Saturday, April 25, 2020

വിവാദത്തിനു പിന്നിൽ ചിലരുടെ അജൻഡകൾ - ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

എന്താണ്  സ്‌പ്രിങ്ക്‌ളർ  ഇടപാട്

കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ശേഖരിക്കുന്ന ആരോഗ്യവിവരങ്ങൾ കംപ്യൂട്ടർ സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് ഒരു മൊബൈൽ ആപ്ലിക്കേഷനും അത്‌ വിശകലനം ചെയ്യാനുള്ള  ക്ലൗഡ് സോഫ്റ്റ് വെയറും ഐടി വകുപ്പ്‌  സംഭാവനയായി സ്വീകരിച്ചു.  ഇതാണ് ഒറ്റവാക്യത്തിൽ സ്‌പ്രിങ്ക്‌ളർ ഇടപാട്.

ആരാണ് സ്‌പ്രിങ്ക്‌ളർ

വൻവിവര സഞ്ചയങ്ങൾ വിശകലനം ചെയ്യുന്ന സോഫ്റ്റ് വെയറുകളും സേവനങ്ങളും നൽകുന്ന ലോകത്തെ പ്രധാന കമ്പനികളിൽ ഒന്നാണ് സ്‌പ്രിങ്ക്‌ളർ. അതിന്റെ സിഇഒ മലയാളിയാണ്. ഇതുപോലുള്ള കമ്പനികളെ കേരളത്തിലേക്ക് കൊണ്ടുവരാൻ നമ്മുടെ ഐടി വകുപ്പ്‌ പരിശ്രമം നടത്തിവരികയായിരുന്നു. ഒരു ഡസനിലേറെ കമ്പനി കേരളത്തിൽ വന്നുകഴിഞ്ഞു.  കോവിഡ് പ്രതിസന്ധിയിൽ സൗജന്യമായി നമ്മെ സഹായിക്കാനാണ്‌ സ്‌പ്രിങ്ക്‌ളർ‌ മുന്നോട്ടുവരുന്നത്.

സർക്കാരിന് ഇത്  നേരിട്ട്‌ ചെയ്തുകൂടേ

സ്‌പ്രിങ്ക്‌ളർ പോലെയുള്ള കമ്പനിയുടെ സേവനം ആവശ്യമുണ്ടെന്നാണ് കേരളത്തിലെ ഐടി വകുപ്പ്‌  തീരുമാനിച്ചത്. അവരാണ് ഈ തീരുമാനമെടുക്കാൻ യോഗ്യരും  ചുമതലപ്പെട്ടവരും. ഇത് നമ്മൾ സ്വയമുണ്ടാക്കാൻ ശ്രമിച്ചാൽ  നീണ്ടനാൾ സമയമെടുക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ, നമുക്ക് ഇക്കാര്യം വച്ചുതാമസിപ്പിക്കാനും പാടില്ല. കോവിഡ് സംബന്ധിച്ച വിവരങ്ങൾ വിശകലനംചെയ്ത്‌ അടിയന്തരമായി ഉത്തരങ്ങൾ  കിട്ടിയേ തീരൂ.

ഇതിന് ടെൻഡർ വിളിച്ചോ

സംഭാവന വാങ്ങിക്കാൻ  ടെൻഡർ വിളിക്കേണ്ട. 15,000 രൂപയിൽ താഴെയുള്ള ഒരു പർച്ചേസിനും ടെൻഡർ വിളിക്കേണ്ടതില്ല. ഫിനാൻസ് വകുപ്പിന്റെ  അനുവാദവും വേണ്ടാ.

ആറു മാസം കഴിഞ്ഞ്‌ സേവനത്തിന് പണം കൊടുക്കേണ്ടിവരില്ലേ

ആറുമാസം കഴിഞ്ഞ്‌ നമുക്ക് താൽപ്പര്യമുണ്ടെങ്കിൽ  മാത്രം  ഈ സേവനം തുടർന്നാൽ  മതി. അപ്പോൾ  പർച്ചേസ് 15,000 രൂപയേക്കാൾ കൂടുതലാണെങ്കിൽ ഫയൽ ധനവകുപ്പിൽ  വരണം. ദീർഘകാല കരാറാണെങ്കിൽ  നിയമവകുപ്പിനെയും കാണിച്ച്‌ അഭിപ്രായങ്ങൾ തേടണം. ആറുമാസം കഴിഞ്ഞ്‌ ഇതുതന്നെ തുടരണമെന്ന്‌ ഒരു ബാധ്യതയും നമ്മൾ ഏറ്റെടുത്തിട്ടില്ല.

എന്തുകൊണ്ട്  നിയമവകുപ്പിന്റെ അംഗീകാരം  തേടിയില്ല

എന്തെല്ലാം  കാര്യങ്ങൾക്കാണ്  നിയമവകുപ്പിന്റെ മുൻ‌കൂർ അനുവാദം വാങ്ങേണ്ടതെന്ന്‌ സർക്കാരിന്റെ  ബിസിനസ് നടപടിച്ചട്ടങ്ങളിൽ പറഞ്ഞിട്ടുണ്ട്. അപ്രകാരം ഇത്തരത്തിൽ പർച്ചേസുകളുമായി ബന്ധപ്പെട്ട് വരുന്ന കരാറുകളിൽ  നിയമവകുപ്പിന്റെ  മുൻ‌കൂർ അനുവാദം തേടേണ്ടതില്ല. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കേണ്ട  കാര്യമേയുള്ളൂ. ഉത്തമബോധ്യത്തോടെ  ബന്ധപ്പെട്ട സെക്രട്ടറിമാർക്കുതന്നെ തീരുമാനമെടുക്കാം. ഉത്തരവാദിത്തം സെക്രട്ടറിക്ക് ആയിരിക്കുമെന്നു മാത്രം. ആ ഉത്തരവാദിത്തം ഏൽക്കുന്നുവെന്ന്‌ ഐടി സെക്രട്ടറി പറഞ്ഞിട്ടുമുണ്ട്.

സോഫ്റ്റ് വെയറും ആപ്ലിക്കേഷനും വാങ്ങുന്നതോടെ സ്‌പ്രിങ്ക്‌ളറിന്റെ  പങ്ക് തീർന്നോ

ഇല്ല,  അവർ ആപ്ലിക്കേഷനും സോഫ്റ്റ്‌വെയറുകളും നൽകുക മാത്രമല്ല ചെയ്യുന്നത്. നമ്മൾ നൽകുന്ന ഡാറ്റ വിശകലനം ചെയ്ത്‌ അതത് സമയത്തെ ആവശ്യങ്ങളനുസരിച്ചുള്ള റിപ്പോർട്ടുകൾ ലഭ്യമാക്കുകയും ചെയ്യും. അതുകൊണ്ടാണ് ഇവരെ സോഫ്റ്റ്‌വെയർ സേവനദാതാവ് എന്നുവരെ വിളിക്കുന്നത്. ഭീമൻ ബഹുരാഷ്ട്ര കമ്പനികളും ലോകാരോഗ്യസംഘടന പോലുള്ള സ്ഥാപനങ്ങളും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നു. ഇവയൊക്കെ സ്വയം  ചെയ്യുന്നതിനേക്കാൾ ചുരുങ്ങിയ ചെലവിലും സമയത്തിനുള്ളിലും ആവശ്യങ്ങൾ സാധിക്കാൻ  കഴിയുമെന്നതാണ് ഒരു സേവനം വാങ്ങുമ്പോഴുള്ള ഗുണം.

നമ്മൾ നൽകുന്ന നടപടികൾ സ്വീകരിച്ചു. അവർക്ക്  ദുരുപയോഗപ്പെടുത്തിക്കൂടേ

ഡാറ്റ ദുരുപയോഗത്തിനെതിരെ  ജാഗ്രത പുലർത്തേണ്ടതുണ്ട്. എന്ത് സോഫ്റ്റ്‌വെയർ വാങ്ങുമ്പോഴും  അത് വിൽക്കുന്നയാളും വാങ്ങുന്നയാളും തമ്മിൽ  ഇതെല്ലാം സംബന്ധിച്ച വ്യവസ്ഥകളുണ്ട്. ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് എടുക്കുമ്പോൾ  പോലും ഇത്തരമെരു കരാറിൽ ഏർപ്പെടുന്നു. ഐടി വകുപ്പ്‌ ഇത്തരത്തിൽ വ്യവസ്ഥകൾ  പരിശോധിച്ച് ഡാറ്റാ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തി.

ഡാറ്റായുടെ ഉടമസ്ഥത കേരള സർക്കാരിന് ആയിരിക്കും, നമ്മൾ ആവശ്യപ്പെട്ട കാര്യത്തിനല്ലാതെ  മറ്റൊന്നിനും  ഇത് ഉപയോഗിക്കാൻ പാടില്ല. ഇത് ചോരുകയോ അന്യരുടെ കൈകളിൽ എത്തുകയോ ചെയ്താലും, എന്ത്  വീഴ്ചവന്നാലും  സ്‌പ്രിങ്ക്‌ളർ ആയിരിക്കും ഉത്തരവാദി. കരാറിന്റെ  കാലാവധി കഴിഞ്ഞാൽ ശേഖരിച്ച എല്ലാ ഡാറ്റായും സ്റ്റോറേജിൽ നിന്നു നീക്കണം. ഇതിൽക്കൂടുതൽ നിബന്ധനകൾ വേണമെന്ന് ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ അതും ചെയ്യാം.

എന്തിനാണ് അമേരിക്കൻ നിയമത്തിനു കീഴിൽ  തർക്കപരിഹാരം സമ്മതിച്ചത് 

വളരെ കർശനമായ നിയമങ്ങളാണ് അമേരിക്കയിലും യൂറോപ്പിലും ഇക്കാര്യത്തിലുള്ളത്, നിയമങ്ങളുടെ ലംഘനത്തിന്  ഒരു കമ്പനി ആഗോള വിറ്റുവരുമാനത്തിന്റെ  നാലു ശതമാനം 20 ദശലക്ഷം  യൂറോ ഏതാണോ വലുത്  അത്രയും പിഴ അടയ്‌ക്കേണ്ടിവരും. അമേരിക്കയിലും  സമാനമായ  നിയമങ്ങൾ നിലവിലുണ്ട്. സാധാരണ  ഇങ്ങനെയൊരു കേസ് വന്നാൽ കമ്പനിതന്നെ പൂട്ടിപ്പോകും. അതുകൊണ്ട് അമേരിക്കയിൽ കേസ് നടത്തുന്നതിനെ ക്കുറിച്ച് പ്രയാസപ്പെടേണ്ടതില്ല. ഡാറ്റാ ചോർച്ചയുണ്ടെന്ന് തെളിവുണ്ടെങ്കിൽ അവിടെയുള്ള  അഭിഭാഷകർ  നമ്മുടെ കേസ്  ഏറ്റെടുക്കും.

ഇക്കാര്യത്തിൽ ഇന്ത്യൻ നിയമമൊന്നും ബാധകമല്ലേ 

ഇന്ത്യയിൽ ബിസിനസ് ചെയ്യുന്ന ഏതൊരു കമ്പനിക്കും  ഇന്ത്യൻ നിയമങ്ങൾ  ബാധകമാണ്. അതുകൊണ്ടാണ് ഇന്ത്യൻ നിയമവ്യവസ്ഥയിൽ പറയുന്നതുപോലെ അവരുടെ മാസ്റ്റർ എഗ്രിമെന്റിൽ ഡാറ്റ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്ന നിബന്ധന ഉൾപ്പെടുത്തിയത്. വിശകലനം ചെയ്യുന്ന ഡാറ്റ മുഴുവൻ സർക്കാർ സ്ഥാപനമായ സി–-ഡിറ്റിന്റെ  ക്ലൗഡ് അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്.

എന്തിനാണ് സി ഡിറ്റ് ആമസോണിന്റെ  ക്ലൗഡ് അക്കൗണ്ട് എടുത്തിരിക്കുന്നത്

വിവരങ്ങൾ സൂക്ഷിക്കാനുള്ള സെർവറുകൾ നമ്മുക്ക് പരിചിതമാണല്ലോ. ഇങ്ങനെയുള്ള ഭീമൻ സർവറുകളുടെ ഒരു നിരയാണ് ക്ലൗഡ്. ഇവിടെ സ്റ്റോറേജ്  സ്‌പേസും പ്രോസസിങ്‌ ശേഷിയും  നമുക്ക് വാടകയ്ക്ക് എടുക്കാം. ഡാറ്റ  സൂക്ഷിക്കുകയും  വിശകലനം ചെയ്യുകയും ചെയ്യാം. നമ്മൾതന്നെ ഇത്രയും വലിയ സ്റ്റോറേജ് സൗകര്യങ്ങളൊരുക്കാനും  ഭീമൻ  കംപ്യൂട്ടർ പ്രോസസിങ്‌ ശേഷിയുണ്ടാക്കാനും വേണ്ട സജ്ജീകരണങ്ങൾക്ക്‌ വേണ്ടിവരുന്നതിന്റെ വളരെ ചെറിയ ചെലവേ ക്ലൗഡിൽ വാടകയ്ക്ക് എടുക്കാൻ വേണ്ടിവരുന്നുള്ളൂ.

ക്ലൗഡ് സൗകര്യങ്ങൾ ഇന്ത്യയിൽ എൻഐസിക്ക്  ഉൾപ്പെടെയുണ്ട്. കോവിഡ്–- 19 പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ ബിഗ് ഡാറ്റാ അനലറ്റിക്സ് ടൂളുകൾ അവരുടെ പക്കലുണ്ടെന്നതിന് ഉറപ്പില്ലെന്നാണ് നമ്മുടെ വിലയിരുത്തൽ. അതുണ്ടാക്കാൻ കാലതാമസമെടുക്കും.  അത്രയും കാത്തിരിക്കാൻ കഴിയില്ല.

എന്തിനാണ് സ്‌പ്രിങ്ക്‌ളറുടെ ഇന്ത്യൻ അക്കൗണ്ടിൽ ആദ്യഘട്ടത്തിൽ അപ്‌ലോഡ്  ചെയ്തത്

ഉത്തരം ലളിതമാണ്. സി–-ഡിറ്റ്   വാങ്ങിയ  ക്ലൗഡ് അക്കൗണ്ടിൽ വേണ്ട ക്രമീകരണം വരുത്തുന്നതിനുവേണ്ട സമയത്തേക്ക് മാത്രമാണ് സ്‌പ്രിങ്ക്‌ളർ  അക്കൗണ്ട്  ഉപയോഗിച്ചത്.

ചോർച്ചയുണ്ടായിട്ടില്ലെന്ന്‌ എങ്ങനെ ഉറപ്പിക്കും

ചോർച്ചയെന്ന്‌ ആരോപിക്കുന്നവരല്ലേ തെളിവ് ഹാജരാക്കേണ്ടത്. ഡാറ്റ ചോരുന്നില്ലെന്ന്‌ എങ്ങനെയാണ് തെളിവ് ഹാജരാക്കുക. ഡാറ്റാ സുരക്ഷിതത്വം സംബന്ധിച്ച കാര്യങ്ങൾ മുമ്പേ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എന്തുകൊണ്ടാണ് ഈ വിവാദം

പല കാരണങ്ങളുമുണ്ട്. ഇതിൽ തർക്കവിഷയമായി വന്ന പല കാര്യവും സംജ്ഞകളും സംബന്ധിച്ച് ഐടി മേഖലയിലുള്ളവർക്കേ ഒരുവിധം ധാരണയുള്ളൂ. അതിൽത്തന്നെ ക്ലൗഡിൽ  സ്പെഷ്യലൈസ് ചെയ്തവർക്കാണ്  ആധികാരികമായി എന്തെങ്കിലും പറയാൻ കഴിയുക. ഒരു ഡസനെങ്കിലും സാങ്കേതികവിദഗ്‌ധർ സോഷ്യൽ മീഡിയയിലും ബ്ലോഗുകളിലുമൊക്കെ എഴുതിയത്  വായിച്ചുകഴിഞ്ഞാണ് എനിക്കും ഇതിലെ സാങ്കേതികത്വമൊക്കെ പിടികിട്ടിയതുതന്നെ. ഈ ധാരണക്കുറവ് പലരുടെ ചർച്ചയിലും പ്രതിഫലിക്കുന്നുണ്ട്. പൊതുജനത്തിന്റെ  ഈ ധാരണക്കുറവ് മുതലാക്കാൻ ചില നിക്ഷിപ്‌ത താൽപ്പര്യക്കാരും കളത്തിലിറങ്ങി. അവർക്കും  ഇതേക്കുറിച്ചൊന്നും വലിയ വിവരമില്ലെന്നു വ്യക്തമാണ്. മുഖ്യമന്ത്രി  ‘മാധ്യമ സിൻഡിക്കേറ്റ്' എന്നു ഭംഗ്യന്തരേണ സൂചിപ്പിച്ച ചില കുബുദ്ധികൾ  നല്കിയ രേഖകളും വിവരങ്ങളും ആവർത്തിക്കുക മാത്രമാണ് ഇവരൊക്കെ ചെയ്തത്. ഇതിനൊക്കെ പിന്നിൽ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങളാണ്. നാടിന്റെ സുരക്ഷിതത്വമോ  മഹാമാരിയുടെ പ്രതിരോധമോ അല്ല.

ഡാറ്റാ സ്വകാര്യത പ്രശ്നമില്ലേ

യഥാർഥത്തിൽ ഇതാണ് ഗൗരവമായ പ്രശ്നം. രോഗികളോട് വിവരങ്ങൾ ശേഖരിക്കുമ്പോൾ  ഇത് അവരുടെ ചികിത്സയ്ക്കും രോഗവ്യാപനം തടയുന്നതിനുമാണെന്ന് വ്യക്തമാക്കുന്നുണ്ട്. അഞ്ചുതരം വിവരമാണ് ഇപ്പോൾ നല്കുന്നത്. അതിൽ നാലെണ്ണവും വ്യക്തികളോ അവരുടെ ബന്ധുക്കളോ അപ്‌ലോഡ് ചെയ്യുന്നതാണ്. അപ്പോൾ തന്നെ അവർ അതിന് സമ്മതപത്രവും നല്കുന്നുണ്ട്. ഇനി ഒരുവിഭാഗം ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ ഇരിക്കുന്നവരെ സന്ദർശിക്കുമ്പോൾ ശേഖരിക്കുന്നതാണ്. അതിനുംകൂടി സമ്മതപത്രം വാങ്ങണമെങ്കിൽ ചെയ്യാവുന്നതേയുള്ളൂ.

ഒന്ന് ആലോചിക്കുക. മഹാമാരിയെ പ്രതിരോധിക്കുന്നതിനുവേണ്ടി പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം, വിശ്വാസസംബന്ധിയായ അവകാശങ്ങൾ, തൊഴിൽ ചെയ്യാനുള്ള അവകാശം തുടങ്ങിയ കാര്യങ്ങളിൽ എത്രയെത്ര  നിയന്ത്രണങ്ങളാണ് നമ്മൾ കൈക്കൊണ്ടത്. ഇത് അസാധാരണമായ കാലഘട്ടമാണ്. അസാധാരണമായ നിലപാടുകളും നടപടികളും ഈ സമയത്ത് വേണ്ടിവരും.

വിവാദം നീണ്ടാലുള്ള പ്രത്യാഘാതം

ഇത് ഈ മഹാമാരിക്കെതിരായ കേരളത്തിന്റെ  പ്രതിരോധത്തെ ദുർബലപ്പെടുത്തും. നമ്മൾ ഇതുവരെ കണ്ടതിനേക്കാൾ  വലിയൊരു ആപത്തിനെ നമ്മൾ അഭിമുഖീകരിക്കാൻ പോകുന്നുവെന്നാണ് സർക്കാരിന്റെ അഭിപ്രായം. അഞ്ചു ലക്ഷത്തോളം വരുന്ന; വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും ഇവിടേക്ക് എത്താൻ പോകുന്ന മലയാളികളെ മുഴുവൻ ക്വാറന്റൈൻ ചെയ്യണം. 30 ലക്ഷത്തോളം വരുന്ന പ്രായം ചെന്നവരെയും തീവ്രരോഗങ്ങൾ ഉള്ളവരെയും വീടുകളിൽത്തന്നെ നിരീക്ഷണത്തിലാക്കണം. ഇവ ഉറപ്പുവരുത്തിക്കൊണ്ട്  ആരോഗ്യമുള്ളവരെക്കൊണ്ട് സമ്പദ്ഘടന ചലിപ്പിക്കണം. അവരെയും നിരന്തരം നിരീക്ഷിക്കണം. ഇതിന് ബിഗ് ഡാറ്റാ അനലിറ്റിക്സ് എന്നുപറയുന്ന സങ്കേതം അനിവാര്യമാണ്. നമ്മൾ ഇവിടെനിന്നു ശേഖരിക്കുന്ന വിവരങ്ങൾ  മാത്രമല്ല, ലോകാരോഗ്യസംഘടന കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ശേഖരിച്ച വലിയതോതിലുള്ള വിവരങ്ങളുണ്ട്. അവയെല്ലാം സമന്വയിപ്പിച്ച് ബിഗ് ഡാറ്റാ അനലിറ്റിക്‌സ് നടത്തിത്തന്നെ തീരുമാനങ്ങളെടുക്കണം. അതിന് സ്‌പ്രിങ്ക്‌ളർ പോലുള്ള കമ്പനികളുടെ  പ്രാപ്തി ഉപയോഗപ്പെടുത്തണം.

ഡോ. ടി എം തോമസ് ഐസക് 

ഇടക്കാല വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടി: കോടിയേരി ബാലകൃഷ്‌ണൻ

സംസ്ഥാന സർക്കാരും സ്‌പ്രിങ്ക്‌ളറുമായുള്ള കരാർ ചോദ്യംചെയ്തു സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതിയുടെ ഇടക്കാല വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കോവിഡ് പ്രതിരോധത്തിനായി അസാധാരണ സാഹചര്യത്തിലുണ്ടാക്കിയ കരാറിനെതിരെ പ്രതിപക്ഷം ഉന്നയിച്ച വാദങ്ങളെല്ലാം നിരർഥകമാണെന്നാണ്‌ ഇടക്കാല വിധിയിലൂടെ വ്യക്തമായത്‌.

കരാർ റദ്ദാക്കാനോ, സ്റ്റേ ചെയ്യാനോ കോടതി തയ്യാറായില്ല. ഇന്നത്തെ സാഹചര്യത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടിയാണ് സർക്കാർ കൈക്കൊണ്ടതെന്ന് കോടതി അംഗീകരിച്ചു. ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ കരാറിൽ  ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കോടതിയുടെ നിരീക്ഷണങ്ങളിൽ അപാകമില്ല. സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡാറ്റാ സുരക്ഷയടക്കം ഉറപ്പുവരുത്തുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്‌.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങളിൽനിന്ന്‌ പിൻമാറണം. കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ സഹകരിക്കാൻ തയ്യാറാകണമെന്നും കോടിയേരി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു

Friday, April 24, 2020

'കളരിയിൽ തോറ്റിട്ട് പൂഴിക്കടകൻ അടിയാണെന്ന് പറയുന്നതുപോലുണ്ട്'; ചെന്നിത്തല മാപ്പ് പറയണം: എ കെ ബാലൻ

തിരുവനന്തപുരം > സ്‌പ്രിങ്ക്‌ളർ കമ്പനിയുമായുള്ള കരാർ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്ന  ആവശ്യം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തിൽ പ്രതിപക്ഷനേതാവ് പരാതി പിൻവലിച്ച്  ജനങ്ങളോട് മാപ്പു പറയണമെന്ന് മന്ത്രി എ കെ ബാലൻ. കോടതി ഉത്തരവ്  ഗവണ്മെന്റിന്  അനുകൂലമാണ്. പ്രതിപക്ഷ നേതാവ് ഇതിനെ സ്വാഗതം ചെയ്തത്, കളരിയിൽ തോറ്റ ചില അഭ്യാസികൾ, ഇത് പൂഴിക്കടകൻ അടിയാണെന്നു പറയുന്നതിന് തുല്യമാണ്. സ്പ്രിങ്ക്‌ളറുമായുള്ള കരാർ റദ്ദു ചെയ്യുകയോ സ്റ്റേ ചെയ്യുകയോ വേണം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. അത് നിരാകരിക്കപ്പെട്ടു. അതിനെയാണോ സ്വാഗതം ചെയ്യുന്നത്?- മന്ത്രി ചോദിച്ചു.

ആദ്യഘട്ടത്തിൽ ഇത്  പരിഗണനക്ക് വന്നപ്പോൾ കോടതി മൂന്നു കാര്യങ്ങളിലാണ് വിശദീകരണം ചോദിച്ചത്. ഒന്ന്, ഇതിന്റെ സുരക്ഷ. രണ്ട്, കേസുകൾ നടത്തുന്നതിനുള്ള ജൂറിസ്ഡിക്ഷൻ. മൂന്ന്, എന്തുകൊണ്ട് നിയമ വകുപ്പ് കണ്ടില്ല എന്നത്.  ഈ മൂന്നു കാര്യങ്ങളിലും എല്ലാ വസ്തുതകളും ഉൾക്കൊള്ളിച്ച്  സമഗ്രമായ മറുപടിയാണ് സർക്കാർ കോടതിയിൽ നൽകിയത്. അതിൽ കോടതിയുടെ ഭാഗത്തു നിന്ന് ഒരു വിമർശനവും വന്നിട്ടില്ല. 

ഡാറ്റ സ്റ്റോറേജ്, ഡാറ്റ  പ്രോസസ്സിംഗ് എന്നിവയുമായി ബന്ധപ്പെട്ട്  വ്യക്തമായ കരാർ ആദ്യം തന്നെ നിലവിലുണ്ട്. മാസ്റ്റർ സർവീസ് എഗ്രിമെന്റും(എം എസ്  എ) നോൺ ഡിസ്‌ക്ലോഷർ അഗ്രിമെന്റും. അതിൽ വളരെ വിശദമായി ഡാറ്റ  പ്രൊട്ടക്ഷൻ സംബന്ധിച്ച് പറയുന്നുണ്ട്. ഡാറ്റ  പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട്  എംപാനൽ ചെയ്ത   12 ക്ളൗഡ് പ്രൊവൈഡേഴ്‌സിനെ  കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിൽ ആമസോൺ ക്ളൗഡ്  പ്രൊവൈഡേഴ്‌സിനെയാണ് സംസ്ഥാന സർക്കാർ  തീരുമാനിച്ചത്. പ്രൊവൈഡേഴ്‌സും കേന്ദ്ര സർക്കാരും തമ്മിൽ  ഡാറ്റാ പ്രൊട്ടക്ഷൻ സംബന്ധിച്ച കരാറുണ്ട്. അതുകൊണ്ടു തന്നെ ഒരു രൂപത്തിലും പ്രൊവൈഡേഴ്‌സിന്  സംസ്ഥാന സർക്കാരുമായുള്ള കരാർ ലംഘിക്കാൻ പറ്റില്ല. ഇതിൽ ഒരു ആശങ്കയുടെയും ആവശ്യമില്ല. ഇത് കോടതിയെ സ്റ്റേറ്റ്‌മെന്റ്‌റ് മുഖേന ധരിപ്പിച്ചതാണ്. വ്യവഹാരങ്ങളുടെ ജൂറിസ്ഡിക്ഷൻ സംബന്ധിച്ച്, സർക്കാരും പ്രൊവൈഡേഴ്‌സും തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോഴാണ് ന്യൂയോർക്കിലെ കോടതിയിൽ  വരുന്നത്. അത് അവരൊഴികെയുള്ള ഒരു പരാതിക്കാർക്കും ബാധകമല്ല. ഇന്ത്യയിൽ എവിടെയും മറ്റ് പരാതിക്കാർക്ക് കേസ് കൊടുക്കാം.

സംസ്ഥാന സർക്കാർ നൽകിയ വിശദീകരണങ്ങളിൽ കോടതി ഒരു അസംതൃപ്തിയും പ്രകടിപ്പിച്ചില്ല. എന്നാൽ ചില കാര്യങ്ങളിൽ ഒരു ഉറപ്പു കൊടുക്കേണ്ടതുണ്ട്. അവ സത്യവാങ്മൂലത്തിൽ സർക്കാർ നൽകി. സംശയനിവാരണം വരുത്തുകയെന്ന നടപടി മാത്രമേ കോടതി ഏതു ഘട്ടത്തിലും  സ്വീകരിച്ചിട്ടുള്ളൂ. നിയമ വകുപ്പ് ഇക്കാര്യം ഒരു രൂപത്തിലും അറിയേണ്ട ആവശ്യമില്ല.

മുൻ ചീഫ് സെക്രട്ടറി പോൾ  ആന്റണിയുടെ ലേഖനം ഒരു പ്രമുഖ പത്രത്തിൽ വന്നിട്ടുണ്ട്. ഗവണ്മെന്റിന്റെ നടപടികളോടും തീരുമാനങ്ങളോടും പൂർണ യോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇത് വിവാദ വ്യവസായത്തിന് വേണ്ടിയുള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയും ഐ ടി സെക്രട്ടറിയും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരിഹാസ്യമായ കേസ് നൽകിയത്. പരിഹാസ്യമായ ഈ പരാതി കൂടുതൽ പരിഹാസ്യമാകുന്നതിനു മുമ്പ്  ചെന്നിത്തല പിൻവലിക്കണമെന്നും എ കെ ബാലൻ പ്രസ്താവനയിൽ പറഞ്ഞു.

പ്രതിപക്ഷ ആരോപണങ്ങൾ തെറ്റെന്ന്‌ തെളിയുന്ന കോടതി ഉത്തരവ്‌; പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട്‌ പോകും - മുഖ്യമന്ത്രി

തിരുവനന്തപുരം > സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തരുതെന്നടക്കമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ തെറ്റാണെന്ന്‌ കോടതി ഉത്തരവിലൂടെ പറഞ്ഞിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഉത്തരവ്‌ സാധാരണ ഗതിയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളുമെല്ലാം തെറ്റാണെന്ന്‌ പറയുന്ന വിധിയാണ്‌. പ്രതിപക്ഷത്തിന്റെ ഹർജിയിലെ പ്രധാന ആവശ്യങ്ങൾ ഒന്നും കോടതി സ്വീകരിച്ചില്ല. ഇപ്പോഴത്തെ പ്രവർത്തനങ്ങളുമായി മുന്നോട്ട്‌ പോകാനാണ്‌ കോടതി പറഞ്ഞത്‌. സർക്കാർ അങ്ങനെതന്നെ മുന്നോട്ട്‌ പോകും. ഡാറ്റാ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ല. ഇടക്കാല ഉത്തരവ്‌ കയ്യിൽ കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം കരാര്‍ റദ്ദാക്കണമെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു. ഇത് രണ്ടും കോടതി അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നാണ് കോടതി സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ആ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡേറ്റ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഡേറ്റ സുരക്ഷിതത്വം ഉറപ്പാക്കുന്നത് സര്‍ക്കാര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കുന്ന കാര്യമാണ്. അതില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്പ്രിങ്ക്‌ളർ കരാര്‍ മൂലം വിഷമമുണ്ടായി എന്ന വാദത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡാറ്റ വിശകലനമാണോ എന്ന് അദ്ദേഹം ചോദിച്ചു. നമ്മള്‍ ഇപ്പോഴും കടുത്ത ഭീഷണിയിലാണെന്നും അത്തരമൊരു ഭീഷണി ഉയര്‍ന്നുവന്നാല്‍ രോഗ ബാധിതരുടെ എണ്ണം ദശലക്ഷങ്ങളാകുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കണിച്ചു. രോഗബാധിതര്‍ എവിടെ എന്ന് കണ്ടെത്താന്‍, അവരെ ചികിത്സിക്കുന്നതിന് കൃത്യമായ ഡേറ്റാ വിശകലനം ആവശ്യമാണെന്നും അത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ പ്രതിരോധത്തെ സഹായിക്കുന്നതിനാണ് സ്പ്രിംക്ലര്‍. അക്കാര്യത്തില്‍ സ്പ്രിംക്ലര്‍ പോലെ ഒരു കമ്പനി നമ്മളെ സഹായിക്കുന്നത് നാട്ടില്‍ ആര്‍ക്കും വിഷമമുള്ള കാര്യമല്ല. എന്നാല്‍ വിവരങ്ങള്‍ ചോരുമോ എന്ന് ചിലര്‍ക്ക് ഉത്കണ്ഠയുണ്ട്. അത് സ്വാഭാവികമാണ്. അത് ചോരാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടാക്കുക എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പോൾ വ്യക്തിയുടെ സ്വകാര്യതക്ക് സിപിഐ എം ഒരു വിലയും കൽപ്പിക്കുന്നില്ലേ? സ്പ്രിങ്ക്ളർ ആപ്ലിക്കേഷൻ ഉപയോഗിച്ചത് എന്തുകൊണ്ട് ന്യായമാണ്‌?

ശരിയെന്ന് ഉത്തമ ബോദ്ധ്യമുള്ള ഒരു നടപടി ന്യായീകരിക്കാൻ തന്നെയാണിത് എഴുതുന്നത്. കോവിഡ് പ്രതിരോധിക്കാൻ വിവര വിശകലനത്തിന് സ്പ്രിങ്ക്ളർ എന്ന കമ്പനിയുടെ അപ്ലിക്കേഷൻ ഉപയോഗിച്ചത് എന്തുകൊണ്ട് ന്യായമാണെന്ന് അക്കമിട്ട് പറയാനുള്ള കുറിപ്പ്.. പ്രതിപക്ഷ ആരോപണങ്ങൾ അസംബന്ധമാണെന്ന് വസ്‌തുതകളുടെ മാത്രം അടിസ്ഥാനത്തിൽ എണ്ണിപ്പറയാനാണ് ശ്രമിക്കുന്നത്. മറുപടി ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു കഷ്ണം അടർത്തിയെടുത്തു പറയാതെ, വെറും അധിക്ഷേപങ്ങൾ അല്ലാതെ വസ്തുനിഷ്ഠമായി എണ്ണിപ്പറയണം.

മനുഷ്യരാശിയാകെ നേരിട്ട അതീവ ഗുരുതരമായ വെല്ലുവിളിയാണ് കോവിഡ്- 19. ലോകത്താകെ ഇതിനെ നേരിടാൻ ഇതുവരെ ഉണ്ടായിട്ടില്ലാത്ത അസാധാരണ നടപടികൾ സ്വീകരിക്കേണ്ടി വന്നു. ഇന്ത്യയിലും പ്രതിദിനം ഏകദേശം അൻപതിനായിരം കോടി രൂപയുടെ ഉൽപ്പാദന നഷ്ടം വരുന്ന ലോക് ഡൗൺ നീണ്ട 40 ദിവസത്തേക്ക് നടപ്പാക്കേണ്ടി വന്നു. ഇതുണ്ടാക്കുന്ന ദീർഘകാല സാമ്പത്തിക നഷ്ടവും ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളുടെ തകർച്ചയും വേറെ .ഇത്രയും കടുത്ത, അസാധാരണ നടപടികൾ എന്തിനാണ്? മനുഷ്യജീവനുകൾ രക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തി.അതു മാത്രമാണ് ലോകമാകെ എല്ലാ സർക്കാരുകളുടേയും മുന്നിൽ ഇന്നുള്ള ഒരേയൊരു ലക്ഷ്യം. മറ്റെല്ലാം തൽക്കാലം അതു കഴിഞ്ഞേയുള്ളു.

ലോക്ക് ഡൗൺപ്രഖ്യാപിച്ച, സ്പ്രിങ്ക്ളറുമായുള്ള കരാറിന് തുടക്കം കുറിച്ച മാർച്ച് 24ൻ്റെ കേരളം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള സംസ്ഥാനമായിരുന്നു എന്ന് മറക്കരുത്. ഇന്നത്തേക്കാൾ എത്രയോ ഭീതിജനകമായിരുന്നു അന്നത്തെ സ്ഥിതി എന്നും. ലക്ഷക്കണക്കിന് പ്രവാസികൾ തിരിച്ചെത്തുമ്പോൾ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുമെന്ന ആശങ്ക വേറെയും..സമൂഹ വ്യാപനമുണ്ടായാൽ ജനസാന്ദ്രത ഏറിയ കേരളത്തിൽ വൻ ദുരന്തമുണ്ടാകുമെന്ന മുന്നറിയിപ്പുകൾ. ഒരു കണക്ക് 80 ലക്ഷം പേരിൽ വരെ രോഗലക്ഷണങ്ങളുണ്ടാകാം എന്നായിരുന്നു.ഐ.എം.ഏ.കൊച്ചി ചാപ്റ്റർ മാർച്ച് 16 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിൽ പ്രകടിപ്പിച്ച ആശങ്ക 65 ലക്ഷം പേരിലേക്ക് രോഗം പകരാമെന്നായിരുന്നു. 9.4 ലക്ഷം പേർക്ക് ആശുപത്രിവാസം വേണ്ടിവരുമെന്നും രണ്ട് ലക്ഷത്തിലേറെ ICUബെഡ്ഡുകൾ വേണ്ടിവരുമെന്നുമായിരുന്നു മുന്നറിയിപ്പ്.ദുരന്തം ഒഴിവാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ അനിവാര്യമായിരുന്നു..ലക്ഷക്കണക്കിനാളുകളുടെ ആരോഗ്യസ്ഥിതി ദൈനം ദിനം നിരീക്ഷിക്കാനും അതനുസരിച്ച് അപ്പപ്പോൾ ഇടപെടലും ചികിത്സാ സൗകര്യങ്ങളും കുറ്റമറ്റ രീതിയിൽ ഉറപ്പാക്കാനും മനുഷ്യാദ്ധ്വാനം മാത്രം പോര സാങ്കേതികാ വിദ്യാ പിന്തുണയും ഉണ്ടായേ പറ്റു എന്ന സാഹചര്യം. ഈ ഘട്ടത്തിലാണ് സ്പ്രിങ്ക്ളർ അവരുടെ സോഫ്റ്റ് വെയർ അടിസ്ഥാനമാക്കിയ സേവനത്തിനുള്ള ഒരു അപ്ലിക്കേഷൻ സൗജന്യമായി കേരളത്തിന് വാഗ്ദാനം ചെയ്യുന്നത്. ഇത് ലക്ഷക്കണക്കിന് വിവരങ്ങൾ അതിവേഗത്തിൽ വിശകലനം ചെയ്‌ത് വേഗത്തിലും ഫലപ്രദമായും ഇടപെടാൻ സർക്കാർ സംവിധാനങ്ങളെ സഹായിക്കുമെന്നതിനാൽ അത് സ്വീകരിച്ചു. മനുഷ്യജീവന് വൻ ഭീഷണി ഉയരുന്ന അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടികളെടുക്കാൻ സർക്കാറിന് നിയമപരവും ധാർമ്മികവുമായ എല്ലാ അധികാരങ്ങളുമുണ്ട്.. അതിൻ്റെ പിൻബലത്തിൽ സർക്കാർ ചെയ്തത് ശരിയും പ്രതിപക്ഷ ആരോപണങ്ങൾ തെറ്റുമാണെന്ന് തെളിയിക്കുന്ന വസ്തുതകൾ ഓരോന്നായി നോക്കാം.

1. കേന്ദ്ര സർക്കാർ പാർലിമെൻ്റിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയ Personal Data Protection (PDP) ബിൽ, 2018ലെ 19 (a), (b), 21 (b) ( c) വകുപ്പുകൾ സർക്കാരിന് സെൻസിറ്റീവായ വ്യക്തിഗത വിവരങ്ങൾ പ്രോസസ് ചെയ്യാനുള്ള അധികാരത്തെക്കുറിച്ച് പറയുന്നു.പ്രത്യേകിച്ച് 21 (b) പകർച്ചവ്യാധിയുണ്ടായാൽ ആരോഗ്യ സേവനം ലഭ്യമാക്കാൻ വ്യക്തിഗത വിവരം സർക്കാരിനുള്ള അധികാരം സ്പഷ്ടമായി പറയുന്നുണ്ട്. പരിഗണനയിലിരിക്കുന്ന ഈ ബില്ലല്ലാതെ ഇതു സംബന്ധിച്ച് വേറെ നിയമമൊന്നും രാജ്യത്ത് ഇല്ല എന്നുമറിയണം..

2. കേരള സർക്കാരിൻ്റെ പകർച്ചവ്യാധി തടയൽ നിയമവും ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാറിന് അധികാരം നൽകുന്നുണ്ട്.

3. കൊറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രാലയം ഫെബ്രുവരി 19 ൻ്റെ ഉത്തരവിലൂടെ Force Majeure ക്ലോസ് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. അതിനർത്ഥം, ചുരുക്കി, ലളിതമായി പറഞ്ഞാൽ അസാധാരണ സാഹചര്യങ്ങളിൽ സാധാരണ നടപടിക്രമങ്ങൾ പാലിക്കുന്നതിനുള്ള ബാദ്ധ്യതകളിൽ നിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ചാണ്.അത് നിലവിലുള്ള കരാറുകൾക്ക് മാത്രമല്ല ബാധകം. അസാധാരണ സാഹചര്യം കാരണം ടെൻഡർ പോലുള്ള സാധാരണ നടപടി ക്രമങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അവ പൊതുനന്മയെ മുൻനിർത്തിയുള്ള അടിയന്തിരാവശ്യങ്ങൾക്ക് തടസ്സമാകാതിരിക്കാനും FM ക്ലോസ് സഹായിക്കുന്നു.

4. കേരളത്തിൽ തന്നെ 2013 ൽ ഉമ്മൻ ചാണ്ടി ഗവൺമെൻ്റ് ദുരന്തം പോലുള്ള അസാധാരണ സാഹചര്യങ്ങളിൽ സ്റ്റോർ പർച്ചേസ്മാനുവലിൽ വരുത്തിയ മാറ്റം നോക്കു. 15000 രൂപ വരെയുള്ള പർച്ചേസ് -സാധനങ്ങളോ സേവനമോ - ബന്ധപ്പെട്ട ഉദ്യോഗസ്ഥന്, ടെൻഡർ പോലുള്ള നടപടിക്രമങ്ങളില്ലാതെ നടത്താൻ അത് അധികാരം നൽകുന്നു.ഇത് ചൂണ്ടിക്കാട്ടിയ eപ്പാൾ വിഷ്ണുനാഥ് എന്ന കോൺഗ്രസ് നേതാവ് പറഞ്ഞത് വിദേശത്തു നിന്ന് പറ്റില്ല എന്ന കള്ളമായിരുന്നു. ആ മാനുവലിൻ്റെ ചാപ്റ്റർ 2, ക്ലോസ് 2.2 ആ കള്ളം പൊളിക്കുന്നു. എല്ലാ സർക്കാരുകളുടെ കാലത്തും അസാധാരണ സാഹചര്യങ്ങളെ നേരിടാൻ അസാധാരണ നടപടികളെടുക്കേണ്ടി വരും എന്ന് ഓർമ്മിപ്പിച്ചു എന്നു മാത്രം.

5.ഇനി ഡാറ്റ സുരക്ഷ .ഇന്ത്യയിൽ പാലിക്കേണ്ട വ്യവസ്ഥയനുസരിച്ച് ഡാറ്റ ഇന്ത്യക്കുളളിലെ സർവറിൽ തന്നെയാണ് സൂക്ഷിച്ചത്. ആമസോൺ വെബ് സർവീസിൻ്റെ മുംബൈ റീജ്യണിലുള്ള ക്ലൗഡ് സ്റ്റോറേജിൽ. സർക്കാർ ശേഖരിക്കുന്ന വിവരങ്ങളുടെ ഉടമസ്ഥത പൂർണ്ണമായും സർക്കാറിന് മാത്രമായിരിക്കും.പ്രോസസ് ചെയ്യുന്ന ഡാറ്റ സ്പ്രിങ്ക്ളർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്, കരാർ കാലാവധി കഴിയുമ്പോൾ ഡാറ്റ സെർവറിൽ നിന്ന് അവർ നീക്കം ചെയ്യണം എന്നീ വ്യവസ്ഥകൾ 24 ന് ലഭ്യമാക്കിയ രേഖകളിൽ തന്നെ ഉണ്ടായിരുന്നു. സ്റ്റോറേജിലെ ഡേറ്റയാവട്ടെ എൻക്രിപ്റ്റഡ് ആണു താനും. അതിലേക്കുള്ള ഹ്യൂമൻ ആക്സസ് സാങ്കേതികമായും അപ്ലിക്കേഷൻ ആക്സസ് നിയമപരമായും നിയന്ത്രിച്ചിട്ടുണ്ട്.ഇവ മോണിറ്റർ ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങളുമുണ്ട്. എൻഫോഴ്സ് ചെയ്യാനുള്ള നിയമപരമായ ചട്ടക്കൂട് കരാറിൽ നിർവ്വചിച്ചിട്ടുണ്ട്.

പിന്നീട് ആമസോൺ വെബ് സർവീസിലുള്ള സി-ഡിറ്റിൻ്റെ ക്ലൗഡ് അക്കൗണ്ടിൻ്റെ ശേഷികൂട്ടി അതിലേക്ക് ഡേറ്റ മാറ്റുകയാണ്.അതോടെ ഉടമസ്ഥത മാത്രമല്ല പരിപൂർണ്ണ നിയന്ത്രണാധികാരവും കേരളത്തിനു മാത്രമായി. സ്പ്രിങ്ക്ളറിന് എല്ലാ ഘട്ടത്തിലും ഈ എൻക്രിപ്റ്റഡ് ഡേറ്റ പ്രോസസ്സ് ചെയ്ത് സർക്കാരിന് ആവശ്യമായ റിപ്പോർട്ടുകൾ ഉണ്ടാക്കാൻ മാത്രമേ കഴിയൂ.അതായത് പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപം ഇപ്പോൾ തീർത്തും അപ്രസക്തമായി. സർക്കാരിൻ്റെ ക്ലൗഡ് അക്കൗണ്ടിൽ പ്രവർത്തിക്കുന്ന മറ്റേതൊരു സോഫ്റ്റ് വെയറും പോലത്തന്നെ സുരക്ഷിതവും പൂർണ്ണാധികാരമുള്ളതുമാണിതും. അതായത് പ്രതിപക്ഷ ആരോപണങ്ങൾ പൂർണ്ണമായും പൊളിഞ്ഞു പാളീസായി.

6. ഡാറ്റ ശേഖരിക്കുമ്പോൾ വ്യക്തികളുടെ സമ്മതം വാങ്ങിയോ? സർക്കാർ ഡാറ്റ ശേഖരിക്കുന്നത് നിയമപരമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ നിർബന്ധത്തിലുടെയല്ല. തരാത്തവർക്കെതിരെ നിയമ / ശിക്ഷാ നടപടികളൊന്നുമില്ലെന്നിരിക്കേ വ്യക്തിക്ക് സമ്മതമായതുകൊണ്ടാണല്ലോ നൽകുന്നത്? ഇത് കോവിഡ് പ്രതിരോധ ആവശ്യത്തിനാണ് എന്ന് അവരെ അറിയിക്കുന്നുമുണ്ട്.

7. ഡാറ്റ പ്രോസസ് ചെയ്യാൻ സ്പ്രിങ്ക്ളറിൻ്റെ സോഫ്റ്റ് വെയർ സേവനമാണ് ഉപയോഗിക്കുന്നത് എന്ന് വ്യക്തികളോട് പറയുന്നുണ്ടോ എന്ന് ഒരു അവതാരക ?! ശേഖരിക്കുന്ന ഡേറ്റ പ്രോസസ് ചെയ്യാൻ ഏൽപ്പിക്കുന്ന കമ്പനി ഏതാണെന്ന് അറിയിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഏത് നിയമം ?ബാങ്കിൽ അക്കൗണ്ടെടുക്കുമ്പോഴും മറ്റും കൊടുക്കുന്ന സാമ്പത്തിക വിവരങ്ങളടക്കമുള്ളവ പ്രോസസ് ചെയ്യുന്നത് ബാങ്കല്ലല്ലോ. അവർ ഏത് കമ്പനിയുടെ സോഫ്റ്റ് വെയർ സേവനമാണ് നിങ്ങളുടെ ഡാറ്റ പ്രോസസ് ചെയ്യാൻ ഉപയോഗിക്കുന്നത് എന്ന് നിങ്ങൾ ചോദിക്കുകയോ അവർ അറിയിക്കുകയോ ചെയ്യാറുണ്ടോ? അതിനു ശേഷമാണോ നിങ്ങൾ വിവരം ബാങ്കിന് കൊടുത്തത്? അവിടെ ബാങ്കിന് എന്ന പോലെ ഇവിടെ വിവരം ശേഖരിക്കുന്നതും അതിൻ്റെ ഉടമസ്ഥതയും കൈകാര്യവും ഉത്തരവാദിത്തവും സർക്കാരിൻ്റെയാണ്. സർക്കാർ അതുറപ്പു വരുത്തിയിട്ടുമുണ്ട്. അതാണ് മാസ്റ്റർ സർവ്വീസ് എഗ്രിമെൻ്റിലെ 2.1വ്യവസ്ഥ.അതനുസരിച്ച് " customer own all rights, title and interest in and to all customer content uploaded, stored, processed or transmitted through the platform under the sprinkler account " ഇതിനു പുറമേ ഡേറ്റാ പ്രോസസിങ്ങ് അഡൻ്റത്തിൽ നമ്പർ 7. " Sprinkier shall maintain technical and organisational measures designed to protect the security (including protection against unauthorised or unlawful processing and against accidental or un lawful destruction, loss or alteration or damage un authorised disclosure of or access to personal data ), confidentiality or integrity of personal data." ഈ ശക്തവും വ്യക്തവുമായ വ്യവസ്ഥകളിൽ പ്രതിപക്ഷത്തിൻ്റെ എതിർപ്പ് എന്താണ്? അല്ലെങ്കിൽ അവർ കാണുന്ന കുറവ് എന്താണ്?

8. അപ്പോൾ വ്യക്തിയുടെ സ്വകാര്യതക്ക് സിപിഎം ഒരു വിലയും കല്പിക്കുന്നില്ലേ? പാർലിമെൻ്റിൽ ആധാർ ഡാറ്റ ചോർച്ചയുടെ പേരിൽ സ്വകാര്യതക്കും ഡാറ്റ സുരക്ഷക്കും ഘോര ഘോരം വാദിച്ച എം ബി രാജേഷിന് ഇപ്പോൾ അവസരവാദ നിലപാടല്ലേ?.

സ്വകാര്യത വളരെ പ്രധാനമാണ്. മൗലികാവകാശവുമാണ്. ഏത് വ്യക്തിവിവരങ്ങളുടേയും സുരക്ഷ പ്രധാനം തന്നെയാണ്. സി.പി.എം അക്കാര്യത്തിൽ മറ്റാർക്കുമില്ലാത്തത്ര ഏറ്റവും ദൃഡമായ, വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള പാർട്ടിയാണ്. അതു കൊണ്ടാണ് അടിയന്തിര സാഹചര്യത്തിലെ കാരാറാണെങ്കിലും മുകളിൽ ചൂണ്ടിക്കാണിച്ച MSAയിലെ 2.1 വ്യവസ്ഥ ഉറപ്പു വരുത്തിയത്.പിന്നെ ബയോമെട്രിക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ആധാറും കോവിഡുമായി ബന്ധപ്പെട്ട അപ്പോഴത്തെ ആരോഗ്യനിലയുടെ വിവരവും ഒരു പോലെയാണെന്ന കോൺഗ്രസിൻ്റെ വാദമുണ്ടല്ലോ അതിനെ നമിക്കുന്നു. ആധാർ തുടങ്ങി വെച്ച കോൺഗ്രസും, ഹ്യുമൻ DNA പ്രൊഫൈലിങ്ങ് നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ ലോക്സഭയിൽ രേഖാമൂലം മറുപടി നൽകിയ മുല്ലപ്പള്ളിയും സ്വകാര്യതയെക്കുറിച്ച് പ്രസംഗിക്കുന്നതിനേക്കാൾ വലിയ അശ്ലീലം മറ്റെന്താണ്? സ്വകാര്യത മൗലികാവകാശമല്ലെന്ന് സുപ്രീം കോടതിയിൽ ശക്തിയുക്തം വാദിച്ച മോദി സർക്കാരിനെ മറന്ന് ബി.ജെ.പി.യും സ്വകാര്യതയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് എടുക്കാൻ ഇറങ്ങിയിട്ടുണ്ട്. ആ മോദി സർക്കാരിൻ്റെ ആരോഗ്യ സേതു ആപ് ഉപയോഗിച്ച് നിങ്ങളുടെ സഞ്ചാര വിവരം വരെ സർക്കാരിനും ഏജൻസികൾക്കും അപ്പപ്പോൾ അറിയാം. അതുമായി താരതമ്യപ്പെടുത്താവുന്ന എന്ത് സ്വകാര്യതാ ലംഘനമാണ് കേരളത്തിൽ?

ജീവിക്കാനുള്ള അവകാശവും മൗലികാവകാശമാണ്. ജീവന് ഭീഷണി ഉണ്ടായാൽ അത് പരിഹരിക്കലാണ് പ്രധാനം. ജീവിച്ചിരിക്കുന്നു എന്നുറപ്പാക്കിയാലേ സ്വകാര്യതക്കുള്ള മൗലികാവകാശം അനുഭവിക്കാനാവൂ. സഞ്ചരിക്കാനും സംഘം ചേരാനുമൊക്കെയുള്ള മൗലികാവകാശങ്ങളും പ്രധാനമല്ലേ? അതിനേക്കാൾ പ്രധാനമാണിപ്പോൾ പകർച്ചവ്യാധിയിൽ നിന്ന് മനുഷ്യരെ രക്ഷിക്കുക എന്നതുകൊണ്ടല്ലേ ആ മൗലികാവകാശത്തെക്കുറിച്ചൊന്നും തൽക്കാലം വാദിക്കാതെ എല്ലാവരും 40 ദിവസം വീട്ടിൽ അടങ്ങിയിരിക്കാൻ സമ്മതിച്ചത്. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിൽ ഇപ്പോൾ നാം സ്വകാര്യതാ ലാഘനം കാണുന്നില്ലല്ലോ?അത് ഇപ്പോഴത്തെ സ്ഥിതിയുടെ ഗൗരവം തിരിച്ചറിയുന്നതു കൊണ്ടല്ലേ.എന്നിട്ടും ഡാറ്റ സുരക്ഷയും സ്വകാര്യതയും കർശനമായി ഉറപ്പു വരുത്തി സർക്കാർ സ്വീകരിച്ച ഒരു നടപടിയിൽ മാത്രം പെരും നുണയുണ്ടാക്കി പ്രചരിപ്പിക്കുന്നത് ദുരന്തകാലത്തെ രാഷ്ട്രീയ വിളവെടുപ്പു ശ്രമമാണ്.ഈ അസാധാരണ സാഹചര്യങ്ങളിൽ സ്വീകരിച്ച നടപടികളും സമീപനവും എക്കാലത്തേക്കും ഉള്ളതുമല്ല.സാധാരണ നിലയിലേക്ക് സ്ഥിതിഗതികൾ മാറുമ്പോൾ ഇതേ നില തുടരേണ്ടതുമില്ല.

9. കേരളം ഉപയോഗിച്ചതിനു സമാനമായ SaaS അപ്ലിക്കേഷൻ ഇപ്പോൾ രാജസ്ഥാൻ സർക്കാർ ഉപയോഗിക്കുന്നില്ലേ? യു.എസ്.കമ്പനിയായ ടാബ്ലു രാജസ്ഥാന് നൽകുന്ന സേവനം എന്താണ്?. ഇതിലൊന്നും ഇല്ലാത്ത സുരക്ഷാ | സ്വകാര്യതാ പ്രശ്നം ഇവിടെ മാത്രം വരുന്നത് രാഷ്ട്രീയമല്ലാതെ വേറെന്താണ്?

10. WHO ക്കും സ്പ്രിങ്ക്ളർ സൗജന്യമായി അപ്ലിക്കേഷൻ ലഭ്യമാക്കിയ കാര്യം ഞാൻ പറഞ്ഞത് മഹാ വിഡ്ഡിത്തമാണത്രേ. WH0 ക്ക് ഡാറ്റ അനാലിസിസ് അല്ലത്രേ ഇവർ നൽകുന്ന സേവനം. ഡാഷ്ബോർഡും ചാർട്ടും ഉണ്ടാക്കൽ മാത്രമാണെന്ന്!!! കോൺഗ്രസ് നേതാവ് മാത്രമായ ആൾക്ക് അതൊക്കെ പറയാം.എന്നാൽ IT കമ്പനിയിലെ സാധാരണ ജീവനക്കാരൻ എന്ന മേൽവിലാസം മാത്രം വെച്ച് സ്വയം പ്രഖ്യാപിത വിദഗ്ദ്ധൻ ചമയുന്ന മുറി വൈദ്യൻ അതു പറഞ്ഞത് ഞെട്ടിച്ചു. ഡാറ്റ അനലൈസ് ചെയ്തല്ലേ വിദഗ്ദ്ധോ ഡാഷ്ബോർഡും ചാർട്ടും ഉണ്ടാക്കുന്നത്? ഞാൻ വിദഗ്ദ്ധനൊന്നുമല്ലപ്പ.സംശയം കൊണ്ട് ചോദിച്ചതാ. പിന്നെ ഇതേ സേവനമാണ് കേരളത്തിനും ലഭ്യമാക്കുന്നത് എന്ന് IT വകുപ്പ് പറയുന്നുമുണ്ട്. വിദഗ്ദ്ധൻ മറ്റൊരു ചർച്ചയിൽ ചോദിച്ച വേറൊരു മണ്ടത്തരം, ക്ലൗഡ് സുരക്ഷിതമാണെന്നു പറഞ്ഞവർ എന്തിനാണിപ്പോൾ ഡാറ്റ ക്ലൗഡിൽ നിന്ന് മാറ്റുന്നത് എന്നാണ് ? സി-ഡിറ്റിനും ക്ലൗഡ് അക്കൗണ്ടാണെന്നും ക്ലൗഡിലാണിത് പൂർണ്ണതോതിൽ പ്രവർത്തിപ്പിക്കാനാവുക എന്ന് ആരെങ്കിലും ആ മുറി വൈദ്യനൊന്ന് പറഞ്ഞു കൊടുക്കു.

11. നിയമ നടപടി യുടെ അധികാര പരിധി ന്യൂയോർക്കിലാകാമോ?. ഇന്ത്യയിൽ ആകാമെന്നു വെച്ചാൽ അതിന് ഏതാനിയമം?ഐ.ടി.ആക്ട് 43 - Aയില്ലേ എന്ന് ചിലർ.അത് നടപ്പാക്കാനാവാത്തതു (en forcible) കൊണ്ട് ഇതുവരെ ഒരു കേസും ആ വകുപ്പ് അനുസരിച്ച് ഇന്ത്യയിൽ ഉണ്ടായിട്ടില്ല എന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.ഫലത്തിൽ ഉപയോഗശൂന്യമായ വകുപ്പ് ഉപയോഗിച്ച് നിയമനടപടി സ്വീകരിക്കാനാണ് ഉപദേശം. എന്തു കൊണ്ട് ന്യു യോർക്ക്? സോഫ്റ്റ് വെയർ ലൈസൻസിങ്ങ്, ഡേറ്റ സുരക്ഷ സംബന്ധിച്ച വികസിതമായ കരാർ നിയമം, വേഗത്തിലുള്ള തീർപ്പ് എന്നിവ ന്യു യോർക്കിന് മുൻഗണന നൽകുന്നു. കരാർ ലംഘനത്തിനുള്ള പിഴ, നഷ്ടപരിഹാരം എന്നിവ വളരെ കൂടുതലുമാണ്.കേംബ്രിഡ്ജ് അനലിറ്റിക്ക കേസിൽ ഫേസ്ബുക്കിന് 5 ബില്യൺ ഡോളർ പിഴയുണ്ടായത് ഓർക്കുക. ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെ 188-ാം റിപ്പോർട്ടിൽ ന്യൂയോർക്ക് നിയമ വ്യവസ്ഥയുടെ വാണിജ്യ തർക്കപരിഹാര രംഗത്തെ മികവിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പുട്ട സ്വാമി കേസിലെ വിധിന്യായത്തിൽ അമേരിക്കയുടെ സ്വകാര്യത- ഡേറ്റ സുരക്ഷാ നിയമങ്ങളുടെ സമഗ്രതയെക്കുറിച്ച് നമ്മുടെ സുപ്രീം കോടതിയും പറയുന്നുണ്ട്.

മാത്രമല്ല റിലയൻസും ഇന്ത്യാ സർക്കാരും തമ്മിലുള്ള ഒരു PSC തർക്കപരിഹാരത്തിൻ്റെ വേദി ലണ്ടനായിരുന്നു! വിദേശ കമ്പനി അല്ലാതിരുന്നിട്ടും. കോൺഗ്രസ് സർക്കാരിൻ്റെ കാലത്താണിത് നിശ്ചയിച്ചത് എന്നും ഓർക്കണം. ഇങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്‌.

മുകളിൽ അക്കമിട്ട് നിരത്തിയത് വസ്തുതകൾ മാത്രമാണ്. അവസാനിപ്പിക്കാം. അസാധാരണ സാഹചര്യത്തിൽ ലക്ഷക്കണക്കിനാളുകളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ ദീർഘവീക്ഷണത്തോടെയും ഉദ്ദേശ ശുദ്ധിയോടെയും ചടുലമായും സർക്കാർ സ്വീകരിച്ച ഒരു നടപടിയെക്കുറിച്ച് പ്രതിപക്ഷം നടത്തുന്ന അപവാദ പ്രചരണം നാടിനോടുള്ള മഹാപാതകമാണ്. കേരള സർക്കാരിനും മുഖ്യമന്ത്രിക്കും ലഭിച്ച ആഗോള അംഗീകാരത്തിലുള്ള സഹിക്കാനാവാത്ത രാഷ്ട്രീയ അസൂയയുടെ വൈറസാണ് പ്രതിപക്ഷത്തെ ബാധിച്ചിരിക്കുന്നത്.ഈ പ്രതിപക്ഷത്തെ ചരിത്രം ഒറ്റുകാരെന്ന് വിലയിരുത്തും.

എം ബി രാജേഷ്

ചെന്നിത്തലയുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെ ഹൈക്കോടതി

കൊച്ചി > സ്‌പ്രിങ്ക്‌‌ളർ കരാറിന്റെ പേരിൽ ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷത്തിന് തിരിച്ചടിയായി ഹൈക്കോടതിയുടെ ഇടക്കാലവിധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഉന്നയിച്ച ഒരാവശ്യവും കോടതി അംഗീകരിച്ചില്ല. സ്‌പ്രിങ്ക്‌‌ളർ കമ്പനിയുടെ സേവനം തടയില്ലെന്നും വിവരശേഖരണത്തിൽ ഇടപെടുന്നില്ലെന്നും കോടതി വിധിച്ചു. കരാർ ദുരൂഹമാണെന്നും അഴിമതിയുണ്ടെന്നുമുള്ള പ്രതിപക്ഷ വാദങ്ങൾക്ക് കനത്ത പ്രഹരമാണ് ഈ വിധി.

ചെന്നിത്തല ആവശ്യപ്പെട്ടതും ഹൈക്കോടതി വിധിച്ചതും ചുവടെ

1. സ്‌പ്രിങ്ക്‌‌ളറുമായുള്ള കരാർ റദ്ദാക്കണം:

ഹൈക്കോടതി: കരാർ റദ്ദാക്കില്ല

2.വിവരങ്ങൾ നൽകിയവർക്ക് നഷ്‌ടപരിഹാരം നൽകണം.

ഹൈക്കോടതി: അംഗീകരിച്ചില്ല.

3.തുക മുഖ്യമന്ത്രിയിൽ നിന്ന് ഈടാക്കണം.

ഹൈക്കോടതി: അംഗീകരിച്ചില്ല.

4.സ്‌പ്രിങ്ക്‌‌ളർ വഴി ഡാറ്റ അപ്‌‌ലോഡ് ചെയ്യരുത്

ഹൈക്കോടതി: ഡാറ്റാ അപ്‌‌ലോഡ് ചെയ്യാം.

സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ സേവനം തടയില്ല : വിവര ശേഖരണത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി> കോവിഡ് 19 ന്റെ വിവരവിശകലനത്തിന് സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജിക്കാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അനുകൂലമായ എന്തെങ്കിലും അഭിപ്രായം പറയാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നു കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

സ്‌പ്രിങ്ക്‌ളർ ശേഖരിയ്ക്കുന്ന വിവരങ്ങളുടെ രഹസ്യാത്മകതയ്ക്ക് വിള്ളലുണ്ടാകരുത് എന്നതിലാണ് കോടതിയുടെ ശ്രദ്ധ.കോവിഡ് മഹാമാരിയ്ക്ക് ശേഷം ഒരു ഡേറ്റ മഹാമാരി ഉണ്ടാകരുതെന്ന് ആഗ്രഹിയ്ക്കുന്നു.വിഷയത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ഇടപെട്ടാല്‍ അത് കോവിഡ് പ്രതിരോധത്തിനായുള്ള പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തലായി വ്യാഖ്യാനിക്കപ്പെടുമെന്നും കോടതി പറഞ്ഞു. ജ. ദേവൻ രാമചന്ദ്രൻ, ജ..ടി ആർ രവി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിയ്ക്കും.

ശേഖരിക്കുന്ന ഡേറ്റ ആരുടേതാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ മൂടിവെച്ചുവേണം വിവരങ്ങള്‍ സ്‌പ്രിങ്ക്‌ളർ കമ്പനിക്ക് കൈമാറാനെന്നു ഇടക്കാല ഉത്തരവില്‍ കോടതി പറഞ്ഞു. കേരള സര്‍ക്കാര്‍ വിശകലനത്തിന് ഏല്‍പ്പിക്കുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്ന ഒന്നും സ്‌പ്രിങ്ക്‌ളർ ചെയ്യാന്‍ പാടില്ലെന്ന്  കോടതി വിലക്കി. കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഒന്നും ഡേറ്റ ഉപയോഗിച്ച് ചെയ്യാന്‍ പാടില്ല. കേരളത്തിലെ രോഗികളുടെ വിവരം കയ്യിലുണ്ടെന്ന് പരസ്യപ്പെടുത്തരുത്. ഉപയോഗം കഴിഞ്ഞാല്‍ കമ്പനി ഡേറ്റ നീക്കം ചെയ്യണം.സംസ്ഥാന സര്‍ക്കാരിന്റെ ലോഗോ ഉപയോഗിച്ച് എന്തെങ്കിലും പ്രചാരണം കമ്പനി നടത്തരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്.ഡേറ്റ ശേഖരിക്കുന്നത് സ്‌പ്രിങ്ക്‌ളർ കമ്പനി ഉപയോഗിക്കും എന്ന് വിവരദാതാക്കളെ അറിയിക്കുകയും വേണം.അവരുടെ സമ്മതവും വാങ്ങണം.

ഡേറ്റ സംരക്ഷിയ്ക്കുന്നതില്‍ വീഴ്ച വന്നിട്ടില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം ഉത്തരവില്‍ ചൂണ്ടിക്കാട്ടി. എല്ലാ ഡേറ്റയും സര്‍ക്കാരിന്റെ കയ്യില്‍ ഭദ്രമാണ്.എന്നാല്‍ ഏപ്രില്‍ നാലിനുശേഷമേ ഇന്റേണല്‍ ഓഡിറ്റ്‌ ഉണ്ടായിട്ടുള്ളൂ .കരാറിലെ ചില അപാകതകള്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഉത്തരവില്‍ പറഞ്ഞു.

കമ്പനിയുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചൊവ്വാഴ്ച കോടതിയില്‍ പരിഗണനയില്‍ വന്നത്. അന്ന് സര്‍ക്കാരിന്റെ മറുപടിയ്ക്കായി കേസ് മാറ്റിയിരുന്നു. അതീവ അടിയന്തിര സാഹചര്യത്തിലാണ് കരാര്‍ ഉണ്ടാക്കിയതെന്ന്സർക്കാർ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു.

വെള്ളിയാഴ്ച സൈബര്‍ നിയമ വിദഗ്ധയായ അഡ്വ.എന്‍ എസ് നാപ്പിനായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുംബയില്‍ നിന്ന് വാദത്തില്‍ പങ്കുചേര്‍ന്നു.കോടതി അവരോടു ചില വിശദീകരണങ്ങള്‍ തേടി. ആറുമാസത്തേക്കാണ് കമ്പനിയുമായി സര്‍ക്കാരിന്റെ കരാറെന്നും അതിനുശേഷം കമ്പനി വിവരങ്ങള്‍ സൂക്ഷിച്ചു വെക്കെണ്ടതില്ല. ഡേറ്റ ഉള്ളത് സക്കാര്‍ അംഗീകൃത സംഭരണ സംവിധാനത്തിലാണ്. ഇക്കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട-അവര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയെ നല്‍കാമെന്നു പറയുന്നതിനെപ്പറ്റിയും കോടതി അഭിപ്രായം ആരാഞ്ഞു.അത് പെട്ടെന്ന് നടക്കുന്ന കാര്യമല്ലെന്ന് നാപ്പിനായി ചൂണ്ടിക്കാട്ടി. പെട്ടെന്ന് പരിഹാരം ഉണ്ടാക്കുകയായിരുന്നു സര്‍ക്കാരിന്റെ മുമ്പിലുള്ള പ്രശ്നം എന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ കെ രവീന്ദ്രനാഥ് പറഞ്ഞു.

കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജികൾ സമർപ്പിച്ചിരുന്നു.വിവാദമായ സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്നും ഇതിനകം വിവരങ്ങൾ ശേഖരിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷനേതാവ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി, സ്പ്രിംക്ലർ സിഇഒ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്. ഇതുവരെ സ്പ്രിംക്ലറിൽ വ്യക്തിവിവരങ്ങൾ അ‌പ്ലോഡ് ചെയ്യപ്പെട്ട ആളുകൾക്കുള്ള നഷ്ടപരിഹാരത്തുക മുഖ്യമന്ത്രി, ഐടി സെക്രട്ടറി എന്നിവരിൽ നിന്ന് ഈടാക്കണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.ഈ ആവശ്യങ്ങള്‍ ഒന്നും കോടതി അംഗീകരിച്ചില്ല.

കരാര്‍ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടും ഹര്‍ജിയുണ്ടായിരുന്നു..തലശ്ശേരി സ്വദേശി സിദ്ധാർത്ഥ് ശശിയാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. രോഗവ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിച്ച അടിയന്തിര നടപടികളാണ് ഫലം കണ്ടതെന്നും ഡാറ്റ സംരക്ഷിക്കാൻ ഇന്ത്യയിൽ നിയമം പാസായിട്ടില്ലന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നുണശാലയും ഡാറ്റാ വിവാദവും

കോവിഡ് –-19ന്റെ വ്യാപന അപകടത്തിൽനിന്ന്‌ കേരളം മോചിതമായിട്ടില്ല. എന്നിട്ടും എൽഡിഎഫ് സർക്കാരിനെതിരെ നുണഫാക്ടറി സ്ഥാപിച്ച് വ്യാജ വിവാദ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത് പ്രതിപക്ഷത്തെ ഒരുവിഭാഗം വിനോദമായി സ്വീകരിച്ചിരിക്കുകയാണ്. പകർച്ചവ്യാധി പടർന്ന് മനുഷ്യർ മരിച്ചുവീണാലും വേണ്ടില്ല എൽഡിഎഫ് ഭരണത്തിന് അവസാനമുണ്ടാകണം, മുഖ്യമന്ത്രി പിണറായി വിജയന്റെ ജനസ്വീകാര്യത ഇല്ലാതാക്കണം. അത്തരമൊരു ഹീനരാഷ്ട്രീയത്തിലാണ് കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തെ ഒരുവിഭാഗം.

അത്തരക്കാരുടെ അധികാര ആർത്തിക്ക് കടിഞ്ഞാൺ ഇടുന്നതിനല്ല, കള്ളുകുടിച്ച കുരങ്ങന് ഇഞ്ചികൂടി കൊടുക്കുന്ന തരം പണിയാണ് ഇവിടത്തെ ഒരുവിഭാഗം മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇവരെല്ലാം ചേർന്ന് തട്ടിക്കൂട്ടി കെട്ടിപ്പൊക്കിയിരിക്കുന്നതാണ് ‘ഡാറ്റാ വിവാദം'. ഇവരുടെ ശബ്ദഘോഷത്തിൽ വീണുപോകുന്ന നിഷ്‌‌പക്ഷമതികളും നിഷ്കളങ്കരുമുണ്ട്. എന്നാൽ, വൈകാതെ ഇവരെല്ലാം സത്യം മനസ്സിലാക്കും. ഒരുവർഷം കഴിഞ്ഞ് ആരു ഭരിക്കും, ആരുടെ മുന്നണി അധികാരത്തിൽ വരും എന്നത് അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പുഫലത്തിന് വിട്ടുകൊടുക്കുക. ഇപ്പോൾ മരണ വൈറസിന്റെ ആക്രമണത്തിൽനിന്ന്‌ ജനജീവൻ രക്ഷിക്കുന്നതിന് കേരളം ഒന്നായി നിൽക്കുക. ഇതാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം.

എന്നാൽ, എൽഡിഎഫ് സർക്കാരിനെ താഴ്ത്തിക്കെട്ടുന്നതിന് നുണശാലയിൽനിന്ന്‌ ദിനംപ്രതി ആരോപണങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് സർക്കാർ നടപടിയെ സിപിഐ എം കേന്ദ്രനേതൃത്വം തള്ളിയെന്നും എൽഡിഎഫിനുള്ളിൽ വിള്ളലുണ്ടെന്നും എല്ലാമുള്ള അസംബന്ധവാർത്തകൾ. രോഗവ്യാപനം തടയുന്നതിന് രോഗികളുടെയും സമ്പർക്കത്തിലുള്ളവരുടെയും വിവരങ്ങൾ വേഗത്തിലും കൃത്യമായും വിലയിരുത്തേണ്ടതുണ്ട്. അതിന് അമേരിക്കൻ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്പ്രി‌ങ്ക്‌ളർ കമ്പനിയുടെ സാങ്കേതികവിദ്യ സൗജന്യമായി സംസ്ഥാന സർക്കാർ ഉപയോഗപ്പെടുത്തി. ഇതിനെ വലിയൊരു പാതകമായും ഭൂമികുലുക്കമായും പ്രതിപക്ഷവും അവരെ പിന്തുണച്ച് ഒരുവിഭാഗം മാധ്യമങ്ങളും ചിത്രീകരിക്കുകയാണ്. ഇത് ഒരുവിഭാഗം ജനങ്ങളിൽ സംശയം സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, കൊറോണ വ്യാപനകാലത്തെ സർക്കാർ ഇടപെടലിലെ മേൻമയും പ്രതിപക്ഷരാഷ്ട്രീയ പ്രവർത്തനത്തിലെ വഴിതെറ്റലും മാധ്യമങ്ങൾ പുലർത്തേണ്ട മിതത്വം ലംഘിക്കുന്നതുമെല്ലാം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം എ കെ ജി സെന്ററിൽ ചേർന്നു വിലയിരുത്തുകയും അതൊരു പ്രസ്താവനയായി പുറപ്പെടുവിക്കുകയും ചെയ്തു.

സ്പ്രിങ്ക്ളറുമായി സൗജന്യസേവനത്തിന് കരാറുണ്ടാക്കിയ സർക്കാർ നടപടിയെ സെക്രട്ടറിയറ്റ് യോഗം അംഗീകരിച്ചു. ലോകത്തിനു മാതൃകയാകുന്നവിധത്തിൽ കേരളത്തെ മാറ്റിയ എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങളെ സെക്രട്ടറിയറ്റ് പിന്തുണച്ചു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾ സ്വീകരിക്കേണ്ടിവരും. സർക്കാർ ഓഫീസുകളുടെ പ്രവർത്തനംതന്നെ പരിമിതപ്പെട്ടിരിക്കുന്ന അവസരത്തിൽ കാലതാമസം ഒഴിവാക്കാൻ സാങ്കേതിക നടപടിക്രമങ്ങൾ മറികടക്കേണ്ടിവരും. അതുപോലെ വ്യക്തികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ വ്യക്തിവിവരങ്ങൾ ശേഖരിച്ച് രോഗവ്യാപനം തടയുന്നതിനായി ഉപയോഗിക്കേണ്ടിവരുമെന്നും പാർടി സെക്രട്ടറിയറ്റ് വിലയിരുത്തി. സർക്കാർ സ്വീകരിച്ച എല്ലാ നടപടിയും സാധാരണനില പുനഃസ്ഥാപിച്ചശേഷം വിശദമായി പരിശോധിച്ച് അനുഭവങ്ങൾ സ്വാംശീകരിക്കുകയും ഭാവിപ്രവർത്തനങ്ങൾക്ക് പാഠം ഉൾക്കൊള്ളുകയും ചെയ്യാനും പാർടി നിശ്ചയിച്ചു.

തോന്നുംപടി നുണവാർത്തകൾ

എന്നാൽ, ഈ പ്രമേയത്തെയും പാർടി നിലപാടിനെയും വക്രീകരിക്കാൻ ചില മാധ്യമങ്ങളും ചില കേന്ദ്രങ്ങളും ഉത്സാഹിച്ചു. പാർടി സെക്രട്ടറിയറ്റിന്റെ തീരുമാനം ഇടതുപക്ഷത്തിന്റെ ദേശീയ രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഇക്കൂട്ടരുടെ നിരീക്ഷണം. അത്തരമൊരു നിഗമനത്തിലെത്താൻ ഒരു പത്രം സ്വീകരിച്ച വിലയിരുത്തൽ വിചിത്രമാണ്. നാല്‌ പൊളിറ്റ്‌ ബ്യൂറോ അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയറ്റ് യോഗം അസാധാരണ സാഹചര്യത്തിൽ വ്യക്തിയുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം ഇല്ലെന്ന നിലപാട് എടുത്തെന്നാണ് എഴുതിപ്പിടിപ്പിച്ചത്. ഇതിലൂടെ വ്യക്തിയുടെ സ്വകാര്യവിവരങ്ങൾ വിദേശത്തേക്ക് മറിച്ചുവിൽക്കപ്പെടുന്നതിന് സിപിഐ എമ്മും എൽഡിഎഫ് സർക്കാരും അനുകൂലമാണെന്ന ധ്വനിയാണ് നൽകിയിരിക്കുന്നത്. ഇത് അസംബന്ധമാണ്.

കൊറോണക്കാലം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും മാർക്സിസം –- ലെനിനിസത്തിന്റെയും പ്രസക്തി വർധിപ്പിച്ചിരിക്കുകയാണ്. നവ ഉദാരവൽക്കരണ സാമ്പത്തികനയമാണ് അമേരിക്കയുടെ നേതൃത്വത്തിൽ ലോകത്തെമ്പാടുമുള്ള മുതലാളിത്ത രാജ്യങ്ങൾ സ്വീകരിക്കുന്നത്. ഇതിന്റെ ഫലമായി പൊതുജനാരോഗ്യ രംഗങ്ങളിലുൾപ്പെടെ സർക്കാർ ഇടപെടൽ ദുർബലമാക്കി. ഇതിന്റെ ദുരന്തം അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ നേരിടുകയാണ്. ജനങ്ങൾ കൂട്ടത്തോടെ കൊറോണ വന്ന് മരിച്ചുവീണപ്പോൾ ചികിത്സിക്കാൻ ലാഭക്കൊതി തീണ്ടാത്ത ആശുപത്രികൾ ഇല്ലാത്തത് സ്പെയിനിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. അതേതുടർന്ന് ആശുപത്രികൾ സ്പെയിൻ സർക്കാർ ദേശവൽക്കരിച്ചു. കോവിഡ് –-19നെ പ്രതിരോധിക്കുന്നതിന് മതിയായ ആരോഗ്യസംവിധാനങ്ങൾ ഇല്ലാതെ മുതലാളിത്തലോകം വിറങ്ങലിച്ചുനിൽക്കുകയാണ്. എന്നാൽ, ചൈന, ഉത്തരകൊറിയ, ക്യൂബ, വിയറ്റ്നാം, ലാവോസ് തുടങ്ങിയ സോഷ്യലിസ്റ്റ് ഭരണക്രമമുള്ള രാജ്യങ്ങളും കമ്യൂണിസ്റ്റ് നേതൃഭരണമുള്ള കേരളവും വ്യത്യസ്തമായ അനുഭവം ലോകത്തിന് കാഴ്ചവച്ചു. ഇതിന്റെ ഫലമായി ഇവിടങ്ങളിൽ കോവിഡിന്റെ ആപത്ത് കുറയ്ക്കാനും മരണസംഖ്യ പിടിച്ചുനിർത്താനും കഴിഞ്ഞു. ഇതിന്റെയെല്ലാം ഫലമായി നവ ഉദാരവൽക്കരണ സാമ്പത്തികനയം കടലിൽ തള്ളാനുള്ള ആഹ്വാനം ലോകത്ത് എങ്ങുനിന്നും ഉയരുകയാണ്. ഇവിടെ പ്രസക്തമാകുന്നത് കമ്യൂണിസ്റ്റ് ആശയമാണ്. കോവിഡ് അനന്തരലോകം ചൂഷിതനും ചൂഷകനും ഇല്ലാത്തതാകണമെന്ന്‌ ഫ്രാൻസിസ് മാർപാപ്പ ഈസ്റ്ററിന്റെ വേളയിൽ പ്രകടിപ്പിച്ച ആഗ്രഹം വെറുതെയല്ല. ഇങ്ങനെയെല്ലാം കമ്യൂണിസ്‌റ്റ്‌ ആശയഗതിക്ക്‌ വ്യാപക സ്വീകാര്യത ലഭിച്ച പശ്ചാത്തലത്തിലാണ് എൽഡിഎഫ് സർക്കാരിന്റെ യശസ്സ് ചോർത്താൻ വലതുപക്ഷ രാഷ്ട്രീയക്കാർ നുണക്കഥകളുമായി ഇറങ്ങിയിരിക്കുന്നത്.

സ്പ്രിങ്ക്ളർ സേവനം മുന്നൊരുക്കത്തിന്റെ ഭാഗം

കോവിഡ് –-19നെ തടയുന്നതിൽ കേരളം വിജയിച്ചത് സ്പ്രിങ്ക്ളർ വന്നതുകൊണ്ടാണെന്ന അവകാശവാദം സർക്കാർ നടത്തിയെന്ന ആക്ഷേപം ചില പ്രതിപക്ഷനേതാക്കൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത് അവരുടെ നുണ ഫാക്ടറിയിലെ മറ്റൊരു ഉൽപ്പന്നമാണ്.  കോവിഡ് യുദ്ധത്തിൽ വലിയൊരു അളവിൽ കേരളം വിജയിച്ചതിന്റെ ക്രെഡിറ്റ് ജനങ്ങൾക്കുള്ളതാണെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിട്ടുണ്ട്. ആരോഗ്യപ്രവർത്തകരും ആശാ വർക്കർമാരും പൊലീസും അഗ്നിരക്ഷാസേനക്കാരും സർക്കാർ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും അടച്ചുപൂട്ടലിന് വിധേയരായവരുമെല്ലാം ഉൾപ്പെടുന്നതാണ് ഈ ജനങ്ങൾ. ഇവരെയെല്ലാം ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ചെയ്തത് മഹത്തായ കാര്യമാണ്. രോഗം വന്നവരെ നിരീക്ഷിക്കാനും രോഗം വരാൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് സ്പ്രിങ്ക്ളർ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പും സി‐ഡിറ്റും അവരുടെ പ്രവർത്തനത്തിന്  ഇവരുടെ സഹായം സ്വീകരിച്ചു.

സ്പ്രിങ്ക്ളർ ഒരു ബിഗ് ഡാറ്റാ അനലൈസിങ്‌ കമ്പനിയാണ്. കേരളത്തിൽ 80 ലക്ഷം കോവിഡ് കേസുകൾവരെ എത്തിയാലും സൂക്ഷ്മമായ വിവരവ്യാഖ്യാനം നടത്തണം. അതിനെ മൾട്ടിപ്പിൾ മീഡിയ ഡാറ്റ, വാട്‌സാപ്‌, ഫെയ്സ്ബുക്ക് തുടങ്ങി ഇപ്പോൾ നാട്ടിൽനിന്ന്‌ ശേഖരിച്ച ചോദ്യങ്ങളിലെ വിവരങ്ങൾവരെ ഏകോപിപ്പിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഓരോ പ്രദേശത്തെയും രോഗവ്യാപനം തടയാനുള്ള വിവരം കിട്ടണം. അതിനെ അമേരിക്കൻ മലയാളിയുടെ കമ്പനിയുടെ സാങ്കേതികവിദ്യക്ക്‌ സഹായം നൽകാൻ കഴിയുമെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യസംഘടനയുടെ പ്രവർത്തനങ്ങളിൽവരെ പങ്കാളിയായ ഈ കമ്പനി 16,000 കോടി രൂപയുടെ ആസ്തിയുള്ളതാണ്. സ്വകാര്യവിവരങ്ങൾ പുറത്തുവിടില്ലെന്ന ഉറപ്പിൽ പ്രവർത്തിക്കുന്ന കമ്പനിയുമാണ്. അത്തരമൊരു സ്ഥാപനം കേരളത്തിൽനിന്നു ലഭിച്ച വിവരങ്ങൾ വിറ്റ് കാശാക്കിയാൽ ആ കമ്പനി എന്നെന്നേക്കുമായി പൂട്ടപ്പെടും.

വിദേശ കമ്പനിയെ സോഫ്ട്‌‌വെയർ കാര്യങ്ങളിൽ പങ്കാളിയാക്കുന്നത് മഹാ അപരാധമാണെങ്കിൽ എഐസിസിയും രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകളും കേന്ദ്രസർക്കാരുമൊക്കെ പ്രതിക്കൂട്ടിലാകില്ലേ! അമേരിക്കൻ കമ്പനിയായ ടാബ്ലോയുമായാണ് രാജസ്ഥാൻ സർക്കാർ കരാറിലേർപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ ചെന്നിത്തല കോടതിയിൽ പോകുമോ.

മഹാമേരുവിനെ ചിതൽപ്പുറ്റാക്കാനും കുഴിയാനയെ കൊമ്പനാന ആക്കാനുമുള്ള ചെപ്പടിവിദ്യയാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന അപവാദവ്യവസായം. ഇക്കൂട്ടത്തിലാണ് കൊറോണ രോഗവുമായി ബന്ധപ്പെട്ട്‌ ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ ബഹുരാഷ്ട്രമരുന്നു കമ്പനികൾക്ക് വിറ്റ് കാശുണ്ടാക്കുന്നുവെന്ന ചെന്നിത്തലയുടെയും കൂട്ടരുടെയും ആക്ഷേപം. ലോകം ഭയക്കുന്ന മരണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ഒറ്റമൂലി കേരളത്തിലെ രോഗബാധിതരായ 400ൽ താഴെ പേരുടെ വ്യക്തിവിവരങ്ങളാണെന്ന നിഗമനം അത്ഭുതകരംതന്നെ. ഏതു ഘട്ടത്തിലാണെങ്കിലും ഒരാളുടെയും വ്യക്തിവിവരം ചോരാൻ പാടില്ലെന്നതാണ് സിപിഐ എം നയം. അതിന് എൽഡിഎഫ് സർക്കാർ പ്രാധാന്യം നൽകുന്നു. അതുകൊണ്ടാണ് സ്പ്രിങ്ക്ളറിന്റെ ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾത്തന്നെ അതിന്റെ പൂർണനിയന്ത്രണം സംസ്ഥാന സർക്കാർ സ്ഥാപനമായ സി‐ഡിറ്റിനെ ഏൽപ്പിച്ചത്. അതിനാൽ ഡാറ്റ ചോരുന്ന പ്രശ്നമില്ല. ഡാറ്റ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണെന്നും അത് രാജ്യത്തെ സെർവറുകളിൽ സൂക്ഷിക്കുമെന്നും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നും നിലവിലുള്ള കരാറിൽത്തന്നെ വ്യവസ്ഥയുണ്ടാക്കി. വിവരങ്ങൾ നൽകുന്നവരോട് ഡാറ്റ എന്തിനൊക്കെ ഉപയോഗിക്കുമെന്ന് അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് പ്രതിപക്ഷം സംസ്ഥാന സർക്കാരിനും വിശിഷ്യാ മുഖ്യമന്ത്രിക്കുമെതിരെ ആക്ഷേപം പ്രചരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ ചെന്നിത്തലയ്ക്ക് കൂട്ടായി രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ റേഷൻ കാർഡ് വിവരങ്ങളും ചോർന്നുവെന്ന വ്യാജ ബ്രേക്കിങ്‌ ന്യൂസും കോൺഗ്രസ് നേതാക്കളുടെ വാർത്താസമ്മേളനത്തിലൂടെ മാധ്യമങ്ങളിൽ ഇടംകണ്ടു. റേഷൻ കാർഡ് സംബന്ധിച്ച വിവരങ്ങളൊന്നും ചോർന്നിട്ടില്ല. എന്നിട്ടും അപവാദങ്ങളുടെ മൺകോട്ട കെട്ടുന്നതിന് ഒരു മനഃസാക്ഷിക്കുത്തും ഇല്ല. കോവിഡ് പ്രതിരോധയുദ്ധത്തിൽ സമാനതകളില്ലാത്ത ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതിന് സിപിഐ എം കേന്ദ്ര–-സംസ്ഥാന ഘടകങ്ങൾ കലവറയില്ലാത്ത പിന്തുണയാണ് നൽകുന്നത്. എന്നിട്ടും സ്പ്രിങ്ക്ളർ കരാറിനെ പാർടി കേന്ദ്രനേതൃത്വം തള്ളിയെന്ന വ്യാജവാർത്ത മനോരമ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അത് അറിഞ്ഞുകൊണ്ട് സൃഷ്ടിച്ച വ്യാജവാർത്തയാണ്. ആ വാർത്ത തള്ളി പാർടി പൊളിറ്റ്ബ്യൂറോ പ്രസ്താവന പുറപ്പെടുവിച്ചു.

കോവിഡിനെ പ്രതിരോധിക്കുന്നതിൽ മാത്രമല്ല, ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും എൽഡിഎഫ് സർക്കാരിന്റെ നടപടികൾ ഇന്ത്യയും ലോകവും അംഗീകരിക്കുകയാണ്. ഇത് കാരണം വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ എൽഡിഎഫിനെ വലിയതോതിൽ പിന്തുണയ്ക്കുമെന്നു കണ്ടാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർടികളും സർക്കാർ വിരുദ്ധപ്രചാരണത്തിന് ആക്കംകൂട്ടിയിരിക്കുന്നത്. പക്ഷേ, ഇത് മരണ വൈറസിനെ തോൽപ്പിക്കുന്നതിനുള്ള വേളയാണെന്ന തിരിച്ചറിവ് ഇക്കൂട്ടർക്ക് നൽകുന്നതിനു പകരം അവർക്ക് ഊർജംപകരുന്ന വ്യാജവാർത്തകൾ പടയ്ക്കുന്നത് കോവിഡ് വിരുദ്ധ പ്രവർത്തനത്തെ ദുർബലപ്പെടുത്തലാണ്. ഈ തിരിച്ചറിവ് മാധ്യമങ്ങൾക്കും ഉണ്ടാകണം.

കോടിയേരി ബാലകൃഷ്ണൻ

വിവരസുരക്ഷാവിഷയത്തിൽ സിപിഐ എമ്മിനും സിപിഐക്കും ഒരേ നിലപാട്‌: കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: വിവരശേഖരണ വിഷയത്തിൽ പ്രതിപക്ഷ  പ്രചാരണത്തിന്‌ ഒരു അടിസ്ഥാനവുമില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതിലുപരി  സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താനാണ്‌  ശ്രമം‌.  പ്രതിരോധ പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്നു. കേരളത്തിൽ എൽഡിഎഫിന്‌ അനുകൂലമായ രാഷ്‌ട്രീയതരംഗം ഉണ്ടാകുമോയെന്ന ഭയമാണ്‌ പ്രതിപക്ഷത്തിന്‌. സ്‌പ്രിങ്ക്‌ളർ ഇടപാട് അസാധാരണ സാഹചര്യത്തിൽ സ്വീകരിക്കേണ്ടിവന്നതാണ്. ഞങ്ങളുടെ പാർടിയിലോ സിപിഐയിലോ ചർച്ച ചെയ്‌തല്ല തീരുമാനിച്ചത്‌.  സാധാരണനില പുനഃസ്ഥാപിച്ചശേഷം  ആവശ്യമായവ  പരിശോധന നടത്താൻ  പാർടി തീരുമാനിച്ചിട്ടുണ്ട്‌.

വിവരസുരക്ഷാവിഷയത്തിൽ സിപിഐ എമ്മിനും സിപിഐക്കും  ഒരേ നിലപാടാണെന്നും അതിൽ പിറകോട്ട് പോയിട്ടില്ലെന്നും  കോടിയേരി പറഞ്ഞു. സിപിഐ  സഹോദര പാർടിയാണ്. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ  തുറന്ന് ചർച്ചചെയ്യും. സിപിഐയുമായി ഏത് ചർച്ചയ്ക്കും വൈമനസ്യമില്ല. കഴിഞ്ഞദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ആശയവിനിമയം നടത്തി കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട്.

ശേഖരിക്കുന്ന ഡാറ്റ വാണിജ്യാവശ്യങ്ങൾക്ക് വിനിയോഗിക്കില്ലെന്നുള്ള വ്യവസ്ഥ കരാറിലുണ്ട്. വിവരങ്ങൾ ചോരാതിരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു.  80ലക്ഷം പേരെ കോവിഡ് പിടികൂടുമെന്ന ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട് വന്നപ്പോൾ വിവരശേഖരണത്തിന്‌ ഐടി വകുപ്പിനുള്ള സംവിധാനങ്ങൾമാത്രം പോരാ എന്ന വിലയിരുത്തലുണ്ടായി.  തുടർന്നാണ്‌ ആറ് മാസത്തേക്ക് അമേരിക്കൻ മലയാളിയുടെ കമ്പനിയിൽനിന്ന് സൗജന്യസേവനം സ്വീകരിക്കാൻ തയ്യാറായത്. പ്രത്യേക സാഹചര്യത്തിൽ ഇതിന്‌ നിയമത്തിൽ വ്യവസ്ഥയുണ്ട്‌.

മുഖ്യമന്ത്രിയുടെ മകളുടെ പേരിലുളള ആരോപണത്തിൽ  തെളിവു കൊണ്ടുവരാൻ പ്രതിപക്ഷത്തിന്‌  കഴിഞ്ഞിട്ടില്ല.   ഉപകഥകളുണ്ടാക്കാനാണ് അതുന്നയിക്കുന്നത്.  കേരളത്തിലെ കോൺഗ്രസ് പാർടി ഇത്തരം കാര്യങ്ങളിൽ ഒരു മര്യാദയും സ്വീകരിക്കാത്തവരാണ്. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെതിരെ ചാരക്കേസുയർന്നപ്പോൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ എന്തെല്ലാം ആരോപണങ്ങളുയർത്തി.  അതിന്‌ സമാനമായ ആരോപണങ്ങളാണ്‌ പിണറായി വിജയന്റെ കുടുംബത്തിനെതിരെ ഉന്നയിക്കാൻ ശ്രമിക്കുന്നത്‌.

കോവിഡ് പ്രതിരോധത്തിൽ കേരളം ഒറ്റക്കെട്ടായി നീങ്ങുമ്പോൾ അതിനെ അട്ടിമറിക്കാൻ സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷത്തിന്റെ പ്രചാരവേല. ഇതിനെതിരെ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും കോടിയേരി പറഞ്ഞു.

സ്‌പ്രിങ്ക്‌ളറിന്റെ സേവനം അതീവ അടിയന്തര സാഹചര്യത്തിൽ ; സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഇങ്ങനെ

കോവിഡ്–-19 വിശകലനത്തിന് സ്‌പ്രിങ്ക്‌ളറിന്റെ സേവനം ഉപയോഗപ്പെടുത്തിയത് അതീവ അടിയന്തര സാഹചര്യത്തിലാണെന്ന്‌ സർക്കാർ.  സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഇങ്ങനെ:

സംസ്ഥാനത്ത് 80 ലക്ഷം പേർക്ക് കോവിഡ് ബാധയുണ്ടാകുമെന്ന് പഠനമുണ്ടായിരുന്നു. രോഗവ്യാപനമുണ്ടായാൽ ഓരോരുത്തരിൽനിന്നും വിവരശേഖരണം അസാധ്യമാകും. കൃത്യമായ രൂപരേഖയ്ക്ക് വിവരശേഖരണം അനിവാര്യമാണ്‌. രോഗികൾ കുറഞ്ഞെങ്കിലും അതീവ ഗുരുതര സാഹചര്യമാണ്‌. അടുത്ത ഘട്ടം കോവിഡ് ഔട്ട് ബ്രേക്കിനും സാധ്യതയുണ്ട്‌. അടച്ചുപൂട്ടൽ പിൻവലിച്ചാൽ രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതിനൊപ്പം മഴക്കാല രോഗങ്ങളും വരും. ഓൺലൈൻ വിവരശേഖരണത്തിലൂടെ ഡാറ്റ അനലിറ്റിക്‌സ് വഴി പ്രാദേശികമായി നടപടി സ്വീകരിക്കാം.

ലോകാരോഗ്യ സംഘടനയുടെ കോവിഡ്–-19 ഡാഷ് ബോർഡ് സൗജന്യമായി വികസിപ്പിച്ചുനൽകിയത്‌ സ്‌പ്രിങ്ക്‌ള‌റാണ്‌. അവരുടെ ഡൊമൈനിൽ ആദ്യ വിവരങ്ങൾ പരീക്ഷണാർഥം നൽകി. പിന്നാലെ എല്ലാ വിവരങ്ങളും സർക്കാർ ഡൊമൈനിലേക്ക് മാറ്റി. എൻക്രിപ്റ്റഡായി സൂക്ഷിക്കുന്നത് വിദേശത്തല്ല; മുംബൈയിലെ ആമസോൺ ക്ലൗഡ് സെർവറിലാണ്‌. സി ഡിറ്റിന് ആമസോൺ അക്കൗണ്ടിൽ മതിയായ സ്ഥലമുണ്ടായിരുന്നില്ല. ഇത്‌ അപ്‌ഗ്രേഡ് ചെയ്തു. ഡാറ്റ സൂക്ഷിക്കാൻ സർക്കാർ മേഖലയിൽ പെട്ടന്ന്‌ സൗകര്യമൊരുക്കുക  പ്രായോഗികമല്ല. ശേഖരിച്ച ഡാറ്റയിലും അപഗ്രഥനത്തിലും സർക്കാരിന് പൂർണ ഉടമസ്ഥാവകാശമുണ്ട്‌. പൗരന്റെ സ്വകാര്യതയും ഡാറ്റയും സുരക്ഷിതമാണ്‌. അനുമതിയില്ലാതെ സ്‌പ്രിങ്ക്‌ളറിന് വിവരങ്ങൾ ശേഖരിക്കാനാവില്ലെന്ന്‌ ഉറപ്പുവരുത്തി.  സേവന കാലാവധിക്കുശേഷം കമ്പനിയുമായി ധാരണയ്‌ക്കും  ബാധ്യതയില്ല. ഡാറ്റ വിശകലനം പൊതുതാൽപ്പര്യത്തിനാണ്‌.

സേവനം സൗജന്യമായതിനാൽ നിയമവകുപ്പിന്റെ അനുമതി ആവശ്യമില്ല. ദുരന്തനിവാരണ നിയമം അനുസരിച്ചും സർക്കാരിന് നടപടി സ്വീകരിക്കാം.  ഹർജിക്കാരൻ തെറ്റായി വ്യാഖ്യാനിച്ചത് സ്‌പ്രിങ്ക്‌ളറിന്റെ പൊതുമാനദണ്ഡമാണ്‌. ഐടി നിയമം അനുസരിച്ച് ഇന്ത്യയിലും നിയമനടപടിയെടുക്കാം. വിവരശേഖരണം സ്വകാര്യതാ ലംഘനമല്ല. ആരോഗ്യ അടിയന്തരാവസ്ഥ സമയത്ത് സ്വകാര്യതാ അവകാശം നിലനിൽക്കില്ല.

സുപ്രീംകോടതി വിധി വിവരശേഖരണത്തിന് അനുകൂലമാണെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു‌. തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഹർജി വെള്ളിയാഴ്ച ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.

Thursday, April 23, 2020

അനാവശ്യ വിവാദങ്ങൾകൊണ്ട്‌ ഐടി മേഖലയുടെ ആത്‌മവിശ്വാസത്തെ തകർക്കരുത്‌: പ്രോഗ്രസീവ്‌ ടെക്കീസ്‌

കൊച്ചി> അനാവശ്യ വിവാദങ്ങൾകൊണ്ട്‌ ഐടി മേഖലയുടെ ആത്‌മവിശ്വാസത്തെ തകർക്കരുതെന്ന്‌ പ്രോഗ്രസീവ്‌ ടെക്കീസ്‌ . കോവിഡ് കാലത്ത് നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഐ ടി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകും, എന്നാല്‍ ക്ലൗഡ് സര്‍‌വീസുകളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതിലൂടെ ഐ ടി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വഹിക്കാമായിരുന്ന വലിയ പങ്കിനെ നിരുത്സാഹപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് നമ്മള്‍ നടന്നടുക്കുന്നതെന്നും അവർ എഫ്‌ ബി പോസ്‌റ്റിൽ പറയുന്നു

പോസ്‌റ്റ്‌ ചുവടെ

കഴിഞ്ഞ 30 ദിവസമായി മുഴുവൻ സമയവും വീട്ടിൽ ഇരുന്നപ്പോൾ നൂതന ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച അനവധി അപ്പ്ലിക്കേഷനുകൾ ഉപയോഗിച്ചവരാണ് നാമെല്ലാവരും. പലരും അത്തരത്തിലുള്ള ആപ്പുകളുടെ നിർമ്മാണത്തിൽ പങ്കെടുത്തവരും ആണ്.കേരളത്തിൽ ദുരന്ത നിവാരണ മേഖലയിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് മലയാളികൾക്ക് വളരെ അധികം ശുഭ പ്രതീക്ഷ നൽകുന്നു..

ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്, ബിഗ് ഡാറ്റ അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതനസാങ്കേതിക വിദ്യകൾ വാണിജ്യ ആവശ്യങ്ങൾക്ക് അപ്പുറത്ത്, മനുഷ്യരാശിക്ക് ഗുണപരമായ രീതിയിൽ, കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനും വിലപ്പെട്ട മനുഷ്യജീവനുകൾ സംരക്ഷിക്കാനും ഉപയോഗിച്ചതിൽ അഭിമാനം കൊള്ളുകയാണ് ഐ ടി സമൂഹം. അത് ചെയ്തവരെ പ്രോത്സാഹിപ്പിക്കുക ആണ് നമ്മൾ ചെയ്യേണ്ടത് എന്നാണ് പ്രോഗ്രസ്സിവ് ടെക്കിസിന്റെ വിനീതമായ  അഭ്യർത്ഥന .

ഈ കോവിഡ് കാലത്ത് നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഐ ടി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകും, എന്നാല്‍ ക്ലൗഡ് സര്‍‌വീസുകളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതിലൂടെ ഐ ടി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വഹിക്കാമായിരുന്ന വലിയ പങ്കിനെ നിരുത്സാഹപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് നമ്മള്‍ നടന്നടുക്കുന്നത്. ഐ ടി സംരഭകരുടെയും ഈ മേഖലയിൽ ജോലി ചെയുന്ന അനേകായിരം ജീവനക്കരുടെയും സ്വപ്നങ്ങളെയും ആത്മവിശ്വാസത്തെയും നശിപ്പിക്കരുത്. അത് നാളത്തെ കേരളത്തിന് വളരെ അധികം വില കൊടുക്കേണ്ടി വരുന്ന ഒരു കാര്യം ആയതിനാൽ അനാവശ്യ വിവാദങ്ങളെ വേണ്ടപ്പെട്ടവര്‍ യുക്തിഭദ്രമായി മനസ്സിലാക്കി വിവാദങ്ങള്‍ ഒഴിവാക്കി കേരളത്തിന്റ ഐ ടി മേഖലയിൽ ഉള്ള പ്രാധാന്യം മനസിലാക്കി അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണം എന്ന് പ്രോഗ്രസീവ് ടെക്കീസ് അഭ്യര്‍ത്ഥിക്കുന്നു.

ഐ ടി മേഖലയും ഡാറ്റാ സെക്യൂരിറ്റി ക്ലൗഡ് വിവാദങ്ങളും എങ്ങനെയെല്ലാം കേരളത്തെ ബാധിക്കും

ഡാറ്റാ വിവാദങ്ങൾ തുടരുന്ന പക്ഷം വന്‍‌കിട കമ്പനികള്‍ക്ക്‌ കേരള സര്‍ക്കാരിന്റെ പ്രോജക്റ്റുകളില്‍ ഇന്‍‌വെസ്റ്റ് ചെയ്യുകയെന്നാല്‍ വലിയ റിസ്ക് കൂടി ഉള്‍പ്പെടുത്തേണ്ട അവസ്ഥ വരികയും അതിനാല്‍ നിക്ഷേപങ്ങളില്‍ നിന്നും പിന്‍‌വാങ്ങുന്ന അവസ്ഥയിലേക്ക് അത്‌ നയിക്കാനിടയുണ്ടെന്നും കേരളത്തിലെ ഐടി ജീവനക്കാരുടെ സംഘടനയായ   പ്രതിധ്വനി ചൂണ്ടികാട്ടുന്നു. ഐ ടി മേഖലയും ഡാറ്റാ സെക്യൂരിറ്റി ക്ലൗഡ് വിവാദങ്ങളും കേരളത്തിലെ ഐ.റ്റി. മേഖലയെ  എങ്ങിനെ  ബാധിക്കും  എന്നതിനെ കുറിച്ച്‌  പ്രതിധ്വനി  തയ്യാറാക്കിയ ലേഖനം .

ലോകം മുഴുവന്‍ മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു ആപല്‍ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ വേളയില്‍ ലോകത്തെവിടെയുമുള്ള ഭരണകൂടങ്ങളെപ്പോലെ കേരളവും ഈ പ്രതിസന്ധിയെ എല്ലാവിധ ജാഗ്രതയോടുകൂടി നേരിടുന്ന കാഴ്ച നമ്മുടെ മുന്നിലുണ്ട്.  ഒരു പക്ഷെ ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയിലുള്ള പ്രവര്‍ത്തനം കൊണ്ട് 'കേരളാ മോഡല്‍' ലോകത്തിന്റെ പലകോണുകളിലും ചര്‍ച്ചാവിഷയമാകുമ്പോഴും ഇങ്ങ് കേരളത്തില്‍ കുറച്ചു ദിവസമായി കാണുന്ന ചര്‍ച്ചകള്‍ ആശാവഹം അല്ല.   ഇന്നത്തെ സ്ഥിതിവിശേഷം ആവശ്യപ്പെടുന്ന ഫോക്കസില്‍ നിന്നും സര്‍ക്കാരിന്റെ ശ്രദ്ധയെ ഗതിതിരിച്ചു വിടാനുള്ള രാഷ്ട്രീയപ്രേരിതമായ നീക്കങ്ങളെക്കൂടി നേരിടേണ്ട അവസ്ഥയാണുള്ളത്. വിഷയം വിവരസാങ്കേതികതയുമായി ബന്ധപ്പെട്ട ഒന്നായതിനാൽ ഐ.റ്റി. ജീവനക്കാരുടെ സംഘടനയെന്ന നിലയില്‍ പ്രതിധ്വനിയുടെ നിലപാടാണ് ഈ കുറിപ്പിലൂടെ പങ്കുവയ്ക്കുവാന്‍ ഉദ്ദേശിക്കുന്നത്

പ്രധാനമായും പറയാന്‍ ഉദ്ദേശിക്കുന്നത് ഈ വിവാദം എങ്ങിനെയാണ് കേരളത്തിലെ ഐ.റ്റി. മെഖലയെ ബാധിക്കുക എന്നതാണ്

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഐ.റ്റി മെഖല കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന മാറ്റങ്ങളിലേറ്റവും പ്രധാനപ്പെട്ട ഒന്ന് ക്ലൗഡ് കമ്പ്യൂട്ടിങ്ങിലേക്കുള്ള ചുവടുമാറ്റമാണ്. അതായത് നിങ്ങള്‍ വിലയേറിയ ഹാര്‍ഡ്‌വേറുകളും സോഫ്റ്റ്‌വേറുകളും സ്വന്തമായി വാങ്ങേണ്ടതോ തനതായി വികസിപ്പിച്ചെടുക്കുകയോ ചെയ്യേണ്ടതില്ല എന്നും നിങ്ങള്‍ക്കാവശ്യമുള്ള റിസോര്‍‌സുകളും സര്‍‌വീസുകളും മാത്രം നിങ്ങള്‍ക്കാവശ്യമുള്ള സമയത്തേക്ക് മാത്രം ഒരു ക്ലൗഡ് സര്‍‌വീസ് ദാതാവില്‍ നിന്നും തുച്ഛമായ വാടകയ്ക്ക് എടുക്കുക, അതുമാത്രമല്ല ഈ റിസോര്‍‌സുകളും സര്‍‌വീസുകളും ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ആകാം എന്നതാണ് ക്ലൗഡിനെ വലിയ തോതില്‍ സ്വീകാര്യമാക്കുന്നത്. വിപ്ലവകരമായ ഈ മോഡല്‍ വന്‍‌കിട കമ്പനികളെ മാത്രമല്ല ചെറുകിട കമ്പനികളെയും സ്റ്റാര്‍ട്ടപ് കമ്പനികളെയും സംബത്തിച്ചിടത്തോളം വന്‍‌തോതിലുള്ള നിക്ഷേപം ആവശ്യപ്പെടുന്നില്ല എന്ന നിലയില്‍ വലിയ ഒരു സാധ്യതയാണ് ഒരുക്കുന്നത്.

ഈ ഒരു പശ്ചാത്തലത്തില്‍ വേണം നിലവിലുള്ള വിവാദം ക്ലൗഡ് കം‌പ്യൂട്ടിങ്ങിനെപ്പറ്റിയും അതിന്റെ സെക്യൂരിറ്റി പറ്റിയും, ഡാറ്റാ പ്രൈവസിയെപ്പറ്റിയുമുള്ള വികലമായ ധാരണകളിലൂന്നിയുള്ള അഭിപ്രായങ്ങളും ഐ.റ്റി.വിദഗ്‌ധര്‍ എന്ന ലേബലില്‍ നടത്തുന്ന കാടടച്ചുള്ള വെടികളും കേരളത്തിലെ ഐ.റ്റി. മേഖലയെ എങ്ങിനെയാണ് ബാധിക്കുക എന്നു പരിശോധിക്കേണ്ടത്.

1. ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെ സെക്യൂരിറ്റിയെ പ്രതിസ്ഥാനത്തു നിര്‍ത്തുക വഴി അതിന്റെ വിശ്വാസതയെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് എത്തിക്കുന്നതോടെ ഇതിനെ ആശ്രയിക്കുന്ന ചെറുകിട സം‌രം‌ഭകരെയും സ്റ്റാര്‍ട്ട് അപ്പുകളെയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ വരികയും കേരളത്തില്‍ നിലവിലുള്ള ബിസിനസ്‌ സൗഹാര്‍ദ്ധ സാഹചര്യത്തിന്റെ തകര്‍ച്ചയിലേക്കുമാകും നയിക്കുക.

2. വന്‍‌കിട കമ്പനികള്‍ക്ക് കേരള സര്‍ക്കാരിന്റെ പ്രോജക്റ്റുകളില്‍ ഇന്‍‌വെസ്റ്റ് ചെയ്യുകയെന്നാല്‍ വലിയ റിസ്ക് കൂടി ഉള്‍പ്പെടുത്തേണ്ട അവസ്ഥ സംജാതമാവുകയും അതിനാല്‍ തന്നെ നിക്ഷേപങ്ങളില്‍ നിന്നും പിന്‍‌വാങ്ങുന്ന അവസ്ഥയിലേക്ക് നയിക്കാനിടയുണ്ട്

3. നിലവിലുള്ള ക്ലൗഡധിഷ്ഠിത സൊല്യൂഷന്‍ ദാതാക്കളുടെ സേവനം നമുക്ക് തുടര്‍ന്നും ലഭ്യമാവുക എന്നത് ദുര്‍ഘടം പിടിച്ചതാകാന്‍ സാധ്യതയുണ്ട്, കാരണം കേരള സര്‍ക്കാരുമായി ഇടപെടുന്നത് അവരുടെ റെപ്യൂട്ടേഷനെ തന്നെ ബാധിക്കും എന്ന നിലയിലേക്കാണ് ഈ വിവാദങ്ങള്‍ നമ്മളെ കൊണ്ടെത്തിക്കുന്നത്.

4.  ഇതോടുകൂടി സര്‍ക്കാരിന്റെ മൂല്യനിർണയവും തിരഞ്ഞെടുക്കലും പതിന്മടങ്ങ് ദുര്‍ഘടം പിടിച്ചതാവുകയും കാലതാമസം ഉള്ളതുമാകാനിടയുണ്ട്. ഇത് ഇന്ന് നിലവിലുള്ള നിക്ഷേപ സൗഹൃദ പരിവേഷത്തെ പിറകോട്ടടിക്കാനേ സഹായിക്കൂ.

5. ഒട്ടും നിക്ഷേപ സൗഹൃദപരമല്ലാത്ത ഒരു പരിവേഷം നിലനിന്നിരുന്ന ഇടത്തുനിന്ന്‌ നിസ്സാന്‍, ടെക് മഹീന്ദ്ര, അപോളിസ്, ടെറാനെറ്റ് തുടങ്ങിയ ആഗോള കമ്പനികളെ കേരളത്തിലേക്ക്‌ ആകർഷിക്കുന്ന തലത്തിലേക്ക് മാറ്റിയെടുക്കാനായത് വളരെ നാളത്തെ പ്രയത്നത്തിന്റെ ഫലമായിട്ടാണ്, ഇതിനെ മൊത്തത്തില്‍ തുരങ്കം വയ്ക്കുന്നതാണ് നിലവിലുള്ള അനാവശ്യ വിവാദങ്ങള്‍.

6. ഡിജിറ്റല്‍ എക്കോണമിയിലേക്ക് കാലെടുത്തു വയ്ക്കുന്ന കേരളത്തിന്റെ ഭാവിയെ തന്നെ തുരങ്കം വയ്ക്കുന്ന കര്‍മ്മമാണ് നിലവിലുള്ള അനാവശ്യ വിവാദങ്ങള്‍ ചെയ്യുന്നത്

അവസാനമായി വിവാദത്തെ പറ്റി

ഇവിടെ ആത്യന്തികമായും ഡാറ്റാ സെക്യൂരിറ്റിയെ ചുറ്റിപ്പറ്റിയാണ് വിവാദം നിലനില്‍ക്കുന്നത്. ഡാറ്റാ സെക്യൂരിറ്റി നിയമങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മാണഘട്ടത്തിലാണ്, അതുകൊണ്ടു തന്നെ ഇതിലൂന്നിയുള്ള ചര്‍ച്ച എവിടെയുമെത്തുകയുമില്ല, ആകെ പരിശോധിക്കാവുന്ന കാര്യം നിലവില്‍ ഡാറ്റ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഇതിന്മേലുള്ള നിയന്ത്രണം ആരുടെ പക്കലാണെന്നും മാത്രമാണ്. ഇന്ത്യയ്ക്കകത്തുള്ള സര്‍‌വറുകളിലാണ് ഡാറ്റ സൂക്ഷിച്ചിരിക്കുന്നത്, അതുപോലെ സര്‍ക്കാരിനു കീഴിലുള്ള സി-ഡിറ്റിനാണ് ആണ് നിലവില്‍ ഡാറ്റയുടെ മേലുള്ള പൂര്‍ണ്ണ നിയന്ത്രണാവകാശവും, ഉത്തരവാദിത്തവും ഉടമസ്ഥതയും എന്നാണ് മനസ്സിലാക്കുന്നത്. തുടക്കത്തില്‍ ഇങ്ങനെയായിരുന്നില്ല സ്ഥിതി എന്നാല്‍ അത് ആപല്‍ഘട്ടത്തില്‍ കൈക്കോള്ളേണ്ടി വന്ന ഡിസിഷന്‍ മേക്കിങ്ങിന്റെ ഭാഗമായി മനസ്സിലാക്കാവുന്നതേയുള്ളൂ. ഇനി ഇതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ തന്നെ ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ഈ വിവാദം അവസാനിക്കേണ്ടതാണ്, കാരണം ഒരു പ്രശ്നത്തില്‍ നമ്മള്‍ സൊല്യൂഷനാണ് മുന്‍‌ഗണന നല്‍കേണ്ടത്, അല്ലാതെ വിവാദത്തിനല്ല.

ഗള്‍ഫ് നാടുകളില്‍ നിന്നും മടങ്ങി വരുന്ന തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളും, സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കൊണ്ട് രൂക്ഷമാകുന്ന കോവിഡാനന്തര കാലത്ത് നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഐ. റ്റി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകും, എന്നാല്‍ ക്ലൗഡ് സര്‍‌വീസുകളിലുള്ള വിശ്വാസത നഷ്‌ടപ്പെടുന്നതോടെ ഐ. റ്റി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വഹിക്കാമായിരുന്ന പങ്കിനെ റദ്ദ് ചെയ്യുന്ന അവസ്ഥയിലേക്കാണ് നമ്മള്‍ നടന്നടുക്കുന്നത്. ഇക്കാര്യത്തില്‍ ഐ. റ്റി. ജീവനക്കാരുടെ സംഘടന എന്ന നിലയില്‍ പ്രതിധ്വനി ഈ അനാവശ്യ വിവാദങ്ങളെ വേണ്ടപ്പെട്ടവര്‍ യുക്തിഭദ്രമായി മനസ്സിലാക്കി വിവാദങ്ങള്‍ ഒഴിവാക്കി സൊല്യൂഷനുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിലപാടുകള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അനാവശ്യ വിവാദം ഐടി കുതിപ്പിന്‌ തിരിച്ചടിയാകും ; പുതുതലമുറ സംരംഭകരുടെ ആത്മവിശ്വാസത്തെ തകർക്കുമെന്ന്‌ ഐടി ജീവനക്കാരുടെ സംഘടന

ഐടി മേഖല വൻ കുതിപ്പിലേക്ക്‌ നീങ്ങുന്ന സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത്‌ സംസ്ഥാനത്തിന്‌ തിരിച്ചടിയാകുമെന്ന്‌ ഐടി ജീവനക്കാർ. മികച്ച സ്‌റ്റാർട്ടപ്പായി മൈക്രോസോഫ്‌റ്റിന്റെ പട്ടികയിൽ ഇടംപിടിച്ച ട്രാൻസ്‌മിയോ പോലുള്ള സ്‌റ്റാർട്ടപ്പിനെപോലും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കുകയാണ്‌. ഇത്‌ പുതുതലമുറ സംരംഭകരുടെ ആത്മവിശ്വാസത്തെ തകർക്കുമെന്ന്‌ ഐടി ജീവനക്കാരുടെ സംഘടന ‘പ്രതിധ്വനി’ അറിയിച്ചു.

ക്ലൗഡ് കംപ്യൂട്ടിങ്, സാസ്‌പോലുള്ള സാങ്കേതികവിദ്യകളെ പറ്റി തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകളാണ്‌ വരുന്നത്‌.  അനായാസം ചോർത്താനാകുന്ന അപകടകരമായ ഒന്നാണിതെന്ന ധാരണയുണ്ടായാൽ പൊതുസമൂഹവും സർക്കാർ ഉദ്യോഗസ്ഥരും നൂതന സാങ്കേതികവിദ്യകളോട് മുഖം തിരിച്ചേക്കാം. ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെ സുരക്ഷയെ പ്രതിസ്ഥാനത്ത്‌ നിർത്തുകവഴി വൻ‌കിട കമ്പനികൾ  സംസ്ഥാനത്തെ നിക്ഷേപങ്ങളിൽനിന്ന്‌ പിന്മാറും.

ഡാറ്റാ സെക്യൂരിറ്റി നിയമങ്ങൾ ഇന്ത്യയിൽ നിർമാണഘട്ടത്തിലാണ്. അതിനാൽ ഇതിലൂന്നിയുള്ള ചർച്ച എവിടെയുമെത്തില്ല. പരിശോധിക്കാവുന്നത്‌ നിലവിൽ ഡാറ്റ എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്നും ഇതിന്മേലുള്ള നിയന്ത്രണം ആർക്കാണെന്നും മാത്രമാണ്. അനാവശ്യവിവാദം സ്‌പ്രിങ്ക്‌ളർ പോലുള്ള വൻകിട കമ്പനികൾ കേരളവുമായി ചേർന്നു ഭാവിയിൽ നടത്താനിടയുള്ള സംരംഭങ്ങൾ ഇല്ലാതാക്കും. ഇല്ലാത്ത തെളിവ്‌ നിരത്തി സ്‌പ്രിങ്ക്‌ളറിന്റെ ക്ലയിന്റായ മറ്റൊരു കമ്പനിയെയും വലിച്ചിഴച്ചു. ഇത്തരം ബാധ്യത സഹിക്കേണ്ട കാര്യം വൻകിട സംരംഭകർക്കില്ല. ഇതിനു പുറമെയാണ് അടിസ്ഥാനവിവരമില്ലാത്ത “ഐ ടി വിദഗ്ധരിൽ’നിന്ന്‌ സാങ്കേതികവിദ്യ പഠിക്കേണ്ട അവസ്ഥ.

നിക്ഷേപസൗഹൃദപരമല്ലാത്ത പരിവേഷം നിലനിന്നിടത്തുനിന്ന് നിസ്സാൻ, ടെക് മഹീന്ദ്ര, അപോളിസ്, ടെറാനെറ്റ് തുടങ്ങിയ ആഗോള കമ്പനികളെ ആകർഷിക്കാൻ കേരളത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. മാത്രമല്ല, കോവിഡാനന്തര കാലത്ത് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഐടി മേഖലയ്‌ക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ പങ്ക് വഹിക്കാനുമാകും. ഇതിന്‌ തുരങ്കംവയ്‌ക്കുന്ന സ്ഥിതി സംസ്ഥാനത്ത്‌ ഉണ്ടാകരുതെന്നും പ്രതിധ്വനി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Wednesday, April 22, 2020

പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊല: പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ബിജെപി ക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും: സിപിഐ എം

മുംബൈ> പാല്‍ഘര്‍ ജില്ലയില്‍ നടന്ന ആള്‍ക്കൂട്ടക്കൊലയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന ബിജെപിക്കാര്‍ക്കെതിരായി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി നരസയ്യ ആദം അറിയിച്ചു. പാല്‍ഘര്‍ ജില്ലയിലെ ദഹാനു താലൂക്കില്‍ ഏപ്രില്‍ 16നു രാത്രി ആള്‍ക്കൂട്ടക്കൊല നടന്ന ഗഡ്ചിഞ്ചലേ ഗ്രാമം ഒരു ബിജെപി ശക്തികേന്ദ്രമാണ്. കഴിഞ്ഞ 10 വര്‍ഷമായി ഈ ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണ്.

 ഗ്രാമത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചതിലും സന്യാസികളെ കൊലപ്പെടുത്തിയതിലുമുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഈ ഗ്രാമത്തിലെ പ്രബല രാഷ്ട്രീയ കക്ഷിയായ ബിജെപിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഈ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പ്രമുഖ പ്രതികളായ 5 പേരുകളുണ്ട്. അവരാരും സിപിഐ എമ്മുകാരല്ല. ഈ സന്യാസിമാരുടെ കൊലപാതകവുമായി ബന്ധപെട്ടു ഇതുവരെ അറസ്റ്റ് ചെയ്തവരില്‍ ബഹുഭൂരിഭാഗവും ബിജെപി പ്രവര്‍ത്തകരാണ്.എന്നാല്‍ സിപിഐ എമ്മിനെയും ചില മതവിഭാഗങ്ങളെയും ബന്ധപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ ബിജെപിക്കാര്‍ വ്യാപകമായി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്.

നുണപ്രചാരണത്തിന് മുന്‍കയ്യെടുക്കുന്ന സംബിത് പത്ര, സുനില്‍ ദേവധര്‍ തുടങ്ങിയ ബിജെപിക്കാര്‍ക്കും 'ഞാന്‍ ദേവേന്ദ്ര' എന്ന ഫേസ്ബുക് പേജിന്റെ അഡ്മിന്‍ പ്രകാശ് ഗാഡെ എന്നയാള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണെന്നു  ആദം മാസ്റ്റര്‍ അറിയിച്ചു. മൂന്നു പേരുടെ ദാരുണമായ മരണത്തിനു കാരണമായ ആള്‍ക്കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുറ്റക്കാരെയും  വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തുകയും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും വേണമെന്നു  സിപിഐ എം ആദ്യം തന്നെ ആവശ്യപ്പെടുകയുണ്ടായി.   ഈ വിഷയത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള പ്രതികരണത്തില്‍ പ്രധാനമായും 5  കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

1. കഴിഞ്ഞ ആറു വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വര്‍ഗീയമായ ആള്‍ക്കൂട്ട കൊലയുടെ സ്വഭാവമുള്ളതല്ല  പാല്‍ഘറില്‍ കഴിഞ്ഞ ദിവസം നടന്നത്. പാല്‍ഘറിലും  പരിസരത്തും കള്ളന്മാര്‍ ചുറ്റിനടക്കുന്നുണ്ട് എന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ്  ഈ ദാരുണ സംഭവം നടന്നത്.

2. ഈ സംഭവത്തിന് വര്‍ഗീയമായ യാതൊരു ഉള്ളടക്കവുമില്ല, അങ്ങനെ വ്യാഖാനിക്കാന്‍ ആരും തന്നെ ശ്രമിക്കരുത്.

3. കൊലപാതക സംഘത്തിന്റെ തലവന്മാരായ അഞ്ചു പേരുള്‍പ്പെടെ  ഏതാണ്ട് നൂറോളം പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും

4. രണ്ടു പൊലീസുകാരെ ഇതുമായി ബന്ധപ്പെട്ട്  സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്

5. ഗൗരവപൂര്‍ണമായ അന്വേഷണം ഈ വിഷയത്തില്‍ നടത്തുന്നതായിരിക്കും.

വസ്തുതകളില്‍ ഊന്നിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സ്വാഗതാര്‍ഹമാണ്.
ഈ സംഭവത്തിന്റെ പേരില്‍ നുണപ്രചരണം നടത്തി  രാഷ്ട്രീയ വിദ്വേഷവും മതവിദ്വേഷവും പരത്താന്‍  സംഘപരിവാര്‍ ശക്തികള്‍  കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നു സിപിഐ എം സംസ്ഥാനക്കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

 ആള്‍ക്കൂട്ടക്കൊലയിലെ എല്ലാ കുറ്റവാളികളെയും  നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സംസ്ഥാനക്കമ്മിറ്റി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു

സ്പ്രിങ്ക്‌ളർ: ഹൈക്കോടതി പരാമർശത്തിൽ നുണവാർത്തകളുമായി മാധ്യമങ്ങൾ

കൊച്ചി > സ്‌പ്രിങ്ക്‌‌ളർ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വീണ്ടും നുണവാർത്തകളുമായി മാധ്യമങ്ങൾ. കമ്പനിയുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണക്കവേ ഹൈക്കോടതി നടത്തിയ പരാമർശങ്ങളിലാണ് വാർത്താ ചാനലുകൾ നുണ കെട്ടിച്ചമച്ചത്.

സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം എന്ന തലക്കെട്ടോടെയായിരുന്നു ബ്രേക്കിംഗ് ന്യൂസുകൾ. സ്‌പ്രിങ്ക്‌‌ളറുമായുള്ള കരാർ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും, സ്‌പ്രിങ്ക്‌‌ളറിൽ ഡാറ്റ അപ്‌ലോഡ് ചെയ്യരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടുവെന്നുമാണ് പ്രധാന ചാനലുകൾ പ്രചരിപ്പിച്ചത്. എന്നാൽ വാർത്തകൾ വെറും നുണയാണെന്ന് നിമിഷങ്ങൾക്കുള്ളിൽ തെളിഞ്ഞു. കോടതിയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ചും മാധ്യമനുണകൾക്കെതിരെയും അഭിഭാഷകർ തന്നെ രംഗത്തെത്തി.

കോവിഡ് ഡേറ്റാ വിശകലനത്തിന് സ്‌പ്രിങ്ക്‌‌ളർ കമ്പനിയുടെ സേവനം വിനിയോഗിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ്  ഹൈക്കോടതി യഥാർത്ഥത്തിൽ പറഞ്ഞത്. ശേഖരിക്കുന്ന ഡേറ്റ നഷ്‌ടപ്പെടുന്നില്ലന്ന് എങ്ങനെ ഉറപ്പാക്കുമെന്നതടക്കം സർക്കാർ വിശദീകരിക്കണം. കോവിഡ് വ്യാപനം ഫലപ്രദമായി തടയാനായത് സർക്കാരിന്റെ നേട്ടം തന്നെയാണന്നും ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു.

നുണപൊളിഞ്ഞതോടെ ബ്രേക്കിംഗ് ന്യൂസുകൾ ചില ചാനലുകൾ പിൻവലിച്ചു. സ്‌പ്രിങ്ക്‌‌ളറിന്റെ പേരിൽ പുകമറ സൃഷ്‌ടിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കമ്പനിയുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ ടി ആർ രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് പരിഗണിച്ചത്. കേസ് എപ്രിൽ 24ന് വീണ്ടും പരിഗണിക്കും.

സ്‌പ്രിങ്ക്‌ളര്‍: അടിസ്ഥാനമില്ലാത്ത വിവാദം


ഐബിഎസ്‌ സോഫ്‌റ്റ്‌ വെയർ സർവീസസിന്റെ മുൻ വൈസ്‌ പ്രസിഡന്റും ക്ലൗഡ്‌ സർവീസസ്‌ മേധാവിയുമായിരുന്ന സേതുനാഥ്‌ ചോദ്യങ്ങളോട്‌ പ്രതികരിക്കുന്നു

" സത്യം ചെരിപ്പുമിട്ട് വരുമ്പോഴേക്കും നുണ ലോകംമുഴുവൻ ചുറ്റി തിരികെ എത്തിയിട്ടുണ്ടാകും ’ എന്നൊരു ചൊല്ലുണ്ട്. സ്‌പ്രിങ്ക്‌ളർ വിവാദവുമായി ബന്ധപ്പെട്ട്‌ സാങ്കേതികവിദ്യ, വിവരസുരക്ഷ എന്നിവയെക്കുറിച്ചുള്ള നുണകൾ ഉലകംചുറ്റി തിരികെ എത്തി. സത്യം ചെരിപ്പിന്റെ വള്ളി കെട്ടി തുടങ്ങിയിട്ടില്ല. വിവര സ്വകാര്യത, പബ്ലിക് ക്ലൗഡ്  എന്നിവയെ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ തിരുത്തപ്പെടുവാന്‍ വേണ്ടിയുള്ള ശ്രമമാണ്. ഐബിഎസ്‌  സോഫ്‌റ്റ്‌ വെയർ സർവീസസിന്റെ മുൻ വൈസ്‌ പ്രസിഡന്റും ക്ലൗഡ്‌ സർവീസസ്‌  മേധാവിയുമായിരുന്ന സേതുനാഥ്‌ ചോദ്യങ്ങളോട്‌ പ്രതികരിക്കുന്നു.

ചോദ്യം: മികച്ച ഐടി ക്യാമ്പസുകളായ ഇൻഫോപാർക്ക്, ടെക്നോപാർക്ക് എന്നിവ ഉള്ള, വളരെ മികച്ച ഐടി വിദഗ്‌ധർ ഉള്ള കേരളത്തിൽ അനലറ്റിക്‌സ്‌ അടിസ്ഥാനമുള്ള ഒരു പ്ലാറ്റ്ഫോം  ഉണ്ടാക്കാൻ സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ സഹായം ആവശ്യം ഉണ്ടോ?

ഉത്തരം: “വളരെ മികച്ച ഐടി വിദഗ്‌ധ‌ർ ഉണ്ടായിട്ടും’ എന്നത് ആപേക്ഷികമായ സങ്കല്പമാണ്. മൂവായിരവും അതിലധികവും സോഫ്റ്റ്‌വെയർ വിദഗ്ധരുള്ള ഒരു കമ്പനിയിൽ പ്രത്യേകം ചില ഡൊമെയിൻ അല്ലെങ്കിൽ ഡൊമെയിനുകളിലെ യൂസ് കെയ്സുകൾക്കേ കേപ്പബിലിറ്റി കാണുകയുള്ളൂ. അതാണ് അവരുടെ ഫോക്കസും. ആ ഫോക്കസാണ് അവരുടെ ബിസിനസ്‌ വിജയത്തിനു കാരണവും.  ബാക്കി എന്ത് ആവശ്യം വന്നാലും വേറെ കമ്പനിയിൽനിന്ന്‌ വാങ്ങിക്കണം. കേരള സർക്കാരിന്റെ ഐടി ഡിപ്പാർട്മെന്റിന്റെ  വൈദഗ്ധ്യത്തെയും അങ്ങനെ കണ്ടാൽ മനസ്സിലാകും.

ചോദ്യം:  ബിഗ് ഡാറ്റ–-അനലിറ്റിക്സ്  മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിൽത്തന്നെ ഉള്ളപ്പോൾ എന്തിന് സ്‌പ്രിങ്ക്‌ളറിന്‌ കരാർ കൊടുത്തു?

ഉത്തരം: കേരളത്തിലെ കമ്പനികളെ  സമീപിച്ചിട്ടുണ്ടോ എന്നൊക്കെ സർക്കാർ മറുപടി പറയേണ്ട കാര്യമാണ്. ബിഗ് ഡാറ്റ, അനലിറ്റിക്സ് എന്നീ ടെക്നോളജി ടേമുകൾക്ക് അപ്പുറം ഒരു പ്രോഡക്ട് അല്ലെങ്കിൽ പ്ലാറ്റ്ഫോം “വൃത്തിയായി “ ഡെവലപ്‌ ചെയ്യാൻ നല്ല പണിയുണ്ട്. അത് വളരെ കേന്ദ്രീകൃതമായ ഒരു ലക്ഷ്യത്തിൽ പരമാവധി ശ്രദ്ധിച്ചുകൊണ്ട്‌ സൃഷ്ടിക്കപ്പെടുന്ന ഒരു സോഫ്‌റ്റ്‌വെയർ ആണ്. അതിന്‌ കൃത്യമായ ഒരു ലക്ഷ്യമുണ്ട്.  സ്‌പ്രിങ്ക്‌ളറിനു സമാനമായ ഏതെങ്കിലും പ്ലാറ്റ്‌ഫോം ഉള്ള കമ്പനി കേരളത്തിൽ ഉണ്ടെങ്കിൽ, അവർ സർക്കാരിന് സേവനം ഓഫർ ചെയ്യാൻ മുന്നോട്ട് വന്നോ? അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എങ്കിൽ ഈ വിവാദം ഉണ്ടായതിനുശേഷം എങ്കിലും മുമ്പോട്ട് വരില്ലായിരുന്നോ?. ഒരു ദിവസംപോലും വർക് ഫ്രം ഹോം പോളിസി അനുവദിക്കാത്ത കമ്പനികൾ, സൂംപോലെ, സ്‌കൈപ്പുപോലെ  ഉള്ള സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കാത്ത കമ്പനികൾ ലോക്ക്ഡൗൺ വന്നതോടെ വർക്ക്ഫ്രം ഹോം അനുവദിച്ചു. അതാണ് ദുരന്തസമയത്തുള്ള തീരുമാനങ്ങളുടെ പ്രസക്തി. കോവിഡ്‌–- 19ന്റെ വ്യാപ്തിയും സങ്കീർണതയും പ്രത്യേകതകളും ഡാറ്റാ പാറ്റേണും മനസ്സിലാക്കിയ ഒരു രാജ്യവും ലോകത്തില്ല. എല്ലാവരും ഇതുപോലെയുള്ള സേവനദാതാക്കളെ ആശ്രയിക്കുകയാണ്.

ചോദ്യം: കോവിഡ് നിരീക്ഷണത്തിലുള്ള ആളുകളുടെ വിവരം ശേഖരിക്കപ്പെടുമ്പോൾ, ഈ ഡാറ്റ സ്‌പ്രിങ്ക്‌ളർ മറ്റാർക്കെങ്കിലും മറിച്ചുകൊടുക്കാൻ സാധ്യതയുണ്ടോ

ഉത്തരം: എട്ട്‌ ബില്യൺ ഡോളർ വാല്യൂവേഷനുള്ള, 300 മില്യൺ ഡോളർ വരുമാനം ഉള്ള ഒരു മൾട്ടി നാഷണൽ കമ്പനിയാണ്  സ്‌പ്രിങ്ക്‌ളർ. അത് ഈ നിലയിലേക്ക് വളർന്നെത്തിയത് ഒരുപാട് കടമ്പകൾ കടന്നാണ്. ലോകത്തിലെ മുന്തിയ അക്കൗണ്ടിങ് കമ്പനികളാൽ ഓഡിറ്റ് ചെയ്യപ്പെടുന്നു എന്നതും വിശ്വാസ്യതയ്ക്ക് ഒരു സുപ്രധാനഘടകമാണ്. അതിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാസ്റ്റർ സർവീസ് എഗ്രിമെന്റിൽ സ്‌പ്രിങ്ക്‌ളർ പ്ലാറ്റ്ഫോമിലെ ഡാറ്റ എന്തുചെയ്യും, ചെയ്യില്ല എന്ന്‌ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇടപാടുകാർക്ക്‌ സ്‌പ്രിങ്ക്‌ളറിന്റെ പ്ലാറ്റ്ഫോം ഓഡിറ്റ് ചെയ്യാവുന്നതുമാണ്. ഇത് നിയമവിധേയമായ, പ്രതിജ്ഞാബദ്ധമായ ഒരു രേഖയാണ്. ഇതിൽനിന്ന്‌ വ്യതിചലിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരവുമാണ്.  കേരള സർക്കാരിന്റെ ഡാറ്റാ കലക്‌ഷൻപോർട്ടലായ  https://housevisit.kerala.gov.in ൽ സർക്കാർ നിർബന്ധിതമാക്കിയിരിക്കുന്ന ചില നിബന്ധനകൾ ഉണ്ട് . അതിൽ സർക്കാർ ഈ ഡാറ്റ, വളരെ കൃത്യമായ, നിയതമായ ലക്ഷ്യങ്ങൾക്കുമാത്രമേ ഉപയോഗിക്കൂ എന്നും,  പ്രൈവസി പോളിസിയിൽ പറഞ്ഞിരിക്കുന്നവരുമായി അല്ലാതെ മറ്റാർക്കും പങ്കുവയ്‌ക്കില്ല എന്നും പറയുന്നുണ്ട്. സ്‌പ്രിങ്ക്‌ളറിന്‌ ഒരു കാരണവശാലും ഡാറ്റയിൻമേൽ അവകാശം  ഉണ്ടായിരിക്കുന്നതല്ല എന്നു പറഞ്ഞിട്ടുണ്ട്.

ചോദ്യം: കേരള സർക്കാർ സ്‌പ്രിങ്ക്‌ളറിന്റെ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം, ഡാറ്റ ഹോസ്റ്റ് ചെയ്തിരിക്കുന്നത് ഇന്ത്യയിലെ സർവറുകളിൽ ആണെന്ന് ആദ്യം പറഞ്ഞു . പിന്നീട് ആമസോൺ ക്ലൗഡിൽ ആണെന്നു പറഞ്ഞു. ഇതിൽ വൈരുധ്യമില്ലേ?

ഉത്തരം: വൈരുധ്യമില്ല. ആമസോൺ ക്ലൗഡ് ഇന്ത്യയിൽ ഉള്ളത് മുംബൈ മേഖലയിലാണ്. അവിടെ മൂന്ന്‌ അവയബിലിറ്റി സോണുകളാണുള്ളത്. ഓരോ സോണുകൾ പ്രത്യേകം ഡാറ്റ സെന്ററുകൾ ആണെന്ന് സങ്കൽപ്പിക്കുക. ഒരു ആപ്ലിക്കേഷൻ ഒരിക്കലും ഡൗണായി പോകാതെ (ആപ്ലിക്കേഷൻ കിട്ടാതെ ) ഇരിക്കാനായി ഒന്നിലധികം സെർവറുകൾ സമാന്തരമായി ചെയ്യുകയാണ്‌. മുംബൈയിലുള്ള മുഴുവൻ സെർവറുകളും ഇവയെ എല്ലാം ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക്  ഇന്റർകണക്ടുകളും ഈ മൂന്ന് മേഖലകളിലായി പരന്നുകിടക്കുന്നു. ഇവിടെ ഡാറ്റ സൂക്ഷിക്കുന്നു എന്നുവച്ചാൽ ഇന്ത്യയിൽ സൂക്ഷിക്കുന്നുവെന്നർഥം. ഉപയോക്താവായ സർക്കാർ ആ സേവനം അഥവാ സോഫ്റ്റ്‌വെയർ ആസ്എ സർവീസുമാത്രം ഉപയോഗിക്കുന്നു. ഇത്‌ ഒരു സേവന നിലവാര നിബന്ധന കരാറാണ്‌. സ്‌പ്രിങ്ക്‌ളറിന് അതിന്റെ ആപ്ലിക്കേഷൻ കോഡ്, പിന്നിലുള്ള സർവറുകൾ, സ്റ്റോറേജ് എന്നിവയിൽ ഒക്കെ നിയന്ത്രണം ഉണ്ടെങ്കിലും അതിൽ ഡാറ്റ എന്റർ ചെയ്യുന്ന ആൾക്കാരുടെ മേലും ഡാറ്റയുടെ മേലും ഉള്ള നിയന്ത്രണം പൂർണമായും സർക്കാരിനാണ്. സ്‌പ്രിങ്ക്‌ളറിന്റെ ഉപയോക്താവിന് ഈ ഡാറ്റ എങ്ങോട്ട് കൊണ്ടുപോകണം എന്ന്‌ തീരുമാനിക്കാനുള്ള പൂർണ അവകാശമുണ്ട്. ആമസോണിനോ സ്‌പ്രിങ്ക്‌ളറിനോ ഒരു അവകാശവുമില്ല.

ചോദ്യം: പബ്ലിക് ക്ലൗഡ് എന്നാൽ “പൊതുവായ ക്ലൗഡ്’ എന്നല്ലേ അർഥം? അങ്ങനെ ഒരിടത്ത്‌ വിവരങ്ങൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യാമോ ?

ഉത്തരം: പബ്ലിക് ക്ലൗഡ് എന്നാൽ ലോകത്തെ ആർക്കും സ്വന്തമായി എന്നാൽ സ്വകാര്യമായി സെർവർ, നെറ്റ്‌വർക്ക്, സ്റ്റോറേജ്, പ്ലാറ്റ്ഫോം, ആസ്എ സർവീസ് തുടങ്ങി അനേകം സേവനങ്ങളാണ്‌. വളരെ ചെറിയ സെർവർമുതൽ ഭീമൻ കപ്പാസിറ്റിയുള്ള സെർവറുകൾ ഒക്കെ  ആവശ്യമുള്ള കാലത്തേക്കുമാത്രം  ഉപയോഗിക്കാം.  പബ്ലിക് ക്ലൗഡ് കമ്പനികൾ ഇത്തരം സേവനങ്ങൾ നൽകുന്നതിനായി വളരെ വലിയ ഡാറ്റ സെന്ററുകൾ ഓരോ രാജ്യത്ത്‌ ഉണ്ടാക്കുകയും സേവനസൗകര്യം നല്കുകയും ചെയ്യുന്നു. അതിനുള്ളിലേക്ക് പബ്ലിക് ക്ലൗഡ് ഉടമസ്ഥനായ ആമസോണിനുപോലും പ്രവേശനം ഇല്ല. പബ്ലിക് ക്ലൗഡ് എന്നാൽ ഒരു മ്യൂസിയംപോലെയോ ബസ്‌സ്‌റ്റാൻഡുപോലെയോ അല്ല. “എല്ലാവർക്കും സ്വന്തമാക്കാവുന്ന ഡാറ്റ സെന്റർ സേവനങ്ങൾ’ എന്നുമാത്രമേയുള്ളൂ.

ചോദ്യം: വ്യക്തിഗത വിവരങ്ങൾക്ക്‌ വിലയുണ്ടോ?

ഉത്തരം: ഉണ്ട്. വിലയുണ്ട്. എന്തു തരത്തിലുള്ള വിവരമാണ് എന്നതിനനുസരിച്ചാണ് വില നിശ്ചയിക്കപ്പെടുന്നത്. ഒരു ഉദാഹരണത്തിന് ഒരു ഫെയ്‌സ്ബുക്ക് പ്രൊഫൈലിലുള്ള ഒരു അമേരിക്കൻ പൗരന്റെ വിവരത്തിന്റെ മാർക്കറ്റ് വില ഏകദേശം 40 സെന്റ്‌ അതായത് 0.4 ഡോളർ (31 രൂപ) ആണെന്ന്‌ പറയപ്പെടുന്നു. അതിൽ പേരും ഫോൺനമ്പരും റേഷൻകാർഡുമൊന്നുമല്ല പ്രധാനം.  നമ്മൾ ഫ്രീയായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുമ്പോൾ ഫെയ്‌സ്ബുക്ക് ഇത്തരം ചില വിവരങ്ങളും ഘടകങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.

ചോദ്യം: സ്‌പ്രിങ്ക്‌ളർവഴി വ്യക്തിഗത വിവരങ്ങൾ വിൽക്കപ്പെടുന്നുണ്ടോ. 200 കോടി രൂപയുടെ ഡാറ്റ കച്ചവടം ചെയ്തു എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിനു പിന്നിൽ എന്താണ്?

ഉത്തരം: ഇത് ഡാറ്റ ആർക്കെങ്കിലും വിറ്റ് കാശാക്കാനുള്ള ഒരു സംരംഭമല്ല. കോവിഡ് നിരീക്ഷണത്തിൽ ഉള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും അവരുടെ നീക്കങ്ങൾ അവർ ബന്ധപ്പെടുന്നത് ആരൊക്കെ തുടങ്ങിയ കോവിഡ് വ്യാപിക്കാൻ സാധ്യതയുള്ള മാർഗങ്ങൾ ഒക്കെ തിരിച്ചറിയാനും അതുവഴി ലഭ്യമാകുന്ന നിഗമനംവഴി നയപരമായ തീരുമാനങ്ങൾ വളരെ മുൻകൂറായി എടുത്ത് രോഗവ്യാപനത്തെ തടയാനും വേണ്ടിയാണ് ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നത്. ഈ വിവരത്തിന് ആളൊന്നിന്‌ ‘എന്ത്‌ വില’യുണ്ടെന്ന് അറിയില്ല. ആരോപണം ഉന്നയിച്ച രമേശ്‌ ചെന്നിത്തലയ്‌ക്ക് അറിയുമായിരിക്കണം. 200 കോടി രൂപയുടെ അഴിമതിയെക്കുറിച്ചും ഇന്ന് അദ്ദേഹത്തിനുമാത്രമേ (എന്തെങ്കിലും അറിയാമെങ്കിൽ) പറയാൻ കഴിയൂ.

ചോദ്യം: എന്താണ്‌ സ്‌പ്രിങ്ക്‌ളർ പ്ലാറ്റ്‌ഫോം ,അതുകൊണ്ടുള്ള പ്രയോജനം എന്താണ് ?

ഉത്തരം: സ്‌പ്രിങ്ക്‌ളർ എന്നത് കസ്റ്റമർ എക്‌സ്‌പീരിയൻസ്‌ മാനേജ്‌മെന്റ്‌ പ്ലാറ്റ്‌ഫോം ആണ്, ഉപയോക്താക്കളുടെ വിവരങ്ങൾ, അവർ നേരിട്ടു നൽകുന്ന വഴിയിലൂടെയോ  (ഉദാ: കേരള സർക്കാർ പോർട്ടലിലൂടെ) ശേഖരിക്കുക. ശേഖരിക്കുന്ന വിവരങ്ങൾ കൂട്ടിച്ചേർത്ത്‌ തീരുമാനങ്ങൾ നേരത്തെ എടുക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർമാത്രം ആണത്‌.

Tuesday, April 21, 2020

സ്‌പ്രിങ്ക്‌ളർ വിവാദം: ആരോപണങ്ങളും വസ്‌തുതകളും; ജതിൻ ദാസ് വിശദീകരിക്കുന്നു

എന്താണ് സ്‌പ്രിങ്ക്‌ളർ? എവിടെയാണ് സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ സൂക്ഷിക്കുന്നത്? ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമോ ? കുറച്ചുദിവസങ്ങളായി കേരളത്തിൽ ഉയരുന്ന ചർച്ച ഇതാണ്. ഈ വിഷയങ്ങളിൽ സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന വിധം വിശദീകരിക്കുകയാണ് ഐടി സെക്യൂരിറ്റി ആൻഡ് ജിആർസി വിദ‌ഗ്‌ധൻ ജതിൻ ദാസ്. ടെക് കൊമ്രേഡ്‌‌സ് എന്ന ഫെയ്‌‌സ്‌ബുക്ക് പേജിലൂടെയാണ് ജതിൻ വിശദീകരണം നൽകുന്നത്. ഓരോ പ്രധാന ചോദ്യങ്ങളും അതിന്റെ മറുപടിയുടെ ലിങ്കുകയും ചുവടെ;

ഭാഗം 1: എന്താണ് സ്പ്രിംഗ്‌ളർ? എന്താണ് കേരളവുമായുള്ള ബന്ധം?എന്തൊക്കെ സേവനങ്ങളാണ് അവർ നൽകുന്നത്? അതിന്റെ ആവശ്യമെന്താണ്?

https://tinyurl.com/y9eyq5qc

ഭാഗം 2: എവിടെയാണ് സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ സൂക്ഷിക്കുന്നത്? എവിടെയാണ് സ്പ്രിംഗ്‌ളർ ആപ്ലിക്കേഷൻ വിന്യസിച്ചിരിക്കുന്നത്? അത് എത്രമാത്രം സുരക്ഷിതമാണ്?

https://tinyurl.com/ybxutpeg

ഭാഗം 3: സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ സ്പ്രിംഗ്‌ളർക്ക് കൈമാറുന്നുണ്ടോ? അവർ ഈ വിവരങ്ങൾ മോഷ്ടിച്ച് കൊണ്ടു പോകുവാനോ ദുരുപയോഗം ചെയ്യുവാനോ സാധ്യതയുണ്ടോ?

https://tinyurl.com/y8eaaeqb

ഭാഗം 4: സ്പ്രിംഗ്‌ളർ ഡാറ്റാ മോഷണത്തിന് അമേരിക്കയിൽ നിയമ നടപടികൾ നേരിടുന്ന കമ്പനി അല്ലേ?

https://tinyurl.com/yd6h9cfl

ഭാഗം 5: എന്ത് കൊണ്ട് C-DITന് ഇത് ചെയ്തു കൂടാ?

https://tinyurl.com/y8dxea4c

ഭാഗം 6: ഇത്തരം ടൂളുകൾ ഉപയോഗിക്കുന്ന മറ്റ് സംസ്ഥാനങ്ങളും സംഘടനകളും ഏതൊക്കെയാണ്?

https://tinyurl.com/ya9dkwoh

സ്‌പ്രിങ്ക്‌ളറിന്റെ സേവനം പ്രയോജനപ്പെടുത്തൽ നയവിരുദ്ധമല്ല: എസ്‌ ആർ പി


കോവിഡ്‌–-19 ന്റെ അടിയന്തര സാഹചര്യത്തിൽ സ്‌പ്രിങ്ക്‌ളറിന്റെ സേവനം പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌ സിപിഐ എമ്മിന്റെ പൊതു നയപരിധിക്കകത്തുനിന്നാണെന്ന്‌ പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു. സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഫെയ്‌സ്‌ബുക്ക്‌ ലൈവ്‌ പേജിൽ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇത്‌ ശ്ലാഘനീയമാണ്‌. ഇക്കാര്യത്തിൽ സിപിഐ എം കേരള ഘടകത്തിന്റെ വിശദീകരണം കേന്ദ്രനേതൃത്വം തള്ളിയെന്ന വാർത്തകൾ അടിസ്ഥാനരഹിതവും അസംബന്ധവുമാണ്‌.  പ്രതിപക്ഷം  സ്‌പ്രിങ്ക്‌ളറിന്റെ പേരിൽ തെറ്റിദ്ധാരണ പരത്തുകയാണ്‌.

ലോകാരോഗ്യ സംഘടന അംഗീകരിച്ച സ്ഥാപനമാണത്‌. സർക്കാരും ജനങ്ങളും കൈകോർത്ത്‌ നടത്തുന്ന കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കലാണ്‌ പ്രതിപക്ഷ ലക്ഷ്യം. ആളുകൾ മരിച്ചാലും വേണ്ടില്ല; സിപിഐ എമ്മിനെയും സർക്കാരിനെയും ചെളിവാരിയെറിയാനാണ്‌ പ്രതിപക്ഷ നീക്കം.

ഇത്‌ ജനങ്ങൾ തിരിച്ചറിയും. കൊവിഡ്‌ പ്രതിസന്ധി മാസങ്ങളോ വർഷങ്ങളോ നീണ്ടേക്കാം. ഈ പശ്ചാത്തലത്തിൽ സിപിഐ എം പ്രവർത്തനരീതികളിലും കാലോചിതമായ മാറ്റങ്ങൾ വേണ്ടിവരും. സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം–- എസ്‌ആർപി പറഞ്ഞു.

മനോരമവായിക്കുന്നവരോട്‌ ; നുണ വൈറസുണ്ട്, സൂക്ഷിക്കുക ; വ്യാജവാര്‍ത്ത അച്ചടി സജീവമാക്കി മലയാള മനോരമ പത്രം.

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾ ആഗോളതലത്തിൽ  ശ്രദ്ധിക്കപ്പെട്ടതോടെ, പാരമ്പര്യത്തില്‍ മുറുകെപിടിച്ച് വ്യാജവാര്‍ത്ത അച്ചടി സജീവമാക്കി മലയാള മനോരമ പത്രം.  കോവിഡ്കാലത്ത്  മാധ്യമങ്ങൾ അങ്ങേയറ്റം ജാഗ്രത പുലർത്തണമെന്നും സ്ഥിരീകരണം ഉറപ്പാക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവും കേന്ദ്രനിര്‍ദേശവുമൊന്നും വിലങ്ങുതടിയല്ല.

കോവിഡ്‌ പ്രതിരോധത്തിനായി നൂതന സാങ്കേതികത ലഭ്യമാക്കാൻ വിദേശ മലയാളി മുന്നോട്ടുവച്ച സൗജന്യ സേവനവാഗ്‌ദാനത്തോട്‌ കേരള സർക്കാർ സ്വീകരിച്ച സമീപനത്തെ സിപിഐ എം  കേന്ദ്രനേതൃത്വം തള്ളിയെന്നാണ് പുതിയ നുണകഥ. പൊളിറ്റ്‌ബ്യൂറോ നിരാകരിച്ചതോടെ വ്യാജവാർത്തയുടെ ആയുസ്സറ്റെങ്കിലും ലവലേശമില്ല മനോരമയ്‌ക്ക്‌ ഖേദം. വ്യാജവാർത്ത പത്രത്തിലും വെബ്സൈറ്റിലും പ്രാമുഖ്യത്തോടെ പ്രസിദ്ധപ്പെടുത്തിയവർ പിബിയുടെ പ്രസ്‌താവന കണ്ടില്ലെന്ന നാട്യത്തില്‍. തിങ്കളാഴ്‌ച രാവിലെ ഇറക്കിയ പിബി പ്രസ്താവന വെബ്സൈറ്റില്‍ നല്‍കാന്‍ പത്രം തയ്യാറായില്ല. വ്യാജവാർത്തയിൽ ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതങ്ങനെ തുടരട്ടെയെന്നാണ്‌ വക്രബുദ്ധി. കേരളത്തിന്റെ കോവിഡ്‌ പ്രതിരോധപ്രവർത്തനത്തിന് ആ​ഗോളസ്വീകാര്യത കൈവന്നതോടെ കോൺഗ്രസും മനോരമയും അസ്വസ്ഥരാണ്‌.

ഒന്നും കിട്ടാതെവന്നപ്പോഴാണ് വിദേശമലയാളിയുടെ ഐടി സേവനവാഗ്‌ദാനം ശ്രദ്ധയിൽവന്നത്‌.  കോൺഗ്രസ്‌ ഭരിക്കുന്ന പഞ്ചാബ്‌, രാജസ്ഥാൻ, മഹാരാഷ്ട്ര സർക്കാരുകളും കേന്ദ്രസര്‍ക്കാരും കോവിഡ്‌ വ്യാപനം തടയാന്‍  നൂതനസാങ്കേതികതവിദ്യയ്ക്കായി സ്വകാര്യ–- വിദേശ കമ്പനികളുടെ സേവനം തേടിയിട്ടുണ്ട്.  ഇതെല്ലാം മറച്ചുവച്ചാണ് മനോരമയുടെയും പ്രതിപക്ഷത്തിന്റെയും പ്രചാരണം.

“കേരളഘടകത്തിന്റെ നിലപാട്‌ കേന്ദ്രനേതൃത്വം തള്ളി’യെന്നാണ്‌ തലക്കെട്ടിൽ മനോരമ അസന്ദിഗ്‌ധമായി പറയുന്നത്‌. എന്നാൽ, വാർത്തയിലേക്ക്‌‌ കടക്കുമ്പോൾ അതുവെറും “സൂചന’യായി പരിവർത്തനപ്പെട്ടു. “അറിയുന്നു’, “അത്രെ’ അങ്ങനെപോകുന്നു ലേഖകന്റെ ബോധ്യം.

മനോരമയുടെ വ്യാജവാർത്താ വിഭാഗത്തിലെ നിർണായക കണ്ണിയായ ഡൽഹി ലേഖകന്റെ പേരിലാണ് വാര്‍ത്ത. ഇയാളുടെ നിരവധി കള്ളവാർത്തകൾ മുമ്പും പിബി തള്ളിയിട്ടുണ്ട്. എന്നാൽ, അതിന്‌ ശേഷവും മാന്യത ലവലേശമില്ലാതെ വ്യാജവാർത്താസൃഷ്ടി തുടരുന്നു.

കോവിഡ്‌  പശ്‌ചാത്തലത്തിൽ വാർത്തകൾ കൈകാര്യംചെയ്യുമ്പോൾ മാധ്യമങ്ങൾ അങ്ങേയറ്റം ജാഗ്രത പുലർത്തണമെന്നും സ്ഥിരീകരിക്കാത്തതും വ്യാജവുമായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും മാർച്ച്‌ 31 നാണ് സുപ്രീംകോടതി നിർദേശിച്ചത്. വ്യാജവാർത്ത പ്രചരിക്കുന്നത്‌ തടയാൻ സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിക്കണമെന്ന്‌ പിന്നാലെ കേന്ദ്രസർക്കാർ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ടെലി മെഡിസിനെതിരെയും നുണ ; ബിനാമി കമ്പനിയെന്ന് യുഡിഎഫ്‌ ആക്ഷേപം

രോഗികൾക്ക്‌ വീട്ടിലിരുന്ന്‌ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന്‌ സംസ്ഥാന സർക്കാർ ഒരുക്കിയ ടെലി മെഡിസിൻ സംവിധാനത്തെയും ആക്ഷേപിച്ച്‌ യുഡിഎഫ്‌. ലോക്‌ഡൗൺ സാഹചര്യത്തിൽ വീഡിയോവഴി ഡോക്ടറെ കാണാൻ  സൗകര്യമൊരുക്കിയതിന്‌ എതിരെയാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ പുതിയ ആരോപണം. സംസ്ഥാന സർക്കാർ സംരംഭമായ കേരള സ്‌റ്റാർട്ടപ്‌ മിഷനു (കെഎസ്‌യുഎം) കീഴിലുള്ള സ്‌റ്റാർട്ടപ്പായ  ക്വിക്‌ ഡോക്ടർ കമ്പനിയാണ്‌ പദ്ധതിക്ക്‌ സാങ്കേതിക സഹായം സൗജന്യമായി നൽകുന്നത്‌. ഈ സംരംഭം ബിനാമി കമ്പനിയെന്നാണ്‌ യുഡിഎഫ്‌ ആക്ഷേപം.

കോവിഡ്‌ വ്യാപിച്ചതോടെ മറ്റ്‌ അസുഖങ്ങളുള്ളവർ ആശുപത്രികളിൽ പോകുമ്പോഴുള്ള രോഗവ്യാപന സാഹചര്യം തടയാനാണ്‌  ടെലി മെഡിസിൻ സംവിധാനം ഒരുക്കിയത്‌. ഡോക്ടർമാരുടെ സേവനം സൗജന്യമായി നൽകാൻ ഐഎംഎ  തയ്യാറായി. തുടർന്നാണ്‌ പദ്ധതി നടപ്പാക്കാൻ സംസ്ഥാന ഐടി മിഷനെ ചുമതലപ്പെടുത്തിയത്‌.

മേഖലയിൽ വൈദഗ്‌ധ്യമുള്ളതും സൗജന്യ സേവനം നൽകാൻ സന്നദ്ധതയുമറിയിച്ച രണ്ട്‌ സ്‌റ്റാർട്ടപ്പുകളെയാണ്‌ കെഎസ്‌യുഎം കണ്ടെത്തിയത്‌. ആരോഗ്യവകുപ്പ്, ഐടി മിഷൻ, സംസ്ഥാന ഇ- മിഷൻ ടീം (എസ്ഇഎംടി), സ്റ്റാർട്ടപ്‌ മിഷൻ എന്നിവയുടെ പ്രതിനിധികളടങ്ങുന്ന മൂല്യനിർണയ സമിതി പരിശോധിച്ചാണ്‌ ഇതിൽനിന്ന്‌ ക്വിക്‌ ഡോക്ടർ കമ്പനിയെ തെരഞ്ഞെടുത്തത്‌. ഈ കമ്പനിയുടെ മാതൃകമ്പനിയായ ട്രാൻസ്മിയോ ഐടി സൊല്യൂഷൻസ് സ്‌റ്റാർട്ടപ് ഇന്ത്യയിലും കേരള സ്റ്റാർട്ടപ് മിഷനിലും രജിസ്റ്റർചെയ്തത്‌ 2017 ജൂൺ 20നാണ്‌. ക്വിക്‌ ഡോക്ടറിനെ കേരള സ്റ്റാർട്ടപ് മിഷൻ 2018 ജനുവരിയിൽ സ്കെയിൽഅപ് ഗ്രാൻഡിനായി തെരഞ്ഞെടുത്തു.

വിവരം സംസ്ഥാന ഡാറ്റാ സെന്ററിൽ

സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററിലെ സെർവറുകളിലാണ്‌ മുഴുവൻ വിവരവും ശേഖരിക്കുന്നത്‌. ടെലിമെഡിസിൻ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട ഡാറ്റാബേസും എല്ലാ ഇടപാടുകളും എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡാറ്റാ സ്വകാര്യതയും വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങളുടെ പരിരക്ഷയും ഉറപ്പുവരുത്തുന്ന ഡാറ്റാ അനോണിമൈസേഷൻ നടപ്പാക്കിയിട്ടുമുണ്ട്‌. ഡോക്ടർ രോഗിയെ പരിശോധിക്കുന്ന വീഡിയോ റെക്കോഡ് ചെയ്യുന്നുമില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽമാത്രം ടോൾ ഫ്രീ നമ്പരിൽ വിളിക്കണം. ഐഎംഎ വളന്റിയേഴ്‌സാണ് ഈ സേവനം നൽകുന്നത്‌.

പ്രവീൺ ചക്രവർത്തിക്ക് എന്താണ് കോണ്‍​ഗ്രസില്‍ കാര്യം ;ചക്രവർത്തിയെ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ കൂടിയാലോചന സമിതിയിൽ ഉൾപ്പെടുത്തിയത്‌ വിവാദത്തിൽ

വിവരമോഷണ കേസിൽ അമേരിക്കൻ കോടതി ശിക്ഷിച്ച പ്രവീൺ ചക്രവർത്തിയെ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ കൂടിയാലോചന സമിതിയിൽ ഉൾപ്പെടുത്തിയത്‌ വിവാദത്തിൽ. മുതിർന്ന നേതാക്കളിൽ പലർക്കും ഇടംനൽകാതെ രണ്ട്‌ ദിവസംമുമ്പാണ്‌ സമിതി രൂപീകരിച്ചത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പ്രചാരണം അണിയറയിൽ നിയന്ത്രിച്ചത്‌ ചക്രവർത്തിയാണ്‌. കോണ്‍​ഗ്രസ് ദയനീയമായി തോറ്റെങ്കിലും ചക്രവർത്തിക്ക്‌ ഹൈക്കമാൻഡിൽ ശക്തമായ സ്വാധീനമാണുള്ളത്. കോൺഗ്രസിനുവേണ്ടി ദേശീയമാധ്യമങ്ങളിൽ സ്ഥിരമായി എഴുതാറുണ്ട്.

എഐസിസി വിവരവിശകലന വിഭാഗം തലവന്‍കൂടിയായ ചക്രവർത്തി വിവാദങ്ങളിൽനിറഞ്ഞ വ്യക്തിയാണ്‌. അമേരിക്കൻ ബാങ്കിങ്‌ സ്ഥാപനമായ തോമസ്‌ വീസൽസിന്റെ ഇന്ത്യയിലെ ഗവേഷണവിഭാഗം തലവനായിരുന്നു. 2007ൽ ഫ്രഞ്ച്‌ ബാങ്ക്‌ പിഎൻബി പാരിബയുടെ ഏഷ്യൻ രാജ്യങ്ങളിലെ ചുമതലക്കാരനായി മുംബൈയിൽ സ്ഥാനമേറ്റു. വീസൽസിന്റെ 18 ജീവനക്കാരും ചക്രവർത്തിയോടൊപ്പം പാരിബയിലെത്തി. വ്യാപാരരഹസ്യവും ഇടപാടുകാരുടെ വിവരവും ചക്രവർത്തി ചോർത്തിയെന്ന് വീസൽസ്‌ കാലിഫോർണിയ കോടതിയിൽ കേസ് നൽകി‌. വിവരമോഷണം നടന്നുവെന്ന്‌ രണ്ടുവർഷം നീണ്ട നിയമപോരാട്ടത്തിൽ തെളിഞ്ഞു. പാരിബ വൻ തുക പിഴയൊടുക്കി.

പിന്നീട്‌‌ ചക്രവർത്തി‌ നന്ദൻ നിലേക്കനി നയിച്ച ആധാർ ടീമിലെ പ്രധാനിയായി‌. കോൺഗ്രസ്‌ നേതൃത്വത്തിന്റെ പ്രത്യേക താൽപ്പര്യപ്രകാരമായിരുന്നു ഇത്. അതിനിടെ ആധാർവിവരങ്ങൾ ചോരുന്നതായി വാർത്തകള്‍ നിരന്തരം വന്നു. 2018ൽ എഐസിസി വിവരവിശകലനവിഭാഗം തലവനായപ്പോഴാണ് കോൺഗ്രസിനുവേണ്ടി ‘ശക്തി ആപ്‌’ തയ്യാറാക്കിയത്‌. ആപ്‌ ദുരുപയോഗം ചെയ്യപ്പെടുന്നതായി കോണ്‍​ഗ്രസിനുള്ളില്‍ വ്യാപക പരാതി ഉയർന്നു. ലോക്‌സഭാ തോല്‍വിക്കു പിന്നാലെ ചക്രവർത്തിക്കെതിരെ നിരവധി നേതാക്കള്‍ പരാതിയുയര്‍ത്തി. എന്നിട്ടും ഉന്നതതല സമിതിയിൽ ചക്രവര്‍ത്തി കയറിക്കൂടി. ചക്രവർത്തി ഉൾപ്പെട്ട കേസും സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നു.

അനലറ്റിക്ക–-കോൺഗ്രസ്‌ ബന്ധം ചർച്ചയാകുന്നു

വിവരമോഷണത്തിന്‌ ആഗോള കുപ്രസിദ്ധി നേടിയ ബ്രിട്ടീഷ്‌ കമ്പനി കേംബ്രിഡ്‌ജ്‌ അനലറ്റിക്ക(സിഎ) ഇന്ത്യയില്‍ വിവരങ്ങള്‍ ചോര്‍ത്തി വിറ്റത് കോണ്‍​ഗ്രസിന്. വിവരങ്ങൾ മോഷ്ടിച്ചുനൽകുന്ന സേവനത്തിന്‌ ഇന്ത്യയിൽ സിഎയുടെ ഉപഭോക്താവ്‌ കോണ്‍​​ഗ്രസ് ആണെന്ന തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മുന്‍ ജീവനക്കാരന്‍ ക്രിസ്‌റ്റഫർ വൈലീയുടെ വെളിപ്പെടുത്താനല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

സിഎയിൽ ഗവേഷണവിഭാഗം തലവനായിരുന്ന വൈലീ ബ്രിട്ടീഷ്‌ പാർലമെന്ററി സെലക്ട്‌ കമ്മിറ്റി നൽകിയ മൊഴിയിലാണ്‌  വെളിപ്പെടുത്തൽ നടത്തിയത്‌. അമേരിക്കയിൽ സിഎ അഞ്ച്‌ കോടി ഫെയ്‌സ്‌ബുക്ക്‌ ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തിയെന്ന കേസിനെ തുടർന്നാണ്‌ ബ്രിട്ടീഷ്‌ പാർലമന്ററി സമിതി അന്വേഷണം നടത്തിയത്‌. ഇന്ത്യയിൽ സിഎയ്‌ക്ക്‌ ഓഫീസുകളുണ്ടെന്നും കോൺഗ്രസ്‌ ഇവരുടെ ഗുണഭോക്താവ്‌ ആയിരുന്നെന്നും വൈലി മൊഴിയിൽ പറഞ്ഞു.

ഫെയ്‌സ്ബുക്കിലെയും ട്വിറ്ററിലെയും വിവരങ്ങൾ ചോർത്തി വോട്ടർമാരെ സ്വാധീനിക്കാനുള്ള പദ്ധതിക്ക്‌ 2019ലും രൂപം നൽകി. സിഎ മേധാവിയായിരുന്ന അലക്‌സാണ്ടർ നിക്‌സ്‌ കോൺഗ്രസ്‌ നേതാക്കളുമായി കൂടിക്കാഴ്‌ച  നടത്തി. എന്നാൽ, 2016ലെ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കാൻ സിഎ ഇടപെട്ടത്‌ വിവാദമായതോടെ കോൺഗ്രസ്‌ പിന്മാറി.അഞ്ച്‌ കോടി ഫെയ്‌സ്‌ബുക്ക്‌ ഇടപാടുകാരുടെ വിവരങ്ങൾ സിഎ ചോർത്തിയെന്ന്‌ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. മൂന്ന്‌ കോടിപേരുടെ വിവരങ്ങൾ കൈക്കലാക്കിയെന്ന്‌ സിഎ സമ്മതിച്ചു.

Monday, April 20, 2020

ജനങ്ങളുണ്ടെങ്കിലേ പ്രതിപക്ഷവുമുള്ളൂ

രാജ്യത്ത്‌ കോവിഡ്‌–-19 രോഗം ആദ്യം റിപ്പോർട്ട്‌ ചെയ്‌ത സംസ്ഥാനമാണ്‌ കേരളം. ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികളും കേരളത്തിലായിരുന്നു. അതേസമയം, ലോകമെമ്പാടും പ്രത്യേകിച്ചും യൂറോപ്പിലും അമേരിക്കയിലും ഈ മഹാമാരി കൊടുങ്കാറ്റുപോലെ പടർന്നുപിടിക്കുകയായിരുന്നു. ഈ രാജ്യങ്ങളിലൊക്കെ മലയാളികൾ ഏറെയുണ്ട്‌. അവർ നാട്ടിലേക്ക്‌  മടങ്ങിവരാനുള്ള സാധ്യതയുമുണ്ട്‌. മാത്രമല്ല, ജനസാന്ദ്രത ഏറെയുള്ള സംസ്ഥാനംകൂടിയാണ്‌ കേരളം. അതുകൊണ്ടുതന്നെ രോഗവ്യാപനസാധ്യത വളരെ കൂടുതലായിരുന്നു.  അമേരിക്കയിലെ ജോൺ ഹോപ്‌കിൻ സർവകലാശാല നൽകിയ മുന്നറിയിപ്പ്‌ സംസ്ഥാനത്തെ 40 ശതമാനത്തിന്‌ രോഗബാധയുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നായിരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയ മുന്നറിയിപ്പ്‌ 80 ലക്ഷം പേർക്ക്‌ ഇൻഫ്‌ളുവൻസ വരാമെന്നാണ്‌. അതിൽ 10 ശതമാനം പേരെയെങ്കിലും  ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുമെന്ന സാധ്യതയും അവർ ചൂണ്ടിക്കാട്ടി.  രോഗത്തിനാണെങ്കിൽ മരുന്ന്‌ കണ്ടെത്തിയിട്ടുമില്ല. തീർത്തും അസാധാരണ സാഹചര്യമാണ്‌ മുന്നിലുണ്ടായിരുന്നത്‌. അപ്പോൾ ജനങ്ങളുടെ ജീവനിലും സുരക്ഷയിലും ആകാംക്ഷയുള്ള സർക്കാർ ചെയ്യേണ്ടത്‌ എന്താണ്‌? എന്തുവിലകൊടുത്തും മഹാമാരിയിൽനിന്ന്‌ ജനങ്ങളെ രക്ഷിക്കുക. മനുഷ്യത്വത്തിലും മാനവമോചനത്തിലും വിശ്വാസമർപ്പിച്ച ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും ഗവൺമെന്റിനും സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങാതെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ മാത്രമേ മുൻഗണന നൽകാൻ കഴിയുമായിരുന്നുള്ളൂ. അതാണ്‌ പിണറായി വിജയൻ സർക്കാരും ചെയ്‌തത്‌.

ഒരുനൂറ്റാണ്ടുമുമ്പുള്ള സ്‌പാനിഷ്‌ ഫ്‌ളൂവിനുശേഷം ആദ്യമായാണ്‌ ഒരു മഹാമാരിയെ നാം നേരിടുന്നത്‌.  അസാധാരണമായ സാഹചര്യമാണിത്‌. അത്‌ നേരിടാൻ അസാധാരണമായി പ്രതികരിക്കേണ്ടിവരും. അടച്ചൂപൂട്ടൽതന്നെ അതിനുള്ള ഉദാഹരണമാണ്‌. പൗരന്റെ എല്ലാ മൗലികാവകാശങ്ങളും നിരാകരിക്കുന്നതല്ലേ ലോകരാജ്യങ്ങളും ഇന്ത്യയും  സ്വീകരിച്ച അടച്ചുപൂട്ടൽ. കൃഷിചെയ്യാൻ പാടില്ലെന്ന്‌ പറഞ്ഞു. വ്യവസായങ്ങൾ അടച്ചുപൂട്ടി. വിദ്യാഭ്യാസം മുടങ്ങി. ചരിത്രത്തിലാദ്യമായി റെയിൽവേഗതാഗതം നിശ്‌ചലമായി. ആകാശയാത്രയും മുടങ്ങി. പലരുടെയും ജീവിതം തകർത്തെറിഞ്ഞ നടപടിയാണിതെങ്കിലും ജനങ്ങൾ പൊതുവെ അതുമായി സഹകരിച്ചത്‌ മഹാമാരി മറികടക്കുന്നതിനായിരുന്നു.

കോവിഡിനെ നേരിടണമെങ്കിൽ വിപുലമായ വിവരശേഖരണവും അതിന്റെ വിശകലനവും ആവശ്യമായിരുന്നു. സംസ്ഥാനങ്ങളിലേക്ക്‌ കരമാർഗവും ആകാശമാർഗവും വന്നവരുടെ എല്ലാ വിവരങ്ങളും ശേഖരിക്കണമായിരുന്നു. അതിൽത്തന്നെ വിദേശയാത്ര നടത്തിയവർ, ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വന്നവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, രോഗം കൂടുതൽ മോശമായി ബാധിക്കുന്ന പ്രായമായവരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ശേഖരിക്കുകയും അവ വിശകലനംചെയ്‌ത്‌‌ അവർക്കാവശ്യമായ മരുന്നും ഭക്ഷണവും മറ്റും എത്തിക്കണമായിരുന്നു. നേരത്തേ പറഞ്ഞതുപോലെ രോഗികളുടെ എണ്ണം ലക്ഷത്തിലേക്ക്‌ ഉയരുന്നപക്ഷം അവ കൈകാര്യം ചെയ്യുന്നതിന്‌ പ്രൊഫഷണലായ ഐടി സംവിധാനം അനിവാര്യമാണ്‌. വിപുലമായ വിവരങ്ങൾ അഥവാ  ബിഗ്‌ഡാറ്റയാണ്‌ കൈകാര്യം ചെയ്യേണ്ടത്‌. അതിന്‌ തയ്യാറായി സൗജന്യസേവനം വാഗ്‌ദാനംചെയ്‌ത്‌ ഒരു മലയാളി രംഗപ്രവേശം ചെയ്‌തപ്പോൾ ഐടി വകുപ്പ്‌ അത്‌ സ്വീകരിച്ചു. ഈ രംഗത്ത്‌ പരിചയമില്ലാത്ത കമ്പനിയെയല്ല, മറിച്ച്‌ ആരോഗ്യരംഗത്ത്‌ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാന സംഘടനയായ ലോകാരോഗ്യ സംഘടനവരെ സേവനം സ്വീകരിക്കുന്ന സ്‌പ്രിങ്ക്‌ളർ എന്ന കമ്പനിയെയാണ്‌ തെരഞ്ഞെടുത്തത്‌. മാത്രമല്ല, പ്രതിപക്ഷം സംശയം ഉന്നയിച്ച ഘട്ടത്തിൽത്തന്നെ കരാർ സംബന്ധിച്ച എല്ലാ വിവരങ്ങളും സർക്കാർ പുറത്തുവിട്ടു. വിവരച്ചോർച്ച ഉണ്ടാകില്ലെന്ന്‌ ഉറപ്പ്‌ നൽകി. ഡാറ്റകൾ സർക്കാർ നിയന്ത്രിത സെർവറിലേക്ക്‌ മാറ്റുകയും ചെയ്‌തു. എന്തെങ്കിലും ഒളിപ്പിക്കാനുണ്ടെങ്കിൽ സർക്കാർ രേഖകൾ പുറത്തുവിടാൻ തയ്യാറാകുമായിരുന്നോ? സുതാര്യമായാണ്‌ സർക്കാർ കരാറിൽ ഏർപ്പെട്ടത്‌ എന്നതിന്റെ വിളംബരമാണ്‌ രേഖകൾ പുറത്തുവിട്ട നടപടി.

എല്ലാ അർഥത്തിലും മികച്ച പ്രവർത്തനമാണ്‌ പിണറായി വിജയൻ സർക്കാർ നടത്തിയത്‌. ലോകധ്രുവനായകനായ അമേരിക്കപോലും മഹാമാരിയെ എങ്ങനെ തടയണമെന്നറിയാതെ‌ പകച്ചുനിൽക്കുമ്പോൾ കേരളമെന്ന കൊച്ചുസംസ്ഥാനം രോഗവ്യാപനത്തെ തടയുന്നതിൽ ഒരു പരിധിവരെ വിജയിച്ചു. ഇതോടെ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ കേരളത്തിലേക്കായി. ഇവർക്ക്‌ ഇതെങ്ങനെ സാധിക്കുന്നുവെന്ന്‌ അവർ താൽപ്പര്യത്തോടെ ചോദിക്കാനാരംഭിച്ചു. ഇതോടെ കേരളത്തിലെ പ്രതിപക്ഷത്തിന്‌ ഉറക്കം നഷ്ടമായി. തുടക്കംമുതൽ സംസ്ഥാനത്തിന്റെ പ്രതിരോധത്തെ ദുർബലമാക്കാൻ അവർ രംഗത്തിറങ്ങിയിരുന്നു. ശാസ്‌ത്രത്തെ വകവയ്‌ക്കാത്ത തീവ്രവലതുപക്ഷ നേതാക്കളായ ട്രംപിന്റെയും ബൊൾസൊനാരോയുടെയും ഭാഷയിൽ ഇത്‌ വെറും പനിയാണെന്ന്‌ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. തുടക്കത്തിൽ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളെ അറിയിക്കാനും സ്വീകരിക്കേണ്ട  പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധ്യപ്പെടുത്താനും ആരോഗ്യമന്ത്രി വാർത്താസമ്മേളനം നടത്തിയപ്പോൾ അവർക്ക്‌ മീഡിയാമാനിയ എന്ന്‌ ആക്ഷേപിച്ച്‌  പ്രതിപക്ഷനേതാവ്‌ രംഗത്തെത്തി. നിയമസഭയിൽ പ്രതിപക്ഷനേതാവ്‌ സർക്കാരിനെ ഉപദേശിച്ചത്‌ അമേരിക്കൻ മോഡൽ സ്വീകരിക്കണമെന്നാണ്‌. അതേ പ്രതിപക്ഷത്തിന്റെ മനസ്സിലിരിപ്പ്‌ അമേരിക്കൻ രീതിയിൽ രോഗത്തെ നേരിടണമെന്നായിരുന്നു.

കോർപറേറ്റുകളുടെ ലാഭത്തിൽമാത്രം കണ്ണുനട്ട്‌ അടച്ചുപൂട്ടലിന്‌ തയ്യാറാകാതെ ഒരു പ്രതിരോധപ്രവർത്തനവും നടത്താതെ ഈയാംപാറ്റകളെപ്പോലെ ജനങ്ങളെ മരണത്തിന്‌ വിട്ടുകൊടുത്ത അമേരിക്കൻ മാതൃകയാണ്‌ സ്വീകരിച്ചതെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു?  പതിനായിരങ്ങളല്ലേ മരിച്ചുവീഴുക. അപ്പോൾ പിണറായി സർക്കാരിനെ കുരിശിലേറ്റുകയുമാകാം. മകൻ മരിച്ചാലും പ്രശ്‌നമില്ല മരുമകളുടെ കണ്ണീര്‌ കണ്ടാൽമതിയെന്ന പ്രതിപക്ഷസ്വപ്‌നമാണ്‌ നടക്കാതെപോയത്‌. അതിലുള്ള വിഷമവും കുശുമ്പുമാണ്‌ ഇപ്പോഴത്തെ വിവാദത്തിന്‌ അടിസ്ഥാനം. ഈ നാട്ടിൽ മനുഷ്യരുണ്ടെങ്കിലേ പ്രതിപക്ഷനേതാവും നിയമസഭാ സാമാജികരും ഉള്ളൂവെന്ന കാര്യം ആരും മറന്നുപോകരുത്‌. എന്തുവിലകൊടുത്തും ജീവൻ രക്ഷിക്കാനുള്ള വിശ്രമരഹിതമായ പ്രവർത്തനമാണ്‌ സർക്കാരും അവരുടെ സംവിധാനങ്ങളും കാഴ്‌ചവച്ചത്‌. അതുകൊണ്ടുതന്നെ ഈ വിവാദത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളയുകതന്നെ ചെയ്യും.

deshabhimani editorial 20.04.2020

സ്‌പ്രിങ്ക്‌ളർ സേവനം സൗജന്യം; ചോർച്ചയ്‌ക്ക്‌ പഴുതില്ല: ഐടി സെക്രട്ടറി

തിരുവനന്തപുരം> കോവിഡ്‌ പ്രതിരോധത്തിന്‌ സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ സേവനം സൗജന്യമാണെന്നും ജനങ്ങളുടെ വിവരങ്ങൾ ചോർത്താൻ‌ പഴുതില്ലെന്ന്‌  ഉറപ്പുവരുത്തിയിരുന്നതായും ഐടി സെക്രട്ടറി എം ശിവശങ്കർ വ്യക്തമാക്കി. വികസിത രാജ്യങ്ങളിൽ പോലും മരണനിരക്ക്‌ വർധിച്ചതോടെ ഏത്‌ സാഹചര്യവും നേരിടാനുള്ള കർമ്മ പദ്ധതിയും അതിന് യോജിച്ച‌  ഐടി സംവിധാനവും തെരഞ്ഞെടുക്കുകയായിരുന്നെന്നും  അദ്ദേഹം ‘ദേശാഭിമാനി’യോടു പറഞ്ഞു.

ശ്രേണീകൃതമായ വിവര ശേഖരണത്തിന്‌ വെബ് ഫോമുകൾ, അനലിറ്റിക് ടൂളുകൾ എന്നിവ തയ്യാറാക്കണമായിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിക്കുംമുൻപ് വിമാനം,  ട്രെയിൻ, മറ്റു വാഹനങ്ങൾ എന്നിവയിൽ വന്നവരുടെ വിവരങ്ങൾ ക്രോഡീകരിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക്‌ നൽകുക പ്രധാനമാണ്.

ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്‌ത സംസ്ഥാനമായി കേരളം മാറി.  ഏതു സാഹചര്യവും നേരിടാനുള്ള  ഐടി സംവിധാനം  ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരുക്കാൻ ഐടി മിഷൻ, സി-ഡിറ്റ്, എൻഐസി  തുടങ്ങി സ്ഥാപനങ്ങൾക്ക് സാധിക്കില്ല.

അന്താരാഷ്ട്ര യാത്ര നടത്തിയവർ, അന്തർ സംസ്ഥാന യാത്ര നടത്തിയവർ,  രോഗപ്രതിരോധ ശേഷി കുറഞ്ഞവരും  പ്രായമായവരും, ആരോഗ്യപ്രവർത്തകർ എന്നീ നാല്‌ തരത്തിലാണ്‌ വിവരം ശേഖരിച്ചത്‌. സർക്കാരിന്റെ  കൈവശമുള്ള മറ്റു ഡാറ്റകളുമായി  ഇത്‌ താരതമ്യം ചെയ്യുകയും അതിന്റെ  ഫലം ലഭ്യമാക്കി അവരുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നതും പ്രധാനമാണ്.

സമ്പർക്കവിലക്കിലുള്ളവർക്ക്‌  ലക്ഷണങ്ങൾ ഉണ്ടോ, സമ്പർക്കത്തിൽ വയോജനങ്ങളുണ്ടോ, അവർക്കെല്ലാം ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കുന്നുണ്ടോ എന്നതും ഉറപ്പിക്കണം.   വിവരം ശേഖരിക്കുക, ക്രോഡീകരിക്കുക, അർഹർക്ക് ആവശ്യ സേവനം നൽകുക, ചികിത്സ ലഭ്യമാക്കുക തുടങ്ങിയവയ്‌ക്ക്‌  ഡാറ്റ ഉപയുക്തമാക്കണം. കുറഞ്ഞ സമയത്തിനുള്ളിൽ ഇങ്ങനെ വിവിധ കാര്യങ്ങൾക്കുള്ള പരിഹാരം എന്ന രീതിയിലാണ് സ്പ്രിങ്ക്ളർ കമ്പനി പരിഗണനയിലെത്തിയത്‌.
സദുദ്ദേശത്തോടെയും നിയമങ്ങൾ പാലിച്ചും സർക്കാരിന് ഒരു രൂപ പോലും ചെലവു വരാത്ത തരത്തിലാണ്‌ ഐടി വകുപ്പ് ഈ സംവിധാനം ജനങ്ങൾക്ക് ലഭ്യമാക്കാൻ ശ്രമിച്ചത്‌. നേരത്തെ  സ്വകാര്യത  ഉറപ്പാക്കിയിരുന്നെങ്കിലും പ്രതിപക്ഷം ആശങ്ക അറിയിച്ചപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള സെർവറുകളിലേക്ക് ഡാറ്റ മാറ്റി.  ആർക്കും സംശയമുണ്ടാകാൻ പാടില്ല എന്നതിനാലാണ് ഡാറ്റ മാറ്റിയത്. ഇതിന്റെ  രേഖകൾ പരസ്യപ്പെടുത്തി.

ലോകാരോഗ്യ സംഘടനവരെ സേവനം സ്വീകരിക്കുന്ന കമ്പനിയെ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെയാണ്‌ തെരഞ്ഞെടുത്തത്‌. ശേഖരിച്ച വിവരം ദുരുപയോഗപ്പെടുത്തുമോയെന്ന ചോദ്യം  അറിവില്ലായ്‌മയിൽ നിന്നാണ്‌. അല്ലെങ്കിൽ മന:പ്പൂർവം തെറ്റിദ്ധാരണ പരത്താനുള്ള ലക്ഷ്യത്തോടെയാകാമെന്നും എം ശിവശങ്കർ പറഞ്ഞു.

സൗജന്യ സേവനത്തിന്‌ ടെണ്ടർ വേണ്ട ; തീരുമാനം ഉമ്മൻചാണ്ടി സർക്കാരിന്റേത്‌

സ്‌പ്രിങ്ക്‌ളർ സേവനത്തിന്‌ ടെൻഡറില്ലാതെ നടപടി സ്വീകരിക്കാൻ ഐടി സെക്രട്ടറിക്ക്‌ വിവേചനാധികാരം നൽകിയത്‌ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013ൽ സ്‌റ്റോർ പർച്ചേസ്‌ മാനുവലിൽ വരുത്തിയ ഭേദഗതി. പർച്ചേസ്‌ ചെയ്യേണ്ട ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ വില 15,000 രൂപയിൽ താഴെയാണെങ്കിൽ വകുപ്പ്‌ മേധാവിക്ക്‌ ടെൻഡർ ക്ഷണിക്കാതെ നടപടി എടുക്കാമെന്നാണ്‌ ഈ വ്യവസ്ഥ. സ്‌പ്രിങ്ക്‌ളർ സേവനത്തിന്‌ ഒരു രൂപപോലും പ്രതിഫലമില്ലെന്ന്‌ കരാറിൽ വ്യക്തമാക്കിയതിനാൽ ടെൻഡർ വേണ്ട.

ദേശീയ ദുരന്തമായോ സംസ്ഥാന ദുരന്തമായോ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ അത്‌ നേരിടാൻ എന്ത്‌ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‌ അധികാരമുണ്ട്‌. ദുരന്ത നിവരാണ അതോറിറ്റി നിയമത്തിലാണ്‌ ഈ വ്യവസ്ഥ. 2020 മാർച്ച്‌ 19ന്‌ കോവിഡ്‌ ബാധ സംസ്ഥാന ദുരന്തമായി വിജ്ഞാപനം ചെയ്‌തിട്ടുമുണ്ട്‌.

കോവിഡിനെതിരായ യുദ്ധം : ക്ലൗഡ്‌ കംപ്യൂട്ടിങ് അനിവാര്യമായ ആയുധം
എം പ്രശാന്ത‌്

കോവിഡ്‌ മ​ഹാമാരിയെ ചെറുക്കാനുള്ള യുദ്ധത്തില്‍ നിര്‍മിതബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എഐ), ബിഗ്‌ ഡാറ്റാ അനാലിസിസും ഉപയോ​ഗപ്പെടുത്തിയുള്ള  ക്ലൗഡ്‌ കംപ്യൂട്ടിങ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന്  നിതി ആയോഗിന്റെ  ഐടി വിഭാ​ഗം ചുമതലക്കാരനായ അർണബ്‌ കുമാർ. നിലവിൽ ഇന്ത്യയിൽ ഈ സംവിധാനമില്ല. ഐരാവത്‌ എന്ന പേരിൽ  എഐ ക്ലൗഡ്‌ കംപ്യൂട്ടിങ്‌ സംവിധാനം ആലോചനാഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് മഹാമാരിയുടെ വ്യാപനം ചെറുക്കാന്‍ ഐടിവിദ​ഗ്ധരായ സ്വകാര്യവ്യക്തികളുടെ സഹായത്തോടെ ‘ആരോഗ്യസേതു’ എന്ന ആപ്പ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ ബഹുദൂരം മുന്നേറിയ കേരളം ക്ലൗഡ് കംപ്യൂട്ടിങ് സാങ്കേതിവിദ്യ അടിസ്ഥാനമാക്കി വിവരശേഖരണം നടത്തിയതിന്റെ കാരണവും അനിവാര്യതയും വെളിപ്പെടുത്തുന്നതാണ് നിതി ആയോഗിന്റെ  ഐടി മേധാവിയുടെ വാക്കുകള്‍.

ഇന്ത്യ സ്വന്തമായി ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനം വികസിപ്പിക്കാത്തിടത്തോളം ഈ പരിമിതി തുടരുമെന്ന്‌ ഐടി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. എപ്പോഴും ആരിലേക്കും പടരാവുന്ന മഹാമാരിയുടെ സാഹചര്യത്തിൽ ​ബിഗ്‌ ഡാറ്റാ അനാലിസിസ് ഒഴിവാക്കാനുമാകില്ല. കോവിഡ്‌ ബാധിതമായ മറ്റ്‌ രാജ്യങ്ങളും ബിഗ്‌ ഡാറ്റാ അനലറ്റിക്‌സിനായി ആപ്പുകളെയും സ്വകാര്യസോഫ്‌റ്റ്‌വെയറുകളെയുമാണ് ആശ്രയിക്കുന്നത്.

ആരോ​​ഗ്യസേതു ആപ്പ്

രാജ്യത്ത് ദിവസങ്ങള്‍ക്കിടയില്‍  അഞ്ചുകോടിയിലേറെ പേർ ഇൻസ്‌റ്റാൾ ചെയ്‌ത ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ സ്വകാര്യ ക്ലൗഡ്‌ സെർവറിലാണ്‌ ശേഖരിക്കപ്പെടുകയെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. രോഗികളെയും സമ്പർക്ക സാധ്യതയുള്ളവരെയും നിരീക്ഷണത്തിൽ നിർത്തി ഹോട്‌സ്‌പോട്ടുകളും ക്ലസ്‌റ്ററുകളും നിർണയിക്കുകയാണ്‌ ആപ്പിന്റെ ലക്ഷ്യം. ജിപിസി, ബ്ലൂടൂത്ത്‌ സംവിധാനങ്ങൾ ഉപയോഗിച്ചാണ്‌ നിരീക്ഷിക്കുന്നത്‌. പേര്‌, പ്രായം, ഫോൺനമ്പർ, ലിംഗം, തൊഴിൽ, സന്ദർശിച്ച രാജ്യങ്ങൾ, രോഗലക്ഷണങ്ങൾ, മറ്റ്‌ ആരോഗ്യവിവരങ്ങൾ തുടങ്ങിയവ ആപ്പിലൂടെ ശേഖരിക്കപ്പെടും. ആപ്പ്‌ ഉപയോഗിക്കുന്ന വ്യക്തി എവിടെയാണെന്നത്‌ ഓരോ 15 മിനിറ്റ്‌ ഇടവേളയിൽ ശേഖരിക്കും.

മൊബൈലിൽ ആപ്പ്‌ തുടരുന്നിടത്തോളം വ്യക്തിവിവരങ്ങൾ സെർവറിൽ സൂക്ഷിക്കപ്പെടും.  അസാധാരണ ഘട്ടങ്ങളിൽ ഇത്തരം സാങ്കേതികസംവിധാനം അനിവാര്യമായിവരും.‘ഒരു താൽക്കാലിക പ്രശ്‌നത്തിന്‌ താൽക്കാലിക പരിഹാരമാണ്‌ ലക്ഷ്യമിടുന്നത്‌’–-  അർണബ്‌ പറഞ്ഞു.

വിവരവിശകലനം ജീവൻ രക്ഷിക്കാൻ: എസ്‌ ആർ പി

കോവിഡ്‌–- 19  രോഗവ്യാപനവും മരണവും തടയുന്നതിനുള്ള അടിയന്തരനടപടി എന്ന നിലയിലാണ്‌ വിവരവിശകലനത്തിന്‌ സ്‌പ്രിങ്ക്‌ളറുമായി സർക്കാർ ധാരണയുണ്ടാക്കിയതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള. കോവിഡിനുമുമ്പിൽ ലോകം പകച്ചുനിൽക്കുമ്പോൾ ജനങ്ങളെ രക്ഷിക്കാൻ  സാധ്യമായതെല്ലാം ചെയ്യുകയെന്നതാണ്‌ ഒരു സർക്കാരിന്റെ കടമ.

അസാധാരണ സ്ഥിതിവിശേഷം നേരിടാനുള്ള അസാധാരണ നടപടിയായി കണ്ടാൽമതി. അതിനെ ആക്ഷേപിക്കുന്നതിന്‌ പകരം മഹാമാരി തടയുന്നതിന്‌ സർക്കാർ എടുത്ത നടപടിക്കൊപ്പം  നിൽക്കുകയാണ്‌ പ്രതിപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്‌ രോഗംമൂലമുള്ള മരണം ഒന്നരലക്ഷം കടന്നു. ലോകമാകെ  പകച്ചു നിൽക്കുകയാണ്‌. എല്ലാ രാജ്യങ്ങളും രോഗം തടയാൻ അസാധാരണ നടപടി സ്വീകരിക്കുകയാണ്‌. നമ്മുടെ രാജ്യവും അടച്ചിട്ടിരിക്കുകയാണ്‌.  ഭരണഘടന ഉറപ്പ്‌ നൽകുന്ന മൗലികാവകാശങ്ങൾപോലും രോഗം പടരാതിരിക്കാൻ ഫലത്തിൽ മരവിപ്പിച്ചു.  കേരളത്തിൽ അതിവേഗമാണ്‌ രോഗവ്യാപനം വന്നത്‌. മരണവും തുടങ്ങി. എന്നാൽ,  തുടക്കംമുതൽ രോഗവ്യാപനം തടയുന്നതിനും ചികിത്സയ്‌ക്കും സർക്കാർ നടപടി സ്വീകരിച്ചു.  ലോകത്തിന്‌ തന്നെ മാതൃകയായി കേരളം. അടച്ചൂപൂട്ടൽ കാരണമുള്ള പ്രയാസങ്ങൾ ലഘൂകരിക്കാൻ ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചു.

ഈ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണവും വിശകലനവും നടത്തി അടിസ്ഥാനപരമായ നടപടി എന്തെന്ന തീരുമാനത്തിൽ എത്തിച്ചേരേണ്ടതുണ്ട്‌. ഇതിന്‌ സർക്കാരിനെ സമീപിച്ച ഒരു സ്ഥാപനത്തെയാണ്‌ ചുമതലപ്പെടുത്തിയത്‌. സാധാരണ നില പുനഃസ്ഥാപിച്ചാൽ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തലുണ്ടാകും. കോവിഡ്‌ ഭീഷണി മാറിയിട്ടില്ല. സമ്പർക്കം ഇല്ലാത്തതിനാൽ രോഗവ്യാപനം തടയാൻ കഴിഞ്ഞിട്ടുണ്ട്‌. നാളെ ഏത്‌ സാഹചര്യവും വരാം. അതിനാൽ സർക്കാരിന്റെ നടപടികളെ സഹായിക്കുന്ന നിലപാടാണ്‌ പ്രതിപക്ഷം സ്വീകരിക്കേണ്ടത്‌–-എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു.


സ്‌പ്രിങ്ക്‌ളർ ഡബ്ല്യുഎച്ച്‌ഒയുടെ സാങ്കേതികവിദ്യാ പങ്കാളി
ലെനി ജോസഫ്‌

കോട്ടയം: കോവിഡ്‌ രോഗം സംബന്ധിച്ച  വിവരശേഖരണത്തിനും വിതരണത്തിനും  ലോകാരോഗ്യസംഘടന ( ഡബ്ല്യുഎച്ച്‌ഒ) ആശ്രയിക്കുന്നത്‌ മലയാളി സംരംഭകന്റെ ഉടമസ്ഥതയിലുള്ള സ്‌പ്രിങ്ക്‌ളർ കമ്പനിയെ.  വിശ്വസനീയമായ ഡാറ്റ  കൃത്യമായും വേഗത്തിലും  ലഭിക്കാനുള്ള സംവിധാനം സ്‌പ്രിങ്ക്‌ളറുമായി ചേർന്ന്‌  അപ്‌ഡേറ്റ്‌ ചെയ്‌തെന്ന്‌ ഡബ്ല്യുഎച്ച്‌ഒയുടെ വെബ്‌സൈറ്റിലുണ്ട്‌. ഏപ്രിൽ 14ന്‌ പ്രസിദ്ധീകരിച്ച ന്യൂസ്‌ ലെറ്ററിൽ സ്‌പ്രിങ്ക്‌ളറിനെ  ‘പ്രോ ബോണോ' (പ്രതിഫലം വാങ്ങാതെ സന്നദ്ധപ്രവർത്തനം നടത്തുന്ന) കമ്പനിയെന്നാണ്‌ വിശേഷിപ്പിച്ചത്‌.

ടെക്‌നോളജി ഫോർ കോവിഡ്‌–-19ന്റെ മുൻകൈയിൽ സ്‌പ്രിങ്ക്‌ളറിന്റെ സഹായത്തോടെ നടത്തിയ പരിഷ്‌കാരത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകത അതിന്റെ മൊബൈൽ സൗഹൃദ സംവിധാനമാണ്‌.  കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരമൊരു പ്ലാറ്റ്‌ഫോം വികസിപ്പിച്ച  ഡബ്ല്യുഎച്ച്‌ഒ ടീമിനെയും സാങ്കേതികവിദ്യാ പങ്കാളി സ്‌പ്രിങ്ക്ള‌റിനെയും ഡബ്ല്യുഎച്ച്‌ഒ ഡിജിറ്റൽ ഹെൽത്ത്‌ ആൻഡ്‌ ഇന്നവേഷൻ ഡയറക്ടർ ബെർണാർഡോ മരിയാനോ ജൂനിയർ  അഭിനന്ദിച്ചു.

കോവിഡിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെ പ്രചാരണം ചെറുക്കാൻ  സ്‌പ്രിങ്ക്‌ളറുമായി സഹകരിച്ച്‌  ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചറിൽ ചാറ്റ്‌ ബോക്സും  ആരംഭിച്ചു. ഡബ്ല്യുഎച്ച്‌ഒയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിൽ ‘സെൻഡ്‌ മെസേജി’ൽ പോയാലും ‘ ഡെഡിക്കേറ്റഡ്‌ മെസഞ്ചർ ലിങ്ക്‌’വഴിയും വിവരങ്ങൾ കിട്ടും.

പ്രതിപക്ഷം തുരങ്കം വയ്‌ക്കുന്നത്‌ കേരളത്തിന്റെ ഭാവിയെ ; സ്‌പ്രിങ്ക്‌ളറിന്റേത്‌ രോഗപ്രതിരോധത്തിനും ആരോഗ്യ ദൗത്യങ്ങൾക്കും നിർണായകമാകുന്ന ഇടപെടൽ

രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ള ആരോപണങ്ങളിലൂടെ കേരളത്തിന്റെ ഭാവി ആരോഗ്യദൗത്യങ്ങൾക്കും രോഗപ്രതിരോധ സംവിധാനങ്ങൾക്കും മുതൽക്കൂട്ടാകുന്ന ചുവടുവയ്‌പിനെ തകർക്കാനുള്ള ശ്രമത്തിലാണ്‌ പ്രതിപക്ഷം. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രോഗസാധ്യതകൾ മുൻകൂട്ടി അറിയാനും അതിനെ പ്രതിരോധിക്കാനുമാണ്‌ സ്‌പ്രിങ്ക്‌ളർ കമ്പനിയുമായി സംസ്ഥാനം കരാറിൽ ഏർപ്പെട്ടത്‌.

നിലവിൽ രോഗികളെയും രോഗാവസ്ഥയെയും പറ്റിയുള്ള വിവരങ്ങൾ മാത്രമാണ്‌ ലഭ്യമായിട്ടുള്ളത്‌. അതിൽനിന്ന്‌ വ്യത്യസ്തമായി ഫെയ്‌സ്ബുക്ക്, ട്വിറ്റർ, വാട്ട്സാപ്, ഇ മെയിൽ, ഫോൺ കോളുകൾ എന്നിവയിൽനിന്നും ആരോഗ്യപ്രവർത്തകർ നേരിട്ടും ശേഖരിച്ച വിവരങ്ങൾ വളരെവേഗം വിശകലനംചെയ്ത് ആവശ്യമുള്ള വിവരവിശകലനം ലഭ്യമാക്കുക എന്ന ദൗത്യമാണ്‌ സ്‌പ്രിങ്ക്‌ളർ നിർവഹിക്കുക.

വിപുലമായ വിവരശേഖരങ്ങളുടെ വിശകലനം നിലവിൽ സംസ്ഥാനത്തിനോ രാജ്യത്തിനോ സാധ്യമാകാത്ത സാഹചര്യത്തിലാണ്‌ സൗജന്യമായി ആ സംവിധാനം നൽകാമെന്നേറ്റ കമ്പനിയുമായി സർക്കാർ ധാരണയിലെത്തിയത്‌.  കോവിഡ്‌, നിപാപോലുള്ള രോഗങ്ങളുണ്ടായാൽ അതിനെ പ്രതിരോധിക്കാൻ ഇപ്പോൾ ശേഖരിക്കുന്ന വിവരം ഗുണം ചെയ്യും. ലോകത്ത്‌ ഏതെങ്കിലും ഒരു കോണിൽ പകർച്ചവ്യാധിയോ വൈറസ്‌ ബാധയോ ഉണ്ടായാൽ അത്‌ അപഗ്രഥിച്ച്‌ കൈവശമുള്ള ഡാറ്റകൾ വിശകലനം നടത്തി കേരളത്തിൽ രോഗം എത്താൻ സാധ്യതയുണ്ടോ എന്ന്‌ പ്രവചിക്കാനാകും. ഏതൊക്കെ സാഹചര്യത്തിലാണ്‌ രോഗം വരുന്നത്‌, ഏത്‌ പ്രായത്തിലുള്ളവരെ ബാധിക്കും, എത്രത്തോളം വ്യാപ്തിയുണ്ടാകും എന്തൊക്കെ ഒരുക്കങ്ങളാണ് നടത്തേണ്ടത്, അതിന് വേണ്ടിവരുന്ന വിഭവശേഷി എന്നിങ്ങനെയുള്ള വിവരങ്ങളും മുൻകൂട്ടി അറിയിക്കാനാകും.

വിവരചോർച്ചയ്‌ക്കുള്ള അവസാന സാധ്യതയും അടച്ചു

ശേഖരിക്കുന്ന വിവരങ്ങൾ പൂർണമായും സംസ്ഥാന സർക്കാരിന്‌ കീഴിലുള്ള സി–-ഡിറ്റിനായിരിക്കുമെന്ന്‌ ഇതിനകം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. വിവരശേഖരണത്തിനും സംഭരണത്തിനും വിശകലനത്തിനും ഉപയോഗിക്കുന്ന എല്ലാ സോഫ്‌റ്റ്‌വെയറുകളും സിഡിറ്റ്‌ ഒരുക്കുന്ന ആമസോൺ ക്ലൗഡ്‌ പശ്‌ചാത്തല സൗകര്യത്തിനുള്ളിലാകും വിന്യസിക്കുക. സ്‌പ്രിങ്ക്‌ളർ സൗജന്യമായി നൽകുന്ന സാസ്‌ ആപ്ലിക്കേഷനും ഈ രീതിയിലാണ്‌ വിന്യസിക്കുക എന്നിരിക്കെ സ്‌പ്രിങ്ക്‌ളറുടെ ഭാഗത്തുനിന്നുള്ള വിവരച്ചോർച്ചയ്‌ക്കുള്ള അവസാന സാധ്യതയും അടയും. വിവരങ്ങൾ വിശകലനംചെയ്ത്‌ ഡാഷ് ബോർഡുകളും ടേബിളുകളും തയ്യാറാക്കി നൽകുന്ന ചുമതല മാത്രമാണ്‌ സ്‌പ്രിങ്ക്‌ളറിനുള്ളത്‌.

പ്രതിപക്ഷം കേരളത്തെ അപമാനിക്കുന്നു ; വിവാദങ്ങൾ രാഷ്ട്രീയ മുതലെടുപ്പെന്ന് എ വിജയരാഘവൻ

അനാവശ്യവിവാദങ്ങളുയർത്തി  പ്രതിപക്ഷം കേരളത്തെയും ജനങ്ങളെയും കരിവാരിത്തേക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ എ  വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഹാമാരിയിൽനിന്ന് ജനങ്ങളെ രക്ഷിക്കാനല്ല കോൺഗ്രസ് നേതാക്കൾക്കും പ്രതിപക്ഷത്തിനും താൽപ്പര്യം. വിമോചന സമരത്തിന്റെ രാഷ്ട്രീയ അപസ്മാരം  കോൺഗ്രസ് നേതാക്കൾക്ക് വിട്ടുപോയിട്ടില്ല.

കോവിഡ് പ്രതിരോധത്തിൽ കേരളം കാണിച്ച മികവിനെ ലോകത്തെമ്പാടും ആരോഗ്യപ്രവർത്തകരും സാമൂഹ്യശാസ്ത്രജ്ഞരും പ്രകീർത്തിച്ചു. കേരളജനതയെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിൽ സർക്കാർ മികവു കാട്ടി. ഈ ഒരുമയെ  അസഹിഷ്ണുതയോടെയാണ് പ്രതിപക്ഷം കാണുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെപ്പോലും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്  വികലമാണ്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും മന്ത്രിമാരും കോൺഗ്രസ് നേതാക്കളുമെല്ലാം സോളാർ കമീഷനുമുന്നിൽ ഹാജരായിരുന്ന കാലം ഓർമയില്ലേ ? അന്നും അവരുടെ കുടുംബാംഗങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിട്ടില്ല. ഓഖിയും പ്രളയവും നിപ്പയുംമുതൽ കോവിഡ്വരെയുള്ള വെല്ലുവിളികളെ എൽഡിഎഫ് സർക്കാർ ജനകീയ ഐക്യത്തോടെയാണ് നേരിട്ടത്.  സ്പ്രിങ്ക്ളറുമായുള്ള ഇടപാട്  മികച്ച സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിൽ അഴിമതിയോ ഡാറ്റചോർച്ചയോ ഒന്നുമില്ല. ഇതുസംബന്ധിച്ച്  മുഖ്യമന്ത്രിമുതൽ ഐടി സെക്രട്ടറിവരെ മറുപടി പറഞ്ഞിട്ടുണ്ട്.  എന്നിട്ടും പത്രസമ്മേളനപരമ്പര നടത്തുകയാണ് പ്രതിപക്ഷ നേതാവും സംഘവും. പ്രതിപക്ഷകാപട്യം തിരിച്ചറിഞ്ഞ് ജനം സർക്കാരുമായി സഹകരിച്ചു മുന്നോട്ടുപോകണം.  ഭരണപരമായ കാര്യങ്ങളിൽ എൽഡിഎഫുമായി ചർച്ചചെയ്താണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും വിജയരാഘവൻ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസും പങ്കെടുത്തു.

കോൺഗ്രസ്‌ നേതാക്കളുടേത്‌ തുരങ്കംവയ്‌പ്‌ രാഷ്‌ട്രീയം: എ വിജയരാഘവൻ

കേരളത്തിൽ മികച്ച രീതിയിൽ നടക്കുന്ന കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളെ വിവാദം സൃഷ്‌ടിച്ച്‌ തുരങ്കം വയ്‌ക്കാനാണ്‌ കോൺഗ്രസ്‌ നേതാക്കൾ ശ്രമിക്കുന്നതെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു. കോവിഡ്‌ വ്യാപനം ചെറുക്കാനും അടച്ചുപൂട്ടലിൽ ബുദ്ധിമുട്ടിലായ ജനങ്ങളെ സഹായിക്കാനും ഏറ്റവും സുതാര്യമായ നിലയിലാണ്‌ സർക്കാർ സംവിധാനം പ്രവർത്തിക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാതൃകാപ്രവർത്തനമാണ്‌ നടക്കുന്നതെന്ന്‌ രാജ്യമാകെ വിലയിരുത്തുമ്പോഴാണ്‌ കുത്തിത്തിരിപ്പിന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും സംയുക്തമായി ശ്രമിക്കുന്നത്‌.

ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴെങ്കിലും രാഷ്‌ട്രീയം മാറ്റിവച്ച്‌ സഹകരിക്കുന്നതിനുപകരം ലോകത്തിന്‌ മുമ്പിൽ കേരളത്തിന്റെ ഒരുമയെ ഇകഴ്‌ത്താനാണ്‌ പ്രതിപക്ഷനേതാവിന്റെ ശ്രമം. സാലറി ചലഞ്ചിന്റെ പേരിലും ഇരട്ടത്താപ്പ്‌ നയമാണ്‌ കോൺഗ്രസിന്‌. കോവിഡ്‌ പ്രതിരോധത്തിന്‌ അമേരിക്കൻ മോഡൽ സ്വീകരിക്കണമെന്ന്‌ നിയമസഭയിൽ ഉളുപ്പില്ലാതെ  പ്രസംഗിച്ചയാളാണ്‌ പ്രതിപക്ഷനേതാവ്‌. അത്‌ സ്വീകരിച്ചിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നെന്ന്‌ അദ്ദേഹം സ്വയം ആലോചിക്കണം.

കേരളം സ്വീകരിച്ചതുപോലുള്ള ഒരു നടപടിയും കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽപോലും ഉണ്ടായിട്ടില്ല. ജനങ്ങളിൽ സർക്കാരിന്‌ കിട്ടിയ സ്വീകാര്യതയാണ്‌ നേതാക്കളുടെ ഉറക്കം കെടുത്തുന്നത്‌. ഇതിൽ വിറളി പൂണ്ടാണ്‌ വസ്‌തുതാവിരുദ്ധ ആക്ഷേപങ്ങളുമായി വന്നിരിക്കുന്നത്‌. ഈ സമീപനം തിരുത്തി ജനങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ കോൺഗ്രസ്‌ നേതൃത്വം സ്വയം അപഹാസ്യരാകുമെന്ന്‌ വിജയരാഘവൻ പറഞ്ഞു.