Monday, January 23, 2012

നഗരം മാലിന്യം നിറഞ്ഞ് 33-ാം ദിനം


മുഖ്യമന്ത്രിയുടെ വസതിയിലേക്ക് രണ്ടാംദിവസവും ഉജ്വലമാര്‍ച്ച്

സര്‍ക്കാര്‍ അനാസ്ഥ കാരണം മാലിന്യംകൊണ്ട് നിറയുന്ന നഗരത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് രണ്ടാംദിവസം നടന്ന മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഞായറാഴ്ച ഡെപ്യൂട്ടി മേയര്‍ ജി ഹാപ്പികുമാറിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പിടിപി നഗര്‍ വാര്‍ഡ് നിവാസികര്‍ള്‍ പങ്കെടുത്തു. രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി വിളപ്പില്‍ശാല മാലിന്യസംസ്കരണഫാക്ടറി അടച്ചുപൂട്ടാന്‍ ഒത്താശ ചെയ്യുകയും മാലിന്യം നീക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ജഗതിയിലെ പുതുപ്പള്ളി വീട്ടിലേക്കുള്ള മാര്‍ച്ച് വസതിക്കുമുന്നില്‍ പൊലീസ് തടഞ്ഞു. സിപിഐ ജില്ല സെക്രട്ടറി വെഞ്ഞാറമൂട് ശശി ഉദ്ഘാടനംചെയ്തു. മേയര്‍ കെ ചന്ദ്രിക, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ഗംഗാധരന്‍ നാടാര്‍ , കെ സി വിക്രമന്‍ , ജി ആര്‍ അനില്‍ , വള്ളക്കടവ് വിശ്വന്‍ , നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എസ് പുഷ്പലത, വി എസ് പത്മകുമാര്‍ , പാളയംരാജന്‍ , കെ എസ് ഷീല, പി ശ്യാംകുമാര്‍ , കെ ഷാജിദാനാസര്‍ എന്നിവര്‍ സംസാരിച്ചു. തിങ്കളാഴ്ച നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്. കുറവന്‍കോണം നിവാസികള്‍ നടത്തുന്ന മാര്‍ച്ച് പകല്‍ 11ന് വഴുതയ്ക്കാട് സുഗതന്‍ സ്മാരകത്തില്‍നിന്നും ആരംഭിക്കും.

നഗരം മാലിന്യം നിറഞ്ഞ് 33-ാം ദിനം

തിരുവനന്തപുരം നഗരത്തിന്റെ മുക്കിലുംമൂലയിലും മാലിന്യക്കൂമ്പാരങ്ങള്‍ . ദുര്‍ഗന്ധം വമിക്കുന്ന മാര്‍ക്കറ്റുകള്‍ , ഓടകള്‍ . പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ ഉയരുന്ന വിഷപ്പുക. ഏതു നിമിഷവും ഗുരുതരമായ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടാന്‍ സാധ്യത. ജനം ഭീതിയില്‍ . മാലിന്യപ്രശ്നത്തില്‍ നീറുന്ന നഗരവാസികള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടച്ചിട്ട് 33 ദിനം. നഗരശുചിത്വത്തിന് രാജ്യത്ത് രണ്ടാം സ്ഥാനമെന്ന ബഹുമതി നേടിയ തിരുവനന്തപുരം കോര്‍പറേഷന് ഇന്ന് മാലിന്യം സംസ്കരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. വിളപ്പില്‍ശാലയിലെ മാലിന്യസംസ്കരണഫാക്ടറി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതി പൂട്ടിയതാണ് മാലിന്യനീക്കത്തെ അവതാളത്തിലാക്കിയത്. പ്രശ്നപരിഹാരം കാണാന്‍ മുന്‍കൈയെടുക്കേണ്ട സര്‍ക്കാരാകട്ടെ കോര്‍പറേഷനെ കുറ്റംചുമത്തി ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുകയാണ്. സര്‍ക്കാര്‍ അനാസ്ഥകാരണം വീടുകളില്‍നിന്നടക്കം മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന 820 കുടുംബശ്രീ ക്ലീന്‍വെല്‍ പ്രവര്‍ത്തകര്‍ക്ക് തൊഴിലും നഷ്ടമായി.

 വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി തെറ്റാണെന്ന് പറയാന്‍ സര്‍ക്കാരോ കോണ്‍ഗ്രസ് നേതൃത്വമോ തയ്യാറാകുന്നുമില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ച കാര്യങ്ങളെല്ലാം തന്നെ മാലിന്യസംസ്കരണഫാക്ടറിയില്‍ നടപ്പിലാക്കി വരുന്നതിനിടയിലാണ് അടച്ചുപൂട്ടല്‍ സമരം. മാലിന്യനീക്കം സ്തംഭിച്ചതിനെത്തുടര്‍ന്ന് നഗരം ദിനംപ്രതി മലീമസമായിക്കൊണ്ടിരിക്കുന്നു. ഹോട്ടലുകളിലെയും ഇറച്ചിക്കടകളിലെയും സ്വകാര്യആശുപത്രികളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ ആളൊഴിഞ്ഞയിടങ്ങളും റോഡിന്റെ ഇരുവശങ്ങളും തോടുകളിലേക്കും ഒഴുക്കിവിടുന്നത് നിര്‍ബാധം തുടരുന്നു. മാര്‍ക്കറ്റുകളിലാകട്ടെ പ്രശ്നങ്ങള്‍ ദിനംപ്രതി രൂക്ഷമാകുന്നു. കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ കാക്കയും പക്ഷികളും കൊത്തിവലിച്ച് കുടിവെള്ള ടാങ്കുകളില്‍ കൊണ്ടിടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. ഓടകളിലെ വെള്ളം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു. കൊതുകുകളും എലികളും പെരുകയാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യവകുപ്പ് അധികൃതരും മുന്നറിയിപ്പ് നല്‍കുന്നു.
 
deshabhimani 230112

2 comments:

  1. തിരുവനന്തപുരം നഗരത്തിന്റെ മുക്കിലുംമൂലയിലും മാലിന്യക്കൂമ്പാരങ്ങള്‍ . ദുര്‍ഗന്ധം വമിക്കുന്ന മാര്‍ക്കറ്റുകള്‍ , ഓടകള്‍ . പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ ഉയരുന്ന വിഷപ്പുക. ഏതു നിമിഷവും ഗുരുതരമായ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടാന്‍ സാധ്യത. ജനം ഭീതിയില്‍ . മാലിന്യപ്രശ്നത്തില്‍ നീറുന്ന നഗരവാസികള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടച്ചിട്ട് 33 ദിനം. നഗരശുചിത്വത്തിന് രാജ്യത്ത് രണ്ടാം സ്ഥാനമെന്ന ബഹുമതി നേടിയ തിരുവനന്തപുരം കോര്‍പറേഷന് ഇന്ന് മാലിന്യം സംസ്കരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. വിളപ്പില്‍ശാലയിലെ മാലിന്യസംസ്കരണഫാക്ടറി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതി പൂട്ടിയതാണ് മാലിന്യനീക്കത്തെ അവതാളത്തിലാക്കിയത്. പ്രശ്നപരിഹാരം കാണാന്‍ മുന്‍കൈയെടുക്കേണ്ട സര്‍ക്കാരാകട്ടെ കോര്‍പറേഷനെ കുറ്റംചുമത്തി ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുകയാണ്. സര്‍ക്കാര്‍ അനാസ്ഥകാരണം വീടുകളില്‍നിന്നടക്കം മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന 820 കുടുംബശ്രീ ക്ലീന്‍വെല്‍ പ്രവര്‍ത്തകര്‍ക്ക് തൊഴിലും നഷ്ടമായി.

    ReplyDelete
  2. വിളപ്പില്‍ശാല മാലിന്യപ്ലാന്റ് തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്. പഞ്ചായത്ത് പൂട്ടിയ പ്ലാന്റ് പൊലീസ് സംരക്ഷണത്തോടെ തുറക്കാനാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പ്ലാന്റിലെത്തുന്ന കോര്‍പ്പറേഷന്റെ വാഹനത്തിനും ജീവനക്കാര്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ നിബന്ധനകള്‍ പ്ലാന്റില്‍ നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. പ്രതിദിനം 100ടണ്‍ അഴുകുന്ന മാലിന്യങ്ങള്‍ മാത്രമേ സംസ്കരിക്കാനായി പ്ലാന്റില്‍ എത്തിക്കാവൂ എന്നും കോടതി പറഞ്ഞു. അനുവദനീയമായതില്‍ കൂടുതല്‍ മാലിന്യങ്ങള്‍ പ്ലാന്റിലെത്തിക്കുന്നുണ്ടെന്നും പ്ലാസ്റ്റിക്കടക്കം പരിസ്ഥിതിക്ക് ദോഷം വരുന്ന മാലിന്യങ്ങളും പ്ലാന്റിലെത്തിക്കാറുണ്ടെന്നുമായിരുന്നു വിളപ്പില്‍ പഞ്ചായത്തിന്റെ വാദം.

    ReplyDelete