Saturday, January 21, 2012

സിപിഐ എം പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്നു

മാന്നാര്‍ : വിഷ്ണുനാഥ് എംഎല്‍എയെ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി ചമച്ച കേസില്‍ സിപിഐ എം പ്രവര്‍ത്തകരെ വീണ്ടും പൊലീസ് വേട്ടയാടുന്നു. വിഷ്ണുനാഥിനെ കൊലപ്പെടുത്തി ഒരാളുടെ പിന്തുണയില്‍ തൂങ്ങിനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലാക്കാന്‍ സിപിഐ എം നടത്തിയ ശ്രമമാണ് അക്രമത്തിനുപിന്നിലെന്നാണ് സിഐ മെനഞ്ഞ കഥ. ഇതു പിന്നീട് എഫ്ഐആര്‍ രൂപത്തില്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. മാവേലിക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ആര്‍ ശിവസുതന്‍പിള്ളയാണ് അപക്വവും സാങ്കല്‍പ്പികതയും നിറഞ്ഞ എഫ്ഐആര്‍ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്.

ഈ കേസില്‍ സിപിഐ എം എല്‍സി സെക്രട്ടറിയടക്കമുള്ള 16 പേരെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പട്ടികയനുസരിച്ചുള്ള പേരുകാരെ പ്രതികളാക്കി അറസ്റ്റുചെയ്യുന്നത് തുടരുകയാണ്. സംഭവസ്ഥലത്തുപോലും ഇല്ലായിരുന്ന കുളത്തികാരാഴ്മ വലിയപറമ്പില്‍ സുരേഷ്കുമാറിനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റുചെയ്തു. മറ്റ് ചില സിപിഐ എം പ്രവര്‍ത്തകരുടെ വീട്ടിലും പൊലീസ് അന്വേഷിച്ചെത്തുന്നു. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ജാമ്യം നിഷേധിച്ച് റിമാന്‍ഡ് കാലാവധി നീട്ടാനും കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനും സിഐയും കോണ്‍ഗ്രസ് ഉന്നത നേതൃത്വവും ശ്രമം തുടരുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഡിജിപിക്ക് പ്രത്യേക നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. ഇതിനായി ഉന്നത നിയമവൃത്തങ്ങളും ഇടപെട്ടതായാണ് വിവരം. വെറും വാക്കുതര്‍ക്കം മാത്രമുണ്ടായ സംഭവത്തെയാണ് എംഎല്‍എ സംഘര്‍ഷമാക്കി മാറ്റിയത്.

കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ക്ക് നേരത്തെ കോടതി ജാമ്യം നല്‍കിയെങ്കിലും തൊട്ടടുത്തദിവസം തന്നെ രാഷ്ട്രീയസമ്മര്‍ദം ഉപയോഗിച്ച് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന വാദവുമായി പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതികളുടെ ജാമ്യ ഉത്തരവ് ജില്ലാകോടതി റദ്ദാക്കി. രാഷ്ട്രീയപ്രേരിതമായി ഉണ്ടാക്കിയ കേസില്‍ സിപിഐ എം എല്‍സി സെക്രട്ടറി അടക്കമുള്ള 16 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലും മാവേലിക്കര ജില്ലാ കോടതി റദ്ദാക്കി. 28 വരെ പ്രതികളുടെ റിമാന്‍ഡ് നീട്ടി. ജാമ്യ ഉത്തരവ് നടപ്പാക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ ജില്ലാകോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ റിവിഷന്‍ ഹര്‍ജി ജില്ലാകോടതി ബുധനാഴ്ച തന്നെ പരിഗണനയ്ക്കെടുത്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര സിഐ ശിവസുതന്‍പിള്ള നല്‍കിയ ഹര്‍ജി മജിസ്ട്രേട്ട് കോടതി പരിഗണിച്ചില്ല.

പണിപൂര്‍ത്തിയാക്കാത്ത മാന്നാര്‍ കുട്ടമ്പേരൂര്‍ എസ്കെവി ഹൈസ്കൂളിനു സമീപം അങ്കണവാടി-കണ്ണുകുഴി പഞ്ചായത്ത് റോഡ് പി സി വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. എംഎല്‍എ സംഭവസ്ഥലത്തുനിന്ന് പോയശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ മര്‍ദിച്ചു. തുടര്‍ന്ന് സിപിഐ എം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ച് പി സി വിഷ്ണുനാഥ് എംഎല്‍എ മാന്നാര്‍ ഗവ. ആശുപത്രിയിലും പിന്നീട് മാവേലിക്കര താലൂക്ക് ആശുപത്രിയിലും എത്തുകയായിരുന്നു. സ്ത്രീകളെ ഉള്‍പ്പെടെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. തുടര്‍ന്ന് യുഡിഎഫ് ചെങ്ങന്നൂരില്‍ നടത്തിയ ഹര്‍ത്താലിലും വ്യാപക അക്രമം അരങ്ങേറി. പൊലീസ് നോക്കിനില്‍ക്കെ മാന്നാര്‍ ട്രഷറി അടിച്ചുതകര്‍ത്ത ഹര്‍ത്താലനുകൂലികള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.

deshabhimani 210112

1 comment:

  1. വിഷ്ണുനാഥ് എംഎല്‍എയെ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി ചമച്ച കേസില്‍ സിപിഐ എം പ്രവര്‍ത്തകരെ വീണ്ടും പൊലീസ് വേട്ടയാടുന്നു. വിഷ്ണുനാഥിനെ കൊലപ്പെടുത്തി ഒരാളുടെ പിന്തുണയില്‍ തൂങ്ങിനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലാക്കാന്‍ സിപിഐ എം നടത്തിയ ശ്രമമാണ് അക്രമത്തിനുപിന്നിലെന്നാണ് സിഐ മെനഞ്ഞ കഥ. ഇതു പിന്നീട് എഫ്ഐആര്‍ രൂപത്തില്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. മാവേലിക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ആര്‍ ശിവസുതന്‍പിള്ളയാണ് അപക്വവും സാങ്കല്‍പ്പികതയും നിറഞ്ഞ എഫ്ഐആര്‍ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്.

    ReplyDelete