Sunday, July 11, 2021

സഹകരണ മന്ത്രാലയം; ‘ഹിന്ദു ബാങ്കി’ന്‌ നിലമൊരുക്കൽ

തിരുവനന്തപുരം > കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌‌ ഷായുടെ ചുമതലയിൽ സഹകരണമന്ത്രാലയം രൂപീകരിക്കുന്നതിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്‌ കേരളത്തിൽ ബിജെപിക്കാർ തുടങ്ങിയ ‘ഹിന്ദു ബാങ്കു’കൾക്ക്‌ അടിത്തറയൊരുക്കൽ. ഹിന്ദുക്കളുടെ പണം ഹിന്ദുക്കൾക്ക് എന്നാണ് ഈ ബാങ്കുകളുടെ മുദ്രാവാക്യം.

കേന്ദ്രസർക്കാരിന്റെ 2014ലെ നിധി റൂൾ പ്രകാരം പ്രവർത്തിക്കുന്ന ബാങ്കേതര ധനസ്ഥാപനങ്ങളാണിവ. 870 കമ്പനി കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്‌ ബിജെപി കേന്ദ്രങ്ങൾ പറയുന്നു. ഇവയിലൊരുഭാഗം കേന്ദ്ര സഹകരണ നിയമപ്രകാരമുള്ള അന്തർ സംസ്ഥാന സംഘങ്ങളാണ്. അതിലൊന്നാണ്‌ നിക്ഷേപകരുടെ പണം തട്ടി മുങ്ങിയ ചെർപ്പുളശേരി ഹിന്ദു ബാങ്ക്. ഹിന്ദുനിധി കമ്പനികളെ അന്തർസംസ്ഥാന സഹകരണ സംഘങ്ങളാക്കാനോ പുതിയവ ആരംഭിക്കാനോ ആയിരിക്കും മന്ത്രാലയത്തിന്റെ ശ്രമം. ഹിന്ദു ബാങ്കുകൾക്ക് ധനസഹായത്തിന്‌ കേന്ദ്ര സർക്കാർ മുൻകൈയിൽ അന്തർ സംസ്ഥാന സഹകരണ ബാങ്ക്‌ ആരംഭിക്കാനുള്ള സാധ്യതയും തള്ളാനാകില്ലന്ന്‌ മുൻ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ പറഞ്ഞു.

കേരളത്തിലെ നൂറ്റാണ്ട്‌ പഴക്കമുള്ള ജനകീയ സംഘങ്ങളെ തകർക്കാൻ റിസർവ്‌ ബാങ്കിനെയാകും ഉപയോഗിക്കുകയെന്ന്‌ ഐസക്‌ വിലയിരുത്തി. ബാങ്കിങ്‌ നിയന്ത്രണ നിയമഭേദഗതിയിലൂടെ അർബൻ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും റിസർവ്‌ ബാങ്ക്‌ കൈപ്പിടിയിലാക്കി. പ്രാഥമിക കാർഷിക സംഘങ്ങൾക്കും കാർഷിക വികസന സംഘങ്ങൾക്കും ബാങ്ക് വിശേഷണം നിഷേധിക്കപ്പെടാം.  ഇതോടെ അമിത് ഷായുടെ ചൊൽപ്പടിക്കുനിൽക്കുന്ന അന്തർ സംസ്ഥാന സഹകരണ ബാങ്കുകളും അനുബന്ധ സ്ഥാപനങ്ങളും സംസ്ഥാന സഹകരണ മേഖല നിയന്ത്രിക്കും. വായ്‌പാ സംഘങ്ങൾ വരുതിയിലാക്കി മറ്റു സംഘങ്ങളെയും കീഴ്‌പ്പെടുത്തുകയാകും തന്ത്രം.

ചെർപ്പുളശ്ശേരിയിൽ ബിജെപിയുടെ "ഹിന്ദു ബാങ്ക്‌' തട്ടിപ്പ്‌; നിക്ഷേപകരെ പറ്റിച്ചത്‌ കോടികൾ

ചെർപ്പുളശേരി > ചെർപ്പുളശേരിയിൽ ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കി (ഹിന്ദു ബാങ്ക്‌) ന്റെ പേരിൽ സംഘപരിവാർ നടത്തിയത്‌ കോടി കണക്കിന്‌ രൂപയുടെ തട്ടിപ്പ്‌. നിരവധി നിക്ഷേപകരില്‍ നിന്നും വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനെ തുടർന്നാണ്‌ ബാങ്ക് കഴിഞ്ഞദിവസം പൂട്ടിയത്. സജീവ ആർഎസ്എസ് പ്രവർത്തകനും സംഘപരിവാറിന്റെ സോഷ്യൽമീഡിയ ചുമതലക്കാരനുമായ ബാങ്കിന്റെ ചെയർമാൻ സുരേഷ് കൃഷ്‌ണക്കെതിരെ 15 പേർ ചെർപ്പുളശേരി പൊലീസിൽ പരാതി നൽകി. ഇവരിൽ നിന്ന് 97 ലക്ഷം രൂപ സ്വരൂപിച്ചെന്നാണ് പരാതി. ബാങ്കിന് വേണ്ടി വാങ്ങിയ വാഹനങ്ങൾ ചെയർമാൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്‌തെന്നും ആരോപണമുണ്ട്‌. അതേസമയം, ബാങ്കിന്റെ ഡയറക്‌ടർമാർ തന്നെ ചെയർമാനെതിരെ പരാതി നൽകി നിക്ഷേപകരെ കബളിപ്പിക്കാനാണ്‌ ആർഎസ്എസ് - ബിജെപി നേതാക്കളുടെ നീക്കം.

നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന്‌ രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആർഎസ്എസ് -ബിജെപി നേതാക്കളായ ഡയറക്‌ട‌ർമാരെ രക്ഷപ്പെടുത്താനാണ്‌ ഭരണസമിതിയിലെ ഒരാൾക്കെതിരെ പരാതി നൽകിയത്‌. ഈ തട്ടിപ്പ് ആർഎസ്എസ് - ബിജെപി നേതാക്കളുടെ അറിവോടെയാണ്. പണം എങ്ങോട്ട് പോയി എന്നതിൽ വിശദമായ അന്വേഷണം നടത്താനാണ്‌ പൊലീസ്‌ ശ്രമിക്കുന്നത്‌.

ഹിന്ദുക്കളുടെ ഉന്നമനത്തിനായി ലാഭം വിനിയോഗിക്കും എന്നായിരുന്നു ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കിന്റെ പേരിലുള്ള പ്രചാരണം. പേര് പിന്നീട് എച്ച്ഡിബി നിധി ലിമിറ്റഡ് എന്നാക്കി മാറ്റി. നിരവധി പേരിൽ നിന്ന് 16 ശതമാനം വരെ പലിശ നൽകാം എന്ന് വിശ്വസിപ്പിച്ചാണ്‌ നിക്ഷേപം സ്വീകരിച്ചതെന്ന്‌ പരാതിയിൽ പറയുന്നു‌. ഉയർന്ന പലിശ ലഭിക്കുമെന്ന്‌ വിശ്വസിച്ച ഒരു ബിജെപി പ്രവർത്തകൻ ഭാര്യയുടെ സ്വർണം മറ്റു ബാങ്കിൽ പണയപ്പെടുത്തി പണം ഇവിടെ നിക്ഷേപിച്ചു. ആർഡി എന്ന പേരിൽ 2500 രൂപയും വ്യാപകമായി പിരിച്ചു.

ജോലി വാഗ്‌ദാനം ചെയ്‌തും ബിജെപി പ്രവർത്തകരായ ചിലരിൽനിന്നും പണം വാങ്ങി. കോടികൾ തട്ടിയെടുത്ത ഈ കൊള്ളയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരും. കൂടുതൽ നിക്ഷേപകർ പണം തിരിച്ചു ലഭിക്കുന്നതിന് പരാതിയുമായി രംഗത്തുവരുമെന്നും പറയുന്നു. ബാങ്കിന്റെ മുഴുവൻ ഡയറക്‌ട‌‌ർമാരും ബിജെപി - ആർഎസ്‌എസ്‌ പ്രവർത്തകരാണ്‌.

ബാങ്ക് തുടങ്ങി ഒരു വർഷത്തിൽ കോടികൾ സമാഹരിച്ച ശേഷമാണ് പൂട്ടുന്നതെന്ന് നിക്ഷേപകർ പരാതിയില്‍ പറയുന്നു. ബാങ്ക് അധികൃതരുടെ നിലപാടില്‍ അനിഷ്‌ട‌‌മുണ്ടായ ഇടപാടുകാര്‍ നിക്ഷേപം തിരികെ ചോദിച്ചതിനു ശേഷമാണ് ബാങ്ക് പൂട്ടിയത്. പണം നഷ്‌ടപ്പെട്ടവര്‍ ബാങ്ക് അധികൃതരോട് പണം ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ തയ്യാറായില്ല.

വലിയ പലിശ വാഗ്‌ദാനം ചെയ്‌താണ് സുരേഷ്‌കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം നിക്ഷേപം സമാഹരിച്ചത്. സ്ഥാപനം "ഹിന്ദു ബാങ്ക്' എന്ന പേരിലും ഇവർ പ്രചരിപ്പിച്ചിരുന്നു. ബിജെപി, ആർഎസ്എസ് പ്രവർത്തകരും പണം നിക്ഷേപിച്ചവരിലുണ്ട്. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തി​ന്റെ ഉടമയെയും മാസങ്ങളായി വാടക നല്‍കാതെ വഞ്ചിച്ചു. കള്ളപ്പണവും കുഴൽപ്പണവും തട്ടിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന നേതാക്കൾ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴാണ് ചെർപ്പുളശേരിയില്‍ ബാങ്കിന്റെ മറവിലുള്ള പണം തട്ടിപ്പ്.

ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌: ഡയറക്ടർമാരുടെ ബിജെപി ബന്ധം പുറത്തുവിട്ട്‌ ചെയർമാൻ

പാലക്കാട്‌> ചെർപ്പുളശേരിയിൽ സംഘപരിവാർ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്ക് (ഹിന്ദു ബാങ്ക്) പൂട്ടി നിക്ഷേപകരെ കബളിപ്പിച്ച സംഭവത്തിൽ ബിജെപി ബന്ധം പുറത്തുവിട്ട്‌ ബാങ്ക്‌ ചെയർമാൻ സുരേഷ്‌ കൃഷ്‌ണ. ബാങ്ക്‌ നടത്തിപ്പിൽ പങ്കില്ലെന്ന്‌ ബിജെപി നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ്‌ ഡയറക്ടർമാരെല്ലാം ബിജെപി–ആർഎസ്‌എസ്‌ നേതാക്കളാണെന്ന് ചെയർമാൻ സാമൂഹ്യമാധ്യമം വഴി പുറത്തുവിട്ടത്‌. തന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും ഇയാള്‍ പറയുന്നു.

നിക്ഷേപകരെ കബളിപ്പിച്ച്‌ ലക്ഷങ്ങൾ തട്ടിയെന്ന്‌ ചെർപ്പുളശേരി പൊലീസിൽ പരാതി നൽകിയത്‌ ബാങ്ക്‌ ഡറക്ടർമാർതന്നെയാണ്‌. എന്നാൽ, ഒരു വ്യക്തിക്ക്‌ മാത്രമായി തട്ടിപ്പ്‌ നടത്താനാകില്ലെന്നും ഡയറക്ടർമാരുടെ അറിവോടെമാത്രമേ അതിന്‌ കഴിയൂവെന്നും സുരേഷ്‌ കൃഷ്‌ണ പറയുന്നു.

ബിജെപി ഷൊർണൂർ നിയോജക മണ്ഡലം സെക്രട്ടറിമാരായ വിനോദ് കുളങ്ങര,- രാജു കൂട്ടാല,  ആർഎസ്എസ് ചെർപ്പുളശേരി ഖണ്ഡ് സഹകാര്യവാഹ് അനൂപ് തരുവക്കോണം,ആർഎസ്എസ് ചെർപ്പുളശേരി നഗർ ശാരീരിക് പ്രമുഖ് മനീഷ്-, സേവാഭാരതി ചെർപ്പുളശേരി മുനിസിപ്പൽ സെക്രട്ടറി കാർത്തിക്, കൃഷ്ണപ്രഭ തൂത, ആർഎസ്എസ് നെല്ലായ പ്രമുഖ് അനിൽകുമാർ, ആർഎസ്എസ് ചെർപ്പുളശേരി ഖണ്ഡ് സേവാപ്രമുഖ് പ്രശാന്ത്- എന്നിവരാണ്‌ ബാങ്ക്‌ ഡയറക്ടർമാർ. ചെയർമാൻ സുരേഷ്‌ കൃഷ്‌ണ -ആർഎസ്എസ് മുൻ ജില്ലാ ജാഗരൺ പ്രമുഖാണ്‌.

ബാങ്കുമായി ബന്ധപ്പെട്ട് മുപ്പതോളം വരുന്ന ആർഎസ്‌എസ്‌ പ്രവർത്തകർ വീട്ടിൽ കയറി കുടുംബാംഗങ്ങളെ അധിക്ഷേപിച്ചു. അതിനാൽ തന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും സുരേഷ്‌ കൃഷ്‌ണ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു. നിക്ഷേപകര്‍ക്ക് 97 ലക്ഷം രൂപ നഷ്ടമായെന്നാണ്‌ പരാതി.

ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌; പണം തട്ടിയത്‌ ആർഎസ്‌എസ്‌ നേതാവിന്റെ നേതൃത്വത്തിൽ

ചെർപ്പുളശേരി > ചെർപ്പുളശേരിയിൽ സംഘപരിവാർ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാൻ ഡെവലപ്‌മെന്റ്‌ ബാങ്കി(ഹിന്ദു ബാങ്ക്‌)ന്റെ പേരിൽ തട്ടിപ്പ്‌ നടന്നതായി മുൻ ഡയറക്‌ടർ. ആർഎസ്എസ് നെല്ലായ മണ്ഡൽ മുൻ ബൗദ്ധിക്പ്രമുഖായ അനിൽകുമാറാണ്‌ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഹരിയായും നിക്ഷേപമായും പണം സ്വീകരിച്ചായിരുന്നു തട്ടിപ്പ്‌.

ബാങ്ക്‌ ചെയർമാനും ആർഎസ്‌എസ്‌ മുൻ ജില്ലാ ജാഗരൺ പ്രമുഖുമായ സുരേഷ്‌ കൃഷ്‌ണ, ബിജെപി നേതാവ്‌ പ്രശാന്ത്‌ ആച്ചങ്ങാട്ട്‌ എന്നിവരാണ്‌ പണം പിരിച്ചത്‌. എസ്‌ ബി അക്കൗണ്ട്‌ എന്ന പേരിലായിരുന്നു പണപ്പിരിവ്‌. കഴിഞ്ഞ വർഷം ആരംഭിച്ച സ്ഥാപനം ഉപയോഗിച്ച്‌ ചെയർമാൻ സുരേഷ്‌ കൃഷ്‌ണ വൻ തോതിൽ സാമ്പത്തിക ഇടപാട്‌ നടത്തി. 2010ൽ ഒരുബൈക്ക്‌ മാത്രമുണ്ടായിരുന്ന ഇയാൾക്ക്‌ ഇപ്പോൾ മാരുതി ഈക്കോ നാലെണ്ണം,  മാരുതി സ്വിഫ്‌റ്റ്‌, ടൊയോട്ട ഗ്ലാൻസ, ബൊലേറൊ, നാല്‌ ബൈക്ക്‌ എന്നിവയുണ്ട്‌. തൃശൂർ ഹൈസൺ ജീപ്പ്‌ ഷോറൂമിൽ ജീപ്പ്‌ കോംപസ്‌ ബുക്ക്‌ ചെയ്യാൻ 50,000 രൂപ അഡ്വാൻസും നൽകി. ഈ പണമെല്ലാം ബാങ്കിന്റെ മറവിൽ തട്ടിയതാണ്‌. സുരേഷ്‌ കൃഷ്‌ണ, ഭാര്യ ഉമാ ദാക്ഷായണി, പ്രശാന്ത്‌ ആച്ചങ്ങാട്ടിൽ, വിനീത ദേവൻ എന്നിവരാണ്‌ തട്ടിപ്പിന് കൂട്ടുനിന്നത്‌. ഏഴ്‌ ഡയറക്‌ടർമാരുണ്ട്‌ എന്ന്‌ തെറ്റിദ്ധരിപ്പിച്ചു. യഥാർഥത്തിൽ മൂന്ന്‌ പേരാണ്‌ ഡയറക്‌ടർമാർ.

സ്ഥാപനം നടത്തിപ്പും ഓഹരി നിക്ഷേപിച്ചതും സംഘപരിവാർ ബന്ധമുള്ളവരാണ്‌. എല്ലാ ഡയറക്‌ടർമാർക്കും ഉത്തരവാദിത്തമുണ്ടെന്ന സുരേഷ്‌ കൃഷ്‌ണയുടെ ആരോപണത്തെ തുടർന്നാണ് ഈ തുറന്നു പറച്ചിൽ. ബാങ്കിങ്‌ സ്ഥാപനം നടത്താനുള്ള അനുമതിയില്ലാതെ പണമിടപാട്‌ നടത്തുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ ബോധ്യപ്പെട്ടതിനാൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഡയറക്‌ടർസ്ഥാനം രാജിവച്ചതായും അനിൽകുമാർ പറഞ്ഞു. ബിജെപി നേതാക്കളായ വിനോദ് കുളങ്ങര, രാജു കൂട്ടാല, കാർത്തിക് കറുത്തേടത്ത്, അനൂപ് തരുവക്കോണം, മനീഷ്, കൃഷ്‌ണപ്രഭ എന്നിവരും വാർത്താസമ്മേളനത്തിൽപങ്കെടുത്തു.

No comments:

Post a Comment