കോഴിക്കോട്: പൊലീസ് രേഖപ്പെടുത്തിയത് പറയാത്ത കാര്യങ്ങളെന്ന് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും സാക്ഷിമൊഴികള്‍. കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ രണ്ടുസാക്ഷികളാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അന്വേഷണസംഘത്തിന്റെ കള്ളക്കളി തുറന്നുകാട്ടിയത്. തിങ്കളാഴ്ച വിസ്തരിച്ച അഞ്ചില്‍ മൂന്ന് സാക്ഷികളും പ്രോസിക്യൂഷനെതിരെ ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ മൊഴിനല്‍കി. ഇതോടെ കേസില്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയവരുടെ എണ്ണം 23 ആയി.
ചൊക്ലി മെഡിക്കല്‍ സെന്ററിലെ നേഴ്സ് ചെണ്ടയാട് പൗര്‍ണമിയിലെ പി ഷീജ, വടക്കുമ്പാട് കാര്‍ത്തികയില്‍ നിതുന്‍, ചമ്പാട് താവുറത്ത് വീട്ടില്‍ റെനില്‍ എന്നിവരാണ് പ്രോസിക്യൂഷനെതിരെ മൊഴിനല്‍കിയത്. കേസിലെ പ്രതി സിജിത്ത് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സഹോദരന്‍ സിജേഷ് ഹാജരാക്കുന്നത് കണ്ടിരുന്നുവെന്ന് പൊലീസില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് 52-ാംസാക്ഷി വടക്കുമ്പാട് കാര്‍ത്തികയില്‍ നിതുന്‍ ബോധിപ്പിച്ചു. പൊലീസ് ഒന്നും ചോദിക്കുകയോ മൊഴികൊടുക്കുകയോ ഉണ്ടായിട്ടില്ല. മൈസൂരിലെ ബേക്കറിയില്‍വച്ച് മൊബൈല്‍ ഫോണ്‍ കൈമാറി എന്ന് പൊലീസ് രേഖപ്പെടുത്തിയത് തെറ്റാണ്. മൈസൂരില്‍ താന്‍ പോവുകയോ ജോലി ചെയ്യുകയോ ഉണ്ടായിട്ടില്ല. സിജിത്തിനെ അറിയില്ലെന്നും പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ സാക്ഷി വ്യക്തമാക്കി. കോടതിയില്‍ പ്രോസിക്യൂഷന്‍ കാണിച്ച വെളുത്ത മൊബൈല്‍ ഫോണ്‍ ആദ്യമായാണ് കാണുന്നതെന്ന് പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ നിതുന്‍ മൊഴിനല്‍കി. വടകരയിലെ സ്വകാര്യ പ്രസിലാണ് ജോലി. പ്രസ്സില്‍ ഇടയ്ക്കിടെ വരാറുള്ള പൊലീസുകാരന്‍ പറഞ്ഞതനുസരിച്ച് വെള്ളക്കടലാസില്‍ ഒപ്പിട്ടുകൊടുക്കുകയായിരുന്നു. പൊലീസ് രേഖപ്പെടുത്തിയ മൊഴിയിലുള്ളത് നാട്ടിലെ മേല്‍വിലാസമാണെന്നും സാക്ഷി പറഞ്ഞു.
സിജിത്തിന്റെ മൊബൈല്‍ ഫോണ്‍ സഹോദരന്‍ സിജേഷ് പൊലീസില്‍ ഹാജരാക്കുന്നതിന് സാക്ഷിയല്ലെന്ന് 53-ാംസാക്ഷി ചമ്പാട് താവുറത്ത് വീട്ടില്‍ റെനില്‍ പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ മൊഴിനല്‍കി. ഇപ്രകാരം കുറ്റ്യാടി സിഐക്ക് മൊഴി നല്‍കിയിട്ടുമില്ല. സിജിത്തിനെ അറിയില്ല. ജോലി ആവശ്യാര്‍ഥം മൈസൂരിലുണ്ടായിരുന്നു എന്നുപറയുന്നത് ശരിയല്ല. ചമ്പാട് ഭാഗത്ത് ഓട്ടോ ഡ്രൈവറാണ് താനെന്ന് പ്രതിഭാഗം വിസ്താരത്തില്‍ റെനില്‍ മൊഴിനല്‍കി. ഓട്ടോയെ അതിവേഗത്തില്‍ ഒരു ബൈക്ക് മറികടന്നപ്പോള്‍ പൊലീസ് ആ ബൈക്ക് കസ്റ്റഡിയിലെടുത്തു. ഈ സംഭവത്തില്‍ സാക്ഷി എന്ന നിലയില്‍ ഒപ്പിടണമെന്ന് പൊലീസ് പറഞ്ഞതനുസരിച്ചാണ് വെള്ളക്കടലാസില്‍ ഒപ്പിട്ടത്. അപ്പോള്‍ തന്റെ ഒപ്പുമാത്രമേ കടലാസില്‍ ഉണ്ടായിരുന്നുള്ളൂവെന്നും സാക്ഷി ബോധിപ്പിച്ചു. ചന്ദ്രശേഖരന്റെ കൊല നടന്ന ദിവസം രാത്രി പതിനൊന്നരയ്ക്ക് മുറിവിന് ചികിത്സ തേടിയെത്തിയയാളെ തിരിച്ചറിയാനാകില്ലെന്ന് നേഴ്സ് ചെണ്ടയാട് പൗര്‍ണമിയിലെ പി ഷീജ മൊഴിനല്‍കി. സിജിത്തിനെ എഴുന്നേല്‍പ്പിച്ചുനിര്‍ത്തി ഇയാളെയല്ലേ ചികിത്സിച്ചത് എന്ന് പ്രോസിക്യൂഷന്‍ ചോദിച്ചെങ്കിലും അറിയില്ലെന്ന് അവര്‍ മറുപടി നല്‍കി. ചൊക്ലി മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ കുഞ്ഞിക്കണ്ണന്‍, ഫാര്‍മസി അസിസ്റ്റന്റ് പി സിമി എന്നിവരെയും വിസ്തരിച്ചു. എതിരായി മൊഴി നല്‍കുമെന്ന സംശയത്തില്‍ 98-ാംസാക്ഷി റിഷാദിനെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ല. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എം അശോകന്‍, പി വി ഹരി എന്നിവര്‍ ക്രോസ് വിസ്താരം നടത്തി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി ഹാജരായി. കേസ് ഡയറിയിലെ 102 മുതല്‍ 106 വരെയുള്ള സാക്ഷികളെ ചൊവ്വാഴ്ച വിസ്തരിക്കും.
സാക്ഷികള്‍ സത്യം പറയുന്നത് തടയാന്‍ പ്രോസിക്യൂഷന്‍
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികള്‍ സത്യം പുറത്തുപറയുന്നത് തടയാന്‍ പ്രോസിക്യൂഷന്‍. പൊലീസ് രേഖപ്പെടുത്തിയ, ഇല്ലാത്ത മൊഴികള്‍ക്കെതിരെ രംഗത്തുവന്ന മൂന്നു സാക്ഷികള്‍ക്കെതിരെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയാണ് ഇതിന് തെളിവ്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുപോലുമില്ല. വാങ്ങിവയ്ക്കുക മാത്രമാണുണ്ടായത്. എന്നാല്‍, മാധ്യമങ്ങളെ സ്വാധീനിച്ച് ഹര്‍ജി നല്‍കിയത് മഹാകാര്യമായി വാര്‍ത്തയാക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമം.
സാക്ഷികള്‍ മൊഴി മാറ്റിപ്പറയുകയായിരുന്നില്ലെന്നതാണ് സത്യം. തങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പൊലീസ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയ സാക്ഷികള്‍ പറഞ്ഞത്. മാധ്യമങ്ങളുടെ സഹായത്തോടെ അന്വേഷണസംഘം കെട്ടിപ്പൊക്കിയ കഥകള്‍ കേസ് വിചാരണ പുരോഗമിക്കവെ പൊളിയുകയാണ്. ഇതില്‍നിന്നു തടിയൂരാനാണ് പ്രോസിക്യൂഷന്റെ പുതിയ നീക്കം. സത്യം പുറത്തുപറയാനിടയുള്ള സാക്ഷികളെ വരുതിയില്‍ നിര്‍ത്താനാണിതെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പ്രോസിക്യൂഷന്‍ 25-ാം സാക്ഷി ബിന്ദുമോന്‍, 28-ാം സാക്ഷി അജിത്, 43-ാം സാക്ഷി അജിത് എന്നിവര്‍ക്കതിരെ നടപടിയെടുക്കണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ തിങ്കളാഴ്ച നല്‍കിയ ഹര്‍ജിയിലുള്ളത്.
deshabhimani 100413
No comments:
Post a Comment