Showing posts with label ജപ്പാന്‍. Show all posts
Showing posts with label ജപ്പാന്‍. Show all posts

Friday, February 21, 2014

ജപ്പാന്‍ തകര്‍ച്ചയിലേക്ക്; വ്യാപാര കമ്മി റെക്കോര്‍ഡില്‍

സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തിയ ജപ്പാന്റെ പ്രതിമാസ വ്യാപാരക്കമ്മി പുതിയ റെക്കോര്‍ഡിലെത്തി. റെക്കോര്‍ഡ് വാര്‍ഷിക വ്യാപാരക്കമ്മിയുടെ വാര്‍ത്തകള്‍ പുറത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത്. പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ സാമ്പത്തിക പരിഷ്കരണ നടപടികളില്‍ പെട്ട് വീണ്ടും യെന്നിന്റെ വിലയിടിഞ്ഞതാണ് മൂന്നാമത്തെ ലോകസാമ്പത്തിക ശക്തിയായ ജപ്പാന്റെ പുതിയ പ്രതിസന്ധിക്കു കാരണം. യെന്നിന്റെ വിലയിടിഞ്ഞതോടെ ഇറക്കുമതി ചിലവ് വര്‍ധിച്ചു. കയറ്റുമതിയില്‍ നിന്ന് രാജ്യമുദ്ദേശിച്ച വരുമാനമുണ്ടായതുമില്ല. ഡിസംബറിലെ വ്യാപാരക്കമ്മിയില്‍ നിന്ന് 71 ശതമാനത്തിന്റെ വര്‍ധനവാണ് ജനുവരിയില്‍ നേരിട്ടത്. 16200 കോടി രൂപയുടെ കമ്മിയാണ് കഴിഞ്ഞ മാസം അവസാനം റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ച്ചയായി പത്തൊമ്പതാമത്തെ മാസമാണ് ജപ്പാനില്‍ വമ്പന്‍ വ്യാപാരക്കമ്മി റിപ്പോര്‍ട്ട് ചെയ്യുന്നത്. യെന്നിന്റെ വിലയിടിച്ചുള്ള ഷിന്‍സോ ആബേയുടെ പരിഷ്കാരങ്ങള്‍ തിരിച്ചടിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2011ലെ സുനാമിയില്‍ ഫുക്കോഷിമയിലെ ആണവനിലയം തകര്‍ന്നതിനുശേഷം വര്‍ദ്ധിച്ച ആവശ്യങ്ങള്‍ നേരിടാന്‍ ഇന്ധനം രാജ്യത്തേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതാണ് ഇറക്കുമതി ചെലവ് കൂടാന്‍ കാരണമായത്. അതേസമയം കുറഞ്ഞ വിലയ്ക്ക് കയറ്റുമതി നടത്താനുളള നീക്കം ഫലം കണ്ടതുമില്ല. ഏപ്രിലില്‍ വില്‍പന നികുതി നിരക്ക് ഉയര്‍ത്തുന്നതോടെ പ്രതിസന്ധി ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

deshabhimani

Monday, September 10, 2012

യുഎസ് യുദ്ധവിമാന വിന്യാസത്തിനെതിരെ ജപ്പാനില്‍ വന്‍ പ്രതിഷേധം


ഒക്കിനാവ ദ്വീപില്‍ അമേരിക്ക "കുഴപ്പക്കാരായ" ഓസ്പ്രേ യുദ്ധവിമാനങ്ങള്‍ വിന്യസിക്കുന്നതിനെതിരെ ജപ്പാനില്‍ അതിശക്തമായ പ്രതിഷേധം. ഒക്കിനാവയില്‍ നടന്ന പ്രതിഷേധ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ടോക്യോയില്‍ ആയിരങ്ങള്‍ പാര്‍ലമെന്റ് വളഞ്ഞു. മറ്റു ചില നഗരങ്ങളിലും പ്രതിഷേധ റാലി നടന്നു. ഓസ്പ്രേ യുദ്ധവിമാനങ്ങള്‍ വിവിധ രാജ്യങ്ങളിലായി നിരവധിതവണ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഒക്കിനാവയിലെ തങ്ങളുടെ കൈവശമുള്ള ഫുട്ടേന്‍മ സൈനികത്താവളത്തില്‍ 12 ഓസ്പ്രേ വിന്യസിക്കാനാണ് അമേരിക്കയുടെ പദ്ധതി. ചൈനയെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇതില്‍നിന്ന് പിന്മാറണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഹെലികോപ്റ്ററിനു സമാനമായ രീതിയില്‍ പറന്നുയരാന്‍ കഴിവുള്ളവയാണ് ഓസ്പ്രേ. ആകാശത്തുവച്ചുതന്നെ ഇതില്‍ ഇന്ധനം നിറയ്ക്കാമെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍, ഇവ നിരന്തരം അപകടത്തില്‍പ്പെടുന്നുണ്ട്. ഏപ്രിലില്‍ മൊറോക്കോയില്‍ ഓസ്പ്രേ തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചിരുന്നു. ജൂണില്‍ അമേരിക്കയിലെ ഫ്ളോറിഡയിലും കഴിഞ്ഞ വ്യാഴാഴ്ച ഉത്തര കരോലിനയിലും ഓസ്പ്രേ അപകടത്തില്‍പ്പെട്ടു. റഷ്യയില്‍ നടന്ന അപെക് ഉച്ചകോടിക്കിടെ അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലരി ക്ലിന്റണെ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹികോ നോഡ ആശങ്ക അറിയിച്ചതായി ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

deshabhimani 100912

Monday, August 6, 2012

കണ്ണില്‍നിന്ന് മായുന്നില്ല, ആ കനല്‍ക്കാഴ്ചകള്‍


നാലാം വയസ്സില്‍ കണ്ട ആണവദുരന്തത്തിന്റെ ഭീകരത കണ്ണില്‍നിന്ന് മായുന്നില്ല. പിറന്ന നാട് ഒറ്റ നിമിഷംകൊണ്ട് ഇല്ലാതായി. എങ്ങും നിലവിളികളും മൃതദേഹങ്ങളും മാത്രം. അമേരിക്ക വര്‍ഷിച്ച അണുബോംബിന്റെ ദൂഷ്യം തലമുറകളിലേക്ക് വ്യാപിക്കുകയാണെന്ന് ഹിരോഷിമദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി ഹീരോ ഈസോ. ഇനിയൊരു ആണവദുരന്തം ഒഴിവാക്കാന്‍ എല്ലാ രാജ്യങ്ങളും അണുവായുധം ഉപേക്ഷിക്കണമെന്നും ഈ എഴുപത്തൊന്നുകാരന്‍ പറഞ്ഞു.

"ഹിരോഷിമയില്‍ അണുബോംബിട്ട സ്ഥലത്തിന്റെ 2.5 കിലോമീറ്റര്‍ അകലെയായിരുന്നു വീട്. മൂത്ത സഹോദരി ഫാക്ടറിയില്‍ ജോലിക്കു പോയിരുന്നു. അച്ഛനും ഫാക്ടറിയിലായിരുന്നു. ഒരു വയസ്സുള്ള അനുജന്‍ മയക്കത്തിലും. ബോംബ് വര്‍ഷിച്ച ഉടനെ അമ്മ ഞങ്ങളെ എടുത്ത് ഓടി ഷെല്‍ട്ടറിനടിയില്‍ ഒളിപ്പിച്ചു. ചൂട് കൊണ്ട് പൊള്ളിയ ഞാന്‍ അനുജനെ മാറോടണച്ചു പിടിച്ചു"- ഹീരോ ഈസോ പറഞ്ഞു.

വീടും നാടും നശിച്ചതിനാല്‍ അച്ഛന്റെ നാട്ടിലേക്ക് കുടുംബസഹിതം മാറി. അമ്മയ്ക്ക് വയറ്റില്‍ ക്യാന്‍സര്‍ ബാധിച്ചു പത്ത് വര്‍ഷം മുമ്പ് മരിച്ചു. താന്‍ ഇപ്പോഴും രോഗപീഡ അനുഭവിക്കുകയാണ്. ശരീരത്തിന് ആവശ്യമായ തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. അതിനാല്‍ ആറു മാസം കൂടുമ്പോള്‍ കരള്‍രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും നാല് പെണ്‍മക്കളും അടങ്ങുന്ന കുടുംബമാണ് ഹീരോയുടേത്.

ഹിരോഷിമയിലെയും നാഗസാക്കിയിലെയും ജനങ്ങള്‍ ഏറ്റവുമധികം ദുഃഖം അനുഭവിക്കുകയാണ്. തങ്ങളുടെ മക്കളും പേരമക്കളും ജനിതകവൈകല്യം, ക്യാന്‍സര്‍ മുതലായ രോഗങ്ങള്‍ ബാധിച്ച് കഷ്ടപ്പെടുകയാണ്. എന്നിട്ടും ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍ രാജ്യങ്ങള്‍ മത്സരിക്കുന്നു. ഒരു നിമിഷംകൊണ്ട് ലോകത്തെ ഇല്ലാതാക്കാനുള്ള ആണവായുധങ്ങള്‍ രാജ്യങ്ങളുടെ കൈയിലുണ്ട്. ഇതെല്ലാം നിര്‍വീര്യമാക്കാനാണ് ഹീരോ ആവശ്യപ്പെടുന്നത്. ആണവദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച "യെസ്, അബോളിഷന്‍ ഓഫ് ന്യൂക്ലിയര്‍ വെപ്പണ്‍സ്" ക്യാമ്പയിന്റെ ഭാഗമായി ലോകം മുഴുവന്‍ സഞ്ചരിക്കുന്ന ഹീരോ ഈസോആദ്യമായാണ് കേരളത്തിലെത്തിയത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് വൈഎംസിഎ സംഘടിപ്പിച്ച സമാധാനവാരാചരണവും ഫോട്ടോ പ്രദള്‍ശനവും ഉദ്ഘാടനംചെയ്തു. വൈഎംസിഎ സംസ്ഥാന ചെയര്‍മാന്‍ ലെബി ഫിലിപ് മാത്യൂ അധ്യക്ഷനായി.

deshabhimani 060812

Saturday, April 28, 2012

9000 അമേരിക്കന്‍ സൈനികരെ ഒകിനാവയില്‍നിന്ന് പിന്‍വലിക്കുന്നു


ജപ്പാനിലെ ഒകിനാവയില്‍നിന്ന് അമേരിക്ക 9000 സൈനികരെ പിന്‍വലിച്ച് ഏഷ്യ-പസഫിക് മേഖലയിലെ മറ്റിടങ്ങളില്‍ പുനര്‍വിന്യസിക്കും. അമേരിക്കയിലെയും ജപ്പാനിലെയും സര്‍ക്കാരുകള്‍ക്ക് ഒന്നരപ്പതിറ്റാണ്ടിലേറെയായി തലവേദനയായ ഒരു പ്രശ്നത്തിനാണ് വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ തീരുമാനമായത്. എന്നാല്‍, ഒകിനാവയിലെ ഫൂടെന്മയിലുള്ള അമേരിക്കന്‍ വ്യോമസേനാ താവളം ജനവാസ മേഖലയില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായില്ല. ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹികോ നോഡ അമേരിക്ക സന്ദര്‍ശിച്ച് പ്രസിഡന്റ് ബറാക് ഒബാമയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ ഒകിനാവയില്‍നിന്ന് സൈനികരെ ഭാഗികമായി പിന്‍വലിക്കാനുള്ള തീരുമാനം അറിയിച്ചത്. ജപ്പാനിലുള്ള 47,000 അമേരിക്കന്‍ സൈനികരില്‍ പകുതിയോളം നിലവില്‍ ഒകിനാവയിലാണ്.

1995ല്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ ഒരുസ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തതിനെത്തുടര്‍ന്നാണ് അമേരിക്കന്‍ സേനാ സാന്നിധ്യത്തിനെതിരെ അവിടെ പ്രതിഷേധം ശക്തമായത്. 1945 മുതല്‍ 72 വരെ അമേരിക്കന്‍ അധിനിവേശത്തിലായിരുന്ന ഒകിനാവ ജപ്പാന്റെ മൊത്തം ഭൂവിസ്തൃതിയുടെ ഒരു ശതമാനമേ വരൂ എങ്കിലും ജപ്പാനിലെ അമേരിക്കന്‍ സൈനിക സംവിധാനങ്ങളില്‍ മൂന്നില്‍ ഒന്നും അവിടെയാണ്. ഒകിനാവയില്‍ നിന്ന് പിന്‍വലിക്കുന്ന സൈനികരില്‍ 5000 പേരെ ഗ്വാമില്‍ വിന്യസിക്കും. മറ്റുള്ളവരെ ഹവായി, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ വിന്യസിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ചൈനയ്ക്കും ഉത്തരകൊറിയക്കുമെതിരെ നീക്കങ്ങള്‍ക്ക് സഹായകമായാണ് പുനര്‍വിന്യാസ സ്ഥലങ്ങള്‍ തീരുമാനിച്ചത്. ഗ്വാമിലേക്കുള്ള പുനര്‍വിന്യാസച്ചെലവില്‍ 310 കോടി ഡോളര്‍ വഹിക്കാമെന്ന് ജപ്പാന്‍ ഏറ്റതിനെത്തുടര്‍ന്നാണ് കരാറായത്. മൊത്തം 860 കോടിഡോളറാണ് അമേരിക്കയ്ക്ക് ചെലവുവരുന്നത്. സംയുക്ത പ്രസ്താവന ബുധനാഴ്ച പുറത്തുവിടാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഫൂടെന്മ വ്യോമസേനാ കേന്ദ്രത്തിന്റെ കാര്യത്തിലും തീരുമാനമാകാതെ പുനര്‍വിന്യാസപദ്ധതി അംഗീകരിക്കില്ലെന്ന് പ്രബലരായ ചില അമേരിക്കന്‍ സെനറ്റര്‍മാര്‍ ശഠിച്ചതിനെത്തുടര്‍ന്ന് വൈകുകയായിരുന്നു. ഫൂടെന്മയിലെ വ്യോമസേനാ താവളം മിതോഷ്ണമേഖലയില്‍ ജപ്പാന്റെ മുഖ്യദ്വീപുകള്‍ക്കും തൈവാനുമിടയിലുള്ള ദ്വീപിലേക്ക് മാറ്റണമെന്നായിരുന്നു ആദ്യനിര്‍ദേശമെങ്കിലും പ്രാദേശിക എതിര്‍പ്പാണ് തടസ്സമായത്.

deshabhimani 280412

Monday, November 21, 2011

വിദേശ വാര്‍ത്തകള്‍ - ഈജിപ്ത്, ഫുകുഷിമ, വാള്‍സ്റ്റ്രീറ്റ് പ്രക്ഷോഭം

വിദ്യാര്‍ഥികള്‍ക്കെതിരെ പെപ്പര്‍ സ്‌പ്രേ: വിവാദമാകുന്നു

ഡേവിസ്: കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ പ്രകോപനമൊന്നും കൂടാതെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച പൊലീസ് നടപടി വിവാദമാകുന്നു.

കലാപത്തെ നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകളോടെ എത്തിയ പൊലീസ് വിദ്യാര്‍ഥികള്‍ക്കുനേരെ പെപ്പര്‍ സ്‌പ്രേ ചെയ്യുന്നതിന്റെ മൊബൈല്‍ വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിട്ടുണ്ട്.

സമാധാനപരമായി അവരവരുടെ സ്ഥാനങ്ങളില്‍ കുത്തിയിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് കുരുമുളക് സ്‌പ്രേ ചെയ്യുന്നതും തല്‍സ്ഥാനങ്ങളില്‍ ചുരുണ്ടുകൂടി വിദ്യാര്‍ഥികള്‍ പ്രതിരോധിക്കുന്നതും പൊലീസ്‌നടപടിയെ അപലപിച്ച് കാഴ്ചക്കാര്‍ ശബ്ദമുയര്‍ത്തുന്നതുമായ വീഡിയോ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

നവംബര്‍ ഒമ്പതിന് കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ബെര്‍ക്കിലി കാമ്പസില്‍ പൊലീസ് വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. സംഭവം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമിടയില്‍ വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തി. യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ലിന്‍ഡ കാത്തി നടുക്കം രേഖപ്പെടുത്തുകയും സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ ചാന്‍സിലറുടെ പങ്കും അന്വേഷണവിധേയമാക്കണമെന്നും അവര്‍ തല്‍സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

പ്രക്ഷോഭകര്‍ക്കെതിരെ ന്യൂയോര്‍ക്കിലും മറ്റ് പല നഗരങ്ങളിലും ഉണ്ടായ പൊലീസ് അതിക്രമങ്ങള്‍ സമരത്തിനു പിന്തുണ വര്‍ധിക്കാന്‍ സഹായകമായി.

ഫുകുഷിമയില്‍ നിന്നുള്ള അരിക്ക് ജപ്പാനില്‍ വിലക്ക്

ടോക്യോ: ആണവ ചോര്‍ച്ച സ്ഥിരീകരിച്ച ഫുകുഷിമ ആണവ നിലയത്തിന് സമീപത്തുള്ള പ്രദേശങ്ങളില്‍ നിന്ന് അരി കയറ്റുമതി ചെയ്യുന്നതിന് ജപ്പാന്‍ വിലക്കേര്‍പ്പെടുത്തി. ഈ പ്രദേശങ്ങളിലെ അരിയില്‍ നിന്ന് ഉയര്‍ന്ന തോതിലുള്ള റേഡിയോ ആക്ടീവ് സീസിയത്തിന്റെ അളവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. ആണവനിലയത്തിന് 60 കിലോമീറ്റര്‍ സമീപത്തുള്ള കൃഷിയിടത്തില്‍ നിന്നുള്ള അരിയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

മാര്‍ച്ചിലുണ്ടായ ഭൂചലനത്തെയും സുനാമിയെയും തുടര്‍ന്നാണ് ഫുകുഷിമ ആണവനിലയത്തില്‍ ആണവ ചോര്‍ച്ചയുണ്ടായത്. കയറ്റുമതിക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അരിയില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയതെന്നും തുടര്‍ന്ന് അത് ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ യോഗ്യമല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്നും ചീഫ് ക്യാബിനറ്റ് സെക്രട്ടറി ഒസാമു ഫുജിമുറ അറിയിച്ചു. ഫുകുഷിമയിലെ ഒനാമി ജില്ലയില്‍ നിന്നുള്ള അരി കയറ്റുമതി ചെയ്യരുതെന്ന് ഫുകുഷിമ ഗവര്‍ണര്‍ക്ക് അറിയിപ്പു കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓരോ അരിയിലും 630 ബിക്വാറല്‍സ് റേഡിയോ ആക്ടീവ് സീസിയം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് ഇത് 500 ബിക്വാറല്‍സില്‍ കൂടുതലാകാന്‍ പാടില്ല. ചരിത്രത്തിലാദ്യമായാണ് ഈ മേഖലയില്‍ നിന്ന് അരി കയറ്റുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തില്‍ ആണവ വികിരണമുള്ളതായി ഏതാനും മാസങ്ങളായി ജപ്പാനില്‍ ഭീതിയുയര്‍ന്നിട്ടുണ്ട്. മാംസം, കൂണ്‍, തേയില എന്നിവയിലാണ് അണുവികിരണമുണ്ടെന്ന് ഇതുവരെ സംശയിക്കപ്പെട്ടിരുന്നത്.

ഈജിപ്ത് വീണ്ടും പ്രക്ഷോഭാഗ്നിയില്‍

കെയ്റോ: ഹുസ്നി മുബാറക്കിന്റെ സ്വേച്ഛാധിപത്യഭരണത്തെ തൂത്തെറിഞ്ഞ ഈജിപ്ത് ജനത ജനാധിപത്യ ഭരണസംവിധാനത്തിനായി വീണ്ടും തെരുവിലേക്ക്. അധികാരം സിവിലിയന്‍ സര്‍ക്കാരിന് കൈമാറണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന കെയ്റോയിലെ തഹ്രിര്‍ ചത്വരത്തിലേക്ക് ജനങ്ങള്‍ വീണ്ടും ഒഴുകിയെത്തി. കെയ്റോയിലും മറ്റ് മൂന്ന് നഗരങ്ങളിലും തെരുവിലിറങ്ങിയ ആയിരക്കണക്കിന് പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. കെയ്റോയിലും അലക്സാന്‍ഡ്രിയയിലുമായി രണ്ടുപേര്‍ കൊല്ലപ്പെട്ടു. എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. "രണ്ടാം വിപ്ലവ"മെന്നാണ് പത്രങ്ങള്‍ പുതിയ പ്രക്ഷോഭത്തെ വിശേഷിപ്പിച്ചത്.

ശനിയാഴ്ച രാവിലെ പ്രതിഷേധവുമായെത്തിയ പ്രക്ഷോഭകര്‍ വൈകിട്ടോടെ തഹ്രിര്‍ ചത്വരത്തിലേക്ക് കടന്നു. ഇവരെ പിരിച്ചുവിടാന്‍ സുരക്ഷാസേന റബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നാല്‍ , പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ നിലയുറപ്പിച്ച പ്രക്ഷോഭകര്‍ നിരത്തിലെ സിമന്റ് കട്ടകളുമായി പൊലീസിനെ നേരിട്ടു. ഫെബ്രുവരിയില്‍ മുബാറക്കിനെ താഴെയിറക്കിയ 18 ദിനപ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു തഹ്രിര്‍ ചത്വരത്തിലെ കാഴ്ച. രാത്രി മുഴുവന്‍ നീണ്ട സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അലക്സാന്‍ഡ്രിയയില്‍ റബര്‍ ബുള്ളറ്റ് കൊണ്ട് പരിക്കേറ്റാണ് ഇരുപത്തഞ്ചുകാരന്‍ മരിച്ചത്. കെയ്റോ, അലക്സാന്‍ഡ്രിയ, അസ്വാന്‍ , സൂയസ് നഗരങ്ങളില്‍ സംഘര്‍ഷത്തില്‍ 40 പൊലീസുകാര്‍ ഉള്‍പ്പെടെ 750 പേര്‍ക്ക് പരിക്കേറ്റെന്ന് ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട്ചെയ്തു. 18 പേരെ അറസ്റ്റ്ചെയ്തു.

സൂയസില്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ ആയിരത്തോളം പേര്‍ തടിച്ചുകൂടി. സ്റ്റേഷനിലേക്ക് കല്ലേറുണ്ടായതിനെത്തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുംചെയ്തു. ഫെബ്രുവരി 11ന് മുബാറക്കിനെ അധികാരഭ്രഷ്ടനാക്കിയശേഷം ഭരണനേതൃത്വം ഏറ്റെടുത്ത സൈനിക കൗണ്‍സിലിനെതിരെ ശക്തമായ മുദ്രാവാക്യങ്ങളുമായാണ് ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ശനിയാഴ്ച വൈകിട്ട് തഹ്രിര്‍ ചത്വരത്തില്‍ ഒത്തുകൂടിയത്. രാജ്യത്ത് രാഷ്ട്രീയ പരിഷ്കരണം നടപ്പാക്കുന്നതിലും സിവിലിയന്‍ സര്‍ക്കാരിന് അധികാരം കൈമാറുന്നതിലും സൈനിക ഭരണാധികാരികള്‍ വിമുഖത കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജനം വീണ്ടും പ്രക്ഷോഭരംഗത്തേക്ക് നീങ്ങിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം അധികാരം കൈമാറുമെന്നാണ് പട്ടാള കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 28ന് ആരംഭിക്കുകയാണെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

janayugom/deshabhimani 211111

Monday, March 14, 2011

ജപ്പാനിലെ ദുരന്തം

അതിശക്തമായ ഭൂകമ്പവും തുടര്‍ന്നുണ്ടായ ഭീകരമായ സുനാമിയും ജപ്പാനില്‍ കൊടിയ നാശമാണ് വിതച്ചത്. അതിന്റെ നടുക്കം മാറുന്നതിനുമുമ്പ് മറ്റൊരു വിപത്തുകൂടി ജപ്പാനെ ഗ്രസിക്കുകയാണ്. വടക്കന്‍ ജപ്പാനിലെ ഒരു ആണവനിലയത്തിലുണ്ടായ സ്‌ഫോടനവും തുടര്‍ന്നുള്ള ആണവ വികിരണ ചോര്‍ച്ചയും ഭീതിജനകമായ സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തലസ്ഥാനമായ ടോക്യോയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ഫുക്കുഷി ആണവനിലയത്തിലാണ് സ്‌ഫോടനമുണ്ടായത്. ഭൂകമ്പമുണ്ടായപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച ആണവനിലയത്തിലെ റിയാക്ടര്‍ സ്ഥിതി ചെയ്യുന്ന പ്രധാന കെട്ടിടവും പുറംചുമരുകളും ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്നിരുന്നു. തുടര്‍ന്നാണ് സ്‌ഫോടനം നടന്നത്. പ്ലാന്റിലെ ശീതീകരണ ജലം നഷ്ടപ്പെട്ടത് ആണവ വികിരണത്തിനു വഴിവെച്ചു. പ്ലാന്റിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സ്‌ഫോടനം നടന്ന ആണവ നിലയത്തിന് സമീപമുള്ള മറ്റൊരു ആണവ നിലയത്തിന്റെ പ്രവര്‍ത്തനവും തകരാറിലായിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. ആ നിലയത്തില്‍ റേഡിയേഷന്‍ തോത് സാധാരണയുള്ളതിന്റെ ആയിരം മടങ്ങ് ഉയര്‍ന്നിട്ടുണ്ട്.

ഭൂകമ്പവും സുനാമിയും മാത്രമല്ല ആണവ വികിരണം സൃഷ്ടിക്കുന്ന ദുരന്തങ്ങളും ജപ്പാന് പുത്തരിയല്ല. ആറ്റംബോംബ് സ്‌ഫോടനത്തിന്റെ ദുരിതം അനുഭവിക്കുന്ന രാജ്യമാണ് ജപ്പാന്‍. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച ആറ്റംബോംബുകളുടെ കെടുതികള്‍ ആറര ദശാബ്ദങ്ങള്‍ പിന്നിട്ടശേഷവും ജപ്പാന്‍ അനുഭവിക്കുന്നു. അതുകൊണ്ടു തന്നെ ആണവ വികിരണ വിപത്ത് ജനങ്ങളെ ഭയവിഹ്വലരാക്കുന്നു. ജപ്പാനില്‍ 54 ആണവ പ്ലാന്റുകളാണുള്ളത്. വൈദ്യുതിയുടെ മുഖ്യ സ്രോതസായി ജപ്പാന്‍ കാണുന്നത് ആണവ നിലയങ്ങളെയാണ്. ആണവ നിലയങ്ങളുടെ സുരക്ഷിതത്വത്തിന് സാധ്യമായ സംവിധാനങ്ങളെല്ലാമുണ്ട്. ഭൂകമ്പവും സുനാമിയുമുണ്ടാകുമ്പോള്‍ സ്വമേധയാ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഭൂകമ്പമുണ്ടായപ്പോള്‍ പത്ത് ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയുണ്ടായി.

ജപ്പാനെ ഗ്രസിച്ച ദുരന്തത്തില്‍ നിന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. ഭൂകമ്പവും സുനാമിയുമുണ്ടാകുമ്പോള്‍ കരുതല്‍ നടപടികളെടുക്കാന്‍ അതിവിപുലമായ സംവിധാനമുള്ള രാജ്യമാണ് ജപ്പാന്‍. ഇടയ്ക്കിടെ അവിടെ ഭൂകമ്പങ്ങള്‍ പതിവാണ്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളുണ്ടാകുന്നത് പരമാവധി കുറയ്ക്കാന്‍ സഹായകമായ തരത്തിലാണ് വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നത്. ഭൂകമ്പത്തെയും തുടര്‍ന്നുള്ള സുനാമിയെയും കുറിച്ചു മുന്നറിയിപ്പുകള്‍ നല്‍കുന്ന ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങളിലും ജപ്പാന്‍ ഏറെ മുന്നിലാണ്. മുന്നറിയിപ്പുണ്ടായാല്‍ തല്‍ക്ഷണം സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറാന്‍ ജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഭീകരമായ ദുരന്തത്തില്‍ ജീവഹാനി താരതമ്യേന കുറയാനുള്ള പ്രധാന കാരണം ഇതാണ്. 2005 ല്‍ ഇന്ത്യയിലും ശ്രീലങ്കയിലും ഇന്തോനേഷ്യയിലുമുണ്ടായ സുനാമിയിലെ ജീവനാശവുമായി തട്ടിച്ചുനോക്കുമ്പോള്‍ ജപ്പാനിലേതു കുറവാണെന്നു കാണാം. 1700 ല്‍ അധികം പേരാണ് വെള്ളിയാഴ്ചത്തെ സുനാമിയില്‍ മരണമടഞ്ഞത്. മരണനിരക്ക് ഇതിലും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. സുനാമി തിരകളില്‍ കുടുങ്ങിയ നാലു തീവണ്ടികള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ തീവണ്ടികളില്‍ എത്രപേരുണ്ടെന്നു വ്യക്തമായിട്ടുമില്ല.

ഭൂകമ്പവും സുനാമിയും പോലുള്ള ദുരന്തങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ജപ്പാന്റെ അനുഭവം നല്‍കുന്ന ഒരു പാഠം. 2005 ലെ സുനാമിക്കുശേഷമാണ് ഇന്ത്യയില്‍ സുനാമി മുന്നറിയിപ്പു സംവിധാനമുണ്ടാക്കാന്‍ നടപടി തുടങ്ങിയത്. അത് കുറ്റമറ്റതാണെന്നു പറയാനാവില്ല. തീരപ്രദേശങ്ങളില്‍ സുനാമിയെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള കെട്ടിടങ്ങളാണാവശ്യം.

ആണവ നിലയങ്ങളുടെ സുരക്ഷിതത്വമാണ് മറ്റൊരു പ്രശ്‌നം. ഇന്ത്യയില്‍ കല്‍പാക്കം പോലുള്ള ആണവ നിലയങ്ങള്‍ കടലില്‍ നിന്നും അധികം അകലെയല്ല. പുതുതായി ഒട്ടേറെ ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ നടപടികളെടുത്തുവരികയാണ്. ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നത് വന്‍ ദുരന്തങ്ങള്‍ക്ക് ഇടവരുത്തും.

ജപ്പാനില്‍ ദുരന്തമനുഭവിക്കുന്നവരെ സഹായിക്കാന്‍ വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യയും ഇക്കാര്യത്തില്‍ പങ്ക് വഹിക്കണം. ലോകത്തെയാകെ ഗ്രസിച്ച ദുരന്തമായി ജപ്പാനിലെ അപകടത്തെ കാണണം.

ജനയുഗം മുഖപ്രസംഗം 130311