Sunday, August 15, 2021

ഇന്ത്യയെ ഓർത്ത് എനിക്ക് ഭയമാണ്; ആശങ്കകൾ മറച്ചുവയ്‌ക്കുന്നില്ല നോം ചോംസ്‌കി

നോം ചോംസ്‌കി. -ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വിശിഷ്‌ടരായ ധൈഷണികരില്‍ ഒരാള്‍. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ഇടതുപക്ഷ ചിന്തകന്‍. ഭാഷാ ശാസ്‌ത്രജ്ഞൻ, രാഷ്ട്രീയ പ്രവര്‍ത്തകന്‍. വാര്‍ധക്യത്തിലും ധൈഷണിക ജീവിതം അദ്ദേഹം തുടരുന്നു. വീണുകിട്ടിയ ചില അവസരങ്ങളില്‍ അദ്ദേഹം സംഭാഷണത്തിന് തയ്യാറായി. ജീവിതത്തെയും രാഷ്ട്രീയത്തെയും പറ്റി പറഞ്ഞു. സമകാലീന ഇന്ത്യ, കേരളം, രാഷ്ട്രീയ മുന്നേറ്റങ്ങള്‍ എല്ലാം സംഭാഷണത്തിന്റെ ഭാഗമായി

തൊണ്ണൂറ്റിരണ്ടാം വയസ്സിൽ പ്രായത്തിന്റെ അവശതകൾ മറികടന്ന്‌ ഓരോ നിമിഷവും ലോകത്തിന്റെ ദാർശനികവും രാഷ്ട്രീയവുമായ സമസ്യകളെ വിശകലനംചെയ്യുന്നു, നോം ചോംസ്‌കി. കോവിഡിന്റെ ആരംഭദശയിലായിരുന്നു  ദീർഘ ഭാഷണങ്ങളുടെ തുടക്കം. ലഘുവായതും എന്നാൽ  ആശയംകൊണ്ട് പ്രതീക്ഷ നൽകുന്നതുമായ ജ്ഞാനവൃദ്ധന്റെ വാക്കുകൾ നൽകുന്ന അനുഭവം വേറെതന്നെ!

കോവിഡിനെതിരായ ഡോണൾഡ് ട്രംപിന്റെ ആദ്യപരാജയം, തുടർന്ന് തെരഞ്ഞെടുപ്പിലുണ്ടായ പരാജയം, ഇന്ത്യയിലെ സർക്കാരിന്റെ ഫാസിസ്റ്റ് ആഭിമുഖ്യമുള്ള  നയങ്ങൾ, കേരളത്തിലെ ഇടതുപക്ഷ മുന്നേറ്റം. ലോകത്തിലെ ചെറിയ ചലനങ്ങൾപോലും അദ്ദേഹം ഓർത്തെടുക്കുന്നു. ലോകത്തെ മുതലാളിത്ത, ഫാസിസ്റ്റ് സർക്കാരുകൾക്ക് ചോംസ്‌കിയുടെ ചിന്താധാര എന്നും തലവേദന ഉണ്ടാക്കി.

അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നതുകൊണ്ടുതന്നെ ദശകങ്ങളായി കോർപറേറ്റ് ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണദ്ദേഹം. 1950കളുടെ തുടക്കം മുതൽ ലോകത്തെ ജനാധിപത്യ വിപ്ലവങ്ങൾക്കെല്ലാം താത്വിക മാനം ചമയ്‌ക്കാനും ചിന്തയുടെ അഗ്നി പടർത്താനും ഈ മനുഷ്യന് കഴിഞ്ഞു.  ഒരു അക്കാദമിക്‌  എന്ന നിലയിൽ ഒതുങ്ങിപ്പോയിരുന്നുവെങ്കിൽ ഇന്നുകാണുന്ന രീതിയിൽ അദ്ദേഹത്തിന് ലോകത്തെ ബുദ്ധിജീവികളുടെ ഇടയിൽ സ്വാധീനം ഉറപ്പിക്കാനും അതിന്റെ നേതൃനിരയിലേക്ക്‌ ഉയരുവാനും കഴിയുമായിരുന്നില്ല.

ഇന്ത്യയെ ഓർത്ത് എനിക്ക് ഭയമാണ്

‘‘I don’t have anything relevant, I’m afraid.’’

ഇന്ത്യൻ സർക്കാരിന്റെ ഫാസിസ്റ്റ് ആഭിമുഖ്യമുള്ള നയങ്ങളിൽ തന്റെ ആശങ്കകൾ മറച്ചുവയ്‌ക്കുന്നില്ല, ചോംസ്‌കി. കഴിഞ്ഞ  ദശകം ഇന്ത്യൻ ജനാധിപത്യത്തിൽ ഉണ്ടാക്കിയ മാറ്റം അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഭരണകൂടം പൗരന്റെ ജീവനിലും ജീവിതത്തിലും തങ്ങളുടെ അധികാരം നിലനിർത്താൻ അനിയന്ത്രിതമായ ഇടപെടലുകൾ നടത്തുന്നു. പ്രസക്തി  നഷ്‌ടപ്പെട്ട ഒന്നായി രാജ്യത്തെ ഭരണഘടനയെ കാണുന്നതും അത്‌  പരിവർത്തനം ചെയ്യുപ്പെടുന്നുവെന്ന തോന്നലും  ഉണ്ടാക്കുന്ന ഭയം മനുഷ്യവംശത്തിന്റെ തന്നെ ഇടപെടൽ കാംക്ഷിക്കുന്ന ഒന്നാണ്. മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റുകൾ, തുടർന്നുള്ള കസ്റ്റഡി മരണങ്ങൾ. രാജ്യദ്രോഹ കുറ്റം ചുമത്തൽ, രാജ്യത്തെ പ്രധാനപ്പെട്ട  സർവകലാശാലകളിൽ നടക്കുന്ന ഭരണകൂട ആക്രമണങ്ങൾ അങ്ങനെ പലതും. ഇന്ത്യയെ കാത്തിരിക്കുന്നത് ഒരു വലിയ ഭയത്തിന്റെ വരവാണ്.

ഏകാധിപതികൾ ഉണ്ടാകുന്നത്‌

ഏകാധിപതികൾ ഉണ്ടാകുന്നത് അവർ കൃത്രിമമായി നിർമിക്കുന്ന  നായക പരിവേഷങ്ങളിലൂടെയാണ്. രക്ഷകന്റെ രൂപത്തിൽ അവതരിക്കുന്ന ഈ ബിംബങ്ങൾ ക്രമേണ വ്യക്തിയിലും സമൂഹത്തിലും ഇടപെടും.  അധികാര രൂപങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. പോസ്റ്റ് ട്രൂത്ത്‌ മാധ്യമങ്ങളിൽ ഇടപെടുന്നത്, ഭരണകൂട പ്രീണനം നടത്തുന്നത് എന്നിങ്ങനെ പരസ്‌പര ആശ്രിതത്വത്തിന്റെ ഒരു മാതൃക ഇവിടെ ഉണ്ടായിവരുന്നു. ലോകത്ത് ഇപ്പോഴുള്ള ഭരണകൂടങ്ങൾ, അവിടെയുള്ള രാഷ്ട്രീയ നയങ്ങൾ, അധികാരികൾ എന്നിവയിൽ  ഇതിന്റെ രൂപം കാണാൻ സാധിക്കും.

ഇടതുപക്ഷ രാഷ്‌ട്രീയം

ഇടതുപക്ഷത്തോട് ചേർന്ന് എക്കാലവും ജീവിച്ച നോം ചോംസ്‌കി അതുകൊണ്ടുതന്നെ ലോകത്തിലെ  സാമ്രാജ്യത്വ ശക്തികൾക്ക് അപ്രിയനായിരുന്നു. അക്കാദമിക്‌   സംഭാവനകൾക്കുമപ്പുറം സ്വന്തം രാജ്യത്തിന്റെ യുദ്ധക്കൊതിക്കും സിഐഎ പോലുള്ള സംഘടനകളെ ഉപയോഗിച്ചു നടത്തിയ അട്ടിമറികൾക്കും എതിരെ ശബ്‌ദിക്കാനും താൻ നയിക്കുന്ന വിദ്യാർഥി സമൂഹത്തിൽ സ്വാധീനം ചെലുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. വിയറ്റ്നാം മുതൽ ഇറാഖ് വരെയുള്ള അമേരിക്കൻ അധിനിവേശങ്ങളെ  ചോദ്യംചെയ്‌തു. ലോകത്തിൽ ഉണ്ടായിരുന്ന ഇടതുപക്ഷ സർക്കാർ നയങ്ങളെ പിന്തുണയ്‌ക്കാനും വേണ്ട രീതിയിൽ ഉപദേശങ്ങൾ നൽകാനും അദ്ദേഹത്തിന്  സാധിച്ചു.

സംഘപരിവാറിന്റെ പക

ഇന്ത്യയിലെ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സ്വഭാവം നേരിട്ട് അനുഭവിച്ചയാളാണ്‌ ചോംസ്കി, 2001 ലെ കേരളം സന്ദർശന വേളയിൽ. സംഘപരിവാർ ഗുണ്ടകൾ കൊല്ലത്തുവച്ച് അദ്ദേഹത്തെ  അപായപ്പെടുത്താൻ ശ്രമിച്ചു. അമേരിക്കൻ ചാരൻ എന്നാരോപിച്ചായിരുന്നു ആക്രമണം. ഇന്ന് അതേ ആളുകൾ അമേരിക്കയുടെ ദാസ്യവേല ചെയ്യുന്നു എന്നത് വിരോധാഭാസം. ഫാസിസ്റ്റുകളുടെ കമ്യൂണിസ്റ്റ് വിരോധമാണ് കൊല്ലത്ത് നടപ്പാക്കിയത്. 

കേരളം പ്രതീക്ഷയുടെ തുരുത്ത്‌

സംഭാഷണങ്ങളുടെ ഒടുക്കം ലോകത്തിന്റെ പ്രതീക്ഷയുടെ തുരുത്തായി ഈ വിഖ്യാതചിന്തകൻ കേരളത്തെ അടയാളപ്പെടുത്തുന്നു. ഇന്ത്യക്ക് മാത്രമല്ല, ലോകത്തെ ഇടതുപക്ഷ മുന്നേറ്റങ്ങളുടെ ഭാഗമായി ഈ ചെറുദേശത്തെ അദ്ദേഹം വ്യാഖ്യാനിക്കുന്നു. കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്ന ദിവസം അദ്ദേഹം ഇങ്ങനെ എഴുതി അവസാനിപ്പിക്കുന്നു: ‘‘പ്രതീക്ഷയുടെ, സ്വാതന്ത്ര്യത്തിന്റെ ഗാഥകൾ പേറി ഈ നാട് ഇന്ത്യയിലെ ഫാസിസ്റ്റ് മുന്നേറ്റങ്ങളെ ചെറുക്കും.’’ ഇത് പ്രവചനാത്മകമായല്ല തന്റെ ജീവിതത്തിലെ ധൈഷണിക ബുദ്ധികൊണ്ടാണദ്ദേഹം പറഞ്ഞുറപ്പിക്കുന്നത്‌.

അഖിൽ എസ്‌ മുരളീധരൻ 

1947ലെ സ്വാതന്ത്ര്യദിനം ; ചരിത്രരേഖയായി 
‘ദേശാഭിമാനി’

‘‘വെറുക്കപ്പെട്ട യൂണിയൻ ജാക്ക്‌ കൊടി മരങ്ങളിൽനിന്ന്‌ കീഴോട്ട്‌ വലിച്ചിറക്കി  തൽസ്ഥാനത്ത്‌ നമ്മുടെ ത്രിവർണ പതാക  ഉയർത്തുമ്പോൾ വിങ്ങിപ്പൊട്ടുന്ന   നമ്മുടെ ഹൃദയങ്ങൾ ഈ ദിനം കൈവരുത്തുന്നതിനുള്ള പ്രാഥമിക സംരംഭമായ സമരങ്ങളെ അനുസ്‌മരിക്കും...’’  ആദ്യ സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യാഘോഷത്തിന്‌ ആഹ്വാനം ചെയ്‌തുള്ള ‘ദേശാഭിമാനി’ മുഖപ്രസംഗമാണിത്‌. ദേശീയപതാകയുടെ ചിത്രത്തോടൊപ്പം ‘പ്രതിജ്ഞ’ എന്ന ശീർഷകത്തിൽ ഒന്നാംപേജിലാണ്‌ മുഖപ്രസംഗം. ബ്രിട്ടീഷുകാരെ തുരത്തി രാഷ്‌ട്രം സ്വതന്ത്രമാകുന്നതിന്റെ ആഹ്ലാദം പങ്കുവയ്‌ക്കുന്നതാണിത്‌. സ്വാതന്ത്ര്യദിനം കമ്യൂണിസ്റ്റുകാർ കരിദിനമായി ആചരിച്ചെന്നും തള്ളിപ്പറഞ്ഞെന്നുമുള്ള പച്ചനുണകൾ പ്രചരിക്കുന്നതിനിടയിൽ ചരിത്രത്തിലെ ജ്വലിക്കുന്ന സത്യപ്രകാശനരേഖയാണ്‌ 1947 ആഗസ്‌ത്‌ 15ലെ പാർടി മുഖപത്രമായ ‘ദേശാഭിമാനി’. 

1947 ആഗസ്‌റ്റ്‌ 15ന്‌ പുറത്തിറങ്ങിയ ദേശാഭിമാനി പത്രം

സ്വാതന്ത്ര്യപ്പിറവിയിലെ അതിരറ്റ അഭിമാനവും ആമോദവും അടയാളപ്പെടുത്തുന്ന വാർത്തകളുമായാണ്‌ അന്ന്‌ ‘ദേശാഭിമാനി’ പുറത്തിറങ്ങിയത്‌.  ‘‘ആഗസ്‌ത്‌ 15ന്‌ പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും പതാക വന്ദനങ്ങളിലുമായി ഭംഗിയേറിയ  ഈ രാജ്യത്തെല്ലായിടത്തും നമ്മുടെ തലക്ക്‌ മീതെ അഭിമാനപൂർവം പാറിപ്പറക്കുന്ന, ദേശീയപതാകയുടെ വിവിധ വർണങ്ങളിലൂടെ, രാഷ്‌ട്രത്തിനാകെ ആഹ്ലാദം നൽകുന്ന ഈ ദിനം കൈവരുന്നതിനുവേണ്ടി തങ്ങളുടെ ജീവൻ ബലി അർപ്പിച്ച രക്തസാക്ഷികളെ നാം അനുസ്‌മരിക്കും...’’ എന്നാണ്‌ മുഖപ്രസംഗത്തിന്റെ തുടക്കം.

‘‘രക്തസാക്ഷികൾ നിലംപതിച്ച ഭൂപ്രദേശങ്ങളുടെ പേർ എടുത്ത്‌ പറയേണ്ടതില്ല. അവരുടെ ആദർശങ്ങളും വിശ്വാസങ്ങളും എന്തായിരുന്നുവെന്ന്‌ വേറെ വേറെ പരിശോധിക്കേണ്ടതില്ല. അവർ നമ്മുടെ രാജ്യത്തിന്റെ പൊതുസ്വത്താണ്‌, നമ്മുടെ രാജ്യത്തിലെ ഓരോ നാട്ടിൻപുറങ്ങളിലും  ഓരോ നഗരത്തിലും അവരുണ്ട്‌, വിശാലവും സുശക്തവുമായ നമ്മുടെ ദേശീയപ്രസ്ഥാനത്തിനുള്ളിലുള്ള ഓരോ കക്ഷിയിലും വിഭാഗത്തിലും അവരുണ്ട്‌’’–- സ്വാതന്ത്ര്യപ്പിറവി എല്ലാ വിഭാഗത്തിന്റെയും സുദിനമാണെന്ന്‌ ഓർമിപ്പിക്കുന്നതാണ്‌  ഈ വരികൾ.

സ്വാതന്ത്ര്യദിനത്തിൽ ജയിൽമോചിതരാകുന്ന ഇ എം എസ്‌, ഉണ്ണിരാജ എന്നിവരെക്കുറിച്ചുള്ള വാർത്തയും ഒന്നാംപേജിലുണ്ട്‌. 1947 തുടക്കത്തിൽ ബ്രിട്ടീഷുകാർ നിരോധിച്ച ‘ദേശാഭിമാനി’ സ്വാതന്ത്ര്യപ്പിറവിക്ക്‌ മൂന്നുദിവസം മുമ്പാണ്‌ പുനഃപ്രസിദ്ധീകരിച്ചത്‌.

പി വി ജീജോ

സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട്‌

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്‌ വിലയിരുത്തപ്പെടുന്ന ഇന്ത്യ സ്വാതന്ത്ര്യം നേടി ഞായറാഴ്‌ച മുക്കാൽ നൂറ്റാണ്ടിലേക്ക്‌ (1947–-2021) കടക്കുകയാണ്‌. ആയിരക്കണക്കിനു വിപ്ലവകാരികളുടെയും ദേശീയവാദികളുടെയും ത്യാഗോജ്വലമായ സമർപ്പണവും സന്ധിയില്ലാത്ത പോരാട്ടങ്ങളുമാണ്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ചവിട്ടടിയിൽനിന്ന്‌ ഒരു ജനതയെ വിമോചിപ്പിച്ചത്‌. 75 വർഷമെത്തുന്ന സ്വാതന്ത്ര്യമെന്നത്‌ ഏതു രാജ്യത്തെ സംബന്ധിച്ചും വലിയ കാലയളവാണ്‌. എന്നാൽ, ജനാധിപത്യ മതനിരപേക്ഷ രാജ്യമെന്ന നിലയിൽ ഇന്ത്യ വിഭാവനം ചെയ്‌ത ലക്ഷ്യങ്ങളും രക്തസാക്ഷികൾ സ്വപ്‌നംകണ്ട ശോഭനമായ ഭാവിയും ഇപ്പോഴും സഫലമായിട്ടില്ല. മാത്രമല്ല, സാമ്പത്തിക രാഷ്ട്രീയ– -സാമൂഹ്യ മേഖലകളിലെല്ലാം ഭയാനകമായ പ്രതിസന്ധിയുമാണ്‌. ഭരണവർഗ സൃഷ്ടിയായ കൊടിയ ദാരിദ്ര്യം എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു. കോവിഡ്‌ മഹാമാരിയും തുടർന്നുണ്ടായ അതിഥിത്തൊഴിലാളികളുടെ കൂട്ടപ്പലായനവും മരണങ്ങളും അത്‌ തെളിയിക്കുകയും ചെയ്‌തു. പുണ്യങ്ങളെന്ന്‌ അഭിമാനിക്കുന്ന നദികളിൽ മൃതദേഹങ്ങൾ ഒഴുക്കിയതും അവയുടെ കരയിലെ കൂട്ട സംസ്കാരവും ഞെട്ടിപ്പിക്കുന്നതായി.

കോർപറേറ്റ്‌ പ്രീണന സാമ്പത്തികനയവും സമ്പന്നരെമാത്രം തുണയ്‌ക്കുന്ന വികസന പരിപ്രേക്ഷ്യവും കർഷകരെ കുത്തുപാള എടുപ്പിക്കുന്ന ബജറ്റുകളും ജനങ്ങൾക്കിടയിലെ വിടവ്‌ ദിനംപ്രതി വലുതാക്കുകയാണ്‌. ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയെ മുച്ചൂടും മുടിക്കുന്ന നിയമങ്ങൾക്കെതിരെ കർഷകർ മാസങ്ങളായി രാജ്യതലസ്ഥാനത്ത്‌ പ്രക്ഷോഭത്തിലാണെന്നത്‌ മോഡിയും പരിവാരങ്ങളും കണ്ടതായിപ്പോലും നടിക്കുന്നില്ല. പ്രതികൂല കാലാവസ്ഥ വകവയ്‌ക്കാതെ വന്ദ്യവയോധികരടക്കം തെരുവിലാണ്‌. സമരമുഖത്ത്‌ അറുനൂറിലധികം കർഷകർ മരിച്ചുവീണു. ജീവിതഭാരവും നൈരാശ്യവും കാരണം ചിലർ ആത്മഹത്യയിൽ അഭയം തേടി.

സംഘപരിവാർ കുടക്കീഴിൽ അക്രമാസക്തരാകുന്ന കാവിപ്പട പാർലമെന്ററി ജനാധിപത്യത്തെയും പ്രഹസനമാക്കുകയാണ്‌. ജനഹിതം വിൽപ്പനച്ചരക്കാക്കുന്ന ധിക്കാരം നാം എത്രയോ വട്ടം കണ്ടു. പാർലമെന്റിന്റെ അവകാശങ്ങൾ ഒന്നൊന്നായി കവർന്ന്‌ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെപ്പോലും തകർത്തെറിയുകയാണ്‌. ഒടുവിൽ രാജ്യസഭ ഗുണ്ടാരാജിനും സാക്ഷിയായി. എംപിമാരെ അടിച്ചമർത്താൻ പുറമെനിന്ന്‌ ആളുകളെ ഇറക്കിയതും നിസ്സാരമല്ല. ചർച്ചയില്ലാതെ ബില്ലുകൾ ചുട്ടെടുക്കുകയും ചെയ്യുന്നു.

ഹിന്ദുരാഷ്ട്ര നിർമിതിയുടെ തന്ത്രങ്ങളും ഏറെയാണ്‌. അന്യമത വിദ്വേഷം പരത്തി വർഗീയകലാപങ്ങൾക്കും സ്‌പർധകൾക്കും തീപിടിപ്പിക്കുകയാണ്‌ ആർഎസ്‌എസും മറ്റും. ജാതി സംഘർഷങ്ങളും അധഃസ്ഥിതർക്കെതിരായ നീക്കങ്ങളും വ്യാപകം. പശുപൂജ, ദുരഭിമാനക്കൊല, ശിശുബലി തുടങ്ങിയ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ആർപ്പുവിളികൾ വേറെ. ഇതിനെല്ലാമെതിരെ പ്രതികരിക്കാൻ പൗരന്മാരെ പ്രാപ്‌തമാക്കുന്നതിനു പകരം ഇരുണ്ട യുഗത്തിലേക്ക്‌ തള്ളിയിടുകയുമാണ്‌. സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസമെന്ന ലക്ഷ്യംപോലും സാർഥകമാക്കിയിട്ടില്ല. 15 കോടി കുട്ടികളും യുവാക്കളും ഔപചാരിക വിദ്യാഭ്യാസത്തിനു പുറത്താണെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ ഇതോട്‌ ചേർത്താണ്‌ കാണേണ്ടത്‌.

കോർപറേറ്റ്‌ കൊള്ള, ഹിന്ദുരാഷ്ട്ര നിർമിതി, അർധ ജനാധിപത്യം, വിലങ്ങിട്ട സ്വാതന്ത്ര്യം, സാമ്രാജ്യത്വ കൂട്ട്‌, ഫ്യൂഡൽ സാമൂഹ്യാവസ്ഥ–- എന്നിങ്ങനെ രാജ്യം അഭിമുഖീകരിക്കുന്ന കൊടിയ ഭീഷണികൾ വിവരണാതീതമാണ്‌. അപ്പോഴും ‘രാജ്യസ്‌നേഹം ’ എന്ന സങ്കുചിത ദേശീയതയുടെ മറവിൽ ഒളിച്ചിരിക്കുകയാണ്‌ ഫാസിസ്റ്റ്‌ പ്രവണതകൾ. ഹിന്ദു വർഗീയതയെ ദേശീയതയുടെ മുഖംമൂടി ധരിപ്പിച്ച്‌ സ്വീകാര്യമാക്കാൻ ശ്രമങ്ങൾ നടക്കുന്നുമുണ്ട്‌. ഇവിടെയാണ്‌ രാജ്യത്തിനും സ്വാതന്ത്ര്യത്തിനും കമ്യൂണിസ്റ്റുകാർ നൽകിയ സംഭാവനകൾ ചരിത്രപരമാകുന്നത്‌. അതിലൂടെ വിശാലമായ ഉള്ളടക്കമാണ്‌ വന്നുചേർന്നതും. ‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്‌. ഞാൻ അത്‌ നേടുകതന്നെ ചെയ്യും’ എന്ന ബാലഗംഗാധര തിലകന്റേതടക്കം പ്രഖ്യാപനങ്ങൾക്ക്‌ ജീവൻ നൽകിയതും ചുവന്ന സ്വപ്‌നങ്ങൾ മുറുകെപ്പിടിച്ച പോരാളികളായിരുന്നു. പൂർണ സ്വാതന്ത്ര്യ പ്രമേയം, കാർഷിക പരിപ്രേക്ഷ്യം, മതനിരപേക്ഷത, സാർവദേശീയത, ഐക്യവും സഹവർത്തിത്വവും തുടങ്ങി കമ്യൂണിസ്റ്റ്‌ പാർടി ഉയർത്തിയ മുദ്രാവാക്യങ്ങൾ ബദൽരാഷ്ട്ര സങ്കൽപ്പംകൂടിയാണ്‌ അടിവരയിട്ടത്‌.

ഈ ആഗസ്‌ത്‌ 15ന്‌ ജനാധിപത്യവാദികളും യഥാർഥ രാജ്യസ്‌നേഹികളും ആവർത്തിക്കേണ്ട കാഴ്‌ചപ്പാട്‌ സ്വാതന്ത്ര്യവും പൗരത്വവും ആരുടെയും ഔദാര്യമല്ലെന്നതാണ്‌. കവി പാടിയതുപോലെ, മനുഷ്യൻ എന്ന ഏറ്റവും മഹത്തായ പദം ഇനിയും വികസിക്കേണ്ട ഒരു സങ്കൽപ്പംകൂടിയാണ്‌. അത്‌ അർഥപൂർണമാക്കാൻ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള വിപുലമായ ഐക്യനിരയാണ്‌ അനിവാര്യമെന്ന്‌ ഡൽഹിയിലെ കർഷക പ്രക്ഷോഭം ഓർമിപ്പിക്കുന്നുണ്ട്‌. ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമായിരിക്കുന്നു.

deshabhimani editorial 150821

പുതിയ പോരാട്ടങ്ങൾക്കുള്ള ചൂണ്ടുപലക - ഡോ. കെ എൻ ഗണേഷ് എഴുതുന്നു

സ്വാതന്ത്ര്യദിനം ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി ഇന്ത്യൻ ജനത നടത്തിയ പോരാട്ടത്തിന്റെ ഓർമ പുതുക്കുന്ന ദിനമാണ്. ഈവർഷത്തെ സ്വാതന്ത്ര്യദിനത്തിന്‌ ഒരു പ്രത്യേകതകൂടിയുണ്ട്. നിസ്സഹകരണ പ്രസ്ഥാനമടക്കം ജനകീയ പ്രക്ഷോഭങ്ങളുടെ കാലഘട്ടത്തിന്‌ തുടക്കംകുറിച്ച വർഷമായിരുന്നു 1921. കേരളത്തിൽ മലബാർ കലാപം നടന്നതും ഈ വർഷമാണ്. ഇതേ വർഷമാണ് അഹമ്മദാബാദിലെ എഐസിസി സമ്മേളനത്തിൽ ഇടതുപക്ഷ സഹയാത്രികനായിരുന്ന മൗലാനാ ഹസ്രത്‌ മൊഹാനി ഇന്ത്യക്ക്‌ സമ്പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട്‌ പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം നടത്തിയത്. ഇന്ത്യയുടെ ദേശീയപ്രസ്ഥാനം ഇന്ത്യയുടെ സമ്പൂർണ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കൊളോണിയൽവിരുദ്ധ ജനകീയ പോരാട്ടമായി മാറുന്നു എന്നതിന്റെ സൂചനയായിരുന്നു അത്.

പിന്നീട് ഒരുനൂറ്റാണ്ട്‌ സാക്ഷ്യം വഹിച്ചത് ഇന്ത്യൻഭരണകൂടത്തിലും സമൂഹത്തിലും അടിസ്ഥാന പരിവർത്തനങ്ങൾക്കാണ്. മഹാത്മാഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും നടത്തിയ പോരാട്ടങ്ങൾക്ക് മാത്രമല്ല ഈ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഭഗത് സിങ്‌ അടക്കമുള്ള തീവ്ര ആശയക്കാരും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളുമെല്ലാം പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. കമ്യൂണിസ്റ്റ്പാർടിയെ അടിച്ചമർത്താൻ നിരവധി ഗൂഢാലോചനാ കേസ്‌ ബ്രിട്ടീഷ്ഭരണകൂടം കെട്ടിച്ചമച്ചു. നിരവധി സമരപോരാളികൾ ബ്രിട്ടീഷ് ജയിലുകളിൽ ആകുകയും അവരിൽ ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്ദേവുമടക്കം ഒട്ടേറെപ്പേരെ ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തു. മലബാറിലെ നിരവധി കലാപകാരികൾ ബ്രിട്ടീഷ് ഫൈറിങ് സ്ക്വാഡിന് ഇരയായി. പലരും ആൻഡമാനിലേക്ക്‌ നാടുകടത്തപ്പെടുകയും അവിടെ കാലാപാനി ജയിലിൽ അടയ്‌ക്കപ്പെടുകയുംചെയ്തു.

സാമൂഹ്യതലത്തിലും സംഘർഷങ്ങൾ വളർന്നു വന്നു. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ ഭൂപ്രഭുക്കൾക്കും സവർണമേധാവികൾക്കും എതിരെ പോരാട്ടങ്ങൾ നടത്തി. അയിത്തത്തിനെതിരെയും ജാതിയുടെ ഉന്മൂലത്തിനുവേണ്ടിയുമുള്ള പോരാട്ടങ്ങൾ നടന്നു. ആദ്യ ഘട്ടത്തിൽ നാരായണഗുരുവും അയ്യൻകാളിയും ഇ വി രാമസ്വാമിയും തുടങ്ങിവച്ച പോരാട്ടങ്ങൾ പിന്നീട് അംബേദ്കറും നിരവധി അധഃസ്ഥിത സംഘടനകളും ചേർന്ന് മുന്നോട്ടു കൊണ്ടുപോയി. ക്രമേണ അയിത്തത്തിനെതിരായ പോരാട്ടം ദേശീയപ്രസ്ഥാനം ഏറ്റെടുത്തു. ഇതിനോടൊപ്പം ഭൂപ്രഭുക്കൾക്കെതിരായ കർഷകസമരങ്ങൾ ഇന്ത്യയാകെ വ്യാപിച്ചു. കർഷകസംഘം വളർന്നുവന്നു. മുതലാളിമാർക്കെതിരെ തൊഴിലാളികൾ സംഘടിക്കുകയും നിരവധി ട്രേഡ് യൂണിയനുകൾ രൂപം കൊള്ളുകയും ചെയ്തു. നാഗാലൻഡ് മുതൽ ഗുജറാത്തുവരെയും കശ്മീർമുതൽ കന്യാകുമാരിവരെയും വിവിധ രൂപങ്ങളിൽ വ്യാപിച്ച ജനകീയപ്രക്ഷോഭങ്ങളുടെ ഫലമായാണ് ഇന്ത്യക്ക് സമ്പൂർണ സ്വാതന്ത്ര്യം ലഭിച്ചതും ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആയി മാറിയതും.

നാമെല്ലാവരും സ്കൂൾ തലത്തിൽനിന്നുതന്നെ പരിചയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ കഥ ഇത്തരത്തിൽ പറയുന്നതിന് ചില കാരണങ്ങളുണ്ട്. നമ്മൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്നാണ് സ്വാതന്ത്ര്യം കൈവരിച്ചത്, നാം പോരാടിയത് കേവലം വിദേശികൾക്കെതിരെ ആയിരുന്നില്ല. ഇന്ത്യയിൽ ജീവിച്ച എല്ലാ ജാതിമത വിഭാഗത്തിലുംപെട്ട ജനങ്ങൾ ഒന്നിച്ചാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയത്. അവർ പോരാടിയത്‌ സ്വതന്ത്ര ഇന്ത്യക്കുവേണ്ടിയായിരുന്നു. അവരിൽ ഒരു ന്യൂനപക്ഷം മാത്രമാണ് ഹിന്ദുരാഷ്ട്രം എന്ന മുദ്രാവാക്യം ഉപയോഗിച്ചത്. അതുപയോഗിച്ച ആർഎസ്എസും ഹിന്ദുമഹാസഭയും പോരാട്ടങ്ങളുടെ മുഖ്യധാരയിൽ വന്നിട്ടുമില്ല. മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിൽ ഉന്നയിക്കപ്പെട്ട പാകിസ്ഥാൻ മുദ്രാവാക്യത്തിനും ഇന്ത്യൻ മുസ്ലിങ്ങളുടെ മുഴുവൻ പിന്തുണ ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ശക്തമായ ഒരുവിഭാഗം മുസ്ലിങ്ങൾ ഏകീകൃത ഇന്ത്യക്കുവേണ്ടി നിലകൊണ്ടു. ഇതിനെത്തുടർന്ന്‌ വിഭജനമെന്നത് യാഥാർഥ്യമാക്കുന്നതിന്‌ ആർഎസ്എസ് ഹിന്ദുമഹാസഭ വിഭാഗം ഒരു വശത്തും ജമാഅത്തെ ഇസ്ലാമിയും ക്വമിമുഹാജിറുകളെപ്പോലുള്ള ഗ്രൂപ്പുകൾ മറുവശത്തും അഴിച്ചുവിട്ട ഭീകരതയാണ് സാമ്രാജ്യത്വവിരുദ്ധ ജനകീയ പോരാട്ടങ്ങളിൽ വിഭാഗീയതയുടെ വിത്തുകൾ പാകിയത്. മഹാത്മാഗാന്ധിക്ക് ഈ വിഭാഗീയതയുടെ ബലിയാടാകേണ്ടിയും വന്നു.

വർഗീയ വിഭാഗീയ ശക്തികൾക്ക് സ്വതന്ത്ര ഇന്ത്യയിൽ മേൽക്കോയ്മ നേടാൻ കഴിഞ്ഞില്ല. ദേശീയമോചന പോരാളികളിൽ ഭൂരിപക്ഷവും കോൺഗ്രസിൽ ഉറച്ചുനിന്നു. പിന്നീട് ഏറ്റവുമധികം പിന്തുണ ലഭിച്ചത് കമ്യൂണിസ്റ്റ്‌, -സോഷ്യലിസ്റ്റ് പാർടികൾക്കായിരുന്നു എന്നതും മറക്കാവുന്നതല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ മൊത്തത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ അനുകൂല മനോഭാവമാണ് ഇന്ത്യക്ക് ഒരു മതനിരപേക്ഷ ജനാധിപത്യ ഭരണസംവിധാനം സൃഷ്ടിക്കാൻ സഹായിച്ചത്. സാമ്രാജ്യത്വവിരുദ്ധ വിദേശനയം, കേന്ദ്രീകൃത ആസൂത്രണവും പഞ്ചവത്സര പദ്ധതികളും പൊതുമേഖലയ്‌ക്കു ലഭിച്ച പ്രാമുഖ്യം, ഭാഷാ സംസ്ഥാനങ്ങളും പഞ്ചായത്തിരാജ് പോലുള്ള രൂപങ്ങളും തുടങ്ങിയവ സാധ്യമാക്കി. ഭരണകൂടം അന്ന് സ്വീകരിച്ച കുത്തക മുതലാളിത്ത വികസനപാതയും ഭൂപ്രഭുക്കളുമായുണ്ടാക്കിയ സഖ്യവും ഇന്ത്യൻ സമൂഹത്തിന്റെ പൂർണ ജനാധിപത്യവൽക്കരണത്തിന്‌ പ്രതിബന്ധമായി എന്നതും മറക്കാവുന്നതല്ല. കേരളവും പശ്ചിമബംഗാളും കശ്മീരും പോലുള്ള ചില സംസ്ഥാനങ്ങളിലൊഴികെ വേറൊരിടത്തും ഭൂപരിഷ്കാരങ്ങൾ പൂർണമായില്ല. സമൂഹത്തിലെ സവർണജാതി മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടില്ല. ഇവയുടെ ഫലമായി കാർഷികമേഖലയിൽ പ്രതിസന്ധി വ്യാപിക്കുകയും മുതലാളിത്ത വികസനത്തിൽത്തന്നെ മാന്ദ്യം നേരിടുകയും ചെയ്തു. ഇവയെ നേരിടാനുള്ള കഴിവില്ലാതെ അതുവരെ ഇന്ത്യയെ നയിച്ച കോൺഗ്രസ്‌ ഭരണകൂടം ക്രമേണ ജനാധിപത്യ മര്യാദകൾപോലും ഉപേക്ഷിച്ച് അമിതാധികാരത്തിലേക്ക് വ ഴുതിവീഴുന്നതാണ് നാം എഴുപതുകളിലും അതിനുശേഷവും കണ്ടത്.

ചരിത്രപരമായോ സാമൂഹ്യപരമായോ ഒരടിത്തറയുമില്ലാത്ത, കേവലം മിത്തിക്കൽ ഉൽപ്പന്നമായ അയോധ്യയിലെ രാമക്ഷേത്രത്തെ സംബന്ധിച്ച ആവശ്യത്തിന് കീഴടങ്ങിക്കൊടുത്തതും ഭരണകൂടത്തിന്റെ മാറിയ നിലപാടുകളെ കാണിച്ചു.

സ്വാതന്ത്ര്യത്തിനുശേഷം മൂന്നുദശകക്കാലം ജനസംഘം എന്നപേരിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഓരങ്ങളിൽ കഴിഞ്ഞുകൂടിയ ഹിന്ദുവർഗീയവാദികൾക്ക്‌ പുതിയ അവസരം നൽകുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് പിന്നീട്‌ വളർന്നുവന്നത്. സമഗ്രമായ കാർഷിക പരിഷ്കാരങ്ങൾവഴി ഇന്ത്യയിലെ കർഷക ജനസാമാന്യത്തിന്‌ അതിജീവനത്തിനുള്ള പ്രാപ്തി കൈവരുത്തുക, സാമൂഹ്യവും ലിംഗപരവുമായ മർദനരൂപങ്ങൾ അവസാനിപ്പിക്കുക, ശാസ്ത്ര സാങ്കേതികവിദ്യകളുടെയും വിദ്യാഭ്യാസത്തിന്റെയും വികാസം വഴി താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ പ്രവർത്തനശേഷി വർധിപ്പിക്കുക തുടങ്ങിയ നിരവധി നിർദേശം പുരോഗമനപ്രസ്ഥാനങ്ങളും ബുദ്ധിജീവികളും ഉന്നയിച്ചു. ഇവ ആവശ്യങ്ങളായി ഉന്നയിച്ച്‌ നിരവധി ജനകീയ പ്രക്ഷോഭവും അരങ്ങേറി. എങ്കിലും അവയൊന്നും ചെവിക്കൊള്ളാൻ ഭരണവർഗം തയ്യാറായില്ല. അധികമധികം സാമ്രാജ്യത്വത്തിന്‌ കീഴടങ്ങുകയും ഗ്രാമീണ വരേണ്യവർഗവുമായി സന്ധി ചെയ്യുകയുമായിരുന്നു അവരുടെ തന്ത്രം. ഇതിനു വേണ്ടി അതുവരെ സ്വീകരിച്ചുപോന്ന ഭരണനയങ്ങളിൽ ഏതുവിധത്തിലുള്ള നീക്കുപോക്കിനും അവർ തയ്യാറായി. സാമ്രാജ്യത്വ ഏജൻസികൾ നിർദേശിച്ച സാമ്പത്തിക ഉദാരീകരണനയങ്ങൾ ആദ്യം അംഗീകരിച്ച രാഷ്ട്രങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു. ചരിത്രപരമായോ സാമൂഹ്യപരമായോ ഒരടിത്തറയുമില്ലാത്ത, കേവലം മിത്തിക്കൽ ഉൽപ്പന്നമായ അയോധ്യയിലെ രാമക്ഷേത്രത്തെ സംബന്ധിച്ച ആവശ്യത്തിന് കീഴടങ്ങിക്കൊടുത്തതും ഭരണകൂടത്തിന്റെ മാറിയ നിലപാടുകളെ കാണിച്ചു.

ഒട്ടകത്തിന്റെയും അറബിയുടെയും കഥ ഓർമിപ്പിക്കുന്ന രീതിയിൽ പിന്നീട് നടന്നതെന്താണെന്ന്‌ എല്ലാവർക്കും അറിയാം. ഒരുകാലത്ത്‌ ഇസ്രയേലിന്റെ ഗാസ ആക്രമണത്തെ ആദ്യം അപലപിച്ച രാഷ്ട്രങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. അതേ ഇന്ത്യയിലെ ഭരണകർത്താക്കളാണ് ഇസ്രയേലി ചാരസോഫ്ട്‌വെയറായ പെഗാസസിന്റെ വിവരം ചോർത്തൽ വിവാദത്തിൽപ്പെട്ട്‌ കുഴങ്ങുന്നത്. ഇന്ത്യൻ ഭരണകൂടത്തിന്റെ സാമ്രാജ്യത്വത്തോടുള്ള കീഴടങ്ങൽ ഏതുതലംവരെയെത്തി എന്ന് തെളിയിക്കുന്നതാണ് ഇതിന്റെ ഭാഗമായി പുറത്തുവരുന്ന വസ്തുതകൾ. കാർഷികപരിഷ്കാരം നടപ്പാക്കാൻ ഒരുകാലത്തു പ്രതിജ്ഞാബദ്ധമായിരുന്ന ഭരണകൂടം കാർഷികമേഖല മുഴുവൻ കുത്തകകൾക്ക് തീറെഴുതാൻ വ്യഗ്രത കാണിക്കുന്നതും പൊതുഉടമയിലെ അടിസ്ഥാന മേഖലകളായി കരുതപ്പെട്ട രാജ്യരക്ഷാ സംവിധാനവും റെയിൽവേയുംപോലും സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളും സ്വതന്ത്ര ഇന്ത്യയുടെ ലക്ഷ്യങ്ങളിൽനിന്ന്‌ ഇന്നത്തെ ഭരണകൂടം എത്രമാത്രം അകന്നുപോയി എന്നതിന്റെ തെളിവാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ അതിജീവനംപോലും അസാധ്യമാക്കുന്ന വിധത്തിൽ കേന്ദ്രഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളും കോർപറേറ്റ്ശക്തികളോടുള്ള അടിമത്തത്തെ തന്നെയാണ് കാണിക്കുന്നത്.

സാമ്രാജ്യത്വ കോർപറേറ്റ്ശക്തികളോടുള്ള വിധേയത്വത്തിന്‌ പുകമറയിടാൻ ഭരണകൂടം സ്വീകരിക്കുന്ന ഹിന്ദുമത രാഷ്ട്രീയതന്ത്രം സ്വാതന്ത്ര്യസമരത്തിന്റെ പൊതുദിശയിൽനിന്നും സ്വതന്ത്ര ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്നുമുള്ള ഏറ്റവും ഹീനമായ വ്യതിയാനമാണ്. സ്വതന്ത്രഇന്ത്യ അംഗീകരിച്ച മതനിരപേക്ഷ ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ ഭരണഘടന സ്വാതന്ത്ര്യസമരത്തിന്റെ വികാരങ്ങളെ പ്രതിഫലിപ്പിച്ചു. ഇതിലെ ആശയങ്ങൾക്ക് ലഭിച്ച പൊതുജനസമ്മതി ഹിന്ദുരാഷ്ട്രവാദത്തിനും ഇസ്ലാമിസത്തിനും ഇന്ത്യൻ മണ്ണിൽ വേരൂന്നാതിരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഗാന്ധിയുടെ വധത്തിലേക്കു നയിച്ച വർഗീയ സംഘർഷങ്ങളെ അതിജീവിക്കാൻ കഴിഞ്ഞതും ഇതുകൊണ്ടാണ്. ഇതിൽ ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയെയും ജനാധിപത്യസങ്കൽപ്പത്തെയും ന്യൂനപക്ഷസംവരണം അടക്കമുള്ള സാമൂഹ്യനീതിയുടെ രൂപങ്ങളെയും അന്നുമുതൽ തുടർച്ചയായി എതിർത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന്‌ മറന്നുകൂടാ. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്കുപകരം വിദേശാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കപടചരിത്രത്തെ എല്ലാ മാധ്യമങ്ങളിലൂടെയും ക്ലാസ്‌ മുറികളിലൂടെയും പ്രചരിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യത്തെക്കുറിച്ചുതന്നെ പുതിയ ആശയ സംഹിതയും മനോഭാവവും സൃഷ്ടിക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. പൗരത്വ ഭേദഗതി നിയമംപോലുള്ള തന്ത്രങ്ങളിലൂടെ അവർ ഇതിന്‌ നിയമസാധുത നൽകാനും ശ്രമിക്കുന്നു. ഒരുകാലത്ത് ഹിന്ദു വർഗീയവാദികളെ ഓരത്ത് ഇരുത്തിയവരുടെ പിന്മുറക്കാരിൽ ഒരു വിഭാഗമെങ്കിലും അവരെ എന്തുകൊണ്ട് ഇപ്പോൾ അംഗീകരിക്കുന്നു എന്ന ചോദ്യവും പ്രധാനമാണ്. ഇന്ത്യയിൽ എല്ലായിടത്തുമുള്ള ബൂർഷ്വ രാഷ്ട്രീയ പാർടികളുടെ പ്രത്യേകിച്ച് കോൺഗ്രസിന്റെ പരിച്ഛേദം ഇന്ന്‌ ബിജെപിയിലുണ്ട് എന്നത് ആകസ്മികമായി കണ്ടുകൂടാ. സ്വതന്ത്ര ഇന്ത്യയെ സൃഷ്ടിച്ച അടിസ്ഥാനാശയ സംഹിതകളെത്തന്നെ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ സാമ്രാജ്യത്വവിരുദ്ധവും മതനിരപേക്ഷ ജനാധിപത്യപരവും സാമൂഹ്യനീതിയിൽ അധിഷ്ഠിതവുമായ സന്ദേശം ഇന്ത്യ ഭരിക്കുന്ന കോർപറേറ്റ്‌ വർഗീയശക്തികൾക്കെതിരായി ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യത്തിലേക്കാണ് ഇത്‌ വിരൽ ചൂണ്ടുന്നത്.

ഡോ. കെ എൻ ഗണേഷ്

മൂല്യങ്ങൾ വീണ്ടെടുക്കാൻ ജാഗ്രതയോടെ മുന്നേറാം

ലോകശ്രദ്ധ ആകർഷിച്ച പോരാട്ടത്തിലൂടെ കൊളോണിയൽ ഭരണത്തിന് അറുതിവരുത്തി നാം സ്വതന്ത്രരായിട്ട് ഏഴരപ്പതിറ്റാണ്ടാകുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യമെന്ന മുഖ്യ മുദ്രാവാക്യത്തിനൊപ്പം ദേശീയപ്രസ്ഥാനം ഊന്നൽനൽകി മുന്നോട്ടുവച്ചത് സ്വതന്ത്ര ഇന്ത്യ എന്തായിരിക്കണമെന്ന വ്യക്തമായ ധാരണകൂടിയാണ്. സാമൂഹ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതും അസമത്വം, ദാരിദ്ര്യം തുടങ്ങിയ സാമൂഹ്യവിപത്തുകളെ പ്രതിരോധിക്കുന്നതുമായ ജനാധിപത്യ, മതനിരപേക്ഷ, ഫെഡറൽ രാഷ്ട്രമായിരിക്കണം സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്നതായിരുന്നു ദേശീയ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട്.

1920കളുടെ തുടക്കത്തിൽത്തന്നെ പ്രദേശങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള അസ്തിത്വം ചർച്ചാവിഷയമായിരുന്നു. 1931ലെ കോൺഗ്രസിന്റെ കറാച്ചി സമ്മേളനത്തിൽ ആവിഷ്കരിച്ച സാമ്പത്തികപരിപാടി ഒരു സമത്വ സമൂഹത്തിലേക്ക് വഴിയൊരുക്കുന്നതായിരുന്നു. അന്ന് കോൺഗ്രസിനുള്ളിൽ ശക്തമായ പ്രാതിനിധ്യമുണ്ടായിരുന്ന സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും കമ്യൂണിസ്റ്റുകളും പൂർണസ്വരാജ് എന്ന ലക്ഷ്യമാണ് ഉയർത്തിപ്പിടിച്ചത്. ദേശീയപ്രസ്ഥാനം ഊന്നൽ നൽകിയ ഫെഡറൽ സംവിധാനം ഉൾപ്പെടെയുള്ള മൂല്യങ്ങൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ മഹാരഥന്മാർ നേതൃത്വം നൽകിയ ആദ്യത്തെ സർക്കാർ തങ്ങളുടെ നയങ്ങളുടെ ഭാഗമാക്കി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനായി പിന്നീടും കഠിനമായ പരിശ്രമം വേണ്ടിവന്നു.

ഭരണഘടന ഫെഡറൽ തത്ത്വങ്ങൾ ഉൾക്കൊള്ളുമ്പോഴും പ്രായോഗികതലത്തിൽ നിരന്തരം പ്രശ്നങ്ങൾ ഉടലെടുക്കുന്നു. നാനാത്വത്തിൽ ഏകത്വമെന്നത് രാജ്യത്തിന്റെ അനന്യ സവിശേഷതയാണ്. എന്നാൽ, ഏകത്വമെന്ന സങ്കൽപ്പത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ലായെന്ന ഗൗരവമായ വിമർശം നിലനിൽക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന, തദ്ദേശ സർക്കാരുകൾ പിരമിഡിന്റെ ഘടനയിലാണ്  പ്രവർത്തിക്കുന്നത്. അത് അധികാരകേന്ദ്രീകരണത്തിന് സഹായകമാണ്. ആ ഘടന വൃത്തരൂപത്തിലാകണം.

ഭരണഘടനയുടെ 356–-ാം അനുച്ഛേദംപോലുള്ള വ്യവസ്ഥകൾ ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നുണ്ട്. ചർച്ചകളില്ലാതെ സംസ്ഥാനങ്ങളുടെ അതിർത്തി പുനർനിർണയിക്കുക, ആഭ്യന്തര അടിയന്തരാവസ്ഥ, സാമ്പത്തിക കാര്യങ്ങളിലെ അസന്തുലിതാവസ്ഥ തുടങ്ങിയവ അധികാരശ്രേണിയെ അർധ ഫെഡറൽ സ്വഭാവമുള്ളതാക്കുന്നു. ജീവനില്ലാത്ത അക്ഷരമെന്നാണ് ഡോ. ബി ആർ അംബേദ്കർ അനുച്ഛേദം 356നെ വിശേഷിപ്പിച്ചത്. ഒരിക്കലും ഉപയോഗിക്കപ്പെടരുതെന്ന അർഥത്തിൽ ഭരണഘടനാ ശിൽപ്പി വിശേഷിപ്പിച്ച അതേ ഭരണഘടനാ വ്യവസ്ഥയാണ് ഏറ്റവും അമിതമായി ഉപയോഗിക്കപ്പെട്ടത് എന്നതാണ് വൈചിത്ര്യം. സ്റ്റേറ്റ്, കൺകറന്റ് ലിസ്റ്റുകളിൽ ഉൾപ്പെടുന്ന വിഷയങ്ങളിലുള്ള കേന്ദ്രത്തിന്റെ ഇടപെടലുകൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ സത്തയ്‌ക്കെതിരാണ്. ഫെഡറൽ സംവിധാനത്തിന്റെ ഘടന കൂടുതൽ അർഥവത്താകേണ്ടിയിരിക്കുന്നു.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്കെതിരെ പ്രത്യയശാസ്ത്രപരവും ഇതര രൂപങ്ങളിലുള്ളതുമായ ആക്രമണങ്ങൾ വർധിച്ചുവരുന്ന ഘട്ടംകൂടിയാണ്‌ ഇത്. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം, പരമാധികാരം എന്നിവ സംരക്ഷിക്കാൻ ജനങ്ങളാകെ അതീവ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. പൊതുമേഖലയെ കൈവിട്ട് ഉദാരവൽക്കരണത്തെ അനുകൂലിക്കുകയും സേവനമേഖലകളിൽനിന്ന്‌ ഉൾപ്പെടെ സർക്കാരിനെ പിന്തിരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങൾ ബോധപൂർവം അടിച്ചേൽപ്പിക്കപ്പെടുകയാണ്. രണ്ടു പതിറ്റാണ്ടായി ആസൂത്രിതമായ നീക്കമാണുണ്ടാകുന്നത്. ആ നയങ്ങളുടെ വക്താക്കൾ അവകാശപ്പെട്ട നേട്ടങ്ങൾ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. 1991 മുതൽ നടപ്പാക്കിവരുന്ന ഉദാരവൽക്കരണത്തെ തുടർന്ന് സമ്പദ്‌വ്യവസ്ഥയ്ക്ക് അവർ അവകാശപ്പെട്ട വളർച്ച എവിടെയും കാണാനാകില്ല. കുറേ വർഷങ്ങളായി കൂടുതൽ പ്രതിസന്ധികളിലേക്ക്‌ സമ്പദ്ഘടന കൂപ്പുകുത്തുകയാണുണ്ടായത്. ഈ ദുഃസ്ഥിതിക്ക്‌ കാരണം സമ്പദ്‌‌വ്യവസ്ഥയുടെ ചാക്രികസ്വഭാവം മാത്രമല്ല, അതിന്റെ ഘടനാപരമായ പ്രശ്നങ്ങൾകൂടിയാണ്.

സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ ഭരണകേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത സുപ്രധാനമാണ്. തൊഴിലാളി വിഭാഗങ്ങളുടെ 92 ശതമാനവും അസംഘടിത മേഖലയിലായതിനാൽ സാമ്പത്തിക സമത്വത്തിന്റെ കാര്യത്തിലുള്ള നേരിയ അശ്രദ്ധപോലും അപകടകരമാണ്. ഈ വിഭാഗത്തിന്റെ സാമൂഹ്യസുരക്ഷ ഭരണഘടനാ ദത്തമായ ഉത്തരവാദിത്തമാണ്. അത് ഫലപ്രദമായി നിറവേറ്റുന്നതിന്, കേന്ദ്ര–-സംസ്ഥാന സാമ്പത്തികബന്ധങ്ങൾ പുനഃസംഘടിപ്പിക്കുകയും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അവശ്യംവേണ്ട ഫണ്ടുകളും മറ്റു സംവിധാനങ്ങളും അനുവദിക്കുകയും വേണം. സാമ്പത്തിക അസമത്വത്തിന്റെ അനന്തരഫലമായ ഡിജിറ്റൽ വിഭജനം മറികടക്കാൻ ബോധപൂർവമായ ശ്രമം നടത്തേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ നാം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ നേട്ടങ്ങളുടെ ഫലം എല്ലാ ജനങ്ങളിലും എത്തുന്നിടത്താണ് ഫലപ്രാപ്തി. തടസ്സങ്ങളില്ലാതെ എല്ലാവരും നേട്ടങ്ങളുടെ ഗുണഭോക്താക്കളാകേണ്ടതുണ്ട്. സ്വപ്‌നേപി കരുതാത്ത തലങ്ങളിലേക്ക് സാങ്കേതികവിദ്യ നമ്മെ നയിക്കുകയാണ്‌ ഇപ്പോൾ. അതിനോടൊപ്പംതന്നെ ചില ചതിക്കുഴികളുമുണ്ട്. സ്വകാര്യതയിലേക്കും പൗരാവകാശങ്ങളിലേക്കുമുള്ള കടന്നുകയറ്റമെന്ന പ്രശ്നം ഇതിന്റെ ഭാഗമായി ഉരുത്തിരിയുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.

സർക്കാർ സേവനങ്ങൾ പൊതുജനങ്ങളിലേക്കെത്തുന്ന രീതിയിൽ വലിയ മാറ്റം ആവശ്യമാണ്. കൊളോണിയൽ മനോഭാവത്തിന്റെ അവസാനത്തെ അവശിഷ്ടംപോലും തച്ചുടച്ചു നീക്കപ്പെടണം. ‘നൽകുന്നവനും' ‘ലഭിക്കുന്നവനും' എന്ന മനോഭാവം സർക്കാരിന്റെയും അധികാരികളുടെയും മനസ്സിൽനിന്ന് മായ്ച്ചുകളയണം. വിവരസാങ്കേതികവിദ്യക്ക്‌ ഇതിൽ വളരെയധികം സഹായിക്കാനാകും. മനോഭാവത്തിൽ ഉണ്ടാകേണ്ട മാറ്റമാണ് ഏറ്റവും പ്രധാനം. വികേന്ദ്രീകൃത ജനാധിപത്യഭരണം ഈ പ്രക്രിയക്ക്‌ വലിയ ഉത്തേജനം നൽകും. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണ് സർക്കാരിൽനിന്നുള്ള സേവനത്തെയും പിന്തുണയെയും കൂടുതൽ ആശ്രയിക്കുന്നത്. അതിനാൽ അധികാരികളുടെ സമീപനത്തിലുണ്ടാകുന്ന മാറ്റം അവരെ ശാക്തീകരിക്കുകയും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെ സമ്പന്നമാക്കുകയും ചെയ്യും.

രാജ്യത്തിന്റെ ഭരണഘടനയിൽ പ്രതിഫലിക്കുന്നത് ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളാണ്. അവ സംരക്ഷിക്കുകയും സാർഥകമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. കൂടുതൽ പ്രവർത്തനക്ഷമമായ പ്രാദേശിക ഭരണസംവിധാനവും അർഥം കൈമോശം വരാത്ത ഫെഡറൽ സംവിധാനവും യാഥാർഥ്യമാകണം. എല്ലാത്തിലും ഉപരിയായി പൗരസ്വാതന്ത്ര്യവും സമ്മതിദാനാവകാശവും നിർഭയമായി ആസ്വദിക്കാൻ കഴിയുന്ന ശാക്തീകരിക്കപ്പെട്ട പൗരൻമാരാണ് ഉണ്ടാകേണ്ടത്. ഇവയെല്ലാം ചേർന്നാൽ സ്വാതന്ത്ര്യലബ്ധിയുടെ 75–-ാം വാർഷികത്തെ മഹത്വത്തിന്റെ ആഘോഷമാക്കി മാറ്റാനാകും.

പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ആദ്യ സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തിൽ പറഞ്ഞതുപോലെ നമ്മുടെ മൂല്യങ്ങളെ പരിപൂർണമായി വീണ്ടെടുക്കുമെന്നും സ്ഥിരതയോടെ നിലനിർത്തുമെന്നും ഈ സന്ദർഭത്തിൽ  പ്രതിജ്ഞ ചെയ്യാം. 19 മാസം നീണ്ട അടിയന്തരാവസ്ഥ തീർത്ത പ്രതിസന്ധികളിൽ ദുർബലമായിപ്പോയ ജനാധിപത്യത്തെ പുനഃസ്ഥാപിക്കാൻ ആവശ്യമായ കരുത്തുകാണിച്ച ജനതയാണ് നമ്മൾ. നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ ആശയത്തിൽ വിശ്വസിക്കുന്ന രാജ്യത്തെ ജനങ്ങൾ സ്വാംശീകരിച്ച സാമൂഹ്യവും സാമ്പത്തികവും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങളെ സംരക്ഷിക്കുകയും അവയ്ക്കെതിരായ നീക്കങ്ങളെ ചെറുക്കുകയും ചെയ്തില്ലെങ്കിൽ മഹാദുരന്തമാകും ഫലമെന്ന ബോധം ഓരോരുത്തരിലും ഉണ്ടാകണം. സാമ്പത്തികവും സാമൂഹ്യവുമായ സമത്വം സൃഷ്ടിക്കാൻ കഴിഞ്ഞാൽ മാത്രമേ നമ്മുടെ ജനാധിപത്യത്തിന് ശോഭനമായ ഭാവി ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ.

ഈ മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ സജീവമായി ഇടപെടേണ്ട ഉത്തരവാദിത്തം നിറവേറ്റുകയാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ് ആ വഴിയിൽ അവിശ്രമം പ്രവർത്തിക്കുകയാണ് നാമാകെ. ഈ സവിശേഷമായ വേളയിൽ, സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം നമ്മുടെ ഉത്തരവാദിത്ത നിർവഹണത്തിന്റെ ആഘോഷം കൂടിയാകണമെന്ന് ഓർമിപ്പിക്കുന്നു. നാടിനുവേണ്ടി പൊരുതി മുന്നേറുകയും വീരമൃത്യു വരിക്കുകയും ചെയ്ത ധീരരെ അഭിവാദ്യം ചെയ്യുന്നു.

പിണറായി വിജയൻ, മുഖ്യമന്ത്രി

ഇന്ത്യ സംഭവങ്ങളുടെ ഭൂപടം: കലാപങ്ങളും യുദ്ധങ്ങളും അടയാളപ്പെടുത്തിയ 74 വർഷങ്ങൾ

കലാപങ്ങളും യുദ്ധങ്ങളും അടയാളപ്പെടുത്തിയ 74 വർഷങ്ങൾ. ഭരണഘടനാമൂല്യങ്ങൾക്ക്‌ വർഷങ്ങൾ കൊണ്ട്‌ ഏറ്റ അപരിഹാര്യമായ പരിക്കുകൾക്കും ഈ  വർഷങ്ങൾ സാക്ഷിയായി. കലാപങ്ങളിൽ നഷ്ടപ്പെട്ടത്‌ ആയിരക്കണക്കിന്‌  ജീവനും ജീവിതങ്ങളും. രാഷ്‌ട്രീയ ലാഭത്തിനായി ജനങ്ങളെ വിഭജിച്ച കോൺഗ്രസ്‌–- ബിജെപി സർക്കാരുകൾ.  ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്നത്‌ കോർപറേറ്റ്‌ സേവയ്‌ക്കുകൂടി വേണ്ടിയാണെന്ന്‌ ബോധ്യപ്പെട്ട വർഷങ്ങൾ.   ധനാഢ്യർക്കുവേണ്ടി മാത്രം ഭരിക്കുന്ന സർക്കാർ. ദരിദ്രരുടെയും മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെയും  തൊഴിലാളികളുടെയും   ദീനരോദനം   കേൾക്കാൻ  തയ്യാറാകാത്ത സർക്കാരുകൾ ജനാധിപത്യത്തെ ദുർബലമാക്കിയിരിക്കുന്നു. ഈ 74 വർഷത്തെ സുപ്രധാന ചരിത്ര സംഭവങ്ങൾ...

കശ്‌മീർ ഇന്ത്യയിൽ (1947)

ഇന്ത്യ–-പാക്‌ വിഭജനത്തിന്‌ പിന്നാലെ, സ്വതന്ത്ര നാട്ടുരാജ്യമായിരുന്ന കശ്‌മീർ പിടിച്ചെടുക്കാൻ പാകിസ്ഥാൻ ശ്രമം. പാക്‌ സൈന്യം പ്രാദേശിക ഗോത്രവർഗക്കാരുടെ സഹായത്തോടെ ശ്രീനഗറിലേക്ക്‌.  ഓപ്പറേഷൻ ഗുൽമാർഗ് എന്ന പാക്‌ നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കാൻ കശ്‌മീരിലെ രാജാവ്‌  ഹരിസിങ്‌ അഭ്യർഥിച്ചു. ഇന്ത്യൻ പട്ടാളം കശ്‌മീരിൽ. ഈ എറ്റമുട്ടലാണ്‌ ഒന്നാം ഇന്ത്യ–- പാക്‌ യുദ്ധം. ഹരിസിങ് ഇന്ത്യയോട് സഹായം അഭ്യർഥിച്ചതിനൊപ്പം തന്നെ ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള ലയനരേഖ  ഒപ്പുവച്ചു. കശ്‌മീരിനെ ഇന്ത്യയോട്‌ ചേർക്കുകയാണെന്ന്‌ 1947 ഒക്‌ടോബർ 26ന്‌ രാജാവ്‌ പ്രഖ്യാപിച്ചു. പ്രത്യേകപദവിയും പരമാവധി സ്വയംഭരണവും നൽകുമെന്ന്‌ ഇന്ത്യ വാഗ്‌ദാനം നൽകി. ഇതിനായി 370 അനുച്ഛേദം ഭരണഘടനയിൽ ഉൾപ്പെടുത്തി. കശ്‌മീരിന്റെ ഒരു ഭാഗം അന്ന്‌ പാക്‌ നിയന്ത്രണത്തിലായി. അതാണ്‌ പാക്‌ അധിനിവേശ കശ്‌മീർ.

ഗാന്ധി വധം (1948)

1948 ജനുവരി 30ന്‌ രാഷ്ട്രപിതാവ്‌ മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ഹിന്ദുമഹാസഭാ–- ആർഎസ്‌എസ്‌ നേതാവായ നാഥുറാം വിനായക് ഗോഡ്‌സേ കൊലപ്പെടുത്തി. ഡൽഹി ബിർളാ ഹൗസിന്റെ മുറ്റത്ത്‌ പ്രാർഥനാ യോഗത്തിന്‌ എത്തിയപ്പോൾ  വെടിവച്ച്‌ കൊല്ലുകയായിരുന്നു. പ്രാർഥനാവേദിയിലേക്ക്‌  ഗാന്ധിജി നടന്നുപോകവേ, ജനങ്ങൾക്കിടയിൽ നിന്നിരുന്ന ഗോഡ്‌സേ പോക്കറ്റിൽ കരുതിയിരുന്ന തോക്ക്‌ ഇരുകൈകളിലാക്കി ഗാന്ധിജിയെ വന്ദിച്ചു. ഇടതുകൈകൊണ്ട് ഗാന്ധിജിയുടെ സഹായി മനുവിനെ തള്ളിമാറ്റി. മറുകൈയിലെ തോക്കുകൊണ്ട്  മൂന്ന് തവണ വെടിയുതിർത്തു. മൂന്ന് വെടിയുണ്ടയും ഗാന്ധിജിയുടെ നെഞ്ചിൽ തുളച്ചുകയറി. "ഹേ റാം, ഹേ റാം" എന്ന് പറഞ്ഞ്‌  കൈകൂപ്പി  നിലത്ത് വീണു. മതനിരപേക്ഷ ഇന്ത്യയുടെ നെഞ്ച്‌ പിളർത്തുകയായിരുന്നു ഹിന്ദുത്വ തീവ്രവാദികൾ.

ഇന്ത്യ–-ചൈന യുദ്ധം (1962)

അയൽരാജ്യങ്ങൾക്കിടയിലെ ദീർഘസൗഹൃദത്തിന്‌ 1950കളിൽ രൂപപ്പെട്ട  അതിർത്തി തർക്കത്തോടെ പരിക്കേറ്റു. 1959 മാർച്ചിൽ ടിബറ്റിൽനിന്ന്‌ പലായനം ചെയ്‌ത ദലൈലാമയ്‌ക്ക്‌  ഇന്ത്യ അഭയം നൽകിയത്‌ ചൈനയെ പ്രകോപിപ്പിച്ചു. 1960 ഏപ്രിലിൽ ഇന്ത്യ–- ചൈന ഉച്ചകോടിയിലെ ചർച്ച 20 മണിക്കൂറിലേറെ തുടർന്നെങ്കിലും  അതിർത്തി തർക്കത്തിൽ സമവായവുണ്ടായില്ല. 1962 സെപ്‌തംബർ 10ന്‌ ഇരുരാജ്യങ്ങളിലെയും സേനകൾ തമ്മിൽ ഉരസലുണ്ടായി. ഒക്‌ടോബർ 20ന്‌ യുദ്ധം ആരംഭിച്ചു.  കിഴക്ക്‌, പടിഞ്ഞാറ്‌ സെക്‌ടറുകളിൽ നിന്ന്‌ ഒരേസമയം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിന്‌ പിടിച്ചു നിൽക്കാനായില്ല. തവാങ്ങും അരുണാചൽ പ്രദേശിന്റെ ഒരു ഭാഗവും പിടിച്ചെടുത്തു. ഇന്ത്യയെ നിഷ്‌പ്രയാസം തോൽപ്പിച്ച ചൈന നവംബർ 21ന്‌ മുന്നേറ്റം നിർത്തിവയ്‌ക്കുകയായിരുന്നു. ശൈത്യകാലം ആരംഭിച്ചതോടെ ചൈന പിൻമാറി. ഏറ്റുമുട്ടലിന്റെ അലയൊലി ഇപ്പോഴും തുടരുന്നു. കഴിഞ്ഞ വർഷം  ലഡാക്ക്‌ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലും ഇതിന്റെ തുടർച്ച.

ഇന്ത്യ–-പാക്‌ യുദ്ധം (1965)

ചൈനയുമായുള്ള യുദ്ധത്തിൽ ഇന്ത്യ നേരിട്ട തിരിച്ചടിയാണ്‌ പാകിസ്ഥാനെ യുദ്ധത്തിന്‌ പ്രേരിപ്പിച്ചത്‌. 1965ൽ കശ്‌മീർ പിടിച്ചെടുക്കാൻ ‘ഓപ്പറേഷൻ ജിബ്രാൾട്ടർ’ എന്ന നുഴഞ്ഞുകയറ്റ പദ്ധതി പാകിസ്ഥാൻ രൂപംനൽകി. ഇതിന്‌ തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണം ഇരു രാജ്യവും തമ്മിൽ നടത്തിയ ഏറ്റവും വലിയ സേനാമുന്നേറ്റത്തിന്‌ വഴിതുറന്നു. പാക്‌ നീക്കം ചെറുത്ത ഇന്ത്യൻ സൈന്യം പാകിസ്ഥാനിലേക്ക്‌ പ്രവേശിച്ചു. യുദ്ധത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടു. 1965 സെപ്‌തംബർ 22ന്‌ യുഎൻ സുരക്ഷാസമിതി വെടിനിർത്തൽ പ്രമേയം പാസാക്കി. തുടർന്ന്‌ സോവിയറ്റ്‌ യൂണിയൻ മുൻകൈയെടുത്ത്‌ 1966 ജനുവരി 10ന്‌ ഇന്ത്യൻ പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്‌ത്രിയും പാക്‌ പട്ടാളഭരണാധികാരി അയൂബ്‌ ഖാനും താഷ്‌ക്കെന്റ് കരാറിൽ ഒപ്പിട്ടതോടെയാണ്‌ യുദ്ധം അവസാനിച്ചത്. അടുത്തദിവസം താഷ്‌ക്കെന്റിൽ ലാൽബഹാദൂർ ശാസ്‌ത്രി മരിച്ചു.

മൂന്നാം ഇന്ത്യ–-പാക്‌ യുദ്ധം; ബംഗ്ലാദേശിന്റെ പിറവി (1971)

1971 ഡിസംബർ മൂന്നി-ന് ഇന്ത്യൻ വ്യോമതാവളങ്ങളെ പാകിസ്ഥാൻ ആക്രമിച്ചതോടെയാണ്‌ യുദ്ധാരംഭം.  ഇന്ത്യയുടെ കിഴക്ക്‌, പടിഞ്ഞാറ്‌ അതിർത്തിയിലാണ്‌ 13 ദിവസം ഏറ്റുമുട്ടലുണ്ടായത്‌. പടിഞ്ഞാറൻ പാകിസ്ഥാനിൽനിന്ന്‌ ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികവുമായി വേറിട്ടുനിൽക്കുന്ന കിഴക്കൻ പാകിസ്ഥാന്റെ സ്വാതന്ത്ര്യസ്വപ്‌നം യുദ്ധത്തിലൂടെ ഇന്ത്യ സാധ്യമാക്കി. ബംഗാളിന്റെ മുസ്ലിംഭൂരിപക്ഷ പ്രദേശങ്ങളാണ് വിഭജനത്തിൽ പാകിസ്ഥാന്റെ ഭാഗമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചത്. എന്നാൽ, ഭരണകേന്ദ്രവുമായി 1600 കിലോമീറ്ററിലേറെ ദൂരമെന്നത് കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങളിൽ ബുദ്ധിമുട്ട്‌ സൃഷ്ടിച്ചു. പടിഞ്ഞാറൻ പാകിസ്ഥാനിൽനിന്നും നേരിടേണ്ടി വന്ന അവഗണന പുതിയൊരു രാജ്യമെന്ന ചിന്തയിലേക്ക്‌ എത്തുകയായിരുന്നു. 1971 ഡിസംബർ 16ന് ഇന്ത്യ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ തൊണ്ണൂറ്റിമുവായിരത്തോളം പാക്‌  സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി.

അടിയന്തരാവസ്ഥ (1975–-1977)

പൗരന്മാർക്ക്‌ മൗലികാവകാശം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയ്‌ക്ക്‌ നേരെയുണ്ടായ മിന്നലാക്രമണമായിരുന്നു 1975 ജൂൺ 26ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ. ഇന്ത്യാ ചരിത്രത്തിലെ കറുത്ത എടുകളിൽ ഒന്ന്‌. പൗരാവകാശങ്ങൾ നിഷേധിച്ച്- പ്രധാനമന്ത്രി ഇന്ദിരഗാന്ധി പെൺ ഹിറ്റ്‌ലറായി.  രാഷ്ട്രീയ എതിരാളികളെ വേട്ടയാടി. കേന്ദ്രഭരണത്തിനെതിരെ അലയടിച്ച പ്രതിഷേധത്തിന്റെയും ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ്- റദ്ദാക്കിയ അലഹബാദ്- ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തിലായിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനം. "ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' എന്ന മുദ്രാവാക്യം ഉയർത്തി പ്രധാനമന്ത്രിയായി തുടരുന്നതിന്‌ അന്നോളം കാണാത്ത ജനാധിപത്യവിരുദ്ധ നടപടികൾ കൂട്ടത്തോടെ നടപ്പാക്കി. പ്രതിപക്ഷ പാർടി നേതാക്കളും പ്രവർത്തകരും മാത്രമല്ല അടിയന്തരാവസ്ഥയെ വിമർശിച്ച സാംസ്-കാരിക പ്രവർത്തകരുമെല്ലാം ആഭ്യന്തര സുരക്ഷാ നിയമപ്രകാരം തുറുങ്കിലടയ്-ക്കപ്പെട്ടു. പ്രസ്‌- സെൻസർഷിപ്‌- നിലവിൽ വന്നു. പൗരസ്വാതന്ത്ര്യം ഹനിച്ചു. പാർലമെന്റും എക്-സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര സന്തുലനത്തിൽ മാറ്റം വരുത്തി 42–-ാം ഭരണഘടനാ ഭേദഗതി പാസാക്കി. പാർലമെന്റ്- പാസാക്കിയ ഭരണഘടനാ ഭേദഗതികൾ പുനഃപരിശോധിക്കാൻ ജുഡീഷ്യറിക്ക്- അധികാരമില്ലെന്നതാണ് ഭരണഘടനയിൽ വരുത്തിയ  പ്രധാന മാറ്റം. വൈകാതെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ തോറ്റു. 1977 മാർച്ച്‌ 21 ന്‌ അടിയന്തരാവസ്ഥ പിൻവലിച്ചു. അമിതാധികാര വാഴ്-ചയിലേക്ക്- ഇന്ദിരാ സർക്കാർ നീങ്ങുന്നുവെന്ന് 1972ൽ മധുരയിൽ ചേർന്ന സിപിഐ എം ഒമ്പതാം പാർടി കോൺഗ്രസ്- മുന്നറിയിപ്പ്- നൽകിയിരുന്നു. അതിനെ വേണ്ടത്ര ഗൗരവത്തിൽ കാണാൻ മറ്റുള്ളവർ തയ്യാറായില്ല. 1974ൽ റെയിൽവേ തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്കിനെ പൊലീസിനെയും അർധസൈന്യത്തെയും ഉപയോഗിച്ച്- അതിഭീകരമായി അടിച്ചമർത്തി-. പശ്ചിമബംഗാളിൽ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ അർധഫാസിസ്റ്റ്- ഭീകരത കെട്ടഴിച്ചുവിട്ടു. അടിയന്തരാവസ്ഥയ്-ക്കെതിരെ ശക്തിയുള്ളയിടങ്ങളിലെല്ലാം സിപിഐ എം വലിയ പ്രതിഷേധം സംഘടിപ്പിച്ചു-. എന്നാൽ, ആർഎസ്-എസ് പ്രതിഷേധം പരിമിതമായിരുന്നു. അന്ന് സർസംഘ്- ചാലക്- ആയിരുന്ന ബാലാസാഹിബ്- ദേവറസ്‌- ഇന്ദിരയ്‌ക്ക്- നൽകിയ കത്ത്- മാപ്പ്- അപേക്ഷയായിരുന്നു.

കോൺഗ്രസ്‌ ഇതര സർക്കാർ (1977)

അടിയന്തരാവസ്ഥയെ തുടർന്നുള്ള തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെതിരെ ജനരോഷം പ്രതിഫലിച്ചു. പ്രതിപക്ഷ പാർടികളുടെ സഖ്യമുന്നണിയായ ജനതാ സഖ്യം അധികാരം പിടിച്ചെടുത്തു. ജയപ്രകാശ് നാരായണന്റെ പിന്തുണയിൽ മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 81–-ാം വയസ്സിൽ അധികാരത്തിൽ എത്തിയ ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയാണ്‌.

പ്രതിപക്ഷകക്ഷികളായ സോഷ്യലിസ്റ്റ്‌ പാർടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ (സംഘടന), ഭാരതീയ ലോക്ദൾ, ഭാരതീയ ജനസംഘം എന്നീ കക്ഷികൾ ഒന്നിച്ച്‌ ജനതാ പാർടിയായാണ്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്‌. അടിയന്തരാവസ്ഥക്കാലത്തെ പല നടപടികളും റദ്ദാക്കിയ ജനതാ സർക്കാർ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളെപ്പറ്റി അന്വേഷിക്കാൻ കമീഷനെവച്ചു. പല തരം പ്രശ്‌നങ്ങളും നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നതകളും കാരണം 1979 ജൂലൈയിൽ മൊറാർജി രാജിവച്ചു.  ചരൺസിങ്‌ പ്രധാനമന്ത്രിയായെങ്കിലും ആറ്‌ മാസത്തിനകം ഭൂരിപക്ഷം നഷ്‌ടമായി രാജിവച്ചു. അങ്ങിനെ കോൺഗ്രസിതര മന്ത്രിസഭയ്‌ക്ക്‌ കാലാവധി തികയ്‌ക്കാനായില്ല. 

ഓപ്പറേഷൻ ബ്ലൂസ്റ്റാർ (1984)

പ്രത്യേക സിഖ്‌ രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഖാലിസ്ഥാൻ ഭീകരരെ അമർച്ച ചെയ്യാൻ നടത്തിയ സൈനിക നടപടി. ജർണയിൽസിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ സുവർണക്ഷേത്രത്തിൽ തമ്പടിച്ച സംഘത്തെ പിടികൂടാൻ 1984 ജൂൺ മൂന്നിന്‌ സൈന്യം പ്രദേശം വളഞ്ഞു. അഞ്ചിന്‌ ക്ഷേത്രത്തിൽ പ്രവേശിച്ച്‌ ഏറ്റുമുട്ടലിൽ ഭിന്ദ്രൻവാലയെയും സംഘത്തെയും വധിച്ചു. തീർഥാടകരായി എത്തിയ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾക്ക്‌ ജീവൻ നഷ്‌ടമായി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നു ഈ നടപടി.  

ഇന്ദിര ഗാന്ധി വധം (1984) 

സുവർണ ക്ഷേത്രത്തിലെ സൈനിക നടപടി സിഖ്‌ സമൂഹത്തിൽ ഇന്ദിര ഗാന്ധിയോടുള്ള വിരോധത്തിന്‌ കാരണമായി. 1984 ഒക്ടോബർ 31-ന്‌ അംഗരക്ഷകരായ സത്‌വന്ത് സിങ്‌, ബിയാന്ത് സിങ്‌ എന്നിവർ ഇന്ദിര ഗാന്ധിയെ വീട്ടുമുറ്റത്ത്‌ വെടിവച്ച്‌ വീഴ്‌ത്തി. ബിയാന്ത് സിങ്‌ ഇന്ദിരാഗാന്ധിയുടെ കൈയിലേക്ക് മൂന്ന് റൗണ്ട് വെടിവച്ചു. സത്‌വന്ത് സിങ്‌ ശരീരത്തിലേക്ക് മുപ്പത് റൗണ്ടും വെടിയുതിർത്തു. ഡൽഹിയിലെ സഫ്‌ദർജങ്‌ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആക്രമണത്തിനിടെ ബിയാന്ത് സിങ്ങിനെ മറ്റ് അംഗരക്ഷകർ വധിച്ചു. സത്‌വന്ത് സിങ്ങിനെ അറസ്റ്റുചെയ്തു.

സിഖ്‌ വിരുദ്ധ കലാപം (1984)

ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിനു പിന്നാലെ ഡൽഹിയിലും പരിസരങ്ങളിലും സിഖുകാർക്കെതിരെ കോൺഗ്രസുകാർ വ്യാപകമായ കലാപം അഴിച്ചുവിട്ടു. സിഖുകാരുടെ സ്ഥാപനങ്ങൾ, വീടുകൾ എന്നിവ കൊള്ളയടിച്ചു, തീയിട്ടു. ഡൽഹിയിലും സമീപത്തുമായി 3100 ഓളം സിഖുകാർ കൊല്ലപ്പെട്ടുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌ എങ്കിലും യഥാർഥ മരണസംഖ്യ  എത്രയോ ഇരട്ടിയാണ്‌. ആയിരക്കണക്കിനാളുകൾ പാലായനം ചെയ്‌തു. വിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യ. വൻമരം വീഴുമ്പോൾ സമീപപ്രദേശങ്ങൾ കുലുങ്ങുമെന്ന രാജീവ് ഗാന്ധിയുടെ പ്രസ്‌താവന, കലാപം അദ്ദേഹത്തിന്റെ മൗനാനുവാദത്തോടെയാണ്‌ നടന്നതെന്നതിന്‌ തെളിവായാണ്‌ വിലയിരുത്തപ്പെടുന്നത്‌. കലാപം നടത്തിയവരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരാൻ പോലും സർക്കാർ താൽപ്പര്യം കാണിച്ചില്ല. ഇത്‌ ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കും വഴിയൊരുക്കി.  കൂട്ടക്കൊല നടത്തിയ കോൺഗ്രസുകാർക്ക്‌ തങ്ങളുടെ ശക്തമായ  പിന്തുണയുണ്ടായിരുന്നുവെന്ന്‌ ആർഎസ്‌എസ്‌ നേതാക്കൾ പിന്നീട്‌ വെളിപ്പെടുത്തി.

രാജസ്ഥാനിൽ സതി (1987)

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കവേ 1829ൽ നിരോധിച്ച സതി വീണ്ടും അനുഷ്‌ഠിച്ചു. കോൺഗ്രസ്‌ അധികാരത്തിലിരിക്കെ രാജസ്ഥാനിലെ ദേവ്‌രാല ഗ്രാമത്തിൽ പതിനെട്ടുകാരിയായ രജപുത്ര യുവതി രൂപ് കൻവാർ 1987 സെപ്‌തംബർ നാലിനാണ്‌ ദുരാചാരത്തിന്‌ ഇരയായത്‌. ഭർത്താവ്‌ മാൻസിങ്ങിന്റെ മരണത്തെത്തുടർന്ന്‌ വിധവയായ രൂപയോട്‌ കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സതി അനുഷ്‌ഠിക്കാൻ ആവശ്യപ്പെടുകയായിരുന്നു. നിരവധി ആളുകൾ സാക്ഷ്യംവഹിച്ച സംഭവത്തിൽ 45 പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. എന്നാൽ, പ്രതികളെയെല്ലാം വിചാരണയ്‌ക്കുശേഷം വെറുതെവിട്ടു. സതിയെ ന്യായീകരിക്കുകയും  അനുഭാവം പ്രകടിപ്പിക്കുകയുംചെയ്‌ത രാഷ്ട്രീയനേതാക്കന്മാർ ഉൾപ്പെടെ 11 പേരെയും ജയ്‌പുർ കോടതി കുറ്റവിമുക്തരാക്കി.

മണ്ഡൽ കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കൽ (1990)

 ഇന്ത്യയിൽ സാമൂഹ്യനീതി ഉറപ്പാക്കാനുള്ള വിപ്ലവകരമായ തീരുമാനം. പട്ടികവിഭാഗക്കാർക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും സംവരണം നൽകേണ്ടതുണ്ടെന്ന്‌ സ്വാതന്ത്ര്യസമരക്കാലത്തുതന്നെ തിരിച്ചറി ഞ്ഞിരുന്നു. ഭരണഘടനയിൽ ഇതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി. എന്നാൽ ജനസംഖ്യയുടെ വലിയൊരു വിഭാഗം ഉൾപ്പെടുന്ന മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക്‌ സാമൂഹ്യനീതി ലഭിച്ചിരുന്നില്ല. ഇതുറപ്പാക്കാനാണ്‌ 1990 ആഗസ്‌ത്‌ ഏഴിന് മണ്ഡൽ കമീഷൻ ശുപാർശകൾ  പ്രധാനമന്ത്രി വി പി സിങ്‌  അംഗീകരിച്ചത്‌.  നിർദിഷ്‌ട ജോലികൾ ഏറ്റെടുക്കാൻ പൂർവികരാൽ നിർബന്ധിതരായ ദശലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക്‌ ഉന്നത പഠനത്തിനും സർക്കാർ ജോലി ലഭിക്കാനും  മണ്ഡൽ കമീഷൻ ശുപാർശകൾ  അവസരമൊരുക്കി. 1980ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഒബിസി വിഭാഗത്തിന്‌ 27 ശതമാനം സംവരണമാണ്‌ ശുപാർശ ചെയ്‌തത്‌. ഇത്‌ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചതോടെ രാജ്യവ്യാപകമായി മുന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെ നേതൃത്വത്തിൽ സംവരണ വിരുദ്ധ കലാപം ശക്തിപ്പെട്ടു. സംഘപരിവാർ ആയിരുന്നു പ്രക്ഷോഭത്തിന്‌ പിന്നിൽ.

രാജീവ്‌ ഗാന്ധി വധം (1991)

പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മെയ് 21ന്‌ ലോക്‌‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ എൽടിടിഇ ഭീകരർ വധിച്ചു. തനു എന്നും തേന്മൊഴി രാജരത്നം എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്നം നടത്തിയ ചാവേർ സ്‌ഫോടനത്തിലാണ്‌ തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരിൽ രാജീവ്‌ കൊല്ലപ്പെട്ടത്‌. 14 പേർക്ക്‌ ജീവൻ നഷ്ടമായി. ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു കൊലപാതകം.

ഉദാരവൽക്കരണം (1991)

1991 മെയിൽ അധികാരത്തിൽ വന്ന പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സർക്കാർ  ഉദാരവൽക്കരണത്തിന്‌ തുടക്കമിട്ടു. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ തുടക്കമിട്ട ആസൂത്രണത്തിലും സ്വാശ്രയത്വത്തിലും ഊന്നിയുള്ള സമ്മിശ്രസമ്പദ്‌വ്യവസ്ഥയെന്ന അടിസ്ഥാന കാഴ്‌ചപ്പാട്‌ തിരുത്തിയാണ്‌ 1991 ജൂലൈ 24ന്  ധനമന്ത്രി മൻ‌മോഹൻ സിങ്‌  കേന്ദ്ര ബജറ്റിലൂടെ നിയന്ത്രണങ്ങളില്ലാത്ത സ്വകാര്യവൽക്കരണത്തിന്‌ തുടക്കമിട്ടത്‌.  സമ്പദ്‌വ്യവസ്ഥ തുറന്നിട്ടുകൊണ്ട്‌ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്  വഴിയൊരുക്കി. എല്ലാ മേഖലയിലും സർക്കാർ പിന്മാറ്റം,  സ്വകാര്യമേഖലയ്‌ക്ക്‌ പ്രവേശം. ആഗോള സമ്പദ്‌വ്യവസ്ഥയുമായി കൂടുതൽ സമന്വയിപ്പിച്ച്‌ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറിയെന്ന്‌ അവകാശപ്പെടുമ്പോൾ നേട്ടം ലഭിച്ചത്‌ ആഭ്യന്തര വിദേശ കോർപറേറ്റുകൾക്കു മാത്രം.  മൂന്ന്‌ പതിറ്റാണ്ടിനിടെ ശതകോടീശ്വരന്മാരുടെ എണ്ണത്തോടൊപ്പം പട്ടിണിക്കാരുടെ എണ്ണവും കൂടി. അടുത്തിടെ പുറത്തുവന്ന കണക്കുപ്രകാരം 34.5 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണ്‌. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലച്ചതും വൻ അഴിമതി നടത്തിയതുമാണ്‌ നവ ഉദാരവൽക്കരണത്തിന്റെ നേട്ടം. ഗാട്ട്‌, ഡബ്ല്യുടിഒ, ആസിയാൻ തുടങ്ങി നിരവധി അന്താരാഷ്ട്ര വ്യാപാര ഉടമ്പകളിൽ ഒപ്പിട്ടതോടെ രാജ്യത്തിന്റെ കാർഷിക, ചെറുകിട മേഖലയും പാപ്പരായി. ഉദാരവൽക്കരണത്തോടൊപ്പം ഇന്ത്യ അതിന്റെ ചേരിചേരാ നയം ഉപേക്ഷിച്ച്‌ അമേരിക്കയുടെ ആശ്രിതരാജ്യമായി മാറിക്കൊണ്ട്‌ പശ്‌ചാത്യചേരിയിൽ ഉറച്ചുനിന്നു.

ബാബ്‌റി മസ്‌ജിദ്‌ തകർക്കൽ (1992)

മതനിരപേക്ഷ ഇന്ത്യ തലകുനിച്ച ദിനമാണ് 1992 ഡിസംബർ ആറ്‌. ബാബ്‌റി മസ്‌ജിദിന്റെ തകർച്ച ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്‌. എൽ കെ അദ്വാനി രഥയാത്ര സംഘടിപ്പിച്ചതോടെയാണ്‌ വർഗീയവാദികൾ മസ്‌ജിദ്‌ ആക്രമണപദ്ധതിക്ക്‌ തുടക്കമിട്ടത്‌. ആർ‌എസ്‌എസും അനുബന്ധ സംഘടനകളും ഒന്നരലക്ഷം കർസേവകരെ ഉൾപ്പെടുത്തി റാലി സംഘടിപ്പിച്ചു. ഇതിൽ ബിജെപി നേതാക്കളായ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരുടെ പ്രസംഗങ്ങളുമുണ്ടായിരുന്നു. റാലിയുടെ ആദ്യ മണിക്കൂറുകളിൽത്തന്നെ, ജനക്കൂട്ടം കൂടുതൽ അക്രമാസക്തരായി. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എണ്ണത്തിൽ കുറവായിരുന്ന പൊലീസ് പ്രത്യാക്രമണത്തിന് തയ്യാറാകാതെ ഓടിപ്പോയി. ആൾക്കൂട്ടം മഴു, ചുറ്റിക തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് മണിക്കൂറുകൾക്കുള്ളിൽ മസ്‌ജിദിന്റെ മിനാരം പൂർണമായും പൊളിച്ചു.

കാർഗിൽ യുദ്ധം (1999)

1999 മെയ് മൂന്നുമുതൽ ജൂലൈ 26 വരെയാണ് യുദ്ധം നടന്നത്‌. കശ്‌മീരിൽ ഇരുരാജ്യവും തത്വത്തിൽ അംഗീകരിച്ച നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാക്‌  പട്ടാളവും ഭീകരരും നുഴഞ്ഞുകയറിയതാണ് യുദ്ധ കാരണം. ഇന്ത്യൻ വ്യോമസേനയുടെ സഹായതോടെ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദവും നിയന്ത്രണരേഖയ്‌ക്ക്‌ പിന്നിലേക്ക് പിന്മാറാൻ പാകിസ്ഥാനെ നിർബന്ധിതമാക്കി. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയർന്ന മേഖലയിലാണ് യുദ്ധം നടന്നത്. ഇരുരാജ്യവും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. യുദ്ധം അവസാനിച്ച ജൂലൈ 26 ഇന്ത്യ കാർഗിൽ വിജയദിനമായാണ്‌ ആഘോഷിക്കുന്നത്‌.

ഗുജറാത്ത്‌ വംശഹത്യ (2002)

2002 ഫെബ്രുവരി 27 മുതൽ ആഴ്‌ചകൾ  നീണ്ട വംശഹത്യകളിൽ രണ്ടായിരത്തിലേറെ മുസ്ലിങ്ങൾ ഗുജറാത്തിന്റെ വിവിധ ഭാഗത്തായി കൊല്ലപ്പെട്ടു. ആയിരങ്ങൾക്ക് പരിക്കേറ്റു. സ്‌ത്രീകളും കുട്ടികളുമാണ്‌ വ്യാപകമായി ഇരയാക്കപ്പെട്ടത്‌. ഒട്ടേറെ സ്‌ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി. പ്രധാന കലാപങ്ങൾ അഞ്ചുദിവസമാണ് നടന്നതെങ്കിലും സംസ്ഥാനത്തിന്റെ ചില ഭാഗത്ത്‌ മൂന്നു മാസംവരെ അക്രമം തുടർന്നു. അഹമ്മദാബാദിൽ ആരംഭിച്ച കലാപം ഗുജറാത്തിൽ മുഴുവൻ പടരുകയായിരുന്നു. ഗുജറാത്തിലെ ഗോധ്‌ര റെയിൽവേ സ്റ്റേഷനിൽ സബർമതി എക്‌സ്‌പ്രസിന്റെ എസ്- 6 കോച്ചിന് തീ പിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സംഘപരിവാറിന് നേതൃത്വം നൽകുന്ന ആർഎസ്എസും പോഷക സംഘടനകളായ വിഎച്ച്പിയും ബജ്‌രംഗദളുമാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കൾ കലാപങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയും മറ്റു മുതിർന്ന ബിജെപി നേതാക്കളും വംശഹത്യക്ക് മൗനാനുവാദം നൽകി. കലാപകാരികളോട് മൃദുസമീപനം സ്വീകരിക്കാൻ മോഡി ആവശ്യപ്പെട്ടതായി ആക്ഷേപമുയർന്നു. ഗുജറാത്ത്‌ കലാപമാണ്‌ നരേന്ദ്ര മോഡിയെ സംഘപരിവാറിന്റെ നേതൃത്വത്തിലേക്ക്‌ ഉയരാൻ വഴിയൊരുക്കിയത്‌.

മുംബൈ ഭീകരാക്രമണം (2008)

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ലഷ്‌കർ ഇ തോയ്‌ബ ഭീകരർ 2008 നവംബർ 26-ന്‌ ആക്രമണം നടത്തി. മുംബൈ നഗരത്തെയും രാജ്യത്തെയും നടുക്കിയ ഭീകരാക്രമണമായിരുന്നു ഇത്‌. കടൽ കടന്നെത്തിയ 10 ഭീകരർ നടത്തിയ ആക്രമണത്തിൽ 164 പേർ മരിച്ചു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. സിഎസ്ടി റെയിൽവേ സ്റ്റേഷൻ, താജ് ഹോട്ടൽ, ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമാ ആശുപത്രി, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിങ്ങനെ പത്തിടത്ത്‌ ആക്രമണം നടത്തി. ഏതാണ്ട് 60 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ ഒമ്പത്‌ ഭീകരരെ വധിച്ചു. പിടികൂടിയ ഭീകരരിൽ ഒരാളായ അജ്മൽ കസബിനെ വിചാരണയ്‌ക്കൊടുവിൽ 2012 നവംബർ 21-നു തൂക്കിലേറ്റി. 26/11 എന്നറിയപ്പെടുന്ന ഭീകരാക്രമണത്തിനിടെ ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കർക്കറെ, ഉയർന്ന പോലീസ്‌ ഉദ്യോഗസ്ഥരായ വിജയ് സാലസ്‌കർ, അശോക് കാംതെ എന്നിവർ കൊല്ലപ്പെട്ടു. താജ് ഹോട്ടലിൽനിന്ന്‌ ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തിൽ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്‌ണനും വീരമൃത്യു അടഞ്ഞു.

കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി (2019)

ജമ്മു കശ്‌മീരിന്‌ ഭരണഘടനയുടെ 370–-ാം അനുച്ഛേദപ്രകാരം നൽകിയ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കി. ഭരണഘടനയിലെ 35എ അനുച്ഛേദവും അസാധുവാക്കി. ആഗസ്‌ത്‌ അഞ്ചിന്‌ പാർലമെന്റിൽ ഇതുസംബന്ധിച്ച്‌ നിയമം കൊണ്ടുവന്നു. പ്രതിപക്ഷ നേതാക്കളെയെല്ലാം തടവിലാക്കി താഴ്‌വരെ തോക്കിൻമുനയിൽ നിർത്തിയശേഷമായിരുന്നു കശ്‌മീരിന്റെ സ്വത്വം ഇല്ലാതെയാക്കിയ നടപടി. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായ  മിന്നലാക്രമണമായാണ്‌ റദ്ദാക്കൽ വിലയിരുത്തപ്പെട്ടത്‌. സംസ്ഥാനത്തെ വിഭജിച്ച്‌ ജമ്മു കശ്‌മീർ, ലഡാക്ക്‌ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളാക്കി.

പൗരത്വ ഭേദഗതി നിയമം (2019)

1955-ലെ പൗരത്വനിയമം ഭേദഗതി വരുത്തുന്നതാണ് പുതിയ നിയമം. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നു മുമ്പ്‌ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രിസ്‌തുമതവിഭാഗങ്ങളിൽപ്പെട്ടവർക്ക്‌ പൗരത്വാവകാശം നൽകും. മുമ്പ്‌ കുറഞ്ഞത്‌ 11 വർഷം രാജ്യത്ത് സ്ഥിരതാമസമായവർക്കു മാത്രമാണ് പൗരത്വം നൽകിയിരുന്നത്. പുതിയ നിയമം കലാവധി ആറു വർഷമായി ചുരുക്കി. മുസ്ലിങ്ങളെ പൂർണമായും ഒഴിവാക്കുന്നതുമാണ്‌ നിയമം. 2019 ഡിസംബർ ഒമ്പതിന്‌ ലോക്‌സഭയും 11ന്‌ രാജ്യസഭയും ബിൽ പാസാക്കിയതോടെ നിയമം നിലവിൽ വന്നു. മുസ്ലിം അഭയാർഥികളെ സിഎഎയിൽനിന്ന് ഒഴിവാക്കി, ദേശീയ പൗരത്വ റജിസ്റ്ററി (എൻആർസി)ൽ മുസ്ലിം കുടിയേറ്റക്കാരൊഴികെ എല്ലാവരെയും ഉൾപ്പെടുത്തുകയും ചെയ്‌തു. മുസ്ലിം ജനവിഭാഗത്തിനെതിരെയുള്ള ബിജെപിയുടെ നീക്കമായാണ്‌ നിയമത്തെ വിലയിരുത്തുന്നത്‌. സിഎഎക്കെതിരെ രാജ്യത്താകമാനം പ്രക്ഷോഭം ആലയടിച്ചു. ഷഹീൻബാഗിൽ നടന്ന സമരം അന്തർദേശീയ ശ്രദ്ധ നേടി.

കർഷക പ്രക്ഷോഭം (2020)

കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ 2020 ആഗസ്‌ത്‌ ഒമ്പതിന്‌ ആരംഭിച്ച പ്രക്ഷോഭം ഒരു വർഷം പിന്നിട്ടു. നിയമങ്ങൾ നിലവിൽ വന്നയുടൻ കർഷക സംഘടനകൾ പ്രാദേശിക പ്രതിഷേധം ആരംഭിച്ചു. പിന്നീട്‌ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി ചലോ സംഘടിപ്പിച്ചു. എന്നാൽ, ഡൽഹി അതിർത്തിയിൽ പ്രക്ഷോഭകരെ തടഞ്ഞു. തുടർന്ന്‌ തലസ്ഥാന നഗര അതിർത്തിയിൽ പ്രക്ഷോഭകർ തമ്പടിച്ച്‌ സമരം തുടരുകയാണ്‌. നിയമങ്ങൾ നടപ്പാക്കുന്നത്‌ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും പൂർണമായി പിൻവലിക്കാതെ നഗരാതിർത്തികൾ ഒഴിയില്ലെന്ന നിലപാടിലാണ് സംഘടനകൾ. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക മുന്നേറ്റമായി മാറിക്കഴിഞ്ഞു. ബിജെപി സർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തെ അടിച്ചമർത്താൻ നിരവധി തവണ ശ്രമമുണ്ടായി. സമരത്തെ നേരിടുന്ന രീതിയോടുള്ള കടുത്ത വിയോജിപ്പ്‌ സുപ്രീംകോടതി വാക്കാൽ രേഖപ്പെടുത്തിയിട്ടുണ്ട്‌

സ്‌മരണകളിരമ്പുന്ന പാളയം രക്തസാക്ഷി മണ്ഡപം; ഒരുക്കിയത്‌ 1957 ലെ കമ്യൂണിസ്‌റ്റ്‌ സർക്കാർ

തിരുവനന്തപുരം > 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ മുഴുവന്‍ പേരുടെയും സ്‌മരണയുമായി ഉയർന്നുനിൽക്കുകയാണ്‌ പാളയം രക്തസാക്ഷി മണ്ഡപം. കേരളത്തിലെ പ്രധാന സ്വാതന്ത്ര്യസമര സ്‌മാരകമായ പാളയം രക്തസാക്ഷിമണ്ഡപം പണികഴിപ്പിച്ചത്‌ 1957 ലെ കമ്യൂണിസ്‌റ്റ്‌ സർക്കാരിന്റെ കാലത്താണ്‌. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതാബ്‌ദി ആഘോഷിക്കാൻ ഇഎംസിന്റെ നേതൃത്വത്തിലുള്ള ആദ്യകമ്യൂണിസ്റ്റ് സർക്കാർ തീരുമാനിക്കുകയായിരുന്നു. ലോകത്തിൽ ആദ്യമായി ബാലറ്റ്‌ പേപ്പറിലൂടെ കമ്യൂണിസ്‌റ്റ്‌ സർക്കാർ അധികാരത്തിലേറി മൂന്ന്‌ മാസത്തിനുശേഷമാണ്‌ പാളയം രക്തസാക്ഷി മണ്ഡപം ഉദ്‌ഘാടനംചെയ്‌ത്‌. മണ്ഡപം രാജ്യത്തിന്‌ സമർപ്പിച്ചതാകട്ടെ അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദും. 1957 ആഗസ്‌ത്‌ 14നായിരുന്നു ഉദ്‌ഘാടനം. ചടങ്ങിനായി രാഷ്‌ട്രപതി എത്തിയപ്പോൾ സ്വീകരിച്ചത്‌ ‘ബലികുടീരങ്ങളെ’ എന്ന്‌ തുടങ്ങുന്ന വിപ്ലവഗാനവും.


ഒന്നാം സ്വാതന്ത്രസമര രക്തസാക്ഷികളുടെ ഓർമ്മയ്‌ക്കാണ്‌ പാളയത്ത് രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചത്. ഒന്നാം സ്വാതന്ത്രസമരത്തിന്റെ 100ാം വാർഷിക ചടങ്ങിൽ രക്തസാക്ഷികളുടെ സ്‌മ‌രണയ്‌ക്കായി “ബലികുടീരങ്ങളേ” ഒരുക്കിയത്‌ വയലാറും ദവരാജനും ചേർന്നാണ്‌. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ മുഴുവന്‍ പേര്‍ക്കുമുള്ള സ്‌മാരകത്തിന്റെ ഉദ്ഘാടന വേളയില്‍ ആവേശം പകരുന്ന ഗാനം തന്നെ ഒരുക്കണമെന്ന് സംഘാടകര്‍ക്ക് നിര്‍ബന്ധമായിരുന്നു. രചന വയലാറും സംഗീതം ജി ദേവരാജനും ആകണമെന്ന് നിര്‍ദേശിച്ചത് ജോസഫ് മുണ്ടശേരിയായിരുന്നു.

രക്തസാക്ഷി മണ്ഡപം തുറന്നുകൊടുത്തശേഷം വിജെടി ഹാളില്‍ 50 ഗായകര്‍ ചേര്‍ന്നാണ്‌ 'ബലികുടീരങ്ങളേ' ആദ്യമായി ആലപിച്ചത്. ഗായകരില്‍ കെ എസ് ജോര്‍ജ്, പിന്നീട് നടനായി മാറിയ ജോസ് പ്രകാശ്, അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്, കെപിഎസി സുലോചന എന്നിവരുമുണ്ടായിരുന്നു. ഗാനം രചിക്കാന്‍ അന്ന് മറ്റു പല രചയിതാക്കളുടെയും പേര് നിര്‍ദേശിച്ചെങ്കിലും വിപ്ലവത്തിന്റെ തീയുള്ള മനസ്സില്‍ നിന്നാവണം വരികളെന്ന തീരുമാനമാണ് വയലാറില്‍ എത്തിയത്.

ചതിയുടെ കാവി; ഇവരല്ലേ രാജ്യദ്രോഹികൾ?... സംഘപരിവാർ സ്‌ഥാപക നേതാക്കൾക്ക്‌ രാജ്യത്തോടും സ്വാതന്ത്ര്യസമരത്തോടും എന്തായിരുന്നു നിലപാട്?

ഇന്ന്‌ മോഡി സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികൾ എന്ന്‌ ആക്ഷേപിക്കുന്നവരാണ്‌ സംഘപരിവാറുകാർ.  സർക്കാരിനെ എതിർക്കുന്നവർക്ക്‌ സ്‌ഥാനം പാകിസ്‌ഥാനിലാണെന്നും അവർ ആക്രോശിക്കും. എന്നാൽ  സംഘപരിവാറിന്റെ സ്‌ഥാപക നേതാക്കൾക്ക്‌ ഈ രാജ്യത്തോടും സ്വാതന്ത്ര്യസമരത്തോടും എന്തായിരുന്നു നിലപാട്‌. അറിയുക, ആരാണ്‌ യഥാർഥ രാജ്യദ്രോഹികളെന്ന്‌

[ഗാന്ധിജിയെ വധിച്ച കേസിൽ കുറ്റാരോപിതരായ ആർഎസ്‌എസ്‌‐ ഹിന്ദുമഹാസഭാ നേതാക്കൾ. മുൻനിരയിൽ ഇടത്തുനിന്ന്‌ വലത്തോട്ട്‌: നാഥുറാം വിനായക്‌ ഗോഡ്‌സെ, നാരായൺ ആപ്‌തെ, വിഷ്‌ണു കാർക്കറെ. രണ്ടാം നിരയിൽ ഇടത്തുനിന്ന്‌ വലത്തോട്ട്‌ ഡി ആർ ബാഡ്‌ഗെ, ശങ്കർ കിസ്‌തയ്യ, ഗോപാൽ ഗോഡ്‌സെ. മൂന്നാം നിരയിൽ വി ഡി സവർക്കർ, ഡി എസ്‌ പച്ചുരെ. 1948 മെയ്‌ മാസത്തിൽ കേസിന്റെ വിചാരണ വേളയിൽ എടുത്ത ചിത്രം]

സ്വാതന്ത്ര്യസമരത്തിൽനിന്ന്‌ പൂർണമായും വിട്ടു നിന്ന, കൊളോണിയൽ മേധാവിത്വം ഇന്ത്യയിൽ തുടരണമെന്ന്‌ ആത്മാർഥമായി ആഗ്രഹിച്ച ഒരു പ്രസ്ഥാനം മാത്രമേ രാജ്യത്തുള്ളൂ. അത്‌ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൊടി ഉയർത്തുന്ന ആർഎസ്‌എസാണ്‌. രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക്‌  വെടിയുണ്ടയുതിർക്കാൻ മടിക്കാത്ത പ്രസ്‌ഥാനം ഇന്നും  സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ്‌ ആശയങ്ങളെയും രാഷ്ട്രത്തിന്റെ ഐക്യത്തെയും നിരന്തരം വധിച്ചുകൊണ്ടിരിക്കുകയാണ്‌. ദശാബ്‌ദങ്ങൾ നീണ്ട സ്വാതന്ത്ര്യപോരാട്ടത്തിന്റെ പ്രോജ്വലമായ ചരിത്രത്തിലെങ്ങും ഹിന്ദുത്വരാഷ്ട്രീയ ശക്തികൾക്ക്‌ ഇടമില്ല. എന്നാൽ സ്വാതന്ത്ര്യ സമരത്തെ ദുർബലമാക്കാൻ അവർ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു താനും. ആ കറുത്ത ഏടുകളിലേക്ക്‌–-

സ്വാതന്ത്ര്യപോരാളികളെ പിന്തിരിപ്പിച്ചു ഹെഡ്‌ഗേവാർ


സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട ഘട്ടത്തിൽ 1925ലാണ്‌  ആർഎസ്‌എസ്‌ രൂപംകൊള്ളുന്നത്‌. സ്ഥാപകൻ കെ ബി ഹെഡ്‌ഗേവാർ വ്യക്തിയെന്ന നിലയിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ ജയിലിൽ കിടന്നിട്ടുണ്ടെങ്കിലും സംഘടനയെന്ന നിലയിൽ ആർഎസ്‌എസ്‌ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കണമെന്ന്‌ ഒരിക്കൽപോലും ആഹ്വാനം ചെയ്‌തിട്ടില്ല.  ആർഎസ്‌എസിന്‌ മുന്നോടിയായി രൂപീകരിക്കപ്പെട്ട പഞ്ചാബിലെ ഹിന്ദു മഹാസഭ 1909ൽ മിന്റോ പ്രഭുവിനയച്ച കത്തിൽ അക്കാലത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളെ അരാജവാദകപരമെന്നാണ്‌ മുദ്ര കുത്തിയത്‌. ഇതേവർഷം ചേർന്ന അഖിലേന്ത്യാ ഹൈന്ദവസമ്മേളനത്തിൽ ‘ഒരുവൻ പ്രഥമമായി ഹിന്ദുവാണെന്നും പിന്നീട്‌ മാത്രമേ അവൻ ഇന്ത്യക്കാരനാകുന്നുള്ളുവെന്നും’ പ്രഖ്യാപിച്ചു. ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിനെതിരെയോ അടിച്ചമർത്തപ്പെട്ട ഇന്ത്യൻ ജനവിഭാഗങ്ങളുടെ മോചനത്തിന്‌ വേണ്ടിയോ സ്വന്തം നിലയിൽ ഒരു സമരവും നടത്താത്ത സംഘടന കൂടിയാണ്‌ ആർഎസ്‌എസ്‌. ഹെഡ്‌ഗേവാർ 1931ന്‌ ശേഷം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടില്ല. സ്വാതന്ത്ര്യപോരാളികളെ ഹെഡ്‌ഗേവാർ പിന്തിരിപ്പിച്ചതായി അദ്ദേഹത്തിന്‌ ശേഷം സർസംഘചാലകായ എം എസ്‌ ഗോൾവാൾക്കർ വ്യക്തമാക്കിയിട്ടുണ്ട്‌. 1930–-31ൽ  നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കാതിരുന്നാൽ, സ്വാതന്ത്ര്യാനന്തരം സംഘടന പിറകിലാകുമെന്നും അതൊഴിവാക്കപ്പെടണമെന്നും അഭ്യർഥിച്ച്‌ ഒരു പ്രതിനിധി സംഘം ഹെഡ്‌ഗേവാറെ കണ്ടകാര്യമാണ്‌ 1960 മാർച്ച്‌ ഒമ്പതിന്‌ ഇൻഡോറിലെ    പ്രസംഗത്തിൽ ഗോൾവാൾക്കർ ഓർത്തെടുത്തത്‌. ‘സത്യഗ്രഹത്തിൽ പങ്കെടുത്ത്‌ ജയിലിൽ പോകാൻ തയ്യാറാണെന്ന്‌ ഒരു മാന്യൻ പറഞ്ഞപ്പോൾ ഡോക്ടർജി പ്രതികരിച്ചു. ‘അപ്പോൾ ആരാണ്‌ നിങ്ങളുടെ കുടുംബത്തെ പുലർത്തുക? ആ മാന്യൻ മറുപടി നൽകി ‘രണ്ട്‌ വർഷക്കാലത്തേക്ക്‌ എന്റെ കുടുംബത്തിന്‌ വേണ്ടതെല്ലാം മാത്രമല്ല ആവശ്യാനുസരണം പിഴകൾ ഒടുക്കാനുള്ള വിഭവങ്ങളും ഞാൻ കരുതിയിട്ടുണ്ട്‌’ അപ്പോൾ ഡോക്ടർജി പ്രതിവചിച്ചു. ‘നിങ്ങൾ വിഭവങ്ങൾ പൂർണമായും സമാഹരിച്ചിട്ടുണ്ടെങ്കിൽ രണ്ട്‌ വർഷക്കാലം സംഘിന്‌ വേണ്ടി പ്രവർത്തിക്കാൻ വരിക.’ അതായത്‌ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന്‌.

ജിന്നയ്‌ക്കൊപ്പം ഭരിച്ചു ‘ഭീരു’ സവർക്കർ


ഹിന്ദുത്വ രാഷ്ട്രീയമെന്ന പ്രത്യയശാസ്‌ത്രത്തിന്‌  വിത്തിട്ടത്‌ വി ഡി സവർക്കറായിരുന്നു. സ്വാതന്ത്ര്യ സമര നായകനായാണ്‌ ഹിന്ദുത്വവാദികൾ സവർക്കറെ വാഴ്‌ത്തുന്നത്‌. ഭാരതരത്‌നം നൽകണമെന്നാണ്‌ പുതിയ ആവശ്യം. ബ്രിട്ടനിൽ പഠിക്കുമ്പോൾ കടുത്ത ബ്രിട്ടീഷ്‌ വിരുദ്ധനായിരുന്നു സവർക്കർ. അതിന്റെ പേരിൽ ബാരിസ്റ്റർഷിപ്‌ നിഷേധിച്ചു, അറസ്റ്റുചെയ്‌തു. ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച്‌ ബ്രിട്ടനിൽനിന്നും പുറത്താക്കി അൻഡമാൻ ജയിലിലടച്ചു. ജയിൽവാസം നീണ്ടതോടെ ആറുതവണ മാപ്പപേക്ഷ നൽകിയ സവർക്കർ സ്വാതന്ത്ര്യ പോരാട്ടത്തെ  വഞ്ചിച്ചവരിൽ മുമ്പനായി. ‘(ബ്രിട്ടീഷ്)സർക്കാരിനെ അവരാഗ്രഹിക്കുംവിധം സേവിക്കാൻ തയ്യാറാണെന്ന്' എഴുതിക്കൊടുത്ത്   മോചിതനായ ‘ഭീരു’ സവർക്കർ ബിജെപിക്കാർക്ക്‌ ‘വീര സവർക്കർ.’ അക്രമപാത ഉപേക്ഷിക്കുമെന്നും ബ്രിട്ടീഷ്‌ നിയമങ്ങളും ഭരണഘടനയും അംഗീകരിക്കുമെന്നും മൊണ്ടേഗു ചെംസ്‌ഫോർഡ്‌  ഭരണപരിഷ്‌കാരങ്ങൾ  വിജയിപ്പിക്കാൻ ശ്രമിക്കുമെന്നും സവർക്കർ എഴുതിയ കത്തിൽ പറയുന്നുണ്ട്‌. (1995 ഏപ്രിൽ ഏഴ്‌ ലക്കം ഫ്രണ്ട്‌ലൈൻ). ഈ മാപ്പപേക്ഷയുടെ ബലത്തിൽ  മോചിതനായ സവർക്കർ ബ്രിട്ടീഷ്‌ തിട്ടൂരമനുസരിച്ച്‌ രത്‌നഗിരി ജില്ലയിൽനിന്ന്‌ പുറത്തുപോകാതെ ജീവിച്ചു. രാഷ്ട്രീയ പ്രവർത്തനം പുനരാരംഭിച്ചത്‌ 1937ൽ പ്രവിശ്യകളിൽ കോൺഗ്രസ്‌ ഭരണം വന്നപ്പോൾ മാത്രം. ഹിന്ദു മഹാസഭ പ്രസിഡന്റായി. പിന്നീട്‌  ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തിൽ  പങ്കെടുത്തില്ല. ഈ സാമ്രാജ്യത്വ സേവ ക്വിറ്റ് ഇന്ത്യാ സമരകാലത്തെ  നിലപാടുകളിൽ വ്യക്തം. 1942 ആഗസ്‌ത്‌ എട്ടിന്‌ കോൺഗ്രസ്‌ അവതരിപ്പിച്ച ക്വിറ്റ്‌ ഇന്ത്യാ പ്രമേയത്തിന്‌ ഹിന്ദു മഹാസഭയും ആർഎസ്‌എസും എതിരായിരുന്നു.  ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യുവാക്കളോട് ബ്രിട്ടീഷ് സേനയിൽ ചേരാൻ സവർക്കർ ആവശ്യപ്പെട്ടു. ഗാന്ധിജി ക്വിറ്റ്‌ ഇന്ത്യാ മുദ്രാവാക്യം ഉയർത്തിയപ്പോൾ സവർക്കർ പറഞ്ഞു: ‘ഹിന്ദുസംഘടനകളിലുള്ളവരോട്‌ എനിക്കുള്ള നിർദേശം (ബ്രിട്ടീഷ്‌) ഗവർമെന്റിൽ എന്തെങ്കിലും പദവികളിലുള്ളവർ  തുടർന്നും  കൃത്യനിർവഹണം നടത്തണമെന്നാണ്‌’  (എ ജി നൂറാണി, ഫ്രണ്ട്‌ലൈൻ ഡിസംബർ 1, 1995). 1942 ആഗസ്‌ത്‌ 31ന്‌ ഹിന്ദു മഹാസഭ വർക്കിങ്‌ കമ്മിറ്റി പാസാക്കിയ പ്രമേയത്തിലും ഇതാവർത്തിക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രവിശ്യാ സർക്കാരുകളോട് രാജിവയ്‌ക്കാൻ ആവശ്യപ്പെട്ടപ്പോൾ സവർക്കറും ഹിന്ദുമഹാസഭയും അതിനെ എതിർത്തു. മാത്രമല്ല ജിന്നയുടെ മുസ്ലിംലീഗുമായി ചേർന്ന് സിന്ധിലും ബംഗാളിലും സഖ്യസർക്കാരിൽ തുടരുകയും ചെയ്‌തു.  ബംഗാളിൽ ജനസംഘത്തിന്റെ പ്രഥമ അധ്യക്ഷൻ ശ്യാമപ്രസാദ്‌ മുഖർജി തന്നെ അംഗമായിരുന്നു. 1943 ബ്രിട്ടീഷ്‌ ആഭ്യന്തര മന്ത്രാലയം ഇങ്ങനെ എഴുതിവച്ചു: ‘ആർഎസ്‌എസ്‌ ക്രമസമാധാനത്തിന്‌ ഭീഷണി ഉയർത്തുമെന്ന്‌ വാദിക്കുക വിഷമമാണ്‌.’ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭകാലത്തെ അക്രമസംഭവങ്ങൾ പ്രതിപാദിക്കവെ ബോംബെ ആഭ്യന്തരവകുപ്പ്‌ ഇങ്ങനെ കുറിച്ചു: ‘നിയമത്തിന്റെ നാലതിരുകൾക്കുള്ളിൽ പ്രവർത്തിക്കുന്നതിൽ സംഘ്‌  അതീവ ശ്രദ്ധ പുലർത്തി. 1942 ആഗസ്‌തിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽനിന്ന്‌ അവർ വിട്ടു നിന്നു.’ രണ്ടംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്‌ പിന്നാലെ കോൺഗ്രസ്‌ പ്രവിശ്യാസർക്കാരുകൾ രാജിവച്ചപ്പോൾ 1939 ഒക്ടോബർ മൂന്നിന്‌ വൈസ്രോയി ലിൻലിത്‌ഗോവിനെ സന്ദർശിച്ച സവർക്കർ ബ്രിട്ടിഷുകാർക്ക്‌ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. തുടർന്ന്‌ ലിൻലിത്‌ഗോ, സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ ഓഫ്‌ ഇന്ത്യ, സെറ്റ്‌ലാൻഡ്‌ പ്രഭുവിനയച്ച കത്തിൽ ഇങ്ങനെ എഴുതി ‘ഹിന്ദുയിസവും ഗ്രേറ്റ്‌ ബ്രിട്ടനും ചങ്ങാത്തം സ്ഥാപിക്കേണ്ടത്‌ അനിവാര്യമാണ്‌. ഭൂതകാലവിരോധം ഇനി മാറ്റിവയ്‌ക്കാം’  (ദ ആർഎസ്‌എസ്‌  എ മെനസ്‌ ടു ഇന്ത്യ: എജി നൂറാനി.) ബ്രിട്ടീഷ് സേനയിൽ ചേരാൻ ആഹ്വാനംചെയ്‌തതിനെ പലരും  രൂക്ഷമായി വിമർശിച്ചപ്പോൾ സവർക്കർ പറഞ്ഞത് ഹിന്ദുക്കളെ സൈനികവൽക്കരിക്കാനാണ് താനിത് ചെയ്യുന്നതെന്നാണ്. ‘ഹിന്ദുക്കളെ സൈനികവൽക്കരിക്കുക, രാഷ്ട്രത്തെ ഹിന്ദുവൽക്കരിക്കുക' എന്ന മുദ്രാവക്യമാണ് അന്ന് സവർക്കർ ഏറ്റെടുത്തത്. 

ദ്വിരാഷ്‌ട്രവാദം ഉന്നയിച്ചു

ജിന്നക്ക്‌ മുമ്പ്‌  ദ്വിരാഷ്ട്രവാദം ഉന്നയിച്ചത് സവർക്കറായിരുന്നു. ജിന്ന ഈ വാദം മുന്നോട്ടുവയ്‌ക്കുന്നതിന് രണ്ട് വർഷം മുമ്പ് സവർക്കർ ദ്വിരാഷ്ട്രവാദം മുന്നോട്ടുവച്ചിരുന്നു.1937ൽ അഹമ്മദാബാദിൽ വച്ചാണ് സവർക്കർ ദ്വിരാഷ്ട്രവാദം ഉയർത്തുന്നത്. ‘രണ്ട് രാഷ്‌ട്രങ്ങൾ ചേർന്നതാണ് ഇന്ത്യ. ഹിന്ദുക്കളും മുസ്ലിംങ്ങളും' എന്ന് സവർക്കർ പ്രഖ്യാപിച്ചു.  ഇത് കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷം 1939ലാണ് ജിന്ന ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

ബ്രിട്ടനെതിരെ പൊരുതേണ്ടെന്ന്‌ പറഞ്ഞു ഗോൾവാൾക്കർ


ഹിന്ദുരാഷ്ട്രത്തിന്റെ രൂപീകരണം ഉറപ്പു നൽകാത്തതിനാൽ സ്വാതന്ത്ര്യസമരത്തിൽനിന്ന്‌ വിട്ടുനിൽക്കുക എന്ന നയമാണ്‌ രണ്ടാം സർസംഘചാലക്‌  എം എസ്‌ ഗോൾവാൾക്കർ  സ്വീകരിച്ചത്‌. ബ്രിട്ടീഷുകാർക്കെതിരെ പൊരുതുക എന്നത്‌ ആർഎസ്‌എസ്‌ അജൻഡയുടെ ഭാഗമല്ലെന്ന്‌ ഗോൾവാൾക്കർ സംശയരഹിതമായി പ്രഖ്യാപിച്ചു. ‘മതത്തെയും സംസ്‌കാരത്തെയും പ്രതിരോധിക്കുന്നതിലുടെയുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കറിച്ചാണ്‌ നമ്മുടെ പ്രതിജ്ഞയിൽ പറഞ്ഞതെന്ന കാര്യം നാം ഓർമിക്കണം. അതിൽ ബ്രിട്ടീഷുകാരുടെ നിർഗമനത്തെക്കുറിച്ച്‌ ഒരു പരാമർശവുമില്ല.’ (ഗുരുജി സമഗ്ര ദർശനം വാല്യം നാല്‌).  നിസ്സഹകരണ പ്രസ്ഥാനത്തെയും ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തെയും ഗോൾവാൾക്കർ പരസ്യമായി തള്ളിപ്പറഞ്ഞു.  ‘നിസ്സംശയമായും സമരം മോശപ്പെട്ട ഫലങ്ങളുണ്ടാക്കും. 1920–-21ലെ പ്രസ്ഥാനത്തിന്‌ ശേഷം കുട്ടികൾ അനുസരണയില്ലാത്തവരായി തീർന്നിരിക്കുന്നു. ഇതെവിടെയും സമരത്തിനുശേഷം പ്രതീക്ഷിക്കാവുന്ന ഉൽപ്പന്നങ്ങളാണ്‌. ഇതിനെ ശരിയാംവിധം നിയന്ത്രിക്കാൻ നമുക്ക്‌ കഴിഞ്ഞില്ല. 1942ന്‌ ശേഷം നിയമത്തെക്കുറിച്ച്‌ ചിന്തിക്കേണ്ട ആവശ്യമില്ലെന്ന്‌ പലപ്പോഴും ആളുകൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.’ ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ ക്രൂരനിയമങ്ങൾ അനുസരിക്കണമെന്നാണ്‌ ഗോൾവാൾക്കർ പറഞ്ഞത്‌. കൊളോണിയൽ മേധാവിത്വം ഒരനീതിയാണെന്നു പോലും ഗോൾവാൾക്കർ കരുതുന്നില്ല.  ‘ദുർബലരോട്‌ കാണിക്കുന്ന അന്യായത്തിന്‌ പ്രബലനെ കുറ്റപ്പെടുത്തുന്നത്‌ വിഫലമാണ്‌. സംഘിന്‌ അതിന്റെ വിലപ്പെട്ട സമയം മറ്റുള്ളവരെ ആക്ഷേപിച്ചോ വിമർശിച്ചോ പാഴാക്കേണ്ട ആവശ്യമില്ല. വൻമത്സ്യം ചെറുമത്സ്യത്തെ ഭക്ഷിക്കുമെന്ന്‌ നമുക്ക്‌ അറിയാമെങ്കിൽ അതിന്‌ വൻമത്സ്യത്തെ കുറ്റപ്പെടുത്തുന്നത് ശുദ്ധഭ്രാന്താണ്‌.’ (ഗുരുജി സമഗ്ര ദർശൻ വാല്യം നാല്‌ )

ത്രിവർണപതാക അവർക്ക്‌ ദുശ്ശകുനം

ദേശീയ പതാകയെ അംഗീകരിക്കാൻ ഹിന്ദുത്വ രാഷ്‌ട്രവാദികൾ തയ്യാറായിരുന്നില്ല.  മൂവർണക്കൊടി  ദുശ്ശകുനമാണെന്നും കാവിപ്പതാകയാണ്‌ വേണ്ടതെന്നുമായിരുന്നു വാദം. ആർഎസ്‌എസിന്റെ ഇംഗ്ലീഷ്‌ മുഖവാരികയായ ‘ഓർഗനൈസറി’ന്റെ മൂന്നാം ലക്കത്തിൽ(1947 ജൂലായ്‌ 17) പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ സ്വതന്ത്ര ഇന്ത്യൻ പതാക കാവിപ്പതാകയാകണമെന്ന്‌ ആവശ്യപ്പെട്ടു. ജൂലായ്‌ 31 ലക്കത്തിൽ രാജ്യത്തിന്റെ പേര്‌ ഹിന്ദുസ്ഥാൻ എന്നാകണമെന്നും ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തലേന്ന്‌ ‘കാവിപ്പതാകയ്‌ക്ക്‌ പിറകിലെ നിഗൂഢത’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ  ചെങ്കോട്ടയിൽ ത്രിവർണ പതാകയല്ല കാവിപ്പതാകയാണ്‌ ഉയർത്തേണ്ടത്‌ എന്നാണ്‌ ആവശ്യപ്പെടുന്നത്‌. ‘വിധിയുടെ  (ബ്രിട്ടീഷുകാരുടെ ) പിൻവാങ്ങൽമൂലം അധികാരത്തിലെത്തിയ ത്രിവർണപതാക നമ്മുടെ കൈകളിൽ തന്നേക്കാമെങ്കിലും അതൊരിക്കലും ആദരിക്കപ്പെടുകയോ ഹിന്ദുക്കൾ അതിനെ സ്വന്തമെന്ന്‌ വിളിക്കുകയോ ചെയ്യുകയില്ല. മൂന്ന്‌ എന്ന വാക്ക്‌ തന്നെ തിന്മയാണ്‌. മൂന്ന്‌ നിറത്തിലുള്ള പതാക തീർച്ചയായും വളരെ മാനസിക പ്രശ്‌നങ്ങളുണ്ടാക്കും, രാജ്യത്തിന്‌ ക്ഷതമേൽപ്പിക്കും.’(ഗോൾവാൾക്കറുടെ നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിർവചിക്കപ്പെടുന്നു ഒരു വിമർശനം –- ഷംസുൽ ഇസ്ലാം).

കൊന്നു, അഹിംസയുടെ പ്രവാചകനെ

സ്വാതന്ത്ര്യസമരത്തോടുള്ള ഹിന്ദുത്വവാദികളുടെ വെറുപ്പും വിദ്വേഷവും ഗാന്ധിവധത്തിലാണ്‌ കലാശിച്ചത്‌. ആർഎസ്‌എസിന്റെ മുൻ ബൗദ്ധിക്‌ പ്രചാരകും പുണെയിലെ ഹിന്ദുമഹാസഭാ സെക്രട്ടറിയുമായ ഗോഡ്‌സെയാണ്‌ ഗാന്ധിജിയെ വെടിവച്ച്‌ കൊന്നത്‌. മൊറാർജി ദേശായ്‌ ആത്മകഥയിൽ എഴുതി: ‘നാഥുറാം വിനായക്‌ ഗോഡ്‌സെയായിരുന്നു കൊലയാളി. അയാൾ പുണെയിലെ ആർഎസ്‌എസ്‌ പ്രവർത്തകനും പത്രത്തിന്റെ അധിപനുമായിരുന്നു. ‘ശ്യാമപ്രസാദ്‌ മുഖർജിക്കയച്ച കത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായ്‌ പട്ടേൽ പറഞ്ഞു:  ‘ഹിന്ദുമഹാസഭയിലെ തീവ്രവാദി വിഭാഗത്തിന്‌  ഗൂഢാലോചനയിൽ പങ്കാളിത്തമുണ്ട്‌. ആർഎസ്‌എസ്‌ പ്രവർത്തനങ്ങൾ ഗവൺമെന്റിന്റെയും രാജ്യത്തിന്റെയും നിലനിൽപ്പിന്‌ വ്യക്തമായ ഭീഷണിയായിട്ടുണ്ട്‌’. ഗോൾവാൾക്കറിന്‌  1948 സെപ്‌തംബർ 11ന്‌ എഴുതിയ കത്തിൽ പട്ടേൽ പറഞ്ഞു:  ‘അവരുടെ (ആർഎസ്‌എസ്‌) പ്രസംഗങ്ങളെല്ലാം വർഗീയവിഷം നിറഞ്ഞതാണ്‌.  ഈ വിഷലിപ്‌ത  പ്രചാരണങ്ങളുടെ അന്തിമഫലം ഗാന്ധിജിയുടെ അമൂല്യമായ ജീവിതം രാജ്യത്തിന്‌ നഷ്ടപ്പെട്ടതാണ്‌.’ ഗാന്ധിജിയുടെ മുസ്ലിം പ്രീണനമാണ്‌ പാകിസ്ഥാൻ രൂപീകരണത്തിന്‌ കാരണമെന്ന്‌ കള്ളം പ്രചരിപ്പിച്ചാണ്‌ രാഷ്ട്രപിതാവിനെ അവർ വധിച്ചത്‌. സമൂഹത്തിന്‌ വിനാശം വിതക്കുന്ന രാക്ഷസനെയാണ് വധിച്ചതെന്ന്‌ പറഞ്ഞ്‌ മധുരപലഹാരം വിതരണം ചെയ്യാൻ പോലും സംഘപരിവാർ അംഗങ്ങൾ തയ്യാറായി. ഗാന്ധിജിയെ വധിച്ചതിൽ ഒരു പശ്‌ചാത്താപവും ഗോഡ്‌സെ പ്രകടിപ്പിച്ചിരുന്നില്ല. ഗോഡ്‌സെയുടെ ഉദ്ദേശ്യം നല്ലതായിരുന്നു. മാർഗം പിഴച്ചുപോയി എന്നാണ്‌ ആർഎസ്‌എസ്‌ മേധാവിയായിരുന്ന രാജേന്ദ്ര സിങ് പ്രതികരിച്ചത്‌.

വി ബി പരമേശ്വരൻ

Sunday, July 11, 2021

സഹകരണമേഖലയിലും മോഡിയുടെ കച്ചവടക്കണ്ണ്‌

കൊട്ടുംകുരവയുമായി നരേന്ദ്ര മോഡി ജൂലൈ ഏഴിന്‌ നടപ്പാക്കിയ മന്ത്രിസഭാ പുനഃസംഘടന ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പലവിധ ഗൂഢതാൽപ്പര്യങ്ങൾ നിറഞ്ഞതാണ്‌. എന്നാൽ, മാധ്യമങ്ങൾ അതെല്ലാം മറച്ചുവച്ച്‌ സ്‌തുതിഗീതങ്ങൾ മുഴക്കുകയാണെന്നു കാണാം. 2022ൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്‌, ഗുജറാത്ത്‌ സംസ്ഥാനങ്ങൾക്ക്‌ പ്രാതിനിധ്യത്തിന്റെ സന്തുലിതാവസ്ഥ തകിടംമറിക്കുംവിധം അമിത പ്രാധാന്യമാണ്‌ നൽകിയത്‌. അന്ധമായ കോർപറേറ്റ്‌ പ്രീണനത്തിനും ലക്കില്ലാത്ത ആസ്‌തി വിൽപ്പനയ്‌ക്കും പച്ചക്കൊടിയെന്നതാണ്‌ മറ്റൊരു ദിശ. നേർവിപരീതവും വ്യത്യസ്‌തവുമായ താൽപ്പര്യങ്ങളുള്ള രാസവള‐ ആരോഗ്യ മന്ത്രാലയങ്ങൾ ഒരാളുടെ കീഴിലാക്കിയതും പ്രധാനം. വ്യവസായമന്ത്രി ഉപഭോക്‌തൃകാര്യത്തിന്റെയും ചുമതല നിർവഹിക്കുമെന്നതും പതിവല്ല. ഇതുവരെ ഘനവ്യവസായ മന്ത്രാലയത്തിന്‌ കീഴിലുണ്ടായ പൊതുമേഖലാ വകുപ്പിനെ ധനമന്ത്രാലയത്തിന്റെ ഭാഗമാക്കി കണ്ണുംപൂട്ടിയുള്ള വിറ്റുതുലയ്‌ക്കൽ പരിപാടി ത്വരിതഗതിയിലാക്കുമെന്ന പേടിപ്പെടുത്തുന്ന സൂചനയും നൽകിയിരിക്കുകയാണ്‌.

വിപുലമായ അസ്തിവാരമുള്ള രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിലാണ്‌ കോർപറേറ്റ്‌ ഹിന്ദുത്വ വ്യവസായികളുടെയും അവരുടെ യജമാനന്മാരായ നേതൃത്വങ്ങളുടെയും പുതിയ കച്ചവടക്കണ്ണ്‌. ഭരണഘടന പ്രകാരം പൂർണമായും സംസ്ഥാന വിഷയമായിരുന്നിട്ടും സഹകരണരംഗത്തിന്‌ പുതിയ മന്ത്രാലയം രൂപീകരിച്ച്‌ അമിത്‌ ഷായെ ഏൽപ്പിച്ചിരിക്കുകയാണ്‌ മോഡി. ബ്രിട്ടീഷ്‌ കാലഘട്ടത്തോളം ചരിത്രമുള്ള ഗുജറാത്തിലെ സഹകരണ സ്ഥാപനങ്ങളെ കോൺഗ്രസിൽനിന്ന്‌ അടർത്തിയെടുത്ത്‌ ബിജെപിയുടെ കൈപ്പിടിയിലാക്കിയതിന്റെ മുഖ്യആസൂത്രകനാണ്‌ അദ്ദേഹം. കോൺഗ്രസ്‌ വിമുക്ത ഗുജറാത്തിലേക്കുള്ള ആദ്യ ചുവടായി ഷാ ഉപയോഗിച്ചത് സഹകരണ ബാങ്കുകളെയും ക്ഷീരോൽപ്പാദന സംഘങ്ങളെയുമാണ്.

ആ സംസ്ഥാനത്ത്‌ ബിജെപി പടിപടിയായി എത്തിപ്പിടിച്ച മേൽക്കൈക്കും അപ്രമാദിത്വത്തിനുമുള്ള പ്രധാനകാരണം അമിത് ഷാ രണ്ടു പതിറ്റാണ്ടുമുമ്പ്‌ സഹകരണമേഖലയിൽ ആരംഭിച്ച കാവിവൽക്കരണമായിരുന്നു. അമൂൽ കുര്യനെ ക്ഷീര സഹകരണ മേഖലയിൽനിന്ന്‌ പുകച്ചുപുറത്തു ചാടിച്ചതിനുപിന്നിലും സമാനമായ കുതന്ത്രങ്ങളായിരുന്നു. ആ സംസ്ഥാനത്തെ സഹകരണമേഖല ബിജെപിയുടെ പ്രധാന രാഷ്ട്രീയ‐ സാമ്പത്തിക അടിത്തറയാണ്. ആ വെട്ടിപ്പിടിക്കൽ പരീക്ഷണത്തിന്റെ ആദ്യരംഗം തലസ്ഥാന നഗരിയിലെ സഹകരണ ബാങ്കുകളായിരുന്നുവെന്നത്‌ മറ്റൊരു കഥ. തുടർന്ന്‌, അവശേഷിച്ച ധാർമികമൂല്യങ്ങളും ദരിദ്രാഭിമുഖ്യവും മതനിരപേക്ഷ ഉള്ളടക്കവും ഇല്ലാതാകുകയും സഹകരണമേഖല പൂർണമായും അമിത് ഷായുടെ ഉരുക്കുമുഷ്‌ടിയിൽ അമരുകയുംചെയ്‌തു.

സഹകരണമേഖലയുടെ പോരായ്‌മകൾ തീർക്കാനും അവയെ ശക്തിപ്പെടുത്താനും പ്രത്യേക ഭരണനിർവഹണ–- നിയമപരിപാലന–- നയ ചട്ടക്കൂടിന്‌ രൂപം നൽകലാണ്‌ ലക്ഷ്യമെന്ന്‌ കേന്ദ്ര ഗവൺമെന്റ്‌ പരസ്യമായി അവകാശപ്പെടുമ്പോഴും മന്ത്രാലയത്തിന്റെ അധികാര വിസ്‌തൃതിയും പ്രവർത്തന രീതികളും അതിന്റെ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടില്ല. സഹകരണസ്ഥാപനങ്ങളെ കേന്ദ്ര നിയന്ത്രണത്തിലേക്കെത്തിക്കലാണ്‌ മനസ്സിലിരിപ്പെന്ന്‌ വ്യക്തം. വിവിധ സംസ്ഥാനങ്ങളിൽ നേരിട്ട്‌ തോന്നുംപടി സഹകരണ സ്ഥാപനങ്ങൾ പടുത്തുയർത്താനും കേന്ദ്രഗവൺമെന്റ്‌ ലക്ഷ്യമിടുന്നു. ഇതെല്ലാം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഉരസലുകൾക്കും ഏറ്റുമുട്ടലുകൾക്കും വഴിതുറക്കും. കോർപറേറ്റുകൾക്കായി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിക്കുകയും അവയെ അനാകർഷകമാക്കി ഉപഭോക്താക്കളെ അകറ്റുകയുംചെയ്‌ത മോഡി സർക്കാർ സഹകരണമേഖലയിൽ കൈവയ്‌ക്കുന്നത്‌ ഫെഡറലിസത്തിന്‌ വിരുദ്ധമാണ്‌. വിനാശകരമായ ഈ നീക്കത്തെ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ ശക്തിയുക്തം എതിർക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരിക്കുകയാണ്‌. പ്രശ്‌നത്തിന്റെ ഗൗരവം ഊന്നി മറ്റ്‌ പ്രതിപക്ഷ പാർടികളുമായി ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ഭരണഘടനയുടെ ഏഴാംപട്ടികയിലെ ‘സംസ്ഥാന പട്ടിക’യിൽ 32–-ാമതായിവരുന്ന സഹകരണ സംഘങ്ങളുടെ രൂപീകരണവും നിയന്ത്രണവും സംസ്ഥാനങ്ങളുടെ അധികാരമാണ്. ആ കാഴ്‌ചപ്പാടിനെ ദുർബലമാക്കുന്ന നടപടിയാണ് ഇപ്പോഴത്തേത്. പ്രാഥമിക കൂടിയാലോചനയ്‌ക്കുപോലും കേന്ദ്രം തയ്യാറായതുമില്ല.

സഹകരണ മന്ത്രാലയ രൂപീകരണത്തിലൂടെ സംഘപരിവാറും മോഡിസർക്കാരും മുഖ്യമായും ലക്ഷ്യമിടുന്നത്‌ കേരളത്തെയാണ്‌. സംസ്ഥാനത്തെ രണ്ടര ലക്ഷം കോടിയുടെ നിക്ഷേപം കൊത്തിവലിക്കാൻ കുത്തകകൾക്ക്‌ അവസരമൊരുക്കാനാണ്‌ വെട്ടിപ്പിടിത്തങ്ങളുടെ രാജാവായ അമിത്‌ ഷായ്‌ക്കുതന്നെ ചുമതല നൽകിയതും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഊടുംപാവുമായ ഈ‌‌ സമാന്തര സംരംഭത്തിന്റെ അടിത്തറയിലാണ്‌ ഇവിടത്തെ മതനിരപേക്ഷ സമൂഹം നിലനിൽക്കുന്നത്‌. അതിനെ തകർക്കുക കുറച്ചു വർഷങ്ങളായി ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യമാണ്‌. അതിനാൽ സഹകരണമേഖലയെ മൂലധന താൽപ്പര്യങ്ങളുടെ കാൽക്കീഴിൽ വയ്‌ക്കുന്നത്‌ സർവശക്തിയുമുപയോഗിച്ച്‌ എതിർക്കേണ്ടതുണ്ട്‌.

deshabhimani editorial 1072021

സഹകരണ മന്ത്രാലയം അമിത്‌ ഷായ്‌ക്ക്‌ നൽകിയത്‌ ഗൂഢതാൽപ്പര്യം: പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി > പുതിയ കേന്ദ്രസഹകരണ മന്ത്രാലയത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി പ്രതിപക്ഷ പാർടികൾ. ഇടതുപക്ഷ പാർടികൾക്ക്‌ പുറമെ കോൺഗ്രസ്‌, എൻസിപി തുടങ്ങിയവയും മന്ത്രാലയ രൂപീകരണത്തിനെതിരെ രംഗത്തുവന്നു. സഹകരണമേഖല ശക്തമായ മഹാരാഷ്ട്ര, ഗുജറാത്ത്‌, കേരളം തുടങ്ങിയ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ്‌ നീക്കമെന്ന്‌ പ്രതിപക്ഷ പാർടികൾ ആരോപിച്ചു. മന്ത്രാലയചുമതല അമിത്‌ ഷായ്‌ക്ക്‌ നൽകിയതിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന്‌ ഇവർ കുറ്റപ്പെടുത്തി.

കൃഷി മന്ത്രാലയത്തിന്‌ കീഴിൽ സഹകരണവകുപ്പാണ്‌ ഇതുവരെ കേന്ദ്രത്തിലുണ്ടായിരുന്നത്‌. ഭരണതലത്തിൽ വലിയ മാറ്റമുണ്ടാവില്ലെങ്കിലും മന്ത്രാലയം അമിത്‌ ഷായുടെ നിയന്ത്രണത്തിലാണെന്നത്‌ അപകടസൂചനയാണ്‌. പഞ്ചസാര മേഖലയടക്കം സഹകരണപ്രസ്ഥാനം ശക്തമായ മഹാരാഷ്ട്രയിൽ കൂടുതൽ സ്ഥാപനങ്ങളും കോൺഗ്രസ്‌ – എൻസിപി നിയന്ത്രണത്തിലാണ്‌. ബിജെപിക്കെതിരെ ശരത്‌ പവാറിന്റെയും മറ്റും നേതൃത്വത്തിൽ കൂട്ടായ്‌മ രൂപപ്പെടുന്ന ഘട്ടത്തിലാണ്‌ പുതിയ നീക്കം.

സഹകരണ വകുപ്പുള്ളപ്പോൾ പ്രത്യേക മന്ത്രാലയത്തിന്റെ ആവശ്യമെന്താണെന്ന്‌ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പൃഥ്വിരാജ്‌ ചവാൻആരാഞ്ഞു. വകുപ്പ്‌ കൈകാര്യംചെയ്യുന്നത്‌ അമിത്‌ ഷായാണെന്നത്‌ ഗൗരവമുള്ള വിഷയമാണ്‌. സഹകരണ സ്ഥാപനങ്ങൾ നിർണായകമായ മഹാരാഷ്ട്രയും ഗുജറാത്തും ബിജെപിക്ക്‌ പ്രധാനവുമാണ്‌. ഗുജറാത്തിൽ 2022ൽ നിയമസഭാ തെരഞ്ഞെടുപ്പുണ്ട്‌. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യംതുടർന്നാൽ മഹാരാഷ്ട്രയിൽ ബിജെപി പാടെ തകരും. ഈ പശ്‌ചാത്തലത്തിലാണ്‌  അമിത്‌ ഷാ കളത്തിലിറങ്ങുന്നത്‌. സഹകരണ സ്ഥാപനങ്ങൾക്ക്‌ വലിയ സ്വാധീനമുള്ളതിനാൽ അവയ്‌ക്ക്‌ മേൽ പിടിമുറുക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യം–- ചവാൻ പറഞ്ഞു.

സർക്കാർനീക്കം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സഹകരണ മേഖലയിൽ ആഭ്യന്തര മന്ത്രിക്ക്‌ എന്താണ്‌ കാര്യമെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ചോദിച്ചു. സംസ്ഥാനങ്ങളുടെ അധികാരവും അവകാശവും അപഹരിക്കുകയാണെന്നും രാജ പറഞ്ഞു.

കേന്ദ്രം സഹകരണരംഗം കയ്യടക്കുന്നു: കെ മുരളീധരന്‍

കോഴിക്കോട്> സഹകരണ സ്ഥാപനങ്ങളുടെ അധികാരം കേന്ദ്രസര്‍ക്കാര്‍ കയ്യാളുകയാണെന്ന് കെ മുരളീധരന്‍ എംപി. ഓരോ മേഖലയായി മോഡി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കയാണ്. സഹകരണമന്ത്രിയായുള്ള അമിത്ഷായുടെ വരവ് ഇതിന്റെ ഭാഗമാണ്.

പെട്രോള്‍ വില ദിവസവും കൂട്ടി ജനദ്രോഹം തുടരുന്നവര്‍  എന്ത് മുഖം മിനുക്കിയാലും നന്നാവില്ല- ഇന്ധനവിലവര്‍ധനക്കെതിരായ യുഡിഎഫ് സമരം ഉദ്ഘാടനം ചെയ്ത് മുരളീധരന്‍ പറഞ്ഞു.

സഹകരണ മന്ത്രാലയം; ‘ഹിന്ദു ബാങ്കി’ന്‌ നിലമൊരുക്കൽ

തിരുവനന്തപുരം > കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌‌ ഷായുടെ ചുമതലയിൽ സഹകരണമന്ത്രാലയം രൂപീകരിക്കുന്നതിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്‌ കേരളത്തിൽ ബിജെപിക്കാർ തുടങ്ങിയ ‘ഹിന്ദു ബാങ്കു’കൾക്ക്‌ അടിത്തറയൊരുക്കൽ. ഹിന്ദുക്കളുടെ പണം ഹിന്ദുക്കൾക്ക് എന്നാണ് ഈ ബാങ്കുകളുടെ മുദ്രാവാക്യം.

കേന്ദ്രസർക്കാരിന്റെ 2014ലെ നിധി റൂൾ പ്രകാരം പ്രവർത്തിക്കുന്ന ബാങ്കേതര ധനസ്ഥാപനങ്ങളാണിവ. 870 കമ്പനി കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്‌ ബിജെപി കേന്ദ്രങ്ങൾ പറയുന്നു. ഇവയിലൊരുഭാഗം കേന്ദ്ര സഹകരണ നിയമപ്രകാരമുള്ള അന്തർ സംസ്ഥാന സംഘങ്ങളാണ്. അതിലൊന്നാണ്‌ നിക്ഷേപകരുടെ പണം തട്ടി മുങ്ങിയ ചെർപ്പുളശേരി ഹിന്ദു ബാങ്ക്. ഹിന്ദുനിധി കമ്പനികളെ അന്തർസംസ്ഥാന സഹകരണ സംഘങ്ങളാക്കാനോ പുതിയവ ആരംഭിക്കാനോ ആയിരിക്കും മന്ത്രാലയത്തിന്റെ ശ്രമം. ഹിന്ദു ബാങ്കുകൾക്ക് ധനസഹായത്തിന്‌ കേന്ദ്ര സർക്കാർ മുൻകൈയിൽ അന്തർ സംസ്ഥാന സഹകരണ ബാങ്ക്‌ ആരംഭിക്കാനുള്ള സാധ്യതയും തള്ളാനാകില്ലന്ന്‌ മുൻ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ പറഞ്ഞു.

കേരളത്തിലെ നൂറ്റാണ്ട്‌ പഴക്കമുള്ള ജനകീയ സംഘങ്ങളെ തകർക്കാൻ റിസർവ്‌ ബാങ്കിനെയാകും ഉപയോഗിക്കുകയെന്ന്‌ ഐസക്‌ വിലയിരുത്തി. ബാങ്കിങ്‌ നിയന്ത്രണ നിയമഭേദഗതിയിലൂടെ അർബൻ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും റിസർവ്‌ ബാങ്ക്‌ കൈപ്പിടിയിലാക്കി. പ്രാഥമിക കാർഷിക സംഘങ്ങൾക്കും കാർഷിക വികസന സംഘങ്ങൾക്കും ബാങ്ക് വിശേഷണം നിഷേധിക്കപ്പെടാം.  ഇതോടെ അമിത് ഷായുടെ ചൊൽപ്പടിക്കുനിൽക്കുന്ന അന്തർ സംസ്ഥാന സഹകരണ ബാങ്കുകളും അനുബന്ധ സ്ഥാപനങ്ങളും സംസ്ഥാന സഹകരണ മേഖല നിയന്ത്രിക്കും. വായ്‌പാ സംഘങ്ങൾ വരുതിയിലാക്കി മറ്റു സംഘങ്ങളെയും കീഴ്‌പ്പെടുത്തുകയാകും തന്ത്രം.

ചെർപ്പുളശ്ശേരിയിൽ ബിജെപിയുടെ "ഹിന്ദു ബാങ്ക്‌' തട്ടിപ്പ്‌; നിക്ഷേപകരെ പറ്റിച്ചത്‌ കോടികൾ

ചെർപ്പുളശേരി > ചെർപ്പുളശേരിയിൽ ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കി (ഹിന്ദു ബാങ്ക്‌) ന്റെ പേരിൽ സംഘപരിവാർ നടത്തിയത്‌ കോടി കണക്കിന്‌ രൂപയുടെ തട്ടിപ്പ്‌. നിരവധി നിക്ഷേപകരില്‍ നിന്നും വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനെ തുടർന്നാണ്‌ ബാങ്ക് കഴിഞ്ഞദിവസം പൂട്ടിയത്. സജീവ ആർഎസ്എസ് പ്രവർത്തകനും സംഘപരിവാറിന്റെ സോഷ്യൽമീഡിയ ചുമതലക്കാരനുമായ ബാങ്കിന്റെ ചെയർമാൻ സുരേഷ് കൃഷ്‌ണക്കെതിരെ 15 പേർ ചെർപ്പുളശേരി പൊലീസിൽ പരാതി നൽകി. ഇവരിൽ നിന്ന് 97 ലക്ഷം രൂപ സ്വരൂപിച്ചെന്നാണ് പരാതി. ബാങ്കിന് വേണ്ടി വാങ്ങിയ വാഹനങ്ങൾ ചെയർമാൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്‌തെന്നും ആരോപണമുണ്ട്‌. അതേസമയം, ബാങ്കിന്റെ ഡയറക്‌ടർമാർ തന്നെ ചെയർമാനെതിരെ പരാതി നൽകി നിക്ഷേപകരെ കബളിപ്പിക്കാനാണ്‌ ആർഎസ്എസ് - ബിജെപി നേതാക്കളുടെ നീക്കം.

നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന്‌ രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആർഎസ്എസ് -ബിജെപി നേതാക്കളായ ഡയറക്‌ട‌ർമാരെ രക്ഷപ്പെടുത്താനാണ്‌ ഭരണസമിതിയിലെ ഒരാൾക്കെതിരെ പരാതി നൽകിയത്‌. ഈ തട്ടിപ്പ് ആർഎസ്എസ് - ബിജെപി നേതാക്കളുടെ അറിവോടെയാണ്. പണം എങ്ങോട്ട് പോയി എന്നതിൽ വിശദമായ അന്വേഷണം നടത്താനാണ്‌ പൊലീസ്‌ ശ്രമിക്കുന്നത്‌.

ഹിന്ദുക്കളുടെ ഉന്നമനത്തിനായി ലാഭം വിനിയോഗിക്കും എന്നായിരുന്നു ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കിന്റെ പേരിലുള്ള പ്രചാരണം. പേര് പിന്നീട് എച്ച്ഡിബി നിധി ലിമിറ്റഡ് എന്നാക്കി മാറ്റി. നിരവധി പേരിൽ നിന്ന് 16 ശതമാനം വരെ പലിശ നൽകാം എന്ന് വിശ്വസിപ്പിച്ചാണ്‌ നിക്ഷേപം സ്വീകരിച്ചതെന്ന്‌ പരാതിയിൽ പറയുന്നു‌. ഉയർന്ന പലിശ ലഭിക്കുമെന്ന്‌ വിശ്വസിച്ച ഒരു ബിജെപി പ്രവർത്തകൻ ഭാര്യയുടെ സ്വർണം മറ്റു ബാങ്കിൽ പണയപ്പെടുത്തി പണം ഇവിടെ നിക്ഷേപിച്ചു. ആർഡി എന്ന പേരിൽ 2500 രൂപയും വ്യാപകമായി പിരിച്ചു.

ജോലി വാഗ്‌ദാനം ചെയ്‌തും ബിജെപി പ്രവർത്തകരായ ചിലരിൽനിന്നും പണം വാങ്ങി. കോടികൾ തട്ടിയെടുത്ത ഈ കൊള്ളയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരും. കൂടുതൽ നിക്ഷേപകർ പണം തിരിച്ചു ലഭിക്കുന്നതിന് പരാതിയുമായി രംഗത്തുവരുമെന്നും പറയുന്നു. ബാങ്കിന്റെ മുഴുവൻ ഡയറക്‌ട‌‌ർമാരും ബിജെപി - ആർഎസ്‌എസ്‌ പ്രവർത്തകരാണ്‌.

ബാങ്ക് തുടങ്ങി ഒരു വർഷത്തിൽ കോടികൾ സമാഹരിച്ച ശേഷമാണ് പൂട്ടുന്നതെന്ന് നിക്ഷേപകർ പരാതിയില്‍ പറയുന്നു. ബാങ്ക് അധികൃതരുടെ നിലപാടില്‍ അനിഷ്‌ട‌‌മുണ്ടായ ഇടപാടുകാര്‍ നിക്ഷേപം തിരികെ ചോദിച്ചതിനു ശേഷമാണ് ബാങ്ക് പൂട്ടിയത്. പണം നഷ്‌ടപ്പെട്ടവര്‍ ബാങ്ക് അധികൃതരോട് പണം ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ തയ്യാറായില്ല.

വലിയ പലിശ വാഗ്‌ദാനം ചെയ്‌താണ് സുരേഷ്‌കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം നിക്ഷേപം സമാഹരിച്ചത്. സ്ഥാപനം "ഹിന്ദു ബാങ്ക്' എന്ന പേരിലും ഇവർ പ്രചരിപ്പിച്ചിരുന്നു. ബിജെപി, ആർഎസ്എസ് പ്രവർത്തകരും പണം നിക്ഷേപിച്ചവരിലുണ്ട്. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തി​ന്റെ ഉടമയെയും മാസങ്ങളായി വാടക നല്‍കാതെ വഞ്ചിച്ചു. കള്ളപ്പണവും കുഴൽപ്പണവും തട്ടിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന നേതാക്കൾ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴാണ് ചെർപ്പുളശേരിയില്‍ ബാങ്കിന്റെ മറവിലുള്ള പണം തട്ടിപ്പ്.

ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌: ഡയറക്ടർമാരുടെ ബിജെപി ബന്ധം പുറത്തുവിട്ട്‌ ചെയർമാൻ

പാലക്കാട്‌> ചെർപ്പുളശേരിയിൽ സംഘപരിവാർ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്ക് (ഹിന്ദു ബാങ്ക്) പൂട്ടി നിക്ഷേപകരെ കബളിപ്പിച്ച സംഭവത്തിൽ ബിജെപി ബന്ധം പുറത്തുവിട്ട്‌ ബാങ്ക്‌ ചെയർമാൻ സുരേഷ്‌ കൃഷ്‌ണ. ബാങ്ക്‌ നടത്തിപ്പിൽ പങ്കില്ലെന്ന്‌ ബിജെപി നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ്‌ ഡയറക്ടർമാരെല്ലാം ബിജെപി–ആർഎസ്‌എസ്‌ നേതാക്കളാണെന്ന് ചെയർമാൻ സാമൂഹ്യമാധ്യമം വഴി പുറത്തുവിട്ടത്‌. തന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും ഇയാള്‍ പറയുന്നു.

നിക്ഷേപകരെ കബളിപ്പിച്ച്‌ ലക്ഷങ്ങൾ തട്ടിയെന്ന്‌ ചെർപ്പുളശേരി പൊലീസിൽ പരാതി നൽകിയത്‌ ബാങ്ക്‌ ഡറക്ടർമാർതന്നെയാണ്‌. എന്നാൽ, ഒരു വ്യക്തിക്ക്‌ മാത്രമായി തട്ടിപ്പ്‌ നടത്താനാകില്ലെന്നും ഡയറക്ടർമാരുടെ അറിവോടെമാത്രമേ അതിന്‌ കഴിയൂവെന്നും സുരേഷ്‌ കൃഷ്‌ണ പറയുന്നു.

ബിജെപി ഷൊർണൂർ നിയോജക മണ്ഡലം സെക്രട്ടറിമാരായ വിനോദ് കുളങ്ങര,- രാജു കൂട്ടാല,  ആർഎസ്എസ് ചെർപ്പുളശേരി ഖണ്ഡ് സഹകാര്യവാഹ് അനൂപ് തരുവക്കോണം,ആർഎസ്എസ് ചെർപ്പുളശേരി നഗർ ശാരീരിക് പ്രമുഖ് മനീഷ്-, സേവാഭാരതി ചെർപ്പുളശേരി മുനിസിപ്പൽ സെക്രട്ടറി കാർത്തിക്, കൃഷ്ണപ്രഭ തൂത, ആർഎസ്എസ് നെല്ലായ പ്രമുഖ് അനിൽകുമാർ, ആർഎസ്എസ് ചെർപ്പുളശേരി ഖണ്ഡ് സേവാപ്രമുഖ് പ്രശാന്ത്- എന്നിവരാണ്‌ ബാങ്ക്‌ ഡയറക്ടർമാർ. ചെയർമാൻ സുരേഷ്‌ കൃഷ്‌ണ -ആർഎസ്എസ് മുൻ ജില്ലാ ജാഗരൺ പ്രമുഖാണ്‌.

ബാങ്കുമായി ബന്ധപ്പെട്ട് മുപ്പതോളം വരുന്ന ആർഎസ്‌എസ്‌ പ്രവർത്തകർ വീട്ടിൽ കയറി കുടുംബാംഗങ്ങളെ അധിക്ഷേപിച്ചു. അതിനാൽ തന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും സുരേഷ്‌ കൃഷ്‌ണ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു. നിക്ഷേപകര്‍ക്ക് 97 ലക്ഷം രൂപ നഷ്ടമായെന്നാണ്‌ പരാതി.

ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌; പണം തട്ടിയത്‌ ആർഎസ്‌എസ്‌ നേതാവിന്റെ നേതൃത്വത്തിൽ

ചെർപ്പുളശേരി > ചെർപ്പുളശേരിയിൽ സംഘപരിവാർ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാൻ ഡെവലപ്‌മെന്റ്‌ ബാങ്കി(ഹിന്ദു ബാങ്ക്‌)ന്റെ പേരിൽ തട്ടിപ്പ്‌ നടന്നതായി മുൻ ഡയറക്‌ടർ. ആർഎസ്എസ് നെല്ലായ മണ്ഡൽ മുൻ ബൗദ്ധിക്പ്രമുഖായ അനിൽകുമാറാണ്‌ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഹരിയായും നിക്ഷേപമായും പണം സ്വീകരിച്ചായിരുന്നു തട്ടിപ്പ്‌.

ബാങ്ക്‌ ചെയർമാനും ആർഎസ്‌എസ്‌ മുൻ ജില്ലാ ജാഗരൺ പ്രമുഖുമായ സുരേഷ്‌ കൃഷ്‌ണ, ബിജെപി നേതാവ്‌ പ്രശാന്ത്‌ ആച്ചങ്ങാട്ട്‌ എന്നിവരാണ്‌ പണം പിരിച്ചത്‌. എസ്‌ ബി അക്കൗണ്ട്‌ എന്ന പേരിലായിരുന്നു പണപ്പിരിവ്‌. കഴിഞ്ഞ വർഷം ആരംഭിച്ച സ്ഥാപനം ഉപയോഗിച്ച്‌ ചെയർമാൻ സുരേഷ്‌ കൃഷ്‌ണ വൻ തോതിൽ സാമ്പത്തിക ഇടപാട്‌ നടത്തി. 2010ൽ ഒരുബൈക്ക്‌ മാത്രമുണ്ടായിരുന്ന ഇയാൾക്ക്‌ ഇപ്പോൾ മാരുതി ഈക്കോ നാലെണ്ണം,  മാരുതി സ്വിഫ്‌റ്റ്‌, ടൊയോട്ട ഗ്ലാൻസ, ബൊലേറൊ, നാല്‌ ബൈക്ക്‌ എന്നിവയുണ്ട്‌. തൃശൂർ ഹൈസൺ ജീപ്പ്‌ ഷോറൂമിൽ ജീപ്പ്‌ കോംപസ്‌ ബുക്ക്‌ ചെയ്യാൻ 50,000 രൂപ അഡ്വാൻസും നൽകി. ഈ പണമെല്ലാം ബാങ്കിന്റെ മറവിൽ തട്ടിയതാണ്‌. സുരേഷ്‌ കൃഷ്‌ണ, ഭാര്യ ഉമാ ദാക്ഷായണി, പ്രശാന്ത്‌ ആച്ചങ്ങാട്ടിൽ, വിനീത ദേവൻ എന്നിവരാണ്‌ തട്ടിപ്പിന് കൂട്ടുനിന്നത്‌. ഏഴ്‌ ഡയറക്‌ടർമാരുണ്ട്‌ എന്ന്‌ തെറ്റിദ്ധരിപ്പിച്ചു. യഥാർഥത്തിൽ മൂന്ന്‌ പേരാണ്‌ ഡയറക്‌ടർമാർ.

സ്ഥാപനം നടത്തിപ്പും ഓഹരി നിക്ഷേപിച്ചതും സംഘപരിവാർ ബന്ധമുള്ളവരാണ്‌. എല്ലാ ഡയറക്‌ടർമാർക്കും ഉത്തരവാദിത്തമുണ്ടെന്ന സുരേഷ്‌ കൃഷ്‌ണയുടെ ആരോപണത്തെ തുടർന്നാണ് ഈ തുറന്നു പറച്ചിൽ. ബാങ്കിങ്‌ സ്ഥാപനം നടത്താനുള്ള അനുമതിയില്ലാതെ പണമിടപാട്‌ നടത്തുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ ബോധ്യപ്പെട്ടതിനാൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഡയറക്‌ടർസ്ഥാനം രാജിവച്ചതായും അനിൽകുമാർ പറഞ്ഞു. ബിജെപി നേതാക്കളായ വിനോദ് കുളങ്ങര, രാജു കൂട്ടാല, കാർത്തിക് കറുത്തേടത്ത്, അനൂപ് തരുവക്കോണം, മനീഷ്, കൃഷ്‌ണപ്രഭ എന്നിവരും വാർത്താസമ്മേളനത്തിൽപങ്കെടുത്തു.

നിക്ഷേപാനുകൂലമല്ല കേരളം എന്ന വാദം അപമാനിക്കാനുള്ള ആസൂത്രിത നീക്കം: മുഖ്യമന്ത്രി

തിരുവനന്തപുരം> കാലഹരണപ്പെട്ടതും  വസ്തുതകള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട് പോകുന്നതുമായ വാദമാണ് കേരളം നിക്ഷേപാനുകൂലമല്ല എന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  മാധ്യമങ്ങളോട് വ്യക്തമാക്കി . കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള  മാറ്റമാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനുള്ള  നടപടികളാണ് നാം സ്വീകരിച്ചുപോന്നത്. നീതി ആയോഗ്  ഈ മാസം പ്രസിദ്ധപ്പെടുത്തിയ   സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 75 സ്‌കോര്‍ നേടിയാണ് നമ്മുടെ സംസ്ഥാനം ഒന്നാമതെത്തിയത്.

സൂചികയിലെ പ്രധാന പരിഗണനാവിഷയമായ വ്യവസായ വികസനമാണ്  ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്. നീതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍  മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങള്‍ എന്ന വിഭാഗത്തില്‍  നാലാം സ്ഥാനവും കേരളത്തിന്  കൈവരിക്കാനായി.

നാഷണല്‍ കൗണ്‍സില്‍ ഓഫ്  അപ്ലൈഡ്  എക്കണോമിക്‌സ് റിസര്‍ച്ചിന്റെ 2018 ലെ നിക്ഷേപ സാധ്യത സൂചികയില്‍ കേരളം നാലാമതായിരുന്നു. ഭൂമി, തൊഴില്‍, രാഷ്ട്രീയ സ്ഥിരത, ബിസിനസ് അവബോധം  തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണിത്.ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു  ശേഷം 2016 മുതല്‍ സുപ്രധാനമായ വ്യവസായ നിക്ഷേപാനുകൂല നടപടികള്‍ സ്വീകരിക്കുകയുണ്ടായി. വ്യവസായ തര്‍ക്ക പരിഹാരത്തിനായി സ്റ്റാറ്റിയൂട്ടറി സ്വഭാവത്തോടെ ജില്ലാതല സമിതികള്‍ ഏര്‍പ്പെടുത്താന്‍ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിച്ചു.

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി  സോഫ്റ്റ് വെയര്‍ അധിഷ്ഠിത പരാതി രഹിത  സംവിധാനമുണ്ടാക്കും. നിലവിലുള്ള ത്രിതല സംവിധാനത്തിന് പുറമേ സംസ്ഥാനത്തെ എല്ലാ വ്യവസായ പാര്‍ക്കുകളിലും സംരംഭകര്‍ക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിന് ഏകജാലക ബോര്‍ഡുകള്‍ രൂപീകരിക്കുകയാണ്.

എംഎസ്എംഇകള്‍ക്ക് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് 1416 കോടി രൂപയുടെ സഹായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ്. കൊച്ചി  ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കുന്ന പ്രക്രിയ  ഡിസംബറില്‍ പൂര്‍ത്തിയാക്കും. നിയമങ്ങളില്‍ മാറ്റം വരുത്തിയും നടപടികള്‍ ലളിതമാക്കിയും നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ ഒട്ടേറെ നടപടികളാണ്  എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

വ്യവസായ നിക്ഷേപത്തിനുള്ള നടപടികള്‍ ലളിതമാക്കാന്‍  ഏഴു നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്ത് കേരള  ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ്

ഫെസിലിറ്റേഷന്‍ ആക്ട് 2018 നടപ്പാക്കി.നിക്ഷേപത്തിനുള്ള  ലൈസന്‍സും അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് (കെ സ്വിഫ്റ്റ്) എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ആവിഷ്‌കരിച്ചു.

മുപ്പതോളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത അപേക്ഷാഫോറം ഇതിന്റെ ഭാഗമായി തയ്യാറാക്കി. 30 ദിവസത്തിനകം അപേക്ഷകളില്‍ തീരുമാനം ഇല്ലെങ്കില്‍  കല്‍പിത അനുമതി ലഭിച്ചതായി കണക്കാക്കും എന്ന് വ്യവസ്ഥ ചെയ്തു.

മുന്‍കൂര്‍ അനുമതിയില്ലാതെ എം എസ് എം ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമം പാസാക്കി. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം.  മൂന്നുവര്‍ഷം കഴിഞ്ഞ്  ആറു മാസത്തിനകം ലൈസന്‍സും അനുമതികളും നേടിയാല്‍ മതി. ഈ സ്ഥിതി നിലവിലുള്ള ഏക സംസ്ഥാനമാണ് കേരളം.

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 70,946 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പുതുതായി ആരംഭിച്ചു. 6612 കോടി രൂപയുടെ നിക്ഷേപമെത്തി. 2 ലക്ഷം യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.നൂറുകോടി രൂപ വരെ  മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവന്നു. നിക്ഷേപകര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്ചക്കകം ആവശ്യമായ അംഗീകാരം നല്‍കും. കെ സ്വിഫ്റ്റ് വഴി അപേക്ഷ നല്‍കാം.

എം എസ് എം ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കെ എസ് ഐ ഡി സി എംഡി കണ്‍വീനറായി നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ രൂപീകരിച്ചു.സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ടോള്‍ ഫ്രീ സൗകര്യം, സംരംഭക അനുമതിക്കുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് രൂപീകരിച്ച ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍,  ഇന്‍വെസ്റ്റ് കണക്ട് ന്യൂസ് ലെറ്റര്‍, വ്യവസായ ലൈസന്‍സ് കാലാവധി 5 വര്‍ഷമായി വര്‍ധിപ്പിക്കാനുള്ള നടപടി, ലൈസന്‍സ് പുതുക്കുന്നതിന് ഓട്ടോ റിന്യൂവല്‍ സൗകര്യം, സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള അനുമതി,  അസെന്‍ഡ് നിക്ഷേപക സംഗമം  തുടങ്ങിയവ  നിക്ഷേപം ആകര്‍ഷിക്കുന്നതിന്  കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ച നടപടികളും പദ്ധതികളുമാണ്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ പത്താം സ്ഥാനത്തേക്ക് ഈ വര്‍ഷമെത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനിടയില്‍ ഒറ്റപ്പെട്ട എന്തെങ്കിലും  ചൂണ്ടിക്കാണിച്ച്  സംസ്ഥാനത്തിന്റെ  വ്യവസായ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ല. അത്തരം നീക്കങ്ങള്‍ നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തകര്‍ക്കാനുള്ളതായി വിലയിരുത്തപ്പെടും.  

നിയമവും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് . പരാതികള്‍ ഉയര്‍ന്നാല്‍ പരിശോധിക്കും. അത്തരം പരിശോധനകള്‍ സ്വാഭാവികമാണ്. അത് വേട്ടയാടലല്ല. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയാറല്ല.

അതുകൊണ്ട് കേരളത്തിലെ വ്യാവസായിക അന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കാന്‍, നിക്ഷേപസൗഹൃദ അന്തരീക്ഷം നല്ല രീതിയില്‍ വളര്‍ത്തി കൊണ്ടുവരാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളം വ്യവസായ സൗഹൃദം: വി ഡി സതീശൻ

കേരളത്തിൽ മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും അതിന്‌ വിരുദ്ധമായ  പ്രചാരണം ശരിയല്ലെന്നും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞു. ഇവിടെ വ്യവസായ സൗഹൃദ അന്തരീക്ഷമല്ലെന്ന സന്ദേശം നൽകുമ്പോൾ നമ്മുടെ നിക്ഷേപത്തെയും തൊഴിലിനെയും ബാധിക്കും. പരാതി ഉയരുമ്പോൾ പരിശോധിക്കണം. എന്നാൽ വ്യവസായികളെ പീഡിപ്പിക്കരുതെന്നും കേസരി സ്‌മാരക ട്രസ്‌റ്റ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസിൽ അദ്ദേഹം പറഞ്ഞു‌.

കേരളത്തിൽ മിലിറ്റന്റ്‌ ട്രേഡ്‌ യൂണിയനിസം ഇല്ല. ട്രേഡുയൂണിയനുകളും ഉടമകളും നല്ല സൗഹൃദത്തിലാണ്‌.  പോക്‌സോ കേസിലെ പ്രതിയെ മാത്യു കുഴൽനാടൻ എംഎൽഎ സംരക്ഷിക്കുന്നെന്ന പരാതിയിൽ ഡിസിസി അന്വേഷണം നടത്തുന്നുണ്ട്‌. കുറ്റകൃത്യം അറിഞ്ഞിട്ടും പൊലീസിൽ അറിയിച്ചില്ലെന്നാണ്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ഷാൻമുഹമ്മദിനെതിരായ പരാതി. പോക്‌സോ നിയമ പ്രകാരം അത്‌ തെറ്റല്ലെ എന്ന്‌ ചോദിച്ചപ്പോൾ അങ്ങനെയാണ്‌ നിയമമെന്ന്‌ സതീശൻ പറഞ്ഞു.

കോവിഡ്‌ മരണനിരക്ക്‌ കൃത്യമായി അറിയിക്കണം. പത്ത്‌ ദിവസത്തിനകം നടപടിയില്ലെങ്കിൽ എന്ത്‌ വേണമെന്ന്‌ പ്രതിപക്ഷം ആലോചിക്കും. ഡെത്ത്‌ ഓഡിറ്റ്‌ കമ്മിറ്റിക്കെതിരെ അന്വേഷണം വേണം. യുഡിഎഫ്‌ കൺവീനറുമായി ബന്ധപ്പെട്ട കാര്യം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും സതീശൻ  പറഞ്ഞു.

കിറ്റെക്‌സ്‌ പോകുന്നത്‌ ശൂന്യമായ പാർക്കിലേക്ക്‌; ഒരു സംരംഭവുമില്ലാതെ കാകതീയ

ന്യൂഡൽഹി > കേരളത്തെ തള്ളിപ്പറഞ്ഞ്‌ തെലങ്കാനയിലേക്ക്‌ പോകാനൊരുങ്ങുന്ന കിറ്റെക്‌സ്‌, ആയിരം കോടിയുടെ നിക്ഷേപത്തിനൊരുങ്ങുന്നത്‌ നാലു വർഷത്തോളമായി ശൂന്യമായി കിടക്കുന്ന ടെക്‌സ്‌റ്റൈൽ പാർക്കിൽ. വാറങ്കലിലെ കാകതീയ മെഗാ ടെക്‌സ്‌റ്റൈൽ പാർക്കിലേക്കാണ്‌ തെലങ്കാന കിറ്റെക്‌സിനെ കൊണ്ടുപോകുന്നത്‌. 2017 സെപ്‌തംബർ 22നാണ്‌ മുഖ്യമന്ത്രി കെ ചന്ദ്രശേഖർറാവു പാർക്ക്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കോടികളുടെ നിക്ഷേപമുണ്ടാകുമെന്നും ആയിരക്കണക്കിനാളുകൾക്ക്‌ തൊഴിലവസരമുണ്ടാകുമെന്നും ടിആർഎസ്‌ സർക്കാർ അവകാശപ്പെട്ടെങ്കിലും ഒരു കമ്പനിപോലും എത്തിയില്ല.

പാർക്കിന്റെ ഉദ്‌ഘാടനവേളയിൽ 22 കമ്പനിയുമായി ധാരണപത്രമായെന്നും 3900 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. 27,000 പേർക്ക്‌ നേരിട്ടും അരലക്ഷം പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും പറഞ്ഞു. എന്നാൽ, ധാരണപത്രത്തിനപ്പുറം കാര്യങ്ങൾ നീങ്ങിയില്ല. 1200 ഏക്കർ പാർക്ക്‌ നോക്കുകുത്തിയായത്‌ വലിയ രാഷ്ട്രീയ വിവാദവുമായി. മുഖ്യമന്ത്രിയുടെ മകൻ കെ ടി രാമറാവുവാണ്‌ സംസ്ഥാന കൈത്തറി മന്ത്രി. നിക്ഷേപമൊന്നും വരാത്തത്‌ മന്ത്രിയുടെ പിടിപ്പുകേടാണെന്ന്‌ പ്രതിപക്ഷം കുറ്റപ്പെടുത്തി. വാറങ്കലിൽ ഏപ്രിലിൽ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായതും ടെക്‌സ്‌റ്റൈൽ പാർക്കാണ്‌. ആറു മാസത്തിനകം പാർക്ക്‌ പ്രവർത്തിക്കുമെന്നും അല്ലെങ്കിൽ രാജിവയ്‌ക്കുമെന്നും പഞ്ചായത്തീരാജ്‌ മന്ത്രി ഇ ദയാകർ റാവു പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു.

മൂന്നുമാസം പിന്നിട്ടിട്ടും കാര്യങ്ങൾ മാറിയില്ല. അതിനിടെയാണ്‌ കിറ്റെക്‌സ്‌ ചെയർമാൻ സാബു എം ജേക്കബിന്റെ  പ്രഖ്യാപനം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്‌. പാർക്കിൽ ഒരു യൂണിറ്റെങ്കിലും തുടങ്ങി മുഖംരക്ഷിക്കാനാണ്‌ തെലങ്കാന സർക്കാർ കിണഞ്ഞുശ്രമിക്കുന്നത്‌.

കിറ്റക്‌സിനെതിരെ കോൺഗ്രസ്‌ എംഎൽഎമാർ പരാതി നൽകിയിട്ടുണ്ടെന്ന്‌ വി ഡി സതീശൻ; പരിശോധന സ്വാഭാവികം

 കിറ്റക്‌സിനെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് പ്രതിപക്ഷ എംഎല്‍എമാരുടെ കത്ത്

തിരുവനന്തപുരം > മലിനീകരണ പ്രശ്‌നത്തില്‍ കിഴക്കമ്പലം കിറ്റക്‌സ് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്. പി ടി തോമസ്, എല്‍ദോസ് കുന്നപ്പിള്ളില്‍, മാത്യു കുഴല്‍നാടന്‍, ടി ജെ വിനോദ് എന്നിവര്‍ കഴിഞ്ഞ ജൂണ്‍ 2ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

ആധുനിക മലിനജല ശുദ്ധീകരണപ്ലാന്റ് സ്ഥാപിക്കുമെന്ന് കിറ്റക്‌സ് നല്‍കിയ ഉറപ്പിന്മേലാണ് കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയതെന്നും, എന്നാല്‍ നാളിതുവരെയായിട്ടും പ്ലാന്റ് സ്ഥാപിക്കുവാന്‍ കിറ്റക്‌സ് തയ്യാറായിട്ടില്ലെന്നും കത്തില്‍ പറയുന്നു. ആയതിനാല്‍ വ്യവസ്ഥ ലംഘിച്ച കിറ്റക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം ആധുനിക ശുദ്ധീകരണ പ്ലാന്റ് സജ്ജമാക്കുന്നതുവരെ നിര്‍ത്തിവെക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

പ്രതിദിന മലിനജല ഉല്‍പാദനം കുറയ്ക്കണമെന്ന നിര്‍ദേശം കമ്പനി പാലിക്കണം, ജല ഉപഭോഗവും മലിനജല ഉല്‍പാദനവും കൃത്യമായി അറിയുവാന്‍ വാട്ടര്‍ മീറ്റേഴ്‌സ് സ്ഥാപിക്കണം, തുടങ്ങിയ ആറ് ആവശ്യങ്ങളടങ്ങിയ കത്തിന്റെ കോപ്പി പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്കും എംഎല്‍എമാര്‍ നല്‍കിയിട്ടുണ്ട്.

കിറ്റക്‌സിനെതിരെ സര്‍ക്കാര്‍ ഏകപക്ഷീയമായി നടപടിയെടുക്കുന്നു എന്ന് പ്രചരണം നടക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎല്‍എമാരുടെ കത്തും പുറത്തുവന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ കൂടി ആവശ്യത്തിലായിരുന്നു കിറ്റക്‌സ് കമ്പനികളിലെ പരിശോധനയെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞിരുന്നു.

കിറ്റക്‌സിനെതിരെ കോൺഗ്രസ്‌ എംഎൽഎമാർ പരാതി നൽകിയിട്ടുണ്ടെന്ന്‌ വി ഡി സതീശൻ; പരിശോധന സ്വാഭാവികം

കൊച്ചി > കിറ്റക്‌സ്‌ കമ്പനിക്കെതിരെ എറണാകുളം ജില്ലയിലെ നാലു കോൺഗ്രസ്‌ എംഎൽഎമാർ പരാതി നൽകിയെന്നത്‌ സത്യമാണെന്ന്‌  പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പറഞ്ഞു. കടമ്പ്രയാർ മലീനീകരണമാണ്‌ എംഎൽഎമാർ പ്രധാനമായും പരാതിയിൽ ഉന്നയിച്ചത്‌. ജനപ്രതിനിധികളുശട പരാതി ലഭിച്ചാൽ സർക്കാർ പരിശോധന നടത്തുന്നത്‌ സ്വാഭാവിക നടപടിയാണ്‌. അതിൽ തെറ്റില്ലെന്നും അദ്ദേഹം  വാർത്താലേഖകരോടു പറഞ്ഞു.

ജനപ്രതിനിധികൾക്കുമാത്രമല്ല സാധാരണക്കാർക്കും പരാതി നൽകാം. പൊതുമേഖലാ സ്ഥാപനത്തിനെതിരെപൊലും പരാതി ലഭിച്ചാൽ പരിശോധിക്കേണ്ടത്‌ സർക്കാരിന്റെ കടമയാണ്‌. കിറ്റക്‌സിന്‌ ഇക്കാര്യത്തിൽ പ്രത്യേക അവകാശം ഇല്ല. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന്‌ വി ഡി സതീശൻ ആവർത്തിച്ചു. മറിച്ചുള്ള പ്രചാരണം സംസ്ഥാനത്തിന്റെ മഹിമ കളയുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സർക്കാർ എപ്പോഴും വ്യവസായങ്ങൾക്ക്‌ പിന്തുണ നൽകുന്നവർ; സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള വ്യവസായി ഹര്‍ഷ് ഗോയെങ്ക

കൊച്ചി > കേരള സര്‍ക്കാര്‍ വ്യവസായ സംരംഭങ്ങളുമായി ഏറ്റവും നന്നായി സഹകരിക്കുന്നവരാണെന്ന് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക. വ്യാവസായിക മുതൽമുടക്കിന് കേരളം അനുകൂലമല്ല എന്ന് പ്രചരിപ്പിക്കാൻ സംഘ്‌ പരിവാർ / ട്വൻറി ട്വൻറി അണികൾ വ്യാപകമായി ശ്രമിക്കുന്നതിനിടെയാണ്‌ കേരളത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള വ്യവസായി ഹർഷ് ഗോയെങ്ക തന്നെ വാദങ്ങൾക്ക്‌ മറുപടി നൽകിയത്‌. സാമ്പത്തിക വിദഗ്‌ധ‌ ഷാമിക രവിയ്ക്കാണ്‌ ഗോയെങ്ക ട്വിറ്ററിൽ മറുപടി നൽകിയത്‌.

കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാന്‍ പോകുന്നുവെന്നും അതിന്‌ കാരണം സിപിഐ എം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനം മൂലമാണെന്നും ആരോപിച്ചുകൊണ്ടുള്ള സ്വരാജ്യ മാഗസീനിന്റെ ലേഖനം ഷാമിക റീട്വീറ്റ്‌ ചെയ്‌തിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഹര്‍ഷ് ഗോയെങ്ക.

‘ഞങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍. കേരള സര്‍ക്കാര്‍ അത്യധികം പിന്തുണ നല്‍കുന്നവരായിട്ടാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുള്ളത്,’ - ഹര്‍ഷ് ഗോയെങ്ക ട്വീറ്റിൽ പറഞ്ഞു.

സ്വകാര്യ കമ്പനിയായ കിറ്റെക്‌സ് കേരളവുമായി ചേര്‍ന്നുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അവരെ തമിഴ്‌നാട് വ്യവസായം ആരംഭിക്കുന്നതിനായി ക്ഷണിച്ചെന്നും കാണിച്ച് സ്വരാജ്യ മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനമായിരുന്നു ഷാമിക റീട്വീറ്റ് ചെയ്‌തത്. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് കിറ്റെക്‌സിനെ തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷണിച്ചുവെന്നായിരുന്നു എം ഡി സാബു ജേക്കബ് പറഞ്ഞത്.

കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി കിറ്റെക്‌സ് അറിയിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷണമെന്നും സാബു പറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ ആധികാരികത ഇപ്പോഴും വ്യക്തമായിട്ടില്ല. അനാവശ്യ പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് കേരള സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നതായി സാബു ജേക്കബ് അറിയിച്ചത്.

അതേസമയം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്‌സില്‍ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്‌ട‌ര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. കിറ്റെക്‌സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനം; ഹർഷ്‌ ഗോയെങ്കയുടെ വാക്കുകൾക്ക്‌ നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം > കേരളം രാജ്യത്തെതന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് ഗോയെങ്കയുടെ പ്രശംസ ട്വീറ്റിന്‌ മറുപടിയായാണ്‌ മുഖ്യമന്ത്രിയുടെ ട്വീറ്റ്‌.

എൽഡിഎഫ്‌ സർക്കാർ നിക്ഷേപ/വ്യവസായ സൗഹൃദ നയം തുടരുമെന്നും, വ്യവസായ സംരംഭങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പ്‌ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഗോയെങ്കയ്‌ക്ക്‌ റീട്വീറ്റ്‌ ചെയ്‌തുകൊണ്ട്‌ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ തങ്ങളാണെന്നും സര്‍ക്കാറില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നുമാണ് വ്യവയായി ഹര്‍ഷ് ഗോയെങ്ക ട്വീറ്റ് ചെയ്‌തത്.

വ്യാവസായിക മുതൽമുടക്കിന് കേരളം അനുകൂലമല്ല എന്ന് പ്രചരിപ്പിക്കാൻ സംഘ്‌ പരിവാർ / ട്വൻറി ട്വൻറി അണികൾ വ്യാപകമായി ശ്രമിക്കുന്നതിനിടെയാണ്‌ കേരളത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള വ്യവസായി ഹർഷ് ഗോയെങ്ക തന്നെ വാദങ്ങൾക്ക്‌ മറുപടി നൽകിയത്‌. സാമ്പത്തിക വിദഗ്‌ധ‌ ഷാമിക രവിയ്ക്കാണ്‌ ഗോയെങ്ക ട്വിറ്ററിൽ മറുപടി നൽകിയത്‌.

കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാന്‍ പോകുന്നുവെന്നും അതിന്‌ കാരണം സിപിഐ എം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനം മൂലമാണെന്നും ആരോപിച്ചുകൊണ്ടുള്ള സ്വരാജ്യ മാഗസീനിന്റെ ലേഖനം ഷാമിക റീട്വീറ്റ്‌ ചെയ്‌തിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഹര്‍ഷ് ഗോയെങ്ക.

Monday, July 5, 2021

സംസ്ഥാന സര്‍ക്കാരോ വകുപ്പുകളോ മുന്‍കൈ എടുത്ത്‌ ഒരു പരിശോധനയും കിറ്റക്‌സിൽ നടത്തിയിട്ടില്ല: പി രാജീവ്‌

കൊച്ചി > സംസ്ഥാനസര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ മുന്‍കൈ എടുത്തോ ബോധപൂര്‍വ്വമോ ഒരു പരിശോധനയും കിറ്റക്‌സില്‍ നടത്തിയിട്ടില്ലെന്ന്‌ വ്യക്തമാക്കി മന്ത്രി പി രാജീവ്‌. ബെന്നി ബെഹനാന്‍ എം.പി ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതി, തൃക്കാക്കര എംഎല്‍എ പി ടി തോമസ് നിയമസഭയില്‍ ഉന്നയിച്ച ആരോപണം, കമ്പനി മാനേജ്മെന്‍റ് ജീവനക്കാരോട്  മോശമായി പെരുമാറുന്നു എന്ന് പരാതിപ്പെടുന്ന  വനിതാ ജീവനക്കാരിയുടേതെന്ന് കരുതുന്ന ശബ്‌ദ‌ സന്ദേശത്തിൽ ഹൈക്കോടതി ഉൾപ്പെടെ നൽകിയ നിർദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ്‌ നടന്നത്‌. ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്‌സ് മാനേജ്മെന്‍റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. - രാജീവ്‌ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കിറ്റക്‌സില്‍ ഏതാനും പരിശോധനകള്‍ നടന്നതിനെ തുടര്‍ന്ന് അത് കേരളത്തിന് എതിരായ വിപുലമായ പ്രചാരണത്തിനായി ചിലര്‍ ഉപയോഗിക്കുകയുണ്ടായി. ഇത് സംബന്ധിച്ച പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍  നിന്ന് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‌കാന്‍ വ്യവസായ വകുപ്പിന് നിര്‍ദ്ദേശം നൽകിയിരുന്നു. അതോടൊപ്പം തന്നെ മറ്റ് വകുപ്പുകളുടെയും വിശദമായ റിപ്പോര്‍ട്ട് തേടുകയും ഉണ്ടായി.  അതിന്‍റെ തുടര്‍ച്ചയില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗവും നടന്നു.

ബെന്നി ബെഹനാന്‍ എം.പി ദേശീയ മനുഷ്യാവകാശ കമ്മീഷന് കിറ്റക്‌സുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാന്‍ എറണാകുളം ജില്ലാ കലക്‌ടർക്ക് കൈമാറി. പരാതിയെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാന്‍ 2021 ഫെബ്രൂവരി 20 ന് ജില്ലാ കലക്‌ടര്‍ കുന്നത്തുനാട് തഹസീല്‍ദാര്‍, എറണാകുളം റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് തഹസീല്‍ദാരും അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറും സ്ഥാപനത്തില്‍ പരിശോധന നടത്തി. പരിശോധനയുടെ റിപ്പോര്‍ട്ട് റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ 2021 മാര്‍ച്ച് 24 നും തഹസീല്‍ദാര്‍ 2021 ഏപ്രില്‍ 15 നും ജില്ലാ കലക്‌ടര്‍ക്ക് നൽകി. 2021 ഏപ്രില്‍ 16 ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ജില്ലാ കളക്‌ടര്‍ റിപ്പോര്‍ട്ട് നൽകി.

കിറ്റക്‌സിനെതിരെ തൃക്കാക്കര എംഎല്‍എ പി ടി തോമസ്  നിയമസഭയില്‍ 2021 ജൂണ്‍ 1 ന് ആരോപണം ഉന്നയിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ  നിര്‍ദ്ദേശ പ്രകാരം മലിനീകരണ  നിയന്ത്രണത്തിനുള്ള ലിക്വിഡ് ഡിസ്‌ചാര്‍ജ് സിസ്റ്റം കിറ്റക്‌സില്‍ സ്ഥാപിച്ചിട്ടില്ലെന്നായിരുന്നു ആരോപണം. കമ്പനി പുറം തള്ളുന്ന രാസമാലിന്യം   കടമ്പ്രയാറിലേക്ക് ഒഴുക്കി കിറ്റക്‌സ്‌ ജലമലിനീകരണം നടത്തുന്നതായും തൃക്കാക്കര, കുന്നത്തുനാട്, ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ 10 ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളസ്രോതസ്സിനെ ഇതു ബാധിക്കുന്നതായും അദ്ദേഹം ആരോപണം ഉന്നയിച്ചു.  ഇതു സംബന്ധിച്ച അന്വേഷണവും നടന്നു.

കോവിഡ് പരിശോധനാ സൗകര്യങ്ങളോ നിയമാനുസൃത അവധിയോ നൽകാതെ കമ്പനി മാനേജ്മെന്‍റ് ജീവനക്കാരോട്  മോശമായി പെരുമാറുന്നു എന്ന് പരാതിപ്പെടുന്ന  വനിതാ ജീവനക്കാരിയുടേതെന്ന് കരുതുന്ന ഒരു  ശബ്ദ സന്ദേശം വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ചില മാധ്യമങ്ങള്‍ വഴിയും പ്രചരിച്ചിരുന്നു. എറണാകുളം ഡെപ്യൂട്ടി  കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇതേ കുറിച്ച് പരിശോധന നടത്തി  കുന്നത്തുനാട് തഹസീല്‍ദാരും ജില്ലാ ലേബര്‍ ഓഫീസറും 2021 മെയ് 11 ന് ജില്ലാ കളക്‌ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.

ഇതിന് സമാനമായ പരാതി ബഹു. കേരള ഹൈക്കോടതിക്കും ലഭിക്കുകയുണ്ടായി.  ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയായ ജില്ലാ ജഡ്‌ജി ശ്രീ. നിസാറിന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയായ സബ്‌ജഡ്‌ജി ശ്രീ. സുരേഷ് 2021 മെയ് 29 ന് അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍, ദേശീയ ആരോഗ്യമിഷന്‍ പ്രതിനിധി എന്നിവര്‍ക്കൊപ്പം കമ്പനിയില്‍  പരിശോധന നടത്തി. വനിതാ ജീവനക്കാരിയുടെ ശബ്ദസന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മലയിടംതുരുത്ത് പ്രാധമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഹെല്‍ത്ത് ഇന്‍സ്പെ‌‌ക്‌ടര്‍ 2021 മെയ് 10 ന് കമ്പനിയില്‍ പരിശോധന നടത്തി.  വേതനം ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടറുടെ അറിവോടെ ജില്ലാ ലേബര്‍ ഓഫീസറും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് 2021 ജൂണ്‍ 8 ന് കമ്പനിയില്‍ പരിശോധന നടത്തി.  കണ്ടെത്തിയ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ സ്ഥാപനത്തിന് നോട്ടീസ് നല്കി.  ഇത് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ ലേബര്‍ കമ്മീഷണര്‍ക്ക് 2021 ജൂണ്‍ 29 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  മിനിമം വേതനം ലഭിക്കുന്നില്ല എന്നായിരുന്നു ചില തൊഴിലാളികളുടെ മൊഴി.  അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ കേരള പ്രസിഡന്‍റ് ഇ. എം. ജോസഫ് മുഖ്യമന്ത്രിക്ക് 2021 മെയ് 13 ന് നല്കിയ പരാതിയില്‍ കുന്നത്തുനാട് പോലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കിറ്റക്‌സ് കമ്പനിയുടെ ഷെഡ്ഡുകളില്‍ സൗകര്യമൊരുക്കാതെ തൊഴിലാളികളെ പാര്‍പ്പിച്ചതായ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ലേബര്‍ കമ്മീഷണറേറ്റില്‍ നിന്ന് ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് വകുപ്പിനെ ചുമതലപ്പെടുത്തുകയും വകുപ്പിന്‍റെ ആലുവ ഓഫീസ് ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.  കടമ്പ്രയാറില്‍ മാലിന്യം തള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി     പി. ടി. തോമസ് എം.എല്‍.എ, ജോണ്‍ ഡാനിയേല്‍ എന്നിവര്‍ നല്കിയ പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി.  ഈ മാസം 3 ന് നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍          പി. ടി. തോമസ് എം. എല്‍.എ ഇതേ പരാതി വീണ്ടും ഉന്നയിച്ചിരുന്നു.

ഇതില്‍ നിന്ന് വ്യക്തമാകുന്ന വസ്‌തുതകള്‍ ഇവയാണ്.

1.   സംസ്ഥാനസര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ മുന്‍കൈ എടുത്തോ ബോധപൂര്‍വ്വമോ ഒരു പരിശോധനയും കിറ്റക്സില്‍ നടത്തിയിട്ടില്ല.

2.   ദേശീയ മനുഷ്യാവകാശ കമ്മീഷന് പാര്‍ലമെന്‍റംഗമായ ബെന്നി ബഹനാന്‍ നല്കിയ പരാതി പി. ടി. തോമസ് എം.എല്‍.എ. ഉന്നയിച്ച ആരോപണം, വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രചരിച്ച വാട്ട്സാപ്പ് സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍  ഹൈക്കോടതി ഉള്‍പ്പെടെ നല്കിയ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്.

3.   ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്സ് മാനേജ്മെന്‍റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

4.   പരിശോധനാ വേളയില്‍ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

വസ്തുതകള്‍ ഇതായിരിക്കെ സംസ്ഥാനത്തിനും സര്‍ക്കാരിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റക്‌സ്  ഉന്നയിച്ചത്.  അവ പൂര്‍ണ്ണമായും വസ്‌തുതാ വിരുദ്ധമാണ്. ദേശീയതലത്തില്‍ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്.  നീതി ആയോഗിന്‍റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം ഉള്ള സംസ്ഥാനമെന്ന വിഭാഗത്തില്‍ കേരളം രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും മുന്‍കൈയിലുമാണ് വ്യവസായ നിക്ഷേപം ഉള്‍പ്പെടെയുള്ള മേഖലയില്‍ വലിയ കുതിച്ചുചാട്ടം സൃഷ്‌ടിച്ചത്.

യു.പി പോലുള്ള സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്ന വാദം അപഹാസ്യമാണ്.  തൊഴില്‍ രഹിതരായ യുവാക്കളുടെ പട്ടിക ഉന്നയിച്ചുള്ള കിറ്റക്‌സ് എം. ഡിയുടെ വാദം ഏതോ  നിഗൂഡ ലക്ഷ്യം വച്ചാണ്. കിറ്റക്‌സില്‍ നടന്ന പരിശോധനകളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതികള്‍ ഉന്നയിക്കുന്നതിനുള്ള ടോള്‍ ഫ്രീ സൗകര്യം മുതല്‍ വ്യവസായ മന്ത്രിയേയോ മുഖ്യമന്ത്രിയേയോ നേരില്‍ സമീപിക്കാനുള്ള  സാഹചര്യം വരെ ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ല.  പകരം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുയാണ് ചെയ്തത്.  അത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജൂണ്‍ 28 ന് വ്യവസായ മന്ത്രി കിറ്റക്സ് എം. ഡി. സാബു ജേക്കബ്ബിനെ വിളിച്ചു. അദ്ദേഹത്തെ ലഭിക്കാതെ വന്നപ്പോള്‍ സഹോദരന്‍ ബോബി ജേക്കബ്ബിനെ വിളിക്കുകയും പ്രശ്നം തിരക്കുകയും ചെയ്തു.  എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ അന്വേഷിക്കാമെന്ന് ഉറപ്പ് നല്കി.  ജൂണ്‍ 29 ന് നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോഴും സാബു ജേക്കബ്ബിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു.  കേരളം വ്യവസായത്തിന് പറ്റുന്ന നാടല്ല എന്ന് വരുത്തി തീര്‍ക്കാനാണ്  സാബു ജേക്കബ് ശ്രമിച്ചത്. ഇതിനു പിന്നിലുള്ള താതപര്യം വ്യക്തമാക്കേണ്ടതും.

3500 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്സ് നല്കിയിട്ടുള്ളത്.  ധാരണാ പത്രം ഒപ്പു വച്ചിട്ടില്ല.  ഇതിന്‍റെ തുടര്‍ച്ചയില്‍ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ല.  2020 ജനുവരി 9, 10 തീയതികളിലാണ് അസന്‍റ് നിക്ഷേപക സംഗമം     നടന്നത്.  കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10 ന്  വ്യവസായ വകുപ്പ് അധികൃതര്‍  സാബു. എം. ജേക്കബ്ബുമായി വീണ്ടും ചര്‍ച്ച നടത്തുകയുണ്ടായി.  ഇതില്‍ ചില ആവശ്യങ്ങള്‍ അദ്ദേഹം മുന്നോട്ടു വച്ചു.  ഭൂപരിഷ്കരണ നിയമത്തില്‍ മാറ്റം, പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സിലെ മാറ്റം, ഫാക്ടറീസ് ആക്റ്റിലെ മാറ്റം,  കെ.എസ്.ഐ,ഡി.സി. വായ്പാ പരിധി 100 കോടിയായി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം        ഉന്നയിച്ചു.  അസന്‍റില്‍ ഉയര്‍ന്ന പൊതു നിര്‍ദ്ദേശങ്ങള്‍ തന്നെയായിരുന്നു ഇവയും.  നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യങ്ങളില്‍ തീരുമാനമെടുക്കുകയും ചെയ്തു.  എന്നാല്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് കിറ്റക്സ് താത്പര്യം പ്രകടിപ്പിച്ചില്ല.  പാലക്കാട് 50 ഏക്കറില്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റിനുള്ള ഒരു പദ്ധതിക്കായി 2020 ജൂലൈ 8 ന് അപേക്ഷ സമര്‍പ്പിച്ചു.  സെപ്റ്റംബര്‍ 11 ന്   ഇതേക്കുറിച്ച് കിന്‍ഫ്ര പരിശോധന നടത്തി  അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  എന്നാല്‍ മിച്ച ഭൂമിയുമായി ബന്ധപ്പെട്ട ഒരു കേസ് പദ്ധതി പ്രദേശത്ത് നിലവിലുള്ളതായി താലൂക്ക് ലാന്‍റ് ബോര്‍ഡ് അറിയിച്ചിരിക്കുകയാണ്.  ഇക്കാര്യം കിറ്റക്സിനെ അറിയിച്ചിട്ടുണ്ട്.

അസന്‍റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ല എന്ന സാബു ജേക്കബ്ബിന്‍റെ ആരോപണവും വസ്തുതാപരമല്ല.  540.16 കോടി രൂപയുടെ 19 പദ്ധതികള്‍ ഇതിനകം യാഥാര്‍ത്ഥ്യമായി.  7223 കോടി രൂപയുടെ 60 പദ്ധതികള്‍ പുരോഗമിക്കുകയാണ്.  കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് 41 പദ്ധതികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.  28 പദ്ധതികള്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെട്ടു.  അസന്‍റില്‍ ഒപ്പു വെച്ച 148 ല്‍ 19 പദ്ധതികളും (12.83%) പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.  52%  പദ്ധതികള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്.  27.7%  പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുന്നു.  18.9% ഒഴിവാക്കപ്പെടുകയും ചെയ്തു.  കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച  ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്  നടപടികളുടേയും കേരളാ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫെസിലിറ്റേഷന്‍ ആക്റ്റിന്‍റേയും തുടര്‍ച്ചയായി  നിയമാനുസൃത പരാതി പരിഹാര സംവിധാനത്തിന് രൂപം നല്കാന്‍ ഈ സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തു. ഇതിനുള്ള കരട് ബില്ലിന് താമസിയാതെ മന്ത്രസഭാ യോഗം അംഗീകാരം നല്കും.

കേന്ദ്രീകൃതമായ ഒരു പരിശോധനാ സംവിധാനത്തിന് രൂപം നല്കാനും ഈ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  ലോ, മീഡിയം, ഹൈ റിസ്ക്ക് വിഭാഗങ്ങളിലായി  വ്യവസായങ്ങളെ തരം തിരിക്കും. ലോ റിസ്ക്ക് വ്യവസായങ്ങളില്‍ വര്‍ഷത്തില്‍ ഒരിയ്ക്കലോ ഓണ്‍ലൈനായോ മാത്രമേ പരിശോധന നടത്തൂ.  ഹൈ റിസ്ക്ക് വിഭാഗത്തില്‍ നോട്ടീസ് നല്കി മാത്രമേ വര്‍ഷത്തില്‍ ഒരിയ്ക്കല്‍ പരിശോധന      നടത്തൂ.  ഓരോ വകുപ്പും പ്രത്യേകം പരിശോധന നടത്തുന്നതിനു പകരം കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും.  ഓരോ വകുപ്പും പരിശോധനക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക      തയ്യാറാക്കും.  അതില്‍ നിന്ന് സിസ്റ്റം തന്നെ പരിശോധനക്ക് പോകേണ്ടവരെ തീരുമാനിക്കും.  ഏത് പരിശോധന കഴിഞ്ഞാലും 48 മണിക്കൂറിനുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ട് സ്ഥാപന ഉടമയ്ക്ക് നല്കുകയും വെബ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

രാജ്യത്തെ  ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് ക്രീയാത്മകമായാണ് വ്യവസായ സമൂഹം പൊതുവില്‍ പ്രതികരിക്കു ന്നത്.  സംസ്ഥാനത്തിന്‍റെ പൊതു താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ   സമീപനം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.  കിറ്റക്സ് അനുവര്‍ത്തിച്ച രീതിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിന്‍റെ അടിസ്ഥാനത്തിലുള്ള ഒരു സമീപനവും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകില്ല.  എല്ലാ സംരംഭകരേയും ചേര്‍ത്ത് നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ട് പോകും-മന്ത്രി പറഞ്ഞു.