Sunday, April 26, 2009

ചൂതാടുവാന്‍ പെന്‍ഷന്‍ ചൂതാടുവാന്‍

എല്ലാ പൌരന്മാര്‍ക്കും വേണ്ടി പുതുതായി നടപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുക ഓഹരി വിപണിയിലെ ചൂതാട്ടത്തിന് എറിഞ്ഞുകൊടുക്കുന്നതിന് അരങ്ങൊരുങ്ങി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുണ്ടെങ്കിലും പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ അപാകതയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പദ്ധതിയെക്കുറിച്ചുള്ള പരസ്യങ്ങള്‍ പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്പ്മെന്റ് അതോറിട്ടി (പിഎഫ്ആര്‍ഡിഎ) പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു.

പിഎഫ്ആര്‍ഡിഎയാണ് പദ്ധതിയുടെ നടത്തിപ്പുകാരെങ്കിലും ഫണ്ട് കൈകാര്യം ചെയ്യുക സ്വകാര്യ പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരായിരിക്കും. ഇവര്‍ ഈ തുക ഓഹരിവിപണിയില്‍ നിക്ഷേപിക്കും. ഓഹരിവിപണിയിലെ ചാഞ്ചാട്ടമനുസരിച്ചായിരിക്കും തൊഴിലാളികളുടെ അധ്വാനഫലമായ പെന്‍ഷന്‍ നിശ്ചയിക്കപ്പെടുക. ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനിരുന്ന പദ്ധതി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മെയ് മാസത്തില്‍ ആരംഭിക്കും. അസംഘടിത മേഖലയിലെ തൊഴിലാളികളടക്കം ആര്‍ക്കും പദ്ധതിയില്‍ ചേരാം. പാര്‍ലമെന്റ് നിയമം പാസാക്കാതെ ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി അതോറിറ്റിക്ക് അവകാശമില്ല.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി, കൊടാക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനി, റിലയന്‍സ് കാപ്പിറ്റല്‍ അസറ്റ് മാനേജ്മെന്റ് കമ്പനി എന്നിവയ്ക്കാണ് പെന്‍ഷന്‍ ഫണ്ടില്‍നിന്നുള്ള വലിയ തുക ലഭിക്കാന്‍ പോകുന്നത്.

അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിതുക പെന്‍ഷന്‍തുകയായി നല്‍കാമെന്ന് സ്വകാര്യകമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. നിലവിലുള്ള പെന്‍ഷന്‍ ആനുകൂല്യത്തിന്റെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തുകയും പൂര്‍ണമായും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍പദ്ധതിയായി മാറുകയും ചെയ്യും.

തെരഞ്ഞെടുപ്പുപ്രചാരണത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ പുതിയ പെന്‍ഷന്‍പദ്ധതി പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്ന് സിഐടിയു പ്രസിഡന്റ് ഡോ. എം കെ പന്ഥെ പ്രസ്താവനയില്‍ പറഞ്ഞു.പെന്‍ഷന്‍ഫണ്ട് തൊഴിലാളികളുടെ ഭാവി സുരക്ഷിതത്വത്തിനുള്ള സംവിധാനമായല്ല, ലാഭമുണ്ടാക്കാനുള്ള ഉപകരണമായാണ് സ്വകാര്യ കമ്പനികള്‍ കാണുക. ഓഹരിവിപണിയില്‍ നിക്ഷേപിച്ച പെന്‍ഷന്‍ഫണ്ട് തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടതാണ് ലോകമെങ്ങുമുള്ള അനുഭവം. ഈ അനുഭവത്തില്‍നിന്ന് പാഠം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല- പന്ഥെ പറഞ്ഞു.

1 comment:

  1. അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിതുക പെന്‍ഷന്‍തുകയായി നല്‍കാമെന്ന് സ്വകാര്യകമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. നിലവിലുള്ള പെന്‍ഷന്‍ ആനുകൂല്യത്തിന്റെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തുകയും പൂര്‍ണമായും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍പദ്ധതിയായി മാറുകയും ചെയ്യും

    ReplyDelete