Wednesday, March 25, 2009

ശക്തിപ്പെടുന്ന രാഷ്ട്രീയ ധ്രുവീകരണം

അതിവേഗത്തില്‍ വിപുലപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണ കണ്ട് വിറളിപൂണ്ട യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും തുടര്‍ച്ചയായ നുണപ്രചാരവേലയിലൂടെ വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ കഴിയുമോ എന്ന് വൃഥാ ശ്രമിക്കുകയാണ്. മദനിയും പിഡിപിയും വര്‍ഗീയവാദിയാണോ അല്ലയോ എന്ന ചോദ്യമാണ് ഇവര്‍ നിരന്തരം ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം മദനിയാണെന്ന് മാതൃഭൂമി കണ്ടെത്തിയിട്ടുണ്ട്.

ഒരു വ്യക്തിയോ രാഷ്ട്രീയപാര്‍ടിയോ വര്‍ഗീയമാണോ അല്ലയോ എന്നു വിലയിരുത്തുന്നത് തെറ്റല്ല. അത്തരം വിലയിരുത്തലുകള്‍ നടത്തേണ്ടത് ഇന്ന് ആ പാര്‍ടി സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കണം. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാകുന്നതിനുമുമ്പുള്ള മദനിയെയും പിഡിപിയെയും മതനിരപേക്ഷ സമൂഹം നിരാകരിച്ചത് അത് വര്‍ഗീയമാണെന്ന് തിരിച്ചറിഞ്ഞാണ്. ന്യൂനപക്ഷം വര്‍ഗീയമായി സംഘടിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയെ സഹായിക്കുകമാത്രമാണ് ചെയ്യുകയെന്ന് തിരിച്ചറിയുന്നവര്‍ക്ക് അന്നത്തെ പിഡിപിയെ അനുകൂലിക്കാന്‍ കഴിയില്ല. ആ സന്ദര്‍ഭത്തില്‍ പിഡിപിയുമായി കൂട്ടുകൂടുകയും ഇപ്പോള്‍ മുസ്ളിംലീഗ് എന്ന വര്‍ഗീയപാര്‍ടിയുമായുള്ള ബന്ധം തുടരുകയും ചെയ്യുന്നവരാണ് ഇന്ന് മദനി വിവാദം നയിക്കുന്ന യുഡിഎഫ് നേതാക്കള്‍. അവര്‍ പിഡിപിയുടെ മാറ്റം കണ്ടതായി നടിക്കുന്നുമില്ല.

സിപിഐ എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ പല പാര്‍ടികളെയും സംഘടനകളെയും സ്വാധീനിച്ചീട്ടുണ്ട്. അതില്‍ പ്രധാനം സാമ്രാജ്യത്വ വിരുദ്ധ നിലപാടാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. ഇറാഖ് അധിനിവേശം, ഇറാനുനേരെയുള്ള ഭീഷണി, പലസ്തീനിലെ സയണിസ്റ്റ് ക്രൂരത എന്നിങ്ങനെയുള്ള പ്രശ്നങ്ങളില്‍ സാര്‍വദേശീയമായി ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ ഇന്ത്യന്‍മുഖം ഇടതുപക്ഷമാണ്. ഇന്നലെകളില്‍ ചേരിചേരായ്മയില്‍ അധിഷ്ഠിതമായ വിദേശനയം ഉയര്‍ത്തിപ്പിടിച്ചിരുന്ന കോണ്‍ഗ്രസാകട്ടെ അമേരിക്കന്‍ വിധേയത്വത്തിലേക്ക് അധഃപതിച്ചു. ഇസ്ളാമിക ഭീകരവാദം എന്ന് മുദ്രകുത്തി ഇസ്ളാമിനെതിരെ സാമ്രാജ്യത്വം നടത്തുന്ന കൊടുംക്രൂരതകളെ അപലപിക്കാന്‍പോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. പലസ്തീനിലെ കൂട്ടക്കൊലയെ ദുര്‍ബലമായി അപലപിച്ച യുപിഎ സര്‍ക്കാര്‍ ഇസ്രയേലിനെ സംബന്ധിച്ച് പരമാര്‍ശിക്കാന്‍ ധൈര്യം കാട്ടിയില്ല. പലസ്തീനില്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയുംവരെ കൊന്നൊടുക്കിയ ഇസ്രയേലിന്റെ ക്രൂരതയെ മഹത്വവല്‍ക്കരിച്ച ശശി തരൂര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം കിട്ടുന്നതുവരെ എത്തി വിധേയത്വം.

കഴിഞ്ഞകാലങ്ങളില്‍ കോണ്‍ഗ്രസിന്റെയൊപ്പമായിരുന്ന മുസ്ളിം ന്യൂനപക്ഷങ്ങളില്‍ ഇതെല്ലാം കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും മഞ്ചേരി ലോക്സഭാമണ്ഡലത്തിലും മാറുന്ന മലപ്പുറത്തിന്റെ മുഖത്തിന് ഇതും ഒരു പ്രധാന കാരണമായിരുന്നു. രണ്ടാമത്തെ കാര്യം ഇടതുപക്ഷം സ്വീകരിക്കുന്ന ശക്തമായ മതനിരപേക്ഷ നിലപാടാണ്. എവിടെ മതന്യൂനപക്ഷം ആക്രമിക്കപ്പെടുന്നുവോ അവിടെയെല്ലാം പ്രതിരോധം തീര്‍ക്കുന്നത് ഇടതുപക്ഷമാണ്. സംഘപരിവാറിന്റെ ആക്രമണങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എന്തും ത്യജിക്കാന്‍ തയ്യാറാകുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനോട് മതനിരപേക്ഷ വാദികള്‍ക്ക് താല്‍പ്പര്യം തോന്നുന്നത് സ്വാഭാവികംമാത്രമാണ്. ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിന്, കടുത്ത രാഷ്ട്രീയശത്രുതയുള്ള കോണ്‍ഗ്രസിനെ വരെ പിന്തുണയ്ക്കാന്‍ തയ്യാറായ ചരിത്രമാണ് ഇടതുപക്ഷത്തിനുളളത്. 2004ല്‍ ഇടതുപക്ഷം സ്വീകരിച്ച ആ നിലപാടിന്റെകൂടി ഫലമാണ് ഇന്നു കാണുന്ന എന്‍ഡിഎയുടെ ഒറ്റപ്പെടല്‍. എന്നാല്‍, കോണ്‍ഗ്രസാകട്ടെ മൃദുഹിന്ദുത്വ സമീപനംതന്നെയാണ് തുടരുന്നത്. വര്‍ഗീയശക്തികളെ അടിച്ചമര്‍ത്തുന്നതിനു തയ്യാറാകുന്നില്ല.

മതനിരപേക്ഷ വാദികള്‍ക്ക് ഉറച്ചുവിശ്വസിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്ന യാഥാര്‍ഥ്യം മതന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യം മുസ്ളിം ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നിലപാടിനെ സ്വാധീനിക്കുന്നത് സ്വാഭാവികമാണ്. മുസ്ളിംജനസാമാന്യത്തിന്റെ ഏകരാഷ്ട്രീയപാര്‍ടിയായി കണ്ടിരുന്ന മുസ്ളിംലീഗിന്റെ തനിനിറം ജനം തിരിച്ചറിയുകയുംചെയ്തു. ബാബറി പള്ളി തകര്‍ത്തപ്പോള്‍ നിശബ്ദതയിലൂടെ ഒത്താശചെയ്ത കോണ്‍ഗ്രസിന്റെ ഒപ്പം കേരള മന്ത്രിസഭയില്‍ തുടര്‍ന്ന ലീഗിന്റെ താല്‍പ്പര്യം അധികാരത്തോടു മാത്രമാണെന്ന് അണികള്‍ക്ക് ബോധ്യപ്പെട്ടു. ഇസ്ളാമികവേട്ട നടത്തുന്ന അമേരിക്കയുമായി തന്ത്രപരമായ ബന്ധമുണ്ടാക്കുന്നതിനു നേതൃത്വം നല്‍കിയ ഇ അഹമ്മദ് ലീഗിന്റെ അധികാരത്തോടുള്ള ആര്‍ത്തി ഒന്നുകൂടി പുറത്തുകാണിച്ചു. ഇസ്രയേലുമായി അടുത്ത ബന്ധമുണ്ടാക്കുന്നതിനു നേതൃത്വം നല്‍കുന്നതും അഹമ്മദാണ്. ഇന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം ഇസ്രയേലാണ്. സാമ്രാജ്യത്വ വിരുദ്ധവികാരം ശക്തിപ്പെടുത്തേണ്ട കാലത്തെ ഈ ദാസ്യവേല ലീഗിനെ സമുദായത്തില്‍ ഒറ്റപ്പെടുത്തിയിരിക്കുന്നു.

മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷത്തോട് അടുക്കുന്നതിന് ഇതിടയാക്കി. വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കുന്നതിന് മതനിരപേക്ഷമായി സംഘടിക്കേണ്ടതുണ്ടെന്ന ചിന്ത വര്‍ഗീയമായി പ്രവര്‍ത്തിച്ചവരിലും സ്വാധീനം ചെലുത്തി. ഇടതുപക്ഷപ്രസ്ഥാനം ശക്തമായിടങ്ങളില്‍ മാത്രമാണ് ബിജെപിക്ക് കാലുറപ്പിക്കാന്‍ കഴിയാത്തത് എന്ന യാഥാര്‍ഥ്യം യുക്തിബോധമുള്ളവരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. വര്‍ഗീയമായി സംഘടിച്ച് സംഘപരിവാറിനെ എതിര്‍ക്കാന്‍ ശ്രമിച്ച മദനിയും പിഡിപിയും സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിലപാട് മാറ്റി. ആദ്യഘട്ടത്തില്‍ ഐഎസ്എസ് രൂപികരിച്ച് ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ നോക്കി പരാജയപ്പെട്ടപ്പോഴാണ് പിഡിപി എന്ന രാഷ്ടീയപാര്‍ടിക്ക് മദനി രൂപം നല്‍കിയത്. വര്‍ഗീയമായ അതിന്റെ പ്രവര്‍ത്തനാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വഴിമാറി നടക്കാന്‍ പിഡിപി തീരിമാനിച്ചിരിക്കുന്നു. മദനിയുടെ ജയില്‍ ജിവിതകാലാനുഭവങ്ങളും മാറ്റത്തിനു സഹായകരമായിട്ടുണ്ട്. ഇതു പരസ്യമായി തുറന്നുപറയുകയും അതിന് അനുസൃതമായ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിന് അപ്പുറത്ത് എന്തു വിശ്വാസ്യതയാണ് വേണ്ടത്. ഇന്നിന്റെ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് മദനിയുടെ പിന്തുണ ഇടതുപക്ഷം പരസ്യമായി സ്വീകരിക്കുന്നത്. എന്നാല്‍, ഇതൊന്നും തെരഞ്ഞെടുപ്പുസഖ്യമായി ആരും തെറ്റിദ്ധരിക്കില്ല.

രാമന്‍പിള്ള നേതൃത്വംനല്‍കുന്ന ജനപക്ഷവും നിലപാട് തിരുത്തിവന്നവരാണ്. ഭൂരിപക്ഷ വര്‍ഗീയതയുടെ ഏറ്റവും ശക്തരായ വക്താക്കളായിരുന്നവര്‍ ഇന്ന് എല്‍ഡിഎഫിനെ വിജയിപ്പിക്കുന്നതിനു രംഗത്തിറങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് വ്യാമോഹിച്ചിരുന്നവരാണ് ഇവര്‍. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് മുമ്പില്‍ ദേശാഭിമാനംപോലും പണയപ്പെടുത്താന്‍ മടിയില്ലാത്ത പാര്‍ടിയാണെന്ന് അധികാരത്തിലിരുന്നപ്പോള്‍ ബിജെപി തെളിയിച്ചു. കോണ്‍ഗ്രസിനു ബദലാണെന്നു പറയുകയും കോണ്‍ഗ്രസിനു വോട്ട് മറിച്ചുനല്‍കുന്ന കമീഷന്‍ ഏജന്റുകളായി അധഃപതിക്കുകയുംചെയ്ത കേരളത്തിലെ ബിജെപി നേതാക്കളുടെ വഞ്ചനയില്‍ മനംമടുത്താണ് രാമന്‍പിള്ളയും ദത്താത്രേയറാവുവും മറ്റും ബിജെപി വിട്ട് ജനപക്ഷം രൂപീകരിച്ചത്. അവര്‍ പിന്നീട് സ്വീകരിച്ച നിലപാട് മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്നതാണ്.

അത്തരം നിലപാട് സ്വീകരിക്കുന്നവരെയെല്ലാം കൂട്ടിയോജിപ്പിച്ച് വിശാലമായ മതനിരപേക്ഷ ബദല്‍ ശക്തിപ്പെടുത്തുകയാണ് ദേശാഭിമാനികളുടെ ഉത്തരവാദിത്തം. ഇന്നലെകളില്‍ കടുത്ത സിപിഐ എം വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന സിപിഐ എംഎല്‍ റെഡ്ഫ്ളാഗ് വിഭാഗവും എല്‍ഡിഎഫുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആഗോളവല്‍ക്കരണത്തിനെതിരായ പോരാട്ടം മുമ്പോട്ടുകൊണ്ടുപോകുന്നതിന് വിശാലമായ ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മ ആവശ്യമാണെന്ന തിരിച്ചറിവിലേക്ക് അവര്‍ എത്തിയിരിക്കുന്നു. പിഡിപി, ജനപക്ഷം, സിപിഐ എംഎല്‍ റെഡ്ഫ്ളാഗ്, സികെ നാണുവിന്റെ ജനതാദള്‍ എന്നി പാര്‍ടികള്‍ മാത്രമല്ല പുതുതായി എല്‍ഡിഎഫിനെ സഹായിക്കുന്നത്. സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി പുതിയ ജനവിഭാഗങ്ങള്‍ രംഗത്തുണ്ട്. എല്‍ഡിഎഫിന്റെ മതനിരപേക്ഷ നിലപാട് ക്രിസ്ത്യന്‍ ജനവിഭാഗങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. അതോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനവും നിലപാടുകളെ സ്വാധീനിക്കുന്നു.

ആത്മഹത്യയുടെ വക്കില്‍ നിന്നിരുന്ന വയനാട്ടിലെ കുടിയേറ്റകര്‍ഷകരെ കടത്തില്‍നിന്ന് കൈപിടിച്ച് ഉയര്‍ത്തി ജീവിതത്തിലേക്ക് കൊണ്ടുവന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ ജീവിതാനുഭവമാണ് അവരെ എല്‍ഡിഎഫിനോട് അടുപ്പിക്കുന്നത്. മത്സ്യബന്ധനം നടത്തി ജീവിക്കുന്നവര്‍ ഏതു മതത്തില്‍പ്പെട്ടവരായാലും അവരുടെ കടം എഴുതിത്തള്ളുകയും മറ്റ് ആശ്വാസം നല്‍കുകയുംചെയ്ത രാജ്യത്തെ ഏക സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇങ്ങനെയുള്ള അനുഭവങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയനിലപാടുകളെ സ്വാധീനിക്കുന്നുണ്ട്. അതിന്റെ നേര്‍സാക്ഷ്യങ്ങളാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പുതുതായി കാണുന്ന ആയിരക്കണക്കിനു മുഖങ്ങള്‍.

മദനിയെമാത്രം പര്‍വതീകരിച്ച് അവതരിപ്പിക്കുന്നവര്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്. അതിനൊരു ലക്ഷ്യമുണ്ട്. അതു വലതുപക്ഷത്തിനു വിടുപണിചെയ്യലാണ്. എന്നാല്‍, വിവാദങ്ങള്‍ ഭക്ഷിച്ചല്ല ജനം ജീവിക്കുന്നത്. അവര്‍ പ്രശ്നങ്ങളെ തൊട്ടറിയുന്നവരാണ്. അതിവേഗത്തില്‍ വിപുലപ്പെടുന്ന എല്‍ഡിഎഫിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്താന്‍ ഇത്തരം നുണപ്രചാരവേലകള്‍ക്കും ചീഞ്ഞളിഞ്ഞ വ്യാഖ്യാനങ്ങള്‍ക്കും കഴിയില്ല.

പി രാജീവ് എഴുതിയ ലേഖനം

4 comments:

  1. ഒരു വ്യക്തിയോ രാഷ്ട്രീയപാര്‍ടിയോ വര്‍ഗീയമാണോ അല്ലയോ എന്നു വിലയിരുത്തുന്നത് തെറ്റല്ല. അത്തരം വിലയിരുത്തലുകള്‍ നടത്തേണ്ടത് ഇന്ന് ആ പാര്‍ടി സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കണം.

    ReplyDelete
  2. ഒന്നും രണ്ടും ഖണ്ടികകളില് UDF ne കുറ്റം ആരോപിക്കാനും , മദനിയുടെ ഇപ്പോഴത്തെ മാനസാന്തരത്തിന് കഴിഞ്ഞ 9 വര്‍ഷത്തെ മുന്‍കാല പ്രാബല്യം കൊടുക്കാനും ആണ് ശ്രമിച്ചിരിക്കുന്നത്. secularism കാണേണ്ടത് പാര്‍ട്ടികളുടെ നിലപാടുകളില് ആണ് എന്നും വ്യക്തമാക്കിയിട്ടുണ്ട് . മുന്‍കാല പ്രാബല്യം കൊടുക്കാന്, കഴിഞ്ഞ 9 വര്‍ഷത്തില് എന്ത് മതേതര നിലപാടാണ് പി ഡി പി എന്നാ രാഷ്ട്രീയ പാര്‍ട്ടി പുലര്‍ത്തിയത് ?. PDP ഇപ്പോള് ചെയ്യുന്ന പോലെ secular ആണ് എന്ന് വെല്ലുവിളിയുടെ സ്വരത്തില് ഇപ്പോള് മാത്രം പറയാന് തുടങ്ങിയാല് എല്ലാവരും വിശ്വസിച്ക്കണം എന്നോ കരുതുന്നത് ?.

    ഇറാഖ് , അഫ്ഘാന് , പലസ്തീന് അധിനിവേശത്തിന്റെ പേരില് അമേരിക്ക യെയും ഇസ്രായേലിനെയും മാത്രം എതിര്കുന്നതാണോ സാമ്രാജ്യത്ത വിരുദ്ധ സമരം. ?.. സ്വന്തം മുസ്ലിം സഹോദര ജനതയെ കൂട്ടകൊല ചെയ്യാന് ഇവര്‍ക്ക് എല്ലാ വിധ ഒത്താശയും ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളും ഇതില് അപരാധികള് അല്ലെ ?. ഒരര്‍ത്ഥത്തില് സയോനിസ്റ്റു കളുടെ നിലപാട് തന്നെ അല്ലെ ഇതും ?. അവരെ എതിര്കാതെ നടത്തുന്ന എല്ലാ സമരവും കാപട്യം അല്ലെ. അതാണ് ഞാന് ഇതിനെ മുസ്ലിം രാഷ്ട്രീയത്തിനെ വകഭേദം എന്ന് വിശേഷിപ്പിച്ചത്. ഇതിന്റെ input raw materials കുറെ വൈകാരിക വാക്കുകളും ചിഹ്നങ്ങളും output ആയി കിട്ടുന്നത് ( പ്രതീക്ഷിക്കുന്നത് ) ബാലറ്റ് പെട്ടിയില് വീഴുന്ന വോട്ടും മാത്രം.

    പിന്നെ ഇപ്പോള് military invasion നേക്കാള് നടക്കുന്നത് സാമ്പത്തികവും, ആശയപരവും, രാഷ്ട്രീയ പരവുമ അയ കീഴ്പെടുതലുകള് ആണ്. oru business ലേഖനത്തില് എവിടെയോ വായിച്ചിട്ടുണ്ട് , globalization of the finance, technology, information coupled with the removal of political barriers among countries, after the end of cold war - have transformed the world in to a competitive, mature and a new "fast" world. ഈ വേഗതയുള്ള പുതിയ ലോകത്തില് നമ്മുടെ പഴയ വിദേശ നയവും പഴയ സാമ്പത്തിക നയവും പറഞ്ഞു മാറി നില്കണം എന്നാണോ പറഞ്ഞു വരുന്നത് ?.
    ഇത്തരത്തിലുള്ള invasion കളുടെ വേഗത ഒന്ന് കുറക്കാന് ഇടതു പക്ഷത്തിന്റെ ഒറ്റപ്പെട്ട ചെറുത് നില്പുകല്ക് കഴിയുന്നുണ്ട്. ഉദാഹരണം ഈ സാമ്പത്തിക മാന്ദ്യതിലും indian economy ഒരു പരിധി വരെ stable anennu തോന്നുന്നു. നിര്‍ഭാഗ്യവശാല് ഇത്തരം ശരിയായ സാമ്രാജ്യത്ത വിരുദ്ധ സമരങ്ങള് അല്ല പി ഡി പി യില് കാണുന്നത് , മുന്‍പ് പറഞ്ഞ മുസ്ലിം പൊളിറ്റിക്സ് തന്നെ ആണ്. വോടിനു വേണ്ടി നമ്മളും അതിനു പ്രകീര്‍ത്തിക്കുന്നു . ചിലപ്പോള് പ്രായോഗിക രാഷ്ട്രീയം ഇതായിരിക്കും.

    അമേരിക്ക Ho Chi Minh ന്റെ Vietnamil ചെയ്ത അത്രയും ക്രുരത ഭരതതോട് ചെയ്തിട്ടില്ലലോ ?. എന്നാല് ഇപ്പോള് Vietnamil അവരുടെ സുഹൃദ് രശ്ര്ടം ആണ് . അവിടുത്തെ പുതിയ തലമുറ യുദ്ധ കെടുതികളെ ഓര്‍ക്കാരെ ഇല്ല. ഇതുപോലെ തന്നെ അമേരികായോടു യുദ്ധം ചെയ്ത Japan, Germany ellam അവരുടെ സഖ്യ രാജ്യങ്ങള് ആണ്. എന്തിനേറെ പറയണം സമ്പന്നരായ മുസ്ലിം രാജ്യങ്ങള് വരെ അമേരിക്കന് ചേരിയില് ആണ്. അതുകൊണ്ട് മുസ്ലിം വോടുകള്‍ക്ക് വേണ്ടി അമേരിക്കയെ തള്ളി പറയേണ്ട ആവശ്യം ഇന്നത്തെ ലോക ക്രമത്തില് ഭാരത്തിനു ഇല്ല . ഇതെല്ലം നന്നായി അരുയവുന്ന പ്രതിഭ ശാലികള് തന്നെ ആണ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തില് എപ്പോളും ഉള്ളത്.

    ബാബറി പള്ളി പൊളിച്ചപ്പോള് മുസ്ലിം ലീഗ് ചെയ്ത അപരാധം മിതമായ പ്രതിഷേധങ്ങളില് ഒതുക്കി എന്ന് ലേഖകന് പറയുന്നു. പിന്നെ അവര് എന്ത് ചെയ്യണമായിരുന്നു ?. UDF /Congress Govt നിമ്മും ഇറങ്ങി പോരണോ ?. അതിനു കോണ്‍ഗ്രസ് കരാണോ പള്ളി പൊളിച്ചത് ?. പിന്നെ മദനി ഉപദേശിച്ച രീതിയില് ശക്തമായി പ്രതികരിക്കണ എന്നാണോ ..ആ പ്രതികാരത്തില് മുസ്ലിം ലീഗുകാര് ആള് മാറി ലേഖകന്റെ പ്രിയപെട്ടവരെ കൊന്നാല് അപ്പോഴും ഇത് തന്നെ പറയുമോ ?. പള്ളി പൊളിച്ചപ്പോള് മുസ്ലിം ലീഗുകാരുടെ നിലപാട് ശ്ലാഖനീയം ആയിരുന്നു. മദനി പോലുള്ള ചില വര്‍ഗ്ഗിയ വാദികള് ആണ് അന്നു ISS വഴി ഹൈന്ദവ വര്‍ഗ്ഗിയത ക്ക് എതിരെ മുസ്ലിം വര്‍ഗ്ഗിയത വളര്‍ത്തിയതും . അന്ന് മദനി പാകിയ വിഷ വിത്തുകള് ഇന്നും നമ്മുടെ ഭാരതത്തില് ചോര പൊട്ടുകള് ഉണ്ടാക്കുന്നുണ്ട്. അവരില് പലരും ഇപ്പോഴും പി ഡി പി യില് കാണും. അവര്‍ക്കും മദനിയുടെ ജയില് വസതല് മാനസാന്ദരം വന്നു എന്ന് വേണമോ അനുമാനിക്കാന് ?. ഭാഗ്യവശാല് അതൊന്നും അപലപിക്ക പെടേണ്ട കാര്യങ്ങള് ആണെന്ന് ആര്‍ക്കും തോന്നുന്നില്ല , കാരണം ഗുജറാത്തും , ഒരിസ്സയും ഒക്കെ ഉണ്ടല്ലോ ?.

    പിന്നെ ISS നിരോധനം സുപ്രീം കോടതി ശരിവച്ചപ്പോള് ആണ് PDP ഉണ്ടാക്കിയത്.. അല്ലാതെ ലേഖകന് പറയും പോലെ അത്ര പാവനം ആയിട്ടല്ല. അന്ന് ISS ഒഴികെ ഒപ്പം നിരോധിച്ച എല്ലാ സന്ഘടന കളെയും സുപ്രീം കോടതി നിരോധനം നീക്കി. ISS നു എതിരായ ആരോപണം ശരിയെന്നു കണ്ടാണ് കോടതി ഇങ്ങനെ ചെയ്തത് . അപ്പോഴാണ് PDP യുടെ ഉദയം. ഇതെല്ലം മറന്നു കൊണ്ട് പി ഡി പി യെ ന്യയികരിക്കേണ്ട കാര്യം നമുക്കുണ്ടോ ?. ഞാന് secular ആയി എന്ന് മദനി പറയുന്നതല്ലാതെ ലേഖകന് പറയുന്ന വിധം മദനി എന്ത് "അനുസ്രിതമായ പ്രായോഗിക പ്രവര്‍ത്തനങ്ങള് ആണ് " കേരളത്തില് ചെയ്തത് എന്നറിയാന് താല്പര്യം ഉണ്ട്. ഇന്ന് വരെ അവസരവാദ നിലപാടുകള് എടുത്തു ഇരു മുന്നണികളെയും മാറി മാറി പിന്തുണച്ച മദനി എപ്പോഴാണ് ഒന്ന് പറഞ്ഞാല് വിശ്വസിക്കാവുന്ന പുന്യത്മാവ് ആയി ?.

    ഹൈന്ദവ വര്‍ഗ്ഗിയ ശക്തികളുടെ വളര്‍ച്ച തടയാന് കമ്മ്യൂണിസ്റ്റ് പ്രഷ്ടണം ആണ് മുന്‍പില് നിന്നത്. ഒരു മുസ്ലിം രാഷ്ട്രീയവും അതിനു സഹായിച്ചിട്ടില്ല. കോണ്ഗ്രസ്സിനും അതില് ഒരു പന്കുണ്ട് , കാരണം അവര് BJP ye മുന്നണിയില് എടുത്തില്ല. ചത്ത കുതിര എന്ന് വിശേഷിക്ക പെട്ട മുസ്ലിം ലീഗ് ഇന്നൊരു ശക്തിയായി മാറിയത് മുന്നണി സംവിധാനം ഉപയോഗിച്ചല്ലേ ?. അതുകൊണ്ട് പി ഡി പി യെ പോലെ തീവ്രവാദ ബന്ധം ആരോപിക്കപെട്ട, അവസരവാദ നിലപാടുകള് എടുത്ത ഒരു പാര്‍ട്ടിയെ, വെറുമൊരു എട്ടു പറച്ചിലിന്റെ വിശ്വാസ്യതയുടെ പേരില് മുന്നണിയില് എടുത്താല് അത് , താല്‍കാലിക നേട്ടം ഉണ്ടാക്കിയാലും, ദൂര വ്യാപകമായ ഭവിഷ്യത്തുകള് ഉണ്ടാക്കും.

    ReplyDelete
  3. അബ്ദുനാസര്‍ മഅ്ദനിയും അദ്ദേഹം നയിക്കുന്ന പിഡിപിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതാണല്ലോ ഇപോഴത്തെ പ്രശ്നം. മഅ്ദനി ആരോ ആയിക്കൊള്ളട്ടെ, അദ്ദേഹം ഇന്ന് പറയുന്നത് മതനിരപേക്ഷതയെകുറിച്ചാണോ?
    മഅ്ദനി എക്കാലത്തും മതനിരപേ
    ക്ഷതയ്ക്കുവേണ്ടി നിലക്കൊണ്ട സാത്വികനാണെന്ന് ആരും പറഞ്ഞിട്ടില്ല. അദ്ദേഹം പോലും അങ്ങനെ അവകാശപ്പെട്ടില്ല. പശ്ചാത്താപത്തിനും തെറ്റുതിരുത്തലിനും സ്ഥാനമില്ലാത്ത സംസ്കാരമാണോ നമ്മുടേത്?ഒരുകാലത്ത് തീവ്രമായ വര്‍ഗീയ വികാര
    ം പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മഅ്ദനി "ഞാന്‍ വേണമെ
    ങ്കില്‍ മതനിരപേക്ഷത സ
    ംരക്ഷിക്കാന്‍ ഇനിയും ജയിലില്‍ പോകാന്‍ തയാറാണ്'' എന്നു പറയുമ്പോള്‍, 'അതുവേണ്ട, നിങ്ങള്‍ വര്‍ഗീയവാദിയാണ്' എന്നു പറയുന്നതാണോ നമ്മുടെ സംസ്കാരം?
    ശ്രീ ബുദ്ധനും മഹാനായ അശോക ചക്രവര്‍ത്തിയും ജീവിച്ച നാടല്ലേ ഇത്? വാല്‍മീകിയുടെ കഥ നാം മറന്നുവോ? പൂര്‍വകാലമാണ് എല്ലാററിന്റെയും വിധി നിര്‍ണയിക്കുന്നതെ
    ങ്കില്‍ ഇവരെ നാം അംഗീകരിക്കുമോ?
    64ല്‍ സിപിഎമ്മുകാരെ ചൈനാചാരന്‍മാരെനന് മുദ്രകുത്തിവേട്ടയാടാനും അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ അര്‍ധഫാസിസ്റ്റ് ഭീകരതയുടെ വക്താവായി നിലക്കൊള്ളുകയും ചെയ്ത സിപിഐയും അതിന്റെ കൊടുംക്രൂരതകള്‍ സഹിച്ച സിപിഐ എമ്മും ഒരു മുന്നണിയായില്ലേ?
    എന്തിന്, അടിയന്തരാവസ്ഥയില്‍നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ആര്‍എസ്എസ് ഉള്‍പ്പെടുന്ന ജനതാ പാര്‍ട്ടിയുമായി യോജിച്ചുനില്‍ക്കാന്‍ സിപിഐ എം തയാറായിട്ടില്ലേ?
    വെറുതെ വാദംപൊലിപ്പിക്കാനുള്ള ന്യായങ്ങളാണ് സിയ നിരത്തിക്കാണുന്നത്.
    പിഡിപിയെ എല്‍ഡിഎഫിലെടുത്തിട്ടില്ല. അവര്‍ എല്‍ഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. കോണ്‍ഗ്രസിന് പലവട്ടം ആ പിന്തുണ കിട്ടിയപ്പാേേള്‍ ഇവിടെ ഒരു വിവാദവുമുണ്ടായിട്ടില്ല. ഇപ്പോള്‍ ചിലര്‍ ആര്‍ത്തലച്ചു വരുന്നതിനു പിന്നിലെന്ത്? ഇടതുപക്ഷത്തിന് മഅ്ദനി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ ആരുടെ ആസനമാണ് പൊള്ളുന്നത്?
    സിയ, മഞ്ഞക്കണ്ണട മൂക്കില്‍നിന്ന് എടുത്തുമാറ്റി ചുറ്റുപാടുകളെ അതിന്റെ യഥാര്‍തഥ നിറത്തില്‍ കാണാന്‍ ശ്രമിച്ചാലും. കണ്‍ഫ്യൂഷനുണ്ടാകില്ല.

    ReplyDelete
  4. പ്രിയ മനോജ്,
    ശ്രീ ബുദ്ധനും, വാല്മീകിയും, മഹാനായ അശോകനും എല്ലാം നമ്മുടെ വഴികാട്ടികള്‍ തന്നെ ആണ് . മനോജ് പറഞ്ഞത് പോലെ അവരുടെ പൂര്‍വ കാലം അല്ല അവരെ പൂജാ വിഗ്രഹങ്ങള്‍ ആക്കിയത്, തെറ്റില്‍ പശ്ചാത്തപിച്ചു വാല്മീകതിനുള്ളില്‍ സംവല്‍സരങ്ങള്‍ തപസു അനുഷ്ട്ടിച്ചാണ് അവര്‍ പ്രായശ്ചിത്തം ചെയ്തത്. അവര്‍ അത് പിന്നീടുള്ള ജീവിതത്തില്‍ പ്രവര്‍ത്തിച്ചു കാണിച്ചു.

    മദനിക്ക് കോയമ്പത്തൂര്‍ ജയില്‍ ഒരു ബോധി വൃക്ഷ തണല്‍ , അല്ലെങ്കില്‍ ഒരു വാല്‍മീകം ആയിരുന്നു എന്ന് മനോജിനും പി ഡി പിക്കും എന്നല്ല ആര്‍ക്കും വിശ്വസിക്കാം, പ്രചരിപ്പിക്കാം.
    പക്ഷെ പി ഡി പി ഇപ്പോള്‍ പറയുന്നത് പോലെ, അത് എല്ലാവരും വിശ്വസിച്ചേ പറ്റൂ , അത് മാത്രം ആണ് സത്യം എന്ന് പറയുന്നതിന് എന്ത് ആധാരം ആണ് ഉള്ളത് ?. വി എസ് അച്യുതാനന്ദന്‍ തന്നെ പറഞ്ഞത് , പി ഡി പി ഇതൊരു വെല്ലുവിളിയുടെ സ്വരത്തില്‍ അവകാശപ്പെടരുത് എന്നല്ലേ ?.
    മദനി ജയിലില്‍ നിന്നും വന്നിട്ട് ഒരു വര്‍ഷത്തില്‍ ഏറെ ആയി. ഈ കാലയളവില്‍ എന്ത് സാമ്രാജ്യത്ത വിരുദ്ധ , അല്ലെങ്കില്‍ , എന്ത് മതേതര പ്രവര്‍ത്തനം ആണ് മദനി നടത്തിയത് ?. ഇതാണ് ഞാന്‍ കഴിഞ്ഞ കമെന്റില്‍ ഉന്നയിച്ച പ്രധാന ചോദ്യം. ഇതെല്ലം വാദം പൊലിപ്പിക്കാന്‍ അല്ലെങ്കില്‍ എന്റെ കണ്ണടയുടെ നിറത്തിന്റെ മാത്രം കുഴപ്പം ആണോ ?.

    kuttipurathe പ്രഭാഷണത്തില്‍ മദനി ചോദിക്കുന്നു T O Bava ക്ക് ശേഷം ഒരു മുസല്‍മാനായ കോണ്‍ഗ്രസ് പ്രസിഡന്റ് കേരളത്തില്‍ ഉണ്ടായിട്ടില്ല .. ഇത് വിവേചനം അല്ലെ ?. UDF ministry യില്‍ നാല് മന്ത്രി സ്ഥാനം അടക്കം അര്‍ഹിക്കുന്ന പ്രാതിനിധ്യം മുസ്ലിം ലീഗിന് കിട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിഹിതം വരുന്ന വ്യവസായം, പൊതു മരാമത്ത്, തദ്ദേശ സ്വയം ഭരണം, വിദ്യാഭ്യാസം , IT മുതലായവ ആണ് അവര്‍ കൈകാര്യം ചെയ്തിരുന്നത്. ഇവയുടെ പദ്ധതി വിഹിതം മൊത്തം വരുമാനത്തിന്റെ 70 % വരും എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇത്രയൊന്നും പോര ഇനി കോണ്‍ഗ്രസ് പ്രസിഡന്റ് കൂടി മുസ്ലിം വന്നാലെ മദനിയുടെ കാഴ്ചപാടില്‍ ലക്ഷണമൊത്ത മതേതരം വരുകയുള്ളു.. ഇതാണോ മതേതരം ?. വാദം പൊലിപ്പിക്കാന്‍ ഇനിയും ഉദാഹരണം വേണേല്‍ തരാം.
    CPM നെ CPI ദ്രോഹിച്ച ( ഇല്ലായ്മ ചെയ്യാന്‍ ) പോലെ വേറെ ആരും പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷെ അവര്‍ പ്രതിനിധാനം ചെയ്യുന്നത് കമ്മ്യൂണിസം അല്ലെ ?. എന്റെ അറിവില്‍ RSS / janasangham , രാഷ്ട്രീയം അംഗീകരിച്ചു അല്ല പണ്ട് സഹകരിച്ചത്.

    PDP ഇടതു പക്ഷത്തെ പിന്തുനക്കുന്നതും, വോട്ടു തന്നാല്‍ വേണ്ട എന്ന് പറയാത്തതും ആരുടേയും എവിടയും പോള്ളിക്കില്ല. പക്ഷെ അവരെ അംഗീകരിച്ചു ഒരേ വേദി പങ്കിട്ടു വാനോളം പ്രകീര്‍ത്തിക്കുന്നതും ഒരുപോലെ ആണോ ?. ഇപ്പോള്‍ കുറ്റിപുറത്ത് കാണിച്ചത് അവരുടെ രാഷ്ട്രീയം അംഗീകരിച്ചു എന്നതല്ലേ ?. അങ്ങിനെ ഒക്കെ ചെയ്തു വേണോ കമ്മ്യൂണിസ്റ്റ് കാര്‍ക്ക് എവിടെ എങ്കിലും കുളിര് കോരിക്കാന്‍ ?. ഇങ്ങനെ എത്ര കാലം ഒരു രാഷ്ട്രീയ പാര്‍ട്ടി ( പി ഡി പി) മുന്നണിക്ക്‌ പുറത്തു നിന്ന് നമ്മെ സഹായിക്കും. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ അവര്‍ സീറ്റ് ചോദിക്കില്ല എന്ന് ഉറപ്പുണ്ടോ ?. ചോദിച്ചിട്ട് സീറ്റ് കൊടുതില്ലെന്കില്‍ അവര്‍ നിശബ്ദരായി പിന്നെയും പിന്തുണക്കുമോ ?.

    അവസരവാദ നിലപാടുകള്‍ എടുത്ത പി ഡി പി, ഇപ്പോള്‍ എന്ത് പറയുന്നു എന്ന് മാത്രം നോക്കിയാല്‍ മതി , പ്രായോഗിക രാഷ്ട്രീയത്തില്‍ ഇതൊക്കെ സ്വാഭാവികം ആണ്, എന്നൊക്കെ പറഞ്ഞാല്‍ പറഞ്ഞാല്‍ എന്റെ കണ്ണടയുടെ നിറം മാറിക്കൊള്ളും .. കണ്‍ഫ്യൂഷന്‍ മാറും.

    ReplyDelete