Monday, January 23, 2012

മാറാട്: പൊലീസ് തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാന്‍ - പിണറായി


മാറാട് കൂട്ടക്കൊലയ്ക്കുപിന്നിലെ ഗൂഢാലോചനയും സാമ്പത്തിക-വിദേശ ഇടപെടലും അന്വേഷിച്ച പൊലീസ് സംഘത്തിന്റെ തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നാദാപുരം നരിക്കാട്ടേരിയില്‍ ബോംബ് ഉണ്ടാക്കുകയായിരുന്ന അഞ്ച് മുസ്ലിംലീഗുകാര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിച്ചതും ഇതേ ഉദ്യോഗസ്ഥന്റെ കീഴിലാണ്. രണ്ടന്വേഷണവും അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ് സ്ഥലംമാറ്റം. കലാപത്തില്‍ പങ്കുവഹിച്ചവരെയും സഹായിച്ചവരെയും സംരക്ഷിക്കുന്ന നിലപാടിന് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടി സര്‍ക്കാരും. സഖ്യകക്ഷിയായ ലീഗിന്റെ സമ്മര്‍ദത്തിനും ഇടപെടലിനും വഴങ്ങിയാണ് ഈ നടപടി. ഇത് സര്‍ക്കാര്‍ ഉടന്‍ തിരുത്തണം- പിണറായി വാര്‍ത്താലേഖകരോടു പറഞ്ഞു.

മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ സംശയങ്ങളും ആശങ്കയും ഉയരുകയുണ്ടായി. ഇതേപ്പറ്റി അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ വിദേശ-സാമ്പത്തിക ഇടപാടും തീവ്രവാദ ബന്ധവുമെല്ലാം കണ്ടെത്താന്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ , രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി ഇതംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ മികച്ച ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചത്. അത്തരമൊരു സംഘത്തെ ഇല്ലാതാക്കി അന്വേഷണം തകര്‍ക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്. ഒരു സമുദായത്തെ പ്രതിചേര്‍ക്കുംവിധം ഇ-മെയില്‍ ചോര്‍ത്താനുണ്ടായ ശ്രമത്തെപ്പറ്റി തുറന്നുപറയേണ്ടത് മുഖ്യമന്ത്രിയാണ്. ആഭ്യന്തരമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ അറിവും അനുമതിയുമില്ലാതെ ഒരുയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും ഇത്തരമൊരു നടപടി സ്വീകരിക്കില്ല. തീവ്രവാദപ്രവര്‍ത്തനം ലാഘവത്തോടെ കാണേണ്ടതല്ല. എന്തെങ്കിലും കേട്ടയുടന്‍ ഇ-മെയില്‍ പരിശോധിച്ചത് ശരിയല്ല. ഇതിന് പൊലീസിന് അനുമതി നല്‍കിയിരുന്നോ എന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കേണ്ടത്.

ഒരു പ്രത്യേക സമുദായത്തെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്നത് വാര്‍ത്തയാക്കിയാല്‍ അത് മതസ്പര്‍ധയാകുമെന്ന ലീഗിന്റെ അഭിപ്രായം ശരിയല്ല. മതസ്പര്‍ധയുണ്ടാക്കുംവിധം കാര്യങ്ങള്‍ കൊണ്ടെത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്തമാണ് പ്രകടിപ്പിക്കേണ്ടത്. തീവ്രവാദപ്രവര്‍ത്തനം ഏതുവിഭാഗത്തിന്റെതായാലും അപലപനീയവും എതിര്‍ക്കപ്പെടേണ്ടതുമാണ്. സംസ്ഥാനത്ത് ഇത്തരം ശക്തികളുടെ പ്രവര്‍ത്തനം തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജാഗ്രതയോടെ, മാതൃകാപരമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ , തീവ്രവാദത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തെ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. മലേഗാവ്, സംഝോത, മക്കാമസ്ജിദ് സ്ഫോടനങ്ങള്‍ ഹിന്ദുത്വശക്തികള്‍ സംഘടിപ്പിച്ചതാണ്. സംഘപരിവാറിനും ഇത്തരം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ജമാഅത്തെ ഇസ്ലാമിയുമായി സിപിഐ എമ്മിന് അടിസ്ഥാനപരമായി ഭിന്നതയുണ്ടെന്നും ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു.

സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം: മുല്ലപ്പള്ളി

കോഴിക്കോട്: മാറാട് കലാപത്തെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ . കലാപത്തിനുപിന്നിലെ നിഗൂഢതകള്‍ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ആവശ്യപ്പെട്ടാല്‍ പ്രധാനമന്ത്രിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടാം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ ഏത് സാഹചര്യത്തിലാണ് മാറ്റിയത് എന്നറിയില്ല. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പുമാണെന്നും മുല്ലപ്പള്ളി വാര്‍ത്താലേഖകരോടു പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോള്‍ തീവ്രവാദികളുടെ റിക്രൂട്ടിങ് നടക്കുന്നില്ലെന്ന,് കേരളത്തില്‍ തീവ്രവാദികളുടെ റിക്രൂട്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയോട് മുല്ലപ്പള്ളി പ്രതികരിച്ചു. ഇ-മെയില്‍ പരിശോധനാ വിഷയത്തില്‍ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. സംശയാസ്പദമായ കാര്യങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം പരിശോധനക്ക് വിധേയമാക്കുന്നത് സ്വാഭാവികമാണ്. മാറാട് കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുന്നതെന്ന് ആരോപണം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം.

മാറാട് കലാപത്തില്‍ സംശയത്തിന്റെ നിഴലിലുള്ള മുസ്ലിംലീഗ് ഭരണ സ്വാധീനം ഉപയോഗിച്ച് അന്വേഷണം വഴിതെറ്റിക്കുന്നുവെന്ന സംശയം വ്യാപകമാണ്. മാറാട് കൂട്ടക്കൊല സംബന്ധിച്ച് ലീഗ് നേതാക്കള്‍ക്ക് അറിവുണ്ടായിരുന്നതായി ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തില്‍ മുല്ലപ്പള്ളിയുടെ പ്രസ്താവന യുഡിഎഫ് സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. അന്വേഷണ സംഘത്തെ മാറ്റിയതടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടി വരും. മുഖം രക്ഷിക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയോ പ്രത്യേക അന്വേഷണ സംഘത്തെ മാറ്റിയ നടപടി പിന്‍വലിക്കുകയോ ചെയ്യേണ്ടി വരും. അങ്ങനെ വന്നാല്‍ ലീഗുമായുളള ബന്ധം വഷളാകും.

കലാപത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേകസംഘത്തെ പുനഃസ്ഥാപിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് വെള്ളിയാഴ്ച ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പൂര്‍ത്തിയാകുംമുമ്പ് പ്രത്യേകസംഘത്തിന്റെ തലവന്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ നീക്കിയതിന് കാരണം വ്യക്തമാക്കണമെന്നും ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപണവിധേയരായവരുടെ സ്വാധീനത്തിനു വഴങ്ങിയാണ് സ്ഥലംമാറ്റമെന്ന് ആരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. തീവ്രവാദ-വര്‍ഗീയ ശക്തികള്‍ക്ക് പ്രോത്സാഹനമേകുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും മാറാടടക്കമുള്ള വിഷയങ്ങളുടെ ഗൗരവാവസ്ഥ കണക്കിലെടുത്ത് സ്ഥലംമാറ്റം ഉടന്‍ സര്‍ക്കാര്‍ റദ്ദാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ, മാറാട് കലാപത്തെക്കുറിച്ച് പുനരന്വേഷണം വേണമെന്ന് പൊതുആവശ്യം ഉയര്‍ന്നാല്‍ ലീഗ് എതിര്‍ക്കില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഞായറാഴ്ച കാസര്‍കോട്ട് പറഞ്ഞു. വിവാദങ്ങളുണ്ടാക്കി സമൂഹത്തിലാകെ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

deshabhimani 230112

1 comment:

  1. മാറാട് കൂട്ടക്കൊലയ്ക്കുപിന്നിലെ ഗൂഢാലോചനയും സാമ്പത്തിക-വിദേശ ഇടപെടലും അന്വേഷിച്ച പൊലീസ് സംഘത്തിന്റെ തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നാദാപുരം നരിക്കാട്ടേരിയില്‍ ബോംബ് ഉണ്ടാക്കുകയായിരുന്ന അഞ്ച് മുസ്ലിംലീഗുകാര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിച്ചതും ഇതേ ഉദ്യോഗസ്ഥന്റെ കീഴിലാണ്. രണ്ടന്വേഷണവും അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ് സ്ഥലംമാറ്റം. കലാപത്തില്‍ പങ്കുവഹിച്ചവരെയും സഹായിച്ചവരെയും സംരക്ഷിക്കുന്ന നിലപാടിന് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടി സര്‍ക്കാരും. സഖ്യകക്ഷിയായ ലീഗിന്റെ സമ്മര്‍ദത്തിനും ഇടപെടലിനും വഴങ്ങിയാണ് ഈ നടപടി. ഇത് സര്‍ക്കാര്‍ ഉടന്‍ തിരുത്തണം- പിണറായി വാര്‍ത്താലേഖകരോടു പറഞ്ഞു.

    ReplyDelete