Sunday, February 12, 2012

രാഷ്ട്രീയ പാര്‍ടികള്‍ക്ക് കോര്‍പറേറ്റുകള്‍ സംഭാവന നല്‍കുന്നത് തടയണം: യെച്ചൂരി


രാഷ്ട്രീയ പാര്‍ടികള്‍ക്ക് കോര്‍പറേറ്റുകള്‍ സംഭാവന നല്‍കുന്നത് തടയണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. കൊല്‍ക്കത്തയില്‍ കനറാ ബാങ്ക് സ്റ്റാഫ് യൂണിയന്‍ (ബെഫി) 14-ാം അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പാര്‍ടികള്‍ക്ക് കോടികള്‍ സംഭാവന നല്‍കുന്നതിലൂടെ ഭാവിയില്‍ വന്‍ അഴിമതി നടത്താനുള്ള നിക്ഷേപമാണ് കോര്‍പറേറ്റുകള്‍ നടത്തുന്നത്. സംഭാവന വാങ്ങിയവര്‍ അധികാരമേറ്റാല്‍ കോര്‍പറേറ്റുകള്‍ക്ക് അഴിമതിക്കുള്ള പഴുത് തുറന്നുകൊടുക്കുന്നു. നവ ഉദാരനയങ്ങള്‍ കൂടിയാകുമ്പോള്‍ വന്‍ അഴിമതി നടത്തി പൊതുസ്വത്ത് കൊള്ളയടിക്കാന്‍ കോര്‍പറേറ്റ് ശക്തികള്‍ക്കാകുന്നു. ഫലപ്രദമായ ലോക്പാല്‍ നിയമം കൊണ്ടുവരുന്നതിനൊപ്പം ജുഡീഷ്യറിയിലെ അഴിമതി തടയാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷനെ നിയമിക്കണം.

അമേരിക്കയെയും യൂറോപ്പിനെയും ബാധിച്ച സാമ്പത്തിക തകര്‍ച്ച ഇന്ത്യയെ ബാധിക്കാത്തത് ധനമേഖല പൂര്‍ണമായി ഉദാരവല്‍ക്കരിക്കാത്തതുകൊണ്ടാണ്. ബാങ്കിങ് മേഖല പൂര്‍ണമായി വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കാത്തതും ഇന്ത്യന്‍ ബാങ്കുകളെ കൈയടക്കാന്‍ ബാങ്കിങ് റഗുലേഷന്‍ ഭേദഗതി അനുവദിക്കാതിരുന്നതും ഇന്ത്യന്‍ ധനമേഖല തകരാതിരിക്കാന്‍ കാരണമായി. ഇതിനു കാരണക്കാര്‍ ഇടതുപക്ഷമാണ്. 1969ല്‍ ബാങ്ക് ദേശസാല്‍ക്കരണമടക്കമുള്ള പുരോഗമനപരമായ നടപടികള്‍ക്ക് ഇന്ദിരാഗാന്ധിയെ നിര്‍ബന്ധിച്ചതും ഇടതുപക്ഷമാണ്.

സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കയാണ്. പ്രധാനമന്ത്രി അനുകൂലമായ നിലപാടെടുത്തിരിക്കയാണ്. ഇതു യാഥാര്‍ഥ്യമായാല്‍ കാര്‍ഷികമേഖല കൂടുതല്‍ തകരും. ആഭ്യന്തര വ്യവസായങ്ങളും തകരും. പൊതുമേഖലാ ബാങ്കിങ് സംവിധാനം രാജ്യത്തെ ധനമേഖലയുടെ ജീവരേഖയാണ്. അതിനെ കാത്തുസൂക്ഷിക്കാനും ജനവിരുദ്ധ നയങ്ങള്‍ ചെറുക്കാനും ബാങ്ക് ജീവനക്കാര്‍ രംഗത്തിറങ്ങണമെന്നും 28ന്റെ പൊതുപണിമുടക്ക് വന്‍ വിജയമാക്കണമെന്നും യെച്ചൂരി അഭ്യര്‍ഥിച്ചു.

deshabhimani 120212

1 comment:

  1. അമേരിക്കയെയും യൂറോപ്പിനെയും ബാധിച്ച സാമ്പത്തിക തകര്‍ച്ച ഇന്ത്യയെ ബാധിക്കാത്തത് ധനമേഖല പൂര്‍ണമായി ഉദാരവല്‍ക്കരിക്കാത്തതുകൊണ്ടാണ്. ബാങ്കിങ് മേഖല പൂര്‍ണമായി വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കാത്തതും ഇന്ത്യന്‍ ബാങ്കുകളെ കൈയടക്കാന്‍ ബാങ്കിങ് റഗുലേഷന്‍ ഭേദഗതി അനുവദിക്കാതിരുന്നതും ഇന്ത്യന്‍ ധനമേഖല തകരാതിരിക്കാന്‍ കാരണമായി. ഇതിനു കാരണക്കാര്‍ ഇടതുപക്ഷമാണ്. 1969ല്‍ ബാങ്ക് ദേശസാല്‍ക്കരണമടക്കമുള്ള പുരോഗമനപരമായ നടപടികള്‍ക്ക് ഇന്ദിരാഗാന്ധിയെ നിര്‍ബന്ധിച്ചതും ഇടതുപക്ഷമാണ്.

    ReplyDelete