Sunday, March 16, 2014

ചിഹ്നങ്ങളുടെ ചരിത്രം

നിരക്ഷരര്‍ ഏറെയുള്ള ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളേക്കാള്‍ പ്രാധാന്യം ചിഹ്നങ്ങള്‍ക്കാണ്. തെരഞ്ഞെടുപ്പ് കമീഷനാണ് പാര്‍ടികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിക്കുന്നത്. ദേശീയ പാര്‍ടികള്‍ക്ക് ദേശീയതലത്തിലും സംസ്ഥാന പാര്‍ടികള്‍ക്ക് സംസ്ഥാനതലത്തിലും പ്രത്യേക ചിഹ്നം തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കും. ജനങ്ങളുടെ മനസ്സില്‍ ഇടംനേടുന്ന ചിഹ്നം തെരഞ്ഞെടുക്കാനാണ് പല പാര്‍ടികളും താല്‍പ്പര്യം കാട്ടിയിരുന്നത്.

നുകംവച്ച കാളയായിരുന്നു 1952ല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുചിഹ്നമായി തെരഞ്ഞെടുത്തത്. അക്കാലത്ത് തൊഴിലാളിയും തൊഴിലുടമയും ജീവിതത്തിനായി ഒരുപോലെ നുകംവച്ച കാളകളെ ആശ്രയിച്ചിരുന്നു. 1969ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിളര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് ഇന്ദിരാപക്ഷത്തിന് അവകാശപ്പെട്ടതാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടു. നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാ (സംഘടന)യി മാറി. എന്നാല്‍, ഇരുകൂട്ടര്‍ക്കും പാര്‍ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പുചിഹ്നമായ നുകംവച്ച കാള കിട്ടിയില്ല. പശുവും കിടാവും എന്ന ചിഹ്നമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. സംഘടനാ കോണ്‍ഗ്രസിന്റെ ചിഹ്നം ചര്‍ക്കയും സ്ത്രീയുമായി. 1977ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. ഇന്ദിരാപക്ഷവും ബ്രഹ്മാനന്ദറെഡ്ഡി പക്ഷവുമായി. ഇന്ദിരാവിരുദ്ധ വിഭാഗത്തിന്റെ നേതൃത്വം കര്‍ണാടകത്തിലെ ദേവരാജ് അരശ് ഏറ്റെടുത്ത് കോണ്‍ഗ്രസ് (യു) എന്ന പേരും ചര്‍ക്ക ചിഹ്നവും നേടി. ഇന്ദിരാ കോണ്‍ഗ്രസിന് കോണ്‍ഗ്രസ് (ഐ) എന്ന പേരും കൈപ്പത്തി ചിഹ്നവും ലഭിച്ചു.

അരിവാളും കതിരുമായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചിഹ്നം. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആകര്‍ഷിക്കാന്‍ ഈ ചിഹ്നത്തിന് സാധിച്ചു. 1964ല്‍ അരിവാളും കതിരും ചിഹ്നം സിപിഐക്കും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം സിപിഐ എമ്മിനും ലഭിച്ചു. സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഔദ്യോഗികചിഹ്നവുമായി ഇതിന് ഏറെ സാദൃശ്യമുണ്ട്.

ചിഹ്നങ്ങളുടെ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമുള്ള മറ്റൊരു ചിഹ്നമാണ് കലപ്പയേന്തിയ കര്‍ഷകന്‍. 1977 വരെ ഭാരതീയ ലോക്ദളിന്റെ ചിഹ്നമായിരുന്നു ഇത്. അടിയന്തരാവസ്ഥയ്ക്കുശേഷം ഭാരതീയ ലോക്ദള്‍, സംഘടനാ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ടി, ജനസംഘം എന്നീ പാര്‍ടികള്‍ ഒരുമിച്ച് മത്സരിച്ചു. നാലു പാര്‍ടികള്‍ ചേര്‍ന്നുള്ള പുതിയ പാര്‍ടിക്ക് ജനതാപാര്‍ടി എന്ന് പേരിട്ടു. എന്നാല്‍, ഈ പാര്‍ടികള്‍ ഔദ്യോഗികമായി ലയിച്ചില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊതുചിഹ്നം ലഭിച്ചില്ല. ഭാരതീയ ലോക്ദളിന്റെ ചിഹ്നമായ കലപ്പയേന്തിയ കര്‍ഷകന്‍ ചിഹ്നത്തില്‍ ജനതാപാര്‍ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. അതുവരെ ജനസംഘത്തിന് ദീപമായിരുന്നു ചിഹ്നം. 1980ല്‍ ജനതാപാര്‍ടി പിളര്‍ന്നു. ചന്ദ്രശേഖര്‍ നേതൃത്വം നല്‍കുന്ന വിഭാഗം, എ ബി വാജ്പേയി നേതൃത്വം നല്‍കുന്ന വിഭാഗം എന്നിങ്ങനെയായിരുന്നു ആദ്യപിളര്‍പ്പ്. പഴയ ജനസംഘക്കാര്‍ ചേര്‍ന്ന് ബിജെപി രൂപീകരിച്ചു. ഇവര്‍ക്ക് താമര ചിഹ്നം ലഭിച്ചു. ഔദ്യോഗിക ജനതാപാര്‍ടിക്ക് കുടയും. ജനതാപാര്‍ടി ജനതാപാര്‍ടി രാജ്നാരായണ്‍ വിഭാഗം, ജനതാപാര്‍ടി ചരണ്‍സിങ് വിഭാഗം എന്നിങ്ങനെ പിളര്‍ന്നു. രാജ്നാരായണ്‍ വിഭാഗത്തിന് സൈക്കിള്‍ ചിഹ്നവും ചരണ്‍സിങ് വിഭാഗത്തിന് സ്ത്രീ ചിഹ്നവും ലഭിച്ചു. പല കഷണങ്ങളായി പിരിഞ്ഞ സോഷ്യലിസ്റ്റുകള്‍ 1989ല്‍ വി പി സിങ്ങിന്റെ നേതൃത്വത്തില്‍ ജനതാദള്‍ എന്ന പുതിയ പാര്‍ടി രൂപീകരിച്ചു. "ചക്രം" ചിഹ്നമാണ് ജനതാദളിന് ലഭിച്ചത്.

ആദ്യതെരഞ്ഞെടുപ്പ് നടന്ന 1952ല്‍ 14 ദേശീയപാര്‍ടികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഏഴായി. സംസ്ഥാന പാര്‍ടികള്‍ 356 ആയി. നാല് സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ടികളാകാന്‍ യോഗ്യതയുള്ളവയ്ക്കാണ് ദേശീയപാര്‍ടി എന്ന അംഗീകാരം ലഭിക്കുക. ദേശീയപാര്‍ടികളും ചിഹ്നങ്ങളും. സിപിഐ എം (അരിവാള്‍ ചുറ്റിക നക്ഷത്രം), സിപിഐ (അരിവാളും കതിരും), കോണ്‍ഗ്രസ് ഐ (കൈപ്പത്തി), ബിജെപി (താമര), ബിഎസ്പി (ആന), എന്‍സിപി (ക്ലോക്ക്), ആര്‍ജെഡി (റാന്തല്‍). ഈ പാര്‍ടികളുടെ ചിഹ്നങ്ങളില്‍ മറ്റു പാര്‍ടിക്കാര്‍ക്ക് മത്സരിക്കാനാകില്ല. സംസ്ഥാന പാര്‍ടികള്‍ക്ക് സംസ്ഥാനങ്ങളില്‍ മത്സരിക്കാന്‍ പ്രത്യേക ചിഹ്നങ്ങള്‍ അനുവദിച്ചിരുന്നു. സംസ്ഥാനത്ത് ഒരു പാര്‍ടിക്ക് ലഭിച്ച ചിഹ്നത്തില്‍ മറ്റാര്‍ക്കും മത്സരിക്കാനാകില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഇതര ചിഹ്നത്തില്‍ ആര്‍ക്കും മത്സരിക്കാം. യുപിയില്‍ സമാജ്വാദി പാര്‍ടിയുടെ ചിഹ്നവും ആന്ധ്രയിലെ തെലുങ്കുദേശത്തിന്റെ ചിഹ്നവും സൈക്കിളാണ്. തെലുങ്കുദേശത്തിന് യുപിയിലും സമാജ്വാദി പാര്‍ടിക്ക് ആന്ധ്രയിലും സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കാനാകില്ല. ഒന്നിലധികം സംസ്ഥാന പാര്‍ടികള്‍ക്ക് ഓരോ ചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയിട്ടുണ്ട്. സൈക്കിള്‍ (സമാജ്വാദി പാര്‍ടി, തെലുങ്കുദേശം), രണ്ടില (അസം ഗണപരിഷത്ത്, എഐഎഡിഎംകെ, കേരള കോണ്‍ഗ്രസ് എം), അമ്പും വില്ലും (ശിവസേന, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച) എന്നിവയാണ് ഈ ചിഹ്നങ്ങള്‍.

കെ ആര്‍ deshabhimani

No comments:

Post a Comment