Friday, July 19, 2013

നെല്ലിയാമ്പതി കൈമാറ്റം നിയമവിരുദ്ധം: വിജിലന്‍സ്

നെല്ലിയാമ്പതിയിലെ അഞ്ച് എസ്റ്റേറ്റുകളുടെ കൈമാറ്റം നിയമവിരുദ്ധമാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ നെല്ലിയാമ്പതിയിലെ ഭൂ ഉടമകള്‍ക്കു വേണ്ടി വാദിച്ച മന്ത്രി കെ എം മാണിയോ ചീഫ് വിപ്പ് പി സി ജോര്‍ജോ അഴിമതി നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈമാറ്റം സംബന്ധിച്ച അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. നെല്ലിയാമ്പതിയിലെ ചെറുനെല്ലി, മീര ഫ്ളോര്‍, മാങ്കോട്, തൂത്തന്‍പാറ, രാജാക്കാട് എന്നീ എസ്റ്റേറ്റുകളുടെ കൈമാറ്റത്തിലാണ് ക്രമക്കേട് കണ്ടത്. 1980ലെ കേന്ദ്ര വനസംരക്ഷണ നിയമം അനുസരിച്ച് പാട്ടഭൂമി കൈമാറാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണം. ഈ വ്യവസ്ഥ കൈമാറ്റത്തില്‍പാലിച്ചിട്ടില്ല. അതിനാല്‍ കൈമാറ്റം നിലനില്‍ക്കില്ല. ഇപ്പോള്‍ ഭൂമി കൈവശംവെച്ചിരിക്കുന്നവര്‍ക്ക് അതില്‍ അവകാശമില്ല. പൊതുപ്രവര്‍ത്തകരായ പി ഡി ജോസഫും ജോര്‍ജ് വട്ടുകുളവും നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

എന്നാല്‍ കൈiമാറ്റത്തിനായി വാദിച്ച മന്ത്രി കെ എം മാണിയും ചീഫ് വിപ്പ് പി സി ജോര്‍ജും കൈവശക്കാര്‍ക്ക് വേണ്ടി വാദിച്ചത് പണംകൈപ്പറ്റിയാണെന്ന വാദം അന്വേഷണത്തില്‍ തള്ളി. കേസ് അന്വേഷിച്ച പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുവരില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഇരുവരും സവന്തം മണ്ഡലത്തിലുള്ളവറക്കായി ഇടപെട്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നെല്ലിയാമ്പതി കൈമാറ്റം യുഡിഎഫില്‍ വിവാദം ഉണ്ടാക്കിയിരുന്നു. കയ്യേറ്റത്തെ അനുകൂലിച്ച് പി സി ജോര്‍ജും എതിര്‍ത്ത് മന്ത്രി കെ ബി ഗണേഷ് കുമാറും പരസ്പരം ഏറ്റുമുട്ടിയിരുന്നു.

deshabhimani

യു എന്‍ അവാര്‍ഡ് മുഖ്യമന്ത്രിക്കല്ലെന്ന്

യു എന്‍ അവാര്‍ഡ് മുഖ്യമന്ത്രിക്കല്ലെന്ന്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമ്മാനിച്ച യു എന്‍ അവാര്‍ഡ് അദ്ദേഹത്തിന്റെ ഭരണമികവിനല്ലെന്ന്. യു എന്‍ റസിഡന്റ് കോര്‍ഡിനേറ്റര്‍ ലിസി ഗ്രാന്റേ ഒരു ചാനലിനോടാണ് ഇത് വെളിപ്പെടുത്തിയത്. മുമ്പ് 12 തവണ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് ഗ്രാന്റേ പറഞ്ഞു. വിവിധ പദ്ധതികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഇതിന് മൂന്നാമതൊരാളുടെ ശുപാര്‍ശയും വേണം. കേരളത്തിലെ ജനസമ്പര്‍ക്ക പരിപാടി ഇത്തരത്തില്‍ ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുത്ത മൂന്ന് പരിപാടികളില്‍ ഒന്നാണെന്നും ലിസി ഗ്രാന്റേ പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയുടെ ഭരണമികവിനാണ് അവാര്‍ഡ് ലഭിച്ചതെന്ന യുഡിഎഫ് പ്രചരണമാണ് പൊളിഞ്ഞത്. മുമ്പും മാധ്യമങ്ങള്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ടിട്ടും ഇന്ത്യയില്‍നിന്നും മികച്ച ഭരണാധികാരിയായി യു എന്‍ അവാര്‍ഡ് നേടിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന പ്രചാരണം അവര്‍ ഒഴിവാക്കിയിരുന്നില്ല.

''സമര്‍ ദ''എന്ന വിപ്ലവ തേജസ്

പ്രസ്ഥാനത്തിനും തത്വശാസ്ത്രത്തിനുംവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു കമ്യൂണിസ്റ്റ് തലമുറയിലെ സുപ്രധാനകണ്ണിയാണ് സമര്‍ മുഖര്‍ജിയുയടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. അറിയുന്നവര്‍ക്കെല്ലാം അദ്ദേഹം പ്രിയപ്പെട്ട ''സമര്‍ ദ''ആയിരുന്നു. സഖാക്കളൊക്കെ അങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നതും. ത്യാഗപൂര്‍ണ്ണമായ ആ ജീവിതമാണ് അദ്ദേഹത്തെ ''സമര്‍ ദ'' ആക്കിയതും.

പതിനേഴാം വയസില്‍ തുടങ്ങിയതാണ് ആ പീഡനാനുഭവങ്ങള്‍. 1930ഒക്ടോബര്‍. ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തില്‍ ക്ലാസ് ബഹിഷ്‌കരിച്ച് പങ്കെടുത്തതിന് സമരേന്ദ്രലാല്‍ എന്ന ആ സ്‌കൂള്‍ വിദ്യാര്‍ഥിയെ ബ്രിട്ടീഷ് പൊലീസ് പിടികൂടി കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലില്‍ അടച്ചു. ഒരു വര്‍ഷത്തെ തടവ്. ജയിലനുഭവങ്ങള്‍ സമരേന്ദ്രലാലിലെ വിപ്ലവകാരിയെ പാകപ്പെടുത്തി.

മുപ്പതുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അലയടിച്ച ചുവന്നകാറ്റില്‍ ബംഗാളും ഉലഞ്ഞു. സമര്‍ മുഖര്‍ജിയുടെ ചിന്തയ്ക്കും കാറ്റുപിടിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി തോന്നി തുടങ്ങിയ കാലമായിരുന്നു അത്. സ്വാഭാവികമായും ശ്രദ്ധ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലേക്ക് മാറി. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും പതുക്കെ ചുവടുവച്ചു. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്ന ബിനയ്‌റോയിയുമായുള്ള അടുപ്പമാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി അദ്ദേഹത്തെ അടുപ്പിച്ചത്. 1936 മുതല്‍ ഹൗറയിലെ ചണമില്‍ തൊഴിലാളികളെയും ചണം കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലായി ശ്രദ്ധ. 1938ല്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഹൗറ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം വളര്‍ന്നു. 1940ല്‍ പാര്‍ടി അംഗത്വം നേടി.

ചണമില്‍ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റുചെയ്ത് 14 മാസം ജയിലിലിട്ടു. 1946ല്‍ കൊല്‍ക്കത്ത നഗരത്തില്‍ നടന്ന ആസൂത്രിതമായ ഹിന്ദുമുസ്ലിം വര്‍ഗീയലഹളയില്‍ നിന്ന് സാധാരണ മനുഷ്യരെ രക്ഷിക്കാന്‍ സമര്‍ മുഖര്‍ജി നടത്തിയ ധീരോദാത്തമായ പ്രവര്‍ത്തനം ബംഗാളിന്റെ ചരിത്രത്തിന്റെ ഭാഗം. ലഹള ശമിപ്പിക്കാന്‍ ശ്രമിച്ചതിന് ഇരുപക്ഷത്തെയും വര്‍ഗീയവാദികളുടെ ആക്രമണത്തിന് ഇരയായി. 1947ല്‍ രാജ്യം വിഭജിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ ബംഗാളില്‍ നിന്നെത്തിയ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനം സംഘടിപ്പിച്ചു.

ബ്രിട്ടീഷ് കമ്പനി ജീവനക്കാരനായ സചിന്ദ്രലാല്‍ മുഖര്‍ജിയുടെയും ഗൊലാബ് സുന്ദരിദേവിയുടെയും മകനായി 1913 നവംബര്‍ ഏഴിനു ജനിച്ച സമരേന്ദ്രലാല്‍ എന്ന അവിവാഹിതന്റെ എട്ടരപ്പതിറ്റാണ്ടു നീണ്ട സമരജീവിതം പോരാളികള്‍ക്കൊരു പാഠപുസ്തകമാണ്. 'സമര്‍ മുഖര്‍ജിയുടെ നൂറ് വര്‍ഷങ്ങള്‍' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ പ്രശസ്തമാണ്.

കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി സി പി എം വിപുലമായി ആഘോഷിച്ചിരുന്നു.

janayugom

യുഡിഎഫ് കക്ഷികള്‍ ഇന്റലിജന്‍സ് വലയത്തില്‍

യു ഡി എഫ് ഘടകകക്ഷികള്‍ മുന്നണി വിടുമെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലംപൊത്തുമെന്നുമുള്ള കടുത്ത പരിഭ്രാന്തിയില്‍ ഘടകകക്ഷികളെ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണവലയത്തിലാക്കി. ചില കോണ്‍ഗ്രസ് എം എല്‍ എമാര്‍ പോലും നിരീക്ഷണത്തിലാണെന്ന് പൊലീസ് ആസ്ഥാനത്തെ വിശ്വസനീയ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍.

സംസ്ഥാന ഭരണചരിത്രത്തില്‍ ഇത്തരമൊരവസ്ഥ ഇതാദ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചാഞ്ചാടിനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസി (എം)ന്റെയും കേരളാ കോണ്‍ഗ്രസ് (ജെ)യുടെയും മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമാണ് ഏറ്റവുമധികം നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള നിര്‍ദേശമനുസരിച്ചാണ് ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യവും ഇന്റലിജന്‍സ് എ ഡി ജി പി ടി പി സെന്‍കുമാറും തമ്മില്‍ നാലുദിവസം മുമ്പ് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഘടകകക്ഷികളെ നിരീക്ഷണവലയത്തിലാക്കാന്‍ നടപടികളാരംഭിച്ചത്. ഇടതുപക്ഷ നേതാക്കളുടെ സഞ്ചാരനീക്കങ്ങള്‍, അവര്‍ നടത്തുന്ന കൂടിക്കാഴ്ച എന്നിവയും നിരീക്ഷണവിധേയമാക്കാന്‍ നിര്‍ദേശമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന സൂചനകളും പുറത്തുവന്നു.
ഘടകകക്ഷി നേതാക്കളുടെയും ചില ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് നേതാക്കളുടെയും നീക്കങ്ങള്‍, അവര്‍ നടത്തുന്ന രഹസ്യചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍, ഘടകകക്ഷി നേതാക്കളായ മന്ത്രിമാര്‍ , എം എല്‍ എമാര്‍ എന്നിവര്‍ പ്രതിപക്ഷത്ത് ആരെങ്കിലുമായി ബന്ധം പുലര്‍ത്തുന്നുവോ തുടങ്ങിയ കാര്യങ്ങളില്‍ പ്രതിദിന റിപ്പോര്‍ട്ട് നല്‍കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയ നിര്‍ദേശമെന്നും സൂചനയുണ്ട്.

ഘടകകക്ഷി നേതാക്കളുമായി അടുത്തിടപഴകി അവരുടെ ഓരോ ചലനങ്ങളും അറിയാന്‍ സംസ്ഥാനത്തൊട്ടാകെയുള്ള വിശ്വസ്തരായ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരേയും ദൗത്യം ഏല്‍പ്പിക്കണം.
ഈ നിരീക്ഷണ സംവിധാനത്തിനു പുറമേ ബ്ലാക്ക്‌മെയിലിംഗ് തന്ത്രമെന്ന മറുവശവും പയറ്റും. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഘടകകക്ഷി എം എല്‍ എമാരെയും മന്ത്രിമാരെയും കുടുക്കാന്‍ പാകത്തില്‍ വേണ്ടിവന്നാല്‍ അവര്‍ക്കെതിരെ വിജിലന്‍സ് കേസുകളെടുക്കാനുള്ള വിവരങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ ഒരു എസ് പിയുടെ നേതൃത്വത്തില്‍ ഒരു ദൗത്യസേനയേയും നിയോഗിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

ഘടകകക്ഷി മന്ത്രിമാരുടെയും എം എല്‍ എമാരുടെയും നേതാക്കളുടെയും വീടുകളും ഓഫീസുകളും പാര്‍ട്ടി ഓഫീസുകളും പൊലീസ് നിരീക്ഷണ വിധേയമാക്കുന്ന അത്യന്തം അസ്വസ്ഥജനകവും ആശങ്കാജനകവുമായ ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സംബന്ധിച്ച് ചില ഘടകക്ഷി നേതാക്കള്‍ക്ക് ഏകദേശ സൂചന ലഭിച്ചിട്ടുണ്ട്. വരുംനാളുകളില്‍ ഇത് വലിയൊരു പൊട്ടിത്തെറിക്ക് വഴിമരുന്നിട്ടുകൂടെന്നില്ല.

രാഷ്ട്രീയ-സാമുദായിക സംഘടനാ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണത്തിന്റെ അലകള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് വിശ്വാസരാഹിത്യത്തിന്റെ ഒരന്തരീക്ഷം സൃഷ്ടിച്ച് ഘടകകക്ഷികള്‍ക്കുമേല്‍ ഒരു നിരീക്ഷണ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

ഒരു പ്രതിപക്ഷ എം എല്‍ എയ്‌ക്കോ ഇടതുമുന്നണിയിലെ നേതാവിനോ ഒരു മന്ത്രിയെക്കൊണ്ട് നിവേദനം നല്‍കാന്‍പോലും ആവാത്ത അവസ്ഥ. രഹസ്യപൊലീസിന്റെ ചാരക്കണ്ണുകള്‍ പതിയുന്ന ആ കൂടിക്കാഴ്ചയെ മന്ത്രിസഭയെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയായി ചിത്രീകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്ന വിചിത്രവും ആപല്‍ക്കരവുമായ അവസ്ഥ ഇതാദ്യമാണെന്നും നിരീക്ഷകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

കെ രംഗനാഥ് janayugom

രാജ്യം സാമ്പത്തിക പ്രതിസന്ധിയുടെ അങ്ങേയറ്റത്ത്: കാരാട്ട്

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ അങ്ങേയറ്റത്താണ് രാജ്യം എത്തിനില്‍ക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഭിക്ഷാപാത്രവുമായി പോയി അമേരിക്കന്‍ കമ്പനികളെ നിക്ഷേപത്തിനായി ക്ഷണിച്ചു വരുത്തുന്നത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കൂടുതല്‍ വിദേശമൂലധനത്തിനായി പ്രതിരോധമേഖലയും തുറന്നുകൊടുക്കുന്നു. കൂടുതല്‍ നിക്ഷേപം കൊണ്ടുവന്ന് പ്രതിസന്ധി മറികടക്കാമെന്നാണ് വ്യാമോഹം. എന്നാല്‍, ഇത് പ്രതിസന്ധി രൂക്ഷമാക്കുകയേ ഉള്ളൂ. അനുഭവത്തില്‍നിന്നു പാഠം പഠിക്കാന്‍ കോണ്‍ഗ്രസും യുപിഎ നേതൃത്വവും തയ്യാറാകുന്നില്ലെന്നും ചിന്ത വാരികയുടെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യവെ കാരാട്ട് ചൂണ്ടിക്കാട്ടി.

നവസാമ്പത്തികനയം നടപ്പാക്കി രണ്ടു ദശാബ്ദത്തിലേറെ പിന്നിട്ട ഈ ഘട്ടത്തില്‍ പ്രതിസന്ധി അത്യന്തം മൂര്‍ഛിച്ചുനില്‍ക്കുകയാണ്. ആഭ്യന്തര ഉല്‍പ്പാദനം അഞ്ചു ശതമാനം കുറഞ്ഞു. വ്യാവസായിക ഉല്‍പ്പാദനത്തില്‍ 1.6 ശതമാനവും കയറ്റുമതിയില്‍ 6.4 ശതമാനവും ഇടിവുണ്ടായി. രൂപയുടെ മൂല്യത്തകര്‍ച്ച സര്‍വകാല റെക്കോര്‍ഡില്‍ എത്തി. ഡോളറിന് 60 രൂപയായി. വിലക്കയറ്റവും തൊഴിലില്ലായ്മയും മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചു. പിടിച്ചുനില്‍ക്കാനാകാതെ കാര്‍ഷികമേഖലയില്‍നിന്നു കര്‍ഷകര്‍ പിന്മാറുകയാണ്. നവസാമ്പത്തികനയം പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള ആയുധമാക്കി. വന്‍കിട മുതലാളിമാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ ഇത്തരം കൊള്ളകളെ നിയമാനുസൃതവുമാക്കുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രകൃതിവാതകത്തിന്റെ നിരക്ക് ഇരട്ടിയാക്കിയത്. റിലയന്‍സിന് വേണ്ടിയാണ് ഇത്. ഇത്തരം കൊള്ളയും അഴിമതിയും സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്. നവ സാമ്പത്തികനയം നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു മേല്‍ അമിതാധികാരം പ്രയോഗിക്കുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ത്തു. ഭരണഘടനാതീതസ്ഥാപനമായ ധന കമീഷന്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു. സര്‍വമേഖലയിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. അക്രമവും അരാജകത്വവും വ്യാപകമായി. ധാര്‍മികമൂല്യങ്ങള്‍ തകര്‍ന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. നവസാമ്പത്തികനയം വരുത്തിവച്ച ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള ജനപക്ഷത്തുനിന്നുള്ള പരിപാടികളുമായാണ് മൂന്നാം ബദല്‍ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസിനും യുപിഎക്കും ബദല്‍ തങ്ങളാണെന്നാണ് അവകാശപ്പെടുകയാണ് ബിജെപി. എന്നാല്‍, സാമ്പത്തികമേഖലയിലോ ഇതര മേഖലയിലോ ബിജെപി യഥാര്‍ഥ ബദല്‍ അല്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസിന്റെ അതേ പതിപ്പുമാണ്. നവസാമ്പത്തികനയം കോണ്‍ഗ്രസിനേക്കാള്‍ തീവ്രതയോടെ നടപ്പാക്കാന്‍ വെമ്പല്‍കൊള്ളുന്നത് ബിജെപിയാണ്. ബിജെപി ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്രമോഡി കോര്‍പറേറ്റുകളുടെ പ്രിയപ്പെട്ടവനാണ്. കടുത്ത വര്‍ഗീയവാദിയായതിനാലാണ് ആര്‍എസ്എസ് മോഡിയെ പിന്തുണയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷം യഥാര്‍ഥ മൂന്നാം ബദല്‍ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും അഴിമതിക്കെതിരെയും ശക്തമായ ജനകീയ മുന്നേറ്റം നടത്തുകയും യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്ത് ഇടതു മതേതര ശക്തികളുടെ മൂന്നാം ബദല്‍ രൂപപ്പെടുത്താനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നതെന്നും കാരാട്ട് പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതവും ചിന്ത വാരിക ചീഫ് എഡിറ്റര്‍ സി പി നാരായണന്‍ എംപി നന്ദിയും പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കണോയെന്ന് ഒപ്പമുള്ളവര്‍ ചിന്തിക്കണം: പിണറായി

സകല വൃത്തികേടുകളും ചെയ്തവരെ സംരക്ഷിക്കണോയെന്ന് യുഡിഎഫിനൊപ്പം നില്‍ക്കുന്നവര്‍ ചിന്തിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യുഡിഎഫിനൊപ്പം നില്‍ക്കുന്ന കക്ഷികള്‍ ഇക്കാര്യത്തില്‍ ഗൗരവകരമായ പുനര്‍ചിന്തനത്തിന് തയാറാകണമെന്നും ശരിക്കു വേണ്ടി നിലകൊള്ളണമെന്നും പിണാറയി അഭ്യര്‍ഥിച്ചു. ചിന്ത വാരികയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സെമിനാറില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു പിണറായി.

ഉമ്മന്‍ചാണ്ടിയുടെ ദുര്‍വൃത്തികളുടെ ഭാരം പേറേണ്ട നാടല്ല കേരളം. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം സംരക്ഷിക്കുന്നതുകൊണ്ട് രക്ഷമെടുമെന്ന് കരുതേണ്ട. ഉമ്മന്‍ചാണ്ടിയെക്കാളും തിരുവഞ്ചൂരിനെക്കാളും കൊല കൊമ്പന്മാരായ ഭരണാധികാരികള്‍ ജനശക്തിക്കു മുന്നില്‍ അടിയറവ് പറഞ്ഞിട്ടുണ്ടെന്ന് ഓര്‍ക്കണം. നാടിന്റെ ബഹുജന ശക്തിയെ ഉമ്മന്‍ചാണ്ടി പരിഹസിക്കരുത്. കേരളീയര്‍ പുറത്തു പറയാന്‍ ലജ്ജിക്കുന്ന കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ജനങ്ങള്‍ക്ക് പ്രയോജനപ്പെടേണ്ട സൗരോര്‍ജ്ജത്തിന്റെ പേരില്‍ എന്തെല്ലാം വൃത്തികേടുകളാണ് നടക്കുന്നത്. സരിതയിലും ബിജുവിലും ശാലുവിലും ഇന്ന് അറസ്്റ്റിലായ ഫിറോസിലും മാത്രം ഒതുങ്ങുന്ന കുറ്റകൃത്യമല്ല ഇത്. അവര്‍ക്ക് എങ്ങനെ കുറ്റം ചെയ്യാന്‍ കഴിഞ്ഞു?. സരിതാ നായര്‍ തടിമിടുക്കുകൊണ്ടോ ബാഹ്യപ്രടനങ്ങള്‍കൊണ്ടോ മാത്രമാണോ ഈ സ്ഥാനങ്ങളില്‍ കയറിയറങ്ങിയത്. ഉമ്മന്‍ചാണ്ടിക്ക് എന്താണ് ഇതില്‍ പങ്ക്. അദ്ദേഹം ആദ്യം നിഷേധിച്ച കാര്യങ്ങളെല്ലാം വസ്തുതയാണെന്നു വന്നില്ലേ? തട്ടിപ്പുകാരി മുഖ്യമന്ത്രിയെ സ്വാധീനിച്ചതാണോ അതോ മുഖ്യമന്ത്രി തട്ടിപ്പുകാരിയെ സ്വാധീനിച്ചതാണോ? അത്രമാത്രം സംശയിക്കേണ്ട അവസ്ഥയാണിന്ന്. നടക്കാന്‍ പാടില്ലാത്ത ഈ കാര്യങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയായിരുന്നു.

സോളാര്‍ പദ്ധതിയുമായി ഉമ്മന്‍ചാണ്ടിയെ സമിപിച്ചത് താനായിരുന്നുവെന്നാണ് പഴയ പാവം പയ്യന്‍ ആന്റോ പറഞ്ഞത്. ആ പദ്ധതി മറ്റു ചിലര്‍ക്ക് കൈമാറി. തട്ടിപ്പു നടത്തിയ ബിജുവും സരിതയും ആണോ അതോ അതിനെല്ലാം നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടി ആണോ യഥാര്‍ഥ തട്ടിപ്പുകാരന്‍. ശ്രീധരന്‍ നായര്‍ നല്‍കിയ രഹ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൗരവകരമായ അന്വേഷണം നടത്തേണ്ടേ?. എന്നാല്‍, മുഖ്യമന്ത്രിയുടെ പദവി ഉപയോഗിച്ച് ഇതെല്ലാം തടയുന്നു. ഇതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ മര്‍ദ്ദനത്തിലുടെ നേരടുന്നു. പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിന്റെ തൊട്ടടുത്താണ് ഗ്രനേഡ് വീണത്. ഇത് ഏതാനും ഇഞ്ച് മുന്നോട്ടു നീങ്ങിയിരുന്നെങ്കിലോ?. ഇത്തരം നടപടി രാജ്യത്ത് മറ്റൊരിടത്തും നടന്നിട്ടില്ലെന്നും പിണറായി പറഞ്ഞു.

സൗരോര്‍ജത്തെ കീശ വീര്‍പ്പിക്കാനുള്ള ഉപാധിയാക്കി: വി എസ്

സൗരോര്‍ജം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ജനങ്ങള്‍ ഭയപ്പെടുന്ന സ്ഥിതിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇത് മാറ്റാന്‍ കഴിയണം. സൗരോര്‍ജം കേരളത്തിന്റെ ഭാവിപ്രതീക്ഷയാണെന്നും അത് പ്രയോജനപ്പെടുത്തേണ്ടതാണെന്നുമുള്ള അവബോധം സൃഷ്ടിക്കാന്‍ കഴിയണം. അതിന് സൗരോര്‍ജത്തെ തട്ടിപ്പിനുള്ള ഉപാധിയാക്കിയ ഇന്നത്തെ ഭരണക്കാരെ നിയമത്തിന്റെമുന്നില്‍ കൊണ്ടുവരാന്‍ കഴിയണമെന്നും വി എസ് പറഞ്ഞു. ചിന്ത വാരികയുടെ സുവര്‍ണജൂബിലി ആഘോഷ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈന, അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്ന പ്രക്രിയയാണ് സൗരോര്‍ജ ഉല്‍പ്പാദനം. അധികാരത്തിലിരിക്കുന്ന അല്‍പ്പചക്ഷുസ്സുകളായ യുഡിഎഫ് സര്‍ക്കാരിലെ പ്രമാണിമാര്‍ തങ്ങളുടെ പള്ളയും കീശയും വീര്‍പ്പിക്കുന്നതിനുള്ള ഉപാധിയാക്കി ഇതിനെ മാറ്റി. അതുവഴി ജനങ്ങളുടെ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു. യഥാര്‍ഥ സൗരോര്‍ജത്തിന്റെ അനന്തസാധ്യതകളിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്താനാകണം.

സംസ്ഥാനം അതിരൂക്ഷ ഉര്‍ജപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. താപ-അണുനിലയങ്ങളും പുതിയ ജലവൈദ്യുതി നിലയങ്ങളും സ്ഥാപിക്കുന്നതിലെ അപ്രായോഗികത കണക്കിലെടുക്കുമ്പോള്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന മേഖലയാണ് സൗരോര്‍ജ ഉല്‍പ്പാദനം. വരള്‍ച്ച, കുടിവെള്ളക്ഷാമം, ഊര്‍ജപ്രതിസന്ധി, പരിസ്ഥിതിനാശം, ആരോഗ്യപരിപാലനരംഗത്തെ വീഴ്ച തുടങ്ങിയ ദുരിതപൂര്‍ണമായ നിരവധി പ്രശ്നങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ലക്കും ലഗാനുമില്ലാതെ നടത്തുന്ന പാടംനികത്തല്‍, ലാഭക്കൊതിയോടെയുള്ള മണല്‍ക്കൊള്ള, വനംകൊള്ള തുടങ്ങിയവ നമ്മുടെ ഭൂമിയുടെയും മനുഷ്യന്റെയും നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്നു. പരിസ്ഥിതിനാശത്തിന്റെയും പരിസ്ഥിതിക്കൊള്ളയുടെയും ഏറ്റവും ഒടുവിലത്തെ പ്രത്യാഘാതമാണ് അടുത്തയിടെ ഉത്തരാഖണ്ഡില്‍ കണ്ടത്. ഇതില്‍നിന്ന് പാഠം പഠിക്കേണ്ടിയിരിക്കുന്നു. സങ്കീര്‍ണമായ നിരവധി പ്രശ്നങ്ങള്‍ പരിഹരിച്ചുമാത്രമേ കേരള വികസനം കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാകൂ. അതിന് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത്തായി ഉണരണം. ജനകീയമുന്നേറ്റങ്ങള്‍ ശക്തിപ്പെടണം. ഇക്കാര്യത്തില്‍ പ്രത്യയശാസ്ത്രധാരണയോടും മാനവികബോധത്തോടുംകൂടി പ്രവര്‍ത്തിക്കുന്ന ചിന്തയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുമെന്നും വി എസ് പറഞ്ഞു.

deshabhimani

സ്വന്തം ബൈക്കില്‍ ഫിറോസ്; മാനം പോയി പൊലീസ്

ലുക്ക് ഔട്ട് നോട്ടീസ്, പൊലീസിന്റെ എട്ടു സംഘങ്ങള്‍, ഷാഡോ പൊലീസ് തുടങ്ങിയ കോലാഹലങ്ങള്‍ക്കിടയില്‍ സ്വന്തം ബൈക്കില്‍ പൊലീസ് സ്റ്റേഷനിലെത്തിയ സോളാര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിക്കുമുന്നില്‍ കേരള പൊലീസ് മുട്ടുമടക്കി സല്യൂട്ടടിച്ചു. അറസ്റ്റ് ചെയ്യുമെന്ന് പെരുമ്പറ മുഴക്കിയ സിറ്റി കമീഷണറുടെ പരിധിയിലെ പ്രധാന പൊലീസ് സ്റ്റേഷനില്‍ത്തന്നെ ഫിറോസ് കൂളായി നടന്നുകയറി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി അഞ്ചുമിനിറ്റ് തികയുംമുമ്പായിരുന്നു ഇത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഫിറോസിനായി പൊലീസ് നാടാകെ അരിച്ചുപെറുക്കുന്നു എന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. ഒടുവില്‍ പ്രതി പൊലീസ് സ്റ്റേഷനിലെത്തി സ്വയം പരിചയപ്പെടുത്തി. കേരള പൊലീസിന്റെ മാനംപോയ നിമിഷമായി അത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളുമെന്ന ധാരണ പരന്നതോടെ രാവിലെതന്നെ തിരുവനന്തപുരം കോടതി സമുച്ചയത്തിലും പരിസര റോഡുകളിലും കനത്ത പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തി. കോടതി സമുച്ചയത്തിലേക്ക് കടന്നുപോയ വാഹനങ്ങളിലെല്ലാം പരിശോധനാനാടകം പൊടിപൊടിച്ചു. നഗരത്തില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ കോടതിയില്‍ കീഴടങ്ങാനെത്തുന്ന ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ധാരണ പരന്നു. ഇതിനിടയില്‍ ഫിറോസ് കൊല്ലത്തുണ്ടെന്നും അവിടെയേതെങ്കിലും കോടതിയില്‍ ഹാജരാകുമെന്ന വാര്‍ത്തയും പരത്തി. മാധ്യമശ്രദ്ധ തിരിക്കാനുള്ള പൊലീസിന്റെ ബുദ്ധിയായിരുന്നു ഇതിനുപിന്നില്‍. പകല്‍ പതിനൊന്നോടെ ഫിറോസിന്റെ അഭിഭാഷകന്‍ സിറ്റി കമീഷണറെ സന്ദര്‍ശിച്ചു. ജാമ്യം ലഭിച്ചില്ലെങ്കില്‍ ഫിറോസിന് കമീഷണര്‍ക്കുമുന്നില്‍ കീഴടങ്ങാന്‍ അവസരം നല്‍കണമെന്നായിയിരുന്നു അഭിഭാഷകന്റെ ആവശ്യം. ഇത് കമീഷണര്‍ നിരസിച്ചതായും പ്രതിയെ അറസ്റ്റ് ചെയ്യുക തങ്ങളുടെ ജോലിയാണെന്നും അത് നിര്‍വഹിക്കുമെന്നും അറിയിച്ചതായുമാണ് അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്ത സ്റ്റേഷനില്‍ ഫിറോസ് കീഴടങ്ങാന്‍ എത്താനുള്ള സാധ്യത പൊലീസ് തിരിച്ചറിഞ്ഞില്ലെന്നതില്‍ ദുരൂഹതയുണ്ട്. ഫിറോസ് സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്നുള്ള നടപടികളിലും പൊലീസിന്റെ കള്ളക്കളി വ്യക്തമായി. ഹെല്‍മെറ്റുമായി സ്റ്റേഷനിലേക്ക് നടന്നുകയറിയത് ഫിറോസാണെന്ന് തിരിച്ചറിഞ്ഞതോടെ ജനം തടിച്ചുകൂടി. അഞ്ചു മിനിറ്റിനുള്ളില്‍ പൊലീസ് ഇയാളെ ജീപ്പില്‍ കയറ്റി സ്റ്റേഷനുപുറത്തേക്ക് കൊണ്ടുപോയി. കമീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി എന്ന് പുറത്ത് പ്രചരിപ്പിച്ചു. ഇതോടെ ജനം പിരിഞ്ഞുപോയി. എന്നാല്‍, പട്ടംവരെ ചുറ്റിക്കറങ്ങി പത്തുമിനിറ്റിനകം ഇയാളെ തിരികെ സ്റ്റേഷനിലെത്തിച്ചു. പിന്നീടാണ് സ്റ്റേഷനില്‍ മൊഴിയെടുക്കാന്‍ തുടങ്ങിയത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പൊലീസിലെ ഉന്നതരും ചേര്‍ന്ന് നടത്തിയ നാടകം കേരള പൊലീസിനാകെ നാണക്കേടായി.

deshabhimani

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം: പ്രതിയെ സംരക്ഷിച്ചത് നടുക്കമുണ്ടാക്കുന്നു

സോളാര്‍ തട്ടിപ്പ് പുറത്തുവന്നില്ലായിരുന്നെങ്കില്‍ പിആര്‍ഡി മുന്‍ ഡയറക്ടര്‍ ഫിറോസ് ഉള്‍പ്പെട്ട തട്ടിപ്പുകേസിലെ അന്വേഷണം നിശ്ചലമാകുമായിരുന്നെന്ന് ഹൈക്കോടതി. ഉന്നതഉദ്യോഗസ്ഥനെതിരെ മൂന്നുവര്‍ഷം മുമ്പ് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടാകാത്തത് നടുക്കമുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു. എഡിബി വായ്പാതട്ടിപ്പുകേസില്‍ മൂന്നാംപ്രതിയായ എ ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണനും സരിതയ്ക്കുമൊപ്പം ഫിറോസിനും പങ്കുണ്ടെന്ന് സംശയിക്കാന്‍ മതിയായ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍, വായ്പാതട്ടിപ്പുകേസില്‍ ഇതുവരെ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല. പബ്ലിക് റിലേഷന്‍സ് ഡയറക്ടറായിരുന്ന ഫിറോസിനെ പ്രതിചേര്‍ത്ത് 2010ലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്രകാലമായിട്ടും നടപടി ഉണ്ടാകാത്തത് നടുക്കമുണ്ടാക്കുന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തവയാണ് ഫിറോസിന്റെ നടപടികള്‍.

സരിതയും ബിജുവും ചേര്‍ന്നുള്ള മറ്റു തട്ടിപ്പുകളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് കേസ് ഡയറി വ്യക്തമാക്കുന്നു. എന്നാല്‍, കൂടുതല്‍ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. സരിതയും ബിജുവും കബളിപ്പിച്ചുവെന്ന പ്രതിയുടെ വാദം കോടതി തള്ളി. കേസില്‍ പ്രതിചേര്‍ത്തതിനുശേഷമാണ് ഇവര്‍ക്കെതിരെ ഫിറോസ് പരാതി നല്‍കിയത്. ഈ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് വിലയിരുത്തിയിട്ടുണ്ട്. പരാതിക്കാരനെ ബിജുവിനും സരിതയ്ക്കും പരിചയപ്പെടുത്തിയത് പ്രതി ഫിറോസാണ്. ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് എഡിബിയുടെ ഉന്നത ഉദ്യോഗസ്ഥരാണെന്നാണ് ധരിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഇടപാടില്‍ കമീഷനായി അഞ്ചുലക്ഷം രൂപയും ഭാര്യക്ക് രണ്ടു മോതിരങ്ങളും ഐ- 20 കാറും ലഭിച്ചു. എസ്എംഎസുകളും ഇ-മെയിലുകളും മുഖേന സരിതയും ബിജുവുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

deshabhimani