Wednesday, January 2, 2013

ഐസ് ക്രീം കേസ് അട്ടിമറി: വി എസിന് രേഖകള്‍ നല്‍കണം


കോഴിക്കോട്: ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പുനരന്വേഷണത്തിന്റെ എല്ലാ രേഖകളും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് നല്‍കണമെന്ന് കോടതി. അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം പൊലീസ് നല്‍കിയ സാക്ഷിമൊഴികള്‍ അടക്കമുള്ള രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്(ഒന്ന്) പി ടി പ്രകാശനാണ് ഉത്തരവായത്.വി എസിന്റെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. വിഎസിനുവേണ്ടി അഡ്വ എന്‍ ഭാസ്കരന്‍ നായര്‍ ഹാജരായി.

 ഐസ് ക്രീം കേസ് എഴുതിത്തള്ളണമെന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് സ്വീകരിക്കാതിരിക്കാനുള്ള കാരണങ്ങള്‍ വിശദമാക്കി നല്‍കിയ പ്രധന ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. ഇത് ജനുവരി17നു പരിഗണിക്കും.

അധികഭൂമി: നടപടി എടുക്കുമോ എന്ന് കോടതി

കൊച്ചി: ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് ഭൂമി കൈവശംവെച്ചിട്ടുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമോ എന്ന് ഹൈക്കോടതി. കൊച്ചിയിലെ മെഡിസിറ്റി കമ്പനി ഭൂമിയില്‍ കൈമാറ്റം ചെയ്തതായി കാണുന്ന 57 ഏക്കര്‍ മിച്ചഭൂമി വ്യവസഥ മറികടന്നാണോ കൈമാറ്റം ചെയ്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.ഇക്കാര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

കടമക്കുടിയിലെ മെഡിസിറ്റി ഭൂമിയില്‍ ഭൂസമരം നടത്തുന്നതിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മെഡിസിറ്റി കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ഈ ഭൂമിയിലാണ് ചൊവ്വാഴ്ച ഭൂസമരത്തിന്റെ ഭാഗമായി പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. പ്രതിഷേധം ജനങ്ങളിലെത്തിക്കാനാണ് സമരമെന്ന് കെഎസ്കെടിയു വയക്തമാക്കിയിരിക്കുന്നത്. ഇതിന് അവര്‍ക്ക് അവകാശമില്ലേ എന്നും കോടതി ചോദിച്ചു. ജ. കെ എം ജോസഫ്, ജ. കെ ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ്.

ലോഫ്ളോര്‍ നീട്ടിയത് മന്ത്രിതല തീരുമാനം: കെഎസ്ആര്‍ടിസി

കൊച്ചി: കൊച്ചി നഗരത്തിന് അനുവദിച്ച വോള്‍വോ ലോഫ്ളോര്‍ ബസുകളുടെ സര്‍വീസ് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിച്ചത് മന്ത്രിതലയോഗ തീരുമാനത്തെത്തുടര്‍ന്നാണെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഗതാഗതം-നഗരവികസനകാര്യ മന്ത്രിമാരുടെ സംയുക്ത യോഗതീരുമാനപ്രകാരമാണ് സര്‍വീസ് കൊച്ചിയ്ക്ക് പുറത്തേയ്ക്ക് നീട്ടാന്‍ ആര്‍ടിഒയുടെ അനുമതി തേടിയതെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. ജനറം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊച്ചി നഗരസഭയ്ക്ക് അനുവദിച്ച ബസുകളുടെ സര്‍വീസുകള്‍ നഗരത്തിനു പുറത്തേയ്ക്ക് നീട്ടിയതിനെതിരെ അഭിഭാഷകന്‍ കെ പി പ്രദീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്

deshabhimani

"ഭൂമി തന്നേ തീരു; അന്നേ മടങ്ങൂ"


തുമ്പോട്: "ഇവിടെ കിടന്ന് മരിക്കാനും ഒരുക്കമാ. പാവങ്ങള്‍ക്കെല്ലാം ഒരു പിടിമണ്ണ് ഇല്ലാതെ ഞങ്ങള്‍ക്ക് മടക്കമില്ല"- ചെങ്കൊടിയില്‍ മുറുകെപ്പിടിച്ച് സമരവളന്റിയര്‍ എഴുപതുകാരി സുമതി പറഞ്ഞു. ഇത് സുമതിയുടെ വാക്കുകള്‍ മാത്രമല്ല; മടവൂര്‍ തുമ്പോട് ഭൂസംരക്ഷണ സമരകേന്ദ്രത്തിലെ വളന്റിയര്‍മാരായ മുഴുവന്‍ സഖാക്കളുടെയും അഭിപ്രായമാണ്. മിക്കവരും ഭൂസംരക്ഷണസമരത്തിന് വളന്റിയര്‍മാരാകാന്‍ സ്വയം സജ്ജരായി മുന്നോട്ടുവന്നതാണ്. ഇവരില്‍ മക്കള്‍ക്ക് ഒരുപിടി മണ്ണുകൊടുക്കാന്‍ മാര്‍ഗമില്ലാതെ നീറുന്ന അമ്മമാരുമുണ്ട്. ആയുസ്സൊടുങ്ങും മുമ്പ് സ്വന്തം കുടുംബത്തിന് വാടകവീട്ടില്‍നിന്ന് മോചനം ആഗ്രഹിക്കുന്ന ഗൃഹനാഥരുമുണ്ട്. സ്വന്തം ഗ്രാമങ്ങളിലെ നിരാലംബരായ നൂറുക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളെ നിത്യനരകത്തില്‍നിന്ന് കരകയറ്റാനുള്ള നിശ്ചയദാര്‍ഡ്യവുമായി വന്ന സഖാക്കളുണ്ട്. എല്ലാവരും ആവേശത്തിലാണ്. തുമ്പോട്ട് മൂന്ന് ഏക്കര്‍ ഒമ്പത് സെന്റ് മിച്ചഭൂമിയിലേക്ക് പോരാളികളായി പ്രവേശിച്ചപ്പോള്‍ ലക്ഷ്യം കാണാനുള്ള പോരാട്ടത്തില്‍ ഏതറ്റംവരെയും പോകാനുള്ള ആവേശം അവര്‍ പ്രകടമാക്കി. വര്‍ഷങ്ങളായി കൃഷിചെയ്യാതെ തരിശായിക്കൊണ്ടിരിക്കുന്ന മണ്ണിലെ കത്തുന്ന വെയില്‍. ഇവിടെ പകല്‍ മുഴുവന്‍ ഇരുന്ന് വരും ദിവസങ്ങളില്‍ ശക്തമാകുന്ന പേരാട്ടങ്ങള്‍ക്ക് ഊര്‍ജം സംഭരിക്കുകയായിരുന്നു അവര്‍.

മാമണ്ണൂര്‍ മഠം സമരത്തിന്റെ ആവേശവുമായി

തുമ്പോട്: "മുടവന്‍മുഗള്‍ സമരത്തിനുശേഷം എ കെ ജി ഇങ്ങോട്ടേക്കാണ് വന്നത്. പടത്തലവനെത്തിയതോടെ മാമണ്ണൂര്‍ മഠം മിച്ചഭൂമി സമരം ആവേശക്കൊടുമുടി കയറി. മണ്ണിന്റെ മക്കള്‍ കൃഷി ഭൂമിയില്‍ കയറി വിളവെടുത്താണ് സമരം നടത്തിയത്. അന്ന് സമരത്തിന്റെ ഭാഗമായി സ്ത്രീകളും തെങ്ങില്‍ കയറി തേങ്ങയിട്ടിരുന്നു..." അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് കിടപ്പാടം കിട്ടിയ ആ സമരകേന്ദ്രത്തിലാണ് ഇപ്പോള്‍ ജില്ലയിലെ ഭൂസംരക്ഷണ പോരാട്ടത്തിന് തുടക്കമായതെന്നത് ഓര്‍മിക്കുമ്പോള്‍ പഴയതലമുറയ്ക്ക് ആവേശം അണപൊട്ടുന്നു. സിഐടിയു ജില്ലാ കമ്മിറ്റി അംഗമായ മടവൂര്‍ വിക്രമന്‍നായര്‍ അന്ന് മാമണ്ണൂര്‍ മഠം മിച്ചഭൂമി സമരത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു.

 "മൂന്നു മാസത്തോളമാണ് സമരം നീണ്ടത്. ആയിരങ്ങളാണ് അന്ന് പലഘട്ടങ്ങളായി ചെങ്കൊടിക്കീഴില്‍ കിടപ്പാടത്തിനായി അണിനിരന്നത്. ഇന്ന് ഈ നാട്ടില്‍ ജനങ്ങള്‍ക്ക് കിട്ടിയതെല്ലാം അന്നത്തെ ആ സമരത്തിന്റെ പ്രതിഫലമാണ്"- വിക്രമന്‍നായര്‍ പറഞ്ഞു. ഫാദര്‍ വടക്കന്‍, ജോണ്‍ മാഞ്ഞൂരാന്‍, കാട്ടായിക്കോണം ശ്രീധരന്‍ തുടങ്ങിയ പ്രമുഖരെല്ലാം അന്ന് സമരത്തിന് ആവേശം പകരാന്‍ എത്തിയിരുന്നു. ആ ചരിത്രസമരത്തില്‍ പങ്കെടുത്ത നിരവധി നാട്ടുകാര്‍ ചൊവ്വാഴ്ച തുമ്പോട്ട് ആരംഭിച്ച ഭൂസംരക്ഷണ പോരാട്ടഭൂമിയിലും എത്തിയിരുന്നു. തലചായ്ക്കാനൊരിടമില്ലാത്ത ലക്ഷങ്ങള്‍ക്കുവേണ്ടി എത്രകാലംവരെയും സമരത്തിന് തങ്ങള്‍ ഇനിയും ഒരുക്കമാണെന്ന് അവര്‍ ഒറ്റെക്കെട്ടായി പറയുന്നു.

റെവന്യൂമന്ത്രി സമരചരിത്രം മറക്കുന്നു: പി കെ ഗുരുദാസന്‍

അരിപ്പ (കുളത്തൂപ്പുഴ): മിച്ചഭൂമി വിതരണവുമായി ബന്ധപ്പെട്ട് റെവന്യൂമന്ത്രി അടൂര്‍ പ്രകാശ് നടത്തിയ അഭിപ്രായപ്രകടനം വിലപ്പോകില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. ഇ എം എസിന്റെ നേതൃത്വത്തില്‍ 1957ല്‍ അധികാരത്തില്‍വന്ന ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രമായ ഭൂപരിഷ്കരണനിയമത്തിലുള്ള അജ്ഞതയാണ് അടൂര്‍ പ്രകാശിന്റെ അഭിപ്രായത്തില്‍ നിഴലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂസംരക്ഷണസമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ചോഴിയക്കോട്ടു ചേര്‍ന്ന വന്‍സമ്മേളനത്തില്‍ നിര്‍വഹിക്കുകയായിരുന്നു ഗുരുദാസന്‍.

ഇ എം എസ് സര്‍ക്കാര്‍ "59ല്‍ കൊണ്ടുവന്ന ഭൂപരിഷ്കരണനിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിന് തടസ്സം സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. "59 ജൂണില്‍ സംസ്ഥാന നിയമസഭ ഭൂപരിഷ്കരണനിയമം പാസാക്കിയെങ്കിലും ഒരുമാസം കഴിഞ്ഞപ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിച്ചു. "60 മുതല്‍ "67വരെ വിവിധഘട്ടങ്ങളില്‍ സംസ്ഥാനഭരണം കൈയാളിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭൂപരിഷ്കരണനിയമവും അട്ടിമറിച്ചു. മിച്ചഭൂമി അര്‍ഹതപ്പെട്ട ഭൂരഹിതര്‍ക്കു വിതരണംചെയ്യാതെ ജന്മിമാരുടെ സ്വന്തക്കാര്‍ക്കും പട്ടിക്കും പൂച്ചയ്ക്കുംവരെ ഇഷ്ടദാനം നല്‍കാന്‍ കോണ്‍ഗ്രസ് അന്ന് വഴിയൊരുക്കി. പിന്നീട് "67ല്‍ വീണ്ടും അധികാരത്തില്‍വന്ന ഇ എം എസ് സര്‍ക്കാര്‍തന്നെയാണ് നിയമം കുറെക്കൂടി സമഗ്രമായി പാസാക്കി നടപ്പാക്കാന്‍ തയ്യാറായത്. ഈ നിയമം അനുസരിച്ച് മിച്ചഭൂമിയായി കണ്ടെത്തിയ മുഴുവന്‍ഭൂമിയും അര്‍ഹതപ്പെട്ട പാവങ്ങള്‍ക്കു വിതരണംചെയ്യണമെന്ന് ആലപ്പുഴയിലെ അറവുകാട്ടു ചേര്‍ന്ന സമ്മേളനം ആവശ്യപ്പെട്ടു. എ കെ ജിയുടെ നേതൃത്വത്തിലായിരുന്നു ആ സമ്മേളനം. അതേത്തുടര്‍ന്നാണ് "70 ജനുവരി ഒന്നിന് കേരളചരിത്രത്തിലെ ഉജ്വല സമരങ്ങളിലൊന്നായ മിച്ചഭൂമി സമരത്തിന് തുടക്കമായത്. മുടവന്‍മുഗള്‍ കൊട്ടാരത്തില്‍ എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന സമരവും ഇതിന്റെ ഭാഗമായിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നരലക്ഷത്തിലധികംപേര്‍ക്ക് മിച്ചഭൂമി വിതരണംചെയ്തു. ഇപ്പോള്‍ റെവന്യൂമന്ത്രി ഉയര്‍ത്തുന്ന വാദം ആര്‍ക്കും ബോധ്യമാകില്ല. സമരം അനാവശ്യമാണെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. അതേസമയം മിച്ചഭൂമിയായി കണ്ടെത്തിയ 7185 ഏക്കര്‍ ഭൂമി ഉടന്‍തന്നെ വിതരണംചെയ്യുമെന്നും മന്ത്രി പറയുന്നു. അത് വിതരണംചെയ്താല്‍പോരേ എന്തിനാണ് കാലതാമസം വരുത്തുന്നത്. ഒരുതുണ്ട് ഭൂമിക്കുവേണ്ടിയുള്ള ഭൂരഹിതരുടെ സമരം ലക്ഷ്യംനേടുംവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമാഫിയയ്ക്ക് മുന്നില്‍ തലകുനിച്ച സര്‍ക്കാര്‍: ജോസഫൈന്‍

ആലപ്പുഴ: അരയും തലയും മുറുക്കി എത്തുന്ന ഭൂമാഫിയയ്ക്ക് മുന്നില്‍ തലകുനിച്ചു കൊടുക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം സി ജോസഫൈന്‍ പറഞ്ഞു. കൈനകരിയിലെ പൂപ്പള്ളി കുടുംബം വക മിച്ചഭൂമിയില്‍ ആരംഭിച്ച ഭൂസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

എല്ലാ ഭൂപരിഷ്ക്കരണ നിയമങ്ങളും അട്ടിമറിച്ച്, വെള്ളം ചേര്‍ത്ത് തോട്ടഭൂമിയടക്കം ഭൂമാഫിയയുടെയും റിയല്‍ എസ്റ്റേറ്റുകാരുടെയും കൈകളിലെത്തിക്കുന്നു. രണ്ടാം ഭൂസമരം വിശേഷിപ്പിക്കപ്പെട്ട ഈ സമരത്തെ ആക്ഷേപിക്കുന്ന മന്ത്രി അടൂര്‍ പ്രകാശിനെ പോലുള്ളവര്‍ക്ക് നാടിന്റെ ചരിത്രമറിയില്ലായിരിക്കാം. പാവപ്പെട്ടവന് ഭൂമിക്കും വീടിനുമായി അത്യുജ്വല സമരത്തിന് നേതൃത്വം നല്‍കുകയും മിച്ചഭൂമിക്കായി നിയമനിര്‍മാണം നടത്തുകയും ചെയ്തത് സിപിഐ എമ്മും ഇടതുപക്ഷ സര്‍ക്കാരുകളുമാണ്. അടൂര്‍ പ്രകാശും മറ്റും വള്ളിനിക്കറിട്ട് നടന്നകാലത്തുണ്ടായ ഈ ചരിത്രപരമായ ഇടപെടല്‍ അവര്‍ ഓര്‍മിക്കാത്തതില്‍ അത്ഭുതപ്പെടേണ്ട. ചില മാധ്യമങ്ങള്‍ ഇവര്‍ക്കായി കുഴലൂത്തു നടത്തുകയാണ്. രണ്ടാം ഭൂസമരത്തിന് പ്രത്യേക സ്വാഭവമുണ്ട്. മിച്ചഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുക മാത്രമല്ല. അധികമുള്ള ഭൂമി ഭൂരഹിതര്‍ക്ക് കൊടുക്കണം. സിപിഐ എം എല്ലായ്പ്പോഴും ഉയര്‍ത്തിയ മുദ്രാവാക്യമാണിതെന്നും ജോസഫൈന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മിച്ചഭൂമി ഇല്ലാതാക്കാന്‍ ഭൂമാഫിയയ്ക്കായി കൂട്ടുനില്‍ക്കുകയാണെന്ന് സമരഭൂമി റിസീവര്‍ ഭരണത്തിലാണെന്ന് കാട്ടി ബാനര്‍ സ്ഥാപിച്ചതിനെ പരാമര്‍ശിച്ച് സമരലീഡര്‍ ജി സുധാകരന്‍ എംഎല്‍എ പറഞ്ഞു. ഭൂമാഫിയയുടെയും എല്ലാ പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങളുടെയും സംരക്ഷകരായി യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്ന് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന പാര്‍ടി ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ ഭൂപ്രഭുക്കളുടെ വക്താക്കള്‍: എ വിജയരാഘവന്‍

അഞ്ചല്‍: സിപിഐ എമ്മിന്റെ ഭൂസമരത്തെ പരിഹസിക്കുന്ന റെവന്യൂമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ എക്കാലവും ഭൂപ്രഭുക്കളുടെ വക്താക്കളാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം എ വിജയരാഘവന്‍ പറഞ്ഞു. കേരള കര്‍ഷകസംഘം, കെഎസ്കെടിയു, പട്ടികജാതി ക്ഷേമസമിതി, ആദിവാസി ക്ഷേമസമിതി എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭൂസമരത്തിന്റെ ഭാഗമായി അരിപ്പയിലെ സര്‍ക്കാര്‍ഭൂമിയില്‍ പ്രവേശിച്ച സമരവളന്റിയര്‍മാരെ അഭിവാദ്യംചെയ്തു സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍.

1971ലെ ഭൂസമരത്തില്‍ സമരംചെയ്ത ഭൂരഹിതരെ നേരിടുന്നതിന് ഭൂപ്രഭുക്കളെയും വന്‍കിട തോട്ടംഉടമകളെയും സഹായിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഈ സമരത്തെയും നേരിടുമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍, എന്തേ പൊലീസിനെ ഉപയോഗിച്ചു നേരിടാന്‍ തയ്യാറാകാഞ്ഞത്. അത്തരത്തില്‍ ഈ സമരത്തെ നേരിടാന്‍ തയ്യാറായാല്‍ കേരളത്തിലെ ജയിലുകളൊന്നും തികയാതെവരും. സമരഭടന്മാരെ ഇടുന്നതിന് ജയിലില്‍ കിടക്കുന്ന കള്ളന്മാരെയൊക്കെ ഒഴിപ്പിക്കുന്നതായി പ്രചാരണം നടത്തിയവര്‍ക്ക് എന്തേ അതിനു കഴിയുന്നില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം വിജയരാഘവന്‍ ചോദിച്ചു. ഒരുലക്ഷം പേര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതുതന്നെ സിപിഐ എം നടത്തുന്ന സമരത്തിന്റെ വിജയമായിട്ടാണ് കാണുന്നത്. പക്ഷേ, മൂന്നുസെന്റ് ഭൂമികൊണ്ട് പറ്റില്ല. ഭൂമാഫിയകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും എത്ര ഭൂമി വേണമെങ്കിലും കൈവശംവയ്ക്കാന്‍ അവസരമൊരുക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭൂമി പതിച്ചുകൊടുക്കുന്നതുവരെ ഈ സമരം തുടരും.

മൂന്നു ലക്ഷത്തോളം കുടുംബങ്ങള്‍ കേരളത്തില്‍ ഭൂമിയില്ലാത്തവരായിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍, അവര്‍ക്കു ഭൂമി നല്‍കണമെന്നു പറഞ്ഞ് സമരം ആരംഭിച്ചിരിക്കുന്നതു ശരിയല്ലെന്നാണ് റെവന്യൂമന്ത്രി പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ഭൂമി പിടിച്ചെടുത്ത് ഭൂമാഫിയകളെ ഒഴിവാക്കി ഭൂമിയില്ലാത്തവര്‍ക്ക് പതിച്ചുകൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ എംപി, എസ് ജയമോഹന്‍, സി തങ്കപ്പന്‍, ഡി രാജപ്പന്‍നായര്‍, കെ ബാബുപണിക്കര്‍ എന്നിവരും സമരവളന്റിയര്‍മാരെ അഭിവാദ്യംചെയ്തു.

deshabhimani 020113

എകെജി കാണിച്ച വഴികളിലൂടെ വരുന്നു ഞങ്ങള്‍.....

പാലക്കാട്: "എ കെ ജി കാണിച്ച വഴികളിലൂടെ വരുന്നു ഞങ്ങള്‍ മുന്നോട്ട്". കൊല്ലങ്കോട് കരിപ്പോട് മിച്ചഭൂമിയിലേക്ക് ഇരമ്പിക്കയറുമ്പോള്‍ ആയിരങ്ങളുടെ കണ്ഠങ്ങളില്‍നിന്ന് ഉയര്‍ന്ന മുദ്രാവാക്യമാണിത്. ടെന്‍ഡ് കെട്ടി കാത്തിരുന്ന പൊലീസ് സന്നാഹത്തിന് സമരവീര്യത്തിനുമുന്നില്‍ നിസ്സംഗരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു. ജീവിക്കാനുള്ള സമരമാണിത്. പൊലീസല്ല, പട്ടാളം വന്നാലും ഞങ്ങള്‍ അതിജീവിക്കും. എന്ത് വിലകൊടുത്തും ഈ ഭൂമിയെ ഞങ്ങള്‍ സംരക്ഷിക്കും. കര്‍ഷക-കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ അതിജീവനത്തിനായി പാലക്കാടന്‍മണ്ണില്‍ നടത്തിയ പോരാട്ടത്തിന്റെ അതേ ആവേശവും സംഘടിതശക്തിയുടെ സമരവീര്യവും വീണ്ടും ഉണര്‍ന്നെഴുന്നേറ്റു. പുത്തന്‍വീട് മധുസൂദനില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാത്ത ഭൂമിയിലേക്ക് യുവജനങ്ങള്‍ മുതല്‍ 70 വയസ്സു പിന്നിട്ടവര്‍വരെ ഒരേ ആവേശത്തില്‍ മുന്നോട്ടുനീങ്ങി. കത്തുന്ന വെയില്‍പോലും അവര്‍ക്കുമുന്നില്‍ തലകുനിച്ചു. കൈയില്‍ കരുതിയ ചെമ്പതാക കാടും മുള്ളും പടര്‍ന്നു കിടന്ന മണ്ണില്‍ കുത്തിയിറക്കി. ചിലര്‍ മരത്തിനുമുകളില്‍ കയറി വാനോളം പറത്തി. ഭൂമിയില്ലാത്തവനുവേണ്ടി ഭൂമിയുള്ളവരും ഇല്ലാത്തവരുംചേര്‍ന്ന് നടത്തുന്ന ഐതിഹാസികസമരത്തിന്റെ തുടക്കംഅവിസ്മരണീയമായി.

രാവിലെ ഒമ്പത്മുതല്‍ കരിപ്പോട് ജങ്ഷനിലേക്ക് ജനപ്രവാഹമായിരുന്നു. എ ജി സുകുമാരന്‍ സ്മാരകമന്ദിരത്തിനുസമീപം തയ്യാറാക്കിയ പന്തലില്‍ സമരവളണ്ടിയര്‍മാരാകാന്‍വേണ്ടി അഭൂതപൂര്‍വമായ തിരക്കായിരുന്നു. നൂറുകണക്കിനാളുകളാണ് ജയിലിലേക്കുപോകാന്‍ തയ്യാറായിവന്നത്. "ഇനിയെനിക്ക് എന്ത് ചിന്തിക്കാന്‍" ജയിലില്‍പോകാന്‍ തയ്യാറായ 75 വയസ്സുള്ള കുഞ്ചിയമ്മ ചോദിച്ചു. നിരവധി സമരമുഖങ്ങളില്‍ വീര്യം തെളിയിച്ച നൂറുക്കണക്കിന് സ്ത്രീകളാണ് ഭൂസമരത്തില്‍ പങ്കാളിയായത്. 250 സമരവളണ്ടിയര്‍മാരെ അയക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും 45സ്ത്രീകളടക്കം 352പേര്‍ വളണ്ടിയര്‍മാരായതോടെ രജിസ്ട്രേഷന്‍ അവസാനിപ്പിച്ചു. രജിസ്ട്രേഷന്‍സമയത്ത് സ്ത്രീകളടക്കമുള്ളവര്‍ അടുത്ത ബന്ധുക്കളുടെ ഫോണ്‍നമ്പറില്‍വിളിച്ച് തങ്ങള്‍ ജയിലില്‍പോവുകയാണെന്ന വിവരം ഉറപ്പിച്ചു നല്‍കി. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ പുറത്തു ജീവിക്കുന്നതിനേക്കാള്‍ ജയിലില്‍ പോകുന്നതാണ് നല്ലതെന്ന് ജനങ്ങള്‍ കരുതുന്നുവെന്നായിരുന്നു മുതിര്‍ന്ന നേതാവ് ടി ചാത്തുവിന്റെ ഇതിനേക്കുറിച്ചുള്ള കമന്റ്. സമരത്തിന് നേതൃത്വം നല്‍കുന്ന ഭൂസംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് പി കെ സുധാകരന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്അംഗം എ കെ ബാലന്‍ എംഎല്‍എ പതാക കൈമാറി. സമരവളണ്ടിയര്‍മാരെ നേതാക്കള്‍ ഹാരമണിയിച്ചു. 200 മീറ്റര്‍ അകലെയുള്ള മിച്ചഭൂമിയിലേക്ക് മുദ്രാവാക്യങ്ങളുമായി പ്രകടനംചിട്ടയോടെ നീങ്ങി. ഭൂമിക്കുസമീപം പൊലീസിന്റെ ഒരുക്കം കണ്ടതോടെ സമരഭടന്മാരുടെ ആവേശം പതിന്മടങ്ങായി. മിച്ചഭൂമിയിലേക്ക് ഉശിരന്‍ മുദ്രാവാക്യവുമായി കുതിച്ചു. വളണ്ടിയര്‍മാര്‍ക്കുപുറമേ നൂറുകണക്കിനാളുകള്‍ തണല്‍പോലുമില്ലാത്ത ഭൂമിയില്‍ നിരന്നു. സമീപവാസികളായ സ്ത്രീകള്‍ കുടിവെള്ളവും കുടത്തിലേറ്റിക്കൊണ്ടുവന്ന് സമരസഖാക്കള്‍ക്കു നല്‍കി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കഞ്ഞിയും പയറുമായിരുന്നു ഉച്ചഭക്ഷണം. വൈകിട്ട് അഞ്ച്വരെ വളണ്ടിയര്‍മാരടക്കം നൂറുകണക്കിനാളുകള്‍ ഭൂമിയില്‍ കുത്തിയിരുന്ന് ഐതിഹാസികസമരത്തിന് തുടക്കമിട്ടു.

മുഖ്യമന്ത്രി ഉറപ്പ് പാലിക്കണം: എ കെ ബാലന്‍

കൊല്ലങ്കോട്: ഭൂസമരവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ അംഗീകരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എല്‍ഡിഎഫ് നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഭൂസംരക്ഷണ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരത്തിന്റെ ആദ്യഘട്ടത്തില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. അര്‍ഹരായവര്‍ക്ക് ഈ ഭൂമി നല്‍കാന്‍ 10ദിവസം സര്‍ക്കാരിന് സമയമുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ അര്‍ഹരായവര്‍ ഭൂമിയില്‍കയറി കുടില്‍കെട്ടും. ഭൂമി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകും. എല്‍ഡിഎഫ്സര്‍ക്കാരിന്റെ ഭരണകാലത്ത് 113 പട്ടയമേള സംഘടിപ്പിച്ച് രണ്ടേകാല്‍ ലക്ഷംപേര്‍ക്ക് പട്ടയംനല്‍കി. അതില്‍ 13 പട്ടയമേളയിലൂടെ 25,500 ആദിവാസികള്‍ക്കാണ് ഭൂമി നല്‍കിയത്. 45,000 പട്ടികജാതിക്കാര്‍ക്കും പട്ടയം നല്‍കി. ഭൂസമരത്തെ പരിഹസിക്കുന്ന ആദിവാസിനേതാവ് ജാനുവിന്റെ അമ്മയ്ക്കുപോലും എല്‍ഡിഎഫ്ഭരണകാലത്താണ് ഭൂമി ലഭിച്ചത്. കേരളത്തിന്റെ മണ്ണും പുഴയും മഴയും കടലും കോര്‍പറേറ്റുകള്‍ക്കും മാഫിയകള്‍ക്കും അടിയറ വയ്ക്കുന്നത് തടയാനുള്ള സമരമാണിത്. ന്യായമായ സമരത്തിനെതിരെ കള്ളക്കേസ് എടുത്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. അറസ്റ്റ് ചെയ്താല്‍ ജയിലില്‍ അടയ്ക്കേണ്ടിവരും- എ കെ ബാലന്‍ പറഞ്ഞു.

സമരത്തിന് ഭരണത്തിന്റെ തലോടല്‍ വേണ്ട: കെ കെ ശൈലജ

കല്‍പ്പറ്റ: ഭൂസമരത്തിന് ഭരണവര്‍ഗത്തിന്റെ തലോടല്‍ ആവശ്യമില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും എച്ച്എംഎല്‍ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ചുണ്ടേലിലെ എസ്റ്റേറില്‍ ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അവകാശങ്ങള്‍ പോരാടി നേടിയവരാണ് കമ്യൂണിസ്റ്റുകാര്‍. ഈ ചരിത്രം മന്ത്രി അടൂര്‍ പ്രകാശിനറിയില്ല. ആരുടെയും താലോലം പ്രതീക്ഷിച്ചല്ല സമരം തുടങ്ങിയത്. എത്ര കഠിനമായ ശിക്ഷ നല്‍കിയാലും മുഴുവന്‍പേര്‍ക്കും ഭൂമിനല്‍കുന്നതുവരെ സമരം തുടരും. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂസ്വാമിമാര്‍ക്ക് സര്‍ക്കാര്‍ തീറെഴുതുകയാണ്. മുഴുവന്‍ ഭൂരഹിതര്‍ക്കും വിതരണം ചെയ്യാനുള്ള മിച്ചഭൂമി സംസ്ഥാനത്തുണ്ട്. എന്നാല്‍ ഭൂമി കുത്തകകള്‍ക്കും മാഫിയകള്‍ക്കും കൈമാറാനുള്ള സൂത്രവേലയാണ് മാണിയുടേത്. എകെജിയുടെ സമരത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സമരവും. യുഡിഎഫ് അധികാരത്തില്‍ വന്ന ആദ്യവര്‍ഷം തന്നെ 16,000 ഏക്കര്‍ നെല്‍കൃഷിയാണ് കുറഞ്ഞത്. തരിശ് നിലങ്ങളിലും കൃഷിയിറക്കാനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴൊക്കെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. ഭൂപരിഷ്ക്കരണത്തിന്റെ മുഴുവന്‍ നേട്ടങ്ങളും അട്ടിമറിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. ഇത് അനുവദിക്കില്ല. ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ മാറ്റിവെച്ച തുകപോലും വിനിയോഗിക്കാന്‍ ഉമ്മന്‍ചാണ്ടിക്കായില്ല. പണം ബാങ്കിലിട്ട് ആദിവാസിയെ ജയിലിലടക്കുകയാണെന്നും അവര്‍ പറഞ്ഞു.

ആവേശം @ 83

വടക്കാഞ്ചേരി: ""പാവപ്പെട്ടവന് ഒരുപിടി മണ്ണ് നേടിക്കൊടുക്കാനുള്ള ഈ സമരത്തില്‍ ജയിലില്‍ പോകുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ധൈര്യമുണ്ടെങ്കില്‍ അവര്‍ കൊണ്ടുപോട്ടെ""- ഈ വാക്കുകള്‍ യുവരക്തം തുടിക്കുന്ന ചെറുപ്പക്കാരന്റേതല്ല. 83 കഴിഞ്ഞ ഇയ്യുക്കുട്ടിയുടേത്. ഭൂസമരത്തില്‍ അറസ്റ്റ് വരിച്ച് ജയിലില്‍ പോകാന്‍ നെഞ്ചൂക്കോടെ വടക്കേക്കളം പ്ലാന്റേഷന്റെ മിച്ചഭൂമിയിലെത്തിയ വളണ്ടിയര്‍മാരില്‍ യുവത്വത്തെ തോല്‍പ്പിക്കുന്ന വാര്‍ധക്യത്തിന്റെ ആവേശവുമായി ഇയ്യുക്കുട്ട്യേട്ടന്‍ മറ്റുള്ളവരെ അത്ഭുതപ്പെടുത്തി.

ആറു പതിറ്റാണ്ടിന്റെ കമ്യൂണിസ്റ്റ്-കര്‍ഷകസംഘം പ്രവര്‍ത്തനങ്ങളുടെ അനുഭവസമ്പത്തുള്ള ചൂണ്ടല്‍ പഞ്ചായത്തിലെ പെലക്കാട്ടുപയ്യൂര്‍ ഇരുമ്പന്‍വീട്ടില്‍ ഇയ്യുക്കുട്ടി, സമരനിരകളിലെല്ലാം മുന്‍പന്തിയില്‍. ജയില്‍വാസവും പുത്തരിയല്ല, അടിയന്തരാവസ്ഥയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് 21 ദിവസം ജയിലില്‍ പോയി. വടക്കേക്കളത്ത് മിച്ചഭൂമിയില്‍ പ്രവേശിച്ച ഇയ്യുക്കുട്ടി വിപ്ലവഗാനവും പാടി. പലപ്പോഴും പൊലീസിന്റെയും ഗുണ്ടകളുടെയും മര്‍ദനത്തിനും ഇരയായിട്ടുണ്ട് ഇയ്യുക്കുട്ടി. എ കെ ജിയോടൊപ്പം കര്‍ഷകസമരത്തില്‍ പങ്കെടുത്ത മറക്കാനാവാത്ത അനുഭവവും ഇയ്യുക്കുട്ട്യേട്ടനുണ്ട്. എ കെ ജിയുടെക്കൂടി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 1970ല്‍ കള്ളുഷാപ്പില്‍ ജോലി കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. 35 വര്‍ഷം കള്ളുഷാപ്പുതൊഴിലാളിയായി. ഇപ്പോള്‍ സിപിഐ എം ചൂണ്ടല്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയായ ബേബിയാണ് ഭാര്യ.

ഭൂസമരത്തില്‍ ആദ്യദിനത്തിലെ വളണ്ടിയര്‍മാരില്‍ ഏറ്റവും ഇളമക്കാരായി മൂന്നുപേര്‍. തൃശൂര്‍ ഏരിയയില്‍നിന്നുള്ള പട്ടികജാതി ക്ഷേമസമിതി അംഗം കെ കെ ഗിരീഷ്(20), ഇരിങ്ങാലക്കുട ഏരിയയിലെ ഡിവൈഎഫ്ഐ പൂമംഗലം പഞ്ചായത്തു സെക്രട്ടറി സനീഷ് (21), കുന്നംകുളം ഏരിയയിലെ സിപിഐ എം കല്ലഴിക്കുന്ന് ബ്രാഞ്ച് അംഗം സബിന്‍ (21) എന്നിവരാണവര്‍. നാനൂറ്റൊമ്പത് വളണ്ടിയര്‍മാരില്‍ ഇരുപതോളം പേര്‍ 60 കഴിഞ്ഞവരാണ്. ഇതില്‍ ഡസനോളം പേര്‍ ജയില്‍വാസം അനുഭവിച്ചവരും.

സമരത്തിനുമുന്നില്‍ സര്‍ക്കാര്‍ ഒളിച്ചോടി: കെ രാധാകൃഷ്ണന്‍

തൃശൂര്‍: ഭൂസമരത്തിന്റെ ആദ്യനാള്‍തന്നെ യുഡിഎഫ് സര്‍ക്കാര്‍ ഒളിച്ചോടുകയായിരുന്നുവെന്ന് വളണ്ടിയര്‍ ലീഡര്‍ കെ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. വടക്കേക്കളം എസ്റ്റേറ്റില്‍ ഭൂസംരക്ഷണസമിതി പ്രവര്‍ത്തകര്‍ അവകാശം സ്ഥാപിച്ചതിന്റെ ആദ്യനാള്‍ സമരസമാപനത്തില്‍ സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍. പാവപ്പെട്ടവന് ഭൂമി ലഭിക്കാന്‍വേണ്ടി ജയിലില്‍ പോകാന്‍ തയ്യാറായാണ് വളണ്ടിയര്‍മാര്‍ ഇവിടെ എത്തിയത്. എന്നാല്‍, സര്‍ക്കാര്‍ മുഖം തിരിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. ഇതുകൊണ്ടൊന്നും ഈ സമരത്തെ നിര്‍വീര്യമാക്കാനാവില്ല. വരുംനാളുകളില്‍ കൂടുതല്‍ ശക്തമായ സമരമായി ഇതുമാറും. ഭൂമാഫിയ കൈയടക്കിയ മിച്ചഭൂമി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാതെ ഈ സമരം അവസാനിക്കില്ല. ഭൂരഹിതരായ മുഴുവന്‍ ജനങ്ങള്‍ക്കുംവേണ്ടിയുള്ള ഈ സമരത്തിന് നാടിന്റെയാകെ പിന്തുണയുണ്ട്. വയല്‍, തണ്ണീര്‍ത്തടസംരക്ഷണമെന്ന മുദ്രാവാക്യം നാടിന്റ നിലനില്‍പ്പിനുവേണ്ടിയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

സമരവീര്യത്തിനുമുന്നില്‍ അധികാരികള്‍ നോക്കുകുത്തിയായി

ശാന്തന്‍പാറ: ഭൂമിയില്ലാത്തവരുടെ സമരാവേശത്തിന് മുമ്പില്‍ അധികാരികള്‍ നോക്കുകുത്തിയാകേണ്ടിവന്നു. വന്‍ പൊലീസ് സന്നാഹവും റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വ്യൂഹവും സമരക്കാരെ തടയാന്‍ എത്തിയെങ്കിലും പോരാട്ടവീര്യംകണ്ട് നോക്കുകുത്തിയായി മാറുകയായിരുന്നു. തടയാന്‍ ശ്രമിച്ചാല്‍ ബലമായി ഭൂമിയില്‍ കടക്കുമെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യം എടുക്കുകയില്ലെന്നുമുള്ള പ്രഖ്യാപനമാണ് ഉദ്യോഗസ്ഥരെ അങ്കലാപ്പിലാക്കിയത്

deshabhimani 020113

ലോകായുക്ത: മോഡിക്ക് തിരിച്ചടി


ലോകായുക്ത ആര്‍ എല്‍ മേത്തയെ നീക്കാനുള്ള ഗുജറാത്ത് നരേന്ദ്രമോഡിയുടെ ശ്രമങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. ഗുജറാത്ത് ലോകായുക്തയുടെ നിയമനം സുപ്രീം കോടതി ശരിവച്ചു. മോഡിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ബി എസ് ചൗഹാന്‍, എഫ് എം ഇബ്രാഹിം ഖലീഫുള്ള എന്നിവരുള്‍പ്പെട്ട ബെഞ്ച് നീക്കാന്‍ തയ്യാറായില്ല. ഈ പരാമര്‍ശങ്ങള്‍ നീക്കി ഗവര്‍ണ്ണര്‍ ഏകപക്ഷീയമായി ലോകായുക്തയെ നിയമിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മോഡി സുപ്രീം കോടതിയെ സമീപിച്ചത്. വര്‍ഷങ്ങളായി ഗുജറാത്തില്‍ ലോകായുക്ത നിലവില്ലായിരുന്നു. നിര്‍ബന്ധമായും ലോകായുക്തയെ നിയമിക്കണമെന്ന നിര്‍ദേശം ഗുജറാത്ത് മന്ത്രിസഭ എട്ടുവര്‍ഷമായി അംഗീകരിച്ചില്ല.

അഴിമതി തടയുന്നതിന് ലോകായുക്ത നിയമനം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി 2011 ആഗസ്റ്റ് 25ന് ഗവര്‍ണ്ണര്‍ കമല ബ്വെന്‍വാള്‍ നേരിട്ട് ലോകായുക്തയായി ആര്‍ എല്‍ മേത്തയെ നിയമിച്ചു. ഗവര്‍ണ്ണറുടെ തീരുമാനത്തിനെതിരെ നരേന്ദ്രമോഡി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജഡ്ജി വി എം സഹായ് വളരെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി മോഡിയെ വിമര്‍ശിച്ചു. ഭരണഘടനാപരമായ പ്രതിസന്ധിയാണ് മോഡി സൃഷ്ടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകായുക്ത നിയമനത്തില്‍ മുഖ്യമന്ത്രിയുടെ തന്നിഷ്ടം ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണെന്നും സഹായ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി അപമാനകരമായ പരാമര്‍ശമാണ് നടത്തിയതെന്നു കാട്ടി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതി സമീപിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഗവര്‍ണ്ണര്‍ ലോകായുക്തയെ നിയമിച്ചത് റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി.

തരൂരിനെതിരായ കേസ്: ജഡ്ജി പിന്‍മാറി

കൊച്ചി: കേന്ദ്രമന്ത്രി ശശി തരൂരിനെതിരെയുള്ള കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രന്‍ നായര്‍ പിന്‍മാറി. ദേശീയഗാനത്തെ അപമാനിച്ചെന്ന കേസില്‍ മറ്റൊരു ബെഞ്ച് വാദം കേള്‍ക്കും. കൊച്ചിയില്‍ ഒരു സ്വകാര്യപരിപാടിയില്‍ ദേശീയഗാനം ആലപിക്കവേ ശശി തരൂര്‍ അമേരിക്കന്‍ മാതൃകയില്‍ നെഞ്ചില്‍ കൈ ചേര്‍ത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെതിരെയാണ് ഹര്‍ജി. ദേശീയഗാനത്തെ തരൂര്‍ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി.

deshabhimani 

ആനുകൂല്യം അക്കൗണ്ടില്‍ പദ്ധതി പാളുന്നു


ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും ധനസഹായം നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി ആരംഭിച്ചത് ഒരുക്കങ്ങളില്ലാതെ. 51 ജില്ലയില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി 43 ജില്ലയിലായി ചുരുക്കി. ജനുവരി ഒന്ന് ആയപ്പോഴേക്ക് അത് 20 ജില്ലയിലേക്ക് ചുരുക്കി. ബാക്കിയുള്ള 23 ജില്ലയില്‍ രണ്ട് ഘട്ടമായി പദ്ധതി തുടങ്ങുമെന്നാണ് പ്രഖ്യാപനം. ഇതോടെ ക്ഷേമപദ്ധതികളെ ദുരുപയോഗിക്കുന്ന കോണ്‍ഗ്രസ് മറ്റൊരു ഊരാക്കുരുക്കിലായി.

ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ആനുകൂല്യവും ധനസഹായവും നല്‍കൂ എന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. ആധാര്‍ കാര്‍ഡിനുള്ള രജിസ്ട്രേഷന്‍ 2009ല്‍ത്തന്നെ ആരംഭിച്ചു. എന്നാല്‍, 123 കോടി ജനസംഖ്യയില്‍ അഞ്ചിലൊന്നിനുപോലും കാര്‍ഡ് ലഭിച്ചില്ല. ഇതിനകം രജിസ്റ്റര്‍ ചെയ്തത് 24 കോടിയോളം മാത്രം. കാര്‍ഡ് ലഭിച്ചതാകട്ടെ 21 കോടിയില്‍പരം പേര്‍ക്കുമാത്രം. 2014 ആകുമ്പോഴേക്ക് 60 കോടി പേര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട 51 ജില്ലയില്‍ എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കാനായി പിന്നീടുള്ള ശ്രമം. ഇതിനായി രാപകല്‍ ശ്രമിച്ചിയിട്ടും ലക്ഷ്യം നേടിയില്ല.

രാജസ്ഥാനില്‍ ആദ്യഘട്ടം പണം അക്കൗണ്ടിലേക്ക് നല്‍കല്‍ പരിപാടിക്കായി തെരഞ്ഞെടുക്കപ്പെട്ട അജ്മീര്‍, ഉദയ്പുര്‍, അള്‍വാര്‍ എന്നീ ജില്ലകളിലെ പകുതിപ്പേര്‍ക്കുപോലും ആധാര്‍ കിട്ടിയില്ല. 51 ജില്ലയിലും ആധാര്‍ രജിസ്ട്രേഷനും കാര്‍ഡ്വിതരണവും പൂര്‍ത്തിയാകില്ല എന്ന് ബോധ്യമായതോടെയാണ് 43 ജില്ലയില്‍ മാത്രം പണം അക്കൗണ്ടില്‍ നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചത്. ഇതിനായി ഈ ജില്ലകളില്‍ ആധാര്‍ വിപ്ലവം കൊണ്ടുപിടിച്ചുനടത്തിയിട്ടും ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്തിയില്ല. പിന്നീടാണ് 20 ജില്ലയില്‍ ആദ്യഘട്ടമായി നടത്താന്‍ തീരുമാനിച്ചത്.

ജനുവരി ഒന്നിന് പദ്ധതി നടപ്പായ ജില്ലകളിലും ഗുണഭോക്താക്കള്‍ക്കെല്ലാം ആധാര്‍ കാര്‍ഡ് ലഭിച്ചില്ല. ഇതോടെയാണ് ആധാര്‍ ഇല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് മാത്രം മതിയെന്ന നിബന്ധന വച്ചത്. എന്നാല്‍, ഗുണഭോക്താക്കള്‍ക്കെല്ലാം ബാങ്ക് അക്കൗണ്ട് തുടങ്ങാനായില്ല. പൊതുമേഖലാ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ നിര്‍ദേശിച്ചു. ബാങ്കുകളോട് ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും അക്കൗണ്ട് തുറക്കാനാണ് നിര്‍ദേശം. എന്നാല്‍, ഒന്നിലധികം ഗുണഭോക്താക്കളുള്ള നിരവധി കുടുംബങ്ങളുള്ളയിടങ്ങളില്‍ ബാങ്കുകള്‍ വീണ്ടും ബുദ്ധിമുട്ടിലായി. കേരളത്തില്‍ വയനാട്, പത്തനംതിട്ട ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. രണ്ടിടങ്ങളിലും ഈ മാസം വിതരണം നടക്കില്ല.

deshabhimani 020113

ഡിഎംആര്‍സിക്കെതിരെ ഡല്‍ഹിയില്‍ ഉദ്യോഗസ്ഥലോബി യോഗം ചേരും


കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ ഡിഎംആര്‍സിയുടെയും ഇ ശ്രീധരന്റെയും പങ്ക് സംബന്ധിച്ച അന്തിമതീരുമാനം ജനുവരി എട്ടിന് കൈക്കൊള്ളാനിരിക്കെ ഡിഎംആര്‍സിക്കെതിരായ ഉദ്യോഗസ്ഥലോബി ഡല്‍ഹിയില്‍ യോഗം ചേരുന്നു. കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥ് എട്ടിന് കേരളത്തിലെത്തുമ്പോള്‍ ഡിഎംആര്‍സിയുടെ സഹകരണം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഡിഎംആര്‍സിയെ പദ്ധതിയില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ അതിനു മുന്നോടിയായി യോഗംചേരുന്നത് അട്ടിമറി ലക്ഷ്യമിട്ടാണെന്നാണ് സൂചന. കെഎംആര്‍എല്‍ രൂപംകൊടുത്തിട്ടുള്ള സാങ്കേതികവിദ്യ നവീകരണത്തിനുള്ള സബ്കമ്മിറ്റിയുടെ യോഗമാണ് ഡല്‍ഹിയില്‍ ചേരുന്നത്. ജനുവരി മൂന്നിനോ നാലിനോ ആയിരിക്കും യോഗം. റെയില്‍വേ ബോര്‍ഡ് അംഗം എ കെ ഗുപ്ത, ഡല്‍ഹി മെട്രോ റെയില്‍ ഡയറക്ടര്‍ ജിതേന്ദ്രത്യാഗി, ബംഗളൂരു മെട്രോ റെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ ഡി ഡി പഹൂജ, കെഎംആര്‍എല്‍എംഡി ഏലിയാസ് ജോര്‍ജ്, കലക്ടര്‍ പി ഐ ഷേക് പരീത് തുടങ്ങിയവരാണ് സബ്കമ്മിറ്റിയിലുള്ളത്. യോഗത്തില്‍ പങ്കെടുക്കാന്‍ ഏലിയാസ് ജോര്‍ജും കെഎംആര്‍എല്‍ റോളിങ് സ്റ്റോക്ക് ഡിജിഎം ഹരിയുമടങ്ങുന്ന സംഘം അടുത്തദിവസം ഡല്‍ഹിക്കുപോകും.

മെട്രോപദ്ധതിയില്‍ ഡിഎംആര്‍സിയുടെ പങ്കിനെക്കുറിച്ച് ഇപ്പോഴും അന്തിമതീരുമാനമായിട്ടില്ല. ഇത് തീരുമാനിക്കാന്‍ നവംബര്‍ 23ന് പ്രത്യേകസമിതിയെ നിയോഗിച്ചിരുന്നു. കേരള, ഡല്‍ഹി ചീഫ് സെക്രട്ടറിമാരും കേന്ദ്ര നഗര വികസന സെക്രട്ടറി ഡോ. സുധീര്‍കൃഷ്ണയുമടങ്ങുന്ന സമിതി ഒരുമാസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഡിഎംആര്‍സിയും കെഎംആര്‍എലും വഹിക്കേണ്ട പങ്ക് സംബന്ധിച്ച് ഡിഎംആര്‍സി എംഡി മങ്കുസിങ് തയ്യാറാക്കിയ രേഖ സമിതിക്കു സമര്‍പ്പിച്ചിരുന്നു. രണ്ടുവട്ടം ഇതില്‍ തിരുത്തല്‍വരുത്തിയെങ്കിലും യോജിപ്പുണ്ടായിട്ടില്ല. കൊച്ചി മെട്രോയില്‍ ഡിഎംആര്‍സി സഹകരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന സുധീര്‍കൃഷ്ണയുടെ വിയോജിപ്പാണ് തീരുമാനമെടുക്കുന്നതില്‍ പ്രധാന തടസ്സം. ഏറ്റവുമൊടുവില്‍, ഡിഎംആര്‍സിയും ശ്രീധരനും സഹകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി കമല്‍നാഥും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഡിഎംആര്‍സിയുടെ പങ്കെന്തായിരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. നാമമാത്ര ചുമതല നല്‍കി ഡിഎംആര്‍സിയെ നോക്കുകുത്തിയാക്കാനുള്ള ചരടുവലികള്‍ നടക്കുന്ന സാഹചര്യത്തിലാണ് കമല്‍നാഥിന്റെ കേരള സന്ദര്‍ശനത്തിനുമുമ്പേ ജനുവരി ആദ്യവാരം ഉദ്യോഗസ്ഥസംഘം ഡല്‍ഹിയില്‍ യോഗം ചേരുന്നത്. കൊച്ചി മെട്രോയ്ക്കായി ഉപയോഗിക്കേണ്ട കോച്ചുകളുടെ വലിപ്പം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് സബ്കമ്മിറ്റി യോഗം ചേരുന്നതെന്നാണ് ഔദ്യോഗിക അറിയിപ്പ്. കമ്മിറ്റിയുടെ രണ്ടാമത്തെ യോഗമാണിത്.

deshabhimani

അമേരിക്ക വീണ്ടും മാന്ദ്യത്തില്‍ വീഴാതിരിക്കാന്‍ സെനറ്റിന്റെ താങ്ങ്


അമേരിക്കയുടെ ഭീമമായ വായ്പാഭാരത്തിന്റെ ഫലമായുള്ള ധനപ്രതിസന്ധി തല്‍ക്കാലം ഒഴിവാക്കാനുള്ള ബില്‍ യുഎസ് കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റ് പാസാക്കി. തിങ്കളാഴ്ച അര്‍ധരാത്രിക്കുമുമ്പ് കോണ്‍ഗ്രസ് പാസാക്കേണ്ടിയിരുന്ന ബില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മാത്രമേ സെനറ്റിലെങ്കിലും പാസാക്കാനായുള്ളൂ. ഇനി പ്രതിനിധിസഭയും പാസാക്കിയശേഷം പ്രസിഡന്റ് ബറാക് ഒബാമ ഒപ്പിട്ടാലെ ബില്‍ നിയമമാകൂ. കോണ്‍ഗ്രസിലെ അധോസഭയായ പ്രതിനിധിസഭയില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍മാര്‍ക്ക് ആയതിനാല്‍ അനിശ്ചിതത്വം തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞേ (ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ) പ്രതിനിധിസഭയില്‍ ബില്ലിന്റെ ചര്‍ച്ച ആരംഭിക്കൂ. ചൊവ്വാഴ്ചതന്നെ സഭ ബില്‍ പാസാക്കിയില്ലെങ്കില്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥ തല്‍ക്കാലത്തേക്കെങ്കിലും "കിഴുക്കാംതൂക്കില്‍" നിന്ന് പതിക്കും.

ഭൂരിപക്ഷം അമേരിക്കന്‍ കുടുംബങ്ങള്‍ക്കും നിലവിലുള്ള നികുതി നിരക്കുകള്‍ തുടരുന്നതാണ് സെനറ്റ് എട്ടിനെതിരെ 89 വോട്ടോടെ അംഗീകരിച്ച ബില്‍. പുതുവര്‍ഷദിനം മുതല്‍ 60,000 കോടി ഡോളറിന്റെ ചെലവുചുരുക്കലും നികുതിവര്‍ധനയും നടപ്പാകുന്നത് ഒഴിവാക്കുന്നതാണ് ബില്‍. ഈ ചെലവുചുരുക്കലുകള്‍ പുതിയ മാന്ദ്യത്തിലേക്ക് അമേരിക്കയെ തള്ളിവിട്ടേക്കാമെന്ന ആശങ്ക ശക്തമാണ്. 4,00000 ഡോളറില്‍ താഴെ വാര്‍ഷികവരുമാനമുള്ള വ്യക്തികള്‍ക്കും 4,50,000 ഡോളര്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്കും നികുതിവര്‍ധന ഒഴിവാക്കുന്നതാണ് ബില്‍. 10 വര്‍ഷം കൊണ്ട് 1.2 ലക്ഷം കോടി ഡോളറിന്റെ ചെലവുചുരുക്കല്‍ നടപ്പാക്കാനുള്ള പദ്ധതി ആരംഭിക്കുന്നത് രണ്ട് മാസത്തേക്ക് മാറ്റിവയ്ക്കും. 20 ലക്ഷത്തില്‍പരം തൊഴില്‍രഹിതര്‍ക്കുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യം ഒരുവര്‍ഷത്തേക്ക് കൂടി നീട്ടും. ബില്‍ പാസാക്കിയതിനെ അഭിനന്ദിച്ച പ്രസിഡന്റ് ബറാക് ഒബാമ പ്രതിനിധിസഭയും ഉടന്‍ ബില്‍ പാസാക്കാന്‍ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്‍കൈയില്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക് പാര്‍ടികളുടെ നേതാക്കള്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലാണ് ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ഒത്തുതീര്‍പ്പിലെത്തിയത്. ഇതേസമയം അമേരിക്കയുടെ വായ്പാഭാരം നിശ്ചിതപരിധിയായ 16.4 ലക്ഷം കോടി ഡോളറില്‍ തിങ്കളാഴ്ച എത്തിയതായി ധനസെക്രട്ടറി തിമോത്തി ഗീത്നെര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണ കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് അയച്ച കത്തിലാണ് ഗീത്നെര്‍ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ രണ്ട് വിരമിക്കല്‍ നിധികളില്‍ നിക്ഷേപിക്കുന്നത് ധനവകുപ്പ് നിര്‍ത്തിവച്ചിരിക്കുന്നതായും കത്തില്‍ അറിയിച്ചു.

deshabhimani