Saturday, January 21, 2012

തൊഴിലാളികള്‍ പട്ടിണിയിലേക്ക്; ഭരണക്കാര്‍ക്ക് നിസംഗത

ലേഓഫ് ചെയ്ത കണ്ണൂര്‍ സ്പിന്നിങ് മില്‍ തുറക്കാന്‍ മന്ത്രിമാരോ യുഡിഎഫ് ജില്ലാ നേതൃത്വമോ ഇടപെടാത്തതില്‍ തൊഴിലാളികളില്‍ അസംതൃപ്തി പടരുന്നു. ലാഭത്തിലായിരുന്ന മില്ലിനെ നഷ്ടത്തിലാക്കി അടച്ചുപൂട്ടിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം യുഡിഎഫ് സര്‍ക്കാരിനാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. താഴെചൊവ്വയില്‍ പ്രവര്‍ത്തിക്കുന്ന മില്‍ ഒമ്പത് മുതല്‍ ഭാഗികമായും 16 മുതല്‍ പൂര്‍ണമായും അടിച്ചിട്ടിരിക്കുകയാണ്. അഞ്ഞൂറോളം തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുമെന്ന അവസ്ഥ വന്നിട്ടും ജില്ലയിലെ യുഡിഎഫ് നേതൃത്വം പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തയ്യാറായില്ല. മില്‍ അടച്ചുപൂട്ടിയ കാര്യം മാനേജ്മെന്റ് സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. മന്ത്രിമാരായ കെ സി ജോസഫും കെ പി മോഹനനും പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ്.

സഹകരണമില്ലിന്റെ കേന്ദ്രസ്ഥാപനമായ ടെക്സ്ഫെഡിന്റെ ചെയര്‍മാന്‍ വി പി വമ്പനും കണ്ണൂര്‍ സ്വദേശിയാണ്. വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിംലീഗിനും തൊഴിലാളികളുടെ കണ്ണീരിനെക്കുറിച്ചു വേവലാതിയില്ല. കണ്ണൂര്‍ എംപിയും എംഎല്‍എയും സ്ഥാപനം അടച്ചകാര്യം അന്വേഷിക്കുകപോലുമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അനിശ്ചിതമായി അടച്ചിട്ടാല്‍ മില്‍ തുറക്കല്‍ പ്രയാസമാവുമെന്നാണ് തൊഴിലാളികള്‍ ഭയപ്പെടുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സ്പിന്നിങ് മില്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു. പ്രതിമാസം 20 ലക്ഷത്തോളം രൂപ നഷ്ടത്തിലായതിനാല്‍ പേരിന് മാത്രമായിരുന്നു തൊഴിലാളികള്‍ക്ക് ജോലി.

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം മില്ലിനെ ലാഭത്തിലെത്തിച്ചു. 2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെ കമ്പനി ലാഭത്തിലായിരുന്നു. വ്യവസായമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും സര്‍ക്കാരില്‍നിന്ന് ലഭിച്ച സാമ്പത്തിക സഹായവുമാണ് മില്ലിനെ കരകയറ്റിയത്. എന്‍ടിഡിസിയുടെ സഹായത്തോടെ മില്‍ നവീകരിക്കുന്നതിന് 10.84 കോടി രൂപയുടെ പദ്ധതി അംഗീകരിപ്പിച്ചു. സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ 5.60 കോടി രൂപ ആദ്യഘട്ട വികസനത്തിന് ലഭിച്ചു. നവീകരണം ആരംഭിക്കുകയും കമ്പനി ലാഭത്തിലാവുകയും ചെയ്തതോടെ ഇനി അടച്ചുപൂട്ടലുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികള്‍ .

രണ്ടാംഘട്ട നവീകരണം ആരംഭിക്കാനിരിക്കെയാണ് ഭരണമാറ്റമുണ്ടായത്. അതോടെ രണ്ടാംഘട്ട വികസനത്തിന് ലഭിക്കേണ്ട 5.60 കോടിയുടെ സാമ്പത്തികസഹായവും മുടങ്ങി. മില്ലിന് ചെയര്‍മാനെയോ ഭരണസമതിയെയോ നിയമിക്കാത്തതിനാല്‍ മാനേജ്മെന്റിന് നയപരമായ തീരുമാനങ്ങളൊന്നുമെടുക്കാനായില്ല. ലാഭത്തില്‍ പ്രവര്‍ത്തിച്ച മില്‍ എട്ടുമാസത്തിനിടെ മൂന്ന് കോടിയോളം രൂപ കുടിശ്ശിക വരുത്തി. കമ്പനിയുടെ അസംസ്കൃതവസ്തുവായ പരുത്തി വാങ്ങാന്‍ പോലും പണമില്ലാതായി. കുടിശ്ശിക നല്‍കാത്തതിനാല്‍ ഏജന്റുമാര്‍ പരുത്തി നല്‍കാനും തയ്യാറായില്ല. അതോടെയാണ് ലേഓഫിലേക്ക് നീങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ടെക്സ്ഫെഡിന്റെ കീഴിലുളള കൊല്ലം, മലപ്പുറം, തൃശൂര്‍ , കണ്ണൂര്‍ മില്ലുകളെ ചേര്‍ത്തു പരുത്തി ഒരുമിച്ചു വാങ്ങി എത്തിക്കുകയായിരുന്നു. സാമ്പത്തികപ്രയാസമനുഭവിക്കുന്ന മില്ലുകള്‍ക്ക് ഇത് ആശ്വാസമായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സെന്‍ട്രല്‍ പര്‍ച്ചേസും നിര്‍ത്തി. അതും അടച്ചുപൂട്ടലിന് കാരണമായി.

deshabhimani 210211

1 comment:

  1. ലേഓഫ് ചെയ്ത കണ്ണൂര്‍ സ്പിന്നിങ് മില്‍ തുറക്കാന്‍ മന്ത്രിമാരോ യുഡിഎഫ് ജില്ലാ നേതൃത്വമോ ഇടപെടാത്തതില്‍ തൊഴിലാളികളില്‍ അസംതൃപ്തി പടരുന്നു. ലാഭത്തിലായിരുന്ന മില്ലിനെ നഷ്ടത്തിലാക്കി അടച്ചുപൂട്ടിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം യുഡിഎഫ് സര്‍ക്കാരിനാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. താഴെചൊവ്വയില്‍ പ്രവര്‍ത്തിക്കുന്ന മില്‍ ഒമ്പത് മുതല്‍ ഭാഗികമായും 16 മുതല്‍ പൂര്‍ണമായും അടിച്ചിട്ടിരിക്കുകയാണ്. അഞ്ഞൂറോളം തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുമെന്ന അവസ്ഥ വന്നിട്ടും ജില്ലയിലെ യുഡിഎഫ് നേതൃത്വം പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തയ്യാറായില്ല. മില്‍ അടച്ചുപൂട്ടിയ കാര്യം മാനേജ്മെന്റ് സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. മന്ത്രിമാരായ കെ സി ജോസഫും കെ പി മോഹനനും പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ്.

    ReplyDelete