Tuesday, January 7, 2014

1400 കേന്ദ്രത്തില്‍ 15 മുതല്‍ നിരാഹാരം: പിണറായി

കുത്തനെ കൂട്ടിയ പാചകവാതകവില ഉടന്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ട് 15 മുതല്‍ സംസ്ഥാനത്തെ 1400 കേന്ദ്രത്തില്‍ നിരാഹാര സമരം സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓരോ നിയമസഭാ മണ്ഡലത്തിലെയും തെരഞ്ഞെടുക്കപ്പെട്ട പത്ത് കേന്ദ്രത്തിലാണ് ബഹുജന പ്രതിഷേധ നിരാഹാര സമരം. വിലവര്‍ധനയില്‍ ബഹുജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. 1400 കേന്ദ്രത്തിലായി ഓരോ ആള്‍വീതമാണ് തുടര്‍ച്ചയായി നിരാഹാരമനുഷ്ഠിക്കുക.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരാഹാര സമരകേന്ദ്രത്തില്‍ ജനങ്ങള്‍ കൂട്ടമായി എത്തും. കുടുംബങ്ങളായി തുടര്‍ദിവസങ്ങളില്‍ നിരാഹാരമിരിക്കും. കേരളത്തിലെ പ്രതിഷേധം സംസ്ഥാനത്തുമാത്രമല്ല ദേശീയമായും പ്രതികരണം സൃഷ്ടിക്കും. അടുപ്പുകൂട്ടി സമരത്തിന്റെ മറ്റൊരു രൂപമാണിത്. നാട്ടുകാരെയും ജനങ്ങളെയും ഒന്നിച്ചുകൂട്ടിയുള്ള സമരമാകുമിത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം സമരത്തിന്റെ അന്തിമരൂപം ചര്‍ച്ചചെയ്തു. കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവും സാധാരണക്കാര്‍ക്ക് സബ്സിഡി ഇല്ലാതാക്കലും എന്നതാണ് സര്‍ക്കാര്‍ നയം. ഇത് അനുവദിക്കില്ല. ആധാറിന്റെ മറവില്‍ സബ്സിഡി നിഷേധിക്കാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ തീരുമാനം മാറ്റിക്കാനുള്ള സമരം എത്ര ദിവസം എന്നത് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. അത് സര്‍ക്കാര്‍ സമീപനത്തെ ആശ്രയിക്കുന്ന കാര്യമാണ്. വന്‍കിട കുത്തകകളായ റിലയന്‍സ്, എസ്സാര്‍ തുടങ്ങിയവരെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ വില കുത്തനെ കൂട്ടിയത്. എന്ത് സംഭവിച്ചാലും വില കുറയ്ക്കില്ലെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ഇത് കുത്തകതാല്‍പ്പര്യമാണ്. ആഗോളവല്‍ക്കരണനയത്തിന്റെ തുടര്‍ച്ചയാണിതെല്ലാം. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ 150 രൂപയായിരുന്നു പാചകവാതകത്തിന്റെ വില. ഇന്നത് സബ്സിഡിയില്ലാതെ 1294 രൂപയിലെത്തി. വന്‍കിടക്കാരുടെ കോടികള്‍ ഒരു മടിയുമില്ലാതെ എഴുതിത്തള്ളുന്ന സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ സബ്സിഡി വെട്ടിക്കുറയ്ക്കുകയാണ്. ക്രൂഡ് ഓയിലിന് അന്താരാഷ്ട്രതലത്തില്‍ വില കുറയുകയാണ്. അന്താരാഷ്ട്ര വിലയനുസരിച്ചല്ല പാചകവാതകത്തിന്റെ വില കൂട്ടുന്നത്. പാചകവാതകത്തിന് ആധാര്‍ ബാധകമാക്കുന്നത് ചിലരുടെ ചൂഷണവും മോഷണവും അവസാനിപ്പിക്കാനാണെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.

പക്ഷേ, അത് ജനങ്ങളെ ദ്രോഹിച്ചാകരുത്. കേന്ദ്രത്തിന്റെ കൊള്ളയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ആധാര്‍ കൊണ്ടുവരുന്നത് മറ്റാവശ്യങ്ങള്‍ക്കുവേണ്ടിയാണെന്നാണ് കേന്ദ്രം നേരത്തെ പറഞ്ഞത്. ആധാര്‍ നിര്‍ബന്ധമാക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയിട്ടില്ല. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതിയുടെ വിധിയുമുള്ളതാണ്. എന്നിട്ടും സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment