Wednesday, November 6, 2013

ലോക് സഭ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ ഭരണമാറ്റം

ലോക് സഭാ തെരഞ്ഞെടുപ്പോടുകൂടി കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപ നേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ല. ഈ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട് നാറി പുറത്തുപോകും. എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് ഭരണമാറ്റമല്ല എല്‍ഡിഎഫ് ആലോചിക്കുന്നത്. കരുണാകരനും ആന്റണിക്കും അഞ്ചുവര്‍ഷം തികച്ച് ഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആന്റണിയെ ഭരിക്കാന്‍ സമ്മതിക്കാത്ത ആളാണ് ഉമ്മന്‍ചാണ്ടി. കരുണാകരന്റെയും ആന്റണിയുടെയും ഗതിതന്നെയാണ് ഉമ്മന്‍ചാണ്ടിക്കും ഉണ്ടാകുക.

യുഡിഎഫിലെ ഘടകകക്ഷികള്‍ അസന്തുഷ്ടരാണ്. യുഡിഎഫ് വിട്ടാല്‍ ഇപ്പുറത്ത് എടുക്കുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് അവര്‍ അവിടെത്തന്നെ നില്‍ക്കുന്നത്. ജനങ്ങളില്‍ രാഷ്ട്രീയമാറ്റമുണ്ടാക്കാനുള്ള പ്രചാരണ പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് നടത്തുന്നത്. ജനങ്ങളില്‍ രാഷ്ട്രീയമാറ്റമുണ്ടാകുമ്പോള്‍ അതിന്റെ പ്രതിഫലനം യുഡിഎഫ് എംഎല്‍എമാരിലുമുണ്ടാകും.

ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ അഴിമതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ കരുത്ത് പകരുന്നതാണ് ലാവ് ലിന്‍ കേസിലെ സിബിഐ കോടതിവിധി. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കത്തിനുള്ള തിരിച്ചടിയാണ് കോടതി വിധി. ഇതേപ്പറ്റി മുഖ്യമന്ത്രിയുടെ വാചാലമായ മൗനം കുറ്റസമ്മതമാണ്. ഉമ്മന്‍ചാണ്ടിക്ക് പശ്ചാത്താപമുണ്ടെങ്കില്‍ അക്കാര്യം തുറന്നുപറയാന്‍ തയാറാകണം. യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച ഇടതുപക്ഷത്തെ പാഠം പഠിപ്പിക്കാനാണ് ലാവ് ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കാന്‍ സിബിഐക്കുമേല്‍ സമ്മര്‍ദമുണ്ടായത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പിണറായിയെ പ്രതിയാക്കി സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

യുഡിഎഫ് കണ്‍വീനറായിരുന്ന കാലത്ത് ലാവ് ലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ആന്റണി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത് ഉമ്മന്‍ചാണ്ടിയാണ്. വിജലന്‍സ് അന്വേഷണം പൂര്‍ത്തീകരിച്ചത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. പിണറായിയെ പ്രതിചേര്‍ക്കാനാവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് ഡിജിപി ഉപേന്ദ്രവര്‍മയെ ഉമ്മന്‍ചാണ്ടി സ്ഥാനത്തുനിന്ന് നീക്കി. വിജിലന്‍സില്‍നിന്ന് അനുകൂല റിപ്പോര്‍ട്ട് കിട്ടില്ലെന്നായപ്പോള്‍ 2006 മാര്‍ച്ച് ഒന്നിന് സിബിഐ അന്വേഷണത്തിന് മന്ത്രിസഭ ശുപാര്‍ശ ചെയ്തു. പിണറായിയെ പ്രതിചേര്‍ക്കാന്‍ വാശിയോടെ ഉമ്മന്‍ചാണ്ടി ശ്രമിച്ചു എന്നതിന് തെളിവാണിത്. സിബിഐ പോലും പിണറായിയെ പ്രതിചേര്‍ക്കാനാവില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചത്. യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചപ്പോഴാണ് സിബിഐക്കുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായത്.

കോടതിവിധി എല്‍ഡിഎഫിന്റെ പ്രക്ഷോഭത്തിന് വലിയ കരുത്ത് പകരും. സോളാര്‍ തട്ടിപ്പില്‍ മുഖ്യ പങ്കാളിയായ ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉപരോധിക്കുന്ന സമരം ആദ്യം തുടങ്ങിയത് 1968ല്‍ ഉമ്മന്‍ചാണ്ടി കെഎസ് യു പ്രസിഡന്റായിരിക്കുമ്പോഴാണ്. അന്ന് ഇ എം എസിന്റെ തിരുവനന്തപുരം ശാന്തിനഗറിലെ വസതി ഉപരോധിച്ചു. ഇ എം എസിന്റെ ഭാര്യ ആര്യ അന്തര്‍ജനമടക്കമുള്ളവരെപ്പോലും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. എല്‍ഡിഎഫ് മുഖ്യമന്ത്രിയെ മാത്രമാണ് ഉപരോധിക്കുക. ഭാര്യക്കോ കുടുംബാംഗങ്ങള്‍ക്കോ പുറത്തുപോകുന്നതിന് തടസ്സമില്ല. ഒരുദിവസം ഒരുനിയമസഭാ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ എന്ന പ്രകാരമാണ് ഉപരോധം. ഉപരോധത്തിന്റെ വിശദരൂപം 18ന് ചേരുന്ന എല്‍ഡിഎഫ് യോഗം തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥാംഗങ്ങളായ സി എന്‍ ചന്ദ്രന്‍, വി സുരേന്ദ്രന്‍ പിള്ള, മാമ്മന്‍ ഐപ്പ്, സി കെ നാണു എംഎല്‍, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ഇ പി ആര്‍ വേശാല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment