Saturday, July 11, 2009

അനര്‍ഹന്‍ വേദമോതുമ്പോള്‍

സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടശേഷം അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് മലയാള മാധ്യമലോകത്ത് ചെറുതല്ലാത്ത സമ്മതിയാണ് ലഭിച്ചത്. ചാനലുകളിലെ സ്ഥിരം വിശകലനവിദഗ്ധന്‍. മാര്‍ക്സിസം - ലെനിനിസം, സിപിഐ എമ്മിന്റെ ഭരണഘടന, സംഘടന എന്നിവ സംബന്ധിച്ച് വിധിപറയാനും വേണ്ടിവന്നാല്‍ നേതൃത്വത്തെ ഓരോരുത്തരെയായി പിഴുതെടുത്ത് അവരുടെ ശക്തിദൌര്‍ബല്യങ്ങളില്‍ ചൂഴ്ന്നിറങ്ങി അപ്രതീക്ഷിതമായ നിഗമനങ്ങളിലെത്തി ജനസാമാന്യത്തെ വിറകൊള്ളിക്കാനും കഴിവുള്ളയാള്‍ - സര്‍വോപരി മാതൃഭൂമി എഡിറ്റോറിയല്‍ പേജിലെ ഇടതുപക്ഷം കാത്തുസൂക്ഷിക്കുന്നയാള്‍. എല്ലാം ആയിക്കോട്ടെ. പക്ഷേ, എല്ലാ എഴുത്തും നിരീക്ഷണവും ചിന്തയും സിപിഐ എമ്മിന് എതിരെയാകുന്നതിന്റെ യുക്തിയെന്താണ്? നൂറ്റിപ്പത്തുകോടിയിലേറെ വരുന്ന ഇന്ത്യന്‍ ജനതയുടെ നവലോകസ്വപ്നങ്ങള്‍ക്ക് തടസ്സം സിപിഐ എം ആണെന്നാണോ? രണ്ടു ദശകത്തോടടുക്കുന്ന പുത്തന്‍ സാമ്പത്തികനയം തകര്‍ത്തെറിഞ്ഞ ഗ്രാമീണഭാരതത്തിന്റെ ഒടുങ്ങാത്ത വേദനകള്‍ക്ക് കാരണം സിപിഐ എം ആണെന്നാണോ? ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ പരമാധികാരത്തെ സംശയത്തിന്റെ മുന്നിലേക്കെത്തിക്കുന്ന ഭരണവര്‍ഗനയങ്ങള്‍ക്ക് ഉത്തരവാദി സിപിഐ എം ആണെന്നാണോ? രാജ്യത്തെ വര്‍ഗീയതയുടെ ശവപ്പറമ്പാക്കാന്‍ കോപ്പുകൂട്ടുന്നത് സിപിഐ എം ആണോ?

അപ്പുക്കുട്ടന്‍ ഒരു ദശകത്തിലേറെയായി ചെയ്തുകൊണ്ടിരിക്കുന്ന സിപിഐ എം വിരുദ്ധപ്രചാരണം ഏതുതരം ജനാധിപത്യബോധത്തില്‍നിന്ന് ഉടലെടുക്കുന്നതാണ്? ഒരു കമ്യൂണിസ്റ്റിന്റെ മൂടുപടമണിഞ്ഞ് കമ്യൂണിസ്റ്റ് വിരുദ്ധപ്രചാരവേല തൊഴിലാക്കിയ അദ്ദേഹം ചിലപ്പോള്‍ സിപിഐ എമ്മിനെ പ്രതിനിധാനം ചെയ്യുന്നതുപോലെയാണ് പെരുമാറുന്നത്. യഥാര്‍ഥ സിപിഐ എം അപ്പുക്കുട്ടന്റെ വേദോപദേശമാണ് സ്വീകരിക്കേണ്ടതെന്ന മട്ടില്‍. അപ്പുക്കുട്ടന്‍ സിപിഐ എമ്മില്‍ വേണ്ട എന്ന് തീരുമാനിച്ചത് കേരള സംസ്ഥാനകമ്മിറ്റിയല്ല. സഖാവ് ഹര്‍കിഷന്‍സിങ് സുര്‍ജിത് ജനറല്‍ സെക്രട്ടറിയായിരിക്കെ സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് ആണ്. ഉള്‍പ്പാര്‍ടി ജനാധിപത്യവും ഭരണഘടനയും ജനാധിപത്യ കേന്ദ്രീകരണതത്വവുമൊക്കെ പറയുന്നുണ്ടല്ലോ. ഈ തത്വങ്ങള്‍ക്കും ഭരണഘടനാസങ്കല്‍പ്പങ്ങള്‍ക്കും അനുരോധമായാണ് പാര്‍ടി കോണ്‍ഗ്രസ് അപ്പുക്കുട്ടന്‍ പാര്‍ടിയില്‍ വേണ്ട എന്ന് തീരുമാനിച്ചത്. അതോടെ സിപിഐ എം 'ജനവിരുദ്ധ'മായി. പിന്നെയാണ് യഥാര്‍ഥ കമ്യൂണിസ്റിന്റെ തിരുവിളയാട്ടം. ഒടുവില്‍ അപ്പുക്കുട്ടന്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടുള്ളത് സിപിഐ എം പിബിയും കേന്ദ്രകമ്മിറ്റിയും കൂടുന്നത് സംബന്ധിച്ചാണ്. പിബിക്കുവേണ്ടി സീതാറാം യെച്ചൂരി പറഞ്ഞതല്ല കാര്യം; അപ്പുക്കുട്ടന്റെ ഊഹാധിഷ്ഠിതമായ നിഗമനങ്ങളാണ്. സിപിഐ എം പിബിയിലും തര്‍ക്കം തുടങ്ങി എന്ന അപ്പുക്കുട്ടന്മാരുടെ വിധിയെഴുത്തിന് ജൂലൈ 12 വരെയേ ആയുസ്സുള്ളുവെന്ന എം കെ പന്ഥെയുടെ മറുപടി അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് കേട്ടില്ല. കേട്ടത് ലാവ്ലിന്‍ ചര്‍ച്ചചെയ്യുമെന്നാണ്.

അപ്പുക്കുട്ടനും കേരളത്തിലെ കമ്യൂണിസ്റ്റ് വിദഗ്ധമാധ്യമവിശാരദന്മാരും സമീപകാലത്ത് വിടാതെ ചര്‍ച്ചചെയ്ത് മടക്കിക്കെട്ടിയ വിഷയങ്ങളെന്തൊക്കെയാണ്? നിഷ്പക്ഷമതികളായ ജനസാമാന്യത്തിന്റെ ശ്രദ്ധപതിയുമോ ഇക്കാര്യങ്ങളിലേക്ക്. എല്ലാ കാര്യത്തിലും സിപിഐ എം സംസ്ഥാന കമ്മിറ്റിയെ പ്രതിക്കൂട്ടിലാക്കാനായിരുന്നു വ്യഗ്രത. 2003ല്‍ കേരളത്തെ പിടിച്ചുകുലുക്കിയ വിഷയം ജനകീയാസൂത്രണത്തില്‍ വിദേശഫണ്ട് സ്വീകരിച്ചുവെന്ന ശുദ്ധനുണയായിരുന്നു. പിന്നെ എഡിബി ലോണ്‍ സംബന്ധിച്ച വിവാദമായി. തുടര്‍ന്ന് കിളിരൂര്‍ കേസും ഭൂമാഫിയാ ബന്ധവും ക്രിമിനല്‍ ഗുണ്ടാബന്ധവുമായി. ഒരു കൂട്ടം പാര്‍ടിനേതാക്കളുടെ മക്കളെ കേന്ദ്രീകരിച്ചായി പിന്നത്തെ ആക്രമണം. ഒടുവില്‍ ലാവ്ലിന്‍ കേസും. ഇതിനൊക്കെ സിപിഐ എം കേന്ദ്രകമ്മിറ്റി എന്ത് മറുപടിയാണ് നല്‍കിയതെന്ന് ഓര്‍മയുണ്ടോ?

പാര്‍ടിയുടെ കെട്ടുറപ്പും വിശ്വാസവും തകര്‍ക്കാന്‍ ബോധപൂര്‍വം കെട്ടിപ്പൊക്കിയ പച്ചനുണകളുടെ സ്വാധീനത്തില്‍ കുറെ ശുദ്ധാത്മാക്കള്‍ പെട്ടിട്ടുണ്ടെന്നത് നേരുതന്നെ. ഇത് 2009ലെ പാര്‍ലമെന്റ് ഇലക്ഷനിലും സ്വാധീനിച്ചുവെന്നത് നാം കണ്ടു.

ജൂലൈ 12ന് സിപിഐ എം കേന്ദ്രകമ്മിറ്റിയെടുക്കുന്ന തീരുമാനം കേരളത്തിലെ ജനങ്ങള്‍ക്ക് സ്വീകാര്യമാണോ എന്നതാണത്രേ അപ്പുക്കുട്ടന്റെ പ്രശ്നം. ഭൂരിപക്ഷം സീറ്റും കേരളത്തില്‍ ലഭിച്ചില്ലെങ്കിലും 42 ശതമാനത്തോളം വോട്ടര്‍മാര്‍ എല്‍ഡിഎഫിനൊപ്പമാണെന്നത് ഒരു ജനപിന്തുണയല്ലെങ്കില്‍, പിന്നെ അപ്പുക്കുട്ടന്റെ പാര്‍ടിക്ക് കിട്ടിയ വോട്ടാണോ യഥാര്‍ഥ ജനപിന്തുണ? 42 ശതമാനം വോട്ടുകിട്ടിയ മുന്നണിക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കേണ്ടതില്ല; അതിനേക്കാള്‍ കൂടുതല്‍ വോട്ടുകിട്ടിയ അപ്പുക്കുട്ടന്റെ പാര്‍ടി ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കും എന്നാണ്. ഒരു തെരഞ്ഞെടുപ്പിലെ തോല്‍വി ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ കഥ കഴിച്ചുകളയുമെന്ന് രാഷ്ട്രീയഹ്രസ്വദൃഷ്ടികള്‍ക്കേ നിഗമനത്തിലെത്താനാകൂ. കേരളത്തിന്റെ സമീപകാലചരിത്രംതന്നെ ഈ നിഗമനത്തെ ചവറ്റുകൊട്ടയിലെറിയും.

കേരളത്തിലെ സിപിഐ എമ്മില്‍ നിര്‍ഭാഗ്യകരമായ വിഭാഗീയതയുടെ തിരയടിച്ചു തുടങ്ങിയ കാലത്താണ് അപ്പുക്കുട്ടന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായതെന്നത് അപ്പുക്കുട്ടന്‍ മറക്കരുത്. ഒരു പത്രസ്ഥാപനമെന്ന നിലയില്‍ ദേശാഭിമാനിയില്‍ അതിന്റെ എല്ലാ പരിരക്ഷയുടെയും തണലില്‍നിന്നാണ് അദ്ദേഹം സംസ്ഥാനകമ്മിറ്റി അംഗമാകുന്നത്. ഏഴുവര്‍ഷം സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന ലേബലിലാണ് വലതുമാധ്യമങ്ങള്‍ അപ്പുക്കുട്ടനെ കൊണ്ടാടുന്നത്. ജനകീയപ്പോരാട്ടങ്ങളുടെ അഗ്നിപഥങ്ങളില്‍നിന്ന് ദേശാഭിമാനിയില്‍ വന്നവരും ആ മണ്ണിലേക്ക് തിരിച്ചുപോയവരുമുണ്ട്. അപ്പുക്കുട്ടന്‍ ആ ഗണത്തില്‍ വരില്ല. കേരളത്തെ ഇളക്കിമറിച്ച ഉടന്തടി കമ്യൂണിസ്റ്റ് വിപ്ളവകാരികളുടെ ഗണത്തില്‍പ്പോലും അപ്പുക്കുട്ടന്‍ വരില്ല. പത്രമാഫീസിന്റെ നാലതിരുകളില്‍ അലയടങ്ങിയ ക്ഷോഭവിക്ഷോഭങ്ങളല്ല ജനങ്ങളുടെ പോരാട്ടം. ആത്മനിഷ്ഠമായ വിധിന്യായങ്ങളുടെ പിന്‍ബലത്തില്‍ യാന്ത്രികമായ വാദപ്രതിവാദങ്ങളിലൊതുങ്ങും അപ്പുക്കുട്ടന്റെ വേദോപദേശം. അതിന് അധികം ആയുസ്സില്ലെന്ന് അറിയാന്‍ ദീര്‍ഘനാളത്തെ പത്രപ്രവര്‍ത്തന പാരമ്പര്യമൊന്നും വേണ്ട. മേല്‍പ്പറഞ്ഞ ഉടന്തടി വിപ്ളവകാരികളുടെ ചുവടുപറ്റി താമസിയാതെ അപ്പുക്കുട്ടനും എത്തേണ്ടിടത്ത് എത്തും.

സി എന്‍ മോഹനന്‍

മാധ്യമങ്ങളുടെ ഒളിഞ്ഞുനോട്ടം

വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഒളിഞ്ഞുനോട്ടവും ഒരുതരം മനോരോഗമാണ്. കുളിമുറിയിലും ടോയ്ലറ്റിലും ക്യാമറ ഒളിപ്പിച്ചുവച്ച് പെണ്‍കുട്ടികളുടെ ചിത്രമെടുത്ത് വില്‍പ്പന നടത്തുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും നിലവാരംതന്നെയാണ്, ഒരാളുടെ സ്വകാര്യ നിമിഷങ്ങളോ സന്ദര്‍ഭങ്ങളോ സംഭാഷണങ്ങളോ അയാളറിയാതെ ചോര്‍ത്തിയെടുത്ത് വാര്‍ത്തയാക്കുന്നവരുടേതും.

ബ്രിട്ടനില്‍ ലോകമാധ്യമ രാജാവ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള 'ന്യൂസ് ഓഫ് ദ വേള്‍ഡ്' എന്ന പത്ര(ടാബ്ളോയിഡ്)ത്തിനുനേരെ നടക്കുന്ന പൊലീസന്വേഷണം മാധ്യമരംഗം ഇന്ന് എത്തിപ്പെട്ട ദുഷിച്ച അവസ്ഥയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. അന്നാട്ടിലെ ആയിരക്കണക്കിന് പ്രമുഖ വ്യക്തികളുടെ മൊബൈല്‍ഫോണിലെത്തുന്ന എസ്എംഎസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സ്വകാര്യഡിറ്റക്ടീവുകളെ വാടകയ്ക്കെടുത്ത് 'ന്യൂസ് ഓഫ് ദ വേള്‍ഡ്' ഉപയോഗപ്പെടുത്തി എന്ന വാര്‍ത്തയെത്തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. രാഷ്ട്രീയനേതാക്കളുടെയും ഇതരമേഖലകളിലെ പ്രമുഖരുടെയും രഹസ്യ വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് 'ദ ഗാര്‍ഡിയന്‍' പത്രമാണ് വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. ലണ്ടന്‍ മേയര്‍ ബോറിസ് ജോസ, മുന്‍ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ജോ പ്രസ്കോട്ട് തുടങ്ങിയവരാണ് ഇങ്ങനെയുള്ള ചോര്‍ത്തലിനിരയായത്. ക്രിമിനല്‍ മാര്‍ഗങ്ങളിലൂടെ തുടര്‍ച്ചയായി വാര്‍ത്തകള്‍ ചോര്‍ത്തിയെടുത്തതിന്റെ പേരില്‍ തങ്ങളുടെ പത്രപ്രവര്‍ത്തകര്‍ നിയമക്കുരുക്കില്‍പെട്ടപ്പോള്‍ അവരെ രക്ഷപ്പെടുത്താന്‍ 'ന്യൂസ് ഓഫ് ദ വേള്‍ഡ്' പത്തുലക്ഷം പൌണ്ടിലേറെ പണം ചെലവിട്ടെന്നും വാര്‍ത്തകളില്‍ പറയുന്നു. ബക്കിങ്ഹാം കൊട്ടാരത്തിലെ മൂന്ന് ഉദ്യാഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയത് കണ്ടുപിടിക്കപ്പെട്ട് ഇതേ പത്രത്തിന്റെ ലേഖകന്‍ ക്ളൈവ് ഗുഡ്മാന്‍ ജയിലിലായിരുന്നു.

വാര്‍ത്ത എങ്ങനെയൊക്കെയാണ് ശേഖരിക്കുന്നതെന്ന് തനിക്കറിയില്ലെന്നാണ് റൂപ്പര്‍ട്ട് മര്‍ഡോക്ക് പറയുന്നത്. എന്നാല്‍, മാധ്യമപ്രവര്‍ത്തനം ഏതൊക്കെ അരുതാത്ത വഴികളിലൂടെയാണ് സഞ്ചരിക്കുന്നത് എന്നതിന്റെ തര്‍ക്കമറ്റ തെളിവാണ് ഈ സംഭവങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതാകട്ടെ, ഇംഗ്ളണ്ടില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രതിഭാസവുമല്ല. വാര്‍ത്ത വാര്‍ത്തയായി വായനക്കാരിലെത്തിക്കുന്നതിനു പകരം വികാരത്തള്ളിച്ചയുണ്ടാക്കാനും വിവാദമുണ്ടാക്കാനും കുറുക്കുവഴികളും കുതന്ത്രങ്ങളും സ്വീകരിക്കുന്നു എന്നതാണ് സമീപകാലത്ത് മാധ്യമങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള പൊതുവിമര്‍ശം. ലോകത്താകെ ഈ ദുഷ്പ്രവണത വളര്‍ന്നുവരികയാണ്.

വാര്‍ത്താസ്ഥലം വിലപറഞ്ഞു വില്‍ക്കുകയും വ്യാജവാര്‍ത്തകള്‍ രാഷ്ട്രീയ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി സൃഷ്ടിച്ച് സംഘടിതമായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന എത്രയോ അനുഭവങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ടായിട്ടുണ്ട്. ഇതൊക്കെ വിമര്‍ശനാത്മകമായി പരിശോധിക്കേണ്ട മാധ്യമ പ്രവര്‍ത്തക സംഘടനകള്‍പോലും സങ്കുചിത രാഷ്ട്രീയ കൌശലങ്ങളുടെ വലയില്‍പെട്ടുപോകുന്നു. സ്വയം തിരുത്തിയില്ലെങ്കില്‍, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ ചെയ്യപ്പെടാനുള്ളവരാണ് തങ്ങള്‍ എന്ന ബോധ്യം മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉണ്ടാകേണ്ടതുണ്ട്. എല്ലാ പൌരന്മാര്‍ക്കും ബാധകമായ നിയമം തന്നെയാണ് അവര്‍ക്കുമുന്നിലുമുള്ളത്. വ്യാജവാര്‍ത്താ സൃഷ്ടി മോഷണംപോലത്തെ കുറ്റമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ശിക്ഷാര്‍ഹമായ അതിക്രമവും അശ്ളീലവുമാണെന്നും തിരിച്ചറിഞ്ഞില്ലെങ്കില്‍ നിയമം മാത്രമല്ല, ആത്മാഭിമാനമുള്ള ജനങ്ങളും ഈ മാധ്യമകാപട്യക്കാരെ വിടാന്‍ പോകുന്നില്ല. എന്തിനെയും ഏതിനെയും ആരെയും വിമര്‍ശിക്കാനും ഭര്‍ത്സിക്കാനും ലൈസന്‍സുണ്ടെന്ന് സ്വയം കരുതുന്നവര്‍ സ്വയം വിമര്‍ശനത്തിനും തയ്യാറാകട്ടെ. അതല്ലെങ്കില്‍, ലണ്ടന്‍ പൊലീസ് മര്‍ഡോക്കിന്റെ അരുമകളെ കൈകാര്യംചെയ്യുന്നത് എങ്ങനെ എന്നെങ്കിലും കാണട്ടെ.

ദേശാഭിമാനി മുഖപ്രസംഗം 11 ജൂലൈ 2009

Friday, July 10, 2009

ലാവലിന്‍: അപ്പോള്‍ ശശി ആരായി?

കോണ്‍ഗ്രസ്സിന്റെ മുന്‍ മന്ത്രി ജി കാര്‍ത്തികേയന്‍ പള്ളിവാസല്‍, സെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണ കരാര്‍ നല്‍കുന്നതിനു പ്രത്യുപകാ‍രമായി കേരളത്തില്‍ ഒരു ആശുപത്രി നിര്‍മ്മിക്കാന്‍ സഹായിക്കണമെന്ന് കനേഡിയന്‍ അധികാരികളോട് ആവശ്യപ്പെട്ടിരുന്നതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാവലിന്‍ കേസില്‍ ആരോപണ വിധേയനായിട്ടുള്ള ആ സമയത്ത് ലാവലിന്റെ വൈസ്പ്രസിഡന്റ് Klaus Triendl നു കാര്‍ത്തികേയന്‍ അയച്ച കത്തിന്റെ കോപ്പി തങ്ങളുടെ പക്കലുണ്ടെന്നും ഇന്ത്യാ ടുഡെ അവകാശപ്പെടുന്നു. Canadian International Development Agency (CIDA)യില്‍ നിന്നുള്ള സഹായത്തിനായി Klaus Triendl നടത്തുന്ന ചര്‍ച്ചകളില്‍ സഹായകമാകാനാണ് ഈ കത്തെഴുതിയതത്രെ.

കോണ്‍ഗ്രസ് ഇതുവരെയും ആരോപിച്ചിരുന്നത് സി.പി.എം ആശുപത്രിക്കുവേണ്ടി ലാവലിനുമായി കരാറില്‍ ഒപ്പിട്ടു എന്നാണ്. എന്നാല്‍ ഈ കത്ത് വെളിപ്പെടുത്തുന്നത് അന്നത്തെ യു.ഡി.എഫ് സര്‍ക്കാരും ലാ‍വലിനുമായി ഇത്തരത്തില്‍ ഒരു കരാറിനായി ശ്രമിച്ചിരുന്നു എന്നാണ്.

ആശുപത്രിക്കു പുറമെ ഒരു ടെക്നിക്കല്‍ ട്രെയിനിംഗ് കോളേജ്, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, കുടിവെള്ളപദ്ധതി എന്നിവയും ആ പ്രദേശത്ത് സ്ഥാപിക്കുന്നതിനുള്ള സഹായത്തിനായും കാര്‍ത്തികേയന്‍ ശ്രമിച്ചിരുന്നു

1996 മാര്‍ച്ച് 28നാണ് കാര്‍ത്തികേയന്റെ കത്ത് ലാവലിന്റെ കോര്‍പ്പറേറ്റ് സെക്രട്ടറിക്ക് ലഭിച്ചത്. ഈ കേസ് ഏറ്റെടുത്ത സിബിഐയെ കോണ്‍ഗ്രസ്സിന്റെ പങ്ക് ചെറുതാക്കിക്കാണിച്ചതിന്റെ പേരില്‍ കോടതി വിമര്‍ശിച്ചിരുന്നു.

ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അടുത്ത ലക്കം ഇന്ത്യാടുഡെയില്‍ പ്രസിദ്ധീകരിക്കുമെന്നും അറിയുന്നു.

ലാവലിന്‍ ഇടപാടില്‍ മാധ്യമ പ്രചാരണത്തിന് വീണ്ടും തിരിച്ചടി

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ലാവലിനുമായി അനുബന്ധകരാര്‍ ഒപ്പിട്ടത് പാര്‍ട്ടി അറിഞ്ഞില്ലെന്ന മാധ്യമ പ്രചാരണം തെറ്റാണെന്നതിനുള്ള തെളിവുകള്‍ ഇന്നലെയും കൈരളി-പീപ്പിള്‍ പുറത്തുകൊണ്ടു വന്നു. EK നായനാരും പിണറായി വിജയനും കാനഡ സന്ദര്‍ശിക്കുന്നത് വൈദ്യുതി രംഗത്തും മറ്റ് മേഖലകളിലും കരാര്‍ ഒപ്പിടാനാണെന്ന് കാണിച്ച് അക്കാലത്ത് VS അച്യുതാനന്ദന്‍ പുറപ്പെടുവിച്ച പ്രസ്താവന പുറത്തുവന്നു. 1997 ജൂണ്‍ 15നാണ് CPIM പൊളിറ്റ്ബ്യൂറോ അംഗം എന്ന നിലക്ക് VS അച്യുതാനന്ദന്‍ ഈ പ്രസ്താവന ഇറക്കിയത്.

EK നായനാര്‍ സര്‍ക്കാര്‍ ലാവലിനുമായുള്ള കരാര്‍ പിന്തുടര്‍ന്നത് മന്ത്രിസഭയിലും LDFലും ആലോചിച്ചിട്ടല്ല എന്ന മാധ്യമ പ്രചാരണത്തിന് തിരിച്ചടി നല്‍കുന്ന തെളിവുകള്‍ പുറത്തുവന്നു. ലാവലിനുമായി നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അനുബന്ധ കരാര്‍ ഒപ്പുവെച്ചതിനു പിന്നാലേ അന്നത്തെ മുഖ്യമന്ത്രി EK നായനാര്‍ ഇറക്കിയ പ്രസ്താവനയും അന്നത്തെ മന്ത്രി PJ ജോസഫ് നടത്തിയ വാര്‍ത്താസമ്മേളനവുമാണ് മാധ്യമ പ്രചാരണം തെറ്റാണെന്നു തെളിയിക്കുന്നത്. ഇക്കാര്യങ്ങള്‍ അക്കാലത്തെ പത്രങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

ലാവലിന്‍ കരാര്‍ എല്‍ ഡി എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ഓര്‍മ്മയില്ലെന്ന് ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ പറഞ്ഞു. ലാവലിന്‍ കരാര്‍ ചര്‍ച്ച ചെയ്തതിനെക്കുറിച്ചുള്ള എല്‍ ഡി എഫ് യോഗ മിനിറ്റ്സ് കാണാതായതിനെക്കുറിച്ചുള്ള വാര്‍ത്തകളോട് ദില്ലിയില്‍ പ്രതികരിക്കുകയായിരുന്നു ചന്ദ്രചൂഡന്‍. മിനിറ്റ്സ് വായിച്ച് അംഗീകരിക്കുന്ന പതിവ് എല്‍ ഡി എഫ് യോഗത്തിലില്ലെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. സി പി ഐ എമ്മിലെ പ്രശ്നങ്ങള്‍ ആ പാര്‍ട്ടി തന്നെ പരിഹരിക്കുമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു

പീപ്പിള്‍ ടി.വി. വാര്‍ത്ത

കേരളത്തിന്റെ പുരോഗതി തടഞ്ഞ സമരാഭാസം

അമ്പതുവര്‍ഷംമുമ്പ് അരങ്ങേറിയ കുപ്രസിദ്ധിയാര്‍ജിച്ച 'വിമോചനസമരം' കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക പുരോഗതിയെ പതിറ്റാണ്ടുകളുടെ പിന്നിലെത്തിച്ചു എന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം. 1959 ജൂണ്‍ 12ന് ഹര്‍ത്താലോടെ തുടക്കംകുറിച്ച ആ പ്രക്ഷോഭം അമ്പതാംദിവസം കെട്ടടങ്ങിയത് ജൂലൈ 31ന് കേരളത്തില്‍ രാഷ്ട്രപതിഭരണം അടിച്ചേല്‍പിച്ചതോടെയായിരുന്നു. മതവും വര്‍ഗീയതയും രാഷ്ട്രീയത്തില്‍ കടത്തിക്കൊണ്ടുവന്ന് കോണ്‍ഗ്രസ് കാട്ടിയ പാരമ്പര്യം ബ്രിട്ടീഷ് ആധിപത്യത്തിന്‍കീഴില്‍ ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ പയറ്റിയ അടവുതന്നെയായിരുന്നു.

തിരുവിതാംകൂറില്‍ അലയടിച്ച സ്വാതന്ത്യ്രസമര പ്രക്ഷോഭത്തിന്റെ ഭാഗമായ പുന്നപ്ര-വയലാര്‍ സമരത്തെ നേരിടാന്‍ ജാതി-സമുദായ സംഘടനാ നേതാക്കളെ രാമസ്വാമി അയ്യര്‍ രംഗത്തിറക്കിയിരുന്നു. രാജവാഴ്ചയുടെ സംരക്ഷകരായ ജന്മിമാരും നാട്ടുപ്രമാണിമാരും പൊലീസിന്റെയും ഗുണ്ടകളുടെയും സഹായത്തോടെ തൊഴിലാളികളെയും സ്വാതന്ത്യ്രസമരത്തെ അനുകൂലിച്ചവരെയും വേട്ടയാടി. ഇത്തരം കടന്നാക്രമണങ്ങളെ കയ്യില്‍കിട്ടിയ ആയുധവുമായി നേരിട്ടാണ് ജനകീയ പ്രക്ഷോഭത്തിലൂടെ സ്വാതന്ത്യ്രം യാഥാര്‍ത്ഥ്യമാക്കിയത്; പ്രായപൂര്‍ത്തി വോട്ടവകാശവും, ജനാധിപത്യ അവകാശങ്ങളും നേടിയത്. രാജവാഴ്ചയും ദിവാന്‍ഭരണവും അവസാനിപ്പിച്ചത്.

തിരുവിതാംകൂറും കൊച്ചിയും മലബാറും ഒന്നായി. ഐക്യകേരളപ്പിറവിക്കു തൊട്ടുമുമ്പുള്ള ഒരു ദശകം ജനകീയ പ്രക്ഷോഭങ്ങളാല്‍ രാഷ്ട്രീയ ചലനമുണ്ടാക്കിയ മുന്നേറ്റങ്ങളായിരുന്നു കേരളത്തില്‍. അതിന്റെ പ്രതിഫലനംകൂടിയായിരുന്നു കമ്യൂണിസ്റ്റ്പാര്‍ടിയുടെ വളര്‍ച്ചയും 1957ലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റും. അധികാരമേറ്റ് ഏഴാം നാളില്‍ സംസ്ഥാനത്ത് കുടിഒഴിപ്പിക്കല്‍ ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തെ ലക്ഷക്കണക്കായ കുടികിടപ്പുകാര്‍ക്ക് അന്തിയുറങ്ങുന്ന സ്വന്തം കുടിലിനും കുടില്‍ നില്‍ക്കുന്ന ഭൂമിക്കും സംരക്ഷണം കിട്ടുകയായിരുന്നു. കുടി ഒഴിപ്പിക്കല്‍ തടഞ്ഞുകൊണ്ടും, കൈവശഭൂമിയില്‍ സ്ഥിരാവകാശം നല്‍കിയും ഭൂനയബില്‍ നിയമസഭ പാസാക്കി. ഈ നിയമം വരുംമുമ്പ് കേരളത്തിലെ ഭൂമിയുടെ ഏറിയ പങ്കും ദേവസ്വങ്ങളുടെയും, സ്വകാര്യ ബ്രഹ്മസ്വം മഠങ്ങളുടെയും നാടുവാഴികളായിരുന്ന ജന്മിമാരുടെയും ഒക്കെ കൈവശമായിരുന്നു. ക്രൈസ്തവ ഇടവകകളുടെ നിയന്ത്രണത്തിലും ഭൂമി ഉണ്ടായിരുന്നു. മധ്യ തിരുവിതാംകൂറിലെ നായര്‍ പ്രമാണിമാര്‍ കയ്യാളിയിരുന്ന ഭൂമിയും നിയമം വന്നാല്‍ കുറെ പാട്ടക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും വിട്ടുകൊടുക്കേണ്ടിവരുന്ന അവസ്ഥ സംജാതമായി.

സ്വകാര്യ വിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ പരിഷ്കരണം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസബില്ലും പാസാക്കി. വിദ്യാഭ്യാസ നിയമത്തിലെ പതിനൊന്നാം വകുപ്പ്, അടിമകളെപ്പോലെ പണിയെടുത്തിരുന്ന അധ്യാപകര്‍ക്ക് മാന്യതയും സംരക്ഷണവും നല്‍കാന്‍ പര്യാപ്തമായിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന ശമ്പളത്തിന്റെ പകുതിപോലും അക്കാലത്ത് മാനേജര്‍മാര്‍ അധ്യാപകര്‍ക്ക് കൊടുത്തിരുന്നില്ല. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് കിട്ടുന്ന ശമ്പളത്തിന്റെ പകുതി സംഖ്യപറ്റി തൊട്ടടുത്ത സ്കൂളിലെ എയ്ഡഡ് സ്കൂള്‍ അധ്യാപകന്‍ ജോലിചെയ്യണം. മാത്രമല്ല, മാനേജരുടെ വീട്ടിലെ കുട്ടികള്‍ക്ക് ട്യൂഷനും, വീട്ടുജോലികളും സ്കൂള്‍ സമയം കഴിഞ്ഞാല്‍ ചെയ്യേണ്ടിവരുന്ന അവസ്ഥ! ഇത്തരം കാടത്തപരമായ വിദ്യാഭ്യാസരംഗം പരിഷ്കരിച്ചത് 1957ലെ വിദ്യാഭ്യാസനയമാണ്.

ഭൂപ്രഭുക്കന്മാരായ ജന്മികളും, സമുദായ പ്രമാണിമാരടങ്ങിയ വിദ്യാഭ്യാസ കച്ചവടക്കാരും കോണ്‍ഗ്രസിന്റെ പിന്തുണയോടെ സംഘടിപ്പിച്ച ഒന്നായിരുന്നു വിമോചനസമരം. ഇരുപത്തെട്ടുമാസത്തെ കമ്യൂണിസ്റ്റ് ഭരണം വിത്തെറിഞ്ഞ ഭൂപരിഷ്കരണ-വിദ്യാഭ്യാസനിയമങ്ങള്‍ വിളഞ്ഞുപാകമായി. അതിന്റെ ഫലം കൊയ്യുകയാണ് കേരളം. എത്ര കടുത്ത വെല്ലുവിളി ഉയര്‍ന്നുവന്നിട്ടും ഭരണപക്ഷത്തുള്ള എംഎല്‍എമാരില്‍ ഒരാളുടെയും പിന്തുണ ആ ഗവണ്‍മെന്റിന് നഷ്ടമായില്ല. അധികാരത്തില്‍ കയറുമ്പോഴുള്ള സംഖ്യാബലം ഇറങ്ങുമ്പോഴും ഉണ്ടായിരുന്നു. പിന്നീട് പതിറ്റാണ്ടിനുശേഷം 1967-69ലെ ഇ എം എസ് മന്ത്രിസഭയാണ് വീണ്ടും സമഗ്രമായ കാര്‍ഷിക പരിഷ്കരണ ബില്ലിന് രൂപംനല്‍കിയത്. ആ ഗവണ്‍മെന്റും അട്ടിമറിക്കപ്പെട്ടു. പക്ഷേ, 1970 ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് കാര്‍ഷിക പരിഷ്കരണത്തിന്റെ ഭാഗമായി ജന്മിത്വം അവസാനിപ്പിക്കുന്ന ആ നിയമം കര്‍ഷക-കര്‍ഷകത്തൊഴിലാളി സമരത്തിന്റെകൂടി ഫലമായി നടപ്പാക്കേണ്ടിവന്നു. ഇതുമൂലം 28 ലക്ഷം പാട്ട-കാണകുടിയാന്മാരുടെ കുടുംബങ്ങള്‍ സ്വന്തം കൈവശ ഭൂമിയുടെ അവകാശികളായി. അഞ്ചരലക്ഷത്തിലേറെ കുടികിടപ്പുകാര്‍ക്ക് കിടപ്പാടം സ്വന്തമായി. കേരളത്തിലെ ഭൂമിയിലേറെയും ഈവിധം അധ്വാനിക്കുന്നവരുടെ കൈവശമായി. ദീര്‍ഘകാലത്തെ പോരാട്ടങ്ങള്‍ക്ക് സാക്ഷാല്‍ക്കാരമായി പട്ടയരേഖകള്‍ കൈമാറി. വില്ലേജ് ഓഫീസുകളില്‍ സ്വന്തം വിലാസത്തില്‍ കരംഒടുക്കി രസീത് കൈപ്പറ്റി.

അമ്പത്നാള്‍ നീണ്ട വിമോചനസമരത്തെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍, അന്ന് കാട്ടിക്കൂട്ടിയ പേക്കൂത്തുകളും സമരാഭാസവും രാഷ്ട്രീയ കുതന്ത്രങ്ങളും ഏറെ പരിഹാസ്യമാണ്. പിന്നീട് പല ഘട്ടങ്ങളിലും ആ സമരത്തിന് നേതൃത്വംകൊടുത്തവരും ആ സമരത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുയര്‍ന്ന് നേതൃനിരയിലായവരും ആ സമരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. 1980ല്‍ കോണ്‍ഗ്രസ് രണ്ടായി പിരിഞ്ഞപ്പോള്‍ ആന്റണി വിഭാഗം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പമായി. വിമോചനസമരം സംഘടിപ്പിച്ചവര്‍ക്കായി സിഐഎവഴി പത്തുകോടിരൂപ അമേരിക്കയില്‍നിന്ന് കിട്ടിയതായി 'ആദ്യവെടി' പരസ്യമായി പൊട്ടിച്ചത് വയലാര്‍രവിയായിരുന്നു. അര്‍ഥഗര്‍ഭമായ മൌനംകൊണ്ട് ആന്റണി അത് സത്യമാണെന്ന് സമ്മതിച്ചു. വയലാര്‍ രവിയോളം മനസ്സ് തുറന്നില്ലെങ്കിലും, പിന്നീട് ആ സമരത്തെ ആന്റണിയും ന്യായീകരിച്ചില്ല.

വിമോചനസമരത്തെതുടര്‍ന്ന് 1960ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പി എസ് പി -ലീഗ് സഖ്യത്തിന് കൂടുതല്‍ സീറ്റ് നേടാനായി. പക്ഷേ വിമോചനസമരംകൊണ്ട് കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ അവര്‍ക്ക് നേടാനായില്ല. സാങ്കേതികത്വംകൊണ്ട് നേരിയ വോട്ടിന്റെ വ്യത്യാസത്തിന് പല മണ്ഡലങ്ങളിലും വിജയിക്കാനായി. എന്നാല്‍ കമ്യൂണിസ്റ്റ്പാര്‍ടിക്ക് 39.14 ശതമാനം വോട്ട് ലഭിച്ചപ്പോള്‍, കോണ്‍ഗ്രസ് മുന്നണിക്ക് കിട്ടിയത് 48.56 ശതമാനം മാത്രമായിരുന്നു. 1957 ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്പാര്‍ടിക്ക് 35.28 ശതമാനം വോട്ട് മാത്രമായിരുന്നത് 39.14 ആയി വര്‍ധിക്കുമ്പോള്‍ അഞ്ചുശതമാനത്തോളം ഏറെയാണ്. വോട്ടിന്റെ ആനുപാതിക പ്രാതിനിധ്യപ്രകാരം സീറ്റ് നിശ്ചയിക്കുന്ന പാര്‍ലമെന്ററി ഭരണസംവിധാനമാണ് ഇവിടെ ഉണ്ടായിരുന്നതെങ്കില്‍ 1960ലും കമ്യൂണിസ്റ്റ് പാര്‍ടി ആയിരിക്കും ഒന്നാം സ്ഥാനത്ത്. നിയമസഭയിലേക്ക് ഇടക്കാലത്തെ പ്രസിഡന്റ് ഭരണത്തിനുശേഷം 1965ലാണ് തെരഞ്ഞെടുപ്പുണ്ടായത്. 1964ല്‍ കമ്യൂണിസ്റ്റ്പാര്‍ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് ഈ പ്രസ്ഥാനം തകരും എന്ന് സ്വപ്നംകണ്ടവര്‍ അന്നുമുണ്ടായിരുന്നു. പക്ഷേ പിറ്റേവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ(എം) ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഒരു പാര്‍ടിക്കും ഭൂരിപക്ഷം ഇല്ലെന്നുകണ്ട് നിയമസഭ ചേരാതെ തന്നെ പിരിച്ചുവിടുകയായിരുന്നു. 1967ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റും വോട്ടും നേടി ഇ എം എസിന്റെ നേതൃത്വത്തില്‍ സപ്തകക്ഷി മുന്നണി അധികാരത്തില്‍വന്നു.

1959ല്‍ പിരിച്ചുവിടപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ കാലത്ത് കൊണ്ടുവന്ന കാര്‍ഷിക ബന്ധ ബില്‍ കൂടുതല്‍ മെച്ചപ്പെട്ട വ്യവസ്ഥകളോടെ നിയമമാക്കി. ഇടതുജനാധിപത്യ (സപ്തകക്ഷി) മുന്നണിയില്‍തന്നെ വിള്ളലുണ്ടാക്കി ഒരു 'കുറുമുന്നണി' രൂപപ്പെടുത്താന്‍ കോണ്‍ഗ്രസിനും പിന്തിരിപ്പന്‍ ശക്തികള്‍ക്കും കഴിഞ്ഞു. ആ ഗവണ്‍മെന്റിനെ അട്ടിമറിച്ച്ഇരുപക്ഷത്തുനിന്നും തടുത്തുകൂട്ടിയവരുടെ ഭരണമായിരുന്നു പിന്നീട് ഒരു ദശകക്കാലം. 1980വരെ അത് തുടരുകയായിരുന്നു.

കാര്‍ഷിക പരിഷ്കരണം നടപ്പായശേഷമുള്ള നാല് പതിറ്റാണ്ടിനകം കേരളത്തിലുണ്ടായ നേട്ടം അത്ഭുതാവഹമാണ്. ഇവിടത്തെ ജന്മി-ഭൂഉടമാബന്ധം ഉടച്ചുവാര്‍ക്കപ്പെട്ടു. മുപ്പത്തഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശവും പട്ടയവും കിട്ടിയപ്പോള്‍ ഇവിടത്തെ സാമ്പത്തിക-സാമൂഹ്യബന്ധങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. മുമ്പേ പാസാക്കിയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് കൂടുതല്‍ ഫീസ് ഇളവും, വിദ്യാഭ്യാസ ആനുകൂല്യങ്ങളും നടപ്പായപ്പോള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ തലമുറ ഉയര്‍ന്നുവന്നു. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യമേഖലകളിലും ആയിരക്കണക്കില്‍ തസ്തികകളില്‍ ഈ വിഭാഗം തൊഴില്‍ നേടി. അവരുടെ മക്കള്‍ക്കും ബിരുദവും ബിരുദാനന്തരബിരുദവും, പ്രൊഫഷണല്‍, സാങ്കേതികവിദ്യയും നേടാനായി. സംസ്ഥാനത്ത് മാത്രമല്ല, ഇന്ത്യയിലും വിദേശങ്ങളിലും കേരളീയര്‍ വന്‍തോതില്‍ തൊഴില്‍ സമ്പാദിച്ചു. ഇത് നാടിന്റെ സര്‍വ്വതോമുഖമായ ഉയര്‍ച്ചയ്ക്ക് കാരണമായി. വിദേശനാണ്യം ഇവിടേയ്ക്കൊഴുകി. കേരളീയരുടെ ജീവിതരീതി ഏറെ മെച്ചപ്പെട്ടു. ഇവിടത്തെ സാമൂഹ്യ പുരോഗതി രാജ്യത്തിന് മാതൃകയായി.

പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം! കമ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കുന്ന മുന്നണി ഗവണ്‍മെന്റ് നടപ്പാക്കുന്ന ഓരോ പരിഷ്കാരങ്ങളും പിന്നീട് വരുന്ന യുഡിഎഫ് ഗവണ്‍മെന്റ് ഇല്ലാതാക്കുകയോ, വെള്ളം ചേര്‍ക്കുകയോ ഉണ്ടായിട്ടുണ്ട്. ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് പാസാക്കിയ കാര്‍ഷിക പരിഷ്കരണ നിയമത്തിന്റെ സംരക്ഷണം കേരളീയര്‍ക്ക് കിട്ടാന്‍ പത്തുവര്‍ഷം വൈകി. ഇതേവരെ ഇരുമുന്നണികളും ഒന്നിടവിട്ട് ഭരക്കുക എന്ന പ്രതിഭാസം തുടര്‍ന്നപ്പോള്‍ കേരളം ആര്‍ജിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ ഇരുപതുവര്‍ഷം മുമ്പേ ഉണ്ടാകുമായിരുന്നു എന്നാണ് ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ തെളിയിക്കുന്നത്. ജാതിയും, മതവും രാഷ്ട്രീയം കയ്യാളിയാല്‍ ഉണ്ടാകാവുന്ന വിപത്തിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്. അതിന്റെ ആപല്‍ക്കരമായ തുടക്കമായിരുന്നു 1959ലെ 'വിമോചനസമരം' എന്ന വിരോധാഭാസം. കേരളീയ സമൂഹം സ്വന്തം അനുഭവത്തിലൂടെ 'ലജ്ജാകരം' എന്ന് വിധിയെഴുതിയ ആ സമരാഭാസത്തെ ഇന്നും തലയിലേറ്റാന്‍ തയ്യാറാകുന്നവരുടെ 'രാഷ്ട്രീയം' തിരിച്ചറിയാനുള്ള പ്രബുദ്ധത ജനസമൂഹത്തിനുണ്ട്.

പി വി പങ്കജാക്ഷന്‍ ചിന്ത വാരിക

Thursday, July 9, 2009

പൊട്ടക്കുളത്തിലെ പ്രത്യയശാസ്ത്രം

ആരോഗ്യ വിദ്യാഭ്യാസത്തില്‍ ഫാര്‍മോക്കോളജി സംബന്ധമായ വൈവയില്‍ സാധാരണ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഏതെങ്കിലുമൊരു മരുന്നിന്റെ പേരുപറഞ്ഞ് അത് മനുഷ്യരിലുണ്ടാക്കുന്ന പാര്‍ശ്വഫലം വയറിളക്കം, ഛര്‍ദി, തലവേദന എന്നിവയൊഴികെ എതൊക്കെ എന്നാണത്. സാധാരണ എല്ലാവരും മനഃപാഠമാക്കി ചെല്ലുന്നത് ഈ മൂന്ന് പാര്‍ശ്വഫലങ്ങളാണ്. അതൊഴികെ ഏത് എന്ന ചോദ്യത്തിനുമുന്നില്‍ പലപ്പോഴും ഉത്തരം മുട്ടിപ്പോകും. അതുപോലെയാണ് നമ്മുടെ നാട്ടിലെ ചില പത്രക്കാര്‍. അവര്‍ ഇപ്പോള്‍ ഏതു സിപിഐ എം നേതാവിനെ കണ്ടാലും ചോദിക്കുന്നത് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചചെയ്യാന്‍ പോകുന്ന വിഷയം എന്തൊക്കെയാണ് എന്നത്രേ. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ എന്ന് ഉത്തരം കിട്ടിയാല്‍ അതില്‍ ലാവ്ലിന്‍ പ്രശ്നം വരുമോ എന്ന് അടുത്ത ചോദ്യം. ലാവ്ലിന്‍ വിഷയം കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ വലിയ തോതില്‍ കടന്നുവരുന്നുണ്ടെന്നത് രഹസ്യമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് അവലോകനത്തില്‍, പാര്‍ടി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത് ഇങ്ങനെയാണ്:

"അതുപോലെതന്നെ ലാവ്ലിന്‍ വിവാദത്തെയും യുഡിഎഫ് ഉപയോഗപ്പെടുത്തുകയുണ്ടായി. ലാവ്ലിന്‍ ആണ് തെരഞ്ഞെടുപ്പിലെ കേന്ദ്രപ്രശ്നം എന്ന നിലയ്ക്കായിരുന്നു മാധ്യമങ്ങള്‍ കൊണ്ടാടിയത്. യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ ഉത്തമ വിശ്വാസത്തോടെ പൂര്‍ത്തീകരിക്കുക മാത്രമാണ് അന്നത്തെ വൈദ്യുതി വകുപ്പുമന്ത്രി പിണറായി വിജയന്‍ ചെയ്തിട്ടുള്ളത്. അതുതന്നെ കരാറിലെ നിബന്ധനകള്‍ സംസ്ഥാനത്തിന് കൂടുതല്‍ അനുകൂലമാക്കിക്കൊണ്ടാണ് ചെയ്തത്. രാഷ്ട്രീയ ലാക്കോടുകൂടിയാണ് യുഡിഎഫ് വിവാദമാക്കിയതും സിബിഐ പ്രോസിക്യൂഷന്‍ തീരുമാനമെടുത്തിട്ടുള്ളതും.''

ലാവ്ലിന്‍ വിഷയം പാര്‍ടിക്കെതിരായ പ്രചാരണായുധമാക്കി എതിരാളികള്‍ മാറ്റിയെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതികൂലഫലം ഉണ്ടാക്കിയെന്നും സിപിഐ എം സ്വീകരിച്ച് പ്രഖ്യാപിച്ച നിലപാടാണ്. പിഡിപി പ്രശ്നത്തിലും പാര്‍ടി നിലപാടെടുത്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പു റിവ്യൂ സംബന്ധിച്ച പത്രക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു:

"പിഡിപിയുമായുള്ള സഹകരണം തെരഞ്ഞെടുപ്പുവേളയില്‍ ഒരു വിവാദമാക്കുന്നതില്‍ യുഡിഎഫ് വിജയിച്ചു. പിഡിപി എല്‍ഡിഎഫിന്റെ ഘടകമായിരുന്നില്ല. ഏതെങ്കിലും പ്രത്യേക വ്യവസ്ഥയുടെ മേലെ പിഡിപി, എല്‍ഡിഎഫിനെ പിന്താങ്ങിയതുമല്ല. സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും സ്വീകരിക്കുന്ന നയങ്ങളോടുള്ള ആഭിമുഖ്യമാണ് എല്‍ഡിഎഫിനെ പിന്താങ്ങുന്നതിന് പിഡിപിയെ പ്രേരിപ്പിച്ചത്. ആ പിന്തുണ എല്‍ഡിഎഫിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുമെന്നതിനാലാണ് എല്‍ഡിഎഫ് വിരുദ്ധ ശക്തികളെല്ലാം പിഡിപി തീവ്രവാദ ശക്തിയാണെന്ന് ആക്ഷേപിച്ചുകൊണ്ട് രംഗത്തുവരാന്‍ ഇടയാക്കിയത്. തീവ്രവാദ ബന്ധം ആരോപിച്ച് എല്‍ഡിഎഫിനെ ദുര്‍ബ്ബലപ്പെടുത്തുക എന്ന തന്ത്രമാണ് യുഡിഎഫ് സ്വീകരിച്ചത്. കേരളത്തില്‍ വ്യാപകമായി അഴിച്ചുവിട്ട ഈ പ്രചരണത്തിനു എല്‍ഡിഎഫിനോടൊപ്പം അണിനിരന്ന ചിലരെ തെറ്റിദ്ധരിപ്പിക്കാനായിട്ടുണ്ട്.''

പിഡിപി, ലാവ്ലിന്‍ പ്രശ്നങ്ങള്‍ കേരളത്തിലെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പുവിജയത്തെ ബാധിച്ചിട്ടുണ്ട്. അത് സംസ്ഥാനകമ്മിറ്റിയും തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയും വിശദമായിത്തന്നെ പറഞ്ഞതുമാണ്. അക്കാര്യം പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനുമാത്രം എന്ത് പ്രത്യേകത എന്ന് സംശയിക്കാന്‍പോലും കേരളത്തിലെ 'നിഷ്പക്ഷ' മാധ്യങ്ങളില്‍ ആരുമുണ്ടായില്ല. അത്തരം അജ്ഞതാനാട്യത്തിന്റെ തുടര്‍ച്ചയാണ് മാതൃഭൂമിയില്‍, സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട് സ്വതന്ത്ര്രമായി പാര്‍ടി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നയാളും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് 'ജനങ്ങള്‍ കാത്തിരിക്കുന്നത്' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനവും.

"ശനിയാഴ്ച ആരംഭിക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ലാവലിന്‍ പ്രശ്നം ചര്‍ച്ച ചെയ്യുമെന്ന് പി.ബി. യോഗത്തില്‍ അധ്യക്ഷത വഹിച്ച എം.കെ. പാന്ഥെ പറഞ്ഞത് പാര്‍ട്ടി പത്രമൊഴികെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ സംഘടനാപ്രശ്നങ്ങളില്‍ ലാവലിന്‍ പ്രധാന ഘടകമാണെന്നും പാന്ഥെ പറയുന്നു. പാന്ഥെയുടെ വാക്കുകള്‍ ശരിയാണെങ്കില്‍ പി.ബി. ചര്‍ച്ച ചെയ്ത കേരളത്തിലെ സംഘടനാപ്രശ്നങ്ങളില്‍ ലാവലിന്‍ കേസില്‍ പിണറായി പ്രതിയായ രാഷ്ട്രീയ പ്രശ്നവും ഉള്‍പ്പെടുന്നു .ആരോപണത്തിനുവിധേയനായ സെക്രട്ടറിയെ തത്സ്ഥാനത്ത് നിര്‍ത്തി രാഷ്ട്രീയമായി കേസ് നേരിടണമെന്നായിരുന്നു സി.പി.എം. കേരളഘടകത്തിനൊപ്പം പി.ബി.യും കേന്ദ്ര കമ്മിറ്റിയും ഇതുവരെ നിലപാടെടുത്തുപോന്നത്. അതില്‍നിന്ന് വ്യത്യസ്തമായ ഒരുê നിലപാട് പി.ബി. അംഗങ്ങളില്‍ ചിലരെങ്കിലും എടുത്തിരിക്കുന്നു. ഈ വിഷയം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വി.എസ്. അച്യുതാനന്ദന്‍ അച്ചടക്കം ലംഘിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുന്നതോടൊപ്പം പിണറായി വിജയനെതിരെ നടപടി വേണമെന്ന കാര്യവും പരിഗണിക്കണമെന്നതാണ് പി.ബി.യിലെ ചിലരുടെ മാറിയ രാഷ്ട്രീയ നിലപാട്.''

-ഇതാണ് അപ്പുക്കുട്ടന്റെ വാദം.

ലേഖനത്തിന്റെ ആദ്യഭാഗത്ത്, "മാധ്യമങ്ങളില്‍നിന്ന് വ്യക്തമാകുന്നു'' എന്ന ഉറപ്പില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ അപ്പുക്കുട്ടന്‍ തൊട്ടടുത്തനിമിഷം മലക്കംമറിഞ്ഞ് ആ മാധ്യമ വാര്‍ത്തകള്‍ യഥാര്‍ഥ സംഭവങ്ങളാക്കി അതിന്മേല്‍ ആധികാരിക പ്രതികരണമാണ് നടത്തുന്നത്. പന്ഥെ പറഞ്ഞതായി ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങളില്‍ വന്ന വാര്‍ത്തകളേ അപ്പുക്കുട്ടന്‍ മുഖവിലക്കെടുക്കുന്നുള്ളൂ. പന്ഥെ ലാവ്ലിന്‍ കാര്യം ദേശാഭിമാനിയോട് പറഞ്ഞിട്ടുണ്ട്. അതിങ്ങനെ:

"ലാവ്ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് പിബിയും കേന്ദ്ര കമ്മിറ്റിയും ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. രാഷ്ട്രീയവും നിയമപരവുമായി കേസ് നേരിടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ലാവ്ലിന്‍ കേസില്‍ അഴിമതിയില്ല. അതാണ് പാര്‍ടിനിലപാട്. അഴിമതി നടന്നതായി സിബിഐക്കുപോലും ആരോപിക്കാന്‍ കഴിഞ്ഞിട്ടില്ല. പിണറായി വിജയന്‍ വ്യക്തിപരമായി എന്തെങ്കിലും നേട്ടമുണ്ടാക്കിയെന്ന് സിബിഐ ആരോപിച്ചിട്ടില്ല. ആകെ ഉന്നയിച്ച ആരോപണം ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ താല്‍പ്പര്യം കാണിച്ചു എന്നതാണ്. ലാവ്ലിന്‍ കേസ് സംബന്ധിച്ച് പിബിയുടെ നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. അതിനാല്‍ പിബി ഈ വിഷയം വീണ്ടും ചര്‍ച്ചചെയ്യുന്ന പ്രശ്നം ഉദിക്കുന്നില്ല.''

ഇതിനര്‍ഥം ലാവ്ലിന്‍ എന്ന പേരുപോലും കേന്ദ്രകമ്മിറ്റിയില്‍ ഉരിയാടില്ല എന്നാണോ? ആ കേസിലെ പാര്‍ടിനിലപാട് മാറ്റിയിട്ടില്ല എന്നാണാവര്‍ത്തിച്ചത്. താനടക്കമുള്ള നാലു പിബി അംഗങ്ങള്‍ ലാവ്ലിന്‍ കേസില്‍ വ്യത്യസ്ത നിലപാടെടുത്തു എന്ന വാര്‍ത്ത തികച്ചും വ്യാജമാണെന്നും പന്ഥെ സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കി. മാധ്യമ പ്രതിനിധികളോടാകെ ഇക്കാര്യങ്ങള്‍തന്നെയാണ് പന്ഥെ വിശദീകരിച്ചത്. അവര്‍ കുത്തിക്കുത്തിച്ചോദിച്ചത് ചര്‍ച്ചയില്‍ ലാവ്ലിന്‍ വിഷയവും വരുമോ എന്നാണ്. ചര്‍ച്ചയില്‍ ഒരു പ്രത്യേക കാര്യം വരില്ല എന്ന് അദ്ദേഹത്തിന് പറയാനാകുമോ? സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ഒരു പ്രശ്നം വരില്ലെന്നല്ല, വരുമെന്നുതന്നെയാണ് പന്ഥെ പറഞ്ഞത്. മനോരമയ്ക്കും മാതൃഭൂമിക്കും അതുമതി. അവര്‍ വാര്‍ത്തയെഴുതി: 'പിബി ലാവലിന്‍ പ്രശ്നം വീണ്ടും ചര്‍ച്ചചെയ്യും: പന്ഥെ' എന്ന്.

അതുതന്നെയാണ് അപ്പുക്കുട്ടനും വേണ്ടത്. പാല്‍പ്പായസം കുടിച്ച ആഹ്ളാദത്തോടെ അപ്പുക്കുട്ടന്‍ ആ വിഷയം കൈകാര്യംചെയ്യുന്നു. 'ജനങ്ങളുടെ' വക്കാലത്താണ് അപ്പുക്കുട്ടന്‍ സ്വയം ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം നയിക്കുന്ന 'പ്രസ്ഥാന'ത്തിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് ബൂത്തില്‍ ഒന്ന് എന്ന കണക്കില്‍പോലും വരില്ല. അത്തരമൊരു പാര്‍ടിയുടെ നേതാവിന് 'ജനങ്ങളുടെ' കാര്യം പറയാനും എളുപ്പമാണ്. 'സി.പി.എമ്മിന്റെ സംഘടനാക്രമങ്ങളോ അതിന്റെ വക്താക്കള്‍ ഇപ്പോള്‍ ആവര്‍ത്തിച്ച് ഉരുവിടുന്ന ലെനിനിസ്റ്റ് സംഘടനാതത്ത്വങ്ങളോ വാഴ്ത്തുന്ന മഹത്തായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമോ ഒന്നുമല്ല കേരളത്തിലെ ജനങ്ങള്‍ക്ക് പ്രശ്നത്തിലുള്ള താത്പര്യം' എന്ന് അപ്പുക്കുട്ടന്‍ പറയുമ്പോള്‍, സ്വന്തം പാര്‍ടിയെ ഒറ്റുകൊടുത്ത് പിടിക്കപ്പെട്ട് നാണംകെട്ട് പുറത്തുപോകേണ്ടിവന്ന ഒരുവന്റെ പ്രതികാരം നുരഞ്ഞുപൊന്തുന്ന മനസ്സ് വായിച്ചെടുക്കാം.

കേരളത്തിലെ ജനങ്ങള്‍ക്ക് ഏതായാലും സിപിഐ എമ്മിന്റെ എല്ലാ കാര്യങ്ങളും താല്‍പ്പര്യമുള്ളതുതന്നെയാണ്. അപ്പുക്കുട്ടനും അദ്ദേഹം വാഴ്ത്തിപ്പാടുന്ന വിശുദ്ധ ജന്മങ്ങളും അക്ഷൌഹിണി തീര്‍ത്ത് എതിര്‍ത്തിട്ടും കേരളത്തിലെ 41.89 ശതമാനം വോട്ടര്‍മാര്‍ സിപിഐ എം നയിക്കുന്ന എല്‍ഡിഎഫിനാണ് വോട്ടുചെയ്തത്. ആ വോട്ടര്‍മാരെ ഒഴിവാക്കിയുള്ളതാണോ അപ്പുക്കുട്ടന്റെ ഭാഷയിലെ'ജനങ്ങള്‍'? വരദാചാരിയുടെ തല ഉള്‍പ്പെടെയുള്ള കള്ളങ്ങള്‍ പൊളിഞ്ഞുവീണത് അപ്പുക്കുട്ടന്‍ കണ്ടില്ലേ? ലാവ്ലിന്‍ കേസില്‍ നിങ്ങളടക്കമുള്ളവര്‍ പൊക്കിപ്പിടിച്ച ഏത്ര വാദങ്ങളുണ്ട് ഇപ്പോള്‍ പൊളിയാതെ? അതില്‍ കേസുണ്ടെങ്കില്‍ അത് ജി കാര്‍ത്തികേയനെതിരായാണ് വേണ്ടതെന്ന് സിപിഐ എം പറഞ്ഞപ്പോള്‍ പരിഹസിച്ചവര്‍ക്ക്, ഇപ്പോള്‍ സിബിഐ കോടതിതന്നെ കാര്‍ത്തികേയനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടപ്പോള്‍ എന്തേ ഒന്നും മിണ്ടാനില്ല? അപ്പുക്കുട്ടനെപ്പോലെ നശീകരണവാസനയുള്ള ചിലര്‍ അമിതാധ്വാനം നടത്തിയതിന്റെ ഫലമായി പിണറായി വിജയനെ ഒരു കള്ളക്കേസില്‍ കുടുക്കാനായി. അത് അവരുടെ മിടുക്കുതന്നെ. അതിന്റെ പേരില്‍ പാര്‍ടിയുടെ നയംതിരുത്തിക്കാന്‍ ചാടിപ്പുറപ്പെടുകയും പിബിയിലും ഭിന്നത ആരോപിക്കുകയും ചെയ്യുമ്പോള്‍ അതിരുകടക്കുകയല്ല മതില്‍ ചാടുകതന്നെയാണ് അപ്പുക്കുട്ടന്‍ എന്ന് സ്വയം മനസ്സിലാക്കിയാല്‍ നന്ന്.

അപ്പുക്കുട്ടന്റെ ഉദ്ദേശ്യം വ്യക്തമാണ്. "പാര്‍ട്ടി എടുക്കുന്ന തീരുമാനം കേരളത്തില്‍ സ്വീകാര്യമാണോ എന്നതാണ് ജനങ്ങളുടെ മുമ്പിലുള്ള പ്രശ്നം. അത് അവര്‍ അംഗീകരിക്കുമോ എന്നതാണ് യഥാര്‍ത്ഥ പ്രശ്നം. ബോധ്യപ്പെടുത്തുന്ന രാഷ്ട്രീയതീരുമാനങ്ങളും നടപടികളുമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ എന്ന കടലിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ ശക്തി എന്ന തിരിച്ചറിവ് കേന്ദ്രനേതൃത്വത്തിനെങ്കിലും ഉണ്ടാകേണ്ടതാണ്''-ഇതാണുപദേശം.

ഈ ജനങ്ങളുടെ പ്രതിനിധിയായി അപ്പുക്കുട്ടനെ ആര് മാറ്റി എന്നത് ആദ്യത്തെ ചോദ്യം. സിപിഐ എം എന്നാല്‍ ജനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നാണ് എന്നത് ആരുടെ കണ്ടുപിടിത്തം എന്നത് രണ്ടാമത്തെ ചോദ്യം. അങ്ങനെയെങ്കില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ യുഡിഎഫാണോ? എങ്കില്‍ അപ്പുക്കുട്ടന് പറഞ്ഞുകൂടേ, ഞാന്‍ യുഡിഎഫിന്; കോണ്‍ഗ്രസിനുവേണ്ടി നിലകൊള്ളുകയാണെന്ന്. അതല്ലേ മര്യാദ?

ഒരു തെരഞ്ഞെടുപ്പുതോല്‍വിയാണ് പാര്‍ടിയുടെ ജനപിന്തുണ ആകെ നഷ്ടപ്പെട്ടു എന്ന് തീരുമാനിക്കാനുള്ള അളവുകോലെന്ന് അപ്പുക്കുട്ടന്‍ ഏത് സ്കൂളിലാണ് പഠിച്ചത്? അങ്ങനെയെങ്കില്‍ എല്ലാ സീറ്റിലും തോറ്റ 1977ലെ തെരഞ്ഞെടുപ്പിനുശേഷം ഈ പാര്‍ടി കേരളത്തില്‍ ഉയര്‍ന്നുവരുമായിരുന്നുവോ? ഏതെങ്കിലും നാലുപേര്‍ പുറത്താകുന്നതാണ് പാര്‍ടിയുടെ തകര്‍ച്ചയുടെ മാനദണ്ഡമെങ്കില്‍, 1986ല്‍ എം വി രാഘവനും കൂട്ടരും പോയശേഷം അടുത്തകൊല്ലം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടി വിജയം നേടുമായിരുന്നുവോ?

എന്തായാലും ഒന്ന് ഉറപ്പിച്ചുപറയാം-

സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റിക്കോ ഏതെങ്കിലുമൊരു ബ്രാഞ്ചിനോ തീരുമാനമെടുക്കാന്‍ അപ്പുക്കുട്ടനെപ്പോലെ ഒരു പാര്‍ടിവിരുദ്ധന്റെ; ഒറ്റുകാരന്റെ ഉപദേശം വേണ്ടതില്ലെന്ന്. ലാവ്ലിന്‍ വിഷയവും ചര്‍ച്ചയില്‍ കടന്നുവരാമെന്ന് എം കെ പന്ഥെ പറഞ്ഞുവെങ്കില്‍, അതിനര്‍ഥം അപ്പുക്കുട്ടനെപ്പോലുള്ളവരുടെ വികൃതമായ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുമെന്നല്ല. മറിച്ച്, അതുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പ്രശ്നങ്ങള്‍ക്കടക്കം പാര്‍ടി പരിഹാരം കാണുമെന്നാണ്. കുറെ വ്യാജവാര്‍ത്തകളുടെ പുറത്തുകയറിയിരുന്ന് സിപിഐ എം തകരുന്നത് സ്വപ്നം കാണുന്നവരെ സന്തോഷിപ്പിക്കുന്നതായിരിക്കില്ല ആ തീരുമാനം എന്ന് ഉറപ്പിക്കാം.

അപ്പുക്കുട്ടനെപ്പോലെ, സ്വന്തം ഉയര്‍ച്ചമാത്രം താലോലിച്ച് ഉപജാപങ്ങളില്‍മുഴുകി ജീവിക്കുകയും അതിന് പ്രസ്ഥാനത്തെ ദുരുപയോഗിക്കുകയും ഒറ്റുകാരനായി മാറുകയുംചെയ്ത പാരമ്പര്യമല്ല ഈ പാര്‍ടിയില്‍ അണിചേര്‍ന്ന ലക്ഷങ്ങളുടേത്. സ്വജീവന്‍പോലും ത്യജിക്കാന്‍ തയ്യാറാകുന്ന; രക്തസാക്ഷിത്വം മഹത്തായ ത്യാഗമായി നെഞ്ചേറ്റുന്ന പാരമ്പര്യമാണവരുടേത്. അതിനെയാണ് ഇന്നാട്ടിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. സിപിഐ എമ്മിനെ തകര്‍ക്കാന്‍ പ്രതിജ്ഞയെടുത്ത മാതൃഭൂമിയുടെയും അതിന്റെ ശേവുകക്കാരനായ അപ്പുക്കുട്ടന്റെയും കുത്തും പിച്ചും ഈ മഹത്തായ പ്രസ്ഥാനത്തെ തളര്‍ത്താന്‍മാത്രം വളര്‍ന്നിട്ടില്ലെന്നോര്‍ക്കുക. ജനങ്ങള്‍ എന്ന മഹാസാഗരത്തിന്റെ ഭാഗമാണ് പാര്‍ടി എന്നും അതിന്റെ മാറോടുചേര്‍ന്നുനില്‍ക്കുന്നവരാണ് പാര്‍ടിപ്രവര്‍ത്തകരെന്നും അപ്പുക്കുട്ടന് മനസ്സിലാകാത്തത്, ചെളിമാത്രമുള്ള പൊട്ടക്കുളത്തില്‍ വീണുപോയതുകൊണ്ടാണ്. താന്‍ കിടക്കുന്ന പൊട്ടക്കുളവും മഹാസമുദ്രവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന തിരിച്ചറിവ് എന്നാണാവോ അദ്ദേഹത്തിന് ലഭിക്കുക.

നിരൂപകന്‍ ദേശാഭിമാനി 2009 ജൂലൈ 9

Wednesday, July 8, 2009

ഗൌരിയമ്മയ്ക്ക് നവതി

ആധുനികകേരളത്തിന്റെ സാമൂഹ്യമാറ്റത്തിനുള്ള പോരാട്ടങ്ങളിലും ഭരണനിര്‍വഹണത്തിലും ഭാഗഭാക്കായ ഗൌരിയമ്മക്ക് 14ന് തൊണ്ണൂറ് വയസ്സ്. ഔപചാരിക ആഘോഷം വ്യാഴാഴ്ച ആലപ്പുഴയില്‍ നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സാമൂഹ്യ-രാഷ്ട്രീയരംഗത്തെ പ്രമുഖരും നവതിയാശംസിക്കാന്‍എത്തും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പമുള്ള പോരാട്ടങ്ങളില്‍ വിപ്ളവകേരളത്തിന്റെ വീരപുത്രിയെന്ന വിശേഷണത്തിന് അര്‍ഹയായ ഗൌരിയമ്മക്ക് രാഷ്ട്രീയ തീരുമാനങ്ങളില്‍ ഇടക്ക് കാലിടറി. ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്. സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരായ പ്രതിഷേധാഗ്നി തൊണ്ണൂറാം വയസ്സിലും ഗൌരിയമ്മ കെടാതെ സൂക്ഷിക്കുന്നു.

നവതിയുടെ നിറവില്‍ ഗൌരിയമ്മ ദേശാഭിമാനിയോട്.

? തിരിഞ്ഞുനോക്കുമ്പോള്‍

രാഷ്ട്രീയത്തിനു ആദര്‍ശമില്ലാതായി.

? യുഡിഎഫിനൊപ്പം പോയത് ശരിയോ

അതൊരു കരാറായിരുന്നു. യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിക്കും. അല്ലാത്ത കാര്യങ്ങളില്‍ ഇപ്പോഴും വിയോജിക്കുന്നുണ്ട്.

? കേരളത്തിലെ മുന്നണിസംവിധാനത്തിന്റെ ഗുണദോഷം വിലയിരുത്താമോ

അക്കാര്യത്തില്‍ ഞാന്‍ വേണ്ടത്ര ആലോചിട്ടില്ല. എന്നാല്‍ ഇതുസംബന്ധിച്ച് ഗൌരവമായ ചര്‍ച്ച ഉണ്ടാകണം.

കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിച്ചതിനെ പ്രധാന നേട്ടമായി കാണുന്ന ഗൌരിയമ്മ ആദ്യകമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായിരുന്നെന്നും കൂട്ടിചേര്‍ത്തു.

വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത പട്ടണക്കാട് വീയാത്രയില്‍ കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വതിയുടെയും പത്തുമക്കളില്‍ ഏഴാമതായി 1919 ജൂലൈ 14നായിരുന്നു ഗൌരിയമ്മയുടെ ജനനം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിഎയും എറണാകുളം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. അക്കാലത്ത് നിയമബിരുദം നേടിയ വളരെ കുറച്ച് വനിതകളില്‍ ഒരാളായിരുന്നു അവര്‍. കോളേജ് പഠനകാലത്ത് പൊതുപ്രവര്‍ത്തനം തുടങ്ങി. 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. തിരു-കൊച്ചി നിയമസഭയിലേക്ക് 1952ല്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു.പരാജയപ്പെട്ടു. കേരളപ്പിറവിക്കുശേഷം 1957മുതല്‍ 2006വരെയുള്ള നിയമസഭാതെരഞ്ഞെടുപ്പ് പേരാട്ടങ്ങളില്‍ 1977, 2006 വര്‍ഷങ്ങളില്‍ മാത്രം പരാജയപ്പെട്ടു. 1957ലെ ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭയിലും '67, '80, '87 കാലത്തെ ഇടതുപക്ഷ നേതൃത്വമുള്ള മന്ത്രിസഭകളിലും അംഗമായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1964 പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ എമ്മിനൊപ്പം നിന്നു. സംഘടനാചട്ടങ്ങള്‍ ലംഘിച്ചപ്പോള്‍ 1994ല്‍ ഗൌരിയമ്മയെ സിപിഐ എം പുറത്താക്കി. തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമായി. 2001-06ല്‍് യുഡിഎഫ് സര്‍ക്കാരില്‍ കൃഷിമന്ത്രിയായി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെയും പിന്നീട് സിപിഐയുടെയും നേതാവായിരുന്ന ടി വി തോമസാണ് ഭര്‍ത്താവ്. 1957-ലെ ഇഎംഎസ് മന്ത്രിസഭയില്‍ ഇരുവരും അംഗങ്ങളായിരുന്നു. മക്കളില്ല. ഇപ്പോള്‍ ആലപ്പുഴ ചാത്തനാട്ട് താമസം.

ദേശാഭിമാനി