Sunday, January 22, 2012

ലീഗ് നീക്കത്തില്‍ ദൂരൂഹത

ഇ മെയില്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകാതെ മാധ്യമങ്ങളെ പഴിക്കുന്ന ലീഗ് നീക്കത്തില്‍ ദൂരൂഹത. ലീഗ് നേതാക്കളടക്കമുള്ളവര്‍ക്ക് സിമി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിന് പൊലീസ് ഇ മെയില്‍ ചോര്‍ത്താന്‍ ശ്രമിച്ചതായുള്ള വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടിട്ടും ഇക്കാര്യത്തില്‍ ലീഗ് ഉരുണ്ടുകളിക്കുന്നതില്‍ അണികള്‍ അമര്‍ഷത്തിലാണ്.
ഇന്നലെ പാണക്കാട്ട് ചേര്‍ന്ന മുസ്ലീംലീഗ് സംസ്ഥാന നേതാക്കളുടെ അടിയന്ത രയോഗത്തില്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായി.
സമുദായത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ലീഗ് ഭരണത്തിലിരിക്കുമ്പോള്‍ മുസ്ലീംങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് പൊലീസ് വേട്ടായുടുന്ന സംഭവത്തില്‍ നേതൃത്വം പ്രതികരിക്കാത്തതിന്റെ അനൗചിത്വം പലനേതാക്കളും ചൂണ്ടിക്കാട്ടി.

ഈ വിഷയം സമുദായത്തിലെ മറ്റു ചില പാര്‍ട്ടികളും സംഘടനകളും മുതലെടുക്കയാണെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മാധ്യമം പുറത്തുവിട്ട വാര്‍ത്തക്ക് കാര്യമായ പ്രചരണം നല്‍കേണ്ടതില്ലെന്നാണ് യോഗത്തില്‍ പാര്‍ട്ടി ലീഡര്‍ പി കെ  കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഭരണം എന്തുവിലകൊടുത്തും മുന്നോട്ടുകൊണ്ടുപോകണം. വിവാദങ്ങള്‍ നന്നല്ല.
മാധ്യമം വാരിക പുറത്തുവിട്ടപോലുള്ള സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും വേണ്ടാത്ത കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് കൂടുതല്‍ വാര്‍ത്ത ഉണ്ടാക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മ്മിപ്പിച്ചു. മാധ്യമത്തിനെതിരെ കേസെടുക്കുന്നത് ഇത്തരം പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ നിറം നല്‍കുകയേ ഉള്ളൂ. അതുകൊണ്ടാണ് മാധ്യമത്തിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ പ്രത്യേക താല്‍പര്യമൊന്നും പാര്‍ട്ടിയെടുക്കാത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ ജമാഅത്തെ ഇസ്ലാമിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു വരുന്ന കുഞ്ഞാലിക്കുട്ടി അവര്‍ക്കെതിരെ  ഫലപ്രദമായി ഉപയോഗിക്കാനുള്ള ആയുധം ലഭിച്ചിട്ടും മലക്കംമറിയുന്നത് കൂടുതല്‍ അന്വേഷണം പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുമെന്നു മനസിലാക്കിയാണ്. മാധ്യമത്തിനെതിരെ കേസെടുക്കരുതെന്ന നിര്‍ബന്ധബുദ്ധിയാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അതുകൊണ്ടുതന്നെ മാധ്യമത്തിനെതിരെ കാര്യമായ ഒരു പ്രതികരണത്തിനും കുഞ്ഞാലിക്കുട്ടി തയ്യാറായിട്ടില്ല.

സാമുദായിക ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും പോറലേല്‍പ്പിക്കുന്ന വിധത്തിലുള്ള പ്രചാരണമാണ് മാധ്യമം നടത്തിയതെന്ന് യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച പാണക്കാട് തങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചു.
(സുരേഷ് എടപ്പാള്‍)

janayugom 220112

1 comment:

  1. ഇ മെയില്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകാതെ മാധ്യമങ്ങളെ പഴിക്കുന്ന ലീഗ് നീക്കത്തില്‍ ദൂരൂഹത. ലീഗ് നേതാക്കളടക്കമുള്ളവര്‍ക്ക് സിമി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിന് പൊലീസ് ഇ മെയില്‍ ചോര്‍ത്താന്‍ ശ്രമിച്ചതായുള്ള വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടിട്ടും ഇക്കാര്യത്തില്‍ ലീഗ് ഉരുണ്ടുകളിക്കുന്നതില്‍ അണികള്‍ അമര്‍ഷത്തിലാണ്.

    ReplyDelete