Showing posts with label മണിപ്പുര്‍. Show all posts
Showing posts with label മണിപ്പുര്‍. Show all posts

Wednesday, January 25, 2012

വാര്‍ത്തകള്‍ ‌- ഡീസല്‍ വിലനിയന്ത്രണം, മണിപ്പൂര്‍, തൊഴിലില്ലായ്മ

ഡീസല്‍ വില നിയന്ത്രണവും മാറ്റണം: റിസര്‍വ് ബാങ്ക്

ന്യുഡല്‍ഹി: ഗ്യാസ്, മണ്ണെണ്ണ, ഡീസല്‍ എന്നിവയുടെ വിലനിയന്ത്രണം പൂര്‍ണ്ണമായും എടുത്തു കളയണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. റിസര്‍വ്വ് ബാങ്കിന്റെ മൂന്നാം പാദ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ഡീസലിന്റെ വിലനിയന്ത്രണം പൂര്‍ണ്ണമായും മാറ്റണമെന്ന് പറഞ്ഞിരിക്കുന്നു. വ്യാപാര കമ്മിയും മൊത്തം ഡിമാന്‍ഡും നിയന്ത്രിച്ചു നിര്‍ത്തുന്നതിനാണത്രേ ഡീസല്‍ വില നിയന്ത്രണം എടുത്ത് മാറ്റേണ്ടത്. ഇല്ലെങ്കില്‍ 160 ശതകോടി ഡോളറിന്റെ വ്യാപാര കമ്മിയുണ്ടാകുമെന്നാണ് പറയുന്നത്.  ഭക്ഷ്യവില സബ്‌സിഡി ബില്ലില്‍ വര്‍ദ്ധനയുണ്ടാകുമെന്നതിനാലും ഡീസല്‍ വില നിയന്ത്രണം എടുത്തു മാറ്റാമെന്ന് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പെട്രോളിന്റെ വില നിയന്ത്രണം പൂര്‍ണ്ണമായും മാറ്റിയിട്ടുണ്ട്. ഡീസലിന്റെ വില നിയന്ത്രണം കൂടി എടുത്ത് മാറ്റുന്നതോടെ ഇന്ധന വില നിയന്ത്രണം പരിപൂര്‍ണ്ണായും ഇല്ലാതാകും. ഇതോടെ പെട്രോള്‍, ഡീസല്‍, ഗ്യാസ്, മണ്ണെണ്ണ എന്നിവയുടെ അപ്രതീക്ഷിത വിലവര്‍ദ്ധനവും അതുവഴിയുണ്ടാകുന്ന ഭക്ഷ്യവില, മറ്റ് വിലക്കയറ്റങ്ങള്‍ എന്നിവ സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യയുടെ പ്രധാനവെല്ലുവിളി തൊഴിലില്ലായ്മയല്ല: ഐ എല്‍ ഒ

ജനീവ/ ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനവെല്ലുവിളി തൊഴിലില്ലായ്മയല്ലെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍. ഐ എല്‍ ഒ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മറ്റേതൊരു രാജ്യത്തെ അപേക്ഷിച്ചും ആഗോളമാന്ദ്യത്തെ ഇന്ത്യ തരണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊളില്‍ അവസരങ്ങളുടെ വര്‍ധനയെക്കാള്‍ തൊഴില്‍പരമായ ഉത്പാദനക്ഷമത ഇന്ത്യയില്‍ കൂടുതലാണ്.

എന്നാല്‍ രാജ്യത്തെ ആകെ തൊഴിലവസരങ്ങളില്‍ 0.1 ശതമാനത്തിന്റെ വളര്‍ച്ചമാത്രമാണ് അഞ്ചുവര്‍ഷത്തിലുള്ളില്‍ ഉണ്ടായത്. അതായത് 2004-05 മുതല്‍ 2009-10 വരെ. 2004-05 കാലയളവില്‍ 457.9 ദശലക്ഷം തൊഴിലവസരമാണ് ഇന്ത്യയിലുണ്ടായിരുന്നതെങ്കില്‍ 2009-10 ആയപ്പോഴേക്കും 458.4 ദശലക്ഷത്തിന്റെ വളര്‍ച്ചയേ രേഖപ്പെടുത്തിയിട്ടുള്ളൂ. തൊഴിലുത്പാദനക്ഷമതയില്‍ 34 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിശ്ചിത സമയത്തിനുള്ളില്‍ തൊഴിലാളികള്‍ ഉത്പാദിപ്പിച്ച ചരക്കിന്റെ അളവാണ് തൊഴില്‍ ഉത്പാദന ക്ഷമത എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

അടുത്ത വര്‍ഷങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറയാനുണ്ടായകാരണം തൊഴില്‍ സംരംഭങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തമില്ലാതായതാണെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 11.6 ശതമാനം തൊഴിലവസരങ്ങളാണ് ഇങ്ങനെ നഷ്ടമായത്.

2004-05 കാലഘട്ടത്തില്‍ 49.4 ശതമാനമായിരുന്ന സ്ത്രീ പ്രാതിനിധ്യം 2009-10 ആയപ്പോഴേക്കും 37.8 ശതമാനമായി കുറഞ്ഞുവെന്നും ഐ എല്‍ ഒയുടെ റിപ്പോര്‍ട്ടിലുണ്ട്.

മണിപ്പൂര്‍ തിരഞ്ഞെടുപ്പ്: ഇന്ത്യ മ്യാന്‍മറിന്റെ സഹായം തേടി

ന്യൂഡല്‍ഹി: മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള ഭീകര സംഘടനകളെ അടിച്ചമര്‍ത്താന്‍ ഇന്ത്യ മ്യാന്‍മറിന്റെ സഹായം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിലാണ് സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച മ്യാന്‍മറിന്റെ തലസ്ഥാനമായ നായ് പി തോവില്‍ നടന്ന പതിനേഴാമത് ദേശീയതല സമ്മേളനത്തില്‍ പങ്കെടുത്തപ്പോഴാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.

അതിര്‍ത്തി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചു നടക്കുന്ന സമ്മേളനമാണ് ഇത്. അതിര്‍ത്തി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഭീകര സംഘടനകളെക്കുറിച്ചാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തത്. മ്യാന്‍മാറിലാണ് ഇത്തരം സംഘങ്ങള്‍ പരിശീലനം നടത്തുന്നതെന്നും മ്യാന്‍മാറിന്റെ കൂടി സഹായമുണ്ടെങ്കിലേ ഇവരെ അടിച്ചമര്‍ത്താന്‍ സാധിക്കൂവെന്നും സമ്മേളനത്തില്‍ ഇന്ത്യ അറിയിച്ചിരുന്നു.

ഇന്ത്യന്‍ ഭീകരപ്രവര്‍ത്തകര്‍ക്ക് മ്യാന്‍മര്‍ കേന്ദ്രീകരിച്ച് പരിശീലനം നടത്തുന്നതിനുള്ള യാതൊരു അവസരങ്ങളും ഇനി അനുവദിക്കില്ലെന്ന് മ്യാന്‍മാര്‍ ആഭ്യന്തര സഹമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ ക്യാ സാന്‍ മിയിന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ആശയവിനിമയം നടത്താനും സമ്മേളനത്തില്‍ തീരുമാനമായിട്ടുണ്ട്. മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യാമെന്നും അവര്‍ ഏറ്റിട്ടുണ്ട്.

ഇതിനിടെ ഇന്ത്യയുടെയും മ്യാന്‍മറിന്റെയും സുരക്ഷാ താല്‍പര്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നെന്നും അതിനാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മികച്ച ഒരു ഉഭയകക്ഷി ബന്ധം ഉണ്ടാകേണ്ടത് ആവശ്യമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ അറിയിച്ചു. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മ്യാന്‍മര്‍ വിദേശകാര്യ മന്ത്രി വുന്ന മൗംഗ് ല്വിനിന് സ്വാഗതം ആശംസിച്ച് സംസാരിക്കുകയായിരുന്നു കൃഷ്ണ.

janayugom 250112

Monday, January 23, 2012

തീവ്രവാദിഭീഷണി മറികടന്ന് മണിപ്പുരില്‍ പ്രചാരണം

തീവ്രവാദിസംഘടനകളുടെ ബഹിഷ്കരണഭീഷണിയും സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടുപോകലും ആക്രമണങ്ങളും നിറംകെടുത്തുന്നുവെങ്കിലും മണിപ്പുരില്‍ നിയമസഭാ തെരഞ്ഞെടുപ്പുപ്രചാരണവും മൂര്‍ധന്യാവസ്ഥയില്‍ . സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വീടുകള്‍ കയറിയുള്ള പ്രചാരണത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ആക്രമണഭീഷണിയും പ്രതികൂല കാലാവസ്ഥയും കാരണം വലിയ തെരഞ്ഞെടുപ്പുറാലികള്‍ കുറവാണ്. 60 അംഗ നിയമസഭയിലേക്ക് 28ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.

പത്തുവര്‍ഷമായി അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് മൂന്നാംവിജയത്തിന് രംഗത്തിറങ്ങുമ്പോള്‍ അഞ്ചു പാര്‍ടികളടങ്ങുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടാണ് പ്രധാന പ്രതിയോഗികളായുള്ളത്. മണിപ്പുര്‍ പീപ്പിള്‍സ് പാര്‍ടി, എന്‍സിപി, ജനതാദള്‍ (യുണൈറ്റഡ്), സിപിഐ എം, രാഷ്ട്രീയ ജനതാദള്‍ എന്നീ പാര്‍ടികളടങ്ങുന്ന മുന്നണിയാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട്. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മുന്നണി ജനവിധി തേടുന്നത്. 46 സീറ്റില്‍ മുന്നണിയുടെ സ്ഥാനാര്‍ഥികളുണ്ട്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും സിപിഐയും ഒറ്റയ്ക്ക് ജനവിധി തേടുന്നു. നാഗാ പീപ്പിള്‍സ് ഫ്രണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും എന്‍സിപിയും ഇവിടെ കോണ്‍ഗ്രസിനെ എതിര്‍ക്കുകയാണ്. നിലവില്‍ കോണ്‍ഗ്രസിന് 30 സീറ്റാണുള്ളത്. 2007ല്‍ അഞ്ച് സീറ്റുണ്ടായിരുന്ന സിപിഐയുടെയും നാല് സീറ്റുണ്ടായിരുന്ന ആര്‍ജെഡിയുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിച്ചത്. സിപിഐ ഇക്കുറി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 24 സീറ്റില്‍ സിപിഐ സ്ഥാനാര്‍ഥികളുണ്ട്. മന്ത്രിസഭയില്‍ പങ്കാളിയായിരുന്ന സിപിഐയുമായി ആലോചിക്കാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി നാരാ സിങ് ആരോപിച്ചു. 20 വര്‍ഷമായി മണിപ്പുരില്‍ രാഷ്ട്രീയസ്ഥിരതയ്ക്കായി കോണ്‍ഗ്രസിനെ സിപിഐ പിന്തുണച്ചിരുന്നു. ഇക്കുറി സമാനചിന്താഗതിക്കാരായ ജനാധിപത്യ, മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് സിപിഐയുടെ നിലപാട്.

പത്തുവര്‍ഷമായി മണിപ്പുര്‍ മുഖ്യമന്ത്രിയായിരിക്കുന്ന ഒക്റം ഇബോബിസിങ്ങിനെതിരെ ശക്തമായ വിമര്‍ശമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ടിനെതിരെ (എഎഫ്എസ്പിഎ) വിവിധ സംഘടനകള്‍ ശബ്ദമുയര്‍ത്തുമ്പോള്‍ സംസ്ഥാന പൊലീസ്തന്നെ മനുഷ്യാവകാശധ്വംസകരായി മാറിയെന്ന വിമര്‍ശം ശക്തമാണ്. ഏഴ് തീവ്രവാദിസംഘടനകള്‍ കോണ്‍ഗ്രസിന് "നിരോധനം" ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളെയും സ്ഥാനാര്‍ഥികളെയും തട്ടിക്കൊണ്ടുപോകുന്നത് മണിപ്പുരില്‍ സ്ഥിരം സംഭവമാണ്. മണിപ്പുരിലെ കുക്കി ജനവിഭാഗം സദര്‍ കുന്നുകള്‍ കേന്ദ്രമാക്കി പ്രത്യേക ജില്ല ആവശ്യപ്പെട്ട് നടത്തുന്ന ദേശീയപാത ഉപരോധവും അതിനെ എതിര്‍ത്ത് യുണൈറ്റഡ് നാഗാ കൗണ്‍സില്‍ നടത്തുന്ന ബന്ദുമാണ് മണിപ്പുരിലെ പ്രധാന ചര്‍ച്ചാവിഷയം. 2011 ആഗസ്ത് ഒന്നുമുതല്‍ റോഡ് ഉപരോധം നടക്കുകയാണ്. പ്രത്യേക ജില്ല അനുവദിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചതിനെതുടര്‍ന്ന് സദര്‍ ഹില്‍സ് ഡിസ്ട്രിക്ട്ഹുഡ് ഡിമാന്‍ഡ് കമ്മിറ്റി നവംബറില്‍ ഉപരോധം അവസാനിപ്പിച്ചു. എന്നാല്‍ , പ്രത്യേക ജില്ലാ രൂപീകരണത്തെ എതിര്‍ക്കുന്ന യുണൈറ്റഡ് നാഗാ കൗണ്‍സില്‍ ഉപരോധം തുടരുകയാണ്. ഇത് അവസാനിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യമെടുക്കുന്നില്ലെന്ന വിമര്‍ശമുണ്ട്. അവശ്യസാധനവില നാലും അഞ്ചും ഇരട്ടിയായി വര്‍ധിച്ചത് കോണ്‍ഗ്രസിന് വിനയാകും.
(വി ജയിന്‍)

deshabhimani 230112