Friday, November 22, 2013

ജികെഎസ്എഫ് നടത്തിപ്പ്: ലക്ഷ്യം അഴിമതിയെന്ന് പരാതി

കൊച്ചി: സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ജികെഎസ്എഫ്) കൂപ്പണ്‍ അച്ചടിയും വിതരണവും വ്യാപാരി വ്യവസായി ഏകോപനസമിതിയെ ഏല്‍പ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കൂടുതല്‍ സംഘടനകള്‍ രംഗത്ത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ സ്തുത്യര്‍ഹമായി നടത്തിയ പദ്ധതി അട്ടിമറിച്ച് ഏകോപനസമിതിക്കും സര്‍ക്കാരിനും നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിടുന്നതിന് നീതീകരണമില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. നിലവില്‍ വ്യാപാരി വ്യവസായി സമിതിയുടെ പരാതിയില്‍ ഇതുസംബന്ധിച്ച ധാരണപത്രം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

സംസ്ഥാനത്തെ ചെറുകിട വ്യാപാര-വ്യവസായ മേഖല കൂടുതല്‍ ജനകീയമാക്കാനും അഭിവൃദ്ധിപ്പെടുത്താനുമാണ് സര്‍ക്കാരും വിവിധ വകുപ്പുകളും ചേര്‍ന്ന് ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. കഴിഞ്ഞ ആറു വര്‍ഷവും വ്യാപാരോത്സവത്തില്‍ സഹകരിക്കാതിരുന്ന ഏകോപനസമിതിയെ ഇപ്പോള്‍ മുഖ്യചുമതലക്കാരാക്കിയത് അഴിമതി ലക്ഷ്യമിട്ടാണെന്നാണ് വ്യാപാരമേഖല കുറ്റപ്പെടുത്തുന്നത്. വ്യാപാരികളില്‍നിന്ന് നികുതി ഈടാക്കുന്ന സര്‍ക്കാര്‍ വ്യാപാരമേളയിലൂടെ ഒരു സംഘടനയ്ക്ക് ഒത്താശയൊരുക്കുന്നത് ദുരൂഹമാണെന്നും വിമര്‍ശമുണ്ട്. വ്യാപാരഭവന്‍, ലാത്തൂര്‍ ഭൂകമ്പഫണ്ട്, കൂപ്പണ്‍ നറുക്കെടുപ്പ് തുടങ്ങിയ കേസുകളില്‍ ഏകോപനസമിതിക്കെതിരെ നിലനില്‍ക്കുന്ന വിജിലന്‍സ് അന്വേഷണവും സര്‍ക്കാര്‍ പരിഗണിച്ചില്ല. കൂപ്പണ്‍ അച്ചടിക്കാന്‍ ടെന്‍ഡറും ക്ഷണിച്ചിട്ടില്ല. കഴിഞ്ഞ വ്യാപാരോത്സവത്തില്‍ കൂടുതല്‍ കൂപ്പണ്‍ വിറ്റ സ്ഥാപനങ്ങളുമായും ഇതേക്കുറിച്ച് ആലോചിച്ചില്ല. നിലവില്‍ 10 രൂപയുടെ കൂപ്പണ്‍ വിതരണംചെയ്യുമ്പോള്‍ മൂന്നു രൂപ ഏകോപനസമിതിക്കും ഏഴു രൂപ സര്‍ക്കാരിനും ലഭിക്കും. വ്യാപാരം 20 കോടി കടന്നാല്‍ ഓരോ 10 രൂപ കൂപ്പണിലും സര്‍ക്കാരിനും ഏകോപനസമിതിക്കും അഞ്ചു രൂപ വീതവും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ കൂപ്പണ്‍ അച്ചടിയും വിതരണവും പൂര്‍ണമായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. ഇതാണ് അട്ടിമറിച്ചത്.

ധനമന്ത്രിയും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കൂപ്പണ്‍ ചുമതല ഏകോപനസമിതിക്കു നല്‍കിയുള്ള ധാരണപത്രമെന്ന് കേരള മര്‍ച്ചന്റസ് യൂണിയന്‍ പ്രസിഡന്റ് വി എ മുഹമ്മദ് അഷ്റഫ് പറഞ്ഞു. ഇതുവരെ ഏകോപനസമിതി ജികെഎസ്എഫിനോട് പുറംതിരിഞ്ഞുനിന്നപ്പോള്‍ തങ്ങളുടേത് ഉള്‍പ്പെടെയുള്ള സംഘടനകളാണ് ഇതു വിജയിപ്പിക്കാന്‍ രംഗത്തിറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ചുമതല ഏകോപനസമിതിയെ മാത്രം ഏല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ തങ്ങളുടെ യൂണിയനും കോടതിയെ സമീപിക്കുമെന്ന് അഷ്റഫ് വ്യക്തമാക്കി. ജികെഎസ്എഫിന്റെ കൂപ്പണ്‍വിതരണവും മറ്റു പ്രവര്‍ത്തനങ്ങളും ഏറ്റവും സുതാര്യമായി നടത്തണമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. അംഗീകൃത നടപടികള്‍ക്കു വിരുദ്ധമായി ഒരു ഏജന്‍സിയെ മാത്രം ചുമതല ഏല്‍പ്പിക്കുന്നത് ന്യായീകരിക്കാനാവില്ല. നടത്തിപ്പു ചുമതലകള്‍ക്കായി വിവിധ ഏജന്‍സികളെ ഏല്‍പ്പിക്കുന്നത് ടെന്‍ഡറിലൂടെയാവണം. ഇപ്പോഴത്തെ തീരുമാനം ആശങ്ക ഉയര്‍ത്തുന്നതാണ്. ഇതിനെതിരെ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും പരാതി സമര്‍പ്പിക്കുമെന്ന് ചേംബര്‍ ചെയര്‍മാന്‍ കെ എന്‍ മര്‍സൂഖ് പറഞ്ഞു.

deshabhimani

No comments:

Post a Comment