Thursday, February 2, 2017

കേരളത്തിന് നിരാശ

റെയില്‍ ബജറ്റുകൂടി ഉള്‍ച്ചേര്‍ത്തുള്ള ആദ്യ പൊതുബജറ്റ് കേരളത്തിന് സമ്മാനിക്കുന്നത് നിരാശമാത്രം. എയിംസ്അനുവദിക്കണമെന്ന ആവശ്യം മോഡി സര്‍ക്കാര്‍ തള്ളി. എയിംസ് അനുവദിച്ചത് ഗുജറാത്തിനും ജാര്‍ഖണ്ഡിനും. കഞ്ചിക്കോട് റെയില്‍കോച്ച് ഫാക്ടറിയും അവഗണിക്കപ്പെട്ടു. ഫാക്ടുപോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പണം അനുവദിച്ചിട്ടില്ല. റബര്‍ ഉള്‍പ്പെടെ നാണ്യവിളകള്‍ക്കായുള്ള വിലസ്ഥിരതാ നിധിയിലേക്ക് ഒന്നും വകയിരുത്തിയില്ല.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മറ്റുമായി കഴിഞ്ഞ ബജറ്റില്‍ 2300 കോടി അനുവദിച്ചപ്പോള്‍ ഈ വര്‍ഷം 1450 കോടിമാത്രമാണ്. ഇതില്‍ ടീബോര്‍ഡിനുള്ള 160 കോടിയും കോഫീബോര്‍ഡിനുള്ള 140 കോടിയും ഉള്‍പ്പെടും. കൊച്ചി മെട്രോ ഉള്‍പ്പെടെ 14 മെട്രോ പദ്ധതികള്‍ക്കായി 18,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊച്ചി മെട്രോയ്ക്ക് എത്ര തുകയെന്ന് തരംതിരിച്ച് വ്യക്തമാക്കുന്നില്ല. വിദേശ വായ്പയിനത്തില്‍ കൊച്ചി മെട്രോയ്ക്ക് 2017-18 വര്‍ഷത്തില്‍ 238 കോടി രൂപവരെ ലഭിക്കാമെന്നു പറയുന്നു. ഫ്രഞ്ച് എഎഫ്ഡി വായ്പയാണിത്.

ഫാക്ടിന് ഈവര്‍ഷം ആറുകോടി രൂപ അനുവദിച്ചിരുന്നു. 2017-18 വര്‍ഷത്തിലേക്ക് പണം അനുവദിച്ചിട്ടില്ല. മത്സ്യബന്ധന വികസനബോര്‍ഡിനുള്ള വിഹിതം 192.12 കോടിയില്‍നിന്ന് ഒമ്പതാക്കി. 183 കോടി വെട്ടിക്കുറച്ചു. സമുദ്രോല്‍പ്പന്ന കയറ്റുതി വികസന അതോറിറ്റിയുടെ വിഹിതം 97 കോടിയില്‍നിന്ന് 105 കോടിയാക്കി.

ടീബോര്‍ഡിന്റെ വിഹിതം 152.15 കോടിയില്‍നിന്ന് 160 ആക്കി. കോഫീബോര്‍ഡിന്റേത് 141.54 കോടിയില്‍നിന്ന് 140.10 കോടിയായി. റബര്‍ ബോര്‍ഡിന്റെ വിഹിതമാകട്ടെ 148.75 കോടിയില്‍നിന്ന് 142.60 ആയി കുറച്ചു. സ്പൈസസ് ബോര്‍ഡിന്റെ വിഹിതം 80.35 കോടിയില്‍നിന്ന് 82.10ലേക്ക് ഉയര്‍ന്നു. കശുവണ്ടി കയറ്റുമതി പ്രോത്സാഹന ബോര്‍ഡിന്റെ വിഹിതം ആറുകോടിയില്‍നിന്ന് നാലായി.

കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിന്റെ വിഹിതം 33.99 കോടിയില്‍നിന്ന് 37.28 ആയി. ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട്ട്രസ്റ്റിന്റെ വിഹിതം 562 കോടിയില്‍നിന്ന് 1850 കോടിയിലേക്കാണ് ഉയര്‍ത്തിയത്. കാണ്ട്ല പോര്‍ട്ട്രസ്റ്റിനാകട്ടെ വിഹിതം 130 കോടിയില്‍നിന്ന് 393 കോടിയായി. കൊച്ചിന്‍ ഷിപ്യാര്‍ഡിന് 507 കോടി രൂപ അനുവദിച്ചു. മുന്‍വര്‍ഷം 116 കോടിയായിരുന്നു.

എച്ച്എംടിക്ക് 0.01 കോടിമാത്രം ലഭിച്ചപ്പോള്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് വിഹിതമില്ല. കയര്‍ സംരംഭകപദ്ധതിക്ക് 15 കോടി ലഭിച്ചത് 10 കോടിയായി. കയര്‍ വികസനപദ്ധതിയുടെ വിഹിതം 50.75 കോടിയില്‍നിന്ന് 50 കോടിയിലേക്ക് കുറഞ്ഞു. വൈദഗ്ധ്യ വികസന പദ്ധതിക്കായി എഡിബിയില്‍നിന്ന് വായ്പയിനത്തില്‍ 150 കോടി രൂപ ലഭിക്കും. ഗ്രാമീണ ജലവിതരണ- ശുചിത്വ പദ്ധതിക്കായി ലോകബാങ്കില്‍നിന്ന് 282 കോടിയും ലഭിക്കും. ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് 202 കോടി രൂപയും രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിക്ക് 64.40 കോടി രൂപയും ലഭിക്കും.

എം പ്രശാന്ത്
(http://www.deshabhimani.com/news/national/union-budget-2017/621026)

No comments:

Post a Comment