Saturday, January 21, 2012

സല്‍മാന്‍ റുഷ്ദിയുടെ വരവ് യുപിഎ സര്‍ക്കാര്‍ തടഞ്ഞു

ജയ്പുര്‍ സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കാന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഇന്ത്യയിലേക്ക് വരുന്നത് വധഭീഷണിയുടെ പേരില്‍ യുപിഎ സര്‍ക്കാര്‍ തടഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ സര്‍ക്കാരും ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. മുസ്ലിം തീവ്രവാദി സംഘടനകളുടെ എതിര്‍പ്പിന്റെ മറവിലാണ് ബുക്കര്‍ ജേതാവുകൂടിയായ റുഷ്ദിയുടെ വരവിനെ കേന്ദ്രം തടഞ്ഞത്.

1988 ല്‍ "സാത്താന്റെ വചനങ്ങള്‍" എന്ന നോവലെഴുതിയതിന് സല്‍മാന്‍ റുഷ്ദിക്കെതിരെ ഇറാനിലെ മതനേതാവ് അയത്തുള്ള ഖൊമേനി ഫത്വ പുറപ്പെടുവിച്ചിരുന്നു. അതിനുശേഷം പലവട്ടം ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം 2007 ലെ ജയ്പുര്‍ സാഹിത്യോല്‍സവത്തിലും പങ്കെടുത്തിരുന്നു. ദേവ്ബന്ധിലെ ദാറുല്‍ ഉലൂം, രാജസ്ഥാന്‍ മുസ്ലീം ഫോറം, ജമാത്ത് ഇ ഇസ്ലാം ഹിന്ദു എന്നീ സംഘടനകളാണ് റുഷ്ദിക്കെതിരെ രംഗത്തുവന്നത്. ഉത്തര്‍പ്രദേശിലും പഞ്ചാബിലും മറ്റും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ തീവ്രവാദികളുടെ ആവശ്യത്തിന് മുന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കീഴടങ്ങുകയായിരുന്നു. ആവശ്യമായ സംരക്ഷണം നല്‍കി മാതൃരാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഉറപ്പാക്കുന്നതിന് പകരം അദ്ദേഹത്തെ തടയണമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സംഘാടകരില്‍ സമ്മര്‍ദം ചെലുത്തി റുഷ്ദിക്കുള്ള ക്ഷണം പിന്‍വലിപ്പിക്കാന്‍പോലും അശോക് ഗെലോട്ട് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഈ നാടകത്തിന്റെ ഒടുവിലാണ് റുഷ്ദിയുടെ വരവ് തടയപ്പെട്ടത്.

രഹസ്യാനേഷണ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ജയ്പുര്‍ സന്ദര്‍ശനം വേണ്ടെന്നുവയ്ക്കുകയാണെന്ന് റുഷ്ദി സംഘാടകരെ അറിയിച്ചു. റുഷ്ദിയുടെ വരവ് തടയപ്പെട്ടതില്‍ അതീവ ദുഃഖമുണ്ടെന്ന് സംഘാടകനും എഴുത്തുകാരനുമായ വില്യം ഡറംപയില്‍ പ്രതികരിച്ചു.

deshabhimani 210211

1 comment:

  1. ജയ്പുര്‍ സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കാന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഇന്ത്യയിലേക്ക് വരുന്നത് വധഭീഷണിയുടെ പേരില്‍ യുപിഎ സര്‍ക്കാര്‍ തടഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ സര്‍ക്കാരും ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. മുസ്ലിം തീവ്രവാദി സംഘടനകളുടെ എതിര്‍പ്പിന്റെ മറവിലാണ് ബുക്കര്‍ ജേതാവുകൂടിയായ റുഷ്ദിയുടെ വരവിനെ കേന്ദ്രം തടഞ്ഞത്.

    ReplyDelete