Sunday, April 12, 2009

തെരഞ്ഞെടുപ്പവലോകനങ്ങളുടെ മാധ്യമശാസ്ത്രവും രാഷ്ട്രീയവും

രാജ്യം 15-ാം തെരഞ്ഞെടുപ്പിലേക്കുപോകുമ്പോള്‍ കേരളത്തിലെ പൊതുധാരാമാധ്യമങ്ങള്‍ പെരുമാറുന്ന രീതി ശ്രദ്ധേയമാണ്.

ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഒരു സവിശേഷതയുണ്ട്. പുന:സംഘടിപ്പിച്ച മണ്ഡലങ്ങളാണ് ഇത്തവണയുള്ളത്. കേരളത്തില്‍ പുന:സംഘടനയ്ക്കുമുമ്പും പിമ്പും 20 മണ്ഡലങ്ങളാണുള്ളത്. എന്നാല്‍ മണ്ഡലങ്ങളുടെ അതിരും ആള്‍ച്ചേരുവയും മാറി. സ്വാഭാവികമായും രാഷ്ട്രീയസ്വഭാവത്തിലും മാറ്റമുണ്ടാകാം. ഈ സാഹചര്യത്തില്‍ ഓരോ മണ്ഡലത്തിലെയും അവസാന രാഷ്ട്രീയബലാബലവും വോട്ടിംഗ് ഭൂതകാലം എന്ത് എന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതു നല്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. ആ ചുമതല നിറവേറ്റുന്നതില്‍ നിന്ന് കേരളത്തിലെ പൊതുധാരാമാധ്യമങ്ങള്‍ കൂട്ടായിത്തന്നെ വിട്ടിനില്ക്കുകയാണ്. പകരം, ഒരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ, ഒരു കണക്കുകൊണ്ടും സാധൂകരിക്കാതെ ഓരോ മണ്ഡലത്തിന്റെയും രാഷ്ട്രീയസ്വഭാവം 'വിധി'ക്കുന്നതിനും ഈ മാധ്യമങ്ങള്‍ 'ധൈര്യം' കാട്ടുന്നു. ആറുസീറ്റുവരെ ഇരുചേരികള്‍ക്കും ഉറപ്പാണെന്നും മറ്റ് 18 മണ്ഡലങ്ങളില്‍ ഫലം പ്രവചനാതീതമാണെന്നുമാണ് വിവിധ മാധ്യമങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. മാധ്യമശാസ്ത്രത്തില്‍ പ്രചാരണം (ക്യാംപെയ്ന്‍) എന്നറിയപ്പെടുന്ന പ്രവണതയ്ക്കുതുല്യമാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഈക്കാര്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവണത.

ഈ സാഹചര്യത്തിലാണ് ഈ കുറിപ്പ്. കേരളത്തിലെ പുതുക്കിയ മണ്ഡലങ്ങളിലെ ബലാബലം ഏറ്റവും അവസാനത്തെ വോട്ടിംഗ് പ്രകാരം കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഏറ്റവുമവസാനം കേരളത്തില്‍ നടന്ന സംസ്ഥാനവ്യാപകമായ രാഷ്ട്രീയ സമ്മതി നിര്‍ണ്ണയം. അതിലെ വോട്ടര്‍പ്പട്ടികയനുസരിച്ചാണ് ഇപ്പോഴും വോട്ടെടുപ്പ് നടക്കുന്നത്. ആ പട്ടികയില്‍ മരിച്ചുപോയവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരു നീക്കുക, സ്ഥലം മാറിയെത്തിയവരുടെ പേര് പുതിയ സ്ഥലത്തുകൂട്ടിച്ചേര്‍ക്കുക തുടങ്ങിയ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകാമെന്നുമാത്രം. അതിനാല്‍ ഏറ്റഴുമവസാനത്തെ ബലാബലം നിര്‍ണ്ണയിക്കാന്‍ 2006 അടിസ്ഥാനവര്‍ഷമാക്കുന്നതിന് എല്ലാ ന്യായവുമുണ്ട്. 2006 ലെ തെരഞ്ഞെടുപ്പില്‍ ഓരോ ബൂത്തിലും പോള്‍ ചെയ്യതവോട്ടുകളുടെ കണക്കെടുത്ത് പുതുക്കിയ മണ്ഡലപരിധിയില്‍ ഓരോ ചേരിയുടെയും ബലാബലം കണ്ടെത്തുക എന്നരീതി ശാസ്ത്രമാണ് ഈ കുറിപ്പില്‍ പിന്തുടര്‍ന്നിട്ടുള്ളത്. ഒരു ജനകീയയത്നത്തിലൂടെയാണ് ഈ കണക്ക് സമാഹരിച്ചിട്ടുള്ളത്.

കണക്കനുസരിച്ച് കേരളത്തിലെ പുതിക്കിയ ലോക്സഭാ മണ്ഡലങ്ങളില്‍ 18-2 എന്നതോതില്‍ എല്‍ ഡി എഫിനാണ് മേല്‍ക്കൈയുള്ളത്. (പട്ടിക കാണുക).
2006 ലെ വോട്ടിംഗ്(വലിയ ചിത്രത്തിനു ക്ലിക്കു ചെയ്യുക)
കാസര്‍ഗോഡ് മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 91,000, കണ്ണൂര്‍ മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 84,000, വടകര മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 1,25,000, വയനാട് മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 39,000, കോഴിക്കോട് മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 1,00,000, മലപ്പുറം മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 48,000, പൊന്നാനി മണ്ഡലം യു ഡി എഫ് ഭൂരിപക്ഷം 54,000, പാലക്കാട് മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 86,000, ആലത്തൂര്‍ മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 69,,,, തൃശ്ശൂര്‍ മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 62000, ചാലക്കുടി മണ്ഡലം എല്‍ഡിഎഫ് ഭൂരിപക്ഷം 108,000, എറണാകുളം മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 75000, ഇടുക്കി മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 81,000, കോട്ടയം മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 38,000 ആലപ്പുഴ മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 25000 മാവേലിക്കര മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 40000, പത്തനംതിട്ട മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 36,000, കൊല്ലം മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 92,000, ആറ്റിങ്ങല്‍ മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 49000, തിരുവനന്തപുരം മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 3700.

വീണ്ടും പൊതുധാരമാധ്യമങ്ങളുടെ പ്രചാരണത്തിലേക്ക് കേരളത്തിലെ മണ്ഡലങ്ങളുടെ അലക്കും പിടിയും മാറിയിരിക്കെ അവയുടെ രാഷ്ട്രീയസ്വഭാവം നിര്‍ണ്ണയിച്ച് വായനക്കാരെയും മാധ്യമങ്ങള്‍ക്കു ബാധ്യതയുണ്ടായിരുന്നു. വസ്തുനിഷ്ഠമായും ശാസ്ത്രീയമായും അതു ചെയ്താല്‍ മുകളില്‍ കാണിച്ച നിഗമനമാണ് അവര്‍ ജനങ്ങള്‍ക്ക് നല്കേണ്ടിയിരുന്നത്. അതിനു തുനിയാതെ ഊഹാപോഹങ്ങളും കണ്‍മതിക്കണക്കുംവച്ച് കേരളത്തിലെ പുതുക്കിയ മണ്ഡലങ്ങളില്‍ ആര്‍ക്കാണുമേല്‍ക്കൈ എന്ന് ഗണിച്ചു പറയുന്ന മാധ്യമങ്ങളുടെ ശൈലി സ്വയം സംസാരിക്കുന്നു. അതോടൊപ്പം, കേരളത്തിലെ മത-ജാതി സമവാക്യങ്ങള്‍ മുതലുള്ള പ്രശ്നങ്ങള്‍ മുന്നോട്ടുവച്ച് എല്‍ ഡി എഫിനെതിരായ ഒരു തരംഗത്തിന്റെ നിര്‍മ്മിതിയിലേക്ക് നീങ്ങുകയുമാണ് കേരളത്തിലെ മാധ്യമങ്ങള്‍. കഴിഞ്ഞ രണ്ടാഴ്ച നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ നിരത്തിയ എക്സ്ക്ളുസീവുകളും ഫീച്ചറുകളും നോക്കുക. അവയത്രയും ഒരു ക്യാമ്പയിന്റെ ഭാഗമായിമാറുന്നുവെന്നും കാണാം. അതിന്റെ ഭാഗം തന്നെയാണ് മണ്ഡലങ്ങളുടെ ഭൂതകാല വോട്ടിംഗ് സ്വഭാവത്തിന്റെ തമസ്തരണവും.

2006 ലെ വോട്ടിംഗിലെ ബലാബലം അതേപോലെ ഈ മണ്ഡലങ്ങളില്‍ നിലനില്ക്കുമെന്ന് ആരും പറയില്ല. മൂന്നുകൊല്ലത്തെ രാഷ്ട്രീയ-സാമൂഹിക-പ്രാദേശിക സംഭവവികാസങ്ങള്‍ അതിനെ ബാധിക്കും. എങ്കില്‍പ്പോലും, ഈ ബലാബലത്തിന്റെ ഭൂതകാലവുമായാണ് കേരളത്തിലെ 20 പുതുക്കിയ മണ്ഡലങ്ങളില്‍ ജനവിധി നിര്‍ണ്ണയിക്കുന്ന എന്ന സത്യം ബാക്കിനില്ക്കും. തെരഞ്ഞെടുപ്പിനുശേഷമെങ്കിലും, താരതമ്യം നടത്താന്‍ വേണ്ടിയെങ്കിലും, കച്ചവടമാധ്യമങ്ങക്ക് ഈ കണക്കിലേക്കുമടങ്ങി വരേണ്ടി വരും. പക്ഷേ, തെരഞ്ഞെടുപ്പിനുമുമ്പുള്ള വേളയില്‍ ഈ കണക്കുകള്‍ തമസ്കരിക്കുന്നത് നമ്മുടെ മാധ്യമങ്ങള്‍ ആരുടെകൂടെ എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്.

എന്‍ പി ചന്ദ്രശേഖരന്‍

1 comment:

  1. രാജ്യം 15-ാം തെരഞ്ഞെടുപ്പിലേക്കുപോകുമ്പോള്‍ കേരളത്തിലെ പൊതുധാരാമാധ്യമങ്ങള്‍ പെരുമാറുന്ന രീതി ശ്രദ്ധേയമാണ്.

    ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഒരു സവിശേഷതയുണ്ട്. പുന:സംഘടിപ്പിച്ച മണ്ഡലങ്ങളാണ് ഇത്തവണയുള്ളത്. കേരളത്തില്‍ പുന:സംഘടനയ്ക്കുമുമ്പും പിമ്പും 20 മണ്ഡലങ്ങളാണുള്ളത്. എന്നാല്‍ മണ്ഡലങ്ങളുടെ അതിരും ആള്‍ച്ചേരുവയും മാറി. സ്വാഭാവികമായും രാഷ്ട്രീയസ്വഭാവത്തിലും മാറ്റമുണ്ടാകാം. ഈ സാഹചര്യത്തില്‍ ഓരോ മണ്ഡലത്തിലെയും അവസാന രാഷ്ട്രീയബലാബലവും വോട്ടിംഗ് ഭൂതകാലം എന്ത് എന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതു നല്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. ആ ചുമതല നിറവേറ്റുന്നതില്‍ നിന്ന് കേരളത്തിലെ പൊതുധാരാമാധ്യമങ്ങള്‍ കൂട്ടായിത്തന്നെ വിട്ടിനില്ക്കുകയാണ്. പകരം, ഒരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ, ഒരു കണക്കുകൊണ്ടും സാധൂകരിക്കാതെ ഓരോ മണ്ഡലത്തിന്റെയും രാഷ്ട്രീയസ്വഭാവം 'വിധി'ക്കുന്നതിനും ഈ മാധ്യമങ്ങള്‍ 'ധൈര്യം' കാട്ടുന്നു.

    ReplyDelete