Friday, April 24, 2020

പ്രതിപക്ഷ ആരോപണങ്ങൾ തെറ്റെന്ന്‌ തെളിയുന്ന കോടതി ഉത്തരവ്‌; പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട്‌ പോകും - മുഖ്യമന്ത്രി

തിരുവനന്തപുരം > സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തരുതെന്നടക്കമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ തെറ്റാണെന്ന്‌ കോടതി ഉത്തരവിലൂടെ പറഞ്ഞിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഉത്തരവ്‌ സാധാരണ ഗതിയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളുമെല്ലാം തെറ്റാണെന്ന്‌ പറയുന്ന വിധിയാണ്‌. പ്രതിപക്ഷത്തിന്റെ ഹർജിയിലെ പ്രധാന ആവശ്യങ്ങൾ ഒന്നും കോടതി സ്വീകരിച്ചില്ല. ഇപ്പോഴത്തെ പ്രവർത്തനങ്ങളുമായി മുന്നോട്ട്‌ പോകാനാണ്‌ കോടതി പറഞ്ഞത്‌. സർക്കാർ അങ്ങനെതന്നെ മുന്നോട്ട്‌ പോകും. ഡാറ്റാ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ല. ഇടക്കാല ഉത്തരവ്‌ കയ്യിൽ കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം കരാര്‍ റദ്ദാക്കണമെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു. ഇത് രണ്ടും കോടതി അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നാണ് കോടതി സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ആ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡേറ്റ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഡേറ്റ സുരക്ഷിതത്വം ഉറപ്പാക്കുന്നത് സര്‍ക്കാര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കുന്ന കാര്യമാണ്. അതില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്പ്രിങ്ക്‌ളർ കരാര്‍ മൂലം വിഷമമുണ്ടായി എന്ന വാദത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡാറ്റ വിശകലനമാണോ എന്ന് അദ്ദേഹം ചോദിച്ചു. നമ്മള്‍ ഇപ്പോഴും കടുത്ത ഭീഷണിയിലാണെന്നും അത്തരമൊരു ഭീഷണി ഉയര്‍ന്നുവന്നാല്‍ രോഗ ബാധിതരുടെ എണ്ണം ദശലക്ഷങ്ങളാകുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കണിച്ചു. രോഗബാധിതര്‍ എവിടെ എന്ന് കണ്ടെത്താന്‍, അവരെ ചികിത്സിക്കുന്നതിന് കൃത്യമായ ഡേറ്റാ വിശകലനം ആവശ്യമാണെന്നും അത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ പ്രതിരോധത്തെ സഹായിക്കുന്നതിനാണ് സ്പ്രിംക്ലര്‍. അക്കാര്യത്തില്‍ സ്പ്രിംക്ലര്‍ പോലെ ഒരു കമ്പനി നമ്മളെ സഹായിക്കുന്നത് നാട്ടില്‍ ആര്‍ക്കും വിഷമമുള്ള കാര്യമല്ല. എന്നാല്‍ വിവരങ്ങള്‍ ചോരുമോ എന്ന് ചിലര്‍ക്ക് ഉത്കണ്ഠയുണ്ട്. അത് സ്വാഭാവികമാണ്. അത് ചോരാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടാക്കുക എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment