Friday, January 20, 2012

മത ജാതി സംഘടനകളുടെ ഭരണത്തിലെ അനാശാസ്യ ഇടപെടലുകള്‍

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ മന്നം ജയന്തി ആഘോഷവേളയില്‍ , സിപിഐ (എം) നേതാക്കളെ ക്ഷണിച്ചിട്ടും എന്‍എസ്എസിന്റെ വേദിയിലേക്ക് ചെല്ലാത്തതിനെചൊല്ലി ചില അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നല്ലോ. അതിനോട് സിപിഐ (എം) സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ പാര്‍ടിയുടെ സമുന്നത നേതാക്കള്‍ പ്രതികരിച്ചിരുന്നു. അതിനാല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ആ അഭിപ്രായ പ്രകടനത്തെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല. പറയുന്നുമില്ല. എന്നാല്‍ , എന്തുകൊണ്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സമദൂരത്തെയും അതിലേക്കുള്ള ശരിദൂരത്തെയും കുറിച്ച് ഇടയ്ക്കിടെ ഉദ്ഘോഷണങ്ങള്‍ നടത്തി കേള്‍വിക്കാരെ തൃപ്തിപ്പെടുത്താനോ ബോറടിക്കാനോ ശ്രമിക്കുന്നു? സമാനമായ പ്രസ്താവനകളിലൂടെ മറ്റ് സമുദായ നേതാക്കള്‍ സമാന വികാരങ്ങള്‍ എന്തുകൊണ്ട് സൃഷ്ടിക്കുന്നു? ഈ ചോദ്യങ്ങളും അവയ്ക്കുള്ള വിശദീകരണവും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. മുതലാളിത്ത പൂര്‍വ സാമൂഹ്യ വ്യവസ്ഥകളില്‍ ഉണ്ടായിരുന്ന സാമൂഹ്യ സ്ഥാപനങ്ങളാണ് മതവും ജാതിയും കുലവും ഗോത്രവുമൊക്കെ.

ബ്രാഹ്മണരില്‍ യാഥാസ്ഥിതികരായവര്‍ ഗോത്രം നോക്കിയാണ് വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഓരോ ജാതിക്കാര്‍ക്കും മുമ്പ് നിശ്ചയിക്കപ്പെട്ടിരുന്ന ആചാരപരമായ ചുമതലയും പ്രതിഫലവുമൊക്കെ ചടങ്ങുകളുടെ കാര്യത്തില്‍ അതേപടി നിലനിര്‍ത്താനും അവയിലെ യാഥാസ്ഥിതികര്‍ ശ്രമിച്ചുകാണാറുണ്ട്. എന്നാല്‍ , മുതലാളിത്ത വ്യവസ്ഥ നിലവില്‍ വരുന്നതിനു മുമ്പുണ്ടായിരുന്ന ഇത്തരം സാമുദായിക ബന്ധങ്ങളെയും ഏര്‍പ്പാടുകളെയും മുതലാളിത്ത (പാര്‍ലമെന്‍ററി ജനാധിപത്യ) സമ്പ്രദായം തള്ളിക്കളഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായത്തില്‍ ഭരണകൂടം മതനിരപേക്ഷമായിരിക്കണമെന്ന് ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് നിഷ്കര്‍ഷിക്കപ്പെട്ടത് അതുകൊണ്ടാണ്. മാനവരാശി സമൂഹമെന്ന നിലയില്‍ ഉല്‍പാദന പ്രവര്‍ത്തനം നടത്തി ജീവിക്കാന്‍ ആരംഭിച്ചപ്പേള്‍ എല്ലാവരും സമന്മാരായിരുന്നു. സ്വത്തെല്ലാം സമൂഹത്തിേന്‍റതായിരുന്നു-അതത് പ്രദേശത്തെ സമൂഹത്തിന്റെ. പിന്നീട് സ്വകാര്യ സ്വത്തുടമസ്ഥത നിലവില്‍ വന്നതിനെ തുടര്‍ന്ന് ഒരു വിഭാഗം ആളുകള്‍ മറ്റൊരു വിഭാഗത്തിന്റെ അടിമകളായി. തുടര്‍ന്ന് നാടുവാഴിത്ത വ്യവസ്ഥ നിലവില്‍ വന്നത് അടിമവ്യവസ്ഥയെ തൂത്തെറിഞ്ഞായിരുന്നു. അതോടെയാണ് മതവും ജാതിയുമൊക്കെ സജീവമായത്. പിന്നീട് അവയെ ഉപയോഗിച്ചാണ് ജനങ്ങളില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ കീഴ്പ്പെടുത്തി നിര്‍ത്തിയത്. പാര്‍ലമെന്‍ററി ജനാധിപത്യവ്യവസ്ഥയുടെ നിര്‍വചനമനുസരിച്ച് പൗരന്മാരെല്ലാം തുല്യരാണ്. കേവലമായ തുല്യതയൊന്നുമില്ല. നാലോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ ഭരണാധികാരികളായി ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ പ്രായപൂര്‍ത്തിയായ സമ്പന്നന്നും ദരിദ്രന്നും, സവര്‍ണന്നും അവര്‍ണന്നും, സ്ത്രീക്കും പുരുഷന്നും എല്ലാം ഓരോ വോട്ടുവീതം. അതിലാണ് തുല്യത. എല്ലാവര്‍ക്കും ഒരേ തോതിലുള്ള അവകാശവും സ്വാതന്ത്ര്യവുമാണ്. അതേ സമയം സമ്പത്ത് കൂടുതല്‍ ഉള്ളവര്‍ക്ക് അത് ഇല്ലാത്തവരെയും കുറഞ്ഞതോതില്‍ ഉള്ളവരെയും ചൂഷണം ചെയ്യാന്‍ നിരവധി അവസരങ്ങളുണ്ട്.

എന്തുകൊണ്ടാണ് പാര്‍ലമെന്‍ററി ഭരണകൂടം മതനിരപേക്ഷം അല്ലെങ്കില്‍ സമുദായ നിരപേക്ഷം ആകണം എന്ന് നിഷ്കര്‍ഷിക്കുന്നത്? മതം (സമുദായം) നാടുവാഴിത്ത സമൂഹത്തില്‍ പാവപ്പെട്ടവരെ ചൂഷണംചെയ്യുന്നതിന് സമ്പന്നര്‍ക്ക് (അല്ലെങ്കില്‍ കീഴാളരെ ചൂഷണം ചെയ്യാന്‍ മേലാളര്‍ക്ക്) കൂട്ടുനിന്നു. അത് പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അതിനുവേണ്ടിയാണ് ഭരണകൂടത്തില്‍ സമുദായ സ്വാധീനം പാടില്ല, അതുകൊണ്ട് ഭരണകൂടത്തില്‍നിന്ന് സമുദായം വിട്ടുനില്‍ക്കണം എന്ന് നിഷ്കര്‍ഷിക്കുന്നത്. ഭരണകൂടം എല്ലാ സമുദായങ്ങളോടും ഒരുപോലെയാണ് പെരുമാറുക; അല്ലെങ്കില്‍ , എല്ലാ സമുദായങ്ങള്‍ക്കും ഭരണകൂടത്തില്‍ ഒരുപോലെ ഇടപെടാം എന്ന വ്യാഖ്യാനമാണ് ഇന്ത്യയില്‍ ബൂര്‍ഷ്വാ പാര്‍ടികളും സമുദായ നേതാക്കളും നല്‍കുന്നത്. അതിന് അര്‍ഥം നാടുവാഴിത്ത വ്യവസ്ഥയില്‍ ചെലുത്തിയ സ്വാധീനം വിവിധ സമുദായങ്ങള്‍ക്ക് മുതലാളിത്ത വ്യവസ്ഥയിലും തുടരാമെന്നാണ്. അത് തുടരുന്നതുകൊണ്ടാണ് ഇവിടെ അയിത്തം നിയമവിരുദ്ധമായിട്ടും, പലേടങ്ങളിലും വിവിധ രൂപങ്ങളില്‍ ആചരിക്കപ്പെടുന്നത്. കീഴാളര്‍ക്ക് സമൂഹത്തിലും ഭരണത്തിലും മറ്റും അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കാത്തത് അതുകൊണ്ടാണ്. പട്ടികവിഭാഗങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും മറ്റുള്ളവരുടെയത്ര പുരോഗതി കൈവരിക്കാനാകാത്തത് അതുകൊണ്ടാണ്. സ്ത്രീയുടെ പിന്നോക്കാവസ്ഥയ്ക്കും കാരണം അതുതന്നെ. മത-ജാതി വ്യവസ്ഥയില്‍ വിവേചനവും അടിച്ചമര്‍ത്തലും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അവയുടെ ദര്‍ശനവും ആഭ്യന്തരനിയമങ്ങളും ഒക്കെ ഉച്ചനീചത്വത്തില്‍ അധിഷ്ഠിതമാണ്. ഉച്ചനീചത്വം ഒഴിവാക്കിയാല്‍ മതവും ജാതിയും പുറംതൊണ്ട് മാത്രമാകും. അങ്ങനെയങ്ങ് മാഞ്ഞുപോകാന്‍ ആ സാമൂഹ്യസ്ഥാപനങ്ങള്‍ , വിശേഷിച്ച് അവയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ , തയ്യാറല്ല. എന്നാല്‍ , പാര്‍ലമെന്‍ററി ജനാധിപത്യവ്യവസ്ഥയിലെ സാമൂഹ്യ ശക്തികളായ രാഷ്ട്രീയപാര്‍ടികള്‍ കര്‍ശന നിലപാടെടുത്തിരുന്നുവെങ്കില്‍ , മത-ജാതികള്‍ ഭരണകൂടതലത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ നിര്‍ബന്ധിതമാകുമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ടിക്കുപോലും കാര്യമായ വേരോട്ടം ഉണ്ടായിരുന്നില്ല. ഭരണവര്‍ഗമായ മുതലാളിത്തത്തിനും അങ്ങനെതന്നെ. അവര്‍ രണ്ടു കൂട്ടരും തങ്ങളുടെ സ്വാധീനം ജനങ്ങളില്‍ പ്രസരിപ്പിക്കാന്‍ ആശ്രയിച്ചത് ഭൂപ്രഭുക്കളെയും മത ജാതികളെയും ആയിരുന്നു.

1947നുശേഷം അധികാരം നിയന്ത്രിച്ച മുതലാളിവര്‍ഗവും അവരുടെ രാഷ്ട്രീയ പാര്‍ടികളും അങ്ങനെയാണ് അവരെ കൂട്ടുപിടിച്ചത്. അങ്ങനെയാണ് തിരഞ്ഞെടുപ്പുകളിലും ഭരണത്തിലുമൊക്കെ മത-ജാതികള്‍ ഇടപെടാനും ഈ തന്ത്രം ഉപയോഗിച്ച് തങ്ങളുടെ സ്വാധീനം പുതിയ പരിതഃസ്ഥിതിയില്‍ അരക്കിട്ടുറപ്പിക്കാനും ശ്രമിച്ചത്. അതുകൊണ്ട് എന്ത് സംഭവിക്കുന്നു? നാടുവാഴിത്ത വ്യവസ്ഥയില്‍ ഉണ്ടായിരുന്ന ഭൂ കേന്ദ്രീകരണം പുതിയ രൂപഭാവങ്ങളില്‍ മുതലാളിത്ത വ്യവസ്ഥയിലും നിലനില്‍ക്കുന്നു. പോര, മുതലാളിമാരും ഭൂപ്രഭുക്കളും കൂടി ഇതര വിഭാഗങ്ങളുടെ ഭൂമി പല രീതികളില്‍ കൈവശപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മത ജാതികളാകട്ടെ, പാര്‍ലമെന്‍ററി ജനാധിപത്യവ്യവസ്ഥയില്‍ വളര്‍ന്നുവരേണ്ടിയിരുന്ന സമത്വം, സാമൂഹ്യനീതി, അവകാശങ്ങള്‍ , സ്വാതന്ത്ര്യങ്ങള്‍ , ഇവയെ ആസ്പദമാക്കി വളര്‍ന്നുവരേണ്ടിയിരുന്ന സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക അവബോധങ്ങള്‍ എന്നിവയെ ഉച്ചനീചത്വത്തില്‍ അധിഷ്ഠിതമായ തങ്ങളുടെ സാമൂഹ്യബന്ധങ്ങള്‍ക്ക് കീഴ്പ്പെടുത്തുന്നു. അതുകൊണ്ടാണ് സാര്‍വത്രിക വിദ്യാഭ്യാസം കേരളം ഏറെക്കുറെ കൈവരിച്ചിട്ടും പട്ടികവിഭാഗങ്ങള്‍ സാമൂഹ്യമായി ഏറെ പിന്നില്‍ നില്‍ക്കുന്നത്; സ്ത്രീകള്‍ അടിമത്തം അനുഭവിക്കുന്നത്. മാലിന്യ സംസ്കരണകാര്യത്തിലായാലും, പ്രാദേശിക വികസനത്തിന്റെ കാര്യത്തിലായാലും, റോഡപകടത്തില്‍ പരിക്കേറ്റുകിടക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്ന കാര്യത്തിലായാലും, കേരളീയര്‍ക്ക് യോജിച്ച നിലപാടെടുക്കാന്‍ കഴിയാത്തത് രാഷ്ട്രീയത്തിന്റെ അതിപ്രസരംകൊണ്ടല്ല.

കേരളത്തിലെ രാഷ്ട്രീയം ഉള്‍പ്പെടെ പൊതു മണ്ഡലത്തെയാകെ മത-ജാതികളുടെ സങ്കുചിത ചിന്ത ഗ്രസിച്ചിരിക്കുന്നതുകൊണ്ടാണ്. പൊതുമണ്ഡലത്തില്‍നിന്ന് അവയെ അകറ്റിനിര്‍ത്തിയാല്‍ മാത്രമേ കേരളത്തിന് എല്ലാ മണ്ഡലങ്ങളിലും മുന്നേറാന്‍ കഴിയൂ. അതിന് സിപിഐ (എം) പോലുള്ള ഇടതുപക്ഷ-മതനിരപേക്ഷ ജനാധിപത്യശക്തികള്‍ മാത്രമേ തയ്യാറാകുന്നുള്ളു. സര്‍ക്കാരിന്റെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ മത-ജാതി ശക്തികള്‍ക്ക് യുഡിഎഫ് ഗവണ്‍മെന്‍റ് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരിക്കയാണ്. അതിനോട് സിപിഐ (എം) ഉം മറ്റും യോജിക്കുന്നില്ല. പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കും അവയുടേതായ പദവിയും പങ്കും വേണം. മത-ജാതി സംഘടനകളുമായി പങ്കുവെയ്ക്കാവുന്നവയല്ല അവ. വിശ്വാസത്തിന്റെയും സ്വകാര്യ ജീവിതത്തിന്റെയും മണ്ഡലങ്ങളില്‍ അവയ്ക്ക് അര്‍ഹമായ സ്ഥാനം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഈ വേര്‍തിരിവ് തിരിച്ചറിയാത്തതാണ് സുകുമാരന്‍നായരുടേതടക്കം പരാതിക്കോ വിമര്‍ശനത്തിനോ അടിസ്ഥാനം. മത-ജാതികളോടുള്ള വ്യത്യസ്തമായ സമീപനം അവയോട് പൊതുവില്‍ എതിര്‍പ്പോ വിവേചനമോ ഉള്ളതുകൊണ്ടല്ല. ജനാധിപത്യവ്യവസ്ഥയില്‍ പൊതുമണ്ഡലത്തിനും സ്വകാര്യ വിശ്വാസമണ്ഡലത്തിനും ഉള്ള ഭിന്നമായ റോളുകള്‍ തിരിച്ചറിയുന്നതുകൊണ്ടാണ്. ആ വ്യത്യസ്ത റോളുകള്‍ പാലിക്കണമെന്ന് പൊതുവില്‍ എല്ലാവരോടും നിര്‍ദ്ദേശിക്കുകയും അഭ്യര്‍ത്ഥിക്കുകയുമാണ് സിപിഐ (എം) ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ അതുവഴി ചെയ്യുന്നത്.

സി പി നാരായണന്‍ chintha 150112

1 comment:

  1. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ മന്നം ജയന്തി ആഘോഷവേളയില്‍ , സിപിഐ (എം) നേതാക്കളെ ക്ഷണിച്ചിട്ടും എന്‍എസ്എസിന്റെ വേദിയിലേക്ക് ചെല്ലാത്തതിനെചൊല്ലി ചില അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നല്ലോ. അതിനോട് സിപിഐ (എം) സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ പാര്‍ടിയുടെ സമുന്നത നേതാക്കള്‍ പ്രതികരിച്ചിരുന്നു. അതിനാല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ആ അഭിപ്രായ പ്രകടനത്തെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല. പറയുന്നുമില്ല. എന്നാല്‍ , എന്തുകൊണ്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സമദൂരത്തെയും അതിലേക്കുള്ള ശരിദൂരത്തെയും കുറിച്ച് ഇടയ്ക്കിടെ ഉദ്ഘോഷണങ്ങള്‍ നടത്തി കേള്‍വിക്കാരെ തൃപ്തിപ്പെടുത്താനോ ബോറടിക്കാനോ ശ്രമിക്കുന്നു? സമാനമായ പ്രസ്താവനകളിലൂടെ മറ്റ് സമുദായ നേതാക്കള്‍ സമാന വികാരങ്ങള്‍ എന്തുകൊണ്ട് സൃഷ്ടിക്കുന്നു? ഈ ചോദ്യങ്ങളും അവയ്ക്കുള്ള വിശദീകരണവും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. മുതലാളിത്ത പൂര്‍വ സാമൂഹ്യ വ്യവസ്ഥകളില്‍ ഉണ്ടായിരുന്ന സാമൂഹ്യ സ്ഥാപനങ്ങളാണ് മതവും ജാതിയും കുലവും ഗോത്രവുമൊക്കെ.

    ReplyDelete