Friday, June 25, 2010

മിന്നഞ്ചലും ഇണയദളവും

വലൈയകം' എന്നാല്‍ വെബ്സൈറ്റെന്ന് തമിഴിലെ അര്‍ഥം. കോയമ്പത്തൂരില്‍ നടക്കുന്ന ലോക തമിഴ് പാരമ്പര്യസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റര്‍നെറ്റ് പ്രദര്‍ശനത്തിലാണ് വെബ്സൈറ്റിന്റെ തമിഴ്നാമം പ്രദര്‍ശിപ്പിച്ചത്. 124 വിഭാഗങ്ങളിലായി പൂര്‍ണമായും തമിഴ്ഭാഷയുമായി ബന്ധപ്പെട്ട സൈറ്റും ബ്ളോഗും പ്രദര്‍ശനത്തിലുണ്ട്. കംപ്യൂട്ടര്‍സംബന്ധമായ തമിഴ് വാക്കുകള്‍ കൌതുകമുണര്‍ത്തും.

ഇ-മെയില്‍- മിന്നഞ്ചല്‍,
ഇന്റര്‍നെറ്റ് സൈറ്റ്- ഇണയദളം,
കംപ്യൂട്ടര്‍- ഗണിനി,
പെന്‍ഡ്രൈവ്- പേനാസേമിപ്പകം,
ഡൌണ്‍ലോഡ്- പതിവിറക്കം,
വൈറസ്- നച്ചുനിറല്‍,
ഫോള്‍ഡര്‍- കോപ്പുറൈ,
മെമറികാര്‍ഡ്- നിനൈവക അട്ടൈ,
മൌസ്- ചുട്ടി,
ഡാറ്റാബേസ്- തരവുത്തളം,
ഡയറക്ടറി-കോപ്പകം,
സ്കാനര്‍- വരുടി,
പ്രിന്റര്‍- അച്ചുപൊറി,
പ്രോഗാമിങ്- നിരലാക്കം,
സെര്‍ച്ച്എന്‍ജിന്‍- തേട്പൊറി,
ഡിവിഡി- പല്‍തിറ വട്ട്.

ഇത്തരത്തില്‍ ആയിരത്തിലധികം കംപ്യൂട്ടര്‍വാക്കുകളുടെ തമിഴ്രൂപം എഴുതിവച്ച പ്രദര്‍ശനം അറിവിന്റെ പുതിയ മേഖലകളിലേക്ക് നയിക്കുന്നതാണ്. തമിഴ്വിഴി, വാനവില്‍ തുടങ്ങിയ തമിഴ്ഫോണ്ടുകളും പ്രദര്‍ശനത്തിലുണ്ട്. തിരുക്കുറളിന്റെ ലളിതഭാഷ്യം, തിരുവള്ളുവരുടെ കഥകള്‍, ചരിത്രം, സംസ്കാരം, സാഹിത്യം, ആധുനിക കംപ്യൂട്ടര്‍പഠനത്തിന്റെ പ്രധാന്യം എന്നിവയും പ്രദര്‍ശനത്തില്‍ വിവരിക്കുന്നു. സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ തമിഴ് സോഫ്റ്റ്വെയറിന്റെ സി ഡി പ്രകാശനം കേന്ദ്രമന്ത്രി എ രാജ നിര്‍വഹിച്ചു. എല്ലാ ഭാഷകളും കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ 10 കോടി രൂപ വിനിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
(ഇ എന്‍ അജയകുമാര്‍)

ദേശാഭിമാനി 25062010

കൂട്ടം ചേരാന്‍ സ്വാതന്ത്ര്യമില്ലേ?

എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്ന ചൊല്ലിന്, ചെറിയ ഒരു പ്രത്യേക കാര്യം സാധിക്കാന്‍ ആകപ്പാടെ കുഴപ്പമുണ്ടാക്കുക എന്ന അര്‍ഥമാണ്. പൊതുനിരത്തുകള്‍ക്ക് സമീപം പൊതുയോഗം നടത്തുന്നത് നിരോധിച്ച ഹൈക്കോടതി ഉത്തരവ് അത്തരമൊരു ചൊല്ലിനെ ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നു. റോഡരികില്‍ ആളുകള്‍ കൂട്ടംകൂടി ആശയം പങ്കുവയ്ക്കാന്‍ പാടില്ല എന്നാണ് കോടതി പറയുന്നത്. അങ്ങനെ പൊതുയോഗം കൂടിയാല്‍ ഗതാഗത തടസ്സമുണ്ടാകുമെന്നും വാഹനങ്ങള്‍ ചീറിപ്പാഞ്ഞുവന്ന് അപകടമുണ്ടാക്കുമെന്നുമൊക്കെ ഉത്തരവിലുള്ളതായി വാര്‍ത്ത വന്നിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം പാടില്ല, പ്രകടനം നടത്താന്‍ പാടില്ല, സമരം ചെയ്യാന്‍ പാടില്ല എന്നിങ്ങനെയുള്ള ഉത്തരവുകളുടെ ശ്രേണിയിലാണ് ഇതും. ലളിതമായ വാക്കുകളില്‍, ഭരണഘടന പൌരന് നല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ഈ ഇടപെടല്‍.

ആലുവ റെയില്‍വേസ്റേഷന്‍ മൈതാനിയില്‍ പൊതുയോഗം നടത്തുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു കാണിച്ച് ആലുവയിലെ ഒരാള്‍ നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് ഇങ്ങനെയൊരു നിര്‍ദേശം ഉണ്ടായത്. റോഡരികില്‍ പൊതുയോഗം നടത്താന്‍ പൊലീസോ റവന്യൂ അധികൃതരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അനുമതി നല്‍കരുത്; ഇതു ലംഘിച്ചാല്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുക്കണം; പൊതുയോഗം നടത്തുന്നതിന് നിര്‍മിച്ചിട്ടുള്ള മൈതാനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല എന്നിവയാണ് ഉത്തരവിലെ പ്രധാന കാര്യങ്ങള്‍. ഗതാഗതം തടസ്സപ്പെടുകയും റോഡപകടങ്ങള്‍ വര്‍ധിക്കുകയുംചെയ്യുന്ന സാഹചര്യത്തിലാണിതെന്ന് കോടതി വിശദീകരിച്ചിട്ടുമുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗതാഗതം മുടക്കിയുള്ള പൊതുപരിപാടികള്‍ താരതമ്യേന കുറഞ്ഞ നാടാണ് കേരളം. രാഷ്ട്രീയ പാര്‍ടികളുടെ പൊതുപരിപാടികള്‍, ആരാധനാലയങ്ങളോടനുബന്ധിച്ച ഉത്സവങ്ങള്‍, പൊതുപങ്കാളിത്തമുള്ള ഓണാഘോഷം, യുവജനോത്സവങ്ങള്‍, അവയുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍-ഇവയെല്ലാം നടക്കുമ്പോള്‍ താല്‍ക്കാലികമായെങ്കിലും റോഡ് തടസ്സപ്പെടാറുണ്ട്. അത്തരം ഘട്ടങ്ങളില്‍ ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യാറുമുണ്ട്. വിവിഐപി സഞ്ചാരത്തിന് മറ്റെല്ലാ വാഹനങ്ങളും മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തുന്നത് കേരളത്തില്‍ വിരളമെങ്കിലും അന്യസംസ്ഥാനങ്ങളില്‍ പതിവാണ്. അങ്ങനെ റോഡ് തടസ്സപ്പെടുന്നതുകൊണ്ട് സുരക്ഷാ പ്രശ്നമുള്ള വിവിഐപികള്‍ സഞ്ചരിക്കുകയേ വേണ്ട എന്ന് തീര്‍പ്പുകല്‍പ്പിക്കാനാകുമോ? പാതയോരത്ത് നില്‍ക്കുന്നത് വാഹനാപകടത്തിന് കാരണമാകുമെന്ന കാരണത്താല്‍ റോഡരികിലുള്ള ബസ്ഷെല്‍ട്ടറുകളും കടകളും പൊളിച്ചുകളയാന്‍ പറ്റുമോ?

താരതമ്യേന ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പൊതുസ്ഥലങ്ങള്‍ കുറവും. പൊതുയോഗത്തിനു പറ്റുന്ന മൈതാന സൌകര്യമുള്ള എത്ര പട്ടണങ്ങളുണ്ട് കേരളത്തില്‍? ഇത്തരമൊരു സാഹചര്യത്തില്‍ റോഡരികുകള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ടികള്‍ക്കും സംഘടനകള്‍ക്കും ജനങ്ങളുമായി സംവദിക്കാനുള്ള വേദിയാകുന്നത് സ്വാഭാവികമാണ്. അത് ഒരു നിയന്ത്രണവുമില്ലാതെ, ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് വേണമെന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. എന്നാല്‍, പൊതുയോഗങ്ങള്‍ ചേരാനേ പാടില്ലെന്ന സമീപനം ആര്‍ക്കും അംഗീകരിക്കാനാവുന്നതല്ല. അങ്ങനെ വന്നാല്‍, ജനങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്ക് ആശയപ്രചാരണത്തിന് മറ്റ് ഏത്ഉപാധിയാണ് സ്വീകരിക്കാനാവുക? മൂലധനതാല്‍പ്പര്യവും അതിന്റെ രാഷ്ട്രീയവും സംരക്ഷിക്കുന്ന വന്‍കിട ദൃശ്യമാധ്യമങ്ങളുടെ തടവുകാരായി മനുഷ്യന്‍ കഴിഞ്ഞാല്‍ മതിയോ? കൂട്ടിനകത്തുതന്നെ ഇരുന്ന് ചുറ്റും നടക്കുന്നതെല്ലാം അവഗണിച്ചാല്‍ മതിയോ?

രാഷ്ട്രീയ പാര്‍ടികളും അവയുടെ പ്രവര്‍ത്തനവും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അനുസരിച്ചുള്ളതാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും കൂടുതല്‍ സീറ്റുകിട്ടിയാല്‍ ഭരണത്തിലേറുന്നതും രാഷ്ട്രീയ പാര്‍ടികളാണ്. ആ പാര്‍ടികള്‍ക്ക് തങ്ങളുടെ നയപരിപാടികള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; അവകാശമുണ്ട്. പൊതുയോഗം ജനങ്ങളുടെ കൂട്ടായ്മയാണ്. ജനാധിപത്യവും ജനങ്ങളുടെ കൂട്ടായ്മയാണ്. അതുകൊണ്ടുതന്നെ റോഡരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതിഉത്തരവ് ജനാധിപത്യത്തിന്റെ നിരാസമാണ്. ഭരണഘടനാദത്തമായ ആശയപ്രകാശന സ്വാതന്ത്ര്യത്തിനും പൌരാവകാശത്തിനാകെയും എതിരാണത്. അതിലുപരി, നിയമനിര്‍മാണ സഭയുടെയും എക്സിക്യൂട്ടീവിന്റെയും അധികാരപരിധിയില്‍ കടന്നുകയറുന്നതുമാണ്. നിലവിലുള്ള നിയന്ത്രണങ്ങളും നിബന്ധനകളും അനുസരിച്ചുള്ള അനുമതിയാണ് പൊതുയോഗങ്ങള്‍ക്ക് അധികൃതര്‍ നല്‍കുന്നത് എന്നതും ഓര്‍ക്കേണ്ടതുണ്ട്.

ദൌര്‍ഭാഗ്യകരമായ ഈ കോടതിയുത്തരവ് അസ്ഥിരപ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ നിയമപരമായ എല്ലാ മാര്‍ഗങ്ങളും തേടേണ്ടതുണ്ട്. റോഡരികിലെ പൊതുയോഗം ആലുവയില്‍ ഗതാഗത തടസ്സമുണ്ടാക്കിയിട്ടുണ്ടെങ്കില്‍, അത് പ്രത്യേക പ്രശ്നമായി കണ്ട് പരിഹാരം തേടുന്നതിനുപകരം നാട്ടിലൊരിടത്തും പാതയോരത്ത് പൊതുയോഗം നടത്താന്‍ പാടില്ല എന്നുവരുന്നത് ഒരര്‍ഥത്തിലും ആശാസ്യമല്ല. അരാഷ്ട്രീയ ആശയങ്ങളുടെ വക്താക്കളെയാണ് ഈ ഉത്തരവ് ഏറെ സന്തോഷിപ്പിക്കുക. അതോടൊപ്പം വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളെയും. അവര്‍ക്ക് സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹായമുണ്ടല്ലോ. സാധാരണക്കാരന്റെ പ്രശ്നങ്ങളും ആശങ്കകളുമാണല്ലോ കവലയില്‍ മൈക്കുകെട്ടി ചര്‍ച്ചചെയ്യുന്നത്. അത് ചര്‍ച്ച ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന മനോഭാവം ജനവിരുദ്ധമാണ്.

ദേശാഭിമാനി മുഖപ്രസംഗം 25062010

പൊതുയോഗ നിരോധം കോടതിവിധി പൌരാവകാശ ലംഘനം

റോഡരികില്‍ പൊതുയോഗം നടത്തുന്നത് നിരോധിച്ച ഹൈക്കോടതിവിധി ഭരണഘടന അനുവദിച്ച ആശയപ്രകാശന സ്വാതന്ത്ര്യത്തിനും പൌരാവകാശത്തിനും കൂച്ചുവിലങ്ങിടുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. നിയമനിര്‍മാണ സഭയുടെയും എക്സിക്യൂട്ടീവിന്റെയും അധികാരപരിധിയില്‍ കടന്നുകയറുന്ന ജുഡീഷ്യറിയുടെ തെറ്റായ പ്രവണതയാണ് ഹൈക്കോടതി വിധിയില്‍ പ്രകടമായത്. ഈ വിധി അസ്ഥിരപ്പെടുത്താനുള്ള നിയമനടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം.

റോഡുഗതാഗതം തടസ്സപ്പെടുത്താത്ത രീതിയിലാണ് കേരളത്തില്‍ പൊതുവില്‍ പൊതുയോഗം സംഘടിപ്പിക്കുന്നത്. വലിയ പൊതുയോഗം വേണ്ടിവരുമ്പോള്‍ റോഡുഗതാഗതത്തിന് ബദല്‍ ക്രമീകരണം അധികാരികള്‍ ചെയ്യുന്നുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി പൊതുയോഗം നടത്താനുള്ള അനുമതിയാണ് പൊതുവില്‍ അധികൃതര്‍ നല്‍കുന്നത്. എന്നാല്‍, ഇതൊന്നും മനസിലാക്കാതെ പാതവക്കിലെ പൊതുയോഗം ഒന്നടങ്കം നിരോധിച്ച ഹൈക്കോടതിവിധി ജനാധിപത്യവിരുദ്ധവും പൌരാവകാശങ്ങളുടെമേലുള്ള കയറ്റവുമാണ്.

രാഷ്ട്രീയപാര്‍ടികള്‍ മാത്രമല്ല പാതയോരത്തെ പൊതുസ്ഥലങ്ങളില്‍ യോഗങ്ങള്‍ നടത്തുന്നത്. മത-മാധ്യമ-സാംസ്കാരിക സംഘടനകളെല്ലാം വ്യത്യസ്ത രൂപത്തില്‍ പൊതുപരിപാടി സംഘടിപ്പിക്കാറുണ്ട്. ദേവാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവപരിപാടികള്‍ ഉള്‍പ്പെടെ ഡിവിഷന്‍ബെഞ്ചിന്റെ വിധിയിലൂടെ തടസപ്പെടും. റവന്യൂ അധികൃതരും പൊലീസും തദ്ദേശഭരണസ്ഥാപനങ്ങളും ഈ വിധിക്ക് അനുസൃതമായി ഉത്തരവ് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനാവശ്യമായ ഉത്തരവ് ചീഫ്സെക്രട്ടറി പുറപ്പെടുവിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കും കലാലയങ്ങളിലെ സംഘടനാസ്വാതന്ത്രത്തിനുമെതിരെ കേരളത്തിലെ കോടതികള്‍ പ്രഖ്യാപിച്ച പല വിധികളും ജനാധിപത്യ അവകാശത്തിനുനേരെയുള്ള കൈയേറ്റമായിരുന്നു. ഈ ദിശയിലെ മറ്റൊരു കറുത്ത വിധിയാണ് പൊതുയോഗം വിലക്കിയ ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 25062010

Thursday, June 24, 2010

പുറമ്പോക്കിന്റെ കപ്പ്

സ്നേഹത്തിന്റെ പരിശീലകന്‍

കളിക്കാര്‍ക്കൊപ്പം ചിരിക്കാനും കളിക്കാനും കരയാനും ഒരാള്‍- ദ്യേഗോ മാറഡോണ. ഫുട്ബോള്‍ പരിശീലകന്‍ ഇങ്ങനെയായിരിക്കണമെന്ന പരമ്പരാഗത സങ്കല്‍പ്പങ്ങളുടെ എല്ലാ ഗോപുരങ്ങളും ഇവിടെ തകര്‍ന്നുവീഴുന്നു. പ്രൊഫഷണല്‍ കോച്ചിന്റെ ജാടയില്ല, കാപട്യമില്ല, അച്ചടക്കത്തിന്റെ കൃത്രിമത്വമില്ല- പച്ചയായ മനുഷ്യന്‍. അര്‍ജന്റീന കളത്തിലിറങ്ങുമ്പോള്‍ പന്ത്രണ്ടാമനായി മാറഡോണയുണ്ട്. കുമ്മായവരയ്ക്കരികെ ആര്‍ത്തുവിളിച്ചും പൊട്ടിച്ചിരിച്ചും സങ്കടപ്പെട്ടും ഈ മനുഷ്യനുണ്ട്. നല്ല നീക്കങ്ങളില്‍ കൈകൊട്ടിയും പിഴവുകളില്‍ പൊട്ടിത്തെറിച്ചും സന്തോഷത്തില്‍ കെട്ടിപ്പിടിച്ചും ഉമ്മകൊടുത്തും നിറഞ്ഞ സാന്നിധ്യമാകുന്ന മാറഡോണ ഈ ലോകകപ്പിലും തരംഗം സൃഷ്ടിക്കുന്നു.

എന്തുകൊണ്ടാണ് ഈ മനുഷ്യനെ ലോകം ഇഷ്ടപ്പെടുന്നത്?

ഉത്തരം ലളിതം. സാധാരണ മനുഷ്യന്റെ എല്ലാ വികാര വിചാരങ്ങളും ഒളിയും മറയുമില്ലാതെ പ്രകടിപ്പിക്കുന്നു എന്നതുതന്നെ. മാറഡോണയില്‍ എല്ലാവരും അവനവനെത്തന്നെ കണ്ടുപോകുന്നു. കളിക്കാരനായിരുന്നപ്പോഴും പരിശീലകനായപ്പോഴും മാറഡോണ കൂട്ടുകാരനാണ്, രക്ഷിതാവാണ്. മാറഡോണയുടെ സാന്നിധ്യംതന്നെ കളിക്കാരെ ഉത്തേജിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഒരു തലോടല്‍, ഒരു സ്പര്‍ശം, ഒരു ചുംബനം, ഒരു ആശ്ളേഷം- അതുണ്ടാക്കുന്ന തീപ്പൊരി അര്‍ജന്റീന കളത്തില്‍ കാണിക്കുന്നു. സ്നേഹം എന്ന ഒരേയൊരു മന്ത്രത്തില്‍ അദ്ദേഹം അത്ഭുതം കാണിക്കുന്നു.

ഒരുവേള നായകനായും പ്രതിനായകനായും അവതരിച്ചു ഈ 'ജീനിയസ്'. അന്നും ഇന്നും ഈ അരാജകവാദി ആരെയും തള്ളിപ്പറഞ്ഞില്ല. ആരെയും ഒറ്റുകൊടുത്തുമില്ല. കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് ഈ വിശ്വാസമാണ്. വെറും വികാരപ്രകടനങ്ങള്‍മാത്രമാണോ മാറഡോണയുടെ കൈമുതല്‍. അല്ലേയല്ലെന്ന് അര്‍ജന്റീനയുടെ മൂന്നു കളികള്‍തന്നെ സാക്ഷ്യം. ഏതൊരു പ്രൊഫഷണല്‍ കോച്ചിനെയും അമ്പരപ്പിക്കുന്ന തന്ത്രങ്ങളാണ് മാറഡോണയില്‍ നിന്നുണ്ടായത്. മധ്യനിര ഒരുവേള മുന്നേറ്റക്കാരാവുകയും മുന്നേറ്റക്കാര്‍ മധ്യനിരയുടെ നിയന്ത്രണം ഏറ്റെടുക്കുകയുംചെയ്യുന്നു. പ്രതിരോധക്കാര്‍ എല്ലാ മുന്നേറ്റത്തിനും കൂട്ടുപോകുന്നു. മെസ്സിയെന്ന പ്രതിഭയില്‍ എതിരാളികള്‍ തളച്ചിടപ്പെടുമ്പോള്‍ ഗോളടിക്കാന്‍ ഹിഗ്വയ്ന്‍മാരെയും പാലെര്‍മോമാരെയും സൃഷ്ടിച്ചു മാറഡോണ. ദക്ഷിണകൊറിയയെ തോല്‍പ്പിച്ച ടീമില്‍നിന്ന് ഏഴുപേര്‍ക്ക് വിശ്രമം നല്‍കി ഗ്രീസിനെതിരെ ഇറങ്ങാന്‍ ധൈര്യം കാണിച്ചു മാറഡോണ.

രണ്ടാം റൌണ്ട് ഉറപ്പായിട്ടും മെസ്സിക്ക് വിശ്രമം നല്‍കാതിരുന്നതിന് അദ്ദേഹം പറഞ്ഞ കാരണവും ലോകം ശ്രദ്ധിച്ചു.

"ഈ ചെറുപ്പക്കാരന്റെ കളി കാണാനാണ് ലോകം കാത്തിരുന്നത്. മെസ്സിയെ മാറ്റിനിര്‍ത്തുന്നത് ഫുട്ബോളിനെ സ്നേഹിക്കുന്നവരോടുള്ള ക്രൂരതയായിരിക്കും''-

അതാണ് മാറഡോണ.

പുറമ്പോക്കിന്റെ കപ്പ്

ഫുട്ബോളില്‍ അട്ടിമറി എളുപ്പമല്ല. കളിമികവിനൊപ്പം മാനസികമായ മുന്‍തൂക്കവും ഫലത്തെ ബാധിക്കും. അതുകൊണ്ടുതന്നെ പാരമ്പര്യവും പെരുമയുമുള്ളവരെ വരുതിക്കു നിര്‍ത്തുക പ്രയാസവും. എന്നാല്‍ ചരിത്രത്തിന്റെയും കണക്കുകളുടെയും പിന്‍ബലമില്ലാത്തവര്‍ ഈ ലോകകപ്പില്‍ വമ്പന്മാരെ വിറപ്പിച്ചു. ചാമ്പ്യന്മാരായ ഇറ്റലിയെ ന്യൂസിലന്‍ഡ് സമനിലയില്‍ തളച്ചു. സെര്‍ബിയ ഒരു ഗോളിന് ജര്‍മനിയെ തകര്‍ത്തു. പന്തയക്കുതിരകളായ സ്പെയിനിനെ സ്വിറ്റ്സര്‍ലന്‍ഡ് ചട്ടം പഠിപ്പിച്ചു. ദക്ഷിണാഫ്രിക്ക, ഫ്രാന്‍സിന് പുറത്തേക്കുള്ള വഴികാട്ടി...

ഇവയില്‍ ന്യൂസിലന്‍ഡിനെ സമനിലയില്‍ തളച്ചത് ദുര്‍ബലരായ മറ്റ് ടീമുകള്‍ നേടിയ വിജയത്തേക്കാള്‍ മികച്ചത്. കാരണം ന്യൂസിലന്‍ഡില്‍ ഫുട്ബോള്‍ എന്ന കായിക വിനോദം ന്യൂനപക്ഷത്തിന്റെ തലവേദന മാത്രമാണ്. റഗ്ബിയും ക്രിക്കറ്റും അരങ്ങു വാഴുന്ന ഇവിടെ ഫുട്ബോള്‍ താരങ്ങള്‍ പന്തിക്കു പുറത്തും. 43 ലക്ഷത്തോളമാണ് ന്യൂസിലന്‍ഡിലെ ജനസംഖ്യ. ഇറ്റലിയിലെ ഫുട്ബോള്‍ കളിക്കുന്നവരുടെ എണ്ണം ഇതിലേറെ വരും. ക്വിവീസില്‍ ഫുട്ബോള്‍ കളിക്കുന്നത് ഇരുപതിനായിരത്തോളം പേര്‍. ഇവരില്‍ പ്രൊഫഷണല്‍ താരങ്ങളുടെ എണ്ണം വെറും മൂന്നും. ദേശീയ ടീം നായകന്‍ റ്യാന്‍ നെല്‍സ മാത്രമാണ് അല്‍പ്പമെങ്കിലും അറിയപ്പെടുന്ന ക്ളബ്ബില്‍ കളിക്കുന്നത് -ഇംഗ്ളണ്ടിലെ ബ്ളാക്ക്ബേണ്‍ റോവേഴ്സില്‍. ലോകകപ്പ് ടീമിലെ രണ്ടുപേര്‍ക്ക് ക്ളബ്ബുകളേ ഇല്ല. ഇതില്‍ ആന്‍ഡി ബാര ബാങ്ക് ജീവനക്കാരനാണ്. വൈകുന്നേരങ്ങളില്‍ വെല്ലിങ്ട്ടണില്‍ പ്രദേശവാസികള്‍ക്കൊപ്പം കളിക്കാനിറങ്ങുന്നതു മാത്രമാണ് ഫുട്ബോളുമായുള്ള ബാരന്റെ ബന്ധം. ബാങ്ക് മേധാവികളുടെ കാലുപിടിച്ചാണ് ദക്ഷിണാഫ്രിക്കയിലേക്ക് വരാന്‍ ബാരന്‍ അവധി സംഘടിപ്പിച്ചത്.

ഇറ്റലി, പരാഗ്വേ, സ്ളൊവാക്യ എന്നീ ടീമുകള്‍ക്കൊപ്പമാണ് അവര്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. ഈ മൂന്നു ടീമുകളുടെയും ഫിഫ റാങ്കിങ് ഒന്നിച്ചുകൂട്ടിയാലും ന്യൂസിലന്‍ഡിന്റെ 78ന് ഒപ്പമെത്തില്ല. എങ്കിലും ആദ്യമത്സരത്തില്‍ അവര്‍ സ്ളൊവാക്യയെ 1-1ന് തളച്ചു -ലോകകപ്പില്‍ കിവീസിന്റെ ആദ്യ ഗോളും ആദ്യ പോയിന്റും. പിന്നാലെ ഇറ്റലിയെയും തളച്ചു. ഏഴാം മിനിറ്റില്‍ ഷെയ്ന്‍ സ്മെല്‍റ്റ്സ് ഫ്രീ കിക്കിലൂടെ ന്യൂസിലന്‍ഡിന് ലീഡ് നല്‍കി. ലോക ഫുട്ബോളിലെ പരമ്പരാഗത ശക്തിയുടെ വലയില്‍ പുറമ്പോക്കുകാരുടെ വക ഗോള്‍. ഇറ്റലിക്ക് സമനില പിടിക്കാന്‍ 29-ാം മിനിറ്റില്‍ സമനില വേണ്ടിവന്നു.

മത്സരശേഷം രാജ്യത്തിന്റെ പ്രധാനമന്ത്രി ജോ കീ ഡ്രസിങ്റൂമിലെത്തി ടീമംഗങ്ങളെ അഭിനന്ദിച്ചു. ലോക മാധ്യമങ്ങള്‍ ഈ സമനില ആഘോഷിച്ചു. ഇറ്റലിക്കൊപ്പം രണ്ടു പോയിന്റാണ് ന്യൂസിലന്‍ഡിന്റെ സമ്പാദ്യം. അവസാനകളിയില്‍ പരാഗ്വേയെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് കടക്കാം. പക്ഷേ അതത്ര എളുപ്പമല്ല. അടുത്തറൌണ്ടില്‍ കടന്നില്ലെങ്കിലും കിവി താരങ്ങള്‍ക്ക് ഒട്ടും ദുഃഖമില്ല. കാരണം അവര്‍ ലോകത്തിനു കാട്ടിക്കൊടുത്തു, ന്യൂസിലന്‍ഡിനും കളിക്കാനറിയുമെന്ന്.

ഭൂകമ്പഭൂമിയില്‍ നിന്നൊരു പതാക

ഒരു ജീര്‍ണിച്ച പതാകയ്ക്ക് എത്രമാത്രം ഒരു ടീമിനെ ഉത്തേജിപ്പിക്കാന്‍ കഴിയും? വലിയതോതില്‍ എന്നാണ് ചിലി ടീമിന്റെ ഉത്തരം. ഫെബ്രുവരിയില്‍ ചിലിയിലുണ്ടായ ഭൂകമ്പപ്രദേശത്തുനിന്നു കണ്ടെടുത്ത ദ്രവിച്ച പതാകയുമായാണ് ടീം ലോകകപ്പിനെത്തിയത്. ഈ പതാക കളിക്കാര്‍ക്ക് ആത്മവിശ്വാസവും ആവേശവും നല്‍കുമെന്ന് ക്യാപ്റ്റന്‍ ക്ളോഡിയോ ബ്രാവോ കരുതുന്നു. പരിശീലനസമയത്തും കളിക്കളത്തിലും ഈ പതാകയുണ്ടാകും. വെള്ളിയാഴ്ച സ്പെയിനിനെ നേരിടുന്ന ടീമിന് പതാക ഊര്‍ജം നല്‍കുമെന്നാണു പ്രതീക്ഷ. ഏഴുതവണ ഇരു ടീമുകളും മുഖാമുഖം കണ്ടപ്പോഴും ചിലിക്ക് ജയിക്കാനായിട്ടില്ല. 2008ല്‍ ഒടുവില്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്നു ഗോളിനാണ് സ്പെയിന്‍ ജയിച്ചത്.

ദേശാഭിമാനിയില്‍ നിന്ന്...

വോട്ടു കച്ചവടത്തിന് വീണ്ടും കച്ചമുറുക്കിയ ബിജെപി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനിയും ഏതാനും ആഴ്ചകളേയുള്ളൂ. ഒക്ടോബര്‍ രണ്ടിന് പുതിയ ഭരണസമിതികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണം. അതിനിപ്പുറം തിരഞ്ഞെടുപ്പ് നടന്നേ മതിയാകൂ. ആ തിരഞ്ഞെടുപ്പിലേക്ക് തങ്ങളുടെ നയം എന്തായിരിക്കുമെന്ന് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു. മുന്‍ തിരഞ്ഞെടുപ്പുകളിലേതിനേക്കാള്‍ ശക്തമായി യുഡിഎഫുമായി കൈകോര്‍ക്കും; അവര്‍ക്കുവേണ്ടി വോട്ടു മറിച്ചു നല്‍കും. വോട്ട് വ്യാപാരത്തെ ശക്തിയായി ന്യായീകരിച്ചുകൊണ്ട് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി ആര്‍ മുരളീധരന്‍ രംഗത്തുവന്നു കഴിഞ്ഞു. വോട്ട് തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് മറിച്ചു നല്‍കുന്നതു തെറ്റല്ല എന്നാണ് ബിജെപി നേതാവിന്റെ ഭാഷ്യം. ഈ തെരഞ്ഞെടുപ്പിലും അത്തരം 'നീക്കുപോക്കുകള്‍' ഉണ്ടാകുമെന്നാണ് മുരളീധരന്‍ പറഞ്ഞത്.

ബിജെപിക്ക് പല സംസ്ഥാന പ്രസിഡന്റുമാര്‍ വരികയും പോകുകയും ചെയ്തിട്ടുണ്ട്. അവരാരും തന്നെ വോട്ടു വ്യാപാരത്തെ ഇത്ര പരസ്യമായി ന്യായീകരിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല; രഹസ്യമായി യുഡിഎഫിന് അനുകൂലമായി വോട്ടു കച്ചവടം നടത്തിയതിന്റെ കഥകള്‍ അങ്ങാടിപ്പാട്ടാണെങ്കിലും.

പ്രാദേശികാടിസ്ഥാനത്തില്‍ 'ആരുമായും' ധാരണയുണ്ടാക്കാന്‍ ബിജെപിയുടെ ദേശീയ നേതൃത്വം പണ്ടേ അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അത് ആവര്‍ത്തിച്ചിട്ടുമുണ്ട്. പ്രാദേശികാടിസ്ഥാനത്തില്‍ 'ആരുമായും സഖ്യം' എന്ന അവരുടെ പ്രസ്താവനയില്‍ വലിയ ഒരു കബളിപ്പിക്കല്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. കേരളത്തിലെ ബിജെപിയുടെ പ്രവര്‍ത്തനശൈലിയും പാരമ്പര്യവും അറിയാവുന്ന ഏതൊരു കൊച്ചുകുഞ്ഞിനുമറിയാം അവരുടെ ചങ്ങാത്തം ആരുമായിട്ടാണെന്ന്. കോണ്‍ഗ്രസും മുസ്ളീംലീഗും കേരളാ കോണ്‍ഗ്രസും ഉള്‍പ്പെടെ യുഡിഎഫിലെ വലുതും ചെറുതുമായ കക്ഷികളുമായാണ് ബിജെപിക്കു ബന്ധം. കോണ്‍ഗ്രസിനനുകൂലമായി സംസ്ഥാനമൊട്ടാകെ വോട്ടു മറിക്കല്‍ നടക്കുന്നുണ്ട്. വോട്ടു മറിക്കല്‍ എന്നാല്‍ കണക്കുപറഞ്ഞ് വോട്ടു കച്ചവടം നടത്തുകയാണെന്ന വസ്തുത അങ്ങാടിപ്പാട്ടാണ്. വീതംവെയ്ക്കലില്‍ ഉണ്ടാകുന്ന ഭിന്നത ചില സമയങ്ങളിലെങ്കിലും അടികലശലില്‍ പര്യവസാനിച്ചിട്ടുമുണ്ട്.

ബിജെപിയുമായി മേല്‍പറഞ്ഞതുപോലെയുള്ള ബന്ധം വ്യാപകമായി കോണ്‍ഗ്രസ് ഉണ്ടാക്കും. മുസ്ളീംലീഗിന് ശക്തിയുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബിജെപി കൂട്ടുകെട്ടിന് മുഖ്യകാര്‍മികത്വം വഹിക്കുന്നത് മുസ്ളീംലീഗാണ്. ഒരു വശത്ത് ഹൈന്ദവ ഫാസിസ്റ്റുകളായ ബിജെപിയുടെ വോട്ട് ഉറപ്പാക്കുന്ന അവര്‍ മറുഭാഗത്ത് എന്‍ഡിഎഫ് (ഇപ്പോള്‍ എസ്ഡിപിഐ) ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ പിന്തുണയും ഉറപ്പിക്കുന്നു. 2005ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇവര്‍ നടത്തിയ ഒത്തുകളി മറക്കാന്‍ തക്ക രാഷ്ട്രീയ സ്മൃതിനാശം വന്നവരല്ല കേരളത്തിലെ ജനങ്ങള്‍.

കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ബിജെപിയുമായി ബന്ധം സ്ഥാപിച്ചത് കെ എം മാണിയുടെ കാര്‍മികത്വത്തിലാണ്. കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും മാണിയുടെ സ്ഥാനാര്‍ത്ഥികളെ ബിജെപി പരസ്യമായി തന്നെ പിന്തുണച്ചിരുന്നു. കോട്ടയം ജില്ലയിലെ വാകത്താനം, ഏറ്റുമാനൂര്‍, കടുത്തുരുത്തി എന്നീ ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫും ബിജെപിയും പരസ്യമായ ബാന്ധവത്തിലായിരുന്നു. ഇതില്‍ കടുത്തുരുത്തിയിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപി അംഗമായിരുന്നു.

ഇങ്ങനെ ബിജെപിയും യുഡിഎഫുമായി പരസ്യമായും രഹസ്യമായും ബന്ധങ്ങള്‍ ഒട്ടനവധിയാണ്. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് - ബിജെപി ബാന്ധവത്തിനുള്ള ചര്‍ച്ചകളും ചരടുവലികളും വ്യാപകമായി അരങ്ങു തകര്‍ക്കുന്നു. പ്രാദേശിക നേതാക്കള്‍ക്കും അണികള്‍ക്കുമുള്ള പരസ്യമായ സൂചനയാണ് ബിജെപി സംസ്ഥാന പ്രസിഡന്റില്‍നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വോട്ടു വില്‍ക്കുക എന്നത് ബിജെപി നേതൃത്വത്തിന്റെ സ്ഥിരം തൊഴിലാണ്. ബിജെപിയുടെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെ ജി മാരാര്‍ തന്റെ ആത്മകഥയില്‍, ബിജെപി യുഡിഎഫിന് വോട്ടു വില്‍പന നടത്തിയ കാര്യം വ്യക്തമായി പറയുന്നുണ്ട്. അതിന് മുഖ്യകാര്‍മികത്വം വഹിച്ച ആളുകളെക്കുറിച്ചും സൂചന നല്‍കുന്നുണ്ട്. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും തങ്ങളുടെ വോട്ടുകള്‍ യുഡിഎഫിന് നല്‍കിയിട്ടുണ്ടെന്ന് മാരാര്‍ സമ്മതിക്കുന്നുണ്ട്. 1991ലെ തിരഞ്ഞെടുപ്പില്‍ വടകര, ബേപ്പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് - ലീഗ് - ബിജെപി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളാണ് ജനവിധി നേടിയത്.

1995ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലും പരസ്യവും രഹസ്യവുമായ ബന്ധം യുഡിഎഫും ബിജെപിയുമായി ഉണ്ടായിരുന്നു. പലയിടങ്ങളിലും അവര്‍ ഒന്നിച്ചിരുന്ന് ഭരണം നടത്തുകയും ചെയ്തു. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ അവിശുദ്ധ ബന്ധം നിര്‍ബാധം തുടര്‍ന്നു. പിന്നീട് പാര്‍ലമെന്റിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം തരാതരംപോലെ യുഡിഎഫ് ബിജെപിയുടെ വോട്ടുവാങ്ങി.

2004ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ രണ്ടു ലക്ഷത്തിലേറെ വോട്ടുകള്‍ തിരുവനന്തപുരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേടി. എന്നാല്‍ 2005 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആ പാര്‍ടിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍ നേടിയത് വെറും 25000 വോട്ടുകളാണ്. മല്‍സരിച്ചത് ബിജെപിയുടെ സമുന്നത നേതാവായിട്ടുപോലും യുഡിഎഫിന് വോട്ടു കച്ചവടം ചെയ്ത് പത്മനാഭനെ അപമാനിക്കയായിരുന്നു ബിജെപി നേതൃത്വം.

ജനസംഘം പിരിച്ചുവിട്ട് ബിജെപി രൂപവല്‍കരിക്കപ്പെട്ടിട്ട് മുപ്പതുവര്‍ഷമായി. മൂന്നു പതിറ്റാണ്ടായി തുടരുന്നതാണ് ബിജെപി - യുഡിഎഫ് അവിശുദ്ധബന്ധം. അത് പൂര്‍വ്വാധികം ശക്തിയായി തുടരും എന്നാണ് മുരളീധരന്റെ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നത്.

വര്‍ഗീയ ശക്തികളെ ഏകോപിപ്പിക്കുന്നതില്‍ യുഡിഎഫ് നേതൃത്വം മുന്‍കാലങ്ങളിലേക്കാള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കയാണ്. എന്‍ഡിഎഫിന്റെ രാഷ്ട്രീയ പാര്‍ടിയായ എസ്ഡിപിഐ നേരത്തെ തന്നെ യുഡിഎഫിന്റെ ഉറച്ച ചങ്ങാതിയാണ്. ഇപ്പോള്‍ ജമാഅത്തെ ഇസ്ളാമിയും അകമഴിഞ്ഞ് യുഡിഎഫിനെ പിന്തുണയ്ക്കുന്നു. യുഡിഎഫിനുവേണ്ടി എല്ലാം മറന്ന് ക്രൈസ്തവ മതനേതൃത്വം രംഗത്തിറങ്ങിയതിന്റെ ഫലമാണല്ലോ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ചത്?

ഇപ്പോള്‍ വലതുമുന്നണി എന്നത് യുഡിഎഫ് + ബിജെപി + എന്‍ഡിഎഫ് + ജമാഅത്തെ ഇസ്ളാമി എന്ന സമവാക്യമാണല്ലോ? എല്‍ഡിഎഫിനെ രാഷ്ട്രീയമായി നേരിടാനോ ഗവണ്‍മെന്റിനെ വിമര്‍ശിക്കാനോ ഈ വിശാല മുന്നണിക്ക് കഴിയുന്നില്ല. കാരണം ഈ സര്‍ക്കാര്‍ അവശ ജനവിഭാഗങ്ങള്‍ക്ക് ചെയ്ത സേവന പ്രവര്‍ത്തനങ്ങള്‍ ജനതയുടെ മുന്നിലെ പ്രത്യക്ഷ യാഥാര്‍ത്ഥ്യങ്ങളാണ്. കാര്യക്ഷമമായി മുന്നേറുന്ന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് രാഷ്ട്രീയ ലാഭം നേടാന്‍ കഴിയില്ല എന്നവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് ഈ വര്‍ഗീയ തീക്കളി യുഡിഎഫ് നേതൃത്വം കളിക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നടമാടുന്ന യുഡിഎഫ് - ബിജെപി കൂട്ടുകെട്ടിനെക്കുറിച്ചും അതിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചും ഏതൊരു കൊച്ചുകുട്ടിക്കും വ്യക്തമായ ധാരണയുണ്ട്. അതിനെയെല്ലാം തമസ്കരിച്ച് കേരളത്തിലെ ജനങ്ങള്‍ക്കൊന്നാകെ രാഷ്ട്രീയ സ്മൃതിനാശം സംഭവിച്ചു എന്നു തോന്നും, ജമാഅത്തെ ഇസ്ളാമിയുടെ ഉടമസ്ഥതയിലുള്ള 'മാധ്യമം' പത്രത്തിന്റെയും വാരികയുടെയും എഴുത്തുകണ്ടാല്‍. സംഘപരിവാറിന്റെ നുണ നിര്‍മ്മാണ ഫാക്ടറികളെ വെല്ലുന്ന തരത്തിലുള്ള നുണ നിര്‍മ്മാണമാണ് ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ളാമിയുടെ പ്രസിദ്ധീകരണങ്ങളില്‍ അണിനിരക്കുന്ന ലേഖകര്‍ ചെയ്യുന്നത്. എല്ലാ വര്‍ഗീയതകളെയും ഏതളവുവരെയും പ്രോല്‍സാഹിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കയാണ് യുഡിഎഫും മത - വര്‍ഗീയ ശക്തികളും. അത് രാഷ്ട്രീയത്തിനു തന്നെ ആപത്താണെന്ന് സിപിഐ എമ്മും ഇടതുപക്ഷവും ചൂണ്ടിക്കാണിച്ചാല്‍ നിങ്ങള്‍ മൃദുഹിന്ദുത്വ പ്രീണനമാണ് നടത്തുന്നത് എന്നാണ് ജമാഅത്തുകാരുടെ ആരോപണം. വസ്തുതകളെ തമസ്കരിച്ചുകൊണ്ട്, പ്രത്യക്ഷ യാഥാര്‍ത്ഥ്യങ്ങളെ കുഴിച്ചു മൂടാന്‍ ശ്രമിച്ചുകൊണ്ട് ജമാഅത്തെ ഇസ്ളാമിക്കായി എഴുതിക്കൂട്ടുന്ന ലേഖകര്‍ക്ക് വിദൂഷകരുടെ തൊപ്പിയാവും കൂടുതല്‍ ഇണങ്ങുക.

ഒരു ഭാഗത്ത് ഹൈന്ദവ മത ഫാസിസ്റ്റുകളും മറുഭാഗത്ത് ഇസ്ളാം മത തീവ്രവാദികളും ഉള്‍പ്പെടെ എല്ലാ വര്‍ഗീയ ശക്തികളെയും കൂട്ടിച്ചേര്‍ത്തുള്ള യുഡിഎഫിന്റെ 'മഹാസഖ്യം' കേരളത്തിലെ ജനങ്ങളുടെ ക്ഷമയുടെ നെല്ലിപ്പടിയേയും പരീക്ഷിക്കുന്നതാണ്. സംസ്ഥാനത്തെ മതനിരപേക്ഷ മനസ്സിന് തീരാകളങ്കം ഏല്‍പിക്കുന്ന 'മഹാസഖ്യ'ക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വോട്ടര്‍മാര്‍ക്കറിയാം.

ഗിരീഷ് ചേനപ്പാടി ചിന്ത വാരിക 25062010

വിദ്യാഭ്യാസ വായ്പ: പ്രശ്നങ്ങള്‍ പരിഹരിക്കണം

വിദ്യാഭ്യാസം സര്‍ക്കാരിന്റെ കടമയല്ലെന്ന ഉദാരവല്‍ക്കരണ കാഴ്ചപ്പാടും കച്ചവടവല്‍ക്കരണവും ലാഭമോഹികളായ കച്ചവടക്കാരുടെ തള്ളിക്കയറ്റവുംമൂലം ഉന്നത വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമായി മാറി. ലക്ഷങ്ങള്‍ ട്യുഷന്‍ ഫീസും പുറമെ ഹോസ്റല്‍, മെസ് ഫീസുകളും പലപേരുകളിലും രൂപത്തിലുമുള്ള തലവരിപ്പണവും കൂടിയാകുമ്പോള്‍ ഉയര്‍ന്ന ഇടത്തരക്കാര്‍ക്കുപോലും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് രൂപപ്പെട്ടത്. ഈ ദുരവസ്ഥയ്ക്ക് നേരിയ പരിഹാരമെന്ന നിലയിലാണ് വിദ്യാഭ്യാസ വായ്പകള്‍ സ്വീകരിക്കപ്പെട്ടത്.

പഠനാവശ്യാര്‍ഥം വായ്പ നല്‍കുക, ജോലി ലഭിച്ചശേഷം അത് തിരിച്ചടയ്ക്കുക-ഇതാണ് വിദ്യാഭ്യാസ വായ്പയുടെ സ്വഭാവം. ഒട്ടേറെ കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. വന്‍തുക ഫീസ് ഈടാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ വായ്പയെ ഒരു സൌകര്യമായി കണ്ട് കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ശ്രമവും നടത്തുന്നു. ഒരേ കോഴ്സിന് പലതരത്തിലുള്ള ഫീസാണ് ഈടാക്കുന്നത്. അല്ലലും അലട്ടലുമില്ലാതെ ബാങ്കുവഴി പണം കിട്ടുമെന്നു വന്നപ്പോള്‍ ഫീസ് നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനാണ് പലരും ഒരുമ്പെട്ടത്. ബാങ്കുകള്‍ വായ്പയ്ക്ക് ചില വ്യവസ്ഥകള്‍വച്ച് തുക കുറച്ചപ്പോള്‍ വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാനും മാനേജ്മെന്റുകള്‍ തയ്യാറായ അനുഭവമുണ്ട്.

വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് രൂക്ഷമായ ചില പ്രശ്നങ്ങള്‍ തുടക്കം മുതല്‍ നിലനില്‍ക്കുന്നുണ്ട്. അത്തരം പ്രശ്നത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം കോടഞ്ചേരി സ്വദേശി സി ജെ തോമസ് ആത്മഹത്യക്ക് ശ്രമിച്ച സംഭവം. മകള്‍ ശ്രുതി തോമസിന് നേഴ്സിങ് പഠനത്തിന് വിദ്യാഭ്യാസ വായ്പ അനുവദിക്കാത്തതില്‍ മനംനൊന്താണ് തോമസ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതില്‍ ബാങ്ക് മാനേജര്‍ കുറ്റക്കാരനാണെന്ന് കോഴിക്കോട് കലക്ടര്‍ ഡോ. പി ബി സലിം അന്വേഷിച്ച് കണ്ടെത്തിയിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍ക്കെതിരെ ശിക്ഷണ നടപടിയുണ്ടായി.

വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ നിരവധി അവ്യക്തകള്‍ നിലനില്‍ക്കുന്നുണ്ട്. തിരിച്ചടവ് ഉറപ്പാക്കാനുള്ള ബാധ്യത വായ്പ അനുവദിക്കുന്ന മാനേജര്‍മാര്‍ക്കാകയാല്‍ അവര്‍ പരമാവധി കുറഞ്ഞ അപേക്ഷകള്‍ മാത്രമേ അംഗീകരിക്കുന്നുള്ളൂ. രേഖകളുടെ അടിസ്ഥാനത്തില്‍ തിരിച്ചടവ് ശേഷി ഉറപ്പുവരുത്തി മാത്രമാണ് ഇപ്പോള്‍ ബാങ്കുകള്‍ വായ്പ നല്‍കുന്നത്. അങ്ങനെ ഉറപ്പുവരുത്താന്‍ സ്വയം മാനദണ്ഡം സൃഷ്ടിക്കുമ്പോള്‍, യഥാര്‍ഥ ആവശ്യക്കാരും അര്‍ഹരും ഒഴിവാക്കപ്പെടുന്നു. രാജ്യത്തിനകത്തെ പഠനത്തിന് പത്തുലക്ഷം രൂപവരെയും വിദേശരാജ്യങ്ങളില്‍ പഠിക്കുന്നതിന് 20 ലക്ഷം രൂപവരെയുമാണ് വായ്പ അനുവദിക്കുന്നത്. നാലുലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് ഈടു വേണ്ട. തുടര്‍ന്ന് 7.5 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് പിതാവിന്റെയോ രക്ഷാകര്‍ത്താവിന്റെയോ വരുമാനം വ്യക്തമാക്കുന്ന രേഖ ഹാജരാക്കണം. അതിനുമുകളില്‍ വസ്തുവിന്റെ ആധാരം ഈട് നല്‍കണം. കോഴ്സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനു ശേഷമോ ജോലി ലഭിച്ച് ആറുമാസത്തിനകമോ ആണ് തിരിച്ചടയ്ക്കേണ്ടത്. തിരിച്ചടവിന്റെ കാലം, പലിശ നേരത്തെ അടച്ചാലുണ്ടാകുന്ന പ്രയോജനം തുടങ്ങിയ കാര്യങ്ങളില്‍ പലരും ബോധവാന്മാരല്ല. ഇപ്പോള്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ അവ്യക്തത വര്‍ധിപ്പിക്കുന്നതുമാണ്.

പൊതുമേഖലാ ബാങ്കുകളാണ് ഭൂരിഭാഗം വിദ്യാഭ്യാസ വായ്പയും നല്‍കിയത്. പുത്തന്‍ സ്വകാര്യബാങ്കുകള്‍ മിക്കതും വായ്പ കൊടുക്കുന്നേയില്ല. അതേസമയം, വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷകള്‍ ക്രമാതീതമായി വര്‍ധിക്കുന്നു. വായ്പ ശരിയാക്കിക്കൊടുക്കാമെന്ന് പരസ്യം ചെയ്താണ് പല സ്വാശ്രയ കോളേജുകളും പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. കേരളത്തിലെ ഫീസ് നിരക്കുമാത്രമേ പുറത്തുള്ള കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വായ്പയായി നല്‍കാവൂ എന്നും ട്യൂഷന്‍ ഫീസും ഹോസ്റല്‍ ഫീസും മാത്രമേ നല്‍കേണ്ടതുള്ളൂ എന്നും സംസ്ഥാനതല ബാങ്കിങ് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടെ വീടിനടുത്തുള്ള ബ്രാഞ്ചാണ് വായ്പ നല്‍കേണ്ടതെന്ന വ്യവസ്ഥയുണ്ട്. പലപല ബാങ്കുശാഖകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമുയരുന്നതായാണ് അനുഭവം. രക്ഷാകര്‍ത്താക്കള്‍ ബാങ്കുകള്‍ മാറിമാറിക്കയറി അന്തം വിടുന്നു. വായ്പയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ കമ്മിറ്റിയുണ്ട്. ഇതെല്ലാമായിട്ടും വായ്പ ലഭിക്കുന്നില്ലെന്ന പരാതി; അര്‍ഹരായവര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന പരാതി നിലനില്‍ക്കുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കാതിരിക്കാനുള്ള ഉപാധിയാണ് വിദ്യാഭ്യാസ വായ്പ എന്ന പരമപ്രധാനമായ വസ്തുത മറന്നുപോകുന്നതുകൊണ്ടാണ് ഈ പ്രശ്നങ്ങള്‍. രക്ഷിതാവിന് എത്ര സ്വത്തുണ്ടെന്നോ എത്ര വരുമാനമുണ്ടെന്നോ നോക്കിയാവരുത് കുട്ടികള്‍ക്ക് പഠിക്കാനുള്ള വായ്പ നല്‍കേണ്ടത്. മറിച്ച്, കുട്ടിയുടെ പഠനനിലവാരം; തെരഞ്ഞെടുക്കുന്ന കോഴ്സ്, തൊഴില്‍ സാധ്യത എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പരിഗണിക്കേണ്ടത്. വിദ്യാഭ്യാസ വായ്പയുടെ പലിശ പരമാവധി കുറയ്ക്കുക; ഫീസ് നിരക്കുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏകീകരണം വരുത്തുക; സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഇനി ഒരു കുട്ടിയുടെ രക്ഷിതാവും വിദ്യാഭ്യാസ വായ്പ നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യക്കൊരുങ്ങാത്ത വിധം ഇടപെടലും നടപടികളും ബന്ധപ്പെട്ടവരില്‍ നിന്നുണ്ടാകണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനാണ് മുന്‍കൈ എടുക്കാനാവുക.

ദേശാഭിമാനി മുഖപ്രസംഗം 24062010

മറ്റൊരു വാര്‍ത്ത

വിദ്യാഭ്യാസവായ്പ ആസ്തി പ്രധാന ഘടകം; നിര്‍ദേശങ്ങള്‍ പരണത്ത്

ബാങ്കുകള്‍ വിദ്യാഭ്യാസവായ്പ നിഷേധിക്കുന്ന സംഭവങ്ങള്‍ പെരുകുന്നു. വായ്പയ്ക്കുള്ള വ്യവസ്ഥകള്‍ കര്‍ശനമല്ലെങ്കിലും അനാവശ്യ മാനദണ്ഡങ്ങള്‍ ബാങ്കുകള്‍ മുന്നോട്ടു വയ്ക്കുന്നതാണ് ഇതിനു കാരണം. നാലുലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഒരു ഈടും നല്‍കാതെ വായ്പ നല്‍കാം. സംസ്ഥാനത്ത് ഭൂരിഭാഗം വിദ്യാഭ്യാസവായ്പാ അപേക്ഷയും ഈ പരിധിയിലുള്ളതാണ്. എന്നാല്‍, രക്ഷാകര്‍ത്താവിന്റെ വരുമാനവും സ്ഥാവരജംഗമ വസ്തുക്കളുടെ ആസ്തിയും മറ്റും ബാങ്കുകള്‍ മാനദണ്ഡമാക്കുകയാണ്. പുതുതലമുറ ബാങ്കുകളാകട്ടെ വിദ്യാഭ്യാസ വായ്പയെ പാടെ അവഗണിക്കുകയാണ്.

കഴിഞ്ഞ ഡിസംബര്‍വരെ സംസ്ഥാനത്ത് 2,61,256 വിദ്യാര്‍ഥികള്‍ക്ക് 4516.97 കോടി രൂപയാണ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിച്ചത്. ഇതില്‍ത്തന്നെ സ്റേറ്റ് ബാങ്ക് ഗ്രൂപ്പാണ് കൂടുതല്‍ വായ്പ നല്‍കിയത്. 1,14,722 പേര്‍ക്ക് 2129.36 കോടി രൂപയാണ് അവര്‍ നല്‍കിയത്. സ്വകാര്യബാങ്കുകളാകട്ടെ ആകെ അനുവദിച്ചത് 18,265 വായ്പമാത്രം. അതില്‍ത്തന്നെ പുതുതലമുറ വിദേശബാങ്കുകളായ സ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക്, ഒമാന്‍ ഇന്റര്‍നാഷണല്‍ ബാങ്ക് എന്നിവയും എച്ച്എസ്ബിസി, ഇന്‍ഡസ് ഇന്‍ഡ് എന്നിവയും ഒരുവായ്പപോലും അനുവദിച്ചില്ല. എച്ച്ഡിഎഫ്സി 60 വായ്പ അനുവദിച്ചപ്പോള്‍ ആക്സിസ് ബാങ്ക് നല്‍കിയത് 19ഉം ഐസിഐസിഐ നല്‍കിയത് ആറും വായ്പമാത്രം.

ഇന്ത്യയിലെ പഠനത്തിന് പത്തുലക്ഷം രൂപവരെയും വിദേശരാജ്യങ്ങളില്‍ പഠിക്കുന്നതിന് 20 ലക്ഷം രൂപവരെയുമാണ് വായ്പ അനുവദിക്കുന്നത്. നാലുമുതല്‍ 7.5 ലക്ഷം രൂപവരെയുള്ള വായ്പയ്ക്കുമാത്രം അച്ഛന്റെയോ രക്ഷാകര്‍ത്താവിന്റെയോ വരുമാനം വ്യക്തമാക്കുന്ന രേഖ ഹാജരാക്കിയാല്‍ മതി. 7.5 ലക്ഷംമുതല്‍ പത്തുലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് വസ്തുവിന്റെ ആധാരവും ഈട് നല്‍കണം. നാലുലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് 11 മുതല്‍ 12 ശതമാനംവരെയാണ് പലിശ. പെകുട്ടികള്‍ക്ക് പലിശയില്‍ 0.50 ശതമാനം ഇളവുണ്ട്. വായ്പത്തുക കൂടുന്നത് അനുസരിച്ച് പലിശനിരക്കും ഉയരും. വായ്പ കോഴ്സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുശേഷമോ അല്ലെങ്കില്‍ ജോലി ലഭിച്ച് ആറുമാസത്തിനകമോ ഏതാണോ ആദ്യം അതിനനുസരിച്ച് തിരിച്ചടയ്ക്കണം. ഇപ്രകാരം നാലുലക്ഷം രൂപ വായ്പ എടുക്കുന്ന വിദ്യാര്‍ഥിയുടെ പഠനശേഷമുള്ള പ്രതിമാസ തിരിച്ചടവ് 9000 രൂപമുതല്‍ 12,000 രൂപവരെയാണ്. പലിശ കൃത്യമായി തിരിച്ചടച്ചുകൊണ്ടിരുന്നാല്‍ ഇത്രയും തുക തിരിച്ചടക്കേണ്ടിവരില്ല.

എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് ബാങ്കുകളോ വായ്പ എടുക്കുന്നവരോ വേണ്ടത്ര ബോധവാന്മാരല്ലെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി കെ പ്രസാദ് പറഞ്ഞു. ജോലി ലഭിക്കുന്നതില്‍ വരുന്ന കാലതാമസവും ഇത്തരം വായ്പകള്‍ എഴുതിത്തള്ളും എന്ന രീതിയിലുള്ള ചില സംഘടനകളുടെ പ്രചാരണവും വായ്പ തിരിച്ചടവില്‍ ക്രമാതീതമായ താമസം വരുത്തുന്നുണ്ട്. കേന്ദ്രനയത്തിന്റെ ഭാഗമായി അംഗീകാരമില്ലാത്ത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ധിക്കുന്നതും ബാങ്ക് വായ്പ ലഭിക്കും എന്നതിന്റെ പേരില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട താല്‍പ്പര്യത്തോടെ ഫീസ് വര്‍ധിപ്പിക്കുന്നതും ഈ രംഗത്തെ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്നതായി ബാങ്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
(ടി എന്‍ സീന)

ബംഗാളില്‍ സിപിഐ എമ്മിനെ വേട്ടയാടുന്നത് തുടരുന്നു

മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലൊട്ടാകെ തൃണമൂല്‍ കോണ്‍ഗ്രസ് - മാവോയിസ്റ്റ് കൂട്ടു കെട്ടും കോണ്‍ഗ്രസും സിപിഐ (എം)നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായ കൊലപാതകവും ആക്രമണവുമാണ് അഴിച്ചു വിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ നടന്ന ആക്രമണത്തില്‍ ഇതിനകം 13 പേര്‍ കൊല്ലപ്പെട്ടു. അതില്‍ 11 പേരും സിപിഐ (എം) പ്രവര്‍ത്തകരാണ്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയേക്കാള്‍ കൂടുതല്‍ല്‍ സ്ഥലങ്ങളില്‍ ജയിക്കാന്‍ കഴിഞ്ഞ തൃണമൂലുകാര്‍ സംസ്ഥാനത്തിന്റെ അധികാരം മൊത്തം കയ്യടക്കിയ ഗര്‍വോടെയാണ് സിപിഐ (എം) വേട്ട നടത്തുന്നത്. തൃണമൂലിന്റ വിജയം മൂലം അവരെ പൂര്‍ണമായി പിന്തുണയ്ക്കുന്ന മാവോയിസ്റ്റുകള്‍ക്കും സിപിഐ (എം) ഉന്മൂലനവീര്യം വര്‍ദ്ധിച്ചു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍കോണ്‍ഗ്രസ് നേടിയ വിജയത്തില്‍ല്‍ അവരെ അനുമോദിച്ചു കൊണ്ട് മാവോയിസ്റ്റ് സംസ്ഥാനകമ്മറ്റി പ്രസ്താവന പുറപ്പെടുവിക്കുകയും ഇടതുമുന്നണി സര്‍ക്കാര്‍ ഉടന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് പ്രത്യേകം ശ്രദ്ധേയമാണ്.

മെയ് മുപ്പതിനാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടന്നത്. അതിന്റെ തൊട്ടടുത്ത ദിവസം ബര്‍ദ്വമാന്‍ ജില്ലയിലെ ഖേതുഗ്രാം ബ്ളോക്കില്‍പ്പെട്ട അംഗാഡിയ ഗ്രാമവാസികളായിരുന്ന സിപിഐ (എം) പ്രവര്‍ത്തകരെ ടിഎംസി ക്കാര്‍ വകവരുത്തി. ലക്ഷ്മി ഹജറ (21), ബനേശ്വര്‍ ഹജറ (20) എന്നിവരാണ് തൃണമൂല്‍ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞ് തിരിച്ചെത്തിയ ഏതാനും പാര്‍ടി പ്രവര്‍ത്തകര്‍ കവലയില്‍ ഒരു ചായക്കടയില്‍ ഇരിക്കവെ അറിയപ്പെടുന്ന തൃണമൂല്‍കോണ്‍ഗ്രസ് ഗുണ്ടകളായ സാവൂദ് മിയ്ജാ, ആപേള്‍ ഷേക്ക് എന്നിവരുടെ നേതൃത്വത്തില്‍15 പേരടങ്ങുന്ന അക്രമിസംഘം തോക്കും ബോംബും മറ്റ് ആയുധങ്ങളുമായി പാര്‍ടി പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. അക്രമം ഉണ്ടായതിനെ തുടര്‍ന്ന് എല്ലാവരും പല ഭാഗത്തേക്കും ഓടി. അവരെ പിന്തുടര്‍ന്ന അക്രമികള്‍ ലക്ഷ്മിയേയും ബനേശ്വറിനേയും പിടിച്ച് സമീപമുള്ള ഒരു സ്കൂള്‍ ഗ്രൌണ്ടിലേക്ക് കൊണ്ടു പോയി വെടിവെച്ചു കൊല്ലുകയായിരുന്നു. അവരോടൊപ്പമുണ്ടായിരുന്ന തപി ദാസ് എന്ന പാര്‍ടി പ്രവര്‍ത്തകനും അക്രമികളുടെ കൈയ്യില്‍പെട്ടെങ്കിലും വീണ്ടും ഓടി രക്ഷപ്പെട്ടു. അക്രമികളെ നേരിടാന്‍ ഗ്രാമീണര്‍ ശ്രമിച്ചെങ്കിലും ബോംബ് എറിഞ്ഞും തോക്കുചൂണ്ടിയും അവരെ ഭയപ്പെടുത്തി അക്രമികള്‍ കടന്നു. അംഗാഡിയായിലും പരിസര ഗ്രാമങ്ങളിലും ആധിപത്യം സ്ഥാപിക്കാനും ഗ്രാമം പിടിച്ചെടുക്കാനും കഴിഞ്ഞ കുറെ നാളുകളായി തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായ അക്രമമാണ് അഴിച്ചു വിട്ടത്. അതിനെ ഗ്രാമീണര്‍ ശക്തമായി ചെറുത്തു നിന്നു. അതിന്റെ പക തീര്‍ക്കാനാണ് സിപിഐ (എം) പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തി വകവരുത്തിയത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന്റെ അടുത്ത ദിവസം ബിര്‍ഭൂം ജില്ലയിലെ ലാല്‍പൂര്‍ ബ്ളോക്കില്‍ പെട്ട ദാഗാര്‍ ഗ്രാമത്തില്‍ ഒരു കൂട്ടു കുടുംബത്തില്‍പെട്ട സഹോദരങ്ങളായ മൂന്നു സിപിഐ (എം) പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അടിച്ചു കൊന്നു. അക്രമത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കുപറ്റി. സിപിഐ (എം) പ്രവര്‍ത്തനമുപേക്ഷിച്ച് തൃണമൂലില്‍ ചേരണമെന്ന ആവശ്യം നിരാകരിച്ചതിന്റെ പ്രതികാരമാണ് കൊലപാതകം. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട കുദ്ദുന്‍ ഷേക്ക് (45), ദാനു ഷേക്ക് (40) ദാം ഷേക്ക് (50) എന്നീ സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരനായ ജമാല്‍ ഷേക്കിന് അക്രമത്തില്‍ല്‍ ഗുരുതരമായ പരിക്കു പറ്റി. .

ദാഗാര്‍ ഗ്രാമം സിപിഐ (എം)ന് താരതമ്യേന ശക്തി കുറഞ്ഞ പ്രദേശമാണ് . തൃണമൂലാണ് അവിടെ പ്രധാന രാഷ്ട്രീയശക്തി. പഞ്ചായത്തും അവരാണ്് ഭരിക്കുന്നത്. സിപിഐ (എം)ന്റെ സജീവ അനുഭാവികളും പ്രവര്‍ത്തകരുമാണ് ഷേക്ക് കൂടുംബം. സിപിഐ (എം)പ്രവര്‍ത്തനം ഉപേക്ഷിച്ച് തങ്ങളുടെ കൂടെ ചേരണമെന്ന് ഇവരോട് തൃണമൂല്‍ കോണ്‍ഗ്രസ് നിരന്തരമായി ആവശ്യപ്പെടുകയും അതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. പലപ്പോഴും അവരെ അക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ല്‍ അതൊന്നും വകവെക്കാതെ അവര്‍ പാര്‍ടി പ്രവര്‍ത്തനം തുടര്‍ന്നു. മുനിസിപ്പല്‍ല്‍ തെരഞ്ഞെടുപ്പിന്റെ വിജയ ലഹരിയില്‍ ഷേക്ക് കൂടുംബത്തെ വകവരുത്താന്‍ തൃണമൂലുകാര്‍ പദ്ധതിയിടുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നന്നദിവസം തൃണമൂലുകാര്‍ ഗ്രാമത്തില്‍ പ്രകടനം നടത്തി. ഷേക്ക് കുടുംബത്തിനെതിരെ പോര്‍ വിളിയും നടത്തി. പിറ്റേദിവസം വെളുപ്പിന് അറിയപ്പെടുന്ന ഗുണ്ടയായ അനാറൂള്‍ എന്നയാളിന്റെ നേതൃത്വത്തില്‍ല്‍ ഒരു സംഘം തൃണമൂല്‍കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷേക്കുമാരുടെ വീട് ആക്രമിക്കുകയും അവരെ ബലാല്‍കാരമായി പിടിച്ചു പുറത്തു കൊണ്ടു പോയി ഇരുമ്പ് വടിയും മറ്റ് ആയുധങ്ങളുമുപയോഗിച്ച് അടിച്ചു കൊല്ലുകയുമായിരുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോള്‍ അക്രമികള്‍ സ്ഥലം വിട്ടു.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഉന്മാദത്തില്‍ തൃണമൂല്‍കോണ്‍ഗ്രസ് സംസ്ഥാനത്തൊട്ടാകെ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. സിപിഐ (എം) പ്രവര്‍ത്തകരെ ആക്രമിക്കുകയും പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുകയും ചെയ്യുന്നു. ഹൂഗ്ളി, ബര്‍ദ്വമാന്‍, ബിര്‍ഭൂം, ഉത്തര ദക്ഷിണ 24 പര്‍ഗാനാസ്, മിഡ്നാപൂര്‍, ബാങ്കുറ, പുരൂളിയ ജില്ലകളിലാണ് അക്രമം കൂടുതലും അരങ്ങു തകര്‍ക്കുന്നത്. ഹൂഗ്ളി ജില്ലയിലെ പുരുസുര പഞ്ചായത്തില്‍ല്‍ മുന്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് അര്‍ച്ചന മണ്ഡലിന്റെ ഉള്‍പ്പെടെ പത്ത് സിപിഐ (എം) പ്രവര്‍ത്തകരുടെ വീടുകള്‍ ടിഎംസിക്കാര്‍ തീയ്യിട്ടു നശിപ്പിച്ചു. ഹൂഗ്ളി ബസാറില്‍ല്‍ സിപിഐ (എം) പ്രവര്‍ത്തകരായ കച്ചവടക്കാരുടെ കടകള്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ല്‍ നിരവധി പേര്‍ക്ക് പരിക്കു പറ്റി. ഉത്തര ഡം ഡം മുനിസിപ്പാലിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സിപിഐ (എം) അംഗം തപതി റായിയെ തൃണമൂലുകാര്‍ ബോംബെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചു. പരിക്കുകളോടെ അവര്‍ രക്ഷപ്പെട്ടു. കൊല്‍ക്കത്തയിലും വന്‍ അക്രമമാണ് വിജയാഘോഷത്തിന്റെ പേരില്‍ല്‍ നടമാടുന്നത്.

തൃണമൂലിന്റെ വിജയം ആഘോഷിക്കുകയും മമതയെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിക്കാന്‍ പെടാപ്പാട് നടത്തുകയും ചെയ്യുന്ന മാധ്യമങ്ങളൊക്കെ അവരുടെ ഈ അരും കൊലകളും അക്രമ പരമ്പരയും കണ്ടില്ലെന്നു നടിക്കുകയാണ്. ചെറിയൊരു സംഭവംപോലും മാര്‍ക്സിസ്റ്റ് അക്രമമായി പെരുപ്പിച്ച് കഥ മെനയുന്ന മുഖ്യധാരാ മാധ്യമങ്ങളൊന്നും സിപിഐ (എം) പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത് അറിയുന്നതേയില്ല.

സിപിഐ (എം) നിഗ്രഹത്തിലും അക്രമത്തിലും കോണ്‍ഗ്രസും തങ്ങളാല്‍ല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. തങ്ങള്‍ക്ക് താരതമ്യേന ശക്തിയുള്ള മൂര്‍ഷിദാബാദ്, മാള്‍ദ ജില്ലകളിലാണ് കോണ്‍ഗ്രസ് അക്രമ അരങ്ങേറ്റം സംഘടിപ്പിക്കുന്നത്. മൂര്‍ഷിദാബാദില്‍ ബഡലാ എന്ന സ്ഥലത്ത് സിപിഐ (എം) ലോക്കല്‍ല്‍ കമ്മറ്റിയംഗവും സുന്ദര്‍പൂര്‍ പഞ്ചായത്തു മെമ്പറുമായ അബ്ദുള്‍ ഹമീദിനെ കോണ്‍ഗ്രസുകാര്‍ വകവരുത്തി. മുനിസിപ്പല്‍ല്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജില്ലയില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമത്തിനെതിരെ പാര്‍ടി സംഘടിപ്പിച്ച ഒരു പ്രതിഷേധ യോഗത്തില്‍ല്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ കോണ്‍ഗ്രസ് അക്രമികള്‍ അദ്ദേഹത്തെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വെടിവെച്ചു കൊല്ലുകയായിരുന്നു. ഇതിനു മുമ്പും കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അതില്‍നിന്ന് രക്ഷപ്പെട്ട അദ്ദേഹത്തെ അവസാനം വകവരുത്തുന്നതില്‍ല്‍ കോണ്‍ഗ്രസ് വിജയിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും പാര്‍ടി പ്രവര്‍ത്തകരുടെ നേരെ വ്യാപകമായ ആക്രമണമാണ് കോണ്‍ഗ്രസ് അഴിച്ചു വിട്ടത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നന്നമാവോയിസ്റ്റുകള്‍ക്ക്് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനുശേഷം കൂടുതല്‍ തൃണമൂല്‍ ഉര്‍ജ്ജം ലഭിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാവോയിസ്റ്റുകള്‍ ഇതുവരെ ഏഴുപേരെയാണ് വകവരുത്തിയത്. അതില്‍ അഞ്ചുപേരും സിപിഐ (എം)കാരാണ്്. രണ്ടുപേര്‍ മാവോയിസറ്റ് പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത ഗ്രാമീണരും. പുരൂളിയ ജില്ലയിലെ ബലരാംപൂരിനടുത്ത് കേഡുവ ഗ്രാമത്തില്‍ അമൂല്യ മണ്ഡ, പശ്ചിമ മിഡ്നാപൂര്‍ ജില്ലയില്‍ കാന്‍ഡംഗ ഗ്രാമത്തിലെ നിര്‍മ്മല്‍ല്‍ സിംങ്, ജാര്‍ഗ്രാമിന് സമീപം കുല്‍ദിയ ഗ്രാമവാസിയായ ഗോപാല്‍ മഹതൊ, ബിണ്‍പൂര്‍ പാലാസബണി ഗ്രാമക്കാരായ ഇയാക്കൂര്‍ അലി, വിശ്വനാഥ് പാല്‍ എന്നീ പാര്‍ടി പ്രവര്‍ത്തകരെയാണ് മാവോയിസ്റ്റുകള്‍ കശാപ്പ് ചെയ്തത്. ഇവരെയെല്ലാം അവരുടെ വീടുകള്‍ ആക്രമിച്ച് പിടിച്ചിറക്കി കൊണ്ടുപോയി വെടിവെച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടുള്ള മാവോയിസ്റ്റു പോസ്റ്ററുകളും മൃതദേഹത്തിന് സമീപം പതിച്ചിരുന്നു.

മാവോയിസ്റ്റ് - തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്നന്ന പോലീസ് അതിക്രമ പ്രതിരോധ കമ്മറ്റിക്കാര്‍ (പിസിപിഎ) മെയ് ആറിന് ജാര്‍ഗ്രാമിലെ സിപിഐ (എം) പ്രവര്‍ത്തകരുടെ നേരെ വ്യാപകമായ അക്രമം നടത്തുകയും പാര്‍ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും തല്ലി തകര്‍ക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് അക്രമം സംഘടിപ്പിച്ചത്. ഞയാറാഴ്ച പ്രതിരോധ കമ്മറ്റിക്കാര്‍ ടൌണില്‍ നടത്തിയ റാലിയില്‍ പങ്കെടുക്കാന്‍ പാര്‍ടി പ്രവര്‍ത്തകരെ നിര്‍ബന്ധിച്ചു. അതിനു വിസമ്മതിച്ചനെ തുടര്‍ന്നാണ് അക്രമം അരങ്ങേറിയത്. രാത്രിയില്‍ വീണ്ടും സംഘടിതമായി എത്തിയ കമ്മറ്റിക്കാര്‍ വിവിധ ഭാഗങ്ങളിലായിട്ടാണ് അക്രമം അഴിച്ചു വിട്ടത്. സിപിഐ (എം) ജാര്‍ഗ്രാം ലോക്കല്‍ കമ്മറ്റിയംഗം ഗൌര്‍ പാല്‍, പാര്‍ടിയുടെ സജീവ പ്രവര്‍ത്തകന്‍ പിനാകി മിത്ര എന്നിവരുടെ വീടുകള്‍ പൂര്‍ണമായി അടിച്ചു തകര്‍ത്തു. അക്രമത്തില്‍ല്‍ നിരവധി പേര്‍ക്കു പരിക്കു പറ്റി.

സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരെയെല്ലാം വകവരുത്തുമെന്നും അവരുടെ വീടും സ്വത്തുമെല്ലാം നശിപ്പിക്കുമെന്നും അറിയിച്ചുകൊണ്ട് മാവോയിസ്റ്റ് ധരംപൂര്‍ ലോക്കല്‍ കമ്മറ്റിയുടെ പേരില്‍ പറപ്പെടുവിച്ച ഒരു നോട്ടീസ് വ്യാപകമായി പ്രചരിപ്പിക്കുന്നു. തൃണമൂല്‍കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇത് പലയിടത്തും വിതരണം നടത്തിയത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ല്‍ തൃണമൂല്‍കോണ്‍ഗ്രസ് നേടിയ വിജയത്തില്‍ അവരെ അനുമോദിച്ചു കൊണ്ട് മാവോയിസ്റ്റ് സംസ്ഥാനകമ്മറ്റി പ്രസ്താവന പുറപ്പെടുവിച്ചു. ഇടതുമുന്നണി സര്‍ക്കാര്‍ ഉടന്‍ രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിയംഗം ആകാഷിന്റെ പേരില്‍ല്‍ വാര്‍ത്താ മാധ്യമങ്ങളുടെ ഓഫീസുകളിലാണ് പ്രസ്താവനയെത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പശ്ചിമ ബംഗാളില്‍ല്‍ തൃണമൂല്‍കോണ്‍ഗ്രസ് - മാവോയിസ്റ്റ് കൂട്ടുകെട്ടിന്റെ ആക്രമണത്തില്‍ല്‍ 222 സിപിഐ (എം) പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അതായത് 18 പേരെ വീതമാണ് ശരാശരി ഒരോ മാസവും കൊന്നൊടുക്കിയത്. 2009 മെയ്മാസത്തില്‍ല്‍നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായന്ന കൊലപാതകത്തിന്റെ കണക്കാണിത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ല്‍ തൃണമൂല്‍കോണ്‍ഗ്രസിന് ഇടതുമുന്നണിയേക്കാള്‍ ഏതാനും സീറ്റുകള്‍ കൂടുതല്‍ല്‍ നേടാന്‍ കഴിഞ്ഞതിനുശേഷം സംസ്ഥാനത്ത് അവര്‍ നേരിട്ടും കൊലയാളികളായ മാവോയിസ്റ്റുകള്‍ക്ക് പിന്തുണയും സഹായവും നല്‍കിക്കൊണ്ടും നടത്തിയ അക്രമ കൊലപാതക താണ്ഡവത്തിന്റെ ഫലമാണ് ഈ അരും കൊലപാതക ശൃംഖല. ലോക സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനേടിയതിനെ ജനാധിപത്യം പുന:സ്ഥാപിക്കപ്പെട്ടതായാണ് തൃണമൂല്‍കോണ്‍ഗ്രസ് സര്‍വാധികാരി മമതാ ബാനര്‍ജി വിശേഷിപ്പിച്ചത്. തങ്ങള്‍ നേടിയ ജനാധിപത്യം സംരക്ഷിക്കാന്‍ എന്തു പ്രവൃത്തിയും സംഘടിപ്പിക്കാനാണ് മമത അനുയായികളോട് നിര്‍ദ്ദേശിച്ചത്. അനുയായികള്‍ പ്രധാന രാഷ്ട്രീയ പ്രതിയോഗിയുടെ പ്രവര്‍ത്തകരെ കൊന്നൊടുക്കി ജനാധിപത്യം സംരക്ഷിക്കുന്ന പ്രവൃത്തി നിര്‍വിഘ്നം തുടരുന്നു. സിപിഐഎമ്മിന്റേയും ഇടതുമുന്നണിയുടേയും പ്രവര്‍ത്തകരെ കൊന്നൊടുക്കിക്കൊണ്ട് സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായെന്ന മുറവിളി വായടയ്ക്കാതെ തുടരുന്നുണ്ട്. ഫാസിസറ്റ് തന്ത്രങ്ങളെ വെല്ലുന്ന കള്ളപ്രചാരണമാണ് ഇതിനായി അഴിച്ചു വിടുന്നത്.

മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നന്ന മമതാ ബാനര്‍ജി അവരുടെ ഏത് ഹീന പ്രവൃത്തിയേയും പിന്തുണയ്ക്കന്നു. അതിന് തെളിവാണ് നിരപരാധികളായ 149 പേരുടെ മരണത്തിനും 250 പേരുടെ പരിക്കിനും ഇടയാക്കിയ, ജാര്‍ഗ്രാമിനടുത്ത സര്‍ഹിദ എന്ന സ്ഥലത്ത് മാവോയിസ്റ്റുകള്‍ പാളം തകര്‍ത്ത് നടത്തിയ ഹൌറ- കുര്‍ള ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയിന്‍ അട്ടിമറി. അതുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകാരായ ആറു പേരെ അറസ്റ്റു ചെയ്തിട്ടും അട്ടിമറിക്കു പിന്നില്‍ല്‍ മാവോയിസ്റ്റുകളാണ് എന്ന് സമ്മതിക്കാന്‍ റെയില്‍വെ മന്ത്രി കൂടിയായ മമത ഇതുവരെ തയ്യാറായിട്ടില്ല.

ഗോപി കൊല്‍ക്കത്ത ചിന്ത വാരിക 18062010