Saturday, January 21, 2012

സര്‍വകലാശാലാ ഇലക്ട്രീഷ്യന്‍ തസ്തിക; ഇന്റര്‍വ്യൂവിന് മുമ്പ് മാര്‍ക്ക് പുറത്ത്

കലിക്കറ്റ് സര്‍വകലാശാലയില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയുടെയും പ്രാക്ടിക്കല്‍ പരീക്ഷയുടെയും മാര്‍ക്കുകള്‍ ഇന്റര്‍വ്യൂവിന് മുമ്പ് പുറത്തായി. ശനിയാഴ്ച നടക്കേണ്ട ഇന്റര്‍വ്യൂവിന്റെ മാര്‍ക്കാണ് ദിവസങ്ങള്‍ക്കുമുമ്പ് ഇടനിലക്കാര്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചത്. ഇന്റര്‍വ്യൂവിന് അധികമാര്‍ക്ക് നല്‍കി ജോലിതരാമെന്ന വാഗ്ദാനവുമായി സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥന്റെയും ചില സംഘടനാ നേതാക്കളുടെയും നേതൃത്വത്തിലുള്ള ഇടനിലക്കാര്‍ രംഗത്തെത്തിയതായാണ് വിവരം. അഞ്ചുലക്ഷം രൂപയാണ് കോഴ ആവശ്യപ്പെട്ടത്.

2008 നവംബര്‍ അഞ്ചിനാണ് നിയമത്തിന് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചത്. 2010 മെയ് 29ന് എഴുത്തുപരീക്ഷ നടത്തി. കഴിഞ്ഞ ഡിസംബര്‍ 12,13 തീയതികളിലായിരുന്നു പ്രായോഗിക പരീക്ഷ. എഴുത്തുപരീക്ഷയ്ക്കും പ്രാക്ടിക്കലിനും 40 മാര്‍ക്ക് വീതമാണുള്ളത്. ഇന്റര്‍വ്യൂവിന് 20 മാര്‍ക്കും. എഴുത്തുപരീക്ഷയുടെ മാര്‍ക്കുകള്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈക്കലാക്കിയ സംഘമാണ് ഉദ്യോഗാര്‍ഥികളെ സമീപിച്ച് ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെടുന്നത്. പണം നല്‍കിയാല്‍ ഇന്റര്‍വ്യൂവിന് അധികമാര്‍ക്ക് നല്‍കാമെന്നാണ് വാഗ്ദാനം. പണത്തിനുപകരം ബാങ്ക് ചെക്കാണ് സംഘം ആവശ്യപ്പെടുന്നത്. ജോലി ലഭിച്ചില്ലെങ്കില്‍ ചെക്ക് മടക്കി നല്‍കാമെന്നാണ് വാഗ്ദാനം. ഇത്തരത്തില്‍ നിരവധിപേര്‍ ചെക്കുകള്‍ കൈമാറിയതായി അറിയുന്നു. ഇന്റര്‍വ്യു നടക്കാനിരിക്കുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ വിവരം പുറത്തുപറയാനും ഭയപ്പെടുന്നു.

മൊത്തം 233 പേരാണ് തസ്തികയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ 69 പേര്‍ പരീക്ഷ എഴുതിയില്ല. അവശേഷിക്കുന്ന 164 പേരാണ് നിയമനം പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റെ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് നിലവില്‍വന്ന ശേഷം സര്‍വകലാശാലയില്‍ അനധികൃത നിയമനങ്ങള്‍ നടക്കുന്നതായ ആക്ഷേപം ശക്തമാണ്.

deshabhimani 210112

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയുടെയും പ്രാക്ടിക്കല്‍ പരീക്ഷയുടെയും മാര്‍ക്കുകള്‍ ഇന്റര്‍വ്യൂവിന് മുമ്പ് പുറത്തായി. ശനിയാഴ്ച നടക്കേണ്ട ഇന്റര്‍വ്യൂവിന്റെ മാര്‍ക്കാണ് ദിവസങ്ങള്‍ക്കുമുമ്പ് ഇടനിലക്കാര്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചത്. ഇന്റര്‍വ്യൂവിന് അധികമാര്‍ക്ക് നല്‍കി ജോലിതരാമെന്ന വാഗ്ദാനവുമായി സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥന്റെയും ചില സംഘടനാ നേതാക്കളുടെയും നേതൃത്വത്തിലുള്ള ഇടനിലക്കാര്‍ രംഗത്തെത്തിയതായാണ് വിവരം. അഞ്ചുലക്ഷം രൂപയാണ് കോഴ ആവശ്യപ്പെട്ടത്.

    ReplyDelete