Monday, January 23, 2012

യുഎസ് ടാങ്കുകള്‍ ഇന്ത്യന്‍ മണ്ണിലേക്ക്

അമേരിക്കയുടെ വിശ്വസ്ത സഖ്യരാജ്യമാകാന്‍ സംയുക്ത സൈനികാഭ്യാസ പരമ്പര കൂടുതല്‍ സജീവമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇസ്രയേലുമായി ഏറ്റവും വലിയ പ്രതിരോധ കരാറില്‍ ഒപ്പിടാന്‍ തീരുമാനമെടുത്തതിനു പിന്നാലെയാണ് അമേരിക്കയുമായുള്ള സൈനികാഭ്യാസം കൂടുതല്‍ സജീവമാക്കുന്നത്. മാര്‍ച്ചില്‍ രാജസ്ഥാനില്‍ നിശ്ചയിച്ചിട്ടുള്ള "യുദ്ധഭ്യാസി"ല്‍ ഇതാദ്യമായി അമേരിക്കന്‍ സൈനിക ടാങ്കുകള്‍ ഇന്ത്യന്‍ മണ്ണിലോടും. അമേരിക്കന്‍ സൈന്യവുമായി ചേര്‍ന്ന് ഈ വര്‍ഷം അഞ്ച് അഭ്യാസപ്രകടനം നിശ്ചയിച്ചിട്ടുണ്ട്. ശത്രുജീത്, യുദ്ധഭ്യാസ്, വജ്രപ്രഹര്‍ , ഹബുനാഗ്, മലബാര്‍ , റിംപാക് എന്നിങ്ങനെയാണ് അഭ്യാസങ്ങള്‍ . ഇതില്‍ മലബാര്‍ , റിംപാക് എന്നിവ നാവികാഭ്യാസങ്ങളായിരിക്കും.

മലബാര്‍ അഭ്യാസത്തില്‍ യുഎസ് സേനയ്ക്കു പുറമെ ജപ്പാന്‍ , ഓസ്ട്രേലിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും പങ്കാളികളാകും. 25 കപ്പലാണ് മലബാര്‍ അഭ്യാസത്തില്‍ അണിനിരക്കുക. മാര്‍ച്ചില്‍ രാജസ്ഥാന്‍ മരുഭൂമിയിലെ മഹാജന്‍ ഫീല്‍ഡിലാണ് യുദ്ധഭ്യാസ്. ഈ വര്‍ഷത്തെ അഭ്യാസപരമ്പര തുടങ്ങുന്നത് യുദ്ധഭ്യാസിലൂടെയാണ്. അമേരിക്കയുടെ മൂന്ന് ടാങ്ക് അഭ്യാസത്തിനിറങ്ങും. ഇരുനൂറോളം യുഎസ് സൈനികള്‍ പങ്കാളികളാകും. കഴിഞ്ഞ വര്‍ഷത്തെ അഭ്യാസത്തില്‍ അഫ്ഗാന്‍ യുദ്ധത്തിന് ഉപയോഗിക്കുന്ന സ്ട്രൈക്കര്‍ യുദ്ധവാഹനങ്ങളാണ് അമേരിക്ക അണിനിരത്തിയത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ശത്രുജീത് എന്ന അഭ്യാസ പ്രകടനം. രാജസ്ഥാനിലെ അഭ്യാസത്തിന് ശേഷം ഇന്ത്യന്‍ സൈനികര്‍ ഏപ്രിലില്‍ കാലിഫോര്‍ണിയയിലേക്ക് പറക്കും. ജമ്മു-കശ്മീര്‍ റൈഫിള്‍സ് റെജിമെന്റിലെ 130 സൈനികരാണ് യുഎസില്‍ അഭ്യാസങ്ങള്‍ക്ക് പോകുന്നത്. ഭീകരരെ നേരിടുന്നതിനുള്ള മുറകളാകും ഇവിടെ ഇന്ത്യന്‍സേന പരിശീലിക്കുക. മലമുകളിലെ അഭ്യാസപ്രകടനമാണ് വജ്രപ്രഹര്‍ . അറുപത് വീതം ഇന്ത്യന്‍ , യുഎസ് സൈനികര്‍ അഭ്യാസത്തില്‍ പങ്കെടുക്കും. ആഗസ്തില്‍ ഉത്തരാഖണ്ഡിലെ ചൗബാട്ടിയയിലാണ് അഭ്യാസം.

അടുത്ത പത്തുവര്‍ഷത്തിലേക്കുള്ള പ്രതിരോധ ബജറ്റില്‍ അമേരിക്ക അടുത്തയിടെ വലിയ വെട്ടിക്കുറവ് വരുത്തിയെങ്കിലും ഇന്ത്യയുമായുള്ള അഭ്യാസപ്രകടനങ്ങളെ ഇത് ബാധിക്കില്ലെന്ന് അമേരിക്കന്‍ പ്രതിരോധവകുപ്പ് വ്യക്തമാക്കി. 487 ശതകോടി ഡോളറിന്റെ വെട്ടിക്കുറവാണ് അമേരിക്ക പ്രതിരോധ ബജറ്റില്‍ വരുത്തിയത്. ദീര്‍ഘകാലത്തെ തന്ത്രപര പങ്കാളിത്തമാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷയുടെ കാര്യത്തില്‍ യുഎസിന് പ്രത്യേക താല്‍പ്പര്യമുണ്ട്. അതുകൊണ്ട് ബജറ്റിലെ കുറവ് അഭ്യാസപ്രകടനങ്ങളെ ബാധിക്കില്ല- റൈഡര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാല്‍പ്പത് സംയുക്താഭ്യാസങ്ങളാണ് ഇന്ത്യയും യുഎസും നടത്തിയത്. ഭീകരതയ്ക്കെതിരായ സഹകരണമെന്ന പേരിലായിരുന്നു അഭ്യാസപ്രകടനങ്ങളില്‍ അധികവും. യുഎസിന്റെ സഖ്യരാജ്യങ്ങളായ ജപ്പാനും ഓസ്ട്രേലിയയും പല അഭ്യാസപ്രകടനങ്ങളിലും പങ്കെടുത്തു.

ഇസ്രയേലുമായും ഇന്ത്യ സൈനികമായി കൂടുതല്‍ അടുക്കുകയാണ്. വിദേശമന്ത്രി എസ് എം കൃഷ്ണ അടുത്തയിടെ നടത്തിയ മൂന്നുദിവസത്തെ സന്ദര്‍ശനവേളയില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായിരുന്നു. സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിനൊപ്പം ഇസ്രയേലില്‍നിന്ന് വലിയ തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനും തീരുമാനമായിട്ടുണ്ട്. ഇസ്രയേലിന്റെ ഏറ്റവും വലിയ ആയുധവ്യാപാര പങ്കാളിയായി ഇന്ത്യ മാറുകയാണ്. ഇസ്രയേല്‍ ഏറോസ്പേസ് ഇന്‍ഡസ്ട്രിയുമായി 101 കോടി ഡോളറിന്റെ ആയുധകരാര്‍ ഒപ്പുവയ്ക്കുന്നത് അന്തിമഘട്ടത്തിലാണ്. മിസൈലുകള്‍ , മിസൈല്‍വേധ സംവിധാനങ്ങള്‍ , ആളില്ലാ വിമാനങ്ങള്‍ എന്നിവ വാങ്ങുന്നതിനാണ് കരാര്‍ .
(എം പ്രശാന്ത്)

deshabhimani 230112

1 comment:

  1. അമേരിക്കയുടെ വിശ്വസ്ത സഖ്യരാജ്യമാകാന്‍ സംയുക്ത സൈനികാഭ്യാസ പരമ്പര കൂടുതല്‍ സജീവമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇസ്രയേലുമായി ഏറ്റവും വലിയ പ്രതിരോധ കരാറില്‍ ഒപ്പിടാന്‍ തീരുമാനമെടുത്തതിനു പിന്നാലെയാണ് അമേരിക്കയുമായുള്ള സൈനികാഭ്യാസം കൂടുതല്‍ സജീവമാക്കുന്നത്. മാര്‍ച്ചില്‍ രാജസ്ഥാനില്‍ നിശ്ചയിച്ചിട്ടുള്ള "യുദ്ധഭ്യാസി"ല്‍ ഇതാദ്യമായി അമേരിക്കന്‍ സൈനിക ടാങ്കുകള്‍ ഇന്ത്യന്‍ മണ്ണിലോടും. അമേരിക്കന്‍ സൈന്യവുമായി ചേര്‍ന്ന് ഈ വര്‍ഷം അഞ്ച് അഭ്യാസപ്രകടനം നിശ്ചയിച്ചിട്ടുണ്ട്. ശത്രുജീത്, യുദ്ധഭ്യാസ്, വജ്രപ്രഹര്‍ , ഹബുനാഗ്, മലബാര്‍ , റിംപാക് എന്നിങ്ങനെയാണ് അഭ്യാസങ്ങള്‍ . ഇതില്‍ മലബാര്‍ , റിംപാക് എന്നിവ നാവികാഭ്യാസങ്ങളായിരിക്കും.

    ReplyDelete