Monday, January 23, 2012

എറ്റാ ജെയിംസിന്റെ ക്ഷുഭിതഗാനം നിലച്ചു


ആഫ്രിക്കന്‍ -അമേരിക്കന്‍ സംഗീതരൂപമായ ബ്ലൂസില്‍ ഐതിഹാസിക പരിവേഷമുള്ള ഏറ്റാ ജെയിംസ് (73)അന്തരിച്ചു. പാശ്ചാത്യ സംഗീതശാഖയായ റോക്ക് ആന്‍ഡ് റോളിന് അതുല്യസംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഇടംനേടിയ ആദ്യ വനിതകളിലൊരാളാണ് ഈ അമേരിക്കന്‍ ഗായിക. രക്താര്‍ബുദ ബാധിതയായിരുന്ന അവരെ അവസാനകാലത്ത് മറവിരോഗവും ബാധിച്ചിരുന്നു. കലിഫോര്‍ണിയയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

അമ്പതുകളിലും അറുപതുകളിലും പാശ്ചാത്യ സംഗീതലോകത്തെ "ചീത്തപ്പെണ്ണായി" അറിയപ്പെട്ട എറ്റായുടെ ക്ഷുഭിതസ്വരം നിരവധി ക്ലാസിക്കുകള്‍ക്ക് ജന്മം നല്‍കി. ലഹരിമരുന്നിന്റെ അമിത ഉപയോഗം തന്റെ സ്വകാര്യജീവിതത്തെയും സംഗീതപ്രതിഭയെയും താറുമാറാക്കിയെന്ന് എറ്റാ ആത്മകഥയായ റേജ് ഒഫ് സര്‍വൈവില്‍ വെളിപ്പെടുത്തിയിരുന്നു. 50 വര്‍ഷത്തോളം നീണ്ട സംഗീതജീവിതത്തില്‍ ആറുതവണ ഗ്രാമി പുരസ്കാരം നേടി. അറ്റ് ലാസ്റ്റ്, ടെലിമി മാമ, ഡാന്‍സ് വിത്ത് മീ ഹെന്‍ട്രി തുടങ്ങിയവ ഹിറ്റ് ഗാനങ്ങള്‍ .

മയക്കുമരുന്നിന് അടിമയായ സ്ത്രീയുടെ മകളായി 1938ല്‍ ലൊസ് ആഞ്ചലസില്‍ പിറന്ന ഏറ്റായുടെ ബാല്യം ദുരിതം നിറഞ്ഞതായിരുന്നു. ജെയിംസെറ്റെ ഹോക്കിനസ് എന്നായിരുന്നു പേര്. അച്ഛനെക്കുറിച്ച് അറിയില്ല. ക്രിസ്ത്യന്‍ ദമ്പതികള്‍ എറ്റായെ ദത്തെടുത്തു വളര്‍ത്തുകയായിരുന്നു. 1950കളുടെ ആദ്യം എറ്റായുടെ കഴിവ് തിരിച്ചറിഞ്ഞ് ജൊണി ഓട്ടിസ് എന്ന സംഗീതജ്ഞന്‍ അവരെ സ്വന്തം ബാന്‍ഡില്‍ ഉള്‍പ്പെടുത്തി. പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. "കാഡില്ലാക് റെക്കോര്‍ഡ്സ്" എന്ന പേരില്‍ എറ്റായുടെ ജീവിതകഥ സിനിമയാക്കി. ഭര്‍ത്താവ് അര്‍ടിസ് മില്‍സ്. രണ്ട് ആണ്‍മക്കളുണ്ട്.

deshabhimani 230112

1 comment:

  1. ആഫ്രിക്കന്‍ -അമേരിക്കന്‍ സംഗീതരൂപമായ ബ്ലൂസില്‍ ഐതിഹാസിക പരിവേഷമുള്ള ഏറ്റാ ജെയിംസ് (73)അന്തരിച്ചു. പാശ്ചാത്യ സംഗീതശാഖയായ റോക്ക് ആന്‍ഡ് റോളിന് അതുല്യസംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഇടംനേടിയ ആദ്യ വനിതകളിലൊരാളാണ് ഈ അമേരിക്കന്‍ ഗായിക. രക്താര്‍ബുദ ബാധിതയായിരുന്ന അവരെ അവസാനകാലത്ത് മറവിരോഗവും ബാധിച്ചിരുന്നു. കലിഫോര്‍ണിയയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

    ReplyDelete