Showing posts with label സര്‍വകലാശാല നിയമനം. Show all posts
Showing posts with label സര്‍വകലാശാല നിയമനം. Show all posts

Saturday, February 6, 2021

ഇന്റർവ്യൂ ബോർഡിലെ മൂന്നുപേരുടെ വ്യക്തിതാല്‍പര്യം സംരക്ഷിക്കാന്‍ ഉപജാപം നടന്നു; ഒരു ഉദ്യോഗാർത്ഥിയുമായി അടുത്തബന്ധം: എം ബി രാജേഷ്‌

പാലക്കാട്‌ > കാലടി സർവകലാശാല അസി. പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദം മൂന്നുപേരുടെ വ്യക്തിതാൽപര്യത്തിന്റെ പുറത്ത്‌ ഉള്ളതാണെന്ന്‌ എം ബി രാജേഷ്‌. വ്യക്തിതാൽപര്യം സംരക്ഷിക്കാൻ ഇന്റർവ്യൂ ബോർഡിലെ മൂന്നുപേർ ഉപജാപം നടത്തിയെന്നും എം ബി രാജേഷ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. ഭാര്യ നിനിത കണിച്ചേരിക്ക് അനധികൃതമായി നിയമനം നല്‍കാന്‍ റാങ്ക് പട്ടിക അട്ടിമറിച്ചു എന്ന ആരോപണത്തിലാണ്‌ രാജേഷിന്റെ പ്രതികരണം.

മൂന്നുപേരുടെ വ്യക്തിപരമായ താൽപര്യത്തിൽ നിന്നുള്ള പ്രശ്‌നമാണ്‌ ഇതെല്ലാം. സ്ഥാപിത താൽപര്യമല്ലെന്ന്‌ വിഷയവിദഗ്‌ദർ തെളിയിക്കണം. ബോർഡംഗങ്ങളിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത്‌ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താം. എന്നാൽ ആ പരാതി നിയമന ഉത്തരവ്‌ കിട്ടിയ ഉദ്യോഗാർത്ഥിക്ക്‌ അയച്ചുകൊടുത്ത്‌ നിങ്ങൾ ഇതിൽനിന്ന്‌ പിൻമാറണം അല്ലെങ്കിൽ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തും വലിയ തിരിച്ചടി ഉണ്ടാകും എന്ന്‌ പറയുന്നത്‌ കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്‌.

80 അപേക്ഷകരില്‍നിന്ന് അക്കാദമിക യോഗ്യതകള്‍ നോക്കി തിരഞ്ഞെടുക്കപ്പട്ട ആളാണ്  നിനിത. യോഗ്യത സംബന്ധിച്ച് യൂണിവേഴ്‌സിറ്റി വിശദീകരണം നല്‍കിയിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.

മൂന്നുതരത്തിലാണ്‌ നിനിതയുടെ നിയമനം അട്ടിമറിക്കാൻ ഉപജാപം നടത്തിയത്‌. ഇന്റർവ്യൂവിന്‌ മുമ്പ്‌ പങ്കെടുക്കാതിരിക്കാൻ ഒരു ഉപജാപം നടന്നു. നിനിതയുടെ പിഎച്ച്‌ഡി ജോലിക്ക്‌ അപേക്ഷിക്കുന്ന സമയത്ത്‌ ലഭിച്ചതാണെന്ന്‌ വരുത്താൻ ശ്രമം നടന്നു. അതെല്ലാം യൂണിവേഴ്‌സിറ്റി പരിശോധിച്ച്‌ 2018 ൽ ലഭിച്ചതാണെന്നും കണ്ടെത്തി. 11 വർഷം മുമ്പേ നെറ്റ്‌ യോഗ്യതയും ഉണ്ട്‌. അത്‌ പൊളിഞ്ഞപ്പോൾ പിഎച്ച്‌ഡിക്ക്‌ കേസ്‌ ഉണ്ട്‌ എന്നതായി അടുത്തത്‌. അതും പൊളിഞ്ഞു. ഇന്റർവ്യൂവിൽ അയോഗ്യയാക്കാൻ ശ്രമം നടന്നുവെന്നും അവർതന്നെ പറയുന്നു. കൂടിയാലോചിച്ച്‌ ഒരാൾക്ക്‌ മാർക്ക്‌ നൽകാൻ തീരുമാനിച്ചു എന്നും പറഞ്ഞു.

എല്ലാം വിജയിക്കാതെവന്നപ്പോള്‍ ജനുവരി 31ന് രാത്രി മൂന്നു പേരും ഒപ്പിട്ട കത്ത് വേറൊരാള്‍ മുഖേന ഉദ്യോഗാര്‍ഥിക്ക് എത്തിച്ചു നല്‍കുകയായിരുന്നു. പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്നു പേരെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിറ്റേദിവസം തന്നെ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരുന്നു.

എന്നെയും എൻ്റെ സുഹൃത്തിനെയും ഇടനിലക്കാന്‍ വിളിച്ചു. പരാതി എന്തിനാണ് ഉദ്യോഗാർത്ഥിക്ക് എത്തിച്ചതെന്നും രാജേഷ് ചോദിച്ചു. ആദ്യം ജോലിക്ക് പ്രവേശിക്കാന്‍ ആലോചിച്ചിരുന്നില്ല, പിന്നീട് ഭീഷണി വന്ന സാഹചര്യത്തിലാണ് ജോയിൻ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാപിത താല്‍പര്യമില്ലെന്ന് വിഷയ വിദഗ്‌ധര്‍ തെളിയിക്കണം. കൂടിയാലോചന നടത്തിയെന്ന് അംഗങ്ങള്‍ തന്നെ സമ്മതിച്ചു. ഒരാള്‍ക്ക് മാര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചെന്ന് സമ്മതിച്ചു. വേണ്ടപ്പെട്ട ഒരാള്‍ക്ക് ജോലി കിട്ടാനാണ് ഇടപെടല്‍. ഭാഷാവിദഗ്‌ധരിലെ ഒരാളാണ് കൂടിയാലോചനക്ക് നേതൃത്വം കൊടുത്തതെന്നും രാജേഷ് പറഞ്ഞു.

Friday, December 17, 2010

സര്‍വകലാശാല നിയമനം: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള മന്ത്രിസഭാ തീരുമാനം ശ്ലാഘനീയമാണ്. സര്‍വകലാശാലകളിലെ നിയമനാവകാശം പി എസ് സിക്ക് കൈമാറണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഇതുവരെ വാഴ്‌സിറ്റികളിലെ നിയമനാവകാശം സര്‍വകലാശാല ഭരണാധികാരികളില്‍ നിക്ഷിപ്തമായിരുന്നു. പലപ്പോഴും നിയമനങ്ങള്‍ ചെറുതും വലുതുമായ ആക്ഷേപങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അര്‍ഹതയുള്ളവര്‍ ഒഴിവാക്കപ്പെട്ടെന്നും സ്വജനപക്ഷപാതം നിയമനങ്ങളില്‍ പ്രകടമായെന്നുമുള്ള ആക്ഷേപങ്ങളാണ് ഉയര്‍ന്നുകൊണ്ടിരുന്നത്. ആക്ഷേപരഹിതമായി നിയമനം നടത്തിലായാലും എതിര്‍ രാഷ്ട്രീയ കക്ഷികളും ജീവനക്കാരുടെ സംഘടനകളും ആരോപണങ്ങളുമായി രംഗത്തു വരുന്നതും പതിവായിരുന്നു. ഇത്തരം ആരോപണങ്ങളും ആക്ഷേപങ്ങളും സര്‍വകലാശാല നിയമനങ്ങള്‍, സത്യസന്ധമായാണ് നടന്നതെങ്കില്‍പോലും സംശയത്തിന്റെ പുകമറയ്ക്കുള്ളിലാക്കിയിരുന്നു.

നിയമനങ്ങളിലെ സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുക്കുവാനും ഉദ്യോഗാര്‍ഥികള്‍ കോടതി കയറുന്ന സ്ഥിതിവിശേഷം ഒഴിവാക്കുവാനും ഇപ്പോഴത്തെ തീരുമാനം സഹായിക്കും. സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉദാത്ത കേന്ദ്രങ്ങളാണ്. വിശുദ്ധിയും മഹത്വവും നിലനില്‍ക്കേണ്ട സര്‍വ്വകലാശാലകള്‍ തെറ്റായതോ ശരിയായതോ ആയ ആക്ഷേപങ്ങളില്‍ വഴുതിവീണുകൂട.

സര്‍വകലാശാലകളിലെ നിയമനം മാത്രമല്ല, പി എസ് സിക്ക് വിടാതിരിക്കുന്ന എല്ലാ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേയും ഉദ്യോഗ നിയമനം പി എസ് സിക്ക് കൈമാറേണ്ടതാണ്. അതിനൊപ്പം തന്നെ പി എസ് സിയുടെ വിശ്വാസ്യതയും സുതാര്യതയും കാര്യക്ഷമതയും പരിരക്ഷിക്കേണ്ടതുമുണ്ട്. വിവാദങ്ങളില്‍ പി എസ് സി പെട്ടുപോകാതിരിക്കാനുള്ള ജാഗ്രത ബന്ധപ്പെട്ടവര്‍ക്കുണ്ടാകണം. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുള്‍പ്പടെയുള്ള ആക്ഷേപങ്ങളും പി എസ് സി പരീക്ഷകളില്‍ ആള്‍മാറാട്ടം നടത്തി വിജയം വരിക്കുന്നതുമൊക്കെ സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഇതെല്ലാം പരിഹരിക്കാന്‍ സമഗ്രമായ കര്‍മ്മ പദ്ധതികളും ആസൂത്രണവും പി എസ് സിക്കുണ്ടാവണം. തികച്ചും നീതിയുക്തമായ നിയമന സംവിധാനമാണ് പി എസ് സിയെന്ന ധാരണയ്ക്ക് കോട്ടം സംഭവിക്കുവാന്‍ പാടില്ല.

ഉദ്യോഗ തട്ടിപ്പും വ്യാജ നിയമനങ്ങളുമെല്ലാം ഒന്നൊന്നായി പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നത്. നിയമനം പി എസ് സി ക്ക് വിടാന്‍ തീരുമാനിച്ച ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇപ്പോഴും ആ തീരുമാനം നടപ്പാക്കപ്പെട്ടിട്ടില്ല. അതാത് സ്ഥാപന മേധാവികള്‍ സ്വന്തം നിലയില്‍ നിയമനം നടത്തുന്ന അവസ്ഥയാണ് അവിടങ്ങളില്‍ നിലനില്‍ക്കുന്നത്. ഇത് എത്രയും വേഗത്തില്‍ ഒഴിവാക്കപ്പെടണം. പി എസ് സി ക്ക് നിയമനാവകാശം കൈമാറിയ ശേഷം നടന്നിട്ടുള്ള നിയമനങ്ങളെക്കുറിച്ച് പരിശോധനയും വേണം.
അതിനൊപ്പം തന്നെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സമയബന്ധിതമായി പരീക്ഷ നടത്തി പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്റര്‍വ്യൂ നടത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ച് അനാവശ്യകാലതാമസം ഒഴിവാക്കുകയും വേണം.

janayugom editorial 171210