Friday, January 20, 2012

മാര്‍ക്ക് ഏകീകരണത്തിലെ മാറ്റം ആശങ്കയില്ലാതാക്കാനെന്ന്

ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം വരുത്തുന്നത് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന കിട്ടിയേക്കുമെന്ന ആശങ്കയില്ലാതാക്കാനെന്ന് പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാന ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് നടത്തുന്ന പ്ലസ്ടു പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന മാര്‍ക്ക് അതേപടി നിലനിര്‍ത്തി മറ്റ് ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കുമായി ഏകീകരിച്ചാണ് കഴിഞ്ഞ വര്‍ഷം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് കണക്കാക്കിയത്. ഇങ്ങിനെ കണക്കാക്കുമ്പോള്‍ കേരള പ്ലസ്ടുവിന് അധിക പരിഗണന കിട്ടുന്നുവെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നു. ഇത്തരം സംശയം ഇല്ലാതാക്കാനാണ് മറ്റ് ബോര്‍ഡുകളോടൊപ്പം കേരള ഹയര്‍സെക്കന്‍ഡറി മാര്‍ക്കും ഏകീകരിക്കുന്നതെന്നാണ് വിശദീകരണം.

കേരള ബോര്‍ഡ് അടിസ്ഥാന ഘടകമാക്കാതെ മറ്റ് ബോര്‍ഡുകളുടേതുപോലെ ശരാശരി കാണുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഇതിനായി ഓരോ ബോര്‍ഡിന്റേയും കഴിഞ്ഞ നാല് വര്‍ഷത്തെ പരീക്ഷാഫലം പരിശോധിക്കുമ്പോള്‍ ഓരോ വിഷയത്തിലും വിവിധ ബോര്‍ഡുകളുടെ മൂല്യനിര്‍ണയത്തിലെ അന്തരം കണ്ടെത്താന്‍ കഴിയും. ഈ അന്തരങ്ങള്‍ പൊതുശരാശരിയിലേക്ക് മാറ്റിയും ഈ വര്‍ഷത്തെ അന്തരം വീണ്ടും ഏകീകരിച്ചും ചെയ്യുന്നതോടെ ഓരോ ബോര്‍ഡിന്റെ കീഴില്‍ പരീക്ഷയെഴുതുന്ന ഓരോ വിദ്യാര്‍ഥിക്കും ലഭിക്കുന്ന മാര്‍ക്ക് പൊതുമാനദണ്ഡത്തിന് കീഴിലാകും. ഇതോടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അതാത് വിഷയത്തില്‍ ലഭിക്കുന്ന മാര്‍ക്ക് പരീക്ഷയില്‍ അവരുടെ പ്രകടനത്തെ ആസ്പദമാക്കിയാകും. സംസ്ഥാന ഹയര്‍സെക്കന്‍ഡറിയില്‍ ഒരുകുട്ടിക്ക് ഒരു വിഷയത്തില്‍ 100ല്‍ 80 മാര്‍ക്ക് കിട്ടിയെന്ന് കരുതുക. മറ്റ് ബോര്‍ഡുകളിലെ പരീക്ഷയില്‍ ഇതേ വിഷയത്തില്‍ ഒരു വിദ്യാര്‍ഥിക്ക് 85 മാര്‍ക്ക് കിട്ടിയാലും ആദ്യത്തെയാളെക്കാള്‍ മുന്നിലെത്തണമെന്നില്ല. കാരണം ആ വിഷയത്തില്‍ രണ്ട് ബോര്‍ഡുകളുടേയും ശരാശരി മാര്‍ക്ക് നോക്കും. കഴിഞ്ഞ വര്‍ഷവും ഇതുതന്നെയാണ് ചെയ്തതെങ്കിലും കേരള പ്ലസ്ടു അടിസ്ഥാന ഘടകമാക്കി. ഇത് മാറ്റി എല്ലാ ബോര്‍ഡുകളേയും മാര്‍ക്ക് ഏകീകരിക്കുന്നതോടെ ആര്‍ക്കെങ്കിലും ഗുണമോ ദോഷമോ വരുന്നുവെന്ന ആക്ഷേപം ഇല്ലാതാക്കാന്‍ കഴിയുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

ഏകീകരിച്ചുകിട്ടുന്ന മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയിലെ മാര്‍ക്കും കണക്കാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷയ്ക്കും യോഗ്യതാ പരീക്ഷക്കും തുല്യപ്രാധാന്യമെന്ന കഴിഞ്ഞ വര്‍ഷത്തെ അതേ രീതി ഇത്തവണയും തുടരും. അതേ സമയം, എംബിബിഎസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോഴ്സുകള്‍ക്ക് ഈ വര്‍ഷവും പ്ലസ്ടുമാര്‍ക്ക് മാനദണ്ഡമാക്കില്ല. പൂര്‍ണ്ണമായും എന്‍ട്രന്‍സ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. എംബിബിഎസ് പ്രവേശനത്തിന് ദേശീയതലത്തില്‍ ഒറ്റ പ്രവേശന പരീക്ഷയെന്ന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിലാണ് കേരളം സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എന്‍ട്രന്‍സ് പരീക്ഷസംബന്ധിച്ച സംശയം ദൂരികരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരംഭിച്ചു. ലാന്‍ഡ് ഫോണില്‍ നിന്നും 155300 നമ്പറില്‍ വിളിച്ചാല്‍ വിവരം ലഭ്യമാകും. മൊബൈല്‍ ഫോണില്‍ നിന്നും വിളിക്കുമ്പോള്‍ 0471 കൂടി ചേര്‍ക്കണം. അക്ഷയ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ -എയ്ഡഡ് ഹയര്‍സെന്‍ഡറി സ്കൂളുകളിലും ഇതിനായി പ്രത്യേക സംവിധാനമൊരുക്കി. അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍ സ്വാശ്രയ കോളേജുകളിലും പകുതി സീറ്റില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ പ്രതിനിധികളുമായി 25ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു.

deshabhimani 200112

1 comment:

  1. ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം വരുത്തുന്നത് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന കിട്ടിയേക്കുമെന്ന ആശങ്കയില്ലാതാക്കാനെന്ന് പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാന ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് നടത്തുന്ന പ്ലസ്ടു പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന മാര്‍ക്ക് അതേപടി നിലനിര്‍ത്തി മറ്റ് ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കുമായി ഏകീകരിച്ചാണ് കഴിഞ്ഞ വര്‍ഷം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് കണക്കാക്കിയത്. ഇങ്ങിനെ കണക്കാക്കുമ്പോള്‍ കേരള പ്ലസ്ടുവിന് അധിക പരിഗണന കിട്ടുന്നുവെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നു. ഇത്തരം സംശയം ഇല്ലാതാക്കാനാണ് മറ്റ് ബോര്‍ഡുകളോടൊപ്പം കേരള ഹയര്‍സെക്കന്‍ഡറി മാര്‍ക്കും ഏകീകരിക്കുന്നതെന്നാണ് വിശദീകരണം.

    ReplyDelete