Friday, April 24, 2009

‘നിഷ്പക്ഷ‘ പത്രങ്ങളുടെ പാദസേവ

ഉമ്മന്‍ചാണ്ടിക്കും കെ സുധാകരനുമെതിരെ കേസെടുത്ത് അന്വേഷിക്കാനുള്ള കോടതി ഉത്തരവ് മുക്കി മാതൃഭൂമിയുടെ പാദസേവ. മനോരമയാകട്ടെ ഈ വാര്‍ത്ത ആരും കാണാത്തവിധം ഉള്‍പ്പേജിലൊതുക്കി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വക്കീല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് മുഖ്യവാര്‍ത്തയാക്കി ആഘോഷിച്ച പത്രങ്ങളാണിത്. കണ്ണൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ചട്ടം ലംഘിച്ച് ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തിയെന്നും കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസെടുത്ത് അന്വേഷിക്കാന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി (രണ്ട്) ഉത്തരവിട്ടത്.

മിക്ക പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഇത് വാര്‍ത്തയേ ആയില്ല. ജനപ്രാതിനിധ്യനിയമം ലംഘിച്ചാണ് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ വന്നതെന്നും അവിടെ കലാപമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറഞ്ഞു. കെ സുധാകരന്‍ ക്രിമിനല്‍ സംഘങ്ങളെ ഇറക്കിയതായും പരാതിയില്‍ പറഞ്ഞിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി കേസെടുത്ത് അന്വേഷിക്കാന്‍ വളപട്ടണം പൊലീസിന് നിര്‍ദേശം നല്‍കി. മനോരമയുടെ ഉള്‍പ്പേജില്‍ ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശനം അന്വേഷിക്കാന്‍ ഉത്തരവ് എന്ന തലക്കെട്ടില്‍ ചെറിയ വാര്‍ത്തയുണ്ട്. അവിടെ കലാപത്തിനുള്ള ഗൂഢാലോചന നടന്നതില്‍ മനോരമയ്ക്ക് ഉല്‍ക്കണ്ഠയില്ല. കണ്ണൂരില്‍ ബൂത്ത് പിടിത്തവും വന്‍ അക്രമവും നടക്കുമെന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്ന പത്രമാണത്. എന്നാല്‍, ഒരു പ്രശ്നവുമില്ലാതെ വോട്ടെടുപ്പ് പൂര്‍ത്തിയായി. അത് മനോരമയെ വല്ലാതെ വിഷമിപ്പിച്ചു. മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍ ആറാം പേജില്‍ രണ്ടു കോളത്തില്‍ കൊച്ചുവാര്‍ത്ത നല്‍കി ഉമ്മന്‍ചാണ്ടിയോടും സുധാകരനോടുമുള്ള കൂറ് പ്രകടിപ്പിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ സ്വകാര്യ അന്യായം എന്നാണ് തലക്കെട്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി, സുധാകരനും എതിര്‍കക്ഷിയാണ്. മാതൃഭൂമിയുടെ 'നിഷ്പക്ഷ'വാര്‍ത്ത ഇതോടെ അവസാനിക്കുന്നു. മറ്റിടങ്ങളില്‍ ഈ വാര്‍ത്ത മുക്കാന്‍ നടത്തിപ്പുകാര്‍ ഉത്തരവിടുകയായിരുന്നു. പത്രം എംഡി കോണ്‍ഗ്രസിന്റെ പിന്നാമ്പുറത്ത് കറങ്ങുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിക്കും സുധാകരനുമെതിരായ ഉത്തരവ് മുക്കി യജമാനഭക്തിപ്രകടനം. ലാവ്ലിന്‍ ഫയല്‍ മുക്കിയെന്നാരോപിച്ച് കോണ്‍ഗ്രസ് വക്കീല്‍ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണ ഉത്തരവ് മുഖ്യവാര്‍ത്തയാക്കിയ ദീപിക അടക്കമുള്ള പത്രങ്ങള്‍ക്കും കണ്ണൂര്‍ കോടതി ഉത്തരവ് വലിയ വാര്‍ത്തയേ ആയില്ല. മാധ്യമങ്ങള്‍ അവയുടെ എല്‍ഡിഎഫ് വിരുദ്ധമുഖമാണ് ഇതുവഴി തുറന്നുകാട്ടിയത്.

ദേശാഭിമാനി വാര്‍ത്ത 24.04.09

3 comments:

  1. ......കോടതി ഉത്തരവ് മുക്കി മാതൃഭൂമിയുടെ പാദസേവ. മനോരമയാകട്ടെ ഈ വാര്‍ത്ത ആരും കാണാത്തവിധം ഉള്‍പ്പേജിലൊതുക്കി

    ReplyDelete
  2. ജനങള്‍ക്കും ഇപ്പോള്‍ ഇ കൂട്ടികൊടുപ്പ് മദ്ധ്യമങലെകുരിച്ചു ധാരണ ആയി വരുന്നുണ്ട്.

    ReplyDelete
  3. നമ്മുടെ മുഖ്യ ധാര പത്രങ്ങളെല്ലാം അന്നും ഇന്നും ഓരോ പക്ഷം പിടിച്ചാണ് എഴുതുന്നത്‌ . സത്യസന്ധ മായ വാത്തകള്‍ കൊടുക്കാന്‍ അവര്‍ക്ക് മടിയാണ് .വേറൊന്നുമല്ല കാരണം ,they have an axe to grind .

    ReplyDelete