Sunday, January 22, 2012

തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് കോടികളുടെ കള്ളനോട്ട്

പാകിസ്ഥാനുമായി ബന്ധമുള്ള കള്ളനോട്ട് വിതരണസംഘങ്ങള്‍ വഴി തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോടികളുടെ കള്ളനോട്ട് വിതരണം.

ചെന്നൈയിലെ പള്ളികരണയില്‍ നിന്ന് കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പൂര്‍ണമായും പൊലീസ് പുറത്തുവിട്ടിട്ടില്ല. പള്ളികരണയില്‍ പത്തുപേരടങ്ങിയ സംഘമാണ് പൊലീസ് പിടിയിലായത്. തമിഴ്‌നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ മാത്രം ഇവരെക്കൂടാതെ അമ്പതിലേറെ സംഘങ്ങള്‍ കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് രംഗത്തുണ്ടെന്നാണ് പോലീസിനു കിട്ടിയ വിവരം. 1000, 500 രൂപ നോട്ടുകളാണ് സംഘാംഗങ്ങള്‍ വിതരണം ചെയ്യുന്നത്.

വിദേശമദ്യഷാപ്പുകള്‍, റേഷന്‍കടകള്‍, ബാങ്കുകള്‍ തുടങ്ങി മിക്ക വ്യാപാരകേന്ദ്രങ്ങളിലും കള്ളനോട്ടുകള്‍ വന്‍തോതില്‍ എത്തിത്തുടങ്ങിയതായിട്ടാണ് പൊലീസ് പറയുന്നത്.
പുതുച്ചേരിയില്‍ നിന്ന് രണ്ടുലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ജാര്‍ഖണ്ഡ് സ്വദേശിയായ മുഹമ്മദ് എന്നൊരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. പാപനാശത്തെ വൈദ്യുതിവകുപ്പിന്റെ ബില്‍കളക്ഷന്‍ സെന്ററില്‍ നിന്ന് ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുചെന്ന പണത്തിലും ചിദംബരത്തെ ഒരു വിദേശമദ്യഷാപ്പില്‍ നിന്ന് ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണത്തിലും കള്ളനോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ പൊതുജനങ്ങളെ ബോധവാന്മാരാക്കാന്‍ ഉപകരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രമുഖ ബാങ്കുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അമ്പതിലേറെ സംഘങ്ങള്‍ തെന്നിന്ത്യയിലേക്ക് കള്ളനോട്ട് വിതരണത്തിനു നിയോഗിക്കപ്പെട്ടതായ വിവരം വളരെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

ഇവരില്‍ ഓരോരുത്തര്‍ക്കും 10,000 രൂപ മുതല്‍ 25,000 രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിതരണശൃംഖലയ്ക്ക് പിന്നില്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിലരാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ചെറുപ്പക്കാരായ തൊഴില്‍രഹിതരെയാണ് കള്ളനോട്ട് വിതരണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. വിതരണത്തിന്റെ കീഴ്ത്തട്ടിലുള്ളവര്‍ക്ക് യഥാര്‍ഥവിതരണകേന്ദ്രം സംബന്ധിച്ച് വിവരമൊന്നും കിട്ടാതിരിക്കാനും കള്ളനോട്ട് വിതരണസംഘം ശ്രദ്ധിച്ചിട്ടുണ്ട്. അതേസമയം, പുതുച്ചേരി പൊലീസ് കള്ളനോട്ട് സംഘങ്ങളെ പിടികൂടാന്‍ പ്രത്യേകം പൊലീസ് ടീമിനെ നിയോഗിച്ചുകൊണ്ട് ഇന്നലെ ഉത്തരവായി.

പുതുച്ചേരിയില്‍ മാത്രം കള്ളനോട്ട് വിതരണത്തിനായി അഞ്ചുസംഘങ്ങള്‍ നിയോഗിക്കപ്പെട്ടതായാണ് പിടിയിലായ മുഹമ്മദ് ഇസ്മയില്‍ വെളിപ്പെടുത്തിയതെന്ന് പുതുച്ചേരി പൊലീസ് പറഞ്ഞു.
 (പി കെ അജിത്കുമാര്‍)

janayugom 220112

1 comment:

  1. വിദേശമദ്യഷാപ്പുകള്‍, റേഷന്‍കടകള്‍, ബാങ്കുകള്‍ തുടങ്ങി മിക്ക വ്യാപാരകേന്ദ്രങ്ങളിലും കള്ളനോട്ടുകള്‍ വന്‍തോതില്‍ എത്തിത്തുടങ്ങിയതായിട്ടാണ് പൊലീസ് പറയുന്നത്.
    പുതുച്ചേരിയില്‍ നിന്ന് രണ്ടുലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ജാര്‍ഖണ്ഡ് സ്വദേശിയായ മുഹമ്മദ് എന്നൊരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. പാപനാശത്തെ വൈദ്യുതിവകുപ്പിന്റെ ബില്‍കളക്ഷന്‍ സെന്ററില്‍ നിന്ന് ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുചെന്ന പണത്തിലും ചിദംബരത്തെ ഒരു വിദേശമദ്യഷാപ്പില്‍ നിന്ന് ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണത്തിലും കള്ളനോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ പൊതുജനങ്ങളെ ബോധവാന്മാരാക്കാന്‍ ഉപകരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രമുഖ ബാങ്കുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അമ്പതിലേറെ സംഘങ്ങള്‍ തെന്നിന്ത്യയിലേക്ക് കള്ളനോട്ട് വിതരണത്തിനു നിയോഗിക്കപ്പെട്ടതായ വിവരം വളരെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

    ReplyDelete