Saturday, January 21, 2012

എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കിയത് 20 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

കല്‍പ്പറ്റ: വിദ്യാഭ്യാസ അവകാശനിയമപ്രകാരം സ്കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍നിന്ന് എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ 20 ലക്ഷം കുട്ടികള്‍ക്ക് തിരിച്ചടിയാകും. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും മത-സാമുദായിക-സാമ്പത്തിക-ലിംഗ പരിഗണനകളില്ലാതെ യൂനിഫോം, യാത്രാസൗകര്യം, സ്കൂളുകളിലെത്തിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കണമെന്ന് നിയമം അനുശാസിക്കുന്നു. എന്നാല്‍ നിയമം നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേരളത്തിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കാത്തതാണ് വിനയാകുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ മാത്രമാണ് എയ്ഡഡ് മേഖലയില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിയമം നടപ്പാകുന്നതോടെ മുഴുവന്‍ കുട്ടികള്‍ക്കും എട്ടാംക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന പ്രഖ്യാപനമാണ് പൊളിയുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ , പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ , ബിപിഎല്‍ ആണ്‍കുട്ടികള്‍ എന്നിവര്‍ക്ക് മാത്രം രണ്ട് ജോഡി യൂണിഫോം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സ്കൂളുകളിലെ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും ആനുകൂല്യം ലഭിക്കില്ല. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍വശിക്ഷ അഭിയാന്‍ സംസ്ഥാന പ്രോജക്ട് ഓഫീസില്‍നിന്നും ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്ക് അയച്ചു. ഈ മാര്‍ഗനിര്‍ദേശപ്രകാരം ജില്ലകളില്‍ അടുത്ത അധ്യയനവര്‍ഷം നടപ്പാക്കേണ്ട എസ്എസ്എ പദ്ധതിരൂപീകരണ ചര്‍ച്ചകളും ശില്‍പ്പശാലകളും നടന്നുവരികയാണ്.
അണ്‍എയ്ഡഡ് ഉള്‍പ്പെടെ ആകെ 12,312 സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 7305 സ്കൂളും എയ്ഡഡ് മേഖലയിലാണ്. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ ആകെയുള്ള 30 ലക്ഷം കുട്ടികളില്‍ 20 ലക്ഷവും എയ്ഡഡ് സ്കൂളുകളിലാണ്. പിന്നോക്ക-ന്യൂനപക്ഷ ജില്ലകളായ വയനാട്, മലപ്പുറം, ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളില്‍ അധികവും എയ്ഡഡ് സ്കൂളുകളാണ്. ആദിവാസികളും തോട്ടംതൊഴിലാളികളും മറ്റ് പിന്നോക്ക വിഭാഗങ്ങളും ഏറെയുള്ള വയനാട്ടില്‍ 308 സ്കൂളുകളില്‍ 115ഉം എയ്ഡഡ് മേഖലയിലാണ്. 56,403 കുട്ടികള്‍ ഈ സ്കൂളുകളില്‍ പഠിക്കുന്നു. കാര്‍ഷിക പ്രതിസന്ധിമൂലം ദുരിതം പേറുന്ന വയനാട്ടിലെ ആയിരക്കണക്കിന് കര്‍ഷകരുടെ മക്കള്‍ക്ക് പ്രയോജനപ്രദമാകുന്ന തീരുമാനമാണ് സര്‍ക്കാര്‍ നടപടി മൂലം അട്ടിമറിക്കപ്പെടുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ 2011 മെയ് ആറിനാണ് ആറ് മാസത്തിനകം നടപ്പാക്കണമെന്ന വ്യവസ്ഥയോടെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടര്‍ നടപടികള്‍ തടസ്സപ്പെട്ടു. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതില്‍ താല്‍പ്പര്യം കാട്ടിയില്ല. സ്കൂളുകളില്‍ പ്രധാനാധ്യാപകരെയും അധ്യാപകരെയും അധികമായി നിയമിക്കാനും പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാനും കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം അനുവദിച്ച 150 കോടി രൂപ പാഴാവുമ്പോഴാണ് പാവപ്പെട്ട കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്.
(പി ഒ ഷീജ)

deshabhimani 210112

1 comment:

  1. വിദ്യാഭ്യാസ അവകാശനിയമപ്രകാരം സ്കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍നിന്ന് എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ 20 ലക്ഷം കുട്ടികള്‍ക്ക് തിരിച്ചടിയാകും. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും മത-സാമുദായിക-സാമ്പത്തിക-ലിംഗ പരിഗണനകളില്ലാതെ യൂനിഫോം, യാത്രാസൗകര്യം, സ്കൂളുകളിലെത്തിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കണമെന്ന് നിയമം അനുശാസിക്കുന്നു. എന്നാല്‍ നിയമം നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേരളത്തിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കാത്തതാണ് വിനയാകുന്നത്.

    ReplyDelete