Wednesday, March 21, 2012

മെയ്ദിനപണിമുടക്ക് വിജയിപ്പിക്കണം: വാള്‍സ്ട്രീറ്റ് സമരസമിതി

ന്യൂയോര്‍ക്ക്: വാള്‍സ്ട്രീറ്റ് കൈയ്യടക്കല്‍ സമരത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവര്‍ മെയ് ഒന്നിനു നടക്കുന്ന പണിമുടക്ക് സമരത്തില്‍ അണിചേരണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു. സമരത്തെ പരാജയപ്പെടുത്താന്‍ ഈയാഴ്ച മാത്രം ന്യൂയോര്‍ക്കില്‍ 73 പേരെ അറസ്റ്റ് ചെയ്തതായി സമരസമിതി അഭ്യര്‍ഥിച്ചു. ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അമേരിക്കയിലെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാനും സമരസമിതി ആഹ്വാനംചെയ്തു.

ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്കില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പൊലീസിന്റെ പീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. വാള്‍സ്ട്രീറ്റ് സമരം ആറുമാസം പിന്നിട്ട കഴിഞ്ഞ ശനിയാഴ്ച  അനുസ്മരണത്തിനായി സുക്കോട്ടി പാര്‍ക്കിലെത്തിയ നൂറുകണക്കിന് പ്രക്ഷോഭകരെ പൊലീസ് തടവിലാക്കിയിരുന്നു.  രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന കയ്യടക്കല്‍ സമരത്തില്‍ പങ്കെടുത്തവരുടെ പൊതുവേദിയാകും മെയ്ദിന പണിമുടക്ക്.

തൊഴിലില്‍ നിന്ന് വിട്ടു നില്‍ക്കാനും കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാതിരിക്കുന്നതിനുമൊപ്പം  അന്നത്തെ ദിവസം ധനവിനിയോഗം ഒഴിവാക്കാനും സമരസമിതി അഭ്യര്‍ഥിച്ചു. സംയുക്ത തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ശക്തമായ പ്രതിഷേധറാലി സംഘടിപ്പിക്കാനും പ്രക്ഷോഭകര്‍ തീരുമാനമെടുത്തിട്ടുണ്ട്. പൊലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭകരുടെ അടിസ്ഥാന അവകാശങ്ങള്‍ എന്ന പേരില്‍ രേഖ പുറത്തുവിടുമെന്നും സമരസമിതി അറിയിച്ചു.

 മെയ്ദിന പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, ലോസ് എയ്ഞ്ചല്‍സ് എന്നിവിടങ്ങളില്‍ പ്രകടനം നടന്നു.

janayugom 210312

കൂടംകുളം പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു

കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ക്കിടെ കൂടംകുളം പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞദിവസം കൂടങ്കുളം പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാറിന്റെ അനുമതി ലഭിച്ചതോടെയാണ് ഇന്നലെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.പ്രതിഷേധക്കാരെ നേരിടാന്‍ ദ്രുതകര്‍മ്മ സേനയുള്‍പ്പെടെ മൂവായിരത്തോളം പൊലീസിനെയും നിരവധി കേന്ദ്രസേനാംഗങ്ങളെയും പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കൂടങ്കുളവും സമരപ്പന്തലും കനത്ത പൊലീസ് കാവലിലാണ്.

നിലയം ഉള്‍പ്പെടുന്ന ഇടിന്തകരൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ആണവവിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്തു.
മാര്‍ച്ച 19, തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് കൂടങ്കുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മുഖ്യമന്ത്രി ജയലളിത അനുമതി നല്‍കിയത്.
ഇത്രയും നാള്‍ പദ്ധതിയെ എതിര്‍ത്തിരുന്ന ജയലളിത പെട്ടെന്നാണ് തന്റെ നിലപാട് മാറ്റിയത്. സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെയുള്ള നീക്കങ്ങളുടെ ശക്തി കുറയ്ക്കാന്‍ മേഖലയ്ക്കായി 500 കോടിയുടെ പ്രത്യേക വികസന പാക്കേജ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കു കോള്‍ഡ് സ്‌റ്റോറേജ് സൗകര്യവും ഇതിനോടൊപ്പം ജയലളിത പ്രഖ്യാപിച്ചിട്ടുണ്ട്. കൂടംകുളത്തെ ആദ്യ ആണവ നിലയം ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് ഔദ്യോഗിക വക്താക്കള്‍ പറയുന്നത്.

ജനങ്ങളുടെ എതിര്‍പ്പ് പാഴായി: കൂടംകുളം പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി
 
ചെന്നൈ: ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ കൂടംകുളം ആണവ പദ്ധതിക്ക് അനുമതി നല്‍കി. ആണവോര്‍ജ നിലയം സ്ഥിതി ചെയ്യുന്ന ഇടിന്തകരൈയില്‍ സംസ്ഥാന സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിക്കെതിരായി സമരം ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 184 പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. പദ്ധതി നിര്‍വഹണം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ വൈകുന്നേരം അഞ്ചരയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കരുതല്‍ എന്ന നിലയിലാണ് സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.

ഇന്നലെ വിളിച്ചു ചേര്‍ത്ത തമിഴ്‌നാട് സര്‍ക്കാരിന്റെ അടിയന്തര മന്ത്രിസഭായോഗമാണ് പദ്ധതി പ്രവര്‍ത്തനയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ച സംസ്ഥാന മുഖ്യമന്ത്രി ജെ ജയലളിത കേന്ദ്ര-സംസ്ഥാന വിദഗ്ധസമിതികളുടെ റിപ്പോര്‍ട്ടുകളുടെയും സമരസമിതിയുടെ നിവേദനങ്ങളും പഠിച്ചശേഷമാണ് തീരുമാനമുണ്ടായതെന്ന് അറിയിച്ചു. ഇതിനിടെ കൂടംകുളം ആണവ നിലയത്തില്‍ യുറേനിയം നിറച്ചു കഴിഞ്ഞതായി വ്യക്തമായിട്ടുണ്ട്. കൂടംകുളം പദ്ധതി നിര്‍വഹണത്തിനായി കേന്ദ്ര സേനയെയും വിട്ടയച്ചിട്ടുണ്ട്. ഇന്നലെ ഏതാണ്ട് എട്ട് തവണയോളം നാവികസേനയുടെ ഹെലികോപ്ടര്‍ ഈ പ്രദേശത്ത് റോന്ത് ചുറ്റിയതായി പരിസരവാസികള്‍ അറിയിച്ചു.

കേന്ദ്ര സേനയ്‌ക്കൊപ്പം 4000 പൊലീസുകാരെയാണ് കൂടംകുളത്ത് നിയോഗിച്ചിരിക്കുന്നത്. ക്രമസമാധാന വിഭാഗത്തിന്റെ ചുമതലയുള്ള എ ഡി ജി പി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടംകുളത്തേയ്ക്ക് നിയോഗിക്കപ്പെട്ടത്. പത്ത് എസ് പി മാരെയും കൂടംകുളത്തേയ്ക്ക് നിയോഗിച്ചിട്ടുണ്ട്. റാപ്പിഡ് പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെയും ഈ മേഖലയില്‍ നിയോഗിച്ചിട്ടുണ്ട്. സെന്‍ട്രല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ മൂന്നൂറംഗ സംഘം ഇന്ന് മുതല്‍ കൂടംകുളത്ത് സുരക്ഷാ ചുമതലയില്‍ ഉണ്ടാകുമെന്നും അറിയുന്നു. ജനങ്ങളുടെ എതിര്‍പ്പുകളെ ഏതു വിധേനയും അടിച്ചമര്‍ത്താനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം. പ്രകൃതിക്ഷോഭങ്ങള്‍ മൂലം ആണവപദ്ധതിക്ക് അപകടങ്ങള്‍ ഉണ്ടാവില്ലെന്നും പദ്ധതിയുടെ നിര്‍മാണകാര്യത്തില്‍ ബലക്ഷയം സംബന്ധിച്ചെന്ന സംശയം തെറ്റാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ച വിദഗ്ധരുടെ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജയലളിത പറഞ്ഞു.

മന്ത്രിസഭായോഗ തീരുമാനം പുറത്തുവരും മുമ്പ് തന്നെ പത്ത് സമരസമിതി നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു. സമരസമിതി പ്രവര്‍ത്തകരുടെ അറസ്റ്റ് വിവാദമായിരിക്കുകയാണ്. അഭിഭാഷകനും സമരസമിതിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്തുവന്ന അഡ്വ. ശിവ സുബ്രഹ്മണ്യവും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍പ്പെടും. അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തിയ സമരസമിതി കണ്‍വീനര്‍ ഉദയകുമാര്‍, കേന്ദ്രസര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരും തമിഴ് ജനതയോട് വഞ്ചനയാണ് കാട്ടുന്നതെന്ന് കുറ്റപ്പെടുത്തി. സമരസമിതി നേതാക്കളെ അറസ്റ്റുചെയ്ത നടപടിയിലും സംസ്ഥാന മന്ത്രിസഭാ യോഗതീരുമാനത്തിലും പ്രതിഷേധിച്ച് ഉദയകുമാര്‍ ഇന്നലെ ഉച്ചമുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്.

ഇടിന്തകരൈയിലെ ലൂര്‍ദ്മാതാ പള്ളിയില്‍ ആയിരക്കണക്കിന് നാട്ടുകാരാണ് സര്‍ക്കാര്‍ തീരുമാനമറിഞ്ഞ് സമരത്തില്‍ പങ്കെടുക്കാനെത്തിയത്. പൊലീസ് ബന്തവസില്‍ ആണവനിലയത്തിലേയ്ക്ക് ജീവനക്കാരെ കടത്തിവിടാനുള്ള നടപടികളും ആരംഭിച്ചു.

പദ്ധതി നടപ്പിലാക്കാന്‍ സഹായം നല്‍കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ 500 കോടിരൂപ കൂടംകുളത്തെ ജനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ്, ഡി എം കെ, സി പി ഐ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം പദ്ധതിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വൈദ്യുതിയും തമിഴ്‌നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ഡി പാണ്ഡ്യന്‍ ആവശ്യപ്പെട്ടു.

 പി കെ അജിത് കുമാര്‍ janayugom 210312

വികാരാധീനനായി കുഞ്ഞായന്‍ ; അനുഭവങ്ങളുടെ കനല്‍കെട്ടഴിച്ച് ആദ്യകാല പ്രവര്‍ത്തകര്‍


മകന്റെയും ബ്രാഞ്ച് സെക്രട്ടറിയുടെയും കൈപിടിച്ചെത്തിയ വി പി കുഞ്ഞായന്‍ സംഗമവേദിയിലെത്തിയപ്പോള്‍ വികാരാധീനനായി. മിഠായിത്തെരുവില്‍ പാര്‍ടി കെട്ടിപ്പടുക്കാന്‍ ജീവിതകാലം മുഴുവന്‍ പരിശ്രമിച്ച കുഞ്ഞയിക്കയ്ക്ക് കരയാതിരിക്കാനാകുമായിരുന്നില്ല. വേദനകളുടെയും കഷ്ടപ്പാടിന്റെയും പോയകാലങ്ങളില്‍ പാര്‍ടി വളര്‍ത്താന്‍ ഒപ്പമുണ്ടായിരുന്ന ജ്യേഷ്ഠന്‍ വി പി ബീരാന്‍കോയയെയും ആദരിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ കണ്ടതോടെയാണ് ആഹ്ലാദവും പാര്‍ടിയുടെ സ്നേഹാദരവും ഓര്‍ത്ത് കരച്ചിലടക്കാന്‍ പാടുപെട്ടത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ ഒരുക്കിയ ആദരിക്കല്‍ സംഗമത്തില്‍ ഇത് രണ്ടാം തവണയാണ് കുഞ്ഞായന്‍ എത്തുന്നത്. അടിയന്തരാവസ്ഥാ പീഡിതരെ ആദരിച്ചപ്പോഴും അക്കൂട്ടത്തിലുണ്ടായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായ ഇദ്ദേഹം 1964ല്‍ സിപിഐ എം രൂപീകരിച്ച 64 മുതല്‍ നഗരത്തിന്റെ ജീവനാഡിയായ മിഠായിത്തെരുവില്‍ സജീവം. ചെമ്പുപാത്രങ്ങള്‍ക്ക് ഈയം പൂശുന്ന പണിയെടുത്ത് കുടുംബം പോറ്റുമ്പോഴും എന്നും ഭൂരിഭാഗം സമയവും പാര്‍ടി പ്രവര്‍ത്തനത്തിലായിരിക്കും. ദുരിതങ്ങളും പ്രയാസങ്ങളും ഭരണകൂട പീഡനങ്ങളും നിറഞ്ഞ കാലത്ത് രണ്ടുപതിറ്റാണ്ടോളം ബ്രാഞ്ച് സെക്രട്ടറിയായി മിഠായിത്തെരുവില്‍ പാര്‍ടിയെ നയിച്ചു. ഭാര്യ കുഞ്ഞിപ്പാത്തുവും അഞ്ചു മക്കളുമൊത്ത് ഇപ്പോള്‍ നല്ലളം അരീക്കാടാണ് താമസം. ബ്രാഞ്ച് സെക്രട്ടറി കുട്ടിമോന്റെയും മകന്‍ റാഫിയുടെയും കൈപിടിച്ചാണ് എത്തിയത്. അപ്പോഴാണ് ജേഷ്ഠന്‍വി പി ബീരാന്‍കോയയെ കണ്ടത്. പുതിയങ്ങാടിയില്‍ താമസിക്കുന്ന വീരാന്‍കോയയും 77 മുതല്‍ പാര്‍ടി മെമ്പറാണ്. വേദിയില്‍ ജില്ലയിലെ ആദ്യകാല പാര്‍ടി പ്രവര്‍ത്തകര്‍ ഓര്‍മകള്‍ പങ്കുവയ്ക്കലിന്റെ ഭാഗമായി പാട്ടുപാടിയും സദസ്സിനെ ആവേശഭരിതമാക്കി. മുന്‍ ജില്ലാ സെക്രട്ടറി എം കേളപ്പന്‍ പാട്ടുപാടിയതോടെ മലയോരത്ത് പാര്‍ടി കെട്ടിപ്പടുത്ത് ജില്ലക്ക് ആവേശമായ നടന്‍കൂടിയായ ജോസ് വര്‍ഗീസ് വിപ്ലവഗാനം അവതരിപ്പിച്ച് സദസ്സിനെ വിസ്മയിപ്പിച്ചു. ജില്ലയിലെ മുഴുവന്‍ ഏരിയകളില്‍നിന്നായി 250 ആദ്യകാല സിപിഐ എം പ്രവര്‍ത്തകര്‍ സംഗമത്തിനെത്തി.

deshabhimani 210312

കഴുമരം പറയുന്നു, കയ്യൂരിന്‍ വീരഗാഥ


ഇവിടെ മുഴുങ്ങുന്നു കയ്യൂരിന്റെ വീരപുത്രന്മാരുടെ ഇങ്ക്വിലാബ് വിളി. ഈ കഴുമരം പറയുന്നു കൊലക്കയര്‍ മുറുകുമ്പോഴും പതറാത്ത നാല് വിപ്ലവകാരികളുടെ പോരാട്ടഗാഥ. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഇ എം എസ് നഗറില്‍ ഒരുക്കിയിട്ടുള്ള "സോഷ്യലിസമാണ് ഭാവി" ചരിത്ര പ്രദര്‍ശനനഗരിയില്‍ ശില്‍പി ജീവന്‍ തോമസ് പുനഃസൃഷ്ടിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കഴുമരമാണ് കാലത്തിന് സാക്ഷിയായ ചോരയും കണ്ണീരും നനഞ്ഞ പേരാട്ടകാലം സന്ദര്‍ശകരെ അനുഭവിപ്പിക്കുന്നത്. വിപ്ലവകാരികളുടെ ജീവന്‍ തല്ലിക്കൊഴിച്ച ഭരണകൂട ഭീകരതയുടെ ഇരുണ്ട നാളുകള്‍ ഈ തൂക്കുമരങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.

1943 മാര്‍ച്ച് 29നാണ് കയ്യൂരിന്റെ വീരപുത്രന്മാര്‍ ഇങ്ക്വിലാബ് മുഴക്കി കഴുമരത്തിലേക്ക് നടന്നുകയറിയത്. നാടുമുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച ആ നിമിഷങ്ങളില്‍ തടവറയെ പ്രകമ്പനം കൊള്ളിച്ചു നാലു ചെറുപ്പക്കാരുടെ മുദ്രാവാക്യം. മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍ , പൊടോര കുഞ്ഞമ്പുനായര്‍ , പള്ളിക്കാല്‍ അബൂബക്കര്‍ . ആ രാത്രി രാജ്യത്തെവിടെയും കമ്യൂണിസ്റ്റുകാര്‍ ഉറങ്ങിയില്ല. അവരുടെ കാതുകളില്‍ ആ ഇങ്ക്വിലാബ് വിളികള്‍ പ്രകമ്പനം കൊണ്ടു. ജയിലിലെത്തിയ പി സി ജോഷിയും പി സുന്ദരയ്യയും പി കൃഷ്ണപിള്ളയും കരച്ചിലടക്കാന്‍ പാടുപെടുമ്പോള്‍ ആശ്വസിപ്പിച്ച കയ്യൂരിന്റെ ധീരന്മാരുടെ ഓര്‍മകള്‍ നമ്മെ ആവേശം കൊള്ളിക്കും. പുതിയ കാലത്തെ പോരാട്ടത്തിന് ഊര്‍ജം പകരുന്നതാണ് കയ്യൂര്‍ സമരത്തിന്റെ പ്രതീകമായി നിര്‍മിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തൂക്കുമരത്തിന്റെ ഈ ശില്‍പരൂപം. ഇരുണ്ട കൊലമരവും ആരാച്ചാരെയും അതേ പോലെ പുനഃസൃഷ്ടിച്ചിരിക്കുകയായണ്. കയ്യൂരിന്റെ വീരയോദ്ധാക്കളെ കറുത്തനീതി കഴുവേറ്റിയതിന്റെ പ്രതീകമായി നാലു കൊലക്കയറും. ഇവിടെ നില്‍ക്കുമ്പോള്‍ നമുക്ക് കാണാം യോദ്ധാക്കളുടെ ജീവനെടുക്കാന്‍ നിയോഗിക്കപ്പെട്ട ആരാച്ചാരുടെ കൈകള്‍ വിറയ്ക്കുന്നത്. ചരിത്ര പ്രദര്‍ശന നഗരിയിലെ നിരവധി ശില്‍പങ്ങള്‍ അണിയിച്ചൊരുക്കിയ ജീവന്‍ തോമസും സംഘവും പതിനഞ്ചുദിവസം രാപകല്‍ അധ്വാനിച്ചാണ് ജയിലറ നിര്‍മിച്ചത്.

ചൊവ്വാഴ്ചയും നിരവധി പ്രമുഖരടക്കം ആയിരങ്ങള്‍ പ്രദര്‍ശനം കണ്ടു. പുന്നപ്ര-വയലാര്‍ സമരസേനാനി പി കെ ചന്ദ്രാനന്ദന്‍ , സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ , ഗോവന്‍ വിമോചനസമര പോരാളി ഗോവ മമ്മു, ഒഞ്ചിയം പോരാട്ടങ്ങളില്‍ പീഡനത്തിനിരയായ ഇ എ ബാലന്‍ എന്നിവര്‍ സന്ദര്‍ശിച്ചവരില്‍പ്പെടുന്നു.

deshabhimani 210312

ആസൂത്രണ കമീഷന്റെ കണക്ക് തട്ടിപ്പ്: പിബി

രാജ്യത്തെ ദരിദ്രരുടെ എണ്ണം വ്യാജമാര്‍ഗങ്ങളിലൂടെ ബോധപൂര്‍വം കുറച്ചുകാട്ടാന്‍ ആസൂത്രണ കമീഷന്‍ നടത്തുന്ന ശ്രമത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ അപലപിച്ചു. ക്ഷേമപദ്ധതികള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനും ബിപിഎല്‍ കാര്‍ഡവകാശം നിര്‍ണയിക്കുന്നതിനും ഇത്തരം വ്യാജ മാനദണ്ഡങ്ങള്‍ കണക്കിലെടുക്കില്ലെന്ന് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് പിബി ആവശ്യപ്പെട്ടു.

സുപ്രീംകോടതി മുമ്പാകെ ആസൂത്രണകമീഷന്‍ സമര്‍പ്പിച്ച ദാരിദ്ര്യരേഖാ മാനദണ്ഡങ്ങള്‍ക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ , ടെണ്ടുല്‍ക്കര്‍ കമ്മിറ്റി നിര്‍ദേശിച്ച അതേ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിയിരിക്കയാണ് ആസൂത്രണകമീഷന്‍ . ഗ്രാമങ്ങളില്‍ 22.40 രൂപയും നഗരങ്ങളില്‍ 28.65 രൂപയും പ്രതിദിനം ചെലവഴിക്കുന്നവര്‍ ദാരിദ്ര്യരേഖയ്ക്കു പുറത്താകും. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് 2004-05 മുതല്‍ 2009-10 വരെദരിദ്രരുടെ എണ്ണത്തില്‍ ഏഴുശതമാനം കുറവുവന്നെന്ന് ആസൂത്രണകമീഷന്‍ അവകാശപ്പെടുന്നത്. കുറഞ്ഞ വരുമാനത്തിലും വിലക്കയറ്റത്തിലും നട്ടംതിരിയുന്ന കോടിക്കണക്കിനു ജനങ്ങളും ആസൂത്രണകമീഷന്‍ അംഗങ്ങളും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ മാനദണ്ഡം. ഇത്തരം അടിസ്ഥാനരഹിതമായ കണക്കുകള്‍ പ്രധാനമന്ത്രി അധ്യക്ഷനായ സ്ഥാപനത്തില്‍നിന്ന് ഉണ്ടാകുന്നത് ലജ്ജാകരമാണ്. ഏറ്റവും താഴ്ന്ന നിരക്കുകളുടെ അടിസ്ഥാനത്തില്‍ കണക്കെടുപ്പ് നടത്തിയിട്ടും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കൊടുംദാരിദ്ര്യത്തില്‍ കഴിയുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍ 37-39 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ബിഹാര്‍ , ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ 50 ശതമാനത്തിന് അടുത്താണ് ദരിദ്രരുടെ എണ്ണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മണിപ്പുര്‍ , നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ കൊടുംദരിദ്രരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമുണ്ട്. യുപിഎ സര്‍ക്കാരിനു കീഴില്‍ സമ്പൂര്‍ണ വളര്‍ച്ചയെന്ന പ്രചാരണത്തിന്റെ കള്ളി പൊളിക്കുന്നതാണ് ഈ കണക്കുകള്‍ .

ഭവനസൗകര്യവും സ്വത്തും സംബന്ധിച്ച 2011ലെ സെന്‍സസ് രാജ്യത്ത് വിവിധ മേഖലകളില്‍ വ്യാപിച്ചിട്ടുള്ള ദാരിദ്ര്യത്തിന്റെ തോത് വെളിപ്പെടുത്തുന്നുണ്ട്. രാജ്യത്തെ 24.6 കോടി വീടുകളില്‍ 29 ശതമാനം മാത്രമാണ് വാര്‍പ്പുവീടുകള്‍ . പൈപ്പിലൂടെ കുടിവെള്ളം എത്തുന്നത് 32 ശതമാനം വീടുകളില്‍മാത്രമാണ്. 47 ശതമാനത്തിനു മാത്രമാണ് വീടുകളോട് ചേര്‍ന്നുതന്നെ മൂത്രപ്പുരയുള്ളത്. 49.8 ശതമാനം വീടുകളിലും തുറസ്സായ സ്ഥലത്താണ് ഇപ്പോഴും മലമൂത്രവിസര്‍ജനം. 49 ശതമാനം വീടുകളില്‍ ഇപ്പോഴും വിറകാണ് പാചകത്തിന് ഉപയോഗിക്കുന്നത്. 17 ശതമാനം വീടുകളില്‍ ചാണകവരളിയോ കാര്‍ഷിക അവശിഷ്ടങ്ങളോ ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്. 39 ശതമാനം വീടുകളില്‍ അടുക്കളയില്ല. രാജ്യത്ത് അസമത്വവും ദാരിദ്ര്യവും വര്‍ധിക്കുകയാണെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് ആസൂത്രണ കമീഷന്റെ ദാരിദ്ര്യ കണക്കുകള്‍ . ക്ഷേമപദ്ധതികള്‍ക്കും മറ്റും ഉപയോക്താക്കളെ നിശ്ചയിക്കുന്നതിന് ഈ കണക്കുകള്‍ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കിയുള്ള പ്രസ്താവന പ്രധാനമന്ത്രിയില്‍നിന്നുണ്ടാകണം- പിബി ആവശ്യപ്പെട്ടു.

deshabhimani 210312

Tuesday, March 20, 2012

ജനസമ്പര്‍ക്ക പരിപാടിക്കായി ധൂര്‍ത്തടിച്ചത് കോടികള്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായി ധൂര്‍ത്തടിച്ചത് കോടികള്‍ . ജില്ലകളില്‍ പരിപാടിയുടെ സംഘാടനത്തിന് മാത്രമായി ചെലവാക്കിയ കണക്കുകളില്‍ പുറത്തുവന്നത് തന്നെ ഞെട്ടിപ്പിക്കുന്നതാണ്. വിവിധ ജില്ലകളിലായി നടന്ന ജനസമ്പര്‍ക്കപരിപാടി സംഘാടനത്തിന് മാത്രം 2,76,52,281 രൂപ ചെലവാക്കിയതായി നിയമസഭയില്‍ സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. തൃശൂര്‍ , പാലക്കാട് ജില്ലകളിലെ കണക്ക് ലഭ്യമായിട്ടില്ല. ഇതുകൂടിയാകുമ്പോള്‍ ചെലവ് മൂന്നരകോടി കവിയും.

പന്തല്‍ നിര്‍മാണത്തിനായി ഓരോ ജില്ലയിലും ചെലവഴിച്ചത് ലക്ഷങ്ങളാണ്. എട്ടു ജില്ലകളില്‍ താല്‍ക്കാലിക പന്തല്‍ നിര്‍മാണത്തിന് 1.90 കോടിയാണ് ചെലവിട്ടത്. ബാക്കി ജില്ലകളിലെ കണക്ക് ലഭ്യമായിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ പന്തല്‍ നിര്‍മാണത്തിന് 43.33 ലക്ഷമാണ് ചെലവിട്ടത്. കോട്ടയത്ത് 41,14,498 രൂപയും ആലപ്പുഴയില്‍ 38.83 ലക്ഷവും മലപ്പുറത്ത് 16.25 ലക്ഷവും കൊല്ലത്ത് 14.52 ലക്ഷവും പത്തനംതിട്ടയില്‍ 13.93 ലക്ഷവും കാസര്‍കോട്ട് ഒമ്പതുലക്ഷവും പന്തലിന് ചെലവിട്ടു. സംഘാടനത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ആലപ്പുഴയിലാണ്. 53,61,672 രൂപ. തൊട്ടടുത്ത് കണ്ണൂര്‍ - 51,10,250 രൂപ. കോട്ടയത്ത് 48.42 ലക്ഷവും കോഴിക്കോട്ട് 25.74 ലക്ഷവും മലപ്പുറത്ത് 22.97 ലക്ഷവും കൊല്ലത്ത് 22.30 ലക്ഷവും പത്തനംതിട്ടയില്‍ 19.48 ലക്ഷവും വയനാട്ടില്‍ 16.11 ലക്ഷവും കാസര്‍കോട്ട് ഒമ്പതു ലക്ഷവും എറണാകുളത്ത് 4.56 ലക്ഷവും തിരുവനന്തപുരത്ത് 1.81 ലക്ഷവും ഇടുക്കിയില്‍ 1.37 ലക്ഷവും ചെലവിട്ടു. ജനസമ്പര്‍ക്ക പരിപാടിയുടെ പ്രചാരണത്തിനും മറ്റുമായി നല്‍കിയ പരസ്യത്തിനായി ചെലവാക്കിയ തുകയുടെ പൂര്‍ണരൂപം ലഭിച്ചിട്ടില്ല.

deshabhimani 210312

ദാരിദ്ര്യരേഖ വലിച്ചുതാഴ്ത്തി ദരിദ്രരെ കുറച്ചു

പ്രതിദിനം 22 രൂപ 40പൈസ ചെലവാക്കാന്‍ ശേഷിയുള്ള ഗ്രാമീണന്‍ ദരിദ്രനല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ . ദിവസം 28രൂപ 65 പൈസ ചെലവിടുന്ന നഗരവാസിയും ദരിദ്രനാകില്ല. ഈ മാനദണ്ഡമനുസരിച്ച് രാജ്യത്ത് 35.46 കോടി ദരിദ്രരേയുള്ളൂവെന്ന് ആസൂത്രണ കമീഷന്‍ . ജനസംഖ്യയുടെ 29.8 ശതമാനം. ഇത്തരത്തില്‍ ആസൂത്രണ കമീഷന്‍ ദാരിദ്ര്യരേഖ വലിച്ചുതാഴ്ത്തി ദരിദ്രരുടെ എണ്ണത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 7.3 ശതമാനം കുറവുണ്ടാക്കി.

കേരളത്തില്‍ 39.6 ലക്ഷം ദരിദ്രരുണ്ടെന്ന് കണക്കാക്കുന്നു. ജനസംഖ്യയുടെ 12.1 ശതമാനമാണിത്. ദിവസം 26 രൂപ ചെലവിടാന്‍ കഴിവുള്ള ഗ്രാമീണരെയും 32 രൂപ ചെലവിടാന്‍ ശേഷിയുള്ള നഗരവാസികളെയും ദാരിദ്ര്യരേഖയ്ക്ക് മുകളിലാക്കണമെന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഒരുദിവസം 26 രൂപ കൊണ്ട് എങ്ങനെ ഗ്രാമങ്ങളില്‍ ജീവിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ട സുപ്രീംകോടതി ദാരിദ്ര്യരേഖാനിര്‍ണയത്തിനുള്ള മാനദണ്ഡത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ , ഇപ്പോള്‍ ഗ്രാമങ്ങളില്‍ 22.40 രൂപയും നഗരങ്ങളില്‍ 28.65 രൂപയും മാനദണ്ഡമായി നിശ്ചയിച്ചാണ് ദരിദ്രരെ കണക്കാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യം അനുഭവിക്കുന്നവരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് ദാരിദ്ര്യരേഖാനിര്‍ണയത്തിന്റെ മാനദണ്ഡം വലിച്ചുതാഴ്ത്തിയത്. ഇതുവഴി ക്ഷേമപദ്ധതികള്‍ക്ക് ചെലവഴിക്കുന്ന തുക വന്‍തോതില്‍ വെട്ടിക്കുറച്ച് ധനകമ്മി കുറയ്ക്കാമെന്ന് ആസൂത്രണ കമീഷന്‍ കണക്കുകൂട്ടുന്നു. മാനദണ്ഡം താഴ്ത്തി നിശ്ചയിച്ചതോടെ, ദരിദ്രരുടെ എണ്ണം ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലും ശതമാനം ഏറ്റവും കൂടുതല്‍ ബിഹാറിലുമാണ്. ഉത്തര്‍പ്രദേശില്‍ 7.37 കോടി പേര്‍(44.4 ശതമാനം) ദാരിദ്ര്യരേഖയ്ക്കുതാഴെയാണ്.

ബിഹാറില്‍ 5.43 കോടി ജനങ്ങളാണ് ദരിദ്രര്‍ . ജനസംഖ്യയുടെ 53.5 ശതമാനമാണിത്. പശ്ചിമബംഗാളില്‍ 2.40 കോടി പേര്‍ ദരിദ്രരാണ്. (26.7 ശതമാനം). രാജസ്ഥാനില്‍ 1.67 കോടിയും ഒറീസയില്‍ 1.53 കോടിയും ഛത്തീസ്ഗഢിലും തമിഴ്നാട്ടിലും 1.21 കോടി വീതവും ദരിദ്രരുണ്ട്. ഗ്രാമങ്ങളിലെ ദരിദ്രരുടെ നിരക്ക് 41.8ല്‍നിന്ന് 33.8 ശതമാനത്തിലേക്ക് കുറഞ്ഞെന്നും നഗര ദരിദ്രരുടെ നിരക്ക് 25.7ല്‍നിന്ന് 20.9 ശതമാനമായെന്നും ആസൂത്രണകമീഷന്‍ പുറത്തിറക്കിയ രേഖയില്‍ പറയുന്നു. 2004-05നും 2009-10നും ഇടയിലുള്ള കണക്കാണ് കമീഷന്‍ പരിഗണിച്ചത്. ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, സിക്കിം, തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവരുടെ എണ്ണത്തില്‍ 10 ശതമാനം കുറവുണ്ടായി. അസം, മേഘാലയ, മണിപുര്‍ , മിസോറം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഇത് 10 ശതമാനം കൂടി. ബിഹാര്‍ , ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നേരിയ കുറവേ ഉണ്ടായിട്ടുള്ളൂ.

ഗ്രാമ ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ പട്ടികവര്‍ഗക്കാര്‍ക്കിടയില്‍നിന്നാണ്. 47.4 ശതമാനമാണ് അവര്‍ക്കിടയിലെ ദരിദ്രരുടെ എണ്ണം. പട്ടികജാതിക്കാരില്‍ 42.3 ശതമാനവും മറ്റ് പിന്നോക്ക വിഭാഗക്കാരില്‍ 31.9 ശതമാനവും ദരിദ്രരാണ്. ബിഹാര്‍ , ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ദരിദ്രരില്‍ മൂന്നില്‍ രണ്ട് ഭാഗവും പട്ടികജാതി/പട്ടികവര്‍ഗക്കാരാണ്. രാജ്യത്തെ കര്‍ഷകത്തൊഴിലാളികളില്‍ പകുതിയും ദരിദ്രര്‍ . മറ്റ് തൊഴിലാളികളില്‍ 40 ശതമാനവും ദരിദ്രരാണ്. നഗരങ്ങളിലെ താല്‍ക്കാലിക തൊഴിലാളികളില്‍ 47 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. കാര്‍ഷികസമൃദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്ന ഹരിയാനയില്‍ 55.9 ശതമാനം കര്‍ഷകത്തൊഴിലാളികളും ദരിദ്രരാണ്.

വി ജയിന്‍ deshabhimani 210312