Friday, July 19, 2019

വരൂ! ഈ വിദ്യാർത്ഥി പ്രവാഹം കാണൂ!
























വരൂ! ഈ വിദ്യാർത്ഥി പ്രവാഹം കാണൂ!

അവകാശപത്രിക അംഗീകരിക്കണമെന്ന‌് ആവശ്യപ്പെട്ട‌് എസ‌്എഫ‌്ഐ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും നടന്ന മാർച്ചിൽ വിദ്യാർഥി പ്രവാഹം. യൂണിവേഴ‌്സിറ്റി കോളേജിലെ സംഘർഷത്തിന്റെ പേരിൽ ഒരു വിഭാഗം മാധ്യമങ്ങളും വലതുപക്ഷ ശക്തികളും സംഘടിതമായ കടന്നാക്രമണങ്ങൾ നടത്തവെയാണ‌് നക്ഷത്രാങ്കിത ശുഭ്രപതാകയുമേന്തി പതിനായിരങ്ങൾ മാർച്ച‌ിനെത്തിയത‌്.

നുണപ്രചാരണങ്ങൾകൊണ്ട‌് വിദ്യാർഥി സമൂഹത്തെ മാറ്റാനാകില്ലെന്ന പ്രഖ്യാപനം കൂടിയായി ഈ വിദ്യാർഥി മുന്നേറ്റം. സെക്രട്ടറിയറ്റ‌ിലേക്ക‌് നടന്ന മാർച്ചിൽ യൂണിവേഴ‌്സിറ്റി കോളേജിൽ നിന്ന‌് മാത്രം അണിനിരന്നത‌് ആയിരത്തോളം വിദ്യാർഥികൾ. തുടർച്ചയായ അവധിയായിട്ട‌് പോലും യൂണിവേഴ‌്സിറ്റി കേളേജിലെ വിദ്യാർഥികൾ ഏകമനസ്സായി മാർച്ചിന‌് എത്തുകയായിരുന്നു.

വിദ്യാഭ്യാസമേഖലയിലെ അമ്പത്തൊന്നിന ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ്‌ എസ്എഫ്ഐ സെക്രട്ടറിയറ്റിലേക്കും ജില്ലാകേന്ദ്രങ്ങളിലേക്കും മാർച്ച്‌ നടത്തിയത്‌. കുതിരപ്പുറത്തിരുന്ന‌് തൂവെള്ളക്കൊടി വീശിയും വാദ്യമേളങ്ങളുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ സെക്രട്ടറിയറ്റിന‌് മുന്നിലേക്ക‌് പ്രകടനമായി  എത്തി.  മാർച്ചിന്റെ ഉദ‌്ഘാടനം ആരംഭിച്ചിട്ടും വെള്ളയും ചുവപ്പും വസ‌്ത്രങ്ങളണിഞ്ഞുള്ള   വിദ്യാർഥിപ്രവാഹം അവസാനിച്ചിരുന്നില്ല. 

മാധ്യമങ്ങൾ നുണക്കൊട്ടാരമുണ്ടാക്കുമ്പോൾ ശത്രുക്കൾ കൊലപ്പെടുത്തിയ രക്തസാക്ഷികളുടെ സ‌്മരണയിൽ തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചാണ‌് വിദ്യാർഥികൾ പ്രതിരോധം തീർത്തത‌്. അഭിമന്യു ഉൾപ്പെട്ട 33 രക്തസാക്ഷികളുടെ ഫോട്ടോ പതിച്ച പ്ലക്കാർഡുകൾ വിദ്യാർഥികൾ കൈയിലേന്തി. ചെഗുവേരയുടെ ചിത്രം ആലേഖനംചെയ‌്ത കൊടികളും  വാനിലുയർത്തി.

അടുത്തിടെയുണ്ടായ  സംഘർഷത്തെ തുടർന്ന‌് അടച്ചിട്ടിരിക്കുന്ന യൂണിവേഴ‌്സിറ്റി കോളേജിലെ  ആയിരത്തോളം വിദ്യാർഥികൾ അണിനിരന്നത‌് മാർച്ചിന‌് ആവേശം പകർന്നു. യൂണിവേഴ‌്സിറ്റി കോളേജിൽ എസ‌്എഫ‌്ഐ  അവസാനിച്ചെന്ന‌് എഴുതിപ്പിടിപ്പിച്ച മാധ്യമങ്ങളുടെ മുന്നിലൂടെ, കുത്തേറ്റ അഖിലിന്റെ സുഹൃത്തുക്കളുൾപ്പെടെയുള്ള വിദ്യാർഥികളെ   എസ‌്എഫ‌്ഐയുടെ കൊടിയുമേന്തി അണിനിരത്തിയാണ‌് പുതിയ യൂണിറ്റ‌് കമ്മിറ്റിയുടെ മറുപടി. പ്രൊഫഷണൽ , ടെക്നിക്കൽ, ആർട‌്സ‌്, സ‌്കൂളുകൾ തുടങ്ങി നാനാമേഖലകളിലെ വിദ്യാർഥികൾ അവരുടെ അവകാശത്തിനായി ഒത്തുചേർന്നതിനും സെക്രട്ടറിയറ്റ‌് നേർസാക്ഷിയായി. 50 വർഷംകൊണ്ട് ജീവൻ നൽകി പടുത്തുയർത്തിയ വിദ്യാർഥിപ്രസ്ഥാനത്തെ തകർക്കാനാകില്ലെന്ന് തെളിയിക്കുന്നതായി എസ്എഫ്‌ഐയുടെ പതാകയ്ക്ക് കീഴിലെ  അണിചേരൽ.

courtesy: Deshabhimani

No comments:

Post a Comment