Monday, February 13, 2012

ലീഗ് മൗനം പാലിക്കുന്നത് എന്തിന്: കോടിയേരി


ഏരിയാ സെമിനാറിന് കോട്ടക്കലില്‍ ഉജ്ജ്വല തുടക്കം

പയ്യോളി: സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധവും കരുത്തും നല്‍കുന്ന സിപിഐ എം 20ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായിട്ടുള്ള ഏരിയാ തല സെമിനാറിന് വൈദേശികാധിപത്യത്തിനെതിരെ പേരാടി വീരമൃത്യുവരിച്ച കുഞ്ഞാലിയുടെ നാട്ടില്‍ ഉജ്വല തുടക്കം. കുഞ്ഞാലി മരക്കാരുടെ വീറുറ്റ പോരാട്ടത്താല്‍ പ്രശസ്തമായ കോട്ടക്കലില്‍ നടന്ന സെമിനാര്‍ ജനപങ്കാളിത്തം കൊണ്ടുശ്രദ്ധേയമായി. ഏപ്രില്‍ നാലുമുതല്‍ ഒമ്പതുവരെ കോഴിക്കോട്ട് നടക്കുന്ന പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാര്‍ പരമ്പരയില്‍ കുഞ്ഞാലി മരക്കാര്‍ സ്മാരക സെമിനാര്‍ (സാമ്രാജത്വ വിരുദ്ധ സമരവും മതനിരപേക്ഷ രാഷ്ടീയവും) പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ പങ്കെടുക്കാന്‍ പയ്യോളി എരിയയിലെ നാനാതുറകളില്‍ നിന്നും ആയിരങ്ങളാണ് കുഞ്ഞാലിമരക്കാര്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിയത്. സിപിഐ എമ്മിന് കോട്ടക്കലിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും നേടാനായ സ്വീകാര്യത വിളിച്ചോതുന്നതായിരുന്നു സെമിനാറിലെ പങ്കാളിത്തം. പങ്കെടുത്തവരില്‍ നല്ലൊരു വിഭാഗം സ്ത്രീകളായിരുന്നു.

ഏരിയാ സെക്രട്ടറി ടി ചന്തു അധ്യക്ഷനായി. ചടങ്ങില്‍ കേളുഏട്ടന്‍ പഠനഗവേഷണകേന്ദ്രം ഡയരക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ രചിച്ച "എന്തുകൊണ്ട് മാര്‍ക്സിസം, മാര്‍ക്സിലേക്ക് മടങ്ങുന്ന ലോകം" എന്ന പുസ്തകം ജില്ലാ സെക്രട്ടറിയറ്റ്അംഗം പി വിശ്വന് നല്‍കി കോടിയേരി പ്രകാശനം ചെയ്തു. ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. കെ എന്‍ ഗണേഷ്, സി പിഐ എം സംസ്ഥാനകമ്മിറ്റി അംഗം എളമരം കരിം എന്നിവര്‍ സംസാരിച്ചു. എം ടി സുരേഷ് ബാബു സ്വാഗതവും പി എന്‍ വേണുഗോപാല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാതാ പേരാമ്പ്ര അവതരിപ്പിച്ച സ്മൃതിപഥങ്ങള്‍ സംഗീത-നൃത്താവിഷ്ക്കാരപരിപാടികള്‍ അരങ്ങേറി. സംസ്ഥാന കമ്മിറ്റിഅംഗം പി സതീദേവി, എം കേളപ്പന്‍ , പി മോഹനന്‍ , കെ പി കുഞ്ഞമ്മദ്കുട്ടി, ജില്ലാകമ്മിറ്റിഅംഗങ്ങളായ കെ ടി കുഞ്ഞികണ്ണന്‍ , എം കെ നളിനി, പുരുഷന്‍ കടലുണ്ടി എംഎല്‍എ എന്നിവര്‍ സംബന്ധിച്ചു. പരിപാടിക്ക് മുമ്പ് കോട്ടക്കലിലെ കുഞ്ഞാലി മരക്കാര്‍ സ്മാരകത്തിലെത്തി കോടിയേരിയും പാര്‍ടി നേതാക്കളും ആദരമര്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറുകളില്‍ സമസ്ത ജനവിഭാഗങ്ങളെയും സ്പര്‍ശിക്കുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.തുടര്‍ ദിവസങ്ങളിലെ സെമിനാറില്‍ വിവിധ മേഖലകളിലെ പ്രഗത്ഭ ര്‍ പങ്കെടുക്കും.

സിറിയന്‍ അധിനിവേശത്തിന് ഇന്ത്യന്‍ പിന്തുണ; ലീഗ് മൗനം പാലിക്കുന്നത് എന്തിന്: കോടിയേരി

പയ്യോളി: ഇറാഖിനുശേഷം സിറിയ അടക്കമുള്ള അറബ് രാജ്യങ്ങളില്‍ അധിനിവേശത്തിന് ശ്രമിക്കുന്ന അമേരിക്കയെ പിന്തുണക്കുന്ന യുപിഎ സര്‍ക്കാര്‍ നിലപാടിനോട് മുസ്ലിംലീഗ് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് പയ്യോളി കോട്ടക്കലില്‍ നടന്ന കുഞ്ഞാലി മരക്കാര്‍ സ്മാരക സെമിനാര്‍ -"സാമ്രാജ്യത്വവിരുദ്ധ സമരവും മതനിരപേക്ഷ രാഷ്ട്രീയവും"-ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

അറബ് മേഖലയില്‍ മതേതര നിലപാട് സ്വീകരിക്കുന്ന സിറിയയെ അസ്ഥിരപ്പെടുത്തി അവിടെ പാവഭരണകൂടം അവരോധിക്കുകയാണ് അമേരിക്കന്‍ ലക്ഷ്യം. സിറിയയിലെയും ഇറാനിലെയും പ്രകൃതിവിഭവങ്ങളിലാണ് അമേരിക്കയുടെ കണ്ണ്. അധിനിവേശത്തിനായി ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകളെ പിന്തുണച്ചതിലൂടെ ഇന്ത്യ അമേരിക്കയുടെ തന്ത്രപര പങ്കാളിയാണെന്ന് തെളിയിച്ചിരിക്കയാണ്. വിദേശസഹമന്ത്രി ഇ അഹമ്മദ് യുപിഎ സര്‍ക്കാരിലുള്ളപ്പോഴാണ് ഇസ്രയേലില്‍ നിന്ന് വന്‍തോതില്‍ ആയുധം വാങ്ങുന്നത്. ആയുധം വിറ്റ പണം കൊണ്ടാണ് ഇസ്രയേല്‍ പലസ്തീനെ ആക്രമിക്കുന്നത്. അധികാരത്തിനുവേണ്ടി കോണ്‍ഗ്രസിനൊപ്പം കൂടിയ മുസ്ലിംലീഗ് അമേരിക്കയുടെ സാമ്രാജ്യത്വ അധിനിവേശങ്ങളെക്കൂടിയാണ് പിന്തുണക്കുന്നത്. സിറിയക്കെതിരെയുള്ള അമേരിക്കന്‍ നീക്കത്തെ എതിര്‍ക്കാതിരുന്ന കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാന്‍ ലീഗിനാവുമോ.
അമേരിക്കയെ ഇന്ത്യയുടെ തന്ത്രപരപങ്കാളിയാക്കുന്നതില്‍ പ്രധാന ഘട്ടമായ ഇന്തോ-അമേരിക്കന്‍ ആണവകരാറിനെ എതിര്‍ത്ത്യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ഇടതുപക്ഷത്തിന്റെ നടപടി ശരിയായിരുന്നുവെന്ന് കൂടുതല്‍ വ്യക്തമാവുകമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ . ആണവകരാറിന്റെ തുടര്‍ച്ചയാണ് വിവിധ മേഖലകളിലെ പ്രത്യക്ഷ വിദേശനിക്ഷേപത്തിനുള്ള നീക്കങ്ങള്‍ . ഇതിനായി നിയമനിര്‍മാണം നടത്തുന്ന സ്ഥിതിയിലേക്ക് ഇന്ത്യ എത്തി. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം നടപ്പാകുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുവരെ നിര്‍ത്തിവച്ചിരിക്കയാണ്. രാജ്യത്തെ ഇരുപതുകോടി ജനങ്ങളെ വഴിയാധാരമാക്കുന്ന തീരുമാനമാണിത്. ഇതിനെതിരെ എല്ലാവിഭാഗം ജനങ്ങളെയും ഏകോപിപ്പിച്ച് സമരം ശക്തമാക്കുമെന്ന് കോടിയേരി പറഞ്ഞു.

പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടത്തുന്ന ഏരിയാ സെമിനാര്‍ പരമ്പരയില്‍ ആദ്യത്തേതാണ് കുഞ്ഞാലിമരക്കാരുടെ ജന്മഗ്രാമമായ കോട്ടക്കലില്‍ വന്‍ ജനപങ്കാളിത്തത്തോടെ നടന്നത്. ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. കെ എന്‍ ഗണേഷ്, എളമരം കരീം എം എല്‍ എ എന്നിവര്‍ സംസാരിച്ചു. ടി ചന്തു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ആമുഖഭാഷണം നടത്തി. എം ടി സുരേഷ്കുമാര്‍ സ്വാഗതം പറഞ്ഞു.

deshabhimani 130212

1 comment:

  1. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധവും കരുത്തും നല്‍കുന്ന സിപിഐ എം 20ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായിട്ടുള്ള ഏരിയാ തല സെമിനാറിന് വൈദേശികാധിപത്യത്തിനെതിരെ പേരാടി വീരമൃത്യുവരിച്ച കുഞ്ഞാലിയുടെ നാട്ടില്‍ ഉജ്വല തുടക്കം. കുഞ്ഞാലി മരക്കാരുടെ വീറുറ്റ പോരാട്ടത്താല്‍ പ്രശസ്തമായ കോട്ടക്കലില്‍ നടന്ന സെമിനാര്‍ ജനപങ്കാളിത്തം കൊണ്ടുശ്രദ്ധേയമായി. ഏപ്രില്‍ നാലുമുതല്‍ ഒമ്പതുവരെ കോഴിക്കോട്ട് നടക്കുന്ന പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാര്‍ പരമ്പരയില്‍ കുഞ്ഞാലി മരക്കാര്‍ സ്മാരക സെമിനാര്‍ (സാമ്രാജത്വ വിരുദ്ധ സമരവും മതനിരപേക്ഷ രാഷ്ടീയവും) പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ പങ്കെടുക്കാന്‍ പയ്യോളി എരിയയിലെ നാനാതുറകളില്‍ നിന്നും ആയിരങ്ങളാണ് കുഞ്ഞാലിമരക്കാര്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിയത്. സിപിഐ എമ്മിന് കോട്ടക്കലിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും നേടാനായ സ്വീകാര്യത വിളിച്ചോതുന്നതായിരുന്നു സെമിനാറിലെ പങ്കാളിത്തം. പങ്കെടുത്തവരില്‍ നല്ലൊരു വിഭാഗം സ്ത്രീകളായിരുന്നു.

    ReplyDelete