Tuesday, July 28, 2020

എന്തുകൊണ്ട് കൺസൾട്ടൻസികൾ‍?

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ എന്തിനാണ് കൺസൾട്ടൻസികളുടെ പുറകേ പോകുന്നത്? എഞ്ചിനീയർമാരും വിദഗ്ദരും സർക്കാർ സർവ്വീസിൽ ഇല്ലേ? അവരായിരുന്നില്ലേ റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം പണിതുകൊണ്ടിരുന്നത്. പിന്നെ ഇപ്പോൾ എന്തിനു കൺസൾട്ടൻസി? ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ഒട്ടേറെ ശുദ്ധാത്മാക്കളുണ്ട്. കേരളത്തിലെ ഇടതുപക്ഷ മനസ്സുകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രചാരണവിഭാഗവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ലോകബാങ്കിന്റെയും ഐഎംഎഫിന്റെയുമെല്ലാം ചൊൽപ്പടിക്ക് വഴങ്ങി നയങ്ങൾ ആവിഷ്കരിച്ചവരാണ് ഇന്ന് ഇപ്പോൾ ഇടതുപക്ഷത്തെ പഠിപ്പിക്കാൻ വരുന്നത്.
 
ചില പ്രോജക്ടുകൾ നടപ്പാക്കാൻ കൺസൾട്ടൻസികൾ പലകാരണങ്ങൾകൊണ്ട് അനിവാര്യമായിത്തീരുന്ന ഒരു സാഹചര്യം ഇന്നുണ്ട്.
 
ഒന്ന്: കിഫ്ബിയിൽ നിന്നുമാത്രം ഇന്ന് ഏതാണ്ട് 50000 കോടി രൂപയുടെ പ്രോജക്ടുകളാണ് നടപ്പിലാവുന്നത്. ഇതിനു പുറമേയാണ് സിൽവർ ലൈനും റീബിൽഡ് കേരളയും മറ്റും വഴിയുള്ള പ്രോജക്ടുകൾ. ഒരു കാലത്തും ഇതുപോലെ നമ്മുടെ നാട്ടിൽ മുതൽമുടക്ക് ഉണ്ടായിട്ടില്ല. ഇത്രയും പ്രോജക്ടുകളുടെ വിശദമായ രൂപരേഖ തയ്യാറാക്കാനും എസ്റ്റിമേറ്റ് തയ്യാറാക്കുമെല്ലാം ഇന്നുള്ള ഉദ്യോഗസ്ഥ സംവിധാനം പോരാ. കൂടുതൽ ആളുകളെ സർക്കാരിലെടുത്ത് അവരെയൊക്കെ പരിശീലിപ്പിച്ച് ഈ പ്രോജക്ടുകൾ തയ്യാറാക്കാൻ തീരുമാനിച്ചാൽ അവയൊന്നും അടുത്തകാലത്തൊന്നും നടപ്പാക്കാൻ പോവുന്നില്ല. കിഫ്ബിയിൽ ഒരു 20000 കോടി രൂപയുടെയെങ്കിലും ചെറിയ പ്രോജക്ടുകളാണ്. പക്ഷെ, അവയുടെ നല്ലപങ്കിന്റെയും ഇൻവെസ്റ്റിഗേഷനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനുള്ള കാലതാമസംമൂലം ആരംഭിക്കുന്നതിനു നാലാംവർഷത്തിലേ കഴിഞ്ഞിട്ടുളളൂ. അപ്പോൾ വൻകിട പ്രോജക്ടുകളുടെ കാര്യം പറയേണ്ടതുണ്ടോ. സാധാരണഗതിയിൽ ബജറ്റിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾക്കു പുറമേയാണ് ഈ പദ്ധതികളെന്ന് ഓർക്കണം. 
 
രണ്ട്: വൻകിട പദ്ധതികൾക്കു വേണ്ടിവരുന്ന പണം പ്രത്യേകമായി വായ്പയെടുക്കേണ്ടിവരും. ഇതിനായി ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടുന്ന വിശദാംശങ്ങളോടെ പദ്ധതികളുടെ വിശദമായ രേഖ തയ്യാറാക്കാൻ പ്രാവീണ്യം ഇത്തരം കൺസൾട്ടൻസി ഏജൻസികൾക്കുണ്ട്. കെ-ഫോണിന്റെ പ്രോജക്ടിന് നബാർഡിൽ നിന്നും ആയിരത്തിൽപ്പരം കോടി രൂപ വായ്പയായി കിഫ്ബിക്ക് ലഭിച്ചത് പ്രോജക്ട് രേഖയുടെ മികവിന്റെകൂടി അടിസ്ഥാനത്തിലാണ്.
 
മൂന്ന്: കേന്ദ്രസർക്കാർപോലും അവരുടെ വൻകിട പദ്ധതികൾക്കെല്ലാം പ്രത്യേക കൺസൾട്ടൻസി പ്രകാരം പ്രോജക്ട് രേഖ തയ്യാറാക്കുന്നത് നിർബന്ധിതമാക്കിയിട്ടുണ്ട്. സമീപകാലത്ത് നമ്മളെല്ലാം പല തവണ കേട്ടിട്ടുളള കാര്യമാണ്. അമൃതം പദ്ധതിയുടെ പ്രോജക്ട് ഡെവലപ്പ്മെന്റ് മാനേജ്മെന്റ് യൂണിറ്റ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അമൃത് പദ്ധതിയുടെ രേഖ തയ്യാറാക്കിയിട്ടുള്ളത് ടെണ്ടർ വിളിച്ച് കൺസൾട്ടൻസി ഏജസികളെ നിയോഗിച്ചുകൊണ്ടാണ്.
 
നാല്: ലോകബാങ്കിന്റെയുമെല്ലാം എല്ലാ പദ്ധതികളുടെയും രേഖ തയ്യാറാക്കുന്നത് അവർ നിയോഗിക്കുന്ന കൺസൾട്ടന്റിനെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്.
 
അഞ്ച്: കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തും മേൽപ്പറഞ്ഞ പ്രകാരമാണ് പ്രോജക്ടുകൾ തയ്യാറാക്കിയിരുന്നത്. പക്ഷെ, അന്ന് ഇന്നത്തെ അപേക്ഷിച്ച് വളരെ ചുരുക്കമായിരുന്നു വൻകിട പ്രോജക്ടുകൾ എന്നതുകൊണ്ട് അവ വലിയ ചർച്ചാ വിഷയമായിരുന്നില്ല. ഇതിനു നല്ല ഉദാഹരണമാണ് ഇപ്പോൾ വിവാദമായിരിക്കുന്ന കെ-ഫോണിന്റെ കൺസൾട്ടൻസിയും ടെണ്ടർ നടപടികളും. അതുസംബന്ധിച്ച് മറ്റൊരു പോസ്റ്റ് ഇടുന്നുണ്ട്.
 
ഇതിനർത്ഥം എന്തിനും കൺസൾട്ടൻസി ആകാമെന്നല്ല. അനിവാര്യമായ ഇടങ്ങളിൽ അവയെ ഉപയോഗപ്പെടുത്തണം. അത് സുതാര്യമായ രീതിയിലാവണം. കഴിയുമെങ്കിൽ അവരുടെ പ്രവർത്തനം ഡിപ്പാർട്ട്മെന്റുകളുടെ കഴിവിനെ ബലപ്പെടുത്തുന്ന രീതിയിലുള്ളതാവണം. ഈ വിവേചന ബുദ്ധിയോടെയാണ് ഇടതുപക്ഷം കൺസൾട്ടൻസിയെ ഉപയോഗപ്പെടുത്തുന്നത്.

*
Dr.തോമസ്‌ ഐസക്ക് 

No comments:

Post a Comment