Friday, November 22, 2013

പുതിയ വീടുകള്‍ക്ക് സൗരോര്‍ജം നിര്‍ബന്ധം

വലിയ വീടുകള്‍ക്കും വന്‍കിട ഉപഭോക്താക്കള്‍ക്കും സൗരോര്‍ജം നിര്‍ബന്ധമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സൗരോര്‍ജനയം മന്ത്രിസഭായോഗം അംഗീകരിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ ഘട്ടംഘട്ടമായി സൗരോര്‍ജത്തിലേക്ക് മാറും. സംസ്ഥാനത്തിന്റെ സൗരോര്‍ജ സ്ഥാപിതശേഷി 2017 ഓടെ 500 മെഗാവാട്ടും 2030 ഓടെ 2500 മെഗാവാട്ടുമായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. സൗരോര്‍ജത്തില്‍ അധിഷ്ഠിതമായ പദ്ധതികള്‍ പരമാവധി പ്രോത്സാഹിപ്പിക്കും. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കണമെന്നും മൂലധന സബ്സിഡിക്കുപകരം, ഉല്‍പ്പാദനത്തെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങള്‍ നല്‍കണമെന്നും നിര്‍ദേശിക്കുന്നു.

പുതുതായി നിര്‍മിക്കുന്ന 2000 മുതല്‍ 3000 ചതുരശ്ര അടിവരെ തറവിസ്തീര്‍ണമുള്ള എല്ലാ വീടുകളിലും 100 ലിറ്റര്‍ ശേഷിയുള്ള സോളാര്‍ വാട്ടര്‍ ഹീറ്ററും 500 വാട്ട് ശേഷിയുള്ള സോളാര്‍ പാനലും സ്ഥാപിക്കണം. 3000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകളില്‍ ഇത് യഥാക്രമം 100 ലിറ്ററും പതിനായിരം വാട്ടുമായിരിക്കും. റസിഡന്‍ഷ്യല്‍ ഫ്ളാറ്റുകളിലും അപ്പാര്‍ട്മെന്റുകളിലും സാധാരണ ഉപയോഗത്തിന്റെ അഞ്ചുശതമാനം സൗരോര്‍ജത്തില്‍നിന്നാക്കണം. 50 കിലോവാട്ടില്‍ കൂടുതല്‍ കണക്ടട് ലോഡുള്ള നക്ഷത്ര ഹോട്ടലുകള്‍, ആശുപത്രികള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍ എന്നിവയില്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളിലും അനുയോജ്യമായ സാങ്കേതികവിദ്യയുടെ സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ സൗകര്യമൊരുക്കും. 20 കിലോവാട്ടില്‍ കൂടുതല്‍ കണക്ടട് ലോഡുള്ള വാണിജ്യ ഉപയോക്താക്കള്‍ക്കും 50 കിലോവാട്ടില്‍ കൂടുതല്‍ കണക്ടട് ലോഡുള്ള ലോ ടെന്‍ഷന്‍ വ്യവസായികള്‍ക്കും ഹൈ ടെന്‍ഷന്‍, എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്കും ഉപാധികളോടെ സൗരോര്‍ജപദ്ധതി നിര്‍ബന്ധമാക്കും. സ്വകാര്യസംരംഭകര്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജം വൈദ്യുതിബോര്‍ഡിന് നല്‍കുന്നതിനാകണം പ്രഥമപരിഗണന. ഇവ നടപ്പാക്കാന്‍ ഊര്‍ജ സെക്രട്ടറി ചെയര്‍മാനായി സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി രൂപീകരിക്കണമെന്നും ശുപാര്‍ശചെയ്യുന്നു. 2012 ജൂണ്‍ 29ന് വൈദ്യുതിമന്ത്രി വിളിച്ച യോഗത്തിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിച്ചത്.

deshabhimani

No comments:

Post a Comment