Showing posts with label നാടകം. Show all posts
Showing posts with label നാടകം. Show all posts

Saturday, February 1, 2014

യുദ്ധം=എല്ലാവരും പരാജിതര്‍

തൃശൂര്‍: എല്ലാ യുദ്ധങ്ങളും അവശേഷിപ്പിക്കുന്നത് പരാജയം തന്നെ. മനുഷ്യകുലത്തിന്റെ സമ്പൂര്‍ണപരാജയം. എന്തിനുവേണ്ടിയായിരുന്നു യുദ്ധമെന്ന് മറന്ന പടയാളിയാണ് യുദ്ധത്തില്‍ മരിച്ചവര്‍ക്കും മുറിവേറ്റവര്‍ക്കുംവേണ്ടി പ്രതികാരം ചെയ്യുമെന്ന് ആണയിടുന്നവന്‍. യുദ്ധങ്ങള്‍ക്കൊടുവില്‍ അവശേഷിക്കുന്നവന്റെ നിര്‍വികാരത, ലോകത്തിലെ മുഴുവന്‍ മനുഷ്യരുടേയും മരവിപ്പാണ്. ഇതാണ് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അഞ്ചാം ദിനത്തെ ശ്രദ്ധേയമാക്കിയത്. ഇറാനിയന്‍ നാടകസംഘം "റുയാക്കി"നുവേണ്ടി ലോകപ്രശസ്തനായ ഹമീദ്രെസ അസാരംഗ് സംവിധാനം ചെയ്ത "റ്റൂ ലിറ്റേഴ്സ് ഇന്‍ റ്റു ലിറ്റേഴ്സ് ഓഫ് പീസ്" എന്ന നാടകം രാഷ്ട്രീയംതന്നെയാണ് പറയുന്നത്. ഇറാനിലെ സാമൂഹ്യരംഗത്തെ പ്രതിസന്ധിയേയും സമ്പദ്രംഗം നേരിടുന്ന തകര്‍ച്ചയേയും നാടകം വരച്ചു കാണിക്കുന്നു. യുദ്ധത്തിനൊടുവില്‍ ഒരു നദിക്കരികില്‍ അവശേഷിച്ച നാലു പടയാളികളാണ് കഥാപാത്രങ്ങള്‍. അശരീരിപോലെ പുറത്തുനിന്നുള്ള ശബ്ദത്തിനനുസരിച്ച് യന്ത്രംപോലെ ചലിക്കുന്ന കഥാപാത്രങ്ങള്‍, വിളറിവെളുത്ത വേദി, എല്ലാം ചേര്‍ന്നപ്പോള്‍ ദുരന്തമവശേഷിപ്പിച്ച വികാരശൂന്യത. പലപ്പോഴും ഗോദോയെക്കാത്തിരിക്കുന്ന സാമുവല്‍ ബെക്കറ്റിന്റെ എസ്ട്രഗണേയും വ്ളാദിമീറിനേയും ഓര്‍മിപ്പിക്കുന്ന കഥാപാത്രങ്ങള്‍.

നോര്‍വേയിലെ തിയറ്റര്‍ ഓഫ് ക്രൂവല്‍റ്റി അഥവാ ഗ്രൂസം ഹെട്ടെന്‍സ് തിയറ്റര്‍ അവതരിപ്പിച്ച "റെവലൂഷണറി മെസേജസ്"വാമൊഴിയെ ഉപേക്ഷിച്ച് ശരീരഭാഷയുടേയും ബിംബങ്ങളുടേയും പ്രയോഗത്തിലൂടെ പലപ്പോഴും ദാലിയന്‍ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നതായി. ദൃശ്യപരത നാടകം കാണികളെ പിടിച്ചിരുത്തി. നാടകകൃത്ത് ജയപ്രകാശ് കുളൂരിന് ആദരമായി അദ്ദേഹത്തിന്റെ "തെരഞ്ഞെടുപ്പ്" എന്ന നാടകം അപ്പുണ്ണി ചന്ദ്രനും ഫ്രാന്‍സിലെ പാവനാടകം "ഹിലം", ഇറ്റലിയിലെ മോട്ടസിന്റെ "ദെല്ല ത്വാ കാര്‍ണെ" എന്നിവയുടെ പുനരവതരണവും നടന്നു. രാത്രി നടന്ന "യക്ഷഗാനം" കാണികളെ ആഹ്ലാദിപ്പിച്ചു. രാവിലെ അന്തര്‍ദേശീയ ക്രിട്ടിക്സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറും നടന്നു. മലയാളത്തില്‍ ഇനിയും വികസിച്ചിട്ടില്ലാത്ത തിയറ്റര്‍ ക്രിട്ടിസിസത്തിന് നവഊര്‍ജം പകരുന്നതായി സെമിനാര്‍. സംവിധായകരുമായി മുഖാമുഖവും നടന്നു.

deshabhimani

Monday, October 21, 2013

മനസ്സില്‍ കനല്‍ കോരിയിട്ട് മണ്ടോടി കണ്ണന്‍

മാനന്തവാടി: ഒഞ്ചിയം പോരാട്ടത്തിന്റേയും ധീര രക്തസാക്ഷികളുടേയും കഥ പറയുന്ന "മണ്ടോടി പറയുന്നു-ഒഞ്ചിയം എന്റെ ചുവന്ന മണ്ണ് "ഭനാടകം ആസ്വാകരെ തീപിടിപ്പിക്കുന്നതായി. അരങ്ങില്‍ ആവേശതിരയിളക്കി മണ്ടോടി കണ്ണന്‍ പുനര്‍ജനിച്ചപ്പോള്‍ ഇതള്‍ വിരിഞ്ഞത് ചോര മണത്ത ഒരു കാലത്തെ ഓര്‍മ്മപ്പെടുത്തലുകളാണ്. ജനനാട്യവേദിയുടെ നേതൃത്വത്തില്‍ വടകര നാടക ഭൂമിയാണ് നാടകം അരങ്ങിലെത്തിച്ചത്. മാനന്തവാടി ഗദ്യക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നാടകം അരങ്ങിലെത്തിയത്. നാടകം കാണുന്നതിനായി നിരവധി ആളുകളാണ് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ തിങ്ങി നിറഞ്ഞത്. നാടകം പുതു തലമുറക്കുള്ള പഴമയുടെ ഓര്‍മ്മപ്പെടുത്തലുകളായി.

ക്രൂരമായ കമ്യൂണിസ്റ്റ് വേട്ടയിലും പതറാതെ പാവങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ച മണ്ടോടി കണ്ണനെ പോലെയുള്ള നിരവധി പോരളികളെ ഓര്‍മ്മിക്കുവാനുള്ള ഒരു വേദി കൂടിയായിത്. 1948 ഏപ്രില്‍ 30ന് പോലീസ് നടത്തിയ നരനായാട്ടും ജയിലറക്കുള്ളില്‍ സ്വന്തം ചോരക്കൊണ്ട് അരിവാള്‍ ചുറ്റിക വരച്ച് ധീര രക്തസാക്ഷിയാകുന്ന മണ്ടോടിയുടെ ജീവിത കഥ കാണികളുടെ മനസ്സില്‍ കനല്‍ കോരിയിട്ടു. &ഹറൂൗീ; പാര്‍ട്ടിയാണ് വലുത്. അതിനെക്കാക്കണം.. ഭൂമി ഉള്ളോടുത്തോളം കാലം തോല്‍ക്കരുത് സഖാക്കളെ ആര്‍ക്ക് മുമ്പിലും. റെഡ് സല്യൂട്ട്. നാടകം അവസാനിക്കുമ്പോള്‍ മാണ്ടോടിയുടെ വാക്കുകള്‍ കാണികളും ഹൃദയത്തിലേറ്റി വാങ്ങുകയാണ്. നാടകത്തിലെ അവസാന രംഗമായി മണ്ടോടി കണ്ണന്റെ ചേതനയറ്റ ശരീരത്തിനു മുകളില്‍ പാര്‍ട്ടി പതാക പുതപ്പിച്ചപ്പോള്‍ മുദ്രാവാക്യം വിളികളോടെയാണ് കാണികള്‍ നാടകത്തിന് വിട നല്‍കിയത്. 18ഓളം കഥാപാത്രങ്ങളെ അനായസമായ അഭിനയ ചാരുതയോടുകൂടിയാണ് മുരളി നമ്പ്യാരും, അശോകന്‍ പതിയാരക്കരയും പ്രേക്ഷകരെ കയ്യിലെടുത്തത്. മണിക്കൂറുകള്‍ കൊണ്ട് മണ്ടോടി കണ്ണന്റെ പോരാട്ട കഥകള്‍ കാണികളുടെ മനസില്‍ കോറിയിടാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

സുരേഷ് ബാബു ശ്രീസ്ഥയാണ് നാടക രചന. സാംകുട്ടി പട്ടംകരി സംവിധാനവും നിര്‍വ്വഹിച്ചു. വയലാര്‍, പി ഭാസ്ക്കരന്‍, ഗോപി നാരായണന്‍, സാംകുട്ടി, ജനാര്‍ദനന്‍ ഇരിങ്ങണൂര്‍, രമേശ് കാവില്‍ എന്നിരുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകര ഈണം പകര്‍ന്നു. ആര്‍ട്ടിസ്റ്റ് ബേബി രാജ്, പി പി ഷാജു എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്.

deshabhimani

Wednesday, October 2, 2013

ഒറ്റുകാര്‍ക്ക് താക്കീതായി "മണ്ടോടി കണ്ണന്‍"

ദുര്‍ഭരണത്തിന്റെ ഇരുള്‍വീണ നാളില്‍ പോരാട്ടഭൂമിയില്‍ ചെഞ്ചോര ചിന്തിയ രക്തതാരകം "മണ്ടോടി കണ്ണന്‍" വീണ്ടും വിപ്ലവ തീനാളമായി. ഫാസിസ്റ്റ് ഭരണം ഉന്മാദനൃത്തമാടിയ മര്‍ദനകാലത്തിന്റെ ചോര കൊണ്ടെഴുതിയ ചരിത്രം പുതിയ സമരകാഹളം മുഴക്കി. ഒറ്റുകാരില്‍നിന്ന് ചെങ്കൊടി പ്രസ്ഥാനത്തെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കും എന്ന് പ്രഖ്യാപിച്ച് "സഖാവ് മണ്ടോടി കണ്ണന്‍" നാടകം അരങ്ങില്‍. ഒരു കാലത്തിന്റെ പ്രതീകമായിരുന്ന ഒഞ്ചിയം രക്തസാക്ഷി സഖാവ് മണ്ടോടി കണ്ണന്റെ ജീവിതവും പോരാട്ടവുമാണ് നാടകത്തിലെ പ്രമേയം.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശത്രുക്കള്‍ക്ക് കൊത്തിപ്പറിക്കാന്‍ അവസരമൊരുക്കുന്ന നവലിബറല്‍ കാലത്തെ ഒറ്റുകാര്‍ക്കുള്ള താക്കീതായി പുതിയ രംഗഭാഷ. സ്വാതന്ത്ര്യം ലഭിച്ചശേഷം നാട്ടില്‍ പടര്‍ന്നുപിടിച്ച വസൂരിക്കാലമാണ് തുടക്കം. കടത്തനാടിന്റെ മണ്ണില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അടിയാളര്‍ക്കും വേണ്ടി മണ്ടോടി കണ്ണന്‍ ഉള്‍പ്പെടെയുള്ള ധീരന്മാര്‍ നടത്തിയ സമരവും മൃഗീയ പൊലീസ് വേട്ടയും സമര സഖാക്കളുടെ രക്തത്തില്‍ കുളിച്ച ചെറുത്തുനില്‍പ്പും സദസില്‍ വിപ്ലവ വീര്യം പകര്‍ന്നു. കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നവചേതന റെഡ്ഫൈറ്റേഴ്സ് തിയറ്റര്‍ ഗ്രൂപ്പാണ് നാടകം അരങ്ങിലെത്തിച്ചത്. 28 കഥാപാത്രങ്ങളിലൂടെയാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം പുരോഗമിക്കുന്നത്. ശിവദാസ് ചെമ്പ്ര, മണ്ടോടി കണ്ണനായും രശ്മി കോടേരി, അമ്മയായും അരങ്ങിലെത്തി. ശിവദാസ് പടിഞ്ഞാറത്തറ, ഉഷാചന്ദ്രബാബു, ബിജു രാജഗിരി, മുരളി സായ്ചരണ്‍, രമേശ് പയ്യോളി, ശശികുമാര്‍ ഓലശ്ശേരി, ഗോപാല്‍ജി കരുവഞ്ചേരി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രചനയും സംവിധാനവും ജയന്‍ തിരുമന. മുരുകന്‍ കാട്ടാക്കട, അജികുമാര്‍ പനമരം എന്നിവരാണ് കവിതയും ഗാനങ്ങളും ഒരുക്കിയത്.

ബിജു കോളിയാടി, ആര്യ സുരേഷ്, രഞ്ജിത്ത് എസ് കരുണ്‍, ഗ്രീഷ്മ എന്നിവരാണ് പാട്ടുകാര്‍. സംഗീത സംവിധാനം-ആലപ്പി ഋഷികേഷ്, ദീപ സംവിധാനം-ഇഖ്ബാല്‍ ഇടവിലങ്ങ്, കലാ സംവിധാനം-ഉണ്ണി കെ മനോജ്, വസ്ത്രാലങ്കാരം-ബിജു ഇന്റിമേറ്റ്, രംഗപടം-വിജയന്‍ കടമ്പേരി, സാങ്കേതിക സംവിധാനം-ശശീന്ദ്രന്‍ ഇളയിടത്ത്, ജിബീഷ്, ശ്യാം എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

മണ്ടോടിയുടെ സ്മരണ അനീതിക്കെതിരെ പോരാടാനുള്ള പ്രേരണ: കോടിയേരി

കോഴിക്കോട്: ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണനെപ്പോലുള്ളവര്‍ വളര്‍ത്തിയ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തെ പരാജയപ്പെടുത്തി മുന്നോട്ട് പോകണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മണ്ടോടിയെക്കുറിച്ചുള്ള ഓര്‍മകള്‍ അനീതിക്കെതിരായി പോരാടാനുള്ള പ്രേരണയാണ്. ഒറ്റുകാരനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് മണ്ടോടി കണ്ണന്‍ രക്തസാക്ഷിയായത്. കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നവചേതന റെഡ്ഫൈറ്റേഴ്സ് തിയറ്റര്‍ ഗ്രൂപ്പ് ഒരുക്കിയ "സഖാവ് മണ്ടോടി കണ്ണന്‍" നാടകാവതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റുകാര്‍ക്കെതിരായ അക്രമവും കൊലയും ഇന്നും തുടരുന്നു. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവര്‍ത്തകനും ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനും അടുത്തടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെട്ടു. ജയിലില്‍ മൃഗീയ മര്‍ദനമാണ് മണ്ടോടി കണ്ണന്‍ നേരിട്ടത്. ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാന്‍ ഭീകര മര്‍ദനത്തിന് ഇന്നും കുറവില്ല. മര്‍ദനമേറ്റ് രക്തം വാര്‍ന്നപ്പോള്‍ ആ രക്തത്തില്‍ കൈമുക്കി ജയിലിന്റെ ചുമരില്‍ അരിവാള്‍ ചുറ്റിക വരച്ച മണ്ടോടിയുടെ ജീവിതം ഇന്നും ആവേശമാണ്. രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ച ജീവിതമാണ് മണ്ടോടിയുടേതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ നാടകത്തിലെ ഗാനങ്ങളുടെ സിഡി കോടിയേരി മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ സുധാകരന് നല്‍കി പ്രകാശനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും നവചേതന റെഡ്ഫൈറ്റേഴ്സ് തിയറ്റര്‍ ഗ്രൂപ്പ് എംഡി ശശി നന്ദിയും പറഞ്ഞു.

deshabhimani

Monday, September 30, 2013

സഖാവ് മണ്ടോടി കണ്ണന്‍ നാളെ അരങ്ങില്‍

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അടിയാളര്‍ക്കും വേണ്ടി അവസാന ശ്വാസംവരെ പോരാടിയ കരുത്തുറ്റ സമരപോരാളി ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ ജീവിതം അരങ്ങില്‍. ചോരകൊണ്ടെഴുതിയ മണ്ടോടിയുടെ സമരജീവിതം ചൊവ്വാഴ്ച അരങ്ങിലെത്തും. കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നവചേതന റെഡ്ഫൈറ്റേഴ്സ് തിയറ്റര്‍ ഗ്രൂപ്പാണ് "സഖാവ് മണ്ടോടി കണ്ണന്‍" നാടകം അരങ്ങിലെത്തിക്കുന്നത്. ഒന്നിന് വൈകിട്ട് അഞ്ചിന് ശ്രീനാരായണ സെന്റിനറി ഹാളില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അവതരണ ഉദ്ഘാടനം നിര്‍വഹിക്കും. ഒരു തലമുറയുടെ പ്രതീകമായാണ് മണ്ടോടി കണ്ണനെ നാടകത്തില്‍ അവതരിപ്പിക്കുന്നത്.

ഭീകരമര്‍ദനങ്ങളെ അതിജീവിച്ച് മറ്റുള്ളവര്‍ക്കു വേണ്ടി മരിക്കുന്നതാണ് ജീവിതം എന്ന സന്ദേശം പുതിയ തലമുറയ്ക്ക് നാടകം പകര്‍ന്നു നല്‍കുന്നു. ഒഞ്ചിയത്തെ മണ്ണിനെയും മനുഷ്യനെയും ചുവപ്പിച്ച രക്തപങ്കിലമായ പോരാട്ട ചരിത്രമാണ് നാടകം. ഭരണകൂട ഭീകരതക്കെതിരായ അമര്‍ഷത്തില്‍ നിന്നുമാണ് മണ്ടോടി കണ്ണന്റെ ജനനം എന്ന് നാടകം പറയുന്നു. മണ്ടോടി കണ്ണന്റെ ജനനം, മരണം, വിപ്ലവകരമായ ജീവിതം എന്നിവയിലൂടെയുള്ള സംഭവവികാസങ്ങളാണ് ചിത്രീകരിക്കുന്നത്. മണ്ടോടി കണ്ണന്റെ കുടുംബം, ജയിലില്‍ ആയിരിക്കുമ്പോഴുള്ള മകളുടെ മരണം, അമ്മയോടുള്ള അടുപ്പം എന്നിവയിലൂടെ പോരാട്ടവും ജീവിതവും സമരസപ്പെടുത്തിയാണ് അവതരണം. അത്താഴവുമായി മകനെ കാത്തിരിക്കുന്ന അമ്മയിലാണ് നാടകം അവസാനിക്കുന്നത്.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാക്കളായ ഉഷ ചന്ദ്രബാബു, ജയന്‍ തിരുമന, മനോജ് നാരായണന്‍ എന്നിവരാണ് നാടകാവിഷ്ക്കാരത്തിനു പിന്നില്‍. മനോജ് നാരായണന്‍, ജയന്‍ തിരുമന എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം നിര്‍വഹിക്കുന്നത്. സംഗീതം ആലപ്പി ഋഷികേശ്, വെളിച്ചം, രചന ജയന്‍ തിരുമന. രണ്ടര മണിക്കൂര്‍ നീണ്ട നാടകത്തില്‍ ഇരുപത്തിമൂന്നോളം കഥാപാത്രങ്ങളുണ്ട്. ഉഷാചന്ദ്രബാബു, ലക്ഷ്മി കോടിയേരി, ഇന്ദു ചെറുവണ്ണൂര്‍, ചെമ്പറ ശിവദാസന്‍, ബിജു രാജഗിരി, ശിവദാസ് പടിഞ്ഞാറേത്തറ, ആണ്ടൂര്‍ ബാലകൃഷ്ണന്‍, രാമന്‍ മട്ടന്നൂര്‍, ശശി ഓലശ്ശേരി, ചന്ദ്രബാബു തൂവക്കാട് തുടങ്ങിയ അഭിനേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്. നവചേതന റെഡ്ഫൈറ്റേഴ്സ് തിയറ്റര്‍ ഗ്രൂപ്പിന്റെ ആദ്യ നാടകമാണിത്.

deshabhimani

Friday, March 8, 2013

ചിരിയില്ലാത്ത ജീവിതം തുന്നിച്ചേര്‍ത്ത് ഈ ഹാസ്യനടന്‍


കൊയിലാണ്ടി: "കടവുളേ... ഏന്‍ കുടുംബത്തിയ്ക്ക് കഷ്ടം നീങ്കരിതില്ലേയ്... വയസ് 60 ആച്ച്.... അമ്യാര്‍ക്കും വയസായി... ജീവിതം എപ്പടി മുന്നോട്ട് കൊണ്ടുപോകും... എനക്ക് തെരിയാത്..." ഒ ചന്തുമേനോന്റെ ശാരദയിലെ വൈത്തിപ്പട്ടര് പറയുമ്പോള്‍ കാണികള്‍ ചിരിയോടെയാണ് കേട്ടിരുന്നത്. നൂറുകണക്കിന് വേദികളില്‍ വൈത്തിപ്പട്ടരായി നര്‍മം വിതറിയ അരങ്ങാടത്ത് വിജയന്റെ ജീവിതത്തില്‍ മാത്രം ഇന്ന് ചിരിയും സന്തോഷവുമില്ല. ചെറുപ്പത്തില്‍ പഠിച്ചിരുന്ന തയ്യല്‍ ജോലിയുമായി തന്റെ വാടകവീട്ടിലെ മുറിയിലിരുന്ന് ജീവിതത്തിന്റെ രണ്ടറ്റവും തുന്നിച്ചേര്‍ക്കാനാവാതെ ദുരിതമനുഭവിക്കുകയാണ് ഈ നടന്‍.

കോഴിക്കോട് സംഗമത്തിന്റെ "ശാരദ" എന്ന നാടകത്തില്‍ 1995ല്‍ കേരള സംഗീത നാടക അക്കാദമി രണ്ടാമത്തെ മികച്ച നടനായി അരങ്ങാടത്ത് വിജയന്റെ വൈത്തിപ്പട്ടരെ തെരഞ്ഞെടുത്തിരുന്നു. കേരളത്തിലും പുറത്തുമായി നാനൂറിലധികം സ്റ്റേജുകളില്‍ ഈ നാടകം അരങ്ങേറി. കോഴിക്കോട് കേന്ദ്ര കലാസമിതി അഖില കേരള നാടകമത്സരം നടത്തിയപ്പോള്‍ മികച്ച രണ്ടാമത്തെ നടനായിരുന്നു വിജയന്‍. കണ്ണൂര്‍ റെഡ്സ്റ്റാര്‍ നടത്തിയ അഖില കേരള നാടകമത്സരത്തില്‍ "അമ്മിണി" എന്ന നാടകത്തിലെ പൊലീസുകാരനായി അഭിനയിച്ച വിജയന്‍ ഏറ്റവും നല്ല നടനായി. ശ്രീകണ്ഠന്‍നായരുടെ കാഞ്ചനസീതയില്‍ ഹനുമാന്‍, ഭാസി തിക്കോടിയുടെ "ശാന്തിപര്‍വ്വ"ത്തില്‍ ശല്യര്‍, ചന്ദ്രശേഖരന്‍ തിക്കോടിയുടെ പാടിക്കുന്നിലെ രാമന്‍നായര്‍, പെരുങ്കള്ളനിലെ സൂത്രധാരന്‍, കോഴിക്കോട് സംഗമം തിയേറ്റേഴ്സിന്റെ സൃഷ്ടിയിലെ വിശപ്പ് ഗോപി... തുടങ്ങിയവരായി ആയിരക്കണക്കിന് വേദികളില്‍ പതിനായിരങ്ങളുടെ മുമ്പില്‍ വിജയന്‍ ഉണ്ടായിരുന്നു. ഭൂരിപക്ഷവും ഹാസ്യപ്രധാനമായ റോളുകളായിരുന്നു വിജയന്.

മുന്നൂറോളം അമേച്വര്‍ നാടകങ്ങളില്‍ തന്റെ ഭാഗധേയം നിര്‍ണയിച്ചതിനുശേഷമാണ് ഇദ്ദേഹം പ്രൊഫഷണല്‍ നാടകരംഗത്തെത്തിയത്. യു എ ഖാദറിന്റെ ഒരുപിടി വറ്റില്‍ നല്ലൊരു റോളില്‍ ഇദ്ദേഹമുണ്ടായിരുന്നു. കുതിരവട്ടം പപ്പുവും കുഞ്ഞാണ്ടിയുമെല്ലാം ചേര്‍ന്ന് നാടകസമിതി ഉണ്ടാക്കി "വാസ്കോഡഗാമ" എന്ന നാടകം അവതരിപ്പിച്ചപ്പോള്‍ ആണിരോഗമുള്ള ഒരു നാടുവാഴി തമ്പുരാനായി വേഷമിട്ടു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പഴയ റെഡ് വളണ്ടിയര്‍കൂടിയായിരുന്നു വിജയന്‍. കെ ടി മുഹമ്മദ്, വിക്രമന്‍നായര്‍, നിലമ്പൂര്‍ ആയിഷ, കോഴിക്കോട് ശാന്താദേവി, ചേമഞ്ചേരി നാരായണന്‍നായര്‍, നെല്ലിക്കോട് ഭാസ്കരന്‍, ജോസ് ചിറമ്മല്‍ എന്നിവര്‍ക്കൊപ്പമെല്ലാം വേദനകള്‍ ഉള്ളിലൊതുക്കി നര്‍മം വിളമ്പി ഈ നടന്‍ നിന്നു. കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്ത് അമേരിക്കയിലും കാനഡയിലുമെല്ലാം നാടകം അവതരിപ്പിച്ചു.

പതിനൊന്നാമത്തെ വയസില്‍ ആന്തട്ട ഗവ. സ്കൂളില്‍ ഏകാഭിനയത്തില്‍ ആദ്യമായി സ്റ്റേജില്‍ കയറി. 1969ല്‍ മേലൂര്‍ ഫ്രന്റ്സ് ആര്‍ട്സിന്റെ വാര്‍ഷികത്തിലവതരിപ്പിച്ച "സമര്‍പ്പണം" എന്ന നാടകത്തില്‍ ആദ്യമായി രംഗത്തുവന്നു. തുടര്‍ന്ന് കൊയിലാണ്ടി പിവികെഎം, അപ്സര തിയേറ്റേഴ്സ്, കൊയിലാണ്ടി റെഡ് കര്‍ട്ടന്‍, സംഗമം തിയേറ്റേഴ്സ്, കോഴിക്കോട് കല തുടങ്ങി അഞ്ച് പതിറ്റാണ്ടോളം നിരവധി ട്രൂപ്പിലായി പതിനായിരത്തിലധികം സ്റ്റേജുകള്‍... അതിനിടയില്‍ ജീവിതത്തിലെ ദുരന്തമായി പ്രിയപ്പെട്ട മകളുടെ മരണം... 68 വയസിനിടയില്‍ കയറിവന്ന സമ്മര്‍ദമെല്ലാം വേദികളില്‍നിന്ന് വേദികളിലേക്കുള്ള ഓട്ടത്തിന് വിലങ്ങുതടിയായി. എന്നിട്ടും കഴിഞ്ഞവര്‍ഷം ഇറങ്ങിയ രവിവര്‍മയുടെ "മാട്രിമോണിയല്‍ ഡോട്ട്-കോമില്‍" വിജയനുണ്ടായിരുന്നു.

അനുഭവത്തിനുമപ്പുറമാണ് അഭിനയമെന്ന തിരിച്ചറിവിന് പ്രാധാന്യം നല്‍കിയപ്പോള്‍ ഒരു സെന്റ് സ്ഥലംപോലും സ്വന്തമായില്ലാത്ത അവസ്ഥയിലായി. ഒഴിഞ്ഞുകൊടുക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു വാടകവീട്ടില്‍ അസുഖമായിട്ടും തന്റെ പഴയ തുന്നല്‍ മെഷീനില്‍ തൊട്ട് അഭിനയിച്ചു തീര്‍ക്കുകയാണ് ഈ അതുല്യനടന്‍. കലാകാരന്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 550 രൂപ നിധിപോലെ വാങ്ങിച്ചാണ് ജീവിതം മുന്നോട്ടു നീങ്ങുന്നത്. സഹായത്തിനായി തൊഴിലുറപ്പ് ജോലിക്ക് പോയിക്കൊണ്ട് ഭാര്യ ദേവിയും ഉണ്ട്. സ്വന്തമായി രണ്ട് സെന്റ് ഭൂമി, അതില്‍ ചെറിയൊരു കൂര, പറ്റുമെങ്കില്‍ നാട്ടില്‍നിന്ന് പറിച്ചുനടാതെ, നാട്ടിലെവിടെയെങ്കിലും കഴിഞ്ഞാല്‍ ആശ്വാസമായി. ഇതാണ് അരങ്ങാടത്ത് കടാക്കരയിലെ വാടകവീട്ടില്‍നിന്ന് ഈ നടന്‍ ചിന്തിക്കുന്നത്.
(എ സജീവ്കുമാര്‍)

deshabhimani 080313

കണ്ണീരില്‍ കുതിര്‍ന്ന ചുവടുകളോടെ സ്ത്രീജീവിതത്തിന് നൃത്തസംഗീതശില്‍പ്പം

പുരുഷമേധാവിത്വസമൂഹത്തിലെ സ്ത്രീജീവിതത്തിന് നൃത്തസംഗീതശില്‍പ്പംതീര്‍ത്ത് പ്രശസ്ത നര്‍ത്തകി മല്ലികാസാരാഭായിയും വിഖ്യാത പിയാനിസ്റ്റ് എലിസബത്ത് സോമ്പാര്‍ട്ടും. ബാല്യകൗമാരയൗവനങ്ങളിലൂടെയുള്ള പെണ്ണിന്റെ യാത്രയും അവളുടെ പ്രതീക്ഷകളും മോഹങ്ങളും ചവിട്ടിയരയ്ക്കപ്പെടുന്നതുമെല്ലാം കണ്ണീരില്‍ കുതിര്‍ന്ന ചുവടുകളോടെ മല്ലികാസാരാഭായി അരങ്ങിലെത്തിച്ചപ്പോള്‍ എലിസബത്ത് സോമ്പാര്‍ട്ടിന്റെ പിയാനോ വേദനയുടെ കയ്പ്പുനീര്‍ പകര്‍ന്നു. ലോകവനിതാദിനാചരണത്തോടനുബന്ധിച്ച് വനിതാവികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തിലാണ് "വിമണ്‍ വിത്ത് ബ്രോക്കണ്‍ വിങ്സ്" എന്ന പേരില്‍ നൃത്തസംഗീതശില്‍പ്പം അവതരിപ്പിച്ചത്. ലോകമെമ്പാടും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്കാണ് പരിപാടി സമര്‍പ്പിച്ചത്.

പിറവി മുതലുള്ള സ്ത്രീജീവിതത്തിന്റെ 11 ഘട്ടങ്ങളാണ് വിമണ്‍ വിത്ത് ബ്രോക്കണ്‍ വിങ്സില്‍ ആവിഷ്കരിച്ചത്. കലാശില്‍പ്പത്തിന്റെ സംവിധാനം നിര്‍വഹിച്ചത് യാദവ് ചന്ദനാണ്. ശ്രീമൂലം ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ സാമൂഹ്യക്ഷേമ മന്ത്രി എം കെ മുനീര്‍ മുഖ്യാതിഥിയായി. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് എവിടെയും പോകാന്‍കഴിയുന്ന സാഹചര്യം സമൂഹത്തില്‍ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. മുന്‍മന്ത്രി പി കെ ശ്രീമതി, കവയിത്രി സുഗതകുമാരി, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാപോള്‍, ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭാകോശി തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടി കാണാനെത്തി.

deshabhimani 080313

Saturday, February 16, 2013

"സംഭവസ്ഥലത്തുനിന്ന് ക്യാമറാമാന്‍ റഷീദിനൊപ്പം സുകേശന്‍"


പാലോട്: ചാനലുകള്‍ പുറന്തള്ളുന്ന അരാഷ്ട്രീയസംവാദങ്ങളുടെ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ അടിഞ്ഞുപോകുന്നതല്ല ഇടതുപക്ഷത്തിന്റെ ആശയസംഹിതകളെന്ന് അരക്കിട്ടുറപ്പിച്ച് ഒരു ഏകപാത്രനാടകം. കലഹിച്ചും സ്നേഹിച്ചും സംവദിച്ചും പുലരേണ്ട കൗമാര യുവത്വങ്ങളെ ചങ്ങലക്കിട്ടവര്‍ക്കെതിരായ താക്കീതാണ് 85 പിന്നിട്ട സ്വാതന്ത്ര്യസമരസേനാനിയായ മാധവന്‍മാഷ് എന്ന കഥാപാത്രം നാടകത്തിലൂടെ പകരുന്നത്. സുവര്‍ണജൂബിലി ആഘോഷിക്കുന്ന പാലോട് മേളയിലായിരുന്നു വരുംദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടേക്കാവുന്ന നാടകത്തിന്റെ ആദ്യ അവതരണം. ഷെരീഫ് പാങ്ങോട് രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ മാധവന്‍മാഷായി വേഷമിട്ടത് പാലോട് പാപ്പനംകോട് സ്വദേശിയും പ്രവാസിയുമായ ജെ ഹിദായത്താണ്.

"സംഭവസ്ഥലത്തുനിന്ന് ക്യാമറാമാന്‍ റഷീദിനൊപ്പം സുകേശന്‍" എന്ന നാടകം അപൂര്‍വമായ ഏകപാത്രനാടകങ്ങളില്‍ മികവുറ്റ ഒന്നായി വിലയിരുത്തപ്പെടും. ഉദ്ദേശിച്ച ഉത്തരം ലഭിച്ചില്ലെങ്കില്‍ ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കുന്ന ചാനല്‍ അവതാരകരുടെ രീതികളെ നാടകം കളിയാക്കുന്നു. കര്‍ഷക ആത്മഹത്യകളും പ്രകൃതിയുടെ നാശവും നാടകത്തില്‍ ആശങ്കകളോടെ അവതരിപ്പിക്കുന്നു. മേളയ്ക്കെത്തിയവര്‍ നിറഞ്ഞ കൈയടികളോടെയാണ് നാടകത്തെ നെഞ്ചേറ്റിയത്. കല്ലറ പാങ്ങോട് വിപ്ലവത്തെ മുന്‍നിര്‍ത്തി ഷെരീഫ് പാങ്ങോട് രചിച്ച "അഗ്നിനക്ഷത്രങ്ങളുടെ നാട്" എന്ന നാടകം ഇതിനകം നൂറോളം വേദികളില്‍ അവതരിപ്പിച്ചുകഴിഞ്ഞു

deshabhimani

Wednesday, January 23, 2013

ഒഴിഞ്ഞു അരങ്ങ്


തൃശൂര്‍: അഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവം സമാപിച്ചു. ചൊവ്വാഴ്ച രാത്രി ഫ്രാന്‍സിലെ ഫുട്സ്ബാന്‍ തിയറ്റര്‍ അവതരിപ്പിച്ച ഇന്ത്യന്‍ ടെംപസ്റ്റ് നാടകത്തോടെയാണ് അരങ്ങൊഴിഞ്ഞത്. കിഴക്കന്‍ യൂറോപ്യന്‍ നാടകങ്ങളില്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച നാടകോത്സവത്തിന്റെ അന്തര്‍ദേശീയ, ദേശീയ പനോരമയില്‍ 13 വീതം മലയാളം പനോരമയില്‍ 6 നാടകങ്ങളാണ് അവതരിപ്പിച്ചത്.

സമാപന ദിവസം തൃശൂര്‍ ജനഭേരിയുടെ യമദൂത്- ആഫ്റ്റര്‍ ദ ഡെത്ത് ഓഫ് ഒഥല്ലോ, ഗിസ്ബോണി പ്ലയേഴ്സിന്റെ ദ കൊളോണിയല്‍, ദ കണ്‍വിക്റ്റ് ആന്‍ഡ് ദ കൊക്കാറ്റൂ, തിരുവനന്തപുരം ട്രിവിയുടെ മത്സ്യഗന്ധി, ഫുട്സ്ബാന്‍ ഫ്രാന്‍സിന്റെ ഇന്ത്യന്‍ ടെംപസ്റ്റ് എന്നിവ അരങ്ങേറി. കേരളത്തിന്റെ മണവും രുചിയും ചേര്‍ത്ത് ഫുട്സ്ബാന്‍ അവതരിപ്പിച്ച ഇന്ത്യന്‍ ടെംപസ്റ്റ് ആഘോഷംപോലെ ജനങ്ങളെ ആഹ്ലാദിപ്പിച്ചു.

കേരളം നേരിടുന്ന അതിഭീകരമായ ദുരന്തത്തെയാണ് സജിത മഠത്തില്‍ സംവിധാനം ചെയ്ത് ഷൈലജ പി അമ്പു അവതരിപ്പിച്ച മത്സ്യഗന്ധി വരച്ചു കാണിച്ചത്. കടലിനെ കാര്‍ന്നുതിന്നുന്ന പടുകൂറ്റന്‍ ട്രോളറുകളുടെ കഥ സമീപദിവസങ്ങളിലും കേരളം കേട്ടതാണ്. ഇതില്‍ കേന്ദ്രീകരിച്ചാണ് നാടകം. കുടിയേറ്റ രാജ്യത്തിന്റെ ചരിത്രത്തെ പുറത്തുനിന്നു നോക്കിക്കാണുന്ന പ്രവാസിയുടെ ചിന്തകളാണ് ദ കൊളോണിയല്‍, ദ കണ്‍വിക്റ്റ് ആന്‍ഡ് ദ കൊക്കാറ്റൂ. അനധികൃത കൈയേറ്റങ്ങള്‍ നിലനില്‍പ്പു ഭീഷണി നേരിടുന്ന ആദിവാസികള്‍, അവരുടെ ഭൂവുടമാവകാശം എല്ലാം നാടകം ചര്‍ച്ചാവിഷയമാക്കുന്നു. ഷേക്സ്പിയറിന്റെ ഒഥല്ലോയിലെ മൂന്നു കഥാപാത്രങ്ങള്‍ ഇവരുടെ അവസാന നിമിഷങ്ങള്‍ നിരീക്ഷിക്കുന്ന മൂന്ന് പക്ഷികള്‍ ഒഥല്ലോ, ഡെസ്ഡിമോന, ഇയാഗോ എന്നിവരുടെ മരണാനന്തര പെരുമാറ്റങ്ങള്‍ എന്നിവയാണ് നാടകം നിരീക്ഷിക്കുന്നത്. സംഭാഷണത്തിനപ്പുറം കളരിയും ഇന്ത്യന്‍ അഭിനയരീതികളും ചേര്‍ത്തുള്ള ദൃശ്യാവിഷ്കാരം നാടകത്തെ മികച്ചതാക്കി.

സമാപന സമ്മേളനത്തില്‍ ഒവ്ലിയാകുലി, സ്കോഡാക് എന്നിവര്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി പി വി കൃഷ്ണന്‍നായര്‍ നന്ദി പറഞ്ഞു. അതിനിടെ നാടകോത്സവത്തിനു മുന്നോടിയായി പൊലീസിന്റെ അനുമതിയില്ലാതെ തെരുവില്‍ നാടകം അവതരിപ്പിച്ചതിന് കെ വി ഗണേഷ്, സി എ ഹസീന, വര്‍ഗീസ് തൊടുപറമ്പില്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.
(കെ ഗിരീഷ്)

deshabhimani 230113

Tuesday, January 22, 2013

അന്താരാഷ്ട്ര നാടകോത്സവം ഇന്ന് വിളക്കണയും


തൃശൂര്‍: അന്താരാഷ്ട്ര നാടകോത്സവത്തിന് ചൊവ്വാഴ്ച വിളക്കണയും. എട്ടു രാപ്പകലുകളിലെ കണക്കെടുപ്പില്‍ പ്രേക്ഷകന് ഓര്‍ത്തുവയ്ക്കാന്‍ ഒന്നുമില്ല. ക്ലാസിക്കുകളുടെ പുനര്‍വ്യഖ്യാനങ്ങളും കഥാപാത്രങ്ങളുടെ മനോവിചാരങ്ങളുടെയും അസ്ഥിത്വത്തിന്റെയും അന്വേഷണം മാത്രമായ ചില നാടകങ്ങള്‍ ആശയവിനിമയം പോലും അസാധ്യമാക്കി. ആസ്വദിച്ച ചിലതാകട്ടെ രൂപഭംഗിയില്‍ മാത്രമൊതുങ്ങി. അസാമാന്യപ്രതിഭയുള്ള നടീനടന്മാരുടെ പ്രകടനങ്ങള്‍ മാത്രമാണ് ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നത്. എന്നാല്‍ മലയാള നാടകങ്ങള്‍ വിഷയത്തിലെ തീക്ഷ്ണതകൊണ്ടും ഗ്രാമീണതകൊണ്ടും കാണിയെ ആശ്വസിപ്പിച്ചു. ഏഴാം ദിവസം ആസാമിലെ ദര്‍പണ്‍ അവതരിപ്പിച്ച കിനോ കാവോ വിഭിന്നശേഷിയുള്ളവരുടെ പ്രകടനത്താല്‍ ശ്രദ്ധേയമായി. മുപ്പതോളം കുള്ളന്മാരാണ് അഭിനേതാക്കള്‍. നാഷ്ണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ബിരുദധാരിയായ പ്രഭിത റാഹയാണ് സംവിധായകന്‍. ഞായറാഴ്ച കാണികള്‍ ഇരച്ചുകയറിയ പോളണ്ട് തിയറ്റര്‍ ബ്യൂറോ പെട്രോസിയുടെ മാക്ബെത് ഹു ഈസ് ദാറ്റ് ബ്ലഡീഡ് മാന്‍ തിങ്കളാഴ്ച വീണ്ടും കാഴ്ചക്കാരെ ആകര്‍ഷിച്ചു. സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ തിരുവനന്തപുരം അക്ഷരകലയുടെ മതിലേരിക്കന്നിയും തിങ്കളാഴ്ച അരങ്ങേറി.

പൊയ്ക്കാലില്‍ "യക്ഷി"; തലകള്‍ ഉരുണ്ടു 

തൃശൂര്‍: പടുകൂറ്റന്‍ സെറ്റും മോട്ടോര്‍ ബൈക്കുകളും തീപ്പന്തവും പ്രേക്ഷകനെ അമ്പരപ്പിച്ചു. ഉരുളുന്ന തലകളും പൊയ്ക്കാലിലെ യക്ഷികളും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളായി. തിയറ്റര്‍ ബ്യൂറോ പെഡ്രോസി അഭിനയത്തിനൊപ്പം അവതരണത്തിന്റെ പുതുവഴികളും തുറന്നു. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആറാം ദിനത്തില്‍ പാലസ് ഗ്രൗണ്ടില്‍ അരങ്ങേറിയ "മാക്ബെത്ത് ഹു ഈസ് ദാറ്റ് ബ്ലഡീഡ് മാന്‍" എന്ന നാടകം കാഴ്ചയുടെ വന്‍സന്നാഹമാണ് സമ്മാനിച്ചത്. യാഥാര്‍ഥ്യത്തിന്റെയും സ്വപ്നത്തിന്റെയും ഇടയിലൂടെ സഞ്ചരിച്ച നാടകം ഷേക്സ്പിയറിന്റെ മാക്ബെത്തിന്റെ വ്യാഖ്യാനത്തിലൂടെ കലാപബാധിതമായ ലോകത്തെ കാണിച്ചു. പവേല്‍ സ്്കോടാകാണ് സംവിധാനം.

മറ്റൊരു ഷേക്സ്പിയര്‍ നാടകമായ കിങ്ലിയറിന് ഉസ്ബെക്കിസ്ഥാനിലെ നാടകസംഘം അവാരാ തിയറ്റര്‍ നല്‍കിയ രംഗഭാഷ്യവും ആകര്‍ഷകമായി. സംവിധായകന്‍കൂടിയായ ഒവ്ലിയാകുലി ഖോജാംകുലിയോടൊപ്പം മലയാളത്തിലെ നടനും നാടകാധ്യാപകനുമായ ജയസൂര്യയും വേഷമിട്ടു. ലളിതമായ രംഗോപകരണങ്ങളിലൂടെ ലിയര്‍ രാജാവിന്റെ ദുരന്തകഥ നാടകം വരച്ചുകാണിച്ചു. കാറ്റലോണിയായിലെ ലാട്രാന്റ് ഡേവിഡ് ബര്‍ഗ മാനേജ്മെന്റ് അവതരിപ്പിച്ച "ഓട്ടോമറ്റോറിയം" അരങ്ങിന് പുതുഭാവം തീര്‍ത്തു. ചെറിയ ബൂത്തുകള്‍ക്കുള്ളില്‍ നില്‍ക്കുന്ന അഭിനേതാക്കള്‍. ബൂത്തിലേക്ക് നാണയമിട്ടാല്‍ അവര്‍ ചലിക്കും. തമാശയും മാജിക്കും സര്‍ക്കസും കഥയും പാട്ടും മൈമുമായി ഒരു മണിക്കൂര്‍ നീണ്ട ആഹ്ലാദമായി ഓട്ടോമറ്റോറിയം. ഹാസ്യാഭിനയത്തില്‍ കേന്ദ്രീകരിച്ച് ഡേവിഡ് ബര്‍ഗയും ടോട്ടി ടൊറെലും ചേര്‍ന്നാണ് സംവിധാനം.

ലണ്ടനിലെ സെസ്ജഡാക്കിനുവേണ്ടി ആന്‍ഡ്രിയ കുസുമാനോ സംവിധാനം ചെയ്ത "പെറ്റിറ്റ് ഷെവല്‍ ബ്ലാങ്ക്” (ചെറിയ വെള്ളക്കുതിര) ഗൗരവപൂര്‍ണമായ രംഗാവതരണമായി. തുറന്നവേദിയിലായിരുന്നു അവതരണം. ചരിത്രത്തില്‍ അധികാരരൂപങ്ങള്‍ മാറുന്നതിന്റെയും സമൂഹത്തിലെ ചലനങ്ങളുടെയും കഥയാണ് ഷെവല്‍ ബ്ലാങ്ക്. ഓര്‍വെലിന്റെ പ്രശസ്തമായ അനിമല്‍ ഫാം നോവലിലെ ഒരു ഭാഗമാണ് നാടകത്തിന് ആധാരമാക്കിയത്.
(കെ ഗിരീഷ്)

deshabhimani

Sunday, January 20, 2013

ഒടുവില്‍ നാടകങ്ങള്‍ കണ്ടുതുടങ്ങി

തൃശൂര്‍: ആലസ്യം വിട്ടകന്ന് അന്താരാഷ്ട്ര നാടകോത്സവത്തിലേക്ക് ആസ്വാദകര്‍ എത്തിത്തുടങ്ങി. നാടകങ്ങള്‍ ആസ്വാദകനെ പിടിച്ചിരുത്താന്‍ തുടങ്ങിയപ്പോഴേക്കും ദിവസങ്ങള്‍ അഞ്ച് പിന്നിട്ടു. തണുപ്പിലും മടുപ്പിലുമാണ് അഞ്ചാമത് ഇറ്റ്ഫോക്കിന് തിരശ്ശീലയുയര്‍ന്നത്. ഉദ്ഘാടനം മുതല്‍ അവതരിപ്പിച്ച പലതും പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയിരുന്നില്ല. മൂന്നാം ദിവസം മുതല്‍ രംഗവേദി ചില അനുഭവങ്ങള്‍ സമ്മാനിക്കാന്‍ തുടങ്ങി.

ഇന്ത്യക്കാരുടെ ദിനംകൂടിയായിരുന്നു ശനിയാഴ്ച. ലോകനാടകവേദിയില്‍ ശ്രദ്ധേയസാന്നിധ്യമാകുന്ന ഇന്ത്യന്‍ സംവിധായകര്‍-ചിലിയില്‍ തിയറ്റര്‍ അധ്യാപകനായ തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോണ്‍ സി, മറാഠി നാടകവേദിയിലെ തീക്ഷ്ണതയുടെ പ്രതീകം മോഹിത് തകാല്‍ക്കര്‍, മലയാളത്തില്‍ ശ്രദ്ധേയ സാന്നിധ്യമാവുന്ന ഡോ. എസ് സുനില്‍, മലയാളത്തിന്റെ മുഖ്യധാരാ നാടകവേദിയുടെ ചരിത്രമായ കെപിഎസി എല്ലാം ചേര്‍ന്ന് ഈ ദിവസത്തെ കൈയടക്കി. കൂട്ടത്തില്‍ റുമേനിയന്‍ അവതരണത്തിന്റെ പതിവുസൗന്ദര്യംകൂടിയായപ്പോള്‍ അഞ്ചാം ദിനം അവസാനിച്ചത് പൂര്‍ണ നിറവോടെ. നൊബേല്‍ സമ്മാനജേതാവ് ഷൂസെ സരമാഗുവിന്റെ രണ്ട് വിഖ്യാതരചനകളുടെ രംഗഭാഷ്യവും ശ്രദ്ധേയമായി.

ഇന്ത്യന്‍ നാടകവേദി എല്ലാ പരാധീനതകളേയും മറികടക്കുന്നുവെന്ന് തെളിയിച്ച അവതരണമായിരുന്നു പുണെ ആസക്തയുടെ "ഗജാബ് കഹാനി". സരമാഗുവിന്റെ എലഫന്റ്സ് ജേര്‍ണി എന്ന രചനയെ ആസ്പദമാക്കിയായിരുന്നു നാടകം. സരമാഗുവിന്റെ തന്നെ "ബ്ലൈന്‍ഡ്നെസ്സ്" ആധാരമാക്കി വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സ് ക്ലബ് അവതരിപ്പിച്ച "അന്ധത" നോവലിന്റെ ചൂട് അതേ തീവ്രതയോടെ പകര്‍ന്നു. കെപിഎസിയുടെ "ശുദ്ധികലശം" ജാതീയതയുടെയും തൊട്ടുകൂടായ്മയുടെയും സത്വങ്ങളെ തുറന്നു കാണിക്കുകയും സമകാലീന കേരളീയ ജീവിതം ഇപ്പോഴും സുരക്ഷിതമല്ലെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. തൃശൂര്‍ സാധനാ സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് പ്രാക്ടീസിനു വേണ്ടി മാര്‍ട്ടിന്‍ ജോണ്‍ സി സംവിധാനം ചെയ്ത "ആഫ്റ്റര്‍ ദ സൈലന്‍സ്" എന്ന ദ്വിഭാഷാ നാടകം വിഷയത്തിലെ നവീനതയും അവതരണത്തിലെ കരുത്തുംകൊണ്ട് പിടിച്ചിരുത്തി. "ദിസ് ഈസ് മൈ ബോഡി, കം ഇന്‍റ്റു മൈ മൈന്‍ഡ്" എന്ന റുമേനിയന്‍ നാടകം പതിവുതെറ്റിക്കാതെ വിഷയംകൊണ്ടും അവതരണ ഭംഗികൊണ്ടും തന്നെയാണ് ആഘോഷമായത്. ഒപ്പം തികഞ്ഞ സ്ത്രീപക്ഷ വായനയും നാടകത്തെ ഉജ്വലമാക്കി.

സംവിധായകരുമായുള്ള മുഖാമുഖത്തില്‍ നോര്‍വീജിയന്‍ സംവിധായകന്‍ ലാര്‍സ് ഒയ്ന, റുമേനിയന്‍ സംവിധായകരായ അന പെപിന്‍, മറാഠി സംവിധായകന്‍ സുനില്‍ ഷാന്‍ബാഗ്, ഷൈജു അന്തിക്കാട് എന്നിവര്‍ പങ്കെടുത്തു. രംഗതലത്തിലെ നാടകത്തേയും നാടകത്തിലെ രംഗതലത്തേയും കുറിച്ചുള്ള സെമിനാര്‍ നാടകപാഠം, സ്പെയ്സ്, കാലം എന്നിവയെക്കുറിച്ചുള്ള ആധുനിക നിരീക്ഷണങ്ങള്‍ കൊണ്ടാണ് ശ്രദ്ധേയമായത്. ഈ രംഗത്തെ പ്രശസ്തരായ ആന്‍ഡ്രിയ കുസുമാനോ, ഡോ. എം വി നാരായണന്‍, ലിജോ ജോസ്, ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്നിവര്‍ പങ്കെടുത്തു.

deshabhimani 200113

Saturday, January 19, 2013

രാഷ്ട്രീയവും പ്രണയവും നിറഞ്ഞ് നാലാം നാള്‍


തൃശൂര്‍: തീഷ്ണമായ രാഷ്ട്രീയവും പ്രണയവും വൈകാരികതയുമായി അന്താരാഷ്ട്ര നാടകോത്സവത്തിന്റെ നാലാംദിനം മികച്ചുനിന്നു. വ്യാഴാഴ്ചയിലെ "കാര്‍മെന്‍" അവതരണത്തോടെയാണ് നാടകോത്സവം കൂടുതല്‍ ഉണര്‍വിലേക്ക് നീങ്ങിയത്. വെള്ളിയാഴ്ചയിലെ അവതരണങ്ങളും കാണികളെ മടുപ്പിച്ചില്ല.

കപടസദാചാരത്തേയും സെന്‍സര്‍ഷിപ്പ് എന്ന ഭരണകൂട ഉപകരണത്തേയും ചോദ്യം ചെയ്ത മുംബൈ അര്‍പ്പണയുടെ "സെക്സ് മൊറാലിറ്റി, സെന്‍സര്‍ഷിപ്പ്" തീഷ്ണവും കാലികവുമായി. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത വല്ലച്ചിറ യുവജന കലാസമിതിയുടെ "ഒരു ദേശം നുണ പറയുന്നു" മതത്തിന്റെയും വിശ്വാസത്തിന്റെയും അതിരുകളെ തകര്‍ക്കുന്ന പ്രണയത്തിന്റെ അനിവാര്യത വിളിച്ചു പറഞ്ഞു. റൊമാനിയന്‍ നാടകവേദിയുടെ കരുത്തും സൗന്ദര്യവും ദൃശ്യമാക്കിയ പസ്സെ പുര്‍ട്ടൗട്ട് ദാന്‍ പ്യൂറിക് തിയറ്റര്‍ കമ്പനിയുടെ ടു ഓഫ് അസ്, 24-ാം വയസ്സില്‍ മരിച്ച കോംദെ ദ ലോറ്റെറാമോണ്ട് എന്ന 19-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാഹിത്യകാരന്റെ ജീവിതാന്ത്യത്തിലെ നിമിഷങ്ങള്‍ പകര്‍ത്തി നോര്‍വേയിലെ ഗ്രൂസം ഹിതന്‍സ് തിയറ്ററിന്റെ ദ ലാസ്റ്റ് സോങ് എന്നീ നാടകങ്ങളും കാണികളെ തൃപ്തിപ്പെടുത്തി.

അമച്വര്‍ നാടകമത്സരത്തില്‍ അക്കാദമി ഭരണനേതൃത്വം കാണിച്ച കള്ളക്കളിക്കെതിരെ ജൂറി അംഗം രാജു നരിപ്പറ്റയുടെ വെളിപ്പെടുത്തല്‍ നാടകോത്സവവേദിയില്‍ ചൂടേറിയ ചര്‍ച്ചയായി. ഗ്രാമീണ നാടകപ്രവര്‍ത്തനത്തിന്റെ വേദനകളും കഷ്ടപ്പാടും രാജുവിലൂടെ സദസ്സിനെ ഉണര്‍ത്തി. തന്റേത് ഇന്ത്യന്‍ ഗ്രാമീണ സ്ത്രീത്വത്തോടും അവരുടെ വേവലാതികളോടുമുള്ള ഐക്യപ്രഖ്യാപനമായിരുന്നുവെന്ന് നടിയും സംവിധായകയുമായ മല്ലികാ പ്രസാദ് പറഞ്ഞു. രേണു രാമനാഥ് മോഡറേറ്റായി. "സമകാലീന നാടകവേദി-പ്രശ്നങ്ങളും സാധ്യതകളും" സെമിനാറില്‍ രാമചന്ദ്രന്‍ മൊകേരി, ചന്ദ്രദാസന്‍, സുനില്‍ ഷാന്‍ ബാഗ്, രമേഷ് വര്‍മ എന്നിവര്‍ സംസരിച്ചു. വിനോദ് വി നാരായണനായിരുന്നു മോഡറേറ്റര്‍.
(കെ ഗിരീഷ്)

deshabhimani 190113

Friday, January 18, 2013

ഒന്നുണര്‍ന്നു അരങ്ങ്


തൃശൂര്‍: അന്താരാഷ്ട്ര നാടകോത്സവത്തിന്റെ മൂന്നാം നാളില്‍ അരങ്ങ് കുറേക്കൂടി ഉണര്‍ന്നു. അവതരിപ്പിക്കപ്പെട്ട നാടകങ്ങളുടെ മികവും സജീവതയും കാണികളെ പിടിച്ചിരുത്തി. ജോര്‍ജിയായിലെ ത്ബീലസി മ്യൂസിക് ആന്‍ഡ് ഡ്രാമാ സ്റ്റേറ്റ് തിയറ്ററും ഇംഗ്ലണ്ടിലെ മൂവിങ് തിയറ്ററും സംയുക്തമായി അവതരിപ്പിച്ച കാര്‍മെന്‍-കോറിയോ ഡ്രാമ എന്ന നൃത്തനാടകം, കട്ടപ്പന ദര്‍ശന അവതരിപ്പിച്ച ഒഴിവുദിവസത്തെ കളി, ആക്ടേഴ്സ് എന്‍സംബിള്‍ ബാംഗ്ലൂരിന് വേണ്ടി മല്ലികാ പ്രസാദ് അവതരിപ്പിച്ച ഹിഡന്‍ ഇന്‍ പ്ലെയിന്‍ സൈറ്റ് എന്ന ഏകാംഗം. കോഴിക്കോട് ദൃഷ്ടി അമച്വര്‍ നാടകവേദിയുടെ വൈദേഹി പറയുന്നത് എന്നിവയായിരുന്നു നാടകങ്ങള്‍. വിഷയത്തിലും അവതരണത്തിലും മലയാള നാടകങ്ങള്‍ മുന്നോട്ട്പോക്കിന്റെ സൂചനയേകി. അതേസമയം സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഉജ്വലതകൊണ്ട് കാര്‍മെനും അഭിനയത്തിന്റെ തീക്ഷ്ണതകൊണ്ട് മല്ലികാപ്രസാദും പ്രേക്ഷകനെ പിടിച്ചിരുത്തി. ഏകപാത്രനാടകങ്ങളില്‍ അഭിനേതാവ് എന്താകണം എന്നതായിരുന്നു മല്ലികാ പ്രസാദ് ഹിഡന്‍ ഇന്‍ പ്ലെയിന്‍ സൈറ്റിലൂടെ കാണിച്ചുകൊടുത്തത്. വേദിയില്‍ പൂര്‍ണമായും നിറഞ്ഞ ശരീരഭാഷയും സൂക്ഷ്മതലത്തില്‍പ്പോലും വികാരത്തെ പ്രതിഫലിപ്പിച്ച ശബ്ദവും ഒരു നടിയുടെ പൂര്‍ണതയായി.

ആര്‍ ഉണ്ണിയുടെ കഥകളെ കേന്ദ്രീകരിച്ച് കട്ടപ്പന ദര്‍ശന അവതരിപ്പിച്ച ഒഴിവുദിവസത്തെ കളി ഒരു ഗ്രാമീണതയുടെ നന്മയേയും ഏറ്റിറക്കങ്ങളേയും പ്രതിഫലിപ്പിച്ചു. വീട് തടവുമുറിയാവുകയും അതിനുള്ളില്‍ അടിമയുടെ രൂപത്തില്‍ പെണ്ണും ഉടമയായി ആണും ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പിന്നെയും പിന്നെയും ഓര്‍മിപ്പിക്കുകയായിരുന്നു കോഴിക്കോട് ദൃഷ്ടി അമച്വര്‍ നാടകവേദിയുടെ വൈദേഹി പറയുന്നത് നാടകം. സംഭവിച്ചതും സംഭവിക്കുന്നതും-രംഗവേദിയിലെ നവീകരണങ്ങള്‍ സെമിനാര്‍ പ്രമുഖരായ പിനോ ദി ബുദുവ, പാഡി ഹെയ്റ്റര്‍, എഡ്വിന കോഫ്മാന്‍, ഡോ ഉമര്‍ തറമേല്‍ എന്നിവരുടെ സാന്നിധ്യവും കാഴ്ചപ്പാടും കൊണ്ട് ശ്രദ്ധേയമായി. മുടിയേറ്റിന്റെ അവതരണത്തോടെയാണ് മൂന്നാം ദിവസത്തിന് സമാപനം കുറിച്ചത്.
(കെ ഗിരീഷ്)

പെയ്തിറങ്ങി മഞ്ഞും മഴയും

തൃശൂര്‍: സ്വപ്നസമാനമായ ദൃശ്യങ്ങളുമായി ഇറ്റാലിയന്‍ നാടകസംഘം "തിയറ്ററോ പൊളാക്ക്" അരങ്ങ് തകര്‍ത്തു. മഞ്ഞും മഴയുമായി വേദിയില്‍ പെയ്തിറങ്ങിയപ്പോള്‍ കാണികള്‍ക്ക് കുളിരായി. പാരമ്പര്യ നൃത്തരൂപങ്ങളുമായി അസമിലെ പര്‍ബയും വേദിയിലെത്തിയതോടെ നാടകാസ്വാദകര്‍ക്ക് നല്ല വിരുന്നായി. ആദ്യാവസാനം 43 അഭിനേതാക്കളുമായി കൊല്ലം മുഖത്തല സ്വരലയ സാംസ്കാരിക സമിതിയുടെ തുപ്പല്‍ മത്സ്യവും നാടകോത്സവത്തിന്റെ രണ്ടാംദിനം അരങ്ങിലെത്തി. ലോകസിനിമയിലെ ഇറ്റാലിയന്‍ ഇതിഹാസം ഫെഡറികോ ഫെ ല്ലിനിയുടെ സിനിമകളിലെ കഥാപാത്രങ്ങളാണ് തിയറ്ററോ പൊളാക്കിന്റെ ഫെല്ലിനീസ് ഡ്രീമിലേത്. ഫെല്ലീനിയന്‍ സിനിമാസെറ്റിനെ അതേപടി അവതരിപ്പിച്ച നാടകം സര്‍ക്കസും ക്ലൗണ്‍ ഷോയും ഉള്‍ച്ചേര്‍ത്ത അവതരണമായിരുന്നു. ആധുനിക ഡിജിറ്റല്‍ സാങ്കേതികതയുടെയും ദീപവിതാനത്തിന്റെയും പിന്‍ബലത്തോടെ മഞ്ഞും മഴയും കാറ്റുമെല്ലാം അവതരിപ്പിച്ച് നാടകം കാണികളെ അമ്പരപ്പിച്ചു. പര്‍ബ രംഗയുടെ വീരാംഗന ഇത്തവണയും ചലനമുണ്ടാക്കി. രാജ്യത്തിനുവേണ്ടി പൊരുതി മരിച്ച വീരവനിതയുടെ കഥ പറയുന്നതിലൂടെ നാടകം സാമൂഹ്യപ്രതിബദ്ധതയും വിളിച്ചോതി.

കാറ്റലോണിയന്‍ നാടകപ്രവര്‍ത്തകന്‍ ഡേവിഡ് ബര്‍ഗയുടെ സംഘാംഗം അവതരിപ്പിച്ച "നോട്ട് യെറ്റ് എ ഷോ" ഹാസ്യവും, രംഗതലം രംഗോപകരണം ഫിസിക്കല്‍ തിയറ്റര്‍ സാധ്യത ഉപയോഗിച്ചായിരുന്നു അവതരണം. സെമിനാറില്‍ നാടകോത്സവങ്ങളുടെ രാഷ്ട്രീയവും ലക്ഷ്യവും വെളിവാക്കുന്ന അഭിപ്രായങ്ങളാല്‍ ചൂടുപിടിച്ചു. ഇറ്റാലിയന്‍ നാടകപ്രവര്‍ത്തകന്‍ പിനോ ദി ബുദുവ, ഫ്രാന്‍സില്‍നിന്നുള്ള പൗഡി ഹെയ്റ്റര്‍, പോളണ്ടില്‍നിന്നുള്ള എഡ്വിന കോഫ്മാന്‍, ഡോ. ഉമര്‍ തറമേല്‍ എന്നിവരാണ് പങ്കെടുത്തത്. ഡോ. സി ആര്‍ രാജഗോപാല്‍ മോഡറേറ്ററായി. ഡയറക്ടേഴ്സ് മീറ്റില്‍ പോളണ്ട് സംവിധായിക എവ്ലീന കൗഫ്മാന്‍, ഉതുപ്പാന്റെ കിണര്‍ നാടകത്തിന്റെ സംവിധായകന്‍ പി ജെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani