Monday, April 6, 2009

ആന്റി ഇന്‍‌കുംബന്‍സി അവധിയിലാണ്

അറിഞ്ഞതില്‍പ്പാതി പറയാതെപോയി...
പറഞ്ഞതില്‍പ്പാതി പതിരായും പോയി...

എന്ന പ്രസ്താവന ശരിവയ്ക്കുന്നതരത്തിലാണ് കേരളത്തിലെ ഇടതുപക്ഷമുന്നേറ്റത്തെക്കുറിച്ചുള്ള മാധ്യമവിശകലനങ്ങള്‍. അതിനുപ്രധാന കാരണം ഇടതുപക്ഷം അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിലോമരാഷ്ട്രീയത്തിന്റേയും സര്‍വ്വതലസ്പര്‍ശിയായ കടന്നാക്രമണത്തിന്റെയും പിന്നിലെ സൃഗാല തന്ത്രങ്ങള്‍ തന്നെയാണ്. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തനം എന്നും അപവാദ പ്രചാരണങ്ങളെ ഭേദിച്ചുമാത്രമേ മുന്നോട്ടുപോയിട്ടുള്ളൂ, അതാണ് ചരിത്രം.

കേരളത്തിലെ ഇടതുപക്ഷമുന്നേറ്റം പ്രധാനമായും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ സംഘടനാശേഷിയെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ആ പാര്‍ട്ടിയ്ക്കെതിരെ നടക്കുന്ന ഗൂഢാലോചനകളും ആക്രമണവും ഗൌരവമായി കാണണം. ഒരു കാലത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തന്നെ പരസ്യമായ പണവും പിന്തുണയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അവര്‍ നേതൃത്വം കൊടുത്ത സര്‍ക്കാരിനെയും തകര്‍ക്കാന്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ പുറത്തുവന്നതാണ്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കുക, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ നേതൃത്വത്തെ തകര്‍ക്കുക എന്ന തന്ത്രം പയറ്റി തുടങ്ങിയിരിക്കുന്ന ഘട്ടത്തിലാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആയിരം ദിവസങ്ങള്‍ പിന്നിടുന്നത്. ഇടതുപാര്‍ട്ടികളുടെയും ജനാധിപത്യപാര്‍ട്ടികളുടെയും സംസ്ഥാനനേതൃത്വം കൂട്ടായി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായി കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നില്ല എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. അവരുടെ അജണ്ട മറ്റു ചിലതാണ്.

കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞ 385 ഓളം കാര്യങ്ങളില്‍ 200 ലധികം കാര്യങ്ങള്‍ നടപ്പിലാക്കുകയോ ഫലപ്രദമായി തുടങ്ങി വയ്ക്കുകയോ ചെയ്തിരിക്കുന്നു. രാജ്യത്താകമാനം വിലക്കയറ്റം അനുഭവിച്ചപ്പോഴും വില നിയന്ത്രിച്ചുനിര്‍ത്തി. തൊഴില്‍മേഖലയെ സംരക്ഷിച്ചു. സമഗ്രവികസനവും സാമൂഹ്യനീതിയും ലക്ഷ്യംവച്ച് ഓരോ പടവുകളും കടക്കുകയാണ്. ഭരണതലത്തില്‍പ്പോലും സ്ത്രീപീഡനവും സ്വജനപക്ഷപാതവും കടുത്ത അഴിമതിയും ജനദ്രോഹനയങ്ങളും കൊടികുത്തിവാണിരുന്ന ഒരു ഘട്ടത്തില്‍; ജനം ചവിട്ടിപ്പുറത്താക്കിയ യു ഡി എഫ് രാഷ്ട്രീയത്തിനു മേലെയാണ് ഇന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സംവിധാനം 32 മാസങ്ങള്‍ക്കുമുമ്പ് അധികാരത്തില്‍ വന്നത്. അത് കേവലം ഒരു ഭരണമാറ്റം മാത്രമായിരുന്നില്ല, കേരളത്തിന്റെ പൌരസമൂഹം ആവശ്യപ്പെടുന്ന സാംസ്കാരികവും സാമൂഹികവുമായ ഒരു മുന്നേറ്റത്തിനാവശ്യമായ രാഷ്ട്രീയപരിസരം ഒരുക്കലായിരുന്നു.

അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും നടപ്പിലാക്കിത്തുടങ്ങിയ ഉദാരവത്ക്കരണ രാഷ്ട്രീയത്തിനെതിരായ ബദല്‍ സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നത്. ഈ നയങ്ങളുടെ വൈരുദ്ധ്യം കേന്ദ്രസംസ്ഥാന ബന്ധങ്ങളില്‍ പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇത് കേവലം രാഷ്ട്രീയ പകപോക്കലിനായിപ്പോലും കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നു. പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും ചെറുതും വലുതുമായ നേട്ടങ്ങള്‍ ബദല്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിന് നേടാന്‍ കഴിഞ്ഞു. ആഗോളവല്കരണ രാഷ്ട്രീയം ഇന്ന് ചീട്ട് കൊട്ടാരംപോലെ തകരുമ്പോള്‍ കേരളത്തിലും ഇന്ത്യയിലും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയത്തിന് തിളക്കം കൂടുകയാണ്.

രാഷ്ട്രീയ ഇച്ഛാശക്തിയും അഴിമതിരഹിത ഭരണവും മുഖമുദ്രയാക്കിയ കേരളത്തിലെ ഇടതുപക്ഷ ഭരണം സ്വജനപക്ഷപാതത്തിനും കൃത്യവിലോപത്തിനും പകരം ശാസ്ത്രീയതയും പ്ളാനിംഗുകളും സ്ഥാപിച്ചെടുത്തു. സമൂഹത്തില്‍ പാര്‍ശ്വവല്ക്കരിക്കപ്പെടുകയും അവശത അനുഭവിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക് സഹായമെത്തിക്കാനും ഒരു ഗവണ്‍മെന്റിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്താനും കഴിഞ്ഞു. കേരളത്തിന്റെ സാമൂഹ്യസാമ്പത്തികവികസനത്തെ ത്വരിതപ്പെടുത്തുന്ന പദ്ധതികള്‍ ഏറ്റെടുത്തു. കാര്‍ഷികമേഖലയെ തകര്‍ച്ചയില്‍ നിന്നും മോചിപ്പിക്കുവാനും വ്യാവസായികമേഖലയെ ഊര്‍ജ്ജസ്വലമാക്കി വ്യവസായങ്ങള്‍ ലാഭകരമാക്കാനും കഴിഞ്ഞു. നിക്ഷേപസൌഹൃദ സംസ്ഥാനമായി കേരളം അറിയപ്പെട്ടു. അടിസ്ഥാനസൌകര്യവികസനത്തിനുണ്ടായ കുതിച്ചുചാട്ടം മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ മാതൃകയാണ്.

വികസന സാഹചര്യമൊരുക്കുന്നകാര്യത്തിലും ഭരണനേട്ടങ്ങളുടെ കാര്യത്തിലും കേരളത്തിലെ സര്‍ക്കാരിന് പരക്കെ പ്രശംസ ലഭിച്ചുകൊണ്ടിരിക്കുന്ന ഘട്ടമാണ്. പല അവാര്‍ഡുകളും സര്‍വ്വേഫലങ്ങളും ഈ ഗവണ്‍മെന്റിന് അനുകൂലമായി പുറത്തുവന്നത്; സര്‍ക്കാരിനെതിരെ നടക്കുന്ന അപവാദപ്രചരണങ്ങളുടെ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ക്കുള്ള മറുപടിയാണ്. പരിസര ശുചീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിര്‍മല്‍ പുരസ്കാരം സംസ്ഥാനത്തെ അറുനൂറ് പഞ്ചായത്തുകള്‍ക്കും എണ്‍പത്തിനാല് ബ്ളോക്ക് പഞ്ചായത്തുകള്‍ക്കും നാല് ജില്ലകള്‍ക്കും കിട്ടി. ഇതിനായി 4,10,000 വ്യക്തിഗത ടോയ്ലറ്റുകളും 113 ശുചിത്വസമുച്ചയങ്ങളും ഈ സര്‍ക്കാര്‍ നിര്‍മ്മിച്ചു, ഇതുവഴി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ടോയ്ലറ്റ് സൌകര്യമുള്ള പ്രദേശമായി സംസ്ഥാനം മാറി. ഇത് തദ്ദേശസ്വയംഭരണവകുപ്പ് 2006 ല്‍ ആരംഭിച്ച മാലിന്യമുക്ത കേരളം പദ്ധതിയ്ക്ക് ലഭിച്ച അംഗീകാരമാണ്; ഇതൊരു ഉദാഹരണം മാത്രമാണ്.

ഈയിടെ പുറത്തിറങ്ങിയ മാനവ വികസന റിപ്പോര്‍ട്ടുകളില്‍ കേരളത്തെ ഉയര്‍ത്തിക്കാട്ടുന്ന ഉദാഹരണങ്ങളും നിരവധിയാണ്.ഔട്ട് ലുക്ക് മാസിക ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ മാനവവികസനത്തിന്റെ അളവുകോലുകളില്‍ ആദ്യത്തെ അഞ്ചിനങ്ങളില്‍ ഇടതുപക്ഷം നേതൃത്വം നല്കുന്ന കേരളം ഒന്നാമതെത്തി.

കേരളത്തിന്റെ വികസനത്തെ തടയുന്ന നിരവധി വൈതരണികളിലൊന്നാണ് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ വിവേചനം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തിലായാലും ദുരിതാശ്വാസം, റേഷനരി എന്നിവയുടെ കാര്യത്തിലായാലും ഈ വിവേചനം പ്രകടമാണ്. കേരളത്തിന്റെ റേഷന്‍ വിഹിതം കേന്ദ്രസര്‍ക്കാര്‍ അന്യായമായാണ് വെട്ടിക്കുറച്ചത്. 2007 മാര്‍ച്ച് മാസം 1,13,420 ടണ്‍ അരി കേരളസംസ്ഥാനത്ത് തന്നിരുന്ന കേന്ദ്രം 2007 ഏപ്രില്‍ മുതല്‍ അത് 21,00 ടണായും 2008 ഏപ്രിലില്‍ 17,056 ടണ്‍ ആയും വെട്ടിക്കുറച്ചു. 2008 സെപ്റ്റംബര്‍ മുതല്‍ അതും നല്കുന്നില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയമായി പ്രതികരിക്കാന്‍പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. അരിയുടെ കാര്യത്തില്‍ ക്ഷാമം ഉണ്ടായപ്പോള്‍ വിലനിയന്ത്രിയ്ക്കാന്‍ കേരളസര്‍ക്കാര്‍ അരിക്കടകള്‍ തുടങ്ങി. അരി 14 രൂപയ്ക്കും 13.50 രൂപയ്ക്കും വിതരണം ചെയ്തു. ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് നിലച്ചപ്പോള്‍ കിട്ടാവുന്നിടത്തുനിന്നൊക്കെ ശേഖരിച്ച് വിതരണം ചെയ്തു. ബംഗാളില്‍ നിന്നുപോലും അരി എത്തിച്ചു. കേരളത്തിനര്‍ഹമായ അരിയുടെ വിഹിതം ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രഭക്ഷ്യവകുപ്പുമന്ത്രി ശരത്പവാര്‍ നടത്തിയ പ്രസ്താവന സംസ്ഥാനത്തോടുള്ള വെല്ലുവിളിയായിരുന്നു. ഇവിടെയാണ് കേന്ദ്രസംസ്ഥാനബന്ധങ്ങള്‍ പൊളിച്ചെഴുതണമെന്ന സിപിഐ എം ന്റെ ആവശ്യത്തിന്റെ പ്രാധാന്യം. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിനുനേരെയുള്ള ഗോഷ്ഠികാണിക്കലാണ് യു പി എ സര്‍ക്കാരിന്റെ സംസ്ഥാനങ്ങളോടുള്ള സമീപനം അധികാരവും പണവും കേന്ദ്രത്തിനും ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും എന്നതാണ് സ്ഥിതി. ഈ നയം സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുമ്പോഴാണ് പ്രതിസന്ധികള്‍ക്കപ്പുറത്തെ തീക്ഷ്ണസാന്നിദ്ധ്യമായി ഇടതുസര്‍ക്കാര്‍ മുന്നേറുന്നത്.

കാര്‍ഷികമേഖലയും പെന്‍ഷന്‍ പദ്ധതികളും

കാര്‍ഷികവ്യാവസായിക ഉല്പാദനത്തില്‍ ഒരു കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അരിയ്ക്കും പലവ്യജ്ഞനത്തിനും പാലിനും മുട്ടയ്ക്കും എല്ലാം അന്യ സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. ആവശ്യമുള്ള അരിയുടെ അഞ്ചിലൊന്ന് ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ നയം രൂപപ്പെടുത്തിയത്. കൃഷിക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കി, കൃഷി പ്രോത്സാഹിപ്പിക്കുകയാണ്. നെല്ലിന്റെ സംഭരണവില ഏഴ് രൂപയില്‍ നിന്നും പതിനൊന്നുരൂപയാക്കി വര്‍ദ്ധിപ്പിച്ചു. യു ഡി എഫ് ഭരണകാലത്ത് 1500 ല്‍ പരം കര്‍ഷകരാണ് ആത്മഹത്യചെയ്തത്. ആ ഘട്ടത്തില്‍ ആവശ്യമായ കേന്ദ്രസഹായം നേടിയെടുക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം കൊടുത്ത സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ആത്മഹത്യചെയ്ത മുഴുവന്‍ കൃഷിക്കാരുടേയും കടം എഴുതിത്തള്ളി. അവരുടെ കുടുംബങ്ങള്‍ക്ക് അരലക്ഷം രൂപവീതം സഹായധനം നല്കി. കടാശ്വാസനിയമം കൊണ്ടുവന്നു. കുട്ടനാട്ടിന് പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുത്തു. ഇടുക്കിയ്ക്കും ഒരു പദ്ധതി അംഗീകരിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി മാതൃകാപരമായി നടപ്പിലാക്കി. കര്‍ഷകരെ സഹായിക്കുന്നതിന് കിസാന്‍ ശ്രീ ഇന്‍ഷുറന്‍സ് പദ്ധതിതുടങ്ങുകയും കര്‍ഷകപെന്‍ഷന്‍ പദ്ധതി ആവിഷ്ക്കരിയ്ക്കുകയും ചെയ്തു. ഒരു കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തി. കിസാന്‍ അഭിമാന്‍ പദ്ധതിപ്രകാരം പെന്‍ഷന്‍ 300 രൂപയാക്കി. പെണ്‍മക്കള്‍ക്ക് കാല്‍ലക്ഷം രൂപാവരെ വിവാഹധനസഹായവും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും ഇതിന്റെ ഭാഗമാണ്.

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഏതെങ്കിലും ഒരു ക്ഷേമപദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുകയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കുകയും ചെയ്യുക എന്നതാണ് എല്‍ ഡി എഫ് നയം. ഷോപ്സ് ആന്റ് എസ്റ്റാബ്ളിഷ്‌മെന്റ് തൊഴിലാളിക്ഷേമനിധി നിയമം പാസാക്കി. ജോലിസ്ഥിരതയും പെന്‍ഷനും ഉറപ്പാക്കി. രാജ്യത്ത് ആദ്യത്തെ സംരംഭമാണിത്. ഇതുവരെയുള്ള വിവിധ പെന്‍ഷനുകളുടെ കുടിശികകള്‍ എല്ലാം കൊടുത്തുതീര്‍ത്തു. എല്ലാ പെന്‍ഷനുകളും 200 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ക്ഷീരകര്‍ഷക പെന്‍ഷന്‍, അസംഘടിതമേഖലയിലെ തൊഴിലാളി പെന്‍ഷന്‍, ചെറുകിട തോട്ടം തൊഴിലാളി പെന്‍ഷന്‍, പ്രവാസിക്ഷേമനിധി, എന്നിവ പുതിയ സംരംഭങ്ങളാണ്. തോട്ടം മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു.അടച്ചുപൂട്ടിയിരുന്ന 39 തോട്ടങ്ങളില്‍ 31 ഉം തുറന്നു പ്രവര്‍ത്തിപ്പിച്ചു. സര്‍ക്കാരിന്റെ വികസനസമീപനത്തിന്റെ ഉത്തമോദാഹരണമാണ് കൃഷിക്കാരോടും തൊഴിലാളികളോടും ഉള്ള സമീപനം.

ധനസുസ്ഥിരതയും വ്യാവസായിക വളര്‍ച്ചയും

സംസ്ഥാനത്തിന്റെ ധനസുസ്ഥിരത ഉറപ്പാക്കാന്‍ രണ്ടര വര്‍ഷത്തെ എല്‍ ഡി എഫ് ഭരണത്തിന് കഴിഞ്ഞു. റോഡ്, പാലം, വ്യവസായപാര്‍ക്ക്, തുറമുഖം തുടങ്ങിയ അടിസ്ഥാന പശ്ചാത്തലസൌകര്യങ്ങളുടെ നിക്ഷേപത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അഭൂതപൂര്‍വമായ വര്‍ധനയുണ്ടായി. പൊതുവിതരണം, ക്ഷേമപെന്‍ഷനുകള്‍ തുടങ്ങിയ ജനക്ഷേമപദ്ധതികള്‍ക്ക് ഒരു കുറവും വരുത്തിയില്ലെന്നു മാത്രമല്ല കൂടുതല്‍ വിപുലീകരിക്കുകയും ചെയ്തു. ഇതിന് ആവശ്യമായ പണം വായ്പയിലൂടെ കണ്ടെത്താനല്ല ശ്രമിച്ചത്. നികുതി വരുമാനം വര്‍ധിപ്പിച്ച് റവന്യൂ കമ്മി ഇല്ലാതാക്കാനാണ് ശ്രമം. 2010-11 സാമ്പത്തികവര്‍ഷം റവന്യൂ കമ്മി പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധനനയം രൂപീകരിച്ചത്. ഇത് കൈവരിക്കാന്‍ കഴിയുമെന്നാണ് ഇപ്പോഴത്തെ കണക്ക് വ്യക്തമാക്കുന്നത്.

സംസ്ഥാനത്തിന്റെ മൂലധന-റവന്യൂ ചെലവുകള്‍ ഗണ്യമായി ഇതിനകം വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ നല്ല നിലയില്‍ റവന്യൂ വരുമാനം ഉയര്‍ന്നതാണ് ചെലവ് വര്‍ദ്ധിച്ചിട്ടും കമ്മി കുറയ്ക്കാന്‍ കാരണം. വ്യാപാരികള്‍ക്ക് ഇ -ഫയലിങ് ഏര്‍പ്പെടുത്തിയത് വാണിജ്യനികുതിയില്‍ വന്‍ വര്‍ധനയ്ക്ക് ഇടയാക്കി.

സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തില്‍ സര്‍ക്കാര്‍ കൃഷിയ്ക്കും വ്യവസായത്തിനുമാണ് പ്രഥമപരിഗണനനല്കിയത്. ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും വ്യാവസായികരംഗത്ത് പുത്തനുണര്‍വ് സൃഷ്ടിയ്ക്കുകയും ചെയ്തു. നഷ്ടത്തിലായ പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭകരമാക്കി. പരമ്പരാഗത വ്യവസായമേഖലയില്‍ വന്‍കുതിപ്പുണ്ടായി. കൈത്തറി, ഖാദി, ബാംബു തുടങ്ങിയ എല്ലാ മേഖലകളിലും ഉല്പാദന വിപണന വര്‍ദ്ധനവുണ്ടായി. ചെറുകിട വ്യവസായരംഗത്ത് വന്‍സാദ്ധ്യതകള്‍ കണ്ടെത്തി. വ്യാപാരമേളകളിലൂടേയും ഫെസ്റ്റുകളിലൂടെയും വില്പന ത്വരിതപ്പെടുത്തി. പയ്യന്നൂരില്‍ ഖാദി സുവര്‍ണ്ണജൂബിലി മന്ദിരവും കണ്ണൂരില്‍ ദിനേശ് ബീഡി വൈവിധ്യവല്ക്കരണവും ആരംഭിച്ച് പതിനായിരം കോടിരൂപയുടെ നിക്ഷേപത്തിന് ധാരണയുണ്ടാക്കി. 27 ലധികം പൊതുമേഖലവ്യവസായശാലകള്‍ ലാഭകരമാക്കി. കോഴിക്കോട് സ്റ്റീല്‍ കോംപ്ളക്സ് സ്റ്റീല്‍ അതോറിറ്റിയുമായി ചേര്‍ന്ന് സംയുക്തസംരംഭം തുടങ്ങി. കെ എം എം എല്ലില്‍ ടൈറ്റാനിയം സ്പോഞ്ച് ഫാക്ടറി ആരംഭിച്ചു. പാലക്കാട് ഇന്റഗ്രേറ്റഡ് ടെക്‍സ്റ്റയില്‍ പാര്‍ക്കും കാസര്‍ഗോഡ് എച്ച് എ എല്‍ യൂണിറ്റും കളമശ്ശേരിയില്‍ ഭെല്‍ യൂണിറ്റും തുടങ്ങാന്‍ പശ്ചാത്തലം ഒരുക്കി.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ പുതുവത്സരസമ്മാനമായിരുന്നു കോഴിക്കോട് പൂട്ടിക്കിടന്ന കേരള സോപ്പ്സ് ആന്റ് ഓയില്‍, കേരള സോപ്പ്സ് ലിമിറ്റഡ് എന്ന പേരില്‍ അതേ സ്ഥലത്ത് പുനരാരംഭിക്കാനുള്ള തീരുമാനം. 1992 ലെ യു ഡി എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാനും സ്ഥലവും സ്ഥാവരജംഗമങ്ങളും വില്ക്കാനും തീരുമാനിച്ച ഈ പൊതുമേഖലാസ്ഥാപനം 1996 ല്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. 2002 ല്‍ യു ഡി എഫ് സര്‍ക്കാര്‍ വീണ്ടും സ്ഥാപനം അടച്ചുപൂട്ടി. ഇപ്പോള്‍ വൈവിദ്ധ്യങ്ങളായിട്ടുള്ള ടോയ്ലറ്റ് സോപ്പുകളും വാഷിംഗ് സോപ്പുകളും നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ തയ്യാറെടുക്കുന്നു.

വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്ന തിരുവനന്തപുരത്തെ കെല്‍ടെക് എന്ന സ്ഥാപനം കേന്ദ്രപ്രതിരോധവകുപ്പുമായുണ്ടാക്കിയ ധാരണപ്രകാരം ബ്രഹ്മോസ് എയറോ സ്പെയിസ് ഏറ്റെടുത്തു. ഇതോടെ കേന്ദ്രപൊതുമേഖലയുമായുള്ള അഞ്ച് സംയുക്തസംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമായി. കാസര്‍ഗോഡുള്ള കിംഫ്രാ പാര്‍ക്കില്‍ ബി ഇ എല്‍ പ്രൊഡക്ഷന്‍ സപ്പോര്‍ട്ട് സെന്ററിന് തറക്കല്ലിട്ടു. യു ഡി എഫ് വില്പനയ്ക്ക് വച്ചിരുന്ന കോഴിക്കോട്ടെ സ്റീല്‍ കോംപ്ളക്സ് ലാഭത്തിലാക്കുകയും സെയിലുമായി ചേര്‍ന്ന് ധാരണാപത്രവും കരാറും ഒപ്പുവെച്ചതും അഭിമാനകരമായ നേട്ടമാണ്. കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്ന മീറ്റര്‍ കമ്പനിയും യു ഡി എഫ് ഭരണകാലത്ത് തൊഴിലാളികളെ പിരിച്ചുവിട്ടും സ്ഥലം കച്ചവടത്തിനുവെച്ചും വില്ക്കാന്‍ തീരുമാനിച്ചിരുന്ന സ്ഥാപനമാണ്. എന്നാല്‍ ഇന്ന് കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നുമാത്രമല്ല വൈവിധ്യവല്‍ക്കരണത്തിലൂടെ പുതിയ ശാഖകളും ആരംഭിച്ചു.

ഐ ടി മേഖലയിലെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായിട്ടുള്ള സമീപനങ്ങള്‍ സ്വീകരിച്ചു. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതിന് തുടക്കമായി. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരുന്നു നടപടി. ഐ ടി രംഗത്ത് വന്‍കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് ടെക്നോസിറ്റിയ്ക്കായി 507 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്തു. നിലവിലുള്ള ടെക്നോപാര്‍ക്ക് 100 ഏക്കര്‍ കൂടി ഏറ്റെടുത്ത് വികസിപ്പിയ്ക്കുന്നു. എല്ലാ ജില്ലകളിലും ഐ ടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടി ആരംഭിച്ചു. ഐ ടി മേഖലയില്‍ 1200 കോടി രൂപയുടെ പുതിയ നിക്ഷേപം കണ്ടെത്തി. സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ 60% ന്റെ വര്‍ദ്ധനവുണ്ടായി.

2006 ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 42 പൊതുമേഖലാസ്ഥാപനത്തില്‍ 12 എണ്ണം മാത്രമാണ് ലാഭം ഉണ്ടാക്കിയിരുന്നത്. മറ്റുള്ളവ വില്ക്കാനോ കൈമാറ്റം ചെയ്യാനോ യു ഡി എഫ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം ഏറ്റെടുത്ത് 27 പൊതുമേഖലാ സ്ഥാപനം ലാഭത്തിലാക്കാന്‍ കഴിഞ്ഞു. മാത്രമല്ല സ്വകാര്യമൂലധനനിക്ഷേപത്തിനും അന്തരീക്ഷം ഒരുക്കി. 10000 കോടി രൂപയുടെ സ്വകാര്യനിക്ഷേപത്തിനുള്ള ധാരണയാണ് കഴിഞ്ഞവര്‍ഷം ഉണ്ടായത്.

നേടിയെടുത്ത നിക്ഷേപങ്ങളും പദ്ധതികളും

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടത്തിയ നിരന്തരസമ്മര്‍ദ്ദത്തിനെതുടര്‍ന്ന് 20000 കോടിലധികം രൂപയുടെ കേന്ദ്രനിക്ഷേപം നേടിയെടുക്കാന്‍ കഴിഞ്ഞു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് 1184 കോടി രൂപയാണ് പ്രഖ്യാപിത കേന്ദ്രനിക്ഷേപം. കൊച്ചിയിലെ എന്‍ എല്‍ ജി ടെര്‍മിനലിന് 1600 കോടിയും പ്രത്യേകസാമ്പത്തികമേഖലകള്‍ക്ക് 1510 കോടിരൂപയുമാണ് എത്തുക. പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറിയ്ക്ക് 6000 കോടി രൂപയാണ് കേന്ദ്രനിക്ഷേപം. എല്‍ ഡി എഫ് സര്‍ക്കാര്‍ അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുകയും ശക്തമായി ഇടപെടുകയും ചെയ്തതുവഴിയാണ് ഇതെല്ലാം നേടിയെടുക്കാന്‍ കഴിഞ്ഞത്. യു ഡി എഫ് ഭരണകാലത്ത് കേന്ദ്രനിക്ഷേപം വട്ടപ്പൂജ്യമായിരുന്നു. ജിംമിന്റെ പേരിലുള്ള മാമാങ്കം തട്ടിപ്പായിരുന്നെന്നും വ്യക്തമായി.

യു പി എ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയിരുന്ന രാഷ്ട്രീയസാഹചര്യത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടയ്നര്‍ ടെര്‍മിനല്‍ പദ്ധതി ഉറപ്പാക്കാനും പാലക്കാട്ട് കോച്ച് ഫാക്ടറി നേടി എടുക്കാനും സര്‍ക്കാരിന് കഴിഞ്ഞു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടയ്നര്‍ ടെര്‍മിനല്‍ ട്രാന്‍സ്‌ഷിപ്പ്മെന്റ്, വല്ലാര്‍പാടം എന്നിവ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാട്ടി. ഇതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് 2200 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. എറണാകുളം എന്‍ എല്‍ ജി ടെര്‍മിനല്‍ തടസ്സങ്ങള്‍ നീക്കിയെടുക്കാനും പാലക്കാട് കഞ്ചിക്കോട് ബൃഹത്തായ കോച്ച് ഫാക്ടറി അനുവദിയ്ക്കാനും കഴിഞ്ഞു. കോച്ച് ഫാക്ടറിയ്ക്കാവശ്യമായ 5000 ത്തോളം ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിച്ചു. തിരുവനന്തപുരത്ത് ലോകോത്തര ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട് നേടിയെടുത്തു.
ആരോഗ്യസുരക്ഷാപദ്ധതിയും 30 ലക്ഷത്തോളം പ്രവാസിമലയാളികളെ ഉള്‍പ്പെടുത്തിയുള്ള പ്രവാസി പെന്‍ഷന്‍ പദ്ധതിയും ഈ ഗവണ്‍മെന്റിന്റെ സംഭാവനയാണ്. കെ എസ് ആര്‍ ടി സി പുനരുദ്ധാരണത്തിന്റെ ഭാഗമായി നിരവധി നടപടി സ്വീകരിക്കുകയും ആയിരം പുതിയ ബസ്സുകള്‍ നിരത്തിലിറക്കുകയും ചെയ്തു.

ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ഈ ജനുവരിയില്‍ പ്രധാനമന്ത്രി സംസ്ഥാനത്ത് എഴിമലയില്‍ ഉദ്ഘാടനം ചെയ്തു. ഈ നാവിക അക്കാദമി യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാനം വലിയ പരിശ്രമമാണ് നടത്തിയത്. 1987 ജനുവരിയില്‍ തറക്കല്ലിട്ട പദ്ധതി നടപ്പാക്കാന്‍ അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ കുറ്റമറ്റ പുനരധിവാസപദ്ധതിനടപ്പാക്കി. ഭൂമി ഏറ്റെടുത്ത് നല്കി. റോഡുകളും ശുദ്ധജലവിതരണ പദ്ധതികളും ഉള്‍പ്പെടെ എല്ലാ അടിസ്ഥാനസൌകര്യങ്ങളും ഒരുക്കി. അടിസ്ഥാനസൌകര്യവികസനത്തിന് 50 കോടിയോളം രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ ചെലവിട്ടത്.

ഭൂമിയും പാര്‍പ്പിടവും

മറ്റൊരു പ്രധാനകാര്യമാണ് സര്‍ക്കാര്‍ വകഭൂമി സംരക്ഷിക്കുക എന്നത്. അന്യാധീനപ്പെട്ട ഭൂമിയേറ്റെടുക്കാന്‍ മുമ്പ് യു ഡി എഫ് സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഒരിഞ്ച് ഭൂമിപോലും ഏറ്റെടുക്കാതിരുന്ന സ്ഥാനത്ത് ഇടതുപക്ഷസര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ 10000 ഏക്കര്‍ ഭൂമി വീണ്ടെടുത്തു. തുടക്കത്തിലുണ്ടായിരുന്ന പോരായ്മകള്‍ പരിഹരിച്ച് ഈ ഏറ്റെടുക്കല്‍ തുടരുകയുമാണ്. മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും വന്‍കിടക്കാരില്‍ നിന്ന് ഏറ്റെടുക്കുകയും ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം. ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിയും; ഭവനം ഇല്ലാത്തവര്‍ക്ക് വാസയോഗ്യമായ വീടും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനുള്ള പദ്ധതി 2008 നവംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട ഈ പദ്ധതി ചെങ്ങറ മോഡല്‍ സമരങ്ങളോടുള്ള സര്‍ക്കാര്‍ സമീപനവും വ്യക്തമാക്കുന്നു. കുടിയൊഴിപ്പിക്കല്‍ തടഞ്ഞുകൊണ്ടും കൃഷിഭൂമി കൃഷിക്കാര്‍ക്കാക്കി മാറ്റിക്കൊണ്ടും കുടികിടപ്പവകാശം സംരംക്ഷിച്ച് ഭൂപരിഷ്കരണം നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ തുടര്‍ച്ചയാണ് ഈ സര്‍ക്കാര്‍. കേരളത്തില്‍ മുഴുവന്‍ പേര്‍ക്കും വാസയോഗ്യമായവീട് എന്ന ലക്ഷ്യം ഇ എം എസ് ഭവനപദ്ധതി മുന്നോട്ട് വയ്ക്കുന്നു. ഭൂവിതരണത്തില്‍ മൂന്നാറില്‍ മാത്രം 1662 ഏക്കര്‍ സ്ഥലം വിതരണം ചെയ്തു. മാതൃകാപരമായ ആദിവാസി പുനരധിവാസം ആറളത്ത് സര്‍ക്കാര്‍ നടപ്പാക്കി. വിവിധവകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു പദ്ധതി. 1000 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിവീതം നല്കും. മുഴുവന്‍ പേര്‍ക്കും വീടുകള്‍ നിര്‍മ്മിയ്ക്കും. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും യാത്രാസൌകര്യത്തിനും പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ആദ്യഘട്ട നിര്‍മ്മാണത്തിനായി 28.72 കോടി രൂപ അനുവദിച്ചു. പുനരധിവാസ പദ്ധതിയുടെ ഭാഗമായി 887 പേര്‍ക്ക് തൊഴില്‍ കാഡുകള്‍ നല്കി.

മത്സ്യബന്ധനവും ജീവിതവും

എല്ലാകാലവും അവഗണനമാത്രം ലഭിച്ചിട്ടുള്ള ഒരു മേഖലയാണ് മത്സ്യത്തൊഴിലാളി മേഖല. എന്നാല്‍ ഈ മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായ ആസൂത്രണവും ഇടപെടലും നടത്താനും മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും കൂടുതല്‍ ആശ്വാസം പകരുന്നതുമായ സമീപനം സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചു. 590 കിലോമീറ്റര്‍ കടലോരമുള്ള കേരളത്തില്‍ 222 മത്സ്യഗ്രാമങ്ങളിലായി 11 ലക്ഷം മത്സ്യത്തൊഴിലാളികളുണ്ട്. ഇവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വന്‍പുരോഗതിയാണ് ഉണ്ടാക്കിയത്. 2008 നവംബര്‍ മുതല്‍ മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം നടപ്പിലാക്കി. മത്സ്യത്തൊഴിലാളികള്‍ 2007 വരെ എടുത്ത വായ്പകളില്‍ ആശ്വാസം നല്‍കുന്നതിന് പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചു. 40000 മത്സ്യകച്ചവടത്തൊഴിലാളികളായ വനിതകള്‍ക്ക് സ്വന്തം കാലില്‍നില്ക്കാന്‍ പ്രാപ്തിയുണ്ടാക്കുന്നതിനായി 5000 രൂപാവീതം പലിശ രഹിതവായ്പ നല്കി വരുന്നു. 19000 പീലിങ് തൊഴിലാളികള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് അനുവദിച്ചു. മത്സ്യസുരക്ഷാ എന്ന പേരില്‍ സംരക്ഷണ സംവിധാനം നടപ്പാക്കി. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ആകെ 8 ഹാര്‍ബറുകളാണ് ഉണ്ടായത്. എന്നാല്‍ ഈ സര്‍ക്കാര്‍ 20 പുതിയ മത്സ്യബന്ധന ഹാര്‍ബറുകള്‍ ലക്ഷ്യം വയ്ക്കുന്നു. 10 ഹാര്‍ബറുകളുടെ നിര്‍മ്മാണം ഇതിനകം തുടങ്ങിക്കഴിഞ്ഞു. 24 കോടി രൂപ മുതല്‍മുടക്കി തീരദേശറോഡുകളുടെ നിര്‍മ്മാണം നടക്കുന്നു. കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന് പ്രഖ്യാപിക്കുന്ന നിയമം ഉടന്‍ നിലവില്‍ വരും. ഉപരിതല മത്സ്യബന്ധനനിയമം പാസാക്കി. ട്രോളിംഗ് നിരോധനസമയത്ത് സൌജന്യറേഷനും 324 കോടിരൂപയുടെ ഭവന പദ്ധതിയും ഐ എസ്ആര്‍ ഓയുടെ സഹായത്തോടെ മത്സ്യബന്ധനത്തെ സഹായിക്കാനുതകുന്ന ബീക്കന്‍ സംവിധാനവും ഏര്‍പ്പാടാക്കി. പിടിക്കുന്ന മീനിന്റെ ഒന്നാമത്തെ അവകാശം തൊഴിലാളിയ്ക്ക് ആക്കാനും ഇടത്തട്ടുകാരെ തുരത്താനും വിദേശ ട്രോളറുകാരെ നിരോധിക്കാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഈ മേഖലയില്‍ ഇടപതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ്.

വിദ്യാഭ്യാസവും തൊഴിലും

ഉന്നതവിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ സമീപനം വിദ്യാഭ്യാസകച്ചവടത്തിനെതിരാണ്. സര്‍ക്കാര്‍ പാസ്സാക്കിയ "സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനവും ഫീസും സംബന്ധിച്ച നിയമം'' സാമൂഹ്യനീതിയും മെരിറ്റും ഉയര്‍ത്തിപ്പിടിക്കുന്നു. ചില കോടതി ഇടപെടലുകള്‍ ഉണ്ടെങ്കിലും മാനേജുമെന്റുകളുമായി നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീര്‍പ്പുണ്ടാക്കാന്‍ കഴിയുന്നു. ഉന്നത വിദ്യാഭ്യാസകൌണ്‍സിലും ഹയര്‍സെക്കന്ററി സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ നടത്തിയ നീക്കങ്ങളെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. സച്ചാര്‍കമ്മീഷന്‍ ശുപാര്‍ശകള്‍ വിദ്യാഭ്യാസരംഗത്ത് അംഗീകരിച്ച് നടപ്പാക്കുന്നു. മുസ്ളീം പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസസ്കോളര്‍ഷിപ്പും ഹോസ്റല്‍ , സ്റ്റെപന്റ്, മത്സരപരീക്ഷാപരിശീലനം എന്നിവയും മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങള്‍ പരക്കെ പ്രശംസിക്കപ്പെട്ടു.

നിയമനിരോധനം അവസാനിപ്പിച്ച് ഒഴിവുള്ള തസ്തികകളില്‍ മുഴുവന്‍ നിയമനങ്ങള്‍ നടത്താനും സാധ്യമായ എല്ലാ നിയമനങ്ങളും പി എസ് സി വഴിയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വകുപ്പ് അദ്ധ്യക്ഷന്‍മാരോട് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിയമന നടപടികള്‍ സ്വീകരിക്കാനും കൊടുത്ത സര്‍ക്കാര്‍ നിര്‍ദ്ദേശം തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു.

പൊതുവില്‍ ജനക്ഷേമകരവും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വ്യവസായസംരംഭകര്‍ക്കും സഹായകരവുമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് ഓരോ ചുവടുവെപ്പിലും കാണാന്‍ കഴിയും.

വര്‍ദ്ധിപ്പിച്ചിരുന്ന ബസ് ചാര്‍ജ്ജും ടാക്സിചാര്‍ജ്ജും കുറച്ചു. പലഘട്ടങ്ങളിലായി അഞ്ചുതവണ പെട്രോളിനും ഡീസലിനും കേന്ദ്രം വില വര്‍ദ്ധിപ്പിച്ചിരുന്നു. ക്രൂഡോയിലിന് 150 ഡോളര്‍ വിലയുണ്ടായിരുന്ന സമയത്താണ് വില വര്‍ദ്ധിപ്പിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില കുത്തനെ താഴ്ന്ന് 34 ഡോളര്‍ വരെയായി വളരെകാലം തുടര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ വിലകുറയ്ക്കാന്‍ തയ്യാറായില്ല. ഉപഭോക്തൃസംസ്ഥാനമായ നമ്മുടെ സംസ്ഥാനത്തെ ഈ വിലവര്‍ദ്ധനവ് ദോഷകരമായി ബാധിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ബസ്സ് ചാര്‍ജ്ജും ടാക്സിചാര്‍ജ്ജും കുറച്ചു.

കേരളത്തിലെ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ സര്‍വ്വതലസ്പര്‍ശിയായ വികസനപ്രവര്‍ത്തനത്തെ വിലയിരുത്തുകയും വേണം. എന്നാല്‍ ചില കേന്ദ്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വിവാദങ്ങള്‍ സൃഷ്ടിയ്ക്കുകയും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് മനുഷ്യന്റെ ചിന്തയേയും പ്രവൃത്തിയേയും മാറ്റിനിര്‍ത്തുകയുമാണ്. അത് തങ്ങള്‍ക്കെതിരായി മാറിവരുന്ന കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെ മാനസികാവസ്ഥയെ തകിടം മറിയ്ക്കുവാനും; അതിലൂടെ രാഷ്ട്രീയലാഭം നേടാനുമാണ്. ഒരു പാര്‍ലിമെന്റ് തെരഞ്ഞെടുപ്പുകൂടി കടന്നുവരുമ്പോള്‍; ദേശീയപ്രശ്നങ്ങളില്‍നിന്നും ജനശ്രദ്ധയെ മാറ്റിനിര്‍ത്താനും കള്ളപ്രചരണങ്ങള്‍ നടത്തി കേവലമാത്ര വൈകാരികത ഉയര്‍ത്തി ജനവിധി തങ്ങള്‍ക്കനുകൂലമാക്കാനും അങ്ങനെ ഇടതുപക്ഷത്തെ തകര്‍ക്കാനും വലിയ പരിശ്രമമാണ് നടക്കുന്നത്. ഇതിന് സിപിഐ(എം) ന്റെ ശക്തികേന്ദ്രമായ കേരളത്തെ പ്രതിലോമശക്തികള്‍ തെരഞ്ഞെടുത്തതില്‍ അത്ഭുതപ്പെടാനില്ല. ബിജെപിയും കോണ്‍ഗ്രസും മാത്രമല്ല തീവ്രവലതുപക്ഷക്കാരും വ്യക്തിമാത്രവാചക കസര്‍ത്തിന്റെ പിന്‍ബലമുള്ളവരും പക്ഷം ചേരുന്നു. പക്ഷെ എന്നും പ്രതീക്ഷിക്കാവുന്ന തടസ്സങ്ങള്‍ മാത്രമാണ് ഇടതുപക്ഷത്തിനുമുന്നിലുള്ളത്. അതിനാല്‍ ശക്തമായ മുന്നോട്ടുപോക്ക് എന്ന ലക്ഷ്യം ആയാസരഹിതവുമാണ്.

ഈ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ലോകസഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെട്ട കഴിഞ്ഞ അഞ്ച് നിയമസഭകളിലേയ്ക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും മുന്നേറാന്‍ കഴിഞ്ഞില്ല എന്ന യാഥാര്‍ത്ഥ്യം ഒരു തിരിച്ചറിവായിരിക്കണം. വര്‍ഗ്ഗീയ അജണ്ടയ്ക്കും അവസരവാദത്തിനുമെതിരെയായിരുന്നു ജനവിധി. കോണ്‍ഗ്രസും ബി ജെ പിയുമല്ലാത്ത കക്ഷികള്‍ സജീവമായി രംഗത്തുവരുന്നപക്ഷം അവര്‍ക്ക് അനുകൂലമായി ജനം ചിന്തിയ്ക്കുന്നുവെന്ന് തെരഞ്ഞെടുപ്പുഫലങ്ങള്‍ വ്യക്തമാക്കുന്നു. സമകാലികചരിത്രത്തിലുടനീളം ബി ജെ പിക്കും കോണ്‍ഗ്രസിനും അനുകൂലമായി വോട്ട് ചെയ്ത ജനങ്ങള്‍ ഇരുകക്ഷികള്‍ക്കും എതിരെയുള്ളവര്‍ക്ക് അനുകൂലമായി ചിന്തിച്ചത് ശ്രദ്ധേയമാണ്. ഇവര്‍ക്കെതിരെയുള്ള ഒരു രാഷ്ട്രീയബദലിനുള്ള സാംഗത്യം 1977 ലും 89 ലും എന്നപോലെ ഇപ്പോഴും പ്രസക്തം തന്നെയാണ്.

തദ്ദേശസ്വയംഭരണം

എല്ലാവര്‍ക്കും പാര്‍പ്പിടത്തിന് 5000 കോടിയുടെ ഇ എം എസ് പദ്ധതി. വീണ്ടും ജനകീയാസൂത്രണപദ്ധതി; ഉല്‍പാദനമേഖലയ്ക്കു മുന്‍ഗണന. ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ചയ്ക്ക് കൂടുംബശ്രീയുടെ സമഗ്ര പദ്ധതി. ശുചീകരണത്തിന് മാലിന്യമുക്ത കേരളം പദ്ധതി. സാനിറ്റേഷന്‍ മിഷനും ക്ളീന്‍കേരള മിഷനും സംയോജിപ്പിച്ച് ശുചിത്വമിഷന്‍. സ്ഥലംമാറ്റങ്ങള്‍ക്ക് മാതൃകാമാനദണ്ഡം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം ദേശീയമാതൃക. പദ്ധതി നടത്തിപ്പിന് പ്രത്യേക മിഷന്‍, നഗരവകുപ്പ് എന്നിവ സംയോജിപ്പിച്ച് ഊര്‍ജിത പ്രവര്‍ത്തനം. നിരാലംബകുടുംബങ്ങള്‍ക്കുള്ള ആശ്രയപദ്ധതി മുഴുവന്‍ പഞ്ചായത്തിലും, കേന്ദ്രപദ്ധതി മുഴുവന്‍ പഞ്ചായത്തിലും, കേന്ദ്രപദ്ധതികള്‍ നേടുന്നതില്‍ റെക്കോര്‍ഡ് നേട്ടം- പിഎംജിഎസ്വൈ 294 കോടി, എസ് ജി ആര്‍ വൈ 102 കോടി, എന്‍ ആര്‍ഇ ജി പി 100 കോടി. ഗ്രാമവികസനം ലക്ഷ്യമാക്കിയുള്ള കേന്ദ്രപദ്ധതികളുടെ നടത്തിപ്പില്‍ വന്‍പുരോഗതി, നഗരവികസനത്തിന് 3150 കോടിയുടെ പദ്ധതി, കെ എസ് യു ഡി പി 1450 കോടി, ഐന്‍ എന്‍ആര്‍യു എം-714 കോടി, യു ഐ ഡിഎസ്എസ്എം ടി-577 കോടി, ഐ എച്ച്എസ് ടി പി-111 കോടി, എസ് എസ് യുപി-298 കോടി. കെട്ടിടനികുതിയും ഭവന വായ്പ കുടിശ്ശികയും അടയ്ക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. സംസ്ഥാനത്തൊട്ടാകെ ഘനം കുറഞ്ഞ പ്ളാസ്റ്റിക് നിരോധനം. 216 ഗ്രാമപഞ്ചായത്തിനും ആറു ബ്ളോക്കിനും നിര്‍മല്‍പുരസ്കാരം. തലസ്ഥാനവികസനത്തിന് വിശദ നഗരഗതാഗതാസൂത്രണ പദ്ധതി. കെട്ടിടനിര്‍മാണച്ചട്ടം സംസ്ഥാനത്തൊട്ടാകെ ബാധകമാക്കി. ബിപി എല്‍ പട്ടിക തയ്യാറാക്കാന്‍ പുതിയ മാനദണ്ഡം. ജനനമരണരജിസ്ട്രേഷന്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം. കിലയ്ക്ക് ദേശീയ അംഗീകാരം. കുടുംബശ്രീ ചന്തകളിലൂടെ ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാധ്യത. ഹജ്ജ് ഹൌസ് നിര്‍മാണം. ന്യൂനപക്ഷ ക്ഷേമത്തിന് പ്രത്യേക സംവിധാനവും ബജറ്റ് വിഹിതവും. നഗരഗ്രാമവികസന കോര്‍പറേഷന്‍ ലാഭത്തില്‍. വികസന അതോറിറ്റികളുടെ പ്രവര്‍ത്തനം നഗരസഭകള്‍ക്ക്. ഖരമാലിന്യസംസ്കരണത്തില്‍ വന്‍ പുരോഗതി. തദ്ദേശസ്വയംഭരണ വകുപ്പിന് എന്‍ജിനിയറിങ് കേഡര്‍. ധനപരകാര്യക്ഷമതയില്‍ തദ്ദേശസ്ഥാപനങ്ങള്‍ പുരോഗതിയില്‍. തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം കൂട്ടാന്‍ നടപടി. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി. ജില്ലാ ആസൂത്രണ സമിതികള്‍ ശക്തിപ്പെടുത്തി, മേഖലാ നിയന്ത്രണങ്ങള്‍ക്കെതിരെ ശക്തമായ നടപടി. ഓഫീസുകള്‍ ജനസൌഹൃദമാക്കാന്‍ ഫ്രണ്ട് ഓഫീസുകള്‍.

കൃഷി

നെല്ലുല്‍പ്പാദനത്തില്‍ മുന്നേറ്റം. ഉല്‍പ്പാദനത്തില്‍ വര്‍ധന. പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസമായി നെല്‍കൃഷി ഇന്‍ഷുറന്‍സ്. പ്രീമിയം തുക 250 രൂപയില്‍ നിന്ന് 100 രൂപയായി കുറച്ചു. നഷ്ടപരിഹാരത്തുക 45 ദിവസത്തിനുതാഴെയുള്ള വിളവിന് ഹെക്ടറിന് 3000 ല്‍ നിന്ന് 7500 രൂപയായും 45 ദിവസം കഴിഞ്ഞുള്ളതിന് ഹെക്ടറിന് 5000 ല്‍ നിന്ന് 12,500 രൂപയായും വര്‍ധിപ്പിച്ചു. കീടരോഗബാധയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഇതാദ്യം. വിലത്തകര്‍ച്ചയില്‍പ്പെട്ട കേരവിപണിക്ക് ആശ്വാസമേകി പച്ചത്തേങ്ങ സംഭരണം. നാളികേര വികസനത്തിന് കേരശ്രീ സമഗ്ര പദ്ധതി. 724 ക്ളസ്റ്റര്‍ രൂപീകരിച്ചു. 18100 ഹെക്ടറില്‍ പദ്ധതി നടപ്പാക്കി. ബോധവല്‍ക്കരണ പദ്ധതികളുടെ ഫലമായി വെളിച്ചെണ്ണ ഉപഭോഗത്തില്‍ വര്‍ധന. കൂമ്പുചീയല്‍ നിയന്ത്രണത്തിന് പ്രത്യേക പാക്കേജ്. കോഴിക്കോട് ജില്ലയില്‍ 3.375 കോടി. മറ്റു ജില്ലകളില്‍ കര്‍ഷകരെ സഹായിക്കാന്‍ വന്‍ പദ്ധതി. പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക്. ജൈവ പച്ചക്കറി കൃഷി, തരിശുഭൂമിയിലെ പച്ചക്കറികൃഷി, തേന്‍ ഉല്‍പ്പാദനംപോലുള്ള അനുബന്ധ മേഖലകള്‍ എന്നിവയ്ക്കും ഊന്നല്‍. ഉല്‍പ്പാദന വര്‍ധനയ്ക്ക് ഹരിതശ്രീ. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളെ പച്ചക്കറി ജില്ലകളാക്കി. 2000 ഹരിതശ്രീ സംഘത്തിലൂടെ പദ്ധതി നടപ്പാക്കുന്നു. ഇടുക്കി ജില്ലയിലെ വട്ടവടയില്‍ ഇടത്തട്ടുകാരില്ലാത്ത വിപണന പദ്ധതി, വട്ടവടയില്‍ ജൈവപച്ചക്കറി വില്‍പ്പനശാലയും ചില്ലറ വില്‍പ്പനകേന്ദ്രവും ഉടന്‍. ഓണക്കാലത്ത് പച്ചക്കറിവില ഉയരുന്നത് തടഞ്ഞ് കൃഷിവകുപ്പിന്റെ 322 ഗ്രാമീണ വിപണി. കൃഷിവകുപ്പും മറ്റ് ഏജന്‍സികളും ചേര്‍ന്ന് വിറ്റത് 3100 ടണ്‍ പച്ചക്കറികള്‍. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ കുരുമുളക്,കൃഷിക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കശുമാവ് കൃഷിക്കും പുനരുജ്ജീവന പാക്കേജ്. നടപ്പുവര്‍ഷം ഇതിനായി വകയിരുത്തിയത് 48 കോടി രൂപ. കവുങ്ങുകൃഷിയുടെ മഞ്ഞളിപ്പുരോഗത്തിന് സത്വര നിയന്ത്രണം. ചെലവിട്ടത് 12.6 കോടി രൂപ. കര്‍ഷകരുടെ പ്രശ്നങ്ങള്‍ കുട്ടായി ചര്‍ച്ചചെയ്യാന്‍ എല്ലാപഞ്ചായത്തിലും അദാലത്ത്. കൃഷിഭവന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. കൃഷിമന്ത്രിയോട് നേരിട്ട് സംസാരിക്കാനും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുമായി കര്‍ഷകര്‍ക്ക് ടോള്‍ഫ്രീ ടെലിഫോണ്‍. മണ്ണൊലിപ്പ് നേരിട്ടിരുന്ന 41,000 ഹെക്ടര്‍ സംരക്ഷിച്ചു. ദേശീയ നീര്‍മറിപദ്ധതിയില്‍ 95,000 കര്‍ഷകര്‍ക്ക് പ്രയോജനം.

ആഭ്യന്തരം/ടൂറിസം

ഗുണ്ടാ പ്രവര്‍ത്തനം തടയുന്നതിനുള്ള നിയമം ക്രിയാത്മകമാക്കി. പൊലീസില്‍ മൂവായിരത്തിലധികംപേരെ കൂടുതലായി നിയമിച്ചു. പൊലീസ് അക്കാദമിയെ ദേശീയശ്രദ്ധയിലെത്തിച്ചു. ഫലപ്രദമായ കുറ്റാന്വേഷണത്തിന് ഫോറന്‍സിക് ലാബില്‍ ഡി എന്‍ എ, ഫിംഗര്‍ പ്രിന്റ്, നുണപരിശോധന തുടങ്ങിയ സംവിധാനങ്ങള്‍. സൈബര്‍സെല്‍ ശക്തം. സൈബര്‍ ഫോറന്‍സിക് ഡിവിഷന്‍ ആരംഭിച്ചു. 188 പോലീസ് സ്റേഷന്‍ കമ്പ്യൂട്ടര്‍വല്ക്കരിച്ചു. എഫ് ഐ ആര്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. പരാതിക്ക് രസീത്. കസ്റ്റഡിമരണം, ലോക്കപ്പ് മര്‍ദനം എന്നിവയ്ക്ക് അറുതി. തെളിയാതെ കിടന്ന നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കി. പൊലീസ് നിയമഭേദഗതി. കുറ്റാന്വേഷണവും ക്രമസമാധാനവും വിഭജിച്ചു. പ്രതിപക്ഷ നേതാവിനെകൂടി ഉള്‍പ്പെടുത്തി സുരക്ഷാ കമ്മീഷന്‍. പൊലീസിനെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ അതോറിറ്റി. 15 കൊല്ലം പൂര്‍ത്തിയാക്കിയ കോണ്‍സ്റ്റബിള്‍മാരെ ഹെഡ്‌കോണ്‍സ്റ്റബിള്‍മാരാക്കി. 23 കൊല്ലം തികഞ്ഞവര്‍ക്ക് എഎസ്ഐ ഗ്രേഡ്. പാറാവ് ഡ്യൂട്ടിക്കാര്‍ക്ക് റിവോള്‍വര്‍. ഡ്യൂട്ടി സമയം എട്ടുമണിക്കുറാക്കാന്‍ നടപടി. പൊലീസുകാരുടെ മക്കള്‍ക്ക് പ്രവേശനത്തില്‍ പരിഗണന നല്‍കുന്ന കേന്ദ്രീയ വിദ്യാലയം. 20 സ്റ്റേഷനില്‍ ജനമൈത്രി പദ്ധതി. തീവണ്ടി യാത്രക്കാര്‍ക്ക് തുണയായി റെയില്‍ അലര്‍ട്ട്. വനിതാസെല്‍ശക്തമാക്കി. സ്ത്രീപീഡന കേസുകള്‍ക്കെതിരെ കര്‍ശന നടപടി. സങ്കീര്‍ണമായ നിരവധി കേസുകള്‍ തെളിഞ്ഞു. ചേലേമ്പ്ര ബാങ്ക് കവര്‍ച്ച, ലെറ്റര്‍ ബോംബ്, മാള ഇരട്ടക്കൊലക്കേസ്, രാഷ്ട്രപതിക്ക് ഇ മെയില്‍ ഭീഷണി തുടങ്ങിയവ ഉദാഹരണം. തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ ഊര്‍ജിത നടപടി. 20 പുതിയ പൊലീസ് സ്റ്റേഷന്‍ മന്ദിരം. 12 സ്റ്റേഷന്‍ നവീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും വിളിപ്പുറത്ത്. പാലക്കാട് സൌത്ത് പൊലീസ് സ്റ്റേഷന്‍ ഇന്ത്യയിലെ മികച്ച സ്റ്റേഷന്‍. 29 ജയില്‍ നവീകരിച്ചു. തടവുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപദേശക സമിതി. തടവുകാരുടെ മാനസിക നവീകരണത്തിന് സമൂര്‍ത്തമായ പരിപാടികള്‍. ജയിലുകളില്‍ ബയോഗ്യാസ് പ്ളാന്റ്, മഴവെള്ള സംഭരണി, പച്ചക്കറി കൃഷി, നെല്‍കൃഷി. ജയില്‍ ആക്ട് പരിഷ്ക്കരിക്കാന്‍ സമിതി. വിചാരണയിലെ കാലതാമസം ഒഴിവാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ്.

തൊഴില്‍ എക്സൈസ്

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ആയുര്‍വേദിക്, ഓട് വ്യവസായം, ഓയില്‍ മില്ലുകള്‍, ടിമ്പര്‍, പ്ളൈവുഡ്, മലഞ്ചരക്ക് വ്യാപാരമേഖല എണ്ണപ്പന എന്നീമേഖലകളിലെ തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി. സ്വകാര്യ തോട്ടംമേഖലയിലെ സ്റ്റാഫിന് മിനിമം വേതനം നിശ്ചയിക്കുന്നതിന് പ്രാഥമിക വിജ്ഞാപനം. സ്വര്‍ണം, വെള്ളി ആഭരണനിര്‍മ്മാണം, ഗാര്‍ഹികം, ഗാര്‍മെന്റ് ഫിഷ്പ്രോസസിങ്, റബര്‍ ക്രീപ്പ് മില്‍, ഹോസ്റ്റല്‍ ജീവനക്കാര്‍, കുടനിര്‍മ്മാണം തുടങ്ങി നിരവധി മേഖലകളില്‍ മിനിമം വേതനത്തിന് നടപടി. ഒഡേപെക് മുഖേന 1091 ഉദ്യോഗാര്‍ത്ഥികളെ വിദേശത്ത് ജോലിക്ക് അയച്ചു. 2008 ല്‍ മാത്രം 512 പേരെ അയച്ചു. കൂടുതല്‍ തൊഴിലവസരത്തിനായി പന്ത്രണ്ടിലധികം രാജ്യങ്ങളുമായി കത്തിടപാട് നടത്തി. ഒഡേപെക് 25 ലക്ഷം രൂപ ലാഭമുണ്ടാക്കി. കേന്ദ്രാവിഷ്കൃത ഇന്‍ഷുറന്‍സ് പദ്ധതി വിപുലീകരിച്ചു. അഞ്ച് സെന്റ് വരെ ഭൂമിയുള്ള കുടുംബങ്ങളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 665069 കുടുംബങ്ങള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹത. കൊച്ചിയില്‍ 3.32 കോടി രൂപ ചെലവില്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്പോന്‍സ് സെന്റര്‍ ആരംഭിക്കാന്‍ 20 സെന്റ് സ്ഥലം നല്‍കി. നിര്‍മാണം തുടങ്ങി. ഫണ്ടും അനുവദിച്ചു. കൈത്തറി തൊഴിലാളി ക്ഷേമനിധി വരുമാനം വര്‍ധിപ്പിക്കല്‍ തുണിത്തരങ്ങളുടെ വിറ്റുവരവില്‍ സെസ്. വെല്‍ഡിങ് ഇന്‍സ്റിറ്റ്യൂട്ടും മെറ്റീരിയല്‍ ടെസ്റ്റിങ് റിസര്‍ച്ച് സെന്ററും എറണാകുളത്തും കൊല്ലത്തും സ്ഥാപിക്കാന്‍ ഒരു കോടി രൂപ. തോട്ടം തൊഴിലാളികള്‍ക്ക് ക്ഷേമനിധി. തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംശാദായം വര്‍ധിപ്പിക്കാന്‍ തയ്യല്‍ തൊഴിലാളികളുടെ പെന്‍ഷന്‍ അര്‍ഹതയ്ക്കുള്ള പ്രായം കുറയ്ക്കല്‍ കൈത്തറി തൊഴിലാളി ക്ഷേമനിധി നിയമം. ബീഡിത്തൊഴിലാളി ഭവനപദ്ധതിക്ക് തൊഴിലാളിവിഹിതമായ 105.9 ലക്ഷം നല്‍കി. അടച്ചിട്ട 17തോട്ടങ്ങളില്‍ ഒമ്പതെണ്ണം തുറന്നു. പീരുമേട് താലൂക്കിലെ തേയിലത്തോട്ടങ്ങളില്‍ സഹായം എത്തിക്കാന്‍ 2.98 കോടിയുടെ പദ്ധതി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാന്‍ 1677.7 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിച്ചു. കശുവണ്ടി വ്യവസായം പുനരുദ്ധരിക്കാന്‍ കര്‍മ്മപദ്ധതി. കശുവണ്ടിത്തൊഴിലാളികളുടെ മിനിമംകൂലി പുതുക്കി. കേരള സ്റ്റേറ്റ് ഏജന്‍സി ഫോര്‍ എക്സ്പാന്‍ഷന്‍ ഓഫ് കാഷ്യൂ കള്‍ട്ടിവേഷന്‍ ഏജന്‍സി രൂപീകരിച്ചു. ഒന്നര കോടി രൂപ അനുവദിച്ചു. 229 ഏക്കറില്‍ കശുവണ്ടി കൃഷി. കെ എസ് സി ഡി സിക്കും കാപെക്സിനും 27 കോടി രൂപയും13 കോടി രൂപയും അനുവദിച്ചു. കശുവണ്ടി പരിപ്പിന്റെ സെയില്‍ടാക്സ് നാല് ശതമാനമാക്കി കുറച്ചു. കശുവണ്ടി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി കുടിശ്ശിക നല്‍കാന്‍ കെ എസ് സി ഡി സിക്കും കാപെക്സിനും അഞ്ച് കോടി. ഇ എസ് ഐ ആശുപത്രികളുടെ സൌകര്യം മെച്ചപ്പെടുത്തി, ഒഴിവുകള്‍ നികത്തി. മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് കൊടുത്തുതീര്‍ത്തു. 14 ഐ ടി ഐ തുടങ്ങി. സെന്റേഴ്സ് ഓഫ് എക്സലന്‍സ് ആയി വര്‍ധിപ്പിക്കാനും നടപടി. 10 ഐ ടി ഐ യില്‍ ഫിനിഷിങ് സ്കൂള്‍. ഡിസൈന്‍ പഠനത്തിന് കേരള സ്റ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍. ചാലക്കുടിയില്‍ പുതിയ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്. മള്‍ട്ടിപര്‍പ്പസ് ജോബ് ക്ളബ് എന്ന സ്വയം തൊഴില്‍ പദ്ധതി ആവിഷ്കരിച്ചു.

ഭക്ഷ്യസിവില്‍ സപ്ളൈയ്സ്

മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റ്, മൂന്നു രൂപ നിരക്കില്‍ 20 ലക്ഷം ദരിദ്രകുടുംബങ്ങള്‍ക്ക് അരി. ഉത്സവ സീസണില്‍ വിലക്കയറ്റം നിയന്ത്രിച്ചു. രാജ്യത്തെ ഏറ്റവും കൂടിയ വിലയ്ക്ക് നെല്ല് സംഭരണം. സംഭരിച്ച നെല്ല് അരിയാക്കി റേഷന്‍കടകളില്‍. ഗുണമേന്മയുടെ ഫോര്‍ട്ടിഫൈഡ് ആട്ട 11 രൂപ നിരക്കില്‍ റേഷന്‍കടയില്‍. പ്രത്യേക അരിക്കടകളിലൂടെയും വില്‍പ്പനശാലകളിലൂടെയും 14 രൂപയ്ക്ക് പുഴുക്കലരിയും 13.50 രൂപയ്ക്ക് പച്ചരിയും. ഉത്സവ വേളകളില്‍ 2400 ല്‍ പരം വില്‍പ്പനകേന്ദ്രങ്ങള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍. എല്ലാ സാധനവും ലഭിക്കുന്ന പീപ്പിള്‍സ് ബസാര്‍ ജില്ലതോറും. പകര്‍ച്ചവ്യാധി സമയത്ത് അഞ്ചുലക്ഷം സൌജന്യ ഭക്ഷ്യക്കിറ്റ്. സ്കൂള്‍ക്കുട്ടികള്‍ക്ക് ഓണത്തിന് അഞ്ചുകിലോയും പുതുവത്സരത്തിന് മൂന്നു കിലോയും അരി. 70 ലക്ഷം കുടുംബത്തിന് കുടുംബനാഥന്റെ ഫോട്ടോപതിപ്പിച്ച റേഷന്‍കാര്‍ഡ്. മാവേലി, ശബരി സ്റോറുകള്‍ക്കും ലാഭം മാര്‍ക്കറ്റുകള്‍ക്കും പുറമെ പതിനാലായിരത്തോളം റേഷന്‍കടകളിലൂടെ പൊതുവിതരണം. 22 പുതിയ മാവേലി മെഡിക്കല്‍ സ്റോര്‍. തിരുവന്തപുരം, എറണാകുളം, കോട്ടയം, തലശ്ശേരി എന്നിവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും കോന്നിയില്‍ 70 കോടി മുതല്‍മുടക്കില്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിനും പ്രാരംഭ നടപടി. മൂന്നുമാസത്തിലൊരിക്കല്‍ റേഷന്‍ അദാലത്ത്. പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പശുഗ്രാമം. വിദര്‍ഭ പദ്ധതികളും ക്ഷീരകര്‍ഷകര്‍ക്കായി ക്ഷേമനിധിബില്ലും. യു ഡി എഫ് ഭരണകാലത്ത് സപ്ളൈകോയില്‍ നടന്ന 135 കോടിയുടെ അഴിമതിക്കേസുകളില്‍ സി ബി ഐ അന്വേഷണം.

ആരോഗ്യം

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നെത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍. 30 ശതമാനം വരെ വിലക്കുറവ്. ഔഷധരംഗത്തെ മാഫിയാപ്രവര്‍ത്തനം തടഞ്ഞു. സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാലയ ആരോഗ്യ പരിപാടി. ആദിവാസി മേഖലകളില്‍ കൂടുതല്‍ ചികിത്സാസൌകര്യം. മൂന്ന് മെഡിക്കല്‍ കോളേജില്‍ എം ആര്‍ ഐ സ്കാനര്‍ സ്ഥാപിക്കാന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സുമായി ധാരണാപത്രം. കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം ആര്‍ സി സിയിലും എം ആര്‍ ഐ സ്കാനര്‍. തീരദേശങ്ങളിലുള്ള 126 ആശുപത്രി സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് നവീകരണം. ഡോക്ടര്‍മാര്‍ക്ക് സ്പെഷ്യല്‍ അലവന്‍സ്, സ്പെഷ്യല്‍ പേ. മെച്ചപ്പെട്ട സേവനത്തിന് സ്പെഷ്യാലിറ്റി-അഡ്മിനിസ്ട്രേറ്റീവ് കാഡര്‍. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റിറ്റ്യൂട്ട് പ്രവര്‍ത്തനം കാര്യക്ഷമമാക്കി. കെ എസ്ഡിപിയെ പുനരുജ്ജീവിപ്പിച്ചു. തിരുവനന്തപുരത്തെ റീജണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അത്യാധുനിക ഉപകരണങ്ങള്‍. പാവപ്പെട്ട രോഗികള്‍ക്കുള്ള ധനസഹായത്തിനായി അഞ്ചു കോടി. പാലിയേറ്റീവ് പരിചരണനയം അംഗീകരിച്ചു.

ക്ഷയരോഗ നിര്‍ണയത്തിന് തിരുവനന്തപുരത്ത് 55 ലക്ഷം ചെലവിട്ട് ആധുനിക ലബോറട്ടറി. 18 വയസ്സ് വരെയുള്ള ക്യാന്‍സര്‍ രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്ക് സൌജന്യ ചികിത്സ. വിധവാവിവാഹത്തിന് കാല്‍ലക്ഷം ധനസഹായം. അങ്കണവാടി ഓണറേറിയം വര്‍ധിപ്പിച്ചു. പെന്‍ഷന് തീരുമാനം. 6746 പുതിയ അങ്കണവാടി. 13,492 പേര്‍ക്ക് പുതുതായി തൊഴില്‍. 6746 അങ്കണവാടികള്‍ക്ക് 3.37 കോടി. വയോജന പെന്‍ഷന്‍ 250 രൂപയും വികലാംഗ പെന്‍ഷന്‍ 200 രൂപയുമാക്കി. വയോജനങ്ങള്‍ക്ക് കാസര്‍ഗോട്ടും കോഴിക്കോട്ടും പകല്‍ പരിപാലന കേന്ദ്രം. ഈ വര്‍ഷം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ വികലാംഗ പുനരധിവാസപദ്ധതി. അംഗവൈകല്യമുള്ളവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുമുള്ള പെന്‍ഷന്‍ പ്രതിമാസം 200 രൂപയായും അഗതി (വിധവ) പെന്‍ഷനും 50 വയസ്സിനുമുകളിലുള്ളവര്‍ക്കുള്ള പെന്‍ഷനും 200 രൂപയായും വര്‍ദ്ധപ്പിച്ചു.

ധനവകുപ്പ്

നവംബര്‍ അവസാനംവരെ വിവിധ പദ്ധതികളില്‍ 17, 500 കോടി രൂപ സര്‍ക്കാര്‍ ചെലവിട്ടു. മുന്‍ വര്‍ഷം ഇതേകാലത്ത് 15,500 കോടി. മൂലധനചെലവ് 534 കോടിയില്‍നിന്ന് 620 കോടിയായി. പദ്ധതി ചെലവ് 1614 കോടിയില്‍ നിന്ന് 1894 കോടിയായി. ചെലവിനത്തില്‍ വെട്ടിക്കുറവു വരുത്താതെ റവന്യൂകമ്മി ഒരു ശതമാനത്തില്‍ താഴെയാക്കി. 2004-05 ല്‍ 4.16 ശതമാനമായിരുന്ന ധനകമ്മി നവംബര്‍വരെ 1.52 ശതമാനംമാത്രം. സാമ്പത്തികമാന്ദ്യത്തിനിടയിലും വാണിജ്യനികുതി വരുമാനത്തില്‍ നവംബര്‍വരെ 26 ശതമാനം വര്‍ധന. മൂല്യവര്‍ധിത നികുതിയില്‍ യു ഡി എഫിന്റെ അവസാന വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ധന. പുതിയ ട്രഷറി നിയന്ത്രണങ്ങളില്ല; നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ്. യു ഡി എഫ് സര്‍ക്കാര്‍ ബാധ്യതയാക്കിയ, കരാറുകാരുടെ 26 മാസത്തെ കുടിശ്ശിക തീര്‍ത്തു. കയര്‍മേഖലയ്ക്ക് റെക്കോഡ് വിഹിതം. ഭാഗ്യക്കുറി വകുപ്പില്‍ കഴിഞ്ഞ വര്‍ഷം 46 ശതമാനവും ഈ വര്‍ഷം ഇതുവരെ 63 ശതമാനവും വളര്‍ച്ച. നാലു പുതിയ ലോട്ടറി. അനധികൃത ലോട്ടറികള്‍ക്കെതിരെ കര്‍ശന നടപടി. ലോട്ടറി വില്‍പ്പനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ക്ഷേമനിധി. ട്രഷറികളില്‍ പൌരാവകാശരേഖയും സോഷ്യല്‍ ഓഡിറ്റും. കെ എസ് എഫ് ഇക്ക് സ്വയംഭരണാധികാരം

വിദ്യാഭ്യാസം

നിയമനനിരോധനം പിന്‍വലിച്ചു. അധ്യാപകരുടെയും അനധ്യാപകരുടെയും മൂവായിരത്തിലധികം പുതിയ തസ്തിക. പ്ളസ് ടു സീറ്റ് വര്‍ദ്ധിപ്പിച്ചു. മലബാറിന്റെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന. ജനകീയചര്‍ച്ചയ്ക്കുവിധേയമാക്കി പാഠ്യപദ്ധതി പരിഷ്കരിച്ചു. ഐടിമേള എല്ലാ വര്‍ഷവും. വിദ്യാഭ്യാസപരിപാടികള്‍ നല്‍കുന്ന വിക്ടേഴ്സ് ചാനല്‍ പ്രാദേശിക കേബിള്‍ ശ്യംഖലവഴി ലഭ്യമാക്കി. അംഗീകാരമുള്ള മുഴുവന്‍ സ്കൂളിലും നാലാംക്ളാസ് വരെ മാതൃഭാഷാ പഠനം നിര്‍ബന്ധം. വിദ്യാഭ്യാസനിയമവും ചട്ടവും പരിഷ്കരിച്ചു. ആദ്യമായി അധ്യാപകര്‍ക്ക് ക്ളസ്റ്റര്‍ പരിശീലനം. പരിസ്ഥിതി അവബോധത്തിന് എന്റെ മരം പദ്ധതി. ചൈല്‍ഡ് സെന്‍സസ്. സമ്പൂര്‍ണ വിവരങ്ങളുമായി വെബ് സൈറ്റ്. പ്ളസ് ടു തലംവരെ സ്കൂളുകളില്‍ ജനാധിപത്യവേദികള്‍. എന്‍ട്രസ് പരിഷ്കരണത്തിന് നടപടി. സ്വാശ്രയ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം. ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ രൂപീകരിച്ചു. കോളേജുതലത്തില്‍ ക്ളസ്റ്റര്‍ സമ്പ്രദായം. സര്‍വകലാശാലതലത്തില്‍ അധ്യാപകക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക തസ്തിക. പുതിയ നിയമനങ്ങള്‍. ബഹിരാകാശപഠനകേന്ദ്രം ആരംഭിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന് നടപടി. കേന്ദ്ര സര്‍വകലാശാലയ്ക്ക് തത്വത്തില്‍ അംഗീകാരം. കൊച്ചി സര്‍വകലാശാല രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര സഹായപദ്ധതിക്ക് അംഗീകാരം നേടിയെടുത്തു. ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് നടപടി. അലിഗഢ് സര്‍വകലാശാല ഓഫ് ക്യാമ്പസ് സെന്ററിന് ശ്രമം.

വൈദ്യുതി

സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതുതായി 80 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. യു ഡി എഫ് ഭരണത്തില്‍ ആകെ 26.5 മെഗാവാട്ടുമാത്രം. ഒറീസയില്‍ ബൈതരണി കല്‍ക്കരിപ്പാടം നേടിയെടുത്തു. കല്‍ക്കരി ഖനനകമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിന് ആയിരം മെഗാവാട്ട് ലഭിക്കുന്ന ജനറേറ്റിങ് സ്റേഷന്റെ പണി തുടങ്ങി.

കാസര്‍ഗോഡ് 2400 മെഗാവാട്ടിന്റെ മെഗാ കല്‍ക്കരി നിലയത്തിന് നടപടിയായി. കാറ്റില്‍നിന്ന് 36 മെഗാവാട്ട് വൈദ്യുതി. പ്രസരണനഷ്ടം കുറയ്ക്കാന്‍ 1800 കോടിയുടെ പദ്ധതി. 206 സബ്‌സ്റ്റേഷനില്‍ 45 എണ്ണം പൂര്‍ത്തിയായി. പ്രസരണനഷ്ടം 25 ശതമാനത്തില്‍നിന്ന് 21 ആയി കുറഞ്ഞു. അന്താരാഷ്ട്ര നിലവാരമായ 15 ശതമാനത്തില്‍ എത്തിക്കാന്‍ പദ്ധതി. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനത്തിന് കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം. ഇരിങ്ങാലക്കുട, മങ്കട, ആലപ്പുഴ, കുഴല്‍മന്ദം, കൊടകര, കല്ലൂപ്പാറ നിയമസഭാ മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യൂതീകരണം. രണ്ടര വര്‍ഷത്തിനുള്ളില്‍ 11.48 ലക്ഷം കണക്ഷന്‍ നല്‍കി. 5103 കിലോമീറ്റര്‍ 11 കെ വി ലൈനും 6599 ട്രാന്‍സ്ഫോര്‍മറും 19,708 കിലോമീറ്റര്‍ എല്‍ ടി ലൈനും സ്ഥാപിച്ചു. ഉപഭോക്തൃ സംതൃപ്തിക്ക് നിരവധി നടപടി. 56 പേജ് അപേക്ഷാഫോറം രണ്ടു പേജാക്കി. ഫെബ്രുവരി ഒന്നുമുതല്‍ ഒരു മാസം വൈദ്യുതി അദാലത്ത്.

ബി ജയകുമാര്‍ യുവധാരയില്‍ എഴുതിയ ‘കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍’ എന്ന ലേഖനം.

2 comments:

  1. അറിഞ്ഞതില്‍പ്പാതി പറയാതെപോയി...
    പറഞ്ഞതില്‍പ്പാതി പതിരായും പോയി...

    എന്ന പ്രസ്താവന ശരിവയ്ക്കുന്നതരത്തിലാണ് കേരളത്തിലെ ഇടതുപക്ഷമുന്നേറ്റത്തെക്കുറിച്ചുള്ള മാധ്യമവിശകലനങ്ങള്‍. അതിനുപ്രധാന കാരണം ഇടതുപക്ഷം അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിലോമരാഷ്ട്രീയത്തിന്റേയും സര്‍വ്വതലസ്പര്‍ശിയായ കടന്നാക്രമണത്തിന്റെയും പിന്നിലെ സൃഗാല തന്ത്രങ്ങള്‍ തന്നെയാണ്. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തനം എന്നും അപവാദ പ്രചാരണങ്ങളെ ഭേദിച്ചുമാത്രമേ മുന്നോട്ടുപോയിട്ടുള്ളൂ, അതാണ് ചരിത്രം.

    കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞ 385 ഓളം കാര്യങ്ങളില്‍ 200 ലധികം കാര്യങ്ങള്‍ നടപ്പിലാക്കുകയോ ഫലപ്രദമായി തുടങ്ങി വയ്ക്കുകയോ ചെയ്തിരിക്കുന്നു. രാജ്യത്താകമാനം വിലക്കയറ്റം അനുഭവിച്ചപ്പോഴും വില നിയന്ത്രിച്ചുനിര്‍ത്തി. തൊഴില്‍മേഖലയെ സംരക്ഷിച്ചു. സമഗ്രവികസനവും സാമൂഹ്യനീതിയും ലക്ഷ്യംവച്ച് ഓരോ പടവുകളും കടക്കുകയാണ്. ഭരണതലത്തില്‍പ്പോലും സ്ത്രീപീഡനവും സ്വജനപക്ഷപാതവും കടുത്ത അഴിമതിയും ജനദ്രോഹനയങ്ങളും കൊടികുത്തിവാണിരുന്ന ഒരു ഘട്ടത്തില്‍; ജനം ചവിട്ടിപ്പുറത്താക്കിയ യു ഡി എഫ് രാഷ്ട്രീയത്തിനു മേലെയാണ് ഇന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സംവിധാനം 32 മാസങ്ങള്‍ക്കുമുമ്പ് അധികാരത്തില്‍ വന്നത്. അത് കേവലം ഒരു ഭരണമാറ്റം മാത്രമായിരുന്നില്ല, കേരളത്തിന്റെ പൌരസമൂഹം ആവശ്യപ്പെടുന്ന സാംസ്കാരികവും സാമൂഹികവുമായ ഒരു മുന്നേറ്റത്തിനാവശ്യമായ രാഷ്ട്രീയപരിസരം ഒരുക്കലായിരുന്നു.

    ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെപ്പറ്റി വിശദമായ ഒരു ലേഖനം.

    ReplyDelete
  2. എല്ലാം വായിച്ചു.
    ബോധ്യപ്പെട്ടു.
    വിശ്വസിച്ചു.
    പക്ഷേ...
    എനിക്ക് വോട്ടില്ല !

    ReplyDelete