Wednesday, January 13, 2010

സക്കറിയയും മനോജും പിന്നെ ഞാനും

പയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ സക്കറിയയെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കുന്നതില്‍ പന്തികേടുണ്ട്‌. പ്രകോപനപരമെന്നു വിശേഷിപ്പിക്കപ്പെട്ട പ്രസംഗം നടക്കുമ്പോള്‍ സഖാക്കള്‍ തടസമുണ്ടാക്കിയില്ല എന്നതാണു സക്കറിയയുടെ കേസിനെ ദുര്‍ബലപ്പെടുത്തുന്ന ആദ്യഘടകം. വേദിയില്‍നിന്നിറങ്ങുന്ന പ്രഭാഷകനോടു സ്വകാര്യമായി ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവു പലേടത്തുമുണ്ട്‌. ചോദ്യകര്‍ത്താവിന്റെ ഗൂഢോദ്ദേശം മനസിലാക്കി കൗശലത്തോടെ അയാളെ നിരായുധനാക്കുന്ന വിദ്യ യേശു പഠിപ്പിക്കുന്നുണ്ട്‌. പ്രകോപിതമായ യുവമനസുകളില്‍നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതിയായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തരപ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌.

അഭിപ്രായം പ്രകടിപ്പിക്കപ്പെടുന്ന പരിസരത്തു സഹിഷ്‌ണുതയുടെ വെള്ളിവെളിച്ചം മങ്ങാതെ നില്‍ക്കണം. വെളിച്ചക്കുറവു നിമിത്തം കളി ഉപേക്ഷിക്കപ്പെടരുത്‌. പക്ഷേ ഒത്തുകളിച്ചാല്‍ ചിലപ്പോള്‍ കാണികള്‍ ഇടപെടും. സ്വന്തം വലയിലേക്കു പന്തടിച്ചു കയറ്റിയ കളിക്കാരനെ ഫുട്‌ബോള്‍ പ്രേമികള്‍ വെടിവച്ചുകൊന്നിട്ടുണ്ട്‌. അഭിപ്രായപ്രകടനത്തിനും ആത്മാവിഷ്‌കാരത്തിനും പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള ഭരണഘടന ഈ പ്രവര്‍ത്തനം പ്രകോപനപരമാകരുതെന്ന മുറിയിപ്പ്‌ നല്‍കുന്നത്‌ ഇക്കാരണത്താലാണ്‌. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നും അക്രമത്തിനു പ്രേരണയാകരുതെന്നുമുള്ള ഉപാധിയോടെയാണു ഭരണഘടന അഭിപ്രായപ്രകടന സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്‌.

വെള്ളം കലങ്ങിയെന്നു കരുതി യൂത്ത്‌ കോണ്‍ഗ്രസ്‌ തോര്‍ത്തെറിയുന്നതു മനസിലാക്കാം.

ചെകുത്താന്‍ വേദമോതുന്നതുപോലെ വോള്‍ട്ടയറെക്കുറിച്ചുവരെ പരാമര്‍ശമുണ്ടായി. അടിയന്തരാവസ്‌ഥയെന്നത്‌ ഏതോ അടിയന്തരം മാത്രമായിരുന്നുവെന്നു കരുതാനുള്ള പ്രായമാണു ലിജുവിന്റേത്‌. സോണിയാഗാന്ധിയെ വിശുദ്ധ പശുവെന്നും നെഹ്‌റുവിനെ വായാടിയെന്നും ശശി തരൂര്‍ വിശേഷിപ്പിച്ചുവെന്നു കേട്ടപ്പോള്‍ കയറെടുത്ത ആരാച്ചാര്‍മാരെ കോഗ്രസ്‌ ആസ്‌ഥാനത്തു കണ്ടു.

യെഡിയൂരപ്പയെ ഏതോ മോനെന്നു ദേവെ ഗൗഡ വിളിച്ചപ്പോഴുണ്ടായ പുകിലും കണ്ടു. അതുകൊണ്ടു പയ്യന്നൂരിലെ ആ ചെറുപ്പക്കാരെ വെറുതെ വിടുക. അവരുടെ അവിവേകം സംഘടനയും കുറ്റം പൊലീസും കണ്ടെത്തട്ടെ. സക്കറിയയോടു കയര്‍ത്തതു തെറ്റെങ്കില്‍ എം. മുകുന്ദനെതിരേ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രകടനം നടത്തിയതും തെറ്റാണ്‌.

ഏതഭിപ്രായവും ആര്‍ക്കും നിര്‍വിഘ്‌നം പ്രകടിപ്പിക്കുന്നതിന്‌ അവസരമുണ്ടാകണമെന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലാത്ത ആളാണു ഞാന്‍. ഇതേച്ചൊല്ലി സമീപകാലത്തുണ്ടായ തര്‍ക്കം എന്നെ പാര്‍ട്ടിക്ക്‌ അനഭിമതനാക്കിയെന്ന ധാരണയുണ്ടാക്കി. വര്‍ത്തമാനങ്ങള്‍ക്കിടയില്‍ പിണറായി വിജയനും പരാമര്‍ശവിഷയമായി. എന്റെ ആശങ്കകളില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയതല്ലാതെ മറ്റൊരു ദുരനുഭവം എനിക്കുണ്ടായില്ല. ടെലിഫോണില്‍പോലും അസുഖകരമായതൊന്നും കേള്‍ക്കേണ്ടി വന്നില്ല.

ആശയപരമായ സംവാദങ്ങള്‍ക്കു പാര്‍ട്ടി തയാറാണെന്നിരിക്കേ സക്കറിയയെ മുന്‍നിര്‍ത്തി ഇപ്പോള്‍ നടക്കുന്ന വാചാക്ഷോപം അര്‍ഥരഹിതമാണ്‌.

അബ്‌ദുള്ളക്കുട്ടിക്കു നരേന്ദ്രമോഡിയുടെ ആരാധകനാകാം. സോണിയാഗാന്ധിയെപ്പോലെ കെ.എസ്‌. മനോജിനും ഉള്‍വിളികേട്ടു പ്രവര്‍ത്തിക്കാം. മനോജ്‌ അനുഭവിച്ചുവെന്ന്‌ അവകാശപ്പെടുന്ന പ്രതിസന്ധിയെ അടിസ്‌ഥാനമാക്കി എന്റെ അനുഭവത്തെക്കുറിച്ച്‌ ഈ ദിവസങ്ങളില്‍ ധാരാളം അന്വേഷണമുണ്ടായി. വിശ്വാസം വ്യക്‌തിപരമാണ്‌.

ഭൗതികവാദത്തില്‍ അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന പ്രസ്‌ഥാനത്തിന്റെ പ്രതിനിധിയായിരിക്കുമ്പോഴും എനിക്ക്‌ ഇക്കാര്യത്തില്‍ പ്രതിസന്ധി ഉണ്ടായിട്ടില്ല. എന്റെ വിശ്വാസത്തേക്കുറിച്ച്‌ പാര്‍ട്ടി അന്വേഷിച്ചിട്ടില്ല. അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല. പ്രകടമായ വിശ്വാസപ്രഖ്യാപനമാണു മനോജിന്റെ നയം. കൂദാശകള്‍ സ്വീകരിച്ചുകൊണ്ടുള്ള ജീവിതമാണ്‌ അദ്ദേഹത്തിന്റേത്‌. എന്നിട്ടും രണ്ടാംവട്ടം മത്സരിക്കുന്നതിന്‌ അവസരം ലഭിച്ചുവെന്നതു പാര്‍ട്ടി ഇക്കാര്യങ്ങളില്‍ ഇടപെടാറില്ലെതിനു തെളിവാണ്‌. ഭൗതികവാദപരിസരത്തോട്‌ ഏറെക്കുറെ അടുത്തുനില്‍ക്കുന്ന എനിക്ക്‌ ആ അവസരം ലഭിച്ചതുമില്ല.

മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്‍ക്‌സ് കണ്ടു. സന്ദര്‍ഭത്തില്‍നിന്നു ചുരണ്ടിയെടുത്ത കറുപ്പില്‍ മാര്‍ക്‌സിന്റെ ദര്‍ശനം അവ്യക്‌തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില്‍ കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്‍ക്കു യേശു വാഗ്‌ദാനം ചെയ്‌തതു സമാശ്വാസമാണ്‌. അധ്വാനിക്കുന്നവര്‍ക്കു മാര്‍ക്‌സിന്റെ വാഗ്‌ദാനം വിമോചനമാണ്‌. സമാശ്വാസത്തിനപ്പുറമാണു വിമോചനം. ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ്‌ മാര്‍ക്‌സ് ചിന്തിച്ചത്‌. രണ്ടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല.

സദസറിഞ്ഞ്‌ സംസാരിക്കണമെന്നു പിണറായി വിജയന്‍ പറഞ്ഞതു പൊതുവേ പാലിക്കപ്പെടേണ്ട തത്വമാണ്‌. അപ്രകാരം സംസാരിച്ചയാളാണു മാര്‍ക്‌ ആന്റണി. പക്ഷേ അവിടെയും സീസറിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ്‌ അദ്ദേഹം പ്രഭാഷണം ആരംഭിക്കുന്നത്‌. തന്ത്രപരമായ ആ ശൈലി ഇല്ലായിരുന്നുവെങ്കില്‍ ജൂലിയസ്‌ സീസറിനൊപ്പം മാര്‍ക്‌ ആന്റണിയുടെയും ശവസംസ്‌കാരം നടക്കുമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ വിശദീകരിക്കാവുന്നതല്ല ആവിഷ്‌കാരസ്വാതന്ത്ര്യം.

തെരുവില്‍ അപകടമുണ്ടാകുമ്പോള്‍ ഓടിക്കൂടുന്ന ആള്‍ക്കൂട്ടത്തോടു നഷ്‌ടപരിഹാരനിയമത്തിലെ വ്യവസ്‌ഥകള്‍ ചര്‍ച്ച ചെയ്യുന്നതു ഭോഷത്തമാണ്‌. തല്ലുകൊള്ളാതെ രക്ഷപ്പെടുന്നതിനുള്ള തന്ത്രമാണ്‌ അവിടെ പ്രയോഗിക്കേണ്ടത്‌. പ്രകോപനം ഒഴിവാക്കണമെന്ന തത്വം ആള്‍ക്കൂട്ടത്തോടു സംവദിക്കുന്ന മാധ്യമങ്ങള്‍ക്കും ബാധകമാണ്‌.

സ്‌ത്രീ-പുരുഷ ബന്ധങ്ങളിലെ അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരേ സക്കറിയ സ്വീകരിക്കുന്ന നിലപാട്‌ സ്വാഗതാര്‍ഹമാണ്‌. ലേഡീസ്‌ കമ്പാര്‍ട്ട്‌മെന്റിനേക്കാള്‍ നല്ലതു ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്‌ തന്നെയാണ്‌. ആദരവോടെയുള്ള സഭ്യമായ പെരുമാറ്റം അവിടെ ഉണ്ടാകുന്നുവെന്നു യാത്രക്കാര്‍തന്നെ ഉറപ്പു വരുത്തും. പക്ഷേ ടോയ്‌ലറ്റില്‍ സ്‌ത്രീയും പുരുഷനും ഒരുമിച്ച്‌ കയറി കതകടച്ചാല്‍ യാത്രക്കാര്‍ ചോദ്യം ചെയ്യും. അതാണു മഞ്ചേരിയില്‍ സംഭവിച്ചത്‌. ഉണ്ണിത്താന്റെ സല്‍പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ സക്കറിയയ്‌ക്ക് അവകാശമുണ്ട്‌. അതിനുവേണ്ടി സമാദരണീയരായ ജനനേതാക്കളുടെ സ്‌മരണയെ അവഹേളിക്കുന്നതിനു നടത്തിയ ശ്രമം അപലപനീയമാണ്‌.

അങ്ങനെ താന്‍ സംസാരിച്ചിട്ടില്ലെന്നാണു സക്കറിയ പറയുന്നത്‌. അതു ഞാന്‍ വിശ്വസിക്കുന്നു. പറയുന്നതല്ല പലരും കേള്‍ക്കുന്നത്‌. ഉദ്ദേശിക്കുന്നതല്ല പലരും മനസിലാക്കുന്നത്‌. ശശി തരൂരിന്റെ പ്രശ്‌നം സക്കറിയയ്‌ക്കും ബാധകമായിരിക്കാം എങ്കില്‍ തിരുവനന്തപുരത്ത്‌ ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാനസമിതിയില്‍നിന്നു സക്കറിയയെ ആക്രമിക്കുന്നതിനുള്ള നിര്‍ദേശം പയ്യൂരിലേക്കു പോകേണ്ട കാര്യമില്ല. ഗൗരവമേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ആ യുവാക്കള്‍ക്കു സക്കറിയയുടെ പയ്യന്നൂര്‍ പ്രസംഗം കേള്‍ക്കാന്‍ സമയം കിട്ടിയിട്ടുണ്ടാവില്ല. ആരുടെയെങ്കിലും നൈമിഷികമായ വികാരവിക്ഷോഭം സംഘടനയുടെ ഔദ്യോഗിക നിലപാടായി കാണരുത്‌. അതിന്റെ പേരില്‍ സാംസ്‌കാരിക ഫാസിസം ആരോപിക്കരുത്‌. യഥാര്‍ഥ സാംസ്‌കാരിക ഫാസിസത്തിന്‌ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌.

അറിഞ്ഞിടത്തോളം ചോദ്യവും തര്‍ക്കുത്തരവും ചേര്‍ന്നപ്പോഴാണു വാക്കേറ്റമുണ്ടായത്‌. വാക്കേറ്റം കൈയേറ്റമായോ എന്നു പൊലീസ്‌ അന്വേഷിക്കട്ടെ.

കൈയേറ്റക്കാരോടു ക്ഷമിക്കാന്‍ തയാറല്ലെങ്കില്‍ സക്കറിയ പൊലീസിനു പരാതി നല്‍കണമായിരുന്നു. വാദി പ്രതിയാകുമെന്ന ഭയത്താല്‍ അദ്ദേഹം അതിനു തയാറാകുന്നില്ല. ജനാധിപത്യത്തിലും നിയമവാഴ്‌ചയിലുമുള്ള അവിശ്വാസമാണു സക്കറിയ എന്ന സാംസ്‌കാരികനായകന്‍ പ്രകടിപ്പിക്കുന്നത്‌. ജനാധിപത്യവിരുദ്ധമായ ഈ മനോഭാവത്തില്‍നിന്നാണ്‌ അപകടകരമായ സാംസ്‌കാരിക ഫാസിസത്തിന്റെ തുടക്കം.

സെബാസ്റ്റ്യന്‍ പോള്‍ കടപ്പാട്: മംഗളം ദിനപ്പത്രം 13 ജനുവരി 2010 - ലിങ്ക്

37 comments:

  1. പയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ സക്കറിയയെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കുന്നതില്‍ പന്തികേടുണ്ട്‌. പ്രകോപനപരമെന്നു വിശേഷിപ്പിക്കപ്പെട്ട പ്രസംഗം നടക്കുമ്പോള്‍ സഖാക്കള്‍ തടസമുണ്ടാക്കിയില്ല എന്നതാണു സക്കറിയയുടെ കേസിനെ ദുര്‍ബലപ്പെടുത്തുന്ന ആദ്യഘടകം. വേദിയില്‍നിന്നിറങ്ങുന്ന പ്രഭാഷകനോടു സ്വകാര്യമായി ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവു പലേടത്തുമുണ്ട്‌. ചോദ്യകര്‍ത്താവിന്റെ ഗൂഢോദ്ദേശം മനസിലാക്കി കൗശലത്തോടെ അയാളെ നിരായുധനാക്കുന്ന വിദ്യ യേശു പഠിപ്പിക്കുന്നുണ്ട്‌. പ്രകോപിതമായ യുവമനസുകളില്‍നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതിയായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തരപ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌.

    സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന വളരെ പ്രസക്തമായ ലേഖനം

    ReplyDelete
  2. “അടിപൊളി” എന്ന വാക്കു തന്നെ പറയേണ്ടിയിരിക്കുന്നു....കാര്യങ്ങള്‍ വ്യക്തമാക്കുന്ന ലേഖനം

    ReplyDelete
  3. പാര്‍ട്ടിക്കും,പാര്‍ട്ടി ഭക്തര്‍ക്കും,സക്കറിയയുടെയും മനോജിന്റെയും ജാതി സമവാക്യങ്ങള്‍ക്കും വേണ്ടിയുള്ള സെബസ്റ്റ്യന്‍ പോളിന്റെ
    ഭക്തി നിര്‍ഭരമായ ശയനപ്രതിക്ഷണം !!! ഉരുണ്ടുകളി എന്ന് പച്ചമലയാളത്തില്‍ പറയാമെങ്കിലും അതിനു കുറച്ച് സത്യസന്ധതയുള്ളതിനാല്‍ ചേര്‍ച്ച പോര :)

    ReplyDelete
  4. @ചിത്രകാരന്‍,

    ഈ ആര്‍ട്ടിക്കീളില്‍ പറഞ്ഞ കാര്യങ്ങളെ “പോയിന്റ് ബൈ പോയിന്റ്” പറഞ്ഞു വിമര്‍ശിക്കൂ ..അല്ലാ‍തെ ‘ശയനപ്രദക്ഷിണം, ഉരുണ്ടുകളി,ഭക്തി,ജാതി സമവാക്യം തുടങ്ങിയ സ്ഥിരം ക്ലീഷെ അടിച്ചു വിട്ടിട്ട് ഓടി രക്ഷപെടാതെ...:) :) :)

    ReplyDelete
  5. തങ്ങള്‍ക്കിഷ്ടമില്ലാത്തത് ആരുപറഞ്ഞാലും ചിത്രകാരനും കെ.പി. സുകുമാരനുമൊക്കെ ഇത്തിരി ദഹനക്കേട് സ്ഥിരം ഉള്ളതാ സുനിലേ....

    ReplyDelete
  6. മാര്ക്സിസ്റ്റ്, മുസ്ലിം വിരുദ്ധതയുടെ പ്രേതം ആവേശിച്ച ചില അനാഥശവങ്ങള്‍ ബൂലോഗത്ത് ദുര്ഗന്ധം വമിപ്പിച്ചുകൊണ്ട് അലഞ്ഞുതിരിയുന്നുണ്ട്. കണ്ടാല്‍ മാറിനടക്കുക!

    സക്കറിയ പറഞ്ഞത് കേട്ടു ചൊറിഞ്ഞ, അടിച്ചുപിമ്പിരിയായ നാലഞ്ചു പിള്ളേര്‍ ബാറില്‍ നിന്നിറങ്ങുമ്പോള്‍ അതേ ബാറില്‍ നിന്നിറങ്ങിവന്ന സക്കറിയയെ കാണുന്നു, പ്രസംഗത്തെക്കുറിച്ച് ചോദിക്കുന്നു, ഫോമിലായ സക്കറിയ തര്ക്കുത്തരം പറയുന്നു, അങ്ങേരെ കേറി തെറിവിളിച്ചു ...... എന്നു കരുതിയാല്‍ പോരേ? ഡിഫിക്കാര്‍ ഒഫിഷ്യലായി അങ്ങേരെ കൈകാര്യം ചെയ്യാന്‍ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഇതൊക്കെ വിളിച്ചുപറയാന്‍ സക്കറിയ ഉണ്ടാകുമായിരുന്നോ? കുറഞ്ഞപക്ഷം ഒരു ഒടിഞ്ഞ വലതുകാലും വലതുകയ്യുമെങ്കിലും?! കണ്ണൂരും നാദാപുരവുമൊക്കെ നമ്മള്‍ കുറെ കണ്ടതല്ലേ!

    സെലക്റ്റീവ് ഡിമന്ഷ്യ എന്ന രോഗം ബാധിച്ച സക്കറിയക്ക് കിട്ടിയതുപോര എന്നാണു പഴയ ഒരു കോണ്ഗ്രസ്സുകാരനായ ഈയുള്ളവന്റെ അഭിപ്രായം. കൂട്ടിനുള്ളില്‍ കെട്ടിയിട്ട പട്ടിയുടെ വായില്‍ കയ്യിട്ട് അണ്ണാക്കില്‍ ഇക്കിളിപെടുത്തിയിട്ട്, അതു വായടച്ചപ്പോള്‍ "എന്നെ പട്ടി കടിച്ചേ ഓടിവായോ തല്ലിക്കൊല്ലോ....." എന്നൊക്കെ വിളിച്ചുകൂവിയിട്ട് വല്ല കാര്യവുമുണ്ടോ പൊന്നു സക്കറിയാ?
    ഇടതുപക്ഷത്തിനെതിരെ എന്തുകിട്ടിയാലും ആക്രാന്തം തീരാത്ത മാധ്യമങ്ങള്‍ ഇതാഘോഷിക്കും എന്നു സക്കറിയയോടാരെങ്കിലും പറഞ്ഞുകൊടുക്കണോ?

    എന്റെ ഒരു സഹ (മലയാളം) അധ്യാപികയുടെ അഭിപ്രായത്തില്‍ "അടിച്ചു വലത് കാല്‍ ഒടിക്കണമായിരുന്നു."

    സക്കറിയയുടെ വിലയേറിയ അഭിപ്രായം മാനിച്ച് ലൈംഗിക (അരാജകത്വ) സ്വാതന്ത്ര്യ ബില്‍ കൊണ്ടുവരാന്‍ നമ്മുടെ സര്ക്കാരിനോട് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു. താങ്ങാനുള്ളവര്‍ താങ്ങിക്കോ!!

    ReplyDelete
  7. പുല്‍ ചാടീ,

    ഞാന്‍ സോപാധികമായി താങ്ങി. സക്കറിയയുടെ ഭാര്യയുടെ കൂടെ അഭിപ്രായം ചോദിക്കണം.

    നായര്‍ വേഷ്യാ പാരമ്പര്യം എന്നും പറഞ്ഞ് തെറി വിളീച്ചു കൂവി നടക്കുന്ന ഒരു ബ്ലോഗര്‍. വ്യഭിചാരം നിയമ വിധേയമാക്കുന്നതിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പറഞ്ഞാല്‍ തരക്കേടില്ലായിരുന്നു.ഉണ്ണീ‍ീത്താന്‍ വ്യഭിചരിച്ചിട്ടുണ്ടെങ്കില്‍ നായര്‍ വേഷ്യാ പാരമ്പര്യത്തെ വിമര്‍ശിക്കുന്ന ഈ ബ്ലോഗര്‍ എതിര്‍ക്കുകയല്ലേ വേണ്ടത്. അതല്ല ഇയാള്‍ ആര്‍ക്കാണെതിര് വ്യഭിചാരത്തിനോ അതോ വ്യഭിചാരം തടസ്സപ്പെട്റ്റുത്തിയ ജനങ്ങള്‍ക്കോ. അങ്ങനെയെങ്കില്‍ ഇയാള്‍‍ വ്യഭിചാരത്തിന് അനുകൂലമാണെന്ന് കരുതേണ്ടി വരും.

    പര്‍ദ്ദക്കെതിരെയും , സൂഫിയ മദനിക്കെതിരെയുമൊക്കെയുള്ള വിമര്‍ശനത്തിന്റെ കാതല്‍ ഈ വ്യഭിചാര ആസക്തിയോ ആ സ്വാതന്ത്യത്തിന് വേണ്ട്റ്റിയുള്ള ദാഹമോ ആണെന്ന് കരുതേണ്ടി വരും.

    ReplyDelete
  8. സക്കറിയായും ഭാര്യയുമായി ബന്ധം ഇല്ലാതായിട്ടു എത്റയോ വറ്‍ ഷങ്ങളായി
    സക്കറിയ രാജ്‌ മോഹന്‍ ഊണ്ണിത്താണ്റ്റെ പതിനായിരം മടങ്ങാണു ശരിക്കും ഒരു ബൊഹീമിയന്‍
    സക്കറിയായയും മുകുന്ദനും അങ്ങിനെ മിക്കവാറും എല്ലാ ബുജികളും അപ്പപ്പോള്‍ കണ്ടവനെ അപ്പാ എന്നു വിളിക്കുന്നവരും തണ്റ്റെ പേരില്‍ എന്തെങ്കിലും വിവാദം എന്നും വേണം എന്നു മനസ്സില്‍ കരുതുന്നവരുമാണു ,

    എം എന്‍ ഗോവിന്ദന്‍ നായറ്‍ പീ ക്റിഷ്ണപിള്ള ടീ വീ തോമസ്‌ ഇവരുടെ ഒക്കെ പ്റേമ (അവിഹിതം എന്നും പറയാം) കഥകള്‍ നമ്മള്‍ വായിച്ചിരിക്കുന്നു

    പക്ഷെ ഇപ്പോള്‍ ആണു ലൈംഗിക സ്വാതന്ത്റ്യം തീരെ ഇല്ലാതായിരിക്കുന്നത്‌ തൊണ്ണൂറുകള്‍ വരെ കേരളം ലൈംഗികമായി ഇത്റ താലിബാന്‍ അല്ലായിരുന്നു

    ആഹാരം പാറ്‍പ്പിടം വസ്ത്റം പോലെ സെക്സും എല്ലാവറ്‍ക്കും അത്യാവശ്യമാണു എന്നു നമ്മള്‍ മനസ്സിലാക്കാത്തതാണു അബധം കാസറ്‍കോട്ടേക്കു ട്റാന്‍സ്ഫറ്‍ ചെയ്യപ്പെട്ട കുടുംബത്തെ പിരിഞ്ഞു ജീവിക്കേണ്ടിവരുന്ന ഒരു ആണും പെണ്ണും വിവാഹിതരും കുടുംബസ്ഥരും ആണെന്നു തന്നെ കരുതുക തമ്മില്‍ ഒരു സ്നേഹം ഉണ്ടായിപോയി അവറ്‍ ഒരു ഹോട്ടലില്‍ റൂം എടുത്തു ലംഗിക ബന്ധം നടത്തി ഇതൊക്കെ ഒരു തെറ്റാണോ?

    കെട്ടിക്കഴിഞ്ഞു അടുത്ത മാസം ഗള്‍ഫില്‍ പോയ ഒരാളിണ്റ്റെ ഭാര്യ രണ്ടു വറ്‍ഷം പുരുഷ സംസമ്റ്‍ഗം ഇല്ലാതെ ജീവിക്കുമ്പോള്‍ ഒരു അബറേഷന്‍ ഉണ്ടായാല്‍ അതു തെറ്റാണോ

    പണ്ടൊക്കെ ഇതൊക്കെ ആള്‍ക്കാറ്‍ കണ്ടില്ല കേട്ടില്ല എന്നു കരുതി വിടുമായിരുന്നു ഇപ്പോള്‍ ഇതെല്ലാം വലിയ പബ്ളീസിറ്റിയും ചറ്‍ച്ചയും ഒടുവില്‍ ആത്മഹത്യ അല്ലെങ്കില്‍ മാന്‍ഹാനി ആയും ഭൈക്കുന്നു

    അപ്പുറത്തെ വീട്ടില്‍ എന്തു നടക്കുന്നു എന്നു വെണ്റ്റിലേറ്ററിലൂടെ ബൈനോക്കുലറ്‍ വച്ചു നോക്കി ഇരിക്കുന്ന നട്ടെല്ലില്ലായ്മയെ ആണു നമ്മള്‍ ആക്ഷേപിക്കേണ്ടത്‌

    കേരളത്തിലെ മദ്യാസക്തി മൂലം പല കുടുംബിനികളും സെക്സ്‌ നിഷേധിക്കപ്പെട്ട്‌ കുടിച്ചു മത്തനായി കിടന്നുറങ്ങുന്ന കണവണ്റ്റെ വായ നാറ്റം സഹിക്കാന്‍ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു

    സെക്സ്‌ സ്ത്റീകള്‍ക്കു നിഷേധിക്കപ്പെടുമ്പോള്‍ ചിലറ്‍ എങ്കിലും വേലി ചാടുന്നു പാപം ചെയ്യാത്തവറ്‍ കല്ലെറിയു എന്ന യേശു വചനം എല്ലാവരും ഓറ്‍ ക്കുക

    ReplyDelete
  9. മാദ്ധ്യമങ്ങള്‍ ഒരു വിഷയത്തെ എപ്രകാരം വഴി തിരിച്ചു വിടുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ സംഭവം. സെബാസ്റ്റ്യന്‍ പോള്‍ മനോഹരമായി സംഭവത്തിനെ വിശകലനം ചെയ്തിരിക്കുന്നു.

    കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത് വരുന്നു, വീഡിയോ പുറത്തുവന്നു, പീഢനകാലത്ത് സഖാക്കളെ ഒളിത്താവളങ്ങളില്‍ സംരക്ഷിച്ചിരുന്ന സഖാക്കളായ സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന പ്രസംഗമായി തന്നെ സക്കറിയയുടെ പ്രസംഗത്തെ വിലയിരുത്താം. ബോധപൂര്‍വ്വമാണോ അല്ലയോ എന്നത് രണ്ടാമത്തെ വിഷയം. താനങ്ങനെ പറഞ്ഞിട്ടില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്ഥാവന എത്രമാത്രം വിലകുറഞ്ഞതായിപ്പോയി എന്ന് മാത്രമേ പറയാനാവൂ.

    ലൈംഗികതയുടെ കാഴ്ചപ്പാടുകളില്‍ പുരോഗമനപരമായ മാറ്റം മലയാളിക്ക് ആവശ്യമാണ് എന്നത് അംഗീകരിച്ചാലും, സദാചാരത്തേക്കാള്‍ മറ്റ് ചില ഘടകങ്ങളാണ് ഉണ്ണിത്താന്‍ പ്രശ്നത്തില്‍ അടങ്ങിയിരിക്കുന്നത് കണ്ണും കാതു തുറന്നിരിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.

    ReplyDelete
  10. ചുവപ്പ് പാശ്ചാത്തലത്തില്‍ അരിവാള്‍ ചുറ്റിക ലോഗോ ആക്കിയ
    ഒരു ബ്ലോഗില്‍ അഭിപ്രായ സ്വാത്രന്തത്തെ പറ്റി ഒരു ചര്‍ച്ച
    നടക്കുമ്പോള്‍ കാര്യങ്ങള്‍ ലളിതവല്‍ക്കരിക്കുണ്ടോ എന്നൊരു
    തോന്നല്‍.

    "ആരുടെയെങ്കിലും നൈമിഷികമായ വികാരവിക്ഷോഭം
    സംഘടനയുടെ ഔദ്യോഗിക നിലപാടായി കാണരുത്‌. "
    -സെബസ്ടിന്പോള്‍-

    നേതാക്കന്മാര്‍ ചെയുന്നത് മാത്രല്ല അണികള്‍ ചെയുന്നതും
    സംഘടനയുടെ ചിലവില്‍ വരും അപ്പോള്‍ ഈ പ്രസ്ഥാനത്തില്‍
    വിശ്വസിക്കുന്നവര്‍ മുഴുവന്‍ അതിനു മറുപടി പറയേണ്ടി വരും.
    സെബസ്ടന്പോള്‍ പാര്‍ടിക്ക് വിധേയന്‍ ആകുന്നുണ്ട്, നല്ലത്, ഇങ്ങിനത്തെ വിധേയരെ ആണ് പാര്‍ടി വളര്തിയെടുക്കെണ്ട്ത്.
    വാതിലുകളും ജനലുകളും അടച്ചിടുക ഒരു വിമര്‍ശനവും എതിര്‍പ്പും കടന്നുവരരുത് എതിരഭിപ്രായങ്ങളുടെ നേരെ ടാങ്ക് കേറ്റി നിരപ്പാക്കുക.അപ്പോഴാണല്ലോ മറ്റു സംഘടനകള്‍ക്കും ഇത് മാതൃക ആക്കാന്‍ പറ്റു. ആ സമയത്ത് എതിര്‍ക്കാന്‍
    നമുക്ക് അര്‍ഹത ഉണ്ടോ എന്ന് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

    വിമര്‍ശനവും സ്വയംവിമര്‍ശനവും ഇല്ലെങ്കില്‍ പോക്ക് നാശത്തിലെക്കായിരിക്കും

    ഷാജി ഖത്തര്‍.

    ReplyDelete
  11. ഇടതുപക്ഷ പ്രസ്ഥാനത്തേയും അതിന്റെ ആചാര്യന്മാരുടെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഈ പ്രസംഗം താങ്കള്‍ കേട്ടില്ലായെന്നുണ്ടോ. സക്കറിയക്ക് വേണമെങ്കില്‍ എന്തും പ്രസംഗിക്കാംആരും അതിന്ന് എതിരല്ല.പുസ്തകം എഴുതുന്നത് പോലെയല്ല. സാമൂഹത്തില്‍ ഇറങിയുള്ള പ്രവര്‍ത്തനം .സാമൂഹ്യ പ്രവറ്ത്തനം രാഷ്ട്രിയപ്രവര്ത്തനങളും നടത്തുന്നവര്‍നേരിടേണ്ടിവരുന്ന പ്രവര്‍ത്തനങളില്‍ കൂടുതലൊന്നും സക്കറിയക്ക് നേരിട്ടിട്ടില്ല.


    പൂര്‍ണ്ണരൂപമല്ല. വീഡിയോ ഷെയറിങ്‌ സൈറ്റായ യൂടൂബില്‍ ആരോ അപ്ലോഡ്‌ ചെയ്ത പ്രസംഗഭാഗങ്ങള്‍ മാത്രമാണ്‌.)

    'ഒരു സഖാവ്‌ ഒരു ഭാര്യയെ സ്വീകരിക്കുന്നതിന്റെ രീതി, അല്ലെങ്കില്‍ ഒരു ഇണയെ കണ്ടെത്തുന്നതിന്റെ രീതിയുടെ മേല്‍ വരെ അയാള്‍ യഥാര്‍ത്ഥ സഖാവാണെങ്കില്‍ നിയന്ത്രണങ്ങളുണ്ട്‌ എന്ന്‌ ഞാന്‍ കരുതുന്നില്ല. അതിലെ ലൈംഗികത, പരസ്യ ലൈംഗികത ഒരു മുഖം മൂടി മാത്രമാണ്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. വലിയ ഒരു വെള്ള പൂശിയ മുഖംമൂടിയാണ്‌ നിങ്ങള്‍ കാണുന്നത്‌. അതിലെ രഹസ്യ ലൈംഗികതയെന്നത്‌ മറ്റാരുടെയും കാര്യം പോലെ സ്വതന്ത്രവും ആനന്ദകരവും സന്തോഷകരവുമൊക്കെയാണ്‌...'

    'വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത്‌, ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗികതയില്‍, ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗികതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന്‌ സംശയമുണ്ട്‌...'

    'ഒരു പക്ഷേ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച പ്രസ്ഥാനമാണ്‌ (ചെറുതായി ചിരിക്കുന്നു) രാഷ്ട്രീയ പ്രസ്ഥാനമാണ്‌ ഇടതുപക്ഷപ്രസ്ഥാനം. ആ രാഷ്ട്രീയപ്രസ്ഥാനമാണ്‌ ഇന്ന്‌ ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക്‌, ഒരു സ്ത്രീയേം പുരുഷനേം ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക്‌ മറിഞ്ഞത്‌...'

    'അപ്പോ എനിക്ക്‌ തോന്നുന്നത്‌ ക്രൈസ്തവ പാരമ്പര്യം നമ്മില്‍ അടിച്ചേല്‍പ്പിച്ച ഒരു യാഥാസ്ഥിതികത്വം ഒരുവശത്തുണ്ട്‌. മറുവശത്ത്‌, എനിക്ക്‌ തോന്നുന്നത്‌, ഇടതുപക്ഷപ്രസ്ഥാനത്തെയും കൂടി ഈ തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ കണ്ടേതീരൂ...'

    ReplyDelete
  12. pls watch this clips

    http://www.youtube.com/watch?v=PketGhTMziQ

    ReplyDelete
  13. ഓപ്പണ്‍ ഹൌസ് ബ്ലോഗില്‍ സെബിന്‍ കുറച്ചു പക്വതയോടെ വിഷയം ചര്‍ച്ചചെയ്തിട്ടുണ്ട്.അതുകൂടി വായിക്കുക.ബ്ലോഗിലെ സഖാക്കള്‍ക്ക് ഭക്തി ഭ്രാന്തില്‍ നിന്നും കുറച്ചെങ്കിലും ആശ്വാസം ലഭിക്കാന്‍ സെബിന്റെ കൌണ്‍സലിണ്‍ഗ് ഗുണകരമായേക്കാം.ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും

    ReplyDelete
  14. മുകളിലെ കമന്റിലൂടെ ചിത്രകാരന്‍ തീര്‍ത്തും ഉപരിപ്ലവവും ഏകപക്ഷീയവുമായ സ്വന്തം പോസ്റ്റിനെ തള്ളിപ്പറയുവാനുള്ള ആര്‍ജ്ജവം കാണിക്കുകയാണ് ചെയ്യുന്നതെങ്കില്‍ സന്തോഷമേയുള്ളൂ. അഭിനന്ദനങ്ങള്‍ ചിത്രകാരാ. സെബിന്റെ പോസ്റ്റ് ലക്ഷ്യവേധിയാണെന്നു തന്നെ അതിനര്‍ത്ഥം.

    ReplyDelete
  15. "അഭിപ്രായപ്രകടനത്തിനും ആത്മാവിഷ്‌കാരത്തിനും പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള ഭരണഘടന ഈ പ്രവര്‍ത്തനം പ്രകോപനപരമാകരുതെന്ന മുറിയിപ്പ്‌ നല്‍കുന്നത്‌ ഇക്കാരണത്താലാണ്‌. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നും അക്രമത്തിനു പ്രേരണയാകരുതെന്നുമുള്ള ഉപാധിയോടെയാണു ഭരണഘടന അഭിപ്രായപ്രകടന സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്‌."

    ReplyDelete
  16. എത്ര കൃത്യമായി വിശദീകരിച്ചിരിക്കുന്നു.

    ReplyDelete
  17. സെബാസ്റ്റ്യന്‍ പോള്‍ പാര്‍ട്ടിക്ക് അഭിമതനാകാന്‍ നടത്തുന്ന ഒരു ശ്രമം എന്നല്ലാതെ ഇതില്‍ വാസ്തവത്തിന്റെ അംശം കുറവാണ്.

    “പ്രകോപിതമായ യുവമനസുകളില്‍നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതിയായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തരപ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌.“

    - കഴുത്തിനു പിടിച്ചു എന്നും ഉന്തും തള്ളുമുണ്ടായി എന്നും സക്കറിയ പറയുമ്പോള്‍ ഇതിനെ വാക്കേമായി സെബാസ്റ്റ്യന്‍ പോള്‍ കാണുന്നതെന്തേ? എന്നിട്ട് വാക്കേറ്റം കയ്യേറ്റമായോ എന്ന് പോലീസ് അന്വേഷിക്കട്ടെ എന്ന് ടിപ്പണി ചേര്‍ക്കുന്നുമുണ്ട്.

    യുവമനസില്‍ നിന്ന് ഉയര്‍ന്ന ചോദ്യങ്ങളായിരിക്കാം ഒരുപക്ഷേ വാക്കേറ്റത്തില്‍ കലാശിച്ചത് എന്ന് തുടങ്ങുമ്പോള്‍ തന്നെ - ഒരു തെളിവുമില്ലാത്ത ഒരൂഹത്തിലാണ് തുടങ്ങുന്നതു തന്നെ, അതിലാണ് തുടര്‍ന്യായങ്ങള്‍ കെട്ടിപ്പടുക്കുന്നത്. ചാനലുകളില്‍ കണ്ടതും കേട്ടതുമല്ല, കാണാത്തതിലും കേള്‍ക്കാത്തതിലുമാണ് ന്യായങ്ങള്‍.

    “ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നും അക്രമത്തിനു പ്രേരണയാകരുതെന്നുമുള്ള ഉപാധിയോടെയാണു ഭരണഘടന അഭിപ്രായപ്രകടന സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്‌“. - അങ്ങനെയല്ല. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തരുതെന്ന് ഭരണഘടന പറയുന്നില്ല. സെബാസ്റ്റ്യന്‍ പോളും മറ്റുള്ളവരും ആര്‍ട്ടിക്കിള്‍ 19 വായിക്കേണ്ടിവരും.

    സക്കറിയയോടു കയര്‍ത്തതു തെറ്റെങ്കില്‍ എം. മുകുന്ദനെതിരേ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രകടനം നടത്തിയതും തെറ്റാണ്‌. - ആഹാ. ഒരാളെ കയ്യേറ്റം ചെയ്തതും മറ്റൊരാള്‍ക്കെതിരെ പ്രകടനം നടത്തിയതും എന്തു സുന്ദരമായി കൂട്ടിക്കെട്ടിയിരിക്കുന്നു. ഒന്നുകില്‍ വ്യക്തികള്‍ക്കെതിരെ പ്രകടനങ്ങളേ നിരോധിക്കണം, അല്ലെങ്കില്‍ കയ്യേറ്റങ്ങള്‍ കാണുമ്പോള്‍ മിണ്ടാതിരിക്കണം. എന്തു സുന്ദരമായ യുക്തി.

    എന്റെ ആശങ്കകളില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയതല്ലാതെ മറ്റൊരു ദുരനുഭവം എനിക്കുണ്ടായില്ല - നല്ലത്. ഈ വരികളും തുടര്‍ന്നുവന്ന ഖണ്ഡികയുമാണ് ലേഖനത്തിന്റെ കാതല്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു. അതവിടെ നില്‍ക്കട്ടെ,

    സദസറിഞ്ഞ്‌ സംസാരിക്കണമെന്നു പിണറായി വിജയന്‍ പറഞ്ഞതു പൊതുവേ പാലിക്കപ്പെടേണ്ട തത്വമാണ്‌... ആള്‍ക്കൂട്ടത്തില്‍ വിശദീകരിക്കാവുന്നതല്ല ആവിഷ്‌കാരസ്വാതന്ത്ര്യം.

    ഒരു വാഗ്മിയും പൊതു പ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോളിന് ഓരോ സദസ്സും ആവശ്യപ്പെടുന്നത് മാത്രം കൊടുക്കാന്‍ പറ്റും. ഈ പ്രശ്നത്തിന്റെ കാതല്‍, ഇന്ന് രാഷ്ട്രീയക്കാരല്ലാതെ സാംസ്കാരിക നായകന്മാര്‍ സമൂഹത്തിന്റെ അപചയങ്ങളെ എതിര്‍ക്കാന്‍ ധൈര്യം കാണിക്കുന്നില്ല എന്നതാണ്. എല്ലാവരും സദസ്സുമാത്രമല്ല, സമൂഹവും അറിഞ്ഞ് പറഞ്ഞും എഴുതിയും കൊണ്ടിരിക്കുകയാണ്. എതിര്‍പ്പുകളില്ല, എതിര്‍വാദങ്ങളില്ല, ജനകീയാഭിപ്രായത്തിനു നേര്‍ക്കും അധികാരത്തിനു നേര്‍ക്കുമുള്ള തലോടലുകള്‍ മാത്രം. സുകുമാര്‍ അഴീക്കോട് തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍. ഒരു രാഷ്ട്രീയക്കാരന് സദസ്സറിഞ്ഞ് സംസാരിക്കാം. എന്നാല്‍ തെറ്റെന്ന് താന്‍ വിശ്വസിക്കുന്നത് തെറ്റാണ് എന്ന് സദസ്സുനോക്കാതെ തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിക്കുന്നവരെ കയ്യേറ്റം നടത്തി അടിച്ചിരുത്തണോ? അങ്ങനെയുള്ളവരും വേണ്ടേ? എതിര്‍പ്പിന്റെ സ്വരങ്ങള്‍ വേണ്ടേ? അത് എവിടെയാണ് വേണ്ടത്?

    ReplyDelete
  18. ആള്‍ക്കൂട്ടത്തില്‍ വിശദീകരിക്കാവുന്നതാണ് ആവിഷ്കാര സ്വാതന്ത്ര്യം. സാംസ്കാരിക നായകന്മാരില്‍ നിന്നും കൂട്ടമായിത്തന്നെ അത്തരം വിശദീകരണശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍, എന്നെങ്കിലും ഒരാള്‍ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ആള്‍ക്കൂട്ടം അന്യഗ്രഹജീവിയെ കണ്ടതുപോലെ അയാളെ നോക്കും. ആള്‍ക്കൂട്ടം മണ്ടന്മാരാണ് എന്ന അടിസ്ഥാനത്തില്‍ നിന്നാണ് ആള്‍ക്കൂട്ടത്തില്‍ വിശദീകരിക്കാവുന്നതല്ല ആവിഷ്കാര സ്വാതന്ത്ര്യം എന്നു പറഞ്ഞുതുടങ്ങുന്നത്.

    “പക്ഷേ ടോയ്‌ലറ്റില്‍ സ്‌ത്രീയും പുരുഷനും ഒരുമിച്ച്‌ കയറി കതകടച്ചാല്‍ യാത്രക്കാര്‍ ചോദ്യം ചെയ്യും. അതാണു മഞ്ചേരിയില്‍ സംഭവിച്ചത്‌“ - അതല്ല സംഭവിച്ചത്. ട്രെയിനിലെ ടോയ്ലെറ്റ് പൊതുസ്ഥലമാണ്. ട്രെയിന്‍ പൊതുമുതലാണ്. ഒരാളുടെ വീട് പൊതുമുതലല്ല, സ്വകാര്യസ്വത്താണ്. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ സീറ്റുപിടിക്കുന്നതുപോലെയല്ല ഒരു വ്യക്തിയുടെ വീട്ടില്‍ അതിക്രമിച്ചുകയറുന്നത്. കേസ് ചാര്‍ജ്ജ് ചെയ്യേണ്ട കുറ്റമാണ് അത്. ഉണ്ണിത്താന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കുകയല്ല, എന്റെ വീട്ടില്‍ ഞാന്‍ അശാസ്യമോ അനാശാസ്യമോ ആയ എന്തു ചെയ്താലും, ഒരുത്തനും, സര്‍ച്ച് വാറന്റില്ലാതെ അതിക്രമിച്ചു കയറരുത്. എന്റെ പൌരാവകാശവും എന്റെ സ്വകാര്യതയുടെ മേല്‍ എന്റെ സ്വകാര്യ മുതലില്‍ എനിക്കുള്ള അവകാശവുമാണ് ഇത്. അതിനെ വളച്ച് പൊതുമുതലാക്കരുത്. ഇന്ന് ഉണ്ണിത്താന്‍, നാളെ ഓരോ വീട്ടിലും അതിക്രമിച്ചു കയറാനുള്ള ലൈസന്‍സായി ഇത് വളര്‍ന്നാലോ? ഒരു അനാശാസ്യ ആരോപണം പോരേ?

    “ഗൗരവമേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ആ യുവാക്കള്‍ക്കു സക്കറിയയുടെ പയ്യന്നൂര്‍ പ്രസംഗം കേള്‍ക്കാന്‍ സമയം കിട്ടിയിട്ടുണ്ടാവില്ല. ആരുടെയെങ്കിലും നൈമിഷികമായ വികാരവിക്ഷോഭം സംഘടനയുടെ ഔദ്യോഗിക നിലപാടായി കാണരുത്‌. “ - ഇതൊക്കെ ഊഹാപോഹങ്ങളാണ്.

    ജനാധിപത്യത്തിലും നിയമവാഴ്‌ചയിലുമുള്ള അവിശ്വാസമാണു സക്കറിയ എന്ന സാംസ്‌കാരികനായകന്‍ പ്രകടിപ്പിക്കുന്നത്‌. തീര്‍ച്ചയായും. അവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. എം. ഗോവിന്ദന്‍ എന്ന മുന്‍ എം.പി.യുടെ മകനാണ് തന്റെ കഴുത്തില്‍ പിടിച്ചുതള്ളിയത് എന്ന് സക്കറിയ പറയുന്നു, പോലീസ് കണ്ടാലറിയാവുന്ന കുറെപ്പേര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുന്നു. ശ്രദ്ധിക്കുക, എം. ഗോവിന്ദന്റെ മകന്‍ കേസില്‍ പ്രതിയല്ല; കണ്ടാലറിയാവുന്നവര്‍ മാത്രമാണ് പ്രതികള്‍. പാര്‍ട്ടി ഭരിക്കുന്ന സമയത്ത് പാര്‍ട്ടി യുവജനസംഘടനയ്ക്കെതിരെ കേസുകൊടുത്താല്‍ വാദി പ്രതിയാവും എന്ന് സക്കറിയ ഭയക്കുന്നു. ഈ ഭയം അടിസ്ഥാനമില്ലാത്തതാണെന്നും പാര്‍ട്ടി യുവജനസംഘടനാംഗങ്ങളാണെങ്കിലും അല്ലെങ്കിലും കയ്യേറ്റം നടത്തിയവരെ മാതൃകാപരമായി പോലീസ് അറസ്റ്റ് ചെയ്യും എന്നും കാലവും സര്‍ക്കാരും തെളിയിക്കട്ടെ.

    ReplyDelete
  19. "യുവമനസില്‍ നിന്ന് ഉയര്‍ന്ന ചോദ്യങ്ങളായിരിക്കാം ഒരുപക്ഷേ വാക്കേറ്റത്തില്‍ കലാശിച്ചത് എന്ന് തുടങ്ങുമ്പോള്‍ തന്നെ - ഒരു തെളിവുമില്ലാത്ത ഒരൂഹത്തിലാണ് തുടങ്ങുന്നതു തന്നെ, അതിലാണ് തുടര്‍ന്യായങ്ങള്‍ കെട്ടിപ്പടുക്കുന്നത്. ചാനലുകളില്‍ കണ്ടതും കേട്ടതുമല്ല, കാണാത്തതിലും കേള്‍ക്കാത്തതിലുമാണ് ന്യായങ്ങള്‍."

    സിമി,

    ഊഹമല്ല, കാണാത്തതും കേള്‍ക്കാത്തതുമല്ല. സക്കറിയ തന്നെ ചാനലില്‍ വന്ന് പറഞ്ഞത് തന്റെ പ്രസംഗം ആരും തടസ്സപ്പെടുത്തിയില്ല, സദസ്സ് പിരിഞ്ഞ് വേദിയില്‍നിന്നും ഇറങ്ങിവന്ന തന്നോട് ഒരാള്‍ വന്ന് താന്‍ പറഞ്ഞ അഭിപ്രായങ്ങളോടുള്ള വിയോജിപ്പ് അറിയിച്ചു എന്നാണ്. ഈ മനുഷ്യനോട് സക്കറിയ ഏത് രീതിയില്‍ പെരുമാറി എന്ന് അദ്ദേഹം പറയുന്നില്ല. അയാളുമായി അവിടെവച്ച് ഒരു വാക്കേറ്റത്തിന് സക്കറിയ മുതിര്‍ന്നു എന്ന് പക്ഷെ അദ്ദേഹത്തിന്റെ മൌനം പറയുന്നുണ്ട്. ഡിഫിക്കാര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കേണ്ട. എല്ലാം കേട്ടുകൊണ്ട് നില്‍ക്കുകയായിരുന്ന പത്തു പന്ത്രണ്ടുപേരില്‍നിന്നും മൂന്നോ നാലോ ആളുകള്‍വന്ന് ഒരു കൈയ്യേറ്റശ്രമം നടത്തുകയായിരുന്നു. അരിയും തിന്ന് ആശാരിയേം കടിച്ച് പിന്നേം മുന്നോട്ട് പോയപ്പോഴാണ് ഒന്നു പിടിച്ച് കെട്ടിയിട്ടത്.

    ആള്‍ക്കൂട്ടത്തില്‍ വിശദീകരിക്കാവുന്നതാണ് ആവിഷ്കാര സ്വാതന്ത്ര്യം. ‘ലാല്‍ സലാം‘, ‘അറബിക്കഥ’ ഒക്കെ ആള്‍ക്കൂട്ടത്തിനുവേണ്ടിയുള്ള ആവിഷ്കാരങ്ങളാണ്. ആരും അതിനൊന്നും എതിരെ ഒരു അക്രമവും ഉണ്ടാക്കിയിട്ടില്ല. ആള്‍ക്കൂട്ടത്തിനുമുന്നില്‍ അഭിപ്രായസ്വാതന്ത്ര്യവുമുണ്ട്. പയ്യന്നൂരില്‍ വന്ന് ഇടതുപക്ഷ സംഘടനകളെ വിമര്‍ശിക്കുന്ന ആദ്യത്തെ ആളല്ല സക്കറിയ. പല ചേരിയില്‍ പെട്ട സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ നിരവധിതവണ പയ്യന്നൂരിലും തലശ്ശേരിയിലും ഒക്കെ വന്ന് തങ്ങളുടെ അഭിപ്രായം നിര്‍ഭയം പ്രകടിപ്പിച്ച് പിരിഞ്ഞ് പോയിട്ടുണ്ട്. പക്ഷെ, വികാരം വ്രണപ്പെടുത്തുന്നത്, പ്രകോപനമുണ്ടാക്കുന്നത്, അക്രമത്തിന് പ്രേരിപ്പിക്കുന്നത് എന്തൊക്കെ എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത്തരത്തിലുള്ള രീതിയിലേക്ക് ആരും പോകരുത്. എന്തും പറയുനുള്ളതാണ് അഭിപ്രായ സ്വാതന്ത്ര്യമെങ്കില്‍ അബ്ദു നാസര്‍ മദനിയുടെ പഴയ പ്രസംഗങ്ങളും ന്യായീകരിക്കപ്പെടണമല്ലോ.

    മഞ്ചേരിയില്‍ ആരുടെയെങ്കിലും വീട്ടില്‍ ഡിഫിക്കാര്‍ അതിക്രമിച്ചു കയറിയെങ്കില്‍ ആ വീട്ടുടമസ്ഥന്‍ അവര്‍ക്കെതിരെ കേസുകൊടുക്കട്ടെ. മഞ്ചേരി പയ്യന്നൂരല്ലല്ലോ, മഞ്ചേരിയല്ലെ. പോലീസ് ഇപ്പോള്‍ സി പി എംന്റെ കൈയ്യിലാണെങ്കില്‍ നാളെയത് ഉണ്ണിത്താന്റെ പാര്‍ട്ടിയുടെ കൈയ്യില്‍ വരും. അതുകൊണ്ട് സക്കറിയ പേടിക്കുന്നതുപോലെ ഉണ്ണിത്താന്‍ പേടിക്കേണ്ട കാര്യമില്ല.

    ReplyDelete
  20. ജീവി -
    "സദസ്സ് പിരിഞ്ഞ് വേദിയില്‍നിന്നും ഇറങ്ങിവന്ന തന്നോട് ഒരാള്‍ വന്ന് താന്‍ പറഞ്ഞ അഭിപ്രായങ്ങളോടുള്ള വിയോജിപ്പ് അറിയിച്ചു എന്നാണ്. ഈ മനുഷ്യനോട് സക്കറിയ ഏത് രീതിയില്‍ പെരുമാറി എന്ന് അദ്ദേഹം പറയുന്നില്ല. അയാളുമായി അവിടെവച്ച് ഒരു വാക്കേറ്റത്തിന് സക്കറിയ മുതിര്‍ന്നു എന്ന് പക്ഷെ അദ്ദേഹത്തിന്റെ മൌനം പറയുന്നുണ്ട്. "

    - ഇങ്ങനെയൊന്നും മൌനത്തിന് അര്‍ത്ഥങ്ങള്‍ കൊടുക്കരുത്.

    വിയോജിപ്പ് അറിയിച്ച ഒരാളോട് താന്‍ എങ്ങനെ പെരുമാറി എന്നുംകൂടി പറയാന്‍ സക്കറിയയല്ല, ആരെങ്കിലും ബാദ്ധ്യസ്ഥരാണോ? ഒന്നും പറഞ്ഞില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ഇതൊക്കെയാണോ?

    പ്രസംഗം കഴിഞ്ഞ ഉടനെയാണ് പുരോഗമന സാഹിത്യസംഘത്തിലെ ഒരംഗം വന്ന് സക്കറിയയോടു വിയോജിപ്പു പ്രകടിപ്പിച്ചത്. അതുകഴിഞ്ഞ് കഴിക്കാനോ (ബാറിലെന്ന് ചിലര്‍) മറ്റോ പോയി, അതുകഴിഞ്ഞ് ഹോട്ടലില്‍ നിന്നും റെയില്‍‌വേ സ്റ്റേഷനിലേക്ക് ഇറങ്ങുമ്പോഴാണ് കാറിന്റെ താക്കോല്‍ തട്ടിയെടുക്കുകയും കയ്യേറ്റം നടത്തുകയും ചെയ്തത്. സി.വി. ബാലകൃഷ്ണനും മധുവും ഒപ്പമുണ്ടായിരുന്നു. അല്ലാതെ പ്രസംഗം കഴിഞ്ഞയുടനെ കേട്ടുനിന്ന പത്തോ പന്ത്രണ്ടോ പേരില്‍ നിന്നും മൂന്നോ നാലോ പേര്‍ വന്ന് തര്‍ക്കത്തില്‍ ഇടപെട്ടതല്ല.

    ജീവി, സക്കറിയ പറഞ്ഞതൊന്നും പറയരുതായിരുന്നു എന്നാണോ പറഞ്ഞുവരുന്നത്? സ്വതന്ത്രമായും നിര്‍ഭയമായും സംസാരിക്കുന്നവര്‍ ഇന്ന് സാംസ്കാരിക രംഗത്ത് വിരലിലെണ്ണാവുന്നവരേയുള്ളൂ. കൂടുതലും പേരും സാമൂഹിക വിഷയങ്ങളില്‍ ഇടപെടാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നു, കുറച്ചുപേര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആജ്ഞാനുവര്‍ത്തികളാവുന്നു, സക്കറിയയെപ്പോലെ വിരലിലെണ്ണാവുന്നവരെ - വികാരത്തെ വ്രണപ്പെടുത്തി എന്നും പ്രകോപിപ്പിച്ചു എന്നും പറഞ്ഞ് നിശബ്ദരാക്കുന്നതു നല്ലതിനല്ല. കൂടിപ്പോയാല്‍ - അത്ര വികാരത്തെ വ്രണപ്പെടുത്തുന്നതായിരുന്നു സക്കറിയയുടെ സംസാരം എന്ന് വന്നാല്‍ തന്നെ - വാക്കുകള്‍ കൊണ്ടായിരുന്നു, കയ്യൂക്കുകൊണ്ടല്ല നേരിടേണ്ടിയിരുന്നത്. അല്ലാതെ “അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പോകുമ്പോള്‍ ഒന്നു കെട്ടിയിട്ടു” എന്ന മട്ടില്‍ കാര്യങ്ങളെ തരം താഴ്ത്തുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നത് തെറ്റാണ്. നിങ്ങള്‍ക്ക് ചില ശബ്ദങ്ങളുടെ വില മനസിലാവാത്തതുകൊണ്ടാണ് അവ കുരകളായി തോന്നുന്നത്. (ഒരുപക്ഷേ അധികാരം മാറുകയും ഇത്തരം കയ്യേറ്റങ്ങള്‍ കോണ്‍ഗ്രസ് യുവജന സംഘടനകളുടെ കീഴില്‍ തുടരുകയും ചെയ്യുമ്പോള്‍ വില മനസിലാവുമായിരിക്കും).

    ReplyDelete
  21. സിമീ,

    വിയോജിപ്പു പ്രകടിപ്പിച്ച ആളോട് സക്കറിയ ക്ഷുഭിതനായി എന്നാണ് ദേശാഭിമാനി പറയുന്നത്. അത് ഞാന്‍ ഏറ്റുപറയുന്നില്ല. അതോടൊപ്പം സക്കറിയയുടെ മൌനവും കൂട്ടിവായിക്കുമ്പോഴാണ് സക്കറിയ അയാളോട് അല്പം കടുത്ത് പ്രതികരിച്ചിട്ടുണ്ടാവും എന്ന് അര്‍ത്ഥമാക്കേണ്ടത്. അപ്പോള്‍തന്നെ ചെറിയ കൈയ്യേറ്റശ്രമമുണ്ടായി എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
    ദേശാഭിമാനി പറയുന്നത് മുഴുവന്‍ നമ്മള്‍ എടുക്കേണ്ടതില്ല എന്നതുപോലെ സക്കറിയ (സംഭവത്തെക്കുറിച്ച്)പറയുന്നതും മുഴുവന്‍ നമ്മള്‍ എടുക്കേണ്ടതില്ല. പയ്യന്നൂരില്‍ സി പി എംനെക്കുറിച്ച് താന്‍ നല്ലതുമാത്രമാണ് പറഞ്ഞത് എന്നായിരുന്നല്ലോ സക്കറിയ ആദ്യം പറഞ്ഞത്. എന്നിട്ട് നമ്മള്‍ വീഡിയോയില്‍ കണ്ടതോ? മൂന്നാലു ദിവസം ഈ വിഷയം അലക്കാം എന്ന് കരുതിയിരുന്ന മാധ്യമങ്ങള്‍ വീഡിയോ പുറത്തുവന്നതിനുശേഷം പെട്ടെന്ന് പിന്‍ വലിഞ്ഞുകളഞ്ഞത് സിമി ശ്രദ്ധിച്ചല്ലോ. ഗള്‍ഫിലെ റേഡിയോ ഏഷ്യ ഈ വിഷയം വീണ്ടും ചര്‍ച്ചക്കെടുത്തെന്നും സക്കറിയെ അതിലേക്ക് പങ്കെടുപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ഇപ്പോള്‍ പ്രതികരിക്കാന്‍ താല്പര്യമില്ല, രണ്ട് ദിവസം കഴിഞ്ഞ് എല്ലാം വിശദീകരിക്കാം എന്നു പറഞ്ഞതായും കേട്ടു.

    സക്കറിയ പറയരുതാത്തത് പറഞ്ഞു. പറഞ്ഞതിന് വസ്തുതകളുടെ പിന്‍ബലവുമില്ല. നിരവധി ബ്ലോഗ് പോസ്റ്റുകളില്‍ ഈ കാര്യങ്ങള്‍ വിശദീകരിക്കപ്പെട്ടുകഴിഞ്ഞു. സിമി അതെല്ലാം വായിച്ചിട്ടുണ്ടാവുമല്ലോ. എന്നാല്‍ വസ്തുതകളുടെ പിന്‍ബലത്തില്‍ സക്കറിയ പലപ്പോഴും പലതും പറഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ ശബ്ദത്തെ മൂടിവെച്ച് സുഗതനും കെ സി ഉമേഷ്ബാബുവിനും ആസാദിനും നീലകണ്ഠനും .....ആമ്പ്ലിഫയര്‍ കെട്ടിക്കൊടുക്കയാണ് ഇവിടെ മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്തത്. സ്വതന്ത്രമായും നിര്‍ഭയമായും സംസാരിക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കാം. എന്നാല്‍ സി പി എംനെ വിമര്‍ശിക്കുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നതല്ല. അവരെ കൈയ്യൂക്കുകൊണ്ട് നേരിട്ടിട്ടില്ല.

    ReplyDelete
  22. പ്രിയ സിമി,

    അഭിമതനാകാന്‍ ശ്രമിക്കണമെങ്കില്‍ അനഭിമതനായിരിക്കണമല്ലോ. അല്ല എന്ന് സെബാസ്യന്‍ പോള്‍ തന്നെ തന്റെ അനുഭവങ്ങള്‍ വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. ആണെങ്കില്‍ തന്നെ അതിവിടെ വിഷയവും അല്ല. അദ്ദേഹത്തിന്റെ വാക്കുകളില്‍ വാസ്തവത്തിന്റെ അംശം കുറവാണ് എന്ന മട്ടിലുള്ള വിധിപ്രസ്താവങ്ങള്‍ക്കും സാംഗത്യമില്ല. അത് ചര്‍ച്ച ചെയ്യാനുള്ള സ്കോപ്പ് ഇല്ലാതാക്കുകയേ ഉള്ളൂ. സിമിയോട് തിരിച്ച് ഇത്തരത്തില്‍ പ്രസ്താവങ്ങള്‍ നടത്തിയാല്‍ സിമി എന്ത് മറുപടി പറയും എന്നതും രസാവഹമായിരിക്കും.

    സിമി സെബാസ്റ്റ്യന്‍ പോളിന്റെ ഓരോ വാചകത്തിലും തെളിവില്ല എന്നു പറയുകയും ഡിവൈ.എഫ്.ഐക്കെതിരായ ഏത് പരാമര്‍ശവും വേദവാക്യം പോലെ(ആ‍ലങ്കാരികമായി ഈ പ്രയോഗത്തെ കണ്ടാല്‍ മതി കേട്ടോ..:)) എടുക്കുകയും ചെയ്യുന്നു. ഈയൊരു ഏകപക്ഷീയത സിമിയുടെ വാദങ്ങള്‍ക്കുണ്ടെന്ന് ആമുഖമായി പറഞ്ഞുകൊണ്ട് ചര്‍ച്ച തുടങ്ങുന്നതായിരിക്കും ശരിയായ രീതി.

    ആര്‍ട്ടിക്കിള്‍ 19ലെ സബ് ക്ലോസുകള്‍ കൂടി വായിക്കുക എന്നേ സെബാസ്റ്റ്യന്‍ പോള്‍ ഭരണഘടന വായിക്കണം എന്ന സിമിയുടെ പ്രതികരണത്തിനു മറുപടിയായി പറയാനുള്ളൂ.....Nothing in sub clause (a) of clause ( 1 ) shall affect the operation of any existing law, or prevent the State from making any law, in so far as such law imposes reasonable restrictions on the exercise of the right conferred by the said sub clause in the interests of the sovereignty and integrity of India, the security of the State, friendly relations with foreign States, public order, decency or morality or in relation to contempt of court, defamation or incitement to an offence എന്നാണു സബ് ക്ലോസ് 2 പറയുന്നത്. ഇത് to freedom of speech and expression എത്രത്തോളം ഉണ്ട് എന്ന് പറയുന്നതാണു താനും. അതുകൊണ്ട് സെബാസ്റ്റ്യന്‍ പോള്‍ വിഷയമറിയാതെ സംസാരിക്കുന്നു എന്ന മട്ടിലുള്ള സിമിയുടെ പരാമര്‍ശങ്ങള്‍ ഇവിടെ നിന്നു തന്നെ തെറ്റിത്തുടങ്ങുന്നു.

    സെബാസ്റ്റ്യന്‍ പോള്‍ തന്റെ ലേഖനം തുടങ്ങുന്നതു തന്നെ സക്കറിയയുടെ പ്രസംഗത്തിനു ഒരു തടസ്സവും ഉണ്ടായിട്ടില്ല എന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ നടപടി എന്ന നിലയില്‍ ഈ കേസ് വ്യാഖ്യാനിക്കുന്നതിനെ ദുര്‍ബലപ്പെടുത്തുന്നു എന്നു പറഞ്ഞുകൊണ്ടാണ്. തടസ്സമുണ്ടായില്ല എന്നതെങ്കിലും സിമി സമ്മതിക്കും എന്നു കരുതുന്നു. പ്രസംഗം കഴിഞ്ഞ ശേഷം സക്കറിയ ചോദ്യം ചെയ്യപ്പെട്ടിരുന്നു. അതിനെതിരെ സക്കറിയ പ്രതികരിച്ചിട്ടുമുണ്ട്. ഏത് രീതിയിലായിരുന്നു ഈ പ്രതികരണം എന്ന് സംഭവം കാണാത്ത സിമി എങ്ങിനെ ഉറപ്പിക്കും? അതിനെത്തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് വന്ന സക്കറിയയുമായി യുവാക്കള്‍ തര്‍ക്കിക്കുകയും മറ്റും ചെയ്തു. ആദ്യ സംഭവം കണ്ടു നിന്നവരാകാം ഇവര്‍.

    സാധാരണഗതിയില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ രണ്ടു ഭാഗത്തു നിന്നും പരസ്പരം ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ ഉണ്ടാകും. ചില മോശം പദപ്രയോഗങ്ങളും ഉണ്ടായേക്കാം. അതീ നാട്ടില്‍ ആദ്യമായൊന്നുമല്ല താനും. സക്കറിയയുടെ ആവിഷ്കാരസ്വാതന്ത്യത്തിലോ മറ്റോ കൈകടത്തണം എന്നായിരുന്നുവെങ്കില്‍ പ്രസംഗം തന്നെ തടസ്സപ്പെടുത്താമായിരുന്നു. അതൊന്നും ഉണ്ടായിട്ടില്ല താനും. ആക്രമിച്ചു എന്നു മാധ്യമങ്ങള്‍ കൊണ്ടാടുമ്പോഴും തള്ളി എന്നല്ലാതെ സക്കറിയ മറ്റൊന്നും പറയുന്നില്ല. ഒരു തര്‍ക്കത്തിനിടയില്‍ ഉന്തും തള്ളും(രണ്ടു വശത്തു നിന്നും ഉണ്ടാകാം) ഉണ്ടാകുന്നത് ഇത്ര അസ്വാഭാവികമായ നടപടിയാണെന്ന് സിമി കരുതുന്നുവോ? അപ്പോള്‍ തുടക്കം സക്കറിയയുടെ പ്രസംഗം, പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യം, അതിനെതിരായ സക്കറിയയുടെ പ്രതികരണം എന്നിവയില്‍ നിന്നു തന്നെയാണ്.

    ...contd..

    ReplyDelete
  23. ..contd from earlier comment..

    സദസ്സറിഞ്ഞ് സംസാരിക്കണം എന്ന് പിണറായി വിജയന്‍ പറഞ്ഞ പ്രസംഗം സിമി കേട്ടിരുന്നുവോ? പത്രങ്ങളില്‍(അവര്‍ ആര്‍ക്കനുകൂലമായി എഴുതും എന്ന് വീണ്ടും പറയേണ്ടല്ലോ) വായിച്ചതല്ലേ ഉള്ളൂ. മൂന്ന് ഉദാഹരണങ്ങള്‍ പിണറായി വിജയന്‍ പറഞ്ഞിരുന്നു. ക്രിസ്തുമത വിശ്വാസികള്‍ നിറഞ്ഞ സദസ്സില്‍ ക്രിസ്തുവിനെപ്പറ്റിയും, ഇസ്ലാം മത വിശ്വാസികള്‍ നിറഞ്ഞ സദസ്സില്‍ ഇസ്ലാമിനെപറ്റിയും എന്നീ പെട്ടെന്നു മനസ്സിലാകുന്ന ഉദാഹരണങ്ങളുടെ കൂടെ പണ്ട് ഇ.എം.എസിന്റെ യോഗത്തില്‍ നടന്നതും പറഞ്ഞിരുന്നു. അതുകൊണ്ട് സദസ്സറിഞ്ഞ് സംസാരിക്കാതിരിക്കുന്ന അവസ്ഥയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട് എന്ന് സൂചിപ്പിക്കുക മാത്രമാണ് പിണറായി വിജയന്‍ ചെയ്തത്. സക്കറിയയുടെ തത്വാധിഷ്ഠം നാട്ടുകാര്‍ക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സക്കറിയയോട് പൊതുവെ പല കാര്യങ്ങളിലും സി.പി.എമ്മിനു യോജിപ്പാണെന്ന് പറഞ്ഞുകൊണ്ടു തന്നെയാണ് അദ്ദേഹം ഇതൊക്കെ പറഞ്ഞതും. അദ്ദേഹത്തിന്റെ സ്ലാങ്ങില്‍, സാധാരണ സംസാരരീതിയിലാണ് ഇതൊക്കെ അദ്ദേഹം പറഞ്ഞതും അതില്‍ ഭീഷണിയുടെ സ്വരമോ, ലാഞ്ചനയോ ഒന്നും ഇല്ലായിരുന്നു. സദസ്സിനു ആവശ്യമുള്ളത് കൊടുക്കണം എന്നതുമല്ലായിരുന്നു ആ പ്രസംഗത്തിന്റെ കാതല്‍. ടിവി.ചര്‍ച്ചയില്‍ സക്കറിയ ഇതിനു മറുപടിയായി പറഞ്ഞത് “സ്ഥിരം പ്രാസംഗികര്‍ക്കുള്ള ഒരു ഉപദേശമായിക്കണ്ട് സ്വീകരിക്കുന്നു“ എന്നാണ്. അതുപോലെ “സക്കറിയയെ പറ്റി നല്ലത് പറയാതിരുന്ന മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഒറ്റ ദിവസം കൊണ്ട് സക്കറിയ മഹാനായ വ്യക്തിയായതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിനും മാധ്യമ ശ്രദ്ധ കിട്ടുന്നുണ്ടല്ലോ...“ എന്ന പിണറായി വിജയന്റെ വാചകത്തിനു ആ ചര്‍ച്ചയില്‍ സക്കറിയ പറഞ്ഞ മറുപടി “പത്രങ്ങളെ ശ്രദ്ധിക്കുന്ന ഒരാള്‍ എന്ന നിലക്കാണ് ശ്രീ പിണറായി വിജയന്റെ ആ ‍അഭിപ്രായം. അത് അതിന്റെ സ്വാരസ്യത്തോടും ഫലിതത്തോടും സ്വീകരിക്കുന്നു” എന്നുമായിരുന്നു.

    പക്ഷെ, പിന്നീട് ഈ പ്രസംഗം അഭിപ്രായസ്വാതന്ത്യത്തിനെതിരെയുള്ള പിണറായി വിജയന്റെ തിട്ടൂരം എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു. സക്കറിയ തന്നെ ആ രീതിയില്‍ സംസാരിച്ചു. പത്രത്തില്‍ വാര്‍ത്തയും ആയി. സക്കറിയ തന്റെ ഊന്നല്‍ മറ്റു വിഷയങ്ങളിലേക്ക് മാറ്റുന്നത് അദ്ദേഹത്തിന്റെ പ്രാഥമികമായ കേസ് ദുര്‍ബലമായതിനാല്‍ തന്നെയാണ്. തിട്ടൂരം വാദത്തിലേക്ക് മാറ്റിച്ചവിട്ടിയ സക്കറിയ തന്നെയാണ് പിണറായി പാര്‍ട്ടിയെ മതവുമായി താരതമ്യം ചെയ്തു എന്നൊക്കെ പിന്നീട് പറഞ്ഞത്. ആദ്യകേസ് ദുര്‍ബലം എന്ന സെബാസ്റ്റ്യന്‍ പോളിന്റെ വാദം സക്കറിയയുടെ ഈ നടപടിയിലൂടെ ശക്തമായിട്ടേ ഉള്ളൂ.

    കയ്യേറ്റം നടത്തി, അടിച്ചിരുത്തി എന്നതൊക്കെ സിമി വീണ്ടും ആവര്‍ത്തിക്കുന്നതില്‍ ഒരു കാര്യവും ഇല്ല. ആവിഷ്കാ‍രസ്വാതന്ത്ര്യത്തിനൊന്നും ആരും ഒരു തടസ്സവും ഉണ്ടാക്കിയിട്ടില്ല. അനാ‍വശ്യ പരാമര്‍ശങ്ങള്‍/വളച്ചൊടിക്കലുകള്‍ (ഇതിനെപ്പറ്റി താഴെ വിശദീകരിക്കാം) ഉണ്ടായി. ഒരു തര്‍ക്കം നടന്നു. തീര്‍ന്നു. അതിനപ്പുറത്തേക്ക് ഈ പ്രശ്നം വളര്‍ന്നതും വളര്‍ത്തിയതും സമകാലിക മാധ്യമ രീതികള്‍ക്കും നടപ്പു സമ്പ്രദായങ്ങള്‍ക്കും ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കാന്‍ പറ്റിയ ഒരു വടിയായി ഇതിനെയും മാറ്റാം എന്ന ചിന്തയില്‍ നിന്നാണ്. മാധ്യമങ്ങള്‍ പറഞ്ഞതൊക്കെ വിശ്വസിക്കാനും കാര്യമറിയാതെ ധാര്‍മ്മികരോഷം കൊള്ളാനും ആളുണ്ട് എന്നതും ഇത്തരം നടപ്പുരീതികള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നുമുണ്ട്. ഇത്തരം രീതികളുടെ നേരെ സിമിയെപ്പോലുള്ളവര്‍ക്ക് പ്രതികരണമില്ലാതെ പോകുന്നതും അവര്‍ക്ക് വളം വെച്ച് കൊടുക്കുന്നുമുണ്ട്. അപലപിക്കേണ്ടവര്‍ തീര്‍ത്തും മാന്യമായ രീതിയില്‍ ഈ സംഭവത്തെ അപലപിച്ചിട്ടുണ്ട് എന്നത് കണ്ടില്ലെന്ന് നടിക്കുന്നതും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനപ്പുറത്ത് വിവാദം തുടരുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്.

    ---contd

    ReplyDelete
  24. ..contd from earlier comment..

    ആള്‍ക്കൂട്ടത്തില്‍ വിശദീകരിക്കാവുന്നതല്ല ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന് വെറുതെ പ്രസ്താവിക്കുകയല്ല സെബാസ്സ്യന്‍ പോള്‍. എന്തുകൊണ്ട് താനിങ്ങനെ പറയുന്നു എന്നതിനു ഉദാഹരണങ്ങളും നല്‍കുന്നുണ്ട്. അതില്‍ സിമിക്ക് വിയോജിപ്പുണ്ടെങ്കില്‍ ആകാം. അത് പക്ഷേ പ്രധാനവിഷയത്തിലെ ചര്‍ച്ചയെ ബാധിക്കുന്ന കാര്യമല്ലല്ലോ.

    ഒരാളുടെ വീട് പൊതുമുതലല്ല എന്നത് സമ്മതം. മഞ്ചേരിയിലേത് സ്വന്തം വീടായിരുന്നുവോ? ഒരു നാട്ടില്‍ ഒരു വീട്ടില്‍ സംശയകരമായ ചിലതൊക്കെ നടക്കുന്നു എന്ന് തോന്നിയാല്‍ നാട്ടുകാര്‍ ശ്രദ്ധിക്കുന്നതും ആ നടപടി തുടരുകയാണെങ്കില്‍ ഇടപെടുന്നതും തീര്‍ത്തും സ്വാഭാവികമായ കാര്യമാണ്. “ആശാസ്യമോ അനാശാസ്യമോ ആയ എന്തു ചെയ്താലും ഇടപെടരുത്” എന്നൊക്കെ സിമി പറയുമ്പോള്‍ എത് തരത്തിലുള്ള പ്രവര്‍ത്തനവും നടത്താം എന്നാണോ അര്‍ത്ഥമാക്കുന്നത്? ഭീകരപ്രവര്‍ത്തനമോ, അതിനുള്ള പ്ലാനിംഗോ ഒക്കെ നടത്താം എന്നുണ്ടോ? ഉണ്ണിത്താന്റെ വീട്ടില്‍ ആരും കയറിയിട്ടില്ല എന്ന പ്രാഥമികമായ കാര്യം സിമി മറക്കുന്നു. മറ്റൊരാള്‍ വാടകയ്ക്കെടുത്ത വീട്ടില്‍ സ്ഥിരമായി നടക്കുന്ന ഒരു പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇടപെട്ടു. നാട്ടുകാര്‍ എന്നത് ഒന്ന് അമര്‍ത്തി വായിക്കുക. ഈ നാട്ടുകാരുടെ ഇടപെടലാണ് സക്കറിയയുടെ പ്രസംഗത്തില്‍ ഏകപക്ഷീയമായി ഡി.വൈ.എഫ്.ഐയെ കുറ്റപ്പെടുത്താനും അവരെന്തോ സദാചാരപോലീസ് കളിച്ചു എന്നു വരുത്താനുമുള്ള ഒന്നായി മാറിയത്? ഇത്തരമൊരു സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ഇടപെട്ടതും തിട്ടൂരം ഇറക്കിയതുമായ ഏതനുഭവം ഉണ്ട് നമ്മുടെ മുന്നില്‍? ഒന്നുമില്ല. അത്തരത്തിലുള്ള ഒരു നടപടിയും ഇന്നുവരെ ഡി.വൈ.എഫ്.ഐ യോ ഇവിടുത്തെ മറ്റു ഇടതുപക്ഷ സംഘടനകളോ നടത്തിയിട്ടില്ല. അങ്ങിനെയിരിക്കെ, മറ്റെല്ലാവരെയും പരാമര്‍ശത്തില്‍ നിന്ന് ഒഴിവാക്കിയും ഇതെന്തോ ഡി.വൈ.എഫ്.ഐയുടെ സ്ഥിരം പരിപാടിയാണെന്ന മട്ടില്‍ സാമാന്യവല്‍ക്കരണം നടത്തി പ്രസംഗിക്കുകയും ചെയ്താല്‍ സ്വാഭാവികമായും പ്രതികരണം ഉണ്ടാകും. അതായത് അനാവശ്യവും, വസ്തുതകളെ നിഷേധിക്കുന്നതുമായ സാമാന്യവല്‍ക്കരണവും കുറ്റപ്പെടുത്തലും സക്കറിയയുടെ ഭാഗത്തു നിന്നു ഉണ്ടായി എന്നതു തന്നെയാണു തുടക്കം. അത് കണ്ടില്ലെന്ന് നടിക്കുന്നതിനും ഒഴിവാക്കുന്നതിനുമാണ് ഈ വിഷയത്തിലെ ചര്‍ച്ചകള്‍ “ഉന്തി, തള്ളി” എന്നതില്‍ കേന്ദ്രീകരിച്ചു നിര്‍ത്തുന്നത്.
    അതുപോലെ “ഒളിവിന്റെ മറവില്‍ അതിന്റെ സുഖത്തില്‍ ലൈംഗികത ആസ്വദിച്ച” എന്നൊക്കെ പറയുമ്പോള്‍ സക്കറിയ അപമാനിക്കുന്നത് ഒരു തലമുറയുടെ പോരാട്ടത്തെയാണ്. എപ്പോഴാണ് പോലീസിന്റെ വലയില്‍ വീഴുക എന്നറിയാതെ, ഭക്ഷണവും ശരിയായ വിശ്രമവും ഇല്ലാതെ, സംഘര്‍ഷഭരിതമായ ജീവിതം നമുക്കൊക്കെ വേണ്ടി, ആവര്‍ത്തിക്കട്ടെ നമുക്കൊക്കെ വേണ്ടി ജീവിച്ചവരുടെ പ്രവര്‍ത്തനത്തെ “ലൈംഗികതയുടെ ആസ്വാദനം” എന്നതിലേക്ക് എന്ത് വിശദീകരിക്കാനായിട്ടാണെങ്കിലും ഒതുക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. അന്നത്തെ തലമുറയിലെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി ഈ പരാമര്‍ശം സിമി ഒന്ന് വായിച്ചു നോക്കുക. പിണറായി വിജയന്റെയോ മറ്റോ വാക്കുകള്‍ക്ക് ഏഴര്‍ത്ഥം തിരയുവാന്‍ ശ്രമിക്കുന്നവര്‍ക്ക് സക്കറിയയുടെ വാക്കില്‍ രണ്ടര്‍ത്ഥം തിരയുന്നതില്‍ എതിര്‍പ്പുണ്ടാകേണ്ട കാര്യവുമില്ല.

    ഈയൊരു വലിയ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ അല്ലാതെ പയ്യന്നൂരില്‍ നടന്നതിനെ മനസ്സിലാക്കാനോ, വിശദീകരിക്കാനോ ശ്രമിക്കുന്നത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആവശ്യവും രീതിയും ആയിരിക്കാം. ദയവായി എല്ലാവരും അത് സമ്മതിച്ച് തന്നുകൊള്ളണം എന്നു മാത്രം പറയരുത്.

    ..contd

    ReplyDelete
  25. ..contd from earlier comment

    സക്കറിയക്ക് തന്നെ ആക്രമിച്ചത് ഇന്നയിന്ന ആളുകളാണെന്ന് സംശയിക്കുന്നു എന്നൊക്കെ പരാതി കൊടുക്കാവുന്നതേ ഉള്ളൂ. ആ പരാതി ഒരു കാരണവശാലും തള്ളപ്പെടുകയും ഇല്ല. ആ രീതിയില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ അദ്ദേഹം മടിക്കുന്നതെന്തിന്? വാദി പ്രതിയാകുന്ന വാദമൊക്കെ നിലനില്‍ക്കുന്നതല്ലെന്ന് നടപ്പുരീതിവെച്ച് നോക്കിയാല്‍ അദ്ദേഹത്തിനു തന്നെ അറിയാവുന്നതുമായിരിക്കും. കാരണം ഏറ്റവും കൂടുതല്‍ വാദികള്‍ അനാവശ്യമായി സമൂഹമധ്യത്തില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ളത് ഇടതുപക്ഷത്തു നിന്നാണ്. മാധ്യമസഹായത്തോടെ.

    ഉണ്ണിത്താന്‍ തന്റേത് ലൈംഗികസ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അനിയത്തി, ഭാര്യയുടെ സമ്മതം ഉണ്ട് എന്നൊക്കെയുള്ള വാദങ്ങള്‍ ‘കപടസദാചാരബോധത്തെ’ തൃപ്തിപ്പെടുത്തിക്കൊണ്ട് പറഞ്ഞു തന്നെയാണ് ഉണ്ണിത്താന്‍ ഈ വിഷയത്തില്‍ നിന്ന് ഊരാന്‍ ശ്രമിക്കുന്നതും. ഉണ്ണിത്താനു വേണ്ടാത്ത ലൈംഗികസ്വാതന്ത്ര്യവാദം ഉയര്‍ത്തിപ്പിടിച്ച് ഉണ്ണിത്താനു വേണ്ടി വാദിക്കാന്‍ ഒരു പട തന്നെ അണി നിരക്കുന്നത് ആ “സ്വാതന്ത്യത്തിലേക്കുള്ള കടന്നു കയറ്റത്തില്‍”ഊന്നിയുള്ള വാദത്തിനേ ഏതെങ്കിലും രീതിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നും ഉണ്ണിത്താനെപ്പോലുള്ള ഒരാളെ ചരിത്രമറിയുന്നവര്‍ക്ക് (ഷാനിമോള്‍ ഉസ്മാന്റെ ചരിത്രവും ഭൂമിശാസ്ത്രവും പ്രയോഗം ഒറ്റ ഉദാഹരണം) മഞ്ചേരി സംഭവത്തില്‍ ഒരു രീതിയിലും ന്യായീകരിക്കാന്‍ കഴിയില്ല എന്ന് വ്യക്തമായി അറിയുന്നതുകൊണ്ടുമാണ്. ഉണ്ണിത്താനു വേണ്ടി(സ്വാതന്ത്യത്തിനു വേണ്ടി എന്നായിക്കോട്ടെ) ഇത്രയധികം വാചാലരാകുന്നവര്‍ ആരുടെയോ ഫോട്ടോയുടെ പുറത്ത് ബിനീഷ് കൊടിയേരി ഒരു കാരണവുമില്ലാതെ മാധ്യമങ്ങളില്‍ അപമാനിക്കപ്പെട്ടപ്പോള്‍ നിശബ്ദരായിരുന്നുവല്ലോ. ബിനീഷ് കൊടിയേരിയുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നപ്പോള്‍ സദാചാരവാദികളായിരുന്ന മാധ്യമങ്ങള്‍ ഉണ്ണിത്താന്‍ സംഭവത്തോടെ കളം മാറ്റിച്ചവിട്ടിയതും നാം കണ്ടതാണല്ലോ.

    ഒരു പക്ഷേ അന്ധമായ ഇടതുവിരോധം സ്വയം തീര്‍ക്കുന്ന ചതിക്കുഴികളായിരിക്കാം ഇതൊക്കെ. ഇത്തരത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങളെപ്പോലും ഇടതുവിരോധത്തിന്റെ പേരില്‍ ഫാസിസത്തിന്റെ കുറ്റിയില്‍ കൊണ്ടു കെട്ടുന്നത് യഥാര്‍ത്ഥ ഫാസിസ്റ്റ് ശക്തികളെ രക്ഷപ്പെടുത്താന്‍ മാത്രമേ ഉതകൂ.

    ReplyDelete
  26. ജനശക്തി കലക്കി!

    ഉണ്ണിത്താന്റെ "ആവിഷ്കാര സ്വാതന്ത്ര്യ"ത്തില്‍ കേറിപ്പിടിച്ചതാര്: ജയലക്ഷ്മിയോ നാട്ടുകാരോ?

    സക്കറിയയുടെ "ആവിഷ്കാര സ്വാതന്ത്ര്യ"ത്തില്‍ ആരെങ്കിലും കൈവെച്ചോ?

    അറിയണം, ഞങ്ങള്‍ക്ക് അറിയാനുള്ള അവകാശവും ഉണ്ട്!

    ReplyDelete
  27. ജനശക്തി,

    1) ഫാസിസം എന്തിനും ഏതിനും ഉപയോഗിക്കുന്ന ഒരു വാക്കായിട്ടുണ്ട് ഇന്ന്.

    2) ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നുള്ള ഒരു വാക്യവും താങ്കള്‍ എടുത്തെഴുതിയ ഖണ്ഡത്തിലില്ല. സെബാസ്റ്റ്യന്‍ പോള്‍ ഭരണഘടന വായിക്കാത്തതുകൊണ്ടാണ് ഇങ്ങനെ വന്നത്.

    3) സക്കറിയയുടെ നേര്‍ക്കുണ്ടായ കയ്യേറ്റം ഇടതുപക്ഷത്തെ ആക്രമിക്കാനുള്ള ഒരു വടിയായി ഉപയോഗിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു എന്നത് അംഗീകരിക്കുന്നു. അതേസമയം തന്നെ അഭിപ്രായങ്ങളെ ‘കൈകാര്യം‘ ചെയ്യുന്നത് ഇടതുപക്ഷമോ വലതുപക്ഷമോ ചെയ്യാന്‍ പാടില്ല. (അഭിപ്രായങ്ങള്‍ രൂക്ഷവും മുറിവേല്‍പ്പിക്കുന്നതുമാണെങ്കില്‍ അതേ നാണയത്തില്‍ മറുപടി പറയാന്‍ പ്രയാസമില്ലല്ലോ). ഇതിനെ ഡിഫിയും ഇടതുപക്ഷവും അപലപിച്ചത് ശരിയായ നടപടിയാണ്, ശ്ലാഘനീയമാണ്.

    4) രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്ന രാഷ്ട്രീയക്കാരനെ (വ്യക്തിപരമായി) ഒരു മതിപ്പുമില്ല, ഉണ്ണിത്താന്റെ പെരുമാറ്റം പലപ്പൊഴും രാഷ്ട്രീയം എത്രമാത്രം തരംതാണു എന്നതിന് ഉദാഹരണവുമാണ്. എന്നാല്‍ ഭീകരപ്രവര്‍ത്തനത്തിന് പ്ലാനിങ്ങ് നടത്തുന്നു എന്ന പേരിലായാലും ബോംബുണ്ടാക്കുന്നു എന്ന സംശയത്തിന്റെ പേരിലാ‍യാലും നാട്ടുകാര്‍ ഒരു വീട്ടിലും ഇടിച്ചുകയറരുത്. പരാതിയുണ്ടെങ്കില്‍ പോലീസിലറിയിക്കണം. സെര്‍ച്ച് വാറന്റുമായി പോലീസ് വരണം. അത് വാടകവീടോ മറ്റൊരാളുടെ വീ‍ടോ എന്നത് പ്രസക്തമല്ല. സ്വകാര്യതയിലുള്ള കടന്നുകയറ്റങ്ങള്‍, നാട്ടുകാരുടെ മോബ് ജസ്റ്റിസ് പ്രവണത, ഇതൊക്കെ തീര്‍ത്തും നിരുത്സാഹപ്പെടുത്തണം. (വീട്ടില്‍ അതിക്രമിച്ചുകയറിയ കൂട്ടത്തില്‍ കോണ്‍ഗ്രസുകാരും ലീഗുകാരും ഡിഫിക്കാരുമുണ്ട്; കോണ്‍ഗ്രസ് നേതാവ്, ഡിഫി ഭരണപക്ഷം, എന്നീ ഘടകങ്ങള്‍ കൊണ്ട് കുറ്റം ഡിഫിയുടെ തലയിലായി). മോബ് ജസ്റ്റിസ് പ്രവണതകള്‍ മുളയിലേ നുള്ളിയില്ലെങ്കില്‍ നാളെ നമ്മളും ബിഹാര്‍ മോഡലിലെത്തും.

    പിണറായി ഭീഷണിയുടെ സ്വരത്തിലല്ല പറഞ്ഞതെന്നും പിണറായിയുടെ വാക്യങ്ങള്‍ പലരും വളച്ചൊടിച്ചു എന്നും സമ്മതിക്കുന്നു. അതേസമയം കയ്യേറ്റത്തെ അപലപിക്കാന്‍ പിണറായി ശ്രമിച്ചില്ല, ഇതുകൊണ്ടൊക്കെയായിരിക്കാം കയ്യേറ്റം നടന്നത് എന്ന് പറഞ്ഞുവെച്ചതേയുള്ളൂ.

    സക്കറിയയും മുന്‍പ് പ്രസംഗം കേട്ട ഒരുകൂട്ടം ചെറുപ്പക്കാരുമായി ഒരു തര്‍ക്കം നടന്നു, തീര്‍ന്നു എന്നേ ഉള്ളൂ എങ്കില്‍ ഒട്ടും തന്നെ പരാതിയില്ലായിരുന്നു. സക്കറിയ വേദിയില്‍ ജനക്കൂട്ടത്തിന് അനഭിമതമായ അഭിപ്രായം പറഞ്ഞു, അതിനെ ചിലര്‍ കയ്യൂക്കുകൊണ്ട് നേരിടാന്‍ ശ്രമിച്ചു എന്നാണെങ്കിലോ? ഇത് രണ്ടും സാദ്ധ്യതകളാണ്. തന്റെ കഴുത്തില്‍ പിടിച്ചുതള്ളി എന്നും ഉന്തും തള്ളുമുണ്ടായി എന്നും (നോക്കണേ, മൂന്നു മദ്ധ്യവയസ്കരായ സാഹിത്യകാരന്മാര്‍ ചെറുപ്പക്കാരുമായി ഉന്തിനും തള്ളിനും പോവുന്നത്) ഭീഷണിയുടെയും തെറിവിളിയുടെയും അകമ്പടിയോടെ തള്ളി കാറിനകത്താക്കി എന്നും സക്കറിയ പറയുന്നു. ഇത് കയ്യേറ്റമല്ല, സാധാരണ വാക്കേറ്റമാണെന്ന് സെബാസ്റ്റ്യന്‍ പോളും പറയുന്നു.

    ഇത്തരം കയ്യേറ്റ / വാക്കേറ്റ ശ്രമങ്ങള്‍ തുടരുകയാണെങ്കില്‍ അതിന്റെ പരിണതഫലം സാഹിത്യകാരന്മാര്‍ ജനക്കൂട്ടത്തിനോ രാഷ്ട്രീയത്തിനോ എതിരായി എതിരഭിപ്രായങ്ങള്‍ പറയുന്നത് കുറയും എന്നതാണ്. ഏറാന്മൂളികളുടെയും മൌനികളുടെയും ഒരു സാംസ്കാരിക സമൂഹം രൂപപ്പെടും എന്നതാണ്.

    വ്യക്തിപരമായി, അന്ധമായ ഇടതുവിരോധമില്ല. അകല്‍ച്ചയുണ്ട്. ഇടതുപക്ഷസഹയാത്രികര്‍ക്ക് പാര്‍ട്ടി നിലപാടുകള്‍ മാത്രം വേദവാക്യമാവുന്നത് (പലരും പെന്തിക്കോസ്ത് പോലെയുള്ള ഒരു തീവ്ര മതവിഭാഗത്തിന്റെ അനുയായികളുടെ സ്വഭാവം കൈക്കൊള്ളുന്നു) ആശങ്കയോടെയാണ് കാണുന്നത്. ഇടതുവിരോധം കൊണ്ടല്ല ഇത്രയും പറയുന്നത്; സക്കറിയ എന്ന എഴുത്തുകാരനോടുള്ള, ചിന്തകനോടുള്ള സ്നേഹബഹുമാനങ്ങള്‍ കൊണ്ടും (എതിരന്‍ കതിരവന്റെ ബ്ലോഗില്‍ സക്കറിയയുമായുള്ള അഭിമുഖം വായിക്കുക) ജനക്കൂട്ടത്തിന് / ഭരണകക്ഷിക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്ന സാംസ്കാരികനായകന്മാര്‍ ചുരുങ്ങിച്ചുരുങ്ങി വരുന്ന കാലത്ത് അങ്ങനെയുള്ള ഒരാളെ കയ്യൂക്കുകൊണ്ട് നേരിടാന്‍ ശ്രമിച്ചു എന്ന തോന്നല്‍ കൊണ്ടുമാണ്.

    ReplyDelete
  28. സിമിയുടെ അഭിപ്രായങ്ങളിലെ ഉദ്ദേശ്യശുദ്ധി അംഗീകരിക്കുന്നു. എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന അവസ്ഥയോടും യോജിപ്പില്ല. എങ്കിലും ഓരോ സംഭവത്തെയും അതിന്റെ പശ്ചാത്തലത്തില്‍ തന്നെ വേണം കാണാന്‍ എന്നത് നാം മറന്നുകൂടാ. പ്രതികളെ കൃത്യമായിത്തന്നെ അടയാളപ്പെടുത്തുകയും വേണം. ചെറിയ ചെറിയ സംഭവങ്ങളെ പര്‍വതീകരിച്ച് ജനങ്ങളുടെ പ്രതികരണശേഷിയെ സാമൂഹ്യവിരുദ്ധമായ ഒന്നാക്കി മാറ്റി പതുക്കെ പതുക്കെ ഇല്ലാതാക്കുന്ന തന്ത്രത്തെയും എതിര്‍ക്കണം. ‘അതും‘ ‘ഇതും‘ തമ്മില്‍ വ്യക്തമായൊരു അതിര്‍ വരമ്പിടാന്‍ നമുക്ക് കഴിയണം.

    ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി..പേരെടുത്ത് പറയുന്നില്ല. ഉണര്‍ന്നിരിക്കുന്ന കണ്ണുകള്‍ ഇനിയും ഇനിയും ഉണ്ടാകട്ടെ..

    ReplyDelete
  29. ജനശക്തി
    എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കടയടച്ചു പോയതു കണ്ടു. എന്നാലും സിമിയുടെ ഒരു വാചകത്തോട്, ഒരു വാച്‌കത്തോട് മാത്രം പ്രതികരിക്കണമെന്നുണ്ട്.
    ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഭരണഘടന വായിച്ചിട്ടില്ല എന്നുള്ളതിനോട് മാത്രം. സിമീ..ഡോ. സെബാസ്റ്റ്യന്‍ പോളിന് ഡോൿടറേറ്റ് കിട്ടിയത് കോണ്‍സ്റ്റിറ്റ്യൂഷന്‍ ലോയിലാണ്.

    ReplyDelete
  30. മരത്തലയാ,

    കടയടച്ചു പോയതല്ല. ഇത് 24X7X52 കടയല്ലേ..:)

    എല്ലാ ചര്‍ച്ചകള്‍ക്കും എല്ലായ്പ്പോഴും സ്വാഗതം.

    വിവരത്തിനു നന്ദി. അദ്ദേഹം നിയമബിരുദധാരിയാണ് എന്നതറിയാമായിരുന്നു. എങ്കിലും ഡോക്ടറേറ്റ് ഈ വിഷയത്തിലായിരുന്നു എന്നത് അറിയില്ലായിരുന്നു.

    ReplyDelete
  31. ഇടതുപക്ഷസഹയാത്രികര്‍ക്ക് പാര്‍ട്ടി നിലപാടുകള്‍ മാത്രം വേദവാക്യമാവുന്നത് (പലരും പെന്തിക്കോസ്ത് പോലെയുള്ള ഒരു തീവ്ര മതവിഭാഗത്തിന്റെ അനുയായികളുടെ സ്വഭാവം കൈക്കൊള്ളുന്നു)

    നേരെ തിരിച്ചല്ലേ യാഥാര്‍ത്ഥ്യം .. പാര്‍ട്ടിക്കാര്‍ക്കല്ലാതെ സഹയാത്രികര്‍ക്ക് പാര്‍ട്ടി നിലപാടുകള്‍ വേദവാക്യമാകുന്നത് (നല്ല ഏല്‍ക്കുന്ന പ്രയോഗം) എക്സെപ്ഷനാണു. പിന്നെ ഇങ്ങനെയൊരു സ്റ്റേറ്റ്മന്റ് കാച്ചിയതിന്റെ മനശ്ശാസ്ത്രം വളരെ ലളിതമാണു.
    സ്വന്തം ഇടത് വിരുദ്ധതയ്ക്കൊരു ന്യായീകരണം അന്വേഷിച്ചു കണ്ടത്തല്‍. യുക്തിഭദ്രമായി ഇടതു (സി പി എം) നിലപാടുകളെ ഖണ്ഡിക്കാന്‍ കഴിയാതാകുമ്പോള്‍, എന്നിട്ടും ഇടതിനെ ഒന്നു കൊട്ടാതിരുന്നാല്‍ കേള്‍ക്കുന്നവര്‍ ഞാനിടതനാണോ (സിപിയം) എന്നെങ്ങാനം ധരിച്ചുപോയാലോ എന്ന ആശങ്കയെ മുളയിലേ നുള്ളല്‍‍. ഇടതുവിരുദ്ധത പ്രകടിപ്പിക്കേണ്ട ബാധ്യത. അപ്പൊള്‍ ഇല്ലാത്തൊരു വേദവാക്യം സൃഷ്ടിക്കുക, എന്നിട്ട് അതിനെ എതിര്‍ക്കുന്നുവെന്നു വരുത്തുക. നിഴക്കൂത്ത് !

    ReplyDelete
  32. " എന്നാലും സിമിയുടെ ഒരു വാചകത്തോട്, ഒരു വാച്‌കത്തോട് മാത്രം പ്രതികരിക്കണമെന്നുണ്ട്.
    ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഭരണഘടന വായിച്ചിട്ടില്ല എന്നുള്ളതിനോട് മാത്രം...പോളിന് ഡോൿടറേറ്റ് കിട്ടിയത് കോണ്‍സ്റ്റിറ്റ്യൂഷന്‍ ലോയിലാണ്."

    ചൈന,ക്യൂബ എന്നിവിടങ്ങളിലെ ഭരണഘടന പോള് വായിച്ചിട്ടില്ല എന്നല്ലേ സിമി പറഞ്ഞത് /ഉദ്ദേശിച്ചത് മരത്തലയാ.irony deficiency (@$:/#$)എന്ന മഹാരോഗം ഉണ്ടല്ലേ (!!! ???)

    ReplyDelete
  33. "പക്ഷേ ടോയ്‌ലറ്റില്‍ സ്‌ത്രീയും പുരുഷനും ഒരുമിച്ച്‌ കയറി കതകടച്ചാല്‍ യാത്രക്കാര്‍ ചോദ്യം ചെയ്യും. അതാണു മഞ്ചേരിയില്‍ സംഭവിച്ചത്‌“ - അതല്ല സംഭവിച്ചത്."

    അതാണ്‌ സംഭവിച്ചത്.ട്രെയിന്‍ പോതുമുതലോ സ്വകാര്യ മുതലോ ആയതുകൊണ്ടല്ല യാത്രക്കാര് ചോദ്യം ചെയ്യുന്നത്.അത് നാട്ടുകാര്‍ ആവുമ്പോ'ചോദ്യം ചെയ്യല്‍'പല തലത്തിലേക്ക് പോകാം.അതൊന്നും പീനല്‍ കൊഡു പറഞ്ഞു ജനം മാറിനില്‍ക്കില്ല. കാരണം,
    a)പീനല്‍ കൊഡും നിയമങ്ങളുമൊക്കെ ജനത്തിനു വേണ്ടി ആണ്.പീനല്‍കോഡിനും നിയമത്തിനും വേണ്ടി ജനം, എന്നതല്ല.
    b)എന്റെ വീട്ടിനടുത്ത് അരുതാത്തത് നടക്കുമ്പോള്‍,അശ്ലീലമായാല്‍ അത് ആവര്‍ത്തിക്കുമ്പോ,ഞാന്‍ ചിലപ്പോള്‍ പോലീസിനെ വിളിച്ചു എന്ന് വരാം,എല്ലാ 'ജനവും'അങ്ങനെ പ്രതികരിക്കണം എന്നില്ല.വീട്ടില്‍ കയറി താമസിക്കുന്നതിനു നമ്മളെയൊന്നും കേരളത്തില്‍ ആരും ചോദ്യം ചെയ്തിട്ടില്ല,പക്ഷെ ഏതു വീട്ടിലോ ആവട്ടെ തുണിയഴിച്ച്ചു പരസ്യമായി രണ്ടു പേര് മുറ്റത്തു നടക്കുന്നു എന്നിരിക്കട്ടെ,അയല്‍വാസികള്‍ ചിലര് പോലീസിനെ വിളിക്കും (രാജ്മോഹന്‍ സംഭവത്തില്‍ പോലീസിനെയും വിളിച്ചല്ലോ),ചിലര്‍ കല്ലെറിഞ്ഞു എന്ന് വരും, മറു ചിലര് തെറി പറഞ്ഞു എന്ന് വരാം..
    c)പോലീസിനെ വിളിക്കുക എന്നത് "നിയമം" പാലിക്കല്‍ ആണ്. എന്നാല്‍ എപ്പോഴും അങ്ങനെ നിയമം,ചിട്ട പാലിക്കപ്പെടാറില്ല.രാഷ്ട്രീയം വിടുക, ശിവദാസമേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ ഉരുടാഹരണം എടുക്കാം. ഗുരുവായൂരില്‍ ക്ഷേത്രത്തില്‍ കയറാന്‍ (എ) ഹിന്ദുമതവിശ്വാസി ആവണം (ബി)കുളിച്ചിരിക്കണം എന്നീ നിയമങ്ങളുണ്ട്.പക്ഷെ ക്ഷേത്രം തീ പിടിച്ചപ്പോള്‍, അടുത്ത ചര്‍ച്ചില്‍ നിന്ന് കൂട്ടമണി അടിച്ചു ക്രിസ്ത്യാനികള്‍,പിന്നെ പള്ളിയില്‍ നിന്ന് മുസ്ലീങ്ങള്‍ അടക്കം അകത്തു കയറി തീയണക്കാന്‍ സഹായിച്ചു. മുകളില്‍ പറഞ്ഞ "നിയമങ്ങള്‍" അവിടെ ബാധകമായില്ല.അത് ജനം പ്രതികരിച്ചതാണ്.ഫയര്‍ഫോര്‍സ് വരട്ടെ എന്ന് പറഞ്ഞു ആരും കാത്തു നിന്നില്ല, "അന്യ" മതസ്ഥന്‍ എന്ന് പറഞ്ഞു ആരും ആരെയും മാറ്റി നിര്‍ത്തിയില്ല.
    d)ഇനി ഈ പ്രതികരണങ്ങള്‍ ഏത് സംഘടന ആവട്ടെ, സംഘടനാ തലത്തില്‍ ആലോചിച്ചു നടപ്പക്കുന്നതാണെങ്കില്‍ അത് ഫാസിസം എന്നൊക്കെ വ്യാഖ്യാനിക്കാം.
    e)ട്രെയിനില്‍ സെബാസ്റ്യന്‍ പോള് പറഞ്ഞ ഉദാഹരണം ഏതെങ്കിലും സംഘടന ആഹ്വാനം ചെയ്തു ഉണ്ടാകുന്ന പ്രതികരണമല്ല, ജനം സ്പോന്ടനിയസ് ആയി പ്രതികരിക്കുന്നു എന്ന് മാത്രം.

    ReplyDelete
  34. അപ്പൊ എങ്ങനെയാ..സിമിക്ക് ഇയ്യിടേയായി ദിവസക്കൂലിയാണോ? അതോ രാജമാണിക്യത്തിൽ പറയുമ്പോലെ കമന്റ് ഒന്നിനു ഇത്ര, സി പി എം നേതാക്കളെ തന്തയ്ക്ക് വിളിച്ചാൽ ഇത്ര,ഉണ്ണിത്താൻ സക്കറിയ എന്നിവരെ പോലെ ഉള്ളവരെ ന്യായീകരിച്ചാൽ ഇത്ര എന്ന രീതിയിലാണൊ? ഇങ്ങനെ കിട്ടുന്ന തുക വലത് ക്യാമ്പിലെ എല്ലാവരും കൂടെ പങ്കിട്ടെടുക്കലാണോ? അടുത്ത പുസ്തകം ഇറക്കാൻ കാശു വേണമല്ലൊ.

    നടന്ന് കമന്റിടുകയാണല്ലൊ..കൊള്ളാം കൊള്ളാം നല്ല വരുമാനമാർഗ്ഗം

    ReplyDelete
  35. കൊല്ലം കടയ്ക്കൽ സംഭവത്തിന്റെ പേരില്‍ കുരീപ്പുഴ ശ്രീകുമാറിനെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കുന്നതില്‍ പന്തികേടുണ്ട്‌. പ്രകോപനപരമെന്നു വിശേഷിപ്പിക്കപ്പെട്ട പ്രസംഗം നടക്കുമ്പോള്‍ ശ്രോതാക്കൾ തടസമുണ്ടാക്കിയില്ല എന്നതാണു കുരീപ്പുഴയുടെ കേസിനെ ദുര്‍ബലപ്പെടുത്തുന്ന ആദ്യഘടകം. വേദിയില്‍നിന്നിറങ്ങുന്ന പ്രഭാഷകനോടു സ്വകാര്യമായി ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവു പലേടത്തുമുണ്ട്‌. ചോദ്യകര്‍ത്താവിന്റെ ഗൂഢോദ്ദേശം മനസിലാക്കി കൗശലത്തോടെ അയാളെ നിരായുധനാക്കുന്ന വിദ്യ യേശു പഠിപ്പിക്കുന്നുണ്ട്‌. പ്രകോപിതമായ യുവമനസുകളില്‍നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു കുരീപ്പുഴ ശ്രീകുമാർ പ്രതികരിച്ച രീതിയായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തരപ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌.

    ReplyDelete