Sunday, July 11, 2021

നിക്ഷേപാനുകൂലമല്ല കേരളം എന്ന വാദം അപമാനിക്കാനുള്ള ആസൂത്രിത നീക്കം: മുഖ്യമന്ത്രി

തിരുവനന്തപുരം> കാലഹരണപ്പെട്ടതും  വസ്തുതകള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട് പോകുന്നതുമായ വാദമാണ് കേരളം നിക്ഷേപാനുകൂലമല്ല എന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  മാധ്യമങ്ങളോട് വ്യക്തമാക്കി . കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള  മാറ്റമാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനുള്ള  നടപടികളാണ് നാം സ്വീകരിച്ചുപോന്നത്. നീതി ആയോഗ്  ഈ മാസം പ്രസിദ്ധപ്പെടുത്തിയ   സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 75 സ്‌കോര്‍ നേടിയാണ് നമ്മുടെ സംസ്ഥാനം ഒന്നാമതെത്തിയത്.

സൂചികയിലെ പ്രധാന പരിഗണനാവിഷയമായ വ്യവസായ വികസനമാണ്  ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്. നീതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍  മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങള്‍ എന്ന വിഭാഗത്തില്‍  നാലാം സ്ഥാനവും കേരളത്തിന്  കൈവരിക്കാനായി.

നാഷണല്‍ കൗണ്‍സില്‍ ഓഫ്  അപ്ലൈഡ്  എക്കണോമിക്‌സ് റിസര്‍ച്ചിന്റെ 2018 ലെ നിക്ഷേപ സാധ്യത സൂചികയില്‍ കേരളം നാലാമതായിരുന്നു. ഭൂമി, തൊഴില്‍, രാഷ്ട്രീയ സ്ഥിരത, ബിസിനസ് അവബോധം  തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണിത്.ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു  ശേഷം 2016 മുതല്‍ സുപ്രധാനമായ വ്യവസായ നിക്ഷേപാനുകൂല നടപടികള്‍ സ്വീകരിക്കുകയുണ്ടായി. വ്യവസായ തര്‍ക്ക പരിഹാരത്തിനായി സ്റ്റാറ്റിയൂട്ടറി സ്വഭാവത്തോടെ ജില്ലാതല സമിതികള്‍ ഏര്‍പ്പെടുത്താന്‍ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിച്ചു.

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി  സോഫ്റ്റ് വെയര്‍ അധിഷ്ഠിത പരാതി രഹിത  സംവിധാനമുണ്ടാക്കും. നിലവിലുള്ള ത്രിതല സംവിധാനത്തിന് പുറമേ സംസ്ഥാനത്തെ എല്ലാ വ്യവസായ പാര്‍ക്കുകളിലും സംരംഭകര്‍ക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിന് ഏകജാലക ബോര്‍ഡുകള്‍ രൂപീകരിക്കുകയാണ്.

എംഎസ്എംഇകള്‍ക്ക് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് 1416 കോടി രൂപയുടെ സഹായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ്. കൊച്ചി  ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കുന്ന പ്രക്രിയ  ഡിസംബറില്‍ പൂര്‍ത്തിയാക്കും. നിയമങ്ങളില്‍ മാറ്റം വരുത്തിയും നടപടികള്‍ ലളിതമാക്കിയും നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ ഒട്ടേറെ നടപടികളാണ്  എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

വ്യവസായ നിക്ഷേപത്തിനുള്ള നടപടികള്‍ ലളിതമാക്കാന്‍  ഏഴു നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്ത് കേരള  ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ്

ഫെസിലിറ്റേഷന്‍ ആക്ട് 2018 നടപ്പാക്കി.നിക്ഷേപത്തിനുള്ള  ലൈസന്‍സും അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് (കെ സ്വിഫ്റ്റ്) എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ആവിഷ്‌കരിച്ചു.

മുപ്പതോളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത അപേക്ഷാഫോറം ഇതിന്റെ ഭാഗമായി തയ്യാറാക്കി. 30 ദിവസത്തിനകം അപേക്ഷകളില്‍ തീരുമാനം ഇല്ലെങ്കില്‍  കല്‍പിത അനുമതി ലഭിച്ചതായി കണക്കാക്കും എന്ന് വ്യവസ്ഥ ചെയ്തു.

മുന്‍കൂര്‍ അനുമതിയില്ലാതെ എം എസ് എം ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമം പാസാക്കി. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം.  മൂന്നുവര്‍ഷം കഴിഞ്ഞ്  ആറു മാസത്തിനകം ലൈസന്‍സും അനുമതികളും നേടിയാല്‍ മതി. ഈ സ്ഥിതി നിലവിലുള്ള ഏക സംസ്ഥാനമാണ് കേരളം.

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 70,946 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പുതുതായി ആരംഭിച്ചു. 6612 കോടി രൂപയുടെ നിക്ഷേപമെത്തി. 2 ലക്ഷം യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.നൂറുകോടി രൂപ വരെ  മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവന്നു. നിക്ഷേപകര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്ചക്കകം ആവശ്യമായ അംഗീകാരം നല്‍കും. കെ സ്വിഫ്റ്റ് വഴി അപേക്ഷ നല്‍കാം.

എം എസ് എം ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കെ എസ് ഐ ഡി സി എംഡി കണ്‍വീനറായി നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ രൂപീകരിച്ചു.സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ടോള്‍ ഫ്രീ സൗകര്യം, സംരംഭക അനുമതിക്കുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് രൂപീകരിച്ച ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍,  ഇന്‍വെസ്റ്റ് കണക്ട് ന്യൂസ് ലെറ്റര്‍, വ്യവസായ ലൈസന്‍സ് കാലാവധി 5 വര്‍ഷമായി വര്‍ധിപ്പിക്കാനുള്ള നടപടി, ലൈസന്‍സ് പുതുക്കുന്നതിന് ഓട്ടോ റിന്യൂവല്‍ സൗകര്യം, സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള അനുമതി,  അസെന്‍ഡ് നിക്ഷേപക സംഗമം  തുടങ്ങിയവ  നിക്ഷേപം ആകര്‍ഷിക്കുന്നതിന്  കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ച നടപടികളും പദ്ധതികളുമാണ്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ പത്താം സ്ഥാനത്തേക്ക് ഈ വര്‍ഷമെത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനിടയില്‍ ഒറ്റപ്പെട്ട എന്തെങ്കിലും  ചൂണ്ടിക്കാണിച്ച്  സംസ്ഥാനത്തിന്റെ  വ്യവസായ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ല. അത്തരം നീക്കങ്ങള്‍ നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തകര്‍ക്കാനുള്ളതായി വിലയിരുത്തപ്പെടും.  

നിയമവും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് . പരാതികള്‍ ഉയര്‍ന്നാല്‍ പരിശോധിക്കും. അത്തരം പരിശോധനകള്‍ സ്വാഭാവികമാണ്. അത് വേട്ടയാടലല്ല. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയാറല്ല.

അതുകൊണ്ട് കേരളത്തിലെ വ്യാവസായിക അന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കാന്‍, നിക്ഷേപസൗഹൃദ അന്തരീക്ഷം നല്ല രീതിയില്‍ വളര്‍ത്തി കൊണ്ടുവരാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളം വ്യവസായ സൗഹൃദം: വി ഡി സതീശൻ

കേരളത്തിൽ മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും അതിന്‌ വിരുദ്ധമായ  പ്രചാരണം ശരിയല്ലെന്നും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞു. ഇവിടെ വ്യവസായ സൗഹൃദ അന്തരീക്ഷമല്ലെന്ന സന്ദേശം നൽകുമ്പോൾ നമ്മുടെ നിക്ഷേപത്തെയും തൊഴിലിനെയും ബാധിക്കും. പരാതി ഉയരുമ്പോൾ പരിശോധിക്കണം. എന്നാൽ വ്യവസായികളെ പീഡിപ്പിക്കരുതെന്നും കേസരി സ്‌മാരക ട്രസ്‌റ്റ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസിൽ അദ്ദേഹം പറഞ്ഞു‌.

കേരളത്തിൽ മിലിറ്റന്റ്‌ ട്രേഡ്‌ യൂണിയനിസം ഇല്ല. ട്രേഡുയൂണിയനുകളും ഉടമകളും നല്ല സൗഹൃദത്തിലാണ്‌.  പോക്‌സോ കേസിലെ പ്രതിയെ മാത്യു കുഴൽനാടൻ എംഎൽഎ സംരക്ഷിക്കുന്നെന്ന പരാതിയിൽ ഡിസിസി അന്വേഷണം നടത്തുന്നുണ്ട്‌. കുറ്റകൃത്യം അറിഞ്ഞിട്ടും പൊലീസിൽ അറിയിച്ചില്ലെന്നാണ്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ഷാൻമുഹമ്മദിനെതിരായ പരാതി. പോക്‌സോ നിയമ പ്രകാരം അത്‌ തെറ്റല്ലെ എന്ന്‌ ചോദിച്ചപ്പോൾ അങ്ങനെയാണ്‌ നിയമമെന്ന്‌ സതീശൻ പറഞ്ഞു.

കോവിഡ്‌ മരണനിരക്ക്‌ കൃത്യമായി അറിയിക്കണം. പത്ത്‌ ദിവസത്തിനകം നടപടിയില്ലെങ്കിൽ എന്ത്‌ വേണമെന്ന്‌ പ്രതിപക്ഷം ആലോചിക്കും. ഡെത്ത്‌ ഓഡിറ്റ്‌ കമ്മിറ്റിക്കെതിരെ അന്വേഷണം വേണം. യുഡിഎഫ്‌ കൺവീനറുമായി ബന്ധപ്പെട്ട കാര്യം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും സതീശൻ  പറഞ്ഞു.

No comments:

Post a Comment