Sunday, October 4, 2015

തോട്ടം തൊഴിലാളികള്‍ പട്ടിണിയിലേക്ക്

മൂന്നാര്‍ > സംസ്ഥാനത്ത് പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്ന തോട്ടം തൊഴിലാളികള്‍ അര്‍ദ്ധപട്ടിണിയിലേക്ക്. 12 ദിവസമായി പണിമുടക്കി സമരം ചെയ്യുന്ന മൂന്നാറിലെ തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് കുടുതല്‍ ദുരിതത്തിലായത്. പൊതുവിപണിയില്‍ കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ തൊഴിലാളികള്‍ കടുത്ത ജീവിതപ്രയാസത്തിലാണ്. സര്‍ക്കാരും തോട്ടം ഉടമകളും ഒത്തുകളി അവസാനിപ്പില്ലെങ്കില്‍ തോട്ടം മേഖലയില്‍ പട്ടിണിയും അശാന്തിയും പടരും.ലയങ്ങളില്‍ പട്ടിണി വ്യാപകമായികഴിഞ്ഞു. വൃദ്ധരായവരാണ് ഏറെ വലയുന്നത്. തോട്ടങ്ങളില്‍ പതിറ്റാണ്ടുകളായി പണി ചെയ്തവരാണ് ഇവരില്‍ ഏറെയും. മരുന്നിന് പോലും പണമില്ലാതെ ഇവര്‍ കേഴുന്നു. ചികിത്സ ലഭ്യമാക്കേണ്ട തോട്ടങ്ങളിലെ ആശുപത്രികളില്‍ അതിനുള്ള സംവിധാനങ്ങളില്ല.

പുറത്തുനിന്ന് അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങാന്‍ പണവുമില്ല. റേഷന്‍കടവഴി വിതരണം ചെയ്യുന്ന കുത്തരി കന്നുകാലിക്കും കോഴിക്കും പോലും വേണ്ടാത്തതാണെന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. മഹാഭൂരിപക്ഷം തൊഴിലാളികളെയും എപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍, നല്ലയിനം അരി നല്‍കാന്‍ പോലും തയ്യാറാകുന്നില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ രണ്ട് രൂപ അരിയും ഇപ്പോഴില്ലാതായി. ഇതിന് പുറമെയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം തൊഴിലാളികളെയും ദാരിദ്രരേഖയ്ക്ക് മുകളിലാക്കി എപിഎല്‍ കാര്‍ഡ് അടിച്ചേല്‍പ്പിച്ചത്. ഇതോടെ ആഴ്ചയില്‍ കിട്ടുന്നതാകട്ടെ പരിമിതമായ റേഷനരിയും. നല്ലയിനം അരി വിതരണം ചെയ്യണമെന്ന ആവശ്യമുയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. തോട്ടം മേഖലയില്‍ ദിവസക്കൂലി 232 രൂപയാണ്. ഇത് നിത്യച്ചെലവിന് പോലും തികയില്ല. കൂലിക്കൂടുതലിന് പണിമുടക്കാരംഭിച്ചതോടെ നിലവിലുണ്ടായിരുന്ന വരുമാനവും ഇല്ലാതായി.

എം അനില്‍

മിനിമം വേജ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണം

തിരുവനന്തപുരം > പിഎല്‍സി യോഗത്തില്‍ മിനിമംകൂലി അഞ്ഞൂറുരൂപയാക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ മിനിമം വേജസ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണമെന്ന് പിഎല്‍സി മെമ്പറും പ്ലാന്റേഷന്‍ കോര്‍പറേഷനിലെ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറുമായ സി കെ ഉണ്ണിക്കൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാതുമേഖലയിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ 500 രൂപ കുലി വര്‍ധന നടപ്പാക്കാന്‍ തയ്യാറാകണമെന്ന ചെയര്‍മാന്റെ ആവശ്യം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ സാങ്കേതികപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് സമരം നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമം. മിനിമം വേജ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സി കെ ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു.

പ്രക്ഷോഭം ഉടന്‍ ഒത്തുതീര്‍ക്കണം: സംയുക്ത ട്രേഡ് യൂണിയന്‍

കൊച്ചി> വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടക്കുന്ന പ്ലാന്റേഷന്‍ ലേബര്‍കമ്മിറ്റി യോഗത്തില്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ തോട്ടം ഉടമകളും അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണം. ചര്‍ച്ച പരാജയപ്പെട്ടാല്‍ തോട്ടം തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമായി സംസ്ഥാന വ്യാപകമായി പണിമുടക്കുള്‍പ്പെടെ പ്രക്ഷോഭസമരങ്ങള്‍ക്ക് നിര്‍ബന്ധിതരാകുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനസമിതി യോഗം അംഗീകരിച്ച പ്രമേയത്തില്‍ മുന്നറിയിപ്പു നല്‍കി.

എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അധ്യക്ഷനായി. എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, കെചന്ദ്രന്‍പിള്ള (സിഐടിയു), കെ കെ ഇബ്രാഹിംകുട്ടി (ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി), ഉദയഭാനു (എഐടിയുസി), ചാള്‍സ് ജോര്‍ജ് (ടിയുസിഐ സംസ്ഥാന സെക്രട്ടറി), കെ എന്‍ ഗോപിനാഥ് (സിഐടിയു), എ എസ് രാധാകൃഷ്ണന്‍ (എച്ച്എംഎസ്), എം പിഭഭാനു (കെടിയുസിജെ), എസ് സത്യപാലന്‍ (യുടിയുസി), പി കൃഷ്ണമ്മാള്‍ (എന്‍ടിയുഐ), കെ ടി വിമലന്‍ (യുടിയുസി), മൈജോ കെ അഗസ്റ്റിന്‍ (ഐഎന്‍ടിയുസി), സി പി ജോയി (കെടിയുസി എം) എന്നിവര്‍ പങ്കെടുത്തു. മൂന്നാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. 500 രൂപ ദിവസവേതനം തൊഴിലാളിസംഘടനകള്‍ കൂട്ടായി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്ലാന്റേഷന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മാനേജ്മെന്റുകള്‍ക്കുവേണ്ടി 500 രൂപ കൂലി നല്‍കാന്‍ കഴിയില്ല എന്നുപറയുന്നത് വിചിത്രമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മാനേജ്മെന്റ് ഇത്തരം നിലപാടു സ്വീകരിക്കുന്നത്. നിലവിലുള്ള കരാറിലെ വ്യവസ്ഥപ്രകാരം കൂലി വര്‍ധിപ്പിച്ചുനല്‍കാന്‍ കെഡിഎച്ച്പി മാനേജ്മെന്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ തോട്ടം ഉടമകളും ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ പിഎല്‍സി മീറ്റിങ്ങില്‍ ഇക്കാര്യം തൊഴിലാളികള്‍ക്കുവേണ്ടി ശക്തമായി ആവശ്യപ്പെടണം. സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണം. തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്കിന്റെ ഫലമായി തൊഴിലാളികളുടെ കുറ്റംകൊണ്ടല്ലാതെ തേയിലത്തോട്ടങ്ങള്‍ നശിച്ചു പോകാനും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകാനും ഇടവരും.

ആ നഷ്ടം കണക്കിലെടുക്കുമ്പോള്‍ അതിന്റെ എത്രയോ ചെറിയൊരു അംശം മാത്രമാണ് 500 രൂപ കൂലി വര്‍ധിപ്പിച്ചാല്‍ സംഭവിക്കുക. അതുകൊണ്ട് കൂടുതല്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ തിങ്കളാഴ്ച നടക്കുന്ന പിഎല്‍സി യോഗത്തില്‍ മതിയായ കൂലിവര്‍ധനയ്ക്ക് മാനേജ്മെന്റുകള്‍ തയ്യാറാവുകയാണ് വേണ്ടത്. ദുരിതം നേരിടുന്ന തോട്ടം തൊഴിലാളികള്‍ക്ക് ഇഎസ്ഐ ബാധകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കണം. തൊഴിലാളികള്‍ താമസിക്കുന്ന ലായങ്ങള്‍ പുതുക്കിപ്പണിത് സൗകര്യപ്രദമാക്കാനും നടപടി ആരംഭിക്കണം. കൂലിവര്‍ധന ആവശ്യപ്പെട്ട് വര്‍ഗഐക്യത്തോടെ അനിശ്ചിതകാല നിരാഹാരം ഉള്‍പ്പെടെ ശക്തമായ പ്രക്ഷോഭത്തില്‍ അണിനിരന്ന മുഴുവന്‍ തോട്ടം തൊഴിലാളികളെയും യോഗം അഭിവാദ്യം ചെയ്തു. അവശേഷിക്കുന്ന പെമ്പിളൈ ഒരുമൈയിലെ സ്ത്രീ തൊഴിലാളികളും തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തിന് ഭംഗംവരുത്തുന്ന നിലപാടുകളില്‍നിന്നു പിന്തിരിഞ്ഞ് ഐക്യസമരത്തില്‍ ട്രേഡ് യൂണിയനുകളോടൊപ്പം അണിനിരക്കണമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനസമിതി യോഗം അഭ്യര്‍ഥിച്ചു.

Friday, October 2, 2015

തോട്ടം തൊഴിലാളി സമരത്തെ ഭിന്നിപ്പിക്കുന്നത് മാനേജ്മെന്റിന് ഗുണം: എം എം മണി

ലക്ഷ്യമില്ലാതെ പൊമ്പിളൈ ഒരുമൈ

മൂന്നാര്‍ > ട്രേഡ് യൂണിയനുകള്‍ക്കെതിരായി രൂപംകൊണ്ട പൊമ്പിളൈ ഒരുമയുടെ ഗൂഢാലോചന തോട്ടം തൊഴിലാളികള്‍ക്ക് ബോധ്യമായി. മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കിലേയ്ക്ക് എത്തിയത് ഈ തിറിച്ചറിവില്‍ നിന്നാണ്. സംയുക്ത ട്രേഡ് യൂണിയന്‍ സമരകേന്ദ്രത്തില്‍ സ്ത്രീതൊഴിലാളികളൂടെ വലിയ സാന്നിധ്യമാണുണ്ടായത്. സമരം വ്യാഴാഴ്ച നാല് ദിനം പിന്നിട്ടു. കെഡിഎച്ച്പി കമ്പനി ബോണസ് വെട്ടിക്കുറച്ചതിന്റെ പേരില്‍ പെട്ടെന്ന് രൂപം കൊണ്ട സ്ത്രീ തൊഴിലാളി സമരത്തെ ട്രേഡ ് യൂണിയനുകള്‍ അനുകൂലിക്കുകയായിരുന്നു. എന്നാല്‍, സമരത്തെ സംയുക്ത ട്രേഡ് യൂണിയനുകള്‍ക്ക് എതിരാക്കി തീര്‍ക്കാന്‍ കൊണ്ട്പിടിച്ച പരിശ്രമമാണ് നടന്നത്. ഒടുവില്‍ കൂലി വര്‍ധന ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനത്ത് ആരംഭിച്ച പണിമുടക്ക് സമരം പൊളിക്കാന്‍ നടത്തിയ നീക്കമാണ് തൊഴിലാളികളെ ചിന്തിപ്പിച്ചത്. പണിമുടക്ക് ഇല്ലെന്ന് പൊമ്പിളൈ ഒരുമൈ പ്രഖ്യാപിച്ചു. സമരം ചെയ്യില്ലെന്ന് ഇവര്‍ മന്ത്രിമാര്‍ക്കും ഉറപ്പ് നല്‍കി. ഇത് തൊഴിലാളികളില്‍ സംശയങ്ങളുടെ ആക്കംകൂട്ടി. മാനേജ്മെന്റുകള്‍ക്ക് സഹായകരമായ നിലപാടുകള്‍ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. പൊതുസമരത്തെ പൊളിക്കുകയെന്ന ചിലരുടെ താല്‍പര്യം തൊഴിലാളികളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇതോടെ തൊഴിലാളികള്‍ ജീവിതസമരത്തില്‍ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം നിലയുറപ്പിക്കുന്ന കാഴ്ചയാണ് മൂന്നാറില്‍ കണ്ടത്. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. ട്രേഡ് യൂണിയന്‍ സമരകേന്ദ്രത്തിലേയ്ക്ക് കൊടിയുമേന്തി മുദ്രവാക്യവിളിയുമായി അവര്‍ എത്തിയത്. "പൊമ്പിളൈ ഒരുമൈ 'സംഘടനയെ നിയന്ത്രിച്ചവരെ ഞെട്ടിച്ചു. യഥാര്‍ഥത്തില്‍ ചിലരുടെ കുതന്ത്രങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും തൊഴിലാളികള്‍ ബലിയാടാകുകയായിരുന്നു.

തോട്ടം തൊഴിലാളി സമരത്തെ ഭിന്നിപ്പിക്കുന്നത് മാനേജ്മെന്റിന് ഗുണം: എം എം മണി

മൂന്നാര്‍ > ഒരുവിഭാഗം തോട്ടം തൊഴിലാളികള്‍ പ്രത്യേകം സമരം ചെയ്യുന്നത് മാനേജ്മെന്റിനെ സഹായിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി പറഞ്ഞു. മൂന്നാറില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.കൂട്ടായ സമരത്തോടൊപ്പം എല്ലാ തൊഴിലാളികളും അണിനിരക്കണം. ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പല ലക്ഷ്യങ്ങളുണ്ടാകും. കേരളത്തിലെ മൂന്നരലക്ഷം തോട്ടം തൊഴിലാളികള്‍ ഒന്നിച്ച് അണിനിരക്കുമ്പോള്‍ മൂന്നാറില്‍ കുറെ തൊഴിലാളികള്‍ മാറിനില്‍ക്കുന്നത് ശരിയല്ല. തൊഴിലാളികളുടെ ജീവിതസമരത്തെ തകര്‍ക്കരുത്. മൂന്ന് ട്രേഡ്യൂണിയനുകള്‍ ഒരുമിച്ച് നില്‍ക്കുന്നത് തൊഴിലാളി താല്‍പര്യത്തിന്റെ പേരിലാണ്.സര്‍ക്കാരിന്റെ സംരക്ഷണയില്‍ ചില തൊഴിലാളികള്‍ തിരുവനന്തപുരത്ത് പോകുകയും സമരം ചെയ്യില്ലെന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇത് ശരിയാണോയെന്ന് അവര്‍ ചിന്തിക്കണം. എന്നാല്‍ ഇവരുടെ ആഹ്വാനം തൊഴിലാളികള്‍ തള്ളിക്കളഞ്ഞു. സിഐടിയു എന്നും തൊഴിലാളികള്‍ക്കൊപ്പമാണ്. പണിമുടക്ക് മൂന്നാറിലുള്‍പ്പെടെ വന്‍വിജയമാണ്. പ്രത്യേകം സമരം ചെയ്യുന്ന തൊഴിലാളികളുടെ താല്‍പര്യം വേറെയാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എം എം മണി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറാന്‍ പാടില്ല. ഇല്ലാത്ത കാര്യത്തില്‍ പ്രചരണം നടത്തി എതന്നെജയിലടച്ചിട്ടും മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയിട്ടില്ല. ഉടമകള്‍ കമ്പനി ലോക്കൗട്ട് ചെയ്യുമെന്ന ഭീഷണി വിലപോവില്ല. അങ്ങനെയുണ്ടായാല്‍ അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തെ മാധ്യമങ്ങള്‍ അവഗണിക്കുന്നത് ശരിയല്ല: കെ കെ ജയചന്ദ്രന്‍

മൂന്നാര്‍ > സംയുക്ത ട്രേഡ്യൂണിയന്‍ നേതൃത്വം നല്‍കുന്ന തോട്ടം തൊഴിലാളി സമരത്തെ അവഗണിക്കുന്ന ചില മാധ്യമങ്ങളുടെ നിലപാട് മുതലാളിമാര്‍ക്കാണ് ഗുണം ചെയ്യുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു. മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര ലക്ഷം തൊഴിലാളികളുടെ ജീവിതസമരത്തിന് അര്‍ഹിക്കുന്ന പരിഗണന മാധ്യമങ്ങള്‍ നല്‍കാത്തത് അവര്‍ക്ക് ചേര്‍ന്നതല്ല. മൂന്നാറില്‍ മാത്രമായി സമരം നടത്തിയാല്‍ നേടാവുന്നതല്ല കൂലിവര്‍ധന. ഈ സമരം ജയിക്കാനായിട്ടുള്ളതാണ്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി അണിനിരക്കണം. ചില തൊഴിലാളികള്‍ പ്രത്യേകമായി സമരം ചെയ്തത് ഐക്യത്തെ ദുര്‍ബലപ്പെടുത്തും. ഇത് ഒഴിവാക്കണം. തൊഴിലാളികളുടെ ഇന്നത്തെ ദുരിതപൂര്‍ണമായ ജീവിതാവസ്ഥയ്ക്ക് മാറ്റംവരുത്താനാണ് ഈ സമരം. അഞ്ച് സെന്റ്വീതം സ്ഥലം നല്‍കി വീട് യാഥാര്‍ഥ്യമാകണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കിവച്ച 16,000 ഏക്കര്‍ ഭൂമി ഇതിനായി ഉപയോഗിക്കണം. ഇഎസ്എയുടെ പരിധിയില്‍ തൊഴിലാളികളെ കൊണ്ടുവരണം. അദ്ദേഹം ആവശ്യപ്പെട്ടു.

Friday, September 25, 2015

ആര്‍എസ്എസും അടിയന്തരാവസ്ഥയും

അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായി നിലകൊണ്ട പ്രസ്ഥാനമാണ് തങ്ങളുടേതെന്ന ആര്‍എസ്എസ് പ്രചാരണത്തിന്റെ ബലൂണിലേറ്റ സൂചിക്കുത്താണ് ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്ന ടി വി രാജേശ്വറിന്റെ വെളിപ്പെടുത്തല്‍. അടിയന്തരാവസ്ഥക്കാലത്ത് ഐബിയെ നയിച്ച രാജേശ്വര്‍ പറയുന്നത് ആര്‍എസ്എസിന്റെ സര്‍ സംഘ് ചാലക് ആയിരുന്ന ബാബാ സാഹബ് ദേവരശ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഔദ്യോഗിക വസതിയുമായി അക്കാലത്ത് കൃത്യമായ ബന്ധം സ്ഥാപിച്ചിരുന്നുവെന്നും അടിയന്തരാവസ്ഥയെ പരിപൂര്‍ണമായി പിന്തുണച്ചിരുന്നുവെന്നുമാണ്.

കോണ്‍ഗ്രസും ആര്‍എസ്എസും ശത്രുപക്ഷത്തായിരുന്നില്ല എന്നുമാത്രമല്ല, ഉറച്ച മൈത്രിയിലുമായിരുന്നു അന്ന്. ഇന്ദിര ഗാന്ധിയുമായി മാത്രമല്ല, സഞ്ജയ് ഗാന്ധിയുമായും ആര്‍എസ്എസിന്റെ പരമാധികാരി ദേവരശ് നല്ല ബന്ധം സ്ഥാപിച്ചിരുന്നു. ആ ബന്ധം ഉറച്ചതാകണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനും ആര്‍എസ്എസിനും നല്ല നിഷ്കര്‍ഷയുണ്ടായിരുന്നു. പലരും എതിര്‍ത്ത അടിയന്തരാവസ്ഥക്കാലത്തെ സര്‍ക്കാര്‍നടപടികളെ ആര്‍എസ്എസ് അതുകൊണ്ടുതന്നെ പിന്തുണച്ചിരുന്നു. ഇതാണ് ടി വി രാജേശ്വര്‍ ഒരു ടിവി ചാനലുമായുള്ള സംഭാഷണമധ്യേ പറഞ്ഞത്.

അടിയന്തരാവസ്ഥയെ ദേശീയതലത്തില്‍ എതിര്‍ക്കാന്‍ തങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നുവരെ ആര്‍എസ്എസ് പുതിയകാലത്ത് വാദിക്കുന്നുണ്ട്. എന്നാല്‍, ആ വാദത്തിന്റെ നെറുകയിലേറ്റ പ്രഹരമാണ് രാജേശ്വറിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാനതലത്തില്‍ ആര്‍എസ്എസിന്റെ കുറെപ്പേരെ അടിയന്തരാവസ്ഥയില്‍ ജയിലിലിട്ടിട്ടുണ്ടാകാം. എന്നാല്‍, ദേീയതലത്തിലുള്ള ആര്‍എസ്എസ് നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ബന്ധത്തിന് അത് തടസ്സമായിരുന്നല്ലത്രേ; ദേവരശിന് ഇന്ദിരയോടുണ്ടായിരുന്ന അടുപ്പത്തെ അത് ഒരുവിധത്തിലും ബാധിച്ചിരുന്നുമില്ലത്രേ. അതായത്, അണികള്‍ ജയിലില്‍ കിടക്കുമ്പോഴും നേതൃത്വം ഇന്ദിരയെ ചെന്നുകണ്ട് വാഴ്ത്തിക്കൊണ്ടിരുന്നു.

സംഘപരിവാറിന്റെ രാഷ്ട്രീയപൈതൃകം ഒരുവിധത്തിലും അതിന്റെ പിന്മുറക്കാര്‍ക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നതല്ലെന്ന് ആവര്‍ത്തിച്ച് തെളിയുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തിന്റെ ഘട്ടത്തില്‍ ആ സാമ്രാജ്യത്വത്തിന്റെ ഭാഗത്ത്. രാജഭരണഘട്ടത്തില്‍ രാജാവിന്റെ പക്ഷത്ത്. നാടുവാഴിത്തത്തിനെതിരെ ശക്തമായ ജനമുന്നേറ്റമുണ്ടായിത്തുടങ്ങിയ കാലത്ത് നാടുവാഴിത്തത്തിന്റെ പക്ഷത്ത്.

ഇതാണ് അതിന്റെ യഥാര്‍ഥ ചരിത്രം. ഈ ചരിത്രത്തെ സംഘപരിവാര്‍ ചരിത്രകാരന്മാരെക്കൊണ്ട് മായ്ച്ചുകളയാനും പുതിയ ഒരു ആര്‍എസ്എസ് പ്രകീര്‍ത്തന ചരിത്രംകൊണ്ട് പകരംവയ്ക്കാനും അവര്‍തന്നെ വ്യഗ്രതപ്പെടുന്നത് ഇതുകൊണ്ടാണ്. ചരിത്രഗവേഷണ കൗണ്‍സിലിനെ പിരിച്ചുവിട്ട് ആര്‍എസ്എസ് മാസികയിലുണ്ടായിരുന്ന ഒരു യെല്ലപ്രഗദ സുദര്‍ശനറാവുവിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ ഉപസമിതിയുടെ ഭരണം സ്ഥാപിച്ച് അവര്‍ തകൃതിയായി ചരിത്രം തിരുത്തുകയാണ്. കഴിഞ്ഞതവണ ബിജെപി അധികാരത്തിലെത്തിയ ഘട്ടത്തിലാണ് ഡോ. കെ എന്‍ പണിക്കരെയും സുമിത് സര്‍ക്കാരിനെയുംപോലുള്ള വിഖ്യാത ചരിത്രകാരന്മാര്‍ തയ്യാറാക്കിയ "ടുവേഴ്സ് ഫ്രീഡം' എന്ന ചരിത്രപഠന പ്രോജക്ട് റദ്ദാക്കിയതും എഴുതി പ്രസിദ്ധീകരിച്ച ചരിത്രഗ്രന്ഥങ്ങള്‍ പിന്‍വലിച്ചതും.

ഇക്കുറി അധികാരത്തില്‍ വന്നയുടന്‍ ബിജെപി സര്‍ക്കാര്‍ ചെയ്തത് ചരിത്രപ്രാധാന്യമുള്ള ഒട്ടനവധി രേഖകള്‍ തീവച്ച് നശിപ്പിക്കുകയായിരുന്നുവെന്നത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. മഹാത്മാഗാന്ധി വധമടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന രഹസ്യരേഖകള്‍, ആര്‍എസ്എസിനെ നിരോധിച്ചുകൊണ്ടുള്ള സര്‍ദാര്‍ പട്ടേലിന്റെ ഉത്തരവ് തുടങ്ങിയവയൊക്കെയാണ് നശിപ്പിക്കപ്പെട്ടത്. ഗാന്ധിജിയെ വധിച്ചത് ഹിന്ദുവര്‍ഗീയവാദിയാണെന്നതിന്റെ ശ്രദ്ധേയമായ ചരിത്രത്തെളിവുകള്‍ ഇല്ലായ്മ ചെയ്യുകയായിരുന്നു പ്രധാനമന്ത്രിയുടെതന്നെ നേതൃത്വത്തില്‍ മന്ത്രിമാര്‍.

ബ്രിട്ടീഷ് സാമ്രാജ്യത്വാധിപത്യകാലത്ത് ബ്രിട്ടീഷ് അധികാരികള്‍ക്ക് മാപ്പെഴുതിക്കൊടുത്ത് സ്വയം രക്ഷപ്പെടുകയും ആ രക്ഷപ്പെടല്‍വഴി ആഗ്രയിലെ ഒരു ഗ്രാമത്തിനാകെ പിഴ ചുമത്തുന്നതിന് വഴിവയ്ക്കുകയും ചെയ്തയാളാണ് അടല്‍ ബിഹാരി വാജ്പേയി എന്നത് രേഖാമൂലം പുറത്തുവന്ന, തെളിഞ്ഞുകഴിഞ്ഞ കാര്യമാണ്. സംഘപരിവാര്‍ അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടുന്ന സവര്‍ക്കര്‍ ആകട്ടെ, ആന്‍ഡമാന്‍ ജയിലില്‍നിന്ന് മോചിതനായത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തശേഷമാണ്. സാമ്രാജ്യത്വവിരുദ്ധ ദേശീയപ്രക്ഷോഭത്തില്‍ പങ്കെടുക്കില്ലെന്ന ഉറപ്പുകൂടി നല്‍കിയാണ് സവര്‍ക്കര്‍ പുറത്തുവന്നത്.

അപമാനകരമായ ഈ പൈതൃകത്തോട് ചേര്‍ത്തുവയ്ക്കാവുന്നതുതന്നെയാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഘട്ടത്തിലെ ഏറ്റവും നിഷ്ഠുരമായ ജനാധിപത്യധ്വംസനത്തിന്റെ അമിതാധികാര സ്വേച്ഛാധിപത്യവാഴ്ചക്കാലത്ത് ജനങ്ങളുടെ പക്ഷത്തല്ല, മറിച്ച് അമിതാധികാരവാഴ്ചയുടെ പക്ഷത്താണ് ആര്‍എസ്എസ് നേതൃത്വം നിന്നത് എന്ന കാര്യം. ഇതില്‍ അത്ഭുതമൊന്നുമില്ല. ജനാധിപത്യത്തോട് തികഞ്ഞ അവജ്ഞമാത്രം പുലര്‍ത്തുന്ന ആ പ്രസ്ഥാനം ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും സംഘടനാമാതൃകയില്‍ സംവിധാനംചെയ്യപ്പെട്ട ഒന്നാണ്. എല്ലാവരും തന്നോടു കൂറുപുലര്‍ത്തിക്കൊള്ളണമെന്നു ശഠിക്കുകയും ഒരുവിധ ജനാധിപത്യവും സംഘടനയില്‍ പുലരാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു ഹിറ്റ്ലര്‍. ആര്‍എസ്എസിലും ഇതുതന്നെയാണ് രീതി. അതില്‍ ഒരു ജനാധിപത്യ പ്രക്രിയയുമില്ല, തെരഞ്ഞെടുപ്പുമില്ല. എല്ലാവരും സര്‍ സംഘ് ചാലകിനോട് കൂറുപുലര്‍ത്തിക്കൊള്ളണം. സര്‍ സംഘ് ചാലകിനെയാകട്ടെ, ആരെങ്കിലും തെരഞ്ഞെടുക്കുന്നതല്ലതാനും. ഇത്രമേല്‍ ജനാധിപത്യവിരുദ്ധമായ ഒരു പ്രസ്ഥാനം ഇന്ദിര ഗാന്ധി ജനാധിപത്യത്തെ കൈയൊഴിഞ്ഞ ഘട്ടത്തില്‍ അതിനു പിന്തുണയുമായി എത്തി എന്നതില്‍ സ്വാഭാവികതയേയുള്ളൂ. കാലം മാറിയപ്പോള്‍ തങ്ങള്‍ അടിയന്തരാവസ്ഥയെ എതിര്‍ത്തു എന്ന നുണപ്രചാരണവുമായി വന്ന് പുതിയ തലമുറകളെ തെറ്റിദ്ധരിപ്പിക്കരുതെന്നുമാത്രം

ദേശാഭിമാനി മുഖപ്രസംഗം 240915

Thursday, September 24, 2015

മൂന്നാര്‍ സമരവും അതിന്റെ പാഠങ്ങളും

മൂന്നാറിലെ കണ്ണന്‍ദേവന്‍ തേയിലത്തോട്ടം തൊഴിലാളികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ നടത്തിയ ധീരമായ സമരവും തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പും സംസ്ഥാനത്തെ ജനങ്ങള്‍ കണ്ടതാണ്. തെരുവില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച തൊഴിലാളികളോട് എറണാകുളം റസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയിലെ വ്യവസ്ഥകള്‍ വിശദീകരിച്ചത് മന്ത്രി ജയലക്ഷ്മിയാണ്. അന്ന് അവര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കേണ്ടത് കൂട്ടുത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ ബാധ്യതയുമാണ്.എന്നാല്‍, 20 ശതമാനം ബോണസ് പ്രഖ്യാപിച്ച മുഖ്യമന്ത്രി കൂലി 500 രൂപയായി വര്‍ധിപ്പിക്കുക എന്ന ആവശ്യം 26ന് ചേരുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി തീരുമാനിക്കുമെന്നാണ് പറഞ്ഞത്. അത് പിഎല്‍സിക്കുമാത്രമേ നിയമപരമായി തീരുമാനിക്കാനാകൂ എന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഏതെങ്കിലും തേയിലത്തോട്ടത്തിലെ കൂലി വര്‍ധിപ്പിക്കാനുള്ള സമിതിയല്ല പിഎല്‍സി. മറിച്ച്, സംസ്ഥാനത്തെ തേയിലത്തോട്ടങ്ങളിലെ മിനിമംകൂലി നിശ്ചയിക്കാന്‍ പിഎല്‍സിക്കാവും. ഈ സമരം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുകയും പ്ലാന്റേഷനുകളിലെ മിനിമംകൂലി 500 രൂപയാക്കണമെന്ന തൊഴിലാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം നടത്തിയെടുക്കാന്‍ ഈ സമരം കാരണമാകുന്നു എന്നുമാണ് നമ്മള്‍ കരുതിയത്.

എന്നാല്‍, സമരം അവസാനിപ്പിച്ച് തൊഴിലാളികള്‍ പിരിഞ്ഞുപോയ സമയംമുതല്‍ സര്‍ക്കാര്‍ തനിനിറം കാട്ടിത്തുടങ്ങി. 26നുതന്നെ തീരുമാനം ഉണ്ടാകണമെന്നില്ല എന്നാണ് തൊഴില്‍മന്ത്രി പിറ്റേന്ന് പ്രതികരിച്ചതെങ്കില്‍, അടുത്ത ദിവസമായപ്പോഴേയ്ക്കും 500 രൂപ കൂലി നല്‍കിയാല്‍ പ്ലാന്റേഷന്‍മേഖല തകരുമെന്ന വാദവുമായി അദ്ദേഹം രംഗത്തുവന്നു. എത്ര രൂപയുണ്ടെങ്കില്‍ ഒരു തൊഴിലാളികുടുംബത്തിന് കഴിയാം എന്നത് അദ്ദേഹത്തിന് വിഷയമല്ല. മറിച്ച് തൊഴിലാളികളെ പട്ടിണി ഓര്‍മപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും മുതലാളിമാരുടെ ചൂഷണത്തിനു വിധേയരാക്കുന്ന കങ്കാണിപ്പണി ഏറ്റെടുക്കുകയാണ് തൊഴില്‍മന്ത്രി.

ഭക്ഷ്യമന്ത്രിക്കും പാര്‍പ്പിടവകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിക്കുമൊന്നും തൊഴിലാളികളുടെ ദയനീയാവസ്ഥ വിഷയമല്ല. അവര്‍ സംസാരിക്കുന്നത് മുതലാളിയുടെ വിഷമതകളെക്കുറിച്ചാണ്. നൂറ്റാണ്ടായി തൊഴിലാളികള്‍ ഈ തോട്ടങ്ങളില്‍ പണിയെടുക്കുന്നു. മൂന്നും നാലും തലമുറകളായി കൊളുന്തുനുള്ളുന്നു. മന്ത്രി പറയുന്നത് തോട്ടം ഒരുദിവസം നിര്‍ത്തിയാല്‍ മുതലാളിക്ക് ഒന്നും സംഭവിക്കില്ല, തൊഴിലാളി പട്ടിണി കിടക്കേണ്ടിവരും എന്നാണ്. തൊഴില്‍മന്ത്രിമാത്രമല്ല, പ്ലാന്റേഷന്‍ ഉടമകളുടെ യോഗത്തിനെത്തിയ മുഖ്യമന്ത്രിക്കും ഇതേ സ്വരമായിരുന്നു. ഭൂപരിഷ്കരണ നിയമത്തില്‍ തോട്ടങ്ങള്‍ക്ക് ഇളവുനല്‍കിയത് മുതലാളിമാരുടെ ലാഭം ലക്ഷ്യമിട്ടല്ല എന്നത് സര്‍ക്കാര്‍ മനസ്സിലാക്കണം. മുതലാളിമാരുടെ ലാഭക്കണക്കില്‍ ഉണ്ടാകുന്ന കുറവുപറഞ്ഞ് തോട്ടങ്ങളുടെ അഞ്ചുശതമാനം അവര്‍ക്ക് യഥേഷ്ടം വിട്ടുനല്‍കുന്ന സര്‍ക്കാര്‍ പക്ഷേ, തൊഴിലാളികളുടെ പട്ടിണി കാണുന്നില്ല. മുതലാളിയെ പ്രകോപിപ്പിച്ചാല്‍ നിങ്ങള്‍ പട്ടിണിയിലാകുമെന്നും അവര്‍ക്ക് വഴങ്ങുകയേ മാര്‍ഗമുള്ളൂവെന്നും ഉരുവിടുന്ന ഈ സര്‍ക്കാര്‍ പുതിയ അടിമവ്യവസ്ഥ സൃഷ്ടിക്കുകയാണ്. ഇവര്‍ ആധുനിക കങ്കാണിമാരാണ്. പകലന്തിയോളം കൊളുന്തുനുള്ളിയിട്ടും ഇവരുടെ പട്ടിണിപോലും മാറുന്നില്ല എന്നതും, കണ്‍സ്യൂമര്‍ഫെഡില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കൈയിട്ടുവാരുന്നവര്‍ അറിയണം.

മൂന്നാര്‍ സമരത്തില്‍ തോട്ടംമാനേജ്മെന്റിന്റെ ധാര്‍ഷ്ട്യവും ട്രേഡ് യൂണിയനുകളുടെ വിശ്വാസത്തകര്‍ച്ചയും പ്രധാന വിഷയങ്ങളാണ്. എന്നാല്‍, 26ന് ചേരുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അത് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഇനിയുണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാര്‍ മാത്രമായിരിക്കും.ഇപ്പോള്‍ നല്‍കുന്ന കൂലിയായ 232 രൂപ തീരെ അപര്യാപ്തമാണെന്നുമാത്രമല്ല, ഈ 232 രൂപതന്നെ കൈയില്‍ കിട്ടുന്നുമില്ല.

സമരക്കാരോടൊപ്പം ഞാന്‍ 12 മണിക്കൂറോളം സമരരംഗത്ത് ഉണ്ടായി. നിരവധി തൊഴിലാളിസ്ത്രീകള്‍ അവരുടെ ജീവിതസാഹചര്യം വിവരിച്ചു. വിറകിനും ചികിത്സയ്ക്കും മറ്റുമായി ഈ 232 രൂപയില്‍ത്തന്നെ കൈയിട്ടുവാരുകയാണ് മുതലാളിമാര്‍. കണ്ണന്‍ദേവന്‍ തോട്ടത്തിലെ കാര്യംതന്നെ എടുക്കാം. 16,898.91 ഏക്കര്‍ സ്ഥലമാണ് വിറകുമരം കൃഷിചെയ്യാന്‍ സര്‍ക്കാര്‍ കമ്പനിക്ക് വിട്ടുനല്‍കിയത്. 2329.06 ഏക്കര്‍ സ്ഥലത്താണ് തേയിലക്കൃഷി ചെയ്തിരിക്കുന്നത്. അതായത്, തേയിലത്തോട്ടത്തിന്റെ 73 ശതമാനം സ്ഥലത്ത് വിറകുമരം നട്ടിരിക്കുന്നു. ഈ അനുവാദം ആവശ്യമില്ലെന്ന് കമ്പനിതന്നെ സമ്മതിക്കും. 40 ശതമാനത്തിലധികം വിറകുമരം കൃഷിചെയ്യാന്‍ ആവശ്യമില്ല. മാത്രമല്ല, കണ്ണന്‍ദേവന്‍ കമ്പനിയാകട്ടെ കൊളുന്ത് അതേപടി വില്‍ക്കുകയും ചെയ്യുന്നു. ഇത് വിറകിനുള്ള ആവശ്യകത വീണ്ടും കുറയ്ക്കുന്നു. അപ്പോള്‍ ആവശ്യത്തില്‍ വളരെയധികം ഭൂമി വിറകുമരം കൃഷിചെയ്യാനായി സര്‍ക്കാര്‍ വിട്ടുനല്‍കിയിരിക്കുന്നു. അവിടെ കൃഷിചെയ്യുന്ന വിറക് തൊഴിലാളികളുടെ ആവശ്യത്തിനുംകൂടി നല്‍കുന്നതിനുപകരം അത് അവര്‍ക്ക് വിലയ്ക്ക് നല്‍കുന്നതിന്റെ യുക്തി എന്താണ്? ഒരു യൂണിറ്റ് വിറകിന് 465 രൂപയാണ് തൊഴിലാളികളില്‍നിന്ന് ഈടാക്കുന്നത്. ഇത് അടിയന്തരമായി നിര്‍ത്തലാക്കുകയും തൊഴിലാളികള്‍ക്ക് സൗജന്യമായി വിറകുനല്‍കാന്‍ നിഷ്കര്‍ഷിക്കുകയും വേണം. പ്ലാന്റേഷന്‍ ലേബര്‍ ആക്ട് പ്രകാരം ചീഫ് ഇന്‍സ്പെക്ടറെയും ഇന്‍സ്പെക്ടര്‍മാരെയും നിയമിക്കുകയും ഈ കാര്യങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം.

പ്ലാന്റേഷന്‍ ആക്ട് സെക്ഷന്‍ 15 പ്രകാരം ഓരോ തൊഴിലാളി കുടുംബത്തിനും താമസിക്കാന്‍ വീടുനല്‍കാന്‍ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്. സെക്ഷന്‍ 16 പ്രകാരം ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പാര്‍പ്പിടത്തിനുവേണ്ടുന്ന സൗകര്യങ്ങള്‍, അതിന്റെ വലുപ്പം തുടങ്ങിയവ നിഷ്കര്‍ഷിച്ച് നിയമം നിര്‍മിക്കാനുള്ള സര്‍ക്കാരിന്റെ അധികാരവും അടിവരയിടുന്നു. അതുകൊണ്ട് പിഎല്‍എ ആക്ടിന്റെ സെക്ഷന്‍ 16 പ്രകാരമുള്ള ചട്ടം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണം. കണ്ണന്‍ദേവന്‍ പ്ലാന്റേഷന്‍കാര്യം കുറച്ചുകൂടി വ്യത്യസ്തമാണ്. അവര്‍ക്ക് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം വിട്ടുനല്‍കിയ 57,359.14 ഏക്കര്‍ ഭൂമിയില്‍ തേയിലയും വിറകുമരവും കൃഷിചെയ്യുന്ന സ്ഥലംകൂടാതെ 17221.17 ഏക്കര്‍ സ്ഥലം അധികമായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ അരുവികളും ചതുപ്പുനിലവും ഒഴിവാക്കിയാല്‍ത്തന്നെ ഏതാണ്ട് 16,000 ഏക്കര്‍ ബാക്കിയുണ്ട്. ഈ സ്ഥലം തൊഴിലാളികളുടെ താമസത്തിനും കാലികളെ മേയ്ക്കാനും മറ്റുമായി സര്‍ക്കാര്‍ വിട്ടുനല്‍കിയതാണ്. 35 വര്‍ഷത്തിലധികമായി ഈ ബാധ്യത കമ്പനി നിറവേറ്റിയിട്ടില്ല. കാലിത്തൊഴുത്തിനു സമാനമായ ലയങ്ങളില്‍ പത്തും പന്ത്രണ്ടും കുടുംബമാണ് കഴിയുന്നത്. ഈ സ്ഥലത്ത് അടിയന്തരമായി തൊഴിലാളികള്‍ക്ക് പാര്‍പ്പിടസൗകര്യം ഒരുക്കണം.

തൊഴിലാളികളുടെ ആരോഗ്യപ്രശ്നം ഇനി കമ്പനിയുടെ ഇഷ്ടത്തിന് വിട്ടുനല്‍കാനാകില്ല. ആധുനിക സൗകര്യമുള്ള ആശുപത്രി മൂന്നാറിലുണ്ടാകണം. മാത്രമല്ല, തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം. ക്യാന്‍സര്‍രോഗിക്കും രണ്ട് വെളുത്ത ഗുളിക നല്‍കി മടക്കി അയക്കുന്ന ഇന്നത്തെ സമ്പ്രദായം ഇനി ഒരുനിമിഷംപോലും തുടരാനാകില്ല.

ചില കാര്യങ്ങളിലെങ്കിലും തീരുമാനമെടുക്കാതെ ഇനി മുന്നോട്ടു പോകാനാകില്ല.

1. ദിവസക്കൂലി മിനിമം 500 രൂപയാക്കി നിശ്ചയിക്കണം. എല്ലാ തോട്ടങ്ങളും മിനിമംകൂലിയെങ്കിലും നല്‍കണം. ഇത് നിശ്ചയിക്കേണ്ടത് പ്രധാനമായും ജീവിതച്ചെലവുകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ലാഭമുണ്ടാക്കുന്ന തോട്ടങ്ങള്‍ മിനിമംകൂലിയല്ല നല്‍കേണ്ടത്. അവര്‍ മിനിമംകൂലിയേ നല്‍കൂ എന്നത് അനാവശ്യ ശാഠ്യമാണ്. കണ്ണന്‍ദേവന്‍ കമ്പനിയും ടാറ്റയും ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് ഈ ശാഠ്യമാണ്.

2. അധിക ജോലിക്കുള്ള ഇന്‍സെന്റീവ് തൊഴിലാളിക്ക് തുച്ഛവും മേല്‍നോട്ടക്കാര്‍ക്ക് കൂടുതലും എന്നത് മാറണം.

3. വിറകിനും മറ്റും കൂലിയില്‍നിന്ന് ഏര്‍പ്പെടുത്തുന്ന കിഴിവ് പാടെ ഒഴിവാക്കണം. ഇത്തരത്തില്‍ തൊഴിലാളിക്ക് കൈയില്‍ കിട്ടുന്ന തുക വര്‍ധിപ്പിക്കണം.

4. കണ്ണന്‍ദേവന്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് പ്ലാന്റേഷന്‍ ആക്ട് വിഭാവനംചെയ്യുന്ന രീതിയില്‍ ഓരോ തൊഴിലാളികുടുംബത്തിനും വീട് നല്‍കുക.

5. ഇഎസ്ഐ ആനുകൂല്യം തോട്ടംതൊഴിലാളികള്‍ക്കും ഏര്‍പ്പെടുത്തുക, ആശുപത്രി സൗകര്യം മെച്ചപ്പെടുത്തുക, ഇവരുടെ മറ്റ് സൗകര്യം പരിശോധിക്കാന്‍ സ്ഥിരംസംവിധാനം ഉണ്ടാക്കുക.

6. ചീഫ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ഇന്‍സ്പെക്ടര്‍മാരും നിരീക്ഷിക്കുന്ന റിപ്പോര്‍ട്ടിങ് സംവിധാനവും പിഎല്‍ ആക്ട് പ്രകാരം നടപ്പാക്കുക.

7. പ്ലാന്റേഷന്‍ മേഖലയില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ട പാര്‍പ്പിടത്തിന്റെ വലുപ്പം, സൗകര്യം എന്നിവ പിഎല്‍ ആക്ട് സെക്ഷന്‍ 16 പ്രകാരം നിയമമായി സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുക. ഈ സൗകര്യങ്ങളെല്ലാം ഒരുക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതിമുമ്പാകെയാണ്. മുകളില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ അത് മനസ്സിലാക്കാതെയല്ല. എന്നാല്‍, ദൈനംദിനജീവിതത്തിന് കഷ്ടപ്പെടുന്ന തൊഴിലാളിയുടെ ആവശ്യങ്ങള്‍ അങ്ങനെ നീട്ടിവച്ചു പരിഹരിക്കാവുന്നതല്ല. അവര്‍ക്ക് ആഹാരം അന്നന്നു കഴിക്കേണ്ടതുണ്ട്.തെറ്റായ സാമ്പത്തികനയങ്ങളും അഴിമതിയും ഒത്തുചേര്‍ന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. തുണിക്കടകളില്‍, അണ്‍ എയ്ഡഡ് സ്കൂളുകളില്‍, നേഴ്സുമാര്‍, തോട്ടം തൊഴിലാളികള്‍ എല്ലായിടത്തും സ്ത്രീകള്‍ സമരരംഗത്തേക്ക് വരുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. മറ്റ് നിര്‍വാഹമില്ല എന്ന മുതലാളിത്തത്തിന്റെ ഗീബല്‍സിയന്‍ തന്ത്രങ്ങളില്‍ സമരപാരമ്പര്യമുള്ള സംഘടനകള്‍പോലും കുടുങ്ങിക്കിടക്കുമ്പോള്‍ തങ്ങളുടെ പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങള്‍ ഈ സ്ത്രീകളെ തെരുവിലിറക്കുകയാണ്. ഇത് ഈ തെറ്റായ നയങ്ങളുടെ അനിവാര്യത കൂടിയാണ്. ഈ സമരരംഗത്ത് അണിചേരേണ്ടത് എല്ലാ മനുഷ്യസ്നേഹികളുടെയും കര്‍ത്തവ്യമാണ്. 26ന് നടക്കുന്ന ചര്‍ച്ച പ്രഹസനമാക്കി ഈ സംഘടിതശക്തിയെ കബളിപ്പിക്കാനാണ് ടാറ്റയും സര്‍ക്കാരും ശ്രമിക്കുന്നതെങ്കില്‍ മൂന്നാറിലെ ഭൂമി പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെക്കുറിച്ച് ആലോചിക്കേണ്ടിവരും

*
വി എസ് അച്യുതാനന്ദന്‍ on 24-September-2015

ആര്‍എസ്എസും സംവരണവും

സംവരണനയത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതിന് ഒരു സമിതിക്ക് രൂപംനല്‍കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അഭിപ്രായത്തെ ഒറ്റതിരിഞ്ഞുള്ള പ്രസ്താവനയായി കാണാന്‍ കഴിയില്ല. ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ ഭാഗവത് ഊന്നിയത് സംവരണം പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നതിലാണ്. ഏതൊക്കെ വിഭാഗങ്ങള്‍ക്ക് സംവരണം എത്രകാലം ആവശ്യമാണെന്നും ഭാഗവത് പറഞ്ഞു.

ഗുജറാത്തിലെ പട്ടേലുകളെ മറ്റു പിന്നോക്കസമുദായത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍വേണം ആര്‍എസ്എസ് മേധാവിയുടെ നിര്‍ദേശത്തെ വിലയിരുത്താന്‍. പട്ടേലന്മാരുടെ പ്രക്ഷോഭം യഥാര്‍ഥത്തില്‍ സംവരണത്തിനെതിരെയുള്ള നീക്കമായി വിലയിരുത്തണം. പ്രക്ഷോഭത്തിന് നേതൃത്വംനല്‍കുന്ന ഹാര്‍ദിക് പട്ടേല്‍ ആവശ്യപ്പെടുന്നത് പട്ടേലന്മാര്‍ക്ക് മറ്റുപിന്നോക്കസമുദായ സംവരണം നല്‍കുക അല്ലെങ്കില്‍ സംവരണംതന്നെ നിര്‍ത്തലാക്കുക എന്നാണ്. പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി സംവരണത്തെ തള്ളിപ്പറയലല്ലാതെ മറ്റൊന്നുമല്ല ഇത്. സാമ്പത്തികമായും സാമൂഹ്യമായും ഉന്നതിയിലുള്ള പട്ടേലന്മാരെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മറ്റ് പിന്നോക്കസമുദായമെന്ന സങ്കല്‍പ്പത്തിനുതന്നെ അര്‍ഥമില്ലാതാകും. സംവരണ ക്വോട്ടകള്‍തന്നെ ഇല്ലതാക്കുകയാണ് ഈ പ്രക്ഷോഭത്തിന്റെ യഥാര്‍ഥ ലക്ഷ്യം. മുന്നോക്കവും മെച്ചപ്പെട്ട നിലയിലുള്ളതുമായ ജാതികളെ ഉള്‍പ്പെടുത്തി സംവരണത്തെത്തന്നെ അട്ടിമറിക്കുകയും ലക്ഷ്യമാണ്.

ഗുജറാത്തില്‍ നേരത്തെയും സംവരണവിരുദ്ധസമരം നടന്നിട്ടുണ്ട്. 1981ലും 1985ലും നടന്ന സംവരണവിരുദ്ധസമരത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് പട്ടേലുകളാണ്. ഗുജറാത്തിലെ 14-15 ശതമാനം വരുന്ന പട്ടേലുകള്‍ പ്രധാനമായും ഭൂവുടമകളാണ്. സമ്പന്ന കൃഷിക്കാരായ ഇവര്‍ അവരുടെ ഗ്രാമങ്ങളുടെ മുഖ്യന്മാരുമാണ്. തുടര്‍ന്ന് രത്നവ്യവസായത്തിന്റെയും റിയല്‍ എസ്റ്റേറ്റിന്റെയും കടലയെണ്ണ വ്യവസായത്തിന്റെയും ആധിപത്യം പട്ടേലന്മാര്‍ക്കായി. 1980കളുടെ അവസാനത്തോടെ പട്ടേലന്മാര്‍ക്കിടയില്‍ നല്ല സ്വാധീനംതന്നെ ബിജെപി നേടി. സ്വാഭാവികമായും ആര്‍എസ്എസിനും വിശ്വഹിന്ദു പരിഷത്തിനും ഇവര്‍ക്കിടയില്‍ സ്വാധീനമുണ്ടായി.

പട്ടേലന്മാരുടെ പ്രക്ഷോഭം ബിജെപി സംസ്ഥാന സര്‍ക്കാരിനെയും പാര്‍ടിയുടെ ദേശീയനേതൃത്വത്തെയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ഗുജറാത്തിലെ ബിജെപിയുടെ ശക്തമായ അടിത്തറയായ പട്ടേലന്മാരാണ് ഒബിസി സംവരണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നത്. ഈ പ്രക്ഷോഭം യഥാര്‍ഥത്തില്‍ മറ്റ് പിന്നോക്കസമുദായങ്ങള്‍ക്കും പട്ടികജാതി സമുദായങ്ങള്‍ക്കുമെതിരാണെന്ന് ആഗസ്ത് 25 ന്റെ റാലിക്കുശേഷം അഹമ്മദാബാദിലും മറ്റും ഉണ്ടായ സംഘര്‍ഷങ്ങള്‍ തെളിയിക്കുന്നു.

പട്ടേല്‍ പ്രക്ഷോഭം "ഗുജറാത്ത് വികസനമാതൃക' എന്ന മിത്തിനെ തകര്‍ക്കാനും കാരണമായി. രൂക്ഷമാകുന്ന കാര്‍ഷികപ്രതിസന്ധിയില്‍നിന്നാണ് പട്ടേലന്മാരുടെ പ്രതിഷേധം ഉയര്‍ന്നത്. പരുത്തി, കടല തുടങ്ങിയ നാണ്യവിളകളില്‍നിന്ന് ലാഭംകൊയ്യാന്‍ കഴിയില്ലെന്ന് സമ്പന്നകൃഷിക്കാര്‍പോലും തിരിച്ചറിയുന്നു. സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിഷേധിക്കുമ്പോഴും കര്‍ഷക ആത്മഹത്യ വര്‍ധിക്കുകയാണ്. സാമൂഹ്യസൂചകങ്ങളായ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം, കുട്ടികളുടെ പോഷകാഹാരം എന്നിവയിലൊക്കെ ഗുജറാത്ത് വളരെ പിന്നിലാണ്. ശിശുമരണനിരക്ക് കൂടുതലും. വന്‍തോതില്‍ കോര്‍പറേറ്റ് നിക്ഷേപം ലഭിച്ചെങ്കിലും വര്‍ധിച്ചതോതില്‍ തൊഴില്‍ നല്‍കുന്നതിന് ഉതകുന്ന വ്യവസായങ്ങളല്ല സ്ഥാപിക്കപ്പെട്ടത്.

കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും തൊഴിലവസരങ്ങളുടെ കുറവുമാണ് ഒബിസി സംവരണം ആവശ്യപ്പെട്ടുള്ള പട്ടേലന്മാരുടെ പ്രക്ഷോഭത്തിന് കാരണം. പട്ടേലന്മാരുടെ പ്രക്ഷോഭം "ഗുജറാത്ത് മാതൃക'യ്ക്ക് അപവാദമാണെന്നര്‍ഥം.ക്വോട്ട സമ്പ്രദായവും സംവരണനയവും പുനഃപരിശോധിക്കണമെന്ന മോഹന്‍ ഭാഗവതിന്റെ ആവശ്യം ശക്തമായ പട്ടേല്‍ ലോബിയെ ദുര്‍ബലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ്. അതോടൊപ്പം പിന്നോക്കസമുദായാംഗങ്ങള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും നല്‍കിവരുന്ന സംവരണത്തോടുള്ള ആര്‍എസ്എസിന്റെയും ഹിന്ദുത്വശക്തികളുടെയും വിരോധവും ഇതില്‍ നിഴലിച്ച് കാണാം. ഒബിസി സംവരണം ശുപാര്‍ശചെയ്യുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ ആര്‍എസ്എസ് എതിര്‍ത്തെന്ന കാര്യവും ഇതോടൊപ്പം കൂട്ടിവായിക്കണം.

സംവരണത്തോടുള്ള ആര്‍എസ്എസ് സമീപനത്തെ അടിസ്ഥാനപരമായി ബിജെപി അംഗീകരിക്കുന്നുണ്ടെങ്കിലും മോഹന്‍ ഭാഗവതിന്റെ പരസ്യമായ എതിര്‍പ്പ് ബിജെപിയെ വിഷമവൃത്തത്തിലാക്കി. ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ മോഡിയെ ഒബിസി നേതാവായി ഉയര്‍ത്തിക്കാട്ടി മറ്റ് പിന്നോക്കസമുദായങ്ങളുടെ വോട്ട് തേടുകയായിരുന്നു ബിജെപി. ഇതിനാലാണ് ഭാഗവതിന്റെ നിലപാടിനെ തള്ളി ഒബിസി-പട്ടികജാതി-പട്ടികവര്‍ഗ സംവരണം പുനഃപരിശോധിക്കണമെന്ന നിലപാട് തങ്ങള്‍ക്കില്ലെന്നുപറഞ്ഞ് പ്രസ്താവനയിറക്കാന്‍ ബിജെപി നിര്‍ബന്ധിതമായത്. എന്നാല്‍, ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിന്റെ സാമൂഹ്യപിന്തിരിപ്പന്‍ മുഖം തിരിച്ചറിയാന്‍ ബിഹാറിലെ ജനങ്ങള്‍ക്ക് കഴിയും. മുന്നോക്ക പട്ടേല്‍ജാതിയെ ഒബിസി സംവരണപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മറ്റ് സംസ്ഥാനങ്ങളില്‍ സമാനമായി ഉയര്‍ന്ന ആവശ്യത്തിന്റെ പ്രതിഫലനമാണെന്ന് കാണാം.

മഹാരാഷ്ട്രയിലെ മുന്നോക്കവിഭാഗമായ മറാത്തകളും ഒബിസിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു. നേരത്തെ ഹരിയാനയിലെ ജാട്ടുകളും സമാനമായ ആവശ്യം ഉയര്‍ത്തി. നവ ഉദാരവല്‍ക്കരണകാലത്തെ വികസനമാതൃകയുടെ പരാജയമാണ് ഇത് കാണിക്കുന്നത്. നവ ഉദാരവല്‍ക്കരണ മുതലാളിത്തവികസനം ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല, സാമൂഹ്യ-സാമ്പത്തിക അസമത്വം രൂക്ഷമാക്കുകയും ചെയ്യുന്നു. അടുത്തിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് ഒഴിവുള്ള 368 പ്യൂണ്‍ തസ്തികയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 23 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ ഒന്നരലക്ഷം അപേക്ഷകര്‍ ബിരുദധാരികളാണ്. 25,000 പേര്‍ ബിരുദാനന്തര ബിരുദധാരികളും 250 പേര്‍ പിഎച്ച്ഡി ബിരുദധാരികളും! തൊഴില്‍ നേടാനുള്ള ഗതികേടിനിടയില്‍ പ്യൂണ്‍ പോസ്റ്റിനുപോലും കടുത്ത മത്സരമാണ്. ചിലര്‍ക്ക് സംവരണമുണ്ടെന്നതിനാല്‍ മറുവിഭാഗം ജനങ്ങള്‍ അവര്‍ക്കെതിരെ തിരിയുന്നു. ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാരുകളും മുലാളിത്തവ്യവസ്ഥയും പരാജയപ്പെട്ടതിന്റെ ഫലമാണിത്. സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നോക്കംനില്‍ക്കുന്ന സമുദായങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും സംവരണം നല്‍കുന്നതുകൊണ്ടല്ല തൊഴിലില്ലായ്മയും വിദ്യാഭ്യാസ അവസരങ്ങളുടെ കുറവും ഉണ്ടാകുന്നത്.

പാവപ്പെട്ടവരും ദരിദ്രരും അഭിമുഖീകരിക്കുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് സംവരണം പരിഹാരമല്ല. സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി സര്‍ക്കാരിലും പൊതുമേഖലയിലും സംവരണ ക്വോട്ടയിലുള്ള തൊഴിലവസരം കുറഞ്ഞുവരികയാണ്. പട്ടികജാതി-പട്ടികവര്‍ഗ- ഒബിസി വിഭാഗങ്ങളുടെ ശാക്തീകരണത്തിനുള്ള തത്വങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം നിലവിലുള്ള അസമത്വത്തിലധിഷ്ഠിതമായ സാമ്പത്തിക-സാമൂഹ്യക്രമത്തിനെതിരെ അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷിതരുമായ വിഭാഗങ്ങളുടെ പൊതുവായ സമരങ്ങളാണ് ആവശ്യം. എല്ലാ സമുദായത്തിലെയും ജാതിയിലെയും പാവങ്ങളുടെയും ദരിദ്രരുടെയും ഐക്യത്തിലൂന്നി ബദലിനുവേണ്ടി പോരാടണം. അതുവഴിമാത്രമേ എല്ലാവരുടെയും പുരോഗതിയും മുന്നേറ്റവും സാധ്യമാകൂ $

*
പ്രകാശ് കാരാട്ട്

Tuesday, September 22, 2015

ആര്‍എസ്എസ് അജന്‍ഡ: അടുത്തത് സംവരണം

ഇന്ത്യന്‍ ഭരണഘടന പിന്നോക്ക ജനവിഭാഗത്തിനും പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കും അനുവദിച്ച സംവരണാനുകൂല്യം അട്ടിമറിക്കുക ആര്‍എസ്്എസിന്റെ അജന്‍ഡയിലൊന്നാണ്. ന്യൂനപക്ഷ കമീഷന്‍ വേണ്ട, മനുഷ്യാവകാശ കമീഷന്‍ മതി എന്ന് ആര്‍എസ്എസ് വളരെ മുമ്പുതന്നെ പറഞ്ഞതാണ്. ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ ഇന്നും ഉറച്ചുവിശ്വസിക്കുന്ന ആ സംഘടന സവര്‍ണ മേധാവിത്വം അന്യൂനമായി സംരക്ഷിക്കപ്പെടണമെന്നാണ് ശഠിക്കുന്നത്. ആര്‍എസ്എസിന്റെ വേദഗ്രന്ഥമെന്ന് കരുതുന്ന വിചാരധാരയില്‍ ഇക്കാര്യം സംശയരഹിതമായി പ്രതിപാദിച്ചിട്ടുമുണ്ട്.

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഓര്‍ഗനൈസര്‍ വാരികയ്ക്കും ആര്‍എസ്എസിന്റെ തനത് പ്രസിദ്ധീകരണമായ പാഞ്ചജന്യക്കും നല്‍കിയ അഭിമുഖത്തിലാണ് സംവരണാനുകൂല്യം പുനഃപരിശോധിക്കാന്‍ കമീഷനെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. കമീഷന്റെ ഘടന എന്തായിരിക്കണമെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയക്കാരില്ലാത്ത കമീഷനാണ് മോഹന്‍ ഭാഗവത് വിഭാവനംചെയ്തത്. സര്‍സംഘചാലകിന് നാക്ക് പിഴച്ചതാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. വളരെ ആസൂത്രിതമായാണ് ഈ തീരുമാനം പുറത്തുവിട്ടത്. മോഹന്‍ ഭാഗവതിന്റെ അഭിമുഖം വിവാദമായതോടെ പ്രതിഷേധം തണുപ്പിക്കാന്‍ ബിജെപി ഇടപെട്ടു. സംവരണം പുനഃപരിശോധിക്കേണ്ടതില്ലെന്നും നിലനിര്‍ത്തണമെന്നും ബിജെപി വക്താക്കള്‍ അഭിപ്രായപ്പെട്ടു. ഇത് കേള്‍ക്കുന്നവര്‍ ആര്‍എസ്എസും ബിജെപിയും രണ്ടു തട്ടിലാണെന്ന് ധരിക്കണമെന്നാണവരുടെ ആഗ്രഹം. ആര്‍എസ്എസിന്റെ രാഷ്ട്രീയമുഖമായാണ് ബിജെപി രംഗത്തുവരുന്നത്.  എന്നാല്‍, നരേന്ദ്രമോഡി അധികാരത്തില്‍ വന്നതോടെ ഈ ഭിന്നസ്വഭാവമൊന്നും ഇരുകൂട്ടര്‍ക്കുമില്ല. ആര്‍എസ്എസ് ഇതേവരെ പിന്നണിയില്‍നിന്നാണ് ബിജെപിയെ നിയന്ത്രിച്ചതെങ്കില്‍ ഇപ്പോള്‍ മുഖംമൂടിയില്ല. അത് ഏതാനും ദിവസംമുമ്പ് വ്യക്തമായി തെളിയിച്ചു.

നരേന്ദ്രമോഡി പ്രധാനമന്ത്രിയായി ഒരുവര്‍ഷത്തിനുശേഷം ഈ സെപ്തംബര്‍ രണ്ടു മുതല്‍ നാലുവരെ മൂന്നുദിവസം ദില്ലിയില്‍ "സമന്വയ ബൈഠക്' നടന്നു. ആര്‍എസ്എസ് ആണ് യോഗം വിളിച്ചുകൂട്ടിയത്. മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കളും അമിത്ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും മുതിര്‍ന്ന മന്ത്രിമാരും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടനാ നേതാക്കളും പങ്കെടുത്തു. യോഗത്തില്‍ മന്ത്രിമാരില്‍നിന്ന് വിവരം നേരിട്ട് സ്വീകരിക്കുകയും ആര്‍എസ്എസ് മേധാവി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. ആര്‍എസ്എസും ബിജെപിയും രണ്ടാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിരുന്നെങ്കില്‍ അത് നീക്കാന്‍ സമയം അതിക്രമിച്ചുകഴിഞ്ഞെന്നാണ് ഈ ഉന്നതതല യോഗം സംശയരഹിതമായി തെളിയിച്ചത്. ഈ സാഹചര്യത്തില്‍ മോഹന്‍ ഭാഗവത് സംവരണത്തെപ്പറ്റി ഒരഭിപ്രായം പറഞ്ഞെന്നും ഭരിക്കുന്ന പാര്‍ടിയായ ബിജെപി അത് തള്ളിക്കളഞ്ഞതുകൊണ്ട് തല്‍ക്കാലം ആപത്തൊഴിഞ്ഞെന്നും ആരെങ്കിലും ധരിച്ചാല്‍ അവര്‍ ഈ ലോകത്തല്ല ജീവിക്കുന്നതെന്ന് പറയേണ്ടിവരും.

ആര്‍എസ്എസ് അതിന്റെ അജന്‍ഡ മോഹന്‍ ഭാഗവതിന്റെ അഭിമുഖത്തിലൂടെ അണികളെ അറിയിച്ചുകഴിഞ്ഞു. ഓര്‍ഗനൈസറും പാഞ്ചജന്യവും അത് പ്രസിദ്ധീകരിച്ചതോടെ ആ അജന്‍ഡയുടെ വിളംബരമായി. ഇനി പൊതുജനാഭിപ്രായം അനുകൂലമാക്കാനുള്ള കരുനീക്കങ്ങളാണ് നടക്കുക. പെട്ടെന്നുയര്‍ന്നുവരാനിടയുള്ള പ്രതിഷേധം അടക്കിനിര്‍ത്താനാണ് തികഞ്ഞ പരസ്പരധാരണയോടെയും ആസൂത്രിതമായും ബിജെപി പ്രതികരിച്ചത്. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയാത്ത ആളല്ല മോഹന്‍ ഭാഗവത്. സംവരണംമൂലമാണ് മുന്നോക്കക്കാര്‍ക്ക് തൊഴില്‍ ലഭിക്കാത്തതെന്ന തെറ്റിദ്ധാരണ ഇവര്‍ സൃഷ്ടിക്കാറുണ്ട്. മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ബിജെപി അതിനെ നഖശിഖാന്തം എതിര്‍ത്തതാണ്.

സംവരണകാര്യത്തില്‍ സിപിഐ എം ഖണ്ഡിതമായി അഭിപ്രായം പറഞ്ഞിട്ടുണ്ട്. സംവരണാനുകൂല്യം തുടരണം. സംവരണ സമുദായങ്ങള്‍ മറ്റുള്ളവരോടൊപ്പം എത്തുന്നതുവരെ അത് തുടരുകതന്നെ വേണം. അതോടൊപ്പം മുന്നോക്ക വിഭാഗത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം സംവരണം വേണമെന്നുകൂടി പാര്‍ടി ആവശ്യപ്പെടുന്നു. അതിനായി ഭരണഘടനയില്‍ ഭേദഗതി വരുത്തണം. അതിനാണ് സമവായം ആവശ്യമുള്ളത്. മുന്നോക്കക്കാരെയും പിന്നോക്കക്കാരെയും രണ്ടു തട്ടിലാക്കി ഭിന്നിപ്പിച്ച് മുതലെടുക്കുന്നത് അവസാനിപ്പിക്കണം. സംവരണാനുകൂല്യം തുടരണമോ എന്ന് പരിശോധിക്കാന്‍ അരാഷ്ട്രീയവാദികളുടെ കമീഷനെ നിയമിക്കുന്നത് ആര്‍എസ്എസിന്റെ തനതായ അജന്‍ഡ നടപ്പാക്കാനുള്ള ആസൂത്രിത പദ്ധതിയാണെന്ന തിരിച്ചറിവുണ്ടാകണം.

ഭരണഘടന അംഗീകരിച്ച് 65 വര്‍ഷം കഴിഞ്ഞു. യുപിയിലെ ഒരനുഭവം ഞങ്ങള്‍ മുമ്പ് ചൂണ്ടിക്കാട്ടിയതാണ്. 400ല്‍ താഴെ ശിപായിമാരുടെ തസ്തികയ്ക്ക് 23 ലക്ഷം അപേക്ഷകരാണ് രംഗത്തുവന്നത്. അതില്‍ രണ്ടേകാല്‍ ലക്ഷം എന്‍ജിനിയര്‍മാരും അത്രതന്നെ പിഎച്ച്ഡിക്കാരും ഉള്‍പ്പെടുന്നു. ഇത്ര രൂക്ഷമായ തൊഴിലില്ലായ്മക്ക് സംവരണം ഒരു പരിഹാരമല്ല. തൊഴിലില്ലായ്യും പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കാനുള്ള നയം ആവിഷ്കരിച്ച് നടപ്പാക്കാന്‍ ബാധ്യതയുള്ളവര്‍ അതില്‍ നിന്നൊളിച്ചോടി സംവരണത്തിന്റെ പേരില്‍ ജനങ്ങളെ ഇനിയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കരുത്. അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അവസാനിപ്പിക്കുകതന്നെ വേണം

deshabhimani editorial 230915

എടിഎം സുരക്ഷയും പുറംകരാറും

ജനങ്ങള്‍ നിത്യജീവിതത്തില്‍ വര്‍ധിച്ച അളവില്‍ ആശ്രയിക്കുന്ന ഒന്നായി എടിഎം കൗണ്ടറുകള്‍ മാറി. എടിഎം സൗകര്യം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ ബാങ്കുകള്‍ മത്സരിച്ച് നടപ്പാക്കുന്നതിനാല്‍ അതിന്റെ ഉപയോഗം ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഒരു ലക്ഷത്തിലധികം വരുന്ന ബാങ്ക് ശാഖകള്‍ക്കുപുറമെ 1,82,000 എടിഎമ്മാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. കൂടാതെ നൂറുശതമാനം വിദേശഓഹരി പങ്കാളിത്തത്തോടെ വ്യാപകമായി സ്വകാര്യ എടിഎമ്മുകള്‍ അനുവദിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍, സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുള്ളവയും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുള്ളതുമായ എടിഎം കേന്ദ്രങ്ങള്‍ പകുതിയോളമേ വരൂ. മിക്ക എടിഎമ്മിന്റെയും ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും മേല്‍നോട്ടവും പുറംകരാര്‍ സ്വകാര്യ ഏജന്‍സികള്‍ക്കാണ്. ഏജന്‍സി നിയോഗിക്കുന്ന ജീവനക്കാരാകട്ടെ, ദിവസക്കൂലിക്കാരും തുച്ഛവേതനം പറ്റുന്നവരുമാണ്. ബാങ്ക് ജീവനക്കാര്‍ കനത്ത സുരക്ഷയോടെ, കൂട്ടുത്തരവാദിത്തത്തോടെ നിര്‍വഹിച്ചുപോന്ന എടിഎമ്മില്‍ പണംനിറയ്ക്കുന്ന പ്രവൃത്തി, സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതോടെ തീര്‍ത്തും അരാജകാവസ്ഥയാണ് സംജാതമായത്. രണ്ടു ബാങ്കുജീവനക്കാര്‍ പരസ്പരംപോലും കൈമാറാത്ത രഹസ്യനമ്പരിന്റെ അടിസ്ഥാനത്തിലാണ് എടിഎമ്മില്‍ പണംനിറച്ചിരുന്നത്. നിക്ഷേപിക്കുന്ന കറന്‍സി നല്ലവയെന്ന് ഉറപ്പാക്കുന്ന ഉത്തരവാദിത്തവും അവര്‍ക്കുണ്ടായിരുന്നു. ആ പ്രവൃത്തിയാണ് പുറംകരാര്‍ ഏജന്റുമാര്‍, ഒരു വാട്ട്സ് ആപ് വിവരം പോലെ ഡസണ്‍ കണക്കിനാളുകള്‍ക്ക് രഹസ്യനമ്പര്‍ നല്‍കി നിര്‍വഹിക്കുന്നത്. പല ജീവനക്കാരും രണ്ട്- മൂന്ന് മാസം കഴിഞ്ഞ് ജോലി ഉപേക്ഷിച്ചുപോകുമെന്നതിനാല്‍ രഹസ്യനമ്പര്‍ സംവിധാനമൊക്കെ ഒരു ചടങ്ങാണ്.

വിശ്വസനീയത പ്രധാന മൂലധനമായി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ബാങ്കിങ്. അതിനാല്‍ത്തന്നെ ബാങ്കിങ്ങിന്റെ പവിത്രതയും സത്യസന്ധതയും പരിരക്ഷിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഒരിക്കല്‍ തകര്‍ച്ച സംഭവിച്ചാല്‍ തിരിച്ചുകൊണ്ടുവരാന്‍ പ്രയാസമുള്ളതാണല്ലോ വിശ്വസനീയത. എന്നാല്‍, ഈയൊരു കാഴ്ചപ്പാടിലൂടെയല്ല അധികാരികള്‍ ബാങ്കിങ് നയങ്ങള്‍ ആവിഷ്കരിക്കുന്നത്്. ബാങ്കിങ് സംവിധാനത്തില്‍നിന്ന് പണം ജനങ്ങളിലേക്ക് വിടുന്ന പ്രധാനകവാടമായി എടിഎമ്മുകള്‍ മാറിക്കഴിഞ്ഞു. ശരാശരി 5000 കോടി രൂപയാണ് ഈ തുറയിലൂടെ ദിനംപ്രതി പുറത്തുവരുന്നത്. ശാഖകള്‍ക്കകത്തെ ക്യാഷ് സെക്ഷന്‍പോലെ തന്ത്രപ്രധാന ഇടമാണ് എടിഎം കൗണ്ടര്‍. ബാങ്കിനകത്തെ ക്യാഷ് കൗണ്ടറിനേക്കാള്‍ കനത്ത സുരക്ഷയും മുഴുവന്‍സമയം കാവലുമാണ് എടിഎമ്മിന് സജ്ജമാക്കേണ്ടത്. എന്നാല്‍, സുരക്ഷാമാര്‍ഗമായി ഒരു ക്യാമറ സ്ഥാപിച്ച് നിര്‍വൃതിയടയുന്ന സമീപനമാണ് മിക്ക ബാങ്കുകളും അനുവര്‍ത്തിക്കുന്നത്. കഴിഞ്ഞവര്‍ഷം ബംഗളൂരുവിലെ എടിഎമ്മില്‍ അക്രമി യുവതിയെ ദ്രോഹിച്ച സംഭവം എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. തൃശൂരിലെ എടിഎമ്മില്‍നിന്ന് 26 ലക്ഷം രൂപ അപഹരിച്ച വിവരം ബന്ധപ്പെട്ടവര്‍ അറിയുന്നതുപോലും ഒരാഴ്ചയ്ക്കുശേഷം! ക്യാമറ ഇല്ലാത്ത, പ്രവര്‍ത്തിക്കാത്ത ക്യാമറയുള്ള എടിഎമ്മുകള്‍ രാജ്യത്ത് ധാരാളമുണ്ട്.

പണം പിന്‍വലിക്കാന്‍ കാര്‍ഡും രഹസ്യനമ്പരും ആവശ്യമാണെങ്കിലും രണ്ടുലക്ഷം ഇടങ്ങളില്‍ നോട്ടുകെട്ടുകളടങ്ങുന്ന യന്ത്രം പൊതുസ്ഥലത്ത് കാവല്‍ക്കാരില്ലാതെ അനാഥമായി നിലനില്‍ക്കുന്നത് അപകടംതന്നെയാണ്. ഒരു ജീവനക്കാരനെ കാവല്‍ക്കാരനായി നിയമിക്കുന്നതുവഴി മൂന്ന്- നാലു ലക്ഷം പേര്‍ക്ക് തൊഴില്‍ കിട്ടി അത്രയും കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗം തെളിയും എന്ന വിശാല കാഴ്ചപ്പാട് ഉണ്ടായില്ലെങ്കിലും, കോടിക്കണക്കിന് രൂപയുടെയും എടിഎമ്മില്‍ എത്തിച്ചേരുന്ന മനുഷ്യരുടെയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കടമ ബാങ്കധികാരികള്‍ക്കുണ്ട്. പക്ഷേ, സംഭവിക്കാനിടയുള്ള ദുരന്തങ്ങളെ ഒഴിവാക്കുക എന്നതല്ല കോര്‍പറേറ്റ് നയം. ജനതാല്‍പ്പര്യങ്ങളെ ഹനിക്കുക, എങ്ങനെയും ലാഭം കുന്നുകൂട്ടുക ഈ ചിന്ത ബാങ്കുകളെ പിടികൂടിയതിന്റെ ഭാഗമായാണ് ഇടപാടുകാരുടെ സേവനങ്ങളില്‍ ചോര്‍ച്ചയും സുരക്ഷയില്‍ വീഴ്ചയും സംഭവിക്കുന്നത്. ബാങ്കുകളുടെ ബാങ്കായും സമ്പദ്വ്യവസ്ഥയുടെ കാരണവരായും വര്‍ത്തിക്കുന്ന റിസര്‍വ് ബാങ്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റകരമായ മൗനവും ഒട്ടകപ്പക്ഷിനയവുമാണ് അനുവര്‍ത്തിക്കാറ്. ബാങ്ക് ജോലികള്‍ വ്യാപകമായി പുറംകരാര്‍ ഏജന്‍സികള്‍ക്ക് നല്‍കുമ്പോള്‍ സംഭവിക്കുന്ന മൂല്യച്യുതിയും ഭവിഷ്യത്തുക്കളുമാണ് ഇന്ന് ഈ വ്യവസായം അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നം. പുറംകരാര്‍ സംവിധാനം മുഖാന്തരം ബാങ്കുകള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. ബാങ്ക് ജോലികള്‍ പുറംകരാര്‍സമ്പ്രദായം വഴി നടപ്പാക്കുമ്പോള്‍ വന്‍തുകയാണ് ഏജന്‍സികള്‍ക്ക് നല്‍കേണ്ടിവരുന്നത്. എന്നാല്‍, ഏജന്‍സി നിയോഗിക്കുന്ന ജീവനക്കാരന് നല്‍കുന്നതോ തുച്ഛമായ കൂലിയും. ഇങ്ങനെ അസ്സല്‍ ഗുണഭോക്താക്കള്‍ക്ക് വന്‍നഷ്ടവും ഇടത്തട്ടുകാരെയും മധ്യവര്‍ത്തികളെയും പനപോലെ വളര്‍ത്തുകയും ചെയ്യുന്ന സമ്പ്രദായമാണ് ആഗോളീകരണനയങ്ങളിലൂടെ നടപ്പാക്കുന്ന പുറംകരാര്‍ ജോലി സമ്പ്രദായത്തിന്റെ തത്വശാസ്ത്രം. തന്മൂലം ബാങ്കിന്റെ ചെലവുകള്‍ വര്‍ധിക്കുന്നുവെന്നു മാത്രമല്ല, സ്വകാര്യ ഏജന്‍സികളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍മൂലം ബാങ്കുകളില്‍നിന്ന് ഇടപാടുകാര്‍ പ്രതീക്ഷിക്കുന്ന സുരക്ഷയും ഉത്തരവാദിത്തബോധവും നിര്‍വഹിക്കാനും കഴിയുന്നില്ല.

എടിഎമ്മില്‍ പണംനിറയ്ക്കുന്ന ഉത്തരവാദിത്തം എല്ലാ ബാങ്കുകളും സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബാങ്കിങ് സംവിധാനത്തില്‍നിന്ന് കറന്‍സി നോട്ടുകള്‍ പുറത്തുവിടുന്ന കവാടമെന്ന നിലയില്‍ ഉയര്‍ന്ന ഉത്തരവാദിത്തബോധവും ശുഷ്കാന്തിയും പുലര്‍ത്താതെയാണ് കൃത്യനിര്‍വഹണം നടക്കുന്നത്. ഏജന്‍സികള്‍ ബാങ്കില്‍നിന്ന് കൈപ്പറ്റുന്ന അതേ കറന്‍സിതന്നെ എടിഎമ്മില്‍ നിറയ്ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു സംവിധാനവുമില്ല. അഥവാ ബാങ്കില്‍നിന്ന് വാങ്ങുന്ന നല്ല കറന്‍സികള്‍ തിരിമറി ചെയ്യാനും കൈവശം സൂക്ഷിക്കാനും സ്വകാര്യ ഏജന്‍സികള്‍ക്ക് കഴിയുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. എടിഎമ്മില്‍ കള്ളനോട്ട് വ്യാപകമായി പ്രത്യക്ഷപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍പ്പോലും പുറംകരാര്‍ സമ്പ്രദായത്തില്‍ പതിയിരിക്കുന്ന അപകടസൂചനകളെ തിരുത്താന്‍ അധികാരികള്‍ സന്നദ്ധമല്ല. ബാങ്കുകള്‍ക്ക് നേരിട്ട് നിയന്ത്രണവും ഉത്തരവാദിത്തവുമുള്ള ജീവനക്കാരെ എല്ലാ ബാങ്കിങ് പ്രവൃത്തികള്‍ക്കും- എടിഎം സെക്യൂരിറ്റിക്കടക്കം- വിന്യസിക്കുക എന്നതാണ് പ്രതിരോധമാര്‍ഗം.

എന്നാല്‍, ബാങ്കുകളിലെ മനുഷ്യവിഭവ വിന്യാസത്തിലെ സമീപകാല പ്രവണതകള്‍ പ്രശ്നങ്ങളെ രൂക്ഷമാക്കുന്നതാണ്. വ്യവസായം വളരുന്നതിനാനുപാതികമായോ, റിട്ടയര്‍മെന്റിനുസരണമായോ പുതിയ ജീവനക്കാരെ നിയമിക്കുന്നില്ല. പകരം, എല്ലാവിധ ജോലികള്‍ക്കുമായി വിവിധയിനം സ്വകാര്യസംരംഭകരെ നിയോഗിക്കുന്നു. തന്മൂലം പ്രതിബദ്ധത, ആത്മാര്‍ഥത, സേവനതല്‍പ്പരത എന്നിവ ഈ രംഗത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെടുന്നു. വന്‍ സാമ്പത്തികനേട്ടം സ്വകാര്യ ഏജന്‍സികള്‍ കവര്‍ന്നെടുക്കുകയും എന്നാല്‍, അവരുടെ പിഴവുകള്‍മൂലം സംഭവിക്കുന്ന ഭവിഷ്യത്തുക്കളുടെ പാപഭാരം ബാങ്കുകള്‍ പേറേണ്ടിവരുന്നതുമാണ് സ്ഥിതിവിശേഷം. നാടിന്റെ തന്ത്രപ്രധാനമേഖലയായ ബാങ്കിങ്ങില്‍ വീണ്ടുവിചാരമില്ലാതെ നടപ്പാക്കുന്ന നയവ്യതിയാനങ്ങള്‍ മൂലമാണ് പരിഹാരംപോലും അസാധ്യമായ ദുരന്തങ്ങള്‍ക്ക് സാക്ഷ്യംവഹിക്കേണ്ടിവരുന്നത്. ക്ലര്‍ക്ക്, പ്യൂണ്‍ ജോലികളെല്ലാം പുറംകരാര്‍ ഏജന്‍സികള്‍ മുഖാന്തരവും കോണ്‍ട്രാക്ട് വ്യവസ്ഥയിലും നിര്‍വഹിക്കപ്പെടുന്നതാണ് മറ്റൊരു രീതി. ഈ എജന്‍സികള്‍ക്ക് ആരോടും ഒന്നിനോടും കടപ്പാടില്ലാത്തതിനാല്‍ അവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കടന്നുവരികയും തദ്വാരാ ഇടപാടുകാര്‍ക്ക് ദുര്‍ബലമായ സേവനം ലഭ്യമാകുന്ന സ്ഥിതിയുണ്ടാകുകയും ചെയ്യും. പുറംകരാറിനു വിധേയമായ എടിഎമ്മില്‍നിന്ന് കള്ളനോട്ട് ലഭിക്കുന്ന ഇടപാടുകാരന്റെ മാനസികസംഘര്‍ഷം മാത്രം ആലോചിച്ചാല്‍ മതി, സംഗതികളുടെ ഗൗരവാവസ്ഥ ബോധ്യപ്പെടും. എടിഎമ്മുമായി ലിങ്ക് ചെയ്തിട്ടുള്ള അപരിചിതമായ ബാങ്കുശാഖയില്‍ ചെന്നാല്‍ അവര്‍ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കും. സ്വന്തം അക്കൗണ്ടുള്ള ബാങ്ക് ശാഖയില്‍ ചെന്നാലും ഇതേ അവസ്ഥതന്നെ. അവസാനം കള്ളനോട്ട് കൈയില്‍വച്ച് പുറംകരാര്‍ ഏജന്‍സിയെ തേടിയലയുന്ന ഇടപാടുകാരന്‍, പാതിവഴിയില്‍ രോഷവും നിരാശയും പ്രകടിപ്പിച്ച് ഉദ്യമം അവസാനിപ്പിക്കുമെന്ന് തീര്‍ച്ച. വിശ്വസനീയത കൈമുതലാക്കി നീങ്ങിയ ബാങ്കിങ് വ്യവസ്ഥയ്ക്ക് നവലിബറല്‍ സ്വാധീനത്താല്‍ വന്നുഭവിച്ച അപചയംമൂലമാണ് ഉപയോക്താവിന് കൃത്യമായ ഒരു പരാതിനിര്‍വഹണകേന്ദ്രംപോലും ചൂണ്ടിക്കാണിക്കാനില്ലാത്തവിധം അരക്ഷിതാവസ്ഥ സംജാതമായത്.

ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളും തിക്താനുഭവങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ബാങ്കുകളുടെ ചിന്താധാരയും പ്രവര്‍ത്തനലക്ഷ്യവും ലാഭകേന്ദ്രീകൃതമാകുന്നതിന്റെ പ്രത്യാഘാതങ്ങളാണിവ. ഇത്തരം ദുരനുഭവങ്ങള്‍ അരങ്ങേറുന്ന വേളയില്‍ വലിയ ഒച്ചപ്പാടും രോഷപ്രകടനവുമുണ്ടാകാറുണ്ട്. എന്നാല്‍, പ്രശ്നത്തിന്റെ ഉറവിടത്തിലേക്ക് ജനങ്ങളെ കൂട്ടിക്കൊണ്ടുപോയി ശാശ്വതപരിഹാരം സാധ്യമാക്കുന്ന രീതി നമ്മുടെ പൊതുമണ്ഡലത്തില്‍ നടക്കുന്നില്ല. തന്മൂലം രണ്ടുനാളത്തെ ഉപരിതല ബഹളത്തിനുശേഷം സ്ഥിതി വീണ്ടും പഴയ രീതിയിലേക്ക് മടങ്ങും. മൂലകാരണം പരിഹരിക്കാതെ കിടക്കുന്നതിനാല്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. പക്ഷേ, വിഷയത്തിന്റെ ഉള്ളറകളിലേക്ക് കടക്കുമ്പോള്‍, പരിഹാരം കാണേണ്ടവര്‍തന്നെയാണ് ദുരിതങ്ങള്‍ക്ക് നിദാനമായ നയങ്ങളും പരിപാടികളും രൂപകല്‍പ്പന ചെയ്യുന്നതെന്നു കാണാം. ബാങ്കിങ് പ്രവൃത്തികള്‍ക്ക് മൂല്യച്യുതി സംഭവിക്കുന്നതും എടിഎമ്മില്‍ അരക്ഷിതാവസ്ഥ രൂപംകൊള്ളുന്നതും കള്ളനോട്ടുകള്‍ വ്യാപകമാകുന്നതുമൊക്കെ പുറംകരാര്‍ സമ്പ്രദായം നടപ്പാക്കിയതിന്റെയും ബാങ്കുകള്‍ ലാഭകേന്ദ്രീകൃതമായതിന്റെയും തിക്തഫലങ്ങളാണ്. ഇത്തരം ക്ലാസ് ബാങ്കിങ് രീതിയാണ് അഭികാമ്യമെന്നാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും നിരന്തരം ഉദ്ബോധിപ്പിക്കുന്നത്

*
ടി നരേന്ദ്രന്‍ deshabhimani

Monday, September 21, 2015

സംഘികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഭാഗം 3

കഴിഞ്ഞ കുറെ മാസങ്ങളിലായി സംഘപരിവാര്‍ വിവിധ മണ്ഡലങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പലവിധത്തിലുള്ള ഇടപെടലുകളെ സംബന്ധിച്ച വാര്‍ത്തകള്‍ ഒരിടത്ത് ശേഖരിക്കാന്‍ ഒരു ചെറിയ ശ്രമം.ഭാഗം 3

ഒന്നാം ഭാഗം 

രണ്ടാം ഭാഗം

പെരുമാള്‍ മുരുഗന്‍ എഴുത്ത് മതിയാക്കി
on 14-January-2015
ചെന്നൈ: ഹിന്ദുത്വസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് എഴുത്ത് എന്നന്നേക്കുമായി നിര്‍ത്തുകയാണെന്ന് പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്‍. അദ്ദേഹത്തിന്റെ "മധോരുഭഗന്‍' എന്ന നോവലിനെതിരെ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു."പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ മരിച്ചു. ദൈവമല്ലാത്തതിനാല്‍ പുനര്‍ജന്മം ഉണ്ടാകില്ല. വിശ്വാസിയല്ലാത്തതിനാല്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുമില്ല. സാദാ സ്കൂള്‍ ടീച്ചര്‍ പി മുരുഗനായി ജീവിക്കും. ജീവിക്കാന്‍ അനുവദിക്കുക'- മുരുഗന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തിങ്കളാഴ്ച നാമക്കലില്‍ നടന്ന സമാധാനയോഗത്തില്‍ ചിലര്‍ നടത്തിയ രൂക്ഷപരാമര്‍ശങ്ങള്‍ മുരുഗനെ വേദനിപ്പിച്ചെന്നും എഴുത്ത് മതിയാക്കാനുള്ള തീരുമാനത്തിന് കാരണമായത് ഇതാകാമെന്നും മുരുഗന്റെ അടുത്ത സുഹൃത്തുക്കള്‍ മാധ്യമങ്ങളോടു പറഞ്ഞു.

പ്രസാധകരായ കാലചുവട്, നാട്രിനയ്, അടയാളം, മാലൈഗള്‍, കായല്‍കവിന്‍ എന്നിവരോട് തന്റെ ചെറുകഥാസമാഹാരങ്ങളോ നോവലുകളോ കവിതകളോ മറ്റു പുസ്തകങ്ങളോ വില്‍ക്കരുതെന്നും പെരുമാള്‍ മുരുഗന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരിക്കാന്‍ ചെലവായ തുകയും വിറ്റുപോകാത്ത പുസ്തകങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. "എന്റെ പുസ്തകങ്ങള്‍ വാങ്ങിയവര്‍ക്ക്, അതെല്ലാം തീയിലിട്ട് നശിപ്പിക്കാം. ആവശ്യപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണ്'- അദ്ദേഹം പറഞ്ഞതായി അടുപ്പമുള്ളവര്‍ പറഞ്ഞു. സാഹിത്യോത്സവങ്ങള്‍ക്കോ പൊതുപരിപാടികള്‍ക്കോ എഴുത്തുകാരനെന്ന നിലയില്‍ ആരും ക്ഷണിക്കരുത്. താന്‍ എഴുത്ത് മതിയാക്കിയ സാഹചര്യത്തില്‍ മത, ജാതിസംഘടനകള്‍ ദയവുചെയ്ത് പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുരുഗന്‍ ആവശ്യപ്പെട്ടു. തിരുച്ചെങ്കോട് അര്‍ധനാരീശ്വരി ക്ഷേത്രത്തില്‍ കുടുംബാംഗങ്ങളുടെ മറ്റും അനുമതിയോടെ നടന്നിരുന്ന ലൈംഗികബന്ധങ്ങള്‍ മുരുഗന്‍ നോവലില്‍ ചിത്രീകരിച്ചിരുന്നു. ഇതാണ് ഹിന്ദുത്വസംഘടനകളെ ചൊടിപ്പിച്ചത്. കുട്ടികളില്ലാത്ത ദമ്പതികളുടെ ദുഃഖം പ്രമേയമാക്കിയ നോവലാണ് "മധോരുഭഗന്‍'. കുട്ടികളില്ലാത്ത സ്ത്രീ ഭര്‍ത്താവിന്റെ അനുമതിയോടു കൂടി അന്യപുരുഷനുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന "നിയോഗധര്‍മം' മഹാഭാരതത്തില്‍ വരെയുള്ളതാണെന്നും ഇത് ഭാരതീയപാരമ്പര്യത്തിന് അന്യമല്ലെന്നും മുരുഗനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

സയന്‍സ് കോണ്‍ഗ്രസിലും സംഘിശാസ്ത്രം
on 06-January-2015

മുംബൈ: പ്രാചീന ഇന്ത്യയുമായി ബന്ധപ്പെട്ട പല മിത്തുകളെയും ശാസ്ത്രത്തോട് കൂട്ടിച്ചേര്‍ത്ത് ഹൈന്ദവ അജന്‍ഡ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം. മുംബൈ സര്‍വകലാശാലയില്‍ നടക്കുന്ന 102-ാം ശാസ്ത്രകോണ്‍ഗ്രസാണ് ഇതിന് വേദിയായത്. ഗ്രഹാന്തരയാത്രകള്‍പോലും സാധ്യമായ വിമാനങ്ങള്‍ 9000 വര്‍ഷങ്ങള്‍ക്കുമുമ്പേ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്ര കോണ്‍ഗ്രസില്‍ അവകാശവാദം. അള്‍ജിബ്രയും പൈതഗോറസ് സിദ്ധാന്തവും ഇന്ത്യയിലാണ് ഉത്ഭവിച്ചതെങ്കിലും അതിന്റെ അംഗീകാരം മറ്റു രാജ്യത്തുള്ളവരാണ് കൊണ്ടുപോയതെന്ന് ശാസ്ത്രസാങ്കേതികമന്ത്രി ഹര്‍ഷവര്‍ധന്‍ ശാസ്ത്രകോണ്‍ഗ്രസില്‍ അഭിപ്രായപ്പെട്ടതും വിവാദമായി.

ഉദ്ദേശം 30,000 ശാസ്ത്രജ്ഞര്‍ അംഗങ്ങളായ രാജ്യത്തെ സുപ്രധാന ശാസ്ത്രസംഘടന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷനാണ് (ഐഎസ്സിഎ) കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. വേദങ്ങളിലെ പൗരാണിക വ്യോമയാന സാങ്കേതികവിദ്യയെക്കുറിച്ച് പൈലറ്റ് പരിശീലനകേന്ദ്രത്തില്‍നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച ക്യാപ്റ്റന്‍ ആനന്ദ് ജെ ബോദാസിന്റെ പ്രഭാഷണത്തിലാണ് പ്രാചീനകാല വിമാനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. "പൗരാണികശാസ്ത്രങ്ങള്‍ സംസ്കൃതത്തിലൂടെ' എന്ന സിംപോസിയത്തിലായിരുന്നു ബോദാസിന്റെ പ്രഭാഷണം.

പൗരാണിക ഇന്ത്യയില്‍ വ്യോമയാന സാങ്കേതികത നിലവിലുണ്ടായിരുന്നുവെന്നാണ് ബോദാസ് സമര്‍ഥിച്ചത്. ഇതേക്കുറിച്ച്് ഋഗ്വേദത്തില്‍ പരാമര്‍ശമുണ്ട്. രാജ്യാന്തരയാത്രകള്‍ക്കും ഗ്രഹാന്തരയാത്രകള്‍ക്കും ഇന്ത്യയില്‍ വിമാനം ഉപയോഗിച്ചിരുന്നതായി മഹര്‍ഷി ഭരദ്വാജ് 9000 വര്‍ഷങ്ങള്‍ക്കുമുമ്പ് പറഞ്ഞിട്ടുണ്ട്. ജംബോ വിമാനങ്ങളടക്കം നിരവധി വിമാനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഇന്ത്യയില്‍ പറന്നിരുന്നു. അന്നത്തെ റഡാര്‍ സംവിധാനത്തിന് രൂപാര്‍കന്‍ രഹസ്യ എന്നാണ് പേര്്. വിമാനം നിര്‍മിക്കാനുള്ള വിവിധതരം ലോഹസങ്കരങ്ങളെക്കുറിച്ച് വിമാനസംഹിത എന്ന പുസ്തകത്തില്‍ മഹര്‍ഷി ഭരദ്വാജ് വിവരിക്കുന്നുണ്ടെന്നും ബോദാസ് അവകാശപ്പെടുന്നു. ലോകപ്രശസ്ത ശാസ്ത്രജ്ഞരടക്കം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. ഫെയ്സ്ബുക്കടക്കമുള്ള സോഷ്യല്‍ മീഡിയകളിലും ഇതിലെ യുക്തിരാഹിത്യത്തെക്കുറിച്ചും സംഘപരിവാര്‍ നീക്കത്തെക്കുറിച്ചും ചര്‍ച്ച തുടങ്ങി.

രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോടെയാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും ഇത് അപലപനീയമാണെന്നും നാസയുടെ ഏജന്‍സിയായ കാലിഫോര്‍ണിയയിലെ എംസ് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. രാംപ്രസാദ് സീതാരാമന്‍ പറഞ്ഞു. ശാസ്ത്രത്തില്‍ മിത്തുകള്‍ കലര്‍ത്തുന്നതിനെതിരെയും അദ്ദേഹം ശക്തിയായി പ്രതിഷേധിച്ചു. ശാസ്ത്രകോണ്‍ഗ്രസിലെ ഈ സെഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ലോകപ്രശസ്ത ശാസ്ത്രജ്ഞരുടെ ഒപ്പിട്ട നിവേദനവും അദ്ദേഹം നല്‍കി.വായു ഇല്ലാത്തിടത്തുകൂടി വിമാനമോടിക്കാനാകില്ലെന്ന അടിസ്ഥാനവിവരം ഇല്ലാത്തയാളാണ് ആനന്ദ് ജെ ബോദാസ് എന്നു കരുതാനാകില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി)യിലെ ഗവേഷകനായ വൈശാഖന്‍ തമ്പി ഫെയ്സ്ബുക്കില്‍ കുറിക്കുന്നു. അത് നല്‍കുന്ന സന്ദേശം ചിരിപ്പിക്കുന്നതല്ല, ഭയപ്പെടുത്തുന്നതാണ്. നമ്മള്‍ കരുതുന്ന വഴികളിലൂടൊന്നുമല്ല ഫാസിസം കടന്നുവരുന്നതെന്നും അദ്ദേഹം കുറിക്കുന്നു.

സയന്‍സ് കോണ്‍ഗ്രസിലെ പ്രബന്ധം; സംഘിശാസ്ത്രത്തിനെതിരെ പ്രതിഷേധം
on 06-January-2015

ന്യൂഡല്‍ഹി: വേദങ്ങളെയും മിത്തുകളെയും ശാസ്ത്രത്തോട് കൂട്ടിച്ചേര്‍ത്ത് ഹൈന്ദവ അജന്‍ഡ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം. മുംബൈയില്‍ നടക്കുന്ന സയന്‍സ് കോണ്‍ഗ്രസില്‍ വേദകാലത്തില്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നുവെന്നതടക്കമുള്ള അബദ്ധപ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്. ഇതിനെതിരെയാണ് ശാസ്ത്രലോകത്തെയും അക്കാദിക് രംഗത്തെയും പ്രമുഖര്‍ രംഗത്തെത്തിയത്. സംഘപരിവാര്‍ അജന്‍ഡ കുത്തിത്തിരുകാനുള്ള നീക്കത്തില്‍ ദേശീയ മാധ്യമങ്ങളടക്കം ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. സയന്‍സ് കോണ്‍ഗ്രസിന്റെ ഗൗരവം കുറക്കാന്‍ ഇത്തരം നീക്കങ്ങള്‍ വഴിവെക്കുമെന്ന് ദി ഹിന്ദു മുഖപ്രസംഗമെഴുതി.

ഇത്തരം പ്രധാന വേദികളില്‍ ഇതുപോലുള്ള അസംബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ ഇടയായത് ബിജെപി അധികാരത്തില്‍ എത്തിയതുകൊണ്ടുമാത്രമാണെന്നായിരുന്നു ഡല്‍ഹി സയന്‍സ് ഫോറത്തിലെ എന്‍ ഡി ജയപ്രകാശിന്റെ പ്രതികരണം. ഇന്ത്യ ജ്യോതിശാസ്ത്രരംഗത്ത് സംഭാവനകള്‍ നല്‍കിയിരുന്നെങ്കിലും ഏഴായിരം വര്‍ഷം മുപ് വിമാനമുണ്ടായിരുവെന്നത് തമാശ മാത്രമാണണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയടക്കം ചരിത്രത്തെ വളച്ചൊടിക്കുന്നു. ചരിത്ര കോണ്‍ഗ്രസിലും മറ്റും കണ്ടത് അതാണ്. പാഠപുസ്തകങ്ങളിലടക്കം ഇത്തരം വളച്ചൊടിക്കലുകള്‍ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തെ ഗവേഷണങ്ങള്‍ക്ക് പ്രയോജനകരമാംവണ്ണം ഉപയോഗിക്കുകയാണ് വേണ്ടതെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രതികരിച്ചു.

ആധുനിക ശാസ്ത്രലോകത്തെ ഗൗരവമായി സമീപിക്കുന്ന വേദിയായ സയന്‍സ് കോണ്‍ഗ്രസില്‍ ഇത്തരം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടതിനെ വിമര്‍ശിച്ച ഹിന്ദു മുഖപ്രസംഗം ശാസ്ത്രം നിലനില്‍ക്കുന്നത് ഉല്‍പാദനപരമായ ഫലപ്രാപ്തിയിലാണെന്ന് പറയുന്നു. ഭാവന നിറഞ്ഞ മിത്തുകളും മറ്റും ശാസ്ത്രത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് ആശാവഹമല്ലെന്നും മുഖപ്രസംഗം പറയുന്നു. സോഷ്യല്‍ മീഡിയകളിലടക്കം വന്‍ പ്രതികരണമാണ് സയന്‍സ് കോണ്‍ഗ്രസിലെ പ്രബന്ധത്തിനെതിരായുള്ളത്. പ്രബന്ധം പിന്‍വലിക്കണമെന്ന ആവശ്യവും പ്രമുഖ ശാസ്ത്രജ്ഞര്‍ ഉന്നയിച്ചിട്ടുണ്ട്.

ഹരിയാനയിലെ സ്കൂളുകളില്‍ ഗീതപഠനം നിര്‍ബന്ധമാക്കുന്നു
on 01-January-2015

ന്യൂഡല്‍ഹി: സ്കൂളുകളില്‍ ഗീതപഠനം നിര്‍ബന്ധമാക്കാന്‍ ഹരിയാന സര്‍ക്കാര്‍ ശ്രമം. അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ അടുത്ത അധ്യയനവര്‍ഷംമുതല്‍ ഭഗവദ്ഗീത നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നാണ് സര്‍ക്കാര്‍നിര്‍ദേശം.ഗീത പഠിപ്പിക്കാനുള്ള സര്‍ക്കാര്‍നീക്കത്തെക്കുറിച്ച് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ഹരിയാന വിദ്യാഭ്യാസമന്ത്രി രാം വിലാസ് ശര്‍മ വ്യക്തമാക്കി.ആര്‍എസ്എസ്സുകാരനായ ദിനാഥ് ബത്രയെ സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയിലെ ഉപദേശകനായി നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗീതപഠനം നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. സംഘപരിവാര്‍ ചിന്തകള്‍ പൊതുസമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന ബത്ര നേരത്തെയും വിവാദങ്ങളില്‍പ്പെട്ടിരുന്നു. കൗരവകുലത്തിന്റെ ജനം ക്ലോണിങ്ങിന്റെ ആദ്യ രൂപമാണെന്നും ഋഗ്വേദകാലത്തുതന്നെ വാഹനങ്ങളുടെ ആദി സങ്കല്‍പ്പമുണ്ടായിരുന്നു എന്നുമുള്ള അഭിപ്രായങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ബത്രയുടെ വാദങ്ങള്‍ നേരത്തെ വിവാദമായിട്ടുണ്ട്്.

ക്രിസ്മസ് അവധി നിഷേധിച്ച് സദ്ഭരണ ദിനാചരണം
on 25-December-2014

ന്യൂഡല്‍ഹി: ക്രിസ്മസിന് ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും അവധി നല്‍കാതെ കേന്ദ്രസര്‍ക്കാരിന്റെ "സദ്ഭരണദിനാചരണം'. മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് മോഡിസര്‍ക്കാര്‍ ക്രിസ്മസ് ദിനം സദ്ഭരണദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരോട് വ്യാഴാഴ്ച ഓഫീസുകളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സദ്ഭരണദിനാചരണത്തിന്റെ പേരില്‍ ക്രിസ്മസ് ദിനത്തില്‍ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസമത്സരങ്ങളും മറ്റും സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പിന്‍വലിക്കുകയായിരുന്നു.

2021ഓടെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇല്ലാതാകുമെന്ന് ഹിന്ദുനേതാവ്
on 22-December-2014

മീററ്റ്: 2021ഓടെ രാജ്യം മുസ്ലിം, ക്രിസ്ത്യന്‍ മതവിശ്വാസികളില്‍ നിന്ന് മുക്തമാകുമെന്ന്് ഹിന്ദു ജാഗരണ്‍ സമിതി നേതാവ്. വടക്കന്‍ ഉത്തര്‍പ്രദേശിലെ ഡിജെഎസ് നേതാവ് രാജേശ്വര്‍സിങ്ങാണ് ഇറ്റായില്‍ നടന്ന പൊതുചടങ്ങില്‍ വിവാദപരാമര്‍ശം നടത്തിയത്. തര്‍ക്കെത്തെ തുടര്‍ന്ന് തല്‍ക്കാലം മാറ്റിവച്ച അലിഗഡിലെ മതംമാറ്റല്‍ ചടങ്ങ് ജനുവരിയില്‍ നടത്തുമെന്നും സിങ് അറിയിച്ചു. ""രാജ്യത്ത് മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ഉണ്ടായിരുന്നില്ല. എല്ലാവരും ഹിന്ദുക്കളാണ്. 2021ഓടെ ഇവിടെയുള്ള മുഴുവന്‍ മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ''- രാജേശ്വര്‍സിങ് പറഞ്ഞു.

ഗോഡ്സെയെ വാഴ്ത്തുന്ന ഡോക്യുമെന്ററി ജനു.30ന്: ഹിന്ദുമഹാസഭ
on 21-December-2014

ന്യൂഡല്‍ഹി: നാഥുറാം ഗോഡ്സെയുടെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തുന്ന ഡോക്യുമെന്ററി ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്ന് ഹിന്ദുമഹാസഭ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോഡ്സെയുടെ പ്രതിമകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുവാദം തേടിയതിന് പിന്നാലെയാണ് ഗാന്ധിഘാതകനെക്കുറിച്ചുള്ള "ദേശ്ഭക്ത് നാഥുറാം' പുറത്തിറക്കുന്നത്.ജനുവരി 30ന് ചിത്രം രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുമെന്ന് ഹിന്ദുമഹാസഭ ജനറല്‍ സെക്രട്ടറി മുന്ന കുമാര്‍ ശര്‍മ വ്യക്തമാക്കി. ഗോഡ്സെയുടെ ജീവചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഗോഡ്സെ ദേശീയതയ്ക്ക് നല്‍കിയ സംഭാവന മാത്രമല്ല, ഹിന്ദുക്കള്‍ക്കെതിരെ ഗാന്ധിജി എങ്ങനെ പ്രവര്‍ത്തിച്ചെന്നതും ചിത്രത്തില്‍ പറയുമെന്ന് ശര്‍മ വ്യക്തമാക്കി.രാജ്യത്ത് ഇതുവരെ ഗോഡ്സെയെ മോശമായാണ് ചിത്രീകരിച്ചത്്. കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോള്‍ ഭരണം ഉപയോഗിച്ചാണ് ഇങ്ങനെ വരുത്തിത്തീര്‍ത്തത്. ഇത് തുറന്നുകാണിക്കുകയാണ് ഡോക്യുമെന്ററിയിലൂടെ ഉദ്ദേശിക്കുന്നതെന്നുമാണ് ഹിന്ദു മഹാസഭയുടെ വിശദീകരണം. നരേന്ദ്രമോഡിയുടെ കീഴില്‍ തങ്ങളോട് അനുഭാവം പുലര്‍ത്തുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്നും ഈ അവസരം ഉപയോഗിച്ച് ഗോഡ്സെയുടെ മോശം പ്രതിച്ഛായ മാറ്റുകയാണ് ഹിന്ദുമഹാസഭയുടെ ലക്ഷ്യം.

ഇന്ത്യന്‍ മുസ്ലിങ്ങളുടെ പൂര്‍വികര്‍ ഹിന്ദുക്കളെന്ന് തൊഗാഡിയ
on 18-December-2014

അഹമ്മദാബാദ്: ഇന്ത്യയിലെ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗക്കാരുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. മുഗള്‍ ചക്രവര്‍ത്തിമാര്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലപ്രയോഗത്തിലൂടെയാണ് ഹിന്ദുക്കളെ ഇസ്ലാംമതത്തിലേക്ക് മതം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഭാവ്നഗറില്‍ വിഎച്ച്പിയുടെ സുവര്‍ണജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു തൊഗാഡിയ.

ഗാന്ധിജിയുടെ ഘാതകന് പ്രതിമയുമായി ഹിന്ദുമഹാസഭ
on 18-December-2014

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ സ്ഥാപിക്കാന്‍ ഹിന്ദുമഹാസഭ ഒരുങ്ങുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അനുമതി ലഭിച്ചില്ലെങ്കിലും പ്രതിമകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഹിന്ദുമഹാസഭാ അധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് പറഞ്ഞു.

ധാരാളം മഹാന്മാരുടെ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗോഡ്സെയുടെ പ്രതിമമാത്രം ഒരിടത്തുമില്ല. ഗോഡ്സെ ഗാന്ധിജിയോട് ചെയ്തത് അതിക്രമമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. അദ്ദേഹം ബ്രാഹ്മണനും പത്രാധിപരുമായിരുന്നു- കൗശിക് പറഞ്ഞു. ഗാന്ധിജിയെപ്പോലെതന്നെ ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് ഈയിടെ പ്രസ്താവിച്ചിരുന്നു. പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് സാക്ഷി മഹാരാജ് പിന്നീട് ഖേദം പ്രകടിപ്പിച്ചു.

അതേസമയം, രാജ്യത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച വ്യക്തിയായിട്ടാണ് ഗോഡ്സെയെ ഹിന്ദുമഹാസഭ കരുതുന്നത്. ഇക്കഴിഞ്ഞ നവംബറില്‍ ഗോഡ്സെയുടെ ചരമവാര്‍ഷികം ഹിന്ദുമഹാസഭ ബലിദാന്‍ ദിവസമായി ആചരിച്ചു.

ബാബറി മസ്ജിദ് പൊളിച്ചത് ഹിന്ദു ഐക്യം: യോഗി ആദിത്യനാഥ്
on 16-December-2014

ന്യൂഡല്‍ഹി: മതം മാറിയവരെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളില്‍ ഇടപെടരുതെന്ന് ഗൊരഖ്പുരില്‍നിന്നുള്ള ബിജെപി എംപി യോഗി ആദിത്യനാഥ്. നിര്‍ബന്ധിതമായി മതംമാറ്റപ്പെട്ടവര്‍ക്ക് തിരിച്ചുവരാനുള്ള അവസരമാണ് ഇത്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായെന്നും ആദിത്യനാഥ് പറഞ്ഞു. ഹിന്ദുക്കളുടെ ശക്തി തിരിച്ചറിയണം. ഹിന്ദുക്കളെ മതംമാറ്റിയപ്പോള്‍ മിണ്ടാതിരുന്ന പ്രതിപക്ഷം ഇപ്പോള്‍ അവര്‍ തിരിച്ചുവരുമ്പോള്‍ പ്രതിഷേധിക്കുകയാണ്. സാന്താക്ലോസ് സമ്മാനങ്ങളുമായി വരുന്നതിനെയും ആദിത്യനാഥ് വിമര്‍ശിച്ചു. ബന്ധുക്കളായാലും ചെകുത്താന്മാരാണെങ്കില്‍ പുറന്തള്ളണമെന്ന കൃഷ്ണന്റെ തത്വവും യോഗി പറഞ്ഞു. ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടും കാട്ടണമെന്ന ആശയത്തെയും യോഗി വിമര്‍ശിച്ചു.

പൊതുസിവില്‍കോഡ് അനിവാര്യം: നിയമമന്ത്രി
by സ്വന്തം ലേഖകന്‍ on 13-December-2014

ന്യൂഡല്‍ഹി: രാജ്യത്ത് പൊതുസിവില്‍കോഡ് അനിവാര്യമാണെന്ന് നിയമമന്ത്രി സദാനന്ദഗൗഡ. ഭരണഘടനയുടെ 44-ാംവകുപ്പ് പൊതുസിവില്‍കോഡ് രാജ്യത്തുണ്ടാകണമെന്ന് അനുശാസിക്കുന്നു. സുപ്രീംകോടതിയുടെ പല വിധികളും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ടെന്നും രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ ഗൗഡ പറഞ്ഞു. ഹിന്ദുത്വ അജന്‍ഡകളിലൊന്നായ പൊതുസിവില്‍കോഡിനെ ശക്തമായി അനുകൂലിച്ച് പാര്‍ലമെന്റിലാണ് നിയമമന്ത്രി പ്രസ്താവന നടത്തിയത്.എല്ലാ കാര്യത്തിലും വ്യക്തതയോടെമാത്രമേ പൊതുസിവില്‍ കോഡിലേക്ക് നീങ്ങാവൂവെന്ന് മന്ത്രി പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന രീതിയിലേക്ക് നീങ്ങേണ്ടത് നമ്മുടെ കടമയാണ്. ഇത് നടപ്പാക്കേണ്ടത് അനിവാര്യമാണ്; എന്നാല്‍ അതിനുമുന്നോടിയായി എല്ലാ മേഖലയില്‍നിന്നുള്ളവരുമായും ചര്‍ച്ച നടത്തും.

നടപടി ആവിഷ്കരിക്കണം. പ്രശ്നങ്ങള്‍ കണ്ടെത്തി പാര്‍ലമെന്റിനകത്തും പുറത്തും ചര്‍ച്ചചെയ്യുകയും ചെയ്യണം. ഞങ്ങള്‍ ഇതിനുള്ള ശ്രമത്തിലാണ്. പാര്‍ലമെന്റില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ, അലിഗഡില്‍ 25ന് മതപരിവര്‍ത്തനമേള നടത്താന്‍ സംഘപരിവാര്‍ സംഘടന വന്‍തോതില്‍ പണപ്പിരിവ് നടത്തുകയാണ്. മതപരിവര്‍ത്തനത്തിന് വിധേയരാകുന്ന മുസ്ലിങ്ങള്‍ക്ക് അഞ്ചുലക്ഷവും ക്രൈസ്തവര്‍ക്ക് രണ്ടുലക്ഷവുമാണ് വാഗ്ദാനം. മൊത്തം ലക്ഷംപേരെ മതംമാറ്റാനാണ് ലക്ഷ്യമിടുന്നത്. ക്രിസ്മസ്ദിനത്തിലെ പരിപാടിയില്‍ അയ്യായിരത്തോളം മുസ്ലിങ്ങളെയും ക്രൈസ്തവരെയും മതംമാറ്റുമെന്നാണ് ബിജെപി എംപി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത്. പരിപാടിക്ക് ജില്ലാ അധികൃതര്‍ അനുമതി നിഷേധിച്ചാലും മുന്നോട്ടുതന്നെ പോകുമെന്ന് രാജേശ്വര്‍സിങ് പറഞ്ഞു.

അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് യുപി ഗവര്‍ണര്‍
on 12-December-2014

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായികിന്റെ പ്രസ്താവന വിവാദമാകുന്നു. ഇത് ജനങ്ങളുടെ ആഗ്രഹമാണെന്നും അത് നിറവേറ്റപ്പെടണമെന്നും അതിന് സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കൂട്ടിചേര്‍ക്കാന്‍ രാം നായിക് മറന്നില്ല.നേരത്തെ രാം നായികിന്റെ പല പ്രസ്താവനകളും വിവാദമായിടുടള്ളതാണ്.

അയോദ്ധ്യക്കടുത്ത് ഒരു സര്‍വ്വകലാശാലയില്‍ പരിപാടിക്കെത്തിയതായിരുന്നു ഗവര്‍ണര്‍. പ്രസ്താവന വിശദമാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോര്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നുവെന്നായിരുന്നു മറുപടി. ബിജെപിയുടെ മുന്‍ പാര്‍ലമെന്റേറിയനും യൂണിയന്‍ മന്ത്രിയുമായിരുന്നു രാം നായികിനെ കഴിഞ്ഞ ജൂലൈയിലാണ് ഉത്തര്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചത്.

ബിജെപിയെ എതിര്‍ക്കുന്നവര്‍ ജാര സന്തതികളെന്ന് കേന്ദ്രമന്ത്രി
on 02-December-2014

ന്യൂഡല്‍ഹി: ബിജെപിയെ എതിര്‍ക്കുന്നവര്‍ ജാര സന്തതികളാണെന്ന് കേന്ദ്രമന്ത്രി. ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ പ്രചാരണ യോഗത്തില്‍ പ്രകോപനപരമായി പ്രസംഗിച്ച മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി രാജിവെക്കണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു

.ഡല്‍ഹി തെരഞ്ഞെടുപ്പില്‍ രാമന്റെ മക്കളും (രാംസാദോന്‍) ജാര സന്തതികളും (ഹറാംസാദോന്‍) തമ്മിലാണ് മത്സരമെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. യുപിയില്‍ നിന്നുള്ള എംപിയാണ് സാധ്വി നിരഞ്ജന്‍ ജ്യോതി. ലോക്സഭയില്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തേണ്ടിവന്നു. പിന്നീട് മന്ത്രി ഖേദം പ്രകടിപ്പിച്ചു.

മറ്റൊരു ബിജെപി മന്ത്രി ഗിരിരാജ് സിങ്ങ് നരേന്ദ്ര മോഡിയെ ശ്രീരാമനോടാണ് ഉപമിച്ചത്. ""നമ്മളെല്ലാം ഹനുമാന്മാരാണ്. ഹനുമാന് സ്വന്തമായ വ്യക്തിത്വമില്ല. നമ്മളെല്ലാം മോഡിയുടെ അനുയായികള്‍ മാത്രം''- സിങ്ങ് പറഞ്ഞു.

ഇംഗ്ലീഷിനു പകരം സംസ്കൃതം ഉപയോഗിക്കണമെന്ന് ഉമാഭാരതി
on 24-November-2014
ന്യൂഡല്‍ഹി: ഇംഗ്ലീഷിനു പകരം സംസ്കൃതം ഉപയോഗിക്കണമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ഡല്‍ഹിയില്‍ നടന്ന സംസ്ഥാന ജലവിഭവ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ഉമാഭാരതിയുടെ ആവശ്യം. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മന്‍ ഭാഷ ഒഴിവാക്കി സംസ്കൃതം മൂന്നാംഭാഷയാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.ചിലര്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും മനസിലാക്കാന്‍ പ്രയാസമുണ്ടെന്നു പറഞ്ഞ മന്ത്രി ഈ പ്രശ്നത്തിന് പരിഹാരമായാണ് സംസ്കൃതം ഉപയോഗിക്കണമെന്ന് പറഞ്ഞത്. സംസ്കൃതം ദേശീയ ഭാഷയാണ്. എന്നാല്‍, സംസ്കൃതം എല്ലാവരും ഉപയോഗിച്ച് തുടങ്ങുംമുമ്പ് ഇംഗ്ലീഷിനെത്തന്നെ ആശ്രയിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.ഇതിനിടെ, വിദ്യാഭ്യാസമേഖല സര്‍ക്കാര്‍ കാവിവല്‍ക്കരിക്കുകയാണെന്ന ആരോപണം നിഷേധിച്ച് മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. മൂന്നാം ഭാഷയായി പഠിക്കേണ്ട 23 എണ്ണം ഭരണഘടനയുടെ എട്ടാംപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ജര്‍മന്‍ഭാഷ ഉള്‍പ്പെട്ടിട്ടില്ലെന്നും എന്നാല്‍, ജര്‍മന്‍ഭാഷ വിദേശഭാഷയെന്ന നിലയില്‍ തുടരുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

ന്യുഡല്‍ഹിയില്‍ ചുംബനക്കൂട്ടായ്മക്കെതിരെ യുവമോര്‍ച്ച ആക്രമണം
on 08-November-2014
ന്യൂഡല്‍ഹി: ന്യുഡല്‍ഹിയില്‍ ചുംബനക്കൂട്ടായ്മക്കെതിരെ യുവമോര്‍ച്ച ആക്രമണം. ജെഎന്‍യു വിദ്യാര്‍ഥികളാണ് സമരം നടത്തിയത്. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകളാണ് ആക്രമണം നടത്തിയത്. ആര്‍എസ്എസ് കാര്യാലയത്തിനടുത്ത് കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. കൊച്ചിയിലെ ചുംബനക്കൂട്ടായ്മക്കെതിര ആക്രമണം നടത്തിയ സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ജെഎന്‍യു വിദ്യാര്‍ഥികള്‍ പരിപാടി സംഘടിപ്പിച്ചത്.

മുഹറം ഘോഷയാത്രയ്ക്ക് ഹിന്ദുമഹാപഞ്ചായത്തിന്റെ വിലക്ക്
on 04-November-2014
ന്യൂഡല്‍ഹി: പതിവുപാതയില്‍ മുഹറം ഘോഷയാത്ര നടത്തുന്നത് തടയാന്‍ ഡല്‍ഹിയിലെ ബവാനയില്‍ ഹിന്ദുത്വസംഘടനകള്‍വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനം. ബിജെപി എംഎല്‍എയുടെയും കോണ്‍ഗ്രസ് കൗണ്‍സിലറുടെയും സാന്നിധ്യത്തിലാണ് തീരുമാനം എടുത്തത്. ഏകദേശം 800 പേര്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിച്ചവര്‍ വര്‍ഗീയപ്രകോപനം സൃഷ്ടിക്കുന്ന പ്രസംഗങ്ങളാണ് നടത്തിയത്്. പൊലീസ് ഇതിനു മൂകസാക്ഷിയായി. കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ ദീപാവലി രാത്രി തുടങ്ങിയ 36 മണിക്കൂര്‍ നീണ്ട വര്‍ഗീയകലാപത്തിന്റെ കനലുകള്‍ അണയുന്നതിനു മുമ്പേയാണ് വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബവാനയിലും അസ്വസ്ഥത കുത്തിപ്പൊക്കുന്നത്. ഡല്‍ഹിയില്‍ ചൊവ്വാഴ്ചയാണ് മുഹറം.ബിജെപി എംഎല്‍എ ജഗന്‍സിങ് രങ്ക, കോണ്‍ഗ്രസ് കൗണ്‍സിലര്‍ ദേവേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്ത മഹാപഞ്ചായത്താണ് മുഹറം ഘോഷയാത്ര ബവാനയില്‍ പ്രവേശിക്കുന്നത് തടയാന്‍ തീരുമാനിച്ചത്. ദശകത്തിലേറെയായി ഇതുവഴിയാണ് മുഹറം ഘോഷയാത്ര കടന്നുപോകുന്നത്. എന്നാല്‍, മുസ്ലിങ്ങള്‍ അവരുടെ വീടുകളില്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യം ചെയ്യട്ടെയെന്നും മറ്റുള്ളവരെ ശല്യംചെയ്യരുതെന്നും യോഗത്തില്‍ ജഗന്‍സിങ് പറഞ്ഞു. ഈ വിഷയം ഏറ്റെടുത്ത നാട്ടുകാരെ എംഎല്‍എ അഭിനന്ദിക്കുകയുംചെയ്തു. ഘോഷയാത്ര വരുമ്പോള്‍ തടയാന്‍ ആയിരംപേരെ നിയോഗിക്കുമെന്നും യോഗത്തില്‍ പ്രഖ്യാപിച്ചു. എന്നാല്‍, ബവാനയിലേക്ക് ഘോഷയാത്ര കടക്കേണ്ടതില്ലെന്ന് മുസ്ലിംസംഘടനകളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.

deshabhimani

സംഘികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് 2

കഴിഞ്ഞ കുറെ മാസങ്ങളിലായി സംഘപരിവാര്‍ വിവിധ മണ്ഡലങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പലവിധത്തിലുള്ള ഇടപെടലുകളെ സംബന്ധിച്ച വാര്‍ത്തകള്‍ ഒരിടത്ത് ശേഖരിക്കാന്‍ ഒരു ചെറിയ ശ്രമം.ഭാഗം 2  ഒന്നാം ഭാഗം ഇവിടെ

പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന്
on 03-April-2015
ന്യൂഡല്‍ഹി > ഘര്‍ വാപസി അടക്കമുള്ള തീവ്രഹിന്ദുത്വ പരിപാടികളുടെ പ്രചാരണത്തിലൂടെ വിവാദനായകനായ ബിജെപി എംപി യോഗി ആദിത്യനാഥ് പുതിയ ആവശ്യവുമായി രംഗത്ത്. പശുവിനെ രാഷ്ട്രമാതാവായി അംഗീകരിക്കണമെന്നാണ് എംപിയുടെ പുതിയ ആവശ്യം. ഇതിനായി തന്റെ ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെപേരില്‍ മിസ്ഡ്കോള്‍ പ്രചാരണവും ആരംഭിച്ചു. പശുവിനെ ലോകമാതാവാക്കുകയാണ് വേണ്ടതെങ്കിലും തല്‍ക്കാലത്തേക്ക് ഇന്ത്യയുടെയെങ്കിലും മാതൃപദവി നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്നും എംപി അവകാശപ്പെടുന്നു.

മിസ്ഡ്കോള്‍ നല്‍കാന്‍ വിതരണംചെയ്ത നമ്പരില്‍ വിളിച്ചുനോക്കിയവര്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗോവധം നിരോധിച്ചുകൊണ്ടുള്ള നിയമം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍മാത്രം നടപ്പാക്കിയാല്‍ പോരാ എന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടതിനുപിന്നാലെയാണ് പുതിയ ആവശ്യവുമായി എംപി വന്നത്.

മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ച് വി കെ സിങ്
on 09-April-2015
ന്യൂഡല്‍ഹി > മാധ്യമപ്രവര്‍ത്തകര്‍ വേശ്യകളാണെന്ന് ധ്വനിപ്പിക്കുംവിധമുള്ള ട്വിറ്റര്‍ കുറിപ്പുമായി വിദേശസഹമന്ത്രി വി കെ സിങ് വിവാദക്കുരുക്കില്‍. ഒരു ഇംഗ്ലീഷ് വാര്‍ത്താചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ദ്വയാര്‍ഥ പ്രയോഗമാണ് വിവാദത്തിന് തുടക്കം. യമനിലെ രക്ഷാദൗത്യം എങ്ങനെ പുരോഗമിക്കുന്നുവെന്ന ചോദ്യത്തിന് വി കെ സിങ് നല്‍കിയ മറുപടി ഇങ്ങനെ: ശരിക്ക് പറഞ്ഞാല്‍ പാകിസ്ഥാന്‍ എംബസിയില്‍ പോകുന്നത്രയും ആവേശകരമല്ല യമനിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍. ദക്ഷിണേന്ത്യക്കാരെ അപമാനിച്ചുകൊണ്ട് വി കെ സിങ് നടത്തിയ പരാമര്‍ശവും വിവാദമായി. ബിജെപിക്ക് വോട്ടുചെയ്യാതെ "അമ്മ'ക്ക്(ജയലളിത) വോട്ട് ചെയ്തവര്‍ യെമനില്‍നിന്ന് രക്ഷപ്പെടാന്‍ അര്‍ഹരല്ലെന്നായിരുന്നു മന്ത്രിയുടെ സൂചന. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാമര്‍ശം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയായിരുന്നു വിവാദ ട്വീറ്റ്. "സുഹൃത്തുക്കളെ പ്രസ്റ്റിറ്റ്യൂട്സില്‍നിന്ന് കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്' എന്നായിരുന്നു ട്വിറ്റര്‍ കുറിപ്പ്. പ്രസ്റ്റിറ്റ്യൂട്സ് എന്ന വാക്കില്‍ "ഇ'ക്ക് പകരം "ഒ' എന്നാണ് വാര്‍ത്താവതാരകന്‍ കഴിഞ്ഞ തവണ കരുതിയതെന്നും വി കെ സിങ് കൂട്ടിച്ചേര്‍ത്തു.

സോണിയക്ക് നേരെ വംശീയാധിക്ഷേപം
on 02-April-2015
പട്ന > കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ വംശീയവിദ്വേഷ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ""രാജീവ് ഗാന്ധി വല്ല നൈജീരിയന്‍ സ്ത്രീകളെയാണ് കല്യാണം കഴിച്ചതെങ്കില്‍, അവര്‍ക്ക് വെള്ളത്തൊലി അല്ലായിരുന്നെങ്കില്‍, കോണ്‍ഗ്രസ് നേതാവായി അംഗീകരിക്കുമായിരുന്നോ?''- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തനായ ഗിരിരാജ് സിങ് ഹാജിപ്പുറില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിങ്ങിന്റെ പരാമര്‍ശങ്ങള്‍ ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ, പ്രതിഷേധം ശക്തമായി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും ഗിരിരാജ് രൂക്ഷമായി പരിഹസിച്ചു.""രാഹുല്‍ഗാന്ധി മലേഷ്യന്‍ വിമാനംപോലെ കാണാതായിരിക്കുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും രാഹുല്‍ പ്രധാനമന്ത്രിയാവുകയും ചെയ്തിരുന്നില്ലെങ്കില്‍ ഇപ്പോള്‍ രാജ്യത്തിന്റെ അവസ്ഥ എന്താകും? 43-47 ദിവസമായി പ്രധാനമന്ത്രിയെ കാണാനില്ലാത്ത സാഹചര്യമാകും ഉണ്ടാവുക. ബജറ്റ് സമ്മേളനം മുഴുവന്‍ കഴിഞ്ഞു. പക്ഷേ, രാഹുലിനെമാത്രം കാണാനില്ല''- ഗിരിരാജ് തുറന്നടിച്ചു. മോഡിസര്‍ക്കാരില്‍ ചെറുകിട-ഇടത്തര മൈക്രോ സംരംഭങ്ങള്‍ വകുപ്പുമന്ത്രിയാണ് ബിഹാര്‍ നവാദ എംപിയായ ഗിരിരാജ് സിങ്.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോഡി പ്രധാനമന്ത്രിയാകുന്നത് എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന ഗിരിരാജിന്റെ പരാമര്‍ശം ഏറെ വിവാദമുണ്ടാക്കിയിരുന്നു. സാമാന്യമര്യാദയുടെ സീമ ലംഘിക്കുന്ന ഭ്രാന്തന്‍പരാമര്‍ശങ്ങളാണ് ഗിരിരാജ് സിങ് നടത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താനുള്ള വ്യഗ്രതയില്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ട രീതിയിലാണ് സിങ്ങിന്റെ പ്രതികരണങ്ങള്‍. നരേന്ദ്രമോഡിതന്നെ മുന്‍കൈ എടുത്ത് സിങ്ങിനെ പുറത്താക്കണം- കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.അതേസമയം, പരാമര്‍ശങ്ങള്‍ വിവാദമായതോടെ, ഖേദപ്രകടനവുമായി സിങ് രംഗത്തെത്തി. അനൗപചാരിക സംഭാഷണമാണ് നടത്തിയത്. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഏതോ മാധ്യമപ്രവര്‍ത്തകന്‍ സ്മാര്‍ട്ട്ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പന്‍സാരെക്കു പിന്നാലെ ഡോ. ഭരത് പട്നാകര്‍ക്കും വധഭീഷണി

മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഭരത് പട്നാകര്‍ക്ക് വധഭീഷണി. അന്ധവിശ്വാസത്തിനെതിരെ പൊരുതിയ ഡോ. നരേന്ദ്ര ധാബോല്‍ക്കര്‍, ഹിന്ദുത്വ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തിയ സിപിഐ നേതാവ് ഗോവിന്ദ പന്‍സാരെ എന്നിവരുടെ വധത്തിനു പിന്നാലെയാണ് ഭരത് പട്നാകര്‍ക്കെതിരെയും ഭീഷണി ഉയര്‍ന്നത്. അടുത്തത് താങ്കളാണെന്ന  മുന്നറിയിപ്പുനല്‍കുന്ന കത്തിലൂടെയാണ് ഭീഷണി.

തീവ്ര ഹിന്ദുസംഘടനയുടെ പ്രസിദ്ധീകരണമായ  സനാതന്‍ പ്രഭാതിെന്‍റ ലെറ്റര്‍ ഹെഡും ഭീഷണിക്കത്തിനൊപ്പം ലഭിച്ചതായി ഭരത് പട്നാകര്‍ പറഞ്ഞു. കോലാപ്പൂരില്‍നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ ധാബോല്‍ക്കറെയും പന്‍സാരെയെയും പിന്തുടരരുതെന്ന് താക്കീത് ചെയ്യുന്ന കത്തുകളും ഭരത് പട്നാകറിന് ലഭിച്ചിരുന്നു.

ഗോവിന്ദ പന്‍സാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രത്നഗിരിയില്‍നിന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പന്‍സാരെക്കും ഭാര്യ ഉമക്കുമെതിരെ ആക്രമണം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുകയായിരുന്നു. ഫെബ്രുവരി 16ന് പ്രഭാത നടത്തം കഴിഞ്ഞ് മടങ്ങവെ കോലാപ്പൂരിലെ വീടിനു മുന്നില്‍വെച്ചാണ് പന്‍സാരെക്കും ഭാര്യക്കുംനേരെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ചികിത്സക്കിടെയാണ് പന്‍സാരെ മരിച്ചത്.

അധ്യാപകരും കുട്ടികളും ബിജെപി അംഗമാകണമെന്ന് സ്കൂള്‍ അധികൃതര്‍
on 19-March-2015
ന്യൂഡല്‍ഹി > അധ്യാപകരും വിദ്യാര്‍ഥികളും ബിജെപി അംഗത്വം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് ഉത്തരവിറക്കി. രാജ്യമെമ്പാടും ശാഖകളുള്ള റയണ്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റേതാണ് ഉത്തരവ്്. താല്‍പ്പര്യമുള്ളവര്‍മാത്രം അംഗത്വം എടുത്താല്‍ മതിയെന്നാണ് നിര്‍ദേശിച്ചതെന്ന് സ്കൂള്‍ മാനേജിങ് ഡയറക്ടറും മഹിള മോര്‍ച്ച ദേശീയ സെക്രട്ടറിയുമായ ഗ്രേസ് പിന്റോ പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ ചേരാന്‍ കടുത്ത സമ്മര്‍ദമാണെന്നും ഇതിനു വഴങ്ങാത്തവരുടെ ശമ്പളംപോലും തടഞ്ഞുവച്ചിരിക്കുകയാണെന്നും അധ്യാപകര്‍ പറഞ്ഞു. തോട്ടക്കാരന്‍മുതല്‍ മുതിര്‍ന്ന അധ്യാപകര്‍വരെയുള്ളവര്‍ 10 വീതം അംഗങ്ങളെ ചേര്‍ക്കണമെന്നും കല്‍പ്പിച്ചിട്ടുണ്ട്. അംഗത്വഫോം കുട്ടികളുടെ കൈവശം സ്കൂളില്‍നിന്ന് കൊടുത്തുവിട്ടതായി രക്ഷിതാക്കള്‍ പറഞ്ഞു.അസംബ്ലിയിലാണ് ഫോം വിതരണം ചെയ്തതെന്ന് ഡല്‍ഹിയിലെ വിവിധശാഖകളിലെ അധ്യാപകര്‍ പറഞ്ഞു. ബിജെപിയുടെ ടോള്‍ഫ്രീ നമ്പര്‍ രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചിട്ടുമുണ്ട്. ഡല്‍ഹി മയൂര്‍വിഹാര്‍, രോഹിണി, വസന്ത് കുഞ്ജ് എന്നിവിടങ്ങളില്‍ സ്കൂളിനു ശാഖകളുണ്ട്. രാജ്യത്ത് 133 സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ മൊത്തം രണ്ടുലക്ഷത്തോളം കുട്ടികളുണ്ട്.മാനേജ്മെന്റിന്റെ നീക്കം അപകടകരമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. രാഷ്ട്രീയ പാര്‍ടികളെ വളര്‍ത്താന്‍ സ്കൂളുകള്‍ ഉപയോഗിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ് ചാനലിന് ഹിന്ദു സംഘടന ബോംബെറിഞ്ഞു
on 13-March-2015
ചെന്നൈ > "പുതിയ തലമുറൈ' ടെലിവിഷന്‍ ചാനലിനുനേരെ ഹിന്ദു ഇളൈഞ്ജര്‍ സേനക്കാര്‍ ബോംബെറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചാനല്‍ ഓഫീസിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. താലിമാല സംബന്ധിച്ച പാനല്‍ ചര്‍ച്ച സംപ്രേഷണംചെയ്തതാണ് കാര്യമായി അറിയപ്പെടാത്ത ഇളൈഞ്ജര്‍ എന്ന സംഘടനയെ പ്രകോപിപ്പിച്ചത്. ഈ പരിപാടി വിലക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

മദര്‍ തെരേസക്കെതിരെയും ആര്‍എസ്എസ്

ന്യൂഡല്‍ഹി > മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നുവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. രാജസ്ഥാനിലെ അള്‍വാറില്‍ പൊതുചടങ്ങില്‍ സംസാരിക്കവെയാണ് ആര്‍എസ്എസ് തലവന്‍ നിസ്വാര്‍ത്ഥ സേവനപ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിന്റെ അമ്മയെന്നു വിശേഷിപ്പിക്കപ്പെട്ട മദര്‍ തെരേസയ്ക്കെതിരെ രംഗത്തുവന്നത്. പാവങ്ങളുടെ വേദനയും കണ്ണീരും ഇല്ലാതാക്കാന്‍ ജീവിതം സമര്‍പ്പിച്ച വിശുദ്ധവ്യക്തിത്വത്തിനെതിരായ ഭഗവതിന്റെ പ്രസ്താവനയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. ക്രൈസ്തവ സഭകളും വിവിധ രാഷ്ട്രീയകക്ഷികളും ഇതിനെതിരെ ശക്തമായി രംഗത്തുവന്നു.

വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച പ്രതിപക്ഷം, ഈ പ്രസ്താവനയോടുള്ള സര്‍ക്കാര്‍ നിലപാട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ലോക്സഭയില്‍ ശൂന്യവേളയില്‍ സിപിഐ എം സഭാനേതാവ് പി കരുണാകരന്‍ വിഷയം ഉന്നയിച്ചു. കോണ്‍ഗ്രസ് അംഗങ്ങളും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടു. സഭയില്‍ അംഗമല്ലാത്ത വ്യക്തി നടത്തിയ പരാമര്‍ശത്തിനു വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പ്രതികരിച്ചു. എന്നാല്‍, സര്‍ക്കാരിനെ നിയന്ത്രിക്കുന്നതുതന്നെ ആര്‍എസ്എസ് ആണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. ഭഗവതിന്റെ പ്രസ്താവനയില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

അഗതികള്‍ക്കുവേണ്ടി മാനുഷികമായ സേവനങ്ങളാണ് മദര്‍ നടത്തിയത്. നൊബേല്‍ പുരസ്കാരവും ഭാരതരത്നയും നേടിയ വ്യക്തിയെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. മതപരിവര്‍ത്തനം മുന്‍നിര്‍ത്തി മദര്‍ ഒന്നും ചെയ്തിട്ടില്ല. ഒരു രഹസ്യഅജണ്ടയും മദര്‍ തെരേസയ്ക്ക് ഇല്ലായിരുന്നു-സിബിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

മദര്‍ തെരേസയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മിഷനറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ അഭ്യര്‍ഥിച്ചു. മദര്‍ തെരേസ മതങ്ങള്‍ക്കെല്ലാം അതീതയാണെന്നും മനുഷ്യരാശിയെ സേവിക്കാനും സമൂഹത്തിന്റെ സമാധാനത്തിനുംവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും മിഷനറീസ് ഓഫ് ചാരിറ്റി മതപരിവര്‍ത്തനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്നും മദറിന്റെ സന്തത സഹചാരികൂടിയായ സുനിത പറഞ്ഞു. സിഖ് വംശജയായ തനിക്ക് മദറിനൊപ്പം പ്രവര്‍ത്തിക്കാന്‍ മതം പ്രതിസന്ധി സൃഷ്ടിച്ചില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സമാധാന സന്ദേശവുമായി മദര്‍ കൊല്‍ക്കൊത്ത തെരുവിലിറങ്ങിയതും സുനിത അനുസ്മരിച്ചു.

ബിജെപി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ല ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയന്‍ പ്രസ്താവനയെ ശക്തമായി അപലപിച്ചു.

മദര്‍ തെരേസയുടെ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നെന്ന് ആര്‍എസ്എസ് നേതാവ്
on 24-February-2015
മദര്‍ തെരേസയുടെ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നെന്ന് ആര്‍എസ്എസ് നേതാവ്
ഭരത്പൂര്‍: ക്രൈസ്തവ മതത്തിലേക്കു ആളുകളെ പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു മദര്‍ തെരേസയുടെ പ്രധാന ദൗത്യമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് രംഗത്ത്. പാവങ്ങളെ മദര്‍ സേവിച്ചതിന്റെ മുഖ്യ ലക്ഷ്യം ഇതായിരുന്നുവെന്നും മോഹന്‍ ഭഗവത് ആരോപിച്ചു.

മദര്‍ തെരേസയുടെ സേവനങ്ങള്‍ നല്ലതായിരിക്കാം, എന്നാല്‍ ഇതിന്റെ പ്രധാന ലക്ഷ്യം തന്റെ കൂടെയുള്ളവരെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക. സേവനത്തിന്റെ പേരിലാണ് ഇത്തരമൊരു സംഭവം നടത്തുന്നതെങ്കില്‍പോലും അതൊരു മോശം സേവനമാണെന്നും ഭഗവത് പറയുന്നു.രാജസ്ഥാനിലെ ഭരത്പുരില്‍ അപ്ന ഘര്‍ എന്ന എന്‍ജിഒ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത് .

രാജസ്ഥാനില്‍ പാലത്തിന് ഗോഡ്സെയുടെ പേര് നല്‍കാന്‍ നീക്കം
on 04-February-2015
രാജസ്ഥാനില്‍ പാലത്തിന് ഗോഡ്സെയുടെ പേര് നല്‍കാന്‍ നീക്കം
ന്യൂഡല്‍ഹി : രാജസ്ഥാനില്‍ സര്‍ക്കാര്‍ ചിലവില്‍ നിര്‍മ്മിച്ച ഫ്ളൈഓവറിന് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയുടെ പേര് നല്‍കി. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന രാജസ്ഥാനില്‍ സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ച ഫ്ലൈഓവറിനാണ് ഗോഡ്സെയുടെ പേര് നല്‍കിയത്. രാജസ്ഥാനിലെ ഭഗത്സിങ് സ്ട്രീറ്റിനേയും അഗര്‍സെന്‍ സര്‍ക്കിളിനേയും ബന്ധിപ്പിക്കുന്ന അല്‍വാര്‍ ഫ്ലൈഓവറിനാണ് ഗോഡ്സെയുടെ പേര് നല്‍കിയത്. പാലത്തിന്റെ തുടങ്ങുന്നിടത്ത് രാഷ്ട്രവാദി നാഥുറാം ഗോഡ്സെ പാലം എന്ന് ആലേഖനം ചെയ്തിട്ടുള്ള ഫലകം സ്ഥാപിച്ചിരുന്നെങ്കിലും സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് ഫലകത്തില്‍ നിന്നും ഗോഡ്സെയുടെ പേര് നീക്കം ചെയ്യുകയായിരുന്നു.

2012ല്‍ അശോക് ഖലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയാണ് ഫ്ലൈഓവര്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. 22 കോടി രൂപ മുതല്‍മുടക്കുള്ള ഫ്ലൈഓവര്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. അടുത്ത ദിവസം തന്നെ ഫ്ലൈഓവറിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനായിരുന്നു ധാരണ.ഗോഡ്സെയുടെ പേരുള്ള ഫലകം പാലത്തില്‍ സ്ഥാപിച്ചത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ സംഭവം അറിഞ്ഞില്ലെന്ന പറഞ്ഞ് തടിതപ്പാനാണ് ജില്ലാ ഭരണകൂടം ശ്രമിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ ജില്ലാ കളക്ടര്‍ മഹാവീര്‍ സ്വാമി ഇടപെട്ട് ഗോഡ്സെയുടെ പേരുള്ള ഫലകം നീക്കം ചെയ്തത്. സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനായി ചില സാമൂഹ്യവിരുദ്ധരാണ് ഗോഡ്സെയുടെ പേരുള്ള ഫലകം പാലത്തില്‍ സ്ഥാപിച്ചതെന്നതാണ് ജില്ലാ അധികൃതര്‍ പ്രശ്നത്തില്‍ നല്‍കിയ വിശദീകരണം.

എന്നാല്‍ മഹാത്മാഗാന്ധിയുടെ കൊലപാതകിയായ ഗോഡ്സെയെ വീരപുരഷനായി ചിത്രീകരിക്കാന്‍ അടുത്ത നാളുകളില്‍ ശ്രമിക്കുന്ന ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് പാലത്തിന് ഗോഡ്സെയുടെ പേര് നല്‍കിയതെന്നാണ് സൂചന.

ഗോഡ്സെ മേല്‍പ്പാലം വിവാദത്തില്‍ "തകര്‍ന്നു'
on 05-February-2015
ന്യൂഡല്‍ഹി: ബിജെപി ഭരണത്തിലുള്ള രാജസ്ഥാനിലെ അള്‍വറില്‍ നാലുവരി മേല്‍പ്പാതയ്ക്ക് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ പേരിടാനുള്ള നീക്കം പൊളിഞ്ഞു. ദേശീയവാദി നാഥുറാം ഗോഡ്സെ പാലം എന്ന പേരില്‍ ശിലാഫലകംവരെ സ്ഥാപിച്ചെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സര്‍ക്കാര്‍ പിന്‍വലിഞ്ഞു. അള്‍വര്‍ പട്ടണത്തിലെ ഭഗത്സിങ് സര്‍ക്കിളിനെ അഗ്രാസെന്‍ സര്‍ക്കിളുമായി ബന്ധിപ്പിക്കുന്ന 750 മീറ്റര്‍ നീളമുള്ള മേല്‍പ്പാതയ്ക്കാണ് ഗോഡ്സെയുടെ പേരിടാന്‍ ശ്രമിച്ചത്. 2012ലാണ് മേല്‍പ്പാതനിര്‍മാണത്തിന് അനുമതി നല്‍കിയത്. 22 കോടി രൂപ മുടക്കുമുതലില്‍ ഈയിടെ നിര്‍മാണം പൂര്‍ത്തിയായി. ദിവസങ്ങള്‍ക്കകം ഉദ്ഘാടനം നടക്കാനിരിക്കെയാണ് പാലത്തിന് ഗോഡ്സെയുടെ പേരിട്ട് ശിലാഫലകം സ്ഥാപിച്ചത്. എന്നാല്‍, നിര്‍മാണസ്ഥലത്തെ ഉദ്യോഗസ്ഥരുടെയോ തൊഴിലാളികളുടെയോ ശ്രദ്ധയില്‍പ്പെടാതെ എങ്ങനെയാണ് സിമന്റൊക്കെ ഭംഗിയായി തേച്ച് ഫലകം സ്ഥാപിച്ചതെന്ന ചോദ്യത്തിന് കലക്ടര്‍ കൃത്യമായ വിശദീകരണം നല്‍കിയില്ല.

ഗോഡ്സെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം തടയണം: ഡിവൈഎഫ്ഐ
on 30-January-2015
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനുള്ള ഹിന്ദു മഹാസഭയുടെ നീക്കം തടയണമെന്ന് ഡിവൈഎഫ്ഐ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ സ്ഥലം ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഗോഡ്സെയുടെ പേരില്‍ നിര്‍മിക്കുന്ന ക്ഷേത്രങ്ങളുടെ ശിലാസ്ഥാപനം മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ നടത്തുമെന്നും ഹിന്ദുമഹാസഭ പ്രഖ്യാപിച്ചിരിക്കുന്നു. ഇത്തരം ശ്രമങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ഉറച്ച നിലപാട് സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യണം.ഗാന്ധിഘാതകനായ ഗോഡ്സെയെ ദേശാഭിമാനിയായി ചിത്രീകരിക്കാനുള്ള ശ്രമം ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ അനുവദിക്കാന്‍ കഴിയില്ല. ഗോഡ്സെയെ വാഴ്ത്തപ്പെട്ടവനായി അവതരിപ്പിക്കാനുള്ള ഏതു ശ്രമത്തെയും സര്‍ക്കാര്‍ കര്‍ശനമായി തടയണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷും ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജിയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ബംഗാളില്‍ ക്രിസ്ത്യാനികളെ വിഎച്ച്പി മതം മാറ്റിച്ചു
by ഗോപി on 30-January-2015
കൊല്‍ക്കത്ത: ബംഗാളില്‍ നൂറ്റമ്പതിലധികം ക്രിസ്ത്യന്‍ മതവിശ്വാസികളെ വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു. ബിര്‍ഭും ജില്ലയിലെ കര്‍മഡംഗ ഗ്രാമത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 40 കുടുംബങ്ങളെയാണ് മതം മാറ്റിച്ചത്. പ്രത്യേകപൂജ നടത്തിയാണ് ആളുകളെ ഹിന്ദുവല്‍ക്കരിച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് വിഎച്ച്പി പൊതുയോഗം സംഘടിപ്പിച്ച് മതപരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്തിരുന്നു. പ്രവീണ്‍ തൊഗാഡിയ, ജുഗല്‍ കിഷോര്‍ എന്നിവരുള്‍പ്പെടെ ഉന്നതനേതാക്കള്‍ പങ്കെടുത്തു. വിഎച്ച്പി പ്രവര്‍ത്തകര്‍ വീടുകള്‍കയറി പ്രചാരണം നടത്തിയാണ് മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിച്ചത്. സര്‍ക്കാരും പൊലീസും നടപടിയെടുത്തില്ല.

മതനിരപേക്ഷം ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന് ശിവസേന

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ റിപ്പബ്ലിക് ദിന പരസ്യത്തില്‍ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതേതരത്വവും സോഷ്യലിസവും നീക്കിയത് ബോധപൂര്‍വമാണെന്ന് വ്യക്തമാക്കുംവിധം പിന്തുണയുമായി ഭരണകക്ഷിയായ ശിവസേന രംഗത്തെത്തി. ഭരണഘടനയില്‍നിന്ന് മതേതരം, സോഷ്യലിസം എന്നീ പദങ്ങള്‍ പൂര്‍ണമായി നീക്കണമെന്ന് എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷികളിലൊന്നായ ശിവസേന ആവശ്യപ്പെട്ടു. ഇക്കാര്യം പല മുതിര്‍ന്ന ബിജെപി നേതാക്കളും പരസ്യമായി ആവശ്യപ്പെട്ടിരുന്നതാണ്. പാര്‍ലമെന്റിലും ഈ വിഷയം ഉയര്‍ന്നിരുന്നു. മോഡി അധികാരത്തില്‍ എത്തിയതോടെ സമ്മര്‍ദം ശക്തിപ്പെട്ടതിനു പിന്നാലെയാണ് വിവാദപരസ്യം.

സര്‍ക്കാര്‍ നടപടി ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷപാര്‍ടികള്‍ പറഞ്ഞു.ശിവസേനാ എംപി സഞ്ജയ് റൗത്താണ് പരസ്യത്തെ ന്യായീകരിച്ചത്. ഈ വാക്കുകള്‍ ഒഴിവാക്കിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് റൗത്ത് പ്രതികരിച്ചു. "ബോധപൂര്‍വമായിരിക്കില്ല ഇതെങ്കിലും ജനവികാരത്തെ മാനിക്കുന്ന നടപടിയാണിത്. ഇപ്പോള്‍ അബദ്ധത്തിലാണ് ഒഴിവാക്കപ്പെട്ടതെങ്കില്‍ സ്ഥിരമായി ഒഴിവാക്കുകയാണ് വേണ്ടത്'

1976ല്‍ 42-ാം ഭേദഗതിയിലൂടെയാണ് സോഷ്യലിസവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്. അക്കാലം മുതല്‍ വിയോജിപ്പുകള്‍ ഉയര്‍ന്നു. ഇന്ത്യ മതേതര രാജ്യമല്ലെന്ന നിലപാടാണ് ബാല്‍ താക്കറെ തുടക്കംമുതല്‍ സ്വീകരിച്ചത്. പാകിസ്ഥാന്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. അപ്പോള്‍ ശേഷിക്കുന്നത് ഹിന്ദുരാഷ്ട്രമാണ്. ന്യൂനപക്ഷവിഭാഗങ്ങളെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയാണ്. മറിച്ച് ഹിന്ദുക്കളാകട്ടെ തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്. ഹിന്ദുക്കളെ ഈ വിധം പരിഗണിച്ചാല്‍ മതിയെന്ന് ഭരണഘടനയില്‍ എവിടെയുമില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഇങ്ങനെയൊരു തെറ്റ് സംഭവിച്ചത് ഇത് യാഥാര്‍ഥ്യമാകാന്‍ വിധി താല്‍പ്പര്യപ്പെടുന്നതു കൊണ്ടാണ്. മോഡിയാണ് പ്രധാനമന്ത്രി.

ഹിന്ദുത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ ഏറെ ശക്തമാണ്- സേനാ നേതാവ് പറഞ്ഞു.ഭരണഘടനാശില്‍പ്പികളെ ആദരിക്കുന്നതിനാണ് റിപ്പബ്ലിക് ദിനത്തില്‍ പരസ്യം നല്‍കിയതെന്നും അതുകൊണ്ടാണ് ആദ്യം നിലവില്‍ വന്ന ആമുഖം അതേപടി നല്‍കിയതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. ബോധപൂര്‍വം തന്നെയാണ് ഒഴിവാക്കലെന്ന് സര്‍ക്കാരിന്റെ വിശദീകരണത്തില്‍നിന്നു തന്നെ വ്യക്തം. മാത്രമല്ല, ശിവസേനാ നേതാവിന്റെ പരസ്യപ്രതികരണത്തെ കേന്ദ്രസര്‍ക്കാരോ ബിജെപിയോ തള്ളിയില്ല. പ്രതിപക്ഷ പാര്‍ടികള്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇതൊരു മതേതരരാജ്യമാണെന്നും ഹിന്ദുരാഷ്ട്രമല്ലെന്നും ഇടതുപക്ഷ പാര്‍ടികളും കോണ്‍ഗ്രസും പ്രതികരിച്ചു.

ഗുജറാത്തില്‍ സ്കൂളുകളില്‍ പൂജ മുടക്കരുതെന്ന് ഉത്തരവ്
on 24-January-2015
അഹമ്മദാബാദ്: സ്കൂളുകളില്‍ ദിവസവും പൂജകള്‍ നടത്തണമെന്നും ശനിയാഴ്ച ദിവസം സരസ്വതീപൂജ മുടങ്ങാതെ നിര്‍വഹിക്കണമെന്നും ഉത്തരവ്. വിദ്യാദേവിയായ സരസ്വതിയെ ആരാധിക്കുന്ന വസന്ത്പഞ്ചമി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ സ്കൂളിലും പ്രത്യേകപൂജ നടത്തണമെന്നും സരസ്വതീപൂജ മുടക്കരുതെന്നുമാണ് മുനിസിപ്പല്‍ സ്കൂള്‍ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഉത്തരവ്. പൂജയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനും നിര്‍ദേശമുണ്ട്. പതിനായിരത്തോളം മുസ്ലിം വിശ്വാസികളായ 300 ഗുജറാത്തി മീഡിയം സ്കൂളുകളിലും ഉത്തരവ് പ്രകാരം പൂജകള്‍ നടത്തേണ്ടിവരും. അതേസമയം ഉറുദു മാധ്യമമായ സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ ഇതിനെതിരെ രംഗത്തെത്തി. ന്യൂനപക്ഷ വിഭാഗത്തിന്റെ വിശ്വാസത്തെ ഇത് വ്രണപ്പെടുത്തുമെന്നും ഇവര്‍ പറയുന്നു.

പത്മ പുരസ്കാരം വാങ്ങാന്‍ ആള്‍ദൈവങ്ങളുടെ പട
on 24-January-2015
ന്യൂഡല്‍ഹി: പത്മ അവാര്‍ഡുകള്‍ക്കുള്ള പട്ടികയില്‍ സംഘപരിവാര്‍ അനുകൂലികളെയും ആള്‍ദൈവങ്ങളെയും കേന്ദ്രസര്‍ക്കാര്‍ കുത്തിനിറച്ചു. ബാബാ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍, അമൃതാനന്ദമയി, ശിവകുമാരസ്വാമി (ശ്രീ സിദ്ദഗംഗമഠം, തുംകൂര്‍) ജഗത്ഗുരു രാമാനന്ദാചാര്യ (തുള്‍സിപീഠ്), സ്വാമി സത്യമിത്രാനന്ദ് ഗിരി (സമന്വയ കുടീര്‍, ഹരിദ്വാര്‍) തെങ്സെ റിന്‍പോച്ചെ (തവാങ് ബുദ്ധമഠം), അന്തരിച്ച സയ്യദന് മുഹമ്മദ് ബുര്‍ഹാനുദ്ദീന്‍ (ദാവൂദി ബൊഹ്റ വിഭാഗം) എന്നിവര്‍ പത്മ അവാര്‍ഡ് പട്ടികയില്‍ ഉള്‍പ്പെടുന്നു.മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദല്‍ എന്നിവരാണ് പട്ടികയില്‍ ഇടംകണ്ട രാഷ്ട്രീയനേതാക്കള്‍.

ചലച്ചിത്രതാരങ്ങളായ അമിതാഭ് ബച്ചന്‍, രജനീകാന്ത്, ദിലീപ്കുമാര്‍, ചലച്ചിത്രസംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, ഗാനരചയിതാവും പരസ്യചിത്രനിര്‍മാതാവുമായ പ്രസൂണ്‍ജോഷി, നടന്‍ സല്‍മാന്‍ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലീംഖാന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. ദാദാസാഹെബ് ഫാല്‍കെ പുരസ്കാര ജേതാവായ അന്തരിച്ച പ്രാണും പട്ടികയിലുണ്ട്.മലയാളികളായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍, ഡോ. കെ പി ഹരിദാസ്, ഡോ. ജി ബാലകൃഷ്ണന്‍ നായര്‍, ഡോ. സി ജി കൃഷ്ണദാസ്നായര്‍ എന്നിവര്‍ പട്ടികയില്‍ ഇടംകണ്ടു. ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍സിങ്, ബാഡ്മിന്റണ്‍ താരം പി വി സിന്ധു, ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ ശശികിരണ്‍ കൃഷ്ണന്‍, ഗുസ്തി താരം സുശീല്‍കുമാര്‍, അദേഹത്തിന്റെ കോച്ച് സത്പാല്‍, പര്‍വതാരോഹക അരുണിമ സിന്‍ഹ തുടങ്ങിയവരാണ് പട്ടികയില്‍ ഇടംകണ്ട കായികതാരങ്ങള്‍.

ബിജെപി അനുകൂല മാധ്യമപ്രവര്‍ത്തകരായ രജത്ശര്‍മ, സ്വപന്‍ദാസ് ഗുപ്ത, ഹരിശങ്കര്‍ വ്യാസ്, നിതി ആയോഗിലെ സ്ഥിരാംഗം ബിബേക് ദേബ്റോയ്, മുന്‍ മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ എന്‍ ഗോപാലസ്വാമി, മുന്‍ ബ്യൂറോക്രാറ്റുകളായ കെ എസ് ബാജ്പേയ്, പി വി രാജാറാം, കാര്‍ഷിക സാമ്പത്തികവിദഗ്ധന്‍ അശോക് ഗുലാത്തി, ഭരണഘടനാ വിദഗ്ധന്‍ സുഭാഷ് കാശ്യപ്, എന്നിവരും പട്ടികയിലുണ്ട്. എ കന്യാകുമാരി (കര്‍ണാടിക് വയലിനിസ്റ്റ്), ഗിരിജാദേവി (ഹിന്ദുസ്ഥാനി), സംഗീതജ്ഞന്‍ എല്‍ സുബ്രഹ്മണ്യം, മാലിനി അവസ്ഥി (ഫോക് ഗായിക), സ്മൃതി ബിശ്വാര്‍ (ചലച്ചിത്രതാരം), സുധാ രഘുനന്ദന്‍ (കര്‍ണാടക സംഗീതം), സംഗീതസംവിധായകരായ അനുമാലിക്, രവീന്ദ്രജയിന്‍, അസമീസ് ചലച്ചിത്ര സംവിധായകന്‍ ജാഹ്നു ബറുവ, പ്രശസ്തമായ ഷില്ലോങ് കൊയറില്‍ അംഗമായ നീല്‍ ഹെര്‍ബര്‍ട്ട് നോണ്‍കിന്‍റിങ് എന്നിവരാണ് കലാലോകത്തു നിന്ന് പട്ടികയില്‍ ഇടംകണ്ടവര്‍.

ഗോഡ്സെ ക്ഷേത്രം സ്ഥാപിക്കണമെന്ന് ഹിന്ദുമഹാസഭ
on 19-January-2015
ലഖ്നൗ: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭാ നേതാക്കള്‍ നഗരവികസനമന്ത്രി അസംഖാന് കത്തെഴുതി. മീററ്റില്‍ ഗോഡ്സെ ക്ഷേത്രം സ്ഥാപിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതിമകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തെഴുതിയതായി ഹിന്ദുമഹാസഭയുടെ മുതിര്‍ന്ന നേതാവ് പണ്ഡിറ്റ് അശോക്കുമാര്‍ ശര്‍മ മാധ്യമങ്ങളോടു പറഞ്ഞു.ഗാന്ധിക്കുനേരെ വെടിയുതിര്‍ത്ത 30ന് ഗോഡ്സെക്ക് വേണ്ടി ക്ഷേത്രനിര്‍മാണം തുടങ്ങുമെന്ന് ഹിന്ദുമഹാസഭ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രഖ്യാപനം വിവാദമായതോടെ, സംസ്ഥാനത്തെ ബിജെപി നേതൃത്വംതന്നെ പദ്ധതിക്കെതിരെ രംഗത്തെത്തി. ഈ പ്രതികൂല സാഹചര്യത്തില്‍ പ്രതിമ സ്ഥാപിക്കാന്‍ മന്ത്രിയുടെ സഹായം ആവശ്യമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. "ഹിന്ദു വിരുദ്ധന്‍' എന്ന് സഭാനേതാക്കള്‍ ആവര്‍ത്തിച്ച് വിമര്‍ശിച്ചിരുന്ന സമാജ്വാദി പാര്‍ടി നേതാവ് അസംഖാനെ തന്നെ അവര്‍ ഈ ആവശ്യവുമായി സമീപിച്ചത് ശ്രദ്ധേയമായി.ഹിന്ദുമഹാസഭയുടെ മീററ്റ് കാര്യാലയം പിടിച്ചെടുക്കണമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. കൈയേറ്റ ഭൂമിയിലാണ് ഈ ഓഫീസ് നിര്‍മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. അസംഖാന്‍ ആവശ്യം പരിഗണിക്കുമെന്നും അനുകൂല നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹിന്ദുമഹാസഭാ വക്താക്കള്‍ പ്രതികരിച്ചു.ഗോഡ്സെക്ഷേത്രം നിര്‍മിക്കുന്നതിനെതിരെ നിലപാടെടുത്ത സംസ്ഥാന ബിജെപി അധ്യക്ഷനും മീററ്റ് എംഎല്‍എയുമായ ലക്ഷ്മികാന്ത് വാജ്പേയി അവസരവാദിയാണെന്നും ഹിന്ദുമഹാസഭാ നേതാക്കള്‍ പറഞ്ഞു. സഭയുമായുള്ള പൂര്‍വകാലബന്ധം ജനപിന്തുണ കരുതി ലക്ഷ്മികാന്ത് വാജ്പേയി തള്ളിപ്പറയുകയാണ്. മീററ്റ് പൊലീസ് സഭയെയും നേതാക്കളെയും തുടര്‍ച്ചയായി അപമാനിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. ഡിസംബറില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സിതാപ്പുര്‍ ജില്ലയിലെ സ്ഥലത്ത് ഹിന്ദുമഹാസഭ ഭൂമിപൂജയും മറ്റും സംഘടിപ്പിച്ചതും വന്‍ വിവാദമായിരുന്നു. മോഡിസര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. സഭാ കാര്യാലയവും മറ്റും ഉള്‍പ്പെടുന്ന പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ രാജിവച്ചു
on 17-January-2015
ന്യൂഡല്‍ഹി: വിവാദ സംഘടനയായ ദേര സച്ച സൗദയുടെ തലവനും കൊലക്കേസ് പ്രതിയുമായ ഗുര്‍മീത് റാം റഹിം സിങ്ങിനെ ആള്‍ദൈവമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പ്രദര്‍ശനാനുമതി നല്‍കിയതിനെതിരെ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ പൊട്ടിത്തെറി. ബോര്‍ഡ് അധ്യക്ഷ ലീല സാംസണും അംഗം ഇറ ഭാസ്കരനും രാജിവച്ചു. "ഷാജി എന്‍ കരുണ്‍ ഉള്‍പ്പടെയുള്ള സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളും രാജിക്കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്'.

ജനങ്ങളില്‍ വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച "മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന സിനിമയ്ക്ക് അപ്പലേറ്റ് ട്രിബ്യൂണലാണ് ഒറ്റരാത്രികൊണ്ട് അനുമതി നല്‍കിയത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുര്‍മീത് രാം റഹീം ബിജെപിയെ പിന്തുണച്ചിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഹരിയാനയിലും പഞ്ചാബിലും വന്‍ പ്രതിഷേധം ഉയര്‍ന്നു. രണ്ട് കൊലക്കേസിലും ലൈംഗികപീഡനക്കേസിലും പ്രതിയായ ഗുര്‍മീത് സിങ് നിര്‍മിച്ച ചിത്രത്തില്‍ അദ്ദേഹംതന്നെയാണ് നായകവേഷത്തില്‍. ചിത്രത്തില്‍ ഇയാളെ ദൈവമായാണ് അവതരിപ്പിക്കുന്നത്.

ഗുര്‍മീത് നേരത്തെ സിഖ് ആചാര്യന്‍ ഗുരു ഗോവിന്ദ് സിങ്ങിന്റെ വേഷത്തില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് കലാപത്തിന് ഇടയാക്കിയിരുന്നു. നാനൂറോളം അനുയായികളെ നിര്‍ബന്ധിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന പരാതിയിലും അന്വേഷണം നടക്കുകയാണ്.

സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്ന അനധികൃത ഇടപെടലുകളിലും അഴിമതിയിലും പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് പ്രശസ്ത ഭരതനാട്യം നര്‍ത്തകികൂടിയായ ലീല സാംസണ്‍ പറഞ്ഞു. ലീലയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചാണ് താന്‍ ബോര്‍ഡ് അംഗത്വം ഒഴിയുന്നതെന്ന് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ അധ്യാപകനായ ഇറ ഭാസ്കരന്‍ പറഞ്ഞു. ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ കാലാവധി 2014 ഏപ്രിലില്‍ കഴിഞ്ഞതാണ്. മോഡിസര്‍ക്കാര്‍ പുതിയ നിയമനം നടത്താത്ത സാഹചര്യത്തില്‍ നിലവിലുള്ള ബോര്‍ഡ് തുടരുകയായിരുന്നു.

കേന്ദ്ര സെന്‍സര്‍ ബോര്‍ഡില്‍നിന്ന് ലീല സാംസണ്‍ രാജിവെച്ചു
on 16-January-2015
കേന്ദ്ര സെന്‍സര്‍ ബോര്‍ഡില്‍നിന്ന് ലീല സാംസണ്‍ രാജിവെച്ചു ന്യൂഡല്‍ഹി: കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ്‍ രാജിവെച്ചു. "മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.ദേരാ സച്ചാ സൗധ മഠാധിപതി ഗുര്‍മീത് റാം റഹീം സിങ് ദൈവമായി അവതരിപ്പിക്കപ്പെടുന്ന വിവാദ ചിത്രമായ മെസഞ്ചര്‍ ഓഫ് ഗോഡിന് ബോര്‍ഡിനെ മറികടന്ന് പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു. വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കിയേക്കാം എന്ന കാരണത്താലാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതായിരുന്നു.തുടര്‍ന്ന് സര്‍ക്കാര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് െ്രടെബ്യൂണലില്‍ വെച്ചാണ് അനുമതി നേടിയെടുത്തത്. ചിത്രത്തിന് അനുമതി കിട്ടിയ കാര്യം താന്‍ അറിഞ്ഞുവെന്നും ഇത് സെന്‍സര്‍ ബോര്‍ഡിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു.ബോര്‍ഡിന് മുകളില്‍ ഒരു സി ഇ ഒയെ നിയമിച്ച്ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ഇടപെടുകയാണെന്നും അവര്‍ ആരോപിച്ചു.ചിത്രത്തിനെതിരെ സിഖ് സമൂഹത്തിന്റെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സിഖ് ആചാര്യന്‍ ഗുരു ഗോബിന്ദ് സിങ്ങിന്റെ വേഷം ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് വഴി സിഖ് സമൂഹത്തിന്റെ എതിര്‍പ്പ് നേടിയ ഗുര്‍മീത് സിങ് കൊലപാതക കേസിലടക്കം പ്രതിയാണ്.
deshabhimani

സംഘികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്

കഴിഞ്ഞ കുറെ മാസങ്ങളിലായി സംഘപരിവാര്‍ വിവിധ മണ്ഡലങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പലവിധത്തിലുള്ള ഇടപെടലുകളെ സംബന്ധിച്ച വാര്‍ത്തകള്‍ ഒരിടത്ത് ശേഖരിക്കാന്‍ ഒരു ചെറിയ ശ്രമം. പൂര്‍ണ്ണമല്ല. എങ്കിലും റെഫറന്‍സിനും ഓര്‍മ്മ പുതുക്കലിനും ഉപയോഗപ്പെടുമെന്ന് കരുതുന്നു.

സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങിനടക്കുന്നത് സംസ്കാരത്തിന്ചേര്‍ന്നതല്ല:കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി> സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രിയും ബിജെപി നേതാവുമായ മഹേഷ് ശര്‍മ. മറ്റെവിടെയും സ്ത്രീകള്‍ക്ക് ഇതാവാം. പക്ഷേ ഇന്ത്യയില്‍ ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

ജൈനമത ഉത്സവത്തോടനുബന്ധിച്ച് മാംസ നിരോധനത്തില്‍ തെറ്റില്ല. കുറച്ചു ദിവസത്തേക്ക് മാംസനിരോധനം ഏര്‍പ്പെടുത്തിയതില്‍ എന്താണ് തെറ്റ്? ചില പ്രത്യക സമുദായങ്ങളോടുള്ള ആദരവിന്റെ സൂചകമായി ഇത്തരത്തില്‍ ചെയ്യുന്നതില്‍ തെറ്റില്ല. കുറച്ചു ദിവസത്തേക്കുള്ള ചെറിയ ത്യാഗമാണിത്. രാമായമണവും ഭാരതവും പോലെ ബൈബിളിനും ഭഗവദ് ഗീതയ്ക്കും മഹത്വം ഇല്ലെന്നും മഹേഷ് ശര്‍മ പറഞ്ഞു. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്തെിരായ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് മഗഹഷ് ശര്‍മയുടെ പുതിയ പരാമര്‍ശം. മുസ്ലിമായിരുന്നെങ്കിലും മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം മഹാനും ദേശസ്നേഹിയും ആയിരുന്നുവെന്നാണ് ഇന്നലെ മന്ത്രി പറഞ്ഞത്. ഇന്ത്യാടുഡേ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിവാദപരാമര്‍ശം.

ഡല്‍ഹിയിലെ ഔറംഗസീബ് റോഡ് അബ്ദുള്‍ കലാം റോഡായി പുനര്‍നാമകരണം ചെയ്തതിനെ ന്യായീകരിക്കവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്‍: ഔറംഗസീബ് മാതൃകയാക്കേണ്ട വ്യക്തിയായിരുന്നെന്ന് ഞാന്‍ കരുതുന്നില്ല. പ്രചോദനമാകേണ്ടവരെമാത്രമേ അങ്ങനെ സ്വീകരിക്കാവൂ. അത്തരമൊരു മഹാനാണ് അബ്ദുള്‍ കലാം. മുസ്ലിമായിരുന്നെങ്കിലും അദ്ദേഹം ദേശസ്നേഹിയും മാനവികതയില്‍ വിശ്വസിച്ചിരുന്ന വ്യക്തിയുമായിരുന്നു.

റോഡിന് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയത്.ഈ പ്രസ്താവന വിവാദമായപ്പോള്‍ "കലാം ദേശീയവാദിയായ മുസ്ലിമായിരുന്നു' എന്നുമാത്രമാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു.

ഗോമാംസം കഴിക്കുന്നത് കുറ്റകരം: രാംദേവ്

ന്യൂഡല്‍ഹി > ബൈബിള്‍, ഖുര്‍ആന്‍ എന്നിവയുടെ പേരുപറഞ്ഞ് ഗോമാംസം കഴിക്കുന്നത് കുറ്റകരമാണെന്ന് ബാബാ രാംദേവ് പറഞ്ഞു. പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണം. ഗോമാംസം നിരോധിച്ച് ജമ്മു കശ്മീര്‍ ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിലാണ് രാംദേവിന്റെ പരാമര്‍ശം. ഏതെങ്കിലും മതപരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല, മറിച്ച് ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളെ അടിസ്ഥാനമാക്കിയാണ് താന്‍ ഇതുപറയുന്നത്. മനുഷ്യനെ കൊല്ലുന്നത് അക്രമമാണെങ്കില്‍ മൃഗങ്ങളെ കൊല്ലുന്നതും അക്രമമാണ്- രാംദേവ് പറഞ്ഞു.

മറാത്തികള്‍ മാത്രം ഓട്ടോ ഓടിച്ചാല്‍ മതിയെന്ന് ശിവസേന മന്ത്രി

മുംബൈ > മഹാരാഷ്ട്രയില്‍ മറാത്തി അറിയുന്നവര്‍ മാത്രം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ആയാല്‍മതിയെന്ന് ഗതാഗത മന്ത്രിയും ശിവസേന നേതാവുമായ ദിവാകര്‍ റോത്തെ. മറാത്തി അറിയാത്തവരുടെ പെര്‍മിറ്റ് റദ്ദാക്കും. ഭാഷാനൈപുണ്യമറിയാന്‍ പരീക്ഷ നടത്തും. ജയിക്കുന്നവര്‍ക്കേ പെര്‍മിറ്റ് നല്‍കൂ. പുതുതായി പെര്‍മിറ്റ് എടുക്കുന്നവര്‍ക്കും പഴയത് പുതുക്കുന്നവര്‍ക്കും ഇത് ബാധകമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനെതിരെ പ്രതിഷേധം ശക്തമായി. മറാത്തി അറിയാത്ത ഇതരസംസ്ഥാനക്കാരും മുംബൈയിലടക്കം ഓട്ടോ ഡ്രൈവര്‍മാരായി ജോലിചെയ്യുന്നുണ്ട്. വരുംമാസങ്ങളില്‍ 1,40,000 പെര്‍മിറ്റ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്

സര്‍ക്കാര്‍ ജീവനക്കാര്‍ ഹിന്ദിയില്‍ ഒപ്പിടണമെന്ന് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി > സര്‍ക്കാര്‍ ജീവനക്കാര്‍ ഫയലുകളില്‍ ഹിന്ദിയില്‍ ഒപ്പിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഹിന്ദിക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുന്നില്ല. ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്ന ചിലര്‍ ഇപ്പോഴും ഇംഗ്ലീഷിന് പ്രചാരണം നല്‍കാനാണ് ശ്രമിക്കുന്നത്. ഹിന്ദി ദിവസിനോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഹിന്ദിയില്‍ ഒപ്പിടാന്‍ ശ്രമിക്കണമെന്ന് രാജ്നാഥ് സിങ് ആവശ്യപ്പെട്ടത്.

ഹിന്ദിയാണ് രാജ്യത്തെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഭാഷ. സംസ്കൃതം കഴിഞ്ഞാല്‍ തമിഴാണ് പുരാതന ഭാഷയായി കണക്കാക്കുന്നതെങ്കിലും ഹിന്ദിയാണ് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. യു എന്നിെന്‍റ ഔദ്യോഗിക ഭാഷാ പട്ടികയില്‍ ഹിന്ദിയെ ഉള്‍പ്പെടുത്തുന്നതിനായി പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ ഹിന്ദിയുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ടിപ്പുവാകരുത്; രജനിക്ക് സംഘപരിവാര്‍ ഭീഷണി

ചെന്നൈ > സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ടിപ്പുസുല്‍ത്താനായി അഭിനയിക്കരുതെന്ന് സംഘപരിവാര്‍. രജനിയെ നായകനാക്കി ടിപ്പുവിന്റെ ജീവിതകഥ സിനിമയാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ബംഗളൂരുവിലെ വ്യവസായി അശോക് ഖേനേ മാധ്യമങ്ങളെ അറിയിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുമോ എന്ന് രജനി വ്യക്തമാക്കിയിട്ടില്ല. സിനിമയെ കുറിച്ചുള്ള വാര്‍ത്ത വന്നതിനു പിന്നാലെ എതിര്‍പ്പുമായി സംഘപരിവാര്‍ സംഘടനകളെത്തി.

കെ എസ് ഭഗവാന് വധഭീഷണി

മൈസൂരു > രാജ്യത്തെ ഞെട്ടിച്ച എം എം കലബുര്‍ഗി വധത്തിനു തൊട്ടുപിന്നാലെ സംഘപരിവാറിന്റെ ശത്രുപട്ടികയിലുള്ള സാംസ്കാരികപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എസ് ഭഗവാനും ഭീഷണിക്കത്ത്. കലബുര്‍ഗിയെ വധിച്ച ദിവസംതന്നെ അടുത്ത ഇര ഭഗവാനാണെന്ന് ബജ്രംഗ്ദള്‍ നേതാവ് ഭീഷണിസന്ദേശം ട്വിറ്റര്‍ ചെയ്തിരുന്നു. ബുധനാഴ്ച കെ എസ് ഭഗവാന്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് കത്ത് വന്നത്. വായിച്ചശേഷം വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. കത്ത് പൊലീസിന്റെ കൈവശമാണെന്ന് ഭഗവാന്‍ അറിയിച്ചു.

"മൂന്നുപേരെയാണ് ഞങ്ങള്‍ക്ക് അവസാനിപ്പിക്കാനുള്ളത്. അടുത്ത ഊഴം താങ്കളുടേതാണ്. പൊലീസ് സുരക്ഷയൊന്നും സഹായിക്കില്ല. സമയം അതിക്രമിച്ചിരിക്കുന്നു. ദിവസങ്ങള്‍ എണ്ണിക്കോളൂ'  എന്നാണ് കത്തിലെ ഭീഷണി. ഇത്തരം ഭീഷണികള്‍ വകവയ്ക്കുന്നില്ലെന്ന് ഭഗവാന്‍ പ്രതികരിച്ചു. ഇത് ആദ്യമല്ല. അതുകൊണ്ടുതന്നെ അവഗണിക്കുന്നു. താനെഴുതിയതില്‍ ഒരു പേജുപോലും വായിക്കാത്തവരാണ് ഭീഷണി അയച്ചത്. ഗവേഷണം നടത്തിയാണ് തന്റെ എഴുത്ത്. അതില്‍ എതിര്‍പ്പുള്ളവര്‍ക്ക് പരിഷ്കൃത മാര്‍ഗങ്ങളിലൂടെ പ്രതികരിക്കാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭഗവദ്ഗീത സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ മൈസൂരുവില്‍ നടത്തിയ വിവാദപ്രഭാഷണത്തിന് ശേഷമാണ് സംഘപരിവാറിന്റെ നോട്ടപ്പുള്ളിയായി അദ്ദേഹം മാറിയത്. കഴിഞ്ഞ മുപ്പതിന് കന്നട എഴുത്തുകാരനും കന്നട ഹംപി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന എം എം കലബുര്‍ഗിയെ വീട്ടിലെത്തിയ അക്രമികള്‍ വെടിവച്ചു കൊന്നു. കലബുര്‍ഗിക്കുശേഷം അടുത്തയാള്‍ ഭഗവാനാണെന്ന് ട്വിറ്റര്‍ സന്ദേശമിട്ട ബജ്രംഗ്ദള്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. കത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ഐജി ബി കെ സിങ് അറിയിച്ചു. ഇതോടെ സംഘപരിവാറിന്റെ ഭീഷണിയുള്ള ജ്ഞാനപീഠം അവാര്‍ഡ് ജേതാവ് ഗിരീഷ് കര്‍ണാഡിനും എസ് എല്‍ ബൈരപ്പയ്ക്കും സുരക്ഷ ശക്തമാക്കി.

കലബുര്‍ഗിയെ കൊന്നത് തങ്ങളെന്ന് ബജ്രംഗദള്‍ നേതാവ്

മംഗളൂരു > പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ ഡോ. എം എം കലബുര്‍ഗിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബജ്റംഗദള്‍ നേതാവിന്റെ ട്വീറ്റ്. ബജ്റംഗദള്‍ ദക്ഷിണ കന്നഡ ബണ്ട്വാള്‍ കോ-കണ്‍വീനര്‍ ബുവിത് ഷെട്ടിയാണ് ഡോ. കലബുര്‍ഗിയുടെ കൊലപാതകത്തിനു പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. എഴുത്തുകാരന്‍ കെ എസ് ഭഗവാനെതിരെയും ട്വീറ്റില്‍ വധഭീഷണിയുണ്ട്.യു ആര്‍ അനന്തമൂര്‍ത്തിക്കു ശേഷം ഇപ്പോള്‍ എം എം കലബുര്‍ഗി.

"ഹിന്ദുയിസത്തിനെതിരെ സംസാരിക്കുന്നവര്‍ക്ക് പട്ടികളുടേതുപോലുള്ള മരണം. അടുത്തത് എഴുത്തുകാരനായ കെ എസ് ഭഗവാന്‍...' ഇങ്ങനെയാണ് ഗരുഡപുരാണ എന്ന ട്വിറ്ററിലെ ട്വീറ്റ്. മംഗളൂരു കല്ലടക്കയിലെ ഒരു മുസ്ലിമിന്റെ കൈ വെട്ടിയതായും മറ്റൊരു ട്വീറ്റില്‍ ഇയാള്‍ അഭിമാനിക്കുന്നു. ആര്‍എസ്എസ് നേതാവായ കല്ലടുക്ക പ്രഭാകര്‍ ഭട്ടിന്റെ വലംകൈയാണ് ബുവിത് ഷെട്ടി.ജ്ഞാനപീഠ ജേതാവ് യു ആര്‍ അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ ദക്ഷിണ കന്നഡയില്‍ സംഘപരിവാറുകാര്‍ പടക്കംപൊട്ടിച്ചും മധുരം വിതരണം നടത്തിയും ആഘോഷിച്ചിരുന്നു.

സംഘപരിവാറിന്റെ പൊള്ളത്തരം നിരന്തരം പൊളിച്ചുകാണിക്കുന്ന മറ്റൊരു പ്രമുഖ എഴുത്തുകാരന്‍ ഡോ. കെ എസ് ഭഗവാനെ നിരവധിതവണ സംഘപരിവാറുകാര്‍ അക്രമിച്ചിരുന്നു. രണ്ടാഴ്ചമുമ്പ് മംഗളൂരുവില്‍ വച്ച് ഭഗവാന്റെ വാര്‍ത്താസമ്മേളനത്തിനിടെ സംഘപരിവാറുകാര്‍ അക്രമം നടത്തിയിരുന്നു.

(അനീഷ് ബാലന്‍)

വേദക്ലാസില്‍ പോകാതിരുന്ന ബാലനെ മര്‍ദിക്കുന്ന വീഡിയോ പുറത്ത്

മംഗളൂരു > വേദക്ലാസില്‍ പോകാത്തതിന് കൈ ഒടിഞ്ഞ ബാലനെ അധ്യാപകന്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. താഴ്ന്ന ജാതിക്കാരെ അധിക്ഷേപിക്കുകയും ബാലനെ ക്രൂരമായി പീഡിപ്പിക്കുകയുംചെയ്ത അധ്യാപകനെതിരെ വിവിധ സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കി. വിട്ട്ല പഞ്ചലിംഗേശ്വര ക്ഷേത്രത്തിലെ വേദപാഠ അധ്യാപകനായ സോമസുന്ദര ശാസ്ത്രിയാണ് സന്തോഷ് എന്ന പത്ത് വയസ്സുകാരനെ ക്രൂരമായി ശിക്ഷിച്ചത്. ദളിത് സേവാ സമിതി നേതാവ് ശേഷപ്പ വിട്ട്ല പൊലീസിലും ശിശുക്ഷേമ സമിതിക്കും പരാതി നല്‍കി. നീ ബ്രാഹ്മണന്‍തന്നെയാണോ അതോ ശൂദ്രന് ജനിച്ചതാണോ എന്നും മറ്റും ആക്ഷേപിച്ചു.

പിന്നോക്ക സംവരണം എടുത്തുകളയണം: ആര്‍എസ്എസ്

റായ്‌പൂര്‍: പട്ടികജാതി പട്ടിക വിഭാഗക്കാര്‍ക്കും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കുമുള്ള സംവരണം എടുത്തുകളയണമെന്ന് ആര്‍എസ്എസ് താത്വികാചാര്യന്‍ എം ജി വൈദ്യ ആവശ്യപ്പെട്ടു. "" ജാതി ഇന്ത്യയില്‍ ഇപ്പോള്‍ പ്രസക്തമേ അല്ല''- "ദ ഹിന്ദു' ദിനപത്രത്തിനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിന്റെ ആവശ്യമേ ഇപ്പോഴില്ല. ഒരു ജാതിയും ഇന്ന് പിന്നോക്കമല്ല. ഏറിവന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം മാത്രം തുടരാം. അതും പത്ത് കൊല്ലത്തേക്ക് മാത്രം. അതുകഴിഞ്ഞാല്‍ അതും നിര്‍ത്തണം' ജാതി സംവരണം ജാതി ഇല്ലാതാക്കുകയല്ല ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ജാതിവൈരത്തിന്റെ പേരിലല്ലെന്നും വൈദ്യ അഭിപ്രായപ്പെട്ടു. ""മഹാരാഷ്ട്രയിലെങ്കിലും അത് മറ്റ് കാരണങ്ങളാലാണ്. ഭൂമിതര്‍ക്കങ്ങളും മറ്റും കാരണമാണ് ഇത്തരം അതിക്രമങ്ങളുണ്ടാകുന്നത്''-ആര്‍ എസ്എസിന്റെ മുന്‍ വക്താവ് കൂടിയായ വൈദ്യ പറഞ്ഞു. വൈദ്യയുടെ മകന്‍ മന്‍മോഹന്‍ വൈദ്യ ഇപ്പോള്‍ ആര്‍എസ്എസ് വക്താവാണ്.

സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിലെ പട്ടേല്‍ സമുദായം നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് വൈദ്യയുടെ അഭിമുഖം. പട്ടേല്‍ സമുദായത്തിന് സംവരണം കൊടുക്കേണ്ടതില്ലെന്നും വൈദ്യ പറഞ്ഞു. അവര്‍ സമ്പന്ന സമുദായമാണ്. സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണമാണ് വേണ്ടത്.

ക്ഷേത്രത്തില്‍ കയറിയ ദളിത് സ്ത്രീകള്‍ക്ക് പിഴയിട്ടു

മംഗളൂരു > കര്‍ണാടകത്തില്‍ ക്ഷേത്രത്തില്‍ കയറിയ ദളിത് സ്ത്രീകള്‍ക്ക് സവര്‍ണര്‍ പിഴയിട്ടു. ക്ഷേത്രശുദ്ധീകരണ പൂജയുടെ ചെലവിന് നല്‍കാനും മേല്‍ജാതിക്കാര്‍ ഉള്‍പ്പെട്ട ക്ഷേത്രകമ്മിറ്റി വിധിച്ചു. ഹാസന്‍ ജില്ലയിലെ ഹൊളെനരസിപ്പുര്‍ സിഗരണഹള്ളിയിലാണ് പരിഷ്കൃതസമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന വര്‍ണവിവേചനം. ഗ്രാമത്തിലെ ശ്രീ ബസവേശ്വര ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തായമ്മ, സന്നമ്മ, പത്മമ്മ, തങ്കേമ്മ എന്നിവരോട് പിഴയൊടുക്കാന്‍ സവര്‍ണജാതിയായ വൊക്കലിംഗ സമുദായത്തില്‍പ്പെട്ടവര്‍ ആജ്ഞാപിച്ചത്.

ഇവര്‍കൂടി അംഗങ്ങളായ ശ്രീ ബസവേശ്വര സ്ത്രീശക്തി സംഘത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ നടത്തിയ പ്രത്യേക പൂജയുടെ ഭാഗമായാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലുണ്ടായിരുന്ന വൊക്കലിംഗ സമുദായത്തിലെ പ്രമാണി ദളിതുകളായ നാല് സ്ത്രീകളെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞു. ദളിതുകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞായിരുന്നു പരാക്രമം. ഇതിനെ എതിര്‍ത്തപ്പോള്‍ മര്‍ദിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ പഞ്ചായത്ത് അംഗംകൂടിയായ അമ്പതുകാരി തായമ്മ പറഞ്ഞു.

അടുത്തദിവസം സമുദായ പ്രമാണിമാര്‍ യോഗം ചേര്‍ന്ന് ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ആയിരം രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു. ക്ഷേത്രം ശുദ്ധീകരിക്കാനായി ഇരുപതിനായിരത്തോളം രൂപ സംഘം നല്‍കണമെന്നും വിധിച്ചു. ക്ഷേത്രത്തില്‍ ഉത്സവം നടത്താന്‍ തങ്ങളില്‍നിന്ന് പിരിവെടുത്തിരുന്നു. ദളിതുകളുടെ പണത്തിന് അയിത്തമില്ലേ എന്നും തായമ്മ ചോദിക്കുന്നു.ഇവിടെ, ഹരതനഹള്ളിയില്‍ പഞ്ചായത്ത് നിര്‍മിച്ച ഓഡിറ്റോറിയം ഉപയോഗിക്കുന്നതിനും താഴ്ന്നജാതിക്കാര്‍ക്ക് വിലക്കുണ്ട്. സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഓഡിറ്റോറിയം ഇപ്പോള്‍ വൊക്കലിംഗ ഭവനാക്കി മാറ്റിയാണ് ദളിതര്‍ക്ക് അന്യമാക്കിയത്.

2001ല്‍ തായമ്മയുടെ മകളുടെ വിവാഹം ഇവിടെ വിലക്കിയിരുന്നു. കഴിഞ്ഞവര്‍ഷം വൊക്കലിംഗക്കാര്‍ നടത്തിയ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മകനെ ഭക്ഷണം കഴിക്കുന്നതിനിടെ ഇറക്കിവിട്ടതായി ദളിത് സ്ത്രീയായ പത്മമ്മ പറഞ്ഞു.ദളിതരോടുള്ള സവര്‍ണരുടെ തൊട്ടുകൂടായ്മയ്ക്കെതിരെയും സര്‍ക്കാര്‍സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്നുപോലും ദളിതരെ വിലക്കുന്നതിലും പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഹാസനില്‍ പ്രതിഷേധസമരം നടന്നു.

രാജ്യത്തെവിടെയെങ്കിലും ഹിന്ദുക്കള്‍ക്കെതിരെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ തങ്ങളുടെ ഈ ഗ്രാമത്തിലും ആര്‍എസ്എസും ബിജെപിയും പ്രതിഷേധപരിപാടികളുമായി എത്തും. എന്നാല്‍, ഹിന്ദു സമുദായത്തില്‍തന്നെ പെട്ട പാവപ്പെട്ട ദളിതര്‍ സവര്‍ണരില്‍നിന്ന് അനുഭവിക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ അവര്‍ എത്തിയില്ലെന്ന് സമരസമിതി

മനുഷ്യബോംബുകളാകാന്‍ ഹിന്ദുക്കളോട് ശിവസേന

ന്യൂഡല്‍ഹി > ഇന്ത്യയിലെ ഹിന്ദുക്കള്‍ "മനുഷ്യബോംബുകളായി' മാറണമെന്നും പാകിസ്ഥാനില്‍ അധിനിവേശം നടത്തണമെന്നും ശിവസേന മുഖപത്രം സാമ്ന. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ "ഹിന്ദുക്കളോടുള്ള ഭയം' മറ്റ് ഇന്ത്യക്കാരില്‍ കടത്തിവിട്ടുവെന്നും സാമ്ന മുഖപ്രസംഗത്തില്‍ പറഞ്ഞു. ബാല്‍ താക്കറെയെ "ഭീകരവാദി'യായി ചിത്രീകരിച്ച് തെഹല്‍ക മാസിക പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് സാമ്നയുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍. ഹിന്ദുക്കള്‍ക്ക് ഈ രാജ്യത്ത് അന്തസ്സോടെ ജീവിക്കാന്‍ കഴിയണം. ഹിന്ദുക്കള്‍ക്ക് സിംഹത്തെപ്പോലെ ഗര്‍ജിക്കാന്‍ കഴിയണം. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് മറുപടി നല്‍കാന്‍ കഴിയണമെങ്കില്‍ ഹിന്ദുക്കള്‍ കൂടുതല്‍ മതപരമായി ജീവിക്കണം- മുഖപ്രസംഗം പറഞ്ഞു.

സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ പിരിച്ചുവിട്ടു

അഹമ്മദാബാദ് > മുതിര്‍ന്ന ഐപിഎസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഗുജറാത്ത് കലാപക്കേസില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കിയത് സഞ്ജീവ് ഭട്ടായിരുന്നു. ജുനഗഡില്‍ രഹസ്യാന്വേഷണവിഭാഗം ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിനെ അനുമതിയില്ലാതെ അവധിയെടുത്തതിന് 2011ല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

അമ്മയ്ക്ക് അസുഖമായതിനാലാണ് ജോലിക്കെത്താതിരുന്നതെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. കൂടാതെ ആ ദിവസങ്ങളില്‍ അദ്ദേഹം കലാപക്കേസ് അന്വേഷിക്കുന്ന നാനാവതി കമീഷന്‍ മുമ്പാകെയും മൊഴി നല്‍കാന്‍ അഹമ്മദാബാദിലും പോയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് അദ്ദേഹത്തെ ഗുജറാത്ത് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്.രണ്ടുദിവസം മുമ്പ് ഒരു സ്ത്രീയോടൊപ്പം വീഡിയോദൃശ്യങ്ങളില്‍ ഭട്ടിനെ കണ്ടതില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. വിവാഹേതരബന്ധമുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ 11 മിനിറ്റുള്ള വീഡിയോയിലുള്ളയാള്‍ താനല്ലെന്ന് സഞ്ജീവ് ഭട്ട് മറുപടി നല്‍കി.

ഫോറന്‍സിക് പരിശോധന നടത്തി ഇക്കാര്യം തെളിയിച്ചെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. നിയമവിരുദ്ധമായാണ് സര്‍ക്കാര്‍ തന്നെ പിരിച്ചുവിട്ടതെന്ന് ഭട്ട് ട്വിറ്ററില്‍ പ്രതികരിച്ചു. മോഡിയുടെയും ബിജെപിയുടെയും അപ്രീതിക്ക് പാത്രമായ ഭട്ടിനെ പിരിച്ചുവിടാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ആസൂത്രിതനീക്കമാണ് നടത്തിയത്.

പാഠപുസ്തകത്തില്‍ വിവേകാനന്ദനൊപ്പം അസാറാം ബാപ്പു

ജോധ്പുര്‍ > രാജസ്ഥാനിലെ മൂന്നാംക്ലാസ് പാഠപുസ്തകത്തില്‍ ഇന്ത്യയിലെ പ്രമുഖ സന്യാസിമാരുടെ പട്ടികയില്‍ വിവേകാനന്ദനും രാമകൃഷ്ണ പരമഹംസനും ഒപ്പം ബലാത്സംഗക്കേസ് പ്രതിയായ അസാറാം ബാപ്പുവും. ഡല്‍ഹി ആസ്ഥാനമായ പ്രസാധകകമ്പനി ഗുരുകുല്‍ പ്രകാശന്‍ തയ്യാറാക്കിയ "നയാ ഉജാല' എന്ന മോറല്‍ സയന്‍സ് പുസ്തകത്തിലാണ് വിവാദ സന്യാസി പ്രമുഖര്‍ക്കൊപ്പം ഇടംപിടിച്ചത്. ഗുരു നാനാക്, കബീര്‍, മീരാബായ്, ശങ്കരാചാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് അസാറാമിന്റെ ചിത്രം.ജോധ്പുര്‍ ആശ്രമത്തിലെ അന്തേവാസിയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത കേസില്‍ അറസ്റ്റിലായ അസാറാം (73) 2013 സെപ്തംബര്‍ മുതല്‍ ജോധ്പുര്‍ ജയിലിലാണ്.

അസാറാമിന്റെ മകന്‍ നാരായണ്‍ സായിയും ബലാത്സംഗക്കേസില്‍ ജയിലിലാണ്. ഇവര്‍ക്കെതിരായ കേസുകളിലെ സാക്ഷികള്‍ കൊല്ലപ്പെടുന്നത് കോളിളക്കമുണ്ടാക്കിയിരുന്നു.അസാറാമിനെതിരെ കേസ് എടുക്കും മുമ്പാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നാണ് പ്രസാധക കമ്പനിയുടെ വിശദീകരണം. പഴയ പുസ്തകങ്ങള്‍ പിന്‍വലിച്ച് പുതിയ പുസ്തകം ഇറക്കുമെന്നും കമ്പനി അറിയിച്ചു. സംഭവം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസവകുപ്പ് പ്രതികരിച്ചു. ബിജെപി സര്‍ക്കാരാണ് രാജസ്ഥാന്‍ ഭരിക്കുന്നത്.

വര്‍ഗീയ കലാപങ്ങളില്‍ 30% വര്‍ധന

ന്യൂഡല്‍ഹി > നരേന്ദ്രമോഡിസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ വര്‍ധിക്കുന്ന പ്രവണത തുടരുന്നു. 2015ന്റെ ആദ്യ പകുതിയില്‍ തന്നെ വര്‍ഗീയ കലാപങ്ങളുടെ എണ്ണത്തില്‍ രാജ്യത്താകെ 30 ശതമാനം വര്‍ധന വന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂണ്‍വരെയുള്ള കാലയളവില്‍ രാജ്യത്താകെ 330 വര്‍ഗീയ കലാപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

51 പേര്‍ വര്‍ഗീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷമുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍, മുംബൈകലാപം, ഗുജറാത്ത് വംശഹത്യ, മുസഫര്‍നഗര്‍ സംഘര്‍ഷം തുടങ്ങിയ വന്‍ സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ വര്‍ഷം വര്‍ഗീയകലാപങ്ങളില്‍ വന്ന വര്‍ധനവ ഞെട്ടിപ്പിക്കുന്നതാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 2014 പകുതിമുതല്‍ വര്‍ഗീയ സംഭവങ്ങളില്‍ വര്‍ധന പ്രകടമായി തുടങ്ങിയിരുന്നു. 2015ലും ഈ സ്ഥിതിയില്‍ മാറ്റമില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബിജെപി രാഷ്ട്രീയ സ്വാധീനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് വര്‍ഗീയകലാപങ്ങള്‍ കൂടുതലായി അരങ്ങേറുന്നത്.

2014ന്റെ ആദ്യപകുതിയില്‍ ആകെ 252 കലാപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 33 പേര്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടു. എന്നാല്‍ 2015ല്‍ എത്തിയപ്പോഴേക്കും ആദ്യ ആറുമാസ കാലയളവില്‍ രാജ്യത്ത് അരങ്ങേറിയ വര്‍ഗീയ കലാപങ്ങളുടെ എണ്ണം 330 ആയി ഉയര്‍ന്നു. 51 പേര്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടു. 1092 പേര്‍ക്ക് പരിക്ക് സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍-68. പത്തുപേര്‍ യുപിയില്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടു. 224 പേര്‍ക്ക് പരിക്കേറ്റു. 2014 ല്‍ യുപിയില്‍ 133 കലാപങ്ങളാണ് അരങ്ങേറിയത്. 26 പേര്‍ കൊല്ലപ്പെടുകയും 374 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ 41 വര്‍ഗീയ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 14 പേര്‍ കൊല്ലപ്പെടുകയും 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2014 ല്‍ ബിഹാറിലാകെ 61 കലാപങ്ങള്‍ ഉണ്ടായി. അഞ്ചുപേര്‍ മരിക്കുകയും 294 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യ ആറുമാസം കൊണ്ടുതന്നെ മരണസംഖ്യ കഴിഞ്ഞവര്‍ഷത്തിന്റെ രണ്ടിരട്ടിയായി. പ്രധാനമന്ത്രിയുടെ ജന്മസംസ്ഥാനമായ ഗുജറാത്തില്‍ 25 വര്‍ഗീയ കലാപങ്ങള്‍ ആദ്യ ആറുമാസ കാലയളവില്‍ അരങ്ങേറി. ഏഴുപേര്‍ കൊല്ലപ്പെടുകയും 79 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ 59 വര്‍ഗീയ കലാപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലുപേര്‍ കൊല്ലപ്പെടുകയും 196 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ 36 വര്‍ഗീയ കലാപങ്ങളാണ് 2015 ലെ ആദ്യ ആറുമാസ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്്. രണ്ടുപേര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

(എം പ്രശാന്ത്)

കര്‍ഷക ആത്മഹത്യക്ക് കാരണം പ്രണയനൈരാശ്യമാണെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി > പ്രണയനൈരാശ്യവും ഷണ്ഡത്വവും സ്ത്രീധനവുമാണ് രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി രാധാ മോഹന്‍ സിങ്. കടക്കെണിയും കാര്‍ഷികവിളകളുടെ നഷ്ടവും കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് പതിവായ സാഹചര്യത്തില്‍ കേന്ദ്ര കൃഷിമന്ത്രിയുടെ പരാമര്‍ശം വിവാദമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 1400 കര്‍ഷകരാണ് ഈ കാരണത്താല്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ദേശീയ ക്രൈം റിസര്‍ച്ച് ബ്യൂറോയുടെ തെളിവുകള്‍ നിരത്തിയായിരുന്നു രാജ്യസഭയില്‍ മന്ത്രി ഈ വിഷയത്തില്‍ മറുപടി പറഞ്ഞത്. പ്രണയബന്ധങ്ങളും ഷണ്ഡത്വവും സ്ത്രീധനവും രോഗവും മയക്കുമരുന്നിന്റെയും ലഹരിയുടെയും ഉപയോഗവുമാണ്  ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണ്ടെത്തല്‍. മഹാരാഷ്ട്ര, തെലുങ്കാന, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ആത്മഹത്യയില്‍ മുന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയില്‍ 2568 പേരാണ് ആത്മഹത്യചെയ്തത്. 898 പേര്‍ തെലുങ്കാനയിലും 826 പേര്‍ മധ്യപ്രദേശിലും ആത്മഹത്യ ചെയ്തു. തെലുങ്കാനയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. 30 നും 60നും ഇടയില്‍ പ്രായമുള്ള ആളുകളാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തതെന്നും കണക്കുകള്‍ പറയുന്നു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

ഹെഡ്ഗെവാറിനെപ്പറ്റി പാഠപുസ്തകം: എസ്എഫ്ഐ പ്രതിഷേധിച്ചു

ന്യൂഡല്‍ഹി > രാജസ്ഥാനിലെ സര്‍ക്കാര്‍ കോളേജുകളില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പുസ്തകം പഠിപ്പിക്കാനുള്ള നീക്കത്തില്‍ എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് പ്രതിഷേധിച്ചു. ആര്‍എസ്എസ് അനുബന്ധസംഘടനയായ ഇന്ത്യ പോളിസി ഫൗണ്ടേഷന്റെ ഓണററി ഡയറക്ടര്‍ രാകേഷ് സിന്‍ഹ രചിച്ച "ആധുനിക് ഭാരത് കെ നിര്‍മാത-ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍' എന്ന പുസ്തകം വാങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് കോളേജുകളോട് ഉത്തരവിട്ടത്. വിദ്യാഭ്യാസ-സാംസ്കാരിക മേഖലകള്‍ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘടനകളെ ഒറ്റപ്പെടുത്തണമെന്നും എസ്എഫ്ഐ അഖിലേന്ത്യാപ്രസിഡന്റ് ഡോ. വി ശിവദാസനും ജനറല്‍ സെക്രട്ടറി ഋതബ്രതബാനര്‍ജിയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അക്കാദമിക് സ്ഥാപനങ്ങള്‍ കേന്ദ്രം പിടിച്ചടക്കുന്നു: അമര്‍ത്യ

ന്യൂഡല്‍ഹി > നരേന്ദ്രമോഡി സര്‍ക്കാര്‍ അക്കാദമിക് സ്ഥാപനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുകയാണെന്ന് പ്രമുഖ സാമ്പത്തികപണ്ഡിതനും നൊബേല്‍ ജേതാവുമായ അമര്‍ത്യ സെന്‍. നളന്ദ സര്‍വകലാശാലയില്‍നിന്ന് സര്‍ക്കാര്‍ തന്നെ പുറത്താക്കുകയായിരുന്നെന്നും "ന്യൂയോര്‍ക്ക് റിവ്യൂ ഓഫ് ബുക്സ'് ആഗസ്ത് ലക്കത്തില്‍ എഴുതിയ ലേഖനത്തില്‍ അമര്‍ത്യ സെന്‍ പറഞ്ഞു. ജൂലൈ 17നാണ് അമര്‍ത്യ സെന്‍ ഔദ്യോഗികമായി നളന്ദ സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനം ഒഴിയുന്നത്.

ചാന്‍സലര്‍സ്ഥാനത്തുനിന്ന് തന്നെ കരുതിക്കൂട്ടി പുറത്താക്കുകയായിരുന്നു. വിദേശത്തുനിന്നുള്ള ഗവേഷകരും ബുദ്ധിജീവികളും മറ്റും സ്ഥാനമൊഴിയരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നത് ഉള്‍പ്പെടെ അപമാനകരമായ നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുമെന്ന് ഉറപ്പുള്ളതിനാല്‍ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാവുകയാണെന്നും സെന്‍ വെളിപ്പെടുത്തി. നളന്ദയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. അക്കാദമിക് സ്ഥാപനങ്ങള്‍ നിയന്ത്രണത്തിലാക്കി സ്വന്തം അജന്‍ഡ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ രീതിയിലുള്ള കടന്നുകയറ്റം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. പേരിനുമാത്രം സര്‍ക്കാര്‍ ഇടപെടലുണ്ടായിരുന്ന സ്ഥാപനങ്ങളെല്ലാം പിടിച്ചടക്കുകയാണ്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ഡയറക്ടറായി ഡോ. സന്ദീപ് ത്രിവേദിയുടെ നിയമനം അംഗീകരിക്കാന്‍ പ്രധാനമന്ത്രികാര്യാലയം തയ്യാറാകാത്തത് ഈ സമീപനമാണ് വ്യക്തമാക്കുന്നത്.

മോഡി അധികാരമേറ്റയുടന്‍ നാഷണല്‍ ബുക്ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സാഹിത്യകാരന്‍ സേതുവിനെ മാറ്റി ആര്‍എസ്എസ് നോമിനിയായ ബല്‍ദേവ് ശര്‍മയെ നിയമിച്ച കാര്യം ലേഖനത്തില്‍ അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷനില്‍ (ഐസിസിആര്‍) കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഡോ. ലോകേഷ് ചന്ദ്രയെപ്പോലെയുള്ളവര്‍ നരേന്ദ്രമോഡി മഹാത്മാഗാന്ധിയേക്കാള്‍ മഹാനാണെന്ന ആശയം പ്രചരിപ്പിക്കുന്നവരാണ്. ജാതിവ്യവസ്ഥ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രബന്ധമെഴുതിയതാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്ററി റിസര്‍ച്ച് ചെയര്‍മാന്‍ വൈ സുദര്‍ശന്‍ റാവുവിന്റെ യോഗ്യത.

ഡല്‍ഹി ഐഐടി ഡയറക്ടര്‍ രഘുനാഥ് ഷെവ്ഗാവ്ക്കര്‍, ബോംബെ ഐഐടി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കകോദ്കര്‍ തുടങ്ങിയവര്‍ മോഡി സര്‍ക്കാരിന്റെ നിയന്ത്രണം സഹിക്കാനാകാതെ രാജി സമര്‍പ്പിച്ചിട്ടുണ്ട്. അക്കാദമിക് സ്ഥാപനങ്ങള്‍ക്ക് ഭാവിയിലേക്ക് ഒന്നും സംഭാവനചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് സര്‍ക്കാര്‍ ഇടപെടല്‍മൂലം ഉണ്ടായതെന്ന് ഇവര്‍ രാജിക്കത്തില്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്റ്സിനെ (ഐഐഎംഎസ്) നിയന്ത്രിക്കാന്‍ പുതിയ ബില്‍ തയ്യാറാക്കിയിട്ടുണ്ട്. പരോക്ഷനിയന്ത്രണത്തിനു പകരം നേരിട്ട് ഡയറക്ടര്‍ നിയമനം നടത്താനാണ് നീക്കം. അക്കാദമിക് സ്ഥാപനങ്ങള്‍ നിയന്ത്രണത്തിലാക്കുകയല്ല, കൈപ്പിടിയില്‍ ഒതുക്കുകയാണ് ഇത്തരം ബില്ലുകളുടെ ലക്ഷ്യം- അമര്‍ത്യ സെന്‍ വിമര്‍ശിച്ചു.

പൊതുജനാരോഗ്യം ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയി. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 1.2 ശതമാനം മാത്രമാണ് പൊതുജനാരോഗ്യത്തിനും മറ്റും വകയിരുത്തിയിരുന്നത്. ചൈനയും മറ്റും മൂന്നു ശതമാനം വിനിയോഗിക്കുന്നുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ 1.2 ശതമാനം വെട്ടിച്ചുരുക്കി ഒരു ശതമാനമാക്കി. ഉയര്‍ന്ന വളര്‍ച്ച ലക്ഷ്യമിടുന്നുവെന്ന് വീമ്പടിക്കുന്ന മോഡി സര്‍ക്കാര്‍ ചൈനപോലെയുള്ള രാജ്യങ്ങള്‍ പൊതുജനക്ഷേമത്തിനായി സ്വീകരിച്ച നടപടികള്‍ക്കു നേരേ കണ്ണടയ്ക്കുകയാണെന്നും അമര്‍ത്യ സെന്‍ പറയുന്നു.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വകാര്യമേഖലക്ക്

ന്യൂഡല്‍ഹി > പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കംതുടങ്ങി. ബിജെപി ആശ്രിതനും ടിവി സീരിയല്‍ നടനുമായ ഗജേന്ദ്ര ചൗഹാനെ ഭരണസമിതി ചെയര്‍മാനാക്കി കാവിവല്‍ക്കരണം നടപ്പാക്കിയതിനു പിന്നാലെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ബോളിവുഡിലെ കുത്തകകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഗജേന്ദ്രചൗഹാന്റെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് രാജ്യത്തിന്റെ അഭിമാനമായ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചന നടക്കുന്നതായി അറിയിച്ചത്.

ബോളിവുഡ് ലോകത്തെ രണ്ടാമത്തെ സിനിമാവ്യവസായമായെങ്കില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും അവര്‍തന്നെ കൈകാര്യംചെയ്യുന്നതല്ലേ നല്ലതെന്ന് വെള്ളിയാഴ്ച വിദ്യാര്‍ഥികളുടെ പ്രതിനിധിസംഘവുമായി നടന്ന ചര്‍ച്ചയ്ക്കിടെ ജെയ്റ്റ്ലി ചോദിച്ചു. വിദ്യാര്‍ഥികള്‍ക്കുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്ത റസൂല്‍ പൂക്കുട്ടി, ഗിരീഷ് കാസറവള്ളി തുടങ്ങിയ പ്രമുഖരെ സാക്ഷിയാക്കിയായിരുന്നു ജെയ്റ്റ്ലി സ്വകാര്യവല്‍ക്കരണത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞത്. ഇന്‍സ്റ്റിറ്റ്യൂട്ട് സ്വകാര്യവല്‍ക്കരിക്കാന്‍ അണിയറയില്‍ നീക്കംനടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കുന്നതെന്നുമുള്ള സൂചന നേരത്തെയുണ്ടായിരുന്നെങ്കിലും മന്ത്രി ഈ വിഷയത്തില്‍ സ്ഥിരീകരണം നല്‍കുന്നത് ആദ്യമാണ്.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിഷയങ്ങള്‍ പഠിച്ച ഗീതാകൃഷ്ണന്‍ റിപ്പോര്‍ട്ടും സ്ഥാപനം സ്വകാര്യവല്‍ക്കരിക്കാന്‍ ശുപാര്‍ശചെയ്തിരുന്നു. ശുപാര്‍ശ തിരക്കിട്ട് നടപ്പാക്കാന്‍ പദ്ധതിയില്ലെങ്കിലും ഘട്ടംഘട്ടമായി സ്വകാര്യനിക്ഷേപകരുടെ സഹായത്തോടെ ഇന്‍സ്റ്റിറ്റ്യൂട്ടിനെ "സെന്റര്‍ ഓഫ് എക്സലന്‍സ്' ആക്കി ഉയര്‍ത്താനാണ് ആലോചനയെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നു. കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കംനടക്കുന്നുണ്ട്. ഗീതാകൃഷ്ണന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ശരാശരി വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമാകുമെന്ന് ഗിരീഷ് കാസറവള്ളി പറഞ്ഞു. പണക്കാരുടെയും സിനിമാക്കാരുടെയും മക്കള്‍ക്കുവേണ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് സംവരണംചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചൗഹാനെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ നടത്തിുന്ന പ്രക്ഷോഭം ശക്തമാക്കി. ജഹ്നു ബറുവ, സന്തോഷ് ശിവന്‍ എന്നിവര്‍ക്കു പിന്നാലെ ഭരണസമിതി അംഗമായിരുന്ന നടി പല്ലവി ജോഷിയും തിങ്കളാഴ്ച രാജിക്കത്ത് സമര്‍പ്പിച്ചു. ചൗഹാനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് രാജിയെന്ന് പല്ലവി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, സ്വയം പിന്‍വാങ്ങാന്‍ ഒരുക്കമല്ലെന്ന് ഗജേന്ദ്ര ചൗഹാന്‍ പ്രതികരിച്ചു.

(എം അഖില്‍)

സ്വാമി അഗ്നിവേശിന്റെ തലവെട്ടാന്‍ ഇനാം ഹിന്ദുമഹാസഭ നേതാക്കള്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി > സ്വാമി അഗ്നിവേശിന്റെ തലവെട്ടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലമായി നല്‍കുമെന്ന് പ്രഖ്യാപിച്ച ഹിന്ദു മഹാസഭ നേതാക്കള്‍ക്കെതിരെ കേസ്. ഹിന്ദുമഹാസഭ ഹരിയാന സംസ്ഥാന പ്രസിഡനറ് രമേഷ് പനൂ, സീനിയര്‍ വൈസ്പ്രസിഡന്റ് ധരംപാല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസറ്റര്‍ ചെയ്തത്.കഴിഞ്ഞ ഏപ്രില്‍ 23നാണ് അഗ്നിവേശിന്റെ തലവെട്ടുന്നവര്‍ക്ക് ഇനാം നല്‍കുമെന്ന് ഇരുനേതാക്കളും ചാനല്‍ക്യാമറകള്‍ക്ക് മുമ്പില്‍ പറഞ്ഞത്.

മസ്രത് ആലത്തെ ജയില്‍മോചിതനാക്കണം എന്നാവശ്യപ്പെടുന്ന അഗ്നിവേശ് രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തിന്റെ തലവെട്ടണമെന്നും അത് ചെയ്യുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും ആയിരുന്നു ഇരുവരും പറഞ്ഞത്. സ്വാമിയെ അഞ്ച് തവണ ചെരിപ്പുകൊണ്ട് അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനവും ഇവര്‍ നടത്തി. ഇതേ തുടര്‍ന്ന് ബന്ധ്വ മുക്തി മോര്‍ച്ച ജനറല്‍ സെക്രട്ടറി ഷൗതാജ് സിങ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 115, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പ്രധാനമന്ത്രി മുസ്ലിങ്ങളെ കുടുംബാസൂത്രണം അംഗീകരിപ്പിക്കണം: ശിവസേന

ന്യൂഡല്‍ഹി > കുടുംബാസൂത്രണത്തിന്റെ ആവശ്യകത മുസ്ലിങ്ങള്‍ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തണമെന്ന് ശിവസേന. രാജ്യത്ത് മുസ്ലിങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നത് ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുമെന്നും ശിവസേനാ മുഖപത്രം സാമ്ന പറഞ്ഞു. മുസ്ലിങ്ങളെ എതിരിടാന്‍ ഹിന്ദു ജനസംഖ്യ ഉയര്‍ത്തുന്നത് പ്രശ്നപരിഹാരമാകില്ല. എല്ലാ മതങ്ങള്‍ക്കുമേലും കുടുംബാസൂത്രണം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. 2001-11 കാലയളവില്‍ മുസ്ലിം ജനസംഖ്യ 24 ശതമാനം വര്‍ധിച്ചു. 2015ലെത്തുമ്പോള്‍ 5-10 ശതമാനംകൂടി ജനസംഖ്യ വര്‍ധിച്ചിട്ടുണ്ടാകണം. ഭാഷാപരവും ഭൂമിശാസ്ത്രപരവും വൈകാരികവുമായ അസന്തുലിതാവസ്ഥയ്ക്ക് ഇത് കാരണമാകും. രാജ്യത്തിന്റെ ഐക്യത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയും ചെയ്യും- സാമ്ന പറഞ്ഞു.

ഐസിഎച്ച്ആറിനെ സംഘപരിവാര്‍ സമിതിയാക്കി

ന്യൂഡല്‍ഹി > ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിനെ പൂര്‍ണമായും ഒരു സംഘപരിവാര്‍ സമിതിയാക്കി നരേന്ദ്രമോഡി സര്‍ക്കാര്‍ മാറ്റിത്തീര്‍ത്തുവെന്ന് കൗണ്‍സില്‍ സെക്രട്ടറിയായിരുന്ന പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. കാവിവല്‍ക്കരണം എല്ലാ സീമകളും ലംഘിച്ച ഘട്ടത്തിലാണ് സെക്രട്ടറിയെന്ന നിലയില്‍ രാജിക്കത്ത് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിയോജിപ്പുകള്‍ തീര്‍ത്തും അംഗീകരിക്കാത്ത മനഃസ്ഥിതിയിലേക്ക് ഐസിഎച്ച്ആറിന്റെ പുതിയ അധ്യക്ഷന്‍ പ്രൊഫ. വൈ സുദര്‍ശന്‍ റാവു എത്തിച്ചേര്‍ന്നുവെന്നും ഗോപിനാഥ് "ദേശാഭിമാനി'യോട് പറഞ്ഞു.

വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ഐസിഎച്ച്ആറില്‍ അഴിച്ചുപണി നടന്നിരുന്നു. എന്നാല്‍, അന്ന് ചരിത്രഗവേഷണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച ചിലരെങ്കിലും സമിതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍, മോഡിസര്‍ക്കാരിന്റെ അഴിച്ചുപണി പൂര്‍ണമായും നിരാശാജനകമാണ്.സമിതിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 18 ല്‍ 15 പേരും പ്രത്യക്ഷമായി ആര്‍എസ്എസ് ബന്ധമുള്ളവരാണ്. അധ്യക്ഷസ്ഥാനത്ത് നിയമിക്കപ്പെട്ട സുദര്‍ശന്‍ റാവുവിന്റെ ചാതുര്‍വര്‍ണ്യത്തെ അംഗീകരിക്കുന്ന ചരിത്രനിലപാടുകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

കേരളത്തില്‍നിന്ന് സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി ടി ഹരിദാസും സി ഐ ഐസക്കും ഭാരതീയവിചാരകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. യുജിസി പ്രതിനിധിയായി എത്തിയ അതുല്‍ റാവത്ത് ആര്‍എസ്എസ് പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യയിലെയും ഓര്‍ഗനൈസറിലെയും സ്ഥിരം പംക്തികാരനാണ്.സമിതിയിലെ പലര്‍ക്കും ചരിത്രവുമായി ബന്ധമില്ലെന്നത് വിചിത്രമാണ്. സരസ്വതി നദിയെക്കുറിച്ച് പുസ്തകമെഴുതിയ ഫ്രഞ്ചുകാരനായ മൈക്കല്‍ ഡാനിനോ ഇപ്പോള്‍ ഐസിഎച്ച്ആര്‍ അംഗമാണ്. ആര്യന്മാര്‍ വിദേശത്തുനിന്ന് വന്നവരെന്ന ചരിത്ര നിലപാടിനെ ശക്തിയുക്തം എതിര്‍ക്കുന്ന വ്യക്തിയാണ് ഡാനിനോ. ഇത്തരത്തില്‍ എല്ലാ അര്‍ഥത്തിലും സംഘപരിവാറിന്റെ ഹൈന്ദവ അജന്‍ഡയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ മാത്രമാണ് പുതിയ സമിതിയില്‍. ഐസിഎച്ച്ആറിന്റെ ജേര്‍ണലായ ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിവ്യൂ അന്താരാഷ്ട്രതലത്തില്‍ത്തന്നെ ശ്രദ്ധപിടിച്ചുപറ്റിയ പ്രസിദ്ധീകരണമാണ്.

ചരിത്രവിദ്യാര്‍ഥികളും ഗവേഷകരും വായിച്ചിരിക്കേണ്ട പ്രസിദ്ധീകരണമെന്ന നിലയില്‍ തോംസണ്‍- റോയിട്ടേഴ്സിന്റെപോലും പട്ടികയില്‍ ഉള്‍പ്പെട്ട ജേര്‍ണലാണിത്. സര്‍ക്കാര്‍ സഹായമൊന്നുമില്ലാതെ പ്രസിദ്ധീകരണം വില്‍ക്കും. വരുമാനം കൊണ്ടുതന്നെ ലാഭകരമായി മുന്നോട്ടുപോകുന്ന ജേര്‍ണലായും ഇതു മാറിയിരുന്നു. ഈ പ്രസിദ്ധീകരണത്തിന്റെ തലപ്പത്തും പൂര്‍ണമായ അഴിച്ചുപണി നടത്തി. റൊമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയ ചരിത്രപണ്ഡിതന്മാര്‍ ഉള്‍പ്പെട്ട എഡിറ്റോറിയല്‍ സമിതിയെ പൂര്‍ണമായും മാറ്റി. റൊമിലയെയും ഇര്‍ഫാനെയും പോലുള്ള ചരിത്രകാരന്മാര്‍ "എലൈറ്റിസ്റ്റുകളെന്ന' വാദമാണ് സുദര്‍ശന്‍ റാവുവിനെ പോലുള്ളവര്‍ മുന്നോട്ടുവയ്ക്കുന്നത്.

സംസ്കൃത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാചീന ഇന്ത്യന്‍ ചരിത്രം പൊളിച്ചെഴുതണമെന്ന തരത്തില്‍ ഡല്‍ഹി സര്‍വകലാശാലയുടെ സംസ്കൃതവകുപ്പ് ചില നിര്‍ദേശങ്ങള്‍ വച്ചിട്ടുണ്ടെങ്കിലും അവയൊക്കെ തീര്‍ത്തും ദുര്‍ബലമാണ്. എന്നാല്‍, അപകടകരമായി കാണേണ്ടത് സ്കൂള്‍ പാഠ്യപദ്ധതിയില്‍ വരാനിരിക്കുന്ന മാറ്റങ്ങളാണ്. സ്കൂള്‍ പാഠ്യപുസ്തകങ്ങളിലെ ചരിത്രപഠനം സംഘപരിവാര്‍ അജന്‍ഡയുമായി കോര്‍ത്തിണക്കാന്‍ ശ്രമിക്കുന്നത് ദോഷംചെയ്യും. ഇത്തരം മാറ്റങ്ങളെ ജാഗ്രതയോടെ കാണണം- ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

(എം പ്രശാന്ത്)

സൂര്യനമസ്കാരത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യക്ക് പുറത്തുപോകണമെന്ന് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി : യോഗയേയും സൂര്യനമസ്കാരത്തേയും എതിര്‍ക്കുന്നവര്‍ ഇന്ത്യയില്‍ നിന്നു പുറത്തു പോവുകയോ കടലില്‍ ചാടുകയോ വേണമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. യോഗയുടെയും സൂര്യനമസ്കാരത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ സംസാരിക്കുമ്പോഴായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം.

സൂര്യനമസ്കാരത്തെ എതിര്‍ക്കുന്നവര്‍ സൂര്യ ഭഗവാനെ എതിര്‍ക്കുകയാണ്. അതിനെ എതിര്‍ക്കുന്നവര്‍ ഒന്നുകില്‍ പോയി കടലില്‍ ചാടുകയോ അല്ലെങ്കില്‍ ജീവതകാലം മുഴുവന്‍ ഇരുട്ടുമുറിയില്‍ കഴിയുകയോ ആണു വേണ്ടതെന്നാണ് ആദിത്യനാഥിന്റെ അഭിപ്രായം. രാജ്യാന്തര യോഗദിനത്തില്‍ യോഗ പരിശീലിക്കുന്നതിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് യോഗി ആദിത്യനാഥിന്‍റെ പ്രതികരണം. എന്നാല്‍ യോഗദിനത്തില്‍ നിന്നു സൂര്യനമസ്കാരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സൂര്യനമസ്കാരം തങ്ങളുടെ മതവിശ്വാസത്തിനെതിരാണെന്ന നിലപാടുമായി മുസ്ലിം പഴ്സണല്‍ ബോര്‍ഡ് രംഗത്തുവന്നതിനെ തുടര്‍ന്നാണു നടപടി.

സോമനാഥക്ഷേത്രത്തില്‍ അനുമതിയില്ലാതെ അഹിന്ദുക്കളെ കയറ്റില്ലെന്ന്

രാജ്കോട്ട് > രാജ്യത്തെ പഴക്കമേറിയ തീര്‍ഥാടന കേന്ദ്രമായ സോമനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അഹിന്ദുക്കള്‍ക്ക് മുന്‍കൂര്‍ അനുമതിവേണം. ശ്രീ സോമനാഥ് ട്രസ്റ്റിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ക്ഷേത്രമേഖലയില്‍ അഹിന്ദുക്കള്‍ പ്രവേശിക്കാന്‍ പാടുള്ളൂ എന്ന് ക്ഷേത്രത്തിനു മുന്നില്‍ നോട്ടീസ് പതിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അധ്യക്ഷനായ ട്രസ്റ്റിന്റേതാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി എന്നിവര്‍ ട്രസ്റ്റ് അംഗങ്ങളാണ്.

മോഡിയെ വിമര്‍ശിച്ചു വിദ്യാര്‍ഥിക്കൂട്ടായ്മയ്ക്ക് ഐഐടിയില്‍ നിരോധനം

ചെന്നൈ > ഐഐടി മദ്രാസില്‍ മോഡിക്കെതിരെ പ്രചാരണം നടത്തിയ വിദ്യാര്‍ഥിക്കൂട്ടായ്മയെ നിരോധിച്ചു. മനുഷ്യവിഭവശേഷി മന്ത്രാലയത്തിന് ലഭിച്ച ഊമക്കത്തിന്റെ പേരിലാണ് നടപടി. അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ (എപിഎസ്സി) കൂട്ടായ്മയെയാണ് നിരോധിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കേന്ദ്രമാനവവിഭവശേഷിമന്ത്രി സ്മൃതി ഇറാനിയുടെ ഡല്‍ഹിയിലെ വീട്ടിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. ഈമാസം 14നാണ് ഇരുപതോളം വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ ലഘുലേഖ വിതരണംചെയ്യുകയും പോസ്റ്റര്‍ പതിക്കുകയുംചെയ്തത്. പ്രതിഷേധപരിപാടിയില്‍ കുപ്പം സര്‍വകലാശാലയിലെ അധ്യാപകനായ ആര്‍ വിവേകാനന്ദ ഗോപാല്‍ മോഡി സര്‍ക്കാര്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കുകയാണെന്നും മാതൃരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ മോഡി ബഹുരാഷ്ട്ര കുത്തകകള്‍ക്ക് രാജ്യം തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൊട്ടടുത്ത ദിവസം മന്ത്രാലയത്തിന് പരാതി ലഭിച്ചു. തുടര്‍ന്ന് മന്ത്രാലയം ഐഐടി അധികൃതരോട് വിശദീകരണം തേടി. സ്ഥാപനത്തിന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചതിനും അനുമതിയില്ലാതെ പൊതുശ്രദ്ധ നേടാനായി ഐഐടിയുടെ പേര് ഉപയോഗിച്ചതിനുമാണ് നടപടിയെന്ന് ആക്ടിങ് ഡയറക്ടര്‍ പ്രൊഫ. കെ രാമമൂര്‍ത്തി വാര്‍ത്താലേഖകരോട് പറഞ്ഞു. ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും സര്‍ക്കാരിനെയും നയങ്ങളെയും വിമര്‍ശിക്കുകമാത്രമാണ് ചെയ്തതെന്നും കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയ അഭിനവ് സൂര്യ വ്യക്തമാക്കി. വിദ്യാര്‍ഥിക്കൂട്ടായ്മയെ നിരോധിച്ച സംഭവത്തില്‍ സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ഒരുവര്‍ഷംമാത്രം പിന്നിട്ട എന്‍ഡിഎ സര്‍ക്കാര്‍ അഭിപ്രായം പറയാനുള്ള പൗരന്റെ അവകാശം ഹനിക്കുകയാണെന്നും സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.നിരോധനം ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ക്യാമ്പസിലെ ജനാധിപത്യത്തിനെതിരെ നടക്കുന്ന അടിച്ചമര്‍ത്തല്‍ നടപടിയുടെ ഭാഗമാണ് നിരോധനമെന്നും എസ്എഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.

ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനില്‍ പോകണം: മന്ത്രി നഖ്വി
on 23-May-2015
ന്യൂഡല്‍ഹി > ബീഫ് കഴിക്കണമെന്നുള്ളവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ഗോവധനിരോധത്തെ ശക്തമായി ന്യായീകരിക്കവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.ഗോവധനിരോധം ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ കാര്യമാണെന്നും എല്ലാവരും അംഗീകരിക്കണമെന്നും "ആജ് തക്ക്' ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെ മന്ത്രി പറഞ്ഞു. ബീഫ് കഴിച്ചില്ലെങ്കില്‍ മരിക്കുമെന്നുള്ളവര്‍ പാകിസ്ഥാനിലേക്കോ അറബ്രാജ്യങ്ങളിലേക്കോ അല്ലെങ്കില്‍ ലോകത്ത് ബീഫ് കിട്ടുന്ന മറ്റേതെങ്കിലും ഭാഗങ്ങളിലേക്കോ പോകാം- മന്ത്രി പറഞ്ഞു.മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ബിജെപി സര്‍ക്കാര്‍ ഗോവധവും ബീഫ് ഉപയോഗവും കടുത്തശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാക്കിയിട്ടുണ്ട്. ഗോവധം നിരോധിക്കാന്‍ രാജ്യവ്യാപകനിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് മന്ത്രി രാജ്നാഥ്സിങ് അഭിപ്രായപ്പെട്ടിരുന്നു.

അംബേദ്കര്‍ ഗാനം റിങ്ടോണാക്കിയ യുവാവിനെ തല്ലിക്കൊന്നു
on 23-May-2015
ഷിര്‍ദി > ഭരണഘടനാശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറെക്കുറിച്ചുള്ള ഗാനം മൊബൈല്‍ റിങ്ടോണ്‍ ആക്കിയതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ ക്ഷേത്രനഗരമായ ഷിര്‍ദിയില്‍ യുവാവിനെ ദാരുണമായി മര്‍ദിച്ച് കൊലപ്പെടുത്തി. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ഷിര്‍ദിയില്‍ എത്തിയ നേഴ്സിങ് വിദ്യാര്‍ഥി സാഗര്‍ ഷേജ്വാള്‍ ആണ് കൊല്ലപ്പെട്ടത്. മറാത്ത, ഒബിസി വിഭാഗക്കാരായ യുവാക്കളാണ് ആക്രമണത്തിനു പിന്നില്‍. നാലുപേരെ അറസ്റ്റ് ചെയ്തു. മെയ് 16നാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കൂട്ടുകാര്‍ക്കൊപ്പം ബിയര്‍പാര്‍ലറില്‍ എത്തിയ സാഗര്‍ ഷേജ്വാളിനെ റിങ്ടോണിന്റെ പേരില്‍ എട്ടുപേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബിയര്‍ കുപ്പികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ചു. അടുത്ത ദിവസം റൂയിഗ്രാമത്തില്‍ നഗ്നമായ മൃതശരീരം കണ്ടെത്തി. ശരീരത്തില്‍ 25 മുറിപ്പാട് ഉണ്ടായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹത്തിനു മുകളിലൂടെ ഇവര്‍ ബൈക്ക് ഓടിച്ചെന്നും പൊലീസ് സ്ഥിരീകരിച്ചു. ബാറില്‍ വഴക്കുണ്ടായതിന്റെ 20 മിനിറ്റ് ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്ന് ലഭിച്ചു. ഇതില്‍ അക്രമികളുടെ മുഖം വ്യക്തമാണ്. എന്നാല്‍, യുവാവിന് മര്‍ദനമേറ്റ ഉടന്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് സംഭവസ്ഥലത്ത് എത്തിയില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. രാത്രി സാഗറിനെ തെരക്കി പോകാന്‍ എസി വാഹനം പൊലീസ് ആവശ്യപ്പെട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മുസ്ലിം പേരുള്ള സൂചനാ ബോര്‍ഡുകള്‍ ആര്‍എസ്എസുകാര്‍ കറുപ്പിച്ചു
on 15-May-2015
ന്യൂഡല്‍ഹി > മുസ്ലിം പേരുള്ള റോഡുകളുടെ സൂചനാ ബോര്‍ഡുകള്‍ ആര്‍എസ്എസുകാര്‍ കറുപ്പിച്ചു. ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിലെ സഫ്ദര്‍ ഹശ്മി മാര്‍ഗ്, ഫിറോസ്ഷാ റോഡ് എന്നിവയുടെയെല്ലാം ബോര്‍ഡുകള്‍ കറുപ്പുചായമടിച്ച് പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. ഔറംഗസേബ് റോഡ്, അക്ബര്‍ റോഡ് എന്നിവയും കറുപ്പിച്ചു. കൂടാതെ ഈ ബോര്‍ഡുകളില്‍ അസഭ്യവാക്കുകള്‍ എഴുതിവച്ചിട്ടുമുണ്ട്. ബോര്‍ഡുകള്‍ കൈയേറിയതിനു പുറമെ ആര്‍എസ്എസിന്റെ പോസ്റ്ററുകളും പതിച്ചു. അധികൃതരുടെ പരാതി യില്‍ ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങി. നശിപ്പിച്ച സൂചനാ ബോര്‍ഡുകള്‍ ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് കൗണ്‍സില്‍ വക്താവ് അറിയിച്ചു.

ശിവസേനയുടെ എതിര്‍പ്പ്; അതിഫ് അസ്ലം പരിപാടി റദ്ദാക്കി
on 23-April-2015
മുംബൈ> പ്രശസ്ത പാക് നടനും ഗായകനുമായ അതിഫ് അസ്ലാം പുണെയില്‍ നടത്താനിരുന്ന സംഗീതപരിപാടി ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നുവച്ചു. ഇന്ത്യയില്‍ വലിയ ആരാധകവൃന്ദമുള്ള അസ്ലാം ഇരുപത്തഞ്ചിനാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പാകിസ്ഥാനില്‍നിന്നുള്ള കലാകാരന്മാരുടെ പരിപാടികള്‍ ബഹിഷ്കരിക്കാന്‍ ശിവസേന പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംഗീത പരിപാടി വേണ്ടെന്നുവച്ചത്. പരിപാടിയുടെ ആയിരക്കണക്കിന് ടിക്കറ്റ്ഇതിനകം വിറ്റഴിച്ചിട്ടുണ്ട്. എന്നാല്‍, ശിവസേനയുടെ എതിര്‍പ്പ് മറികടന്ന് പരിപാടി നടത്താന്‍ കഴിയുമോയെന്ന സംശയത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കുന്നതെന്ന് അസ്ലാമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജസ്ഥാന്‍ പാഠപുസ്തകത്തില്‍ അക്ബര്‍ ചക്രവര്‍ത്തി മഹാനല്ല
on 17-April-2015
ജയ്പുര്‍ > അക്ബറിനെ "മഹാന്‍' അല്ലാതാക്കിയും അദ്ദേഹത്തിനെതിരെ പോരാടിയ മഹാറാണ പ്രതാപിനെ "മഹാന്‍' ആക്കിയും രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ ബിജെപി സര്‍ക്കാര്‍ കാവി പൂശി. വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവ്നാനിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് രാജസ്ഥാനില്‍ ചരിത്രപുസ്തകങ്ങള്‍ തിരുത്തിയത്. ഒരേ കാലഘട്ടത്തില്‍ രണ്ട് മഹാന്മാരായ രാജാക്കന്മാര്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് മന്ത്രിസഭയിലെ ആര്‍എസ്എസ് മുഖമായ ദേവ്നാനിയുടെ വിഷയത്തിലുള്ള പ്രതികരണം. മേവാറിലെ രജപുത്ത് രാജാവായ മഹാറാണ പ്രതാപ് അക്ബറിനെതിരെ യുദ്ധം നയിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തിനാണ് "മഹാന്‍' വിശേഷണം കൂടുതല്‍ ഇണങ്ങുകയെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.

മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരിക്കണമെന്ന് ഹിന്ദു മഹാസഭ ഉപാധ്യക്ഷ
on 12-April-2015
മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരിക്കണമെന്ന് ഹിന്ദു മഹാസഭ ഉപാധ്യക്ഷ
ന്യൂഡല്‍ഹി: ജനസംഖ്യ വര്‍ധന തടയാന്‍ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരിക്കണമെന്ന് ഹിന്ദു മഹാസഭ ഉപാധ്യക്ഷ സാധ്വി ദേവ താക്കൂര്‍. മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ജനന നിരക്ക് ദിനംപ്രതി വര്‍ധിച്ചു വരികയാണെന്നും ഇത് ഹൈന്ദവ സമുദായത്തിന് ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. ഇതു തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം. ഇവരെ നിര്‍ബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കണം. ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലിം പള്ളികളിലും സ്ഥാപിക്കണമെന്നും ദേവ താക്കൂര്‍ പറഞ്ഞു.

മദര്‍ തെരേസയെ മാറ്റി, പകരം ശ്യാമപ്രസാദ് മുഖര്‍ജി
on 12-April-2015
ഗുവാഹത്തി > അസമില്‍ ബിജെപി ഭരിക്കുന്ന സില്‍ചാര്‍ മുനിസിപ്പല്‍ ബോര്‍ഡ് ചെയര്‍മാന്റെ ഓഫീസില്‍നിന്ന് മദര്‍ തെരേസയുടെ ചിത്രം എടുത്തുമാറ്റിയത് വിവാദമായി. രവീന്ദ്രനാഥ ടാഗോര്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങള്‍ക്ക് ഒപ്പമുള്ള മദര്‍ തെരേസയുടെ ചിത്രം മാറ്റി പകരം ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചിത്രം സ്ഥാപിച്ചു. ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ ഇടതുസംഘടനകള്‍ ബിജെപിയുടെ നടപടിക്ക് എതിരെ ശക്തമായി രംഗത്ത് എത്തി. സില്‍ചാറില്‍ എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധപ്രകടനം നടത്തി.

രണ്ടാം ഭാഗം ഇവിടെ

മൂന്നാം ഭാഗം
deshabhimani