Monday, April 8, 2013

സഹമന്ത്രിയുടെ കള്ളപ്രചാരണം എ കെ ആന്റണി പൊളിച്ചു


ചേര്‍ത്തല: അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖം യുഡിഎഫിന്റെയും എ കെ ആന്റണിയുടെയും പദ്ധതിയാണെന്ന് കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലിന്റെയും കോണ്‍ഗ്രസിന്റെയും പ്രചാരണത്തിന് തിരിച്ചടി. ഈ പദ്ധതിക്ക് പിന്നില്‍ എല്ലാ സര്‍ക്കാരുകളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പരിശ്രമം ഉണ്ടെന്ന് എ കെ ആന്റണി തന്നെ പരസ്യമായി പ്രസ്താവിച്ചു. വിഎസും പദ്ധതിക്കായി നായനാരും നേതൃത്വം വഹിച്ച സര്‍ക്കാരുകളുടെ പരിശ്രമം ഉണ്ട്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും പങ്ക് വഹിക്കുന്നു. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആ സര്‍ക്കാരും പങ്കാളിയായി. ഇത് അനിഷേധ്യമായ വസ്തുതയാണ്. പദ്ധതിയുടെ രണ്ടാംഘട്ടം നിര്‍മാണം ഉദ്ഘാടനം ചെയ്യവെയാണ് ആന്റണി ഇക്കാര്യം തുറന്നടിച്ചത്. ഇത് കെ സി വേണുഗോപാലിനും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനും തിരിച്ചടിയായി. കടലോരമേഖലയില്‍ വികസനം മന്ദഗതിയിലാണ് എത്തുന്നതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ഭിന്നത മറന്നാണ് ചേര്‍ത്തലക്കാര്‍ ഇപ്പോള്‍ വികസനത്തിന് നിലകൊള്ളുന്നത്. കേന്ദ്ര പദ്ധതികള്‍ നേടിയെടുക്കുന്നതില്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫിഷറീസ് മന്ത്രി കെ ബാബു അധ്യക്ഷനായി. പി തിലോത്തമന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. എഡിഎം കെ പി തമ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി പ്രിയേഷ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി ഏലശേരി, എം സി സിദ്ധാര്‍ഥന്‍, റോസി ഫെര്‍മിന്‍, മെറ്റില്‍ഡ വിന്‍സന്റ്, എ എം നസീര്‍, ആര്‍ പൊന്നപ്പന്‍, ഫാ. സ്റ്റീഫന്‍ പഴമ്പാശേരില്‍, ബാബു കുരിശിങ്കല്‍ എന്നിവര്‍ സംസാരിച്ചു. ഹാര്‍ബര്‍ എന്‍ജിനിയറിങ് ചീഫ് എന്‍ജിനിയര്‍ എസ് മാധവന്‍ നമ്പൂതിരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

deshabhimani

No comments:

Post a Comment