Sunday, May 2, 2010

മാധ്യമ സിണ്ടിക്കേറ്റിന്റെ മുഖം തെളിയുമ്പോള്‍

കേരളത്തില്‍ വിവിധ മാധ്യമങ്ങളില്‍ ഒരേ തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഒരു സിണ്ടിക്കേറ്റ് പ്രവര്‍ത്തിച്ചുവരുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടിയപ്പോള്‍ എന്തൊരു കോലാഹലമായിരുന്നു. മാധ്യമങ്ങളെ അടച്ചാക്ഷേപിക്കുന്നതും വെല്ലുവിളിക്കുന്നതുമായ ധിക്കാരവും ധാര്‍ഷ്ട്യവുമാണ് ഇതുവഴി മാര്‍ക്സിസ്റ്റു പാര്‍ടി പ്രകടിപ്പിക്കുന്നതെന്ന ആക്ഷേപമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഉയര്‍ത്തിയത്. നിഷ്പക്ഷരാണ് മാധ്യമങ്ങള്‍, എന്ന് തെറ്റിദ്ധരിച്ചവരായ കുറെയേറെ വായനക്കാരും കാഴ്ചക്കാരും സിപിഐ എമ്മിനെതിരായ കള്ളപ്രചാരണങ്ങളില്‍ കുടുങ്ങിക്കിടന്നു. ഇടതുപക്ഷാനുകൂല നിലപാടുകള്‍ പലപ്പോഴും സ്വീകരിച്ചിരുന്ന പല മാധ്യമങ്ങളിലും തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പാര്‍ടിക്കെന്തോ സാരമായ തകരാറു പറ്റിയെന്ന ചിന്തയിലേക്ക് സാധാരണ ജനങ്ങള്‍ കുറെയേറെ മാറി. സിപിഐ എമ്മിലെ സംഘടനാപരമായ ചില പ്രശ്നങ്ങള്‍ കൂടി ഉയര്‍ന്നുവന്നപ്പോള്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് വന്‍ ചാകരയായി. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സമാനതകളില്ലാത്ത വികസന നേട്ടങ്ങളുടെ തേജസ്സിനുമേല്‍ ഇരുള്‍ വീഴ്ത്താന്‍ ഓരോ വിവാദത്തെയും സമര്‍ത്ഥമായി ഉപയോഗിച്ചു. അതിന്റെ കൂടി ഫലമായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടമെത്തിയപ്പോള്‍ എല്‍ഡിഎഫിനെതിരായി പൌരസമൂഹത്തിന്റെ പൊതുബോധത്തില്‍ അസംതൃപ്തി കുത്തിനിറച്ചത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കേന്ദ്ര സര്‍ക്കാര്‍ രണ്ട് ബജറ്റുകള്‍ അവതരിപ്പിച്ചു. ഇടതുപക്ഷ പിന്തുണയുള്ളതും, പിന്തുണ ഇല്ലാത്തതുമായ രണ്ട് യുപിഎ സര്‍ക്കാരുകള്‍ കേന്ദ്രത്തിലുണ്ടായി. അവയെ തമ്മില്‍ വിലയിരുത്താന്‍ മതിയായ അവസരങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളോട് നമ്മുടെ മാധ്യമങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന പരിശോധന രസകരമാണ്.

ഭരിക്കുന്നവരെ നിശിതമായി വിമര്‍ശിക്കുന്ന തങ്ങള്‍ ജനപക്ഷത്തായിരിക്കുമെന്ന മാധ്യമഭാവം കേന്ദ്ര സര്‍ക്കാരിന്റെ കാര്യം വരുമ്പോള്‍ കട്ടപ്പുറത്താകും. എഴുപത്തിയഞ്ച് സൈനികര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഒരു മാവോയിസ്റ്റ് ആക്രമണത്തെപ്പറ്റി എത്ര മാധ്യമങ്ങള്‍ ഗൌരവമായി വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവവും പാളിച്ചകളും ആരൊക്കെയാണ് വിമര്‍ശന വിധേയമാക്കിയത്. ചിദംബരത്തിന് സുരക്ഷാകവചമൊരുക്കുന്ന രാജിനാടകത്തില്‍ എങ്ങനെയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ അനായാസം കീഴടങ്ങിക്കൊടുത്തത്.

വിലക്കയറ്റം കൊടിയേറി നില്‍ക്കുമ്പോഴും യാതൊരു നടപടിയും സ്വീകരിക്കാത്ത ഒരു കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് മൌനം തുടരുക മാത്രമല്ല, മൂന്നു രൂപയ്ക്ക് അരിയെന്ന കോണ്‍ഗ്രസ്സ് പ്രകടനപത്രിക നടപ്പിലാക്കാന്‍ സോണിയാ മാഡം നടത്തുന്ന പരിശ്രമങ്ങളെ ആരൊക്കെയോ ചേര്‍ന്ന് തുരങ്കംവയ്ക്കുന്നുവെന്ന മട്ടിലാണ് "മാതൃഭൂമി'' വാര്‍ത്ത ചമച്ചത്. എല്ലാം തീരുമാനിക്കുന്ന സോണിയ ആഗ്രഹിച്ചിട്ടുപോലും അലുവാലിയായും കൂട്ടരും വില കുറയ്ക്കാന്‍ സമ്മതിക്കുന്നില്ല എന്ന് മാതൃഭൂമി വിളമ്പുമ്പോള്‍ അത് സാധാരണ വായനക്കാര്‍ അപ്പടി വിഴുങ്ങി കോണ്‍ഗ്രസ്സിനെ കുറ്റവിമുക്തമാക്കുമെന്ന മോഹത്തിലാണ് വാര്‍ത്തകള്‍ ചമയ്ക്കപ്പെടുന്നത്. 2010-11ല്‍ അഞ്ചക്കം കടന്ന വാര്‍ഷിക പദ്ധതി അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തിലാണ് കേരളം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനത്തിലേറെ വളര്‍ച്ച പദ്ധതിയടങ്കലിലുണ്ട്. ഇത് വിശദീകരിക്കപ്പെടുമ്പോള്‍ അത് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായിപോവാതിരിക്കാന്‍ തീര്‍ക്കാന്‍ തച്ചങ്കരിയുടെ ഒരു വിദേശയാത്ര വീണു കിട്ടിയ നിധിയായി. ഐജി എന്നല്ല ഒരു സാധാരണ പോലീസുകാരനായാലും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചേ മതിയാകൂ. അതിന്റെ ലംഘനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിക്കാറുമില്ല. ഇവിടെ വീണ്ടും വീണ്ടും വാര്‍ത്തകള്‍ ചമച്ച് വിവാദങ്ങള്‍ കൃഷി ചെയ്യുന്നവര്‍ സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പെടാതിരിക്കാനുള്ള മറയൊരുക്കുകയാണ്. സിപിഐ എമ്മിനെതിരെ പ്രവര്‍ത്തിക്കുന്ന മാധ്യമ സിണ്ടിക്കേറ്റിലുള്ളവര്‍ ചിലര്‍ കുമ്പസാരിക്കുമ്പോള്‍ പുതിയ വിവാദങ്ങളിലും ഗുണഭോക്താക്കളേയും പ്രായോജകരേയും കണ്ടെത്താനാകും.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലത്തെ വേലത്തരങ്ങള്‍ ഷാജഹാന്‍ നിരത്തുന്നത് മാധ്യമ സിണ്ടിക്കേറ്റ് ഉണ്ടായിരുന്നുവെന്നതിന്റെ സാധൂകരണമാണ്. കേരള കൌമുദിയുടെ ഒരു ലേഖകന്റെ കുടിപ്പകയില്‍നിന്ന് പലരിലേക്ക് കൈമാറിയ വ്യാജ വാര്‍ത്തകളുടെ പല അധ്യായങ്ങളും എങ്ങനെയൊക്കെ കേരളത്തെ മലീമസമാക്കിയെന്നറിയണമെങ്കില്‍ ഇന്ത്യാവിഷന്റെ മുഖാമുഖത്തില്‍ ഷാജഹാന്റെ വെളിപാടുകള്‍ കൂടി നോക്കണം. മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരെ കൃത്യമായ അജണ്ടയോടെ പ്രവര്‍ത്തിച്ചുവന്ന ഷാജഹാനും അയാള്‍ക്ക് സഹായികളായിനിന്ന ചുരുക്കം മാധ്യമപ്രവര്‍ത്തകരും ഇന്നലെകളില്‍ ചെയ്തു കൂട്ടിയതു പലതും പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴെങ്കിലും മാധ്യമ മുതലാളിമാര്‍ തെറ്റു സമ്മതിക്കുമോ. വിശുദ്ധമെന്ന് നിങ്ങള്‍ അവകാശപ്പെടുന്ന മാധ്യമഇടങ്ങളില്‍ സ്വാര്‍ത്ഥ താല്‍പര്യത്തിന്റെയും കുടിപ്പകയുടെയും സ്വകാര്യ അജണ്ടകളുടെയും വിഷം കലര്‍ന്നിരുന്നുവെന്ന് സമ്മതിക്കുമോ. തങ്ങളുടെ മാധ്യമങ്ങളെ തെറ്റായി ഉപയോഗിച്ച ഇത്തരക്കാരെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്ന ചെറു നടപടിയെങ്കിലും സ്വീകരിക്കുമോ.

ഇന്നലത്തെ വാര്‍ത്തയും, ഇന്നലെകളിലെ പത്രത്താളുകളും അതിന്റെ സ്രഷ്ടാക്കളെ തന്നെയാണ് വേട്ടയാടുന്നത്. ലാവ്ലിന്‍ കേസിനെ കൊഴുപ്പിക്കാന്‍ രംഗത്തിറക്കിയ വരദാചാരിയും, ടെക്നിക്കാലിയയും, സിംഗപ്പുരിലെ കമലാ ഇന്റര്‍ നാഷണലും ഉള്‍പ്പെടെ എത്രയോ വ്യാജ സൃഷ്ടികള്‍ തങ്ങളുടെ ഉമ്മറത്ത് തിരുവിളയാട്ടം നടത്തിയിരുന്നുവെന്ന് ഏതു മാധ്യമമാണ് സ്വയം ഓര്‍മിക്കുന്നത്. തെറ്റുപറ്റിയെന്നൊരു വാക്ക് ഏറ്റു പറഞ്ഞില്ലയെങ്കിലും ആവര്‍ത്തിക്കുകയില്ലയെന്ന് മനസ്സുകൊണ്ടെങ്കിലും പറയാന്‍ ഏതെങ്കിലും ഉടമ തയ്യാറാകുമോ. ഇല്ലെന്നു മാത്രമല്ല, ആഭിചാര പ്രയോഗ പടുക്കളായ പുത്തന്‍ അവതാരങ്ങളെ തങ്ങള്‍ക്ക് വേണമെന്ന ആഗ്രഹത്തിലേക്ക് പല മാധ്യമ ഉടമകളുടെയും കുടില താല്‍പര്യങ്ങള്‍ പരസ്യമായിക്കഴിഞ്ഞു. ഇനി മാധ്യമ സിണ്ടിക്കേറ്റ് ഒളിവിലല്ല. തെളിവിലായിരിക്കും. ജാരസന്തതിയായ മാധ്യമ സിണ്ടിക്കേറ്റ് തങ്ങളുടെ സ്വന്തം മുഖഛായയുള്ള ഓമനപുത്രന്‍മാരാണെന്ന് തിരിച്ചറിഞ്ഞ് മാധ്യമ ഉടമകള്‍ താലോലിക്കാന്‍ മടി കാട്ടാതെ വരുമ്പോള്‍ സിണ്ടിക്കേറ്റുകാര്‍ക്ക് സന്തോഷിക്കാം.

അഡ്വ. കെ അനില്‍കുമാര്‍ chintha weekly 23042010

3 comments:

  1. ഇന്നലത്തെ വാര്‍ത്തയും, ഇന്നലെകളിലെ പത്രത്താളുകളും അതിന്റെ സൃഷ്ടാക്കളെ തന്നെയാണ് വേട്ടയാടുന്നത്.

    ReplyDelete
  2. ഒരു കാര്യം ശ്രദ്ധിച്ചോ,യൂട്യൂബില്‍ ഒന്ന് ക്ളിക്കിയാല് ഇന്ത്യാവിഷന്റെ മുഖാമുഖത്തില്‍ ഒരുമാതിരി അഭിമുഖങ്ങള്‍ മുഴുവന്‍ കുറെഭാഗം കാണാന്‍ കിട്ടും.ഷാജഹാന്റെ അഭിമുഖത്തിനു ശേഷം വന്ന ചെറിയാന്‍ ഫിലിപ്പ് ഇന്റര്‍വ്യൂ പോലും അപ് ലോഡ് ചെയ്തിട്ടുണ്ട്. ഷാജഹാന്റെ അഭിമുഖം കാണുന്നില്ല.കാരണം ഇത് ബാക്ക് ഫയര്‍ ആയി പോയോ എന്ന് ഉല്പാദകര്‍ക്ക് തന്നെ സംശയം.ചിലരെയൊക്കെ നാറ്റിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ആക്രാന്തത്തില്‍ സ്വയം നാറി. പിന്നെ കുറെ സത്യം പൊതു സമൂഹത്തില്‍ എത്തി.ആ സത്യങ്ങള് മുന്‍പ് തങ്ങള്‍ തന്നെ എഴുതുകയും പറയുകയും ചെയ്തതിനു നേരെ നോക്കി പല്ലിളിക്കുന്നു എന്ന അവസ്ഥ വന്നു.അതുകൊണ്ട് ആ ചക്രവര്‍ത്തിയുടെ അഭിമുഖം "വേണ്ടത്ര" ആഘോഷിക്കപ്പെട്ടില്ല.

    ReplyDelete
  3. മാധ്യമ സിണ്ടിക്കേറ്റ് ഒരു വസ്തുത തന്നെയെന്ന് വളരെ മുന്നെ തോന്നിയിരുന്നു. അതു പിണറായി പറയുന്നതിനും വളരെ മുന്‍പ് തന്നെ നിലവിലുണ്ട്.

    ReplyDelete