Tuesday, September 22, 2009

അതിര്‍ത്തിയിലെ മാധ്യമ വെടി

കോര്‍പറേറ്റ് പ്രചാരണം വമ്പന്‍ വ്യവസായമാണ്. പൊതുജനങ്ങളില്‍ എത്തുന്ന സമസ്ത സംവിധാനവും കോര്‍പറേറ്റുകളുടെ കൈപ്പിടിയിലാണ്-വിനോദവ്യവസായങ്ങള്‍, ടെലിവിഷന്‍, വിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും വലിയൊരു പങ്ക്, ദിനപത്രങ്ങളില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്ന വിവരങ്ങളില്‍ വലിയൊരു ഭാഗം തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു. അതിന്റെ കൃത്യവും പരസ്യവും ബോധപൂര്‍വവുമായ ലക്ഷ്യം, 'പൊതു മനസ്സിനെ നിയന്ത്രിക്കുക' എന്നതാണ്. മാധ്യമസംവിധാനങ്ങള്‍ സ്വകാര്യനിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കൈയില്‍ അകപ്പെടുന്നത് ജനാധിപത്യത്തിനുതന്നെ ഹാനികരമാണ്. മാധ്യമങ്ങളിലൂടെ പൊതുമനസ്സിനെ പാട്ടിലാക്കാനുള്ള പ്രചാരണത്തിനെതിരെയുള്ള പോരാട്ടം അതീവ ദുഷ്കരവുമാണ്. ഒട്ടേറെ മനഃശാസ്ത്രപരമായ ചെറുത്തുനില്‍പ്പിനെ അതിജീവിക്കേണ്ടതായി വരും. പോരാടേണ്ടിവരുന്നത് ദിവസത്തില്‍ അഞ്ചുമണിക്കൂറിലേറെ ടെലിവിഷനുമായാണ്; സിനിമാവ്യവസായവുമായാണ്, പുസ്തകങ്ങളുമായും വിദ്യാലയങ്ങളുമായുമാണ്; അങ്ങനെ മറ്റെല്ലാത്തിനോടുമാണ്. ആളുകളുടെ മനസ്സിനെ പാട്ടിലാക്കാനുള്ള പോരാട്ടത്തില്‍ വിജയിക്കാന്‍ ഭീമമായ പരിശ്രമങ്ങളാണ് നടത്തുന്നത്. നോം ചോംസ്കിയുടെ നിരീക്ഷണങ്ങളാണിവ. സമകാലിക ഇന്ത്യന്‍ മാധ്യമപ്രവണതകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ നിരീക്ഷണങ്ങളാകെ ശരിയാണെന്ന് തെളിയുന്നു. കേരളത്തിലേക്ക് അന്വേഷണം ചുരുക്കുമ്പോള്‍ ആ ശരി കൂടുതല്‍ വ്യക്തമാകുന്നു.

ഇന്ത്യ-ചൈനാ അതിര്‍ത്തി സംഘര്‍ഷഭരിതമാകുകയാണെന്ന് കുറെ നാളായി വാര്‍ത്ത വരികയാണ്. കഴിഞ്ഞദിവസം ടൈംസ് ഓഫ് ഇന്ത്യ എന്ന കോര്‍പറേറ്റ് പത്രത്തില്‍ മുഖ്യസ്ഥാനം നല്‍കി പ്രസിദ്ധീകരിച്ച വാര്‍ത്ത, ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ വന്‍തോതില്‍ പിടിച്ചെടുക്കുകയാണെന്നും ചൈനയുടെ വെടിവയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റെന്നുമാണ്. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ഇപ്പോള്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ചൈനയുടെ ഭാഗത്തുനിന്ന് പറയത്തക്ക പ്രകോപനങ്ങളില്ല; വെടിവയ്പില്‍ ഇന്ത്യയുടെ ഒരു സൈനികനും പരിക്കേറ്റിട്ടില്ല; പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണ്-ഇന്ത്യന്‍ പ്രധാനമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, വിദേശകാര്യ സെക്രട്ടറി എന്നിങ്ങനെ ഉന്നതസ്ഥാനീയരാകെ വിശദീകരിച്ചുകഴിഞ്ഞു. ഇന്ത്യയും ചൈനയുമായുള്ള ബന്ധം വഷളാക്കുന്നതാണ് ഇത്തരം വ്യാജവാര്‍ത്തകളെന്ന് ഔദ്യോഗികമായിത്തന്നെ വിശദീകരിക്കപ്പെട്ടു. വ്യാജ വാര്‍ത്ത എഴുതിയ ടൈംസ് ഓഫ് ഇന്ത്യയുടെ രണ്ട് ലേഖകര്‍ക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിക്കുമെന്നും എവിടെനിന്ന്, ആരു നല്‍കി വ്യാജവിവരമെന്ന് അവര്‍ കോടതിയില്‍ പറയട്ടെ എന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയ വക്താവ് കണിശമായി പറഞ്ഞത് ദേശീയപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മാധ്യമപ്രവര്‍ത്തനം ചെന്നുപെട്ട ചെളിക്കുഴിയുടെ മാത്രം പ്രശ്നമല്ലിത്. കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കായി, സാമ്രാജ്യ ഇംഗിതങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ എങ്ങനെ ദുരുപയോഗംചെയ്യപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.

കേരളത്തിലെ ബൂര്‍ഷ്വാമാധ്യമങ്ങള്‍ സിപിഐ എം എന്ന രാഷ്ട്രീയപാര്‍ടിയില്‍ അഭിപ്രായഭിന്നതകള്‍ കുത്തിപ്പൊക്കാനും പാര്‍ടിനേതാക്കളെ രണ്ടുതട്ടിലിട്ട് ഇകഴ്ത്തിയും പുകഴ്ത്തിയും പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ അടിച്ചേല്‍പ്പിക്കാനുമാണ് ശ്രമിച്ചത്; ശ്രമിക്കുന്നത്. ചില നേതാക്കള്‍ സദ്ഗുണസമ്പന്നര്‍ എന്നും മറ്റുചിലര്‍ എല്ലാ ദുര്‍ഗുണങ്ങളുടെയും വിളനിലമെന്നും വ്യാജവാര്‍ത്തകളിലൂടെയും പര്‍വതീകരണ-തമസ്കരണ-തിരസ്കരണങ്ങളിലൂടെയും സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു. നാട്ടില്‍ എവിടെ ബഹുനിലക്കെട്ടിടം ഉയര്‍ന്നാലും അതില്‍ സിപിഐ എം നേതാക്കള്‍ക്ക് പങ്കാളിത്തമുണ്ട് എന്ന് പ്രചരിപ്പിക്കുന്നിടംവരെ അത് എത്തിനില്‍ക്കുന്നു. ഇത്തരം വ്യാജ വാര്‍ത്താ നിര്‍മിതിയിലൂടെ തങ്ങള്‍ പ്രതിനിധാനംചെയ്യുന്ന സ്ഥാപനത്തിന്റെ, അതിന്റെ വര്‍ഗത്തിന്റെ താല്‍പ്പര്യം സാധിതമാക്കുക എന്ന കര്‍ത്തവ്യമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത് എന്ന ന്യായീകരണം നമുക്കുമുന്നിലുണ്ട്. അത് ചൂണ്ടിക്കാട്ടുമ്പോള്‍, എന്തുകൊണ്ട് സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിമാത്രം ആക്രമിക്കപ്പെടുന്നു; മറ്റു നേതാക്കള്‍ക്കെതിരെ ഇത്തരം ആക്രമണമില്ലല്ലോ എന്ന മറുചോദ്യമാണ് ഉയര്‍ന്നുകേട്ടിട്ടുള്ളത്. ആരോപണങ്ങളുടെ പൊള്ളത്തരം അസന്ദിഗ്ധമായി വ്യക്തമാക്കപ്പെട്ടാലും അതംഗീകരിക്കാതെ ചര്‍വിതചര്‍വണം നടത്തുന്നവര്‍ക്ക് യുക്തിഭദ്രമായ മറുപടികള്‍ പഥ്യമല്ല. വാര്‍ത്ത ജനങ്ങളില്‍ എത്തിക്കാന്‍ ചുമതലപ്പെട്ട മാധ്യമങ്ങള്‍ എന്തുകൊണ്ട് ഒളിച്ചുകളി നടത്തുന്നു എന്ന് ചര്‍ച്ചചെയ്യേണ്ട ഘട്ടമാണിത്.

മുതലാളിത്തരാജ്യങ്ങളിലെ ഏറ്റവും കരുത്തുള്ള കമ്യൂണിസ്റ്റ് പാര്‍ടിയായ സിപിഐ എമ്മിനെ ഇന്ത്യന്‍ ഭരണാധികാരികളും സാമ്രാജ്യാധിപത്യത്തിന്റെ ലഹരി പരമപ്രധാനമായി കാണുന്നവരും കഠിനമായി എതിര്‍ക്കുന്നു; വച്ചുവാഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നുമില്ല. ആ നിലപാട് വര്‍ഗപരമാണ്. സിപിഐ എമ്മിനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ വരികയും അവ വിമര്‍ശിക്കപ്പെടുമ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്നം എടുത്തിടുകയും ചെയ്യുന്നതിനുപിന്നില്‍ കേവലമായ കക്ഷിവിരോധത്തിനപ്പുറം മൂലധനത്തിന്റെ കൃത്യമായ അജന്‍ഡയാണ് നടപ്പാക്കപ്പെടുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ കൊടും അഴിമതി അവര്‍ കണ്ടില്ലെന്നുനടിക്കുകയും സിപിഐ എം ബ്രാഞ്ചില്‍ വിമര്‍ശനം വന്നതിന്റെ പേരില്‍ സ്വയം ഒഴിഞ്ഞ ബ്രാഞ്ച് സെക്രട്ടറി, നോമ്പുതുറ എന്ന മതപരമായ ചടങ്ങില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് രാജി വയ്ക്കുകയായിരുന്നെന്ന് വര്‍ഗീയ ദുസ്സൂചനയോടെ വാര്‍ത്ത നല്‍കുകയും ചെയ്യുന്നത് ലളിതമായ ഒരാക്രമണമല്ല എന്നര്‍ഥം.

സിപിഐ എം ആക്രമിക്കപ്പെടുന്നത് പലപ്പോഴായി ചൈനയുടെ പേരുപറഞ്ഞാണ്. കേരളത്തിലെ മുസ്ളിംലീഗ്, അണികളോട് കലഹിക്കേണ്ടിവരുന്ന ഘട്ടങ്ങളിലെല്ലാം 'സിപിഎം അക്രമ' മുറവിളിയാണുയര്‍ത്താറുള്ളത്. അതുപോലെ, സാമ്രാജ്യവിധേയത്വത്തിനെതിരെ ഇടതുപക്ഷം ശബ്ദമുയര്‍ത്തുമ്പോഴും ചൈനയെ എടുത്തിട്ടാണ് പ്രത്യാക്രമണമുണ്ടാകാറുള്ളത്. ചൈനീസ് ചാരന്മാരെന്ന് മുദ്രയടിച്ച് സിപിഐ എമ്മിന്റെ പ്രാരംഭഘട്ടത്തില്‍തന്നെ നേതാക്കളെയും പ്രവര്‍ത്തകരെയും തുറുങ്കിലടച്ച നാടാണിത്. ആണവ കരാറിന്റെ അപകടങ്ങളെക്കുറിച്ച്സിപിഐ എം ശബ്ദമുയര്‍ത്തിയപ്പോഴും കേട്ടത് അത് ചൈനയ്ക്കുവേണ്ടിയാണ് എന്ന പഴിയാണ്. ആസിയന്‍ കരാര്‍ കേരളത്തെ തകര്‍ക്കുമെന്ന യാഥാര്‍ഥ്യം ഉയര്‍ത്തി സിപിഐ എം പ്രക്ഷോഭരംഗത്തിറങ്ങുമ്പോഴും പറയുന്നത്, അത് ചൈനീസ് താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നത്രെ. ഇപ്പോള്‍, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇല്ലാത്ത സംഘര്‍ഷസ്ഥിതി ഊതിവീര്‍പ്പിച്ച് നുണപ്രചാരണം നടത്തുമ്പോഴും സാമ്രാജ്യത്വത്തിന്റെ കുടിലതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുള്ള പുകമറ ഉയര്‍ത്തുന്നതായിത്തന്നെ സംശയിക്കണം. അത്തരം നുണപ്രചാരണത്തിന് ചില മാധ്യമക്കുത്തകകളും അവയുടെ റിപ്പോര്‍ട്ടര്‍മാരുമാണ് ഇറങ്ങിയതെന്നുവരുമ്പോള്‍, ആഗോള മാധ്യമക്കുത്തകകളും അവയുടെ സാമ്രാജ്യാനുകൂല താല്‍പ്പര്യങ്ങളും തന്നെയാണ് പ്രതിസ്ഥാനത്തുനില്‍ക്കുന്നത്.

അമേരിക്കയില്‍ ജോര്‍ജ് ബുഷിനുവേണ്ടി തെരഞ്ഞെടുപ്പുരംഗത്ത് സമ്പത്തും അധ്വാനവും കണക്കറ്റ് മുടക്കിയ റൂപ്പര്‍ട്ട് മര്‍ഡോക്ക് എന്ന മാധ്യമഭീമന്‍ ഇന്ന് കേരളീയന്റെ സ്വീകരണമുറികളില്‍പോലും തന്റെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട് എന്ന വസ്തുതയുമായി കൂട്ടിയിണക്കിയാണ് മാധ്യമങ്ങളുടെ ഇന്ത്യന്‍-കേരളീയരൂപങ്ങളെ കാണേണ്ടത്. അയല്‍രാജ്യങ്ങളെ തമ്മിലടിപ്പിച്ചുപോലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യതാല്‍പര്യങ്ങളും അവയുടെ കിങ്കരന്മാരും വിചാരണചെയ്യപ്പെടുകതന്നെ വേണം. അതൊക്കെ കഴിഞ്ഞുള്ള മാധ്യമസ്വാതന്ത്ര്യം മതി ഇന്നാട്ടില്‍ എന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി പറയുന്നതുവരെയേ ഇന്നത്തെ കപട മാധ്യമജന്മങ്ങള്‍ക്ക് ആയുസ്സുള്ളൂ എന്ന് ഉറപ്പിച്ചുപറയാം. പൊതുമനസ്സിനെ നിയന്ത്രിക്കാനുള്ള സര്‍വ സന്നാഹങ്ങളോടെയുള്ള യുദ്ധത്തെ നിസ്സാരവല്‍ക്കരിക്കുന്നതും കാണാതെപോകുന്നതും അപകടകരമാണ്. അതിന് ജനതയാകെ വലിയ വില നല്‍കേണ്ടിവരും. അതുകൊണ്ട് മാധ്യമരംഗം ഇഴകീറി പരിശോധിക്കപ്പെടുകതന്നെ വേണം. അതിന് നിമിത്തമാകട്ടെ അതിര്‍ത്തിയിലെ വ്യാജ വെടി.

ദേശാഭിമാനി മുഖപ്രസംഗം 22 സെപ്തംബര്‍ 2009

1 comment:

  1. കോര്‍പറേറ്റ് പ്രചാരണം വമ്പന്‍ വ്യവസായമാണ്. പൊതുജനങ്ങളില്‍ എത്തുന്ന സമസ്ത സംവിധാനവും കോര്‍പറേറ്റുകളുടെ കൈപ്പിടിയിലാണ്-വിനോദവ്യവസായങ്ങള്‍, ടെലിവിഷന്‍, വിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും വലിയൊരു പങ്ക്, ദിനപത്രങ്ങളില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്ന വിവരങ്ങളില്‍ വലിയൊരു ഭാഗം തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു. അതിന്റെ കൃത്യവും പരസ്യവും ബോധപൂര്‍വവുമായ ലക്ഷ്യം, 'പൊതു മനസ്സിനെ നിയന്ത്രിക്കുക' എന്നതാണ്. മാധ്യമസംവിധാനങ്ങള്‍ സ്വകാര്യനിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കൈയില്‍ അകപ്പെടുന്നത് ജനാധിപത്യത്തിനുതന്നെ ഹാനികരമാണ്. മാധ്യമങ്ങളിലൂടെ പൊതുമനസ്സിനെ പാട്ടിലാക്കാനുള്ള പ്രചാരണത്തിനെതിരെയുള്ള പോരാട്ടം അതീവ ദുഷ്കരവുമാണ്. ഒട്ടേറെ മനഃശാസ്ത്രപരമായ ചെറുത്തുനില്‍പ്പിനെ അതിജീവിക്കേണ്ടതായി വരും. പോരാടേണ്ടിവരുന്നത് ദിവസത്തില്‍ അഞ്ചുമണിക്കൂറിലേറെ ടെലിവിഷനുമായാണ്; സിനിമാവ്യവസായവുമായാണ്, പുസ്തകങ്ങളുമായും വിദ്യാലയങ്ങളുമായുമാണ്; അങ്ങനെ മറ്റെല്ലാത്തിനോടുമാണ്. ആളുകളുടെ മനസ്സിനെ പാട്ടിലാക്കാനുള്ള പോരാട്ടത്തില്‍ വിജയിക്കാന്‍ ഭീമമായ പരിശ്രമങ്ങളാണ് നടത്തുന്നത്. നോം ചോംസ്കിയുടെ നിരീക്ഷണങ്ങളാണിവ. സമകാലിക ഇന്ത്യന്‍ മാധ്യമപ്രവണതകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ നിരീക്ഷണങ്ങളാകെ ശരിയാണെന്ന് തെളിയുന്നു. കേരളത്തിലേക്ക് അന്വേഷണം ചുരുക്കുമ്പോള്‍ ആ ശരി കൂടുതല്‍ വ്യക്തമാകുന്നു.
    ഇന്ത്യ-ചൈനാ അതിര്‍ത്തി സംഘര്‍ഷഭരിതമാകുകയാണെന്ന് കുറെ നാളായി വാര്‍ത്ത വരികയാണ്. കഴിഞ്ഞദിവസം ടൈംസ് ഓഫ് ഇന്ത്യ എന്ന കോര്‍പറേറ്റ് പത്രത്തില്‍ മുഖ്യസ്ഥാനം നല്‍കി പ്രസിദ്ധീകരിച്ച വാര്‍ത്ത, ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ വന്‍തോതില്‍ പിടിച്ചെടുക്കുകയാണെന്നും ചൈനയുടെ വെടിവയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റെന്നുമാണ്. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ഇപ്പോള്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ചൈനയുടെ ഭാഗത്തുനിന്ന് പറയത്തക്ക പ്രകോപനങ്ങളില്ല; വെടിവയ്പില്‍ ഇന്ത്യയുടെ ഒരു സൈനികനും പരിക്കേറ്റിട്ടില്ല; പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണ്-ഇന്ത്യന്‍ പ്രധാനമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, വിദേശകാര്യ സെക്രട്ടറി എന്നിങ്ങനെ ഉന്നതസ്ഥാനീയരാകെ വിശദീകരിച്ചുകഴിഞ്ഞു. ഇന്ത്യയും ചൈനയുമായുള്ള ബന്ധം വഷളാക്കുന്നതാണ് ഇത്തരം വ്യാജവാര്‍ത്തകളെന്ന് ഔദ്യോഗികമായിത്തന്നെ വിശദീകരിക്കപ്പെട്ടു. വ്യാജ വാര്‍ത്ത എഴുതിയ ടൈംസ് ഓഫ് ഇന്ത്യയുടെ രണ്ട് ലേഖകര്‍ക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിക്കുമെന്നും എവിടെനിന്ന്, ആരു നല്‍കി വ്യാജവിവരമെന്ന് അവര്‍ കോടതിയില്‍ പറയട്ടെ എന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയ വക്താവ് കണിശമായി പറഞ്ഞത് ദേശീയപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മാധ്യമപ്രവര്‍ത്തനം ചെന്നുപെട്ട ചെളിക്കുഴിയുടെ മാത്രം പ്രശ്നമല്ലിത്. കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കായി, സാമ്രാജ്യ ഇംഗിതങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ എങ്ങനെ ദുരുപയോഗംചെയ്യപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.

    ReplyDelete