Monday, June 15, 2009

ഡാവിഞ്ചി കോഡും ലാവ്ലിനും

ആഗോള മാധ്യമരംഗത്ത് ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് "ഡാവിഞ്ചി കോഡ്'' എന്ന ഒരു പുസ്തകം രണ്ടുവര്‍ഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. സുസ്ഥാപിതമായ കത്തോലിക്കാസഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണത്തിനു തന്നെ ബോംബ് വെയ്ക്കുന്ന അതീവ രഹസ്യമായ എന്തോ വിവരം അടങ്ങിയതാണ് ആ നോവല്‍ എന്നായിരുന്നു പ്രചരണം. ആ രഹസ്യത്തിന്റെ താക്കോല്‍ അന്വേഷിച്ച്, അന്വേഷിച്ച് ഉദ്വേഗജനകമായ രംഗങ്ങളിലൂടെ വായനക്കാരനെ വലിച്ചിഴച്ച ഗ്രന്ഥകാരന്‍, ഒടുവില്‍ വായനക്കാരനെ തീര്‍ത്തും നിരാശനാക്കി, വിഡ്ഢിയാക്കുന്ന അവസ്ഥയാണ് സംജാതമാക്കുന്നത്. ഇരുട്ടുനിറഞ്ഞ മുറിയില്‍ ഇല്ലാത്ത കരിംപൂച്ചയെ തപ്പുന്ന പഴയ ഏര്‍പ്പാടായിരുന്നു ഡാവിഞ്ചികോഡില്‍ നിറഞ്ഞുനിന്നത്. പത്തഞ്ഞൂറ് പേജുകള്‍ വായിപ്പിച്ച് ഒടുവില്‍ വായനക്കാരനെ തികച്ചും വിഡ്ഢിയാക്കുന്ന ഈ അസംബന്ധ നോവല്‍ എന്ന കഥയില്ലായ്മ സുപ്രസിദ്ധ മലയാളകഥാകൃത്തായ എം പി നാരായണപിള്ളയും പയറ്റിയിട്ടുണ്ട്.

മലയാള മാധ്യമങ്ങളില്‍ കഴിഞ്ഞ ചില മാസങ്ങളായി അരങ്ങു തകര്‍ത്തുകൊണ്ടിരിക്കുന്ന ലാവ്ലിന്‍ വിവാദകഥകള്‍ വായിക്കുമ്പോള്‍ ഡാവിഞ്ചി കോഡിനേയും പിള്ളച്ചേട്ടന്റെ ശ്വാനപുരാണത്തേയും ഓര്‍ത്തുപോകും. സിപിഐ എം നേതാവ് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍, ഭരണഘടനാ ബാധ്യതകള്‍ ലംഘിച്ചുകൊണ്ട് ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ അറഞ്ഞുതുള്ളി ആഘോഷിക്കുകയാണ്. "കുടുങ്ങി'', "ഇനി വിചാരണ'', "കീഴടങ്ങി'' എന്നൊക്കെയുള്ള അമിതമായ ആഹ്ളാദത്തോടെയുള്ള അവയുടെ വാര്‍ത്താവിന്യാസം തന്നെ മതി, ഒരു വാര്‍ത്തയിലുള്ള കേവലമായ താല്‍പര്യമല്ല അവര്‍ കാണിക്കുന്നത്, മറിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നിരന്തരം വേട്ടയാടി കള്ളക്കേസില്‍ കുടുക്കുവാനുള്ള വ്യഗ്രതയാണ് അവര്‍ക്കെന്ന് വ്യക്തമാകാന്‍. അവരുടെ ഈ "വിജയന്‍ വേട്ടയ്ക്ക്'' വേദിയൊരുക്കി കൊടുത്തതാകട്ടെ ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ ഒമ്പതാം പ്രതിയാക്കാന്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചട്ടുകമായ സിബിഐ കാണിച്ച തരംതാണ അന്വേഷണ അടവുകളാണ്. പിണറായിയെ ഒമ്പതാം പ്രതിയാക്കി അവതരിപ്പിക്കുന്നതിനായി അവര്‍ നിരത്തിവെയ്ക്കുന്ന ആരോപണങ്ങളടങ്ങിയ റിപ്പോര്‍ട്ടാകട്ടെ, "ഡാവിഞ്ചി കോഡു'' പോലെ, ശ്വാനപുരാണം പോലെ, വാലും തുമ്പുമില്ലാത്ത, അസംബന്ധ ജടിലമായ ഒരു റിപ്പോര്‍ട്ടാണ് താനും. അതു മുഴുവനും പലതവണ വായിച്ചാലും പിണറായി നടത്തിയ അഴിമതിയെന്തെന്ന് ആര്‍ക്കും മനസ്സിലാവുകയില്ല. പിണറായിക്കെതിരായി "അഴിമതി'', "അഴിമതി'' എന്ന് ആക്രോശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ രക്തത്തിനുവേണ്ടി ഓടി നടക്കുന്ന ബൂര്‍ഷ്വാ പത്ര പ്രവര്‍ത്തകന്മാര്‍ക്കുപോലും യഥാര്‍ത്ഥത്തില്‍ എന്തഴിമതിയാണ് അദ്ദേഹം കാണിച്ചത് എന്നു പറയാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. വിജയന്‍ വേട്ടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ദീപിക പത്രം ജൂണ്‍ എട്ടിന് ആറാം പേജിലെ ലേഖനത്തിന് ഏറ്റവും വലിയ അക്ഷരത്തില്‍ അച്ചടിച്ചുവിട്ട തലക്കെട്ട് "കേരളത്തിന് 374.5 കോടി നഷ്ടമുണ്ടാക്കിയ ലാവ്ലിന്‍'' എന്നാണ്. എന്നുവെച്ചാല്‍ 374.5 കോടി രൂപ പിണറായി വിജയന്‍ നഷ്ടമുണ്ടാക്കി എന്നാണ് ദീപികയുടെ വ്യാഖ്യാനം. ലാവ്ലിന്‍ കമ്പനി വഴി കനഡയില്‍നിന്ന് വാങ്ങിച്ച യന്ത്ര സാമഗ്രികളുടെ വിലയായ 149.89 കോടി രൂപ, കണ്‍സള്‍ട്ടന്‍സി ഫീസ് 17.88 കോടി രൂപ, ഇന്ത്യയ്ക്കുള്ളില്‍നിന്ന് വാങ്ങിയ സാധനങ്ങളുടെ വില, പണിക്കൂലി ആശുപത്രിക്കു കിട്ടാന്‍ ബാക്കിയുള്ള 86 കോടി, പലിശ ഇതെല്ലാമടക്കമുള്ള തുകയാണ് 374 കോടി രൂപ. ആശുപത്രിക്ക് കിട്ടിയേക്കാമായിരുന്ന 86 കോടിയടക്കം 374 കോടിയുടെ അഴിമതിയുണ്ടായി എന്നു വരുത്തിത്തീര്‍ക്കാനാണ് ദീപിക, ജൂണ്‍ 8നുപോലും ശ്രമിക്കുന്നതെങ്കില്‍, ഈ കപട തന്ത്രം പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും എല്ലാം നേരത്തേ തൊട്ടേ പയറ്റിത്തുടങ്ങിയിരുന്നു. കേട്ടാല്‍ ഒരാള്‍ക്കും ബോധ്യം വരാത്ത ഈ കള്ളക്കണക്കുകള്‍ ഇവിടത്തെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. യുഡിഎഫും യുഡിഎഫ് അനുകൂല മാധ്യമങ്ങളും സംഘടിതവും ആസൂത്രിതവുമായി പിണറായിക്കെതിരായി കള്ളപ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നേ ഇതില്‍നിന്ന് അനുമാനിക്കാന്‍ കഴിയൂ. അവരുടെ തന്ത്രത്തിന് സിബിഐ എന്ന കേന്ദ്ര അന്വേഷണസംഘം വേണ്ട കളമൊരുക്കിക്കൊടുക്കുകയും ചെയ്തു.

തനിക്കോ തനിക്കുവേണ്ടപ്പെട്ടവര്‍ക്കോ സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനുവേണ്ടി ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി അറിഞ്ഞുകൊണ്ട് അവിഹിതമായ ഒരു നടപടി കൈക്കൊള്ളുന്നുവെങ്കിലേ അത് അഴിമതിയാവുകയുള്ളൂ. അറിയാതെ സംഭവിക്കുന്ന വീഴ്ചകള്‍കൊണ്ട് സാമ്പത്തികനഷ്ടം ഉണ്ടാകുന്നുവെങ്കില്‍പോലും അത് അഴിമതിയായി കണക്കാക്കപ്പെടുകയില്ല. ലാവ്ലിന്‍ ഫയല്‍ കൈകാര്യം ചെയ്ത ആറ് മന്ത്രിമാരില്‍ ഇടക്കാലത്ത് കുറച്ചുകാലം വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ തനിക്കോ തനിക്കു വേണ്ടപ്പെട്ട ആര്‍ക്കെങ്കിലുമോ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനുവേണ്ടി തന്റെ മന്ത്രി പദവി ദുരുപയോഗം ചെയ്തുവെന്ന് സിബിഐ അതിന്റെ റിപ്പോര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ല. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തൊട്ട് അദ്ദേഹത്തെ അനുകൂലിക്കുന്ന മാധ്യമപ്പടയും അങ്ങനെ പറയുന്നില്ല. "പിണറായി വിജയന്‍ പത്തു പൈസയുടെ അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ അതിന് തെളിവ് ഹാജരാക്കൂ'' എന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമ പ്രവര്‍ത്തകരെ വെല്ലുവിളിച്ചതാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ അവര്‍ക്കാര്‍ക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. എന്നിട്ടും അവര്‍ "അഴിമതി'' "അഴിമതി'' എന്ന് വിളിച്ചു കൂവുന്നത്, പിണറായി വിജയനെതിരെ അഴിമതിയുടെ പുകമറ സൃഷ്ടിക്കുന്നതിനുവേണ്ടി മാത്രമാണ്. പത്തുപൈസയുടെ അഴിമതിക്കു തെളിവ് ഹാജരാക്കാന്‍ കഴിയാത്തവരാണ്, 374.5 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് വിളിച്ചു കൂവുന്നത്.

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് സിബിഐ ആരോപിക്കുന്നത്, ധനനഷ്ടം ഉണ്ടാക്കുന്നതിനായി മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ്. "ഐപിസി 120-ാം വകുപ്പനുസരിച്ച് ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം നിലനില്‍ക്കണമെങ്കില്‍, പ്രതികള്‍ തമ്മില്‍ ഒരു നിയമവിരുദ്ധ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ ന്യായമായ പ്രവൃത്തിയെ നിയമവിരുദ്ധമായി നടപ്പാക്കുകയോ ചെയ്യുന്നതിനായി കൂട്ടായി പരിശ്രമം നടത്തണം'' എന്ന് നിയമപണ്ഡിതന്മാര്‍ എടുത്തു കാണിക്കുന്നു. അതിനായി പ്രതികള്‍ ഉണ്ടാക്കുന്ന കരാറാണ് യഥാര്‍ത്ഥത്തില്‍ കുറ്റകരമായ ഗൂഢാലോചന.

ഇതിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ലാവ്ലിന്‍ കേസിലെ പ്രതികള്‍ ഇങ്ങനെ ഏതെങ്കിലും ഗൂഢാലോചന നടത്തുകയോ അതിന്റെ അടിസ്ഥാനത്തില്‍ കരാറില്‍ എത്തുകയോ ചെയ്തതായി സിബിഐ തെളിയിക്കുന്നില്ല; അവര്‍ അങ്ങനെ ആരോപിക്കുന്നതുപോലുമില്ല. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനായി ലാവ്ലിനുമായി കേരള വൈദ്യുതി വകുപ്പ് ഏര്‍പ്പെട്ട കരാറില്‍ ആണ് ഗൂഢാലോചന നടന്നിട്ടുള്ളതെങ്കില്‍ അത് ആരംഭിച്ചത് എ കെ ആന്റണി മുഖ്യമന്ത്രിയും ജി കാര്‍ത്തികേയന്‍ (അതിനുമുമ്പ് സി വി പത്മരാജനും) വൈദ്യുതിമന്ത്രിയും ആയിരുന്ന കാലത്താണ്. 1994 മാര്‍ച്ച് 29നാണ് ഈ പദ്ധതികള്‍ നവീകരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിക്കുന്നത്. 1995 ആഗസ്ത് പത്തിന് ലാവ്ലിന്‍ കമ്പനിയുമായി വൈദ്യുതിബോര്‍ഡ് ധാരണാപത്രം ഒപ്പുവെച്ചു. പിന്നീട് 1996 ഫെബ്രുവരി 24ന് ലാവ്ലിനുമായി വിശദമായ കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചു. ഈ കരാര്‍ അനുസരിച്ചാണ് ലാവ്ലിനെത്തന്നെ കണ്‍സള്‍ട്ടന്റായി നിയമിച്ചതും കനഡയില്‍നിന്ന് പദ്ധതിക്കാവശ്യമായ ധനസഹായം ലഭിക്കുമെന്ന് നിശ്ചയിച്ചതും പദ്ധതിക്ക് ആവശ്യമായ യന്ത്രസാമഗ്രികള്‍ കനേഡിയന്‍ കമ്പനിയില്‍നിന്നു തന്നെ വാങ്ങണം എന്ന് നിശ്ചയിച്ചതും അതില്‍ ഓരോന്നിന്റെയും വില പ്രത്യേകം പ്രത്യേകം നിശ്ചയിച്ചതും. ഇതൊക്കെ ചെയ്തത് ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരിക്കുമ്പോഴാണ്. മന്ത്രിസഭയുടെ കാലാവധി തീരാറാകുമ്പോള്‍ ധൃതിപിടിച്ചാണ് ഇതൊക്കെ കാര്‍ത്തികേയന്‍ ചെയ്തുവെച്ചത്. തുടര്‍ന്നു വരുന്ന ഗവണ്‍മെന്റ് ഏതായാലും, ആ ഗവണ്‍മെന്റിന് ഈ കരാര്‍ അനുസരിച്ച് മുന്നോട്ടുപോവുകയേ വഴിയുള്ളൂ. ആ കരാര്‍ റദ്ദാക്കിക്കൂടായിരുന്നോ എന്നാണ്, അന്ന് കരാര്‍ വെച്ചവര്‍ ഇന്ന് ചോദിക്കുന്നത്. കരാര്‍ റദ്ദാക്കാന്‍ പുറപ്പെട്ടാല്‍ പാരീസിലെ അന്താരാഷ്ട്ര കോടതിയില്‍ കേസ് നടത്തേണ്ടിവരും. അവിടെ നിന്ന് ഒരു വിധിയുണ്ടാകാന്‍ എത്രയോ കാലതാമസം ഉണ്ടായെന്നു വരാം. അതിന്റെ ചെലവ് മൊത്തം പദ്ധതിച്ചെലവിനേക്കാള്‍ കൂടിയെന്നു വരാം. വിധി കേരളഗവണ്‍മെന്റിന് അനുകൂലമായി കൊള്ളണമെന്നുമില്ല. അങ്ങനെ അനുകൂലമല്ലാത്ത വിധിയുടെ അനുഭവം വേറെ ഉണ്ടുതാനും. സംസ്ഥാനങ്ങളുടെ പദ്ധതിക്കായി കേന്ദ്ര ഗവണ്‍മെന്റ് ഫണ്ട് സംഘടിപ്പിച്ചു നല്‍കുന്ന ഏര്‍പ്പാട് നരസിംഹറാവു ഗവണ്‍മെന്റ് അവസാനിപ്പിച്ചിരുന്നു.

ഇതിനൊക്കെ പുറമെ, യുഡിഎഫ് ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥത കാരണം ആറ് മണിക്കൂര്‍ പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും കാരണം കേരള ജനത പൊറുതിമുട്ടിയിരിക്കുകയായിരുന്നു. എങ്ങനെയെങ്കിലും കുറച്ച് കറന്റ് ഉല്‍പാദിപ്പിക്കുക എന്നതായിരുന്നു അന്നത്തെ അടിയന്തിരാവശ്യം. മുന്‍ ഗവണ്‍മെന്റ് ഒപ്പുവെച്ച കരാറുമായി മുന്നോട്ടുപോവുകയല്ലാതെ, മറ്റൊരു പോംവഴിയും 1996 മെയ് 20ന് അധികാരമേറ്റ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ മുന്നിലില്ലായിരുന്നു. ലാവ്ലിന്‍ കമ്പനിയാണെങ്കില്‍ 1976ല്‍ ഉല്‍പാദനം ആരംഭിച്ച ഒന്നാം ഘട്ടം ഇടുക്കി പദ്ധതിയുടെ കാലം തൊട്ടേ കേരള വൈദ്യുതി ബോര്‍ഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിയുമാണ്.

അങ്ങനെയാണ്, വൈദ്യുതി ഉല്‍പാദനത്തിന് പ്രാധാന്യം നല്‍കിയ പിണറായി വിജയന്‍, മുന്‍ യുഡിഎഫ് മന്ത്രി കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറുമായി മുന്നോട്ടുപോകാന്‍ പച്ചക്കൊടി കാണിച്ചത്. അതില്‍ യാതൊരു ഗൂഢാലോചനയുമില്ല. ഗൂഢാലോചനയുണ്ടെങ്കില്‍ അത് ആരംഭിച്ചതും അതിന് നിയമത്തിന്റെ പ്രാബല്യം നല്‍കിയതും യുഡിഎഫ് ഗവണ്‍മെന്റും അന്നത്തെ മന്ത്രി കാര്‍ത്തികേയനുമാണ്. ഇത്തരമൊരു ഗൂഢാലോചനയ്ക്ക് അടിസ്ഥാനമിട്ടതും അതിന് രൂപം നല്‍കിയതും കാര്‍ത്തികേയനാണ് എന്ന് സിബിഐ പറയുന്നുണ്ടെങ്കിലും കാര്‍ത്തികേയനെ പ്രതിയാക്കാന്‍ തെളിവുകളൊന്നുമില്ല എന്നാണ് സിബിഐയുടെ അഭിപ്രായം. ഗൂഢാലോചനക്ക് അടിസ്ഥാനമിട്ടതും രൂപം നല്‍കിയതും കാര്‍ത്തികേയന്‍. കോണ്‍ഗ്രസ് മന്ത്രിയായ അദ്ദേഹത്തെ ഒഴിവാക്കിയ സിബിഐ, തുടര്‍ന്ന് ആ കരാര്‍ സ്വാഭാവികമായ ഫലപ്രാപ്തിയിലെത്തിച്ച മന്ത്രിയെ പ്രതിസ്ഥാനത്തുനിര്‍ത്തുന്നു. സാമാന്യയുക്തിക്ക് നിരക്കാത്ത സിബിഐയുടെ ഈ നടപടി രാഷ്ട്രീയ പ്രേരിതമല്ലാതെ മറ്റെന്താണ്?

കേരളത്തിലെ ബൂര്‍ഷ്വാ മാധ്യമങ്ങളില്‍ ഒരു പറ്റം അന്വേഷണാത്മക പത്രപ്രവര്‍ത്തകന്മാരുണ്ട്. ലാവ്ലിന്‍ ഇടപാടില്‍ കാര്‍ത്തികേയന്റെ പങ്കിനെക്കുറിച്ച് അവരാരും ഇന്നേവരെ ഏതെങ്കിലും അന്വേഷണം നടത്തിയതായോ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതായോ വാര്‍ത്ത കണ്ടിട്ടില്ല. പിണറായിയുടെ ചോരക്കുവേണ്ടി ഓടി നടക്കുന്നവര്‍, ആ അന്വേഷണത്തിനിടയില്‍ ഇളക്കിനോക്കാത്ത കല്ലുകളില്ല. എന്നാല്‍ കാര്‍ത്തികേയന്റെ കാര്യത്തില്‍ അവര്‍ മൌനം പാലിക്കുന്നു. കഥാകൃത്ത് സക്കറിയ പറഞ്ഞപോലെ, ഇവര്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകരോ അതോ പപ്പരാസികളോ അതോ ആരാച്ചാരന്മാരോ? പത്രപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയം കാണും; എന്നാല്‍ വൃത്തികെട്ട മൂന്നാംകിട യുഡിഎഫ് രാഷ്ട്രീയമല്ല പത്രപ്രവര്‍ത്തനം. ചെയ്യുന്ന ജോലിയില്‍ അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ അവര്‍ എന്നേ വിജയന്‍ വേട്ട നിര്‍ത്തി, കാശിക്കു പോകുമായിരുന്നു. കേരളത്തില്‍ ലാവ്ലിനും വിജയനും മാത്രമേ വിഷയങ്ങളായിട്ടുള്ളൂ എന്നാണ് അവരുടെ അച്ചുതണ്ടിന്റെ കണ്ടെത്തല്‍ എന്നു തോന്നുന്നു.

അതെന്തായാലും, 1994 മാര്‍ച്ച് 29നും 1995 ആഗസ്ത് 10നും 1996 ഫെബ്രുവരി 24നും യുഡിഎഫ് ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികളുടെ സ്വാഭാവികമായ തുടര്‍ച്ച മാത്രമാണ് പിണറായി വിജയന്‍ നിര്‍വഹിച്ചത്. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ലാവ്ലിന് ആയിരിക്കണം എന്ന് നിശ്ചയിച്ചതും അതിന് റേറ്റ് നിശ്ചയിച്ചതും സാധനസാമഗ്രികള്‍ കനഡയില്‍നിന്നു തന്നെ വാങ്ങിക്കൊള്ളണം എന്ന് നിശ്ചയിച്ചതും അവയ്ക്ക് ഇത്രയിത്ര വില കൊടുക്കണം എന്ന് നിശ്ചയിച്ചതും എല്ലാം യുഡിഎഫ് മന്ത്രിയായ കാര്‍ത്തികേയനാണ്. ഇതിലൊന്നും ഒരൊറ്റ പൈസയും പിണറായി വിജയന്‍ തനിക്കോ തന്റെ സ്വന്തക്കാര്‍ക്കോ വേണ്ടി അവിഹിതമായി സമ്പാദിച്ചിട്ടില്ല. ഉണ്ടെന്ന് സിബിഐ പോലും പറയുന്നില്ല.

കാര്‍ത്തികേയന്‍ നിശ്ചയിച്ച നിരക്കുകളില്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ എന്തെങ്കിലും കുറവു വരുത്തുക എന്നതു മാത്രമേ പിണറായി വിജയന് ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ. അതദ്ദേഹം നടത്തുകയും ചെയ്തു. ലാവ്ലിനു നല്‍കേണ്ട കണ്‍സള്‍ട്ടന്‍സി ഫീസ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയാക്കി കുറച്ചു; കനഡയില്‍നിന്ന് വാങ്ങാന്‍ നിശ്ചയിച്ച യന്ത്രസാമഗ്രികളുടെ വില കാര്‍ത്തികേയന്‍ തീരുമാനിച്ചത് 157.47 കോടി രൂപ എന്നായിരുന്നു. അതില്‍ സ്പെയര്‍പാര്‍ട്ടുകളുടെ വില ഉള്‍പ്പെടുത്തിയിരുന്നില്ല. പിണറായി വിജയന്‍ മന്ത്രിയായതിനുശേഷം സ്പെയര്‍പാര്‍ടുകളുടെ വില കൂടി കൂട്ടിയിട്ടും മൊത്തം വില 149.98 കോടി രൂപയാക്കി കുറക്കാന്‍ കഴിഞ്ഞു. അതു വീണ്ടും ചര്‍ച്ച നടത്തി 131.27 കോടി രൂപയാക്കി കുറയ്ക്കാനും കഴിഞ്ഞു. അതിനുപുറമെ, കനഡയില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ നിശ്ചയിച്ചിരുന്ന യന്ത്രസാമഗ്രികളില്‍ ചിലത് ഇന്ത്യയില്‍ നിന്നു തന്നെ വാങ്ങിക്കാനും തീരുമാനിച്ചു. കൂടാതെ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പിരിച്ചു നല്‍കാമെന്നേറ്റ തുക ഇരട്ടിയില്‍ അധികമായി വര്‍ധിപ്പിക്കാനും കഴിഞ്ഞു. ഇതിലൊന്നും അഴിമതിയോ നഷ്ടമോ കാണാന്‍ കഴിയുകയില്ലല്ലോ.

കനഡയില്‍നിന്ന് യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനുപകരം ഇന്ത്യയില്‍നിന്ന് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൂടായിരുന്നോ എന്നാണ് ചില നിഷ്പക്ഷനാട്യക്കാരുടെ സംശയം. സംശയം ന്യായം തന്നെ. എന്നാല്‍ എംഒയു റൂട്ടിലൂടെ ഇങ്ങനെ ലഭിക്കുന്ന വായ്പയുടെ കരാറിലെ ഒരു പ്രധാന നിബന്ധന അവര്‍ പറയുന്ന കമ്പനിയെ കണ്‍സള്‍ട്ടന്റ് ആക്കി നിശ്ചയിക്കണം, അവരുടെ രാജ്യത്തുനിന്ന് സാധനസാമഗ്രികള്‍ വാങ്ങിയിരിക്കണം എന്നതാണ്. ഇല്ലെങ്കില്‍ വായ്പയേ ലഭിക്കുകയില്ല. കേരള സംസ്ഥാനത്തിലെ സര്‍ക്കാര്‍ മാറിയതുകൊണ്ട് ആ നിബന്ധന മാറ്റാന്‍ പറ്റില്ല. മാറ്റാന്‍ ശ്രമിച്ചാല്‍ അന്താരാഷ്ട്ര കോടതിയില്‍ കേസ് നടത്തുകയേ നിവൃത്തിയുള്ളൂ. എന്നുതന്നെയല്ല, പുതിയ പദ്ധതികള്‍ക്കൊന്നും കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ധനസഹായം നല്‍കേണ്ടതില്ല എന്ന നയം, ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ഫലമായി, അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവും ധനകാര്യമന്ത്രി മന്‍മോഹന്‍സിങ്ങും നടപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നുതാനും. അന്നത്തെ അവസ്ഥയില്‍, പദ്ധതിക്ക് മറ്റ് വിധത്തില്‍ പണം കണ്ടെത്താനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുമായിരുന്നില്ല.

ഇതിലൊന്നും ഒരൊറ്റ പൈസയുടെ അഴിമതി നടന്നിട്ടില്ല. നടന്നുവെന്ന് സിബിഐയും പറയുന്നില്ല. എന്നിട്ടും അഴിമതിയെന്ന് യുഡിഎഫ് വിളിച്ചു കൂവുന്നു; അവരുടെ അന്വേഷണാത്മക മാധ്യമ വിശാരദന്മാര്‍ സൂക്ഷ്മരന്ധ്രങ്ങള്‍ അന്വേഷിച്ചു നടക്കുന്നു.

ഒടുവില്‍ അവര്‍ക്ക് ലഭിച്ചത് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തലശ്ശേരിയില്‍ സ്ഥാപിക്കാന്‍ മന്ത്രി പിണറായി പ്രത്യേകം താല്‍പര്യം കാണിച്ചുവെന്ന സിബിഐയുടെ കണ്ടെത്തലാണ്. പക്ഷേ അതൊരു രഹസ്യമൊന്നുമല്ല. ഇത്തരമൊരു ക്യാന്‍സര്‍ സെന്ററിനുള്ള ഓഫര്‍ ലഭിക്കുമ്പോള്‍ അത് തന്റെ മേഖലയില്‍ വേണമെന്ന് ഏത് എംഎല്‍എയും ആഗ്രഹിച്ചുപോകും. അത് തെറ്റോ സ്വജനപക്ഷപാതമോ അല്ല. ജനങ്ങളോടുള്ള പ്രതിബദ്ധതയാണതില്‍ തെളിഞ്ഞു കാണുന്നത്. തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരത്തും മധ്യകേരളത്തില്‍ തൃശ്ശൂരും സാമാന്യം ഭംഗിയായി പ്രവര്‍ത്തിച്ചുവരുന്ന ക്യാന്‍സര്‍ ആശുപത്രികളുണ്ട്. വടക്കന്‍ കേരളത്തില്‍ അങ്ങനെയൊന്നു വേണം എന്ന് മന്ത്രി പിണറായി അന്ന് ആഗ്രഹിച്ചുപോയത് തെറ്റാണെന്ന് കോണ്‍ഗ്രസ്സിന്റെ ചട്ടുകമായ സിബിഐക്കു തോന്നാമെങ്കിലും ജനങ്ങള്‍ക്കങ്ങനെ തോന്നുകയില്ല. വടക്കന്‍ കേരളത്തിലുള്ള ക്യാന്‍സര്‍ രോഗികളും അവരുടെ ബന്ധുക്കളും അഞ്ഞൂറും അറുനൂറും കിലോമീറ്റര്‍ യാത്ര ചെയ്ത് തിരുവനന്തപുരത്തെത്തിയാണ് അന്ന് ചികില്‍സ തേടിയിരുന്നത്. തലശ്ശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആരംഭിച്ചത് അനുഗ്രഹമായിട്ടേ അവര്‍ കരുതൂ. അതിന്റെ നിര്‍മാണത്തിനുള്ള പണം, കാനഡയില്‍നിന്ന് പിരിച്ച് നല്‍കാം എന്നായിരുന്നു ലാവ്ലിന്‍ സമ്മതിച്ച വ്യവസ്ഥ. അതിനുള്ള തുക സംഭരിച്ചു നല്‍കുന്നതിനുള്ള കരാര്‍ എന്തുകൊണ്ട് പിണറായി ഉണ്ടാക്കിയില്ല എന്നാണ് സംശയക്കാരുടെ മറ്റൊരു ചോദ്യം. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരാശുപത്രി പൊതുതാല്‍പര്യപ്രകാരം തലശ്ശേരിയില്‍ നിര്‍മിക്കാന്‍ പിണറായി ശ്രമിച്ചതില്‍ കുറ്റം ചുമത്താന്‍ കഴിയാതിരുന്നതുകൊണ്ട്, യുഡിഎഫും അവര്‍ക്കുവേണ്ടി മാധ്യമങ്ങളും സിബിഐയും അങ്ങനെയൊരു ചോദ്യം കുത്തിപ്പൊക്കുന്നു. ക്യാന്‍സര്‍ സെന്ററിന്റെയും തുടക്കം കാര്‍ത്തികേയനില്‍ നിന്നുതന്നെയാണ്. ഒടുക്കം കോണ്‍ഗ്രസുകാരനായ മന്ത്രി കടവൂര്‍ ശിവദാസനിലും. പദ്ധതി നവീകരണത്തിനുള്ള കരാര്‍ ഉണ്ടാക്കുന്നത് സ്വാഭാവികമായ നിയമപ്രക്രിയയാണ്. അതിന് സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ കാനഡയിലെ ഉദാരമതികളായ വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സംഭാവന പിരിച്ച് ആശുപത്രിക്കുവേണ്ടി എത്തിക്കാമെന്ന ലാവ്ലിന്റെ വ്യവസ്ഥ, വൈദ്യുതിപദ്ധതിക്കുള്ള കരാറില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയില്ല. അതൊരു കരാറല്ല; ധാരണ മാത്രമാണ്. സംഭാവനക്കുള്ള നിര്‍ദ്ദേശം. ആ ധാരണാപത്രത്തിലെ നിബന്ധന ലാവ്ലിനെക്കൊണ്ട് നിര്‍വഹിപ്പിക്കേണ്ടത് പദ്ധതിപ്പണി തീര്‍ന്ന് കരാര്‍ അനുസരിച്ച് നിശ്ചയിച്ച തുക കൊടുത്തു തീര്‍ക്കുന്ന അവസരത്തിലാണ്. ആ അവസരം വരുന്നതിന് എത്രയോ മുമ്പ് പിണറായി വിജയന്‍ വൈദ്യുതി വകുപ്പ് മന്ത്രിയല്ലാതായിരുന്നു. എല്‍ഡിഎഫ് ഭരണത്തിലില്ലായിരുന്നു. പിന്നീടു വന്ന യുഡിഎഫ് മന്ത്രിസഭയിലെ കടവൂര്‍ ശിവദാസനാണ് അത് ചെയ്യേണ്ടിയിരുന്നത്. ക്യാന്‍സര്‍ ആശുപത്രിക്ക് നല്‍കാമെന്നേറ്റ പണം തട്ടിക്കിഴിച്ച് ബാക്കിയേ നല്‍കൂ എന്ന് നിര്‍ബന്ധം പിടിക്കേണ്ടത് കടവൂര്‍ ശിവദാസനായിരുന്നു. അദ്ദേഹമത് ചെയ്തില്ല. അതിന്റെ കുറ്റമെങ്ങനെ പിണറായിയുടെ മേല്‍ വരും?

പന്നിയാര്‍ - ശെങ്കുളം - പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനുവേണ്ടി ചെലവഴിച്ച 374 കോടി രൂപ നഷ്ടമായി എന്നൊരു വാചകം 2005 ജൂലൈ മാസത്തിലെ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഈ ഒരു വാചകം പിടിച്ചാണ്, 374 കോടി നഷ്ടം വരുത്തിയെന്ന് ദീപിക ലേഖകന്‍ തൊട്ട് ഉമ്മന്‍ചാണ്ടി വരെയുള്ളവര്‍ അലറിവിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ മൂന്നു പദ്ധതികളുടെയും കൂടി ആകെ നവീകരണച്ചെലവാണ് 374 കോടി രൂപ. നവീകരണ നടപടിക്കിടയില്‍ ഡാമുകളില്‍ വെള്ളം കെട്ടിനിര്‍ത്തിയിരുന്നില്ല. പണികഴിഞ്ഞ അടുത്ത വര്‍ഷം മഴ വളരെ കുറവുമായിരുന്നു. സ്വാഭാവികമായും ഡാമുകളില്‍ വെള്ളമുണ്ടായിരുന്നില്ല. അധികമൊന്നും വൈദ്യുതിയുണ്ടാക്കാനും കഴിഞ്ഞില്ല. ആ അവസ്ഥവെച്ചാണ് ഓഫീസിലിരുന്ന് ഫയല്‍ മാത്രം നോക്കി കുറിപ്പെഴുതുന്ന ഏതോ ബ്യൂറോക്രാറ്റായ ഉദ്യോഗസ്ഥന്‍ പണിക്ക് ചെലവാക്കിയ പണം പാഴായി എന്ന് എഴുതിവെച്ചത്. അതിന്നടിയില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഒപ്പുവെച്ചു കൊടുത്തു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മഴ കിട്ടിയതു കാരണം ഡാം നിറഞ്ഞു. ഇതിനകം 1300 കോടിയോളം രൂപയുടെ വൈദ്യുതി ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇടുക്കി പദ്ധതിക്ക് ആകെ ചെലവായ തുക ആദ്യത്തെ പത്തുവര്‍ഷത്തെ വൈദ്യുതി ഉല്‍പാദനം കൊണ്ടു തന്നെ തിരിച്ചുകിട്ടി എന്നാണ് കണക്ക്. അങ്ങിനെയാണെങ്കില്‍ പന്നിയാര്‍ - ശെങ്കുളം - പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനുവേണ്ടി ചെലവായ 240 കോടി രൂപ പദ്ധതിപ്പണി പൂര്‍ത്തിയായി ആദ്യത്തെ രണ്ടുവര്‍ഷം കൊണ്ടു തന്നെ തിരിച്ചുകിട്ടി. എന്നാല്‍ ഫയലില്‍ തല്‍ക്കാലം ഒരു കുറിപ്പെഴുതി വിടുന്ന ദോഷൈക ദൃക്കായ വിവരംകെട്ട ഉദ്യോഗസ്ഥന്‍ തുടര്‍ന്നുള്ള സംഭവങ്ങളൊന്നും അന്വേഷിക്കുന്നില്ല; അറിയുന്നില്ല. എന്നാല്‍ ഈ നാട്ടിലെ സര്‍വജ്ഞരായ, അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്ന പപ്പരാസികള്‍ക്ക് ഇക്കാര്യം അറിയാമല്ലോ. എന്നിട്ടും അവര്‍ അതൊക്കെ മറച്ചുവെച്ച് വീണ്ടും വീണ്ടും 374 കോടി നഷ്ടം എന്ന് വിളിച്ചു കൂവുന്നതെന്താണ്? അവരുടെ തലത്തിലേക്ക് സിബിഐയിലെ ഉന്നത അന്വേഷണസംഘവും തരംതാണതിനെന്താണ് കാരണം? കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയുടെ ഉന്നത നേതാവിനെ, ഏതു വിധത്തിലെങ്കിലും അഴിമതിക്കേസില്‍ തളച്ചിടണം എന്ന വാശി മാത്രമാണതിനു പിന്നില്‍. അങ്ങനെയൊരു അജണ്ട അവര്‍ക്കില്ലായിരുന്നുവെങ്കില്‍ സി വി പത്മരാജന്‍, ജി കാര്‍ത്തികേയന്‍, പിണറായി വിജയന്‍, എസ് ശര്‍മ, കടവൂര്‍ ശിവദാസന്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങി ആറ് വൈദ്യുതി മന്ത്രിമാര്‍ കൈകാര്യം ചെയ്ത ലാവ്ലിന്‍ ഫയലിന്റെ കാര്യത്തില്‍ പിണറായി വിജയനെ മാത്രം ഒറ്റ തിരിച്ച് മാറ്റി നിര്‍ത്തി കുറ്റക്കാരനായി ചിത്രീകരിക്കാന്‍ അവര്‍ ഇത്ര പാടുപെടുകയില്ലല്ലോ. അതുകൊണ്ട് കോണ്‍ഗ്രസും യുഡിഎഫും ബൂര്‍ഷ്വാ മാധ്യമങ്ങളും സിബിഐയും എല്ലാറ്റിലുമുപരി ഗവര്‍ണറും എല്ലാം കൂടി ചേര്‍ന്ന് നടത്തുന്ന ഈ അഴിമതി ആരോപണ വ്യവസായം തികച്ചും രാഷ്ട്രീയ പ്രേരിതം തന്നെയാണ്. പിണറായിയുടെ കൈകളില്‍ അഴിമതിയുടെ കറ തരിമ്പും പറ്റിയിട്ടില്ല. കോണ്‍ഗ്രസും ബൂര്‍ഷ്വാ മാധ്യമങ്ങളും ഗവര്‍ണറും സിബിഐയും ചേര്‍ന്ന് കെട്ടിച്ചമച്ച ഈ കള്ളക്കഥയെ, അതുകൊണ്ട് രാഷ്ട്രീയമായിത്തന്നെ നേരിടണം. യുഡിഎഫ് സര്‍ക്കാര്‍ പവര്‍ക്കട്ടിലിട്ട് നാട്ടുകാരെ നട്ടംതിരിച്ചപ്പോള്‍, ജനങ്ങള്‍ക്ക് അല്‍പം ആശ്വാസമെത്തിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച പിണറായി വിജയനെ, അദ്ദേഹം അന്നു കാണിച്ച ജനതാല്‍പര്യത്തിന്റെ പേരില്‍ യഥാര്‍ത്ഥത്തില്‍ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിനുപകരം വേട്ടപ്പട്ടികളെപോലെ വേട്ടയാടുന്നവരുടെ ദുഷ്ടമായ രാഷ്ട്രീയ ലക്ഷ്യം നാം തിരിച്ചറിയണം.

നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക 190609 ലക്കം

വിമോചനസമര വാര്‍ഷികാചരണം ജനങ്ങളോട് മാപ്പു പറയണം

വിമോചനസമരത്തിന്റെ 50-ാം വാര്‍ഷികം ആചരിക്കുന്നവര്‍ കേരളത്തോട് മാപ്പുപറയണമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ വികസനസംസ്കാരത്തെയും സാമൂഹ്യജീവിത മുന്നേറ്റങ്ങളെയും അട്ടിമറിച്ചത് വിമോചനസമരവും അതു സൃഷ്ടിച്ച വികസനവിരുദ്ധ ദര്‍ശനവുമായതിന്റെ പേരിലാണ് മാപ്പുപറയണമെന്ന് ആവശ്യപ്പെടുന്നത്. വിമോചനസമരവാര്‍ഷികം ആഘോഷിക്കുന്ന ഉമ്മന്‍ചാണ്ടിയും ഇക്കാര്യത്തില്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. എന്‍ജിഒ യൂണിയന്‍ സംസ്ഥാനസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

1957ലെ ഇ എം എസ് സര്‍ക്കാര്‍ കേരളത്തിന്റെ സാമൂഹ്യജീവിതം മെച്ചപ്പെടുത്തുന്നതിനു നടപ്പാക്കിയ എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും മരവിപ്പിച്ചതും പിന്നോട്ടടിപ്പിച്ചതും വിമോചനസമരക്കാരും തുടര്‍ന്ന് അധികാരത്തില്‍വന്ന കോഗ്രസുമാണ്. ഇവര്‍ പാവപ്പെട്ട ഭൂരഹിതര്‍ക്കു കിട്ടേണ്ടിയിരുന്ന ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി തിരിമറിചെയ്തു. '58ല്‍ കൊണ്ടുവന്ന അധികാരവികേന്ദ്രീകരണനിയമം അട്ടിമറിച്ചു. ഇതുമൂലം അധികാരവികേന്ദ്രീകരണം യാഥാര്‍ഥ്യമാക്കാന്‍ നാലു പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. വ്യവസായ-വികസനവിരുദ്ധ സമരം നടത്തി നിക്ഷേപകരെയും അകറ്റി. ഇതുമൂലം സംസ്ഥാനത്തിന് തൊഴില്‍നഷ്ടവുമുണ്ടായി. ഇങ്ങനെ വികസനവിരുദ്ധമായ ഒരു പ്രത്യയശാസ്ത്ര നിര്‍മിതിതന്നെ വിമോചനസമരം കേരളത്തിന് സംഭാവനചെയ്തു. എന്നിട്ടും നാണമില്ലാതെ ഉമ്മന്‍ചാണ്ടിയും മറ്റും വിമോചനസമരവാര്‍ഷികം ആഘോഷിക്കുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും കേരളം മുന്നോട്ടുപോയത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വെട്ടിത്തുറന്ന ചാലിലൂടെയാണ്. ബംഗാളിലാകട്ടെ ഭൂപരിഷ്കരണവും അധികാരവികേന്ദ്രീകരണവും ഒന്നിച്ചു നടപ്പാക്കിയതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്തു. 1959ല്‍ വിമോചനസമരത്തിലൂടെ നേടിയത് ഇന്ന് അതില്ലാതെ തന്നെ നേടിയെടുക്കാന്‍ ലാവ്ലിന്‍ കേസിനെ ഉപയോഗിക്കുകയാണ്. വിമോചനസമരം ഇല്ലാതെതന്നെ സര്‍ക്കാരിനെ പിരിച്ചുവിടാനാവുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്. വിമോചനസമരംകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിക്ക് കാര്യമായൊന്നും സംഭവിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടിയും മറ്റും ഓര്‍ക്കണം. ഇടതുപക്ഷത്തിന്റെ വോട്ട് 34 ശതമാനത്തില്‍നിന്ന് 39 ശതമാനമായി വര്‍ധിക്കുകയായിരുന്നു. കേരളത്തിന് പുതിയ വികസന അജന്‍ഡ വേണം. ഒരുകാലത്തും നല്‍കാത്ത ആനുകൂല്യങ്ങള്‍ ഇനിയും നല്‍കി മുന്നേറാനാണ് സര്‍ക്കാര്‍ തീരുമാനം. ജനനംമുതല്‍ മരണംവരെ സാമൂഹ്യസുരക്ഷ നല്‍കുക എന്നത് ഇതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, പുതിയ വ്യവസായം, ഐടി, ടൂറിസം, അടിസ്ഥാനസൌകര്യ വികസനം തുടങ്ങിയ മേഖലകളിലും പുതിയ കുതിച്ചുചാട്ടമുണ്ടാവണം. അതിന് ഈ മേഖലകളില്‍ സ്വകാര്യനിക്ഷേപവും ആകര്‍ഷിക്കാന്‍ കഴിയണം. വളര്‍ച്ചയുടെ ഈ പുതിയ ഘട്ടത്തില്‍ അതിനു സഹായകമായ സംഭാവന നല്‍കാന്‍ ജീവനക്കാര്‍ക്കു കഴിയണം. എല്ലാ ജില്ലകളിലും ഒന്നോ രണ്ടോ മാതൃകാ ഓഫീസ് സൃഷ്ടിക്കാനാകണം. ഒരു കൊല്ലത്തിനുള്ളില്‍ പരാതിയില്ലാത്ത ട്രഷറികള്‍ ഉണ്ടാക്കാനാണ് തീരുമാനം. ഇന്‍കെലുമായി ചേര്‍ന്ന് 200 ട്രഷറികള്‍ നവീകരിക്കുകയാണ്. 34 ട്രഷറികള്‍ക്ക് പുതിയ കെട്ടിടം പണിയും. അടുത്ത ഏപ്രിലില്‍ ട്രഷറികള്‍ക്ക് എടിഎം സംവിധാനം ഉണ്ടാക്കുമെന്നും ഐസക് പറഞ്ഞു.

കേരളജനതയോടുള്ള വെല്ലുവിളി

1959ലെ വിമോചനസമരത്തെ ന്യായീകരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്ത് യുഡിഎഫ് നേതാക്കള്‍ നടത്തിയ പ്രസ്താവന കേരളജനതയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യവികസനത്തെയും സാംസ്കാരികമുന്നേറ്റത്തെയും തുരങ്കംവയ്ക്കാനാണ് പിന്തിരിപ്പന്‍ ശക്തികളുടെ സഹകരണത്തോടെ കോഗ്രസ് വിമോചനസമരാഭാസം നടത്തിയത്. ഒഴിപ്പിക്കല്‍ തടയുകയും കൃഷിഭൂമി കൃഷിക്കാര്‍ക്ക് നല്‍കുകയും ജന്മിത്തം അവസാനിപ്പിക്കുകയും ചെയ്ത് കേരളത്തിന്റെ പുരോഗതിക്ക് വഴിതുറന്ന ഐതിഹാസിക നിയമമാണ് ഭൂപരിഷ്കരണം. അതേപോലെ വിദ്യാഭ്യാസരംഗത്തെ മാനേജ്മെന്റ് മേധാവിത്വത്തിന് അറുതിവരുത്തുകയും അധ്യാപകരെ ചൂഷണത്തില്‍നിന്ന് മോചിപ്പിക്കുകയും സാര്‍വത്രികമായ സൌജന്യവിദ്യാഭ്യാസത്തിന് സൌകര്യമുണ്ടാക്കുകയുമാണ് വിദ്യാഭ്യാസനിയമത്തിലൂടെ ലക്ഷ്യമിട്ടത്. മാനവപുരോഗതിയില്‍ മലയാളികള്‍ ഏറെക്കുറെ ലോകനിലവാരത്തിലുയര്‍ന്നതും കേരളത്തിന്റെ സമഗ്രമായ മുന്നേറ്റത്തിന്റെയും അടിസ്ഥാനം ഈ രണ്ട് നിയമങ്ങളാണ്. അതിനെ തുരങ്കംവയ്ക്കാനാണ് സാമ്രാജ്യത്വ പിന്തുണയോടെ നടത്തിയ വിമോചനസമരത്തിലൂടെ ശ്രമിച്ചത്. ഭരണഘടനയിലെ 356-ാം വകുപ്പ് ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ഗവമെന്റിനെ പിരിച്ചുവിട്ട് ജനാധിപത്യ കശാപ്പുനടത്തി. ജാതീയശക്തികള്‍ക്കും വര്‍ഗീയശക്തികള്‍ക്കും പ്രോത്സാഹനം നല്‍കുകയും സാമൂഹ്യനീതിയിലേക്കുള്ള സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുകയുമാണ് അന്ന് കോഗ്രസ് നേതൃത്വവും കേന്ദ്രസര്‍ക്കാരും ചെയ്തത്. വിമോചനസമരാഭാസത്തിനുപിന്നില്‍ അണിനിരന്നിരുന്നവരില്‍ ഭൂരിപക്ഷവും തെറ്റ് മനസ്സിലാക്കി പശ്ചാത്തപിക്കുന്നതാണ് പിന്നീട് കണ്ടത്. വിമോചനസമരത്തിന്റെ നേതാക്കളിലൊരാളായിരുന്ന എ കെ ആന്റണിതന്നെ പില്‍ക്കാലത്ത് അതിനെ തള്ളിപ്പറഞ്ഞു. എന്നാല്‍, ആന്റണിയുടെ സഹപ്രവര്‍ത്തകരായ വയലാര്‍ രവിയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുമടക്കമുള്ളവര്‍ വിമോചനസമരത്തെ ന്യായീകരിക്കുകയും മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയുമാണ്. ഉമ്മന്‍ചാണ്ടിയും കെ എം മാണിയും പറയുന്നത് വിമോചനസമരം അനിവാര്യമായിരുന്നെന്നും ഇപ്പോഴും വിമോചനസമരത്തിന് സാഹചര്യമുണ്ടെന്നുമാണ്. ചരിത്രത്തില്‍നിന്ന് പാഠംപഠിക്കാന്‍ അവര്‍ ഇനിയും തയ്യാറായിട്ടില്ലെന്നാണിത് കാണിക്കുന്നത്. കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയതിന്റെ ഹുങ്കില്‍ വിമോചനസമരത്തെക്കുറിച്ച് സ്വപ്നം കാണുകയാണ് യുഡിഎഫ് നേതൃത്വം. യുഡിഎഫ് നേതാക്കളുടെ പുതിയ വെളിപാടുകളെ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളും- വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

കേരളവികസനത്തെ തകര്‍ക്കാന്‍

കമ്യൂണിസ്റ്റ് പാര്‍ടിയും ഇ എം എസും സൃഷ്ടിച്ച ആധുനിക കേരളത്തിന്റെ നന്മകളെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് പ്രതിലോമശക്തികള്‍ നടത്തുന്നതെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ പറഞ്ഞു। കേരളവികസനത്തെ തകര്‍ക്കാന്‍ രണ്ടാം വിമോചന സമരക്കാര്‍ വന്നാല്‍ അതിനെ നേരിടാനുള്ള ശേഷി സിപിഐ എമ്മിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. ഇ എം എസ് സ്മൃതിയുടെ ഭാഗമായി സംഘടിപ്പിച്ച 'നവകേരള നിര്‍മിതിയും ഇ എം എസും' സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ട് ക്ഷീണിക്കുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷം. തോല്‍വിയില്‍നിന്ന് കൂടുതല്‍ കരുത്താര്‍ജിക്കുന്ന പ്രസ്ഥാനമാണിത്. തോല്‍വിയുടെ പേരില്‍ സാമുദായിക ശക്തികളും യുഡിഎഫും വിമോചനസമരവുമായി മുന്നോട്ടുവന്നാല്‍ അതനുവദിച്ചുകൊടുക്കാന്‍ പുരോഗമന സമൂഹം തയ്യാറാവില്ല. അതിനാല്‍ വിമോചനസമരമെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. കേരളം കണ്ടതില്‍ ഏറ്റവും മോശക്കാരന്‍ ഇ എം എസ് ആണെന്നും നവോത്ഥാനം കേരളത്തെ പിറകോട്ട് നയിച്ചു എന്നും എഴുതിപ്പിടിപ്പിക്കുന്ന 'ചരിത്രപണ്ഡിതന്മാര്‍' ഇന്നുണ്ട്. അഞ്ചു പതിറ്റാണ്ടായുള്ള മലയാളിയുടെ ആഗോള മുന്നേറ്റത്തിന്റെ ഈടുവയ്പുകളാണ് '57 ലെ സര്‍ക്കാരിന്റെ നടപടികള്‍. ഇതു മറച്ചുവച്ചാണ് പ്രതിലോമശക്തികളും പിന്തിരിപ്പന്‍ ചരിത്രകാരന്മാരും നടത്തുന്ന പ്രചാരവേലകള്‍. പാവങ്ങള്‍ക്കു നല്‍കിയ ഭൂമി മുഴുവന്‍ പിടിച്ചെടുത്ത് ജന്മിക്ക് തിരിച്ചുനല്‍കിയാല്‍ ഐശ്വര്യ കേരളം സൃഷ്ടിക്കാമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ആധുനിക കേരളീയ സമൂഹത്തിന് എന്തെങ്കിലും പരിമിതികളുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ വലതുപക്ഷമാണ്. പുതിയ കേരളം സൃഷ്ടിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടി പോരാടിയകാലം തൊട്ടുതന്നെ ഇവിടെ ശക്തമായൊരു കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയെയും ആണിയടിച്ച് ഉറപ്പിച്ചുനിര്‍ത്തിയിരുന്നു. ഭൂപരിഷ്കരണം മുതല്‍ സമ്പൂര്‍ണ സാക്ഷരതയെയും ജനകീയാസൂത്രണത്തെയുംവരെ ഇക്കൂട്ടര്‍ എതിര്‍ത്തു- വിജയരാഘവന്‍ പറഞ്ഞു.

പ്രസക്തമായ മറ്റൊരു പോസ്റ്റ്
വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍

Sunday, June 14, 2009

ആധുനിക കേരളത്തിന്റെ ശില്‍പ്പി

മാര്‍ക്സിസം-ലെനിനിസം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും വര്‍ത്തമാനകാല സംഭവവികാസങ്ങളെ മാര്‍ക്സിസം-ലെനിനിസത്തിന്റെ വീക്ഷണത്തില്‍ വിലയിരുത്താനും അതനുസരിച്ച് ഇടപെടാനും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനും സ്വജീവിതം ഉഴിഞ്ഞുവച്ച മഹാനായ വിപ്ലവകാരിയാണ് ഇ എം എസ്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരംഗത്ത് സാര്‍വദേശീയമായിത്തന്നെ ശ്രദ്ധേയമായ സംഭാവനകളാണ് ഇ എം എസിന്റേത്. പുതിയ കാലഘട്ടത്തിലെ വെല്ലുവിളി നേരിടുന്നതില്‍ മാര്‍ക്സിസം-ലെനിനിസം എങ്ങനെ പ്രയോഗിക്കാമെന്ന് പ്രവര്‍ത്തിച്ചു കാണിച്ച സഖാവാണ് ഇ എം എസ്. ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിന്റെ അടിത്തറയായത് ഇ എം എസിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ്. ഇ എം എസിന്റെ സംഭാവനകള്‍ പറഞ്ഞുകൊടുക്കേണ്ടതോ പറഞ്ഞറിയിക്കേണ്ടതോ അല്ല, മലയാളികളാകെ അനുഭവിച്ചറിയുന്നതാണ്. ഐക്യകേരളത്തിന്റെ രൂപീകരണത്തിലും തുടര്‍ന്ന് കേരളത്തിന്റെ ഉജ്വലമായ മുന്നേറ്റത്തിലും നായകസ്ഥാനത്തുണ്ടായിരുന്നത് ഇ എം എസാണ്. മൂന്നായി വിഭജിക്കപ്പെട്ട കേരളത്തിലെ ഒന്നേകാല്‍ കോടി മലയാളികളുടെ സ്വത്വത്തെക്കുറിച്ചും കേരളം ഒന്നാകേണ്ടതിനെക്കുറിച്ചും ശക്തമായി ആദ്യം എഴുതിയതും പ്രചരിപ്പിച്ചതും ഇ എം എസാണ്. ഒന്നേകാല്‍ കോടി മലയാളികള്‍ ആറു പതിറ്റാണ്ടുകൊണ്ട് മൂന്നേകാല്‍ കോടിയായി. മലയാളികളുടെ മാതൃഭൂമിയായ കേരളം ഒന്നായി ചേര്‍ന്ന് ഒറ്റ മനസ്സോടെ മുന്നോട്ടു കുതിക്കേണ്ടതിന്റെ പ്രാധാന്യം ഇ എം എസ് പഠിപ്പിച്ചു. ആദ്യത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ ഐക്യകേരളത്തിന്റെ വളര്‍ച്ചയുടെ അടിത്തറ പാകാനും ഇ എം എസിനു കഴിഞ്ഞു.

1957ല്‍ കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ അധികാരത്തിലെത്തിയ സംഭവം ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റുകാരെയും പുരോഗമനവാദികളെയും ആവേശം കൊള്ളിച്ചു. പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യമന്ത്രിസഭയ്ക്കാണ് ഇ എം എസ് നേതൃത്വം നല്‍കിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സാര്‍വദേശീയമായിത്തന്നെ സുപ്രധാനമായ അനുഭവമായിരുന്നു അത്. പുതിയ ചരിത്രമാണ് കുറിക്കപ്പെട്ടത്. പതിറ്റാണ്ടുകളോളം കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും നാനാവിഭാഗം തൊഴിലാളികളും ഇടത്തരക്കാരും മറ്റ് ഉല്‍പ്പതിഷ്ണുക്കളുമെല്ലാം ചേര്‍ന്നു നടത്തിയ ത്യാഗോജ്വല സമരത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട പുരോഗമനപരമായ അന്തരീക്ഷത്തിലാണ് 1957ല്‍ ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍ വന്നത്. ആ സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടതിന്റെയും അതിനു വഴിവച്ച, സാമ്രാജ്യത്വപിന്തുണയോടെയുള്ള വിമോചന സമരാഭാസത്തിന്റെയും അര്‍ധശതാബ്ദി കൂടിയാണ് ഇപ്പോള്‍.

കമ്യൂണിസ്റ്റ് പാര്‍ടിക്ക് അധികാരം ലഭിച്ചാല്‍ തൊഴിലാളികള്‍ക്കും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കുംവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്നതിന് അടിസ്ഥാനപരമായ മാതൃകയാണ് ഇ എം എസ് നേതൃത്വം നല്‍കിയ മന്ത്രിസഭ കാണിച്ചു തന്നത്. വികസനത്തെക്കുറിച്ച് നമ്മുടെ നാട്ടില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. കമ്യൂണിസ്റ്റുകാര്‍ വികസനത്തിന് എതിരാണ്, വ്യവസായവികസനത്തെ തടയുന്നത് തൊഴിലാളികളാണ്, ഇടതുപക്ഷ സര്‍ക്കാരുകള്‍ വികസനത്തെ തടയാനാണ് ശ്രമിച്ചത് എന്നൊക്കെ വലതുപക്ഷ ശക്തികള്‍ നിരന്തരം പ്രചരിപ്പിക്കുന്നു. എന്നാല്‍, കേരളത്തിന്റെ സമഗ്രവികസനത്തിന് ശാസ്ത്രീയമായ അടിത്തറ പാകാന്‍ ശ്രമിച്ചത് ഇടതുപക്ഷ സര്‍ക്കാരുകളാണെന്നതാണ് വസ്തുത. വികസനത്തിന്റെ അടിസ്ഥാനം മനുഷ്യവികസനമാണെന്ന തത്വമാണ് 1957ല്‍ ഇ എം എസ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ചത്.

പതിനായിരക്കണക്കിനു കുടുംബം ഒഴിപ്പിക്കപ്പെടുകയും ലക്ഷക്കണക്കിനു കുടുംബത്തിന് സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ എന്ത് വികസനമാണ് ഉണ്ടാവുക. ലക്ഷക്കണക്കിനേക്കര്‍ ഭൂമി ജന്മിമാരുടെ കൈവശം തരിശായി കിടന്നാല്‍ എന്ത് വികസനമാണ് ഉണ്ടാവുക. ഒഴിപ്പിക്കല്‍ തടഞ്ഞും ഭൂപരിഷ്കരണ നടപടിയിലൂടെയുമാണ് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഭൂപരിഷ്കരണമാണ് കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത്. ജന്മിത്തം അവസാനിപ്പിച്ച് ലക്ഷക്കണക്കിനു കുടിയാന്മാര്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കി. അതുപോലെ വിദ്യാഭ്യാസനിയമം കൊണ്ടുവന്നു. സംസ്ഥാനത്തിന്റെ പില്‍ക്കാല വികാസങ്ങളുടെയെല്ലാം അടിത്തറ പാകാന്‍ അങ്ങനെ ഇ എം എസ് സര്‍ക്കാരിനു കഴിഞ്ഞു. പിന്നീട് വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരുകള്‍ ആ പാതയിലൂടെയാണ് മുന്നേറിയത്. സാക്ഷരതയിലും ആരോഗ്യനിലവാരത്തിലും സ്ത്രീശാക്തീകരണത്തിലുമെല്ലാം കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലായി. 'കേരള മോഡല്‍' ലോകമെങ്ങും അറിയപ്പെട്ടു.

ഭൂപരിഷ്കരണവും വിദ്യാഭ്യാസനിയമവും കൊണ്ടുവന്ന് കേരളത്തിന് മോചനമാര്‍ഗം വെട്ടുകയും രാജ്യത്തിനാകെ മാതൃകകാട്ടുകയുമായിരുന്നു ഇ എം എസിന്റെ നേതൃത്വത്തില്‍ ഒന്നാം സര്‍ക്കാര്‍. അധികാരത്തിലേറി ഒരാഴ്ചയ്ക്കകം ഒഴിപ്പിക്കല്‍ നിരോധിച്ച് ഓര്‍ഡിനന്‍സ് ഇറക്കി. ജന്മി-നാടുവാഴിത്തത്തെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിയുന്നതിന്റെ ആദ്യ നടപടി. കൃഷിഭൂമി കൃഷിക്കാരനാണെന്നും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് ഭൂമിയും ഭൂമിയിലെ വിഭവങ്ങളും എന്നുമുള്ള പ്രഖ്യാപനവും സന്ദേശവുമായിരുന്നു അത്. ഭൂപരിഷ്കരണം സാമൂഹ്യനീതിയുടെ അടിസ്ഥാന ഘടകമാണ്. അടിമകളെ ഉടമകളാക്കുന്ന അടിസ്ഥാനമാറ്റത്തിന്റെ തുടക്കം. വിദ്യ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് വിദ്യാഭ്യാസനിയമത്തിലൂടെ ഉറപ്പാക്കി. തൊഴില്‍തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടില്ലെന്നു പ്രഖ്യാപിക്കുകയും തൊഴില്‍തര്‍ക്കം ത്രികക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നു തീരുമാനിക്കുകയും ചെയ്തു. തിരുവിതാംകൂറില്‍മാത്രം നിലനിന്നിരുന്ന സംവരണം സംസ്ഥാനവ്യാപകമാക്കി സാമൂഹ്യനീതി നടപ്പാക്കാന്‍ തുടക്കമിട്ടു. ഇങ്ങനെ കേരളത്തിന്റെ വികസനത്തിന്, മുന്നേറ്റത്തിന് പാതതെളിക്കുകയായിരുന്നു ഇ എം എസിന്റെ നേതൃത്വത്തില്‍. മാനവവികസനത്തില്‍ മലയാളി ഏറെക്കുറെ വിശ്വനിലവാരത്തിനൊപ്പമാണെന്നത് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടതാണ്. ഈ അഭിമാനകരമായ സ്ഥിതിയുണ്ടായതിന് അടിസ്ഥാനം ഇ എം എസിനെപ്പോലുള്ളവരുടെ ധൈഷണികവും രാഷ്ട്രീയവും ഭരണപരവുമായ ഇടപെടലാണ്.

1957ലും '67ലും ഭരണത്തിനു നേതൃത്വം കൊടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇ എം എസിന്റെ ജീവിതത്തിലെ ചെറിയൊരംശംമാത്രമാണ്. സ്വസമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ അതിശക്തമായ പോരാട്ടത്തിന് നേതൃത്വം കൊടുക്കുകയും ആചാരപരിഷ്കാരത്തിന് സമുദായനേതൃത്വത്തെ നിര്‍ബന്ധിതമാക്കുകയും ചെയ്ത ആദ്യകാലം, തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന് നിയമലംഘനപ്രസ്ഥാനത്തില്‍ അണിചേരുകയും സ്വാതന്ത്ര്യസമരനായകരിലൊരാളായി തീരുകയും ചെയ്തത്, അഖിലേന്ത്യാടിസ്ഥാനത്തില്‍ ജയപ്രകാശ് നാരായണിന്റെയും മറ്റും നേതൃത്വത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സംഘാടകനും നേതാവുമായത്, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉത്ഭവത്തിന് ഉപയോഗപ്പെടുത്തിയത്, സഖാക്കള്‍ കൃഷ്ണപിള്ള, കെ ദാമോദരന്‍, എന്‍ സി ശേഖര്‍ എന്നിവര്‍ക്കൊപ്പം കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഘടകം രൂപീകരിച്ചത്, ആദ്യം ഷൊര്‍ണൂരില്‍വച്ച് പ്രഭാതം പത്രവും പിന്നീട് തന്റെ സ്വത്ത് വിറ്റ പണം പ്രധാനമായും മുതല്‍ക്കൂട്ടി കോഴിക്കോട്ട് ദേശാഭിമാനിയും തുടങ്ങി കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത് എന്നിങ്ങനെ പറഞ്ഞു തീര്‍ക്കാനാകാത്തത്ര അനന്തമാണ് ഇ എം എസ് വ്യാപരിച്ച മേഖലകള്‍. രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും പ്രഭാഷണവും ധൈഷണികമായ ഇടപെടലുംകൊണ്ട് ആധുനിക കേരളീയ മനസ്സിനെ രൂപപ്പെടുത്തുന്നതില്‍ ഇ എം എസ് നിര്‍ണായക പങ്ക് വഹിച്ചു.

വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച നാടാണ് കേരളം. അതായത്, തൊട്ടുകൂട്ടായ്മയും തീണ്ടിക്കൂടായ്മയുമടക്കമുള്ള ക്രൂരമായ ജാതിഭ്രാന്തില്‍നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ശ്രീനാരായണ ഗുരുവിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന സാമൂഹ്യനീതി പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയും വികാസവുമാണ് ദേശീയപ്രസ്ഥാനവും തൊഴിലാളി-കര്‍ഷകപ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ടിയും. തൊഴിലാളികളിലും കൃഷിക്കാരിലും ജനസാമാന്യത്തിലാകെയും ഉല്‍പ്പതിഷ്ണത്വവും അതിലും ഉയര്‍ന്നതായ വര്‍ഗബോധവും ഉണര്‍ത്തുന്ന മഹത്തായ ധൈഷണികപ്രവര്‍ത്തനവും സമര-സംഘടനാ പ്രവര്‍ത്തനവുമാണ് ഇ എം എസ് നടത്തിയത്. ഏറ്റവും സംസ്കാരസമ്പന്നമായ സാര്‍വദേശീയ ബോധത്തിലേക്കും വര്‍ഗബോധത്തിലേക്കും മലയാളിയെ ഉയര്‍ത്താനും തൊഴിലാളിവര്‍ഗത്തിന്റെയും കൃഷിക്കാരുടെയും ഇടത്തരക്കാരുടെയും ഉന്നമനത്തിനായി ജീവിതം മുഴുവന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ ഏറ്റവും മഹത്തായ, ഉജ്വലമായ സംഭാവനയാണ് ഇ എം എസ് നല്‍കിയത്. യുഗപ്രഭാവനായ സഖാവ് ഇ എം എസിന്റെ സംഭാവനകള്‍ അനുസ്മരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും പുതിയ കാലഘട്ടത്തില്‍ കേരളത്തിന്റെയും മലയാളിയുടെയും പുരോഗമനപ്രസ്ഥാനത്തിന്റെ മൊത്തത്തിലുമുള്ള മുന്നേറ്റത്തിന് അനിവാര്യമാണ്.

വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി ദിനപ്പത്രം

Saturday, June 13, 2009

ഇ എം എസിന്റെ സംഭാവനകള്‍

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മായ്ക്കാനാവാത്ത വ്യക്തിമുദ്രപതിപ്പിച്ച് വിടപറഞ്ഞ ഒരു നേതാവിന്റെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ച് അനുസ്മരിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമാണ് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദി പ്രദാനംചെയ്യുന്നത്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ എന്ന നിലയില്‍, അതിസമര്‍ത്ഥനായ തന്ത്രജ്ഞനും അടവുകള്‍ക്ക് രൂപം നല്‍കാന്‍ കഴിവുള്ളയാളും എന്ന നിലയില്‍, ബഹുജന നേതാവെന്നനിലയില്‍, മുഖ്യമന്ത്രിയായി സര്‍ക്കാരില്‍ കമ്യൂണിസ്റ്റുകാരുടെ പങ്കാളിത്തത്തിലെ ആദ്യപഥികനെന്ന നിലയില്‍, സാഹിത്യവിമര്‍ശകനും തത്വചിന്തകനും എന്ന നിലയില്‍- ശ്രദ്ധേയമായ വിധത്തില്‍ ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ഇ എം എസ് വ്യാപരിച്ചു.

ഇന്ത്യയിലെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ സിദ്ധാന്തത്തിലും പ്രവര്‍ത്തനത്തിലും ഇ എം എസ് തികച്ചും തനതും ഏറ്റവും സൃഷ്ടിപരവുമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. സിദ്ധാന്തത്തെയും പ്രയോഗത്തെയും തമ്മില്‍ സംയോജിപ്പിക്കുന്ന കാര്യത്തില്‍ അദ്ദേഹം അനുപമനാണ്. സമൂര്‍ത്തമായ സാമൂഹിക സ്ഥിതിഗതികളെ സംബന്ധിച്ച് പഠിക്കാനും അതില്‍നിന്ന് തന്റെ സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചകള്‍ വികസിപ്പിക്കാനുമുള്ള ഇഎംഎസിന്റെ ശേഷിയില്‍നിന്നാണ് ഈ കഴിവ് ഉരുത്തിരിഞ്ഞുവന്നത്. അദ്ദേഹത്തിന്റെ ഈ സവിശേഷ കഴിവാണ് കമ്യൂണിസ്റ്റുപാര്‍ടി ഓരോ സാഹചര്യത്തിലും എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനുള്ള രൂപരേഖയ്ക്ക് അടിത്തറ പാകിയിരുന്നത്.

കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുത്തയാള്‍

മലബാറിലെ കാര്‍ഷിക ബന്ധങ്ങളെ സംബന്ധിച്ച് അദ്ദേഹം പഠിച്ചരീതിയില്‍ നമുക്ക് ഇത് കാണാനാവും. അതില്‍നിന്നാണ് 1940കളില്‍ സാമ്രാജ്യത്വവിരുദ്ധ, ഫ്യൂഡല്‍വിരുദ്ധ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള തന്ത്രത്തിന് അദ്ദേഹം രൂപം നല്‍കിയത്.

മലബാറിലെ കര്‍ഷകര്‍ക്കിടയില്‍ ഇ എം എസ് നടത്തിയ സംഘടനാ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹത്തിന് ലഭിച്ച ധാരണകളില്‍നിന്ന് അഖിലേന്ത്യാ കിസാന്‍സഭയ്ക്കും ഇന്ത്യയിലെ കര്‍ഷകപ്രസ്ഥാനത്തിനും നേട്ടമുണ്ടായിട്ടുണ്ട്. കര്‍ഷകപ്രസ്ഥാനത്തിന്റെ ഫ്യൂഡല്‍വിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കം സ്വാതന്ത്ര്യാനന്തരം ജനാധിപത്യവിപ്ലവത്തിന്റെ കാതലിന് രൂപംനല്‍കുന്നതിനായി മുന്നോട്ട് കൊണ്ടുപോയി. കാര്‍ഷികവിപ്ലവത്തിന്റെ ജനാധിപത്യപരമായ കടമകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടുമാത്രമെ ജനാധിപത്യ വിപ്ലവം വിജയിപ്പിക്കാനാവൂ.

ഭാഷാ ദേശീയതയെ സംബന്ധിച്ച്

പൌരാണികകാലംമുതല്‍ കോളനിവാഴ്ചക്കാലംവരെയുള്ള കേരള സമൂഹത്തിലെ സാമൂഹിക-സാമ്പത്തിക രൂപവത്കരണത്തിന്റെ പരിണാമത്തെ സംബന്ധിച്ച് അദ്ദേഹം പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ആധുനിക മതനിരപേക്ഷ 'ഐക്യകേരള'ത്തെ സംബന്ധിച്ച കാഴ്ചപ്പാടിന് രൂപം നല്‍കുകയും ചെയ്തപ്പോള്‍ നാം അത് വീണ്ടും കണ്ടു.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളെ സംയോജിപ്പിച്ചുകൊണ്ട് ഒരു ഭാഷാ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ രൂപീകരണത്തിനും ഫ്യൂഡലിസത്തില്‍നിന്നും സാമ്രാജ്യത്വത്തില്‍നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിന് ആവശ്യമായവിധത്തില്‍ കാലഹരണപ്പെട്ട സാമൂഹിക-സാമ്പത്തിക ബന്ധങ്ങള്‍ കൈവെടിയുന്നതിനും കമ്യൂണിസ്റ്റുപാര്‍ടി സ്വീകരിച്ചത് ഈ സമീപനമായിരുന്നു.

ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ച "കേരളത്തിലെ ദേശീയപ്രശ്നം'' എന്ന ഇ എം എസിന്റെ ഗ്രന്ഥം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ പുന:സംഘടനയ്ക്കായുള്ള ജനാധിപത്യ പോരാട്ടത്തിന്റെ അടിത്തറയായി മാറി. ഈ പോരാട്ടത്തിന് കമ്യൂണിസ്റ്റുപാര്‍ടിയാണ് രാജ്യമാസകലം നേതൃത്വം നല്‍കിയത്.

ജാതിയും വര്‍ഗവും

ജാതിയോടും വര്‍ഗത്തിനോടുമുള്ള മാര്‍ക്സിസ്റ്റ് സമീപനത്തിന് രൂപം നല്‍കിയതായിരുന്നു ഇ എം എസിന്റെ മറ്റൊരു പ്രധാന സംഭാവന. ജാതിയോടും വര്‍ഗത്തിനോടുമുള്ള മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ അടിത്തറപാകിയത് ഇ എം എസ് ആയിരുന്നു. ഏറെ അടിച്ചമര്‍ത്തപ്പെട്ട ജാതികളുടെ, പ്രത്യേകിച്ച് ദളിതരുടെ പ്രശ്നങ്ങളെയും സാമൂഹികമോചനത്തിനായുടെള്ള അവരുടെ പോരാട്ടങ്ങളെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനം ഏറ്റെടുക്കണമെന്നും അവയെ ശരിയായ ദിശയിലേക്ക് നയിക്കണമെന്നും അങ്ങനെ ജാതിപരമായ അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. കേരള സമൂഹത്തെ സംബന്ധിച്ച് പഠിച്ച അദ്ദേഹം ജാതിയും വര്‍ഗവും സാമ്പത്തിക ബന്ധങ്ങളും തമ്മിലുള്ള അടുത്ത പരസ്പരബന്ധം 1940കളില്‍തന്നെ ചൂണ്ടികാണിച്ചിരുന്നു. ജനാധിപത്യ-കാര്‍ഷിക വിപ്ലവത്തില്‍ ജാതിക്കെതിരായ കലാപങ്ങള്‍ക്ക് മൂര്‍ച്ഛകൂട്ടുന്നതിന്റെ നിര്‍ണായകമായ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍തന്നെ, വര്‍ഗസംഘടനകള്‍ കെട്ടിപ്പടുക്കുന്നതിനും എല്ലാ ജാതികളിലും സമുദായങ്ങളിലുമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ ഐക്യത്തിനും വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. സവര്‍ണജാതി മേധാവിത്വത്തിനെതിരെ താഴ്ന്നജാതിയില്‍പ്പെട്ടവരുടെ സംഘടനകളുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കുമ്പോള്‍തന്നെ കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യപ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കുമാണ് മുന്‍ഗണന നല്‍കിയിരുന്നത്.

പാര്‍ലമെന്ററി പ്രവര്‍ത്തനം സംബന്ധിച്ച കാഴ്ചപ്പാട്

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കമ്യൂണിസ്റ്റു പങ്കാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇ എം എസ് അനുപമമായ സ്ഥാനമാണ് വഹിച്ചിരുന്നത്. 1957ല്‍ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ അദ്ദേഹത്തിന് ഭരണഘടനാപരമായ ഒരു സംവിധാനത്തിനുള്ളില്‍ പ്രവര്‍ത്തിച്ചതിന്റെ നേരിട്ടുള്ള അനുഭവമുണ്ടായിരുന്നു. ഈ ഭരണഘടനാപരമായ സംവിധാനത്തില്‍ യഥാര്‍ത്ഥ ഭരണകൂട അധികാരം സംസ്ഥാന സര്‍ക്കാരിലല്ല, മറിച്ച് കേന്ദ്രസര്‍ക്കിരിലാണ് നിക്ഷിപ്തമായിട്ടുള്ളത്.

ഇ എം എസിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭയുടെ 28 മാസം ദര്‍ശിച്ചത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നയങ്ങള്‍ നടപ്പിലാക്കപ്പെട്ടതാണ്. കുടിയാന്മാരെ ഒഴിപ്പിക്കുന്നത് നിരോധിക്കുന്ന ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതായിരുന്നു സര്‍ക്കാരിന്റെ ആദ്യ നടപടി. ഇതിനെ തുടര്‍ന്നാണ് കാര്‍ഷിക ബന്ധ ബില്‍ അവതരിപ്പിച്ചത്. വസ്തുവില്‍ സ്ഥിരാവകാശം, കുറഞ്ഞ പാട്ടനിരക്ക്, പാട്ടക്കാര്‍ക്ക് ഉടമസ്ഥാവകാശം വിലയ്ക്കുവാങ്ങാനുള്ള അവകാശം, ഭൂരഹിത തൊഴിലാളികള്‍ക്ക് ഭൂമിയില്‍ കുടികിടപ്പ് അവകാശം, മിച്ചഭൂമി വിതരണം എന്നീ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതായിരുന്നു കാര്‍ഷിക ബന്ധബില്‍.

ഭൂപരിഷ്കരണം സംബന്ധിച്ച നിയമനിര്‍മ്മാണവും വിദ്യാഭ്യാസബില്ലും ഏറെ പ്രസിദ്ധമാണ്. ഭൂപ്രഭുക്കളും പിന്തിരിപ്പന്‍ താല്‍പര്യക്കാരും ഒത്തുകൂടിയതിന്റെയും സര്‍ക്കാരിനെ അട്ടിമറിച്ചതിന്റെയും കേന്ദ്രബിന്ദുവായി മാറിയത് ഇതായിരുന്നു. അതേസമയം തുല്യപ്രധാന്യമുള്ള നയപരമായ മറ്റൊരു തീരുമാനവും ഉണ്ടായിരുന്നു. ഇ എം എസ് മന്ത്രിസഭ അംഗീകരിച്ച പൊലീസ് നയമായിരുന്നു അത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതാദ്യമായി ഒരു സര്‍ക്കാര്‍ ജനാധിപത്യപരമായ ഒരു പൊലീസ് നയം അവതരിപ്പിച്ചു. തൊഴില്‍ തര്‍ക്കങ്ങളിലോ ഭൂപ്രഭുക്കളും കര്‍ഷകരുംതമ്മിലുള്ള തര്‍ക്കങ്ങളിലോ പൊലീസ് ഇടപെടാന്‍ പാടില്ലെന്നതായിരുന്നു ഈ നയത്തിന്റെ അന്തഃസത്ത. തൊഴിലാളികളുടെയും കര്‍ഷകരുടെയും പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ മുതലാളിമാര്‍ക്കും ഭൂപ്രഭുക്കള്‍ക്കും ഉപയോഗിക്കാനുള്ള ഉപകരണമല്ല പൊലീസ്. ഏതെങ്കിലും ഒരു വിഭാഗം നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ക്രമസമാധാനപ്രശ്നം സൃഷ്ടിക്കപ്പെടുകയാണെങ്കില്‍ മാത്രമേ പൊലീസ് ഇടപെടേണ്ടതുള്ളു.

ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭയുടെ അനുഭവത്തെക്കുറിച്ച് ഇ എം എസ് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. "കേരളത്തിലെ 'പരീക്ഷണം' എന്തെങ്കിലും തെളിയിക്കുന്നെങ്കില്‍ അതിതാണ്: ഭൂരിപക്ഷം ലഭിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ രൂപീകരണം ഉള്‍പ്പെടെ പാര്‍ലമെന്ററി രംഗത്തെ പോരാട്ടം വര്‍ഗസമരത്തിന്റെ ഒരു പ്രത്യേക രൂപമാണ്; പാര്‍ലമെന്ററി രംഗത്തെ പോരാട്ടത്തെ വര്‍ഗസമരത്തിന് കീഴ്പ്പെടുത്തണം; പാര്‍ലമെന്റേതര സമരങ്ങളുമായി പാര്‍ലമെന്ററി രംഗത്തെ സമരത്തെ കോര്‍ത്തിണക്കണം'' (ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍, പേജ് 177)

വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തിലെ അടവുകള്‍

അടിയന്തിര സാഹചര്യങ്ങളുമായി ബന്ധപ്പെട്ടും ദീര്‍ഘകാല തന്ത്രവുമായി ബന്ധപ്പെട്ടും സംഭവിക്കുന്ന മാറ്റങ്ങളുടെ സത്ത മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കഴിവിന്റെ ഫലമായിട്ടുണ്ടായതായിരുന്നു രാഷ്ട്രീയ അടവുകളിലെ ഇ എം എസിന്റെ പ്രാവീണ്യം. ഒരു രാഷ്ട്രീയ പ്രതിഭാസം ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ അതേ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളെ മുന്‍കൂട്ടി കാണുന്ന കാര്യത്തില്‍ അദ്ദേഹത്തിനുപരിയായി മറ്റാരും ഉണ്ടായിരുന്നില്ല. വര്‍ഗാടിസ്ഥാനത്തില്‍ ആ രാഷ്ട്രീയ പ്രതിഭാസത്തെ വിശകലനംചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അടവുപരമായ ഒരു നയത്തിന്റെ അടുത്ത ഘട്ടത്തിന്് രൂപം നല്‍കുകയോ നിലവിലുള്ള അടവില്‍ മാറ്റം വരുത്തുന്നതിന് അദ്ദേഹം മുന്‍കൈയെടുക്കുകയോ ചെയ്തിരുന്നപ്പോഴെല്ലാം ഇത് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടതാണ്. പലപ്പോഴും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും പാര്‍ടിയും അദ്ദേഹത്തിന്റെ മാറിയ ധാരണകളുമായി കുറച്ചേറെ സമയം കഴിഞ്ഞു മാത്രമെ പൊരുത്തപ്പെടാറുണ്ടായിരുന്നുള്ളൂ. 1982ല്‍ പാര്‍ടിയുടെ 11-ാം കോണ്‍ഗ്രസ് രൂപവല്‍ക്കരിച്ച വര്‍ഗീയ വിഘടനശക്തികളുടെ വര്‍ദ്ധിച്ചുവരുന്ന വിപത്തിനെ സംബന്ധിച്ച ധാരണയെ കേരളത്തിലെ സമൂര്‍ത്ത സാഹചര്യങ്ങളില്‍ ഇ എം എസ് പ്രയോഗത്തില്‍ വരുത്തിയത് എങ്ങനെയെന്നത് ഇതിന്റെ ഉത്തമോദാഹരണമാണ്. കേരളത്തില്‍ പാര്‍ടി പ്രയോഗത്തില്‍ വരുത്തിയിരുന്ന ഐക്യമുന്നണി രാഷ്ട്രീയത്തില്‍ അന്നും ഭാഗഭാക്കായിരുന്ന വര്‍ഗീയ പാര്‍ടികളുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിന് പാര്‍ടിയുടെ ജനറല്‍സെക്രട്ടറിയെന്ന നിലയില്‍ മുന്‍നിരയില്‍ത്തന്നെ അദ്ദേഹം നിലയുറപ്പിച്ചിരുന്നു.

വര്‍ഗീയതയുടെ പ്രശ്നത്തില്‍ ഇ എം എസ് മറ്റൊരു സുപ്രധാന സംഭാവനകൂടി നല്‍കിയിട്ടുണ്ട്. അദ്ദേഹം പാര്‍ടി ജനറല്‍സെക്രട്ടറിയായിരുന്നപ്പോള്‍ ദേശീയതലത്തില്‍ 1980കളുടെ രണ്ടാംപകുതിയില്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ വിപത്ത് അതിവേഗം വളര്‍ന്നുവന്നു. അയോദ്ധ്യയിലെ ബാബറിമസ്ജിദ് ലക്ഷ്യമാക്കി രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഉദയം, ആര്‍എസ്എസും അതിന്റെ പരിവാരങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച വര്‍ഗീയ കലാപങ്ങളുടെ കുത്തൊഴുക്ക്, ഹിന്ദുത്വശക്തികളുടെ വര്‍ധിച്ചുകൊണ്ടിരുന്ന ആക്രമണാത്മകത എന്നിവയെല്ലാം മതേതര ജനാധിപത്യത്തിനുനേരെയുള്ള പുതിയ വിപത്തായി ഇ എം എസ് തിരിച്ചറിഞ്ഞു. മതേതര ചേരിയിലെ തന്റെ മറ്റേതു സമകാലികരെയുംകാള്‍ വളരെ മുമ്പേതന്നെ ഇ എം എസ് ആര്‍എസ്എസിന്റെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും പിന്‍ബലത്തോടെ ബിജെപി ഉയര്‍ത്തുന്ന ഭീഷണിയെ കണ്ടെത്തി. സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ മൊത്തം പാരമ്പര്യത്തിനും ദിശാബോധത്തിനും തികച്ചും എതിരായതായിരുന്നു ഹിന്ദുത്വ പ്രത്യയശാസ്ത്രം. സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ നിലനിന്നിരുന്നതും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നാലുപതിറ്റാണ്ടിനുശേഷം വലിയതോതില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടതുമായ വര്‍ഗീയ വിപത്ത്, ഇ എം എസിനെ സംബന്ധിച്ചിടത്തോളം, ബൂര്‍ഷ്വാ ഭൂപ്രഭു സംവിധാനത്തിന്റെ വര്‍ഗസ്വഭാവവുമായി ബന്ധപ്പെട്ടതായിരുന്നു. ഇത്തരം പ്രത്യയശാസ്ത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അതേ ശക്തികളുമായി സന്ധിചെയ്തിട്ടുള്ളതാണ് ഈ സംവിധാനം. ആയതിനാല്‍, ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിനെ വര്‍ഗീയശക്തിയായി മാത്രമല്ല ഇ എം എസ് കണ്ടത്. മറിച്ച്, ഇന്ത്യയിലെ വലതുപക്ഷ പിന്തിരിപ്പന്മാരുടെ പ്രതിനിധികള്‍ എന്ന നിലയില്‍ അവരെ വര്‍ഗാടിസ്ഥാനത്തിലാണ് ഇ എം എസ് വിശകലനം ചെയ്തത്.

തൊഴിലാളിവര്‍ഗ ബദലിനുവേണ്ടി

ഇ എം എസ് ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുള്ള മറ്റൊരു രംഗം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയെന്ന നിലയില്‍ ഇടതുപക്ഷത്തിന്റെ പങ്ക് കരുപ്പിടിപ്പിച്ചതായിരുന്നു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലാണ് അദ്ദേഹം അതിന്റെ അടിവേരുകള്‍ കണ്ടെടുത്തത്. തന്റെ ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒരു സജീവ കോണ്‍ഗ്രസുകാരനായിരുന്ന അദ്ദേഹം പിന്നീട് ഒരു പ്രമുഖ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്പാര്‍ടി പ്രവര്‍ത്തകനും ക്രമേണ കമ്യൂണിസ്റ്റ് നേതാവുമായി മാറുകയാണുണ്ടായത്. സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെ വികാസത്തിലെ ഓരോ ഘട്ടത്തിലെയും ഇടതുപക്ഷത്തിന്റെ പങ്ക് വിശദീകരിച്ചുകൊണ്ട് വളരെ ചിട്ടയായവിധത്തില്‍ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെയാകെ അനുഭവം മുന്നോട്ടുവെയ്ക്കാനാണ് ഇ എം എസ് ശ്രമിച്ചത്. 1935ല്‍ നെഹ്റു അധ്യക്ഷനായ ലഖ്നൌ സമ്മേളനം മുതല്‍ സുഭാഷ്ചന്ദ്രബോസ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ത്രിപുരി സമ്മേളനംവരെ കോണ്‍ഗ്രസിനുള്ളില്‍ വലതുപക്ഷവും ഇടതുപക്ഷവും തമ്മില്‍ നടത്തിയ പോരാട്ടം; പുതുതായി രൂപീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിയുടെ പങ്ക്; ഒക്ടോബര്‍ വിപ്ലവത്തിന്റെയും പില്‍ക്കാലത്ത് ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെയും സ്വാധീനം; എഐടിയുസിയുടെയും മറ്റ് വര്‍ഗ ബഹുജന സംഘടനകളുടെയും രൂപീകരണം-ബൂര്‍ഷ്വാ മേധാവിത്വമുള്ള പ്രസ്ഥാനത്തെ നേരിട്ടുകൊണ്ട് തൊഴിലാളിവര്‍ഗ/ഇടതുപക്ഷ കൈവഴി സ്വാതന്ത്ര്യസമരത്തില്‍ വളര്‍ന്നുവന്നതെങ്ങനെയെന്ന് ഈ സംഭവങ്ങളെയെല്ലാം കോര്‍ത്തിണക്കി യുക്തിയുക്തമായി വിശദീകരിക്കുകയാണ് അദ്ദേഹം.

സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ ഇടതുപക്ഷത്തിന്റെ പൈതൃകം തേടുകയും കോണ്‍ഗ്രസ് നേതൃത്വത്തിലെബൂര്‍ഷ്വാ-പെറ്റീ ബൂര്‍ഷ്വാ പ്രവണതകളില്‍നിന്നും അതിനെ വേര്‍തിരിച്ച് അവതരിപ്പിക്കുകയും ചെയ്ത ഇ എം എസ് തുടര്‍ന്ന് ഭരണവര്‍ഗ്ഗങ്ങളുടെ പ്രത്യയശാസ്ത്രപരമായ അധീശത്വത്തെ ചെറുക്കുകയെന്ന പ്രശ്നത്തിലാകെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സാമ്പത്തിക സമരങ്ങളിലൂടെയും രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെയും മാത്രം ഭരണവര്‍ഗങ്ങളുടെ അധീശത്വത്തെ ചെറുക്കാനാവില്ല. തന്റെ വിപ്ലവപ്രവര്‍ത്തനത്തിന്റെ പ്രാരംഭം മുതല്‍തന്നെ ഇടതുപക്ഷ ബദല്‍ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമങ്ങളുടെയും സാംസ്കാരിക-ധൈഷണിക പ്രവര്‍ത്തനങ്ങളുടെയും പങ്കിന്റെ പ്രാധാന്യം ഇ എം എസ് അംഗീകരിച്ചിരുന്നു. മാധ്യമങ്ങളുമായും സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഫലപ്രദമായ ആജീവനാന്ത ബന്ധം തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തെ സംബന്ധിച്ച ഈ സമഗ്രധാരണയെ പരിപോഷിപ്പിക്കുകയുണ്ടായി.

സോഷ്യലിസത്തിന്റെ സംരക്ഷണം

ഒക്ടോബര്‍ വിപ്ലവവും ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ- സോവിയറ്റ് യൂണിയന്റെ-രൂപീകണണവും സ്വാധീനിച്ച തലമുറയിലാണ് ഇ എം എസ് ഉള്‍പ്പെടുന്നത്. പില്‍ക്കാലത്ത് ചൈനീസ് വിപ്ലവവും സോഷ്യലിസ്റ്റ് ചേരിയുടെ രൂപീകരണവും ഇ എം എസ് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിന്റെ സാര്‍വദേശീയവീക്ഷണത്തെ സ്വാധീനിച്ചു. എന്നാല്‍, സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തപ്പോള്‍ മാര്‍ക്സിസം-ലെനിനിസത്തോട് അടിയുറച്ചുനില്‍ക്കാന്‍ ഏതെങ്കിലും ഒരു പ്രത്യേക കമ്യൂണിസ്റ്റുപാര്‍ടിയോട് വിധേയത്വം പുലര്‍ത്തേണ്ടതില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞവരില്‍ ഒരാളായിരുന്നു ഇ എം എസ്. സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളില്‍നിന്ന് സോഷ്യലിസത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ അത് സോവിയറ്റ് യൂണിയന്റെ കാര്യത്തിലായാലും ചൈനയുടെ കാര്യത്തിലായാലും, സിപിഐ (എം) നേതൃത്വം - ഇ എം എസ് അതിന്റെ അവിഭാജ്യഭാഗമായിരുന്നു-സോഷ്യലിസത്തിന്റെ സംരക്ഷണത്തിനായി ഉറച്ചുനിന്നു. എന്നാല്‍, ഇന്ത്യയിലെ തങ്ങളുടെ തന്ത്രത്തിനും അടവുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ എങ്ങനെ രൂപം നല്‍കണം എന്ന കാര്യത്തില്‍ ആരില്‍നിന്നും നിര്‍ദ്ദേശമോ മാര്‍ഗരേഖയോ സ്വീകരിക്കാനും സിപിഐ (എം) തയ്യാറായില്ല. ഒന്നര പതിറ്റാണ്ടോളം കാലം സിപിഐ (എം)ന്റെ ജനറല്‍സെക്രട്ടറിയെന്ന നിലയില്‍ ഇന്ത്യയിലെ സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് മാര്‍ക്സിസം പ്രയോഗിച്ചുകൊണ്ട് ഇ എം എസ് പാര്‍ടിയെ നയിച്ചു. മറ്റു രാജ്യങ്ങളിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ അനുഭവങ്ങളില്‍നിന്ന് നാം പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതായിട്ടുള്ളപ്പോള്‍തന്നെ പുറത്തുനിന്ന് സോഷ്യലിസത്തിന്റെ ഏതെങ്കിലും മാതൃകയെ അതേപടി പകര്‍ത്താനാവില്ലെന്ന ദൃഢവിശ്വാസമായിരുന്നു അദ്ദേഹം പുലര്‍ത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് കമ്യൂണിസ്റ്റു പാര്‍ടികള്‍ സിപിഐ (എം)ന് എതിരായ നിലപാട് എടുത്തപ്പോഴും പാര്‍ടിയെ വളരാന്‍ സഹായിച്ചതും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വിഭാഗമായി ഉയര്‍ന്നുവരാന്‍ സിപിഐ (എം)നെ പ്രാപ്തമാക്കിയതും ഈ വീക്ഷണമാണ്.

പിന്നീട്, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം കെട്ടിപ്പടുത്തതിന്റെ അനുഭവങ്ങളിലേക്കാകെ തിരിഞ്ഞുനോക്കുകയെന്ന പ്രക്രിയക്ക് ഇ എം എസ് തുടക്കംകുറിച്ചു. ചൈനയില്‍ അവിടത്തെ കമ്യൂണിസ്റ്റുപാര്‍ടി നടപ്പാക്കിക്കൊണ്ടിരുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചുകൊണ്ടിരുന്നു. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിലും പ്രയോഗത്തിലും സംഭവിച്ച പ്രമാണമാത്രവാദത്തിന്റേതും തിരുത്തല്‍വാദത്തിന്റേതുമായ പിശകുകള്‍ കൃത്യമായി കണ്ടെത്താനുള്ള നിരന്തര പരിശ്രമത്തിലായിരുന്നു അദ്ദേഹം. അങ്ങനെ മാത്രമേ മാര്‍ക്സിസത്തെ ക്രീയാത്മകമായി പ്രയോഗിക്കാനും സോഷ്യലിസത്തെ പുനരുജ്ജീവിപ്പിക്കാനും കഴിയൂ.

കമ്യുണിസ്റ്റ് മൂല്യങ്ങളുടെ സാക്ഷാത്കാരം

ഏറ്റവും മികച്ച കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഇ എം എസ് സ്വാംശീകരിച്ചു. പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. ധൈഷണികമായി പ്രതിഭാശാലിയായിരുന്നിട്ടും അദ്ദേഹം വിനയത്തോടെ പെരുമാറിയിരുന്നു; സര്‍വ്വവും പാര്‍ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച അദ്ദേഹം തികഞ്ഞ ലളിതജീവിതം നയിച്ചു. അത്യൂന്നത നേതാവായിരുന്നിട്ടും അദ്ദേഹം അഹംഭാവത്തിന് അതീതനായിരുന്നു. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുകയും പാര്‍ടി ചര്‍ച്ചകളില്‍ എപ്പോഴും സ്വയം വിമര്‍ശനപരമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. പാര്‍ടി നയങ്ങളും ആശയങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി സമാനതകളില്ലാത്തതാണ്. ദിനപത്രങ്ങളിലെ ലേഖനങ്ങളായും പ്രതിവാര പംക്തികളായും മുഖപ്രസംഗങ്ങളായും പുസ്തകങ്ങളുടെയും സാംസ്കാരിക സംഭവങ്ങളുടെയും നിരൂപണങ്ങളായും ഇത്രയേറെ എഴുതിയിട്ടുള്ള മറ്റൊരു കമ്യൂണിസ്റ്റ് നേതാവും ഉണ്ടായിട്ടില്ല.

ഇത്തരത്തിലുള്ള പ്രബലനായ ഒരു നേതാവിനെ ലഭിച്ച ഇന്ത്യയിലെയും കേരളത്തിലെയും കമ്യുണിസ്റ്റ് പ്രസ്ഥാനം അനുഗ്രഹീതമാണ്. ഇ എം എസ് പ്രതീകവല്‍ക്കരിച്ച മൂല്യങ്ങളെയും പ്രത്യയശാസ്ത്രത്തെയും ഉയര്‍ത്തിപ്പിടിക്കേണ്ടതും മുന്നോട്ടു കൊണ്ടുപോകേണ്ടതും പാര്‍ടിയുടെ പരമപ്രധാന കര്‍ത്തവ്യമാണ്.

പ്രകാശ് കാരാട്ട്

Friday, June 12, 2009

ജനാധിപത്യത്തിന്റെ ഭാവി

ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ അവസാനത്തിലേക്കാണ് നയിക്കുന്നതെന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ അഭിപ്രായം ഗൌരവമായ ചര്‍ച്ചയ്ക്ക് വിഷയമാക്കേണ്ടതാണ്. ഇടുങ്ങിയ വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കും സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കും വിധേയരായി ഗവര്‍ണര്‍ക്ക് ഏലേസ മൂളുന്നവര്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണ്. രാഷ്ട്രപതി നിയമിക്കുന്ന ഏകാധിപതിയുടെ ഭരണമാണോ അതോ ജനാധിപത്യസംവിധാനമാണോ വേണ്ടതെന്ന മൌലികമായ ചോദ്യമാണ് ഈ സംഭവം ഉയര്‍ത്തുന്നത്. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ ചക്രവര്‍ത്തിയല്ല, ജനാധിപത്യസംവിധാനത്തില്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ട വ്യക്തിയാണ്. ഗവര്‍ണര്‍ നിയമിക്കുന്ന ഭരണഘടനാസ്ഥാപനമായ അഡ്വക്കറ്റ് ജനറലിനേക്കാളും ആധികാരികത സിബിഐക്ക് ഉണ്ടാകുന്നത് പൊലീസ് രാജിലാണ്. ഇനിയിപ്പോള്‍ കോടതികളും നിയമോപാദശങ്ങളുമൊന്നും വേണ്ടിവരില്ലായിരിക്കും. പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത് അനുസരിച്ച് നാളെ ഗവര്‍ണര്‍ തൂക്കിക്കൊലയ്ക്ക് വരെ ഉത്തരവ് ഇടുമായിരിക്കും. അതുകൊണ്ടാണ് ഏകാധിപത്യമാണോ ജനാധിപത്യമാണോ വേണ്ടതെന്ന കാതലായ പ്രശ്നമാണ് താന്‍ ഉയര്‍ത്തുന്നതെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ ആവര്‍ത്തിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ശുപാര്‍ശ നിഷ്കരുണം തള്ളിക്കളഞ്ഞ് കോണ്‍ഗ്രസിന്റെയും അവരുടെ വാലാട്ടിപ്പട്ടികളായി അധഃപതിച്ചവരുടെയും താളത്തിന് തുള്ളുന്നവരായി ഗവര്‍ണര്‍ തരംതാഴരുതെന്ന അഭിപ്രായമാണ് കഴിഞ്ഞദിവസം ഞങ്ങള്‍ പ്രകടിപ്പിച്ചത്. അത് ശരിവയ്ക്കുന്നതാണ് അതിനുശേഷമുണ്ടായ സംഭവങ്ങളും. ഭരണഘടനാസ്ഥാപനങ്ങളെ രാഷ്ട്രീയതാല്‍പ്പര്യത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളായി അധഃപതിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിലെ പ്രശ്നം. ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് ഭരണഘടനാപ്രകാരമല്ലെന്ന കാര്യം പലതവണ ആവര്‍ത്തിച്ചതാണ്. അതിനുശേഷമുണ്ടായ നടപടികള്‍ എത്ര തരംതാണ രീതിയിലാണ് ഗവര്‍ണര്‍സ്ഥാനത്തിരിക്കുന്നവര്‍ പെരുമാറുന്നതെന്ന കാര്യം വെളിച്ചത്തുകൊണ്ടുവന്നു. മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും തനിക്ക് പുല്ലാണെന്ന മട്ടിലാണ് സിബിഐ ഉദ്യോഗസ്ഥനെ നേരിട്ട് വിളിപ്പിച്ച് ഉത്തരവ് നല്‍കിയ നടപടി. അതിന് ഏറാന്‍ മൂളാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക് കഴിയില്ല. ആഭ്യന്തരമന്ത്രി പത്രസമ്മേളനത്തില്‍ പരസ്യമായി ഈ നടപടിയെ അപലപിച്ചപ്പോള്‍ മാത്രമാണ് റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കിയത്.

ഗവര്‍ണറുടെ ഈ നടപടി അങ്ങേയറ്റം ധിക്കാരവും ജനാധിപത്യസംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്. ഗവര്‍ണറുടെ അനുമതിപത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഭരണഘടനാപരമായി നിയമിച്ച അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായത്തെ അടിസ്ഥാനമാക്കി മന്ത്രിസഭ നല്‍കിയ ശുപാര്‍ശ തള്ളിക്കളഞ്ഞ ഗവര്‍ണര്‍ക്ക് ഏതു ഭരണഘടനാസ്ഥാപനമാണ് ഉപദേശം നല്‍കിയതെന്ന കാര്യം റിപ്പോര്‍ട്ടിലില്ലത്രേ. മാണി വക്കീലിനെ പോലുള്ളവരും മറ്റു ചില കറുത്ത ശക്തികളും നല്‍കിയ ഉപദേശമാണ് ഗവര്‍ണറെ നയിക്കുന്നതെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. അഡ്വക്കറ്റ് ജനറല്‍ എണ്ണിയെണ്ണി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയുന്ന ഒരു വാചകം പോലും ഞങ്ങളുടെ ചില സഹജീവികള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലില്ല. ഗവര്‍ണര്‍ ഉത്തരവിടുന്നതും അനുമതി നല്‍കുന്നതും ഗവമെന്റിന്റെ തലവനെന്ന നിലയിലാണ്. ആലങ്കാരികപദവിയായി കണക്കാക്കപ്പെടുന്ന സ്ഥാനത്തിരിക്കുന്നവര്‍ നിലവിട്ട് കളിക്കുന്നത് ജനാധിപത്യസംവിധാനത്തിന് അംഗീകരിക്കാന്‍ കഴിയില്ല.

സാധാരണജനത്തിന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കറുത്തവഴികളിലൂടെ സഞ്ചരിച്ചാണ് ലാവ്ലിന്‍ കേസില്‍ പിണറായിയെ പ്രതിയാക്കുന്നത്. അതിനായി ശ്രമിച്ചവരാണ് പിണറായി നിയമത്തിന്റെ വഴിയെ ഭയക്കുന്നത് എന്തിനാണെന്ന് നിഷ്കളങ്കമെന്ന മട്ടില്‍ ചോദിക്കുന്നത്. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ ഭരണകര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മേല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചാര്‍ത്തി കോടതി കയറ്റിയിറക്കുന്ന സ്ഥിതി ഒഴിവാക്കുന്നതിനാണ് ക്രിമിനല്‍ നിയമത്തിന്റെ ചട്ടങ്ങളില്‍ പ്രോസിക്യൂഷന്‍ അനുമതിക്കായി പ്രത്യേകമായ വകുപ്പ് ഉണ്ടാക്കുന്നത്. ഈ വകുപ്പ് അനുസരിച്ചുള്ള നീതി ലഭിക്കാനുള്ള അവകാശം കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ച പിണറായിക്ക് മാത്രമില്ലെന്നാണ് ചോരകുടിയന്മാര്‍ പ്രചരിപ്പിക്കുന്നത്. ഇതിനുള്ള വ്യവസ്ഥാപിതമാര്‍ഗങ്ങളെ നിഷേധിച്ച ഗവര്‍ണറുടെ നടപടി നീതിന്യായസംവിധാനത്തോടുള്ള വെല്ലുവിളി കൂടിയാണ്. അതിക്രൂര കുറ്റവാളികളേക്കാളും മോശക്കാരനാക്കി പിണറായിയെ ചിത്രീകരിക്കുന്നതില്‍ ഉന്മാദം കൊള്ളുന്ന മാധ്യമക്കൂട്ടം ഒരുനാള്‍ സത്യം തിരിച്ചറിയുകതന്നെ ചെയ്യും. ആരോ വിളമ്പിത്തന്നിരുന്നത് അപ്പടി വിഴുങ്ങി നിഗമനങ്ങളില്‍ എത്തിയ പലരും സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായ നിലപാടിലേക്ക് വരുന്നുണ്ട്.

ഗവര്‍ണര്‍ പദവിയെ സംബന്ധിച്ച് സജീവമായി ചര്‍ച്ച ചെയ്യാന്‍ പൊതുസമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തില്‍ സിപിഐ എമ്മിന് സുവ്യക്തമായ അഭിപ്രായമുണ്ട്. തരാതരം മാറുന്നതല്ല കമ്യൂണിസ്റ്റ് പാര്‍ടിയുടെ അഭിപ്രായം. കേന്ദ്ര-സംസ്ഥാനബന്ധങ്ങളെ സംബന്ധിച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി അടുത്തിടെ അംഗീകരിച്ച രേഖയിലും ഗവര്‍ണര്‍പദവി ആവശ്യമില്ലെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ സംവിധാനം ഫെഡറല്‍ ജനാധിപത്യ ഭരണസംഹിതയ്ക്ക് എതിരാണ്. ഫെഡറല്‍ ഭരണഘടന അംഗീകരിച്ച ഒരു രാജ്യത്തും ഇത്തരം സംവിധാനമില്ലെന്നകാര്യവും പാര്‍ടി രേഖ ഓര്‍മിപ്പിക്കുന്നുണ്ട്. ഈ പദവി ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന മൂന്ന് പ്രമുഖ വ്യക്തികളുടെ പാനലില്‍നിന്നായിരിക്കണം നിയമനം നടത്തേണ്ടതെന്നും രേഖ വ്യക്തമാക്കുന്നു. ഗവായ്യുടെ നടപടി ഇനിയും പിടികിട്ടാത്തവര്‍ക്ക് തിരിച്ചറിവു ലഭിക്കുന്നതിന് ഇതെല്ലാം സഹായകരമായിരിക്കും.

സിപിഐ എമ്മിനെ തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിക്കുന്ന അവിശുദ്ധസംഘത്തിന്റെ ഉപകരണമായി ഗവര്‍ണറും അധഃപതിച്ചിരിക്കുന്നു. കൃഷ്ണയ്യര്‍ വ്യക്തമാക്കുന്നതുപോലെ ഇത് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമല്ല. ഭരണഘടനാതത്വങ്ങളും ജനാധിപത്യമൂല്യങ്ങളും ഒരുവശത്തും ഏകാധിപത്യം മറുവശത്തും നില്‍ക്കുന്ന പ്രശ്നമാണ്. തെരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങളെ വെല്ലുവിളിച്ച് ഒരു വ്യക്തിക്ക് ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന പ്രാഥമികപാഠമാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഗവായ്, പിണറായി സമവാക്യത്തില്‍ ചുരുക്കിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍ കഥയറിയാതെ ആടുന്നവരല്ല. ബോധപൂര്‍വം ഉറക്കം നടിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളാണ്. കുറെ വര്‍ഷമായി നടത്തിയ നീക്കം തല്‍ക്കാലത്തേക്കെങ്കിലും ലക്ഷ്യം കണ്ടെന്ന ആഹ്ളാദത്തില്‍ ആറാടി വലതുപക്ഷം നടത്തുന്ന നീക്കം ജനാധിപത്യത്തിനുതന്നെ ഭീഷണിയും ഇരിക്കുന്ന കൊമ്പ് മുറിക്കാനുള്ള ശ്രമവുമാണ്.

ദേശാഭിമാനി മുഖപ്രസംഗം ജൂണ്‍ 12, 2009

Thursday, June 11, 2009

ഗവര്‍ണറുടെ നടപടി ഫെഡറലിസത്തിനു മേലുള്ള കടന്നുകയറ്റം

ശക്തമായ കേന്ദ്രവും ശക്തമായ സംസ്ഥാനവും പ്രാദേശിക സര്‍ക്കാരുകളുടെ തലത്തിലേക്ക് ഉയരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരു ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാനശിലകളാണ്. ശക്തമായ സംസ്ഥാനം ശക്തമായ കേന്ദ്രത്തിന് പൂരകമാണ്. ഭരണസംവിധാനങ്ങള്‍ അത്തരത്തില്‍ ഉയരുമ്പോള്‍മാത്രമേ നാനാത്വത്തില്‍ ഏകത്വമെന്ന നിലയില്‍ നമ്മുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാന്‍ രാജ്യത്തിന് കഴിയുകയുള്ളൂ. അത് രൂപപ്പെടുത്തുന്നതിനുവേണ്ടിയുള്ള നിരവധി ചര്‍ച്ചകള്‍ ഭരണഘടനാ രൂപീകരണകാലഘട്ടം മുതലേ രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. പിന്നീട് ഇത്തരം ചര്‍ച്ചകളില്‍ ഏറെ ഗൌരവമായി ഉയര്‍ന്നുവന്ന വിഷയമാണ് സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ പ്രതിനിധിയായി ഗവര്‍ണറെന്ന ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യം.

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റശേഷം ആ സര്‍ക്കാരിനെ ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ പേരു പറഞ്ഞാണ് പിരിച്ചുവിട്ടത്. 1965ല്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ആ തെരഞ്ഞെടുപ്പില്‍ സിപിഐ എം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. സ്വാഭാവികമായും പാര്‍ടിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടതായിരുന്നു. എന്നാല്‍, അത്തരമൊരു നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. നിയമസഭ ഒരു പ്രാവശ്യം പോലും വിളിച്ചുചേര്‍ക്കാതെ പിരിച്ചുവിടുക എന്ന നയമാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഇങ്ങനെ ജനാധിപത്യപരമായ സംവിധാനത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഗവര്‍ണര്‍മാര്‍ നടത്തിയ സംഭവം മുമ്പേ ഉണ്ടായിട്ടുണ്ട്.

അഖിലേന്ത്യാതലത്തില്‍ ഇത്തരം വിഷയങ്ങള്‍ സജീവമായിത്തീര്‍ന്നത് 1967ലെ തെരഞ്ഞെടുപ്പിനുശേഷമാണ്. ആ വര്‍ഷമാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും കോണ്‍ഗ്രസിതര ഗവമെന്റുകള്‍ അധികാരത്തില്‍ വരികയും ചെയ്തത്. കേന്ദ്രസര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ സമീപനം സ്വീകരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരായി ഗവര്‍ണറെ ഉപയോഗപ്പെടുത്തി ഇടപെടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങളും രാജ്യത്താകമാനം വലിയ പ്രതിസന്ധി രൂപപ്പെടുത്തിയെടുത്തു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് ഇത്തരം പ്രശ്നങ്ങള്‍ നയിക്കുകയുംചെയ്തു. ഗവര്‍ണറുടെ ജനാധിപത്യവിരുദ്ധവും സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തില്‍ കൈകടത്തുന്നതുമായ വലിയ വിവാദങ്ങളും ചര്‍ച്ചകളും ഈ കാലഘട്ടത്തില്‍ ഇന്ത്യയില്‍ വ്യാപകമായി ഉയര്‍ന്നുവന്നു. ഈ അവസരത്തില്‍ 1969 മാര്‍ച്ച് 24ന് ദേശാഭിമാനി ദിനപത്രത്തില്‍ സ. ഇ എം എസിന്റെ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു:

"ഗവര്‍ണര്‍സ്ഥാനം എടുത്തുകളയണം. അഥവാ ഒരു ഗവര്‍ണര്‍ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട ആളായിരിക്കണം. സുശക്തമായ കേന്ദ്രം എന്ന ആശയത്തിന് ഞാന്‍ എതിരല്ല. ഇന്ന് നടക്കുന്ന കാര്യങ്ങള്‍ കേന്ദ്രത്തെ സുശക്തമാക്കുന്നതിനു പകരം ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. സുശക്തമായ കേന്ദ്രം വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടുമാത്രം സുശക്തമായ കേന്ദ്രമുണ്ടാവില്ല. എന്തു നയമാണ് പിന്തുടരുന്നത് എന്നതാണ് പ്രശ്നം.''

സംസ്ഥാനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം ഫെഡറലിസത്തെത്തന്നെ ദുര്‍ബലപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്ന ഇ എം എസിന്റെ ദീര്‍ഘവീക്ഷണമാണ് ഇവിടെ കാണാനാവുന്നത്. ഗവര്‍ണറുടെ ഇടപെടലുകള്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് കടന്നുകയറുന്നത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനരീതിക്ക് തടസ്സം സൃഷ്ടിക്കുന്ന കാര്യം മുഖ്യമന്ത്രിയായിരിക്കെത്തന്നെ വി എസ് അച്യുതാനന്ദനും ഒരു ലേഖനത്തില്‍ ശരിയായ നിലയില്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്.

"സംസ്ഥാനങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍മാരെ ചട്ടുകമാക്കുന്ന സമീപനവും കോണ്‍ഗ്രസ് ഐയുടെ സംഭാവനയാണ്. കേന്ദ്രം ഓരോ സംസ്ഥാനത്തും ഗവര്‍ണര്‍മാരായി നിയമിക്കുന്നത് കേന്ദ്രഭരണകക്ഷിയുടെ നേതാക്കളെയാണ്. കേന്ദ്രത്തിലും കേന്ദ്രഭരണകക്ഷി--ഭരിക്കുന്ന സംസ്ഥാനത്തും മന്ത്രിമാരായി പരിഗണിക്കാന്‍ കഴിയാതെ പോകുന്നവര്‍, കേന്ദ്രഭരണകക്ഷിയുടെ സംസ്ഥാനതല രാഷ്ട്രീയത്തില്‍ ഗ്രൂപ്പുവഴക്ക് ശക്തിപ്പെടുമ്പോള്‍ അതിലൊരു ഗ്രൂപ്പിനെ ,നേതാവിനെ എന്നിങ്ങനെയാണ് ഗവര്‍ണര്‍ നിയമനത്തിനുള്ള മാനദണ്ഡം-പേടിപ്പെടുത്തുന്ന ഒരു വലിയേട്ടനായി കേന്ദ്രം ഗവര്‍ണറെ അവരോധിക്കുന്നു. കേരളത്തില്‍ ജ്യോതി വെങ്കിടാചലം ഗവര്‍ണറായിരിക്കെ നായനാര്‍ ഗവമെന്റിനോട് കൈക്കൊണ്ട സമീപനം ഇന്നും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. കേന്ദ്രഭരണകക്ഷിയുടെ ഏജന്റിനെപ്പോലെ ഗവര്‍ണര്‍പദവിയെ അധഃപതിപ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് ഐ സര്‍ക്കാരുകള്‍ സ്വീകരിച്ചുപോന്നത്. സംസ്ഥാനങ്ങളിലെ മന്ത്രിസഭകളെ അട്ടിമറിക്കാന്‍ നേരിട്ടിടപെടുന്ന ലജ്ജാകരമായ സമീപനങ്ങളുണ്ടായി. കുതിരക്കച്ചടവടത്തിന് ഗവര്‍ണര്‍ നേരിട്ട് നേതൃത്വം നല്‍കിയ സംഭവം പോലുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍പദവി തുടരണോ എന്ന് പുനരാലോചിക്കണമെന്ന് സിപിഐ എം മുമ്പ് ശക്തമായി ആവശ്യപ്പെട്ടുപോന്നത്.'' (കേന്ദ്ര-സംസ്ഥാനബന്ധങ്ങള്‍: പുനക്രമീകരണം അനിവാര്യം, മാര്‍ക്സിസ്റ്റ് സംവാദം ലക്കം 28, പേജ് 18)

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് രൂപീകരിക്കപ്പെട്ട സര്‍ക്കാരിയാ കമീഷന്റെ ചോദ്യാവലിക്കുള്ള മറുപടിയിലും സിപിഐ എം ഈ പ്രശ്നം ഉന്നയിക്കുകയുണ്ടായി.

"ബ്രിട്ടീഷുകാര്‍ മുമ്പ് രൂപീകരിച്ച ഭരണഘടനയില്‍നിന്നെടുത്ത് 1950ലെ ഭരണഘടനയില്‍ ഏഴുതിച്ചേര്‍ത്ത മറ്റൊരു വ്യവസ്ഥയാണ് ഗവര്‍ണറുടെ അധികാരങ്ങളെ സംബന്ധിച്ചുള്ളത്. ബ്രിട്ടീഷുകാരുടെ ഭരണഘടനയില്‍ ഗവര്‍ണര്‍ ബ്രിട്ടീഷ് ഗവമെന്റ് നിയമിക്കുന്നയാളും ഗവര്‍ണര്‍ജനറല്‍വഴി ബ്രിട്ടീഷ് ഗവമെന്റിനോട് ഉത്തരവാദിത്തമുള്ളയാളും ആയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയില്‍ ഇത് സംബന്ധിച്ചു വരുത്തിയിട്ടുള്ള ഒരേയൊരു ഭേദഗതി ഗവര്‍ണര്‍ കേന്ദ്രഗവമെന്റ് നിയമിക്കുന്നയാളായിരിക്കും എന്നത് മാത്രമാണ്. ഇതിന്റെ അര്‍ഥം കേന്ദ്രത്തിലെ ഭരണകക്ഷിയുടെ ഒരു ഏജന്റായിരിക്കും എന്നതാണ്. യഥാര്‍ഥത്തില്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഗവമെന്റിനെ അധികാരത്തിലേറ്റുന്നത് നിഷേധിക്കാനും അവര്‍ക്ക് വേണ്ടാത്ത ഗവമെന്റിനെ അവരോധിക്കാനുംവേണ്ടി ഗവര്‍ണറുടെ പദവിയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ ഭരണകക്ഷിയുടെ "ഹൈകമാന്‍ഡിന്'' അലോസരം ഉണ്ടാക്കുന്ന ആ കക്ഷിയിലെതന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ നേതാവിന് സ്ഥാനം നല്‍കാനായും ഈ പദവിയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഗവര്‍ണര്‍ "നിഷ്പക്ഷത'' പാലിക്കുന്ന ആളെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ അത് അപഹാസ്യമായിരിക്കും.''

ഗവര്‍ണര്‍സ്ഥാനം സംസ്ഥാന സര്‍ക്കാരിന്റെ ജനാധിപത്യപരമായ അവകാശങ്ങളെ തകര്‍ക്കുമെന്ന പാര്‍ടിയുടെ ആശങ്കകളും ദീര്‍ഘവീക്ഷണവും അക്ഷരംപ്രതി ശരിയായിരിക്കുന്നു എന്നാണ് ലാവ്ലിന്‍ കേസിന്റെ പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ നടപടികള്‍ വ്യക്തമാക്കുന്നത്. ഗവര്‍ണറോട് പ്രോസിക്യൂഷനുള്ള അനുമതി സിബിഐ ആവശ്യപ്പെട്ടപ്പോള്‍ സാധാരണ രീതിയിലെന്നപോലെ മന്ത്രിസഭയ്ക്ക് അത് കൈമാറി. മന്ത്രിസഭ ഭരണഘടന അനുശാസിക്കുന്നതുപോലെ അത് അഡ്വക്കറ്റ് ജനറലിന് കൈമാറി. അഡ്വക്കറ്റ് ജനറലിന്റെ ഉത്തരവാദിത്തമെന്തെന്ന് ഭരണഘടന കൃത്യമായി നിര്‍വചിക്കുന്നുണ്ട്.

"അഡ്വക്കറ്റ് ജനറലിന് അപ്പോഴപ്പോള്‍ ഗവര്‍ണര്‍ അയച്ചുകൊടുക്കുകയോ ഏല്‍പ്പിക്കുകയോ ചെയ്യുന്ന അങ്ങനെയുള്ള നിയമപരമായ വിഷയങ്ങളെക്കുറിച്ച് ആ സംസ്ഥാനത്തിന്റെ സര്‍ക്കാരിന് ഉപദേശം കൊടുക്കുകയും നിയമസ്വഭാവമുള്ള അത്തരം മറ്റ് കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയും ഈ ഭരണഘടനയാലോ ഭരണഘടനപ്രകാരമോ ആ സമയം പ്രാബല്യത്തിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്താലോ നിയമപ്രകാരമോ നല്‍കിയിട്ടുള്ള ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നത് അഡ്വക്കറ്റ് ജനറലിന്റെ കര്‍ത്തവ്യമായിരിക്കുന്നതാണ്.'' (ഇന്ത്യന്‍ ഭരണഘടന, 165 (2))

ഇപ്രകാരം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നവിധം സര്‍ക്കാരിനു മുമ്പാകെ വന്ന നിയമപ്രശ്നം എജിക്ക് അയക്കുകയാണ് മന്ത്രിസഭ ചെയ്തത്. ഇതില്‍ അസാധാരണമായി ഒന്നുമില്ല. എജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയുംചെയ്തു. സ്വാഭാവികമായും മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. എന്നാല്‍, ഈ കീഴ്വഴക്കവും ഭരണഘടനാപരമായ ഉത്തരവാദിത്തവും മറന്ന് സ്വന്തം നിലയ്ക്ക് തെളിവുകള്‍ ശേഖരിക്കാനും സിബിഐയുമായി നേരിട്ട് ഇടപാടുകള്‍ നടത്താനും അവരുടെ കൈയില്‍ നേരിട്ട് പ്രോസിക്യൂഷനുള്ള അനുമതി കൊടുക്കുകയുമാണ് ഇവിടെ ഗവര്‍ണര്‍ ചെയ്തിരിക്കുന്നത്. അതായത്, ഗവര്‍ണര്‍പദവി സംസ്ഥാന സര്‍ക്കാരിന്റെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തിന് തടസ്സമായിത്തീരുമെന്ന പാര്‍ടിയുടെ കാഴ്ചപ്പാട് അക്ഷരംപ്രതി ശരിയായിത്തീരുകയാണ് ഇവിടെ ഉണ്ടായത്. കേന്ദ്ര ഭരണകക്ഷിയുടെ ചട്ടുകമായി കേന്ദ്രഭരണം നിയോഗിച്ച ഈ ഉദ്യോഗസ്ഥന്‍ മാറുകയാണ് ചെയ്യുന്നത്. മന്ത്രിസഭയുടെ അധികാരത്തിനു മുകളില്‍ പ്രസിഡന്റിനുപോലും കടക്കുന്നതിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടില്ല.
രാഷ്ട്രപതിപോലും മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 74-ാം വകുപ്പ് പറയുന്നുണ്ട്.

"രാഷ്ട്രപതിയെ സഹായിക്കാനും ഉപദേശിക്കുവാനും പ്രധാനമന്ത്രി തലവനായുള്ള ഒരു മന്ത്രിസഭ ഉണ്ടായിരിക്കേണ്ടതും രാഷ്ട്രപതി, തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍, അങ്ങനെയുള്ള ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുമാകുന്നു.'' "എന്നാല്‍, രാഷ്ട്രപതിക്ക് അങ്ങനെയുള്ള ഉപദേശം പൊതുവായോ അല്ലാതെയോ പുനരാലോചിക്കുവാന്‍ മന്ത്രിസഭയോട് ആവശ്യപ്പെടാവുന്നതും അങ്ങനെയുള്ള പുനരാലോചനയ്ക്കുശേഷം നല്‍കിയ ഉപദേശമനുസരിച്ച് രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ടതും ആകുന്നു.''

അതായത് മന്ത്രിസഭകള്‍ക്കുള്ള ഉപദേശം അക്ഷരംപ്രതി അനുസരിക്കാന്‍ രാഷ്ട്രപതിക്കുപോലും ഉത്തരവാദിത്തമുണ്ട്. വിയോജിപ്പുണ്ടെങ്കില്‍ത്തന്നെ മന്ത്രിസഭയ്ക്ക് തിരിച്ചയച്ച് തുടര്‍ന്ന് മന്ത്രിസഭ അയക്കുന്ന ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. രാഷ്ട്രപതിപോലും കേന്ദ്രമന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത് എന്നിരിക്കെ ഗവര്‍ണറെ മന്ത്രിസഭയ്ക്ക് മുകളില്‍ സ്ഥാപിക്കുന്നത് ഏത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. രാഷ്ട്രപതി ഒരര്‍ഥത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ആളാണ്. എന്നാല്‍, ഗവര്‍ണറാകട്ടെ കേന്ദ്രം നിയമിക്കുന്ന ഉദ്യോഗസ്ഥനും. ആ ഉദ്യോഗസ്ഥന് മന്ത്രിസഭയ്ക്കുമേലെ അധികാരമുണ്ടെന്ന് ജനാധിപത്യബോധമുള്ള ആരും പറയില്ല.

സംസ്ഥാന സര്‍ക്കാരിന് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഈ നയം ഫെഡറലിസത്തിനുമേലുള്ള കടന്നുകയറ്റമാണ്. ഈ കടന്നുകയറ്റം ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനേ സഹായിക്കുകയുള്ളൂ. അതുകൊണ്ട് ഗവര്‍ണറുടെ ജനാധിപത്യവിരുദ്ധമായ ഈ നടപടിക്കെതിരായുള്ള ചെറുത്തുനില്‍പ്പ് കേവലമായ പ്രോസിക്യൂഷന്റെ പ്രശ്നമല്ല. മറിച്ച്, ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. ശരിയായ ഫെഡറല്‍ സംവിധാനത്തിനുവേണ്ടിയുള്ള സമരവുമാണ്. സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ അവകാശങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുമ്പോള്‍മാത്രമേ ദേശീയ ഐക്യംപോലും ശരിയായ രീതിയില്‍ പുലരുകയുള്ളൂ എന്ന യാഥാര്‍ഥ്യം ഇവിടെ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്

ടി ശിവദാസമേനോന്‍ ദേശാഭിമാനി 11 ജൂണ്‍ 2009

ആ 12 കോടി ഇതാ ഇവിടെ

മലബാര്‍ ക്യാന്‍സര്‍സെന്ററിന് കനേഡിയന്‍ കമ്പനിയായ ലാവ്ലിന്‍ നല്‍കിയ 12 കോടി രൂപ എവിടെ എന്ന് ഇപ്പോഴും ചോദിക്കുന്നവര്‍ സ്വയം വിഡ്ഡിവേഷമണിയുന്നു.

കോടിയേരി അന്തോളിമലയില്‍ 25.5 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച മനോഹരമായ ആശുപത്രിയും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കിയത് കനേഡിയന്‍ കമ്പനി നല്‍കിയ തുക ഉപയോഗിച്ചാണ്. അര്‍ബുദരോഗ ചികിത്സാരംഗത്ത് ഉത്തരകേരളത്തിന്റെ പ്രതീക്ഷയായ ആശുപത്രിക്ക് 1998 ഏപ്രില്‍ 20നാണ് ശിലയിട്ടത്. 84,540 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ആശുപത്രിക്കായി കനേഡിയന്‍ കമ്പനിയുടെ സഹായത്തോടെ ആദ്യം നിര്‍മിച്ചത്. അഞ്ചരകോടി രൂപയാണ് കെട്ടിടത്തിന് ചെലവായത്. ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തിയാക്കി 2000 നവംബര്‍ 21ന് മുഖ്യമന്ത്രി ഇ കെ നായനാര്‍ ആശുപത്രി നാടിന് സമര്‍പ്പിക്കുമ്പോള്‍ 5.7 കോടി രൂപയുടെ അനുബന്ധ ഉപകരണങ്ങളും ആശുപത്രിയില്‍ സജ്ജമാക്കി. മാമോഗ്രാഫിമെഷീന്‍-40 ലക്ഷം, അള്‍ട്രാസൌണ്ട് സ്കാനര്‍-25 ലക്ഷം, ഓപ്പറേഷന്‍ തിയേറ്റര്‍-60 ലക്ഷം എന്നിവയൊക്കെ കനേഡിയന്‍ സഹായത്തോടെയാണ് സ്ഥാപിച്ചത്. ഇതിനുപുറമെ എക്സ്റേ മെഷീനുകള്‍, ഹെമറ്റോളജി ആന്‍ഡ് ബയോകെമിക്കല്‍ ലാബ്, പാത്തോളജി ലാബ്, സൈറ്റോളജി, ഹിസ്റ്റോപാത്തോളജി വിഭാഗങ്ങള്‍, ആശുപത്രിക്കാവശ്യമായ ഫര്‍ണിച്ചര്‍, 110 കെവി ട്രാന്‍സ്ഫോമര്‍, ജനറേറ്റര്‍ തുടങ്ങി അടിയന്തര ആവശ്യമുള്ള സംവിധാനങ്ങള്‍ തുടക്കത്തില്‍ ഏര്‍പ്പെടുത്തിയതും കനേഡിയന്‍ സഹായത്തോടെതന്നെ. കെട്ടിടത്തില്‍ എട്ട് ഒപി മുറികളും എണ്‍പതോളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള വാര്‍ഡും ഇരുപത്തഞ്ചോളം രോഗികള്‍ക്കായുള്ള ഡേ കീമോതെറാപ്പിവാര്‍ഡും കനേഡിയന്‍ സഹായത്തോടെ ഉദ്ഘാടനത്തിന് മുമ്പേ സജ്ജീകരിച്ചു. ബയോമെഡിക്കല്‍വേസ്റ്റ് കത്തിക്കാനുള്ള ഇന്‍സിനറേറ്റര്‍, വെന്റിലേറ്റര്‍ സജ്ജീകരണത്തോടെയുള്ള സര്‍ജിക്കല്‍ ഐസിയു, ട്രീറ്റ്മെന്റ്പ്ളാന്റ് തുടങ്ങിയവയും ആദ്യഘട്ടത്തില്‍ ആശുപത്രിയിലുണ്ടായിരുന്നു. ആദ്യഘട്ട സഹായത്തില്‍നിന്ന് എണ്‍പത് ലക്ഷം രൂപ ഉപയോഗിച്ചാണ് എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ആധുനികസജ്ജീകരണത്തോടെയുള്ള രക്തബാങ്കടക്കം ഒരുക്കിയത്.

കണ്‍മുന്നിലുള്ള ഈ സത്യം സൌകര്യപൂര്‍വം മറച്ചുവച്ചാണ് ക്യാന്‍സര്‍സെന്ററിന് ലാവ്ലിന്‍ നല്‍കിയ 12 കോടി രൂപ എവിടെപ്പോയെന്നതിന് ഉത്തരമില്ലെന്ന നുണ മലയാളമനോരമ ബുധനാഴ്ച ഒന്നാംപേജില്‍ നിരത്തിയത്. സിബിഐ കണ്ടെത്തല്‍ എന്ന ലേബലൊട്ടിച്ചാണ് പെരുംനുണ പ്രസിദ്ധീകരിച്ചത്. വികസനരംഗത്ത് വന്‍ മുന്നേറ്റമാണ് എംസിസിയുണ്ടാക്കിയത്. 2.67 കോടിരൂപ ചെലവില്‍ 2005 ഡിസംബറില്‍ റേഡിയോതെറാപ്പി സംവിധാനം വന്നു. 2008 ഏപ്രില്‍ 19ന് 5.3 കോടി രൂപ ചെലവില്‍ ക്യാന്‍സര്‍രോഗ ചികിത്സക്കാവശ്യമായ ഹൈസ്പീഡ് സ്പൈറല്‍ സിടി സ്കാനര്‍, റേഡിയോതെറാപ്പി സിമുലേറ്റര്‍, ബ്രാക്കിതെറാപ്പി എന്നീ ആധുനികഉപകരണങ്ങളടങ്ങിയ ഇമേജിയോളജി യൂണിറ്റും സജ്ജമാക്കി. രക്തത്തിലെ ഘടകങ്ങള്‍ വേര്‍തിരിക്കാനുള്ള ബ്ളഡ്കോമ്പോണന്റ് സെപ്പറേഷന്‍ യൂണിറ്റുള്ള അപൂര്‍വം സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണിത്. അടുത്തകാലത്തായി ഒരു ആമ്പുലന്‍സും മറ്റൊരു വാഹനവും എംസിസിക്ക് സര്‍ക്കാര്‍ അനുവദിച്ചു.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വളര്‍ച്ചയുടെ പടവുകളില്‍

വിവാദങ്ങള്‍ക്കിടയിലും അര്‍ബുദരോഗികള്‍ക്ക് സാന്ത്വനമാവുകയാണ് മലബാര്‍ ക്യാന്‍സര്‍സെന്റര്‍. കൂടുതല്‍ ഡോക്ടര്‍മാരും സൌകര്യങ്ങളുമായി വികസനത്തിന്റെ പടവുകളിലാണിന്ന് ഈ ആതുരാലയം. സ്ഥിരം സര്‍ജനും റേഡിയോതെറാപ്പിസ്റ്റും ചൊവ്വാഴ്ച ആശുപത്രിയില്‍ ചാര്‍ജെടുത്തു. അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മസ്കുലോസ്കെലിറ്റല്‍ ഓങ്കോളജി ആന്‍ഡ് ജനിറ്റോ യൂറിനറി ഓങ്കോളജി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ബി സതീശന്‍ ചീഫ് കസള്‍ട്ടന്റും സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം തലവനായും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം ഗീത റേഡിയേഷന്‍ വിഭാഗം കസള്‍ട്ടന്റായുമാണ് ചുമതലയേറ്റത്. ഹെല്‍ത്ത് സര്‍വീസിലെ ഡോ. എം വിനോദ്കുമാര്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലും ഡോ. എം ദിനേശന്‍ റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തിലും സേവനമനുഷ്ഠിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് റേഡിയേഷന്‍ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. അജയകുമാര്‍ ആര്‍സിസിയിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ. എസ് പരമേശ്വരന്‍ എന്നിവര്‍ റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തിലും മുന്‍ ഡയറക്ടറും ആര്‍സിസി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഇഖ്ബാല്‍അഹമ്മദ് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലും വിസിറ്റിങ് കസള്‍ട്ടന്റായി എത്തുന്നു.

രോഗികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ട്. ആശുപത്രിയിലെ സൌകര്യങ്ങളും വിപുലപ്പെടുത്തുകയാണ്. ക്യാന്‍സര്‍ സെന്ററിനോടനുബന്ധിച്ച് 1.71 കോടി രൂപ ചെലവില്‍ പണിയുന്ന നേഴ്സിങ് ഹോസ്റ്റലിന്റെയും 1.33 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സിന്റെയും പ്രവൃത്തി അന്തിമഘട്ടത്തിലാണ്. എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള കാന്റീന്‍കെട്ടിടത്തിന്റെ പണിയും പുരോഗമിക്കുന്നു. ഇതിന് പുറമെ 4.5 കോടി രൂപ ചെലവില്‍ ഐപി ബ്ളോക്ക് പണിയാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

ആശുപത്രിയെ വിവാദങ്ങളില്‍ മുക്കി തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് എംസിസിയുടെ വളര്‍ച്ച. പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കെ തുടക്കമിട്ട ആശുപത്രി വൈദ്യുതിവകുപ്പില്‍നിന്ന് സമീപകാലത്താണ് ആരോഗ്യവകുപ്പ് ഏറ്റെടുത്തത്. .കഴിഞ്ഞ ബജറ്റില്‍ ക്യാന്‍സര്‍ സെന്ററിന് പത്തു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 140 കിടക്കകളുള്ള ആശുപത്രിയാക്കി വികസിപ്പിക്കുന്നതിനാണ് തുക വകയിരുത്തിയത്. ക്യാന്‍സര്‍സെന്ററിനോട് അനുബന്ധമായി നേഴ്സിങ്, റേഡിയോതെറാപ്പി കോഴ്സുകള്‍ ആരംഭിക്കാനും ശ്രമം നടക്കുന്നുണ്ട്. ഉത്തരകേരളത്തിലെ പാവപ്പെട്ട അര്‍ബുദരോഗികളുടെ തണലാണിന്ന് ഈ ആശുപത്രി. ക്യാന്‍സര്‍ രോഗികള്‍ക്കായി ആശുപത്രി സ്ഥാപിച്ചതിന് പിണറായി വിജയനെ കേസില്‍കുടുക്കി വേട്ടയാടുമ്പോള്‍ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവരും പ്രതിപക്ഷവും കാണാതെ പോകുന്നത് സാധാരണക്കാരായ രോഗികളുടെ കണ്ണീരാണ്.

കടപ്പാട്: ദേശാഭിമാനി