Friday, June 25, 2010

പൊതുയോഗ നിരോധം കോടതിവിധി പൌരാവകാശ ലംഘനം

റോഡരികില്‍ പൊതുയോഗം നടത്തുന്നത് നിരോധിച്ച ഹൈക്കോടതിവിധി ഭരണഘടന അനുവദിച്ച ആശയപ്രകാശന സ്വാതന്ത്ര്യത്തിനും പൌരാവകാശത്തിനും കൂച്ചുവിലങ്ങിടുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. നിയമനിര്‍മാണ സഭയുടെയും എക്സിക്യൂട്ടീവിന്റെയും അധികാരപരിധിയില്‍ കടന്നുകയറുന്ന ജുഡീഷ്യറിയുടെ തെറ്റായ പ്രവണതയാണ് ഹൈക്കോടതി വിധിയില്‍ പ്രകടമായത്. ഈ വിധി അസ്ഥിരപ്പെടുത്താനുള്ള നിയമനടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം.

റോഡുഗതാഗതം തടസ്സപ്പെടുത്താത്ത രീതിയിലാണ് കേരളത്തില്‍ പൊതുവില്‍ പൊതുയോഗം സംഘടിപ്പിക്കുന്നത്. വലിയ പൊതുയോഗം വേണ്ടിവരുമ്പോള്‍ റോഡുഗതാഗതത്തിന് ബദല്‍ ക്രമീകരണം അധികാരികള്‍ ചെയ്യുന്നുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി പൊതുയോഗം നടത്താനുള്ള അനുമതിയാണ് പൊതുവില്‍ അധികൃതര്‍ നല്‍കുന്നത്. എന്നാല്‍, ഇതൊന്നും മനസിലാക്കാതെ പാതവക്കിലെ പൊതുയോഗം ഒന്നടങ്കം നിരോധിച്ച ഹൈക്കോടതിവിധി ജനാധിപത്യവിരുദ്ധവും പൌരാവകാശങ്ങളുടെമേലുള്ള കയറ്റവുമാണ്.

രാഷ്ട്രീയപാര്‍ടികള്‍ മാത്രമല്ല പാതയോരത്തെ പൊതുസ്ഥലങ്ങളില്‍ യോഗങ്ങള്‍ നടത്തുന്നത്. മത-മാധ്യമ-സാംസ്കാരിക സംഘടനകളെല്ലാം വ്യത്യസ്ത രൂപത്തില്‍ പൊതുപരിപാടി സംഘടിപ്പിക്കാറുണ്ട്. ദേവാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവപരിപാടികള്‍ ഉള്‍പ്പെടെ ഡിവിഷന്‍ബെഞ്ചിന്റെ വിധിയിലൂടെ തടസപ്പെടും. റവന്യൂ അധികൃതരും പൊലീസും തദ്ദേശഭരണസ്ഥാപനങ്ങളും ഈ വിധിക്ക് അനുസൃതമായി ഉത്തരവ് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനാവശ്യമായ ഉത്തരവ് ചീഫ്സെക്രട്ടറി പുറപ്പെടുവിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കും കലാലയങ്ങളിലെ സംഘടനാസ്വാതന്ത്രത്തിനുമെതിരെ കേരളത്തിലെ കോടതികള്‍ പ്രഖ്യാപിച്ച പല വിധികളും ജനാധിപത്യ അവകാശത്തിനുനേരെയുള്ള കൈയേറ്റമായിരുന്നു. ഈ ദിശയിലെ മറ്റൊരു കറുത്ത വിധിയാണ് പൊതുയോഗം വിലക്കിയ ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 25062010

1 comment:

  1. റോഡരികില്‍ പൊതുയോഗം നടത്തുന്നത് നിരോധിച്ച ഹൈക്കോടതിവിധി ഭരണഘടന അനുവദിച്ച ആശയപ്രകാശന സ്വാതന്ത്ര്യത്തിനും പൌരാവകാശത്തിനും കൂച്ചുവിലങ്ങിടുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. നിയമനിര്‍മാണ സഭയുടെയും എക്സിക്യൂട്ടീവിന്റെയും അധികാരപരിധിയില്‍ കടന്നുകയറുന്ന ജുഡീഷ്യറിയുടെ തെറ്റായ പ്രവണതയാണ് ഹൈക്കോടതി വിധിയില്‍ പ്രകടമായത്. ഈ വിധി അസ്ഥിരപ്പെടുത്താനുള്ള നിയമനടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം.

    ReplyDelete